31/8/10

പൊട്ടിച്ചി

01-09-2010
മഴ കനത്തു. ചിങ്ങത്തിലെ മഴയ്ക്കും ഇത്ര രൌദ്രഭാവമൊ? തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിയുകയാണ്‌. ഭീകരമാകുന്ന മഴയുടെ ഭാവത്തിന്‌ മിന്നലും ഇടിവെട്ടും കൊഴുപ്പേകി. ശക്തിയോടെ വെള്ളം കുത്തിയൊലിച്ച്‌ പലവഴിക്കും പായുന്നു.

പാടത്തെ‌ കീറിമുറിച്ച്‌ കടന്നു പോകുന്ന റോഡ്‌ ഉയരത്തില്‍ മണ്ണിട്ട്‌ നിര്‍മ്മിച്ചതാണ്‌. രണ്ട്‌ സൈഡും കരിങ്കല്ല്‌ കൊണ്ട്‌ ഭദ്രമായി കെട്ടിയിട്ടുണ്ട്‌. പാടനിരപ്പില്‍ നിന്ന്‌ പത്ത്‌ പന്ത്രണ്ടടി ഉയരത്തിലാണ്‌ റോഡ്‌. സമതലനിരപ്പില്‍ നിന്ന്‌ കരിങ്കല്‍ കെട്ടിന്റെ അരികു ചേര്‍ന്ന്‌ പാടത്തേക്ക്‌ ഇറങ്ങിപ്പോകാന്‍ നടന്നു നടന്ന്‌ ചാലായ വഴിയുണ്ട്‌. ആ വഴിക്കരുകിലാണ്‌ പുറ‍മ്പോക്ക്‌ കിടക്കുന്ന സ്ഥലത്ത്‌ അഞ്ചെട്ട്‌ കുടിലുകള്‍ അടുപ്പിച്ചടുപ്പിച്ച്‌.

മുകളില്‍ നിന്ന്‌ മഴവെള്ളവും ചളിയും കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാടത്തേക്ക്‌ പതിക്കും. പലപ്പോഴും വഴിച്ചാല്‌ തിങ്ങി നിറഞ്ഞ്‌ കുടിലുകള്‍ക്കകത്തേക്ക്‌ കലക്കവെള്ളം കയറും. വെള്ളം കയറുന്നതില്‍ അതിനകത്തുള്ളവര്‍ക്ക്‌ പരാതി ഇല്ലായിരുന്നു. മഴയിലും കാറ്റിലും ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ വീഴാതിരുന്നാല്‍ മതിയെന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

പൊട്ടിച്ചിമാതുവിന്റെ കൂരയാണ്‌ ഏറ്റവും മോശം. സിമന്റ്‌ ചാക്കുകളും തുരുമ്പ്‌ പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക്‌ പേപ്പറുകളുംകൊണ്ട്‌ വികൃതമായ ഒരു പ്രകൃതം. മറ്റുള്ളവയെല്ലാം ഓലക്കീറുകള്‍ കൊണ്ട്‌ ഒതുക്കത്തില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളായിരുന്നു. കൊച്ച് കുടിലുകളായതിനാല്‍ തല കുനിച്ച് ഞൂണ്ടു വേണം അകത്തേക്ക്‌ കയറാന്‍.

പൊട്ടിച്ചിമാതുവൊഴികെ ബാക്കി എല്ലാവരും തമിഴരായിരുന്നു. അവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പൊട്ടിച്ചിമാതു ഏതെങ്കിലും വീട്ടില്‍ പണിക്ക്‌ പോകും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലാണ്‌ സ്ഥിരം പണി. അവിടെ പണി ഇല്ലെങ്കിലേ വേറെ എവിടെയെങ്കിലും പോകു.

പൊട്ടിച്ചി വളരെ ചെറുപ്പമാണ്‌.പതിനെട്ട്‌ പത്തൊമ്പത്‌ വയസ്സ്‌ പ്രായം വരും. കണ്ടാല്‍ ഒരു മുപ്പത്തഞ്ച്‌ വയസ്സെങ്കിലും തോന്നിക്കും. തീരെ വൃത്തിയും വെടിപ്പുമില്ല. നാറുന്ന ശരീരം. ചടപിടിച്ച തലമുടി മെഴുക്ക്‌ പുരട്ടാതെ ചപ്രചിപ്ര. ശരീരം മുഴുവന്‍ എപ്പോഴും ചൊറിഞ്ഞ്‌ കൊണ്ടിരിക്കും. വലിയ തൊള്ള. വലിയ പല്ലുകള്‍ പല വലിപ്പത്തില്‍ പുറത്തേക്ക്‌ ഉന്തി നില്‍ക്കുന്നു. ചുണ്ടുകള്‍ പിറകിലേക്ക്‌ വലിഞ്ഞ്‌ മോണയെല്ലം പുറത്താണ്‌. മൂക്കിന്റെ ഒരു ഭാഗം ചുണ്ടുമായി ചേര്‍ന്ന്‌ മുകളിലേക്ക്‌ വലിഞ്ഞിരിക്കുന്നു. ഈര്‍ക്കിലി പോലെ ചുക്കിച്ച ശരീരത്തിന്‌ യോജിക്കാത്ത ഒരു ബ്ളൌസ്സും കീറിയ പാവാടയും.
ഒട്ടനോട്ടത്തില്‍ ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുമെങ്കിലും ഭ്രാന്തില്ല.
ഒരു പൊട്ടി.
വ്യക്തമല്ലാതെ മൂക്കു കൊണ്ടുള്ള സംസാരം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു. എന്തിനേറെ, ഒരു പെണ്ണിന്റെ സൌന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ്‌ പോലും പേരിനില്ല.

തൊട്ടടുത്ത കുടിലിലെ തമിഴത്തിത്തള്ളക്ക്‌ പൊട്ടിച്ചിയെ ഇഷ്ടമായിരുന്നു. പൊട്ടിച്ചിയോട്‌ കൂടാനും ചിരിക്കാനും അവര്‍ മാത്രമായിരുന്നു കൂട്ടിന്‌. പറയുന്നത്‌ മുഴുവന്‍ മനസ്സിലാകില്ലെങ്കിലും തമിഴത്തി വായിലവശേഷിച്ച പല്ലുകള്‍ പുറത്ത്‌ കാട്ടി കുലുങ്ങിച്ചിരിക്കും. മൂക്കിലെ രണ്ട്‌ ഭാഗത്തേയും മൂക്കുത്തികള്‍ക്കൊപ്പം തുള വീണ ചെവിയും ചിരിയില്‍ ലയിക്കും. ആ ചിരി കാണുമ്പോള്‍ പൊട്ടിച്ചി വലിയ തൊള്ള തുറന്ന്‌ ഒരു പ്രത്യേക ശബ്ദത്തോടെ ചിരിയില്‍ പങ്കുചേരും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ പറമ്പില്‍ തെങ്ങ്‌ കയറ്റം. പൊട്ടിച്ചി നാളികേരമെല്ലാം പെറുക്കി കൂട്ടുകയാണ്‌. പരിസരത്ത്‌ മറ്റാരുമില്ല. കൊച്ചൌസേപ്പിന്റെ ഇളയ മകന്‍ ജോസ്‌ അതുവഴി വന്നു. കുനിഞ്ഞുനിന്ന്‌ നാളികേരം മാറ്റിയിടുന്ന പൊട്ടിച്ചിയുടെ ചന്തിയില്‍ ഒറ്റപ്പിടുത്തം. പെട്ടെന്നായതിനാല്‍ ഒന്നു ഞെട്ടിയ പൊട്ടിച്ചി ഒരു കയ്യില്‍ നാളികേരവുമായി ഉയര്‍ന്നപ്പോള്‍ ജോസ്‌ പുറകില്‍. ജോസിനൊരു വെപ്രാളം. ഒരടി പുറകോട്ട്‌ നീങ്ങിയപ്പോള്‍ പൊട്ടിച്ചി കയ്യില്‍ കയറി പിടിച്ചു.

" ഇഞ്ഞിം പിടിക്ക്‌. നല്ല സൊകം"

പെട്ടെന്ന്‌ കൈ വിടുവിച്ച്‌ ജോസ്‌ തിരിഞ്ഞ്‌ നടന്നു. ഇതൊന്നും അറിയാതെ തെങ്ങുകയറ്റക്കാരന്‍ പട്ട വെട്ടി താഴെ ഇടുന്നുണ്ടായിരുന്നു. ആ സംഭവത്തിന്‌ ശേഷം കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലെ പണിക്ക്‌ പോകാന്‍ മാത്രമെ പോട്ടിച്ചിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളു. തരം കിട്ടുമ്പോഴൊക്കെ ജോസ്‌ പൊട്ടിച്ചിയുടെ ചന്തിക്ക്‌ പിടിച്ച്‌ കൊണ്ടിരുന്നു.

തമിഴത്തിയോട്‌ മാത്രമെ എല്ലാം പറയൂ. എന്ത്‌ കേട്ടാലും ചിരിക്കുക എന്നതാണ്‌ തള്ളയുടെ പണി.

"പൊത്തിച്ചി, ഉന്‍ വയറ്‌ റൊമ്പ പെറ്‍സായിറ്‍ക്ക്‌. എന്നാച്ച്‌?" ഉയര്‍ന്ന വയറ്‌ കണ്ട്‌ തള്ളക്ക്‌ ആശങ്ക.

"ആവൊ"

എന്തുകൊണ്ട്‌ വയറ്‌ വീര്‍ത്തു എന്ന്‌ തിട്ടമില്ലാതെ എന്താണ്‌ ഉത്തരം പറയുക. പലതും ചോദിച്ചെങ്കിലും പൊട്ടിച്ചിക്ക്‌ ഒന്നും അറിയില്ലായിരുന്നു. അവസാനമാണ്‌ ജോസിനെക്കുറിച്ച്‌ സംസാരിച്ചത്‌. ജോസ്‌ എന്ന വാക്ക്‌ കേള്‍ക്കുമ്പോഴേക്കും പൊട്ടിച്ചിയില്‍ ഉണര്‍വും ആവേശവും അണപൊട്ടുന്നത്‌ കണ്ട്‌ തമിഴത്തിത്തള്ള എല്ലം ചോദിച്ചു.

ആരും ഇല്ലാത്ത സമയത്ത്‌ ജോസ്‌ പലപ്പോഴും മേത്ത്‌ കയറിക്കിടക്കാറുണ്ടെന്നും, അങ്ങനെ കയറിക്കിടക്കുന്ന സമയത്ത്‌ പാവാട ഉയര്‍ത്തി മുഖവും തലയും മൂടാറുണ്ടെന്നും, അടിവയറ്റിലൊരു സുഖം വരാറുണ്ടെന്നും ഒക്കെ പറഞ്ഞു.

പൊട്ടിച്ചിക്ക്‌ വയറ്റിലുണ്ടെന്ന്‌ റോഡുവക്കുള്ളവരോക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി.

ആക്രി പെറുക്കുന്ന തമിഴന്‍മാരുടെ കൂമ്പ്‌ നോക്കി ഇടിച്ചു നാട്ടുകാര്‍. എന്തൊരു ധാര്‍മ്മികരോഷം..! കറുമ്പി പെണ്‍കുട്ടികളുടെ കൈക്ക്‌ പിടിച്ച്‌ വലിച്ചു. സഹികെട്ട തമിഴത്തിത്തള്ള വെട്ടോത്തിയെടുത്ത്‌ പുറത്ത്‌ വന്ന്‌ അലറി.

"ടായ്‌..പുണ്ടച്ചിമക്കളെ..എന്നാ തിമിറ്‌ ഉങ്കള്‍ക്കെല്ലാം. യാരാവത്‌ അടുത്താല്‍ വെട്ടിടുവേന്‍." വെട്ടോത്തി വീശി തള്ള കോപം കൊണ്ട്‌ വിറച്ചു.

ധാര്‍മ്മിക രോഷക്കാര്‍ റോഡിനു മുകളിലേക്ക്‌ ഓടിക്കയറി.

"നാങ്കെ ആക്രി വേല താന്‍ പണ്ണത്‌. ആനാല്‍ നായ പോലെ അല്ലൈ. പശിക്കായ്‌ പണി ശെയ്യത്‌, പാശത്ത്ക്കായ്‌ പാവമാകത്‌. ആനാല്‍ മലയാലത്ത്‌ മക്കള്‍ അന്തമാതിരി അല്ലൈ. പൊത്തിച്ചിയെ പാക്ക്‌...മലയാലത്ത്കാരന്‍ യൊരു നായ താന്‍ ഇന്ത മാതിരി പണ്ണി വെച്ചിറ്‍ക്ക്‌. അങ്കൈ പോയി കേള്‌." നീട്ടിത്തുപ്പിക്കൊണ്ട്‌ മുകളിലേക്ക്‌ നോക്കി വിളിച്ച്‌ പറഞ്ഞ തമിഴത്തി ചവിട്ടിത്തുള്ളി അകത്തേക്ക്‌ പോയി.

പിന്നെ ഇതാരായിരിക്കും? എല്ലാരും പരസ്പരം മുഖത്തോട്‌ മുഖം നോക്കി. മുഖത്ത്‌ നോക്കിയാല്‍ അടുക്കാന്‍ പോലും അറപ്പ്‌ തോന്നുന്ന അതിന്റെ അടുത്ത്‌ ഏതവനായിരിക്കും ഈ പണി ഒപ്പിച്ചത്‌. ആര്‍ക്കും അത്തരം ഒരു വ്യക്തിയെ കണ്ടെത്താന്‍ ആയില്ല. ഇക്കാര്യത്തില്‍ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന ചിലരുടെ അഭിപ്രായമാണ്‌ പലരിലേക്കും സംശയങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്‌.

എന്നാലും ജോസിനെ സംശയിക്കാന്‍ പലര്‍ക്കും പ്രയാസമായിരുന്നു. സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറാത്തവന്‍, സല്‍സ്വഭാവി, ദാനശീലന്‍ എന്നീ ഗുണങ്ങള്‍ക്ക്‌ പുറമെ കൂട്ടുകാര്‍ക്ക്‌ വെള്ളമടിയും അത്യാവശ്യം അല്ലറ ചില്ലറയും നല്‍കുന്നവന്‍. അതുകൊണ്ടുതന്നെ അല്ലെന്നു സമര്‍ത്ഥിക്കാനാണ്‌ പലരും മെനക്കെട്ടത്‌.

മാസങ്ങള്‍ കഴിയുന്തോറും പൊട്ടിച്ചിയുടെ വയറ്‌ വീര്‍ത്ത്‌ വന്നു. മെല്ലിച്ച ശരീരത്തില്‍ ഒരു വലിയ വയറ്‌ കൂടി ആയപ്പോള്‍ ഒന്നുകൂടി വികൃതമായി. പല മാന്യരുടേയും ധാര്‍മ്മികരോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാവം പൊട്ടിച്ചിയും വയറും അനാഥമായി തമിഴത്തിത്തള്ളയുടെ മങ്ങിയ ചിരിക്കുള്ളില്‍ സാന്ത്വനം തേടി.

ഒരു കറുത്ത രാത്രിയില്‍ മഴ വീണ്ടും ഗര്‍ജ്ജിച്ചു. ഇരുട്ടിലൂടെ കലക്കവെള്ളം കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാഞ്ഞു. ഇടിവെട്ടിനിടയില്‍ പൊട്ടിച്ചിയുടെ കരച്ചില്‍ തുരുമ്പിച്ചു. സംശയം തോന്നിയ തമിഴത്തി ഓടിയെത്തി കൂര മറച്ചിരുന്ന സിമന്‍റ്‌ ചാക്ക്‌ ഉയര്‍ത്തി നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, പൊട്ടിച്ചി അകത്ത്‌ കയറിയ കലക്കവെള്ളത്തില്‍ കാലിട്ടടിച്ച്‌ വയറ്‌ പൊത്തി അലറുന്നത്‌ കണ്ടു.

ശങ്കിക്കാതെ തിരിച്ചോടി സ്വന്തം കുടിലില്‍ നിന്ന്‌ കുറേ പഴന്തുണിയും കറിക്കത്തിയുമായി തമിഴത്തിത്തള്ള, ചാരിവെച്ചിരുന്ന പൊട്ടിച്ചിയുടെ കൂരയുടെ പാട്ടക്കതക്‌ തള്ളിത്തുറന്ന്‌ അകത്ത്‌ കടന്നു. കതകടച്ച്‌ ചിമ്മിനി വെളക്ക്‌ കത്തിച്ചു. അരണ്ട പ്രകാശത്തില്‍ അരക്ക്‌ താഴെ ഉടുതുണിയില്ലാതെ മുക്കിയും മൂളിയും കലക്കവെള്ളത്തില്‍ കാലിട്ടടിക്കുന്നു പൊട്ടിച്ചി. ശകാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍. വഴുവഴുപ്പില്‍ നിന്ന്‌ കൊച്ചിനെയെടുത്ത്‌ പൊക്കിള്‍ക്കൊടി കത്തി കൊണ്ട്‌ കണ്ടിച്ചു. വഴുവഴുപ്പെല്ലാം പഴന്തുണികൊണ്ട്‌ തുടച്ച്‌ വെള്ളമില്ലാത്ത ഭാഗത്ത്‌ കൊച്ചിനെ കിടത്തി. പ്രസവച്ചോരയുടെ ചൂര്‌ കൂരയില്‍ നിന്ന്‌ സിമന്‍റ്‌ ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു. ചെറിയൊരു അനക്കം മാത്രം അവശേഷിച്ച പൊട്ടിച്ചിയില്‍ നിന്ന്‌ നിലയ്ക്കാത്ത ചോര അവശിഷ്ടങ്ങളുമായി ചേര്‍ന്ന്‌ കലക്കവെള്ളത്തിലൂടെ പുറത്തേക്ക്‌ ഇഴഞ്ഞു.

വിടവുകളിലൂടെ അകത്ത്‌ കടന്ന കാറ്റ് ചിമ്മിനിവെട്ടം ഊതി കെടുത്തി.

അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച്‌ മനസ്സ്‌ ഇരു‍ട്ടില്‍ കാറി കരഞ്ഞു.