27/9/12

പരിണാമത്തിലെ പിഴവുകള്‍

                                                               270912

നട്ടുച്ചനേരത്ത് പുലിയിറങ്ങിയെന്ന വാർത്ത മലയുടെ താഴ്വരയിൽ കത്തുന്ന വെയിലുപോലെ പരന്നു.

കേട്ടവർ കേട്ടവർ മലയടിവാരത്ത് ഒത്തുകൂടി. പലയിടങ്ങളിലും പുലിയിറങ്ങിയെന്ന വിവരങ്ങള്‍ കേൾക്കാറുണ്ടെങ്കിലും ഇവിടെയിത് ആദ്യമായാണ്. പല വീടുകളിലേയും വളർത്തുമൃഗങ്ങളെ കാണാതായതിനും നാട്ടിലെ മൂന്നാലാളുകൾ അപ്രത്യക്ഷമായതിനും കാരണം ഈ പുലിയായിരിക്കുമോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചു. പിന്നെ വാർത്തയ്ക്ക് നീളം കൂടി. പുലിയെ ഓടിച്ചിട്ടു പിടിക്കുന്നത് റ്റീവികളിലൂടെ കണ്ടിരുന്നതിനാൽ ഇനി എന്തു ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായിരുന്നില്ല. ഒത്തുകൂടിയവർ കമ്പിയും വടിയും ശേഖരിച്ച് യുദ്ധത്തിനു തയ്യാറായി. നീളം കൂടിക്കൊണ്ടിരുന്ന വാർത്ത പുലിയോടുള്ള പ്രതികാരത്തിന്റെ തോത് ഇരട്ടിപ്പിച്ചു.

വെടിമേരിയുടെ പറമ്പിനപ്പുറം മുതലാണ്‌ ചെറിയ കുറ്റിക്കാടുകളോടുകൂടി മലയുടെ തുടക്കം. തുടർന്നങ്ങോട്ട് നരച്ച മൊട്ടക്കുന്നുപോലെ മല. നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി. അവശേഷിക്കുന്ന കുറ്റിക്കാടുകളിൽ മൃഗങ്ങളുടെ സുരക്ഷ, ഭീഷണി നേരിട്ടത് കൂടാതെ അന്നം തേടി നാട്ടിലിറങ്ങേണ്ട അവസ്ഥയ്ക്ക് കാരണമായി.

ഒറ്റപ്പെട്ട വീടാണ്‌ മേരിയുടേത്. താഴെനിന്നു അല്പം മുകളിലായി മലയിലേക്കു കയറി നില്ക്കുന്ന വീടായതിനാല്‍ താഴ്വാരക്കാഴ്ചകള്‍ ഒരു ചിത്രമെന്നപോലെ അവിടെനിന്നു കാണാനാകും. മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭയന്ന് മലയടിവാരത്തോടുചേർന്നു താമസിക്കാൻ പലരും ഭയപ്പെട്ടിരുന്നു. ദൂരക്കഴ്ചകൾ മറയ്ക്കുന്ന വീടിനുമുന്നിലെ ചെറിയ പച്ചപ്പുകൾ മേരിയുടെ തൊഴിലിനും കുടിലിനും അനുഗ്രഹമാണ്‌.

അന്ന്, മലയിറങ്ങിയ പുലി ആദ്യം കാണുന്ന മനുഷ്യത്തിയായിരുന്നു മേരി. ആദ്യമായി പുലിയെക്കണ്ട മേരി ഭയന്നുവിറച്ച് കുടിലിനകത്തേക്ക് ഓടിക്കയറി. അന്നും ഒരുച്ച സമയമായിരുന്നു. മുറ്റത്തുനിന്ന് പരിസരവീക്ഷണം നടത്തുന്ന പുലിയെ കുടിലനകത്തുനിന്ന് മേരി ഒളിഞ്ഞുനോക്കി. അല്പസമയത്തെ നിരീക്ഷണത്തിനുശേഷം പുലി കുടിലിന്റെ വാതിലിനോടഭിമുഖമായി കാലുകൾ നീട്ടിവെച്ച് മുറ്റത്ത് കിടന്നു.

മേരിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു. ശ്വാസഗതിയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ ആവത് ശ്രമിച്ചു. നിശ്ശബ്ദമായ അന്തരീക്ഷം ഭയത്തിന്റെ താവളമായപ്പോഴും ശ്രദ്ധ കൈവിടാതെ, കണ്ണെടുക്കാതെ, പുലി കാണാതെ, അകത്തുനിന്നുള്ള നോട്ടത്തിൽ കണ്ണൊന്ന് ചിമ്മാതിരിക്കാൻ പാടുപെട്ടു. ഒരനക്കം മതി, നോട്ടമൊന്ന് പിഴച്ചാൽ മതി പുലിക്ക് ചാടിവീഴാൻ.

എത്ര സമയം അതേ നില്പ് തുടർന്നുവെന്നറിയില്ല. ആദ്യഭയം കുറഞ്ഞു വന്നുവെന്നത് നേര്. ചെങ്കല്ലിന്റെ ചുവപ്പുനിറത്തിൽ കറുത്ത പുള്ളികളോടുകൂടിയ ഒത്തൊരു പുലി. ക്രമേണ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയത് ഭയത്തിന്റ ഭാരം കുറച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാനാകില്ലെന്ന പൂർണ്ണവിശ്വാസം നിർവ്വികാരാവസ്ഥയിലെത്തിച്ചു. പുലിയെ പാട്ടിലാക്കാതെയുള്ള മറ്റു വഴികളെല്ലാം ശൂന്യം.

ഇത്രസമയം അതവിടെ കാത്ത് കിടന്നതിനാൽ ഇനി എഴുന്നേറ്റു പോകുമെന്ന് കരുതാനും വയ്യ. അധികം വൈകാതെ ഇരുട്ട് വ്യാപിക്കും. അതിനുമുൻപ് പുലിയെ ഓടിച്ചില്ലെങ്കിൽ മരണം ഉറപ്പ്.

രണ്ടും കല്പിച്ചാണ്‌ മേരി വാതിൽ തുറന്നത്. ശബ്ദം കേട്ടപ്പോൾ പുലി തലയുയർത്തി നോക്കി. പിന്നെ പഴയപടി നീട്ടിവെച്ച കാലിൽ തല ചരിച്ചുവെച്ച് മേരിയെ നോക്കിക്കിടന്നു. ചങ്കിടിപ്പ് വർദ്ധിച്ചു. ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണുകളിലേക്കു നോക്കി വാതില്പടിയിൽ ഇരുന്നു. പറയുന്നത്ര ക്രൂരതയൊന്നും അതിന്റെ കണ്ണുകളില്‍ മേരിക്ക് കണ്ടെത്താനായില്ല. ശോകമൂകമായ ഒരു ദയനീയഭാവമായിരുന്നു അതിന്‌, മേരിയോടെന്തോ ആവശ്യപ്പെടുന്നതു പോലെ.

ഇരയെ പിടിക്കാനുള്ള ഒരടവായിരിക്കാം അത്. ഇനി ക്ഷീണംകൊണ്ടാവുമോ ഇങ്ങിനെ കിടക്കുന്നത്? ചിലപ്പോൾ പെൺപുലിയായിരിക്കും. ഗർഭിണി ആകാനും മതി. അപ്പോഴും ഒരു വയ്യായ്ക ഉണ്ടാവാമല്ലോ. വേറെ മൃഗങ്ങൾ കൂട്ടത്തോടെ ആക്രമിച്ചതായിരിക്കുമൊ? ഏയ്...അതാവാൻ വഴിയില്ല. അത്ര നിസ്സാരക്കാരനല്ലല്ലൊ പുലി. ഇരയുടെ ചലനം നോക്കി ചാടിവീഴാനായിരിക്കും ഈ കാത്തിരിപ്പ്. വിശന്നിട്ടാണെങ്കിലോ.....

പുലി നോട്ടം പിൻവലിച്ച് തളർന്നുകിടക്കുകയാണ്. ഇതുതന്നെ അവസരമെന്ന് മേരി മനസ്സിൽ കരുതി.അനക്കമുണ്ടാക്കാതെ കട്ടിളപ്പടിയിൽനിന്നെഴുന്നേറ്റു. പുലി പിടഞ്ഞെണീറ്റ് മേരിയെ നോക്കി. മേരി ഭയന്നുവിറച്ച് ഇളകാതെനിന്നു.

തൊണ്ട വരളുന്നു. ഉമിനീര്‌ വറ്റി. ശ്വാസമെടുക്കാൻപോലും പേടിതോന്നി. വീഴാൻ പോയതിനാൽ ഒരു കാലെടുത്ത് മുന്നോട്ടു വെച്ചു. പുലി പിന്തിരിഞ്ഞ് പതിയെ നടന്നു.

അല്പദൂരം നീങ്ങിയിട്ട് പുലി തലതിരിച്ച് മേരിയെ നോക്കി, അതേ ദയനിയ ഭാവത്തോടെ. പിന്നീട് വളരെ സാവധാനം കുറ്റിക്കാട്ടിലേക്ക് നടന്നുപോയി.

മേരിയുടെ കുടിലും കഴിഞ്ഞ് പത്തമ്പത് മീറ്റർ മാത്രം ദൂരെയുള്ള കുറ്റിക്കാട് പുലിക്കൊളിക്കാൻ സുരക്ഷിതമാണ്‌.

ശ്വാസം നേരെവീണ മേരി പുലിയുടെ പോക്കു നോക്കി മുറ്റത്തിറങ്ങിനിന്നു. ശരീരത്തിന്റെ വിറയൽ അവസാനിക്കുന്നില്ല. പുലി എന്നു കേൾക്കുമ്പോഴൊക്കെ മേരിയുടെ മനസ്സിൽ ഒരു രൂപമുണ്ടായിരുന്നു. കനാലുകളുള്ളിടത്തെ പച്ചപ്പ് നിറഞ്ഞ പറമ്പിൽ തടിച്ചുകൊഴുത്തു വളരുന്ന ഒരു മൂരിക്കുട്ടനെപ്പോലുള്ള രൂപം. ഇത് വെറുമൊരു പുലിക്കോലം. അതെഴുന്നേറ്റപ്പോഴാണ്‌ അതിനെ കൂടുതൽ ശ്രദ്ധിച്ചത്. വയറൊട്ടി തൊലിയെല്ലാം ഞാന്ന് തലമാത്രം വലുതായ ഒരു ജീവി. ഇതിന്‌ ഗർഭവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.

പുലി കുറ്റിക്കാട്ടിലൊളിച്ചിട്ടും മേരിയുടെ ചിന്തകൾ അവസാനിച്ചിരുന്നില്ല. ഇതാരെയെങ്കിലും ഉടനെ അറിയിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന്‍ വിട്ടുമാറാത്ത അത്ഭുതത്തിനിടയിലും മേരിക്ക് തീർച്ചയായിരുന്നു.

അങ്ങിനെയാണ്‌ മേരിയുടെ പറ്റുകാരിൽ മാന്യനായ ലാസറിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചത്.

"ഞാനൊരു കാര്യം പറഞ്ഞാ ലാസറേട്ടൻ വിശ്വസിക്ക്യോ?" ലാസർ, മേരിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചുതുടങ്ങിയപ്പോൾ ചോദിച്ചു.

"ആദ്യം കാര്യം കേക്കട്ടെ. എന്ന്ട്ടല്ലെ വിശ്വസിക്കണൊ വേണ്ടേന്ന് തീരുമാനിക്കാൻ?"

"എന്റെ മിറ്റത്ത് ഇന്നൊരു പുലി വന്നു. കൊറേ നേരം ഉമ്മറത്ത് കെടന്നു. പിന്നെ എഴ്ന്നെറ്റ് പോയി."

"ഹ.ഹ.ഹ. നിന്നെ വെറ്‌തെയല്ല ആളോള്‌ വെടിമേരീന്ന് വിളിക്ക്ണ്. നൊണ പറയണോരേം വെടീന്ന് തന്ന്യ പറയാ. നിനക്ക് എല്ലാങ്കൊണ്ടും യോജിച്ച പേരു തന്നെ. നിന്റെ മോന്ത കണ്ട് അത് മയങ്ങീട്ട്ണ്ടാവും...എന്നെ പേടിപ്പിച്ച് നിർത്താനല്ലെ നിന്റെ ഈ പുതിയ അടവ്. അത് എന്റട്ത്ത് ചെലവാവുല്യടി മോളേ..."

ഇനി ഇക്കാര്യം ആരോടും പറയേണ്ടെന്ന് മേരി തീരുമാനിച്ചു. മരണത്തിൽനിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ അന്നുറങ്ങി.

നേരം വെളുത്തിട്ടും പുലിയുടെ വിചിത്രസ്വഭാവംതന്നെയായിരുന്നു മേരിയുടെ ചിന്ത. മുറ്റത്തിറങ്ങി കുറ്റിക്കാട്ടിലേക്ക് നോക്കി. ഫലമുണ്ടായില്ല. അതിനെ ഇനിയും കാണണമെന്ന് ഒരു കൊതി. ഇന്നലെത്തന്നെ അത് മലകയറി അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ചെറിയ നിരാശയോടെ പല്ലു തേക്കുമ്പോൾ തൊട്ടുമുന്നിൽ പത്തുപതിനഞ്ചടി ദൂരെ പുലി നില്ക്കുന്നു. ഒന്ന് ഞെട്ടിയെങ്കിലും തീരെ ഭയം തോന്നിയില്ല. കുറച്ചുനേരം നോക്കിനിന്ന അത് വീണ്ടും തിരിച്ചുപോയി.

അധികം വൈകാതെ പുലിയും മേരിയും തമ്മിൽ ഭയമില്ലാത്ത ഒരടുപ്പം സംഭവിച്ചു. അതിനെ ഒന്നു തൊടണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. വളർത്തുനായയെപ്പോലെ മുറ്റത്ത് ചടഞ്ഞുകൂടികിടന്നാലും മേരി അടുക്കുമ്പോൾ അതെഴുന്നേറ്റു പോകും. കുടിലിനകത്തേക്കൊന്നും കയറില്ല.

ഇതിനെവിടെനിന്നാണാവോ ഭക്ഷണം കിട്ടുന്നതെന്ന് പലപ്പോഴും മേരി ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി വാങ്ങിക്കൊടുക്കും. അതെല്ലാം മടികൂടാതെ അകത്താക്കും. താഴ്വാരത്തിലെ ചില വീടുകളിൽ ആടുകളേയും പശുക്കുട്ടികളേയും കാണാതായെന്ന് കേട്ടപ്പോൾ കള്ളന്റെ കള്ളത്തരം ബോദ്ധ്യപ്പെട്ടു. ചില രാത്രികളിലെ നിറുത്താതെയുള്ള പട്ടികുരയും മേരി ഓർത്തെടുത്തു.

ഒരു ദിവസം സുമുഖനായൊരു ചെറുപ്പക്കാരൻ മേരിയെ തേടിയെത്തി. ആദ്യത്തെ സന്ദര്‍ശനമാണ്. മുഖം മാത്രമെ സുന്ദരമായുള്ളു. അവനൊരു പരാക്രമിയായിരുന്നു.

തിടുക്കത്തിൽ ഷർട്ടെടുത്തു തോളത്തിട്ട് പാന്റിന്റെ സിബ് വലിച്ചുകയറ്റിക്കൊണ്ട് അകത്തുനിന്ന് ധൃതിയിലവൻ പുറത്തേക്കു കടന്നു. വസ്ത്രം ധരിക്കുന്നതിനുപോലും സമയം തരാതെയുള്ള അവന്റെ തിടുക്കത്തിൽ സംശയം തോന്നിയ മേരി അവനു പുറകെ വിവസ്ത്രയായി മുറ്റത്തേക്കിറങ്ങി. പാന്റടക്കം ബെൽറ്റിനു കുത്തിപ്പിടിച്ച് അവനെ പിടിച്ചുനിർത്തി.

"കാശെവിടെ?"

"ആദ്യത്തേത് സാമ്പിളല്ലെ ചേച്ചി."

"അത് നിന്റെ അമ്മേടെ അടുത്ത്. എടുക്കട പട്ടി കാശ്." അതിലവൻ മേരിയെ തള്ളിമാറ്റി കവിളത്ത് ആഞ്ഞടിച്ചു.

മേരിക്ക് കണ്ണു മഞ്ഞളിച്ച് തല കറങ്ങുന്നതുപോലെ തോന്നി. മഞ്ഞളിച്ച കാഴ്ചയിൽ ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ എന്തോ ഒന്ന് അവനു മേലേയ്ക്ക് പതിക്കുന്നത് മേരി അവ്യക്തമായി കണ്ടു.

താഴെക്കിടന്ന്‍ പിടയുന്ന അവന്റെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് കുടഞ്ഞു. ഒന്നുരണ്ടു കുടച്ചിലോടെ അവന്റെ ചലനമറ്റു. മേരി പരിഭ്രമത്തോടെ ഒന്നും ചെയ്യാനാകാതെ മിണ്ടാട്ടംമുട്ടി ഭയന്നുവിറച്ചു. നഗ്നയാണെന്ന ബോധമൊന്നും അപ്പോൾ മേരിക്കില്ലായിരുന്നു. താഴെപ്പരന്ന ചോര കണ്ട് മേരിക്ക് ശരീരം തളരുന്നതുപോലെ തോന്നി.

ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നുവീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടുചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.

പിൻതിരിഞ്ഞ പുലി അവനെ കടിച്ചുവലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഭീകരദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന മേരി വിറയൽ വിട്ടുമാറാതെ അകത്തുകയറി വസ്ത്രം ധരിച്ചു.

ഒരാഴ്ചയെടുത്തു മനസ്സൊന്നു നേരേയാവാൻ. ദിവസവും പുലിയെ കാണാറുണ്ടെങ്കിലും അത് പഴയതു പോലെ അകലം പാലിച്ച് നിന്നതേയുള്ളു. ഇങ്ങിനെയൊരു സംഭവം നടന്നതായ എന്തെങ്കിലും ഭാവഭേദം അതിന്റെ മുഖത്ത് കാണാനില്ലായിരുന്നു. അങ്ങിനെയൊരു കഴിവ് കിട്ടിയിരുന്നെങ്കിലാശിച്ചു.

നാലഞ്ചു മാസത്തിനുള്ളിൽ ഇതുപോലെ മൂന്നു സംഭവം കൂടി ആവർത്തിച്ചു. മേരിയെ ഉപദ്രവിക്കുന്നതു കണ്ടാൽ പുലി അവന്റെ പണി കഴിച്ചിരിക്കും. മേരിയല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആദ്യ സംഭവം മനസ്സിലുണ്ടാക്കിയ ഭയപ്പാടുകൾ പിന്നീടുള്ള ഓരോന്നിലും കുറഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും കയർത്ത് സംസാരിക്കാനോ കൈയ്യേറ്റത്തിനൊ ശ്രമിച്ചാൽ അവരെ മയപ്പെടുത്താൻ നഷ്ടങ്ങൾ സഹിച്ചും മേരി പ്രത്യേകം ശ്രദ്ധിച്ചു. പുലിയോടു പറഞ്ഞാൽ അതിനു മനസ്സിലാകില്ലല്ലൊ. അത് മൃഗമല്ലേ....?

അന്ന്, തുടയില്‍ നക്കിയതുപോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞുപോകും.

ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലേ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര്‌ പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.

മുറ്റത്തേക്കിറങ്ങിനിന്ന് ബ്ലൗസഴിച്ച് ഇറയത്തേക്കിട്ടു. ബലൂണിൽ വെള്ളം നിറച്ചത് പോലെ മുലകൾ ഞാന്നു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് ഇറയത്തേക്ക് വീക്കി.

പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടുവന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല്‌ നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചുകിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തുനുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പിവന്നു.

പുലിയുടെ നാറ്റം കൂടിവരുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മേരി എഴുന്നേറ്റു, കൂടെ പുലിയും.

നല്ലതുപോലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. സോപ്പ് പതപ്പിച്ച് രോമങ്ങൾക്കിടയിൽ കയ്യിട്ട് തേച്ചുകഴുകി. പുലി അനങ്ങാതെ നിന്നുകൊടുത്തു. കുളി കഴിഞ്ഞപ്പോൾ പുലി ശരീരം വിറപ്പിച്ചൊന്നു കുടഞ്ഞു.

ചെറുതായൊന്ന് അറച്ചെങ്കിലും മേരിയോടൊപ്പം പുലി അകത്തുകയറി. കതകടച്ച മേരി പുലിയെ പിടിച്ച് അരുകിലിരുത്തി. രണ്ടു കൈകൊണ്ടും അതിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ദേഹത്തോടു ചേർത്തി നിറുകയിൽ ഉമ്മ വെച്ചു. പിന്നെ ചെവിയിൽ 'പുലിക്കുട്ടാ' എന്നു വിളിച്ചു. അപ്പോൾ മേരിക്ക് ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു. പൂച്ചക്കുട്ടികൾ കളിക്കുന്നതുപോലെ രണ്ടും കൂടി തറയിൽക്കിടന്ന് കുത്തിമറിഞ്ഞു.

രാത്രിയായപ്പോൾ 'പോ' എന്നു പറഞ്ഞ് മേരി പുറത്തേക്ക് കൈ ചൂണ്ടി. കൈ ചൂണ്ടിയ ഭാഗത്തേക്ക് പോയ പുലി അതേപോലെ തിരിച്ചുവന്നു. എന്തൊക്കെ ചെയ്തിട്ടും അത് പുറത്തു പോകുന്നില്ല. ഓടിക്കുമ്പോൾ വട്ടം കറങ്ങി താഴെക്കിടന്ന് ഉരുണ്ടുമറിയും. എന്തുപറഞ്ഞ് പുറത്താക്കും എന്നറിയാതെ മേരി കുഴങ്ങി.

ഇനിയും ഇവനോടൊത്ത് കളിച്ചിരുന്നാൽ ശരിയാവില്ലെന്നു കരുതി മേരി ഉടുപ്പെടുത്തിട്ടു. ആശ്ചര്യം... പുലിയിറങ്ങി പുറത്തേക്കു പോയി.

പുലിയും മേരിയും തമ്മിലുള്ള ചങ്ങാത്തം ആഴത്തിലുറച്ചു. മേരിയുടെ ആംഗ്യങ്ങൾ പുലി മനസ്സിലാക്കി. ‘പുലിക്കുട്ടാ’ എന്ന വിളി കേട്ടാൽ എവിടെയായിരുന്നാലും ഓടിയെത്താന്‍ പഠിച്ചു. പുലിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് മേരിയുടെ പതിവായി.

ഈ പുലിയെയാണ്‌ നാട്ടുകാരിപ്പോൾ ഓടിച്ചിട്ടു പിടിയ്ക്കാൻ തെരച്ചിൽ തുടങ്ങിയിരിക്കുന്നത്.

മേരി മുറ്റത്തുള്ള ഒരു മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്ന് താഴേക്കു നോക്കി. ധാരാളം ജനങ്ങളുണ്ട് കമ്പിയും വടിയുമായി. ചങ്ക് പൊട്ടുന്നതുപോലെ തോന്നി. വളരെ സൂക്ഷിച്ച് ഓരോരുത്തരും വടികൊണ്ട് പുല്ലിലും ചെറിയ പൊന്തക്കാട്ടിലുമൊക്കെ തട്ടിനോക്കി സാവധാനം മുന്നോട്ടു വരികയാണ്. തട്ടിനോക്കുന്നെങ്കിലും എല്ലാരിലും ഭയമാണ്. ലാസറേട്ടനും പരിചയക്കാരുമാണ്‌ നേതൃത്വം കൊടുക്കുന്നത്. ‘പുലിക്കുട്ടാ’ എന്ന് ശബ്ദം താഴ്ത്തി വിളിച്ചുനോക്കി. അടുത്തുണ്ടെങ്കിൽ വരേണ്ടതായിരുന്നു. ഇനി അവർക്കിടയിൽ പെട്ടിരിക്കുമോ ഈശോയേ...

തിരയുന്നവരുടെ മുന്നിലെ കുറ്റിക്കാട്ടിൽനിന്നു പുലി പെട്ടെന്നുയർന്നുചാടി. വടിയുപേക്ഷിച്ച് ജനങ്ങൾ പിറകോട്ടു തിരിഞ്ഞോടി. ഓടിയവർ തിരിഞ്ഞുനോക്കിയപ്പോൾ പുലി ചാടിയിടത്ത് ഒരനക്കം പോലുമില്ല. വീണ്ടും ആദ്യം മുതൽ തിരച്ചിലാരംഭിച്ചു. മൂന്നുനാലു മണിക്കൂർ കഴിഞ്ഞിട്ടും പിന്നീട് പുലിയെ കാണാൻ ആർക്കും സാധിച്ചില്ല. വെയിലിനു കനം കുറഞ്ഞുകൊണ്ടിരുന്നു. മേരിക്കാശ്വാസം തോന്നിയെങ്കിലും പുലിയെ പിടിച്ചേ ഇരിക്കു എന്ന വാശി അവർക്കുള്ളതുപോലെ.

ഒരു മുരളൽ കേട്ട് മേരി തിരിഞ്ഞുനോക്കി. കുടിലിനോടു ചേർന്ന് പുലി നില്ക്കുന്നു. നന്നായി കിതയ്ക്കുന്നുണ്ട്. ആരുടേയും കണ്ണിൽ പെടാത്ത ഭാഗത്താണ്‌ അതിന്റെ നില്പ്. മേരി അടുത്തു ചെന്നപ്പോൾ അത് പുറകോട്ടു മാറി. അകത്തേക്കു പോകാൻ കൈ ചൂണ്ടി മേരി ആംഗ്യം കാണിച്ചു. പുലി അങ്ങോട്ടുമിങ്ങോട്ടും നടന്നതേയുള്ളു.

മേരി അകത്തുപോയി ഉടുപ്പൂരി പുറത്തു കടന്നപ്പോൾ പുലി പമ്മിപ്പമ്മി അകത്തേക്കോടിക്കേറി. പുറകെ മേരിയും അകത്തുകടന്ന് അതിന്റെ തലയിൽ തടവി. പുലിയെ ആശ്വസിപ്പിച്ചുകിടത്തിയ മേരി പുറത്തുകടന്ന് കതകടച്ചു. താഴെയുള്ളവര്‍ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് മേരി വിളിച്ചു കൂവി. “പുലി മല കയറിപ്പോയി”

അലർച്ച പോലെ മുഴങ്ങിയ വാക്കുകൾ മലയടിവാരത്തിൽ പ്രതിദ്ധ്വനിച്ചു. നൂൽബന്ധമില്ലാതെ നില്ക്കുന്ന മേരിയെ കണ്ട ജനം സ്തബ്ധരായി. ലാസറിൽ ഊറിക്കൂടിയ സംശയം അന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയായിരുന്നു.

പുലിയുടെ കാലിനു ചെറിയൊരു തട്ടു കിട്ടിയിട്ടുണ്ട്. അവിടെ തടവിക്കൊടുത്തു. പുലി മേരിയുടെ കയ്യിൽ നക്കി. തളർന്നു കിടക്കുന്ന പുലിയുടെ കഴുത്തിൽ തലവെച്ച് ചേർന്നുകിടന്നു. നേരം ഇരുട്ടിയപ്പോൾ മേരി എഴുന്നേറ്റ് തീപ്പെട്ടി തപ്പിയെടുത്ത് പുലിയേയും കൊണ്ട് പുറത്തുകടന്നു. അല്പം ദൂരേക്കു മാറിനിന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് കുടിലിനു മുകളിലേക്കിട്ടു. കത്തിയുയരുന്ന തീ കണ്ട് പുലി അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു. ചിലപ്പോഴൊക്കെ തിയ്യിലേക്ക് ചാടാൻ പോകുന്നതുപോലെ വെപ്രാളപ്പെട്ടു. മേരിയുടെ അരികെ ചെന്ന് മുഖത്തേക്കുനോക്കി, ദയനീയമായ അതേ നോട്ടം. പിന്നേയും കുടിലിനടുത്തേക്ക് ഓടിച്ചെന്നു...

കുടിലിനെ വിഴുങ്ങുന്ന അഗ്നിയുടെ പ്രകാശത്തിൽ പുലിയെ വിളിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ മേരി മല കയറാൻ തുടങ്ങി. തിരിഞ്ഞു നോക്കിക്കൊണ്ടാണെങ്കിലും പുലി അറച്ചറച്ച് മേരിയോടൊപ്പം നടന്നു.
തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽരൂപമായ് മലകയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതുപോലെ തിരിഞ്ഞു നോക്കി.“പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.

മലയടിവാരം ലക്ഷ്യമാക്കി പുലി സാവധാനം തിരിച്ചുനടക്കുകയായിരുന്നു, തിരിഞ്ഞു പോലും നോക്കാതെ.....

25/9/12

കവര്‍ന്നെടുക്കുന്ന നഗ്നത

(ഒളിക്യാമറ ഒരു പ്രശ്നമായി കയറിവന്ന മൂന്നുകൊല്ലം മുൻപ് ബ്ലോഗിലിട്ട പോസ്റ്റാണ്. ഇപ്പൊഴത്തെ ഇതിന്റെ  പ്രസക്തിയേക്കാൾ ഒരോർമ്മപ്പെടുത്തലും, കാണാത്തവർക്ക് കാണുകയും ആവാമല്ലോ.)
03-04-2010

വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മനസ്സിന്‍റെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്ന് ഏതൊക്കെയോ ലോകത്തേക്ക്‌ പറന്നകലുന്നു. ആ ലോകം നിയന്ത്രണമില്ലാത്ത പ്രവൃത്തികള്‍ക്ക്‌ നമ്മെ പ്രാപ്തരാക്കുന്നു എന്ന് തോന്നാറുണ്ട്.

അനില അത്തരം ഒരവസ്ഥയിലാണ്. വികാരം വിവേകത്തിനു മുകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കൗമാരനാളുകളില്‍ പോലും സ്വപ്നങ്ങള്‍ക്ക്‌ കൂടുതല്‍ നിറം ചാര്‍ത്തി പറന്നു നടക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ഇന്നിപ്പോള്‍ സഹിക്കാനാവാത്ത വേദനയും വിങ്ങലും മാത്രം ബാക്കി.

അനിലയ്ക്ക് സ്വന്തം നാട്ടിലെ ഉയര്‍ന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെട്ടപ്പോള്‍ വൈശാഖിന് അതൊരിക്കലും ഉള്‍ക്കൊള്ളാനായില്ല. നല്ല ശമ്പളത്തോടെ ലഭിച്ച ആ ജോലി അന്നുകാലത്ത്‌ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ ചെയ്യുന്നതായിരുന്നില്ല എന്നാണ്‌ വാദം.
വൈശാഖിന്റെ ആശങ്കകള്‍ അംഗീകരിച്ച്‌ കൊടുത്തെങ്കിലും തന്നിലെ ബാഹ്യ സൗന്ദര്യം അദേഹത്തിന്‍റെ മനസ്സിലുണ്ടാക്കിയിരുന്ന ഭയം തന്നെയാണ്‌ മറ്റു കാരണങ്ങളായി പുറത്ത്‌ വരുന്നതെന്ന് കഴിഞ്ഞ കുറേ വര്‍ഷത്തെ ഒരുമിച്ചുള്ള സഹവാസത്തിനിടയില്‍ വ്യക്തമായതാണ്. കലാലയജീവിതത്തിന്‍റെ നല്ല നാളുകളില്‍ പ്രണയത്തിന്‍റെ ഒരു നേരിയ ചലനം പോലും മനസ്സിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നതില്‍ ഇപ്പോള്‍ അതിശയമെങ്കിലും വൈശാഖിന് അതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല. അതിലദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ന്യായീകരണമില്ലാത്തതിനാലാണ്‌ കൂടെ കൂടെ പറഞ്ഞ്‌ തന്‍റെ ഭാഗം ന്യായമാണെന്ന് സമര്‍ത്ഥിക്കാന്‍ മെനക്കെടാതിരുന്നത്. അതൊരുപക്ഷെ ആ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കാനെ ഉപകരിക്കു എന്ന് അനില ഭയപ്പെട്ടിരുന്നു.

കഴിഞ്ഞ എട്ട്‌ വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ ഈരണ്ട്‌ മാസം മാത്രമാണ്‌ ജീവിക്കാനായത്‌. സ്വന്തം നാടിന്റെ മനോഹാരിത കൈവിട്ട്‌ മണലാര്യണ്യത്തിലേക്ക്‌ ചേക്കേറാന്‍ അദേഹം നിര്‍ബന്ധിച്ചപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിന്റെ മധുരങ്ങള്‍ നുണയുന്നതിനേക്കാള്‍ പിറന്ന നാടിന്റെ ആത്മാവില്‍ മനസ്സ്‌ കുരുങ്ങിക്കിടന്നു. വൈശാഖ്‍ ഓരോ തവണ ലീവു കഴിഞ്ഞ് തിരിച്ച്‌ പോകുമ്പോഴും വേദനയുടെ വിമ്മിട്ടം നെഞ്ചിനകത്ത്‌ നെരിപ്പോടായി വിങ്ങിനിന്നു. വരാനിരിക്കുന്ന ലീവിനെ സ്വപ്നം കണ്ട്‌ ബാക്കിയുള്ള ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ഹോട്ടലിലെ തിരക്ക്‌ വിരസതയ്ക്ക്‌ അയവ്‌ വരുത്തിയിരുന്നു.

"അനില....ഞാന്‍ കുറച്ച്‌ ചിത്രങ്ങള്‍ എടുത്തോട്ടെ.." ഒരു കറുത്ത രാത്രിയില്‍ തെങ്ങിന്‍ പട്ട ചീഞ്ഞ ചൂര് നിറഞ്ഞു നിന്ന കിടക്കറയില്‍ വെച്ച്‌ ഒരു ശീല്‍ക്കാരം പോലെ, അരുതാത്തത്‌ ആവശ്യപ്പെടുന്ന പകപ്പ്‌ നിറഞ്ഞ വാക്കുകള്‍ ചിതറി വീണു.

"പതിനഞ്ച്‌ വര്‍ഷം ഒന്നിച്ച്‌ ജീവിച്ചിട്ടും ഏട്ടനിനിയും എന്നെ മനസ്സിലായില്ലെന്നോ.. ഏട്ടനധികാരമില്ലാത്ത എന്തുണ്ടെന്നില്‍.?"

കൈവിരല്‍ തുമ്പില്‍ കാലഗതി നിര്‍ണ്ണയിച്ച്‌ കുത്തിയൊഴുകുന്ന തിരക്കില്‍ പഴമയുടെ പവിത്രമായ മൂല്യങ്ങള്‍ വലിച്ചെറിയുന്ന ഈ യുഗത്തില്‍ എത്രമാത്രം മനസ്സിലാക്കി എന്നവകാശപ്പെടുന്നവരോടുപോലും എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഒരു ഭയം പിടികൂടുക എന്നത്‌ സ്വാഭാവികമായിരിക്കുന്നു. മനസ്സിലാക്കലുകളിലെ അര്‍ത്ഥമില്ലായ്മ വൈശാഖിനേയും ബാധിച്ചു കഴിഞ്ഞു. പരസ്പരമുള്ള വിശ്വാസത്തില്‍ പോലും അവിശ്വസനീയത നിഴല്‍ പോലെ പിന്തുടരുന്നു.

രാത്രിയുടെ ഇരുട്ടില്‍ മുഖഭാവങ്ങള്‍ കാണാനാകുന്നില്ലെങ്കിലും വാക്കുകളുടെ താളക്രമം എല്ലാം വിളിച്ചു പറയുന്നു.

 "ഞാനാലോചിക്കുകയാണ്‌ അനില...രണ്ട്‌ മാസം കഴിഞ്ഞ്‌ വീണ്ടും പത്ത്‌ മാസം....ഒന്നിക്കുന്ന സുഖം ലഭിക്കുന്നില്ലെങ്കിലും ഒരു നിഴല്‍ ചിത്രത്തിലൂടെയെങ്കിലും ഓര്‍മ്മകളെ താലോലിക്കാന്‍ ഞാനാഗ്രഹിക്കുന്നു അനില.. "

 "എന്തിനീ സാഹിത്യഭാഷ. കാര്യങ്ങള്‍ നേരെ പറഞ്ഞാപ്പോരെ."

 "മൊബൈലില്‍ നമ്മുടെ കുറച്ച്‌ ചിത്രങ്ങള്‍ എടുത്ത് കയ്യില്‍ വെച്ചാലൊ എന്ന് ചിന്തിക്കുകയാണ്"

അനില മറുത്തൊന്നും പറഞ്ഞില്ല. പരസ്പരം അകന്ന് കഴിയാന്‍ വിധിക്കപ്പെട്ട മനസ്സുകള്‍ക്ക്‌ അതൊരാശ്വാസമാകുമെങ്കില്‍ എതിര്‍പ്പിന്‌ പ്രസക്തി ഇല്ലല്ലൊ...വിവരസാങ്കേതികവിദ്യ മുന്നേറുന്നതിന്‌ സമാന്തരമായി മനുഷ്യന്‍റെ ആഗ്രഹങ്ങളും അതിനോടൊത്തുചേര്‍ന്ന് പോകുന്നതില്‍ തെറ്റ്‌ കണ്ടെത്താനായില്ല. ഒരു കൈപ്പിഴ ജീവിതത്തിന്‍റെ താളം തെറ്റിക്കും എന്ന ധാരണ ചെറുതായി അലട്ടിയെങ്കിലും വൈശാഖ്‌ എന്ന വ്യക്തിയെ അവിശ്വസിക്കേണ്ടതായ സന്ദര്‍ഭങ്ങളൊന്നും ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

ഭര്‍ത്താവിന്‍റെ ഇംഗിതം സാധിച്ചു കൊടുക്കുന്ന ഉത്തമയായ ഭാര്യ അല്‍പം ജാളൃതയോടെയെങ്കിലും കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ സമ്മതം മൂളി. പകര്‍ത്തിയവ ഒരുമിച്ചിരുന്ന് കണ്ടാസ്വദിച്ചപ്പോള്‍ ജാളൃതയ്ക്ക്‌ പകരം നാണവും സ്വന്തം ശരീരത്തിന്‍റെ ഭംഗിയും ഇട കലര്‍ന്ന വികാരം മനസ്സിലോടിയെത്തി എന്നത്‌ നേരാണ്.

പതിനഞ്ച്‌ വര്‍ഷം പിന്നിടുമ്പോള്‍ അനില അഭിമുഖീകരിച്ചുകൊണ്ടിരുന്നത്‌. ദാമ്പത്യത്തിലെ പുതിയൊരു ഘട്ടമായിരുന്നു. പുത്തന്‍ രീതികളെ മനസ്സിലേക്ക്‌ ആവാഹിച്ച്‌ കുടിയിരുത്തുമ്പോള്‍ അതുമായി ഇഴുകിച്ചേരാനും അതില്‍ ലയിക്കാനും സാധിച്ച മനസികാവസ്ഥ, അനുഭവിക്കാത്ത ഒരു തരം അനുഭൂതികളിലേക്കുള്ള പ്രയാണമായി. അത്തരം ഒരവസ്ഥയിലാണ്‌ താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന മോഹം ഉടലെടുത്തത്. കള്ളത്തരവും വഞ്ചനയും ഏതു സാഹചര്യത്തിലും കണ്ടെത്താനാകുമെന്ന അമിതവിശ്വാസം അനിലയില്‍ അന്തര്‍ലീനമായിരുന്നു.

ലീവവസാനിക്കാറായ സന്ദര്‍ഭത്തില്‍ ഒരു ദിവസം ഹോട്ടലില്‍ മുറിയെടുത്ത്‌ അനിലയുടെ മോഹം വൈശാഖ്‌ നിറവേറ്റി.

ഒരു സ്വര്‍ഗ്ഗത്തിലേക്ക്‌ കയറിച്ചെന്ന പ്രതീതി. കണ്ണിനേയും കാതിനേയും ഒപ്പം മനസിനേയും ആഹ്ളാദത്തിന്‍റെ ഉന്നതങ്ങളിലെത്തിക്കുന്ന സംവിധാനം തെല്ലൊന്നുമല്ല ആശ്ളേഷിപ്പിച്ചത്. ചുറ്റും കണ്ണാടി പതിപ്പിച്ച്‌ മനോഹരമാക്കിയ വിശാലമായ ബാത്ത്‌ റൂം. മുന്‍പൊന്നും ഇതിനകം കാണണമെന്നോ അകത്ത്‌ കയറണമെന്നോ നേരിയ ചിന്ത പോലും അനിലക്കില്ലായിരുന്നു.

വൈശാഖ്‌ പോയി ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ സ്റ്റെയ്‌റ്റ്സിലുള്ള കൂട്ടുകാരിയായ ശാലിനിയുടെ മെയില്‍ അനിലക്ക്‌ ലഭിക്കുന്നത്. ഏറെ പ്രയാസത്തോടെയാണ്‌ ഞാനിത്തവണ അനിലക്ക്‌ മെയില്‍ ചെയ്യുന്നത്. സമചിത്തതയോടെ ശാന്തമായി വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്‌ വിഷയം. ഞാനറിഞ്ഞിരുന്ന അനിലയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം..! അധികം വര്‍ണ്ണിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക.

ആകാംക്ഷയും ഭയവും പടര്‍ന്നിറങ്ങിയ കൈവിരലുകള്‍ മൌസില്‍ പതിഞ്ഞു. യൂട്യൂബില്‍ ഒരു വീഡിയോ ഫയല്‍ തുറന്നു വന്നു.

കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. മരവിച്ച മസ്തിഷ്ക്കത്തില്‍ കടന്നലുകള്‍ ആഞ്ഞാഞ്ഞ്‌ കുത്തുന്നു. കാലിന്റെ പെരുവിരലില്‍ നിന്ന് അരിച്ചുകയറിയ പെരുപ്പ് ശരീരമാകെ കെട്ടിവരിഞ്ഞ് തലയ്ക്കകത്ത് കയറി താണ്ഡവമാടിയപ്പോള്‍ താങ്ങാനാവാത്ത ഭാരം മൂലം തല താഴ്ന്നു. ബുദ്ധിഭ്രമത്തിന്റെ സ്തായീഭാവം ഹൃദയചലനത്തെ ത്വരിതപ്പെടുത്തിയപ്പോള്‍ ഇടിമുഴക്കം താങ്ങാനാവാതെ മദയാന കൊലക്കളമാക്കിയ പൂരപ്പറമ്പുപോലെ മനസ്സ്‌ വികൃതമായി. ഇറുക്കിയടച്ച കണ്ണുകള്‍ക്കുള്ളിലേക്ക് ശരം പോലെ തുളഞ്ഞു കയറുന്ന ചിത്രങ്ങൾ. സഹിക്കാനാകാതെ തൊണ്ട കിടുകിടുത്തു. പൊട്ടിക്കരച്ചിലിനെ നിയന്ത്രിക്കാന്‍ വായ പൊത്തിയപ്പോള്‍ മൂക്കിലൂടെ ചാടിയ വികൃത സ്വരം പരിചയമില്ലാത്തവയായിരുന്നു. നിറഞ്ഞ കണ്ണുകളില്‍ മഞ്ഞപ്പ്‌ പടര്‍ന്നു. താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന സ്വകാര്യതകള്‍ ഇതാ സ്വന്തം കണ്‍മുന്നില്‍ കിടന്ന്‌ കൊഞ്ഞനം കുത്തുന്നു. ലോകമാകെ തന്‍റെ സ്വകാര്യതകള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നു. മൂടിവെച്ചിരുന്നതെല്ലാം ഒറ്റ നിമിഷംകൊണ്ട്‌ പുറം ലോകം ആഘോഷിക്കുന്നു. ഇനി ഞാനെന്ന അനിലക്കെന്ത്‌ പ്രസക്തി?

വിശ്വാസം ചിറകൊടിഞ്ഞ്‌ വീഴുമ്പോള്‍ അതിരുകടന്ന ആത്മവിശ്വാസത്തിന്‍റെ അഹങ്കാരം മനസില്‍ തീക്കനലായി പടര്‍ന്നു.

" ഈ അമ്മയ്ക്കിതെന്ത്‌ പറ്റി..?" കപടലോകത്തിന്‍റെ കാപട്യങ്ങള്‍ തിരിച്ചറിയാനാകാത്ത നിഷ്ക്കളങ്കയായ പതിമൂന്ന്‌ വയസുകാരി മകള്‍ അമ്മയെ തട്ടിവിളിച്ചപ്പോഴാണ്‌ കണ്ണീരുണങ്ങിയ കവിള്‍ത്തടങ്ങള്‍ ഉയര്‍ത്തി ഇരുന്നിടത്തുനിന്ന്‌ എഴുന്നേറ്റത്‌.

"മോള്‌ പോയി പഠിക്ക്. അച്ഛന്റെ ഫോണ്‍ വന്നില്ലല്ലൊ എന്നാലോചിച്ചിരുന്നതാ..."ഒഴിഞ്ഞ്‌ മാറാന്‍ ഒന്നുരണ്ട്‌ വാക്ക്. അവള്‍ അകത്തേക്കു പോയി.

സംഭവിക്കാന്‍ പാടില്ലാത്ത കൈപ്പിഴയൊ അറിഞ്ഞുകൊണ്ട്‌ ചെയ്ത മണ്ടത്തരമൊ എന്നേ ഇനി അറിയേണ്ടതുള്ളു. ഒരു ദിവസം പോലും ഒഴിവാക്കാതെ ഫോണ്‍ ചെയ്യാറുള്ള വൈശാഖ്‌ സ്വന്തം ഭാര്യയൊന്നിച്ചുള്ള രതിക്രീഡകള്‍ കൂട്ടുകാരൊത്ത്‌ ആഘോഷിക്കുമ്പോഴും ഒരിക്കലെങ്കിലും ഒരു വാക്കെങ്കിലും സൂചിപ്പിച്ചിരുന്നില്ലല്ലൊ എന്ന വേദന അനിലയെ തളര്‍ത്തി. സ്വന്തം ജീവനേക്കാളുപരി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യനെ ഇനിയും വെറുക്കാന്‍ കഴിയാത്ത മനസ്സിന്‍റെ മായാജാലം പിടി കിട്ടുന്നില്ല. വിശ്വാസം മുതലെടുത്ത്‌ കൂട്ടുകാര്‍ വഞ്ചിച്ചതായിരിക്കണെ എന്ന്‌ സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും കണ്‍മുന്നില്‍ തെളിയുന്നത്‌ സ്വന്തം നഗ്നത.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അതില്‍ കണ്ട വൈശാഖിന്റെ ചിത്രത്തിന്‌ ചതിയന്റെ മുഖം. ക്രൂരന്റെ ചേഷ്ടകളടങ്ങിയ മനോരോഗിയുടെ ഭാവം. അനിലയുടെ നെഞ്ചിടിപ്പ്‌ വര്‍ദ്ധിച്ചു.
സങ്കടവും കരച്ചിലും പകയും വെറുപ്പും അറപ്പും ഇടകലര്‍ന്ന ക്ഷോഭത്തോടെ മൊബൈല്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ചപ്പോള്‍ ശക്തിയോടെയുള്ള പൊട്ടിക്കരച്ചില്‍ കാതിലലച്ചു. സകല വികാരങ്ങളും വേരറ്റു വീഴുമ്പോള്‍ പറയാന്‍ വാക്കുകള്‍ക്കായി അനില തപ്പിത്തടഞ്ഞു.

ഞാന്‍ പറഞ്ഞു  കഴിഞ്ഞതിനു ശേഷം ഇങ്ങോട്ട്‌ പറഞ്ഞാല്‍ മതി എന്ന മുഖവുരയോടെ തുടങ്ങിയ കരഞ്ഞുണങ്ങിയ വാക്കുകള്‍ അര മണിക്കൂറിന്‌ ശേഷമാണ്‌ നിലച്ചത്.

മൊബൈല്‍ ഓഫായപ്പോള്‍ അഗ്നിസ്പുലിംഗങ്ങള്‍ സമന്വയിച്ച ഭദ്രകാളിയായി അനില. കിടക്കറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആ ഒരൊറ്റ സംഭവം മാത്രമായിരുന്നു കൂട്ടിവായിക്കാന്‍ അനിലക്കുണ്ടായിരുന്നത്. മറിച്ചൊന്ന്‌ ചിന്തിക്കാനോ നെറ്റില്‍ കണ്ട ചിത്രങ്ങള്‍ വേര്‍തിരിച്ചെടുക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ. ഒരു പ്രൊഫഷണല്‍ ജോലിക്കാരന്‍റെ തന്മയത്വത്തോടെ എഡിറ്റു ചെയ്ത്‌ വൃ‍ത്തിയാക്കിയ ചിത്രവും ഹോട്ടല്‍മുറിയുടെ ഉള്‍ഭാഗവും അനില ശ്രദ്ധിച്ചില്ലെ എന്ന വൈശാഖിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു എല്ലാം മനസ്സിലാക്കിയവള്‍ എന്ന അഹന്തയുടെ മുനയൊടിച്ചത്. വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തേക്കാളേറെ നിര്‍ദോഷമായൊരു പുതുമ പുല്‍കാന്‍ കൊതിച്ച തന്റെ കാഴ്ചപ്പാട്‌ തന്നെ എല്ലാത്തിനും വിനയായി.

വര്‍ഷങ്ങളായി ജോലി നോക്കുന്ന ഹോട്ടലില്‍ നിന്നും അനുഭവിക്കേണ്ടിവന്ന നീറ്റല്‍ സ്വന്തം നാടിന്റെ മനോഹാരിതയുടെ ആത്മാവില്‍ കത്തിപ്പടര്‍ന്നു.

സദാചാര മൂല്യങ്ങള്‍ക്ക്‌ വില കല്‍പിക്കാത്ത ഏതെങ്കിലും നാട്ടിലേക്ക്‌ ഓടി മറയാന്‍ അനിലയുടെ മനസ്സ്‌ തിടുക്കം കൂട്ടി.

(ആവശ്യമില്ലാത്ത അവസാന വാചകം ചേര്‍ത്തതിനാല്‍ മറ്റൊരു കഥ തുടര്‍ക്കഥ പോലെ 
 എഴുതേണ്ടി വന്നത് ഇവിടെ വായിക്കാം)

(സൂക്ഷമായി നിരീക്ഷിച്ചാല്‍ പോലും കണ്ടത്താനാകാത്ത ചില ക്യമറക്കണ്ണുകള്‍...)

ഈ ചിതങ്ങളൊട്‌ കടപ്പെട്ടിരിക്കുന്നത്‌ ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ
എന്ന പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മരുപ്പച്ച എന്ന ബ്ളോഗിനൊട്‌.

2/8/12

ശിക്ഷയില്ലാത്ത കൊലപാതകികള്‍



മരിച്ചു കഴിഞ്ഞപ്പോഴാണ്‌ മരിക്കേണ്ടായിരുന്നുവെന്ന് തോന്നുന്നത്. അനാവശ്യമായ ഒരു തീരുമാനം എത്ര പേരെയാണ്‌ വിഷമിപ്പിക്കുന്നത്. വിവേകശൂന്യമായ പ്രവൃത്തിയെന്ന് പൊതുവിൽ. ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് സമൂഹം മുഴുവനായും ചിന്തിക്കുന്നത് മറിച്ചാകാൻ തരമില്ലല്ലൊ. എന്റെ കാര്യത്തിൽ അക്കാര്യം ഒന്നുകൂടി തറപ്പിച്ച് ഉറപ്പിക്കാൻ കഴിയുന്നത് എന്നെ നേരിട്ടറിയുന്നവർക്ക് മാത്രമല്ല കേട്ടറിയുന്ന പുതിയ ആളുകൾക്കു കൂടിയാണ്‌ എന്നത് വാസ്തവമാണ്. കാരണം ഞാനൊരു അസ്സൽ കർഷകൻ എന്നത് തന്നെ.

വലിയ കർഷകനൊന്നുമല്ല, ഒരിടത്തരം. ബങ്കിൽ നിന്ന് ലോണൊന്നും എടുക്കാതെ കൊക്കിലൊതുങ്ങാവുന്ന രൂപത്തിൽ തുടങ്ങിയതാണ്. വിഷമയം ഇല്ലാത്ത പച്ചക്കറി കഴിക്കാനും മിച്ചം വരുന്നത് സ്വന്തം ഗ്രാമവാസികൾക്ക് വിറ്റഴിച്ച് ജീവിക്കാനും മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പിന്നീടത് വികസിച്ചു വളർന്നത് കൃഷിയിൽ നിന്നുള്ള ആദായം കൊണ്ടു തന്നെ.

ശവമടക്കിൽ പങ്കെടുക്കാനെത്തിയവരിൽ കഠിനമായ ദു:ഖമാണ്‌ കാണാനാകുന്നത്. വെളുപ്പിനു തന്നെ പോസ്റ്റ്മാർട്ടം നടത്തിക്കിട്ടി എന്നതും കാലത്തെ പത്രത്തിൽ വളരെ പ്രാധാന്യത്തോടെ വാർത്ത വന്നുവെന്നതും എനിക്ക് നേടിത്തന്ന ‘കർഷകശ്രീപ്പട്ടം’ എന്ന ലേബൽ തന്നെ കാരണം.

‘സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കർഷകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ബഹുമതിയായ കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ അൻപത് വയസ്സ് പ്രായമുള്ള വേലായുധൻനായർ ഭാരിച്ച കടക്കെണി മൂലം സ്വന്തം കൃഷിസ്ഥലത്തെ മാവിൽ കൊമ്പിൽ തൂങ്ങി മരിച്ചു‘

എന്റെ ജീവിതവും കഠിനപ്രയത്നവും അടങ്ങിയ വലിയ വാർത്തയാണ്‌ ആദ്യപേജിൽ തന്നെ നല്‍കിയിരിക്കുന്നത്. കൂടിനിൽക്കുന്നവർക്ക് ഈ വാർത്തയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നു. എന്തിനാണ്‌ ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലേക്ക് വ്യക്തമായ ഉത്തരവുമായി കാലത്തേത്തന്നെ പത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.

പത്രങ്ങൾ നിരത്തിയ കാരണങ്ങൾ എന്റെ ഗ്രാമവാസികൾ ആദ്യം വിശ്വസിച്ചില്ല. അത്തരം സാദ്ധ്യതകൾ ഒന്നുമില്ലാത്ത വ്യക്തിയാണെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലാത്ത വ്യക്തിത്വമാണെന്നും വളരെ നന്നായറിയാവുന്ന നാട്ടുകാർ പക്ഷെ കൂടുതൽ കൂടുതൽ വായിക്കുന്തോറും എന്നെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. ആവർത്തിച്ച് വായിക്കുന്ന വാർത്തകളും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ഉരുത്തിരിയുന്ന തീരുമാനവും ഒന്നായിത്തീരാൻ തുടങ്ങിയതോടെ എന്നെ മനസ്സിലാക്കിയിരുന്ന എന്റെ നാട്ടുകാർ ഞാൻ കടക്കെണിയിൽ അകപ്പെട്ടതാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം ധരിച്ചു. അവരറിയാതെ ഞാൻ കടം വാങ്ങിയിരുന്നെന്നും അവരുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞതാണെന്നും നാളെ തുടർക്കഥ പടരുമ്പോൾ എന്നെ കൂടുതൽ വെറുക്കും എന്നതും പരമാർത്ഥമാണ്‌.

മരിച്ചില്ലായിരുന്നുവെങ്കിൽ കൂടിനിൽക്കുന്നവരോടെങ്കിലും പറയാമായിരുന്നു വേലായുധൻനായർക്ക് കടക്കെണി ഇല്ലായിരുന്നുവെന്നും ജീവിതത്തിലിന്നുവരെ പണം കടം വാങ്ങിയിട്ടില്ലെന്നും. അപ്പോള്‍ ഇത്തരം ഒരു വാർത്ത വന്നാലും എന്റെ ഗ്രാമവാസികൾ ഞാൻ പറയുന്നത് വിശ്വസിക്കുകയും ഈ വാർത്തയെ തിരസ്ക്കരിക്കുകയും ചെയ്യുമായിരുന്നു. കാരണം എന്റെ ജീവിതവും സ്വഭാവവും അവർക്ക് നേരിട്ടറിയാം എന്നത് തന്നെ. പക്ഷെ ഇതിപ്പോൾ അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നമ്മളറിയാതെ വേലായുധൻനായർക്ക് കടമുണ്ടായിരുന്നോ എന്ന ആശയക്കുഴപ്പം. ഈ പത്രങ്ങൾ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയവും.

ഇതെന്റെ നാട്ടുകാരുടെ ആശയക്കുഴപ്പമെങ്കിൽ ബാക്കി വരുന്ന മുഴുവൻ വായനക്കാർക്കും ആശയക്കുഴപ്പമേ ഉണ്ടാകില്ല. അവർക്ക്; പത്രങ്ങളിലൂടെ അറിഞ്ഞ വേലായുധൻനായർ, കടം തിരിച്ചടക്കാത്തതോ തിരിച്ചടക്കാൻ കഴിയാത്തതോ ആയ കൃഷിക്കാരൻ മാത്രം.

ചത്ത് കിടന്നാലും ചിന്തകൾക്കൊരു പഞ്ഞവുമില്ല. എന്നെക്കുറിച്ച വാർത്തയിലെ വികൃതി വായനക്കാരെക്കൊണ്ട് വായിപ്പിച്ച് എന്റെ വ്യക്തിത്വം തന്നെ അവർക്കു മുന്നിൽ വികൃതമാക്കും എന്നോർത്തപ്പോൾ ശവമാണെങ്കിലും ചിരിച്ചു പോകില്ലേ എന്ന് തോന്നി. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കോമാളിയായും തെമ്മാടിയായും ഗുണ്ടയായും ധാർഷ്ട്യക്കാരനായും നല്ലവനായും ഒക്കെ ഞാൻ കരുതിയിരുന്നത് ടീവികളും പത്രങ്ങളും കൂടി പടച്ചുണ്ടാക്കിയ ഇത്തരം അടിച്ചേല്പിക്കലുകളെ വിശ്വസിച്ചായിരുന്നല്ലോ....ഓരോരുത്തരും അവരവർ കടന്നുവന്ന വഴികളിലെ നേരിട്ട യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് സംസാരിക്കുന്നതിലെ ഒരു വാക്കിനെ മാത്രം പൊക്കിയെടുത്ത് അത്  ആ വ്യക്തിയുടെ പൊതു സ്വഭാവമായി ചിത്രീകരിക്കുന്നത് ഞാനും വിശ്വസിച്ചിരുന്നല്ലോ എന്നത് തെറ്റായിരുന്നെന്ന് മനസിലാക്കാൻ സ്വന്തം അനുഭവത്തിലൂടെ അറിയേണ്ടി വന്നതിൽ ഖേദം തോന്നി.

സംശയങ്ങൾക്ക് സ്ഥാനമില്ലാതെ, അടിച്ചേല്പിക്കപ്പെടുന്ന നുണകളെ ചേർത്തുവെക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ വ്യക്തിത്വം തന്നെയായിരുന്നു. മുൻപ് നടന്ന എത്ര നുണകൾ പിന്നീട് തൊലിയുരിക്കപ്പെട്ട് പുറത്ത് വന്നാലും വർത്തമാന കാലത്തിലെ പുതിയ നുണകൾക്ക് നൽകുന്ന വിശ്വസനിയമെന്ന് തോന്നിപ്പിക്കാവുന്ന തെളിവുകളിൽ എന്റെ മനസ്സും കുരുങ്ങിപ്പോകാറുണ്ട്. കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് എന്റെ ശ്വാസഗതി പോലും മനപ്പാഠമായ ഭാര്യയുടെ മുഖത്തിപ്പോൾ കാണുന്നത് സങ്കടത്തേക്കാളേറെ സംശയം തന്നെ. ഇത്രയും തെറ്റിദ്ധരിപ്പിക്കൽ നടത്താൻ കഴിയുന്ന മാധ്യമ ശക്തിയെ തിരിച്ചറിയാൻ ഇത്ര കാലവും എനിക്ക് കഴിയാതിരുന്നത് പഴതെല്ലാം പെട്ടെന്ന് മറന്നു പോകുന്ന എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരുന്നു. ഇപ്പോൾ നടക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വൈകൃതം. പരോക്ഷമായെങ്കിലും എനിക്കെന്തെങ്കിലും നഷ്ടപ്പെടുന്നോ എന്ന് ചിന്തിക്കാത്ത വികാരപ്രകടനം.

മരണാനന്തര ക്രിയകൾ പെട്ടെന്ന് നടത്തി സ്ഥലം വിടാനാണ്‌ പലരും ആഗ്രഹിക്കുന്നത്. ആരും അത് പ്രകടമാക്കുന്നില്ലെന്നേ ഉള്ളു. മരിച്ചു കിടക്കുന്നത് എത്ര വേണ്ടപ്പെട്ടവനായാലും ശവത്തെ നോക്കിയിരുന്ന് സമയം കളയാൻ ഇന്നെവിടെ സമയം?

എന്റെ ഉറ്റ ചങ്ങാതിയാണ്‌ പ്രാഞ്ചീസ്. ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങുകൾ അവൻ ധാരാളം കണ്ടിട്ടുണ്ട്. ആധികാരികമായി ഒന്നും അറിയില്ല. എന്ത് കാര്യവും ‘ചടപടാന്ന്’ നടത്തുന്നവനാണ്.  ഇക്കാര്യത്തിൽ അതിനാവില്ലല്ലോ? അല്പം മാറിയിരിക്കുന്ന മൂനാലാളുകള്‍ക്കിടയിൽ അവനും ഇരിപ്പുണ്ട്. വേദനയും മൗനവുമാണ്‌ സ്വതവേ വാചാലനായ അവന്റെ ഭാവമിപ്പോൾ.

ഇടക്കിടയ്ക്ക് ജീവനില്ലാത്ത എന്റെ മുഖത്തേക്ക് നോക്കി നെടുവീർപ്പിടുന്നുണ്ട്. നനവ് പടർന്ന കണ്ണുകളിൽ അവിശ്വസനിയത. അവൻ പത്രമെടുത്ത് ഞാൻ മരത്തിൽ തൂങ്ങിക്കിടക്കുന്ന ചിത്രം നോക്കുകയാണ്‌. അത് കാണാനാവാതെ അവൻ കണ്ണ്‌ വെട്ടിക്കുന്നു.

ശരിയാണ്.....വേണ്ടപ്പെട്ടവരുടെ മനസ്സിൽ മായാത്ത ഒരോർമ്മയായി തൂങ്ങിക്കിടക്കുന്ന ഈ ചിത്രമെങ്കിലും ഞാൻ ഒഴിവാക്കേണ്ടതായിരുന്നു. വേറെ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു? ആ സമയത്ത് അങ്ങിനെയൊന്നും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. മരിക്കുക എന്ന ഒറ്റ ചിന്ത മാത്രമല്ലെ ഉണ്ടായിരുന്നുള്ളു.

കർഷകശ്രീപ്പട്ടം കിട്ടിയപ്പോഴാണ്‌ ആദ്യമായി എന്റെ മുഖം ടീവിയിൽ വന്നത്. അന്ന് എന്തൊരു സന്തോഷമായിരുന്നു. ടീവിയിൽ മുഖം വരുത്താനുള്ള എന്തെങ്കിലും കഴിവുകൾ എനിക്കുണ്ടായിരുന്നില്ല. തീരെ പ്രതീക്ഷിക്കാതെ ലഭിച്ച അറിയപ്പെടൽ കൂടുതൽ ശ്രദ്ധേയനാക്കി. അധികം വൈകാതെ അറിയപ്പെടൽ തല്ലിക്കെടുത്തിയതും അറിയപ്പെടൽ പരസ്യമാക്കിയ അതേ വഴികൾ. ആ വഴികളിലൂടെ ഞാൻ രണ്ടാമതായി പ്രത്യക്ഷപ്പെട്ടത് കുപ്രസിദ്ധി എന്ന നിലയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു വളരെ നിസ്സാരമായ ആ സംഭവം അരങ്ങേറിയത്.

‘കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ വേലായുധൻ നായർ വർഷങ്ങളായി തൊട്ടടുത്ത സഹകരണ ബാങ്കിനെ വഞ്ചിച്ചു കൊണ്ടിരിക്കയാണ്‌. കടമെടുത്ത തുക തിരിച്ചടക്കാതെ മുതലും പലിശയും ചേർന്ന് ഇരട്ടിയോളമായിരിക്കുന്നു.’ വാർത്ത പ്രത്യക്ഷപ്പെട്ടത് ടീവിയിലായിരുന്നു. കേട്ടപ്പോൾ അത്ഭുതം തോന്നി.

ജീവിതത്തിൽ ഇന്നുവരെ ലോണെടുക്കുകയോ കടം വാങ്ങുകയോ ചെയ്യാത്ത എന്നെ പ്രതിയാക്കിയ വാർത്ത. തുകയോ ബാങ്കിന്റെ പേരോ പരാമർശിക്കാത്ത ആരോപണം കണ്ട ഉടനെ തൊട്ടടുത്ത ബങ്കിൽ പോയി തിരക്കി. ഒന്നും ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതെ ഒരന്വേഷണം. ബഹുമാനത്തോടെ ബാങ്ക് ജീവനക്കാർ എന്നെ തിരിച്ചയക്കുമ്പോൾ അവർ പറഞ്ഞത് ഒർത്തെടുത്തു. കടമെടുത്ത് തിരിച്ചടക്കാത്തവരെക്കുറിച്ച അന്വേഷണവുമായി ടീവിക്കാർ വന്നെന്നും പറയത്തക്ക സംഖ്യ ആരും തരാനില്ലെന്നും പറഞ്ഞപ്പോൾ സിമ്പിൾ ലോണിനെക്കുറിച്ചു ചോദിച്ചെന്നും പറഞ്ഞു. കൂട്ടത്തിൽ ഞാന്‍ ജാമ്യം നിന്നു വാങ്ങിക്കൊടുത്ത ലോൺ അബ്ദുള്ള തിരിച്ചടയ്ക്കാതെ ഇരട്ടിയായെന്നും സൂചിപ്പിച്ചിരുന്നു.

അബ്ദുള്ളയെപ്പോലെ പലർക്കും ഞാൻ ജാമ്യം നിന്നിട്ടുണ്ട്. ആരും മുടക്ക് വരുത്തിയതായി അറിയില്ല. ആൾ ജാമ്യത്തിൽ പെട്ടെന്ന് ലഭിക്കാവുന്ന അയ്യായിരം രൂപയുടെ ലോൺ സാധാരണക്കാർക്ക് എളുപ്പം ലഭ്യമാകുന്ന ഒന്നാണ്. അവർക്കത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ തന്നെ തിരിച്ചടച്ച് തീർക്കും എന്ന തീരുമാനത്തോടെയാണ്‌ ജാമ്യമായി നിൽക്കാറുള്ളത്. എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും അബ്ദുള്ള പറയാതിരുന്നത്. എന്നാലും ഇതത്ര വലിയ പ്രശ്നമാണോ? വാർത്ത കൊടുത്തതിൽ അവർക്കെന്തെങ്കിലും പിഴവ് സംഭവിച്ചതാകാം എന്ന് കരുതി സമാധാനിച്ചു.

അവിടം കൊണ്ടവസാനിക്കാതെ വലിയൊരു ചർച്ചയായി ടീവിക്കാർ ആഘോഷം തുടങ്ങി. ഞാനൊരു തട്ടിപ്പുകാരനെന്ന് ജീവിതത്തിലാദ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. സത്യം അതല്ലെന്ന് ബോധ്യപ്പെടുത്താൻ ആകുമെങ്കിലും 'എത്ര പേരെ' എന്ന ചിന്ത ആധി വർദ്ധിപ്പിച്ചു. തെറ്റായാലും ശരിയായാലും ആദ്യം കേൾക്കുന്ന വാർത്ത എല്ലാവരുടെ മനസ്സിലും ഉറച്ചു പോകും. പിന്നീടൊരു തിരുത്ത് വെറും പ്രഹസനമാണ്.

പ്രാഞ്ചീസുമായി എന്റെ പ്രയാസങ്ങൾ പങ്കിട്ടു. അവന്റെ ആശ്വസിപ്പിക്കൽ എനിക്കാശ്വാസം നല്‍കിയില്ല. എത്രയൊക്കെ പറഞ്ഞിട്ടും നാട്ടുകാരിൽ ചിലർ എന്നെ സംശയിക്കുന്നു എന്നുകൂടി പ്രാഞ്ചി കൂട്ടിച്ചേർത്തപ്പോൾ കൂടുതൽ വേദനക്ക് കാരണമായി. എന്തിന്‌, സ്വന്തം ഭാര്യ പോലും ഇപ്പോൾ വിശ്വസിക്കുന്നത് ഞാനൊരു തട്ടിപ്പുകാരനെന്നാണ്.

മറ്റു വഴികളൊന്നും എന്റെ മുന്നിൽ തുറന്നു കണ്ടില്ല. കാണുന്നവർക്ക് പറയാം ഞാൻ മണ്ടത്തരമാണ്‌ കാണിച്ചതെന്ന്. ചങ്കൂറ്റത്തോടെ എന്തും നേരിടാനുള്ള നിങ്ങളുടെ കഴിവാണ്‌ അങ്ങിനെ തോന്നാൻ കാരണം. അല്ലെങ്കിൽ സത്യവും നീതിയും നിയമവും വെറും പറച്ചിൽ മാത്രമാകുന്നതുകൊണ്ട്.

ഒരനക്കം സംഭവിക്കുന്നുണ്ട്. മറവു ചെയ്യാനുള്ള സമയം ആയിരിക്കും. അല്ലല്ലോ...ഒരു കാറ്‌ വന്നു നിന്നതിന്റെ ആകാംക്ഷയാണ്. നാലഞ്ചുപേർ ക്യാമറയുമായി ഇറങ്ങി. എന്നെ നാറ്റിച്ചവളും ഉണ്ടല്ലോ കൂട്ടത്തിൽ. ഇവൾക്കൊന്നും മന:സ്സാക്ഷി എന്നൊന്നില്ലേ? എന്റെ ശവത്തിൽ ചവുട്ടിനിന്ന് പുതിയ കഥ മെനയാൻ എത്തിയതായിരിക്കും.

പ്രാഞ്ചിയുടെ മുഖം ചുവന്നു തുടുത്തു. ചുഴലി കയറിയവനെപ്പോലെ വിറച്ചുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു. കൊടുങ്കാറ്റുപോലെ പാഞ്ഞുചെന്ന് അവൾക്കു മുന്നിൽ വിലങ്ങനെ നിന്നു.

ഇവനെന്താണീ കാണിക്കുന്നത്? നാളെ, മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്തയുണ്ടാക്കാനാണോ വെറുതേ...

"നിങ്ങൾ ചർച്ച നടത്തി വേലായുധനെ കൊന്നത് പോരാഞ്ഞ് ഇനി അവന്റെ ശവം കാണിച്ച് അധിക്ഷേപിക്കാനാണോടീ പരിപാടി?" പ്രാഞ്ചിയുടെ രോഷം എടീ എന്ന വിളിയിൽ ഒതുക്കി.

"കൃഷി ചെയ്താൽ ചിലപ്പോ നഷ്ടവും സംഭവിക്കാം. കടം വാങ്ങിയത്‌ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരാം." അമ്പടീ...അവളുടെ തൊലിക്കട്ടി സമ്മതിക്കണം. അത് തന്നെയാണ്‌ അവളുടെ കഴിവും. അസത്യങ്ങളും അർദ്ധസത്യങ്ങളും തങ്കപ്പെട്ട സത്യങ്ങളായി കാഴ്ചക്കാരനിൽ സന്നിവേശിപ്പിക്കാനുള്ള അവളുടെ കഴിവ്. നടന്ന, നടക്കുന്ന സംഭവം പോലെ അവതരിപ്പിക്കുന്ന സംസാരത്തിലെ ആധികാരിക ഭാവവും ദൃഢതയും.

"കൃഷി ചെയ്യാനുള്ള പണം കടം വാങ്ങിയല്ലെടീ അവൻ ചത്ത് കിടക്കുന്നത്. നീ കാണിച്ച അയ്യായിരം ഉലുവേടെ നൊണയിലാടി."

"അല്പം മര്യാദയ്ക്ക് സംസാരിക്കണം. എടീ പോടീന്നൊക്കെ വിളിച്ചാൽ താൻ വിവരം അറിയും. വേലായുധൻനായരെക്കുറിച്ച് നിങ്ങൾക്ക് എന്ത് വേണമെങ്കിലും കരുതാം. അത് ഞങ്ങളുടെ വിഷയമല്ല." അവളും വിടുന്ന ലക്ഷണമില്ല.

"എല്ലാം ഞങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്ക്യ. ഒന്നുരണ്ട് പേര് കുത്തിയിര്ന്ന്‍ ഏഴ്തിയിണ്ടാക്കണ നിങ്ങടെ പൂതികള്, സ്വന്തം എജമാനന് വേണ്ടി ഒര് പൊത്കാര്യാണെന്ന നെലയ്ക്ക് ഏഴ്ന്ന്‍ള്ളിക്കണത്...അതൊര് രാജ്യത്തെയാകെ വിശ്വസിപ്പിക്ക്യ. നിങ്ങള് പറയണത്‌ നൊണയാണെന്ന് ഇപ്പൊ ഞങ്ങക്ക് ബോദ്ധ്യായിത്തൊടങ്ങി. നേരിട്ട് അനുഭവിക്കണോരാ കമ്പ്യൂട്ടറിക്കൂടെ ഇപ്പോ കാര്യങ്ങള് പറഞ്ഞു തരണേ. ഇനി നിങ്ങടെ നൊണ വിശ്വസിക്കാന്‍ ആരേം കിട്ടില്ല കൊറച്ച് നാളുംകൂടി കഴിഞ്ഞാ....കഴിഞ്ഞ ദെവസം നിങ്ങള് കണ്ടത്‌ അതാ."

"ഞങ്ങളെന്തു കണ്ടെന്ന്...?"

"ഞങ്ങളെപ്പോലുള്ളോര് സര്‍ക്കാരിന് കൊട്ക്കണ നികുതിപ്പണം താമസിക്കാനൊള്ള വീടെന്ന വ്യാജേന നിങ്ങ കൊള്ളയടിച്ചത്...പന്ത്രണ്ട് വർഷായി ഒരൊറ്റ അടവ്‌ പോലും തിരിച്ചടക്കാതിര്ന്നത്...നിങ്ങളീ പലരും ആ വായ്പ എട്ത്തോരല്ലേ? അതെന്താ സത്യല്ലേ? ജീവിക്കാൻ വേണ്ടിട്ട് അയ്യായിരം ഉലുവ എടുത്തേന്‌ മറ്റൊരാള്‍ടെ പേരില് കള്ളക്കഥ പ്രചരിപ്പിക്കണ നിങ്ങള് ഓരോര്ത്തരും ലക്ഷങ്ങൾ കടം വാങ്ങി തട്ടിച്ചെട്ത്ത വീടുകള് വാടകയ്ക്ക് കൊട്ത്ത്‌ വഞ്ചിച്ച കഥ എത്ര ആൾക്കാര്‍ക്കറിയാം?"

"അതെല്ലാം ഞങ്ങൾ തിരിച്ചടയ്ക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ലേ?"

"ത്ഫൂ....തീരുമാനിച്ചു! അധികഭാഗോം എഴുതിത്തള്ളി. രണ്ടു കൂട്ടരും കൂടി ഒത്ത്‌ കളിച്ച് വീണ്ടും ഞങ്ങളെ പറ്റിച്ചു. നിങ്ങള് മൂടിവെയ്ക്കണതും നൊണ പ്രചരിപ്പിക്കണതും ഞങ്ങള്  കണ്ട്പിടിക്കാന്‍ തൊടങ്ങി. പലരും പല രൂപത്തില് പ്രതികരിച്ചെന്ന്‍ വരും സഹികെടുമ്പോ. നിങ്ങളെ കൊറേ വിശ്വസിച്ചതാ ഞങ്ങക്കു പറ്റിയ തെറ്റ്. ഇനി അതാവർത്തിക്കുന്ന് കര്തണ്ട."

"ഞങ്ങള്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എടുത്തിട്ട് പോയ്ക്കൊള്ളാം."

"ഏതദ്ദേഹത്തിന്റെ...? അയാളിനി ടീവീ സ്വന്തം പടം കണ്ട് കോൾമയിർക്കൊള്ളാവ്വേണ്ടി ജീവിച്ചിരിപ്പില്യല്ലോ. ഞങ്ങക്കും നിങ്ങടെ അത്തരം ഔദാര്യം ആവശ്യല്യ. പോകുന്നതാ നിങ്ങക്കു നല്ലത്." മരണ വീട്ടിലെ ജനങ്ങൾ ഒത്തു കൂടിയപ്പോൾ അവർ പിന്തിരിഞ്ഞ് നടന്നു.

ശബ്ദമില്ലാത്ത വീഡിയോയിൽ കയർത്ത് സംസാരിക്കുന്ന പ്രാഞ്ചീസിനേയും, കൂട്ടം കൂടിയ മരണ വീട്ടിലെ ജനങ്ങളേയും മാറിമാറി കാണിക്കുന്നതിനിടയിൽ ടീവിയിൽ വാർത്ത വായിക്കുകയാണ്‌. ‘വേലായുധൻനായരുടെ മരണ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ  പ്രവർത്തകരെ അവിടെ തടിച്ചു കൂടിയ ഒരു കൂട്ടം ആളുകൾ തെറി പറഞ്ഞും ചീത്ത വിളിച്ചും അടിച്ചോടിച്ചു. കേട്ടാലറക്കുന്ന...."

-മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റ ശ്രമം- എന്ന ഫ്ലാഷ് ന്യൂസ് ടീവികളിൽ മിന്നിക്കൊണ്ടിരിക്കുമ്പോൾ വേലായുധൻ നായരുടെ ശവശരീരത്തിൽ അഗ്നി ആളിപ്പടരുകയായിരുന്നു.

13/7/12

ഇഷ്ടമില്ലാത്തിഷ്ടം






ഫെയ്സ്ബുക്കിലിടാൻ പഴയ ചില ചിത്രങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ സെൽഫൊൺ പാടാൻ തുടങ്ങിയത്. പരിചയമില്ലാത്ത നമ്പറാണ്‌. രണ്ടുമാസത്തെ ലീവിനുവേണ്ടി പുതിയ സിമ്മെടുത്തതിനാൽ അധികം ആർക്കും നമ്പർ കൊടുത്തിരുന്നില്ല. ലാന്റ് ഫോണിന്റെ നമ്പറും വീട്ടിലെ മൊബൈലിന്റെ നമ്പറും എല്ലാവർക്കുമറിയാം. ഇതൊന്നും അറിയാത്ത വ്യക്തിയാണ്‌ വിളിക്കുന്നത്. തിരിച്ചുപോകാൻ ഒരാഴ്ച ബാക്കിയുള്ള ഈ സമയത്ത് ആരായിരിക്കും വിളിക്കുന്നതെന്ന് ചിന്തിച്ചാണ്‌ ഫോണെടുത്തത്. 

"എടാ..ഭുവനാടാ ഇത്.." 

പെട്ടെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. പഴയ സ്വഭാവത്തിന്‌ ഒട്ടും മാറ്റമില്ല. അല്ലെങ്കിൽ ഇരുപത് വർഷം കഴിഞ്ഞിട്ടും പഴക്കമുള്ള പരിചയ ശബ്ദത്തിന്‌ നേരിയ വ്യതിയാനമെങ്കിലും സംഭവിക്കേണ്ടതായിരുന്നു. 

"ടാ..നിയ്യായിരുന്നോടാ..? ഇതിപ്പൊ എവടെ നിന്നാ? ഇപ്പൊ നാട്ടിലാണൊ? എന്താ പരിപാടി?" അറിയപ്പെടാത്ത നിരവധി വികാരങ്ങൾ ഇഴപിരിഞ്ഞ് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം കൊണ്ട് തിക്കുമുട്ടി. തുടക്കത്തിൽത്തന്നെ ഭുവനാണ്‌ എന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ അല്പം പാടുപെട്ടേനെ എന്നതായിരുന്നു വാസ്തവം. കാരണം ബോംബെ സൗഹൃദം പോലുള്ള പുറത്തെ സൗഹൃദങ്ങൾ അവിടം വിടുന്നതോടെ, പുതിയ മേച്ചില്പുറങ്ങളിൽ രൂപപ്പെടുന്ന സൗഹൃദങ്ങളിൽ നിഷ്പ്രഭമായിത്തീരാറുണ്ട്. എന്നാലുമൊരു സൂചനയിലൂടെ പെട്ടെന്നോർക്കാൻ കഴിയുന്നത് അന്നത്തെ അതിന്റെ വ്യാപ്തി തന്നെ. 

ഇടവേളക്കൊരവസാനം, ഒരു തമാശക്കെങ്കിലും ഇത്തരം പുതുക്കലുകളിൽ പരസ്പരം ഓർക്കുന്നുണ്ടോ എന്ന പരീക്ഷണം നടത്താൻ ആദ്യ സംഭാഷണങ്ങളിൽ ശ്രദ്ധിക്കാറുള്ളതല്ലെ? അതാണ്‌ ഭുവന്റെ പഴയ സ്വഭാവത്തിൽ മാറ്റമില്ലെന്ന് പറഞ്ഞത്. പരീക്ഷിക്കാതേയും വളച്ചുകെട്ടാതേയും നേരേ പറയുക. 

"എടോ..തന്റെ രവിച്ചേട്ടനാ നിന്റെ നമ്പർ ഇനിയ്ക്ക് തന്നത്. ഞങ്ങളെടയ്ക്ക് കാണാറ്‌ണ്ട്. രവി നിന്നോടൊന്നും പറഞ്ഞില്ലെ"?

 പ..റഞ്ഞിരുന്നു. നിന്റെ നമ്പറില്ലാത്തോണ്ടാ വിളിക്കാൻ പറ്റാഞ്ഞേ. പിന്നെ നിന്റെ വീടെവടാന്നും അറിയില്ലല്ലോ?" രവിച്ചേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല. രവിച്ചേട്ടനത് ഓർത്തിണ്ടാകില്ല. ഭുവനോട് അങ്ങിനെ പറയേണ്ടെന്ന് തോന്നി. 

"ഞാൻ പലവഴിക്കും പലതവണ നിന്നേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒന്നുകിൽ നീ ഗൾഫിലാണ്‌ അല്ലെങ്കില്‍ കഴിഞ്ഞ ആഴ്ച തിരിച്ചുപോയി എന്നാ അറിഞ്ഞിരുന്നത്. ഇത്തവണ എന്തായാലും കാണണമെന്നു തോന്നി. നീയെന്നാ തിരിച്ച് പോകുന്നത്? അതിനുമുൻപ് നിന്നെ ഒന്നു കണ്ടാമതി എനിക്ക്..." 

നിന്റെ വീടോ ഫോൺ നമ്പറോ നേരത്തേ അറിഞ്ഞിട്ടാണോ നിന്നെ ഞാനിപ്പോൾ വിളിക്കുന്നതെന്നാണ്‌ സാധാരണ നിലയിൽ തിരിച്ച് ചോദിക്കേണ്ടത്. അവനതിനുപകരം കേൾക്കാത്തത് പോലെ തിരസ്ക്കരിച്ചു. ഓരോ പ്രവൃത്തിയിലും അവന്റെ പ്രത്യേകതകൾ ഇത്തരത്തിലായിരുന്നു. മറ്റുള്ളവരെപ്പോലെ പകരത്തിനുപകരം എന്ന് ചിന്തിക്കാതെ മനസ്സിൽ നിന്ന് നല്ലത് മാത്രം തെരഞ്ഞെടുത്ത് പ്രവൃത്തിക്കുക. അധികം ആരിലും കാണാത്ത ഈ സ്വഭാവ വിശേഷങ്ങളാണ്‌ ഭുവനെ വ്യക്തതയോടെ ഓർമ്മപ്പെടുത്തുന്ന ഒരു ഘടകം. 

"അടുത്താഴ്ച പോകും. അതിനുമുൻപ് കാണാം. ഇനിയ്ക്കും തെരക്കായി നിന്നെ കാണാൻ. നിന്റെ പെണ്ണും മോളും എന്ത് പറയുന്നു? അവരും കൂടെ ഇല്ലേ?" ഒറ്റയടിക്ക് എല്ലാം അറിയാനായിരുന്നു തിടുക്കം.

"അതൊക്കെ വെല്യ കഥയാ..നമ്ക്ക് നേരിട്ട് പറയാം. ഇത് വേറൊരാൾടെ ഫോണാ. കുറച്ച് കഴിഞ്ഞ് ഞാൻ വിളിക്കാം." ഫോൺ കട്ടായി. 

തിരിച്ചു വിളിച്ചാലോ. വേണ്ട. അവൻ തിരിച്ച് വിളിക്കാം എന്നല്ലെ പറഞ്ഞത്. ആകാംക്ഷ പെരുകി. അപ്രതീക്ഷിതമായി വന്നെത്തിയ പഴയ സൗഹൃദത്തിന്റെ ഓർമ്മയില്‍ കഴിഞ്ഞുപോയ യുവത്വത്തിന്റെ നാളുകൾ തെളിമയോടെ ഉദിച്ചുവന്നു. മൂടപ്പെട്ടു കിടന്നിരുന്ന ആ നല്ല നാളുകൾ ഇനിയും തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന മനസ്സിലൂടെ മിന്നിമറിഞ്ഞു. 

ഭുവൻ വിളിക്കുന്നതിനുമുൻപ് രവിച്ചേട്ടനെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.

"ഹലോ..രവിച്ചേട്ടാ.."

"ഹലോ...എന്താടാ അത്യാവശ്യായ വിളി പോലെ..."

"ചുമ്മാ വിളിച്ചതാ..നമ്മ്ടെ ആ ഭുവന്റെ വിവരം അറിയാനാ." 

"ഓ...ഞാനത് പറയാൻ വിട്ട്പോയി. പല തവണ ഭുവൻ പറഞ്ഞിരുന്നതാ. നിന്നോട് സംസാരിക്കുമ്പോ ഞാനത് വിട്ട്പോകും. എന്തേ..അവൻ നിന്നെ വിളിച്ചിരുന്നോ?" 

"അതെ. ഇപ്പൊത്തന്നെ വിള്‍ച്ചിരുന്നു. കൊറച്ച്കഴിഞ്ഞ് വീണ്ടും വിളിക്കാന്ന് പറഞ്ഞിട്ട്ണ്ട്. രവിച്ചേട്ടൻ എന്നോട് ഭുവനെപ്പറ്റി പറഞ്ഞിരുന്നൂന്ന്‍ ഞാൻ നൊണ്യും പറഞ്ഞുപോയി അവനോട്. ഇനി വിളിക്കുമ്പോ എന്തെങ്കിലും പറയണല്ലോന്നു കര്‌ദ്യാ ഞാനൊടനെ രവിച്ചേട്ടനെ വിളിച്ചത്." 

"ചെലപ്പഴൊക്കെ അവന്‍ എന്റട്ത്ത് വരും. വളരെ ദയനീയമാണ്‌ ഇപ്പഴവന്റെ സ്ഥിതി." രവിച്ചേട്ടന്റെ സംസാരത്തില്‍നിന്ന് കാര്യങ്ങള്‍ മോശമാണെന്ന് മനസ്സിലാവുന്നു.

"ബോംബെയിലെ ജോലിയൊക്കെ വിട്ടോ? നല്ല ജോലിയായിരുന്നല്ലോ." 

"വിട്ടതല്ല, ആ കമ്പനി അവനെ ഒഴിവാക്കി. മറാത്തിയും ഹിന്ദിയും നന്നായി സംസാരിക്കാനറിയാം എന്നല്ലാതെ അവനെന്താ വേറൊരു യോഗ്യത? അങ്ങിനെയൊള്ള ഒരാക്ക് ഇത്രേം നല്ല ജോലി കിട്ടിത് കളയാണ്ട് നോക്കണ്ടത് അവനവൻ തന്ന്യല്ലേ? നാളേയ്ക്ക് വേണ്ടി ഒന്നും കര്‌താതെ ഇന്നാഘോഷായി നടന്നിര്‌ന്ന അവന്‌ മോന്ത്യായാ വെള്ളടിക്കണംന്നല്ലാതെ വെല്ല ചിന്തയും ഇണ്ടായിര്‌ന്നോ? അവന്റെ ഭാര്യും അവനെപ്പോലെ ബോംബെ സ്റ്റൈലീ അല്പം ‘മിനുങ്ങി’ ജീവിക്കാൻ തൊടങ്ങിതോടെ അവര്‌ടെ ജീവിതം തന്നെ നിയന്ത്രണം വിട്ടിര്‌ന്നില്ലെ?"

"ഞാൻ ഗൾഫീന്ന് ആദ്യത്തെ ലീവിന്‌ വന്നപ്പോ ബോംബെലിറങ്ങി അവന്റെ വീട്ടീ പോയിരുന്നു. പിന്നീടൊള്ള ഒരു വിവരോം ഇനിയ്ക്കറിയില്ല."

"അച്ചനുമമ്മേം ഇങ്ങിന്യായോണ്ട് മോളും മോൾടെ വഴിക്ക് പോയി. അതിനെടേലാ ഭുവന്റെ ജോലീം നഷ്ടായേ. ജോലി ഇല്യാണ്ടായ ഭുവനെ അമ്മേം മോളുങ്കൂടി അടിച്ചിറക്കീന്നാ കേട്ടേ. ഗത്യന്തരല്യാതെ ആറ്‌ കൊല്ലം മുമ്പ് അവൻ നാട്ട്ലെത്തി. അമ്മ്യേം മോളും സുഖായി ബോംബേല്‌ കഴിയണ്ണ്ട്ന്നാ അറിഞ്ഞെ." 

"അവര്‌ടെ ജീവിതം കണ്ട് അസൂയ തോന്നിട്ട്ണ്ട്. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഒരിക്കലും കരുതിയില്ല. ഭുവനിവിടെ എന്താ ചെയ്യണേ?"

"ഭുവനല്ല, ഭുവനേന്ദ്രൻ നമ്പൂരി. പേരിനൊരു നമ്പൂരി കൂടി ഇണ്ടായത് ഇപ്പോ ഭാഗ്യായി. പണ്ട് പരിചയൊള്ള ഒരു നമ്പൂരി ഇപ്പൊ കല്യാണങ്ങക്കും അടിയന്തിരങ്ങക്കും ഒക്കെ സദ്യ നടത്തിക്കൊടുക്ക്ന്ന്‍ണ്ട്. അവര്‌ടെ കൂട്ടത്തിലാ. ഒരിയ്ക്കലിവ്ടെ അട്ത്തൊരു കല്യാണത്തിനെടേലാ ഞങ്ങ കണ്ടുമുട്ടിത്." 

"ആ പണി എന്നും ഇണ്ടാവില്ലല്ലോ?" 

"എന്തിനാ എന്നും പണി? അവനിപ്പഴും മൊന്ത്യായാ വെള്ളടിക്കണംന്ന് മാത്രേ ഒള്ളു. ഒരു കുടുംബണ്ടായിരുന്നൂന്നൊള്ള അങ്കലാപ്പോ വെഷമോ ഒന്നും ഇപ്പഴവനില്ല. കാശില്ലെങ്കി ആരോട് കൈനീട്ടാനും ഒരു മടിയൂല്യ ഇപ്പഴും. പഴയ അതേ സ്വഭാവം. എന്റടുത്തവന്‍ വര്‌ന്നന്ന് ഒരു ഷർട്ടും മുണ്ടും ഞാനവന്‌  കൊടുക്കണം, പോകുമ്പോ വണ്ടിക്കൂലിക്കുള്ള പൈസയും. അവനെ അറിയാവുന്നതോണ്ട് എത്ര സഹായിക്ക്യാനും ഇനിക്ക് മടിയില്ലട്ടോ, വിഷമവും. പക്ഷെ മറ്റൊരാള് അവനെക്കുറിച്ച് എന്ത് വിജാരിയ്ക്കുംന്ന പ്രയാസം തോന്നാറ്‌ണ്ട്." 

"രവിയേട്ടാ..സത്യത്തിൽ ഈയവസ്ഥ അറിഞ്ഞപ്പോ പ്രയാസം തോന്നുന്നു." 

"ആദ്യം മുതലേ നിന്നെയവൻ ചോദിക്കാറ്‌ണ്ടായിര്ന്നു. നിന്റെ നമ്പറ്‌ ഞാൻ മന:പ്പൂർവ്വം  കൊട്ക്കാതിര്‌ന്നതാ. അവസാനം കൊടുക്കാതിരിക്കാൻ പറ്റാതായപ്പഴാണ്‌ കൊടുക്കേണ്ടി വന്നത്. നീ ഇവിട്യില്ലെങ്കിലും നിന്റെ വീടന്വേഷിച്ച് അവൻ എത്തുന്നറിയാം. നമ്മേപ്പോലെ ആവുല്യല്ലൊ നമ്മ്ടെ ഭാര്യമാര്‌. പണ്ട് കൂത്താടി നടന്ന ഒരു കൂട്ടുകാരൻന്ന് പറഞ്ഞാ അവര്‌ക്ക് പുച്ചായിരിക്കും, പ്രത്യേകിച്ചും എല്ലാം അറിയാവ്ന്ന നെലയ്ക്ക്." 

രവിയേട്ടൻ പറയുന്നത് സത്യമാണ്‌. പക്ഷെ അതങ്ങിനെ സമ്മതിക്കാൻ മനസ്സ് അനുവദിച്ചില്ല. 

"നീയും ഭുവനും ഒന്നായിരുന്നല്ലോ. എന്നേക്കാൾ കൂടുതല് അവനാ നിനക്ക് വേണ്ടി എല്ലാം ചെയ്തു തന്നത്. ആ അടുപ്പം വെച്ചോണ്ട് നീയവന്‌ എന്തെങ്കിലും ചെയ്തുകൊടുക്കേണ്ടിവരും എന്നെനിയ്ക്ക് തോന്നി. ഇപ്പഴത്തെ നിന്റെ ചുറ്റുപാടില് ആ പഴയ ബന്ധം പുതുക്കുന്നത് യോജിക്കില്ലെന്നെനിയ്ക്ക് തോന്നി. ശരി...ഞാൻ പിന്നെ വിളിക്കാടാ."

ഫോൺ കട്ടായപ്പോൾ ഉത്തരമില്ലാത്ത ഒരുപാട് ശരികളും തെറ്റുകളും കലമ്പൽ കൂട്ടി. രവിയേട്ടനോട് സംസാരിക്കുന്നതുവരെ ഭുവനെ എങ്ങിനെയെങ്കിലും കാണണം, അവനെ കെട്ടിപ്പിടിച്ച് പഴയ സൗഹൃദം പുതുക്കണം എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷെ രവിയേട്ടൻ സൂചിപ്പിച്ചതുപോലുള്ള വസ്തുതകൾ പരിഗണിക്കുന്നതാണ്‌ തുടർന്നുള്ള ജീവിതത്തിനു ഗുണകരം എന്ന ഒരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി. 

കൃത്യസമയത്തു തന്നെ ഭുവൻ തിരിച്ചു വിളിച്ചു. ഫോൺ എടുക്കേണ്ടെന്നുവരെ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല. 

"ഭുവനല്ലെ?" 

"പിന്നാരാടാ നിന്നെ വിളിക്കാൻ?" ഒരു തരി ചോരാത്ത അവന്റെ സ്നേഹം പഴയപടി അനുഭവിക്കുന്നതായി തോന്നി. കാലത്തിനനുസരിച്ച് സ്വഭാവം മാറുമെന്ന് പറയുന്നത് വെറുതെ. ആഗ്രഹവും സ്വാർത്ഥതയുമാണ്‌ പെരുകുന്നത്! അവൻ തുടർന്നു. 

"ഇന്നത്തെ ജോലി കഴിഞ്ഞെടോ. പോകുവാന്‍ നിക്കാ. ഒരു വാനിലാ എല്ലാരും കൂടി പോക്വാ. ഇവ്ടന്ന് ഏതാണ്ട് അഞ്ചു കിലോമീറ്ററല്ലെ ഒള്ളു നിന്റെ വീട്ടിലേയ്ക്ക്‌... അതുകൊണ്ട് ഞാനവരുടെ കൂടെ പോകണ്ടാന്നു വെച്ചു. യിപ്പൊത്തന്നെ ഞാനങ്ങോട്ട് വരാം." 

"അയ്യോ..ഇപ്പൊ വേണ്ട....ഭാര്യയും മക്കളുമൊത്ത് ഞാൻ ഭാര്യവീട്ടിലേയ്ക്ക് പോകാനെറങ്ങി. നാളെയൊ മറ്റന്നളോ ഞാൻ വിളിക്കാം."

"കഷ്ടായിടാ..വിളിക്കണം. മറക്കരുത്. നിന്നെ കാണാത്തോണ്ട് ചങ്കിനകത്ത് ഒരു പ്രയാസം. എത്ര കൊല്ലായിടാ നമ്മള് കണ്ടിട്ട്..? എന്നാ ഞാനവരുടെ കൂടെ പോട്ടെടാ." 

തൊണ്ട കിടുകിടുത്ത് കരച്ചിൽ വന്നെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കി. നുണ പറഞ്ഞതാണെന്ന് ഭുവന്‌ മനസ്സിലായി കാണുമോ? അവനെ ഒഴിവാക്കുകയാണെന്ന് തോന്നിയിരിക്കുമോ? ഇല്ല.. അവനങ്ങനെ ചിന്തിക്കാനാവില്ല.

മറ്റന്നാളാണ്‌ തിരിച്ചു പോകേണ്ടത്. ഇതിനിടയിൽ ഭുവനെ വിളിച്ചില്ല എന്ന കുറ്റബോധത്തേക്കാൾ കൂടുതൽ അവൻ വിളിച്ച കോളുകൾ അറ്റന്റു ചെയ്തില്ലെന്ന മനോവേദനയോടെ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ്‌ രവിയേട്ടന്റെ ഫോൺ. 

"എന്താ രവിയേട്ടാ..?" 

"ഇത്ര വേഗം ഉറക്കായോ?" 

"ഇത്ര വേഗോ..?മണി പതിനൊന്ന് കഴിഞ്ഞു. എന്തേ വിശേഷിച്ച്?" 

"മറ്റന്നാ നീ പോകല്ലേ എന്ന് പെട്ടെന്നോർത്തപ്പോ ഒടനെത്തന്നെ വിളിച്ചതാ. എങ്കി ഒറങ്ങിക്കോ. നാളെ കാണാം." 

പോകുന്നതോർത്ത് വിളിച്ചതാകാൻ വഴിയില്ല. എന്തിനായിരിക്കും ഈ നേരത്ത് വിളിച്ചിരിക്കുക? ഇനി ഭുവനെങ്ങാനും വിളിച്ച് പരാതി പറഞ്ഞു കാണുമോ? അങ്ങിനെ ഉണ്ടെങ്കിൽ പറഞ്ഞേനെ. 

നാളെ പോകണമല്ലൊ എന്ന ചിന്ത കാരണം നേരത്തേ ഉണർന്നു. ചായകുടി കഴിഞ്ഞില്ല, അതിനുമുൻപേ രവിയേട്ടന്റെ വിളി വന്നു. 

"പറയ് രവിയേട്ടാ." 

"ഒരു ദു:ഖ വാർത്തയിണ്ട്. ഇന്നലെ അത് പറയാനാ വിളിച്ചേ. പിന്നെ നിന്റെ ഒറക്കം കളയണ്ടാന്ന് കര്‌ദി. നമ്മ്ടെ ഭുവൻ ഇന്നലെ രാത്രി മരിച്ചു." 

സ്തബ്ധനായിപ്പോയി. ഉമിനീര്‌ വറ്റി. തലച്ചോറിനകത്ത് കടന്നലുകൾ കുത്തിക്കയറുന്നു. ചങ്ക് പൊട്ടിപ്പോകുമോ എന്ന് ഭയന്നു. 

"എ..ങ്ങ..നെ...?" മർമ്മരം പോലെ വാക്കുകൾ കെട്ടുപിണഞ്ഞു. 

"ഇന്നലെ രാത്രി എല്ലാരുംങ്കൂടെ വര്‍ത്താനം പറഞ്ഞിര്‌ന്നപ്പോ നെഞ്ച് പൊത്തിപ്പിടിച്ച് താഴെ വീണു. പിന്നെ അനങ്ങില്യ. ഇന്ന് പത്ത് മണിയ്ക്കും ഒരു മണിയ്ക്കും എടേല് ശവം മറവ് ചെയ്യും. നിന്നെ അറിയിക്കണ്ടാന്ന്  കര്‌ദീതാ ആദ്യം. അത് ശര്യല്ലല്ലൊ." 

"നിങ്ങൾ കാരണമാണ്‌ എനിക്കവനെ കാണാൻ പറ്റാഞ്ഞത്..."താക്കീതും ഭീഷണിയും പോലുള്ള സ്വരം അല്പം ഉയര്‍ന്നു പോയി. 

"കുറ്റപ്പെട്ത്തലൊക്കെ പിന്നെ. ഞാനിപ്പൊ ബൈക്കുമായി അവ്ടെ വരാം. നീ തയ്യറാവ്. ഇപ്പൊ പോയാ പതിനൊന്നു മണിക്കുമുമ്പ് അവ്ടെ എത്താം. ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും അവ്ടെ എത്താൻ. ഞാനിതാ പൊറപ്പെടുന്നു." 

എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. നെറികേടും കുറ്റബോധവും ആകെ ഉലച്ചു. ഒന്നും സംസാരിക്കാതെ രവിയേട്ടന്റെ ബൈക്കിനു പുറകിലിരിക്കുമ്പോൾ കലുഷിതമായ മനസ്സ് വ്യക്തമല്ലാത്ത കാഴ്ചകളിലൂടെ പാഞ്ഞു. 

മൗനമായി നിൽക്കുന്ന കുറച്ചാളുകൾക്കു പുറകെ ചെറിയൊരു വീട്ടുമുറ്റം നിശ്ശബ്ദമായ ദു:ഖത്തിലാഴ്ന്നു കിടക്കുന്നു. ആരേയോ പ്രതീക്ഷിക്കുന്നതുപോലെ ചിലരെല്ലാം ബൈക്കിൽ നിന്നിറങ്ങുന്ന ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

"രവി എത്ത്യോ? കൂടെള്ളത് ആരാ?" പ്രായമുള്ള തിരുമേനിക്ക് രവിച്ചേട്ടനെ അറിയാമെന്ന് തോന്നുന്നു. 

"ഇവനെന്റെ ബന്ധുവാ."

"നിങ്ങള് പോയി കണ്ടിട്ട് വാ. അത് കഴിഞ്ഞുവേണം ചടങ്ങ്കള് തീർക്കാൻ." 

രവിച്ചേട്ടനൊത്ത് മൃതദേഹത്തിനടുക്കലേക്ക് നീങ്ങുമ്പോൾ കുറ്റബോധം പെരുകിക്കൊണ്ടിരുന്നു. നീണ്ടുനിവർന്ന തടി കുറഞ്ഞ ശരീരം. ഒറ്റ മുടി പോലും നരക്കാത്തതാണ്‌ ഇത്രയും വർഷം കഴിഞ്ഞിട്ടും കാര്യമായ വ്യത്യാസം തോന്നാതിരിക്കാൻ കാരണം. 

തിരിച്ച് നടക്കുമ്പോൾ ബോംബെ ജീവിതം കൂടുതൽ തെളിഞ്ഞു വന്നു. ഒപ്പം നന്ദികേടിന്റെ ഭാരം പരിസരബോധം നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. തിരുമേനിയോട് രവിച്ചേട്ടൻ കാര്യങ്ങൾ തിരക്കുകയാണ്‌. 

"ഭാര്യയും മോളും വന്നില്ലെ തിരുമേനി?" 

"ന്ന്ലെ രാത്ര്യന്നെ അറീച്ചു. ഞങ്ങ്ളെ പ്രതീക്ഷിക്ക്‌ണ്ടാന്നും അയാളായി ബന്ധല്യാന്നും പറഞ്ഞു. പിന്നാരും വാരാല്യാലൊ." 

"പിന്നെന്തേ ഇത്രേം വൈകിച്ചേ? വെളുപ്പിനേ എല്ലാം കഴിക്കായിരുന്നില്യെ?" 

"അങ്ങ്ന്യാ ഞങ്ങ്ള്‌ കര്‌ദ്യേ. ന്ന്ലെ രവ്യേ വിളിച്ച് പറയണേന്‌ മുന്നെ മരിച്ച് കെട്‌ക്ക്‌ണ ഭുവന്റെ ഷർട്ടിന്റെ പോക്കറ്റ്ലൊരു പഴേ ഫോട്ടോ കാണെണ്ടായി.  ഫോട്ടോയില്ള്ള ആളെ ആർക്കും പരിച്യം ഇല്യാത്തോണ്ട് ഒര്‌ മണ്യരെ കാക്കാന്ന് എല്ലാരുങ്കൂടീ തീര്‌മാനിക്കണ്ടായേ." 

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോവെടുത്ത് തിരുമേനി രവിയേട്ടനു നേരെ നീട്ടി. അതു വാങ്ങി നോക്കിയ രവിയേട്ടൻ പരിഭ്രമവും സഹതാപവും കലർന്ന കണ്ണുനീരോടെ എന്നെ ദയനീയമായി നോക്കുമ്പോൾ എന്റെ ശരീരം വിറക്കുന്നതായി തോന്നി. തിടുക്കപ്പെട്ട് രവിയേട്ടനിൽനിന്ന് ഫോട്ടോ പിടിച്ചുവാങ്ങി. 

ഞെട്ടിപ്പോയി!