7/6/10

ശാപമാകുന്ന ശവങ്ങള്‍

02-06-2010

മരണത്തിന്‍റെ പകപ്പുകള്‍ കുത്തിനിറച്ച മുറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തെ താലോലിച്ച്‌ വെന്റിലേറ്ററിന്‍റെ കാരുണ്യത്തോടെ ജീവന്‍ വെറും ചെറുതുടിപ്പുകളായ്‌ അവശേഷിക്കുമ്പോഴും സ്വന്തം നാടും ഭാര്യയും മക്കളുമെല്ലാം നിറം മങ്ങിയ നിഴലുകളായി മാത്രം നശിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ഓരത്ത്‌ കൊത്തിവലിക്കുന്നു. പണക്കൊഴുപ്പിന്‍റെ ധാരാളിത്തം ആശുപത്രിയിലെ ഓരോ അണുവിലും പ്രതിഫലിക്കുമ്പോള്‍ ഗള്‍ഫെന്ന സ്വപ്നഭൂമിയുടെ തിളക്കം നഷ്ടപ്പെടുത്താതെ വേദനകളുടെ വിമ്മിട്ടം വെറുമൊരു നെടുവീര്‍പ്പുപോലെ അലിഞ്ഞില്ലാതായി.

ഏത്‌ നിമിഷവും പിടി മുറുക്കിയേക്കാവുന്ന മരണത്തെ കണ്‍മുന്നില്‍ കാണുമ്പോഴും ഇരുപത്തിമൂന്ന്‌ വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ യൌവ്വനവും ദാമ്പത്യവും ശരീരവും നഷ്ടപ്പെട്ട ഒരു മനുഷ്യായുസ്സിനെക്കുറിച്ച്‌ ആലോചിക്കാതെ ജീവിച്ചിരിക്കുന്ന സ്വന്തങ്ങള്‍ക്ക്‌ ഒന്നും കരുതിവെയ്ക്കാന്‍ കഴിയാതിരുന്നതിന്‍റെ നിസ്സഹായത മധുസൂദനന്‍ പിള്ളയില്‍ ചുറ്റിത്തിരിഞ്ഞു നിന്നു. തുച്ഛമായി ലഭിക്കുന്ന വേതനം മാസാമാസം നാട്ടിലേക്കെത്തിച്ചുകൊണ്ടിരുന്നപ്പോഴും നാളെ നന്നാവും എന്ന വിശ്വാസം ഇപ്പോഴവസാനിച്ചിരിക്കുന്നു. ഒന്ന്‌ കഴിയുമ്പോള്‍ മറ്റൊന്നായി കുമിഞ്ഞുകൂടുന്ന വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുമ്പോള്‍ മനസ്സില്‍ നാളെ ഒരു നീറ്റലായി എന്നും അയാളില്‍ കുരുങ്ങിക്കിടന്നിരുന്നു. നേരിയ തോതിലെങ്കിലും വേതനത്തിന്റെ വര്‍ദ്ധനവ്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ലഭിക്കില്ലെന്നറിയുമ്പോള്‍ രോഷവും വേദനയും പുറത്ത്‌ കാണിക്കാനാവാതെ ഒതുങ്ങിക്കൂടി പണിയെടുക്കേണ്ട സാഹചര്യം വീടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അയാളില്‍ വന്ന്‌ ചേരുകയായിരുന്നു.

അറിയാതെ അല്‍പനേരം മയങ്ങിപ്പോയ അയാള്‍ കണ്ണ്‌ തുറന്ന്‌ ആശകള്‍ കൈവിടാതെ ചുറ്റും കണ്ണോടിക്കുമ്പോള്‍ യന്ത്രങ്ങളുടെ ഭയപ്പെടുത്തുന്ന ചെറു മര്‍മ്മരമല്ലാതെ സാന്ത്വനത്തിന്റെ നേരിയ കണിക വിരിക്കാന്‍ ഭാര്യയോ സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കളുമായി‌ മക്കളോ സഹായത്തിന്റെ മനസ്സുമായി സുഹൃത്തുക്കളോ അരികിലില്ലെന്ന തിരിച്ചറിവ്‌....ക്രൂരം തന്നെ.

ഓര്‍മ്മകളില്‍ നിഴലായ്ക്കൊണ്ടിരിക്കുന്ന ഭാര്യയേയും മക്കളേയും അവസാനമായി കാണണമെന്ന മോഹം പ്രവാസദു:ഖത്തിന്‍റെ അവസാന നെരിപ്പോടായ്‌ അവശേഷിക്കുകയാണോ...

മൂത്ത മകളേയും താഴെയുള്ള മകനേയും വേണ്ട വിധത്തില്‍ പഠിപ്പിക്കാന്‍ പോലും കഴിയാതെവന്ന അയാളില്‍ ധര്‍മ്മസങ്കടത്തേക്കാള്‍ മൈനസായ ബാങ്ക്‌ ബാലന്‍സും ഇനിയും തവണകള്‍ അവസാനിച്ചിട്ടില്ലാത്ത ലോണും ആധി പടര്‍ത്തി. ആറ്‌ മാസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം സ്വപ്നഭൂമിയിലേക്ക്‌ ചേക്കേറുമ്പോള്‍ നിറം പിടിപ്പിച്ച ചിത്രങ്ങള്‍ മനസ്സിനെ ഉന്‍മാദാവസ്ഥയില്‍ എത്തിച്ചിരുന്നു. തന്റെ അഭാവത്തില്‍ സ്വന്തം നിലനില്‍പിനുവേണ്ടി എന്തെങ്കിലും ചെയ്ത്‌ ജീവിക്കാന്‍ ഇനിയും ത്രാണിയില്ലാത്ത ഭാര്യയുടെ മുഖം അയാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.

"എന്താ പിള്ളച്ചേട്ടാ...ഉഷാറായല്ലൊ?" മലയാളി എന്ന പരിഗണന നേടിത്തന്ന ആശ്വാസം. തന്നെ പരിചരിക്കുന്ന ഈ മലയാളി നേഴ്സിന്റെ വാക്കുകള്‍ മാത്രമാണ്‌ ഇപ്പോള്‍ സ്വന്തമായി അവശേഷിക്കുന്നത്‌.

"അല്‍പം ആശ്വാസം തോന്നുന്നുണ്ട്‌. ഇന്ന്‌ തന്നെ എന്നെ വാര്‍ഡിലേക്ക്‌ മാറ്റാന്‍ മോള്‌ ഡോക്ടറോട്‌ ഒന്ന്‌ പറയണം. ആശുപത്രിയിലെ ചെലവ്‌ കമ്പനി വഹിക്കില്ല."

"ഞാന്‍ സംസാരിക്കാം..."

സ്നേഹവും ബഹുമാനവും കലര്‍പ്പില്ലാതെ വാരിവിതറുന്ന പരിചാരിക പുഞ്ചിരിയോടെ മൊഴിയുമ്പോള്‍ സ്വന്തം നാടിന്റെ നന്‍മ അല്‍പം പോലും നഷ്ടപ്പെടുത്താതെ സഹജീവിയോട്‌ കാണിക്കുന്ന സഹതാപത്തിന്റെയൊ സഹായിക്കാന്‍ കഴിയാത്തതിന്റെ പരിമിതികളോ മുഖത്ത്‌ ദൃശ്യമാക്കാതെ മറ്റൊരു ജീവന്‍ മുറി വിടുന്നത്‌ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.

ഇനിയും നന്‍മകള്‍ വറ്റിവരണ്ടിട്ടില്ലാത്ത നേഴ്സ്‌ നേടിത്തന്ന ഔദാര്യത്തിന്റെ ആനുകൂല്യം ജനറല്‍ വാര്‍ഡിലേക്കുള്ള മാറ്റത്തിന്‌ സഹായമായപ്പോള്‍ മാത്രമാണ്‌ കാലങ്ങളായി ഒരുമിച്ചുണ്ട്‌ ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത്‌ നൌഷാദിനെ കാണാനായതും മനസ്സിനിത്തിരി അയവ്‌ ലഭിച്ചതും.

പോയ വര്‍ഷങ്ങളിലെ സഹവാസം നേടിത്തന്ന സ്നേഹത്തിന്റെ മാസ്മരികമായ കരുത്ത്‌ രക്തബന്ധത്തേക്കാള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ നൌഷാദ്‌ അന്യനല്ലാത്തതുപോലെ അയാള്‍ക്കവനും അന്യനല്ലെന്ന തിരിച്ചറിവ്‌ പരസ്പരം തിരിച്ചറിയാന്‍ അധിക കാലം വേണ്ടിവന്നിരുന്നില്ല. ഒരു ദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ മൂന്ന്‌ ദിവസം ആപ്സന്റാകുന്ന കമ്പനി നിയമങ്ങളെ അവഗണിച്ച്‌ ഒരു രോഗിക്ക്‌ കൂട്ടിരിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷം അവനിലുണ്ടാക്കിയിരുന്ന നിരാശയുടെ കരിനിഴല്‍ മുഖത്ത്‌ നിന്ന്‌ മാഞ്ഞുപോയിട്ടില്ല. പരിമിതമായി ലഭിക്കുന്ന ശബളംകൊണ്ട് ആശുപത്രിയിലെ ഇത്രയും ഭീമമായ തുക എങ്ങിനെ കൊടുക്കാനായി എന്നതിന്‌ ലഭിച്ച മറുപടി ഗല്‍ഫ്‌ രാജ്യങ്ങളില്‍ മാത്രം കാണുന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്നേഹസ്പര്‍ശത്തിന്റെ നനവാണ്.

ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അടുത്ത്‌ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെ സമീപിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ച്‌ അവരുടെ സുഹൃത്തുക്കളെ കൂടി കണ്ട്‌ അങ്ങിനെ അങ്ങിനെ ഓരോ ദിവസവും....

ചിലയിടങ്ങളില്‍ നിന്ന്‌ കേട്ടിരുന്ന പുച്ഛവും പരിഹാസവും നിറഞ്ഞ വാക്കുകളടക്കം അവന്‍ സ്വരുപിച്ച പണമായിരുന്നു ഇപ്പോള്‍ മരണത്തില്‍ നിന്ന്‌ തല്‍ക്കാലത്തേക്കെങ്കിലും തന്നെ രക്ഷപ്പെടുത്തിയിരിക്കുന്നത്‌. സ്വന്തം കൂടപ്പിറപ്പ്‌ പോലും തിരിഞ്ഞ്‌ നോക്കാതായിരിക്കുന്ന കാലത്താണ്‌ ഒരു പബ്ളിസിറ്റിക്കോ നാലാളെ അറിയിക്കാനോ ആഗ്രഹിക്കാതെ സാദ്ധ്യമാകില്ല എന്ന്‌ കരുതാവുന്ന ഒന്നിന്‌ വേണ്ടി സമയവും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നത്‌. അടുത്തുള്ള ആര്‍ക്കും സഹായം വേണ്ട ഘട്ടങ്ങളിലെല്ലാം സ്വന്തം സാമ്പത്തിക പരിമിതിയോ സമയമോ കണക്കിലെടുക്കാതെ സാദ്ധ്യമാകുന്നതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന ദൃഢനിശ്ചയത്തെ നൌഷാദില്‍ കാണാന്‍ പ്രയാസമില്ല. ആരും അറിയാതെ പോകുന്ന അല്ലെങ്കില്‍ അറിയാനാഗ്രഹിക്കാത്ത എത്രയോ നല്ല മനസ്സുകളുടെ കനിവാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന നിരവധി മനുഷ്യരെ സഹായിച്ചവരുടെ കൂട്ടത്തില്‍ നൌഷാദും നിറഞ്ഞുനില്‍ക്കുമ്പോള്‍ മധുസൂദനന്‍ പിള്ളക്ക്‌ അഭിമാനം തോന്നി.

അസൂയയുടേയും പകയുടേയും നേരിയ നിഴല്‍ പോലും വീഴാതെ വ്യത്യസ്ഥ ജില്ലകളില്‍ താമസിക്കുന്ന രണ്ട്‌ കുടുംബങ്ങളും സ്വന്തബന്ധങ്ങളേക്കാള്‍ കൂടിക്കഴിച്ചിലുകള്‍ തുടരുമ്പോള്‍ അവരറിയാത്ത രോഗിയായ മധുസൂദനന്‍ പിള്ള അവരെ ഓര്‍ത്ത്‌ ദു:ഖിക്കുന്നത്‌ അയാള്‍ക്ക്‌ മാത്രം അറിയാവുന്ന സത്യം. പ്രതീക്ഷകള്‍ക്ക്‌ ആശ്വാസം നല്‍കി ഉണര്‍വ്വിന്റെ ഉന്മേഷം എത്തിനോക്കിയ മധുസൂദനന്‍ പിള്ളയുടെ സന്തോഷം നുകര്‍ന്ന്‌ നൌഷാദ്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സമയം രാത്രി പത്ത്‌ കഴിഞ്ഞിരുന്നു. നൌഷാദിന്റെ സാമിപ്യം പോലും സാന്ത്വനമാകുന്ന അയാളിലെ അപ്പോഴത്തെ അവസ്ഥ ശൂന്യത പടര്‍ന്ന ഇരുട്ടായി പരിണമിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ ഇറിക്കിയടച്ചു.

പിറ്റേന്ന്‌ പതിവ്‌ പോലെ കമ്പനിയിലെത്തിയ നൌഷാദ്‌ മധുസൂദനന്‍ പിള്ളക്ക്‌ ഫോണ്‍ ചെയ്യാന്‍ മുതിര്‍ന്നപ്പോഴാണ്‌ ചങ്ക്‌ തകര്‍ന്ന വാര്‍ത്ത കേട്ടത്‌.

ഇന്നലെ രാത്രി പതിനൊന്നു മണിക്ക്‌ ഹെവി അറ്റാക്ക്‌ മൂലം പിള്ള മരിച്ചു.

തിരിച്ചറിയാനാകാത്ത വികാരത്തിനടിമപ്പെട്ട്‌ തറയില്‍ തളര്‍ന്നിരുന്ന നൌഷാദിന്റെ തലച്ചോറില്‍ നിന്ന്‌ അരിച്ചിറങ്ങിയ മൂളല്‍ ദേഹമാസകലം ഉഴിഞ്ഞ്‌ പുറത്തേക്ക്‌ പ്രവഹിച്ചത്‌ ഉണ്ടായിരുന്ന ശക്തിയും ക്ഷയിപ്പിച്ചു കൊണ്ടായിരുന്നു. അല്‍പം വെള്ളം കുടിച്ച്‌ സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചത്‌ ചിന്തകളുടെ അവസാനിക്കാത്ത പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കണ്ണുനീര്‍ കയത്തിലേക്കായിരുന്നു.

പിള്ളയുടെ ഭാര്യയും മക്കളും...? മറ്റൊരു ചിന്തയും നൌഷാദിനെ സ്വാധീനിച്ചിരുന്നില്ല അപ്പോള്‍.

സ്ഥലകാലബോധം വീണ്ടെടുത്ത്‌ അടുത്ത നടപടികളുടെ ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ വഴി തേടിയെത്തിയത്‌ കാരുണ്യ പ്രവര്‍ത്തകരുടെ സംഘടന എന്നിടത്താണ്‌. മൃതശരീരം ഇവിടെ മറവ്‌ ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനാല്‍ എത്രയും വേഗം നാട്ടിലെത്തിക്കുകയാണ്‌ ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ത്തന്നെ ജീവനോടെ ജീവിതമാര്‍ഗ്ഗം തേടിപ്പൊയ മനുഷ്യന്റെ ജീവനറ്റ ശരീരത്തേയെങ്കിലും ഒരു നോക്ക്‌ നേരില്‍ കാണാതെ ഏത്‌ മനസ്സുകള്‍ക്കാണ്‌ സമാധാനിക്കാനാകുക.... !

നിരവധി ദിവസത്തെ കഠിനമായ പ്രയത്നങ്ങള്‍ക്കൊടുവില്‍ നാല്‍പത്തിയാറാമത്തെ ദിവസം എല്ലാ പേപ്പറുകളും തയ്യാറാക്കി ഡെഡ്ബോഡി നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറായി. കൂടെ അനുഗമിക്കാനുള്ള നൌഷാദിന്റെ തീരുമാനം അംഗീകരിക്കാതിരുന്ന കമ്പനിയില്‍ നിന്ന്‌ ജോലി ഉപേക്ഷിച്ച്‌ സ്വന്തം ശരീരത്തോട്‌ ഇഴുകിച്ചേര്‍ന്ന ഹൃദയ ബന്ധത്തിന്റെ തീവ്രത കാത്ത്‌ സൂക്ഷിക്കാനുള്ള തീരുമാനത്തിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല.

ഒരു മരീചിക പോലെ നീണ്ട്‌ കിടക്കുന്ന രണ്ട്‌ കുടുംബങ്ങളുടെ നാളെയെക്കുറിച്ചോര്‍ത്ത്‌ വീമാനത്താവളത്തിലെ ഒഴുക്കിനിടയില്‍ ശൂന്യമായ മനസ്സോടെ നാട്ടിലേക്കുള്ള ഊഴം കാത്തിരിക്കുന്ന നൌഷാദില്‍ ശവം പോലും ശാപമാകുന്ന പ്രവാസി ഭവനങ്ങളിലെ വേദന തളം കെട്ടുമ്പോള്‍ മരിച്ചാലും മരിക്കാത്ത മുറിവുകള്‍ നല്‍കാന്‍ വിധിക്കപ്പെട്ട മധുസൂദനന്‍ പിള്ളയുടെ മൃതശരീരവും ഒരു നിയോഗം പോലെ...... !
     
      തുടരും....