24/7/10

ഗ്രാമങ്ങള്‍ ഇനിയും ഉറങ്ങരുത്.

19-07-2010

ഷാഫി പമ്മിപ്പമ്മിയാണ്‌ ഇറച്ചിപ്പുരയോട്‌ ചേര്‍ന്നുള്ള തോട്ടരുകില്‍ എത്തിയത്‌.

വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്ത വെളുപ്പാന്‍ കാലം. ആരും അറിയാതെയാണ്‌ എഴുന്നേറ്റു പോയത്‌.

കുറച്ചിട ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കാട്ടുചെടികള്‍ ചോര കുടിച്ച്‌ വീര്‍ത്തു നില്‍ക്കുന്നു. ശേഷിക്കുന്ന ഭാഗം തുറസ്സായി കിടക്കുന്നു. നെഞ്ചിടിപ്പുണ്ടെങ്കിലും കാട്ടുചെടികള്‍ക്കിടയിലെ അരിക്കിലാമ്പിന്‍റെ വെളിച്ചം ഭയത്തെ നേര്‍പ്പിച്ചു.

"ആരടാ അത്‌?" ആ നേരത്ത്‌ ഒന്നു ഞെട്ടിക്കാന്‍ വറീതാപ്ളയുടെ ചുക്കിച്ചുളിഞ്ഞ ശബ്ദത്തിനു കഴിഞ്ഞു.

"ഞാനാ വറീതാപ്ളെ..ഷാഫി"

"ങേ..മോനായിരുന്നോ...എന്താ ഈ നേരത്ത്‌?"

"ഒന്നു കാണാന്‍ വേണ്ടിയാ....."

"അതിനെന്താ..? മോനാ മരത്തിന്‍റെ കടയ്ക്കലേക്ക്‌ നീങ്ങി നിന്നോ..പേടീണ്ടോ?"

"ഇച്ചിരീശ്ശെ ഇണ്ട്"

മരത്തിന്‍റെ കടയോടു ചേര്‍ന്ന്‌ ആകാംക്ഷയോടെ നിന്നു.
മൂന്നുനാലു പേരുണ്ട് അവിടെ.

ചോര ചീറ്റിയപ്പോള്‍ മൂരി ഒന്നു പിടഞ്ഞു. ബന്ധിച്ചിരുന്ന കൈകാലുകള്‍ ശക്തിയോടെ കുതറി വിറച്ചു.

ചോര കണ്ട്‌ രണ്ടു കൈകൊണ്ടും കണ്ണുപൊത്തി. കൈവിരലുകള്‍ക്കിടയിലൂടെ എന്നിട്ടും കണ്ണ്‌ പുറത്തേക്കു നീണ്ടു. ഇരുട്ടിനുള്ളിലെ അരിക്കിലാമ്പിന്‍റെ വെളിച്ചത്തില്‍ ചോരയ്ക്കു കറുപ്പു നിറം. അത്‌ ഭീകരതയുടെ കാഠിന്യം കുറച്ചു.

തോലു നീക്കം ചെയ്ത്‌ ചെറിയ ഭാഗങ്ങളായി പിന്നീട്‌ ഇറച്ചിപ്പുരയിലേക്ക്. ഓല വെച്ചുകെട്ടിയ ഒരു താല്‍ക്കാലിക ഷെഡ്ഡാണ്‌ ഇറച്ചിപ്പുര. വീടിരിക്കുന്ന പറമ്പിന്‍റെ തെക്കേ മൂലയിലാണ്.

വെളിച്ചം വീണു തുടങ്ങിയ ഇരുട്ടിലൂടെ പന്ത്രണ്ടു വയസുകാരന്‍റെ കുസൃതിയോടെ വീട്ടിലേക്ക്‌ കുതിച്ചു. ഭയപ്പെട്ടതു പോലെ സംഭവിച്ചിരിക്കുന്നു. അയല്‍ വീടുകളില്‍ ജോലിക്കു പോകാനായി ഉമ്മ നേരത്തേ എഴുന്നേറ്റിരിക്കുന്നു. തന്നെ കാണാതുള്ള പരിഭ്രമം ഉമ്മയുടെ കയ്യിലിരിക്കുന്ന ചിമ്മിനി വെട്ടത്തില്‍ തെളിയുന്നുണ്ട്‌.

ഉമ്മ കാണാതെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പതുങ്ങി നിന്നപ്പോള്‍ ക്ഷയരോഗിയായ ഉപ്പായുടെ ചുമ ചെമ്പുകുടം തറയില്‍ വീണതു പോലെ കുലുങ്ങി.

മൂത്തവര്‍ മൂന്നു പേരും സഹോദരികളാണ്. ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത മൂത്തവള്‍ ഉമ്മയോടൊപ്പം പോകും. ഉപ്പായുടെ നിറം മങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നും പുറത്തു വരുന്ന കുപ്പായങ്ങള്‍ക്ക്‌ ബട്ടന്‍സ്‌ തുന്നി രണ്ടാമത്തവളും ജീവിക്കാനുള്ള സഹായം നല്‍കി വീട്ടില്‍ തന്നെ. മൂന്നാമത്തവള്‍ക്കാണ്‌ വീട്ട്‌ ജോലികള്‍. പരിചയമുള്ള എല്ലാവരും ഒരു സഹായം പോലെ തുണികള്‍ തുന്നാന്‍ ഉപ്പായെ ഏല്‍പിക്കും. വീട്ടിലിരുന്നാണ്‌ തയ്ച്ചു  കൊടുക്കുന്നത്. അസഹ്യമായ ചുമ വരുമ്പോള്‍ മാത്രം തുന്നല്‍ മെഷീനില്‍ നിന്ന്‌ അല്‍പനേരം വിട്ടു നില്‍ക്കും.

മൂന്നാമത്തേതും പെണ്ണായതുകൊണ്ടാണ്‌ നാലാമതും ഉമ്മാക്ക്‌ പെറേണ്ടി വന്നത്. തലമുറകളായി താമസിച്ചിരുന്ന വീടിനോട്‌ ചേര്‍ന്ന പത്തു സെന്‍റ്‌ സ്ഥലം കൃസ്ത്യന്‍‍ പള്ളിക്കാര്‍ കുടികിടപ്പവകാശം തന്നതാണ്.

വീട്ടുകാരെ സഹായിക്കണമെന്ന ചിന്ത കൌമാര മനസ്സില്‍ കലശലായി. വറീതാപ്ളയുടെ സഹായിയായി. സൈക്കിളില്‍ പല വീടുകളിലും ഇറച്ചി എത്തിച്ചു കഴിഞ്ഞാല്‍ അല്ലറ ചില്ലറ എല്ലു പറക്കലായി ഞായറാഴ്ചകളില്‍ ചെറിയ വരുമാനം. പണം ഉപ്പായെ ഏല്പിക്കുമ്പോള്‍ അഭിമാനം തോന്നി.

പഠിത്തത്തില്‍ ഒന്നാമനായിരുന്ന ഷാഫി സ്ക്കൂളിലും നാട്ടിലും വേണ്ടപ്പെട്ടവനായി മാറി.

എട്ടില്‍ പഠിക്കുമ്പോള്‍ തന്നെ ഉപ്പ മരിച്ചു.

അനാഥമായ കുടുംബത്തിന്‍റെ ഭാരം പേറേണ്ടിവന്നപ്പോള്‍ പഠിപ്പ്‌ നഷ്ടപ്പെട്ടു. ചുമട്ടു തൊഴിലാളിയായി പരിണാമം സംഭവിച്ചപ്പോള്‍ ഇറച്ചിക്കട വിട്ടു. പകരം സ്വന്തമായി ആടുകളെ വാങ്ങി ഞായറാഴ്ചളില്‍ അവയെ അറുത്തു വിറ്റും സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ യത്നിച്ചു.

അല്പം മെച്ചപ്പെട്ട കുടുംബാന്തരീക്ഷം എല്ലാവരിലും ആവേശമുണര്‍ത്തി. സഹോദരിമാരുടെ ശരീരത്തില്‍ എണ്ണമയം തിളങ്ങി. ചിന്തകളന്ന ചിരികളില്‍ സൗന്ദര്യം തുടിച്ചു.

താമസിയാതെ സഹോദരിമാരുടെ വളര്‍ച്ച ഷാഫിയുടെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി. ചെയ്യുന്ന ജോലിയുടെ വരുമാനത്തില്‍ ഒതുങ്ങി നിന്ന്‌ സഹോദരി മാരെ കെട്ടിച്ചയയ്ക്കാന്‍ ആകില്ലെന്ന ചിന്ത സദാസമയവും...

വല്ലപ്പോഴും മാത്രം എത്തിച്ചേരുന്ന ലോഡിങ്ങിനെ മാത്രം ആശ്രയിക്കാതെ ആടിനെ അറവ്‌ ഞായറാഴ്ച എന്ന ഒറ്റ ദിവസത്തിലൊതുക്കാതെ ഇട ദിവസങ്ങളിലേക്കും ഉയര്‍ത്തിനോക്കി. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ അലട്ടുന്ന ചിന്തകള്‍ തന്നെ ബാക്കിയായി.

വാചാലമായിരുന്ന ഷാഫിയുടെ സ്വരത്തില്‍ വിളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങിയത് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ വാക്കുകളിലെ അനുഭാവം തൃപ്തി നല്‍കാതെ പണത്തിനു വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു മനസ്സ്‌.

എങ്ങിനേയും പണം ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമായി..!!

രണ്ടു ദിവസം കാണാതിരുന്ന ഷാഫി തിരിച്ചെത്തിയത്‌ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തിയായിരുന്നു. പുത്തന്‍ ബൈക്കും പുത്തന്‍ ഡ്രസ്സുമായി ഗ്രാമത്തിന്‍റെ നെഞ്ചില്‍ ഊക്കോടെ ചാടിയിറങ്ങി.

പുതിയ ജോലി ലഭിച്ചെന്നറിഞ്ഞതില്‍ സഹപ്രവര്‍ത്തകരില്‍ സന്തോഷം. ചുമട്ടുതൊഴിലാളി പട്ടം തിരിച്ചു നല്‍കിയതും ആടിന്‍റെ ചുടുചോര അറപ്പായതും പിന്നീട്‌ സംഭവിച്ചത്‌.

സഹോദരിമാര്‍ നല്ല കുപ്പായങ്ങളിട്ട്‌ സുന്ദരികളായി. നിഴലായി കൂടിയിരുന്ന വിഷാദ ഭാവങ്ങള്‍ ഓടിയകന്നു. ഉമ്മയോട്‌ വീട്ടു ജോലികള്‍ക്ക്‌ ഇനി പോകെണ്ടെന്നു പറഞ്ഞപ്പോള്‍ കൂട്ടാക്കിയില്ല. പക്ഷെ തരിശായി കിടന്നിരുന്ന പത്തു സെന്റില്‍ വലിയ വീടായപ്പോള്‍ അയല്‍വക്കങ്ങള്‍ തന്നെ ഉമ്മയെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കി.

അപ്പോഴും ഷാഫിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കാതെ ഗ്രാമം ഉണര്‍ന്നെണീറ്റുകൊണ്ടിരുന്നു.

അധിക സമയവും ബൈക്കില്‍ കറങ്ങി നടക്കുന്ന ഷാഫി വല്ലപ്പോഴും ഒരാഴ്ചയൊ രണ്ടാഴ്ചയൊ തുടര്‍ച്ചയായി മാത്രമാണ്‌ നാടു വിട്ട്‌ ജോലിക്കു പോയ്ക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള ഷാഫിയുടെ ഉയര്‍ച്ചയില്‍ ആദ്യം ഗ്രാമം അത്ഭുതപ്പെട്ടിരുന്നെങ്കിലും പിന്നീടത്‌ ചുരുങ്ങി വന്നു. അത്ഭുതം അസൂയയിലേക്കും, അസൂയ അംഗീകാരത്തിലേക്കും വഴിമാറിയത്‌ പണത്തിന്‍റെ ശക്തി തന്നെ.

ഗ്രാമവാസികളില്‍ ഷാഫിയെന്ന വ്യക്തിത്വം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയപ്പോഴും പുറം കാഴ്ചകളിലെ ഭ്രമത്തില്‍ ഗ്രാമം കുടുങ്ങിക്കിടന്നു...

വെട്ടും കുത്തും കൊലപാതകവും കവര്‍ച്ചയും കള്ളനോട്ടും ബലാല്‍ക്കാരവും പത്രങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോഴും ഷാഫിയുടെ ഗ്രാമം ശാന്തമായി തുടിച്ചു, വിദ്വേഷങ്ങളില്ലാതെ പകയില്ലാതെ.

അപ്പോഴും ഷാഫി ഇടക്കെല്ലാം ദൂരെ ജോലിക്ക്‌ പോയ്ക്കൊണ്ടേയിരുന്നു. ബൈക്കിന് പകരം മുന്തിയ കാറായെന്ന് മാത്രം.....

രണ്ടു സഹോദരിമാരുടെ വിവാഹം ഒരുമിച്ചാണ്‌ നടത്താന്‍ തീരുമാനിച്ചത്. ഗ്രാമം അതുവരെ കണ്ടിട്ടില്ലാത്ത ആഡംബരക്കല്യാണം.

"അവനെ സമ്മതിക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വാപ്പ മരിച്ചപ്പോള്‍ എല്ലാം തീര്‍ന്നേനെ. ആരേയും ദ്രോഹിക്കാതെ അവന്‍ കഷ്ടപ്പെട്ട്‌ വലിയ നിലയിലായി. നമ്മളൊക്കെ അവനെ കണ്ടാണ്‌ പഠിക്കേണ്ടത്....." വിവാഹത്തിനെത്തിയവര്‍ വിലയിരുത്തി.

"അവനെപ്പോലെ ഒരു ജോലി നമുക്കും കിട്ടിയാല്‍ നമ്മളും ഇങ്ങിനെയൊക്കെ ആവും. ശരിക്കും അവന്‍റെ ജോലി എന്താ..? ഏത് സ്ഥലത്താ അവന്‍റെ ജോലി..?"

"അതൊക്കെ എന്തിനാ നോക്കണേ... നാട്ടില്‍ എല്ലാവരേയും സഹായിക്കുക എന്നല്ലാതെ അവനാര്‍ക്കും ഇതുവരെ ദ്രോഹൊന്നും ചെയ്തിട്ടില്ലല്ലൊ? പിന്നെ നമ്മളെന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്.....!"

"വാ.. നമുക്ക്‌ ബിരിയാണി കഴിക്കാം. അവസാനം അല്ലെങ്കില്‍ അടിയും പൊടിയും മാത്രേ കാണൂ."

അപ്പോഴും ഷാഫി ആരോടൊ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു....!!!