18/3/11

എല്‍സിയും വൃദ്ധനും

18-03-2011

"മൊലേം തലേം ഉണ്ടോടി പെണ്ണെ നിനക്ക്‌...?"


പത്തറുപത്തഞ്ച്‌ വയസ്സായെങ്കിലും കെളവന്റെ മനസ്സിലിരിപ്പ്‌ കൊള്ളാലൊ. ശരീരം ശോഷിച്ചാലും മനസ്സ്‌ ചെറുപ്പമായിരിക്കുമെന്നു പറയുന്നത്‌ ശരിയായിരിക്കും. കൊക്ക് പോലെ ഇരുന്നാലും വായില്‍ നിന്നു വരുന്നത്‌ വലിയ കാര്യങ്ങളാണ്‌. ചിലപ്പൊഴൊക്കെ അസ്ലീലച്ചുവ തോന്നിച്ചാലും വെറുപ്പ്‌ തോന്നാറില്ല. രണ്ടാഴ്ച കൊണ്ട്‌ കുറെയൊക്കെ മനസ്സിലായി.

"നിയിപ്പൊ വിജാരിക്കുന്നത്‌ ഈ കെളവന്റെ ഒരു പൂതീന്നായിരിക്കും അല്ലെ? ചെങ്കണ്ണ്‌ പിടിപെട്ടേനു ശേഷം കണ്ണിന്‌ ആകെ മൂടലായി. ഒരു നെഴല്‌ പോലെ എല്ലാം കാണാം."

മനസ്സില്‍ വിചാരിക്കുന്നത്‌ പോലും കെളവന്‍ തിരിച്ച്‌ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ എല്‍സിക്ക്‌ അത്ഭുതം. പല തവണ ഇങ്ങിനെ സംഭവിച്ചിരിക്കുന്നു.

"നിനക്ക്‌ സൌന്ദര്യം ഇണ്ടോന്നറിയാന്‍ ചോദിച്ചതാ‌." എല്‍സിയില്‍ നിന്ന്‌ മറുപടി കിട്ടാതായപ്പോള്‍ വീണ്ടും ചോദിച്ചു.

"ഇനിക്കെങ്ങനെ അറിയാമ്പറ്റും?"

"ചെറുപ്പത്തില്‌ നിന്നെ ആരെങ്കിലും പഞ്ചാരയടിച്ചിട്ട്ണ്ടൊ."

"അയിനിപ്പൊ സൌന്ദര്യം വേണംന്നില്ല. പെണ്ണെന്ന ഒരു രൂപം മതി."

"അപ്പൊ നീ സുന്ദരിയാണ്‌. അല്ലെങ്കിലും കണ്ണിക്കണ്ട ജന്തുക്കളുടെ എറച്ചി തിന്നുന്ന നസ്രാണിച്ചി നാപ്പത്‌ കഴിഞ്ഞാലും ഒരു മൊതല്‌ തന്നെ ആയിരിക്കും."

"ഈ കാര്‍ന്നോര് ‍ക്ക്‌ വേറെ ഒന്നും പറയാനില്ലെ."

"ഞാന്‍ ഇങ്ങിനെയൊക്കെ പറയുന്നത്‌ എനിക്കിഷ്ടാണെന്നും അത്‌ കേള്‍‍ക്കുന്നത്‌ നിനക്കിഷ്ടാണെന്നും നമ്മ‍ക്ക്‌ രണ്ടുപേര്‍ക്കും അറിയാം. അയിന്റെ കാരണം നിന്റെ മനസ്സിന്റെ നന്‍മയാണ്‌."

ആ വാക്കുകള്‍ എല്‍സിയുടെ മനസ്സില്‍ തട്ടി. തന്റെ മനസ്സറിയാന്‍ സ്വന്തം ഭര്‍ത്താവ്‌ പോലും ശ്രമിച്ചിട്ടില്ലെന്ന്‌ എല്‍സി വേദനയോടെ ഓര്‍ത്തു. അവിടെയാണ്‌ കാഴ്ച കുറഞ്ഞ ഒരു വൃദ്ധന്‍ മായാജാലക്കാരനെപ്പോലെ തന്റെ മനസ്സ്‌ വാരി പുറത്തേക്ക്‌ കുടയുന്നത്‌.

"നിന്റെ മാപ്ള ചത്ത്ട്ട്‌ പത്ത്‌ കൊല്ലം കഴിഞ്ഞില്ലെ? അതീപ്പിന്നെ നിന്നോട്‌ ആരും ഇതേപോലെ പറഞ്ഞിട്ട്ണ്ടാവില്ല. എന്തിനാ ല്ലാം അടക്കിപ്പിടിച്ച്‌ വീര്‍പ്പ്‌ മുട്ടി ജീവിക്കണെ."

വൃദ്ധന്‍ പറയുന്നതെല്ലാം അക്ഷരംപ്രതി ശരിയാണ്‌.
പത്ത്‌ വര്‍ഷം മുന്‍പ്‌ രണ്ട്‌ മക്കളെ സമ്മാനിച്ച്‌ ഭര്‍ത്താവ്‌ മരിക്കുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. ഇത്രയും നാള്‍ എങ്ങിനെയൊക്കെയൊ കഴിഞ്ഞു. നേരിയ തോതിലെങ്കിലും വേറൊരു വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാനാകാതിരുന്നത്‌ മതത്തിന്റെ സ്വാധീനം തന്നെ. ചിന്താശേഷിയില്ലാത്ത മാതാപിതാക്കളില്‍ വിധവയുടെ വേദനകളും ഒറ്റപ്പെടലുകളും വെറും കുമിളകള്‍. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലേക്ക്‌ മാത്രം ജീവിതം ഒതുക്കിയപ്പോള്‍ കെട്ടടങ്ങാത്ത മനസ്സിന്റെ മോഹങ്ങള്‍ പലപ്പോഴും തലപൊക്കി.

ഒരു വിധവ നേരിടേണ്ടി വരുന്ന കുത്തുവാക്കുകളും ശാപവചനങ്ങളും സുരക്ഷിതത്വക്കുറവും മൌനമായി സ്വീകരിച്ചത്‌ അനുഭവിക്കുന്ന വിധിയോടുള്ള ക്രൂരമായ പ്രതികാരം മാത്രമായിരുന്നു. സ്വയം വേദന സ്വീകരിച്ച്‌ നിര്‍വൃതിയടയുക.

മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ആദ്യം ചെറിയൊരു സൂചന ‍പോലും തല പൊക്കിയില്ലെങ്കിലും പോകെപ്പോകെ നഷ്ടപ്പെട്ട കൂട്ടിനും പങ്കിനും പകരം കണ്ടെത്താന്‍ മനസ്സ്‌ തുടിച്ചിരുന്നു. ഒറ്റപ്പെടലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്തോറും പുതിയൊരു കൂട്ട്‌ എന്നതിന്റെ സാധ്യത മങ്ങുന്നത്‌ സമൂഹത്തിന്‌ മറവിയായും, മക്കളുടെ വളര്‍ച്ചയായും കണ്‍മുന്നില്‍ തെളിഞ്ഞു.

മോളെ ഞാന്‍ വേദനിപ്പിച്ചൊ...നിശ്ശബ്ദത ഇനിക്ക്‌ തരുന്ന ഉത്തരം അതാ‌. പഴേത്‌ വെറുതെ ഓര്‍ക്കാനെ പാടുള്ളു. അന്നത്തെ ജീവിതത്തിന്റെ കൂടെ നീന്താന്‍ ഇപ്പോ ശ്രമിക്കരുത്‌. പഴേതും പുത്യേതും കലര്‍ന്ന ഒരുത്തരല്ലായ്ക പ്രയാസണ്ടാക്കും. എന്റെ അനന്ദലക്ഷ്മി മരിച്ചേ‍പ്പിന്നെ മുഴ് വന്‍ സമയോം ഏകാന്തേലായിപ്പോയ ഞാന്‍ ആരേങ്കിലും കിട്ട്യാ‍ വാ തോരാതെ എന്തെങ്കിലൊക്കെ പറയുന്നത്‌ ഒന്നും ഓര്‍ക്കാണ്ടിരിക്കാനാ‌. നഷ്ടപ്പെടുമ്പോ‍ സംഭവിക്കണ ശൂന്യത സൃഷ്ടിക്കണ വേദന സഹിക്കാമ്പറ്റില്ല പലപ്പഴും."

"വേദനിപ്പിക്കണ് ല്യ. വേദനകള്‍ ശീലായോണ്ട്‍ മരവിപ്പാ‌ എപ്പഴും. ഒരാള്‍ അന്നെ മനസ്സിലാക്കുന്നുന്നോള്ള  അറിവ്‌ സന്തോഷാ‌." വൃദ്ധന്റെ വാക്കുകള്‍ക്ക്‌ മുന്നില്‍ എല്‍സിയും വാചാലയായി.

"നിനക്കിപ്പോ‍ വേറൊരു വിവാഹം വേണംന്ന്‌ തോന്നുന്നു അല്ലെ."

"ഇപ്പഴില്ല. ചെലപ്പഴൊക്കെ തോന്നിരുന്നു. മക്കള്‍ വളരുന്തോറും ആ ആഗ്രഹങ്ങ‍ക്ക്‌ മൊരടിപ്പ്‌ വരണ്."

"മൊരടിച്ചാലും അതൊരു നീറ്റലായി എപ്പഴും കുത്തി നോവിച്ചോണ്ടിരിക്കും."

"ഉം."

"നിന്റെ ചട്ട്യേം മുണ്ടും ഇനിക്കിഷ്ടാ. അലക്കിത്തേച്ച്‌ ഒതുക്കി വെച്ച പിന്നാമ്പോറത്തെ ഞൊറീള്ള വാല്‌ അന്സരണ്യോള്ള മയിലിനെ ഓര്‍മ്മിപ്പിക്കും." വൃദ്ധന്‍ മന:പ്പൂര്‍വം വിഷയം മാറ്റാന്‍ ഒരു ശ്രമം നടത്തി.

"കണ്ണ്‌ കാണില്യാന്ന്‌ പറഞ്ഞിട്ട്‌ എല്ലാം കൃത്യയി കാണ് ണ്ണ്ടല്ലോ ."

"ഞാമ്പറഞ്ഞില്ലെ ഒരു നെഴല്‌ പോലെ കാണാംന്ന്‌. മെഴുക്ക്‌ കലര്‍ന്ന പേപ്പറിലൂടെ നോക്കണത്‌ പോലെ. ബാഹ്യരൂപം കിട്ടിയാ‍ ബാക്ക്യെല്ലാം ഞാന്‍ നേരത്തെ കണ്ട്ട്ടൊള്ള തെളിഞ്ഞ കാഴ്ച്യോളിലെ ചിത്രങ്ങള്‍ ചേര്‍ത്ത്‌ വെക്കുന്നതാ‌. കൃസ്ത്യാനിക്കുട്ട്യോള്ടെ നല്ല വേഷം."

"കൃസ്ത്യാനി, നസ്രാണി എന്നൊക്കെ കൂടെക്കൂടെ പറയുന്നതെന്തിനാ?"

"കൂടുതല്‍ ഇഷ്ടം തോന്നുന്നവരെയാ ജാതിപ്പേര്‌ കൂട്ടി വിളിക്കുക. അടുത്തവരോട്‌ വര്‍ത്താനം പറയുന്ന പോലെ തൊന്നും ഇനിക്ക്‌. നിനക്ക്‌ ദേഷ്യം തോന്നുന്നെങ്കി ഇഞ്ഞി ഞാന്‍ പറയില്ല."

"അയ്യൊ, എനിക്ക്‌ ദേഷ്യം ഒന്നുംല്യ. ആദ്യം കേട്ടപ്പൊ ഒരു പ്രയാസം തോന്നി. ഇപ്പൊ ഇങ്ങിനെയൊക്കെ കേക്കുന്നതാ കൂടുതല്‍ ഇഷ്ടം."

എല്‍സി കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു. ശോഷിച്ച്‌ പൊക്കം കുറഞ്ഞ്‌ എല്ലുന്തിയ ശരീരത്തിന്‌ ഒരാവരണം പോലെ ചുക്കിച്ചുളിഞ്ഞ തൊലിയുമായുള്ള രൂപം ആദ്യം കണ്ടപ്പോള്‍ ഒരു സാധാരണ വൃദ്ധന്‍ എന്നേ തോന്നിയിരുന്നുള്ളു. വാശിയും ദേഷ്യവും ചേക്കേറിയ, തേരട്ട പോലെ ഞരമ്പുകള്‍ പിണഞ്ഞ ഒരു വൃദ്ധന്‍. ഒരു വ്യക്തിയെ കാണുന്ന മാത്രയില്‍ അയാളെക്കുറിച്ച്‌ ഗണിച്ചെടുക്കുന്ന തോന്നലുകള്‍ തെറ്റാവുമെന്ന്‌ ചുരുങ്ങിയ സമയം കൊണ്ട്‌ വൃദ്ധന്‍ തെളിയിച്ചിരിക്കുന്നു. ആ തോന്നലുകളില്‍ അശേഷം ശരിയില്ലായിരുന്നെന്ന്‌ അനുഭവങ്ങളില്‍ നിന്ന്‌ തിരിച്ചറിയുന്നു.

വൃദ്ധനെ, അല്ല..അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള അവസരം ലഭിച്ചത്‌ തന്റെ ഭാഗ്യമായി മാത്രമെ കാണാനാകുന്നുള്ളു. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനവും ചെറിയ സാമ്പത്തിക പ്രയാസങ്ങളും ഒരു പരിധി വരെ പരിഹരിക്കപ്പെടുന്നു. കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോള്‍ പണക്കാരായ മക്കള്‍ അച്ഛന്‌ നല്‍കിയ ഔദാര്യമാണ്‌ താന്‍. ഒരു വേലക്കാരിയായി അല്ലെങ്കില്‍ ഹോം നേഴ്സ്‌ ആയി ഇവിടെ എത്തിപ്പെടുമ്പോള്‍ അത്‌ തന്റെ വേദനകള്‍ക്ക്‌ ശമനമായിരിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

"ഇനി പേടിക്കാതെ ഇനിക്ക്‌ സംസാരിക്കാം....ല്ലെ എല്‍സിക്കുട്ടി."

'എല്‍സിക്കുട്ടി' ആരും അറിയാതെ മനസില്‍ സൂക്ഷിച്ചിരുന്ന,കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കായിരുന്നു അത്‌.

"അതെ അപ്പച്ചാ. എന്ത്‌ വേണെങ്കിലും..."

"നീ ആളാകെ മാറിയല്ലൊ...അന്യത നിഴലിക്കോങ്കിലും നമ്മ്ടെ പ്രായം കണക്കിലെടുത്താ‍ കാര്‍ന്നോര്‌ന്ന്‌ വിളിക്കുന്നതീ‍ തെറ്റില്ല. പരിജയോള്ളതും ശീലിച്ചതും ആയ കേള്‍വ്യോള്‍ക്ക്‌ പൊറത്ത്‌ അപ്പച്ചന്‍ എന്നേനെ പൂര്‍ണ്ണ തൃപ്ത്യോടെ സ്വീകരിക്കാന്‍ ഹിന്ദ്വായ എന്റെ മനസ്സ്‌ മടിക്കും. സ്വന്തം അച്ഛനും മോളും എന്നത് പോലും പൊറത്തേക്ക്‌ കേ‍പ്പിക്കാനുള്ള വിളികള്‍ മാത്രായി പരിണമിച്ചിരിക്കുന്ന ഇന്നില്‍ ഒരന്യ വ്യക്ത്യെ അപ്പച്ചാന്ന്‌ വിളിക്കുന്നത്‌ അര്‍ത്ഥശൂന്യതാ‌. വിളികളിലൊത്ങ്ങണ മധുരം മാത്രം."

"ഞാന്‍ മധ് രിപ്പിക്കാനല്ല വിളിച്ചത്‌. ശരിക്കും ഇഷ്ടം കൊണ്ടാ."

"ആയിരിക്കാം. എനിക്ക്‌ കൂടി അങ്ങിനെ തോന്നണ്ടെ? ആദ്യം നീ കാര്‍ന്നോര്‌ന്നെന്നെ ‌ വിളിച്ചിരുന്നു. പിന്നെ നിന്റെ പ്രയാസങ്ങള്‍ ഞാനൊരു കേള്‍വിക്കാരനെപ്പോലെ കേട്ടിരുന്നപ്പോ‍ അപ്പനെപ്പോലെ ഇഷ്ടപ്പെടുന്നു. അതിനര്‍ത്ഥം നിന്നില്‍ മയങ്ങിക്കെടക്കണ മോഹങ്ങള്‍ ഉണരുന്നൂന്നാ. അറിഞ്ഞ്‌ ഇഷ്ടപ്പെടാനും സ്നേഹിക്കാനുമുള്ള നിന്റെ കഴിവ്‌ നല്ലത്‌ന്നെ."

"ഞാന്‍ തര്‍ക്കത്തിനൊന്നും ഇല്ല. വേറെ എന്താ ഞാന്‍ വിളിക്കാ?"

(തുടരും)