6/3/10

ചുഴലി കയറിയ പാര്‍വതി

2010 ഫെബ്രുവരി 18

ഞങ്ങള്‍, പെണ്ണുങ്ങള്‍ക്ക്‌ അവളോട്‌ അസൂയയാണ്‌. അസൂയയുടെ കാരണവും ഞങ്ങള്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌.
കടഞ്ഞെടുത്ത ശരീരമാണ്‌ പാര്‍വതിയുടേത്. എണ്ണക്കറുപ്പ്‌. നീളം കുറഞ്ഞതെങ്കിലും തിങ്ങി ഇടതൂര്‍ന്ന മുടി. വശ്യതയുടെ മര്‍മരം ഒളിഞ്ഞിരിക്കുന്ന കണ്ണുകള്‍ക്കു മുകളില്‍നീളം കൂടിയ പുരികങ്ങള്‍ ഒരലങ്കാരമാണ്‌. അല്‍പം ഉയര്‍ന്ന നെറ്റിത്തടത്തില്‍ അനുസരണയില്ലാത്ത മുടിയിഴകള്‍ താളം തെറ്റി തെറിച്ചു നില്‍പുണ്ട്‌. കവിള്‍ത്തടങ്ങള്‍ എണ്ണമയം ഏറ്റതുപോലെ തിളങ്ങുന്നു. ഉയര്‍ന്ന മൂക്കിനു താഴെ തടിച്ചു വിടര്‍ന്ന ചുണ്ടുകള്‍. അരികുചേര്‍ന്ന്‌ നിര തെറ്റി വളര്‍ന്ന മുകള്‍നിരയിലെ കൊച്ചുപല്ല്‌ ഏഴഴകാണ്‌. ചിരിക്കുമ്പോള്‍ തെളിയുന്ന വലതു കവിളിലെ നുണക്കുഴി തേന്‍പൊഴിക്കും. മിനുസമുള്ള താടിയില്‍ തൊടാന്‍ കൊതി തോന്നും.

പാര്‍വതിക്ക്‌ ചുഴലി കയറി.....
അതാണവളുടെ ശാപം. മുപ്പത്തഞ്ച്‌ കഴിഞ്ഞിട്ടും മംഗല്യം നടന്നില്ല. അയല്‍ വക്കവീടുകളിലെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവളൊരു സഹായിയായിരുന്നു. വീട്ടിലെ ചെറിയ ചെറിയ പണികള്‍ക്ക്‌ അവളെ വിളിക്കും. പണിയെടുപ്പിക്കുന്നതിനേക്കാള്‍ അവളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്‍െറ ഭര്‍ത്താവിന്റെ കണ്ണുവെട്ടത്തുനിന്ന് അവളെ അകറ്റി നിര്‍ത്താന്‍ ഞാന്‍ വളരെ പാടുപെട്ടിരുന്നു. ഒതുങ്ങിവികസിച്ച അരക്കെട്ടിന്‌ വെളുത്ത ഒറ്റമുണ്ട്‌ നന്നായി ചേരുമായിരുന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞാണ്‌ പാര്‍വതിക്ക്‌ രോഗം കൂടിയ വിവരം അറിഞ്ഞത്‌. ഒരുദിവസം വായില്‍ നിന്ന്‌ നുരയും പതയും വന്ന്‌ പുഞ്ചപ്പാടത്തെ തോട്ടുവക്കില്‍ വീണുകിടന്നത്‌ അയാളാണ് കണ്ടത്‌. അച്ചുതന്‍ നായരും പര്‍വതിയും പുഞ്ചപ്പാടത്തിന്‍റെ മദ്ധ്യത്തില്‍. നുരയും പതയും ഒലിപ്പിച്ച്‌ താഴെ കിടന്നു പിടയുന്ന പാര്‍വതിയെ നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അവളുടെ ശരീരത്തില്‍ തൊടാന്‍ എന്തുകൊണ്ടോ കൈ വിറച്ചു. പകപ്പോടെ ചുറ്റും നോക്കിയതല്ലാതെ അനങ്ങാനായില്ല. സമയം കളയാതെ അയാള്‍ വയല്‍ വരമ്പിലൂടെ വീട്ടിലേക്കോടി. ഒറ്റ ശ്വാസത്തില്‍ ഭാര്യയോട്‌ വിവരങ്ങള്‍ പറഞ്ഞു. ഭാര്യയും സംഘവും പുഞ്ചപ്പാടത്തേക്കു പാഞ്ഞു.

പര്‍വതി എഴുന്നേറ്റിരുന്ന്‌ ചിറി തുടച്ച്‌ മോന്ത കഴുകി. പതിയെ എഴുന്നേറ്റ്‌ ഉടുമുണ്ടില്‍ പറ്റിയ ചളി തുടച്ചു നീക്കുമ്പോള്‍ സംഘം എത്തി. അവരോടൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ സഹതാപത്തിന്‍റെ സാന്ത്വനം നിറഞ്ഞ വാക്കുകള്‍ ചുറ്റും ചിതറി വീണു. അച്ചുതന്‍ നായര്‍ അവര്‍ക്കു പിന്നാലെ എന്തോ നഷ്ടപ്പെട്ടതു പോലെ കുമ്പിട്ട്‌ നടന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഇനി പാര്‍വതിയുടെ സ്ഥിതി കൂടുതല്‍ വഷളാകാനാണ്‌ സദ്ധ്യത. വീട്ടുപണിയില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നതാണ്‌ ഉചിതം. എന്തൊ, അവളെ ഒഴിവാക്കികൊണ്ടൊരു തീരുമാനത്തിന്‌ എനിക്കാകുന്നില്ല. അസൂയയുണ്ടെങ്കിലും അവളുടെ സൌന്ദര്യത്തില്‍ ഞാന്‍ അടിമപ്പെട്ടിരിക്കുന്നു എന്ന ബോധം തിരിച്ചറിയുന്നു.

ഒന്നും സംഭവിക്കാത്തതുപോലെ പിറ്റെ ദിവസം പാര്‍വതി എത്തി. വന്നപാടെ ചൂലെടുത്ത്‌ മുറ്റം തൂത്തുവാരി. തെക്കുഭാഗത്തെ അടുക്കള ചെരുവില്‍ കുന്തുകാലിലിരുന്ന്‌ പാത്രങ്ങള്‍ ഓരോന്നായി എടുത്ത്‌ കഴുകുവാന്‍ തുടങ്ങി. ഞാനെല്ലാം നോക്കിനിന്നു. ഇന്നവള്‍ക്ക്‌ പതിവിനു വിപരീതമായി കൂടുതല്‍ അഴക്‌ തോന്നുന്നു. കുനിഞ്ഞിരുന്ന്‌ പാത്രം കഴുകുന്ന പാര്‍വതിയുടെ ഇടത്‌ ചെവിക്കും കൈത്തോളിനുമിടയിലൂടെ എന്‍െറ കണ്ണുകള്‍ കള്ളപ്രദക്ഷിണം നടത്തി.

പര്‍വതിയുടെ മനോനിലയില്‍ മാറ്റം സംഭവിച്ചുതുടങ്ങിയത്‌ തൊട്ടടുത്ത ദിനങ്ങളിലായിരുന്നു. പിന്നീടങ്ങോട്ട്‌ വീട്ടില്‍ വരവ്‌ വല്ലപ്പോഴുമായി. അലസമായ വസ്ത്രധാരണം തന്നെ അതിനു ഉദാഹരണമായിരുന്നു. വീട്ടില്‍ തീരെ വരാതായിത്തുടങ്ങിയപ്പോള്‍ എനിക്ക്‌ വേവലാധിയായി. ആരോട്‌ തിരക്കാന്‍. വളരെ നാളായി അച്ചുതന്‍ നായരുടെ ഭാര്യയെ കണ്ടിട്ട്‌. അവര്‍ ഇടക്കിടെ വരുമായിരുന്നെങ്കില്‍ ധാരാളം നാട്ടുവാര്‍ത്തകള്‍ കിട്ടുമായിരുന്നു. പുറത്തിറങ്ങാത്തതിനാല്‍ എനിക്കണെങ്കില്‍ വര്‍ത്തകളൊന്നും ലഭിക്കുമായിരുന്നില്ല. പിന്നീടെപ്പോഴൊ അവര്‍ തന്നെയായിരുന്നു പര്‍വതിയെക്കുറിച്ച്‌ വിവരങ്ങള്‍ അറിയിച്ചത്‌.

അവളിപ്പോള്‍ പുറത്തേക്കിറങ്ങാറില്ലത്രെ. വീട്ടില്‍ തന്നെയാണ്‌. അവളുടെ അമ്മയാണ്‌ കൂട്ടിരിപ്പ്‌. സദാസമയവും ചിന്തിച്ചുകൊണ്ട്‌ ഏകാന്തതയില്‍ നോക്കിയിരിക്കും. ഇടക്കിടക്ക്‌ ചുഴലി വരും. മനോനില ആകെ തകര്‍ന്നു. വീട്ടിലേക്ക്‌ സന്ദര്‍ശകരെ ആരേയും കടത്താറില്ല അവളുടെ അമ്മ. കാരണം അവള്‍ ബ്ലൌസ് ഉപേക്ഷിച്ചിരിക്കുന്നു. അരയ്ക്കു മുകള്‍ ഭാഗം നഗ്നമേനിയാണ്‌. എന്‍െറ അസൂയ ക്രമേണ അലിഞ്ഞില്ലാതായി. പകരം അലിവ്‌ തോന്നി. ഉടനെത്തന്നെ അവളെ കാണണമെന്ന്‌ മനസ്സ്‌ പറഞ്ഞു. അവളുടെ അമ്മ സമ്മതിക്കാതെ വരുമൊ എന്ന ശങ്ക നില്‍നില്‍പുണ്ടെങ്കിലും കാണാതിരിക്കാനാകില്ല. ഒപ്പം എന്തൊക്കെയൊ നഷ്ടപ്പെട്ടെന്ന തോന്നലും. സത്യത്തില്‍ തോന്നലായിരുന്നില്ല, നഷ്ടപ്പെടല്‍ തന്നെയായിരുന്നു. ഇനി അവളെ ഒന്നരുകില്‍ കിട്ടുമൊ എന്നുപോലും തിട്ടമില്ല. പതിയെ പതിയെ എല്ലാം ആസ്വദിക്കാമെന്നു കരുതിയതായിരുന്നു.

ഒരു കൊച്ചു വീടാണ്‌ അവളുടേത്‌. ഞാനങ്ങോട്ട്‌ കയറുമ്പോള്‍ താടിയ്ക്ക്‌ കയ്യും കൊടുത്ത്‌ ഉമ്മറത്ത്‌ അവളുടെ അമ്മ ഇരിപ്പുണ്ട്‌. എന്നെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റ്‌ കരഞ്ഞുകൊണ്ടടുത്തുവന്നു. ഏന്തിയേന്തികരയുന്നതില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. ഞാനവളെയൊന്നു കാണട്ടെയെന്നു പറഞ്ഞ്‌ അകത്തു കയറി.

മുറിക്കകത്ത് കടന്നപ്പോള്‍ എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവളുടെ അര്‍ദ്ധനഗ്നമേനിയുടെ അഴകു കണ്ടപ്പോള്‍ മനോവിഭ്രാന്തിയെക്കുറിച്ചുള്ള എന്‍െറ അറിവ്‌ നഷ്ടപ്പെട്ടു. കണ്ണിമവെട്ടാതെ നോക്കിനിന്നു. അവളുടെ ചുണ്ടിന്‍റെ കോണിലൊരു മന്ദഹാസം വിരിഞ്ഞു.

ശില്‍പികളുടെ കരവിരുതിനെ വെല്ലുന്ന അവളുടെ സ്തനങ്ങള്‍. ചിത്രം വരച്ച പോലെ അത്ര മനോഹരം. ജാളൃത കൂടാതെ അവളെന്‍റെ അരുകിലേക്കു വന്നു. ഒന്നു തൊടണമെന്ന്‌ തോന്നി. അഭിമാനം അനുവദിച്ചില്ല. അരികില്‍ വന്ന്‌ ദയനീയമായി എന്‍െറ കണ്ണുകളിലേക്ക്‌ നോക്കി.പിന്നെ തിരിച്ചു നടന്നു. അരക്കെട്ടിലിറുകിയ വെള്ളമുണ്ടിനു മുകളില്‍ ചന്തികള്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടകന്നു.

നേരം വളുത്തപ്പോള്‍ പര്‍വതി രക്തത്തില്‍ കുളിച്ച്‌ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റിയില്ല. കഴുത്ത്‌ ഞെരിച്ച്‌ കൊലചെയ്യപ്പെട്ട നിലയില്‍ അവളുടെ അമ്മ ഉമ്മറത്ത്‌.

അച്ചുതന്‍ നായരെ കാണാനില്ലെന്ന വാര്‍ത്ത ഇതോടു ചേര്‍ക്കേണ്ടതാണ്‌.

വാല്‍ക്കഷ്ണം :ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രി എന്ന് എവിടെയോ വായിച്ചു. അപ്പോള്‍ അത് ആസ്വദിക്കാനും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല.
ഒരു പഴയ പോസ്റ്റ് ആണ് . വായിച്ചവര്‍ ക്ഷമിക്കണം.