20/6/10

മോര്‍ച്ചറിയുടെ മരവിപ്പ്

15-06-2010


(എന്‍റെ കഴിഞ്ഞ കഥ ശാപമാകുന്ന ശവങ്ങളുടെ ഒരു തുടര്‍ച്ച ഞാനിവിടെ കുറിക്കുന്നു.)


ഇന്ന്‌ ഞായറാഴ്ചയാണ്‌.

മധുസൂദനന്‍പിള്ളയുടെ മൃതദേഹം അധികം വൈകാതെ വീട്ടിലെത്തും.

ഒരു സാധാരണ ഗ്രാമപ്രദേശം. ഒഴുകിയെത്തുന്ന ജനങ്ങളെ ഉള്‍‍ക്കൊള്ളാനാകാതെ കൊച്ചുഗ്രാമം വീര്‍പ്പ്‌ മുട്ടി നിന്നു. പത്ത്‌ മണിക്ക്‌ വീട്ടിലെത്തിക്കുന്ന മൃതദേഹത്തെ അധികം വൈകിക്കാതെ മറവ്‌ ചെയ്യുമെന്നതിനാല്‍ തിക്കിത്തിരക്കി നേരത്തെ എത്തിയവരാണ് അധികവും. മൌനം പൂണ്ട്‌ ദു:ഖം തളം കെട്ടി നിന്ന നാല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുടുംബത്തെ അനാഥമാക്കിയെത്തുന്ന അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍.

അത്രയൊന്നും അറിയപ്പെടുന്ന വ്യക്തി അല്ലാതിരുന്നിട്ടും മരണവീട്ടിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങളില്‍ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചത്‌ നല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പെന്ന്‌ വ്യക്തം. ഞായറാഴ്ച കൂടി ആയതോടെ ആ നാട്ടില്‍ ഒരു നോക്ക്‌ കാണാനെത്തിയവരുടെ ഏറ്റവും വലിയ കൂട്ടമായി മാറി.

ആകാംക്ഷ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വീടിന്‍റെ പുറം കാഴ്ചയിലെ വലിപ്പം നാട്ടുകാരില്‍ ഉളവാക്കിയ പിള്ളയുടെ സാമ്പത്തികനില മുഴച്ചു നില്‍ക്കുന്നതായിരുന്നു.

ശരിയാണ്‌. പിള്ള ഒരു വീടുണ്ടാക്കി എന്നതാണ്‌ ശേഷിക്കുന്ന അയാളുടെ കുടുംബത്തിന്‍റെ ദുരന്തം. സമ്പന്നതയുടെ അടയാളമായി വീട്‌ മാറുമ്പോള്‍ ആ വീട്ടില്‍ കഞ്ഞിവെക്കാന്‍ വകയില്ലെന്ന്‌' ചിന്തിക്കാന്‍ ആര്‍ക്കും ആകില്ല. വലിയ ചിന്തകളില്ലാതെ ജീവിക്കാന്‍ മാത്രമായി കുടിയേറുന്ന ഒരു സാധാരണക്കാരന്‍റെ ചിന്തകളെ മായക്കാഴ്ചയുടെ മാസ്മരികത സ്വാധീനിക്കുന്നത്‌ സ്വാഭാവികം മാത്രം. നാട്ടിന്‍പുറത്തെ വിവാഹം, അടിയന്തിരം, പിറന്നാള്‍, പെരുന്നാല്‍, ഓണം, കൃസ്തുമസ്സ്‌ എല്ലാം ഒരു ചടങ്ങുപോലെ ഓര്‍മ്മകളില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ പിന്നെ ജോലിയും പണവും മാത്രമായി രൂപാന്തരപ്പെടുന്ന മനസ്സിലേക്ക്‌ പുതിയ ചിന്തകളുടെ വേലിയേറ്റം സ്വയമറിയാതെ കടന്ന്‌ കയറുമ്പോള്‍ ആഢംബര ജീവിതത്തിന്‍റെ ആലസ്യം അവനില്‍ കുന്നുകൂടുന്നത്‌ ഒരു സാധാരണ ജീവിതത്തിന്‍റെ ഭാഗമായ തോന്നല്‍ ഉളവാക്കുന്നു.

പിള്ളയുടെ ഭാര്യ സരസു നാല്‍പത്തിയാറ്‌ ദിവസം കൊണ്ട്‌ ശക്തി ക്ഷയിച്ച ഒരു രൂപം മാത്രമായി. മുറിഞ്ഞുവീഴുന്ന കരച്ചിലില്‍ നിരാലംബയുടെ നിശ്വാസം പടരുന്നത്‌ ഏവരേയും തളര്‍ത്തി.

അന്ന്‌, മരണവാര്‍ത്ത അറിഞ്ഞ ദിവസം ഓടിക്കൂടിയ ജനങ്ങള്‍ അധികം വൈകാതെ പിരിഞ്ഞു പോയിരുന്നു. രണ്ട്‌ ദിവസം കൊണ്ട്‌ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കായ സരസു കടിച്ചമര്‍ത്തിയ വേദന വിങ്ങിപ്പൊട്ടുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.

ലഭിച്ചേക്കാവുന്ന പണത്തിന്‍റെ അവ്യക്തത മനസ്സില്‍ സംശയം വിതച്ച അപൂര്‍വ്വം ചിലരൊഴികെ മറ്റാരും ഇന്നുവരെ ആ വീടിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. സഹായിക്കേണ്ടി വന്നെങ്കിലൊ എന്ന ഭയവും ആവശ്യമില്ലാതെ ബാദ്ധ്യത തലയിലേറ്റേണ്ടെന്ന ചിന്തയും മുന്‍നിര്‍ത്തി പലരും അകന്നു നിന്നു.

ചിന്തിക്കാനാകാതെ സഹായിക്കാനാളില്ലാതെ എന്തുചെയ്യണമെന്നറിയാതെ ചോദ്യമായി മാറിക്കഴിഞ്ഞ മക്കളെ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍ മോര്‍ച്ചറിയുടെ മരവിപ്പ്‌ സരസുവിനെ പിടി കൂടുന്നു. ഇനിയും വറ്റാത്ത കണ്ണുനീര്‍ കവിള്‍ത്തടങ്ങളിലൂടെ അരിച്ചിറങ്ങി. ശ്വാസം നിലച്ച നേര്‍ പാതിയെ കാത്തിരിക്കുന്ന അമ്മയും മക്കളും തിന്നെങ്കിലായി ഉടുത്തെങ്കിലായി കുളിച്ചെങ്കിലായി എന്ന്‌ തിട്ടമില്ലാതെ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നറിയാതെ ജീവച്ഛവങ്ങളായി ജീവിക്കേണ്ടതിന്‍റെ ദുര്യോഗം പേറി ദൈര്‍ഘ്യമേറിയ ദിനങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു.

സഹതപിക്കാന്‍ മാത്രമായി വന്നെത്തുന്ന പലരില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്ന മൂര്‍ച്ചയുള്ള വാക്കുകള്‍ ചിതറിവീണിരുന്നു. എല്ലാം സഹിച്ച്‌ ശവത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ആശ്വാസത്തിനായി കൊതിച്ച അവരെ സാന്ത്വനിപ്പിക്കാന്‍ നൌഷാദിന്‍റെ കുടുംബം വന്നു കയറിയത്‌ വീട്ടുകാരിലും ഒപ്പം നാട്ടുകാരിലും മുറുമുറുപ്പിന്റെ ചീളുകള്‍ ചിതറിച്ചുകൊണ്ടായിരുന്നു.

പിള്ള പറഞ്ഞറിഞ്ഞ ബന്ധങ്ങള്‍ സരംക്ഷണത്തിന്‌ പകരം സംഹരിക്കാനുള്ള വഴി തേടുന്നവരാണെന്ന്‌ മനസ്സിലാക്കിയ നൌഷാദിന്‍റെ നിര്‍ദേശം ഭാര്യ റസിയയും മകനും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മരണം കഴിഞ്ഞ്‌ അധികം വൈകാതെ അവരെത്തിയപ്പോള്‍ നഷ്ടപ്പെടലിന്‍റെ തീവ്രത ചുരുങ്ങുന്നത്‌ സരസു കണ്ടെത്തി. അപ്പോഴും വെറുതെയുള്ള കാത്തിരിപ്പ്‌ ചങ്ക്‌ തകര്‍ത്തു കൊണ്ട്‌ തന്നെ.

നേരം വെളുക്കുന്നതും അന്തിയാകുന്നതും ഒന്നും അറിയാതെ ഓരോ ദിവസവും ഇനിയും മരിച്ചിട്ടില്ലെന്ന വിശ്വാസം മനസ്സിലേക്ക്‌ തള്ളിക്കയറ്റിയ നിമിഷങ്ങള്‍ വെറുതെ ആശിപ്പിച്ചുകൊണ്ട്‌ കടന്നു പോകുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുന്നത്‌ പോലെ.

ആദ്യനാളുകളില്‍ റസിയയുടെ സാമിപ്യം ആശ്വാസം നല്‍കിയെങ്കിലും പതിയെപ്പതിയെ ആ ആശ്വാസത്തിന്‍റെ ശക്തി ക്ഷയിക്കുന്നത്‌ കാത്തിരിപ്പിന്‍റെ വേദന തന്നെ. ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മരണത്തിന്‍റെ നേരിലേക്ക്‌ ഇനിയും എത്ര നാള്‍... നാല്‍പത്‌ ദിവസം കഴിഞ്ഞിരിക്കുന്നു. ഇനിയും എത്ര മാസം എന്ന് കരുതിയാണ് ഇങ്ങിനെ...

"ഞാനിനി എങ്ങിനെ ജീവിക്കും റസിയ.... ?

"ചേച്ചി വിഷമിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ?"

"എത്ര ദിവസം....?

പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള ഈ ചോദ്യത്തിന് ആദ്യമൊന്നും റസിയയ്ക്ക്‌ ഉത്തരമില്ലായിരുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. നൌഷാദുമായി നിരന്തരം ഫോണിലൂടെ സംസാരിച്ച്‌ രണ്ടുപേരും കൂടി ഒരു പോംവഴി കണ്ടെത്തിയിരിക്കുന്നു. പെട്ടെന്നാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനത്തിന്‌ സരസുവിന്‍റെ പ്രതികരണം മാത്രമെ ആവശ്യമുള്ളു. നൌഷാദില്‍ നിന്ന്‌ ആദ്യം കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാനാകാതെ റസിയ പരിഭവിച്ചെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ ശരിയെന്ന്‌ തോന്നി. ഒന്നുമില്ലെങ്കിലും പറയാനും കേള്‍ക്കാനും മനസ്സറിഞ്ഞ്‌ സ്നേഹിക്കാനും കൂടുതല്‍ പേരെ ലഭിക്കുന്നത്‌ രണ്ട്‌ കൂട്ടര്‍ക്കും ആശ്വാസം തന്നെ. പക്ഷെ ഇപ്പോഴെങ്ങിനെ ഇക്കാര്യം അവതരിപ്പിക്കും? മൃതദേഹം എന്നെത്തുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതുവരെ കാത്തിരിക്കാന്‍ റസിയയ്ക്ക് എന്തുകൊണ്ടോ ആയില്ല.

"ഇനിയുള്ള കാലം നമുക്ക്‌ ഒരേ വീട്ടില്‍ ഒരുമിച്ച്‌ കഴിയാമെന്നാണ്‌ ഇക്ക ഇന്നലെ എന്നോട്‌ പറഞ്ഞത്‌. ചേച്ചിയുടെ അഭിപ്രായം ചോദിച്ച്‌ അറിയിക്കാനും എന്നോട്‌ പറഞ്ഞു."

പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഈ സമയത്ത്‌ പറയണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ സരസുവിന്റെ പ്രയാസം മറ്റാരെക്കാളും മനസ്സിലാക്കിയിരുന്ന റസിയ വ്യക്തമല്ലാത്ത കാത്തിരിപ്പിന് ആശ്വാസം നല്‍കി.

ഒരു നിമിഷം സ്തംഭിച്ചുപോയ സരസു ഉറച്ച തീരുമാനത്തിനായി ഉഴറി. എന്ത്‌ പറയണമെന്നറിയാതെ മനസ്സ്‌ വികലമായി.

"പെട്ടെന്ന്‌ ഒരുത്തരം പറയണ്ട. ചേച്ചി ആലോചിച്ച്‌ സാവധാനം പറഞ്ഞാ മതി. ഇവിടെയൊ അവിടെയൊ നമുക്ക്‌ ഒരുമിച്ച്‌ ജീവിക്കാം. ആരോടെങ്കിലും ചോദിക്കാനൊ പറയാനൊ ഉണ്ടെങ്കില്‍ അത്‌ കഴിഞ്ഞ്‌ മതി. നാട്ടുകാരുടെ പഴി കുറയ്ക്കാന്‍ ഇവിടെ താമസിക്കുന്നതാണ്‌ നല്ലതെന്നും ഇക്ക പറഞ്ഞു. ചേച്ചി പറയുന്നത്‌ പോലെ ചെയ്യാം എന്നാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ പറയേണ്ടെന്ന് കരുതിയതാണ്. എനിക്ക് പറയാതിരിക്കാന്‍ ആയില്ല ചേച്ചി"

യോജിക്കാനാകാത്ത വിഷയം പോലെ തോന്നിയെങ്കിലും കൂടുതല്‍ ചിന്തിക്കുന്തോറും നേരായ വഴി തെളിഞ്ഞ സംതൃപ്തി നിറഞ്ഞു വന്നു. ഉറച്ചെടുത്ത തീരുമാനത്തിനൊടുവില്‍ അറിയിക്കേണ്ടവരെ അറിയിച്ചപ്പോള്‍ എല്ലാരും ഉറഞ്ഞ്‌ തുള്ളി.

"മുസ്ളീംങ്ങളെ കൂടെ കയറ്റി താമസിപ്പിക്കാനാണ്‌ ഭാവമെങ്കില്‍ ഇനി ഞങ്ങളെ നീ പ്രതീക്ഷിക്കേണ്ട" എല്ലരും കട്ടായം പറഞ്ഞു.

സ്വന്തമായി തീരുമാനമെടുക്കാന്‍ ത്രാണിയില്ലെന്ന്‌ പിള്ള ധരിച്ചിരുന്ന സരസു മറ്റുള്ളവരുടെ എതിര്‍പ്പ്‌ വകവെക്കാതെ നൌഷാദിനെ അറിയിക്കാന്‍ റസിയയ്ക്ക്‌ വാക്ക്‌ കൊടുത്തു. ചെറിയൊരു സഹായത്തിന്‌ പോലും ലഭിക്കാതിരുന്ന സ്വന്തക്കാരും വീട്ടുകാരും അവരുടെ പൊള്ളയായ അഭിമാനം ഉയര്‍ത്തി അക്രോശിക്കുമ്പോള്‍ നാളെയുടെ നീര്‍ച്ചുഴിക്ക്‌ ഒരു കൈത്താങ്ങായി വന്നെത്തിയ സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‌ കനിവ്‌ കാണിക്കാത്ത ഭദ്രകാളിയായി സരസു യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

ആബുലന്‍സിന്‍റെ ശബ്ദം കൂട്ടം കൂടി നില്‍ക്കുന്നവരില്‍ അനക്കം സൃഷ്ടിച്ചു. കരച്ചില്‍ അലമുറകളായി പരിണമിച്ചു. ജനങ്ങളെ നിയന്ത്രിക്കാന്‍ അല്‍പം പണിപ്പെട്ടെങ്കിലും ഡെഡ്ബോഡി അടങ്ങുന്ന നീളന്‍ പെട്ടി ഉമ്മറത്ത്‌ തയ്യാറാക്കിയ മേശയിലേക്ക്‌ വെച്ചു.

ചുണ്ടുകള്‍ കടിച്ചുപിടിച്ച്‌ പെട്ടിയിലേക്ക്‌ നോക്കിനില്‍ക്കുന്ന നൌഷാദില്‍ നിന്ന്‌ കണ്ണുനീര്‍ പൊട്ടിയടര്‍ന്നത്‌ ഒരലര്‍ച്ചയോടെയായിരുന്നു.

അര മണിക്കൂറ്‍ നേരത്തെ പൊതു ദര്‍ശനത്തിന്‍ ശേഷം ശവം മറവ്‌ ചെയ്തു.

നൌഷാദിനെ സമീപിച്ച്‌ നല്ല വാക്കുകള്‍ പറയുന്ന നാട്ടുകാര്‍ക്കിടയില്‍ മുഖം വീര്‍പ്പിച്ചവരും നടന്നു നീങ്ങിയപ്പോള്‍ ആശ്വാസത്തിന്‍റെ ചെറിയ വെള്ളിവെളിച്ചം തെളിഞ്ഞ സരസുവിന്‍റെ കുടുംബം പുതിയൊരു നാളെയുടെ പുത്തന്‍ ഉദയത്തിനായി കാത്തുനിന്നു.

7/6/10

ശാപമാകുന്ന ശവങ്ങള്‍

02-06-2010

മരണത്തിന്‍റെ പകപ്പുകള്‍ കുത്തിനിറച്ച മുറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തെ താലോലിച്ച്‌ വെന്റിലേറ്ററിന്‍റെ കാരുണ്യത്തോടെ ജീവന്‍ വെറും ചെറുതുടിപ്പുകളായ്‌ അവശേഷിക്കുമ്പോഴും സ്വന്തം നാടും ഭാര്യയും മക്കളുമെല്ലാം നിറം മങ്ങിയ നിഴലുകളായി മാത്രം നശിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ഓരത്ത്‌ കൊത്തിവലിക്കുന്നു. പണക്കൊഴുപ്പിന്‍റെ ധാരാളിത്തം ആശുപത്രിയിലെ ഓരോ അണുവിലും പ്രതിഫലിക്കുമ്പോള്‍ ഗള്‍ഫെന്ന സ്വപ്നഭൂമിയുടെ തിളക്കം നഷ്ടപ്പെടുത്താതെ വേദനകളുടെ വിമ്മിട്ടം വെറുമൊരു നെടുവീര്‍പ്പുപോലെ അലിഞ്ഞില്ലാതായി.

ഏത്‌ നിമിഷവും പിടി മുറുക്കിയേക്കാവുന്ന മരണത്തെ കണ്‍മുന്നില്‍ കാണുമ്പോഴും ഇരുപത്തിമൂന്ന്‌ വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ യൌവ്വനവും ദാമ്പത്യവും ശരീരവും നഷ്ടപ്പെട്ട ഒരു മനുഷ്യായുസ്സിനെക്കുറിച്ച്‌ ആലോചിക്കാതെ ജീവിച്ചിരിക്കുന്ന സ്വന്തങ്ങള്‍ക്ക്‌ ഒന്നും കരുതിവെയ്ക്കാന്‍ കഴിയാതിരുന്നതിന്‍റെ നിസ്സഹായത മധുസൂദനന്‍ പിള്ളയില്‍ ചുറ്റിത്തിരിഞ്ഞു നിന്നു. തുച്ഛമായി ലഭിക്കുന്ന വേതനം മാസാമാസം നാട്ടിലേക്കെത്തിച്ചുകൊണ്ടിരുന്നപ്പോഴും നാളെ നന്നാവും എന്ന വിശ്വാസം ഇപ്പോഴവസാനിച്ചിരിക്കുന്നു. ഒന്ന്‌ കഴിയുമ്പോള്‍ മറ്റൊന്നായി കുമിഞ്ഞുകൂടുന്ന വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുമ്പോള്‍ മനസ്സില്‍ നാളെ ഒരു നീറ്റലായി എന്നും അയാളില്‍ കുരുങ്ങിക്കിടന്നിരുന്നു. നേരിയ തോതിലെങ്കിലും വേതനത്തിന്റെ വര്‍ദ്ധനവ്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ലഭിക്കില്ലെന്നറിയുമ്പോള്‍ രോഷവും വേദനയും പുറത്ത്‌ കാണിക്കാനാവാതെ ഒതുങ്ങിക്കൂടി പണിയെടുക്കേണ്ട സാഹചര്യം വീടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അയാളില്‍ വന്ന്‌ ചേരുകയായിരുന്നു.

അറിയാതെ അല്‍പനേരം മയങ്ങിപ്പോയ അയാള്‍ കണ്ണ്‌ തുറന്ന്‌ ആശകള്‍ കൈവിടാതെ ചുറ്റും കണ്ണോടിക്കുമ്പോള്‍ യന്ത്രങ്ങളുടെ ഭയപ്പെടുത്തുന്ന ചെറു മര്‍മ്മരമല്ലാതെ സാന്ത്വനത്തിന്റെ നേരിയ കണിക വിരിക്കാന്‍ ഭാര്യയോ സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കളുമായി‌ മക്കളോ സഹായത്തിന്റെ മനസ്സുമായി സുഹൃത്തുക്കളോ അരികിലില്ലെന്ന തിരിച്ചറിവ്‌....ക്രൂരം തന്നെ.

ഓര്‍മ്മകളില്‍ നിഴലായ്ക്കൊണ്ടിരിക്കുന്ന ഭാര്യയേയും മക്കളേയും അവസാനമായി കാണണമെന്ന മോഹം പ്രവാസദു:ഖത്തിന്‍റെ അവസാന നെരിപ്പോടായ്‌ അവശേഷിക്കുകയാണോ...

മൂത്ത മകളേയും താഴെയുള്ള മകനേയും വേണ്ട വിധത്തില്‍ പഠിപ്പിക്കാന്‍ പോലും കഴിയാതെവന്ന അയാളില്‍ ധര്‍മ്മസങ്കടത്തേക്കാള്‍ മൈനസായ ബാങ്ക്‌ ബാലന്‍സും ഇനിയും തവണകള്‍ അവസാനിച്ചിട്ടില്ലാത്ത ലോണും ആധി പടര്‍ത്തി. ആറ്‌ മാസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം സ്വപ്നഭൂമിയിലേക്ക്‌ ചേക്കേറുമ്പോള്‍ നിറം പിടിപ്പിച്ച ചിത്രങ്ങള്‍ മനസ്സിനെ ഉന്‍മാദാവസ്ഥയില്‍ എത്തിച്ചിരുന്നു. തന്റെ അഭാവത്തില്‍ സ്വന്തം നിലനില്‍പിനുവേണ്ടി എന്തെങ്കിലും ചെയ്ത്‌ ജീവിക്കാന്‍ ഇനിയും ത്രാണിയില്ലാത്ത ഭാര്യയുടെ മുഖം അയാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.

"എന്താ പിള്ളച്ചേട്ടാ...ഉഷാറായല്ലൊ?" മലയാളി എന്ന പരിഗണന നേടിത്തന്ന ആശ്വാസം. തന്നെ പരിചരിക്കുന്ന ഈ മലയാളി നേഴ്സിന്റെ വാക്കുകള്‍ മാത്രമാണ്‌ ഇപ്പോള്‍ സ്വന്തമായി അവശേഷിക്കുന്നത്‌.

"അല്‍പം ആശ്വാസം തോന്നുന്നുണ്ട്‌. ഇന്ന്‌ തന്നെ എന്നെ വാര്‍ഡിലേക്ക്‌ മാറ്റാന്‍ മോള്‌ ഡോക്ടറോട്‌ ഒന്ന്‌ പറയണം. ആശുപത്രിയിലെ ചെലവ്‌ കമ്പനി വഹിക്കില്ല."

"ഞാന്‍ സംസാരിക്കാം..."

സ്നേഹവും ബഹുമാനവും കലര്‍പ്പില്ലാതെ വാരിവിതറുന്ന പരിചാരിക പുഞ്ചിരിയോടെ മൊഴിയുമ്പോള്‍ സ്വന്തം നാടിന്റെ നന്‍മ അല്‍പം പോലും നഷ്ടപ്പെടുത്താതെ സഹജീവിയോട്‌ കാണിക്കുന്ന സഹതാപത്തിന്റെയൊ സഹായിക്കാന്‍ കഴിയാത്തതിന്റെ പരിമിതികളോ മുഖത്ത്‌ ദൃശ്യമാക്കാതെ മറ്റൊരു ജീവന്‍ മുറി വിടുന്നത്‌ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.

ഇനിയും നന്‍മകള്‍ വറ്റിവരണ്ടിട്ടില്ലാത്ത നേഴ്സ്‌ നേടിത്തന്ന ഔദാര്യത്തിന്റെ ആനുകൂല്യം ജനറല്‍ വാര്‍ഡിലേക്കുള്ള മാറ്റത്തിന്‌ സഹായമായപ്പോള്‍ മാത്രമാണ്‌ കാലങ്ങളായി ഒരുമിച്ചുണ്ട്‌ ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത്‌ നൌഷാദിനെ കാണാനായതും മനസ്സിനിത്തിരി അയവ്‌ ലഭിച്ചതും.

പോയ വര്‍ഷങ്ങളിലെ സഹവാസം നേടിത്തന്ന സ്നേഹത്തിന്റെ മാസ്മരികമായ കരുത്ത്‌ രക്തബന്ധത്തേക്കാള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ നൌഷാദ്‌ അന്യനല്ലാത്തതുപോലെ അയാള്‍ക്കവനും അന്യനല്ലെന്ന തിരിച്ചറിവ്‌ പരസ്പരം തിരിച്ചറിയാന്‍ അധിക കാലം വേണ്ടിവന്നിരുന്നില്ല. ഒരു ദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ മൂന്ന്‌ ദിവസം ആപ്സന്റാകുന്ന കമ്പനി നിയമങ്ങളെ അവഗണിച്ച്‌ ഒരു രോഗിക്ക്‌ കൂട്ടിരിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷം അവനിലുണ്ടാക്കിയിരുന്ന നിരാശയുടെ കരിനിഴല്‍ മുഖത്ത്‌ നിന്ന്‌ മാഞ്ഞുപോയിട്ടില്ല. പരിമിതമായി ലഭിക്കുന്ന ശബളംകൊണ്ട് ആശുപത്രിയിലെ ഇത്രയും ഭീമമായ തുക എങ്ങിനെ കൊടുക്കാനായി എന്നതിന്‌ ലഭിച്ച മറുപടി ഗല്‍ഫ്‌ രാജ്യങ്ങളില്‍ മാത്രം കാണുന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്നേഹസ്പര്‍ശത്തിന്റെ നനവാണ്.

ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അടുത്ത്‌ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെ സമീപിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ച്‌ അവരുടെ സുഹൃത്തുക്കളെ കൂടി കണ്ട്‌ അങ്ങിനെ അങ്ങിനെ ഓരോ ദിവസവും....

ചിലയിടങ്ങളില്‍ നിന്ന്‌ കേട്ടിരുന്ന പുച്ഛവും പരിഹാസവും നിറഞ്ഞ വാക്കുകളടക്കം അവന്‍ സ്വരുപിച്ച പണമായിരുന്നു ഇപ്പോള്‍ മരണത്തില്‍ നിന്ന്‌ തല്‍ക്കാലത്തേക്കെങ്കിലും തന്നെ രക്ഷപ്പെടുത്തിയിരിക്കുന്നത്‌. സ്വന്തം കൂടപ്പിറപ്പ്‌ പോലും തിരിഞ്ഞ്‌ നോക്കാതായിരിക്കുന്ന കാലത്താണ്‌ ഒരു പബ്ളിസിറ്റിക്കോ നാലാളെ അറിയിക്കാനോ ആഗ്രഹിക്കാതെ സാദ്ധ്യമാകില്ല എന്ന്‌ കരുതാവുന്ന ഒന്നിന്‌ വേണ്ടി സമയവും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നത്‌. അടുത്തുള്ള ആര്‍ക്കും സഹായം വേണ്ട ഘട്ടങ്ങളിലെല്ലാം സ്വന്തം സാമ്പത്തിക പരിമിതിയോ സമയമോ കണക്കിലെടുക്കാതെ സാദ്ധ്യമാകുന്നതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന ദൃഢനിശ്ചയത്തെ നൌഷാദില്‍ കാണാന്‍ പ്രയാസമില്ല. ആരും അറിയാതെ പോകുന്ന അല്ലെങ്കില്‍ അറിയാനാഗ്രഹിക്കാത്ത എത്രയോ നല്ല മനസ്സുകളുടെ കനിവാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന നിരവധി മനുഷ്യരെ സഹായിച്ചവരുടെ കൂട്ടത്തില്‍ നൌഷാദും നിറഞ്ഞുനില്‍ക്കുമ്പോള്‍ മധുസൂദനന്‍ പിള്ളക്ക്‌ അഭിമാനം തോന്നി.

അസൂയയുടേയും പകയുടേയും നേരിയ നിഴല്‍ പോലും വീഴാതെ വ്യത്യസ്ഥ ജില്ലകളില്‍ താമസിക്കുന്ന രണ്ട്‌ കുടുംബങ്ങളും സ്വന്തബന്ധങ്ങളേക്കാള്‍ കൂടിക്കഴിച്ചിലുകള്‍ തുടരുമ്പോള്‍ അവരറിയാത്ത രോഗിയായ മധുസൂദനന്‍ പിള്ള അവരെ ഓര്‍ത്ത്‌ ദു:ഖിക്കുന്നത്‌ അയാള്‍ക്ക്‌ മാത്രം അറിയാവുന്ന സത്യം. പ്രതീക്ഷകള്‍ക്ക്‌ ആശ്വാസം നല്‍കി ഉണര്‍വ്വിന്റെ ഉന്മേഷം എത്തിനോക്കിയ മധുസൂദനന്‍ പിള്ളയുടെ സന്തോഷം നുകര്‍ന്ന്‌ നൌഷാദ്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സമയം രാത്രി പത്ത്‌ കഴിഞ്ഞിരുന്നു. നൌഷാദിന്റെ സാമിപ്യം പോലും സാന്ത്വനമാകുന്ന അയാളിലെ അപ്പോഴത്തെ അവസ്ഥ ശൂന്യത പടര്‍ന്ന ഇരുട്ടായി പരിണമിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ ഇറിക്കിയടച്ചു.

പിറ്റേന്ന്‌ പതിവ്‌ പോലെ കമ്പനിയിലെത്തിയ നൌഷാദ്‌ മധുസൂദനന്‍ പിള്ളക്ക്‌ ഫോണ്‍ ചെയ്യാന്‍ മുതിര്‍ന്നപ്പോഴാണ്‌ ചങ്ക്‌ തകര്‍ന്ന വാര്‍ത്ത കേട്ടത്‌.

ഇന്നലെ രാത്രി പതിനൊന്നു മണിക്ക്‌ ഹെവി അറ്റാക്ക്‌ മൂലം പിള്ള മരിച്ചു.

തിരിച്ചറിയാനാകാത്ത വികാരത്തിനടിമപ്പെട്ട്‌ തറയില്‍ തളര്‍ന്നിരുന്ന നൌഷാദിന്റെ തലച്ചോറില്‍ നിന്ന്‌ അരിച്ചിറങ്ങിയ മൂളല്‍ ദേഹമാസകലം ഉഴിഞ്ഞ്‌ പുറത്തേക്ക്‌ പ്രവഹിച്ചത്‌ ഉണ്ടായിരുന്ന ശക്തിയും ക്ഷയിപ്പിച്ചു കൊണ്ടായിരുന്നു. അല്‍പം വെള്ളം കുടിച്ച്‌ സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചത്‌ ചിന്തകളുടെ അവസാനിക്കാത്ത പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കണ്ണുനീര്‍ കയത്തിലേക്കായിരുന്നു.

പിള്ളയുടെ ഭാര്യയും മക്കളും...? മറ്റൊരു ചിന്തയും നൌഷാദിനെ സ്വാധീനിച്ചിരുന്നില്ല അപ്പോള്‍.

സ്ഥലകാലബോധം വീണ്ടെടുത്ത്‌ അടുത്ത നടപടികളുടെ ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ വഴി തേടിയെത്തിയത്‌ കാരുണ്യ പ്രവര്‍ത്തകരുടെ സംഘടന എന്നിടത്താണ്‌. മൃതശരീരം ഇവിടെ മറവ്‌ ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനാല്‍ എത്രയും വേഗം നാട്ടിലെത്തിക്കുകയാണ്‌ ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ത്തന്നെ ജീവനോടെ ജീവിതമാര്‍ഗ്ഗം തേടിപ്പൊയ മനുഷ്യന്റെ ജീവനറ്റ ശരീരത്തേയെങ്കിലും ഒരു നോക്ക്‌ നേരില്‍ കാണാതെ ഏത്‌ മനസ്സുകള്‍ക്കാണ്‌ സമാധാനിക്കാനാകുക.... !

നിരവധി ദിവസത്തെ കഠിനമായ പ്രയത്നങ്ങള്‍ക്കൊടുവില്‍ നാല്‍പത്തിയാറാമത്തെ ദിവസം എല്ലാ പേപ്പറുകളും തയ്യാറാക്കി ഡെഡ്ബോഡി നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറായി. കൂടെ അനുഗമിക്കാനുള്ള നൌഷാദിന്റെ തീരുമാനം അംഗീകരിക്കാതിരുന്ന കമ്പനിയില്‍ നിന്ന്‌ ജോലി ഉപേക്ഷിച്ച്‌ സ്വന്തം ശരീരത്തോട്‌ ഇഴുകിച്ചേര്‍ന്ന ഹൃദയ ബന്ധത്തിന്റെ തീവ്രത കാത്ത്‌ സൂക്ഷിക്കാനുള്ള തീരുമാനത്തിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല.

ഒരു മരീചിക പോലെ നീണ്ട്‌ കിടക്കുന്ന രണ്ട്‌ കുടുംബങ്ങളുടെ നാളെയെക്കുറിച്ചോര്‍ത്ത്‌ വീമാനത്താവളത്തിലെ ഒഴുക്കിനിടയില്‍ ശൂന്യമായ മനസ്സോടെ നാട്ടിലേക്കുള്ള ഊഴം കാത്തിരിക്കുന്ന നൌഷാദില്‍ ശവം പോലും ശാപമാകുന്ന പ്രവാസി ഭവനങ്ങളിലെ വേദന തളം കെട്ടുമ്പോള്‍ മരിച്ചാലും മരിക്കാത്ത മുറിവുകള്‍ നല്‍കാന്‍ വിധിക്കപ്പെട്ട മധുസൂദനന്‍ പിള്ളയുടെ മൃതശരീരവും ഒരു നിയോഗം പോലെ...... !
     
      തുടരും....