24/12/10

ആഘോഷങ്ങള്‍ക്കിടയില്‍

24-12-2010

ആട്ടവും കൂത്തുമായി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ഉയരാന്‍ മടിക്കുന്ന കണ്‍മിഴികളും ചുവടുറക്കാത്ത കാലുകളുമായി അടച്ചിട്ട മുറികളില്‍ നിന്ന്‌ നൃത്തം റോഡിലേക്കൊഴുകി. നഗരമണങ്ങളില്‍ മദ്യത്തിന്റെ മത്ത്‌. ആടിത്തളര്‍ന്ന്‌ അഴിഞ്ഞുലഞ്ഞ ചേലകളോടെ പരസ്പരസഹായത്തോടെ അന്തരീക്ഷം കൊഴുക്കുന്നു. താളമേളങ്ങളും അട്ടഹാസവും പുതുവര്‍ഷത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്നു.


അയാള്‍ ഓടിത്തളര്‍ന്ന്‌ ആള്‍ക്കൂട്ടത്തിന്റെ വഴിമുടക്കില്‍ സംശയിച്ച്‌ നിന്നു. ഇനിയും ഏറെ ദൂരമുണ്ട്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌. അതിനിടയില്‍ എത്ര പുതുവര്‍ഷക്കൂട്ടങ്ങളെ മറികടക്കണം എന്ന്‌ നിശ്ചയമില്ല. അഥവ മറികടന്നാലും അതേ പോലീസ്‌ സ്റ്റേഷനില്‍ തന്നെയാണെന്ന്‌ ഒരുറപ്പും ഇല്ല. പുതുവര്‍ഷപ്രതീക്ഷ പോലെ വെറും ഒരു പ്രതീക്ഷ മാത്രം.

മരണത്തെ എന്തുകൊണ്ടൊ അയാള്‍ക്ക്‌ ഇഷ്ടമില്ലാതിരുന്നതിനാല്‍ ആഗ്രഹങ്ങളും ആശകളും ഉപേക്ഷിച്ച്‌ വെറുതെ ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായിരുന്നു പാര്‍ക്കിലെ സംഭവം.

"ചേട്ടാ..നല്ല വിശപ്പ്‌. തിന്നാനെന്തെങ്കിലും കിട്ട്വോ." കുഞ്ഞിനെ മാറോട് അടുക്കിപ്പിടിച്ചുകൊണ്ടവള്‍ കെഞ്ചി.

"ഇന്ന്‌ രാത്രി കിടക്കാന്‍ ഒരിടവും വേണം."

പ്രസവം കഴിഞ്ഞ്‌ രണ്ടാം ദിവസം ഗവന്മേന്റ്‌ ആശുപത്രിയില്‍ നിന്ന്‌ പുറത്താക്കിയതാണ്‌ അവളെ. ഉച്ച മുതല്‍ ഈ പാര്‍ക്കില്‍ വന്നിരിക്കുന്നു. എപ്പോഴും തുറന്ന്‌ കിടക്കുന്ന പാര്‍ക്കായതിനാല്‍ ഇരുന്നും കിടന്നും മോന്തിയാക്കി. ഇരുട്ട്‌ പരക്കുന്നതോടെ ഭയം വര്‍ദ്ധിക്കുന്നു. മൂന്ന്‌ നാല്‌ പേര്‌, കൂടെ പോരുന്നോ എന്ന്‌ ചോദിച്ചതല്ലാതെ മറ്റാരും ശ്രദ്ധിച്ചില്ല.

ഇരുട്ടിന്റെ കറുപ്പിന്‌ കട്ടി കൂടിയതിനാല്‍ പാര്‍ക്ക്‌ കാലിയായി. കാക്കകളും കിളികളും കാഷ്ഠിച്ച്‌ വികൃതമാക്കിയ കായ്യൊടിഞ്ഞ ഗാന്ധിപ്രതിമയ്ക്ക്‌ താഴെ മിന്നിക്കത്തുന്ന ഒരു ബള്‍ബിന്റെ വെട്ടത്തില്‍ മരത്തിന്റെ ചാരുബെഞ്ചില്‍ അയാള്‍ ചാരിയിരുന്ന്‌ ബീഡി വലിക്കുകയായിരുന്നു. വെളിച്ചത്തിന്‌ താഴെ ബീഡിയുടെ പുകച്ചുരുളുകള്‍ കുത്തഴിഞ്ഞ്‌ അലിഞ്ഞില്ലാതാകുന്നു.

ഇരുട്ടിനുള്ളില്‍ പുതഞ്ഞിരുന്ന അവള്‍ വെളിച്ചത്തിന്‌ കീഴിലെ മനുഷ്യനിലേക്ക്‌ എത്തിപ്പെട്ടത്‌ "ഇനി എന്ത്...." എന്ന ചോദ്യമാണ്‌.

രണ്ടും കല്‍പ്പിച്ചാണ്‌ അയാളോട്‌ അത്രയും ചോദിച്ചത്‌. അല്ലെങ്കില്‍ ആ മുഖത്ത്‌ നോക്കി ഒന്നും ചോദിക്കാന്‍ ആര്‍ക്കും തോന്നില്ല.

കലങ്ങിച്ചുവന്ന കണ്ണുകളും ചിരി മാഞ്ഞ കേറ്റിപ്പിടിച്ച മോന്തയും, ബീഡിച്ചൂരും ചാരായത്തിന്റെ നാറ്റവും, മുഷിഞ്ഞ്‌ തുടങ്ങിയ ഇളം നീല ഷര്‍ട്ടും കറുത്ത പാന്‍റും, ചീകിയൊതുക്കാത്ത മുടിയും അന്‍പതിനോടടുത്ത പ്രായവും.

അയാള്‍ തല ചരിച്ച്‌ രൂക്ഷമായൊന്ന്‌ നോക്കി. പ്രസവത്തിന്റെ മണം വിട്ടുമാറിയിട്ടില്ലാത്ത ഒരു കിളുന്ത്‌ പെണ്ണ്‌. ചോരമണം മായാത്ത കൈക്കുഞ്ഞ്‌.

"നീയേതാ..? ഈ നേരത്ത്‌ എന്തിനിവിടെ വന്നു?" രൂപം പോലെ ശബ്ദവും മുഴങ്ങി.

"ഉച്ചക്ക്‌ വന്നതാ. ഇപ്പൊ പേട്യാവുന്നു. അതോണ്ടാ. നല്ല വെശപ്പുണ്ട്‌. ഒന്ന്‌ കിടക്കേം വേണം."

"ദാ..ഇതുണ്ട്‌. ..കഴിച്ചൊ." അയാള്‍ പുറകില്‍ വെച്ചിരുന്ന ബ്രഡിന്റെ നാലഞ്ച്‌ കഷ്ണങ്ങള്‍ നല്‍കി. ബഞ്ചിന്റെ തലക്കിലിരുന്ന്‌ കൊച്ചിനെ മടിയില്‍ കിടത്തി ആര്‍ത്തിയോടെ അവളത്‌ കഴിച്ചു. പ്ളാസ്റ്റിക്ക്‌ കുപ്പിയിലെ വെള്ളവും കുടിച്ച്‌ കഴിഞ്ഞപ്പോള്‍ അല്‍പം ആശ്വാസം. ഒന്നും അറിയാതെ കുഞ്ഞ്‌ ശാന്തമായി അവളുടെ മടിയില്‍ കിടന്നുറങ്ങുകയാണ്‌.

"നിനക്ക്‌ എവിടെയാ പോകേണ്ടതെന്ന്‌ പറഞ്ഞാല്‍ അവിടെ എത്തിക്കാം. ഇനിയും ഇവിടെ ഇരിക്കുന്നത്‌ പന്തിയല്ല."

"എങ്ങും പോകാനില്ല." സാമാന്യം സൌന്ദര്യമുള്ള ഇരുനിറക്കാരി. കുട്ടിത്തം സ്പുരിക്കുന്ന അമ്മ. വൃത്തികേടില്ലാത്ത വസ്ത്രധാരണം. ഇന്നത്തെ രാത്രി സുരക്ഷിതത്വം ലഭിച്ചെന്ന ആശ്വാസത്തോടെ അവള്‍ കുഞ്ഞിന്റെ മുഖത്ത്‌ തന്നെ നോക്കിയിരുന്നു.

"എന്റെ രാത്രികള്‍ പലപ്പോഴും ഈ മരബെഞ്ചിലൊ, റെയില്‍വെ സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലൊ, ബസ്റ്റാന്റിലെ ഈര്‍പ്പത്തിലൊ അല്ലെങ്കില്‍ കടത്തിണ്ണകളിലൊ ആയിരിക്കും." അവളുടെ ആശ്വാസത്തിന്‌ ബലം നല്‍കിയ വാക്കുകള്‍ അയാളെ വിശ്വസിക്കാന്‍ കരു‍ത്തേകി.

രാത്രിയുടെ കറുപ്പിന്‌ നിറം വര്‍ദ്ധിച്ചു. എല്ലാം മറന്ന്‌, ബള്‍ബിന്റെ നേര്‍ത്ത പ്രകാശത്തില്‍ അമ്മയും കുഞ്ഞും മരബെഞ്ചില്‍ കിടന്നുറങ്ങി. ക്ഷീണവും അലച്ചിലും അത്രമേലായിരുന്നു.

കരിഞ്ഞുണങ്ങുന്ന പുല്ലിലിരുന്ന്‌ അയാള്‍ ഒന്നിനുപുറകെ ഒന്നായി ബീഡികള്‍ വലിച്ച്‌ തള്ളി. ബീഡിക്കുറ്റികള്‍ ചറപറാ വലിച്ചെറിയാതെ അരികില്‍ തന്നെ കൂട്ടിവെച്ചു. ഉറക്കം തൂങ്ങികൊണ്ടിരുന്ന അയാളുടെ തല വല്ലപ്പോഴും ചാരുബെഞ്ചിലേക്ക്‌ ചായുമ്പോള്‍ അവളുടെ ശ്വാസോച്ഛാസത്തില്‍ നിഷ്ക്കളങ്കതയുടെ മണം അയാള്‍ അറിഞ്ഞു. രണ്ട്‌ കെട്ട്‌ ബീഡി തീര്‍ന്നപ്പോള്‍ ഇരുട്ട്‌ മാറി വെളിച്ചത്തിന്റെ വരവ്‌ കണ്ടു.

അവള്‍ ഇന്നലെ ചിന്തിച്ച "ഇനി എന്ത്‌..." എന്നത്‌ നേരം വെളുത്തപ്പോള്‍ അയാളിലേക്ക്‌ തിരിഞ്ഞിരിക്കുന്നു.അവളുമായി ആലോചിച്ചതുകൊണ്ട്‌ പ്രത്യേക ഗുണമൊന്നും ഇല്ലെന്ന്‌ മനസ്സിലാക്കിയ അയാള്‍ അവളേയും കൂട്ടി പാര്‍ക്ക്‌ വിട്ടു.

മെയിന്‍ റോഡിന്റെ അരികിലുള്ള പഞ്ചായത്ത്‌ ഓഫീസിന്റെ മതിലിനോട്‌ ചേര്‍ന്ന്‌ കീറത്തുണികള്‍ വിരിച്ച്‌ മറയുണ്ടാക്കി കുടില്‍ തീര്‍ത്തു. ഭക്ഷണം തേടി അയാള്‍ നഗരത്തിലേക്കിറങ്ങി. അവള്‍ കുഞ്ഞിനെ സ്നേഹിച്ച്‌ മാതൃസ്നേഹത്തില്‍ അഭയം തേടി. വൈകീട്ടെത്തുന്ന അയാള്‍ അവളെ ഊട്ടി, കുഞ്ഞിനെ താലോലിച്ചു.

അയാളുടെ കണ്ണുകളിലെ ചുവപ്പ് മാഞ്ഞു. ബീഡിച്ചൂര് അകന്നു.മുഖത്ത്‌ സന്തോഷത്തിന്റെ നേര്‍ത്ത അലകളായി ചെറുപുഞ്ചിരിയുടെ താളം.

ഒരു കുടുംബത്തിന്റെ സന്തോഷം എത്തിനോക്കിയ കുടിലിനകത്ത്‌ അവള്‍ ഓര്‍മ്മകളെ പുണരാതെ ഇന്നിന്റെ തൃപ്തിയില്‍ മാത്രം ലയിച്ചു. വഴിവക്കിലെ ആദ്യമായുണ്ടായ എത്തിനോട്ടങ്ങളിലെ കൌതുകം പിന്നീട്‌ പല സൌഹൃദങ്ങളായും രൂപാന്തരപ്പെട്ടു.

അവള്‍ അവിടത്തുകാരിയായി മാറുമ്പോള്‍ നിറം പിടിപ്പിച്ച കഥകള്‍ പഞ്ചായത്ത്‌ പരിസരത്ത്‌ പരന്നൊഴുകാന്‍ തുടങ്ങി. അവള്‍ അയാളോട്‌ പറയുകയൊ അയാള്‍ അവളോട്‌ അന്വേഷിക്കുകയൊ ചെയ്തിട്ടില്ലാത്ത വിവരങ്ങള്‍ പരിസരങ്ങളില്‍ നിന്ന്‌ കാതിലെത്തിയപ്പോള്‍ മറ്റൊരിടം തേടേണ്ട സമയം ആയിരിക്കുന്നു എന്നയാള്‍ക്ക്‌ ബോധ്യപ്പെട്ടു. നിസ്സഹായരുടെ നിസ്സഹായത രൂപം കൊള്ളുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ നിന്ന്‌ തന്നെയാണെന്ന്‌ അയാള്‍ വിഷമത്തോടെ ഓര്‍ത്തു.

ഈ വര്‍ഷം ഇന്നവസാനിക്കുന്നു. നാടും നഗരവും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്‌. നഗരസഭയുടെ ജീപ്പ്‌ തെരുവിലുറങ്ങുന്നവരോട്‌ നഗരം വിടാന്‍ മൈക്ക്‌ കെട്ടിപ്പറഞ്ഞ്‌ നഗരം ചുറ്റി. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ നിറഞ്ഞു.

അന്നം തേടിപ്പോയ അയാള്‍ അല്‍പം വൈകി തിര്‍ച്ചെത്തിയപ്പോള്‍ കുടില്‍ ഇരുന്നിടം ശൂന്യം. അവിടെ മതിലില്‍നിന്ന്‌ കോണ്‍ക്രീറ്റ്‌ അടര്‍ന്നിടത്ത്‌ തെറിച്ച്‌ നില്‍ക്കുന്ന തുരുമ്പിച്ച കമ്പിയില്‍ ഒരു കഷ്ണം കീറിയ സാരിത്തുണ്ട്‌ കാറ്റില്‍ ഇളകിയാടുന്നു.

അമ്മയേയും കുഞ്ഞിനേയും പോലീസുകാര്‍ കൊണ്ടുപോയി. നഗരമാലിന്യങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു.

അയാള്‍ പൊട്ടിക്കരഞ്ഞു. കയ്യില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതികള്‍ താഴെ വീണ്‌ ചിതറി. മണ്ണില്‍ കിടന്നുരുണ്ടു. കൊച്ചുകുട്ടികളെപ്പോലെ അലറി വിളിച്ചു. തലയിലും മുഖത്തും പറ്റിപ്പിടിച്ച മണ്ണ്‌ തട്ടിക്കളയാതെ ഒരു ഭ്രാന്തനെപ്പോലെ അയാളെഴുന്നേറ്റ്‌ ഓടി, എന്തിനെന്നറിയാതെ എങ്ങോട്ടെന്നില്ലാതെ.

ഓട്ടത്തിനിടക്ക്‌ എപ്പോഴോ ഒരു വെളിപാട്‌ പോലെയാണ്‌ പോലീസ്‌ സ്റ്റേഷന്‍ ഓര്‍മ്മയില്‍ എത്തിയത്‌. പുതുവര്‍ഷലഹരിയില്‍ കുളിച്ച്‌ നില്‍ക്കുന്ന നഗരത്തിന്റെ പ്രഭയില്‍ അയാളുടെ അണപ്പും കിതപ്പും കാണാനൊ കേള്‍‍ക്കാനൊ ആരുമില്ലായിരുന്നു.

ആലോചിച്ച്‌ നിലക്കാന്‍ സമയമില്ല. രാത്രി പന്ത്രണ്ട്‌ മണി ആകാന്‍ പോകുന്നു. അവളും കുഞ്ഞും നഷ്ടപ്പെട്ടത്‌ ഇന്നാണ്‌, ഇക്കൊല്ലമാണ്‌. ഇക്കൊല്ലം തന്നെ അവളേയും കുഞ്ഞിനേയും ഞാന്‍ നേടിയെടുക്കും.

കാലുകള്‍ തറയിലുറപ്പിക്കാന്‍ പോലും കഴിയാതെ മസ്തിഷ്ക്കങ്ങളില്‍ ലഹരി പടര്‍ത്തി റോഡില്‍ ആടിക്കൊണ്ടിരിക്കുന്ന ഉന്‍മാദങ്ങളെ തള്ളിമാറ്റിക്കൊണ്ട്‌ പുതുവര്‍ഷത്തിന്‌ കാത്തിരിക്കാതെ അയാളോടി.

10/12/10

കാണാക്കാഴ്ചകള്‍

10-12-2010

വളരെ നാളായി വൃദ്ധന്റെ മനസ്സില്‍ ഒരാഗ്രഹം. ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ പോകുന്ന മഹാബലിയെപ്പോലെ ഒരു യാത്ര.


നാട്ടിലെ മുഴുവന്‍ ജനങ്ങളേയും കാണുന്നത്‌ പോരാതെ, വര്‍ഷാവര്‍ഷം നടത്തുന്ന സന്ദര്‍ശനത്തില്‍ എത്ര രാജ്യങ്ങളിലാണ്‌ കയറി ഇറങ്ങുന്നത്. അല്പം കുടവയറും തടിയും ഉള്ളവരൊക്കെ ഓലക്കുടയും പിടിച്ച്‌ മാവേലിമാരാകുന്ന കാഴ്ചയും പലയിടത്തും കാണാം.

വൃദ്ധന്‌ അത്രയൊന്നും ആഗ്രഹമില്ല. ഒരിക്കല്‍ മാത്രം ഒന്ന്‌ പോണം. മക്കളുടെ മക്കളേയും പിന്നെ അല്പം ചില വീട്ടുകാരേയും ഒക്കെ ഒന്ന്‌ കാണണം. അത്ര ചെറിയ ആഗ്രഹമാണ്‌. മവേലിയെപ്പോലെ ആര്‍പ്പും കുരവയും ഒന്നും വേണ്ട. ആരുമറിയാതെ ഒന്ന്‌ കണ്ട്‌ തിരിച്ച്‌ പോരുക.

അങ്ങിനെയാണ്‌ നാല്പതാം ചരമവാര്‍ഷികത്തില്‍ വൃദ്ധന്‍ തന്റെ ഗ്രാമം വീണ്ടും കാണുന്നത്‌. മൊത്തം മാറിയിരിക്കുന്നു. ഒന്നും തിരിച്ചറിയാന്‍ തന്നെ പറ്റുന്നില്ല. താന്‍ താമസിച്ചിരുന്നത്‌ പോലുള്ള ഒരൊറ്റ വീടും ഇപ്പോള്‍ കാണാനില്ല. സൂക്ഷ്മമായി നോക്കിയിട്ടും വീടിരുന്ന സ്ഥലം പോലും കണ്ടുപിടിക്കാന്‍ ആവുന്നില്ല.

തൊട്ടുള്ള രണ്ടുനില വീട്ടിലേക്ക്‌ കയറാം. അകത്ത്‌ കടന്നപ്പോള്‍ എല്ലാം പുതിയ കാഴ്ചകള്‍. അത്ഭുതത്തോടെ ഓരോന്നും കണ്ട്‌ നടന്നു. അടുക്കളയില്‍ ഒരു പെണ്ണ്‌ പാത്രങ്ങള്‍ കഴുകുന്നു. ചുരിദാറാണ്‌ വേഷം. ഇറുകിയ ചുരിദാറിന്‌ മുകളില്‍ ശരീരവടിവുകള്‍ കൂടുതല്‍ മുഴച്ച്‌ നിന്നു. മകന്റെ മകന്റെ ഭാര്യയായിരിക്കണം. പ്രായം ഇരുപത്തഞ്ചേ തോന്നിക്കു എങ്കിലും അതിനെക്കാളൊക്കെ വളരെ കൂടുതലാണ്‌. കണ്ടാല്‍ തോന്നാതിരിക്കാന്‍ സര്‍വ്വ പണികളും നടത്തിയിട്ടുണ്ട്‌.

അടുക്കളയിലാണെങ്കിലും ശ്രദ്ധ മുഴുവന്‍ ടീവി ഇരിക്കുന്ന മുറിയിലേക്കാണ്‌. സൌന്ദര്യ സംരക്ഷണത്തിന്റെ ചര്‍ച്ചയാണ്‌ വിഷയം.

ഒന്ന്‌ ചുറ്റിനടന്ന്‌ പുരയൊക്കെ കണ്ടു. മൂന്ന്‌ മുറി, അടുക്കള, ഹാള്‍... എല്ലാം താഴെയുണ്ട്‌. മുകളിലും രണ്ട്‌ മുറിയുണ്ട്‌. പുറത്തിറങ്ങാതെ കാര്യം സാധിക്കാന്‍ അകത്ത്‌ തന്നെ കുളിമുറിയും കക്കൂസും.

തനിക്ക്‌ എന്തുണ്ടായിരുന്നു? മണ്ണു‍കൊണ്ട്‌ ഇഷ്ടിക ഉണ്ടാക്കി ചുവരുകള്‍ തീര്‍ത്ത ഓലമേഞ്ഞ ഒരു വീട്‌. നടുവിലകം കൂടാതെ ഒരു മുറിയും ചായ്പും. കിഴക്കും പടിഞ്ഞാറും വടക്കും വിശാലമായ ഇറയം. ചാച്ചിറക്കില്‍ അടുക്കളപ്പുര. ഒരുവിധം പ്രായമായപ്പോള്‍ ആങ്കുട്ട്യോള്‍ക്ക്‌ കിടക്കാന്‍ പടിഞ്ഞാറും കിഴക്കും ഉള്ള ഇറയം. മഴക്കാലത്ത്‌ കാറ്റടി തട്ടാതിരിക്കാന്‍ ചരിച്ചിറക്കിയ പുരയുടെ ഇറയില്‍ ഓല കൊണ്ടുണ്ടാക്കിയ തട്ടിക കെട്ടിയിടും. അന്ന് ഇറയത്തൊക്കെ കിടക്കുന്നത്‌ കൊണ്ട്‌ പേടി കുറവായിരുന്നു. മൂത്രമൊഴിക്കാനും തൂറാനുമൊക്കെ വിശാലമായ പറമ്പില്‍ നല്ല സുഖം.

വെറുത പറമ്പിലൊക്കെ ചുറ്റിക്കറങ്ങി. മറ്റ്‌ രണ്ടുമൂന്ന്‌ വീടുകളിലും പോയി. തിരിച്ച്‌ ആദ്യത്തെ വീട്ടില്‍ വന്നു. പണത്തിനനുസരിച്ച്‌ ഉണ്ടാകുന്ന മാറ്റങ്ങള്‍‍ മാത്രം എല്ലായിടത്തും.

സ്കൂള്‍ വിട്ട്‌ കുട്ടികള്‍ എത്തിയിരുന്നു. ഒരാണും ഒരു പെണ്ണും. പന്ത്രണ്ടിലും പതിനൊന്നിലുമാണ്‌ പഠിക്കുന്നത്‌. നല്ല ഭംഗിയുള്ള കുട്ടികള്‍. അമ്മയും മക്കളും സുഹൃത്തുക്കളെപ്പോലെ തമാശ പറഞ്ഞ്‌ ചിരിച്ച്‌ അങ്ങിനെ...നല്ല സന്തോഷം. കാണുന്നവര്‍ക്ക്‌ അസൂയ തോന്നും. ജീവിക്കണമെങ്കില്‍ ഇങ്ങിനെ ജീവിക്കണം. ആണെന്നൊ പെണ്ണെന്നൊ ചിന്തകളില്ലാതെ കെട്ടിമറിഞ്ഞ്‌ തല്ലുകൂടി ചിരിച്ച്‌ കളിച്ച്‌....

തനിക്കും ചെറുപ്പകാലം ഉണ്ടായിരുന്നു. അഞ്ച്‌ സഹോദരങ്ങളും മൂന്ന്‌ സഹോദരികളും അടങ്ങിയ ചെറുപ്പം. സഹോദരികള്‍ വയസ്സറിയിച്ചതിന്‌ ശേഷം അവരെ കാണാനും തൊടാനും അതിര്‍ വരമ്പുകള്‍ വന്നു. അതോടെയാണ്‌ ഞങ്ങള്‍ ആമ്പിള്ളേരെ ഇറയത്തേക്ക്‌ ചവുട്ടിത്തള്ളിയത്‌. തീണ്ടാരി ആയാപ്പിന്നെ ആങ്ങളമാരായാലും ഒരകലം സൂക്ഷിക്കണമെന്നാ അന്നച്ഛന്‍ അമ്മക്ക്‌ കൊടുത്തിരുന്ന നിര്‍ദേശം. ഓരോരോ കാലം.

-ദേ..ഇപ്പൊ ഇവിടെ കണ്ടില്ലെ..എല്ലാം മറന്ന്‌ ആര്‍മ്മാദിച്ച്‌ നടക്കണേ.അതോണ്ട്‌ എന്ത്‌ കൊഴപ്പാ വരണെ. പണ്ടത്തെ ആള്‍ക്കാരുടെ ഓരോരു നെയമങ്ങള്‌. ഇപ്പൊ ജനിച്ചാ മതിയാര്‍ന്നൂന്ന്‌ കൊതി തോന്നാ.-

"എടി പെണ്ണേ..മോന്ത്യായ നേരത്ത്‌ അവന്റടുത്ത്‌ കളിച്ച്‌ കളിച്ച്‌ കളി കാര്യാക്കല്ലെ. പറഞ്ഞേക്കാം." അമ്മ.

"അമ്മ അമ്മേടെ പണി നോക്ക്‌. പോയി വല്ല ക്രീമും പൊരട്ടി സുന്ദരി ആവാന്‍ നോക്ക്‌. ഇപ്പഴും മധുരപതിനേഴാന്നാ വിചാരം. പാവം അച്ഛന്‍. അതാ ഗള്‍ഫില്‍ കെടന്ന്‌ വെയില്‌ കൊള്ള്അ. മോത്ത്‌ ചന്തം വരു‍ത്തി നാളെ ആരെക്കാണിക്കാനാ?"

"പെണ്ണേ, നിന്റെ നാക്ക്‌ ഇത്തിരി കൂട്ണ്ണ്ട്..പറഞ്ഞേക്കാം"

അവള്‍ എഴുന്നേറ്റ്‌ ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കവിളില്‍ ഉമ്മ വെച്ചു. "എന്റെ പഞ്ചാരക്കുട്ടിയല്ലേടി അമ്മെ നീ"

ഒന്നു കൊഞ്ചാതെ പോയിരുന്ന്‌ പഠിക്കെടി എന്ന്‌ പറഞ്ഞ്‌ അമ്മ അവളുടെ തോളത്ത്‌ തട്ടി. പരിഭവത്തോടെ അവള്‍ എഴുന്നേറ്റ്‌ പഠിച്ചുകൊണ്ടിരുന്ന മകന്റെ അരികിലെത്തി സങ്കടം ഉണര്‍ത്തിച്ചു.

"നോക്ക്യേടാ നിന്റെ അമ്മക്കുട്ടി എന്നെ അടിച്ചത്"

അവന്‍ അവളുടെ കൈപ്പല പിടിച്ച്‌ തിരിച്ച്‌ നോക്കി. "അത്‌ സാരല്യടി കോതേ. പിന്നിലല്ലെ അടിച്ചത്‌. മുന്നിലായിരുന്നെങ്കിലൊ"

"അയ്യട പഠിപ്പിസ്റ്റേ..ചെക്കന്റെ പൂതി കൊള്ളാലൊ" അവന്റെ മൂക്കിനുപിടിച്ച്‌ വലിച്ച്‌ അവളോടി.

ഓടിച്ചിട്ട്‌ പിടിച്ചപ്പോള്‍ രണ്ടൂപേരും കെട്ട്പിണഞ്ഞ്‌ താഴെ വീണു. കെട്ടിമറിഞ്ഞ്‌ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ട്‌ ചവിട്ട്‌ കൂടി.

"മതി മതി. രണ്ടുപേരും എഴുന്നേറ്റ്‌ പോ" അമ്മ ഇടപ്പെട്ടു.

കിതപ്പോടെ രണ്ടാളും എഴുന്നേറ്റ്‌ പുസ്തകമെടുത്ത്‌ കസേരയില്‍ ചെന്നിരുന്നു. പരസ്പരം അടുത്തിരുന്ന്‌ പഠിക്കുന്നതിനിടയില്‍ പുസ്തകത്തില്‍ നോക്കിക്കൊണ്ട്‌ അവള്‍ വളരെ പതുക്കെ പറഞ്ഞു

"ഇതിന് പകരം നാളെ നിന്നെ ഞാന്‍ കാണിച്ച്‌ തരാം. നാളെ ഞായറാഴ്ചയല്ലെ. അമ്മ കാലത്ത്‌ കല്യാണത്തിന്‌ പോകും. നീ എന്നെ ഒരു ചവിട്ട്‌ കൂടുതല്‍ ചവിട്ടി. അതിന്‌ ഞാന്‍ പകരം വീട്ടും"

"നോക്ക്യേ അമ്മേ ഇവ്‌ള്‌ പിന്നേം തല്ല്‌ പിടിക്കാന്‍ ഓരോന്ന്‌ പറയണ്‌"

"ഇല്ലമ്മെ. അവന്‍ വെറുതെ പറയാ"

"രണ്ടെണ്ണവും മിണ്ടാണ്ടിരുന്നൊ..അല്ലെങ്കില്‍ എന്റെ കയ്യീന്ന്‌ വേടിക്കും"

സ്വയം അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതെല്ലാം കണ്ട്‌ തിരിച്ച്‌ പോകണം എന്നേ തോന്നുന്നില്ല. ചെറുപ്പകാലം ഇത്രയും സുന്ദരമെന്ന്‌ അന്നൊന്നും തോന്നിയതേ ഇല്ല. വീട്ടുപണിയും, പഠിപ്പും, സ്വാതന്ത്ര്യം കുറഞ്ഞ വീട്ടന്തരീക്ഷവും കുഴഞ്ഞുമറിഞ്ഞ ഒരു വകയായിരുന്നു...എന്തായാലും വന്നതല്ലെ. നാളത്തെ ഒരു ദിവസവും കൂടി കഴിഞ്ഞിട്ട്‌ തിരിക്കാം.

സംഗതിയൊക്കെ ശരിയാ. എന്നാലും ഞായറാഴ്ചയാന്നും പറഞ്ഞ്‌ ഉച്ചയാകുന്നത്‌ വരെ കിടന്നുറങ്ങുന്നത്‌ പഠിക്കുന്ന കുട്ട്യോള്‍ക്ക്‌ നല്ലതല്ല. അമ്മക്ക്‌ അതൊന്നും പ്രശ്നമല്ല. ഉടുത്തൊരുങ്ങി കല്യാണത്തിന്‌ പോകാനുള്ള തിരക്കിലാണ്‌. രണ്ടെണ്ണത്തിനേയും തട്ടിവിളിച്ച്‌ എഴുന്നേല്‍പിച്ച്‌ അമ്മ കണ്ണാടിക്ക്‌ മുന്നില്‍ എത്തി. വേഗം‍ എഴുന്നേറ്റ്‌ തിരക്ക്‌ പിടിച്ച്‌ പല്ല്‌ തേച്ചെന്ന്‌ വരുത്തി ഉടനെ പുസ്തകമെടുത്ത്‌ പഠിക്കാനിരുന്നു.

വൃദ്ധന്‍ വാപൊളിച്ച്‌ നിന്നു. ചായപോലും കുടിക്കാതെ പഠിപ്പ്‌ തന്നെ. പഠിപ്പും ഉറക്കവും അല്ലാതെ വേറെ പണിയൊന്നും ഈ പീള്ളേര്‍ക്കില്ലെ? ഇന്നലെ സ്ക്കൂള്‍ വിട്ട്‌ വന്നതിന്‌ ശേഷം മുറ്റത്തേക്കൊന്ന്‌ ഇറങ്ങുക പോലും ചെയ്തിട്ടില്ല രണ്ടും.

"ദോശേം ചായേം അട്ക്കളേല്ണ്ട്‌. ഇട്ത്ത്‌ കഴിച്ചൊ..ഞാന്‍ പുവ്വാ."

"അതൊക്കെ ഞങ്ങള്‌ കഴിച്ചോളാം. അമ്മ പൊക്കൊ" അവള്‍ക്കാണ്‌ അല്‍പം നാവ്‌ കൂടുതല്‍.

അമ്മ പടിയിറങ്ങിയപ്പോള്‍ അവള്‍ മുറ്റത്തിറങ്ങി നോക്കി. കണ്ണില്‍ നിന്ന്‌ മറയുന്നത്‌ വരെ അമ്മയെ നോക്കിനിന്ന അവള്‍ പെട്ടെന്ന്‌ ഓടി അകത്ത്‌ കയറി. ഓടിച്ചെന്ന്‌ അവന്റെ കാലില്‍ ഒരു ചവിട്ട്‌ കൊടുത്ത്‌ അവള്‍ മുകളിലേക്ക്‌ ഓടിപ്പോയി.

തലേദിവസത്തെ പകരം വീട്ടലാണെന്ന്‌ മനസ്സിലാക്കിയ അവനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവനും പിന്നലെ ഓടിക്കയറി.

മുറിയിലൊളിച്ച അവളെ പിടികൂടി. പിടിവലിയില്‍ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ടുള്ള അങ്കം തുടര്‍ന്നു. രണ്ടുപേരും ചരിഞ്ഞ്‌ കിടന്ന്‌ ചവിട്ട്‌ കൂടുന്നതിന്‌ ശക്തി പോരാന്ന്‌ തോന്നിയതിനാല്‍ പരസ്പരം പിന്‍കഴുത്തില്‍ ഓരോ കൈകള്‍ കൊണ്ട്‌ പിടിച്ച്‌ ചെമ്മീന്‍ പോലെ വളഞ്ഞാണ്‌ അഭ്യാസം. ഇടക്ക്‌ കഴുത്തില്‍ നിന്ന്‌ കൈ വിടുവിക്കാന്‍ തല വെട്ടിക്കുകയും കഴുത്തിന്‌ ബലം നല്‍കി പുറകിലേക്ക്‌ തള്ളി നോക്കുകയും ചെയ്യുന്നുണ്ട്‌.

രണ്ടാളും വാശിയിലാണ്‌. കളി കാര്യമാകുമൊ എന്നാണ്‌ വൃദ്ധന്‌ പേടി. പിടിച്ച്‌ മാറ്റാനുള്ള കഴിവില്ലല്ലൊ. എല്ലാം കണ്ട്‌ നില്‍ക്കാം എന്ന്‌ മാത്രം.

പെട്ടെന്നുള്ള കുതറിച്ചയില്‍ അവന്റെ കൈ അവളുടെ പിന്‍കഴുത്തില്‍ നിന്ന്‌ പിടി വിട്ടു. പിടി വിട്ടതും അവളുടെ തല പുറകോട്ട്‌ നീങ്ങിയതും ക്ഷണനേരം കൊണ്ടാണ്‌. അവന്റെ കൈ ബ്ലൌസില്‍ കുരുങ്ങിയതും, മാറിടത്തില്‍ നഖക്ഷതങ്ങള്‍ പരന്നതും, ബ്ലൌസ്‌ കീറി മാറിടം നഗ്നമായതും എല്ലാം ഒറ്റ നിമിഷം കൊണ്ട്‌.

പ്രതീക്ഷിക്കാതെ, അറിയാതെ സംഭവിച്ച്‌ പോയത്‌....

അതേ നിമിഷം അവന്റെ കൈകളിലൂടെ വൈദ്യുതി തരംഗം പൊലെ എന്തോ ഒന്ന്‌ ശരീരം മുഴുവന്‍ നിറഞ്ഞത്‌ പോലെ, അവളിലും അവളറിയാത്ത എന്തോ ഒരു ഉണര്‍വ്വ്‌ തല പെരുപ്പിച്ചു. എല്ലാം മറന്ന്‌ അതേ കിടപ്പിലുള്ള രണ്ടുപേരുടെയും നോട്ടത്തിന്‌ തീഷ്ണതയേറി.

ബന്ധങ്ങളെ ആട്ടിയോടിച്ച് കൗമാരവികാരങ്ങള്‍ അവരില്‍ ആധിപത്യം നേടിയപ്പോള്‍ വൃദ്ധന്‍ തലകുനിച്ച്‌ സ്റ്റെയര്‍കെയ്സിറങ്ങി.

കൈമുട്ടുകള്‍ മേശയില്‍ ഊന്നി കസേരയിലിരുന്ന വൃദ്ധന്‍ കൈപ്പത്തികളില്‍ മുഖം താങ്ങി അല്‍പനേരം... ഒന്നും സംഭവിക്കാത്തത്‌ പോലെ ചിരി മായാതെ അവര്‍ പടികളിറങ്ങി വന്നു. നേരെ അടുക്കളയില്‍ പോയി ചായയും ദോശയും എടുത്ത്‌ കൊണ്ടുവന്ന്‌ രണ്ടാളും കഴിച്ചുകൊണ്ടിരുന്നു.

കാണാത്ത കാഴ്ചകളിലെ നല്ലതും ചീത്തയും തിരിച്ചറിയാനാകാതെ വൃദ്ധന്‍ പടിയിറങ്ങി നടന്നു.

3/12/10

ഇത്തിരിക്കുഞ്ഞന്‍

26-11-10

ഒരു പെഗ്ഗ്‌ അകത്താക്കി വീണ്ടും ഒന്നുകൂടി ഗ്ലാസ്സിനകത്തൊഴിച്ച്‌ ഷിവാസ്‌ റീഗിളിന്റെ കുപ്പി അടച്ചുവെച്ചു. അലമാരി തുറന്ന് സഞ്ചിയില്‍ നിന്ന് ഒരുപിടി കശുവണ്ടിപ്പരിപ്പ്‌ വാരി മേശപ്പുറത്തിട്ടു.

നിവേദനത്തോടൊപ്പം സന്തോഷത്തിന്‌ അവര്‍ നല്‍കിയതാണ്‌ ഒരു സഞ്ചി നിറയെ കശുവണ്ടിപ്പരിപ്പ്‌. അതങ്ങിനെത്തന്നെ അലമാരയില്‍ തള്ളുകയായിരുന്നു. പിന്നീടത്‌ ഇപ്പോഴാണ്‌ ഓര്‍മ്മ വന്നത്‌.

അകത്തേക്കിറങ്ങിയ മദ്യത്തിന്റെ അലകള്‍ ഒരുറുമ്പുകടി പോലെ ശരീരത്തെ തഴുകി. മേശപ്പുറത്തിനൊരലങ്കാരം പോലെ വെളുത്ത്‌ മുഴുത്ത കശുവണ്ടിപ്പരിപ്പുകള്‍‍ ചിതറിക്കിടന്നു. അതിലൊന്നെടുത്ത്‌ വായിലിട്ട്‌ ചവച്ചു. മറ്റുള്ളവ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

അതെന്താ..ഒരു കശുവണ്ടിപ്പരിപ്പിന്റെ തല മാത്രം വലുതായിരിക്കുന്നത്‌..?കണ്ണുകള്‍ നന്നായി തിരുമ്മി നോക്കി. കണ്ണിന്റെ കുഴപ്പമല്ല. അതിന്റെ തല വളരുകയാണ്‌. സോമാലിയായിലെ കുട്ടികളുടെ തല‍ പോലെ അത് വളര്‍ന്നു. ചെറിയ കൈകാലുകള്‍. തൊലിയ്ക്കടിയില്‍ കൊഴുപ്പിന്റെ അംശം പോലുമില്ലാതെ എല്ലുന്തി ശുഷ്ക്കിച്ച ശരീരം അസ്ഥികൂടം പോലെ പല്ലിളിച്ചു.

മറ്റുള്ളവ ഓരോന്നായി ജീവന്‍ വെക്കുന്നു.

മുലപ്പാല്‍ തിങ്ങി കഴപ്പ്‌ ഒലിച്ചിറങ്ങുന്ന മുലഞെട്ടുകള്‍ കുഞ്ഞിന്റെ വായിലേക്ക്‌ വെയ്ക്കാന്‍ വെമ്പുന്ന അമ്മ, വായയുടെ സ്ഥാനത്ത്‌ ഒരു ചെറിയ കീറല്‍ മാത്രം കണ്ട്‌ അന്ധാളിക്കുന്നു.

തല നരച്ച്‌ വാര്‍ദ്ധക്യത്തിന്റെ വടുക്കള്‍ പാകിയ മുപ്പത്കാരി യൗവ്വനം അറിയാതെയും, ഇനിയും കൗമാരത്തിലേക്ക്‌ എത്തിനോക്കാന്‍ കഴിയാതെ മുരടിച്ച്‌ നില്‍ക്കുന്ന മുപ്പത്കാരിയും ഒരുപോലെ...

ക്യാന്‍സര്‍ ബാധിച്ച്‌ വീര്‍ത്ത്‌ തൂങ്ങിയ നാവ്‌ വായിനകത്തേക്ക്‌ ഇടാന്‍ കഴിയാതെ വര്‍ഷങ്ങളോളം നരകയാതന തുടരുന്ന കുരുന്നുകള്‍ കശുവണ്ടിപ്പരിപ്പില്‍ നിര്‍വ്വികാരമായി നിലകൊള്ളുന്നു.

മരിയ്ക്കാത്തവന്റെ മരിച്ച നോട്ടം തീഷ്ണത വിതക്കുമ്പോള്‍ ഗ്ലാസ്സിലൊഴിച്ചുവെച്ച പച്ചച്ചോര വളരെ ലാഘവത്തോടെ അയാള്‍ മോന്തി. കശുവണ്ടിപ്പരിപ്പിലെ പച്ച മനുഷ്യന്റെ പ്രതീക്ഷകള്‍ വായിലിട്ട്‌ ചവച്ചിറക്കി.

"എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ല. ഇത്തവണ തെളിച്ച മരുന്ന് മൂലം ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല."

വലിയ വായില്‍ നിന്നുള്ള വാക്ക്‌ കേട്ട്‌ വിഷം ഉറഞ്ഞുകൂടിയ മണ്ണിന്‌ പോലും ചിരി വന്നു. നിവേദനം സ്വീകരിക്കുകയും പാരിതോഷികങ്ങള്‍ വാങ്ങി അനുഭവിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക്‌ അയാള്‍ക്ക്‌ ചിന്തകളില്ലായിരുന്നു.

വളരെ നാളുകള്‍ക്കു മുന്‍പ്‌ പതിനാറു കമ്മിറ്റികള്‍ അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്‌ എന്നത്‌ അറിയാതെയല്ല വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്‌.

എഴുപത്തിനാല്‌ രാജ്യങ്ങള്‍ ഈ വിഷം നിരോധിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാതെയല്ല ഇവിടെ നിരോധിക്കേണ്ടതില്ല എന്ന്‌ പറയുന്നത്‌.

പണ്ടൊരിക്കല്‍ ആകാശത്ത്‌ പാറിക്കളിച്ച നീണ്ട വാല്‍ത്തുമ്പി പോലുള്ള ഹെലികോപ്റ്ററില്‍ നിന്ന് മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ വിരിയിച്ച്‌ പുറത്തേക്ക്‌ ചീറ്റിയ വിഷം അറിവില്ലായ്മയുടെ കൌതുകക്കാഴ്ചകളായിരുന്നു. ആ കാഴ്ച മരണത്തിന്റെ മണം പിടിക്കലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാസര്‍ഗോട്ടെ നെഞ്ചംപറമ്പെന്ന പാവം ഗ്രാമത്തിന്റെ നെറുകയില്‍ കശുമാവ്‌ തണല്‍ വിരിച്ച മണ്ണില്‍ ആഴത്തില്‍ കുഴിവെട്ടി ഗര്‍ഭഗൃഹം തീര്‍ത്ത്‌ ബാക്കി വന്ന ക്വിന്റല്‍ കണക്കിന്‌ വിഷക്കുപ്പികള്‍ അതിലിട്ട്‌ മൂടി.

കാലപ്പഴക്കത്തില്‍ കുപ്പികളില്‍ നിന്ന് പുറത്ത്‌ ചാടിയ വിഷം മണ്ണിനെ പ്രണയിച്ച്‌ ആശ്ലേഷിച്ച്‌ ഒന്നായി കിനിഞ്ഞിറങ്ങി. കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും എത്തി നോക്കി. പിതാവിന്റെ ബീജത്തിലും അമ്മയുടെ ഗര്‍ഭപാത്രത്തിലും ഊഴ്ന്നിറങ്ങിയപ്പോള്‍ ജനിക്കുന്ന കുട്ടികളുടെ കണ്ണുകള്‍ വികൃതമായി, ചുണ്ടുകള്‍ കോടി, തലയിലെ രോമങ്ങള്‍ വറ്റി, കൈകാലുകള്‍ ശോഷിച്ചു, ബാല്യമറിയാതെ കൗമാരമറിയാതെ വാര്‍ദ്ധക്യം പെട്ടെന്നായി.

ദുരിതങ്ങള്‍ കൂട്ടുതാമസക്കാരായി വീടുകളില്‍ ചേക്കേറിയപ്പോള്‍ വേദനകളും ശബ്ദങ്ങളും നിശ്ശബ്ദതയില്‍ മുങ്ങി മരിച്ചു. യജമാനനായി ദാരിദ്ര്യവും കൂട്ടുകാരനായി രോഗവും കടന്നു വന്നപ്പോള്‍ മരണം രക്ഷകനായി മാറിയ ഒരു പുതിയ ജീവിതക്രമം രൂപപ്പെട്ടത്‌ കാണേണ്ടവര്‍ കണ്ടില്ലെന്ന് നടിച്ചു.

അന്‍പത്‌ വ്യത്യസ്ഥ തരത്തിലുള്ള രോഗങ്ങളാണ്‌ ഈ വിഷം നല്‍കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്‌. ബ്രിട്ടണിലെ രാജകൊട്ടാരത്തിലേക്ക്‌ ആയിരങ്ങള്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ റാലി നടത്തിയതും, അന്‍പത്തിഎട്ട്‌ രാജ്യങ്ങളിലെ മുലപ്പാല്‍ സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്ളതായി തെളിഞ്ഞതും, ലോകമന:സ്സാക്ഷി എന്‍ഡോസള്‍ഫാന്‌ ആഗോള നിയന്ത്രണം വേണമെന്ന് വാദിക്കാന്‍ ഇടയാക്കി.

ഇതൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

മദ്യക്കുപ്പികള്‍ കാലിയാകാതെ അയാള്‍ ശ്രദ്ധിച്ചു. നിവേദനക്കാര്‍ നല്‍കിയ കശുവണ്ടിപ്പരിപ്പ്‌ അവസാനിക്കാറായിരിക്കുന്നു.

അന്നയാള്‍ പതിവില്‍ കൂടുതല്‍ മദ്യപിക്കുകയും കശുവണ്ടിപ്പരിപ്പ്‌ ചവക്കുകയും ചെയ്തു. പെട്ടെന്നു തന്നെ തളര്‍ന്നുറങ്ങി.

നല്ല ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടിന്റെ ആവരണം. അയാളുടെ തല പെരുത്തു. പൊട്ടിപ്പൊളിയുന്ന വേദന. എഴുന്നേറ്റിരിക്കാന്‍ നോക്കി. കഴിയുന്നില്ല. തല പൊങ്ങുന്നില്ല. എന്താണ്‌ സംഭവിക്കുന്നത്‌... അയാള്‍ക്കാകെ വെപ്രാളമായി. തല വ‍ളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്നു എന്ന അറിവ്‌ ഞെട്ടലുളവാക്കി. കൈകാലുകള്‍ ചെറുതായി. അയാള്‍ ഒച്ചവെച്ചു. വീട്ടുകാര്‍ എഴുന്നേറ്റു വന്നു ലൈറ്റിട്ടു.

അത്ഭുതം...
അയാളുടെ സ്ഥാനത്ത്‌ തല വളര്‍ന്ന ഇത്തിരിക്കുഞ്ഞന്‍.
എഴുന്നേല്‍പ്പിച്ചിരുത്താന്‍ ശ്രമിച്ചു. തലയുടെ ഭാരം താങ്ങാനാവാതെ വീണ്ടും കിടന്നു.

വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയുമായി നേരം പുലര്‍ന്നു. അയാളുടെ പണത്തിന്റേയും പദവിയുടേയും പാദസേവകരായിരുന്ന അനുയായികള്‍ ഒത്തുകൂടി. സംഭവിച്ചത്‌ എന്താണെന്ന് അജ്ഞാതമായിരുന്നെങ്കിലും അവരും മദ്യം കഴിച്ച്‌ ചര്‍ച്ച തുടങ്ങി.

മനുഷ്യബീജത്തില്‍ വരെ എന്‍ഡോസള്‍ഫാന്‍ ചലനം സൃഷ്ടിക്കുന്നുവെങ്കില്‍ അത്‌ തെളിക്കുന്ന പ്രദേശത്തെ ചെടികളെക്കുറിച്ച്‌ പറയാനുണ്ടൊ...അപ്പോള്‍ സ്വാഭാവികമായും ആ ചെടിയുടെ കായ്ഫലങ്ങളില്‍ അതിന്‍റെ അംശം നിലനില്‍ക്കും. അവ കഴിക്കുന്ന മറ്റ്‌ മനുഷ്യരിലേക്കും വിഷത്തിന്‍റെ സ്വാധീനം കടന്ന് വരുന്നു എന്നതിലേക്ക്‌ ചര്‍ച്ച നീങ്ങി.

അല്‍പം മദ്യം ബുദ്ധി ഉണര്‍ത്തും എന്ന് പറഞ്ഞാല്‍ അധികം മദ്യം അപാര ബുദ്ധിയോടെ തെരുവിലേക്ക്‌ ചാടാന്‍ പ്രേരിപ്പിക്കും എന്നു തീര്‍ച്ച.
ബസ്സുകള്‍ കത്തിച്ചു. കടകള്‍‍ തകര്‍ത്തു. നാടും നഗരവും നിശ്ചലമാക്കി നേതാവിനോട്‌ കൂറ്‌ പുലര്‍ത്തി.

അപ്പോഴും അയാളുടെ വീടിന്‌ മുകളില്‍ ഭീകരജീവി നിഴല്‍ വിരിച്ച്‌ പരന്നു കിടന്നു. ചിറകുകളില്‍ നിന്ന് നാല്‌ ഭാഗത്തേക്കും കാറ്റടിച്ചു. നിഴലിനടിയില്‍ അയാളും കുടുംബവും അപ്പോഴും കാറ്റേല്‍ക്കാതെ കഴിഞ്ഞ്‌ കൂടാന്‍ ശ്രമിച്ചു.

ഇത്തിരിക്കുഞ്ഞനായി രൂപാന്തരം പ്രാപിച്ച്‌ ദുരന്തം ഏറ്റ്‌ വാങ്ങേണ്ടി വന്നപ്പോഴും സ്വയം മനസ്സിലാക്കി തിരുത്താനാകാതെ ഭീകര ജീവിയുടെ ചിറകിനടിയില്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങി വീണ്ടും അയാളുടെ നാവിറങ്ങിയത്‌ അയാളുടെ തന്നെ അനുയായികള്‍ തിരിച്ചറിഞ്ഞു.

കാര്‍മേഘം ഉരുണ്ടുകൂടി. തുള്ളി തുള്ളിയായി മഴ ചാറി. പിന്നെ പെരുമഴയായി. കലക്കവെള്ളം കുത്തിയൊലിച്ച് കുളവും തോടും പുഴയും നിറഞ്ഞു. എല്ലാം ഒന്നായ്‌ ഒഴുകിച്ചേര്‍ന്ന് കടലിലെ ഗര്‍ജിക്കുന്ന തിരമാലകളായി ഉയര്‍ന്നു.

കലിയടങ്ങാത്ത തിരമാലകളുടെ ഭീതിത താണ്ഡവങ്ങളില്‍ ഭീകര ജീവിയുടെ തണലില്‍ സുരക്ഷിതത്വം തേടിയിരുന്ന വീടുകളുടെ അടിത്തറ പൊളിഞ്ഞു. നമ്മുടെ മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങിയിരുന്ന ജീവിയുടെ നാരായവേര്‌ പിഴുത് മാറ്റി.

12/11/10

വിശ്വസിച്ചാലും ഇല്ലെങ്കിലും....

12-11-2010

ഇരുട്ട്‌ വീണ് തുടങ്ങുന്നതേ ഉള്ളു. എങ്കിലും ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്‌, പ്രത്യേകിച്ചും ആ ക്ഷേത്ര പരിസരത്ത്‌.


കുന്നിന്‍ ചെരിവ്‌ പോലെ താഴ്ന്ന പ്രദേശത്താണ്‌ ക്ഷേത്രം. സമതലനിരപ്പില്‍ നിന്ന്‌ ഒരിറക്കം ഇറങ്ങിച്ചെല്ലുന്നത്‌ ക്ഷേത്രത്തിന്റെ പൂമുഖത്തേക്കാണ്‌. ചുറ്റുവട്ടത്തെങ്ങും വീടുകള്‍ ഇല്ല. ആളും അനക്കവും ഇല്ലാതെ കിടന്നതിനാല്‍ പരിസരമാകെ കമ്മ്യൂണിസ്റ്റ്‌ പച്ചയും പുല്ലാനിവള്ളികളും കെട്ടുപിണഞ്ഞ്‌ കിടന്നിരുന്നു. കടുത്ത കരിമ്പച്ച നിറം അന്തരീക്ഷത്തിന്‌ ഭീകരരൂപം നല്‍കുന്നു. ഒറ്റക്കൊരാള്‍ ആ പരിസരത്ത്‌ കൂടെ തനിച്ച്‌ പോകാറില്ലെന്നത്‌ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഒന്നുരണ്ട്‌ മുത്തശ്ശന്‍ മരങ്ങള്‍ കൂടി ഈ ഭയത്തിന്‌ എരിവ്‌ പകരുന്നു. ക്ഷേത്രത്തില്‍ നിന്ന്‌ കയറിച്ചെല്ലുന്ന സമതല നിരപ്പില്‍ തന്നെയാണ്‌ ഒരു പഴയ ആല്‍വൃക്ഷം. പൊട്ടിപ്പൊളിഞ്ഞ ആല്‍ത്തറയും അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന കുറ്റിച്ചെടികളും പ്രത്യേക ശ്രദ്ധയൊന്നും അവിടേക്കില്ലെന്ന്‌ വ്യക്തമാക്കുന്നു. തൊട്ട്‌ തന്നെ ചെറിയ ഇടവഴി. ആലിന്റെ അരികില്‍ വരെ കാറ്‌ കടന്ന്‌ വരാവുന്ന വഴി പിന്നീടങ്ങോട്ട്‌ ആള്‍ സഞ്ചാരമില്ലാതെ പുല്ല്‌ പിടിച്ച്‌ കിടക്കുന്നു.

ആലിന്റെ അരികിലെത്തിയ തെങ്ങുകയറ്റക്കാരന്‍ കുമാരന്‍ ഇടവഴി തിരിഞ്ഞ്‌ അമ്പലപ്പറമ്പിലേക്ക്‌ കയറി. അയാള്‍ക്ക്‌ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വെള്ള സാരിയുടുത്ത ഒരു സ്ത്രീ രൂപം അമ്പലത്തിനടുത്ത്‌ നിന്ന്‌ കയറ്റം കയറി വരുന്നു.

അയാള്‍ ഏണി ചരിച്ച്‌ തൊട്ടടുത്ത പറമ്പിലേക്ക്‌ കയറി. വേലിയോട്‌ ചേര്‍ത്തി ഏണി താഴെ കിടത്തിവെച്ചു. വേലിപ്പടര്‍പ്പില്‍ ഒളിഞ്ഞിരുന്ന്‌ ആ രൂപത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. വെളുത്ത സാരി മാത്രമാണ്‌ കാണാന്‍ കഴിയുന്നത്‌. പിന്നെ ആകെ ഒരു കറുത്ത രൂപം.

ഇരുട്ടായാലും അമ്പലപ്പറമ്പിലൂടെ തന്റെ വീട്ടിലേക്ക്‌ ഒറ്റയ്ക്ക് പോകുന്ന ധൈര്യവാനാണ്‌ കുമാരന്‍. എത്ര വൈകിയാലും രണ്ട്‌ കുപ്പി കള്ള്‌ അകത്താക്കി ഇരുപതടി നീളം വരുന്ന ഏണിയും ചുമലില്‍ വെച്ചാല്‍ ധൈര്യം താനെ വരും. പിന്നെ എല്ലാം പുല്ലാണ്‌.

മറ്റൊന്നും ശ്രദ്ധിക്കാതെ ആലിനെ ലക്ഷ്യം വെച്ച്‌ ചെറിയ കയറ്റം കയറുന്ന രൂപത്തെ കുമാരന്‍ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. കള്ളിന്റെ വീര്യം നഷ്ടപ്പെട്ടെങ്കിലും ഇല്ലാത്ത ധൈര്യം സംഭരിച്ച്‌, അടുത്ത്‌ വരുന്ന രൂപത്തിന്റെ മുഖം കാണാന്‍ ശ്രമിച്ചു.

ദേവിയാണ്‌ പ്രതിഷ്ഠ. ഇതിന്‌ മുന്‍പും പലരും കണ്ടീട്ടുണ്ടത്രെ, രാത്രി അല്ലെന്ന്‌ മാത്രം. ഉച്ച സമയങ്ങളില്‍ ചിലപ്പോള്‍ അമ്പലത്തില്‍ നിറുത്താതെയുള്ള മണിയടി ഒച്ച കേട്ടാല്‍ അന്ന്‌ ദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ജനങ്ങള്‍ ഓടിക്കൂടുമ്പോഴേക്കും മുടി അഴിച്ചിട്ട്‌ കടും ചുവപ്പ്‌ നിറത്തിലുള്ള സാരിയുമായി തുറന്നു കിടക്കുന്ന അമ്പലവാതിലിലൂടെ അകത്ത്‌ കയറുന്ന ദേവിയുടെ പിന്‍ഭാഗം പലരും കണ്ടിട്ടുണ്ട്‌. കൂപ്പ്‌ കൈകളോടെ അടഞ്ഞ വാതിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്ന ഭക്തര്‍, പത്ത്‌ മിനിറ്റിന്‌ ശേഷം തുറക്കപ്പെടുന്ന ശ്രീകോവിലിനുള്ളിലെ ജ്വലിച്ചു നില്‍ക്കുന്ന വിളക്കുകളുടെ പ്രകാശത്തില്‍ ദേവി വിഗ്രഹം വണങ്ങി സായൂജ്യമടയും. പൂജാരി നല്‍കുന്ന പ്രസാദം വാങ്ങി തിരിച്ച്‌ പോകും.

ഈയിടെയാണ്‌ ക്ഷേത്രത്തിന്‌ അല്‍പം ജീവന്‍ വെച്ചത്‌. അതും ചെറുപ്പക്കാരനായ പൂജാരിയുടെ വരവോടെ. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം അമ്പലം നിറയെ ജനങ്ങളാണ്‌, പെണ്ണുങ്ങളും കുട്ടികളും പുരുഷന്‍മാരുമായി. ശാന്തിയുടെ കൈപ്പുണ്യമാണെന്ന്‌ ഒരു കൂട്ടര്‍ പറയുമ്പോള്‍ ദേവി തിരിച്ചെത്തിയതാണെന്ന്‌ മറ്റൊരു കൂട്ടര്‍. ദേവി ഒരിക്കലും വെള്ള വസ്ത്രം ധരിക്കില്ലെന്നാണ്‌ ഒരു ന്യായം. എങ്ങിനെ ആയാലും ജനങ്ങള്‍ക്ക്‌ ഈ ക്ഷേത്രത്തിനോടുള്ള മതിപ്പ്‌ വര്‍ദ്ധിച്ചിരിക്കുന്നു.

അങ്ങ്‌ തെക്കാണ്‌ പൂജാരിയുടെ നാട്‌. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയുമാണ്‌ ശാന്തിപ്പണി സ്വീകരിക്കാന്‍ കാരണം. രണ്ട്‌ കൊല്ലം മുമ്പ്‌ ഈ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ആരും അത്ര ഗൌനിച്ചിരുന്നില്ല. വിവാഹം കഴിക്കാത്ത ഒരു പയ്യന്‍ എന്നേ കരുതിയിരുന്നുള്ളു. കുറെ നാള്‍ പൂജയൊക്കെ മുറയ്ക്ക്‌ നടന്നെങ്കിലും ജനങ്ങള്‍ അത്ര അടുത്തിരുന്നില്ല.

ഒരിക്കല്‍ അലഞ്ഞുതിരിഞ്ഞ്‌ നടന്നിരുന്ന ഒരു ഭ്രാന്തി അമ്പലപ്പറമ്പില്‍ കിടന്നുറങ്ങിയതോടെ കാര്യങ്ങള്‍ തിരിഞ്ഞു. രാത്രിയില്‍ ക്ഷേത്രവളപ്പില്‍ യക്ഷിയെ കണ്ടെന്ന വാര്‍ത്ത ചുറ്റുവട്ടം പരന്നു. കുമാരന്‍ മാത്രമായിരുന്നു അവരെ ആ സ്ഥലത്ത്‌ നേരില്‍ കണ്ടത്‌. അന്നത്‌ കുമാരന്‍ കള്ള്ഷാപ്പില്‍ എടുത്തിട്ടപ്പോള്‍ ഉണ്ടായ പുകില്‌ പറയാതിരിക്കുന്നതാണ്‌ ഭംഗി. അവിടെ നിന്നാണ്‌ ഭ്രാന്തി യക്ഷിയെന്ന ധാരണ പരന്നത്.

ആ സംഭവത്തിന്‌ ശേഷം ഒറ്റയും തറ്റയുമായി ജനങ്ങള്‍ അമ്പലത്തില്‍ എത്തി. പൂജാരിക്ക്‌ അതൊരാശ്വാസമായെങ്കിലും ജനങ്ങളില്‍ കടന്നു വന്ന വിശ്വാസത്തിന്‌ അടിത്തറയിട്ട് നിര്‍ത്താന്‍ മറ്റെന്തെങ്കിലും ചെയ്തേ പറ്റു എന്ന ചിന്ത കലശലായി.

ദേവി പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയെന്ന വാര്‍ത്ത പിന്നീട്‌ പരിസരപ്രദേശങ്ങളില്‍ കാട്ടുതീ പോലെ പടരന്നു. ആദ്യം കണ്ടത്‌ പൂജാരിയാണ്‌. ദേവിയെ കാണാന്‍ ജനങ്ങള്‍ക്ക്‌ ആകാംക്ഷ വര്‍ദ്ധിച്ചു. മുടി അഴിച്ചിട്ട്‌ അമ്പലത്തിനകത്തേക്ക്‌ കയറിപ്പോകുന്ന ദേവിയെ ചിലരൊക്കെ കണ്ടതോടെ ക്ഷേത്രം ഉണര്‍ന്നു. ദേവീമാഹാത്മ്യം കുഞ്ഞു മനസ്സുകളിലും മറ്റുള്ളവരിലും ആഴ്ന്നിറങ്ങി തൊട്ടടുത്ത ക്ഷേത്രത്തിലെ ദേവിയില്‍ ചെന്നെത്തിനിന്നു. അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി കാഴ്ചകള്‍ മനസ്സുകള്‍ കീഴടക്കിയപ്പോള്‍ ക്ഷേത്രത്തിലെ വരുമാനം കുന്നുകൂടി.

വീടുകളിലെ പൂജയും ഹോമവും മറ്റുമായി പൂജാരി കേമനായി. സംഭാവനയിലൂടെ ലഭിച്ച കാറിലാണ്‌ പൂജാരി ഇപ്പോള്‍ ക്ഷേത്രത്തില്‍ വരുന്നത്‌.

ക്ഷേത്രാങ്കണം ആളും അ‍നക്കവും വെളിച്ചവും വന്നതോടെ ദേവിയുടെ പ്രത്യക്ഷപ്പെടല്‍ നിലച്ചു എന്നു പറയാം. ഇപ്പോഴാരും ദേവിയെ കാണാറില്ലെങ്കിലും ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ ക്ഷേത്രം ആഴ്ചയിലൊരിക്കല്‍ തിളങ്ങി നിന്നു. മറ്റ്‌ ദിവസങ്ങളില്‍ ഇപ്പോഴും ആരും അങ്ങോട്ട്‌ പോകാറില്ല, പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. വല്ലപ്പോഴുമൊക്കെ രാത്രിയില്‍ കാണുന്ന യക്ഷി തന്നെ പ്രശ്നം. ഒരു നിഴലായി എന്തെങ്കിലും കണ്ടാല്‍ പോലും പെട്ടെന്ന്‌ പ്രചാരം ലഭിക്കുന്നു എന്നത്‌ യക്ഷിക്കഥകളുടെ പ്രത്യേകതയാണല്ലൊ.

ആലിനോട്‌ അടുക്കുന്ന രൂപത്തെ ഒരു നിലയ്ക്കും തിരിച്ചറിയാന്‍ കഴിയാതെ കുമാരന്‍ വിഷമിച്ചു. മുന്‍പ്‌ തോന്നിയിരുന്ന നേരിയ ഭയം ഇപ്പോള്‍ ഒരു കണ്ടെത്തലിന് ‍സാക്ഷ്യം വഹിക്കുന്ന ആകാംക്ഷയായി പരിണമിച്ചിരിക്കുന്നു.

പെട്ടെന്നുള്ള ഇടിമിന്നലില്‍ ആ രൂപം ഒന്ന്‌ ഞെട്ടി. കുമാരന്‍ അവിശ്വസനീയമായ കാഴ്ച കണ്ട് വിശ്വാസം വരാതെ തരിച്ച് നിന്നു. ഒരു സൈഡ്‌ മാത്രമെ കണ്ടുള്ളുവെങ്കിലും കുമാരന്‌ ഉറപ്പായി.

നാളികേരക്കൊലയും പട്ടയും വെട്ടിയിടുന്ന അറ്റം വളഞ്ഞ വെട്ടുകത്തിക്കായി അയാള്‍ ഇരുട്ടില്‍ തപ്പി. ചെറിയ ഒരനക്കം ശ്രദ്ധയില്‍പ്പെട്ട രൂപം ആ ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോഴാണ്‌ വീണ്ടും മിന്നല്‍.

കുമാരനെ കണ്ടെത്താന്‍ ആ രൂപത്തിന്‌ കഴിഞ്ഞില്ലെങ്കിലും അയാള്‍ക്കെല്ലാം വ്യക്തമായി.

-സീരിയലില്‍ അഭിനയിക്കാന്‍ ഓടിപ്പോയ നമ്മുടെ പേങ്ങന്റെ മോള്‌....-

ചാടിയിറങ്ങി ആ ചെള്‌ക്കേടെ കഴുത്ത്‌ കണ്ടിക്കാനാണ്‌ തോന്നിയത്‌. ഇത്രേം പാവങ്ങളുടെ വിശ്വാസത്തിന്മേല്‍‍ അന്ധവിശ്വാസത്തിന്റെ അലകള്‍ സൃഷ്ടിച്ച്‌ പണം ഉണ്ടാക്കുന്ന കൂട്ടരുടെ കൂട്ടത്തില്‍ അവിളിനി ഉണ്ടാകാന്‍ പാടില്ല.

അയാള്‍ വെട്ടുകത്തിയില്‍ പിടി മുറുക്കിയതും ഇടവഴിയിലൂടെ റിവേഴ്സായി ഒരു കാറ്‌ വന്നതും ഒരുമിച്ചായിരുന്നു. വേലിപ്പടര്‍‍പ്പിലേക്ക്‌ ഒതുങ്ങി നിന്നു. കുമാരനെ അവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.

ആലിനോട്‌ ചേര്‍ന്ന് കാര്‍ നിന്നു. ലൈറ്റ്‌ ഓഫായി. ഡോര്‍ തുറന്നു. അടഞ്ഞു. വേഗത്തില്‍ കാര്‍ മുന്നോട്ട്‌ നീങ്ങി.

കുമാരന്‍ ഏണിയെടുത്ത്‌ തോളില്‍ വെച്ച്‌ തൊട്ടടുത്ത പറമ്പില്‍ നിന്ന് പുറത്ത്‌ കടന്നു. അമ്പലത്തിന്‌ നേരെ നടന്നു. ഇരുട്ടിലും അയാള്‍ക്ക്‌ വഴി കൃത്യമായിരുന്നു.

"കുമാരേട്ടാ ഏണി ഇപ്പോള്‍ എന്റെ തല പൊളിച്ചേനെ. ഭാഗ്യത്തിണ്‌ ഞാന്‍ മാറി." അമ്പലത്തില്‍ നിന്ന് നടന്നു വരികയായിരുന്ന പൂജാരിയുടെ ശബ്ദം.

"ശാന്തിയെന്താ ഈ നേരത്ത്‌? നിന്റെ കാറ്‌ പോയല്ലൊ..."

"അല്‍പം വൈകി. അവര്‍ മെയിന്‍ റോഡില്‍ നില്‍ക്കും. ഇവിടെ ആകെ ഇരുട്ടല്ലെ?"

"എന്നാ മോന്‍ ചെല്ല്..."

കുമാരന്‍ ഇരുട്ടിലൂടെ പിന്നേയും മുന്നോട്ട്‌.

1/11/10

ചെരുപ്പ്‌

01-11-2010

മരത്തിന്‍റെ നിറമുള്ള രണ്ടു ചെരുപ്പ്‌.

ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്‌. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു. കണ്ടാല്‍ വിരൂപനല്ലാത്ത പരമേശ്വരവാരിയര്‍ നിത്യവും ഉപയോഗിച്ചിരുന്ന എന്നു പറയാന്‍ കഴിയില്ലെങ്കിലും, വിശേഷാല്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ചെരുപ്പ്‌. വിശേഷാല്‍ ദിവസങ്ങളിലേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഈ ചെരുപ്പുകള്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ പോലെയായിരുന്നു.

വികാരങ്ങള്‍ വിവേകത്തെ നശിപ്പിച്ചിരുന്ന ഇളം പ്രായത്തില്‍ വാങ്ങിയ ചെരുപ്പ്‌. ഒരു വികാരത്തിന്‌ അന്നത്‌ വാങ്ങി എന്നു പറയുന്നത്‌ തെറ്റാണ്‌. വികാരത്തേക്കാള്‍ പാദങ്ങളുടെ രക്ഷയെ ഓര്‍ത്തു എന്നതാണ്‌ ശരി. അന്നത്‌ പുത്തനായിരുന്നു. തേയ്മാനം സംഭവിച്ചിട്ടില്ലായിരുന്നു.....

അന്നുകാലത്ത്‌ മിക്കവരും നഗ്നപാദരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നില്ല പ്രശ്നം. പാദരക്ഷയെക്കുറിച്ച ബോധം തലമണ്ടകളിലെത്തിയിരുന്നില്ല എന്നതു കൊണ്ടാണ്‌. പിന്നൊന്ന്‌, മരച്ചെരുപ്പ്‌ വാങ്ങി കാലിലിട്ട്‌ നടക്കുമ്പോഴുണ്ടാകുന്ന അല്ലറചില്ലറ പരിചയക്കുറവ്‌ മുന്‍ കൂട്ടി മനസ്സിലാക്കി പലരും പിന്‍വാങ്ങുകയാണുണ്ടായത്‌. സാമ്പത്തികമൊ അല്ലെങ്കില്‍ മറ്റുവിധ ബുദ്ധിമുട്ടുകളൊ കാരണം മരച്ചെരുപ്പ്‌ വാങ്ങാന്‍ കഴിയാതിരുന്നവരില്‍ ഏറെപ്പേരും മരച്ചെരുപ്പിനെ മനസ്സിലിട്ട്‌ താലോലിച്ച്‌ ആരാധിച്ചിരുന്നു. പാടെ അവഗണിച്ചിരുന്ന നഗ്നപാദര്‍ മരച്ചെരുപ്പുമായി ബന്ധമുള്ള സകലതിനേയും ഭയന്നിരുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ പലരേയും അലട്ടിയിരുന്ന സന്ദര്‍ഭത്തിലാണ്‌ പരമേശ്വരവാരിയര്‍ മരച്ചെരുപ്പ്‌ വാങ്ങിയത്‌. വിവാഹം കഴിക്കുന്നതും ഇളം പ്രായത്തില്‍ തന്നെയാണ്‌. വിവാഹത്തിനു വന്ന മുഴുവന്‍ പേരുടെ ശ്രദ്ധയും മരച്ചെരുപ്പില്‍ കുടുങ്ങിക്കിടന്നു. അതോടെയാണ്‌ ആ ഗ്രാമത്തില്‍ മരച്ചെരുപ്പ്‌ വാര്‍ത്തയാകുന്നതും പമേശ്വരവാരിയര്‍ ആളാകുന്നതും.



പലര്‍ക്കും സംശയങ്ങളുണര്‍ന്നു. അത്ഭുതം-പരഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു, മങ്ങി, അറ്റുവീണു.

എല്ലാം കണ്ടും കേട്ടും പരമേശ്വരവാര്യര്‍ക്ക്‌ കൂടുതല്‍ ഉന്‍മേഷം.

ചെരുപ്പ്‌ നിത്യവും ഉപയോഗിച്ചുത്തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ നെഞ്ഞല്‍പം മുന്നിലേക്കുന്തിച്ച്‌ ഞെളിഞ്ഞു നടന്നു. പിന്നിത്തുടങ്ങിയ അരക്കയ്യന്‍ വെള്ളഷര്‍ട്ട്‌ തുന്നിച്ചേര്‍ത്ത്‌ തേച്ച്‌ മിനുക്കിയിട്ടു. നീലത്തില്‍ മുക്കി വെളുപ്പിച്ച വെള്ളമുണ്ടിന്‍റെ താഴത്തെ അറ്റം ഇടതുകൈകൊണ്ട്‌ അല്‍പം ഉയര്‍ത്തിപ്പിടിച്ച്‌ റോഡിലൂടെ നടക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും കടക്കണ്ണിലൂടെ വീക്ഷിച്ചിരുന്നു. കല്ലും മുള്ളും കാലില്‍ കയറി പഴുത്ത്‌ വ്രണമായിക്കഴിഞ്ഞിരുന്ന പലരേയും നേരിട്ടുകണ്ട്‌ ചെരുപ്പിന്‍റെ കഴിവിനെക്കുറിച്ച്‌ വര്‍ണ്ണിച്ചു. ആരും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അജ്ഞാതമായൊരു ഭയം അവരെ അലട്ടിയിരുന്നു എന്നത്‌ വ്യക്തമാണ്‌. മനമില്ലാമനസ്സോടെ ചിലരൊക്കെ തലയാട്ടി സമ്മതിച്ചു. കുറച്ചുപേര്‍ മരച്ചെരുപ്പ്‌ ഉപയോഗിച്ചുതുടങ്ങി. മരച്ചെരുപ്പിന്‍റെ മഹിമ കണ്ടെത്തിയ നാട്ടുകാരെ കാണുന്നത്‌ ആഹ്ളാദമേകി.

മൂത്ത പെണ്‍ക്കുട്ടിയ്ക്ക്‌ പന്ത്രണ്ട്‌ വയസ്സായപ്പോഴാണ്‌ ഭാര്യാവീട്ടില്‍ ഒരടിയന്തിരത്തിനു പോകേണ്ടിവന്നത്‌. അവിടെ എത്തിച്ചേര്‍ന്ന ബഹുമുഖ ജനങ്ങളും നഗ്നപാദരല്ലായിരുന്നുവെന്നുള്ളത്‌ സന്തോഷത്തിന്‍റെ നേരിയ ചലനങ്ങളുണര്‍ത്തി. പക്ഷെ, ഈടും ഉറപ്പും ഭംഗിയുമുള്ള മരച്ചെരുപ്പിനുപകരം പലരും പല വര്‍ണ്ണങ്ങളിലുള്ള റബര്‍ ചെരുപ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. മരച്ചെരുപ്പുകള്‍ക്കിടയില്‍ കടന്നു കയറിയ റബര്‍ ചെരുപ്പുകളെ മനസ്സാ വെറുത്തു.

എത്രയൊക്കെ തല പുകഞ്ഞാലോചിച്ചിട്ടും ഈടും ഉറപ്പും ഭംഗിയും മരച്ചെരുപ്പിനുമാത്രമാണെന്നാണ്‌ കണ്ടെത്താനായത്‌. റബര്‍ ചെരുപ്പിന്‌ വെറും പോളിച്ച മാത്രമാണ്‌. ആ പോളിച്ചയില്‍ പലരും കുടുങ്ങി. റബര്‍ ചെരുപ്പിനടിയില്‍ കൂടി മുള്ള്‌ പാദങ്ങളില്‍ കയറാനിടയുണ്ടെന്ന്‌ ആരും മനസ്സിലാക്കുന്നില്ല. എന്നാണിനി ഇക്കാണായ ജനങ്ങളുടെയൊക്കെ തലമണ്ടയില്‍ ബുദ്ധിയുദിക്കാന്‍ പോകുന്നത്‌.

അങ്ങിങ്ങായി ഒറ്റയും തറ്റയും കാണപ്പെട്ട മരച്ചെരുപ്പുകള്‍ മാത്രമായിരുന്നു അല്‍പം ആശ്വാസത്തിന്‌ വക നകിയത്‌. അപ്പോഴും പരമേശ്വരവാരിയരെ പരിഹസിച്ച്‌ ചിരിക്കുന്നവര്‍ ഏറെയായിരുന്നു. കളിയാക്കുകയാണെന്നറിഞ്ഞിട്ടും ഞെളിഞ്ഞു നടന്നു. എന്നിരുന്നാലും മനസ്സിന്‍ ഒരു തരം ചളിപ്പ്‌ അനുഭവപ്പെടാതിരുന്നില്ല. ഏറെ വിദൂരമല്ലാത്ത ഒരു നാളെ മുഴുവന്‍ പേരും മരച്ചെരുപ്പ്‌ ഉപയോഗിക്കുമെന്ന പ്രതീക്ഷ, എല്ലാവിധ ചളിപ്പുകളേയും അല്‍പം പരിഹാസത്തോടെ സ്വീകരിക്കാന്‍ പ്രചോദനമായി.

സദ്യ കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ ചെരുപ്പൂരി ഇറയത്തുവെച്ചു. പെട്ടെന്നാണ്‌ ശ്രദ്ധ സ്വന്തം ചെരുപ്പുകളില്‍ പതിഞ്ഞത്‌. ഇടതുകാലിന്‍റെ ഉപ്പുറ്റി പതിയുന്ന ഭാഗം പതിവില്‍ക്കൂടുതല്‍ താഴ്ന്നിരിക്കുന്നു. എടുത്തുനോക്കിയപ്പോള്‍ തേയ്മാനം സംഭവിച്ചതാണെന്ന്‌ ബോദ്ധ്യമായി. ചെരുപ്പിന്‌ സംഭവിച്ചിരിക്കുന്ന തേയ്മാനത്തില്‍ മനംനൊന്ത്‌ 'ഇനി എന്ത്‌' എന്നൊരു നിമിഷം ചിന്തിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒന്നാകയാല്‍ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്‍റെ ആഴങ്ങളിലേക്ക്‌ ഉരുണ്ടു വീഴാനാണ്‌ മനസ്സ്‌ വെമ്പിയത്‌. ഉറപ്പ്‌ നഷ്ടപ്പെടാത്തതും ഭംഗി അസ്തമിക്കാത്തതുമെന്ന്‌ മനസ്സിലായിരം വട്ടം ഉയര്‍ന്നു പൊങ്ങിയിരുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ്‌ ഇവിടെ ക്ഷതമേറ്റിരിക്കുന്നത്‌.

താല്‍ക്കാലികമായ വിഭ്രാന്തിയില്‍ നിന്ന്‌ മോചനം ലഭിച്ചപ്പോള്‍ ആശാരിയെ തിരക്കിയിറങ്ങി. ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരാശാരിയെ സമീപിച്ചപ്പോഴും മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. വേദനയോടെ ചെരുപ്പൂരി ആശാരിക്ക്‌ കൊടുത്തു. തന്‍റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി കട്ട വെച്ചു.  ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്‍മ നഷ്ടപ്പെട്ടോ എന്ന ശങ്ക ആശ്വാസത്തിന്‍റെ വക്കത്ത്‌ ഒട്ടിച്ചേര്‍ന്നുനിന്നു. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്‍റെ ആഗ്രഹമായിരുന്നു ശങ്ക. എങ്കിലും പതിവായുള്ള ഉപയോഗം മൂലം ഗുണം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അറിഞ്ഞിരുന്നില്ല.

വെറുതെയിരുന്ന്‌ ചെരുപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തൊ ഒരു പിഴവ്‌ തോന്നിയിരുന്നു.

ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ മകളുടെ വിവാഹം കേമമായി നടന്നു. വികാരവിചാരങ്ങള്‍ക്കതീതമായിരുന്ന മരുമകന്‍റെ കറുത്ത നിറമുള്ള ഷൂ ഒരാധിയായി പടര്‍ന്നു. എല്ലാം മനസ്സിലൊതുക്കി അരിശം കൊള്ളാനല്ലാതെ എതിര്‍ക്കാനൊ മറുത്തെന്തെങ്കിലും പറയാനൊ കഴിഞ്ഞില്ല. വിവാഹത്തിനെത്തിച്ചേര്‍ന്ന മറ്റുള്ളവരുടെ കാലുകളായിരുന്നു അതിനേക്കാള്‍ വിചിത്രം. നിറത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലയിനം ചെരുപ്പുകള്‍. നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണോ ഇത്‌. ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നിന്നു. പഴയ ചെരുപ്പുകള്‍ ഉപേക്ഷിച്ചില്ല.

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം ബാധിച്ച്‌ കിടപ്പിലായപ്പോഴും ചെരുപ്പുകള്‍ വളരെ വൃത്തിയായിത്തന്നെ കട്ടിലിനടിയില്‍ സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. ആഴ്ചകളോളം കട്ടിലില്‍ കിടന്നു. ഇനി ശരീരത്തിന്‍റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്ന അറിവ്‌ ദു:ഖിതനാക്കി. മറ്റുള്ളവരുടെ സഹായത്തോടെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നപ്പോഴും അറിയാതെ കണ്ണുകള്‍ കട്ടിലിനടിയില്‍ പരതിയിരുന്നു.

കാട്ടുതീപോലെ രോഗവിവരം ഗ്രാമത്തില്‍ പരന്നു. കേട്ടറിഞ്ഞവര്‍ ഓട്ടം തുടങ്ങി. ജാതിമതഭേതമന്യേ തൊട്ടടുത്ത പട്ടണത്തിലെ പല മാന്യന്‍മാരും പരമേശ്വരവാരിയരെ സന്ദര്‍ശിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്തു സംഭവിക്കുമെന്ന ജിജ്ഞാസ എല്ലാവരിലും പ്രകടമായിരുന്നു. ഒറ്റയും തറ്റയും വന്നുകൊണ്ടിരുന്നവര്‍ പിന്നെ ചെറു കൂട്ടങ്ങളായി.

പിന്നെപ്പിന്നെ ഘോഷയാത്രകള്‍പോലെ-

കിടന്നകിടപ്പില്‍ നിന്നനങ്ങാന്‍ കഴിയാതെ, കറുത്ത്‌ കരുവാളിച്ച കുഴികളില്‍ കുടുങ്ങിയ കണ്ണുകള്‍ സന്ദര്‍ശകരെ കണ്ടു. അപ്പോഴും നിറം മങ്ങിയ കണ്ണുകള്‍ ജനങ്ങളുടെ ചെരുപ്പുകളിലുടക്കിനിന്നു.

പെട്ടെന്ന്‌- നിറം മങ്ങിയ കണ്ണുകള്‍ തിളങ്ങി. മുഖത്തെ മാറാലപോലെ, ചുക്കിച്ചുളിഞ്ഞ തൊലിയില്‍ വികാരങ്ങള്‍ സ്പുരിച്ചു. കണ്‍കോണുകളില്‍ സന്തോഷാശ്രുക്കള്‍. നെഞ്ഞല്‍പം ഉയര്‍ന്നു താണു. മുളച്ചുയര്‍ന്ന പറങ്കിമാവിന്‍ തൈ ഉപേക്ഷിച്ച പുറം തോടുപോലുള്ള ചുണ്ടുകള്‍ ഒന്നനങ്ങി. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മരച്ചെരുപ്പുകളുപയോഗിച്ചുള്ള ജനങ്ങളുടെ സന്ദര്‍ശനം പരമേശ്വരവാരിയരെ വേണ്ടതിലധികം വികാരവിവശനാക്കി. ഘോഷയാത്രകളുടെ നീളത്തില്‍ വര്‍ദ്ധന ദിനം പ്രതി സംഭവിച്ചിരുന്നു. ശ്വാസഗതി പലപ്പോഴും ഉച്ചത്തിലായി. എന്നിരുന്നാലും കട്ടിലിനടിയിലെ ചെരുപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരുപ്പ്‌ അന്വേഷിക്കുകയാണെന്ന്‌ മനസ്സിലായി. ആ അറിവ്‌ വലിയ ആശ്വാസമായിരുന്നു.

പരിചാരികയായി‍ അപ്പൂപ്പനരുകില്‍ സദാസമയവും പേരക്കിടാവ്‌ ഉണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചുകുഞ്ഞ്‌. ആ കുഞ്ഞിന്‍റെ ദയനീയ ഭാവവും ഉല്‍ക്കണ്ഠയും ആവേശവും ശ്രദ്ധ പിടിച്ചുപാറ്റന്‍ തക്കതായിരുന്നു. ഒരു മുഴുവന്‍ സമയ പരിചാരിക.

ഒരു ദിവസം ഉച്ച സമയത്ത്‌ പമേശ്വരവാരിയര്‍ മരിച്ചു.

പലരും ചെരുപ്പ്‌ നോട്ടം വെച്ചു. കരഞ്ഞിരുന്ന പലരുടെ മനസ്സിലും അതിന്‍റെ ആകൃതിയും ഭംഗിയുമാണ്‌ തുടിക്കൊട്ടിയിരുന്നത്‌.

'സ്പുടം' ചെയ്യുന്നതിന്‌ ശവമെടുത്തപ്പോള്‍ രണ്ടുപേര്‍ കട്ടിലിനരുകിലേക്കു നീങ്ങി. പിന്നെ ശവമൊഴികെ ബാക്കിയെല്ലാവരും കട്ടിലിനരുകിലേക്ക്‌ പാഞ്ഞു.

തല മുട്ടാതെ കട്ടിലിനടിയില്‍നിന്ന്‌ ഇറങ്ങിവന്നത്‌ പേരക്കിടാവായിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞ കണ്ണുകളോടെ വലുപ്പം കൂടിയ മരച്ചെരുപ്പുകള്‍ കുഞ്ഞിക്കാലുകളില്‍ തളപളാ കടത്തി ഏന്തി വലിഞ്ഞ്‌ ആ കുട്ടി നടന്നു വരുന്നതു കണ്ടപ്പോള്‍ ഒന്നായെല്ലാം സ്തംഭിച്ചൂനിന്നു.

(01-04-2009നു ഞാന്‍ ഇത് ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ഒന്നുകൂടി പോസ്റ്റ്‌ ചെയ്യുന്നു.)

18/10/10

കടുവ

18-10-2010

hay

hi

തിരക്കിലാണോ?

എന്ത്‌ തിരക്ക്‌..കുറേ ബ്ളോഗ്‌ നോക്കണം. എന്റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ക്ക്‌ മറുപടി എഴുതണം. അതൊക്കെത്തന്നെ.

ഞാനൊരു പുതിയ ബ്ളോഗറായതിനാല്‍ കുറേ തെറ്റുകളൊക്കെ എന്റെ പ്രവൃത്തിയില്‍ ഉണ്ടാകും.

എല്ലാവരും ആദ്യം അങ്ങനെയൊക്കെത്തന്നെ.

mic?

ഉണ്ട്‌...

എങ്കില്‍ നമുക്ക്‌ സംസാരിക്കാം. അതാണ്‌ കൂടുതല്‍ നല്ലത്‌.

ഓകെ മാഷെ

ഹലോ...കേള്‍ക്കാമോ?

കേള്‍ക്കാം.

എന്നാല്‍ പറഞ്ഞൊ..


മാഷിന്റെ ബ്ളോഗിന്റെ പേര്‌ കടുവ എന്നാക്കിയത്‌ എന്തോ പോലെ തോന്നി എനിക്ക്‌. മെയില്‍ ഐഡിയും കടുവ എന്ന് തന്നെ ആയപ്പോള്‍ വ്യക്തിയെക്കുറിച്ച്‌ ഒന്നും മനസ്സിലാകാത്തത്‌ പോലെ.

അതിനു വേണ്ടിയല്ലെ അങ്ങിനെ ചെയ്തത്‌?

എന്നാലും അതിനൊരു പോരായ്ക പോലെ എനിക്ക്‌ തോന്നുന്നു. സൌഹൃദത്തില്‍, മുഴുവനല്ലെങ്കിലും അല്‍പം ചില കാര്യങ്ങള്‍ പരസ്പരം അറിഞ്ഞിരിക്കുന്നതല്ലെ നല്ലത്‌? ഞാനൊരു പുതുമുഖവും ഗള്‍ഫില്‍ അധികം പഴക്കം ഇല്ലാത്തതിനാലും എനിക്ക്‌ തോന്നുന്നതാവാം അല്ലെ?

ആ തോന്നല്‍ മുഴുവന്‍ തെറ്റാണ്‌ എന്ന് പറയാന്‍ പറ്റില്ല. ഒരു കാര്യത്തെക്കുറിച്ച്‌ മുഴുവന്‍ അറിയാതെ തുടങ്ങുമ്പോള്‍ പലതും നമ്മള്‍ മറച്ചുവെക്കാന്‍ ശ്രമിക്കും. എനിക്ക്‌ അങ്ങിനെ സംഭവിച്ചതാണ്‌.

എന്നാല്‍ ഇപ്പോഴത്‌ മാറ്റിക്കൂടെ?

അതിന്‌ ചില കുഴപ്പങ്ങളുണ്ട്‌. കടുവ എന്ന ബ്ളോഗ്‌ ഇപ്പോള്‍ കുറേ അധികം ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നു. ഇനി അത്‌ മാറ്റുമ്പോള്‍ ഇപ്പോഴുണ്ടായിരിക്കുന്ന കടുവ എന്ന ബ്ളോഗിനോടുള്ള കാഴ്ചപ്പാടില്‍ത്തന്നെ ഒരു വ്യത്യാസം ഉണ്ടാകും.

അത്‌ ചെറിയൊരു കാര്യമല്ലെ?

അത്‌ കൂടാതെ ഇത്രയും നാള്‍ അജ്ഞാതനായിരുന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്ന് ചെറുതാകുന്നത്‌ പോലെ മന:സ്സാക്ഷി പറയുന്നു. ജാഡ കാണിക്കുന്നവന്‍ എന്ന്.

അതൊക്കെ വെറുതെ തോന്നുന്നതാ. പോസ്റ്റ്‌ ഇഷ്ടപ്പെട്ടാല്‍ അതിനെ കൂടുതല്‍ അംഗീകരിക്കുകയേ ഉള്ളു.

അങ്ങിനെ വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്‌.

അതൊക്കെ പോട്ടെ മാഷെ...നമുക്ക്‌ അന്യോന്യം നമ്മെക്കുറിച്ച്‌ പരിചയപ്പെടാം. അതിനെന്തെങ്കിലും തടസ്സമുണ്ടൊ അജ്ഞാത സുഹൃത്തേ....

ഹ.ഹ.ഹ. പരിഹാസ ഹാസ്യം ഇഷ്ടപ്പെട്ടു.

പരിഹസിച്ചതല്ല. ഒരു തമാശക്ക്‌ പറഞ്ഞതാ.

സാഗറിന്‌ എന്ത്‌ വേണമേങ്കിലും പറയാം. ഞാന്‍ അതിന്റെ അര്‍ത്ഥത്തിലേ അതിനെ കാണു. വിഷമിക്കണ്ട. കടുവ എന്ന പേര്‌ കൊടുത്തെങ്കിലും തങ്കപ്പെട്ട പാവം മനസ്സാ എന്റേത്‌.

അതിഷ്ടപ്പെട്ടു മാഷെ. നമ്മള്‍ നാലഞ്ചു ദിവസമേ ആയുള്ളു ചാറ്റ്‌ തുടങ്ങിയതെങ്കിലും നല്ലൊരു ബന്ധം പോലെ ആയിക്കഴിഞ്ഞു അല്ലെ?

അതെ.

എത്ര കൊല്ലമായി ഖത്തറില്‍ എത്തിയിട്ട്‌?

ഇരുപത്തൊമ്പത്‌ വര്‍ഷം കഴിയുന്നു.

അള്ളാ..ഒരു കൊല്ലം പോലും തികയാത്ത ഞാനെന്ത്‌ പ്രവാസി?

വിവാഹം കഴിഞ്ഞില്ലെ?

അതുകൊണ്ടല്ലെ ഇങ്ങോട്ട്‌ പോരേണ്ടി വന്നത്‌. പണിയൊന്നും ഇല്ലാതിരുന്നപ്പോള്‍ ഒരു പെണ്ണ്‌ കെട്ടിപ്പോയി.

ഞാനും ഏകദേശം അങ്ങിനെയൊക്കെത്തന്നെ. വിവാഹം കഴിഞ്ഞ്‌ ആറ്‌ മാസം കഴിഞ്ഞപ്പോള്‍ ഇവിടെ എത്തിയതാണ്‌.

അതെയോ?

പിന്നീട്‌ അഥിതിയായി വീട്ടിലെത്തി തിരിക്കും. അങ്ങിനെ ഇരുപത്തൊന്‍പത്‌ വര്‍ഷങ്ങള്‍. സെക്രട്ടറിയാണ്‌. അന്ന് മുതല്‍ നല്ല ശംബളവും കിട്ടിയിരുന്നു.

പിന്നെന്താ ഇത്രയും കാലമായിട്ട്‌ തിരിച്ച്‌ പൊകാതിരുന്നത്‌? ഗള്‍ഫ്‌ അത്രക്കും ഇഷ്ടപ്പെട്ടൊ..

ഇഷ്ടപ്പെട്ടിട്ടൊന്നും അല്ല. അല്‍പം കടമുണ്ട്‌. അതു കൂടി അവസാനിപ്പിക്കണം. എന്നിട്ട്‌ പോകണം.


ഇരുപത്‌ വര്‍ഷം കഴിഞ്ഞ പലരും ഇതുതന്നെ പറഞ്ഞ്‌ ഞാന്‍ കേള്‍ക്കുന്നു. അതാണെനിക്ക്‌ മന‍സ്സിലാവാത്തത്‌.

കുറച്ച്‌ കഴിയുമ്പോള്‍ എല്ലാം മനസ്സിലാകും. നാട്ടിലെ ജീവിതരീതിയില്‍ തുടങ്ങുന്ന മാറ്റങ്ങള്‍‍ പിന്നെപ്പിന്നെ നമ്മളറിയാതെ നമ്മളെ വിഴുങ്ങും. അതൊക്കെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും എന്നെപ്പോലെ ആന്‍പത്തിയഞ്ച്‌ വയസ്സെങ്കിലും ആവേണ്ടി വരും.

മക്കള്‍?

രണ്ടുപേര്‍. ഒരാണും ഒരു പെണ്ണും. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞു.

പിന്നെന്താ പ്രശ്നം?

മകന്‌ എഞ്ചിനിയര്‍ ആകണമെന്നായിരുന്നു ആഗ്രഹം. ചെറുപ്പം മുതല്‍ ഡൊണേഷന്‍ കൊടുത്താണ്‌ പഠിപ്പിച്ചത്‌. കിട്ടുന്ന ശംബളം തികയാതെ വന്നാപ്പോള്‍ കടം വാങ്ങീ പഠിപ്പിച്ചു.

അതുകൊണ്ടെന്താ അവര്‍ രക്ഷപ്പെട്ടില്ലെ?

ഓരോ വര്‍ഷം കഴിയുന്തോറും കടം കൂടുകയല്ലാതെ കുറഞ്ഞില്ല. അതിനു പുറകെ മകളും എത്തി. അവള്‍ക്ക്‌ ഡോക്ടറാകണം.

മക്കളെ നല്ല രീതിയില്‍ എത്തിക്കാനല്ലെ നമ്മളിവിടെ കഷ്ടപ്പെടുന്നത്‌?

നമ്മള്‍, നമ്മളെ മറന്നുള്ള ജീവിതത്തെ എത്തിപ്പിടിക്കുമ്പോള്‍ നമുക്ക്‌ സമാധാനം നല്‍കില്ലെന്ന് ഞാന്‍ പഠിച്ചു.

മക്കള്‍ നല്ല രീതിയില്‍ ആകുന്നതില്‍ എന്താ സമാധാനക്കുറവ്‌?

മകന്‍ എഞ്ചിയറിംഗ്‌ പാസ്സായപ്പോള്‍ മകള്‍ രണ്ടാം വര്‍ഷം M.B.B.Sന്. നാട്ടിലും ഇവിടേയും നല്ലൊരു തുക ഞാന്‍ കടം വരുത്തി.

എന്നാലും രണ്ടുപേരും ഒരു നിലയിലായില്ലെ? അതൊരഭിമാനമല്ലെ.

അഭിമാനമൊക്കെ തന്നെ. എഞ്ചിനിയറിംഗ്‌ പാസ്സായ മകന്‍ അതിന്‌ ശ്രമിക്കാതെ സിനിമാസീരിയലിലേക്ക്‌ തിരിഞ്ഞു. എന്റെ തലക്കേറ്റ ആദ്യത്തെ അടിയായിരുന്നു അത്‌.

മാഷിന്റെ ഭാര്യ ഇതൊന്നും ശ്രദ്ധിച്ചില്ലെ?

ഇതാണ്‌ എല്ലാവരും ചോദിക്കുന്ന ചോദ്യം. ഇപ്പോഴത്തെ നമ്മുടെ പ്രവാസി കുടുംബങ്ങളില്‍ മക്കള്‍ അമ്മയ്ക്ക്‌ എത്രമാത്രം വില നല്‍കുന്നു എന്ന് സാഗര്‍ ചിന്തിച്ചിട്ടുണ്ടൊ?

ഒരു പരിധി വരെ...

ഒരു പരിധിയും ഇല്ല. ചെറുപ്പത്തില്‍ നമ്മള്‍ കഷ്ടപ്പെട്ട്‌ ജീവിക്കുന്നു. കഷ്ടപ്പാട്‌ അറിഞ്ഞ്‌ കൊണ്ട്‌ പഠിക്കുന്നു, ജീവിക്കുന്നു. എന്നിട്ടും അവസാനം വരെ കഷ്ടപ്പാട്‌ മാത്രമാണ്‌ പ്രവാസികള്‍ക്ക്‌ കൂട്ട്‌.

അത്‌ ശരിയാണ്‌.

മക്കള്‍ കഷ്ടപ്പെടാതെ പഠിച്ച്‌ വളരണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. എത്ര ഇല്ലെന്ന് പറഞ്ഞാലും അവര്‍ ചോദിക്കുന്നതൊക്കെ നമ്മള്‍ ചെയ്ത്‌ കൊടുക്കുന്നു. കഷ്ടപ്പാടിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഇടവരാതെ വളരുന്ന അവരില്‍ പണം എങ്ങിനെ ഉണ്ടാകുന്ന എന്ന ചിന്തപോലും ഉയരുന്നില്ല.

അങ്ങിനെ ഒരു ധാരണ സ്വാഭാവികമാണ്‌.

അവന്‍ ഒരു സീരിയല്‍ നടിയെ കല്യാണം കഴിച്ച്‌ ദൂരെ വാടകക്ക്‌ താമസിക്കുന്നു. വല്ലപ്പോഴും പണം ആവശ്യപ്പെട്ട്‌ അമ്മയുടെ അടുത്ത്‌ വരും.

എന്നാലും മോള് അങ്ങിനെ അല്ലല്ലൊ.

അവള്‍ കോഴ്സ്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുന്‍പ്‌ കൂടെ പഠിക്കുന്ന ഒരുവനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു.
ഇപ്പൊള്‍‍ മാഷോട്‌ എനിക്ക്‌ ഒന്നും പറയാന്‍ പറ്റുന്നില്ല.

എന്നാലും മരുമകന്‍ ഇപ്പോള്‍ ഡോക്ടറാണ്‌. ജോലിയും ഉണ്ട്‌. വലിയ അല്ലലില്ലാതെ ജീവിക്കുന്നു.

അത്രയും സമാധാനം.

എങ്കിലും അവളും പലപ്പോഴും പണത്തിനായി വീട്ടില്‍ വരും. മക്കളുടെ മനസ്സില്‍ ഞാനൊരു മഹാനായ പണക്കാരനാണ്‌ ഇപ്പോഴും.

ങും.

ബാങ്കുകളിലെ അഞ്ച്‌ ലക്ഷത്തിന്റെ കടം ഇപ്പോഴും ബാക്കിയാണ്‌. അതൊന്നവസാനിപ്പിക്കാനാണ്‌ എന്റെ ശ്രമം.

അത്‌ കഴിഞ്ഞ്‌ തിരിച്ച്‌ പോകാനാണോ....

അതെ. ഒരു തുടക്കക്കാരന്‍ എന്ന നിലയ്ക്ക്‌ എനിക്ക്‌ സാഗറിനോട്‌ ഒന്നേ പറയാനുള്ളു.

പറയാതെ തന്നെ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌.

അത്‌ വെറും പറച്ചിലാണ്‌. കാരണം ഞാനിവിടെ വന്ന ആദ്യനാള്‍ മുതല്‍ ഇത്തരം വിവരങ്ങള്‍ പലരും എന്നെ ധരിപ്പിച്ചിരുന്നു. ഞാനതെല്ലാം ശരിവെക്കുകയും ചെയ്തു. കേള്‍ക്കുകയല്ലാതെ എന്റെ പ്രവൃത്തിയില്‍ ഒന്നും ഉണ്ടായില്ല. എനിക്ക്‌ അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന എന്റെ അതിരു കടന്ന വിശ്വാസം.

ങും.

നമ്മള്‍ എത്ര വര്‍ഷം ഇവിടെ തങ്ങിയാലും നാട്ടില്‍ നിന്ന് വരുമ്പോള്‍ നമ്മളില്‍ വേരുറച്ച വിശ്വാസങ്ങളും കാഴ്ചകളും ചിന്തകളും അതേപടി വ്യത്യാസമില്ലാതെ നിലനില്‍ക്കുന്നതായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നമ്മള്‍ അറിയുന്നു. ആ മാറ്റങ്ങള്‍ നമ്മുടെ വീടിനേയും ബാധിക്കുന്നു എന്ന ഉള്‍ക്കൊള്ളല്‍ നമുക്ക്‌ എത്രത്തോളം സംഭവിക്കുന്നുണ്ട്‌? തീരെ സംഭവിക്കുന്നില്ല. ഒരു പൊതു സ്വഭാവം എന്നതിനപ്പുറത്തേക്ക്‌ നീങ്ങാന്‍ നമുക്കാകുന്നില്ല. അതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന തള്ളിക്കളയല്‍.

നമ്മള്‍ പല മാധ്യമങ്ങള്‍ വഴിയും അത്‌ തിരിച്ചറിയുന്നില്ലെ?

എത്രപേര്‍?
എത്രത്തോളം?
ലേബര്‍ ക്യാമ്പും കമ്പനിയും മാത്രമായി കഴിയുന്നവരാണ്‌ അധികവും. അല്ലെങ്കില്‍ തന്നെ അത്തരം തിരിച്ചറിവുകള്‍ക്ക്‌ മുകളില്‍ ഇവിടെ തുടരുന്ന ഒരേ ജോലിയും ഒരേ ഭക്ഷണവും ഒരേ ശംബളവും അവിടവിടെ ഉയരുന്ന കെട്ടിടങ്ങളും മാറ്റമില്ലാതെ മനസ്സിനെ കീഴടക്കുകയല്ലെ?

എനിക്കെന്തൊ ഒരു മനസ്സിലാകായ്ക വരുന്നു.

നാട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളും മക്കളില്‍ അതുണ്ടാക്കുന്ന സ്വാധീനവും നമ്മള്‍ കാണുന്നില്ല. നമ്മളെപ്പോഴും നാട്ടില്‍ നിന്ന്‌ പോരുമ്പോഴുണ്ടായ സ്നേഹങ്ങളും ബന്ധങ്ങളും അതേപടി സ്വരുക്കൂട്ടി അതിന്‍മേല്‍ അടയിരുന്ന്‌ ഇല്ലാത്ത പൈസ ഉണ്ടാക്കി ഓരോന്ന്‌ ചെയ്ത്‌ അവസാനം മക്കള്‍ വഴിതെറ്റി എന്നു പരിതപിക്കുന്നു.

ഞാനെന്താ പറയാ....

നമ്മള്‍ ആഗ്രഹിക്കുന്ന ഉള്ളില്‍ താലോലിക്കുന്ന സ്നേഹങ്ങള്‍ക്ക്‌ മാറ്റം സംഭവിച്ചിരിക്കുന്നു എന്നുള്‍ക്കൊള്ളാന്‍ അപ്പോഴും നമ്മള്‍ക്കാവില്ല. എന്നിട്ടും പഴയ സ്നേഹം തിരിച്ച്‌ കിട്ടും എന്ന്‌ പ്രതീക്ഷിച്ച്‌ കാത്തിരിക്കും.

അത്‌ ശരിയല്ലെ?

എന്ത്‌? കിട്ടില്ല എന്നതിനെ കാത്തിരിക്കുന്നതൊ...

അല്ലാതെ പിന്നെ എന്താണ്‌ വഴി?

നമ്മള്‍ ഇവിടെ ജീവിക്കുമ്പോള്‍ സ്വാഭാവികമായും ഇവിടുത്തെ ജീവിതം പോലെ നമ്മുടെ വീട്ടിലും പകര്‍ത്താന്‍ ശ്രമിക്കും. അതുവഴി തന്നെ ആഢംബരം വര്‍ദ്ധിക്കുന്നു. പിന്നീട്‌ അവിടെ നിന്ന്‌ താഴാന്‍ നമ്മുടെ ദുരഭിമാനം തടസ്സമാകുന്നു. ആവശ്യമില്ലാതെ മക്കളെ എഞ്ചിനിയറും ഡോക്ടറും ആക്കാന്‍ അറിയാതെ നമ്മളും ആഗ്രഹിക്കുന്നു. ഇതൊക്കെ കടന്നു കയറുന്നത്‌ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്‌ തന്നെയല്ലെ?

ഞാന്‍ കേള്‍ക്കുന്നുണ്ട്‌.

പറഞ്ഞ്‌ പറഞ്ഞ്‌ കാട്‌ കയറുന്നു. ഞാനനുഭവിച്ച പ്രയാസങ്ങള്‍ മറ്റുള്ളവര്‍ അനുഭവിക്കാന്‍ ഇടവരരുത്‌ എന്ന്‌ കരുതി പറഞ്ഞ്‌ പോയതാണ്‌. സാഗറിന്‌ ബോറടിച്ച്‌ കാണും.

ഇല്ല. ഞാന്‍ സസൂഷ്മം കേള്‍ക്കുകയായിരുന്നു ഓരോ വാക്കും.

ബ്ളോഗില്‍ പഴക്കമുണ്ടെങ്കിലും ആദ്യമായാണ്‌ ഒരു ബ്ളോഗ്‌ സുഹൃത്തുമായി ഇത്രയും സംസാരിച്ചത്‌. സാഗര്‍ ഗള്‍ഫിലെ തുടക്കക്കാരന്‍ ആയതാണ്‌ എന്നെക്കൊണ്ടിത്‌ പറയിച്ചത്‌. കുറെ ആയി. ഇനി പിന്നെ ആവാം.

മാഷുടെ അനുഭവങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച്‌ എത്രമാത്രം മുന്നോട്ട്‌ പോകാന്‍ എനിക്ക്‌ കഴിയുമോ ആവോ..
ശരി മാഷെ..പിന്നെകാണാം...


ok.good night.
---------------------------------------------------------------------------------------------------------------------------------------------------------------------
                                സന്തോഷം പങ്കുവെക്കുന്നു.

"പവന് പതിനയ്യായിരം രൂപയാ..." എന്ന എന്റെ അനുഭവ കഥ 14-09-2010ല്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞാന്‍ പറഞ്ഞിരുന്ന പിടിച്ചു പറിച്ച് കൊണ്ടുപോയ ചെയിന്‍ തിരികെ കിട്ടും എന്നായിരിക്കുന്നു. രണ്ടുപേരെ പോലീസ്‌ പിടികൂടി. 13-10-2010ന് പോലീസ്‌ സ്റേഷനില്‍ നിന്നുള്ള ആവശ്യപ്രകാരം പതിനാലാം തിയതി എന്റെ ഭാര്യ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു. തൊട്ടടുത്ത (മാള) സ്റ്റേഷനിലാണ് അവരെ പിടിച്ചത്‌ എന്നതിനാല്‍ ഞങ്ങളുടെ സ്റ്റേഷനിലേക്ക് (ഇരിഞ്ഞാലക്കുട) അവരെ കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ കേസിന്റെ ചില കാര്യങ്ങള്‍ ശരിയാക്കിയത്തിനു ശേഷം അധികം വൈകാതെ ആഭരണം തിരിച്ച് കിട്ടും എന്ന് പറഞ്ഞിരിക്കുന്നു. ഷഡി മാത്രമിട്ട് ലോക്കപ്പിനകത്തിരിക്കുന്ന ഇരുപത് വയസ്സ്‌ മാത്രം പ്രായം തോന്നിക്കുന്ന രണ്ടുപേരും മാല പണയം വെച്ചിരിക്കുകയാണെന്ന് പോലീസിനോട്‌ പറഞ്ഞു. പോലീസിന്റെ നല്ല മുഖം കണ്ടതിലുള്ള സന്തോഷത്തോടൊപ്പം നഷ്ടപ്പെട്ടു എന്ന് പൂര്‍ണ്ണമായും കരുതിയിരുന്നത് തിരിച്ചുകിട്ടും എന്നതിലും ഉള്ള ആഹ്ലാദം, മാല തിരികെ ലഭിക്കണമെന്ന് ആഗ്രഹിച്ച എന്റെ എല്ലാ ബൂലോകസുഹൃത്തുക്കളുമായി ഞാന്‍ പങ്കുവെക്കുന്നു.

സസ്നേഹം
റാംജി

1/10/10

ചാവാന്‍ വൈകുന്നവര്‍

01-10-2010



അയ്യേ..എന്തൊരു നാറ്റം.

മലമൂത്ര വിസര്‍ജ്യത്തിന്റേയും മറ്റ്‌ സുഗന്ധദ്രവ്യങ്ങളുടേയും സമ്മിശ്രമായ രൂക്ഷഗന്ധം കൊച്ചുവാര്‍ക്കപ്പുര വിട്ട്‌ പടികടന്ന്‌ റോഡിലേക്കിറങ്ങി ചിന്നിച്ചിതറി അന്തരീക്ഷത്തില്‍ ലയിച്ചൂകൊണ്ടിരുന്നു. ഈ നാറ്റമാണ്‌ റോഡിലൂടെ പൊകുന്നവര്‍ ആ വീടിനെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്‌.

അവിടെ ഭാര്യയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ അച്ഛനും മാത്രം. ഈ നാറ്റം ആ വീടിന്‌ ചുറ്റും പടര്‍ന്ന്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര വര്‍ഷമായി. അവര്‍ക്കത്‌ ഒരു ശീലമായതിനാല്‍ വേറിട്ടൊരു തിരിച്ചറിയല്‍ ഇല്ലായിരുന്നു. പ്രത്യേകതകളില്ലാതെ ആ നാറ്റത്തെ ഒരു ദിനചര്യ പോലെ എന്നും അവര്‍ പിന്തുടര്‍ന്നിരുന്നു.

ഭര്‍ത്താവിന്റെ അച്ഛന്‍ കിടപ്പിലായിട്ട്‌ രണ്ട്‌ വര്‍ഷം കഴിയുന്നു. ഒന്നര വര്‍ഷമായി കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ കഴിയാതായിട്ട്. തൂറലും മുള്ളലും കിടന്നിടത്ത്‌ തന്നെ. വര്‍ഷങ്ങളായി അച്ഛന്‍ ഉപയോഗിച്ചിരുന്ന കട്ടിലില്‍ തന്നെയാണ്‌ കിടപ്പ്‌. കട്ടിലിന്റെ അഴികള്‍ക്കെല്ലാം കറുത്ത നിറം. അത്‌ മരത്തിന്റെ നിറമായിരുന്നില്ല, ദീര്‍ഘനാളത്തെ ഉപയോഗം മൂലം അങ്ങിനെ ആയിത്തീര്‍ന്നതാണ്.  കട്ടില്‍ മാറ്റാന്‍ ആവത്‌ ശ്രമിച്ചിട്ടും അച്ഛന്‍ വഴങ്ങിയില്ല.

കിടപ്പിലായ ആദ്യനാളുകളില്‍ ഭര്‍ത്താവ്‌ ജോലിക്ക്‌ പൊകാതെ അച്ഛനെ നോക്കിയിരുന്നു. ക്രമേണ അച്ഛന്റെ കിടപ്പ്‌ ജീവിതത്തിന്റെ ഒരു ഭാഗമെന്ന തോന്നല്‍ സൃഷ്ടിച്ചു.

കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ വയ്യതായപ്പോള്‍ അവളുടെ ജോലിഭാരം കൂടി. എഴുന്നേല്‍പിച്ചിരുത്തി പ്രാഥമിക കാര്യങ്ങള്‍‍ സാധിച്ചെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ആകെ കുഴങ്ങിയത്. ആദ്യമെല്ലാം അല്‍പം അറപ്പും വെറുപ്പും മനസ്സില്‍ തോന്നിയെങ്കിലും ഒന്നും പുറത്ത്‌ കാണിച്ചില്ല. പണിക്ക്‌ പോകാതെ കാത്തുകെട്ടിക്കിടന്ന്‌ ഭാര്യയെ സഹായിക്കാന്‍ അയാള്‍ക്കാകുമായിരുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനെ പരിചരിക്കുന്നതില്‍ അവള്‍ക്കൊരു പ്രയാസവും ഇല്ലായിരുന്നു. സ്വന്തം പിതാവിന്‌ നല്‍കുന്ന ശുശ്രൂഷപോലെ കറയറ്റതായിരുന്നു.

കാലത്തെഴുന്നേറ്റാല്‍ ആദ്യം അച്ഛന്റെ മുറി അടിച്ച്‌ തുടച്ച്‌ വൃത്തിയാക്കിയിട്ടേ പല്ലുതേപ്പ്‌ പോലും നടത്തിയിരുന്നുള്ളു. ചന്തനത്തിരി കത്തിച്ചുവെച്ചാല്‍ മണം ഉണ്ടാകില്ലെന്ന ഭര്‍ത്താവിന്റെ വാക്ക്‌ അനുസരിച്ചു. അപ്പോള്‍ ഒരു മരണവീടിന്റെ മണമായി. പിന്നീടാണ്‌ ഡെറ്റോള്‍ ഉപയോഗിച്ച്‌ തുടങ്ങിയത്. ഒരാശുപത്രി മണം പരന്നെങ്കിലും അതൊരാശ്വാസമായി. പയ്യെപ്പയ്യെ ഡെറ്റോള്‍ മണത്തെ ഒതുക്കി രൂക്ഷഗന്ധം ഉയര്‍ന്ന്‌ വന്നു. അച്ഛന്റെ മുറിയിലെ ചുമരിനോട്‌ ചേര്‍ന്ന അലമാരയില്‍ എയര്‍ഫ്രഷ്നറിന്റെ ടിന്നുകള്‍ കുന്നുകൂടിയത്‌ അതേത്തുടര്‍ന്നാണ്. എന്ത്‌ ചെയ്താലും ഒരു പത്ത്‌ മിനിറ്റ്‌ കഴിയുമ്പോഴേക്കും എല്ലാം കൂടിച്ചേര്‍ന്ന്‌ ഒരു കുമ്മലായി അവശേഷിച്ചു.

സംസാരിക്കാന്‍കൂടി കഴിയാതായതോടെ എല്ലാം കണ്ടറിഞ്ഞ്‌ ചെയ്യേണ്ടതായി വന്നു. എല്ലാ ദിവസവും രാവിലെത്തന്നെ തുണികള്‍ മാറ്റി, ശരീരം മുഴുവന്‍ ചൂടുവെള്ളത്തില്‍ മുക്കിയ തുണി പിഴിഞ്ഞ്‌ തുടച്ച്‌, പൌഡര്‍ കുടഞ്ഞ്‌ പുറത്ത്‌ കടന്നാല്‍ തുണികള്‍ കുത്തിപ്പിഴിഞ്ഞ്‌ തോരയിട്ട്‌ വരുമ്പോഴേക്കും ഉച്ചയാകാറാകും.

ദിവസങ്ങള്‍‍ വളരുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. വീടിനകത്തേക്ക്‌ കയറുമ്പോള്‍ അനുഭവപ്പെടുന്ന മണമാണ്‌ പലരേയും പിന്തിരിപ്പിക്കുന്നതെന്ന്‌ അവര്‍ സംശയിച്ചു. ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യപോലും അകത്ത്‌ കയറുന്നത്‌ സാരിത്തലപ്പുകൊണ്ട്‌ മൂക്ക്‌ പൊത്തിയാണ്. സഹോദരന്‍ അന്യനാട്ടിലാണ്. ദോഷം പറയരുതല്ലൊ. മാസാമാസം അഞ്ഞൂറ്‌ രൂപ അച്ഛന്റെ ചിലവിനായി അവര്‍ തന്നുപോരുന്നുണ്ട്. പിന്നെ, സഹായിക്കാന്‍ വരാത്തത്‌ ജേഷ്ഠത്തിക്ക്‌ ഇതൊക്കെ അറപ്പായത്‌ കൊണ്ടാണ്. കഴിവതും വീടിന്റെ ഉമ്മറത്ത്‌ നിന്ന്‌ വല്ലപ്പോഴുമൊക്കെ വിശേഷങ്ങള്‍ തിരക്കാന്‍ അവര്‍ വരാറുണ്ട്‌.

രണ്ട്‌ പെണ്‍മക്കളേയും അധികം ദൂരത്തേക്കല്ല കെട്ടിച്ചയച്ചിരുന്നതെങ്കിലും വല്ലപ്പോഴുമാണ്‌. വരവ്. വന്നാല്‍ തന്നെ ഒരു രാത്രി പോലും ഇവിടെ തങ്ങാറില്ല. അച്ഛന്‍ കിടന്നിടത്ത്‌ തന്നെ കിടപ്പായതിന്‌ ശേഷമാണ്‌ തീരെ വരാതായത്. അതിനുമുന്‍പ്‌ വന്നാല്‍ ഒന്നുരണ്ട്‌ ദിവസമൊക്കെ തങ്ങാറുണ്ട്. നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കണ്ട എന്ന്‌ കരുതിയാണ്‌ ഇപ്പോഴത്തെ വരവുകള്‍..

താഴെ ഉള്ളവള്‍ എത്തിയാലുടന്‍ അച്ഛനെ നോക്കി ഒന്ന്‌ നെടുവീര്‍പ്പിടും. പിന്നെ നാത്തൂനോട്‌ എന്തെങ്കിലും കുശലം പറഞ്ഞ്‌ ജേഷ്ഠത്തിയുടെ വീട്ടിലേയ്ക്ക്‌ പോകും. പോകാന്‍ നേരമെ പിന്നെ തിരിച്ച്‌ വരു. കുറ്റം പറച്ചിലും ചീത്തവിളിയും കേക്കണ്ട എന്നത്‌ ഭാഗ്യം.

മൂത്തവളാണെങ്കില്‍ വന്നാലുടനെ അകവും പുറവും അടിച്ച്‌ വാരും. നേരത്തെ വൃത്തിയാക്കിയതാണെങ്കിലും അതാണ്‌ ആദ്യത്തെ പണി. പിന്നീട്‌ അച്ഛന്റെ മുറിയിലേക്ക്‌. കയറി മരുമകള്‍ കാലത്ത്‌ മാറ്റിയ തുണികളൊക്കെ നീക്കി വീണ്ടും പുതിയവ വിരിക്കും. ഒപ്പം പിറുപിറുക്കലിലൂടെ കുറ്റങ്ങള്‍ പുറത്ത്‌ ചാടിക്കൊണ്ടിരിക്കും.

"അമ്മായിക്കെന്താ പ്രാന്താ ഒറ്റക്കിരുന്ന്‌ ഭേ...ഭേന്നു പറയാന്‍..?"

"മോനിന്ന്‌ സ്ക്കൂളില്‍ പോയില്ലെ?"

"ഇന്ന്‌ ഞായറാഴ്ച്യാ.."

"മോനിപ്പോ ഏഴിലല്ലെ?"

"എട്ടിലാ"

"എന്തൊര്‌ നാറ്റാ അച്ചാച്ചന്റെ മുറീല്‌ മോനെ"

"തീട്ടത്തിനും മൂത്രത്തിനും പൊട്ട മണാ അമ്മായി. ഈ അച്ചാച്ചനെന്താ ചാവാത്തെ...?"

അവളോടിവന്ന്‌ മകന്റെ ചെവിക്ക്‌ പിടിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോയി. മൂത്തോരോട്‌ ഇങ്ങിന്യാ വര്‍ത്താനം പറയാന്ന്‌ ചോദിച്ച്‌ രണ്ടടിയും കൊടുത്തു.

വൈകുന്നേരത്തോടെ വെള്ളം നിറച്ച കിടക്കയില്‍ അച്ഛനെ കിടത്തി. അങ്ങിങ്ങ്‌ ശരീരത്തിലെ തൊലി പോയിരുന്നു. അവിടമെല്ലാം വ്രണം പോലെ പൌഡര്‍ കട്ടപിടിച്ച്‌ കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും മറിച്ച്‌ കിടത്തുമ്പോള്‍ തൊലി നഷ്ടപ്പെടുന്നതിനാലാണ്‌ പലരുടേയും അഭിപ്രായം കണക്കിലെടുത്ത്‌ വെള്ളം നിറച്ച കിടക്ക വാങ്ങിയത്. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ പലരും ഈ കിടക്ക കണ്ടിട്ടില്ലാത്തതിനാല്‍ അയല്‍‍വക്കക്കാരൊക്കെ സഹായത്തിന്‌ എത്തിയിരുന്നു.

"രണ്ട്‌ കൊല്ലത്തോളമായി ഈ കിടപ്പ്‌ തുടരുന്നു. ഇനിയും എത്രനാള്‍ കിടക്കുമെന്ന് അറിയില്ല. എത്ര സ്നേഹമെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു പരിധിയില്ലെ? അതുകൊണ്ട്‌ എനിക്ക്‌ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. വീടിനോട്‌ തൊട്ടുള്ള ആ മുറിയിലേക്ക്‌ മാറ്റുന്നതില്‍ എന്താ തകരാറ്‌?"

എല്ലാവരും കൂടിച്ചേര്‍ന്നപ്പോള്‍ സംസാരത്തിനിടയില്‍ അയല്‍വക്കക്കാരില്‍ ഒരു കാരണവര്‍ ചോദിച്ചു. ആ വീടിന്റെ അവസ്ഥ കണക്കിലെടുത്ത്‌ അതൊരു തെറ്റാണെന്ന് ആര്‍ക്കും തോന്നിയില്ല. സഹോദരന്റെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും എല്ലാവര്‍ക്കും ഉചിതമായ ഒരു പോംവഴിയായി തോന്നി അത്‌.

വീടിനോട്‌ ചേര്‍ന്ന് തന്നെ. പണ്ടതൊരു തൊഴുത്തായിരുന്നു. പിന്നീടതിനു മാറ്റങ്ങള്‍ വരുത്തി വരുത്തി ഇപ്പോഴവിടെ നല്ലൊരു മുറിയാക്കിയും  ബാക്കി ഭാഗം വിറക്‌ വെക്കാനായി കോണ്‍ക്രീറ്റ്‌ ചെയ്ത്‌ നന്നാക്കിയും ഇട്ടിട്ടുണ്ട്. മുറിയിലാണെങ്കില്‍ പ്രത്യേകിച്ച്‌ ഒന്നുമില്ല. പഴയ കാലത്ത്‌ ഉപയോഗിച്ചിരുന്ന കിണ്ടി, മൊന്ത, ഓട്ടുപാത്രങ്ങള്‍‍, ഉരുളി തുടങ്ങിയ ചില വസ്തുക്കള്‍ മാത്രമാണ്‌ അതിനകത്തുള്ളത്. പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍.

നേരം വൈകിയ രാത്രി, കിടക്കറയില്‍ വെച്ച്‌ അവള്‍ ഭര്‍ത്താവിനെ പകലുണ്ടായ തീരുമാനങ്ങളിലെ അതൃപ്തി അറിയിച്ചു.

"അച്ഛനെ മുറിയിലേക്ക്‌ മറ്റുന്നത്‌ എല്ലാര്‍ക്കും സഹായമാണെങ്കിലും അത്‌ അവസാനം വലിയ പരാതിയിലെ അവസാനിക്കു എന്നെനിക്ക്‌ തോന്നുന്നു."

"പരാതി പറയുന്നവരാണല്ലൊ തീരുമാനിച്ചത്. അപ്പോള്‍ പ്രശ്നമൊന്നും ഇല്ല."

"ഞാന്‍ പറഞ്ഞെന്ന് മാത്രം."

കാലത്തുതന്നെ മുറിയിലെ പഴയ സാധനങ്ങള്‍ മാറ്റി ചുമരുകള്‍ പെയിന്റ്‌ ചെയ്തു. നല്ലൊരു ഫാന്‍ ഫിറ്റ്‌ ചെയ്തു. ഉച്ചയോടെ പുതിയ മുറിയിലേക്ക്‌ അച്ഛനെ മാറ്റി. ഒരാഴ്ച കഴിയുന്നതിന്‌ മുന്‍പേ അവിടേയും ഇവിടേയും നിന്നുമായി കുശുകുശുപ്പുകള്‍ എത്തിത്തുടങ്ങി. തീരുമാനങ്ങള്‍ എടുത്തവരില്‍ നിന്ന് തന്നെ നിയന്ത്രണമില്ലാത്ത ആരോപണങ്ങള്‍‍ ഉതിര്‍ന്ന് വീണു.

കഷ്ടപ്പെട്ട്‌ വളര്‍ത്തി വലുതാക്കി ഓരോന്നിനേയും ഓരോ നിലക്ക്‌ എത്തിച്ച്‌ അവസാനം തളര്‍ന്ന് അവശനായ കാര്‍ന്നോരെ കെട്ട്യോനും കെട്ട്യോളും കൂടി നാല്‍ക്കാലിയെപ്പോലെ തൊഴുത്തിലേക്ക്‌ നടതള്ളി സുഖിച്ച്‌ വാഴുകയാണ്‌ എന്ന് കേട്ടതോടെ അവള്‍ മറ്റൊന്നും ആലോചിച്ചില്ല. അച്ഛനെ വീണ്ടും വീടിനകത്തേക്ക്‌ മാറ്റി.

ഇപ്പോള്‍ ശരീരം മുഴുവന്‍ നനഞ്ഞ തുണികൊണ്ട്‌ തുടയ്ക്കാന്‍ പോലും കഴിയുന്നില്ല. നേരിയതായി തൊടുമ്പോള്‍പോലും തൊടുന്ന ഭാഗത്തെ തൊലി പൊളിഞ്ഞ്‌ പോകുന്നു. വെറും എല്ലും തോലുമായ രൂപം. മരിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു തരം ഭീതി പരത്തുന്ന ശബ്ദം തുറന്നിരിക്കുന്ന പല്ല് പോയ വായില്‍ നിന്ന് പുറത്ത്‌ വരുന്നുണ്ട്. ചെറിയൊരു അനക്കം മാത്രമായി അവശേഷിച്ചിട്ട്‌ നാളേറെയായി. പലരും മാറിമാറി വെള്ളം തൊട്ട്‌ കൊടുക്കുന്നെങ്കിലും നില അതേ പടി തുടരുന്നു.

രാത്രിയില്‍ രാമായണപാരായണവും തുടങ്ങി. മരണത്തെക്കുറിച്ച ഭാഗങ്ങള്‍ വായനയില്‍ വരുന്നതോടെ കിടപ്പിലായ രോഗി മരിക്കും എന്നതാണ് അതിന്‌ നിദാനമായുള്ളത്. അടച്ചു വെച്ചിരിക്കുന്ന പുസ്തകം കയ്യിലെടുത്ത് നിവര്ത്തുമ്പോള്‍ തുറന്നു വരുന്ന ഭാഗം മുതലാണ്‌ വായന തുടങ്ങുന്നത്. ഇനിയും ഈ കിടപ്പ്‌ തുടരാതെ മരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടായിരുന്നില്ല.

നേരം വെളുത്തപ്പോള്‍ അവളുടെ മകന്‌ സംശയങ്ങള്‍ ബാക്കിയായി. അവന്‍ അമ്മയുടെ അരികിലെത്തി.

"ഇന്നലെ രാത്രി എന്തിനാമ്മേ രാമായണം വായിച്ചെ?"

"അതിനി എല്ലാ ദിവസവും വായിക്കും. അച്ചാച്ചന്‌ സുഖവും സന്തോഷവും ആയി മരിക്കാന്‍ വേണ്ടിയാണ്‌."

"അപ്പോഴെന്ത്യെ നേര്‍ത്തെ വായിക്കാണ്ടിര്ന്നേ?"

"ഇപ്പോഴല്ലെ ആകെ വയ്യാതായത്‌?"

"അതൊന്നുല്ല. ഇനിക്കറിയാ. അച്ചാച്ചനെ വേഗം കൊല്ലാന്‍ വേണ്ടിയാ വായിക്കുന്നേന്ന്. പുസ്തകം വായിച്ചാലൊന്നും അച്ചാച്ചന്‍ ചാവ്‌ല്യ. അതിലും നല്ലത്‌ ഒറക്ക ഗുളിക കൊടുക്കുന്നതാ. അല്ലെങ്കിലും ഇങ്ങിനെ കെടന്ന്‍ട്ടെന്താ കാര്യം? വെര്‍തെ നാറാന്നല്ലാതെ."

അവന്‍ കളിക്കാനായി ഓടിപ്പോയി.

(ഇത്തരം അവസ്ഥയില്‍ ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ എന്നിടത്തേക്കുള്ള ചിന്തയിലേക്കാണ് ഞാന്‍ പറഞ്ഞു വന്നത്. ആരും അത്തരത്തില്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല. എല്ലാരും ഇത്തരം ഒരവസ്ഥയില്‍ മനസ്സില്‍ അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നു എന്നത്‌ സത്യം. അത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല എന്നതും നേര്. ഇത്തരം ചിന്തകളിലേക്കാണ് ഈ കഥ ഞാന്‍ അവതരിപ്പിച്ചത്‌. ഒരു സങ്കട കഥ എന്ന് മാത്രമായി ചുരുക്കരുത്.)

14/9/10

പവന് പതിനയ്യായിരം രൂപയാ...(അനുഭവ കഥ)

14-09-2010

രേഖ ആദ്യമായാണ്‌ പോലീസ്‌ സ്റ്റേഷനില്‍ കയറുന്നത്‌. അതിന്റേതായ പരിഭ്രമവും പരവശതയും മുഖത്ത്‌ വ്യക്തമാണ്‌. കേട്ടറിവിലൂടേയും പത്രക്കാഴ്ചയിലൂടേയും മനസ്സില്‍ കോറിയിട്ട പോലീസ്‌ ചിത്രം ക്രൂരന്മാരുടേതാണ്‌. പകപ്പ്‌ വിട്ടുമാറിയിട്ടില്ലെങ്കിലും നഷ്ടപ്പെട്ടതിന്റെ നീറ്റലില്‍ മറ്റെല്ലാം നിസ്സാരം. ചാലിട്ടൊഴുകുന്ന കണ്ണീരില്‍ നിസ്സഹായതയും പിടിപ്പു കെട്ടവളെന്ന പഴിയും ഇണ പിരിയുന്നു.


ഏത്‌ നശിച്ച നേരത്തായിരുന്നു തനിക്ക്‌ സ്ക്കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ നടക്കാന്‍ തോന്നിയത്‌. രക്ഷാകര്‍ത്താക്കളുടെ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഓണം പ്രമാണിച്ച്‌ മോള്‍ക്ക്‌ ലഭിക്കുന്ന അഞ്ച്‌ കിലോ അരിയും വാങ്ങി സ്ക്കൂളില്‍ നിന്ന്‌ പുറത്ത്‌ കടക്കുമ്പോള്‍ സഫിമോള്‍ടെ ഉമ്മയും കൂട്ടിനുണ്ടായിരുന്നു. ഒന്നോ രണ്ടോ പുരുഷന്മാരൊഴികെ ബാക്കിയെല്ലാം അമ്മമാരായിരുന്നു യോഗത്തിലുണ്ടായിരുന്നത്‌.

ഒരു കിലോമീറ്ററോളം നടന്നാലെ വീട്ടിലേക്ക്‌ ബസ്സിന്‌ പോകാന്‍ പറ്റു. പിന്നെ ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന സമയവും. അതിനേക്കാള്‍ നല്ലത്‌ രണ്ടര കിലോമീറ്റര്‍ നേരിട്ട്‌ വീട്ടിലേക്ക്‌ നടക്കുന്നതാണ്‌. ഒറ്റയ്‌ക്കല്ലല്ലൊ, വീടിന്റെ അടുത്ത്‌ വരെ കൂട്ടിന്‌ ആളുണ്ട്‌. എങ്കിലും അല്പനേരം സ്ക്കൂളിന്റെ പഠിക്കല്‍ ഓട്ടോറിക്ഷ കാത്ത്‌ നിന്നു. ചെറിയ യു.പി.സ്ക്കൂള്‍ ആയതിനാല്‍ ഓട്ടോ സ്റ്റാന്റോന്നും ഇല്ലായിരുന്നു. അല്പം കാത്ത്‌ നിന്ന്‌ മടുത്തപ്പോള്‍ 'നമുക്ക്‌ നടക്കാം ചേച്ചി' എന്ന്‌ സഫിമോള്‍ടെ ഉമ്മ പറഞ്ഞു. രണ്ടുപേരും അഞ്ചു കിലോ വരുന്ന സഞ്ചിയും തൂക്കിപ്പിടിച്ച്‌ നടന്നു. സമയം ഉച്ചക്ക്‌ രണ്ട്‌ മണി ആയതേ ഉള്ളു. നല്ല ചൂട്‌.

പോലീസ്‌ സ്റ്റേഷനിലാണ്‌ നില്‍ക്കുന്നതെന്ന ഓര്‍മ്മ പോലും ഇല്ലായിരുന്നു അപ്പോള്‍. ഓരോന്ന്‌ ചിന്തിക്കുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നം പോലെ മനസ്സിനെ ശിഥിലമാക്കിക്കൊണ്ടിരുന്നു.

"കരയല്ലെ മോളെ...മോളാ ബഞ്ചില്‍ പോയിരിക്ക്‌."
പോലീസുകാരന്റെ സാന്ത്വനത്തില്‍ ഏന്തലിന്റെ ശക്തി വര്‍ദ്ധിച്ചതേ ഉള്ളു. രേഖയുടെ അവസ്ഥ കണ്ട പോലീസുകാരനും വല്ലാതായി. നില്‍ക്കാനൊ ഇരിക്കാനൊ സാധിക്കുന്നില്ലെങ്കിലും അയാളുടെ വാക്കുകള്‍ അനുസരിച്ചു.

"മോളെ..എന്തും നമ്മള്‍ക്ക്‌ സംഭവിക്കുമ്പോഴാണ്‌ കൂടുതല്‍ പ്രയാസം തോന്നുക. പത്രം വായിക്കാറില്ലെ? ഓരോ ദിവസവും എത്ര സംഭവങ്ങളാണ്‌?"

"ഞാനിന്നുവരെ ജീവനെക്കാളുപരി സൂക്ഷിച്ചിരുന്ന എന്റെ താലിയെങ്കിലും തിരികെ തരാമായിരുന്നില്ലെ....അവന്‍ വലിച്ച്‌ പൊട്ടിച്ചത്‌ എന്റെ കെട്ട്‌ താലിയാണ്‌"
അമാന്തിച്ചുനിന്ന കണ്ണീരും കരച്ചിലും അണപൊട്ടിയൊഴുകി. ഏതൊരുവന്റേയും മനസ്സലിയിക്കുന്ന ഹൃദയത്തിന്റെ ഞരക്കമായിരുന്നു അത്‌. എല്ലാരും പുറത്ത്‌ വന്ന്‌ നോക്കി.

"കള്ളന്‍മാര്‍ക്ക്‌ മന:സ്സാക്ഷി എന്നൊന്നില്ല. അന്യന്റെ ദു:ഖം അവര്‍ക്ക്‌ സന്തോഷമാണ്‌. മനസ്സിന്‌ നല്ല വേദന ഇണ്ടാവും. ഇനി വേണ്ടത്‌ ധൈര്യമാണ്‌. എല്ലാം നേരിടാനുള്ള ചങ്കൂറ്റം. മുസ്ലിംസ്‌ താലി കെട്ടിയാണൊ വിവാഹം കഴിക്കുന്നത്‌. അവരുടേയും മാല പൊട്ടിക്കാറില്ലെ..? വിവാഹ ജീവിതത്തില്‍ താലിയൊന്നുമല്ല പ്രശ്നം. പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ്‌. വെറുതെ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ വീട്ടിലിരിക്കുന്ന മോള്‍ടെ പിള്ളേരെ കൂടി വിഷമിപ്പിക്കണ്ട."

"എനിക്ക്‌ സഹിക്കാന്‍ പറ്റുന്നില്ല സാറെ." വിങ്ങിപ്പൊട്ടി.

"പെട്ടെന്ന്‌ പറ്റ്ല്യാന്ന്‌ അറിയാം. എന്നാലും സഹിക്കണം. വേറെ ഒന്നും പറ്റിയില്ലല്ലൊ. എത്രയോ പേര്‍, പിടിച്ച്‌ വലിക്കുമ്പോള്‍ താഴെ വീഴുന്നു. കഴുത്ത്‌ കുരുങ്ങുന്നു. മുറിവ്‌ പറ്റുന്നു. ഇവിടെ അങ്ങിനെ ഒന്നും ഉണ്ടായില്ലല്ലൊ? അത്‌ ഭാഗ്യം എന്ന്‌ കരുതി സമാധാനിക്കുക. നഷ്ടപ്പെട്ടത്‌ പലതും തിരിച്ച്‌ കിട്ടിയീട്ടുണ്ട്‌. ഇതും നമുക്ക്‌ തിരിച്ച്‌ കിട്ടും."

"ഞങ്ങള്‍ റോഡിലെ കാനയോട്‌ ചേര്‍ന്നാണ്‌ നടന്നിരുന്നത്‌. ബൈക്ക്‌ പിന്നിലൂടെ തീരെ ശബ്ദമില്ലാതെ വന്നു. പിന്നിലിരുന്നവന്‍ കൈ നീട്ടുന്നത്‌ സഫിമോള്‍ടെ ഉമ്മ കണ്ടു. അവള്‍ വിചാരിച്ചത്‌ പരിചയക്കാര്‍ ആരെങ്കിലും പറ്റിക്കാന്‍ തോണ്ടുന്നതാണ്‌ എന്നാണ്‌. ഒരു നിമിഷം കൊണ്ട്‌ എന്റെ മാല പോയി എന്ന തിരിച്ചരിവ്‌ സ്ഥലകാലബോധം നഷ്ടപ്പെടുത്തി."

"മോള്‍ടെ ഭര്‍ത്താവിനെന്താ ജോലി?"

"ചേട്ടന്‍ അല്‍പം ദൂരെയാണ്‌. ആഴ്ചയില്‍ ഒരിക്കലെ വീട്ടില്‍ വരു."

"വിവരം അറിയിച്ചില്ലെ?"

"അപ്പൊത്തന്നെ അറിയിച്ചു"

"എന്ത്‌ പറഞ്ഞു?"

"നിനക്ക്‌ ഒന്നും പറ്റിയില്ലല്ലൊ? പോയത്‌ പോട്ടെ. കിട്ടിയാല്‍ കിട്ടി എന്ന്‌ പറഞ്ഞു. അതാണ്‌ ആകെ കൂടി ഒരു സമാധാനം."

"വേറെ എന്ത്‌ വേണം? അങ്ങിനെ വേണം കാര്യങ്ങള്‍ കാണേണ്ടത്‌. ബാക്കിയെല്ലാം വഴിയേ  നമുക്ക്‌ അന്വേഷിക്കാം."
അവര്‍ രേഖയുടെ കഴുത്ത്‌ പരിശോധിച്ചു. എന്തെങ്കിലും മുറിവുകളൊ പാടുകളൊ ഉണ്ടായിരുന്നില്ല.

"സാധാരണ എന്തെങ്കിലും മുറിവ്‌ പറ്റേണ്ടതാണ്‌. ഇനി അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമൊ?"

"ഞാന്‍ ഒന്നും കണ്ടില്ല. മാല പോയതോടെ എനിക്ക്‌ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായി. ഉച്ചത്തില്‍ കാറി വിളിച്ചെങ്കിലും റോക്കറ്റിന്‍റേത്‌ പോലുള്ള ബൈക്കിന്റെ ശബ്ദത്തില്‍ അതൊന്നും ആരും കേട്ടിരിക്കാന്‍ വഴിയില്ല. രണ്ട്‌ പേര്‌ ഉണ്ടായിരുന്നെന്നും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നില്ലെന്നും ഒരാളുടെ നീളന്‍ മുഖമാണെന്നും ഇരുപത്‌ വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും സഫിമോള്‍ടെ ഉമ്മ പറഞ്ഞു. "

"ഒരു കേസായി കിടന്നോട്ടെ. എങ്കിലെ ആരെയെങ്കിലും പിടിക്കുമ്പോള്‍ നമ്മുടെ ആഭരണങ്ങള്‍ ലഭിക്കാന്‍ എളുപ്പം ഉണ്ടാകു. സാധാരണ ആള്‍ക്കാര്‍ കേസൊന്നും ആക്കാറില്ല. അത്‌ അറിവില്ലായ്മയാണ്‌. പിന്നീട്‌ സാധനം ലഭിച്ചാലും ഉടമസ്ഥന്‌ ലഭിക്കുന്നതിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ തടസ്സമാകും."

"എങ്ങിനെ‍ എങ്കിലും സാറ്‌ വേഗം ഒന്ന് കണ്ടെത്തണം.'
"മോള്‌ വിഷമിക്കണ്ട. പെട്ടെന്ന് നമുക്ക്‌ കണ്ടെടുക്കാം. പോലീസുകാരുടെ എല്ലാ സഹായവും ഉണ്ടാകും. ഈ സ്റ്റേഷന്‍ പരിധിക്കകത്ത്‌ ഇതിപ്പോള്‍ നാലാമത്തെ കേസാണ്‌. ആദ്യത്തെ രണ്ടെണ്ണം കണ്ടുപിടിച്ച്‌ ഉടമസ്ഥര്‍ക്ക്‌ മാല ലഭിച്ചു. ഇവിടെ ഇങ്ങിനെ പിടിച്ചുപറി കൂടുമ്പോള്‍ മേലധികാരികളുടെ ചോദ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ ഉത്തരം പറയണം. എത്രയും പെട്ടെന്ന് ഞങ്ങള്‍ പിടിക്കും."

"പിടിക്കുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ അറിയും? വേറെ സ്റ്റേഷനിലാണ്‌ പിടിക്കുന്നതെങ്കിലൊ?"

"അതിനല്ലെ കേസാക്കുന്നത്‌. ഞങ്ങള്‍‍ നിങ്ങളെ അറിയിക്കും. ഇത്തരം കേസുകള്‍ കേരളത്തിലെ ഏത്‌ സ്റ്റേഷനില്‍ പിടിച്ചാലും അപ്പോള്‍ തന്നെ നമ്മുടെ എല്ലാ സ്റ്റേഷനുകളിലും എത്തുന്ന സംവിധാനം ഇപ്പോള്‍ നമുക്കുണ്ട്‌. അതുകൊണ്ട്‌ ആ നിമിഷം തന്നെ എല്ലാം അറിയാന്‍ കഴിയും."

"വേഗം കിട്ടിയാല്‍ മതിയായിരുന്നു."

"ഒരു പവന്‌ ഇപ്പോള്‍ പതിനയ്യായിരം രൂപയോളം ആയി. ഒരു ബൈക്കുണ്ടെങ്കില്‍ അധികം പ്രയസമില്ലാതെ പണമുണ്ടാക്കാന്‍, മനസ്സക്ഷിയില്ലാത്തവര്‍ക്ക്‌ കഴിയുന്ന എളുപ്പവഴി. ശക്തമായ ശിക്ഷകളിലൂടെ ഇത്‌ ഞങ്ങള്‍‍ അവസാനിപ്പിക്കും. അതിന് നിങ്ങളും കൂടി സഹകരിക്കണം. സ്വര്‍ണ്ണത്തിന്‌ പകരം മുത്ത്‌ മാലകള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. അതിന്‌ കഴിയാത്തവര്‍ റോള്‍ഡ്‌ ഗോള്‍ഡ്‌ ഉപയോഗിച്ചാല്‍ പണനഷ്ടം കുറയ്‌ക്കാം. സ്വര്‍ണ്ണം തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍‍ വളയൊ മറ്റൊ ആയി ധരിച്ചാല്‍ ഈസിയായ പിടിച്ച്‌ പറിയില്‍ നിന്ന് രക്ഷപ്പെടാം."

ഒപ്പിട്ട്‌ കൊടുത്ത്‌ വീട്ടിലേക്ക്‌ തിരിക്കുമ്പോള്‍ രേഖയുടെ മനസ്സ്‌ കലുഷിതമായിരുന്നു. നാട്ടിലുള്ളവരെ എങ്ങിനെ‍ നേരിടും. അവരുടെ വാക്കുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സംഭവിച്ച നഷ്ടത്തേക്കാള്‍ മനസ്സിനെ മുറിപ്പെടുത്തും.

വീട്ടിലേക്ക്‌ കയറുമ്പോള്‍ അറിയാതെ തേങ്ങിപ്പോയി. ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവും പെയ്തിറങ്ങിയ ആ ദിവസത്തിന്‌ ഇരുട്ട്‌ വീണു.

പിന്നീടുള്ള ഓരോ ദിവസം പിന്നിടുമ്പോഴും ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവുമെല്ലാം കുത്തുവാക്കുകളും പരിഹാസവുമായി തിരി‍ച്ച്‌ വന്നത്‌ മൂകമായ കരച്ചിലിലൂടെ രേഖ മനസ്സിലൊതുക്കി. ചിരിച്ച്‌ കാണിക്കുന്ന പല മുഖങ്ങളിലേയും മനസ്സിലിരിപ്പ്‌ ഈ ദിവസങ്ങളില്‍ പുറത്ത്‌ ചാടി.

-എന്തായിരുന്നു അവളുടെ ഒരു നെഗളിപ്പ്‌. എല്ലാം മാറിയില്ലെ. മാലേം പുറത്തിട്ട്‌ അവളുടെ ഒരു ഗമ. അവസാനിച്ചല്ലൊ..അഞ്ച്‌ പവന്റെ മാലയൊക്കെ കഴുത്തിലിട്ട്‌ നടക്കുമ്പോള്‍ പരിസരബോധം വേണ്ടെ എന്ന് പറഞ്ഞ്‌ പത്ത്‌ പവന്റെ മാല ധരിച്ച്‌ ഞെളിഞ്ഞ്‌ നടക്കുന്ന ഒരുവള്‍ കുറ്റപ്പെടുത്തി. പോയെങ്കില്‍ കണക്കായിപ്പോയി. അവള്‍ക്കങ്ങനെ വേണം. അവളുടെ കണ്ണിലെന്താ 'മത്ത കുത്തിയിട്ടുണ്ടോ' മാല പൊട്ടിക്കാന്‍ വരുമ്പോള്‍ നിന്ന് കൊടുക്കാന്‍. അഹങ്കാരം.. അല്ലാണ്ടെന്താ...അല്ലെങ്കില്‍ ആ വണ്ടിയുടെ നമ്പറെങ്കിലും നോക്കി വെക്കില്ലായിരുന്നൊ?-

വിവരമില്ലാത്ത കുറ്റപ്പെടുത്തലുകളില്‍ ‍രേഖ ആദ്യമെല്ലാം കണ്ണീരൊഴുക്കിയെങ്കിലും ഭര്‍ത്താവിന്റെ പ്രതികരണങ്ങളില്‍ നിന്ന്‌ അവള്‍ കരുത്താര്‍ജ്ജിച്ചു.

ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപ്പെടലിന്റെ വേദനയില്‍ നിന്ന്‌ മനസ്സ്‌ മുക്തമായില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചെത്തി എന്ന്‌ സമാധാനിച്ചു. ആയിരങ്ങള്‍ വെറുതെ കൊടുത്താലും പത്ത്‌ പൈസ കയ്യില്‍ നിന്ന്‌ നഷ്ടപ്പെട്ടാല്‍ അതൊരു നീറ്റലായി എന്നും കൂടെ ഉണ്ടാകും.

പത്രം വായിക്കാറില്ലായിരുന്ന രേഖ പത്രം നോക്കുന്ന ഒരുവളായി. ദിവസവും പത്രത്തില്‍ കാണുന്ന മോഷണ വാര്‍ത്തകള്‍‍ വായിച്ച്‌ ഭയവും വേദനയും നേര്‍ത്ത്‌ വന്നു. ക്രമേണ മറ്റ്‌ വാര്‍ത്തകളിലേക്ക്‌ സഞ്ചരിച്ചു തുടങ്ങി.

ഒരാഴ്ച മുന്‍പാണ്‌ അടുത്ത പ്രദേശത്തു നിന്ന്‌ രണ്ടുപേരെ മാല മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്‌. അതും പത്രത്തിലൂടെയാണ്‌ അറിഞ്ഞത്‌. നല്ല ഡ്രസ്സുകളും ബൈക്കും ഒക്കെയായി അടിച്ച്‌ പൊളിച്ച്‌ സിനിമാ സ്റ്റൈലില്‍ ജീവിക്കാന്‍ കണ്ടെത്തിയ വഴി. പ്ളസ്സ്‌ ടൂവിന്‌ പഠിക്കുന്ന നാല്‌ പിള്ളേരുടെ സംഘമാണ്‌ പിടിച്ചുപറി നടത്തിയിരുന്നത്‌. എല്ലാം ഗള്‍‍ഫ്‌കാരുടെ മക്കള്‍. പിടി കൂടുന്ന ഓരോ പിടിച്ചുപറി സംഘത്തിനും വ്യത്യസ്ഥ ഉദ്ദ്യേശങ്ങളാണെങ്കിലും ആഢംബര ജീവിതത്തിന്റെ ആസക്തി തന്നെ മുഖ്യം.

ഫോണ്‍ ബെല്ലടിച്ചപ്പോള്‍ പത്രം മടക്കി എഴുന്നേറ്റു.

"ഹലോ..രേഖയുടെ വീടല്ലെ? ഇത്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്നാണ്‌."
"അതെ..എന്താ സാറെ കാര്യം?"

"ഒരു മാസം മുന്‍പ്‌ നിങ്ങളുടെ ഒരു ചെയിന്‍ നഷ്ടപ്പെട്ടിരുന്നില്ലെ? ഒരു സംഘത്തെ കഴിഞ്ഞ ആഴ്ച പിടികൂടി. അവരുടെ കയ്യില്‍ നിന്ന്‌ കണ്ടെടുത്ത ആഭരണങ്ങളില്‍ നിങ്ങളുടെ ചെയിന്‍ ഉണ്ടൊ എന്ന് തിരിച്ചറിയാന്‍ നാളെ സ്റ്റേഷനില്‍ വരെ ഒന്ന് വരണം."

ഒന്നും മിണ്ടാനാവാതെ റിസീവറും പിടിച്ച്‌ സ്തബ്ധയായി നിന്നു രേഖ. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് കേട്ടത്പോലെ.

സ്റ്റേഷനിലെത്തുമ്പോള്‍ വേറെയും ചിലര്‍ അവിടെ ഉണ്ടായിരുന്നു. വര്‍ദ്ധിച്ച ചങ്കിടിപ്പോടെ ആഭരണം തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞുപോയി. മുന്‍പ്‌ സമാധാനിപ്പിച്ചിരുന്ന പോലീസുകാരനെ കണ്ട് നന്ദി പറയുമ്പോള്‍ പ്രതികളെ ഒന്ന് കാണാന്‍ പറ്റുമോ എന്നന്വേഷിച്ചു. രേഖയെ ഒരു സെല്ലിന് മുന്നിലെത്തിച്ചു. അകത്ത്‌ നാലഞ്ച് ചെറുപ്പക്കാര്‍. ഇതില്‍ ആരാണെന്ന് എങ്ങിനെ തിരിച്ചറിയും?
പെട്ടെന്ന് വെളുത്ത്‌ മെലിഞ്ഞ ഒരുവനില്‍ രേഖയുടെ കണ്ണുകള്‍ ഉടക്കി നിന്നു.
അവന്‍ തന്നെ....
ഞങ്ങള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ വഴിയില്‍ നിര്‍ത്തിവെച്ചിരുന്ന ബൈക്കില്‍ എന്തോ തിരഞ്ഞുകൊണ്ടിരുന്ന അവന്‍ തന്നെ ഇത്.
ശരീരമാകെ ഒരു തരിപ്പ് കയറിയ രേഖ അവന്റെ മുഖത്തേക്ക്‌ കാര്‍ക്കിച്ച് തുപ്പിയത് പോലീസുകാരന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

[ഇക്കഴിഞ്ഞ ഓണത്തിന് രണ്ടു ദിവസം മുന്‍പ്‌ സംഭവിച്ച കാര്യം ഞാന്‍ കഥയിലൂടെ പങ്കുവെക്കുന്നു. അവസാനഭാഗം ഒഴിച്ച് നിര്ത്തിയാല്‍ പൂര്‍ണ്ണമായും ഞാന്‍ നേരിട്ട സംഭവം. കഥ എന്ന രൂപത്തിലുള്ള പോരായ്മകളും കുറവുകളും അറിയിക്കണം.]

31/8/10

പൊട്ടിച്ചി

01-09-2010
മഴ കനത്തു. ചിങ്ങത്തിലെ മഴയ്ക്കും ഇത്ര രൌദ്രഭാവമൊ? തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിയുകയാണ്‌. ഭീകരമാകുന്ന മഴയുടെ ഭാവത്തിന്‌ മിന്നലും ഇടിവെട്ടും കൊഴുപ്പേകി. ശക്തിയോടെ വെള്ളം കുത്തിയൊലിച്ച്‌ പലവഴിക്കും പായുന്നു.

പാടത്തെ‌ കീറിമുറിച്ച്‌ കടന്നു പോകുന്ന റോഡ്‌ ഉയരത്തില്‍ മണ്ണിട്ട്‌ നിര്‍മ്മിച്ചതാണ്‌. രണ്ട്‌ സൈഡും കരിങ്കല്ല്‌ കൊണ്ട്‌ ഭദ്രമായി കെട്ടിയിട്ടുണ്ട്‌. പാടനിരപ്പില്‍ നിന്ന്‌ പത്ത്‌ പന്ത്രണ്ടടി ഉയരത്തിലാണ്‌ റോഡ്‌. സമതലനിരപ്പില്‍ നിന്ന്‌ കരിങ്കല്‍ കെട്ടിന്റെ അരികു ചേര്‍ന്ന്‌ പാടത്തേക്ക്‌ ഇറങ്ങിപ്പോകാന്‍ നടന്നു നടന്ന്‌ ചാലായ വഴിയുണ്ട്‌. ആ വഴിക്കരുകിലാണ്‌ പുറ‍മ്പോക്ക്‌ കിടക്കുന്ന സ്ഥലത്ത്‌ അഞ്ചെട്ട്‌ കുടിലുകള്‍ അടുപ്പിച്ചടുപ്പിച്ച്‌.

മുകളില്‍ നിന്ന്‌ മഴവെള്ളവും ചളിയും കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാടത്തേക്ക്‌ പതിക്കും. പലപ്പോഴും വഴിച്ചാല്‌ തിങ്ങി നിറഞ്ഞ്‌ കുടിലുകള്‍ക്കകത്തേക്ക്‌ കലക്കവെള്ളം കയറും. വെള്ളം കയറുന്നതില്‍ അതിനകത്തുള്ളവര്‍ക്ക്‌ പരാതി ഇല്ലായിരുന്നു. മഴയിലും കാറ്റിലും ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ വീഴാതിരുന്നാല്‍ മതിയെന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

പൊട്ടിച്ചിമാതുവിന്റെ കൂരയാണ്‌ ഏറ്റവും മോശം. സിമന്റ്‌ ചാക്കുകളും തുരുമ്പ്‌ പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക്‌ പേപ്പറുകളുംകൊണ്ട്‌ വികൃതമായ ഒരു പ്രകൃതം. മറ്റുള്ളവയെല്ലാം ഓലക്കീറുകള്‍ കൊണ്ട്‌ ഒതുക്കത്തില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളായിരുന്നു. കൊച്ച് കുടിലുകളായതിനാല്‍ തല കുനിച്ച് ഞൂണ്ടു വേണം അകത്തേക്ക്‌ കയറാന്‍.

പൊട്ടിച്ചിമാതുവൊഴികെ ബാക്കി എല്ലാവരും തമിഴരായിരുന്നു. അവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പൊട്ടിച്ചിമാതു ഏതെങ്കിലും വീട്ടില്‍ പണിക്ക്‌ പോകും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലാണ്‌ സ്ഥിരം പണി. അവിടെ പണി ഇല്ലെങ്കിലേ വേറെ എവിടെയെങ്കിലും പോകു.

പൊട്ടിച്ചി വളരെ ചെറുപ്പമാണ്‌.പതിനെട്ട്‌ പത്തൊമ്പത്‌ വയസ്സ്‌ പ്രായം വരും. കണ്ടാല്‍ ഒരു മുപ്പത്തഞ്ച്‌ വയസ്സെങ്കിലും തോന്നിക്കും. തീരെ വൃത്തിയും വെടിപ്പുമില്ല. നാറുന്ന ശരീരം. ചടപിടിച്ച തലമുടി മെഴുക്ക്‌ പുരട്ടാതെ ചപ്രചിപ്ര. ശരീരം മുഴുവന്‍ എപ്പോഴും ചൊറിഞ്ഞ്‌ കൊണ്ടിരിക്കും. വലിയ തൊള്ള. വലിയ പല്ലുകള്‍ പല വലിപ്പത്തില്‍ പുറത്തേക്ക്‌ ഉന്തി നില്‍ക്കുന്നു. ചുണ്ടുകള്‍ പിറകിലേക്ക്‌ വലിഞ്ഞ്‌ മോണയെല്ലം പുറത്താണ്‌. മൂക്കിന്റെ ഒരു ഭാഗം ചുണ്ടുമായി ചേര്‍ന്ന്‌ മുകളിലേക്ക്‌ വലിഞ്ഞിരിക്കുന്നു. ഈര്‍ക്കിലി പോലെ ചുക്കിച്ച ശരീരത്തിന്‌ യോജിക്കാത്ത ഒരു ബ്ളൌസ്സും കീറിയ പാവാടയും.
ഒട്ടനോട്ടത്തില്‍ ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുമെങ്കിലും ഭ്രാന്തില്ല.
ഒരു പൊട്ടി.
വ്യക്തമല്ലാതെ മൂക്കു കൊണ്ടുള്ള സംസാരം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു. എന്തിനേറെ, ഒരു പെണ്ണിന്റെ സൌന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ്‌ പോലും പേരിനില്ല.

തൊട്ടടുത്ത കുടിലിലെ തമിഴത്തിത്തള്ളക്ക്‌ പൊട്ടിച്ചിയെ ഇഷ്ടമായിരുന്നു. പൊട്ടിച്ചിയോട്‌ കൂടാനും ചിരിക്കാനും അവര്‍ മാത്രമായിരുന്നു കൂട്ടിന്‌. പറയുന്നത്‌ മുഴുവന്‍ മനസ്സിലാകില്ലെങ്കിലും തമിഴത്തി വായിലവശേഷിച്ച പല്ലുകള്‍ പുറത്ത്‌ കാട്ടി കുലുങ്ങിച്ചിരിക്കും. മൂക്കിലെ രണ്ട്‌ ഭാഗത്തേയും മൂക്കുത്തികള്‍ക്കൊപ്പം തുള വീണ ചെവിയും ചിരിയില്‍ ലയിക്കും. ആ ചിരി കാണുമ്പോള്‍ പൊട്ടിച്ചി വലിയ തൊള്ള തുറന്ന്‌ ഒരു പ്രത്യേക ശബ്ദത്തോടെ ചിരിയില്‍ പങ്കുചേരും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ പറമ്പില്‍ തെങ്ങ്‌ കയറ്റം. പൊട്ടിച്ചി നാളികേരമെല്ലാം പെറുക്കി കൂട്ടുകയാണ്‌. പരിസരത്ത്‌ മറ്റാരുമില്ല. കൊച്ചൌസേപ്പിന്റെ ഇളയ മകന്‍ ജോസ്‌ അതുവഴി വന്നു. കുനിഞ്ഞുനിന്ന്‌ നാളികേരം മാറ്റിയിടുന്ന പൊട്ടിച്ചിയുടെ ചന്തിയില്‍ ഒറ്റപ്പിടുത്തം. പെട്ടെന്നായതിനാല്‍ ഒന്നു ഞെട്ടിയ പൊട്ടിച്ചി ഒരു കയ്യില്‍ നാളികേരവുമായി ഉയര്‍ന്നപ്പോള്‍ ജോസ്‌ പുറകില്‍. ജോസിനൊരു വെപ്രാളം. ഒരടി പുറകോട്ട്‌ നീങ്ങിയപ്പോള്‍ പൊട്ടിച്ചി കയ്യില്‍ കയറി പിടിച്ചു.

" ഇഞ്ഞിം പിടിക്ക്‌. നല്ല സൊകം"

പെട്ടെന്ന്‌ കൈ വിടുവിച്ച്‌ ജോസ്‌ തിരിഞ്ഞ്‌ നടന്നു. ഇതൊന്നും അറിയാതെ തെങ്ങുകയറ്റക്കാരന്‍ പട്ട വെട്ടി താഴെ ഇടുന്നുണ്ടായിരുന്നു. ആ സംഭവത്തിന്‌ ശേഷം കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലെ പണിക്ക്‌ പോകാന്‍ മാത്രമെ പോട്ടിച്ചിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളു. തരം കിട്ടുമ്പോഴൊക്കെ ജോസ്‌ പൊട്ടിച്ചിയുടെ ചന്തിക്ക്‌ പിടിച്ച്‌ കൊണ്ടിരുന്നു.

തമിഴത്തിയോട്‌ മാത്രമെ എല്ലാം പറയൂ. എന്ത്‌ കേട്ടാലും ചിരിക്കുക എന്നതാണ്‌ തള്ളയുടെ പണി.

"പൊത്തിച്ചി, ഉന്‍ വയറ്‌ റൊമ്പ പെറ്‍സായിറ്‍ക്ക്‌. എന്നാച്ച്‌?" ഉയര്‍ന്ന വയറ്‌ കണ്ട്‌ തള്ളക്ക്‌ ആശങ്ക.

"ആവൊ"

എന്തുകൊണ്ട്‌ വയറ്‌ വീര്‍ത്തു എന്ന്‌ തിട്ടമില്ലാതെ എന്താണ്‌ ഉത്തരം പറയുക. പലതും ചോദിച്ചെങ്കിലും പൊട്ടിച്ചിക്ക്‌ ഒന്നും അറിയില്ലായിരുന്നു. അവസാനമാണ്‌ ജോസിനെക്കുറിച്ച്‌ സംസാരിച്ചത്‌. ജോസ്‌ എന്ന വാക്ക്‌ കേള്‍ക്കുമ്പോഴേക്കും പൊട്ടിച്ചിയില്‍ ഉണര്‍വും ആവേശവും അണപൊട്ടുന്നത്‌ കണ്ട്‌ തമിഴത്തിത്തള്ള എല്ലം ചോദിച്ചു.

ആരും ഇല്ലാത്ത സമയത്ത്‌ ജോസ്‌ പലപ്പോഴും മേത്ത്‌ കയറിക്കിടക്കാറുണ്ടെന്നും, അങ്ങനെ കയറിക്കിടക്കുന്ന സമയത്ത്‌ പാവാട ഉയര്‍ത്തി മുഖവും തലയും മൂടാറുണ്ടെന്നും, അടിവയറ്റിലൊരു സുഖം വരാറുണ്ടെന്നും ഒക്കെ പറഞ്ഞു.

പൊട്ടിച്ചിക്ക്‌ വയറ്റിലുണ്ടെന്ന്‌ റോഡുവക്കുള്ളവരോക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി.

ആക്രി പെറുക്കുന്ന തമിഴന്‍മാരുടെ കൂമ്പ്‌ നോക്കി ഇടിച്ചു നാട്ടുകാര്‍. എന്തൊരു ധാര്‍മ്മികരോഷം..! കറുമ്പി പെണ്‍കുട്ടികളുടെ കൈക്ക്‌ പിടിച്ച്‌ വലിച്ചു. സഹികെട്ട തമിഴത്തിത്തള്ള വെട്ടോത്തിയെടുത്ത്‌ പുറത്ത്‌ വന്ന്‌ അലറി.

"ടായ്‌..പുണ്ടച്ചിമക്കളെ..എന്നാ തിമിറ്‌ ഉങ്കള്‍ക്കെല്ലാം. യാരാവത്‌ അടുത്താല്‍ വെട്ടിടുവേന്‍." വെട്ടോത്തി വീശി തള്ള കോപം കൊണ്ട്‌ വിറച്ചു.

ധാര്‍മ്മിക രോഷക്കാര്‍ റോഡിനു മുകളിലേക്ക്‌ ഓടിക്കയറി.

"നാങ്കെ ആക്രി വേല താന്‍ പണ്ണത്‌. ആനാല്‍ നായ പോലെ അല്ലൈ. പശിക്കായ്‌ പണി ശെയ്യത്‌, പാശത്ത്ക്കായ്‌ പാവമാകത്‌. ആനാല്‍ മലയാലത്ത്‌ മക്കള്‍ അന്തമാതിരി അല്ലൈ. പൊത്തിച്ചിയെ പാക്ക്‌...മലയാലത്ത്കാരന്‍ യൊരു നായ താന്‍ ഇന്ത മാതിരി പണ്ണി വെച്ചിറ്‍ക്ക്‌. അങ്കൈ പോയി കേള്‌." നീട്ടിത്തുപ്പിക്കൊണ്ട്‌ മുകളിലേക്ക്‌ നോക്കി വിളിച്ച്‌ പറഞ്ഞ തമിഴത്തി ചവിട്ടിത്തുള്ളി അകത്തേക്ക്‌ പോയി.

പിന്നെ ഇതാരായിരിക്കും? എല്ലാരും പരസ്പരം മുഖത്തോട്‌ മുഖം നോക്കി. മുഖത്ത്‌ നോക്കിയാല്‍ അടുക്കാന്‍ പോലും അറപ്പ്‌ തോന്നുന്ന അതിന്റെ അടുത്ത്‌ ഏതവനായിരിക്കും ഈ പണി ഒപ്പിച്ചത്‌. ആര്‍ക്കും അത്തരം ഒരു വ്യക്തിയെ കണ്ടെത്താന്‍ ആയില്ല. ഇക്കാര്യത്തില്‍ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന ചിലരുടെ അഭിപ്രായമാണ്‌ പലരിലേക്കും സംശയങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്‌.

എന്നാലും ജോസിനെ സംശയിക്കാന്‍ പലര്‍ക്കും പ്രയാസമായിരുന്നു. സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറാത്തവന്‍, സല്‍സ്വഭാവി, ദാനശീലന്‍ എന്നീ ഗുണങ്ങള്‍ക്ക്‌ പുറമെ കൂട്ടുകാര്‍ക്ക്‌ വെള്ളമടിയും അത്യാവശ്യം അല്ലറ ചില്ലറയും നല്‍കുന്നവന്‍. അതുകൊണ്ടുതന്നെ അല്ലെന്നു സമര്‍ത്ഥിക്കാനാണ്‌ പലരും മെനക്കെട്ടത്‌.

മാസങ്ങള്‍ കഴിയുന്തോറും പൊട്ടിച്ചിയുടെ വയറ്‌ വീര്‍ത്ത്‌ വന്നു. മെല്ലിച്ച ശരീരത്തില്‍ ഒരു വലിയ വയറ്‌ കൂടി ആയപ്പോള്‍ ഒന്നുകൂടി വികൃതമായി. പല മാന്യരുടേയും ധാര്‍മ്മികരോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാവം പൊട്ടിച്ചിയും വയറും അനാഥമായി തമിഴത്തിത്തള്ളയുടെ മങ്ങിയ ചിരിക്കുള്ളില്‍ സാന്ത്വനം തേടി.

ഒരു കറുത്ത രാത്രിയില്‍ മഴ വീണ്ടും ഗര്‍ജ്ജിച്ചു. ഇരുട്ടിലൂടെ കലക്കവെള്ളം കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാഞ്ഞു. ഇടിവെട്ടിനിടയില്‍ പൊട്ടിച്ചിയുടെ കരച്ചില്‍ തുരുമ്പിച്ചു. സംശയം തോന്നിയ തമിഴത്തി ഓടിയെത്തി കൂര മറച്ചിരുന്ന സിമന്‍റ്‌ ചാക്ക്‌ ഉയര്‍ത്തി നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, പൊട്ടിച്ചി അകത്ത്‌ കയറിയ കലക്കവെള്ളത്തില്‍ കാലിട്ടടിച്ച്‌ വയറ്‌ പൊത്തി അലറുന്നത്‌ കണ്ടു.

ശങ്കിക്കാതെ തിരിച്ചോടി സ്വന്തം കുടിലില്‍ നിന്ന്‌ കുറേ പഴന്തുണിയും കറിക്കത്തിയുമായി തമിഴത്തിത്തള്ള, ചാരിവെച്ചിരുന്ന പൊട്ടിച്ചിയുടെ കൂരയുടെ പാട്ടക്കതക്‌ തള്ളിത്തുറന്ന്‌ അകത്ത്‌ കടന്നു. കതകടച്ച്‌ ചിമ്മിനി വെളക്ക്‌ കത്തിച്ചു. അരണ്ട പ്രകാശത്തില്‍ അരക്ക്‌ താഴെ ഉടുതുണിയില്ലാതെ മുക്കിയും മൂളിയും കലക്കവെള്ളത്തില്‍ കാലിട്ടടിക്കുന്നു പൊട്ടിച്ചി. ശകാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍. വഴുവഴുപ്പില്‍ നിന്ന്‌ കൊച്ചിനെയെടുത്ത്‌ പൊക്കിള്‍ക്കൊടി കത്തി കൊണ്ട്‌ കണ്ടിച്ചു. വഴുവഴുപ്പെല്ലാം പഴന്തുണികൊണ്ട്‌ തുടച്ച്‌ വെള്ളമില്ലാത്ത ഭാഗത്ത്‌ കൊച്ചിനെ കിടത്തി. പ്രസവച്ചോരയുടെ ചൂര്‌ കൂരയില്‍ നിന്ന്‌ സിമന്‍റ്‌ ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു. ചെറിയൊരു അനക്കം മാത്രം അവശേഷിച്ച പൊട്ടിച്ചിയില്‍ നിന്ന്‌ നിലയ്ക്കാത്ത ചോര അവശിഷ്ടങ്ങളുമായി ചേര്‍ന്ന്‌ കലക്കവെള്ളത്തിലൂടെ പുറത്തേക്ക്‌ ഇഴഞ്ഞു.

വിടവുകളിലൂടെ അകത്ത്‌ കടന്ന കാറ്റ് ചിമ്മിനിവെട്ടം ഊതി കെടുത്തി.

അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച്‌ മനസ്സ്‌ ഇരു‍ട്ടില്‍ കാറി കരഞ്ഞു.

16/8/10

സുപ്രഭാതം കാത്തിരിക്കുന്നവള്‍

     16-08-2010

                   കൌസല്യാ സുപ്രജാ രാമപൂര്‍വാ സന്ധ്യാ പ്രവര്ത്തതേ
                   ഉത്തിഷ്ടാ നരസാര്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം
                   ഉത്തിഷ്ടോത്തിഷ്ട ഗോവിന്ദ ഉത്തിഷ്ട ഗരുഡദ്വജാ
                   ഉത്തിഷ്ട കമലാകാന്താ ത്രൈലോക്യം മംഗളം കുരൂ...

എം.എസ്സ്‌.സുബ്ബലക്ഷ്മിയുടെ ഇപ്പോഴും തനിമ നഷ്ടപ്പെടാത്ത ശബ്ദമാധുര്യം ഉറക്കത്തില്‍ നിന്നുണരുന്നതിന്‌ ഒരു തലോടലായി വന്നെത്തി. അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും കിളികളുടെ മര്‍മ്മരങ്ങളും കൂടിക്കലര്‍ന്നപ്പോള്‍ വെളിച്ചം എത്തിനോക്കിയ വെളുപ്പാന്‍ കാലം ഭക്തിയോടെ തഴുകി.


നളിനി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. ലൈറ്റ്‌ ഓണാക്കി. ഗ്യാസ്‌ സ്റ്റൌ കത്തിക്കാന്‍ കൈ നീണ്ടെങ്കിലും കുതിച്ചുകയറിയ ഗ്യാസിന്‍റെ വില പുകയില്ലാത്ത അടുപ്പിലേക്ക്‌ വിറകുകള്‍ കുത്തിക്കയറ്റാന്‍ പ്രേരിപ്പിച്ചു. മക്കള്‍ക്ക്‌ കൊണ്ടുപോകേണ്ട ചോറിന്‌ വെള്ളം അടുപ്പത്ത്‌ വെച്ച്‌ മുറ്റത്തേക്കിറങ്ങി. കുറ്റിച്ചൂലെടുത്ത്‌ വീടിന്‍റെ നാല്‌ ഭാഗത്തേയും മുറ്റം അടിച്ച്‌ കഴിഞ്ഞപ്പോള്‍ തണ്ടല്‍ വേദന. ഇപ്പോള്‍ എല്ലാവര്‍ക്കും ഉള്ളതാണല്ലൊ എന്ന് കരുതി സമാധാനിച്ചു.

ഉപ്പ്പൊടി ചേര്‍ത്ത്‌ മിക്സ്‌ ചെയ്തിരുന്ന ഉമിക്കരിയെടുത്ത്‌ പല്ലമര്‍ത്തി തേച്ചു. മുറ്റത്ത്‌ വീണു‌ കിടന്നിരുന്ന തെങ്ങോലയില്‍ നിന്ന് ഒരീര്‍ക്കിലി ഒടിച്ചെടുത്ത്‌ പൊളിച്ച്‌ നാവ്‌ വടിച്ചു. പൈപ്പ്‌ തുറന്ന് മുഖം കഴുകി. കൈവിരലുകള്‍കൊണ്ട്‌ പല്ല് വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേട്ടാലേ നളിനിക്ക്‌ തൃപ്തിയാകു. ബ്രഷും പേയ്സ്റ്റും നാക്ക്‌ വടിക്കുന്നതുമെല്ലാം ആദ്യമെ കുറച്ചു നാള്‍ ഉപയോഗിച്ചതോടെ മടുത്തു. എല്ലാം കഴുകി വീണ്ടും ഉപയോഗിക്കുന്നതില്‍ ഒരറപ്പ്‌. ബ്രഷ്‌ പിന്നേയും കഴിച്ച്‌ കൂട്ടാം. പക്ഷെ നാക്ക്‌ വടിക്കുന്ന ആ സാധനം കൈകൊണ്ട്‌ തൊടുമ്പോള്‍ ഓക്കാനം വരും.

അടുപ്പത്ത്‌ വെച്ച വെള്ളം തിളച്ച്‌ മറിയുന്നു. തിടുക്കത്തില്‍ അരി കഴുകി കലത്തിലിട്ടു. ഇന്നലെ അരച്ച് വെച്ചിരുന്ന മാവെടുത്ത് ഇഡ്ഡലിത്തട്ടിലൊഴിച്ച് ഗ്യാസ്‌ സ്റ്റൌവില്‍‍ വെച്ചു. ഫ്രിഡ്ജില്‍ നിന്ന് അഞ്ചെട്ട്‌ കാരറ്റെടുത്ത്‌ കുനുന്നനെ അരിഞ്ഞു.

"ഇന്നും അമ്മേടെ ഈ ക്യാരറ്റ്‌ തന്നെയാണൊ?" പ്ളസ്ടൂവിന്‌ പഠിക്കുന്ന മകന്‍ ബ്രഷില്‍ പേയ്സ്റ്റുമായി അടുക്കളയിലെത്തി.

"വേറെ ഞാനെന്താ ഇണ്ടാക്കാ. മോന്‍ പറഞ്ഞ്‌ താ."

"മിനിയാന്നും ഇതന്നെ. കുട്ടികളെന്നെ കളിയാക്കും."

"അത്‌ സാരംല്യ. അന്നു വാങ്ങിയതില്‍ കുറച്ച്‌ ബാക്കി ഇരുന്നതാ. അതങ്ങ്ട്‌ കഴിഞ്ഞോട്ടെ."

"അമ്മയ്ക്ക്‌ വേറെ എന്തെങ്കിലും വാങ്ങിച്ചൂടെ."

"നിന്‍റെ അച്ഛന്‌ അവിടെ പണം കായ്ക്കുന്ന മരം കുലുക്കി പണം വാരലല്ല പണി. നീ പോയി പല്ല് തേച്ച്‌ എന്തെങ്കിലും പഠിക്കാന്‍ നോക്ക്‌."

ഇഡ്ഡലിത്തട്ടില്‍ നിന്ന് ഇഡ്ഡലിയെടുത്ത്‌ വീണ്ടും മാവൊഴിച്ച്‌ അടുപ്പത്ത്‌ വെച്ചു. ഉള്ളിയും പച്ചമുളകും അരിഞ്ഞ്‌ അല്‍പം നാളികേരം ചിരവി കഴിഞ്ഞപ്പോഴേക്കും ഇഡ്ഡിലി റെഡിയായി. ആ കലം മാറ്റി അവിടെ ചായയ്ക്കുള്ള വെള്ളം വെച്ചു.

 അകമെല്ലാം തൂത്ത് വാരാന്‍ ചൂലെടുത്തു.
"കോത്തിലുച്ചയായാലും എഴുന്നേല്‍ക്കണ്ടടി. നിന്നെപ്പോലെ അല്ലെ അവന്‍. അവനെപ്പഴേ എഴുന്നേറ്റ്‌ പഠിക്കുന്നതാ. നീ ഇത്തവണ പത്തിലാ. അത്‌ മറക്കണ്ട. എടീ ഇങ്ങോട്ടെഴുന്നേല്‍ക്കാന്‍. എനിക്കാ കട്ടിലിന്‍റെ അടിയിലൊക്കെ ഒന്ന് അടിച്ച്‌ വാരണം."

കണ്ണുകളിലവശേഷിച്ച ഉറക്കം തിരുമ്മിയുടച്ച്‌ അവള്‍ മുറിക്ക്‌ പുറത്ത്‌ കടന്നു.

"അയ്യേ..കാലത്തേ കിട്ടിയേ ഉണ്ടക്കണ്ണിയ്ക്ക്‌."

"നോക്യേ അമ്മേ അവന്‍..."അവള്‍ കിണുങ്ങിക്കൊണ്ട്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചെന്നു. അവനെ ഇക്കിളിയാക്കി അവള്‍ പുറത്തേയ്ക്ക്‌ ഓടി.

രണ്ടുപേരും കുളിച്ച്‌ വരുമ്പോഴേക്കും അവര്‍ക്ക്‌ വേണ്ട ഡ്രസ്സുകള്‍ തേച്ച്‌ വെച്ചു. പാത്രത്തില്‍ ചോറാക്കി. രണ്ടാളും ഒരേ സ്കൂളിലായതിനാല്‍ ഒരുമിച്ചാണ്‌ പോകുന്നത്‌. പുറത്തേക്കിറങ്ങിയാല്‍ രണ്ടാളും തല്ല് കൂടാറില്ല. സ്കൂള്‍ അടുത്തായതിനാല്‍ കഥകളും പറഞ്ഞ്‌ നടക്കും.

അമ്മയോട്‌ യാത്ര പറഞ്ഞ്‌ രണ്ടുപേരും മുറ്റത്തിറങ്ങി. കണ്ണില്‍ നിന്ന് മറയുന്നത്‌ വരെ നോക്കിനിന്ന നളിനി വീണ്ടും അടുക്കളയിലേക്ക്‌ നടന്നു. പാത്രങ്ങളെല്ലാം കഴുകി അടുക്കിപ്പെറുക്കിവെച്ച്‌ സോപ്പ്പൊടി കലക്കിയ ബക്കറ്റിലെ വെള്ളത്തില്‍ ബ്രഷ്‌ മുക്കി പുരയ്ക്കകവും പുറവും തുടച്ച്‌ വൃത്തിയാക്കി. അല്‍പം പട്ടയും ചൂട്ടും കിടന്നിരുന്നതിനെ വെട്ടിയുരിഞ്ഞ്‌ ചെറിയ കെട്ടുകളാക്കി കഴിഞ്ഞപ്പോഴേക്കും സമയം കുറെ ആയി.

തുണി ഇനി നാളെ അലക്കാം എന്ന് മനസ്സില്‍ കരുതി. മേലൊക്കെ കുറച്ച്‌ എണ്ണ പുരട്ടി കുളി കഴിഞ്ഞപ്പോള്‍ സമയം പത്താവാറായി.

പത്ത്‌ മണിക്കുള്ള ബസ്സ്‌ പോയാല്‍ പിന്നെ പതിനൊന്ന് മണിക്കേ ബസ്സുള്ളു. അതില്‍ അവിടെ എത്തുമ്പോഴേക്കും എല്ലാം അടച്ചിട്ടുണ്ടാകും. കരണ്ട്‌ ബില്ല് അടക്കേണ്ടതിന്‍റെ അവസാന ദിവസമാണിന്ന്. അത്‌ കഴിഞ്ഞ്‌ കരണ്ടോഫീസിന്‍റെ അടുത്ത്‌ തന്നെയുള്ള മാവേലിസ്റ്റോറില്‍ നിന്ന് കുറച്ച്‌ സാധനങ്ങളും വാങ്ങാം. വന്നിട്ട്‌ വേണം ആ മരണവീട്ടില്‍ പോയി ഒന്ന് മുഖം കാണിക്കാന്‍.

സാധനങ്ങളും വാങ്ങി തിരികെ എത്തിയപ്പോള്‍ മണി മൂന്ന് കഴിഞ്ഞു. എന്തൊരു തിരക്കായിരുന്നു സ്റ്റോറില്‍. ഇനിയിപ്പൊ പിള്ളേര്‌ സ്കൂളില്‍ നിന്ന് എത്താറായി. അവര്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കണം. മരണ വീട്ടില്‍ ഇനി എപ്പഴാ ഒന്ന് പോകാന്‍ പാറ്റ്ക ആവൊ.

ഓരോന്ന് ചിന്തിച്ചിരുന്നപ്പോള്‍ ഏട്ടന്‍റെ അമ്മ വന്നു. അമ്മ തറവാട്ടില്‍ അനിയന്‍റെ കൂടെയാണ്‌ നില്‍ക്കുന്നത്‌. അമ്മയെ കണ്ടപ്പോള്‍ ഭയം. അമ്മേടെ വായേന്ന് ഇനി എന്തൊക്കെയാണാവൊ വീഴാന്‍ പോകുന്നത്‌. എന്തായാലും നല്ലതൊന്നും കേള്‍ക്കില്ലെന്ന് ഉറപ്പ്‌.

"മരിച്ചോടത്ത്‌ പോയില്ലെ നിയ്യ്‌..?"

"ഇതുവരെ പോകാന്‍ പറ്റീട്ടില്ല അമ്മെ"

"കാലത്തേ ഉടുത്തൊരുങ്ങി പോണത്‌ കണ്ടല്ലൊ? ഏതവന്‍റെ അടുത്തേക്കാടി എന്നും നിന്‍റെ ഈ തുള്ളിച്ച. എന്‍റെ മോന്‍ അറബി നാട്ടീക്കെടന്ന് മാസാമാസം അയച്ചുതരുന്നുണ്ടല്ലൊ അല്ലെ. നിനക്കിവിടെ പൌഡറും പൂശി കുണ്ടീം കുലുക്കി നടന്നാ മതീല്ലൊ. മേലനങ്ങാതെ തിന്ന് മുടിച്ചാ മതി. അല്ലെങ്കില്‍ നേരം വെളുത്തിട്ട്‌ ഇത്രേ ആയി. ആ മരിച്ചോടത്തൊന്ന് കടന്ന് പോകാന്‍ ഇതുവരെ സമയം കിട്ടീലാന്ന് നീ ആരോടാ പറയണെ. അതിനെങ്ങിനെയാ..അവനൊരു പെണ്‍കോന്തന്‍. അവധിക്ക്‌ വന്നാ നിന്‍റെ മൂടും താങ്ങിയല്ലെ അവന്‍റെ നടപ്പ്‌. അപ്പോ നിനക്ക്‌ തോന്നിയത്‌ പോലെ ജീവിക്കാലൊ. അഴിഞ്ഞാട്ടക്കാരി...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട." ഇത്രയും പറഞ്ഞ്‌ അവര്‍ തിരിച്ച്‌ പോയി.

നളിനിയ്ക്ക്‌ കരച്ചില്‍ വന്നു. എന്ത്‌ ചെയ്താലും പഴിമാത്രം കേള്‍ക്കെണ്ടിവരുന്ന വിധിയെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. ഏട്ടന്‍ അയച്ച പൈസയെടുക്കാന്‍ മിനിയാന്ന് പോയി. ഇന്നലെ ഫോണ്‍ ബില്ലടയ്ക്കാന്‍ പോയി. ഇന്നിപ്പൊ ഇങ്ങിനേം കഴിഞ്ഞു. ഇതെല്ലാം ആരോട്‌ എങ്ങിനെ പറഞ്ഞാ മനസ്സിലാക്കാ. പുറമേന്ന് നോക്കുമ്പോള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നു. ‌ ഗള്‍ഫ്കാരന്‍റെ ഭാര്യ. അവള്‍ക്കെന്തിന്‍റെ കുറവാ....! കാലം മാറിയപ്പോള്‍ ഗള്‍ഫ്കാരോടും അവരുടെ കുടുംബത്തോടും ഉള്ള നാട്ടുകാരുടേം വീട്ടുകാരുടേം തോന്നല്‍ മാറി എന്ന് പറയുന്നത്‌ വെറുതെ...

സ്കൂളില്‍ നിന്നെത്തിയ മക്കള്‍ക്ക്‌ ചായ കൊടുത്ത്‌ മരിച്ചോടത്ത്‌ പോയി ഒന്ന് മുഖം കാണിച്ച്‌ തിരിച്ച്‌ വന്നു. മുറിയെല്ലാം തൂത്ത്‌ വാരി വിളക്ക്‌ വെക്കുമ്പോള്‍ ഏട്ടന്‍റെ ഫോണ്‍ വന്നു.

നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌. കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍ ഒരുമിച്ച്‌ ജീവിച്ചിരുന്ന ചുരുങ്ങിയ നാളുകളിലെ ഓര്‍മ്മകള്‍ താലോലിച്ച്‌ രാത്രി കഴിച്ച്‌ കൂട്ടാം എന്ന് സമാധാനിച്ചു.

ഇന്നത്തെ അലച്ചില്‍ കാരണം പെട്ടെന്ന് ഉറങ്ങിപ്പോകും എന്ന് കരുതിയത്‌ വെറുതെയായി. ഏട്ടന്‍റെ ഫോണ്‍ വന്നാല്‍ അങ്ങിനെയാണ്‌. അന്ന് പിന്നെ ഉറക്കം കണക്കാ. എന്നാലും എപ്പോഴോ ഉറങ്ങിപ്പോയി.

"അമ്മേ..അമ്മേ..ദേ വാതിലില്‍ ആരോ മുട്ടുന്നു." മകന്‍റെ അടക്കിപ്പിടിച്ച പരിഭ്രമം കലര്‍ന്ന ശബ്ദം കേട്ട്‌ നളിനി ഉണര്‍ന്നു. സമയം രാത്രി ഒന്നൊന്നര ആയിക്കാണും.

നല്ല മഴ പുറത്ത്‌. ശക്തിയായ കാറ്റ്‌. ഇടിമിന്നലും ഇടിവെട്ടും. വര്‍ദ്ധിച്ച ഭയത്തോടെ നളിനി കാതോര്‍ത്തു. ശരിയാണ്‌...പരിചയമുള്ള ആരോ വാതിലില്‍ മുട്ടുന്നത്‌ പോലെ.. മെല്ലെ മെല്ലെ... ചങ്കിടിപ്പ്‌ പെരുകി. കട്ടിലില്‍ നിന്ന് അനങ്ങാനൊ എഴുന്നേല്‍ക്കാനൊ കഴിയുന്നില്ല. കൈകാല്‍ വിറക്കുന്നു. മകന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ശബ്ദം പോലും പുറത്ത്‌ വരാതായി.

ഒരു കണക്കിന്‌ എഴുന്നേറ്റ്‌ പുറത്തെ ലൈറ്റിട്ടു. എമര്‍ജന്‍സിയെടുത്ത്‌ കയ്യില്‍ പിടിച്ച്‌ ഹാളിനകത്തേക്ക്‌ കടന്നു. കുറച്ചുനേരം കാത്ത്‌ നിന്നിട്ടും പിന്നെ അനക്കമൊന്നും കേട്ടില്ല. കുറേ നേരം കൂടി ശ്വാസം അടക്കിപ്പിടിച്ച്‌ ശ്രദ്ധിച്ചു. ഇല്ല. ഒന്നുമില്ല.

 കാറ്റ് ജനല്പാളികളില്‍ അടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണെന്ന് മനസ്സിലായി. എന്നിട്ടും തിരിച്ച്‌ വന്ന് കിടക്കുമ്പോള്‍ ഭയം ഒരു സംശയം പോലെ പരന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ കേള്‍‍ക്കുന്ന സുപ്രഭാതത്തിന്‌ കാതോര്‍ത്ത്‌ മയങ്ങിയോ...

നിശ്ചയമില്ല.

9/8/10

അവള്‍ വെറുതെ കിടന്നതാണ്‌

03-08-2010

"വേണ്ട..ഞാനുണ്ടാക്കിക്കോളാം...ഒരു ചായയുടെ കാര്യമല്ലെ. അതിനി തന്‍റെ മൂഡ്‌ നശിപ്പിക്ക‍ണ്ട."

നേരിയ തണുപ്പിന്‍റെ സുഖം നുകര്‍ന്ന്‌ മക്കളെ രണ്ടുപേരേയും ചേര്‍ത്ത്‌ പിടിച്ച്‌ കമ്പിളിക്കടിയില്‍ വീണ്ടും ചുരുണ്ടു കൂടി അവള്‍.

കൃത്യം ഏഴരക്ക്‌ തന്നെ അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങാറുള്ളതാണ്‌. ഇന്നല്‍പം ലേറ്റാകുന്നതിന്‍റെ വെപ്രാളം എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നു. അലാറം അടിച്ചെങ്കിലും മറ്റുള്ളവര്‍ സുഖമായി കിടക്കുന്നത്‌ കണ്ടപ്പോള്‍ വെറുതെ ഒന്നുകൂടി കിടന്നതാണ്‌.

സ്റ്റൌ കത്തിച്ച്‌ വെള്ളം വെക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു.

കാലത്തെഴുന്നേറ്റ്‌ കുളികഴിഞ്ഞ്‌ ഏറ്റവും ആദ്യം അടുക്കളയിലെത്തിയിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി. ഉയര്‍ന്ന വിദ്യാഭ്യാസം വരുത്തിയേക്കാവുന്ന ആഢംബരങ്ങളുടെ അണുക്കള്‍ ബാധിക്കാതിരുന്ന അയളുടെ ഭാര്യ. കുടുംബത്തെ സ്വര്‍ഗ്ഗമാക്കി സംരക്ഷിച്ചിരുന്ന വീട്ടമ്മ.

പിന്നെ എവിടെയാണ്‌ തെറ്റിയത്‌?

അവളെ ഗല്‍ഫിലേക്ക്‌ വലിച്ചിട്ട തന്‍റെ തീരുമാനമൊ? പഞ്ഞമില്ലാതെ എത്തിച്ചേരുന്ന പണത്തിനിടയില്‍ മോഹങ്ങള്‍ക്ക്‌ മൂക്ക്‌ കയറിടാന്‍ ചിന്തകള്‍ അനുവദിക്കില്ലല്ലൊ...പുതിയവയെ കൈനീട്ടി വരവേല്‍ക്കുമ്പോഴും പഴയതെല്ലാം ആവിയായ്‌ തീരുന്നത്‌ മനസ്സിന്‍റെ കോണിലെവിടെയൊ അറിയാതെ അടിഞ്ഞ്‌ കൂടുന്നുണ്ടായിരുന്നു.

ഏതൊരു പെണ്ണിനേയും പോലെ ഭര്‍ത്താവൊത്ത്‌ ഒരുമിച്ച്‌ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഗള്‍ഫിലെ ഭാര്യയാകാന്‍ എന്തുകൊണ്ടൊ ആദ്യം മുതലെ അവള്‍ക്കിഷ്ടമല്ലായിരുന്നു. അവളുടെ ഇഷ്ടത്തേക്കാള്‍ തന്‍റെ ആഗ്രഹമായിരുന്നു അവളെ ഇവിടെ എത്തിച്ചത്‌.

പ്രവാസ ഭൂമിയുടെ തനിനിറം നേരിട്ട്‌ കണ്ടപ്പോഴാണ്‌ അവള്‍ കൂടുതല്‍ അസ്വസ്ഥയായത്‌. ദൂരങ്ങളോളം നീണ്ട്‌ കിടക്കുന്ന മണലാരണ്യങ്ങള്‍. മരുഭൂമിയെ പകുത്ത്‌ കേടുപാടുകളില്ലാതെ കറുത്ത റോഡ്‌ നീളത്തില്‍. പച്ചപ്പുകള്‍ അവശേഷിക്കുന്ന ഈന്തപ്പനകള്‍ അങ്ങിങ്ങ്‌. ആട്ടിന്‍പറ്റം പോലെ ചിലയിടത്ത്‌ കെട്ടിടങ്ങള്‍. തീര്‍ന്നു...അവളുടെ കാഴ്ചകള്‍.

അവളെ കുറ്റപ്പെറ്റുത്തുന്നതില്‍ ന്യായമില്ലെന്ന്‌ അയാള്‍ക്കും തോന്നിയിരുന്നു. ചെടികളും പൂക്കളും മഞ്ഞും മഴയും തിക്കിത്തിരക്കിയ നാട്ടന്തരീക്ഷം അകന്ന്‌ പോയപ്പോള്‍ പെട്ടെന്ന്‌ ഉള്‍‍ക്കൊള്ളാനായില്ലെന്നത്‌ നേര്‌.

കലുഷിതമായ മനസ്സുമായി അവളുടെ ആദ്യനാളുകള്‍ കടന്നുപോയി.

അയാളുടെ ആഹാരക്രമത്തിലെ അടുക്കും ചിട്ടയും തിരികെ കിട്ടി. ഫ്രീസറിനകത്തെ തണുത്ത്‌ മരവിച്ച കോഴിയെ അവള്‍ കറി വെച്ചെടുക്കുമ്പോള്‍ നാടന്‍ സ്വാദ്‌. ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന്‌ മുക്തി നേടി.

അടഞ്ഞ മുറിക്കുള്ളിലെ സുലഭമായ വെളിച്ചത്തിന്‍റെ തെളിച്ചവും കാര്‍പ്പെറ്റ്‌ നിരത്തിയ തറയും ഒട്ടും ഈര്‍പ്പമില്ലാത്ത അന്തരീക്ഷവും അവള്‍ക്കിഷ്ടപ്പെട്ടുവന്നു. കൊടുംചൂടും തണുപ്പും നിയന്ത്രിക്കുന്ന ഏസിയുടെ ശീതളിമയില്‍ മണ്ണുമായുള്ള ബന്ധം വേര്‍പ്പെട്ട കാലുകള്‍ പശിമയോടെ ഫ്ലാറ്റിനകത്ത്‌ സുഖിച്ചു. ഭര്‍ത്താവ്‌ മാത്രമായ കുടുംബത്തില്‍ തിരക്കൊഴിഞ്ഞ ശാന്തത ലഭിച്ചു. വെറുതെയാകുന്ന സമയത്തെ തള്ളിനീക്കാന്‍ ഉറക്കത്തേയും ടീവിയേയും കൂട്ട്‌ പിടിച്ചു. പതിവില്ലാതിരുന്ന രണ്ട്‌ സ്വഭാവം ക്രമേണ പതിവായി.

മഴയുടെ നനവും വീട്ടുപണിയുടെ വേവലാധിയും അകന്നുകൊണ്ടിരുന്ന മനസ്സില്‍ അവളറിയാതെ കയറിക്കൂടിയത് ഒന്നും ചെയ്യാനില്ലാതെ, ചിന്തകളെ തുരുമ്പെടുപ്പിക്കുന്ന അലസതയായിരുന്നു. ഫിലിപ്പൈനികളും പാക്കിസ്ഥാനികളും മാറ്റ് അറബ് വംശജരും അയല്‍വക്കക്കാരായതിനാല്‍ ഫ്ലാറ്റില്‍ നിന്ന് പുരത്തിറങ്ങേണ്ടി വരാറില്ല. ഇരുപത്തിനാല് മണിക്കൂറും അടഞ്ഞ മുറിയുടെ അകത്ത്‌ തന്നെ.  സമയാസമയങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും തോന്നിക്കാത്ത കിടപ്പ് തന്നെ ശരണം.

ആദ്യമായി നാട്ടിലേക്ക്‌ പോകുന്നത്‌ പ്രസവത്തിന്‌ വേണ്ടിയാണ്‌. മനസ്സില്‍ പതുങ്ങിക്കിടന്നിരുന്ന നാടും തോടും കാറ്റും മഴയും എല്ലാം കാര്‍മേഘങ്ങളായ്‌ ഉരുണ്ട്‌ കൂടി. പ്രസവം എന്നതിനേക്കാള്‍ നാടിനെ കെട്ടിപ്പുണരാന്‍ കൊതിച്ചു.

വിമാനത്താവളത്തില്‍ നിന്ന്‌ പുറത്ത്‌ കടന്നപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. ചെളി പിടിച്ച തറയിലേക്ക്‌ കാലെടുത്ത്‌ വെച്ചപ്പോള്‍ എന്തോ ഒരു വേണ്ടായ്ക അനുഭവപ്പെട്ടു. നാട്ടിലെ കാറുകള്‍ക്കെല്ലാം ഭംഗി കുറഞ്ഞെന്ന്‌ തോന്നി. തീരെ ഷെയ്പ്പില്ലാതെ ഒരു വക കാറുകള്‍. ഗള്‍ഫില്‍ പോകുന്നതിന്‌ മുന്‍പ്‌ ഈ കാറുകളെല്ലാം ഭംഗിയുള്ളവ ആയിരുന്നല്ലൊ...?

കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകള്‍ നിറയെ വളവും തിരിവും. വീടിനോട്‌ അടുക്കുന്തോറും പരിചയമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത്‌ പോലെ.

"ചേച്ചി നല്ലോണം തടിച്ചു. പഴേ സ്ളിം തന്നെയായിരുന്നു ഭംഗി."

അഭിപ്രായങ്ങള്‍ക്ക്‌ ചിരി സമ്മാനിക്കുമ്പോഴും ഒരതൃപ്തി കൂട്ടിനുണ്ടായിരുന്നു..

സാമാന്യം ഭേദപ്പെട്ട ആശുപത്രിയിലാണ്‌ പ്രസവം നടന്നത്‌. എന്നിട്ടും ആ ആശുപത്രി പരിസരവുമായി പൊരുത്തപ്പെടാനാകാതെ കുഴഞ്ഞു. പതിയെ നാടിന്‍റെ രുചിയില്‍ അലിഞ്ഞ്‌ ചേരാന്‍ തുടങ്ങി. അപ്പോഴും എന്തോ ഒരു കുറവ്‌ അലട്ടിക്കൊണ്ടിരുന്നു.

അവളുടെ നിര്‍ബന്ധം നേരത്തെയുള്ള തിരിച്ച്‌ പോക്കിന്‌ വഴിവെച്ചു.

മണല്‍ക്കാറ്റേറ്റ്‌ അവള്‍ ഉണര്‍ന്നു. ഉന്‍മേഷം ഉയര്‍ന്ന്‌ പൊങ്ങി.

കുഞ്ഞിന്‍റെ പരിചരണത്തില്‍ മുഴുകിയപ്പോള്‍ സമയമില്ലെന്ന പരിഭവം. ഭക്ഷണ കാര്യങ്ങളില്‍ നോട്ടമില്ലാതായി. എല്ലാം മറന്നുള്ള ഉറക്കം നഷ്ടപ്പെട്ടതിലെ പ്രയാസം.

കാത്ത്‌ നില്‍ക്കാതെ കടന്ന്‌ പോയ വര്‍ഷങ്ങള്‍ക്കിടയില്‍ അലസത പെരുകിക്കൊണ്ടിരുന്ന ദിനങ്ങള്‍....

രണ്ടാമത്തെ പ്രസവത്തിന്‌ നാട്ടിലേക്ക്‌ പോകാന്‍ അവള്‍ കൂട്ടാക്കിയില്ല. വല്ലപ്പോഴുമുള്ള നാട്ടില്‍ പോക്ക്‌ സുഖയാത്രപോലെ ചുരുങ്ങി. ബന്ധുക്കളോടുള്ള തീവ്രത നേര്‍ത്ത്‌ വന്നു. ബന്ധങ്ങളും കടപ്പാടുകളും വാക്കുകളില്‍ ഒതുങ്ങി.

അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങുന്നതിനുശേഷം ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാതെ അവള്‍ എഴുന്നേല്‍ക്കും. മക്കളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതോടെ ഒരു ദിവസത്തെ ഭാരം തീര്‍ന്നു എന്ന തോന്നല്‍. പേരിനെന്തെങ്കിലും വീട്ട്‌ ജോലികള്‍ ആകാമെന്ന്‌ വെച്ചാല്‍ തന്നെ കഴിയാറില്ല. വീണ്ടും കട്ടിലിലേക്ക്‌....

വെറുതെ ഇരുന്ന്‌ സമയം പോകാത്ത ഭാര്യക്ക്‌ അയാള്‍ കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തിരുന്നു. ഒന്നും ചിന്തിക്കാനില്ലാതെ കണ്ണടച്ച്‌ കിടക്കുന്നതിന്‍റെ സുഖം കമ്പ്യൂട്ടര്‍ അവള്‍ക്ക്‌ നല്‍കിയില്ല.

വളരെ ഫാസ്റ്റായി ഉണ്ടാക്കാവുന്ന ഭക്ഷണം തയ്യാറാക്കി ശീമപ്പന്നിയെപ്പോലെ തടിച്ച്‌ കൊഴുത്ത്‌ കഴിഞ്ഞ ശരീരത്തില്‍ തണുത്ത വെള്ളം കോരിയൊഴിച്ച്‌ കുളിക്കും.

കുറേ കാലമായി ഭക്ഷണത്തിലെ അരുചി അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു. അതിന്‌ അയാളവളെ കുറ്റപ്പെടുത്തിയില്ല. പകരം ചിലപ്പോഴൊക്കെ ഹോട്ടലില്‍ പോയിരുന്നു എല്ലാരുമൊത്ത്‌. പിന്നീട്‌ രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നാക്കുന്നതില്‍ അവള്‍ ഉത്സാഹിച്ചു.

"ഇന്നെന്ത്‌ പറ്റി? ചായപ്പാത്രം തീ പിടിക്കുമല്ലൊ..ആശാനിതെവിടെയാ....ഓഫീസില്‍ പോകണ്ടെ..ചായ ഏട്ടന്‍ ഉണ്ടാക്കിക്കോളാം എന്ന്‌ പറഞ്ഞിട്ടല്ലെ ഞാന്‍ എഴുന്നേല്‍ക്കാതിരുന്നത്‌."തൊട്ട്‌ പുറകില്‍ അവള്‍.

അയാള്‍ വാച്ച്‌ നോക്കി. സമയം എട്ടര ആയിരിക്കുന്നു.

"ഏട്ടന്‍ പോയി കുളിച്ച്‌ വാ. ചായ ഞാന്‍ റെഡിയാക്കാം."

ചായപ്പാത്രത്തിലേക്ക്‌ വീണ്ടും വെള്ളം ഒഴിക്കുമ്പോള്‍ അയാള്‍ കുളിമുറിയില്‍ കയറി. തണുത്ത വെള്ളം കൊരിയോഴിച്ചുക്കൊണ്ടിരുന്നിട്ടും തലയിലെ പെരുപ്പ്‌ അടങ്ങിയില്ല. തിരക്ക്‌ കൂട്ടാതെ അയാള്‍ ഡ്രസ്സ്‌ മാറി ഹാളിനകത്ത്‌ വന്നിരുന്നു. ടീവി ഓണ്‍ ചെയ്തു. അവള്‍ ചായയുമായി എത്തി.

"ടീവി കണ്ടിരുന്നാല്‍ മതിയൊ? ഓഫീസ്സിലൊന്നും പോകണ്ടെ?"

"ഇന്ന്‌ പോകുന്നില്ല. ഇനി എന്നും ഓഫീസ്സിലേ പോകണ്ട എന്ന്‌ തീരുമാനിച്ചു. നമുക്ക്‌ നാട്ടില്‍ പോകാം. മതി സമ്പാദിച്ചത്‌. ജീവിക്കാനുള്ളതിലും അപ്പുറം ഉണ്ടല്ലൊ. ഇനി നാട്ടില്‍ എന്തെങ്കിലും ചെയ്യാം."

അവളില്‍ ഒരു ഞെട്ടല്‍. വിശ്വസിക്കാനായില്ല.

"ഏട്ടനെന്താ ഭ്രാന്ത്‌ പറയുന്നൊ? നാട്ടില്‍ ഇത്രേം എങ്ങിനെ‍ കിട്ടാനാ. മണ്ടത്തരം കാണിക്കല്ലെ. അല്ലെങ്കില്‍ തന്നെ നാട്ടില്‍ പോയിട്ട്‌ ഈ തിരക്കും ബഹളത്തിനും ഇടയില്‍ എങ്ങിനെ‍ ജീവിക്കാനാ...എനിക്ക്‌ വയ്യ. ഞാനില്ല."

"ആര്‍ത്തി മൂത്താല്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വരും" അയാള്‍ കൂടുതലൊന്നും പറഞ്ഞില്ല.

നാട്ടിലേക്ക്‌ പോകേണ്ട കാര്യങ്ങള്‍ ശരിയാക്കിവരാം എന്ന്‌ പറഞ്ഞ്‌ കാറിന്‍റെ ചാവിയെടുത്ത്‌ അയാള്‍ പുറത്തേക്കിറങ്ങി.