28/12/09

പാത്തുമ്മീവി വരുന്നേ...

28-12-2009
പാത്തുമ്മീവി പെറ്റു. അവള്‍ പെറ്റിട്ടത്‌ തങ്കക്കുടം പോലെ ഒരാണ്‍ കുഞ്ഞിനെ .

പേറെടുത്തത്‌ അമ്മിണിപ്പറച്ചി തന്നെ. ആശുപത്രിയില്‍ നേഴ്സാണ്‌. താഴ്ന്ന ജാതിക്കാരിയായതിനാല്‍ വളരെ കുറച്ചു പേര്‍ മാത്രമെ അമ്മിണി സിസ്റ്റര്‍ എന്ന്‌ വിളിച്ചിരുന്നുള്ളു. അന്നാട്ടിലെ മുഴുവന്‍ പ്രസവവും കൈകാര്യം ചെയ്തിരുന്നത്‌ അവരാണ്‌. ആരും പ്രസവത്തിന്‌ ആശുപത്രിയില്‍ പോകാറില്ല. മാസന്തോറും മെഡിക്കല്‍ ചെക്കപ്പില്ല. ബെഡ്‌ റെസ്റ്റില്ല. പേറ്റ്നോവ്‌ തുടങ്ങുന്നതിനു മുന്‍പ്‌ അവരെ അറിയിക്കും. പിന്നെയെല്ലാം അമ്മിണിപ്പറച്ചിയുടെ കൈകളിലാണ്‌.

ഓല കൊണ്ടൊ ഓടു കൊണ്ടൊ ഉണ്ടാക്കിയ ചെറിയ പുര. ഭൂരിഭാഗം വീടുകളിലും ഒന്നൊ രണ്ടൊ മുറി കൂടാതെ ഒരു ചായ്പ്പും* മാത്രമെ ഉണ്ടാകു. മിക്കവാറും ചായ്പ്പിനകത്താകും പ്രസവം നടക്കുക. വെളിച്ചം തീരെ കുറവായ ചായ്പ്പില്‍ മണ്ണെണ്ണ വിളക്ക്‌ കത്തികൊണ്ടിരിക്കും.

പാത്തുമ്മീവിക്ക്‌ കൂട്ടിരിക്കാനും സഹായിക്കാനും ഉമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. നിക്കാഹ്‌ കഴിയാതെ പെറ്റതാണ്‌. അതുകൊണ്ടുതന്നെ എല്ലാരും ഒരകല്‍ച്ച കാത്ത്‌ സൂക്ഷിച്ചിരുന്നു. പാത്തുമ്മീവി പക്ഷെ പതറിയില്ല. കുഞ്ഞിനെ നശിപ്പിച്ചില്ല.ചെറുപ്രായത്തില്‍ ഗള്‍ഫില്‍ പോയി നേടിയതാണ്‌ അതിനെ. പണമുണ്ടാക്കി പ്രസവിക്കാനായി അവധിക്കു വന്നവളാണ്‌. പാത്തുമ്മീവി കാശുകാരിയായത്‌ അന്നാട്ടിലാര്‍ക്കും ദഹിച്ചില്ല.

തന്തയില്ലാത്ത കുഞ്ഞിനെ വളര്‍ത്താന്‍ ഉമ്മക്കൊരു നീരസം തോന്നിയെങ്കിലും തന്നെ സഹായിക്കാനുള്ള മകളെ വെറുപ്പിക്കാന്‍ അവര്‍ക്കായില്ല. അവള്‍ തിരിച്ചു പോയാല്‍ കുഞ്ഞിനെ നോക്കല്‍ പ്രശ്നമാണ്‌. ഒരാണ്‍ തുണയില്ലാതെ ഉമ്മയും മകളും കുഞ്ഞും എങ്ങനെ കഴിയാനാണ്‌? ഉമ്മ തന്നെയാണ്‌ പോംവഴി കണ്ടെത്തിയത്‌. പാത്തുമ്മീവി നിക്കാഹ്‌ കഴിക്കണം.


അങ്ങിനെയാണ്‌ പ്രസവം കഴിഞ്ഞ പത്തുമ്മീവിയെ ഒടികലനന്ത്രു കെട്ടിയത്‌.പ്രത്യേക പണിയൊന്നും ഇല്ല. ചീട്ടു കളിയാണ്‌ മുഖ്യ തൊഴില്‍. കള്ള്‌ കുടിയും പെണ്ണ്‌ പിടുത്തവും വേറെ. രണ്ട്‌ കെട്ടി. രണ്ടിനേയും മൊഴി ചൊല്ലി. തൊട്ടടുത്ത വീട്ടിലെ സരസുവിനെ കാണുമ്പോള്‍ അന്ത്രുവിന്‍റെ വായില്‍ വെള്ളമൂറും. സരസു മൊഞ്ചത്തിയാണ്‌. ചെറുപ്പമാണ്‌. അന്ത്രു പഠിച്ചപണി പത്തൊന്‍പത് നോക്കിയിട്ടും ഒരു കടാക്ഷം പോലും ലഭ്യമായില്ല.

സരസു ഒരിക്കല്‍ മറപ്പുരയില്‍ കുളിക്കാന്‍ കയറി. ഒളിച്ചുനോട്ടം കൈമുതലായ അന്ത്രു കുറുക്കനെപ്പൊലെ പതുങ്ങിപ്പതുങ്ങി മറപ്പുരക്കിലരുകിലെത്തി. ഓലകൊണ്ട്‌ മറച്ച മറപ്പുരയുടെ ഓലയിലെ ചെറിയൊരു ദ്വാരം അനക്കമുണ്ടാക്കതെ അല്‍പം വികസിപ്പിച്ചു. ഒരു കണ്ണടച്ച്‌ മുഖം ഓലയോട്‌ ചേര്‍ത്തു വെച്ച്‌ അകത്തേക്ക്‌ നോക്കി. ഓലയിലെ പരപര ശബ്ദം കേട്ട്‌ പാമ്പാണെന്നു വിചാരിച്ച്‌ സരസു ഞെട്ടിത്തിരിഞ്ഞു. ഓലക്കിടയിലൂടെ ഒരുണ്ടക്കണ്ണ്‌ കണ്ട്‌ അവള്‍ ഭയന്നു. വെപ്രാളപ്പെട്ട്‌ ബ്ളൌസെടുത്ത്‌ മാറത്ത്‌ ചേര്‍ത്തതും അലറി


പുറത്തേക്കോടിയതും ഒരുമിച്ചായിരുന്നു. ആളുകളെത്തുന്നതിനു മുന്‍പ്‌ അന്ത്രു പുറം തിരിഞ്ഞോടാന്‍ ശ്രമിച്ചു. തൊട്ടടുത്ത തെങ്ങും കുഴിയില്‍ അയാള്‍ വീണു. നാട്ടുകാരുടെ മേളം കഴിഞ്ഞപ്പോള്‍ അത്ന്റുവിന്റെ കാലിന്‍റെ താളം തെറ്റിയിരുന്നു. അന്ന്‌ നാട്ടുകാരിട്ട പേരാണ്‌ ഒടികാലനന്ത്രൂന്ന്‌. ഇന്നും അത്‌ മാറ്റമില്ലാതെ തുടരുന്നു.

പെറ്റിട്ട്‌ ഒരു മാസം കഴിഞ്ഞാണ്‌ പാത്തുമ്മീവിയുടെ നിക്കാഹ്‌ നടന്നത്‌. അടുത്ത മാസം അവള്‍ക്ക്‌ തിരികെ പോകണം. അതുകൊണ്ടാണ്‌ എടിപിടീന്ന്‌ നിക്കാഹ്‌ നടത്തിയത്‌. പളപളാന്ന്‌ മിന്നുന്ന കുപ്പായമിട്ട്‌ അന്ത്രു പുയ്യാപ്ളയായി. മൂന്നാമത്തേതാണെങ്കിലും പുയ്യാപ്ള പുയ്യാപ്ള തന്നെയ. അത്രുവിനത്‌ നന്നായറിയാം.

കാര്യങ്ങള്‍ താളം തെറ്റിയത്‌ ആദ്യരാത്രിയാണ്‌. രണ്ടെന്നം പൂശിയാണ്‌ അന്ത്രു മണിയറയിലേക്ക്‌ കാലെടുത്തു വെച്ചത്‌. കുഞ്ഞിനെ താലോലിച്ചിരുന്ന പാത്തുമ്മീവി അത്രുവിനോട്‌ വിവരം പറഞ്ഞു.

"ങ്ള്‌ കുറച്ചീസം ചായ്പീ കെടന്നൊ. മോന്‌ക്ക്‌ ബെല്യ വാശി. കരച്ചിലന്നെ."അന്ത്രുവിന്റെ തലച്ചോറില്‍ കടന്നല്‍ കയറി. കണക്കു കൂട്ടലുകളില്‍ പിഴവ്‌ വന്നു. രണ്ടെണ്ണം വിട്ടതിന്റെ പറ്റൊക്കെ മാറി. സ്റ്റോക്ക്‌ വെക്കാത്തത്തിന്റെ വിഷമം ആദ്യമായി അനുഭവപ്പെട്ടു.

തടിച്ചു വീര്‍ത്ത പാത്തുമ്മീവിയുടെ ശരീരം മെലിഞ്ഞുണങ്ങിയ ഒടികാലനന്ത്രുവിന്റെ മനസ്സില്‍ തിരയിളക്കം നടത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറങ്ങാനായില്ല. കണ്ണടക്കുമ്പോള്‍ കാണുന്നത്‌ പാത്തുമ്മീവിയെ. എങ്ങനുറങ്ങും...സ്വപ്നങ്ങളും ആഗ്രഹങ്ങളും വെറുതെയായൊ? മാസാമാസം ലഭിച്ചേക്കാവുന്ന പണത്തെക്കുറിച്ചോര്‍ത്തപ്പോള്‍ സമാധാനമായി.

ഒന്നും അറിയാത്തവളെപ്പൊലെ ഉമ്മ എല്ലാത്തിനും മൂകസക്ഷിയായി. ആദ്യരാത്രിയും മണിയറയും തകര്‍ത്ത്‌ നേരം പുലര്‍ന്നപ്പോള്‍ അന്ത്രു തണുത്തിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ ദൈനംദിന പ്രവര്‍ത്തികളില്‍ അയാള്‍ വ്യാപ്ര്തനായി .

അന്ത്രു ആവശ്യപ്പെടാതെ തന്നെ ആവശ്യത്തിലധികം പണം പത്തുമ്മീവി നല്‍കിക്കൊണ്ടിരുന്നു. ചീട്ടുകളിയും വെള്ളമടിയുമായി അന്ത്രു കുശാല്‍. സ്ക്കൂട്ടറൊന്ന്‌ വങ്ങിക്കൊടുത്തു. യാത്ര സ്ക്കൂട്ടറിലായി.പാത്തുമ്മീവിയോടുള്ള സ്നേഹം വര്‍ദ്ധിച്ചു. കുഞ്ഞിനെ താലോലിക്കാനും ഉമ്മയുടെ ആവശ്യങ്ങള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും ഉത്സാഹമായി. സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

തിരിച്ചു പോകേണ്ട സമയമായി. കറുത്ത ബുര്‍ക്കയിട്ട* പത്തുമ്മീവി അന്ത്രുവിനെ മുറിക്കുള്ളിലേക്ക്‌ വിളിച്ചു. ബുര്‍ക്കക്കുള്ളില്‍ മുഴച്ചുനിന്ന മാറിടം അന്ത്രുവിന്റെ കരളില്‍ വിങ്ങലായി മാറി.

"ഉമ്മ്യേം മോനേം ങ്ളെ ഏല്‍പ്പിക്കാണ്‌. നല്ലോണം നോക്കണം. പൈസ എന്തോരം വേണേലും അയച്ചരാം. അവര്‍ക്ക്‌ കൊറവൊന്നും ഇണ്ടാകരുത്‌. മോന്ത്യാവണേലും മുന്നം വീട്ടീ വരണം. അത്രുക്കാനെ നിക്ക്‌ പെരുത്ത്‌ ഇഷ്ടാ. ത്റശൂപൂരത്തിന്റെ അമിട്ട്‌ പൊട്ടിവിരിഞ്ഞു അന്ത്രുവിന്‍റെ ഉള്ളില്‍. പത്തുമ്മീവിയുടെ ചുണ്ടില്‍ നിന്ന്‌ ആദ്യമായി ഇക്ക പുറത്തു ചാടിയപ്പോള്‍ അയാളാകെ കോരിത്തരിച്ചു. ഇനി ഒന്നും ആവശ്യമില്ലെന്ന്‌ തോന്നി.

നിനച്ചിരിക്കാതെയാണ്‌ പത്തുമ്മീവിയുടെ തുടിച്ച ചുണ്ടുകള്‍ അന്ത്രുവിന്റെ ഞളങ്ങിയ കവിളില്‍ മുത്തമിട്ടത്‌. അയാളാകെ വിയര്‍ത്തു കുളിച്ചു. പ്രതീക്ഷകള്‍ നശിച്ചില്ലെന്ന വിശ്വാസം അയാളില്‍ ശേഷിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള്‍ പണമെത്തി. അത്രൂന്‌ പെരുത്ത്‌ സന്തോഷായി. കുഞ്ഞിന്‌ കുഞ്ഞുടുപ്പുകളും ഉമ്മാക്ക്‌ കാച്ചിമുണ്ടും കുപ്പായവും വങ്ങിക്കൊടുത്തു. പിന്നെ പെരുന്നാള്‍ പോലെ ആഘോഷിച്ചു. ആര്‍ത്തുല്ലസിച്ച്‌ സ്ക്കൂട്ടറില്‍ തെക്കുവടക്ക്‌ പാഞ്ഞു. പിന്നെപ്പിന്നെ മാസന്തോറും പെരുന്നാളാഘോഷിച്ചുകൊണ്ടേയിരുന്നു.

ഒരു ദിവസം രാത്രി രണ്ടെണ്ണം കൂടുതലടിച്ച്‌ അന്ത്രു പുരയിലെത്തി. ഉമ്മ ഉറങ്ങിയിട്ടില്ല. ഓരം ചരിഞ്ഞ്‌ കിടക്കുന്നു. അരികെ കുഞ്ഞ്‌ നല്ല ഉറക്കത്തിലും. പുറംതിരിഞ്ഞ്‌ കിടക്കുന്ന ഉമ്മയെ ചുറ്റിവരിഞ്ഞ്‌ അന്ത്രുകൂടി കട്ടിലിലേക്ക്‌ വീണു. തള്ളി താഴെയിട്ട്‌ ഉമ്മ അയാളുടെ മുഖത്ത്‌ ആഞ്ഞടിച്ചു.മദ്യത്തിന്റെ കെട്ട്‌ വിട്ടപ്പോള്‍ മാപ്പ്‌ പറഞ്ഞ്‌ രാശിയായി. പിന്നീടത്തരം സംഭവം ആവര്‍ത്തിച്ചിട്ടില്ല.

കുഞ്ഞിന്‌ മൂന്ന്‌ വയസ്സ്‌ കഴിഞ്ഞു. പാത്തുമ്മീവി വീണ്ടും അവധിക്ക്‌ വരുന്നു. അന്ത്രുവിന്റെ മനസ്സില്‍ പൂമഴ പെയ്തു. നിക്കാഹ്‌ കഴിഞ്ഞ്‌ രണ്ട്‌ മാസത്തിനിടയില്‍ ലഭിച്ച ആദ്യത്തേതും അവസാനത്തേതുമായ ചുംബനത്തിന്റെ ചൂരും ചൂടും അതേപടി നിലനില്‍ക്കുന്നു. ഓര്‍ത്തോര്‍ത്ത്‌ അയാളുടെ സിരാപടലങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരുന്നു.

വിമാനത്താവളത്തിലേക്ക് പോകാന്‍ കാറ്‌ ബുക്ക്‌ ചെയ്തു. അര്‍ബനമുട്ടുപോലെ ഹ്ര്‍ദയം ഇടിക്കാന്‍ തുടങ്ങി. കാണാനും പുണരാനും വെമ്പുന്ന അയാളുടെ ജിഞ്ജാസ അളവില്‍ കവിഞ്ഞു. ഏറ്റവും നല്ല കുപ്പായങ്ങള്‍ ധരിച്ച്‌ അന്ത്രുവും ഉമ്മയും കുഞ്ഞും കൂടി യാത്രയായി.

നെടുമ്പാശേരി വിമാനത്താവളം ആദ്യമായാണ്‌ കാണുന്നത്‌. കരച്ചിലും പിഴിച്ചിലുമ്മായി യാത്രയാക്കലും, ആഹ്ളാദവും കെട്ടിപ്പിടുത്തവുമായി വരവേല്‍ക്കാന്‍ നിരവധി പേര്‍. മുറ്റം നിറയെ ആളുകള്‍,കാറുകള്‍. പലവിധ പെട്ടികളുമായ്‌ ആകെ ബഹളം തന്നെ. തിരക്കിനിടയില്‍ അന്ത്രുവും സംഘവും പാത്തുമ്മീവിയെ കാത്തു നിന്നു. വിമാനം വന്നിറങ്ങിയതിന്റെ തിരക്ക്‌ പുറത്തേക്കൊഴുകി. കൂട്ടത്തിലതാ പാത്തുമ്മീവി. അന്ത്രുവും ഉമ്മയും മുഖത്തോടുമുഖം നോക്കിനിന്നു.

വീണ്ടും രണ്ടാമത്തെ ഗള്‍ഫ്‌ സമ്പാദ്യവുമായി പത്ത്‌ തികഞ്ഞ പാത്തുമ്മീവി ബുര്‍ക്കക്കുള്ളിലെ വീര്‍ത്ത വയറും താങ്ങി അവര്‍ക്കരുകിലെത്തി. അപ്പോഴും അവര്‍ക്ക്‌ സ്ഥലകാലബോധം വീണ്ടുകിട്ടിയിരുന്നില്ല.

ചായ്പ്പ്‌-ഇറയത്തുനിന്ന് മാത്രം പ്രവേശനമുള്ള ഒറ്റമുറി.
ബുര്‍ക്ക-മുസ്ളീം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒറ്റയുടുപ്പ്‌