26/5/14

കരുതലുകള്‍ നഷ്ടപ്പെടുത്താതെ....

                                                                                                                               26/05/2014

രണ്ടാമത്തെ ഡെലിവെറി അല്പം കോമ്പ്ലികേറ്റഡ് ആയിരുന്നു. അതുകൊണ്ടായിരുന്നു ആറു വർഷം പിന്നിട്ട ദാമ്പത്യത്തിനിടയിലേക്ക് അതൃപ്തി എത്തിനോക്കുന്നുവെന്ന് തോന്നിത്തുടങ്ങിയത്. അങ്ങിനെ തോന്നിയതിൽ കുറ്റം കണ്ടെത്താന്‍ കഴിയുന്നില്ല. തീവ്രപ്രണയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നല്ലൊ ഞങ്ങളുടെ വിവാഹം.

ശരീരത്തിന്റെ ഫിസിക്കലായ കുറവുകൾ സ്നേഹത്തിനു മുകളിൽ പതിക്കുന്ന നിഴലുകളാണെന്ന് തോന്നിയതും ശിവേട്ടന്റെ കിടക്കറ രുചികളിലെ മാറ്റങ്ങളോടെയാണ്‌. തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ശിവേട്ടനിലെ മാറ്റം. എന്റെ ശരീരത്തെ സ്പർശിക്കാതെ എനിക്കറപ്പുളവാക്കുന്ന ശിവേട്ടന്റെ പ്രവൃത്തികളിൽ ആദ്യകാല പ്രണയത്തിലെ ശോഭ മങ്ങുന്നതായി അനുഭവപ്പെടാൻ തുടങ്ങി. എന്റെ കുറവുകൾ സ്വയം മനസ്സിലാക്കി അറപ്പകറ്റി പൊരുത്തപ്പെട്ടിരുന്നപ്പോഴും ഒരിഷ്ടക്കുറവ് മനസ്സറിയാതെ മനസ്സിൽ രൂപം കൊണ്ടിരുന്നു എന്നുവേണം കരുതാൻ.

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനും പാർവ്വതിയുമെന്ന് കൂടെക്കൂടെ പറയുമായിരുന്ന ശിവേട്ടനിൽ അപകർഷതാബോധത്തിന്റെ അപകട സാദ്ധ്യതകൾ ഏറിവന്നു. ശിവേട്ടന്റെ കറുത്ത നിറവും കാണാനുള്ള ചന്തക്കുറവും വിദ്യാഭ്യാസക്കമ്മിയും പ്രണയാരംഭത്തെ എന്നിൽ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അല്ലെങ്കിൽ സ്നേഹത്തിനിടയിലേക്ക് കടന്നുവരാവുന്ന വില്ലന്മാരായിരുന്നില്ല അതൊന്നുമെന്ന പൂർണ്ണവിശ്വാസം ശക്തവുമായിരുന്നു.

ഒരു സോഫ്റ്റ് വെയർ എഞ്ചിനിയർ എന്നത് ഇക്കാലത്ത് വലിയ സംഭവമൊന്നുമല്ലെന്ന് നന്നായറിയാം. പക്ഷെ, അതേ ശ്രേണിയിലുള്ള സഹപ്രവർത്തകരൊത്തുള്ള സഹവാസവും സൗഹൃദവും ശിവേട്ടനേയും ശിവേട്ടന്റെ സ്നേഹത്തേയും വളരെ പുറകിലേക്ക് നീക്കി നിർത്തുന്നില്ലേ? അപ്ഡേറ്റ് ചെയ്യപ്പെടാത്ത സ്നേഹം പോലെ പഴഞ്ചനായ പ്രതീതി. തൃപ്തിയുടെ രുചികളിൽ കാലോചിതമായ മാറ്റം ആഗ്രഹിക്കുന്ന സ്നേഹം. അതൊരു പക്ഷെ വികലമായ സംസ്ക്കാരത്തിന്റെ ചട്ടക്കൂടിനകത്ത് സ്നേഹത്തെ നിയന്ത്രിച്ചു നിർത്തിയതിനാലും ആകാം...ആലോചിക്കുന്തോറും തല പെരുക്കുന്നതുപോലെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരവിക്കുന്ന മോഹങ്ങൾ.

സരസനായ സഹപ്രവർത്തകൻ ശ്രീനിയുടെ സംഭാഷണങ്ങളും ചേഷ്ടകളും ആരേയും മോഹിപ്പിക്കുന്നതായിരുന്നു. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന നിലക്ക് ശ്രീനിയുമായുള്ള സൗഹൃദം രൂപപ്പെട്ടത് പെട്ടെന്നായിരുന്നു. ഒരേ സ്ഥാപനത്തിലെ ഒരേ ജോലിക്കാർ. എന്നെപ്പോലെ തന്നെയാണ് ശ്രീനിയുടെ കുടുംബവും. ഭാര്യയും മക്കളും. വിപുലമായ ശ്രീനിയുടെ ആൺപെൺ സൗഹൃദങ്ങൾക്കിടയിൽ എനിക്ക് പ്രത്യേക പരിഗണന വേണമെന്ന് ഞാൻ ഗൂഢമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ആഗ്രഹ സഫലീകരണത്തിനായി ഏതറ്റം വരെ പോകാനും തയ്യറായിക്കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും. അത്രയൊന്നും സംഭവിക്കാതെ തന്നെ ശ്രീനിയുടെ പ്രത്യേക പരിഗണനക്ക് ഞാൻ അർഹയായി. എന്തോ നേടിയ അഹംഭാവത്തോടെ ആളൊഴിഞ്ഞിടത്ത് കാണാനും ഏറെ നേരം സസാരിച്ചിരിച്ചിരിക്കാനും സമയം കണ്ടത്തി ഞങ്ങൾ. സൗഹൃദം വേറെ എങ്ങോട്ടോ യാത്ര തുടങ്ങി. സ്വപ്നതുല്യമായി ചിറകുവിടർത്തിയ ജീവിതവുമായി ഞാൻ മതിമറന്നു. ശ്രീനിയുടെ കുടുംബവും, എന്റെ കുടുംബവും എന്റെ രാപ്പകലുകളിൽ നിന്നൊഴിഞ്ഞുപോയി. രാത്രിയിലെ മെസേജുകളും ഫോൺ കോളുകളും അവസാനിച്ച് നേരം പുലരുമ്പോൾ കാണാനും സംസാരിക്കാനും മാത്രമുള്ളതാക്കി ദിനചര്യകളെ ക്രമീകരിച്ചു. കണ്ടില്ല കേട്ടില്ല അറിയില്ല എന്ന എന്റെ നാട്യങ്ങൾ ശിവേട്ടനിൽ സംശയം ബലപ്പെടുത്തി.

“ നീയിതെന്തു ഭാവിച്ചാ ഹേമേ...? ഈയിടെയായി കുടുംബ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലല്ലൊ?” പ്രണയവിവാഹത്തിലെ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ ആവത് ശ്രമിച്ചുകൊണ്ടുള്ള വാക്കുകളായിരുന്നു ശിവേട്ടന്റേത്. ഈയിടെയായി ശിവേട്ടന്റെ ശബ്ദം പോലും ഇറിറ്റേഷൻ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. മക്കളുടെ കൊഞ്ചിക്കുഴയലുകൾ സമനില തെറ്റിക്കുന്നു.

“ഞാനെന്തുവേണമെന്നാണ്‌ ശിവേട്ടൻ പറയുന്നത്?” ദേഷ്യപ്പെടരുതെന്ന് മനസ്സിൽ കരുതിയെങ്കിലും ശബ്ദം പുറത്ത് വന്നപ്പോൾ അതിനു കഴിഞ്ഞില്ലെന്നു തിരിച്ചറിഞ്ഞത് കിടക്കറ രംഗങ്ങൾ മനസ്സിൽ മിന്നിയതിനാലാണ്‌. വാ തുറന്നപ്പോൾ തെങ്ങിൻ പട്ട ചീഞ്ഞ ചൂര്‌ ചുറ്റും വിന്യസിച്ചതു പോലെ...

നെല്ല് പുഴുങ്ങുന്ന മണമായിരുന്നു ശ്രീനിയ്ക്ക്. ഭോഗാലസ്യത്തിന്റെ കെട്ടു പൊട്ടുന്നതിനു മുൻപ് വിയർത്തു കുളിച്ചെഴുന്നേൽക്കുന്ന ശ്രീനി, ഒറ്റവീർപ്പിന്‌ കുടിക്കുന്ന വെള്ളമാണ്‌ മരണവെപ്രാളമാകുന്ന ശ്രീനിയുടെ തോണ്ട വറ്റലിന്‌ ശമനം ൻൽകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് വിയർപ്പാറുന്നതുവരെ ആ ശരീരത്തിൽ തൊടുന്നത് ശ്രീനിക്കിഷ്ടമല്ല.

ചിലപ്പോഴെല്ലാം ബോധമനസ്സിനെ കീഴടക്കി അബോധമനസ്സിലെ ഞാൻ തന്നെ പുറത്തുവന്ന് എന്നെ ചോദ്യം ചെയ്യാറുണ്ട്.

- നിനക്കെന്താ ഹേമേ വട്ടായോ? നീ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്? ഒന്നിലും പൂർണ്ണമായ സംതൃപ്തി ലഭിക്കാതിരിക്കുന്നതാണ്‌ മനുഷ്യമനസ്സുകളുടെ പ്രത്യേകത. അതുതന്നെയാണ്‌ ജീവിതം മുന്നോട്ട് നയിക്കാൻ മനുഷ്യർക്ക് ലഭിക്കുന്ന പ്രതീക്ഷയും. പൂർണ്ണ തൃപ്തി കണ്ടെത്താനുള്ള അന്വേഷണം... അവിടെ നീ നിന്റെ ജീവിതം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വലിയ അല്ലലില്ലാതെ ഒരു കുടുംബം മുന്നോട്ട് നീങ്ങുന്നുവെങ്കില്പിന്നെ അവനവന്റെ സ്വന്തം തൃപ്തി തേടി അലയുന്ന മനസ്സ്. അപ്പോഴാണ്‌ കുടുംബത്തെ മറന്നു പോകുന്നത്. കാരണം കുടുംബത്തിന്റെ തൃപ്തി നീ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി അതിനപ്പുറത്തേക്ക്....ഇവിടെ നീ ചിന്തിക്കേണ്ടതായ വസ്തുത നമ്മുടെ നിലനിൽക്കുന്ന സംസ്ക്കാരത്തിന്‌/സമൂഹത്തിന്‌ അനുയോജ്യമായി സഞ്ചരിക്കണൊ അതോ നിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സ്വതന്ത്രമായി ജീവിക്കണൊ എന്നാണ്‌. രണ്ടാമത്തെ വഴിയാണ്‌ തെരഞ്ഞെടുക്കുന്നതെങ്കിൽ നീ ജീവിക്കാൻ പോകുന്നത് പാകമാകാത്ത ഒരു സംസ്ക്കാരത്തിൽ കടന്നു കയറിയാണ്‌. അവിടെ നിനക്ക് പഴയതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരും. അങ്ങിനെയൊരു ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ തെരഞ്ഞെടുക്കുന്ന എതു തരത്തിൽപ്പെട്ട ഇണയാണെങ്കിലും ഇടക്കുവെച്ച് നിനക്ക് നഷ്ടപ്പെട്ടേക്കാം. എന്തുകൊണ്ടെന്നാൽ അവൻ പിന്നേയും പുതിയ ജീവിതം ആഗ്രഹിച്ചുകൊണ്ടേയിരിക്കും, മറിച്ചും. നിനക്കും അതോടൊപ്പം സഞ്ചരിക്കാനായില്ലെങ്കിൽ ഇന്നുണ്ടാവുന്നതുപോലുള്ള വേദന വീണ്ടും അപ്പോൾ നീ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിച്ചുകൊണ്ട് കുടുംബത്തെ നിലനിർത്തിക്കൊണ്ടു തന്നെ അവർക്കൊക്കെ അനുയോജ്യമായ തീരുമാനത്തിലൂടെ, ലഭിക്കാവുന്ന സ്വാതന്ത്ര്യത്തിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ്‌ വിവേകിയായ നീ ചെയ്യേണ്ടത്.-

“ എല്ലാം എനിക്കറിയം. പക്ഷെ കഴിയുന്നില്ല. ആ സ്നേഹം നഷ്ടപ്പെടുത്താൻ പറ്റില്ല.”

- ഇത് സ്നേഹമല്ല... സ്നേഹം കൊണ്ട് നീ സ്വയം നിർമ്മിച്ച ഒരുതരം ലഹരിയാണ്‌. ആ ലഹരിക്കടിപ്പെട്ടു കിടക്കാൻ നീ മാത്രമാണ്‌ ആഗ്രഹിക്കുന്നത്... ശ്രീനിയല്ല. ശ്രീനി അവസാനമായി നിന്നോടെന്താണ്‌ പറഞ്ഞത്? -

“ഇന്നെനിക്ക് എന്റെ കുടുംബം തകരരുത് എന്നതാണ്‌ മുഖ്യം. നാളെ ഹേമയെ എനിക്കെങ്ങനെ കാണാനാകും എന്നിപ്പോൾ പറയാനാവില്ലെന്നും പരസ്പരം സുഹൃത്തുക്കളായി കഴിയാം എന്നുമാണ്‌. പക്ഷെ, എനിക്കറിയാം എന്റെ ശ്രീനിയെ...“

- കണ്ടൊ .....ഇതാണ്‌ ശ്രീനി. ശ്രീനി പറയുന്നതല്ല യഥാർത്ഥ ശ്രീനിയെന്നും, നീ വിചാരിക്കുന്നതാണ്‌ ശരിയായ ശ്രീനിയെന്നും തെറ്റിദ്ധരിച്ചുകൊണ്ട് നീ നിന്റെ മനസ്സിനെ പരുവപ്പെടുത്തി വെച്ചിരിക്കുന്നു. കുടുംബത്തിന്‌ പ്രാധാന്യം നൽകി ജീവിക്കുന്ന ശ്രീനി നിന്റെ ഫോൺ കോളുകൾപോലും അറ്റന്റ് ചെയ്തു എന്ന് വരില്ല. കുടുംബത്തെക്കാൾ പ്രാധാന്യം ശ്രീനിയ്ക്ക് നൽകുന്ന നിനക്കത് വേദനകൾ മാത്രമായിരിക്കും സമ്മാനിക്കുക. ഈ വിരോധാഭാസം മനസ്സിലാക്കാനായില്ലെങ്കിൽ നീ നിന്റെ ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടുപോകും. ശ്രീനി പറഞ്ഞതുപോലെ ഒന്നും ആഗ്രഹിക്കാത്ത സുഹൃത്തുക്കൾ ആയിരിക്കുന്നതാണ്‌ തുടർന്ന് സംഭവിച്ചേക്കാവുന്ന വാശിയും വൈരാഗ്യവും ഇല്ലാത്തതാക്കാൻ പോലും പര്യാപ്തമാകുക.-

” അപ്പോൾ എന്റെ സ്നേഹമൊ..?“

-സ്നേഹം എന്നത് നിർവ്വചിക്കാൻ കഴിയാത്ത ഒരനുഭൂതിയാണ്‌. ഒരാളുടെ സ്നേഹം മുഴുവനായി നിനക്കുമാത്രം കിട്ടണം എന്ന വാശി വേദനകൾ മാത്രമെ സമ്മാനിക്കു. മറിച്ച് ആ സ്നേഹം എല്ലാർക്കും കിട്ടട്ടെ എന്ന് കരുതി നോക്കു. ഒരിറ്റ് സ്നേഹത്തിനായി നിന്നെക്കാളൊക്കെ ദരിദ്രമായി കഴിയുന്നവർ നിനക്ക് ചുറ്റുമുണ്ട്...അവരെ സ്നേഹിക്കാൻ നിനക്ക് ശ്രമിച്ചുകൂടെ? എന്തുകൊണ്ട് നിനക്കതിനു കഴിയുന്നില്ല? നിനക്ക് നിന്റെ മാത്രം എന്ന സ്വാർത്ഥത -

“ ഒന്നാണെന്ന് ഉറപ്പിച്ച ബന്ധത്തെ കേവലം ഒരു സുഹൃദ്ബന്ധമായി കാണാൻ എനിക്കെങ്ങനെ കഴിയും?”

- സുഹൃദ്ബന്ധങ്ങൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉദിക്കുന്നില്ലല്ലൊ... അതാണ്‌ ആ സ്നേഹത്തിന്‌ കൂടുതൽ മധുരം ലഭിക്കുന്നത്. ദു:ഖങ്ങളെ സങ്കടങ്ങളെ ബലപ്രദമായി ആശ്വസിപ്പിക്കാൻ കഴിയുന്നിടം സുഹൃദ്ബന്ധങ്ങളിലല്ലേ? കാരണം യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുന്നത് സമാന ആശയങ്ങളുടെ തിരിച്ചറിവുകളിലൂടെയാണ്‌. അല്ലാതെ വിട്ടുവീഴ്ചകളിൽ മാത്രം നിലനിൽക്കുന്ന വിവാഹബന്ധങ്ങൾ പോലെയല്ല. പക്ഷെ, ഒരു യുദ്ധത്തിന്റെ സംഘർഷങ്ങൾ നിറഞ്ഞ ആദ്യഘട്ടം പോലെയാകരുത് നിന്റെ ജീവിതം. പുതിയൊരു സസ്ക്കാരത്തിന്റെ പിറവി നേരിടുന്ന പേറ്റുനോവിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രമിക്കേണ്ടത് വിവേകമുള്ളവരാണ്‌. വളരെ പെട്ടെന്ന് മറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്‌ നീയിപ്പോൾ ജീവിക്കുന്നത്. മാറ്റങ്ങൾക്കനുസൃതമായി ജീവിക്കുന്ന നിന്റെ മനസ്സിനും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്‌. ആ സ്വാഭാവികത ഉൾക്കൊള്ളാൻ കഴിയാത്ത മണ്ടിയൊന്നുമല്ലല്ലൊ നീ? അതുകൊണ്ടുതന്നെ ഈ ബന്ധത്തെ, നിലനിൽക്കുന്ന സംസ്ക്കാരത്തിനുസൃതമായി കെട്ടിപ്പടുത്ത ജീവിതത്തിനിടയിലേക്കു വലിച്ചിട്ടാൽ നിലനിൽക്കുന്ന ബന്ധത്തേക്കാൾ കൂടുതൽ എന്തു മേന്മയാണ്‌ ലഭിക്കുക എന്ന് നീ തന്നെ പറയൂ. നിലനിൽക്കുന്ന ബന്ധത്തിന്റെ ഒരു പുനരവതാരം മാത്രമല്ലെ ആകുന്നുള്ളു. തൽക്കാലത്തേക്കുള്ള ഓട്ടയടക്കൽ എന്നല്ലാതെ മറ്റെന്താണ്‌?-

“എന്തൊ...എന്നാലും ഒരു തൃപ്തി ലഭിക്കാത്തത് പോലെ തോന്നുന്നു....കൈപ്പിടിയിൽ ഒതുങ്ങിയത് അകന്നു പോകുന്നതുപോലെ നിരശ പടരുന്നു.”

- കൈപ്പിടിയിലൊതുങ്ങി എന്നത് നിന്റെ മോഹം മാത്രമായിരുന്നു. സ്വന്തം കുടുംബം നഷ്ടമായേക്കുമൊ എന്ന വല്ലാത്ത ഭയം നിന്റെ അമിത സ്നേഹപ്രകടനങ്ങളിൽ ശ്രീനിയെ അതൃപ്തനാക്കുന്നുണ്ട്. നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ്‌ നിർമ്മിച്ചു വെച്ചിരിക്കുന്നത്. ആ സംസ്ക്കാരത്തിൽ ലൈംഗികതയ്ക്കു കല്പിച്ചിരിക്കുന്ന സ്ഥാനം ഇല്ലാതായാൽ മാത്രമെ യഥാർത്ഥ സ്നേഹം ദർശിക്കാനാവു. ഇപ്പോൾ ജീവിതത്തിലെ ചില കരുതലുകളെ നഷ്ടപ്പെടുത്തിയാൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും പ്രയാസപ്പെടുകയും ആയിരിക്കും സംഭവിക്കുക. അല്ലെങ്കിൽ ആ കരുതലുകളെ ഒന്നായിക്കാണാനും സംരക്ഷിക്കാനുമുള്ളൊരു വ്യവസ്ഥ നീയടങ്ങുന്ന സമൂഹത്തിൽ സംജാതമാകണം. -

“പിന്നെന്തുകൊണ്ടാണ്‌ ശ്രീനിയെപ്പോലെ എനിക്ക് ഭയം തോന്നാത്തത്?“

- നിനക്ക് ഭയമില്ലെന്ന് ആരു പറഞ്ഞു? നീയും നന്നായി ഭയക്കുന്നുണ്ട്. അതേക്കാൾ കൂടുതൽ നീ ശ്രീനിയെ ഇഷ്ടപ്പെടുന്നു. അതിന്റെ കാരണമാണ്‌ നീ കണ്ടെത്തേണ്ടത്? നിന്റെ വിവാഹത്തിനു മുൻപുള്ള സാഹചര്യങ്ങളിലെ പ്രയാസങ്ങൾക്കിടയിൽ നീ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന നിന്റെ ശിവേട്ടനെ ഒന്നോർത്തുനോക്കു. അന്നതായിരുന്നു നിന്റെ ജീവിതത്തിലെ വലിയ ലക്ഷ്യം. വിവാഹത്തിൽ എത്തിയതോടെ അന്നത്തെ സങ്കടങ്ങൾക്ക് പ്രതിവിധി ലഭിച്ചു. പിന്നീട് കുടുംബത്തിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളിൽ പ്രണയത്തിന്റെ തോത് കുറയുന്നതായി അനുഭവപ്പെട്ടു. ക്രമേണ നിന്റെ ജോലിയിൽ നിനക്ക് ലഭിച്ച കയറ്റവും സ്വീകാര്യതയും സൗഹൃദങ്ങളും നീയറിയാതെ നിന്റെ മനസ്സിനെ സ്വപ്നലോകത്തേക്ക് നയിക്കുന്നു. സമൂഹക്കാഴ്ചകളാണ്‌ ശരിയെന്നും അതിനൊത്ത ഒരു ബന്ധമാണ്‌ നിനക്കിപ്പോൾ ആവശ്യമെന്നും നീ നിന്റെ നമസ്സിനെ ദിനംപ്രതി പഠിപ്പിച്ചുകൊണ്ടിരുന്നു. അവിടെ നീയറിയാതെ നിന്റെ കുടുംബത്തെ നീ ബോധപൂർവ്വം മറന്നിരിക്കുന്നു. നിന്റെ കുടുംബമൊ ശ്രീനിയുടെ കുടുംബമൊ നിന്റെ കാഴ്ചയിൽ നിന്ന് അകലാൻ തുടങ്ങുന്നു. ഇതാപത്താണ്‌.-

” എല്ലാം അറിയാം. മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.“

- നിയന്ത്രിച്ചേ പറ്റു! അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്താ വ്യത്യാസം? നേരത്തെ പറഞ്ഞല്ലൊ, നമ്മളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അതിശീഘ്രം പായുന്ന പരിണാമഘട്ടങ്ങളിലൂടെ ആണെന്ന്. അതിനിടയിലെ വിലയില്ലാത്ത ചാവേറുകളാകാതിരിക്കാൻ ഹേമേ നീ ശ്രമിക്കുക-
---------------


ഇന്ന്‍ ഹേമ ഓഫീസിലെത്തിയത് ചിരിക്കുന്ന മുഖത്തോടെയാണ്‌. മലയാള സിനിമയിലെ ചെറുപ്പകാലത്തുള്ള ഊർവ്വശിയെപ്പോലെ അവൾ പ്രസന്നവതിയായിരുന്നു. സ്കൂട്ടി നിർത്തി സീറ്റുയർത്തിപ്പിടിച്ച് ചോക്ലേറ്റ് പാക്കറ്റ് എടുത്തു. സഹപ്രവർത്തകരിൽ അഹ്ളാദവും അത്ഭുതവും ഒരുപോലെ. ആദ്യ ചോക്ലേറ്റ് ശ്രീനിയ്ക്കു നേരെ നീട്ടുമ്പോൾ കൈ വിറച്ചിരുന്നില്ല.

ഉച്ചക്കു ശേഷം എല്ലാവർക്കുമുള്ള ചായ ഹേമയുടെ വകയായിരുന്നു. ചായ കുടി കഴിഞ്ഞ് ഹേമ പട്ടുപാടി. ഇന്നലെവരെ മൂഡിയായി മൂടിപ്പുതച്ചിരുന്ന ഹേമയുടെ ചെറുപ്പകാലത്തിന്റെ കുസൃതികളും പൊട്ടിച്ചിരിയും ഓഫീസിലെ കസേരകളിൽ പൊസിറ്റീവ് എനർജി അലതല്ലിയൊഴുകി. ശ്രീനിയോടെന്ന പോലെ എല്ലാവരോടും കളിചിരികളിൽ മുഴുകിയപ്പോൾ സ്നേഹത്തിന്റെ ഒരു വൻമല തന്നെ ഹേമയിൽ പതിക്കയായിരുന്നു.

ഓറഞ്ചും ജിലേബിയുമായി വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ശിവേട്ടന്റേയും മക്കളുടേയും മുഖത്തെ ആകാംക്ഷയുടെ സ്നേഹസ്പർശം ഹേമയുടെ കരുതലുകൾക്ക് കരുത്തേകി.