31/8/10

പൊട്ടിച്ചി

01-09-2010
മഴ കനത്തു. ചിങ്ങത്തിലെ മഴയ്ക്കും ഇത്ര രൌദ്രഭാവമൊ? തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിയുകയാണ്‌. ഭീകരമാകുന്ന മഴയുടെ ഭാവത്തിന്‌ മിന്നലും ഇടിവെട്ടും കൊഴുപ്പേകി. ശക്തിയോടെ വെള്ളം കുത്തിയൊലിച്ച്‌ പലവഴിക്കും പായുന്നു.

പാടത്തെ‌ കീറിമുറിച്ച്‌ കടന്നു പോകുന്ന റോഡ്‌ ഉയരത്തില്‍ മണ്ണിട്ട്‌ നിര്‍മ്മിച്ചതാണ്‌. രണ്ട്‌ സൈഡും കരിങ്കല്ല്‌ കൊണ്ട്‌ ഭദ്രമായി കെട്ടിയിട്ടുണ്ട്‌. പാടനിരപ്പില്‍ നിന്ന്‌ പത്ത്‌ പന്ത്രണ്ടടി ഉയരത്തിലാണ്‌ റോഡ്‌. സമതലനിരപ്പില്‍ നിന്ന്‌ കരിങ്കല്‍ കെട്ടിന്റെ അരികു ചേര്‍ന്ന്‌ പാടത്തേക്ക്‌ ഇറങ്ങിപ്പോകാന്‍ നടന്നു നടന്ന്‌ ചാലായ വഴിയുണ്ട്‌. ആ വഴിക്കരുകിലാണ്‌ പുറ‍മ്പോക്ക്‌ കിടക്കുന്ന സ്ഥലത്ത്‌ അഞ്ചെട്ട്‌ കുടിലുകള്‍ അടുപ്പിച്ചടുപ്പിച്ച്‌.

മുകളില്‍ നിന്ന്‌ മഴവെള്ളവും ചളിയും കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാടത്തേക്ക്‌ പതിക്കും. പലപ്പോഴും വഴിച്ചാല്‌ തിങ്ങി നിറഞ്ഞ്‌ കുടിലുകള്‍ക്കകത്തേക്ക്‌ കലക്കവെള്ളം കയറും. വെള്ളം കയറുന്നതില്‍ അതിനകത്തുള്ളവര്‍ക്ക്‌ പരാതി ഇല്ലായിരുന്നു. മഴയിലും കാറ്റിലും ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ വീഴാതിരുന്നാല്‍ മതിയെന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

പൊട്ടിച്ചിമാതുവിന്റെ കൂരയാണ്‌ ഏറ്റവും മോശം. സിമന്റ്‌ ചാക്കുകളും തുരുമ്പ്‌ പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക്‌ പേപ്പറുകളുംകൊണ്ട്‌ വികൃതമായ ഒരു പ്രകൃതം. മറ്റുള്ളവയെല്ലാം ഓലക്കീറുകള്‍ കൊണ്ട്‌ ഒതുക്കത്തില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളായിരുന്നു. കൊച്ച് കുടിലുകളായതിനാല്‍ തല കുനിച്ച് ഞൂണ്ടു വേണം അകത്തേക്ക്‌ കയറാന്‍.

പൊട്ടിച്ചിമാതുവൊഴികെ ബാക്കി എല്ലാവരും തമിഴരായിരുന്നു. അവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പൊട്ടിച്ചിമാതു ഏതെങ്കിലും വീട്ടില്‍ പണിക്ക്‌ പോകും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലാണ്‌ സ്ഥിരം പണി. അവിടെ പണി ഇല്ലെങ്കിലേ വേറെ എവിടെയെങ്കിലും പോകു.

പൊട്ടിച്ചി വളരെ ചെറുപ്പമാണ്‌.പതിനെട്ട്‌ പത്തൊമ്പത്‌ വയസ്സ്‌ പ്രായം വരും. കണ്ടാല്‍ ഒരു മുപ്പത്തഞ്ച്‌ വയസ്സെങ്കിലും തോന്നിക്കും. തീരെ വൃത്തിയും വെടിപ്പുമില്ല. നാറുന്ന ശരീരം. ചടപിടിച്ച തലമുടി മെഴുക്ക്‌ പുരട്ടാതെ ചപ്രചിപ്ര. ശരീരം മുഴുവന്‍ എപ്പോഴും ചൊറിഞ്ഞ്‌ കൊണ്ടിരിക്കും. വലിയ തൊള്ള. വലിയ പല്ലുകള്‍ പല വലിപ്പത്തില്‍ പുറത്തേക്ക്‌ ഉന്തി നില്‍ക്കുന്നു. ചുണ്ടുകള്‍ പിറകിലേക്ക്‌ വലിഞ്ഞ്‌ മോണയെല്ലം പുറത്താണ്‌. മൂക്കിന്റെ ഒരു ഭാഗം ചുണ്ടുമായി ചേര്‍ന്ന്‌ മുകളിലേക്ക്‌ വലിഞ്ഞിരിക്കുന്നു. ഈര്‍ക്കിലി പോലെ ചുക്കിച്ച ശരീരത്തിന്‌ യോജിക്കാത്ത ഒരു ബ്ളൌസ്സും കീറിയ പാവാടയും.
ഒട്ടനോട്ടത്തില്‍ ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുമെങ്കിലും ഭ്രാന്തില്ല.
ഒരു പൊട്ടി.
വ്യക്തമല്ലാതെ മൂക്കു കൊണ്ടുള്ള സംസാരം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു. എന്തിനേറെ, ഒരു പെണ്ണിന്റെ സൌന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ്‌ പോലും പേരിനില്ല.

തൊട്ടടുത്ത കുടിലിലെ തമിഴത്തിത്തള്ളക്ക്‌ പൊട്ടിച്ചിയെ ഇഷ്ടമായിരുന്നു. പൊട്ടിച്ചിയോട്‌ കൂടാനും ചിരിക്കാനും അവര്‍ മാത്രമായിരുന്നു കൂട്ടിന്‌. പറയുന്നത്‌ മുഴുവന്‍ മനസ്സിലാകില്ലെങ്കിലും തമിഴത്തി വായിലവശേഷിച്ച പല്ലുകള്‍ പുറത്ത്‌ കാട്ടി കുലുങ്ങിച്ചിരിക്കും. മൂക്കിലെ രണ്ട്‌ ഭാഗത്തേയും മൂക്കുത്തികള്‍ക്കൊപ്പം തുള വീണ ചെവിയും ചിരിയില്‍ ലയിക്കും. ആ ചിരി കാണുമ്പോള്‍ പൊട്ടിച്ചി വലിയ തൊള്ള തുറന്ന്‌ ഒരു പ്രത്യേക ശബ്ദത്തോടെ ചിരിയില്‍ പങ്കുചേരും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ പറമ്പില്‍ തെങ്ങ്‌ കയറ്റം. പൊട്ടിച്ചി നാളികേരമെല്ലാം പെറുക്കി കൂട്ടുകയാണ്‌. പരിസരത്ത്‌ മറ്റാരുമില്ല. കൊച്ചൌസേപ്പിന്റെ ഇളയ മകന്‍ ജോസ്‌ അതുവഴി വന്നു. കുനിഞ്ഞുനിന്ന്‌ നാളികേരം മാറ്റിയിടുന്ന പൊട്ടിച്ചിയുടെ ചന്തിയില്‍ ഒറ്റപ്പിടുത്തം. പെട്ടെന്നായതിനാല്‍ ഒന്നു ഞെട്ടിയ പൊട്ടിച്ചി ഒരു കയ്യില്‍ നാളികേരവുമായി ഉയര്‍ന്നപ്പോള്‍ ജോസ്‌ പുറകില്‍. ജോസിനൊരു വെപ്രാളം. ഒരടി പുറകോട്ട്‌ നീങ്ങിയപ്പോള്‍ പൊട്ടിച്ചി കയ്യില്‍ കയറി പിടിച്ചു.

" ഇഞ്ഞിം പിടിക്ക്‌. നല്ല സൊകം"

പെട്ടെന്ന്‌ കൈ വിടുവിച്ച്‌ ജോസ്‌ തിരിഞ്ഞ്‌ നടന്നു. ഇതൊന്നും അറിയാതെ തെങ്ങുകയറ്റക്കാരന്‍ പട്ട വെട്ടി താഴെ ഇടുന്നുണ്ടായിരുന്നു. ആ സംഭവത്തിന്‌ ശേഷം കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലെ പണിക്ക്‌ പോകാന്‍ മാത്രമെ പോട്ടിച്ചിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളു. തരം കിട്ടുമ്പോഴൊക്കെ ജോസ്‌ പൊട്ടിച്ചിയുടെ ചന്തിക്ക്‌ പിടിച്ച്‌ കൊണ്ടിരുന്നു.

തമിഴത്തിയോട്‌ മാത്രമെ എല്ലാം പറയൂ. എന്ത്‌ കേട്ടാലും ചിരിക്കുക എന്നതാണ്‌ തള്ളയുടെ പണി.

"പൊത്തിച്ചി, ഉന്‍ വയറ്‌ റൊമ്പ പെറ്‍സായിറ്‍ക്ക്‌. എന്നാച്ച്‌?" ഉയര്‍ന്ന വയറ്‌ കണ്ട്‌ തള്ളക്ക്‌ ആശങ്ക.

"ആവൊ"

എന്തുകൊണ്ട്‌ വയറ്‌ വീര്‍ത്തു എന്ന്‌ തിട്ടമില്ലാതെ എന്താണ്‌ ഉത്തരം പറയുക. പലതും ചോദിച്ചെങ്കിലും പൊട്ടിച്ചിക്ക്‌ ഒന്നും അറിയില്ലായിരുന്നു. അവസാനമാണ്‌ ജോസിനെക്കുറിച്ച്‌ സംസാരിച്ചത്‌. ജോസ്‌ എന്ന വാക്ക്‌ കേള്‍ക്കുമ്പോഴേക്കും പൊട്ടിച്ചിയില്‍ ഉണര്‍വും ആവേശവും അണപൊട്ടുന്നത്‌ കണ്ട്‌ തമിഴത്തിത്തള്ള എല്ലം ചോദിച്ചു.

ആരും ഇല്ലാത്ത സമയത്ത്‌ ജോസ്‌ പലപ്പോഴും മേത്ത്‌ കയറിക്കിടക്കാറുണ്ടെന്നും, അങ്ങനെ കയറിക്കിടക്കുന്ന സമയത്ത്‌ പാവാട ഉയര്‍ത്തി മുഖവും തലയും മൂടാറുണ്ടെന്നും, അടിവയറ്റിലൊരു സുഖം വരാറുണ്ടെന്നും ഒക്കെ പറഞ്ഞു.

പൊട്ടിച്ചിക്ക്‌ വയറ്റിലുണ്ടെന്ന്‌ റോഡുവക്കുള്ളവരോക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി.

ആക്രി പെറുക്കുന്ന തമിഴന്‍മാരുടെ കൂമ്പ്‌ നോക്കി ഇടിച്ചു നാട്ടുകാര്‍. എന്തൊരു ധാര്‍മ്മികരോഷം..! കറുമ്പി പെണ്‍കുട്ടികളുടെ കൈക്ക്‌ പിടിച്ച്‌ വലിച്ചു. സഹികെട്ട തമിഴത്തിത്തള്ള വെട്ടോത്തിയെടുത്ത്‌ പുറത്ത്‌ വന്ന്‌ അലറി.

"ടായ്‌..പുണ്ടച്ചിമക്കളെ..എന്നാ തിമിറ്‌ ഉങ്കള്‍ക്കെല്ലാം. യാരാവത്‌ അടുത്താല്‍ വെട്ടിടുവേന്‍." വെട്ടോത്തി വീശി തള്ള കോപം കൊണ്ട്‌ വിറച്ചു.

ധാര്‍മ്മിക രോഷക്കാര്‍ റോഡിനു മുകളിലേക്ക്‌ ഓടിക്കയറി.

"നാങ്കെ ആക്രി വേല താന്‍ പണ്ണത്‌. ആനാല്‍ നായ പോലെ അല്ലൈ. പശിക്കായ്‌ പണി ശെയ്യത്‌, പാശത്ത്ക്കായ്‌ പാവമാകത്‌. ആനാല്‍ മലയാലത്ത്‌ മക്കള്‍ അന്തമാതിരി അല്ലൈ. പൊത്തിച്ചിയെ പാക്ക്‌...മലയാലത്ത്കാരന്‍ യൊരു നായ താന്‍ ഇന്ത മാതിരി പണ്ണി വെച്ചിറ്‍ക്ക്‌. അങ്കൈ പോയി കേള്‌." നീട്ടിത്തുപ്പിക്കൊണ്ട്‌ മുകളിലേക്ക്‌ നോക്കി വിളിച്ച്‌ പറഞ്ഞ തമിഴത്തി ചവിട്ടിത്തുള്ളി അകത്തേക്ക്‌ പോയി.

പിന്നെ ഇതാരായിരിക്കും? എല്ലാരും പരസ്പരം മുഖത്തോട്‌ മുഖം നോക്കി. മുഖത്ത്‌ നോക്കിയാല്‍ അടുക്കാന്‍ പോലും അറപ്പ്‌ തോന്നുന്ന അതിന്റെ അടുത്ത്‌ ഏതവനായിരിക്കും ഈ പണി ഒപ്പിച്ചത്‌. ആര്‍ക്കും അത്തരം ഒരു വ്യക്തിയെ കണ്ടെത്താന്‍ ആയില്ല. ഇക്കാര്യത്തില്‍ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന ചിലരുടെ അഭിപ്രായമാണ്‌ പലരിലേക്കും സംശയങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്‌.

എന്നാലും ജോസിനെ സംശയിക്കാന്‍ പലര്‍ക്കും പ്രയാസമായിരുന്നു. സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറാത്തവന്‍, സല്‍സ്വഭാവി, ദാനശീലന്‍ എന്നീ ഗുണങ്ങള്‍ക്ക്‌ പുറമെ കൂട്ടുകാര്‍ക്ക്‌ വെള്ളമടിയും അത്യാവശ്യം അല്ലറ ചില്ലറയും നല്‍കുന്നവന്‍. അതുകൊണ്ടുതന്നെ അല്ലെന്നു സമര്‍ത്ഥിക്കാനാണ്‌ പലരും മെനക്കെട്ടത്‌.

മാസങ്ങള്‍ കഴിയുന്തോറും പൊട്ടിച്ചിയുടെ വയറ്‌ വീര്‍ത്ത്‌ വന്നു. മെല്ലിച്ച ശരീരത്തില്‍ ഒരു വലിയ വയറ്‌ കൂടി ആയപ്പോള്‍ ഒന്നുകൂടി വികൃതമായി. പല മാന്യരുടേയും ധാര്‍മ്മികരോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാവം പൊട്ടിച്ചിയും വയറും അനാഥമായി തമിഴത്തിത്തള്ളയുടെ മങ്ങിയ ചിരിക്കുള്ളില്‍ സാന്ത്വനം തേടി.

ഒരു കറുത്ത രാത്രിയില്‍ മഴ വീണ്ടും ഗര്‍ജ്ജിച്ചു. ഇരുട്ടിലൂടെ കലക്കവെള്ളം കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാഞ്ഞു. ഇടിവെട്ടിനിടയില്‍ പൊട്ടിച്ചിയുടെ കരച്ചില്‍ തുരുമ്പിച്ചു. സംശയം തോന്നിയ തമിഴത്തി ഓടിയെത്തി കൂര മറച്ചിരുന്ന സിമന്‍റ്‌ ചാക്ക്‌ ഉയര്‍ത്തി നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, പൊട്ടിച്ചി അകത്ത്‌ കയറിയ കലക്കവെള്ളത്തില്‍ കാലിട്ടടിച്ച്‌ വയറ്‌ പൊത്തി അലറുന്നത്‌ കണ്ടു.

ശങ്കിക്കാതെ തിരിച്ചോടി സ്വന്തം കുടിലില്‍ നിന്ന്‌ കുറേ പഴന്തുണിയും കറിക്കത്തിയുമായി തമിഴത്തിത്തള്ള, ചാരിവെച്ചിരുന്ന പൊട്ടിച്ചിയുടെ കൂരയുടെ പാട്ടക്കതക്‌ തള്ളിത്തുറന്ന്‌ അകത്ത്‌ കടന്നു. കതകടച്ച്‌ ചിമ്മിനി വെളക്ക്‌ കത്തിച്ചു. അരണ്ട പ്രകാശത്തില്‍ അരക്ക്‌ താഴെ ഉടുതുണിയില്ലാതെ മുക്കിയും മൂളിയും കലക്കവെള്ളത്തില്‍ കാലിട്ടടിക്കുന്നു പൊട്ടിച്ചി. ശകാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍. വഴുവഴുപ്പില്‍ നിന്ന്‌ കൊച്ചിനെയെടുത്ത്‌ പൊക്കിള്‍ക്കൊടി കത്തി കൊണ്ട്‌ കണ്ടിച്ചു. വഴുവഴുപ്പെല്ലാം പഴന്തുണികൊണ്ട്‌ തുടച്ച്‌ വെള്ളമില്ലാത്ത ഭാഗത്ത്‌ കൊച്ചിനെ കിടത്തി. പ്രസവച്ചോരയുടെ ചൂര്‌ കൂരയില്‍ നിന്ന്‌ സിമന്‍റ്‌ ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു. ചെറിയൊരു അനക്കം മാത്രം അവശേഷിച്ച പൊട്ടിച്ചിയില്‍ നിന്ന്‌ നിലയ്ക്കാത്ത ചോര അവശിഷ്ടങ്ങളുമായി ചേര്‍ന്ന്‌ കലക്കവെള്ളത്തിലൂടെ പുറത്തേക്ക്‌ ഇഴഞ്ഞു.

വിടവുകളിലൂടെ അകത്ത്‌ കടന്ന കാറ്റ് ചിമ്മിനിവെട്ടം ഊതി കെടുത്തി.

അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച്‌ മനസ്സ്‌ ഇരു‍ട്ടില്‍ കാറി കരഞ്ഞു.

16/8/10

സുപ്രഭാതം കാത്തിരിക്കുന്നവള്‍

     16-08-2010

                   കൌസല്യാ സുപ്രജാ രാമപൂര്‍വാ സന്ധ്യാ പ്രവര്ത്തതേ
                   ഉത്തിഷ്ടാ നരസാര്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം
                   ഉത്തിഷ്ടോത്തിഷ്ട ഗോവിന്ദ ഉത്തിഷ്ട ഗരുഡദ്വജാ
                   ഉത്തിഷ്ട കമലാകാന്താ ത്രൈലോക്യം മംഗളം കുരൂ...

എം.എസ്സ്‌.സുബ്ബലക്ഷ്മിയുടെ ഇപ്പോഴും തനിമ നഷ്ടപ്പെടാത്ത ശബ്ദമാധുര്യം ഉറക്കത്തില്‍ നിന്നുണരുന്നതിന്‌ ഒരു തലോടലായി വന്നെത്തി. അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും കിളികളുടെ മര്‍മ്മരങ്ങളും കൂടിക്കലര്‍ന്നപ്പോള്‍ വെളിച്ചം എത്തിനോക്കിയ വെളുപ്പാന്‍ കാലം ഭക്തിയോടെ തഴുകി.


നളിനി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. ലൈറ്റ്‌ ഓണാക്കി. ഗ്യാസ്‌ സ്റ്റൌ കത്തിക്കാന്‍ കൈ നീണ്ടെങ്കിലും കുതിച്ചുകയറിയ ഗ്യാസിന്‍റെ വില പുകയില്ലാത്ത അടുപ്പിലേക്ക്‌ വിറകുകള്‍ കുത്തിക്കയറ്റാന്‍ പ്രേരിപ്പിച്ചു. മക്കള്‍ക്ക്‌ കൊണ്ടുപോകേണ്ട ചോറിന്‌ വെള്ളം അടുപ്പത്ത്‌ വെച്ച്‌ മുറ്റത്തേക്കിറങ്ങി. കുറ്റിച്ചൂലെടുത്ത്‌ വീടിന്‍റെ നാല്‌ ഭാഗത്തേയും മുറ്റം അടിച്ച്‌ കഴിഞ്ഞപ്പോള്‍ തണ്ടല്‍ വേദന. ഇപ്പോള്‍ എല്ലാവര്‍ക്കും ഉള്ളതാണല്ലൊ എന്ന് കരുതി സമാധാനിച്ചു.

ഉപ്പ്പൊടി ചേര്‍ത്ത്‌ മിക്സ്‌ ചെയ്തിരുന്ന ഉമിക്കരിയെടുത്ത്‌ പല്ലമര്‍ത്തി തേച്ചു. മുറ്റത്ത്‌ വീണു‌ കിടന്നിരുന്ന തെങ്ങോലയില്‍ നിന്ന് ഒരീര്‍ക്കിലി ഒടിച്ചെടുത്ത്‌ പൊളിച്ച്‌ നാവ്‌ വടിച്ചു. പൈപ്പ്‌ തുറന്ന് മുഖം കഴുകി. കൈവിരലുകള്‍കൊണ്ട്‌ പല്ല് വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേട്ടാലേ നളിനിക്ക്‌ തൃപ്തിയാകു. ബ്രഷും പേയ്സ്റ്റും നാക്ക്‌ വടിക്കുന്നതുമെല്ലാം ആദ്യമെ കുറച്ചു നാള്‍ ഉപയോഗിച്ചതോടെ മടുത്തു. എല്ലാം കഴുകി വീണ്ടും ഉപയോഗിക്കുന്നതില്‍ ഒരറപ്പ്‌. ബ്രഷ്‌ പിന്നേയും കഴിച്ച്‌ കൂട്ടാം. പക്ഷെ നാക്ക്‌ വടിക്കുന്ന ആ സാധനം കൈകൊണ്ട്‌ തൊടുമ്പോള്‍ ഓക്കാനം വരും.

അടുപ്പത്ത്‌ വെച്ച വെള്ളം തിളച്ച്‌ മറിയുന്നു. തിടുക്കത്തില്‍ അരി കഴുകി കലത്തിലിട്ടു. ഇന്നലെ അരച്ച് വെച്ചിരുന്ന മാവെടുത്ത് ഇഡ്ഡലിത്തട്ടിലൊഴിച്ച് ഗ്യാസ്‌ സ്റ്റൌവില്‍‍ വെച്ചു. ഫ്രിഡ്ജില്‍ നിന്ന് അഞ്ചെട്ട്‌ കാരറ്റെടുത്ത്‌ കുനുന്നനെ അരിഞ്ഞു.

"ഇന്നും അമ്മേടെ ഈ ക്യാരറ്റ്‌ തന്നെയാണൊ?" പ്ളസ്ടൂവിന്‌ പഠിക്കുന്ന മകന്‍ ബ്രഷില്‍ പേയ്സ്റ്റുമായി അടുക്കളയിലെത്തി.

"വേറെ ഞാനെന്താ ഇണ്ടാക്കാ. മോന്‍ പറഞ്ഞ്‌ താ."

"മിനിയാന്നും ഇതന്നെ. കുട്ടികളെന്നെ കളിയാക്കും."

"അത്‌ സാരംല്യ. അന്നു വാങ്ങിയതില്‍ കുറച്ച്‌ ബാക്കി ഇരുന്നതാ. അതങ്ങ്ട്‌ കഴിഞ്ഞോട്ടെ."

"അമ്മയ്ക്ക്‌ വേറെ എന്തെങ്കിലും വാങ്ങിച്ചൂടെ."

"നിന്‍റെ അച്ഛന്‌ അവിടെ പണം കായ്ക്കുന്ന മരം കുലുക്കി പണം വാരലല്ല പണി. നീ പോയി പല്ല് തേച്ച്‌ എന്തെങ്കിലും പഠിക്കാന്‍ നോക്ക്‌."

ഇഡ്ഡലിത്തട്ടില്‍ നിന്ന് ഇഡ്ഡലിയെടുത്ത്‌ വീണ്ടും മാവൊഴിച്ച്‌ അടുപ്പത്ത്‌ വെച്ചു. ഉള്ളിയും പച്ചമുളകും അരിഞ്ഞ്‌ അല്‍പം നാളികേരം ചിരവി കഴിഞ്ഞപ്പോഴേക്കും ഇഡ്ഡിലി റെഡിയായി. ആ കലം മാറ്റി അവിടെ ചായയ്ക്കുള്ള വെള്ളം വെച്ചു.

 അകമെല്ലാം തൂത്ത് വാരാന്‍ ചൂലെടുത്തു.
"കോത്തിലുച്ചയായാലും എഴുന്നേല്‍ക്കണ്ടടി. നിന്നെപ്പോലെ അല്ലെ അവന്‍. അവനെപ്പഴേ എഴുന്നേറ്റ്‌ പഠിക്കുന്നതാ. നീ ഇത്തവണ പത്തിലാ. അത്‌ മറക്കണ്ട. എടീ ഇങ്ങോട്ടെഴുന്നേല്‍ക്കാന്‍. എനിക്കാ കട്ടിലിന്‍റെ അടിയിലൊക്കെ ഒന്ന് അടിച്ച്‌ വാരണം."

കണ്ണുകളിലവശേഷിച്ച ഉറക്കം തിരുമ്മിയുടച്ച്‌ അവള്‍ മുറിക്ക്‌ പുറത്ത്‌ കടന്നു.

"അയ്യേ..കാലത്തേ കിട്ടിയേ ഉണ്ടക്കണ്ണിയ്ക്ക്‌."

"നോക്യേ അമ്മേ അവന്‍..."അവള്‍ കിണുങ്ങിക്കൊണ്ട്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചെന്നു. അവനെ ഇക്കിളിയാക്കി അവള്‍ പുറത്തേയ്ക്ക്‌ ഓടി.

രണ്ടുപേരും കുളിച്ച്‌ വരുമ്പോഴേക്കും അവര്‍ക്ക്‌ വേണ്ട ഡ്രസ്സുകള്‍ തേച്ച്‌ വെച്ചു. പാത്രത്തില്‍ ചോറാക്കി. രണ്ടാളും ഒരേ സ്കൂളിലായതിനാല്‍ ഒരുമിച്ചാണ്‌ പോകുന്നത്‌. പുറത്തേക്കിറങ്ങിയാല്‍ രണ്ടാളും തല്ല് കൂടാറില്ല. സ്കൂള്‍ അടുത്തായതിനാല്‍ കഥകളും പറഞ്ഞ്‌ നടക്കും.

അമ്മയോട്‌ യാത്ര പറഞ്ഞ്‌ രണ്ടുപേരും മുറ്റത്തിറങ്ങി. കണ്ണില്‍ നിന്ന് മറയുന്നത്‌ വരെ നോക്കിനിന്ന നളിനി വീണ്ടും അടുക്കളയിലേക്ക്‌ നടന്നു. പാത്രങ്ങളെല്ലാം കഴുകി അടുക്കിപ്പെറുക്കിവെച്ച്‌ സോപ്പ്പൊടി കലക്കിയ ബക്കറ്റിലെ വെള്ളത്തില്‍ ബ്രഷ്‌ മുക്കി പുരയ്ക്കകവും പുറവും തുടച്ച്‌ വൃത്തിയാക്കി. അല്‍പം പട്ടയും ചൂട്ടും കിടന്നിരുന്നതിനെ വെട്ടിയുരിഞ്ഞ്‌ ചെറിയ കെട്ടുകളാക്കി കഴിഞ്ഞപ്പോഴേക്കും സമയം കുറെ ആയി.

തുണി ഇനി നാളെ അലക്കാം എന്ന് മനസ്സില്‍ കരുതി. മേലൊക്കെ കുറച്ച്‌ എണ്ണ പുരട്ടി കുളി കഴിഞ്ഞപ്പോള്‍ സമയം പത്താവാറായി.

പത്ത്‌ മണിക്കുള്ള ബസ്സ്‌ പോയാല്‍ പിന്നെ പതിനൊന്ന് മണിക്കേ ബസ്സുള്ളു. അതില്‍ അവിടെ എത്തുമ്പോഴേക്കും എല്ലാം അടച്ചിട്ടുണ്ടാകും. കരണ്ട്‌ ബില്ല് അടക്കേണ്ടതിന്‍റെ അവസാന ദിവസമാണിന്ന്. അത്‌ കഴിഞ്ഞ്‌ കരണ്ടോഫീസിന്‍റെ അടുത്ത്‌ തന്നെയുള്ള മാവേലിസ്റ്റോറില്‍ നിന്ന് കുറച്ച്‌ സാധനങ്ങളും വാങ്ങാം. വന്നിട്ട്‌ വേണം ആ മരണവീട്ടില്‍ പോയി ഒന്ന് മുഖം കാണിക്കാന്‍.

സാധനങ്ങളും വാങ്ങി തിരികെ എത്തിയപ്പോള്‍ മണി മൂന്ന് കഴിഞ്ഞു. എന്തൊരു തിരക്കായിരുന്നു സ്റ്റോറില്‍. ഇനിയിപ്പൊ പിള്ളേര്‌ സ്കൂളില്‍ നിന്ന് എത്താറായി. അവര്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കണം. മരണ വീട്ടില്‍ ഇനി എപ്പഴാ ഒന്ന് പോകാന്‍ പാറ്റ്ക ആവൊ.

ഓരോന്ന് ചിന്തിച്ചിരുന്നപ്പോള്‍ ഏട്ടന്‍റെ അമ്മ വന്നു. അമ്മ തറവാട്ടില്‍ അനിയന്‍റെ കൂടെയാണ്‌ നില്‍ക്കുന്നത്‌. അമ്മയെ കണ്ടപ്പോള്‍ ഭയം. അമ്മേടെ വായേന്ന് ഇനി എന്തൊക്കെയാണാവൊ വീഴാന്‍ പോകുന്നത്‌. എന്തായാലും നല്ലതൊന്നും കേള്‍ക്കില്ലെന്ന് ഉറപ്പ്‌.

"മരിച്ചോടത്ത്‌ പോയില്ലെ നിയ്യ്‌..?"

"ഇതുവരെ പോകാന്‍ പറ്റീട്ടില്ല അമ്മെ"

"കാലത്തേ ഉടുത്തൊരുങ്ങി പോണത്‌ കണ്ടല്ലൊ? ഏതവന്‍റെ അടുത്തേക്കാടി എന്നും നിന്‍റെ ഈ തുള്ളിച്ച. എന്‍റെ മോന്‍ അറബി നാട്ടീക്കെടന്ന് മാസാമാസം അയച്ചുതരുന്നുണ്ടല്ലൊ അല്ലെ. നിനക്കിവിടെ പൌഡറും പൂശി കുണ്ടീം കുലുക്കി നടന്നാ മതീല്ലൊ. മേലനങ്ങാതെ തിന്ന് മുടിച്ചാ മതി. അല്ലെങ്കില്‍ നേരം വെളുത്തിട്ട്‌ ഇത്രേ ആയി. ആ മരിച്ചോടത്തൊന്ന് കടന്ന് പോകാന്‍ ഇതുവരെ സമയം കിട്ടീലാന്ന് നീ ആരോടാ പറയണെ. അതിനെങ്ങിനെയാ..അവനൊരു പെണ്‍കോന്തന്‍. അവധിക്ക്‌ വന്നാ നിന്‍റെ മൂടും താങ്ങിയല്ലെ അവന്‍റെ നടപ്പ്‌. അപ്പോ നിനക്ക്‌ തോന്നിയത്‌ പോലെ ജീവിക്കാലൊ. അഴിഞ്ഞാട്ടക്കാരി...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട." ഇത്രയും പറഞ്ഞ്‌ അവര്‍ തിരിച്ച്‌ പോയി.

നളിനിയ്ക്ക്‌ കരച്ചില്‍ വന്നു. എന്ത്‌ ചെയ്താലും പഴിമാത്രം കേള്‍ക്കെണ്ടിവരുന്ന വിധിയെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. ഏട്ടന്‍ അയച്ച പൈസയെടുക്കാന്‍ മിനിയാന്ന് പോയി. ഇന്നലെ ഫോണ്‍ ബില്ലടയ്ക്കാന്‍ പോയി. ഇന്നിപ്പൊ ഇങ്ങിനേം കഴിഞ്ഞു. ഇതെല്ലാം ആരോട്‌ എങ്ങിനെ പറഞ്ഞാ മനസ്സിലാക്കാ. പുറമേന്ന് നോക്കുമ്പോള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നു. ‌ ഗള്‍ഫ്കാരന്‍റെ ഭാര്യ. അവള്‍ക്കെന്തിന്‍റെ കുറവാ....! കാലം മാറിയപ്പോള്‍ ഗള്‍ഫ്കാരോടും അവരുടെ കുടുംബത്തോടും ഉള്ള നാട്ടുകാരുടേം വീട്ടുകാരുടേം തോന്നല്‍ മാറി എന്ന് പറയുന്നത്‌ വെറുതെ...

സ്കൂളില്‍ നിന്നെത്തിയ മക്കള്‍ക്ക്‌ ചായ കൊടുത്ത്‌ മരിച്ചോടത്ത്‌ പോയി ഒന്ന് മുഖം കാണിച്ച്‌ തിരിച്ച്‌ വന്നു. മുറിയെല്ലാം തൂത്ത്‌ വാരി വിളക്ക്‌ വെക്കുമ്പോള്‍ ഏട്ടന്‍റെ ഫോണ്‍ വന്നു.

നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌. കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍ ഒരുമിച്ച്‌ ജീവിച്ചിരുന്ന ചുരുങ്ങിയ നാളുകളിലെ ഓര്‍മ്മകള്‍ താലോലിച്ച്‌ രാത്രി കഴിച്ച്‌ കൂട്ടാം എന്ന് സമാധാനിച്ചു.

ഇന്നത്തെ അലച്ചില്‍ കാരണം പെട്ടെന്ന് ഉറങ്ങിപ്പോകും എന്ന് കരുതിയത്‌ വെറുതെയായി. ഏട്ടന്‍റെ ഫോണ്‍ വന്നാല്‍ അങ്ങിനെയാണ്‌. അന്ന് പിന്നെ ഉറക്കം കണക്കാ. എന്നാലും എപ്പോഴോ ഉറങ്ങിപ്പോയി.

"അമ്മേ..അമ്മേ..ദേ വാതിലില്‍ ആരോ മുട്ടുന്നു." മകന്‍റെ അടക്കിപ്പിടിച്ച പരിഭ്രമം കലര്‍ന്ന ശബ്ദം കേട്ട്‌ നളിനി ഉണര്‍ന്നു. സമയം രാത്രി ഒന്നൊന്നര ആയിക്കാണും.

നല്ല മഴ പുറത്ത്‌. ശക്തിയായ കാറ്റ്‌. ഇടിമിന്നലും ഇടിവെട്ടും. വര്‍ദ്ധിച്ച ഭയത്തോടെ നളിനി കാതോര്‍ത്തു. ശരിയാണ്‌...പരിചയമുള്ള ആരോ വാതിലില്‍ മുട്ടുന്നത്‌ പോലെ.. മെല്ലെ മെല്ലെ... ചങ്കിടിപ്പ്‌ പെരുകി. കട്ടിലില്‍ നിന്ന് അനങ്ങാനൊ എഴുന്നേല്‍ക്കാനൊ കഴിയുന്നില്ല. കൈകാല്‍ വിറക്കുന്നു. മകന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ശബ്ദം പോലും പുറത്ത്‌ വരാതായി.

ഒരു കണക്കിന്‌ എഴുന്നേറ്റ്‌ പുറത്തെ ലൈറ്റിട്ടു. എമര്‍ജന്‍സിയെടുത്ത്‌ കയ്യില്‍ പിടിച്ച്‌ ഹാളിനകത്തേക്ക്‌ കടന്നു. കുറച്ചുനേരം കാത്ത്‌ നിന്നിട്ടും പിന്നെ അനക്കമൊന്നും കേട്ടില്ല. കുറേ നേരം കൂടി ശ്വാസം അടക്കിപ്പിടിച്ച്‌ ശ്രദ്ധിച്ചു. ഇല്ല. ഒന്നുമില്ല.

 കാറ്റ് ജനല്പാളികളില്‍ അടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണെന്ന് മനസ്സിലായി. എന്നിട്ടും തിരിച്ച്‌ വന്ന് കിടക്കുമ്പോള്‍ ഭയം ഒരു സംശയം പോലെ പരന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ കേള്‍‍ക്കുന്ന സുപ്രഭാതത്തിന്‌ കാതോര്‍ത്ത്‌ മയങ്ങിയോ...

നിശ്ചയമില്ല.

9/8/10

അവള്‍ വെറുതെ കിടന്നതാണ്‌

03-08-2010

"വേണ്ട..ഞാനുണ്ടാക്കിക്കോളാം...ഒരു ചായയുടെ കാര്യമല്ലെ. അതിനി തന്‍റെ മൂഡ്‌ നശിപ്പിക്ക‍ണ്ട."

നേരിയ തണുപ്പിന്‍റെ സുഖം നുകര്‍ന്ന്‌ മക്കളെ രണ്ടുപേരേയും ചേര്‍ത്ത്‌ പിടിച്ച്‌ കമ്പിളിക്കടിയില്‍ വീണ്ടും ചുരുണ്ടു കൂടി അവള്‍.

കൃത്യം ഏഴരക്ക്‌ തന്നെ അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങാറുള്ളതാണ്‌. ഇന്നല്‍പം ലേറ്റാകുന്നതിന്‍റെ വെപ്രാളം എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നു. അലാറം അടിച്ചെങ്കിലും മറ്റുള്ളവര്‍ സുഖമായി കിടക്കുന്നത്‌ കണ്ടപ്പോള്‍ വെറുതെ ഒന്നുകൂടി കിടന്നതാണ്‌.

സ്റ്റൌ കത്തിച്ച്‌ വെള്ളം വെക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു.

കാലത്തെഴുന്നേറ്റ്‌ കുളികഴിഞ്ഞ്‌ ഏറ്റവും ആദ്യം അടുക്കളയിലെത്തിയിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി. ഉയര്‍ന്ന വിദ്യാഭ്യാസം വരുത്തിയേക്കാവുന്ന ആഢംബരങ്ങളുടെ അണുക്കള്‍ ബാധിക്കാതിരുന്ന അയളുടെ ഭാര്യ. കുടുംബത്തെ സ്വര്‍ഗ്ഗമാക്കി സംരക്ഷിച്ചിരുന്ന വീട്ടമ്മ.

പിന്നെ എവിടെയാണ്‌ തെറ്റിയത്‌?

അവളെ ഗല്‍ഫിലേക്ക്‌ വലിച്ചിട്ട തന്‍റെ തീരുമാനമൊ? പഞ്ഞമില്ലാതെ എത്തിച്ചേരുന്ന പണത്തിനിടയില്‍ മോഹങ്ങള്‍ക്ക്‌ മൂക്ക്‌ കയറിടാന്‍ ചിന്തകള്‍ അനുവദിക്കില്ലല്ലൊ...പുതിയവയെ കൈനീട്ടി വരവേല്‍ക്കുമ്പോഴും പഴയതെല്ലാം ആവിയായ്‌ തീരുന്നത്‌ മനസ്സിന്‍റെ കോണിലെവിടെയൊ അറിയാതെ അടിഞ്ഞ്‌ കൂടുന്നുണ്ടായിരുന്നു.

ഏതൊരു പെണ്ണിനേയും പോലെ ഭര്‍ത്താവൊത്ത്‌ ഒരുമിച്ച്‌ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഗള്‍ഫിലെ ഭാര്യയാകാന്‍ എന്തുകൊണ്ടൊ ആദ്യം മുതലെ അവള്‍ക്കിഷ്ടമല്ലായിരുന്നു. അവളുടെ ഇഷ്ടത്തേക്കാള്‍ തന്‍റെ ആഗ്രഹമായിരുന്നു അവളെ ഇവിടെ എത്തിച്ചത്‌.

പ്രവാസ ഭൂമിയുടെ തനിനിറം നേരിട്ട്‌ കണ്ടപ്പോഴാണ്‌ അവള്‍ കൂടുതല്‍ അസ്വസ്ഥയായത്‌. ദൂരങ്ങളോളം നീണ്ട്‌ കിടക്കുന്ന മണലാരണ്യങ്ങള്‍. മരുഭൂമിയെ പകുത്ത്‌ കേടുപാടുകളില്ലാതെ കറുത്ത റോഡ്‌ നീളത്തില്‍. പച്ചപ്പുകള്‍ അവശേഷിക്കുന്ന ഈന്തപ്പനകള്‍ അങ്ങിങ്ങ്‌. ആട്ടിന്‍പറ്റം പോലെ ചിലയിടത്ത്‌ കെട്ടിടങ്ങള്‍. തീര്‍ന്നു...അവളുടെ കാഴ്ചകള്‍.

അവളെ കുറ്റപ്പെറ്റുത്തുന്നതില്‍ ന്യായമില്ലെന്ന്‌ അയാള്‍ക്കും തോന്നിയിരുന്നു. ചെടികളും പൂക്കളും മഞ്ഞും മഴയും തിക്കിത്തിരക്കിയ നാട്ടന്തരീക്ഷം അകന്ന്‌ പോയപ്പോള്‍ പെട്ടെന്ന്‌ ഉള്‍‍ക്കൊള്ളാനായില്ലെന്നത്‌ നേര്‌.

കലുഷിതമായ മനസ്സുമായി അവളുടെ ആദ്യനാളുകള്‍ കടന്നുപോയി.

അയാളുടെ ആഹാരക്രമത്തിലെ അടുക്കും ചിട്ടയും തിരികെ കിട്ടി. ഫ്രീസറിനകത്തെ തണുത്ത്‌ മരവിച്ച കോഴിയെ അവള്‍ കറി വെച്ചെടുക്കുമ്പോള്‍ നാടന്‍ സ്വാദ്‌. ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന്‌ മുക്തി നേടി.

അടഞ്ഞ മുറിക്കുള്ളിലെ സുലഭമായ വെളിച്ചത്തിന്‍റെ തെളിച്ചവും കാര്‍പ്പെറ്റ്‌ നിരത്തിയ തറയും ഒട്ടും ഈര്‍പ്പമില്ലാത്ത അന്തരീക്ഷവും അവള്‍ക്കിഷ്ടപ്പെട്ടുവന്നു. കൊടുംചൂടും തണുപ്പും നിയന്ത്രിക്കുന്ന ഏസിയുടെ ശീതളിമയില്‍ മണ്ണുമായുള്ള ബന്ധം വേര്‍പ്പെട്ട കാലുകള്‍ പശിമയോടെ ഫ്ലാറ്റിനകത്ത്‌ സുഖിച്ചു. ഭര്‍ത്താവ്‌ മാത്രമായ കുടുംബത്തില്‍ തിരക്കൊഴിഞ്ഞ ശാന്തത ലഭിച്ചു. വെറുതെയാകുന്ന സമയത്തെ തള്ളിനീക്കാന്‍ ഉറക്കത്തേയും ടീവിയേയും കൂട്ട്‌ പിടിച്ചു. പതിവില്ലാതിരുന്ന രണ്ട്‌ സ്വഭാവം ക്രമേണ പതിവായി.

മഴയുടെ നനവും വീട്ടുപണിയുടെ വേവലാധിയും അകന്നുകൊണ്ടിരുന്ന മനസ്സില്‍ അവളറിയാതെ കയറിക്കൂടിയത് ഒന്നും ചെയ്യാനില്ലാതെ, ചിന്തകളെ തുരുമ്പെടുപ്പിക്കുന്ന അലസതയായിരുന്നു. ഫിലിപ്പൈനികളും പാക്കിസ്ഥാനികളും മാറ്റ് അറബ് വംശജരും അയല്‍വക്കക്കാരായതിനാല്‍ ഫ്ലാറ്റില്‍ നിന്ന് പുരത്തിറങ്ങേണ്ടി വരാറില്ല. ഇരുപത്തിനാല് മണിക്കൂറും അടഞ്ഞ മുറിയുടെ അകത്ത്‌ തന്നെ.  സമയാസമയങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും തോന്നിക്കാത്ത കിടപ്പ് തന്നെ ശരണം.

ആദ്യമായി നാട്ടിലേക്ക്‌ പോകുന്നത്‌ പ്രസവത്തിന്‌ വേണ്ടിയാണ്‌. മനസ്സില്‍ പതുങ്ങിക്കിടന്നിരുന്ന നാടും തോടും കാറ്റും മഴയും എല്ലാം കാര്‍മേഘങ്ങളായ്‌ ഉരുണ്ട്‌ കൂടി. പ്രസവം എന്നതിനേക്കാള്‍ നാടിനെ കെട്ടിപ്പുണരാന്‍ കൊതിച്ചു.

വിമാനത്താവളത്തില്‍ നിന്ന്‌ പുറത്ത്‌ കടന്നപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. ചെളി പിടിച്ച തറയിലേക്ക്‌ കാലെടുത്ത്‌ വെച്ചപ്പോള്‍ എന്തോ ഒരു വേണ്ടായ്ക അനുഭവപ്പെട്ടു. നാട്ടിലെ കാറുകള്‍ക്കെല്ലാം ഭംഗി കുറഞ്ഞെന്ന്‌ തോന്നി. തീരെ ഷെയ്പ്പില്ലാതെ ഒരു വക കാറുകള്‍. ഗള്‍ഫില്‍ പോകുന്നതിന്‌ മുന്‍പ്‌ ഈ കാറുകളെല്ലാം ഭംഗിയുള്ളവ ആയിരുന്നല്ലൊ...?

കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകള്‍ നിറയെ വളവും തിരിവും. വീടിനോട്‌ അടുക്കുന്തോറും പരിചയമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത്‌ പോലെ.

"ചേച്ചി നല്ലോണം തടിച്ചു. പഴേ സ്ളിം തന്നെയായിരുന്നു ഭംഗി."

അഭിപ്രായങ്ങള്‍ക്ക്‌ ചിരി സമ്മാനിക്കുമ്പോഴും ഒരതൃപ്തി കൂട്ടിനുണ്ടായിരുന്നു..

സാമാന്യം ഭേദപ്പെട്ട ആശുപത്രിയിലാണ്‌ പ്രസവം നടന്നത്‌. എന്നിട്ടും ആ ആശുപത്രി പരിസരവുമായി പൊരുത്തപ്പെടാനാകാതെ കുഴഞ്ഞു. പതിയെ നാടിന്‍റെ രുചിയില്‍ അലിഞ്ഞ്‌ ചേരാന്‍ തുടങ്ങി. അപ്പോഴും എന്തോ ഒരു കുറവ്‌ അലട്ടിക്കൊണ്ടിരുന്നു.

അവളുടെ നിര്‍ബന്ധം നേരത്തെയുള്ള തിരിച്ച്‌ പോക്കിന്‌ വഴിവെച്ചു.

മണല്‍ക്കാറ്റേറ്റ്‌ അവള്‍ ഉണര്‍ന്നു. ഉന്‍മേഷം ഉയര്‍ന്ന്‌ പൊങ്ങി.

കുഞ്ഞിന്‍റെ പരിചരണത്തില്‍ മുഴുകിയപ്പോള്‍ സമയമില്ലെന്ന പരിഭവം. ഭക്ഷണ കാര്യങ്ങളില്‍ നോട്ടമില്ലാതായി. എല്ലാം മറന്നുള്ള ഉറക്കം നഷ്ടപ്പെട്ടതിലെ പ്രയാസം.

കാത്ത്‌ നില്‍ക്കാതെ കടന്ന്‌ പോയ വര്‍ഷങ്ങള്‍ക്കിടയില്‍ അലസത പെരുകിക്കൊണ്ടിരുന്ന ദിനങ്ങള്‍....

രണ്ടാമത്തെ പ്രസവത്തിന്‌ നാട്ടിലേക്ക്‌ പോകാന്‍ അവള്‍ കൂട്ടാക്കിയില്ല. വല്ലപ്പോഴുമുള്ള നാട്ടില്‍ പോക്ക്‌ സുഖയാത്രപോലെ ചുരുങ്ങി. ബന്ധുക്കളോടുള്ള തീവ്രത നേര്‍ത്ത്‌ വന്നു. ബന്ധങ്ങളും കടപ്പാടുകളും വാക്കുകളില്‍ ഒതുങ്ങി.

അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങുന്നതിനുശേഷം ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാതെ അവള്‍ എഴുന്നേല്‍ക്കും. മക്കളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതോടെ ഒരു ദിവസത്തെ ഭാരം തീര്‍ന്നു എന്ന തോന്നല്‍. പേരിനെന്തെങ്കിലും വീട്ട്‌ ജോലികള്‍ ആകാമെന്ന്‌ വെച്ചാല്‍ തന്നെ കഴിയാറില്ല. വീണ്ടും കട്ടിലിലേക്ക്‌....

വെറുതെ ഇരുന്ന്‌ സമയം പോകാത്ത ഭാര്യക്ക്‌ അയാള്‍ കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തിരുന്നു. ഒന്നും ചിന്തിക്കാനില്ലാതെ കണ്ണടച്ച്‌ കിടക്കുന്നതിന്‍റെ സുഖം കമ്പ്യൂട്ടര്‍ അവള്‍ക്ക്‌ നല്‍കിയില്ല.

വളരെ ഫാസ്റ്റായി ഉണ്ടാക്കാവുന്ന ഭക്ഷണം തയ്യാറാക്കി ശീമപ്പന്നിയെപ്പോലെ തടിച്ച്‌ കൊഴുത്ത്‌ കഴിഞ്ഞ ശരീരത്തില്‍ തണുത്ത വെള്ളം കോരിയൊഴിച്ച്‌ കുളിക്കും.

കുറേ കാലമായി ഭക്ഷണത്തിലെ അരുചി അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു. അതിന്‌ അയാളവളെ കുറ്റപ്പെടുത്തിയില്ല. പകരം ചിലപ്പോഴൊക്കെ ഹോട്ടലില്‍ പോയിരുന്നു എല്ലാരുമൊത്ത്‌. പിന്നീട്‌ രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നാക്കുന്നതില്‍ അവള്‍ ഉത്സാഹിച്ചു.

"ഇന്നെന്ത്‌ പറ്റി? ചായപ്പാത്രം തീ പിടിക്കുമല്ലൊ..ആശാനിതെവിടെയാ....ഓഫീസില്‍ പോകണ്ടെ..ചായ ഏട്ടന്‍ ഉണ്ടാക്കിക്കോളാം എന്ന്‌ പറഞ്ഞിട്ടല്ലെ ഞാന്‍ എഴുന്നേല്‍ക്കാതിരുന്നത്‌."തൊട്ട്‌ പുറകില്‍ അവള്‍.

അയാള്‍ വാച്ച്‌ നോക്കി. സമയം എട്ടര ആയിരിക്കുന്നു.

"ഏട്ടന്‍ പോയി കുളിച്ച്‌ വാ. ചായ ഞാന്‍ റെഡിയാക്കാം."

ചായപ്പാത്രത്തിലേക്ക്‌ വീണ്ടും വെള്ളം ഒഴിക്കുമ്പോള്‍ അയാള്‍ കുളിമുറിയില്‍ കയറി. തണുത്ത വെള്ളം കൊരിയോഴിച്ചുക്കൊണ്ടിരുന്നിട്ടും തലയിലെ പെരുപ്പ്‌ അടങ്ങിയില്ല. തിരക്ക്‌ കൂട്ടാതെ അയാള്‍ ഡ്രസ്സ്‌ മാറി ഹാളിനകത്ത്‌ വന്നിരുന്നു. ടീവി ഓണ്‍ ചെയ്തു. അവള്‍ ചായയുമായി എത്തി.

"ടീവി കണ്ടിരുന്നാല്‍ മതിയൊ? ഓഫീസ്സിലൊന്നും പോകണ്ടെ?"

"ഇന്ന്‌ പോകുന്നില്ല. ഇനി എന്നും ഓഫീസ്സിലേ പോകണ്ട എന്ന്‌ തീരുമാനിച്ചു. നമുക്ക്‌ നാട്ടില്‍ പോകാം. മതി സമ്പാദിച്ചത്‌. ജീവിക്കാനുള്ളതിലും അപ്പുറം ഉണ്ടല്ലൊ. ഇനി നാട്ടില്‍ എന്തെങ്കിലും ചെയ്യാം."

അവളില്‍ ഒരു ഞെട്ടല്‍. വിശ്വസിക്കാനായില്ല.

"ഏട്ടനെന്താ ഭ്രാന്ത്‌ പറയുന്നൊ? നാട്ടില്‍ ഇത്രേം എങ്ങിനെ‍ കിട്ടാനാ. മണ്ടത്തരം കാണിക്കല്ലെ. അല്ലെങ്കില്‍ തന്നെ നാട്ടില്‍ പോയിട്ട്‌ ഈ തിരക്കും ബഹളത്തിനും ഇടയില്‍ എങ്ങിനെ‍ ജീവിക്കാനാ...എനിക്ക്‌ വയ്യ. ഞാനില്ല."

"ആര്‍ത്തി മൂത്താല്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വരും" അയാള്‍ കൂടുതലൊന്നും പറഞ്ഞില്ല.

നാട്ടിലേക്ക്‌ പോകേണ്ട കാര്യങ്ങള്‍ ശരിയാക്കിവരാം എന്ന്‌ പറഞ്ഞ്‌ കാറിന്‍റെ ചാവിയെടുത്ത്‌ അയാള്‍ പുറത്തേക്കിറങ്ങി.