16/8/10

സുപ്രഭാതം കാത്തിരിക്കുന്നവള്‍

     16-08-2010

                   കൌസല്യാ സുപ്രജാ രാമപൂര്‍വാ സന്ധ്യാ പ്രവര്ത്തതേ
                   ഉത്തിഷ്ടാ നരസാര്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം
                   ഉത്തിഷ്ടോത്തിഷ്ട ഗോവിന്ദ ഉത്തിഷ്ട ഗരുഡദ്വജാ
                   ഉത്തിഷ്ട കമലാകാന്താ ത്രൈലോക്യം മംഗളം കുരൂ...

എം.എസ്സ്‌.സുബ്ബലക്ഷ്മിയുടെ ഇപ്പോഴും തനിമ നഷ്ടപ്പെടാത്ത ശബ്ദമാധുര്യം ഉറക്കത്തില്‍ നിന്നുണരുന്നതിന്‌ ഒരു തലോടലായി വന്നെത്തി. അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതവും കിളികളുടെ മര്‍മ്മരങ്ങളും കൂടിക്കലര്‍ന്നപ്പോള്‍ വെളിച്ചം എത്തിനോക്കിയ വെളുപ്പാന്‍ കാലം ഭക്തിയോടെ തഴുകി.


നളിനി എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. ലൈറ്റ്‌ ഓണാക്കി. ഗ്യാസ്‌ സ്റ്റൌ കത്തിക്കാന്‍ കൈ നീണ്ടെങ്കിലും കുതിച്ചുകയറിയ ഗ്യാസിന്‍റെ വില പുകയില്ലാത്ത അടുപ്പിലേക്ക്‌ വിറകുകള്‍ കുത്തിക്കയറ്റാന്‍ പ്രേരിപ്പിച്ചു. മക്കള്‍ക്ക്‌ കൊണ്ടുപോകേണ്ട ചോറിന്‌ വെള്ളം അടുപ്പത്ത്‌ വെച്ച്‌ മുറ്റത്തേക്കിറങ്ങി. കുറ്റിച്ചൂലെടുത്ത്‌ വീടിന്‍റെ നാല്‌ ഭാഗത്തേയും മുറ്റം അടിച്ച്‌ കഴിഞ്ഞപ്പോള്‍ തണ്ടല്‍ വേദന. ഇപ്പോള്‍ എല്ലാവര്‍ക്കും ഉള്ളതാണല്ലൊ എന്ന് കരുതി സമാധാനിച്ചു.

ഉപ്പ്പൊടി ചേര്‍ത്ത്‌ മിക്സ്‌ ചെയ്തിരുന്ന ഉമിക്കരിയെടുത്ത്‌ പല്ലമര്‍ത്തി തേച്ചു. മുറ്റത്ത്‌ വീണു‌ കിടന്നിരുന്ന തെങ്ങോലയില്‍ നിന്ന് ഒരീര്‍ക്കിലി ഒടിച്ചെടുത്ത്‌ പൊളിച്ച്‌ നാവ്‌ വടിച്ചു. പൈപ്പ്‌ തുറന്ന് മുഖം കഴുകി. കൈവിരലുകള്‍കൊണ്ട്‌ പല്ല് വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേട്ടാലേ നളിനിക്ക്‌ തൃപ്തിയാകു. ബ്രഷും പേയ്സ്റ്റും നാക്ക്‌ വടിക്കുന്നതുമെല്ലാം ആദ്യമെ കുറച്ചു നാള്‍ ഉപയോഗിച്ചതോടെ മടുത്തു. എല്ലാം കഴുകി വീണ്ടും ഉപയോഗിക്കുന്നതില്‍ ഒരറപ്പ്‌. ബ്രഷ്‌ പിന്നേയും കഴിച്ച്‌ കൂട്ടാം. പക്ഷെ നാക്ക്‌ വടിക്കുന്ന ആ സാധനം കൈകൊണ്ട്‌ തൊടുമ്പോള്‍ ഓക്കാനം വരും.

അടുപ്പത്ത്‌ വെച്ച വെള്ളം തിളച്ച്‌ മറിയുന്നു. തിടുക്കത്തില്‍ അരി കഴുകി കലത്തിലിട്ടു. ഇന്നലെ അരച്ച് വെച്ചിരുന്ന മാവെടുത്ത് ഇഡ്ഡലിത്തട്ടിലൊഴിച്ച് ഗ്യാസ്‌ സ്റ്റൌവില്‍‍ വെച്ചു. ഫ്രിഡ്ജില്‍ നിന്ന് അഞ്ചെട്ട്‌ കാരറ്റെടുത്ത്‌ കുനുന്നനെ അരിഞ്ഞു.

"ഇന്നും അമ്മേടെ ഈ ക്യാരറ്റ്‌ തന്നെയാണൊ?" പ്ളസ്ടൂവിന്‌ പഠിക്കുന്ന മകന്‍ ബ്രഷില്‍ പേയ്സ്റ്റുമായി അടുക്കളയിലെത്തി.

"വേറെ ഞാനെന്താ ഇണ്ടാക്കാ. മോന്‍ പറഞ്ഞ്‌ താ."

"മിനിയാന്നും ഇതന്നെ. കുട്ടികളെന്നെ കളിയാക്കും."

"അത്‌ സാരംല്യ. അന്നു വാങ്ങിയതില്‍ കുറച്ച്‌ ബാക്കി ഇരുന്നതാ. അതങ്ങ്ട്‌ കഴിഞ്ഞോട്ടെ."

"അമ്മയ്ക്ക്‌ വേറെ എന്തെങ്കിലും വാങ്ങിച്ചൂടെ."

"നിന്‍റെ അച്ഛന്‌ അവിടെ പണം കായ്ക്കുന്ന മരം കുലുക്കി പണം വാരലല്ല പണി. നീ പോയി പല്ല് തേച്ച്‌ എന്തെങ്കിലും പഠിക്കാന്‍ നോക്ക്‌."

ഇഡ്ഡലിത്തട്ടില്‍ നിന്ന് ഇഡ്ഡലിയെടുത്ത്‌ വീണ്ടും മാവൊഴിച്ച്‌ അടുപ്പത്ത്‌ വെച്ചു. ഉള്ളിയും പച്ചമുളകും അരിഞ്ഞ്‌ അല്‍പം നാളികേരം ചിരവി കഴിഞ്ഞപ്പോഴേക്കും ഇഡ്ഡിലി റെഡിയായി. ആ കലം മാറ്റി അവിടെ ചായയ്ക്കുള്ള വെള്ളം വെച്ചു.

 അകമെല്ലാം തൂത്ത് വാരാന്‍ ചൂലെടുത്തു.
"കോത്തിലുച്ചയായാലും എഴുന്നേല്‍ക്കണ്ടടി. നിന്നെപ്പോലെ അല്ലെ അവന്‍. അവനെപ്പഴേ എഴുന്നേറ്റ്‌ പഠിക്കുന്നതാ. നീ ഇത്തവണ പത്തിലാ. അത്‌ മറക്കണ്ട. എടീ ഇങ്ങോട്ടെഴുന്നേല്‍ക്കാന്‍. എനിക്കാ കട്ടിലിന്‍റെ അടിയിലൊക്കെ ഒന്ന് അടിച്ച്‌ വാരണം."

കണ്ണുകളിലവശേഷിച്ച ഉറക്കം തിരുമ്മിയുടച്ച്‌ അവള്‍ മുറിക്ക്‌ പുറത്ത്‌ കടന്നു.

"അയ്യേ..കാലത്തേ കിട്ടിയേ ഉണ്ടക്കണ്ണിയ്ക്ക്‌."

"നോക്യേ അമ്മേ അവന്‍..."അവള്‍ കിണുങ്ങിക്കൊണ്ട്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചെന്നു. അവനെ ഇക്കിളിയാക്കി അവള്‍ പുറത്തേയ്ക്ക്‌ ഓടി.

രണ്ടുപേരും കുളിച്ച്‌ വരുമ്പോഴേക്കും അവര്‍ക്ക്‌ വേണ്ട ഡ്രസ്സുകള്‍ തേച്ച്‌ വെച്ചു. പാത്രത്തില്‍ ചോറാക്കി. രണ്ടാളും ഒരേ സ്കൂളിലായതിനാല്‍ ഒരുമിച്ചാണ്‌ പോകുന്നത്‌. പുറത്തേക്കിറങ്ങിയാല്‍ രണ്ടാളും തല്ല് കൂടാറില്ല. സ്കൂള്‍ അടുത്തായതിനാല്‍ കഥകളും പറഞ്ഞ്‌ നടക്കും.

അമ്മയോട്‌ യാത്ര പറഞ്ഞ്‌ രണ്ടുപേരും മുറ്റത്തിറങ്ങി. കണ്ണില്‍ നിന്ന് മറയുന്നത്‌ വരെ നോക്കിനിന്ന നളിനി വീണ്ടും അടുക്കളയിലേക്ക്‌ നടന്നു. പാത്രങ്ങളെല്ലാം കഴുകി അടുക്കിപ്പെറുക്കിവെച്ച്‌ സോപ്പ്പൊടി കലക്കിയ ബക്കറ്റിലെ വെള്ളത്തില്‍ ബ്രഷ്‌ മുക്കി പുരയ്ക്കകവും പുറവും തുടച്ച്‌ വൃത്തിയാക്കി. അല്‍പം പട്ടയും ചൂട്ടും കിടന്നിരുന്നതിനെ വെട്ടിയുരിഞ്ഞ്‌ ചെറിയ കെട്ടുകളാക്കി കഴിഞ്ഞപ്പോഴേക്കും സമയം കുറെ ആയി.

തുണി ഇനി നാളെ അലക്കാം എന്ന് മനസ്സില്‍ കരുതി. മേലൊക്കെ കുറച്ച്‌ എണ്ണ പുരട്ടി കുളി കഴിഞ്ഞപ്പോള്‍ സമയം പത്താവാറായി.

പത്ത്‌ മണിക്കുള്ള ബസ്സ്‌ പോയാല്‍ പിന്നെ പതിനൊന്ന് മണിക്കേ ബസ്സുള്ളു. അതില്‍ അവിടെ എത്തുമ്പോഴേക്കും എല്ലാം അടച്ചിട്ടുണ്ടാകും. കരണ്ട്‌ ബില്ല് അടക്കേണ്ടതിന്‍റെ അവസാന ദിവസമാണിന്ന്. അത്‌ കഴിഞ്ഞ്‌ കരണ്ടോഫീസിന്‍റെ അടുത്ത്‌ തന്നെയുള്ള മാവേലിസ്റ്റോറില്‍ നിന്ന് കുറച്ച്‌ സാധനങ്ങളും വാങ്ങാം. വന്നിട്ട്‌ വേണം ആ മരണവീട്ടില്‍ പോയി ഒന്ന് മുഖം കാണിക്കാന്‍.

സാധനങ്ങളും വാങ്ങി തിരികെ എത്തിയപ്പോള്‍ മണി മൂന്ന് കഴിഞ്ഞു. എന്തൊരു തിരക്കായിരുന്നു സ്റ്റോറില്‍. ഇനിയിപ്പൊ പിള്ളേര്‌ സ്കൂളില്‍ നിന്ന് എത്താറായി. അവര്‍ക്ക്‌ എന്തെങ്കിലും ഉണ്ടാക്കണം. മരണ വീട്ടില്‍ ഇനി എപ്പഴാ ഒന്ന് പോകാന്‍ പാറ്റ്ക ആവൊ.

ഓരോന്ന് ചിന്തിച്ചിരുന്നപ്പോള്‍ ഏട്ടന്‍റെ അമ്മ വന്നു. അമ്മ തറവാട്ടില്‍ അനിയന്‍റെ കൂടെയാണ്‌ നില്‍ക്കുന്നത്‌. അമ്മയെ കണ്ടപ്പോള്‍ ഭയം. അമ്മേടെ വായേന്ന് ഇനി എന്തൊക്കെയാണാവൊ വീഴാന്‍ പോകുന്നത്‌. എന്തായാലും നല്ലതൊന്നും കേള്‍ക്കില്ലെന്ന് ഉറപ്പ്‌.

"മരിച്ചോടത്ത്‌ പോയില്ലെ നിയ്യ്‌..?"

"ഇതുവരെ പോകാന്‍ പറ്റീട്ടില്ല അമ്മെ"

"കാലത്തേ ഉടുത്തൊരുങ്ങി പോണത്‌ കണ്ടല്ലൊ? ഏതവന്‍റെ അടുത്തേക്കാടി എന്നും നിന്‍റെ ഈ തുള്ളിച്ച. എന്‍റെ മോന്‍ അറബി നാട്ടീക്കെടന്ന് മാസാമാസം അയച്ചുതരുന്നുണ്ടല്ലൊ അല്ലെ. നിനക്കിവിടെ പൌഡറും പൂശി കുണ്ടീം കുലുക്കി നടന്നാ മതീല്ലൊ. മേലനങ്ങാതെ തിന്ന് മുടിച്ചാ മതി. അല്ലെങ്കില്‍ നേരം വെളുത്തിട്ട്‌ ഇത്രേ ആയി. ആ മരിച്ചോടത്തൊന്ന് കടന്ന് പോകാന്‍ ഇതുവരെ സമയം കിട്ടീലാന്ന് നീ ആരോടാ പറയണെ. അതിനെങ്ങിനെയാ..അവനൊരു പെണ്‍കോന്തന്‍. അവധിക്ക്‌ വന്നാ നിന്‍റെ മൂടും താങ്ങിയല്ലെ അവന്‍റെ നടപ്പ്‌. അപ്പോ നിനക്ക്‌ തോന്നിയത്‌ പോലെ ജീവിക്കാലൊ. അഴിഞ്ഞാട്ടക്കാരി...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട." ഇത്രയും പറഞ്ഞ്‌ അവര്‍ തിരിച്ച്‌ പോയി.

നളിനിയ്ക്ക്‌ കരച്ചില്‍ വന്നു. എന്ത്‌ ചെയ്താലും പഴിമാത്രം കേള്‍ക്കെണ്ടിവരുന്ന വിധിയെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. ഏട്ടന്‍ അയച്ച പൈസയെടുക്കാന്‍ മിനിയാന്ന് പോയി. ഇന്നലെ ഫോണ്‍ ബില്ലടയ്ക്കാന്‍ പോയി. ഇന്നിപ്പൊ ഇങ്ങിനേം കഴിഞ്ഞു. ഇതെല്ലാം ആരോട്‌ എങ്ങിനെ പറഞ്ഞാ മനസ്സിലാക്കാ. പുറമേന്ന് നോക്കുമ്പോള്‍ ചമഞ്ഞൊരുങ്ങി നടക്കുന്നു. ‌ ഗള്‍ഫ്കാരന്‍റെ ഭാര്യ. അവള്‍ക്കെന്തിന്‍റെ കുറവാ....! കാലം മാറിയപ്പോള്‍ ഗള്‍ഫ്കാരോടും അവരുടെ കുടുംബത്തോടും ഉള്ള നാട്ടുകാരുടേം വീട്ടുകാരുടേം തോന്നല്‍ മാറി എന്ന് പറയുന്നത്‌ വെറുതെ...

സ്കൂളില്‍ നിന്നെത്തിയ മക്കള്‍ക്ക്‌ ചായ കൊടുത്ത്‌ മരിച്ചോടത്ത്‌ പോയി ഒന്ന് മുഖം കാണിച്ച്‌ തിരിച്ച്‌ വന്നു. മുറിയെല്ലാം തൂത്ത്‌ വാരി വിളക്ക്‌ വെക്കുമ്പോള്‍ ഏട്ടന്‍റെ ഫോണ്‍ വന്നു.

നഷ്ടപ്പെടുന്ന നല്ല നാളുകളിലെ കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ കരിഞ്ഞുണങ്ങുന്ന മണം ഏട്ടന്‍റെ വാക്കുകള്‍ക്ക്‌. കുറെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും സമ്മാനിച്ച്‌ സംഭാഷണം അവസാനിക്കുമ്പോള്‍ ഒരുമിച്ച്‌ ജീവിച്ചിരുന്ന ചുരുങ്ങിയ നാളുകളിലെ ഓര്‍മ്മകള്‍ താലോലിച്ച്‌ രാത്രി കഴിച്ച്‌ കൂട്ടാം എന്ന് സമാധാനിച്ചു.

ഇന്നത്തെ അലച്ചില്‍ കാരണം പെട്ടെന്ന് ഉറങ്ങിപ്പോകും എന്ന് കരുതിയത്‌ വെറുതെയായി. ഏട്ടന്‍റെ ഫോണ്‍ വന്നാല്‍ അങ്ങിനെയാണ്‌. അന്ന് പിന്നെ ഉറക്കം കണക്കാ. എന്നാലും എപ്പോഴോ ഉറങ്ങിപ്പോയി.

"അമ്മേ..അമ്മേ..ദേ വാതിലില്‍ ആരോ മുട്ടുന്നു." മകന്‍റെ അടക്കിപ്പിടിച്ച പരിഭ്രമം കലര്‍ന്ന ശബ്ദം കേട്ട്‌ നളിനി ഉണര്‍ന്നു. സമയം രാത്രി ഒന്നൊന്നര ആയിക്കാണും.

നല്ല മഴ പുറത്ത്‌. ശക്തിയായ കാറ്റ്‌. ഇടിമിന്നലും ഇടിവെട്ടും. വര്‍ദ്ധിച്ച ഭയത്തോടെ നളിനി കാതോര്‍ത്തു. ശരിയാണ്‌...പരിചയമുള്ള ആരോ വാതിലില്‍ മുട്ടുന്നത്‌ പോലെ.. മെല്ലെ മെല്ലെ... ചങ്കിടിപ്പ്‌ പെരുകി. കട്ടിലില്‍ നിന്ന് അനങ്ങാനൊ എഴുന്നേല്‍ക്കാനൊ കഴിയുന്നില്ല. കൈകാല്‍ വിറക്കുന്നു. മകന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ശബ്ദം പോലും പുറത്ത്‌ വരാതായി.

ഒരു കണക്കിന്‌ എഴുന്നേറ്റ്‌ പുറത്തെ ലൈറ്റിട്ടു. എമര്‍ജന്‍സിയെടുത്ത്‌ കയ്യില്‍ പിടിച്ച്‌ ഹാളിനകത്തേക്ക്‌ കടന്നു. കുറച്ചുനേരം കാത്ത്‌ നിന്നിട്ടും പിന്നെ അനക്കമൊന്നും കേട്ടില്ല. കുറേ നേരം കൂടി ശ്വാസം അടക്കിപ്പിടിച്ച്‌ ശ്രദ്ധിച്ചു. ഇല്ല. ഒന്നുമില്ല.

 കാറ്റ് ജനല്പാളികളില്‍ അടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണെന്ന് മനസ്സിലായി. എന്നിട്ടും തിരിച്ച്‌ വന്ന് കിടക്കുമ്പോള്‍ ഭയം ഒരു സംശയം പോലെ പരന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ കേള്‍‍ക്കുന്ന സുപ്രഭാതത്തിന്‌ കാതോര്‍ത്ത്‌ മയങ്ങിയോ...

നിശ്ചയമില്ല.