20/3/13

പാഠം ഒന്ന്....നാടൻ പശു.

                                                                                                                  20-03-2013


പശു നമുക്ക് ചാണകവും മൂത്രവും തരുന്നു. അതുപയോഗിക്കാഞ്ഞാല്‍ പ്രകൃതി കരയും. എന്തിനാണ് പ്രകൃതി കരയുന്നത്? നമ്മള്‍ നന്നായി ജീവിക്കണമെന്ന് പ്രകൃതി ആഗ്രഹിക്കുന്നു.
------------------------------------------
 മാധവേട്ടൻ മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞതേ ഉള്ളു. മരിച്ചു എന്നു പറയുന്നത് ശരിയല്ല. ആത്മഹത്യ ചെയ്തയാൾക്ക് ജീവനൊടുക്കി എന്നതാണ്‌ ഭംഗിയായ വാക്ക്. ജീവനൊടുക്കി എന്നതും ഒരർത്ഥത്തിൽ തെറ്റാണ്‌. കടം കയറി ആത്മഹത്യചെയ്യുമ്പോൾ അത് കൊലപാതകമാണ്‌.

ഇവിടെ ആത്മഹത്യപോലും അല്ലെന്നാണ്‌ വാദം. ഹാർട്ടറ്റാക്ക് ആണത്രെ! കീടനാശിനി കഴിച്ച് വാഴക്കൂട്ടത്തിൽ കിടന്ന് പിടഞ്ഞുപിടഞ്ഞ് ചാവുന്നത് ഞാൻ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു. പോസ്റ്റ്മാർട്ടം കഴിഞ്ഞപ്പോൾ വിഷം ഉള്ളിൽ ചെന്നാണ്‌ മരിച്ചതെന്ന് കണ്ടെത്തിയിട്ടും നാടു ഭരിക്കുന്നവർക്കാണ്‌ ഹാർട്ടറ്റാക്കാക്കാൻ ധൃതി. ജീവൻ പോകുമ്പോഴുള്ള പരാക്രമംകൊണ്ട് ഇളകിക്കിടന്ന വാഴത്തോട്ടത്തിലെ മണ്ണ്‌ കൈകൊണ്ടും കാലുകൊണ്ടും മാന്തിപ്പരത്തിയിരിക്കുന്നത് കണ്ടാൽ ഏതു കണ്ണുപൊട്ടനും പോസ്റ്റുമാർട്ടത്തിന്റെ റിസൾട്ടൊന്നും ആവശ്യമില്ല മാധവേട്ടൻ വെഷം കഴിച്ചതാണെന്ന് മനസ്സിലാക്കാൻ.

മാധവേട്ടന്റെ മരണം കൂടുതൽ നഷ്ടം വരുത്തിയത് എനിക്കാണ്. രണ്ടാഴ്ചകൊണ്ട് എല്ലും തോലുമായി. ഭയവും പെരുകി. മൂന്നു കൂട്ടരാണ്‌ ഇതിനിടയിൽ എന്നെ കാണാന്‍ വന്നുപോയത്. നാടൻ പശുവിനെ അവർക്കാർക്കും പോതിച്ചില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. ഓരോ തവണയും യന്ത്രം വെച്ച് ലിറ്റർ കണക്കിന്‌ പാലൂറ്റിയെടുത്ത് പാൽ സൊസൈറ്റിയിൽ കൊണ്ടുപോകുന്നവർക്ക് അള്ളിപ്പിടിച്ച അമ്‌ടുള്ള എന്നെ പിടിക്ക്യോ?

മാധവേട്ടന്റെ മോനാണ്‌ എന്നെ വിറ്റൊഴിവാക്കാൻ തിടുക്കം. മാധവേട്ടന്റെ ഭാര്യക്കാണെങ്കിൽ എന്നെ വിറ്റു കിട്ടുന്ന കാശുകൊണ്ട് അത്രയെങ്കിലും കടം വീട്ടാലോ എന്ന ആശ്വാസമുണ്ടെങ്കിലും രണ്ടു മനസ്സാണ്. ഇത്രേം കഷ്ടപ്പെട്ട് പോറ്റിയിട്ട് ഒരു കുപ്പി പാലെങ്കിലും കിട്ടാതെ എന്തിനാ ഈ ഭാരം സഹിക്കുന്നതെന്നാ മോന്റെ ചോദ്യം. കൂടുതൽ പണം മാത്രം മതിയല്ലോ ഈ മനുഷ്യന്മാർക്ക് !

‘ദൈവമേ..കൊമ്പൻ മീശക്കാരൻ..കശാപ്പുകാരനാണല്ലോ’ ഇന്നേതായാലും എന്നെ കൊണ്ടുപോയതു തന്നെ. കണ്ണീ ചോരയില്ലാത്ത ഒരു മോനായിപ്പോയല്ലോ മാധവേട്ടനു പിറന്നത്?

എന്റെ പൂര്‍വ്വികര്‍ക്ക് നിങ്ങളൊക്കെ കൊടുത്തിരുന്നതുപോലെ പരുത്തിക്കുരുവും കപ്പലണ്ടിപ്പിണ്ണാക്കും തേങ്ങാപ്പിണ്ണാക്കും തവ്ടും ഒന്നും എനിക്ക് തരണ്ട. എന്തെങ്കിലും പച്ചപ്പ് കാരിത്തിന്ന് ഞാനിവിടെ കഴിഞ്ഞോളാം. അല്ലെങ്കിൽ കശാപ്പുകാർക്കല്ലാതെ മറ്റാർക്കെങ്കിലും കൊടുക്ക്. ഞാൻ മനസ്സിൽ വിചാരിക്കുന്നത് മനുഷ്യർക്കെങ്ങനെ മനസ്സിലാവാനാ അല്ലേ?

മാധവേട്ടനായിരുന്നെങ്കിൽ ഞാൻ മനസ്സിൽ വിചാരിക്കുന്നതിനു മുൻപ് എല്ലാം മനസ്സിലാക്കും. എത്ര സ്നേഹമായിരുന്നു എന്നോട്. മാധവേട്ടൻ ഒന്നും കഴിച്ചില്ലെങ്കിലും എന്നെ കുളുപ്പിച്ച് വയറു നിറപ്പിച്ച് നെറ്റിയിൽ തടവുമ്പോൾ ഞാനഹങ്കരിച്ചിരുന്നു. തഴമ്പ് പടർന്ന കൈകൾകൊണ്ട് മുതുകിൽ തലോടുമ്പോൾ തീറ്റ കിട്ടിയില്ലെങ്കിലും വിശപ്പോ ക്ഷീണമോ തോന്നാറില്ലായിരുന്നു. പാലിനു വേണ്ടിയായിരുന്നില്ല മാധവേട്ടന്‍ എനിക്ക് തീറ്റ തന്നിരുന്നത്. ‘എന്താ എന്നെ കറന്ന് പാലെടുക്കാത്തത്’ എന്ന് ഞാൻ പരിഭവപ്പെടുന്നത് മനസ്സിലാക്കിയാണ്‌ ചായയ്ക്കു വേണ്ടിയെങ്കിലും അല്പം കറന്നെടുത്തിരുന്നത്. ബാക്കിയൊക്കെ എന്റെ മൂരിക്കുട്ടൻ കുടിച്ചു തീർക്കും.

വക്കോലും പുല്ലും വെള്ളവും തന്ന് പിന്നെന്തിനാ മാധവേട്ടൻ എന്നെ പൊന്നുപോലെ നോക്കിയതെന്ന് ആദ്യമൊക്കെ സംശയം ഇല്ലാതിരുന്നില്ല. ചെറിയ കൃഷിയിടത്തിലേക്കാവശ്യമായ വളം, എന്റെ ചാണകവും മൂത്രവുമാണെന്ന്‍ ക്രമേണ ഞാൻ മനസ്സിലാക്കി. മറ്റുള്ളവരൊക്കെ രാസവളം ഉപയോഗിച്ച് കൂടുതൽ വിളവെടുപ്പ് നടത്തുമ്പോഴും മാധവേട്ടൻ അതൊന്നും ഗൗനിച്ചില്ല, അവർക്കു പിന്നലെ പോയില്ല. അതുകൊണ്ടെന്താ...മാധവേട്ടന്റെ പറമ്പിലെ മണ്ണ്‌ ഇപ്പോഴും നല്ല ഇളക്കമുള്ളത് തന്നെ. തലമുറകളായി തുടർന്നുപോന്ന രീതി തുടർന്നു എന്നല്ലാതെ മാധവേട്ടന്‌ മറ്റൊന്നും അറിയില്ലായിരുന്നു. പുതിയ വളപ്രയോഗത്തിൽ അത്രകണ്ട് വിശ്വാസം തോന്നിയില്ലെങ്കിലും വർദ്ധിക്കുന്ന ലാഭത്തിന്റെ തോത് പ്രലോഭനത്തിന്‌ ചിലപ്പോഴൊക്കെ കാരണമായിട്ടുണ്ട്. എന്നിരുന്നാലും എന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു പരിഷ്ക്കാരത്തിന്‌ മാധവേട്ടൻ കൂട്ടാക്കിയില്ല.

പണത്തോടുള്ള ആർത്തി പെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യർ കൂടുതൽ ലാഭത്തിനായി പുതിയ രാസവളങ്ങളും കീടനാശിനികളും വിത്തുകളും വാങ്ങി പണം മുഴുവൻ വല്ലവനും കൊടുത്തു തുലച്ചു. പണ്ട് കൃഷി ചെയ്യാൻ പണം ആവശ്യമില്ലായിരുന്നെന്നും ഇന്ന് വളരെ കൂടുതാലായി എന്നും പരിഭവിക്കുന്നവർ, അന്ന് ഇതൊന്നും വാങ്ങാതെ കൃഷി ചെയ്തിരുന്നത് എങ്ങിനെയെന്ന് ആലോചിക്കാത്തതെന്താ? ഈ മനുഷ്യന്മാരുടെ കാര്യം പറഞ്ഞാ പൊട്ടന്മാര്‌ തന്നെ.

പുതിയ പരിഷ്ക്കാരങ്ങൾക്കിടയിൽക്കിടന്ന് മാധവേട്ടൻ നട്ടം തിരിഞ്ഞു. വേണമോ വേണ്ടയോ എന്ന വിഷമവൃത്തത്തില്‍ പെട്ട് വട്ടംചുറ്റി. പരമ്പരാഗത കൃഷിരീതി കൈവിടാതിരുന്ന എന്നാൽ പുതിയ ചിലതെല്ലാം സ്വീകരിച്ചും തുടർന്നിരുന്നതിനാൽ മറ്റുള്ളവരെപ്പോലെ അമ്പേ കൈവിട്ടു പോയിരുന്നില്ല മാധവേട്ടന്റെ കൃഷിയിടം. എങ്കിലും മണ്ണും വെള്ളവും വായുവും മലിനപ്പെട്ടിരുന്നു.

"സുഭാഷ് പലേക്കറുരുടെ* സീറോ ബജറ്റ് കൃഷിരീതിയെക്കുറിച്ച് മോള് കേട്ട്ട്ട്ണ്ടോ" ഒരുദിവസം കാലിത്തീറ്റ കലക്കിയ വെള്ളം തരുന്നതിനിടയില്‍ തൊഴുത്തില്‍വെച്ച് മാധവേട്ടന്‍ എന്റെ അകത്താടിയില്‍ തടവിക്കൊണ്ട് ചോദിച്ചു. പിന്നെ ഒരു കഥപോലെ എല്ലാം പറഞ്ഞു തന്നീട്ടേ മാധവേട്ടന്‍ എഴുന്നേറ്റു പോയുള്ളു.

എന്റെ ചാണകവും മൂത്രവും ഉപയോഗിച്ചിരുന്നത് മാധവേട്ടന് പ്രത്യേകിച്ചെന്തെങ്കിലും അറിയാമായിരുന്നതുകൊണ്ടാല്ല. അത്രയൊന്നും മാധവേട്ടന്‌ അറിയില്ലല്ലോ. കയ്യും കാലും മേലുമൊക്കെ അല്പം ചാണകം നാറിയാലും അവിടെ വളരുന്ന കായ്കനികൾ ഭക്ഷിക്കുന്നതുകൊണ്ട് മറ്റൊരു അസുഖവും വരില്ലെന്ന ദൃഢവിശ്വാസംകൊണ്ടായിരുന്നു.

പലേക്കറുടെ മാതൃകയെക്കുറിച്ച് അറിഞ്ഞതിനു ശേഷമാണ് ചാണകത്തിലും മൂത്രത്തിലും മധുരമുള്ള ശർക്കര ചേർത്ത് മാധവേട്ടൻ ഉപയോഗിക്കാൻ തുടങ്ങിയത്. കാട്ടിൽ വളരുന്ന വൃക്ഷങ്ങൾക്കു ചുവടെ ലഭിച്ചിരുന്ന പക്ഷിമൃഗാതികളുടെ വിസർജ്യവസ്തുക്കൾക്കു പകരമാണത്രെ നാടൻ പശുവിന്റെ ചാണകവും മൂത്രവും. കീടനാശിനികളും രാസവളവും ഉപയോഗിച്ചതുമൂലം നഷ്ടപ്പെട്ട മിത്ര കീടങ്ങളും സൂക്ഷ്മാണുക്കളും വളരാനായി, വൃക്ഷങ്ങളുടെ വേരുകൾ നല്‍കിയിരുന്ന ഭക്ഷണത്തിനു പകരമാണ്‌ ശർക്കരയോ മധുരമുള്ള മറ്റു വസ്തുക്കളോ ചേർക്കുന്നതെന്ന്.

പലേക്കർ കണ്ടുപിടിച്ച ഒരു പിടി കാര്യങ്ങളുണ്ട് ഇനിയും. ഞങ്ങൾക്കും അഭിമാനമാണ്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ. ഇന്ത്യയിലെ നാടൻ പശുക്കളുടെ ചാണകത്തിൽ മാത്രമാണ്‌ ഈ രാജ്യത്തിന്റെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുള്ളതെന്നും, നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ മുന്നൂറു മുതൽ അഞ്ഞൂറു കോടി വരെ സൂക്ഷ്മാണു ജീവികളുണ്ടെന്നും, നാടൻ പശു ഒരു ദിവസം നല്‍കുന്ന പതിനൊന്നു കിലോ ചാണകം കൊണ്ട് മുപ്പത് ഏക്കർ കൃഷി ചെയ്യാൻ സാധിക്കുമെന്നും നിരവധി പരീക്ഷണങ്ങൾ നടത്തി പ്രയോഗിച്ച് തീർപ്പു കല്പിച്ചു എന്നറിയുമ്പോൾ ഏതു പശുവിനാണ്‌ അഭിമാനിക്കാൻ കഴിയാതിരിക്കുക?

പക്ഷെ പലേക്കർ ഉണ്ടാക്കുന്ന മിശ്രിതത്തിന് കണ്ടുപിച്ചിരിക്കുന്ന പേര്‌ ‘ജീവാമൃതം’ എന്നാണ്. ജീവാമൃതത്തിന്‌ നല്ല മണമാണത്രെ. അതുകൊണ്ട് പതിനഞ്ച് അടി താഴെ വരെ എത്തുന്ന മണം നാടൻ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന്. മണ്ണിര കമ്പോസ്റ്റിൽ വളരുന്ന മണ്ണിര ചവറാണ്‌ ഭക്ഷിക്കുന്നതെന്നും മണ്ണ്‌ തിന്നുന്ന നാടൻ മണ്ണിര ഉണ്ടായാൽ മാത്രമേ മണ്ണിനെ ഉഴുതുമറിച്ച് മാർദ്ദവമുള്ളതാക്കു എന്നും പറയുന്നു.

ഞാനെന്തിനാ വെറുതെ ഇതിനെക്കുറിച്ചൊക്കെ ഓര്‍ക്കുന്നേ. മനുഷ്യന്മാരായി അവരുടെ പാടായി. പ്രകൃതി വികൃതമാകുന്നത് കാണുമ്പോൾ ഓർക്കാതിരിക്കുന്നത് എങ്ങനെയാണ്‌? മനുഷ്യർ നശിപ്പിച്ചില്ലെങ്കിൽ തനിയെ വളർന്ന് കായ്കനികൾ നൽകുന്ന കാട്ടിലെ മരങ്ങളുടേയും നാട്ടിലെ പൂളി മാവ് പ്ലാവ് നെല്ലി എന്നിവയുടേയും അതേ രീതിയിലാണ്‌ മറ്റ് ചെടികളും വളരുന്നതെന്നാണ്‌ പാലേക്കർ പറഞ്ഞതെന്ന് മാധവേട്ടൻ  പറയുകയുണ്ടായി. പ്രകൃതിയിൽ അതിനനുഗുണമായ സംവിധാനം ഉണ്ടത്രെ. മരങ്ങൾക്ക് വളരാൻ ആവശ്യമായ എല്ലാ പോഷകങ്ങളും മണ്ണിലുണ്ട്. ഒരു സസ്യം വളരാൻ ആവശ്യമായ മൂലകങ്ങളുടെ ഒന്നര ശതമാനം മാത്രമേ മണ്ണിൽ നിന്ന് എടുക്കുന്നുള്ളുവെന്നും ബാക്കിയുള്ള തൊണ്ണൂറ്റിയെട്ടര ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നും വെള്ളത്തിൽ നിന്നുമാണത്രെ അവ സ്വീകരിക്കുന്നത്. ഞാനിങ്ങനെയൊക്കെ മനസ്സിലാക്കുന്നുവെന്ന് മനുഷ്യരെങ്ങാനും അറിഞ്ഞാൽ മതി എനിക്ക് പ്രാന്താന്നും പറഞ്ഞ് ഓടിച്ചിട്ട് തല്ലിക്കൊല്ലാൻ. മനുഷ്യർക്ക് ഞങ്ങടെ ചിന്തകൾ അറിയാൻ വഴിയൊന്നുമിത്തത് ഭാഗ്യം.

മണ്ണിനെ സ്നേഹിച്ചിരുന്ന മാധവേട്ടനെ ഇത്തവണത്തെ കാലവർഷമാണ്‌ ചതിച്ചത്. ചിലർക്ക് അങ്ങിനെയാണ്‌., ചെറിയ കാരണം മതി വലിയ മന:പ്രയാസത്തിന്. പ്രതീക്ഷിച്ച വരുമാനത്തെ കാലവർഷം തകർത്തെറിഞ്ഞപ്പോൾ കടത്തേക്കാൾ മാധവേട്ടനെ പ്രയാസപ്പെടുത്തിയത് ബാങ്കുകാരായിരുന്നു. കടക്കെണിയിലകപ്പെടുന്ന കർഷകന്റെ വിധി അങ്ങിനെയാണ്‌ മാധവേട്ടനേയും പിടികൂടിയത്.

കശപ്പുകാരൻ എന്റെ വില ഉറപ്പിച്ചിരുന്നു. ഈ ജന്തുവിനെ എങ്ങിനെയെങ്കിലും ഒന്നൊഴിവാക്കണം എന്നതുകൊണ്ടാണ്‌ കിട്ടിയ വിലയ്ക്ക് നിങ്ങൾക്ക് തരുന്നതെന്ന് മാധവേട്ടന്റെ മോന്‍ പണം എണ്ണി വാങ്ങിക്കൊണ്ട് പറഞ്ഞു. ഇന്നത്തെ വിലയ്ക്ക് ഇതിന്റെ ഇരട്ടിയെങ്കിലും പണം കിട്ടേണ്ടതാണ്‌.

തമിഴ്നാട്ടിൽ നിന്നെത്തിയ ചടച്ച് ചാവാറായ മൂരികൾക്കും പോത്തുകൾക്കുമിടയ്ക്ക് എന്റെ ഒരു രാത്രി ആരംഭിക്കുന്നു. ആരംഭിക്കുന്നു എന്നല്ലാതെ ഈ രാത്രിയെങ്കിലും പൂർണ്ണമാകുമോ എന്നുപോലും ഉറപ്പില്ലാതെ...ഒറ്റക്കാഴ്ചയിൽ പശുവെന്നോ മൂരിയെന്നോ അറിയാൻ കഴിയാതെ ചളി പുരണ്ട ഒരുവക കോലമാണ്‌ എല്ലാത്തിന്റേതും. ശൂരത്വം ഉടച്ചു കളഞ്ഞെങ്കിലും മരണത്തിനു മുൻപ് ഒരിക്കലെങ്കിലും പശുവിന്റെ പുറത്ത് കയറാമെന്ന മിഥ്യാബോധം കൊണ്ടായിരുന്നു കൂട്ടത്തിനിടയിലെ ചിലരെങ്കിലും മൂട് മണപ്പിച്ച് എന്റെ പുറകെ കൂടിയത്.

ഏതാണ്ട് പാതിരാത്രി കഴിഞ്ഞിരിക്കണം. വിശന്നിട്ടാണെങ്കിൽ വയ്യ,നല്ല ദാഹവും. കുളമ്പുകൾക്കിടയിൽ പറ്റിക്കൂടിയ ചുങ്ങിയ ചാണകം കൊണ്ടുള്ള ചവിട്ടിക്കുഴച്ചിലിൽ ഞെരിഞ്ഞുപിരിഞ്ഞ നാലഞ്ച് വക്കോലിഴകൾ ആർത്തിയോടെ മണത്തപ്പോൾ ഓക്കാനം വന്നു. ആരാച്ചാരന്മാരുടെ മുഖഭാവത്തോടെ ഗുണ്ടകളുടെ കൂസലില്ലായ്മയോടെ കഴുത്തിൽ സ്വർണ്ണത്തിന്റെ മണിമാലകളിട്ട രണ്ടുപേർ കൂട്ടത്തിൽ നിന്ന് ഒരു മൂരിയെ പിടിച്ചുകൊണ്ടു പോകുമ്പോൾ എന്റെ വിശപ്പും ദാഹവും കെട്ടടങ്ങി.

അല്പം മാറി മറപോലെ തോന്നിക്കുന്ന മുറിക്കകത്തെ കുറ്റിയിൽ അതിനെ കെട്ടിയിട്ടു. തുറന്നിട്ട മുറിയായതിനാൽ ഞങ്ങൾക്കെല്ലാം കാണാം. ഒരു മണിമാലക്കാരൻ അതിന്റെ രണ്ടു കണ്ണുകളും മറയത്തക്ക വിധത്തിൽ ചോര പറ്റിയ ഒരു കഷ്ണം തുണികൊണ്ട് നെറ്റിയിലൂടെ വട്ടത്തിൽ കെട്ടി. മൂരിക്കിപ്പോൾ ആരേയും കാണാൻ പറ്റില്ല. തറയിൽ ചുമരിനോടു ചാരി വെച്ചിരുന്ന അഞ്ചു കിലോ തൂക്കം വരുന്ന പിടി നീളം കൂടിയ കൂടമെടുത്ത് മറ്റൊരു മണിമാലക്കാരൻ ഏനം നോക്കി. കൃത്യം...രണ്ടു കൊമ്പുകൾക്കും നടുവിലായി കണ്ണുകൾക്കു മുകളിലായി നെറ്റിയിൽ കൂടം കൊണ്ട് ആഞ്ഞടിച്ചു. അടി കൊണ്ടതും സർവ്വവും തളർന്ന് താഴെ വീണതും ക്ഷണ നേരം കൊണ്ട്. പെട്ടെന്നു തന്നെ മറ്റൊരുവൻ മൂർച്ചയുള്ള കത്തികൊണ്ട് പൊള്ളക്കുരക്ക് മുറിച്ചു. രക്തം വരാതായപ്പോൾ കത്തിയുടെ മുനകൊണ്ട് ഞരമ്പ് തിടുക്കത്തിൽ കുത്തിപ്പൊട്ടിച്ചു. രക്തം പുറത്തേക്ക് ശക്തിയോടെ ചീറ്റി. പിൻകാലുകളിൽ ശക്തിയറ്റ ചെറിയൊരു പിടച്ചിൽ.

കൊലക്കത്തിക്കിരയാകാൻ വിധിക്കപ്പെട്ട ഞാൻ എന്റെ ഊഴവും കാത്ത് മരണമുഹൂർത്തത്തിനു മുൻപുള്ള ക്രൂരക്കാഴ്ചകൾ സഹിച്ച് ദാഹവും വിശപ്പും നഷ്ടപ്പെട്ട് മിണ്ടാനാകാതെ......
------------------------------------------------


സുഭാഷ് പലേക്കർ : സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ്ങിന്റെ ഉപജ്ഞാതാവും പ്രചാരകനും. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയാല്‍ ആ ലേഖനത്തില്‍ നിന്നു ലഭിക്കും.


"ചാണകം കൊണ്ടൊരു ജീവാമൃതം" എന്നൊരു ലേഖനം കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്നത് ധാരാളം പേര്‍ വായിച്ചു എന്നതിനേക്കാള്‍ വളരെയധികം ചര്‍ച്ചകള്‍ ഈ വിഷയത്തെക്കുറിച്ച് നടക്കുന്നു എന്നതാണ്. വായിക്കാത്തവരുണ്ടെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയി വായിച്ചിരിക്കേണ്ടതാണ്. കര്‍ഷകര്‍ മാത്രം വായിക്കേണ്ട ഒന്നല്ല ഇത്. മണ്ണിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണെന്ന്‍ എനിക്ക് തോന്നുന്നു. കട്ടിയായ വാക്കുകളുപയോഗിക്കാതെ കഥപോലെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത് ഈ വിഷയം സര്‍വ്വരും അറിഞ്ഞിരിക്കണം എന്ന ലേഖകന്റെ (പി.ടി. മുഹമ്മദ് സാദിഖ്‌) ചിന്ത വായനയെ കൂടുതല്‍ ആകര്‍ഷിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. കഥ വായിച്ചില്ലെങ്കിലും ലേഖനം വായിക്കാതിരിക്കരുത്.

163 അഭിപ്രായങ്ങൾ:

  1. ഒരു വളര്‍ത്തുമൃഗത്തിന്റെ കാഴ്ചപ്പാടില്‍ പറഞ്ഞ കഥയില്‍ സമകാലീന സംഭവങ്ങള്‍ കൂട്ടിയിണക്കിയത് മനോഹരമായി. ആത്മഹത്യ ചെയ്യുന്നവരുടെ കടം എഴുതിത്തള്ളുന്ന കാലമാണിത്. വിഷത്തിനും കയറിനും വിലകുറക്കാന്‍ നമുക്ക് ആവശ്യപ്പെടാം. നല്ല കഥ , ഒരുപാടു ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യവായനക്ക് നന്ദി മാഷെ.
      "ചാണകം കൊണ്ടൊരു ജീവാമൃതം" വായിക്കാതിരിക്കരുത് ട്ടോ.

      ഇല്ലാതാക്കൂ
  2. കുഞ്ഞു നാളിൽ മാലിയുടെ ഒരു കഥ വായിച്ചത് ഒർമ്മ വന്നു. നന്നായി......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  3. ഒരു നാടാൻ പശുവ്നിറെ കണ്ണുകളിലൂടെ
    കാണിച്ചു തന്ന കാഴ്ചകൾ. ലളിതം ആയി
    വായിച്ച ഒരു ലേഖനം
    പോലെ തോന്നി കേട്ടോ...

    ഇനി പോയി ലേഖനം വായിക്കാം. ആശംസകൾ
    രാംജി ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിക്കുള്ള ലേഖനം വായിക്ക്
      എന്നിട്ട് പറ കാര്യം?
      നന്ദി വിന്‍സെന്റ്.

      ഇല്ലാതാക്കൂ
  4. ഒരു ലേഖനത്തിന്റെ സംബജ്ക്ടിനെ കഥയുടെ ചട്ടക്കൂട്ടിലാക്കി കൃഷി താത്പര്യമില്ലാത്താവരെപ്പോലും അറിയാതെ(നിര്‍ബന്ധപൂര്‍വം) വായിപ്പിക്കുന്നതാണ് ഈ കഥാകാരന്റെ മിടുക്ക്.
    ആശംസകള്‍ റാംജി ചേട്ടാ,
    അനുബന്ധിയായ ലേഖനവും വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. കഥ വായിച്ചില്ലെങ്കിലും ലേഖനം വായിക്കാതിരിക്കരുത് എന്നൊരു അഭ്യര്‍ഥന. കൊള്ളാം. ഒരു നാടന്‍ പശുവിന്‍റെ ആത്മകഥ ഹൃദ്യമായി. ജീവാമൃതത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. മനസ്സിലാക്കാന്‍ നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കേണ്ടാതാണ്
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  6. ഒരു കഥ ഒരു വിനോദം മാത്രമായിരിക്കരുത് എന്നാണു എന്റെ പക്ഷം..
    അത് സമൂഹത്തോട് നന്മ സംവദിച്ചാൽ നന്നായീക്കും..

    തുറന്നു പറയട്ടെ.. ഇതെനിക്ക് ഇഷ്ടമാവാതിരിക്കാൻ ഒരു തരവുമില്ല...
    ഭൂമിലെ ഓരോ പുൽകൊടിക്കും കണ്ണുകളുണ്ട് അവയ്ക്ക് നാവുകൾ ഉണ്ടായിരുന്നെങ്കിൽ നാമെത്ര കഥകൾ കേൾക്കുമായിരുന്നു

    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മിണ്ടാന്‍ കഴിയാത്തവ മിണ്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മുടെ മണ്ണ് നശിക്കില്ലായിരുന്നു, വെള്ളം വറ്റില്ലായിരുന്നു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  7. നാടൻ പശുവിന്റെ ആത്മകഥ മനസ്സില് തട്ടി. ആ പശുവിന്റെ ''കോലവും'' കഥാകൃത്ത്‌ സ്വയം വരച്ചു കാട്ടി. ആദ്യത്തെ ദിവസം മുതൽ ശ്രമിച്ചിട്ട്, ഇപ്പോൾ മാത്രമേ ഈ കഥയുടെ പേജു (താമസിക്കുന്ന സ്ഥലത്ത് വന്നപ്പോൾ) തുറക്കാൻ പറ്റിയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രണ്ടു ദിവസം മുന്പ് ഞാനിത് എഡിറ്റ്‌ ചെയ്തപ്പോള്‍ അറിയാതെ പോസ്ടായി പോയതാണ്. അപ്പോള്‍ തന്നെ ഒഴിവാക്കുകയും ചെയ്തു. പക്ഷെ ഡാഷ് ബോര്‍ഡില്‍ വരുന്നത് മാറില്ലല്ലോ. ഡോക്ടറെപ്പോലെ പല സുഹൃത്തുക്കളും പോസ്റ്റ്‌ കാണാതെ അങ്ങിനെ അല്പം ബുദ്ധിമുട്ടി. ക്ഷമിക്കണം. ഇത്തരം സ്നേഹമാണ് ഇവിടെ ഏറ്റവും സന്തോഷം നല്‍കുന്നത്.
      നന്ദി ഡോക്ടര്‍

      ഇല്ലാതാക്കൂ
  8. പശു പറയുന്ന കഥ... ഒരുപാടിഷ്ടമായി രാംജി സര്‍

    മറുപടിഇല്ലാതാക്കൂ
  9. "ചാണകം കൊണ്ടൊരു ജീവാമൃതം" മാതൃഭൂമിയിൽ വായിച്ചിരുന്നു.. വാരിക സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കഥ വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  10. നാടൻ പശുവിന്റെ ആത്മകഥ........... നല്ല അവതരണം...പിന്നെ ആ മൂരിയെ കൊല്ലുന്ന രംഗം വയിച്ചപ്പോൾ ഇതിനു സമനമയ പഴയ ഒരു കഴ്ച ഓർമ്മയിൽ...എത്ര പൈശചികം അല്ലേ.... കഥക്ക് എല്ലാ ഭാവുകങ്ങളും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാധാരണ അറുത്താണ് കൊല്ലുന്നത്.
      കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ ഇങ്ങിനെ കണ്ടപ്പോഴാണ് ഇപ്പോള്‍ ഇങ്ങിനെയാണ്‌ എന്ന് മനസ്സിലായത്. ആദ്യമൊക്കെ പന്നിയെ കോടാലി കൊണ്ട് നെറ്റിക്കടിച്ച് കൊല്ലും എന്ന് കേട്ടിരുന്നു. കാളയെ ഇങ്ങിനെ കൊല്ലുന്നത് ഇപ്പോള്‍ ഫെയ്സ് ബുക്കിലൂടെയാണ് കാണുന്നത്. ക്രൂരം തന്നെ!!!
      നന്ദി ചന്തുവേട്ടാ.

      ഇല്ലാതാക്കൂ
  11. പ്രീയപെട്ട ഏട്ടന്റെ ഒരൊ കഥകള്‍ക്കും .....
    ഒന്നില്‍ നിന്നും പലതും പറയാനുണ്ടാകും
    ഒരിക്കലും നിരാശപെടുതാത്ത ചില മൂല്യങ്ങള്‍
    വഹിക്കുന്നുണ്ട് ഒരൊ കഥയും പക്ഷേ ഈയിടയായ്
    ഏട്ടന്‍ മടി കാണിക്കുന്നുണ്ടൊന്നൊരു സംശയം ഇല്ലാതില്ല ..
    ചിന്തകളുടെ മഹസാഗരങ്ങളില്‍ ലവണത്തിന്റെ അംശം കുറയുന്ന പൊലെ ..
    ആ "പുലി" യില്‍ തന്നെ ഞാന്‍ കുടുങ്ങി കിടക്കുന്നത്
    എന്തായിരുന്നു അതൊക്കെ കസറിയന്‍ അനുഭവമായിരുന്നു ...!
    ഇവിടെ ഇന്നും ഇന്നലെയും ഉണ്ട് , അതു വെളിവാകുന്നത്
    ഒരു മിണ്ടാപ്രാണിയുടെ മനസ്സിലൂടെയുമാണ് .. തഴമ്പുള്ള കൈകള്‍
    എന്നോരൊറ്റ പ്രയോഗത്തിലറിയാം മാധേവേട്ടന്റെ മുഴുവന്‍
    ചിന്തകളും പ്രവര്‍ത്തിയും , അദ്ധ്വാനിക്കുന്നവന് അന്യം നില്‍ക്കുന്ന
    പലതുമുണ്ട് ഇന്നു നമ്മുടെ നാട്ടില്‍ , കാടും മേടും , കോണ്‍ക്രീറ്റ് പര്‍വതങ്ങളാല്‍ -
    പെരുകുമ്പൊള്‍ ചില മനസ്സുകള്‍ നൊമ്പരമോടെ നോക്കി നില്‍ക്കുവാനേ
    കഴിയുന്നുള്ളു എന്നത് ശോചനീയം തന്നെ ........
    മണ്ണിനേ അറിയുന്നവന് , എല്ലാമറിയുന്നു എന്നാണ് .. നമ്മുടെ മക്കളേ പൊലെ
    അവരെ സംരക്ഷിച്ച് പൊകുന്നവന് , ഇന്നു കാലമില്ല , ജൈവ വളത്തിന്റെ
    ഉപയോഗവും അതിന്റെ വിളവും ഇന്നു പ്രധാന്യമര്‍ഹിക്കുന്നുവെങ്കിലും
    അവിടെയും സാമ്പത്തിക നേട്ടങ്ങളുടെ കണ്ണ് കടന്നു വരുന്നുണ്ട് ..
    അതില്ലാതെ പൊകുന്നവന്‍ , ജീവിതം തീര്‍ത്ത് വഴിമാറി തരുന്നു
    ഭരണ ബിംബങ്ങള്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ലേ ..
    പുതിയ വിമാനത്താവളങ്ങളും വികസനവുമായീ അവര്‍ വോട്ട് തേടുന്നു
    വായുവും , ജലവും മലിനപെട്ടു കഴിഞ്ഞു , ഇനി മലിനപെട്ടു കൊണ്ടിരിക്കുന്നത്
    മണ്ണാണ് , അതും കൂടിയായല്‍ പൂര്‍ണമായി , അപ്പൊള്‍ നമ്മള്‍ ആലൊചിക്കേണ്ട
    ഒരു യഥാര്‍ത്ഥ വസ്തുത ഇവിടെ എടുത്ത് പറയുന്നുണ്ട് , മരങ്ങള്‍ മണ്ണില്‍ നിന്നും
    എത്രയോ ചെറിയ ശതമാനമേ വലിച്ചെടുക്കുന്നുള്ളു എന്ന് , ചിന്തിക്കേണ്ട സമയം
    അതിക്രമിച്ചിരിക്കുന്നു എന്ന് ...ബാക്കി മുഴുവന്‍ നാം മലിനപെടുത്തിയ കാര്യങ്ങള്‍
    ആണെന്നുള്ളത് ആശങ്ക തന്നെ ... നാട്ടിനോട് ഒട്ടി നില്‍ക്കുന്ന എല്ലാം മൂല്യം പേറുന്നു
    അതു ഭക്ഷണമായാലും , സസ്യജീവജാലങ്ങള്‍ ആയാലും ...
    അവസ്സാനം പ്രാകൃതമായ ഇല്ലാതാക്കലിന്റെ തമിഴന്‍ ശൈലി ഉണ്ട് ,
    മാംസമെന്നത് വെറുത്ത് പൊകുന്ന ശൈലികള്‍ , തിന്നുമ്പൊള്‍ ആ മരണത്തിനു
    തൊട്ടു മുന്‍പുള്ള ദൈന്യം നിഴലിക്കുന്ന കണ്ണുകളൊര്‍ത്താല്‍ നാം എങ്ങനെ അതിനേ .....?
    സമൂഹത്തിനുതകുന്ന ഇത്തരം നല്ല ശ്രമങ്ങള്‍ക്ക് വളമേകാന്‍ ഏട്ടന്റെ വരികള്‍ക്കിനിയുമാകട്ടെ ...!
    സ്നേഹപൂര്‍വം ................സ്വന്തം അനുജന്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ റിനി,
      ചിലപ്പോള്‍ കഥയ്ക്കുവേണ്ട എല്ലാം കൂടി ഒത്തു വരും. ചിലപ്പോള്‍ ഏതെങ്കിലും ചിലത് മാത്രമേ ശരിയാകു.
      എല്ലാം കൂടി ഒത്തുവരുമ്പോള്‍ അത് വളരെ നന്നാവും. അതുപോലെ ഒന്നിന് പിന്നെ കുറെ കാത്തിരിക്കേണ്ടി വരും.
      വരും..വരാതിരിക്കില്ല.
      ഇവിടെ ഈ കഥയെക്കാള്‍ ഞാന്‍ ആ ലേഖനം ആണ് കാണുന്നത്. അതില്‍ സുഭാഷ് പലേക്കര്‍ കണ്ടെത്തുന്ന
      പല വസ്തുതകളും ഉണ്ട്. അതെല്ലാം അതേപടി ചെയ്യാന്‍ ഇപ്പോള്‍ നമുക്കൊന്നും ആകില്ലെങ്കിലും ചില ഒഴിവാക്കലുകള്‍
      നടത്തുന്നതിന് നമുക്ക് തീര്‍ച്ചയായും കഴിയും എന്ന് തോന്നി. വളപ്രയോഗത്തിന്റെ തീവ്രത കുറക്കുന്നതുപോലുള്ളവ.
      വിശദമായ അഭിപ്രായത്തിന് വളരെ വളരെ നന്ദിയുണ്ട്.

      ഇല്ലാതാക്കൂ
  12. അവസാനം ഒരു കശാപ്പിലേയ്ക്ക് നീളുമെന്ന് പേടിച്ച് ഞാന്‍ വായന മുഴുമിപ്പിച്ചില്ല

    ഇനി ലേഖനമൊന്ന് വായിച്ചുനോക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെറുതെ പേടിക്കല്ലേ അജിത്തേട്ടാ...
      ലേഖനം വായിച്ചോ?
      നന്ദി.

      ഇല്ലാതാക്കൂ
  13. കാലവര്‍ഷം ചതിച്ചതുമൂലം കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്യേണ്ടിവന്ന കര്‍ഷകനായ മാധവേട്ടന്‍റെയും,
    മാധവേട്ടന്‍റെ മരണശേഷം അനാഥയായ നാടന്‍പശുവിന്‍റെയും കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍
    കഴിഞ്ഞിരിക്കുന്നു.
    ചാണകംകൊണ്ടൊരു ജീവാമൃതം എന്ന സുഭാഷ് പലേക്കറെ കുറിച്ചുള്ള ലേഖനവും വായിച്ചു.നന്ദി.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലേഖനത്തെക്കുറിച്ച് എന്ത് തോന്നി. അറിയാതെയെങ്കിലും കുറെ തെറ്റുകള്‍ക്ക് നമ്മളും കാരണമാകുന്നില്ലേ എന്ന് തോന്നിയോ?
      വളരെ നന്ദി മാഷെ.

      ഇല്ലാതാക്കൂ
  14. നമുക്ക് ഒരു നാടന്‍ പശുവുണ്ടായിരുന്നു, വെച്ചൂര്‍ പശു, വലുപ്പം കുറവാണെങ്കിലും ആരോഗ്യമുള്ള പശു. ഇപ്പോ വംശനാശം വന്ന മാതിരിയാണ്. സുഭാഷ് പലേക്കറെപ്പോലെ വല്ലവരും അതിനെപ്പറ്റി ഉല്‍ക്കണ്ഠപ്പെടും, ബാക്കിയെല്ലാവര്‍ക്കും ഹൈബ്രിഡ് പശു മതി.. ഇന്ഡോ സ്വിസ് പ്രോജക്ട് പശു മതി...
    ഇത് വളത്തില്‍, വിത്തില്‍, വീട്ടില്‍, ഉടുപ്പില്‍, ഭക്ഷണത്തില്‍...... എല്ലായിടത്തും അങ്ങനെയായി...
    ലേഖനം വായിക്കാനുള്ള ഒരു മുഖവുരയായി ഈ കഥാപരിശ്രമം ... ആ മൂരിയെ വധിക്കുന്ന രംഗം കഠിനമായിപ്പോയി... മനുഷ്യന്‍റെ ക്രൂരതയ്ക്കും ആര്‍ത്തിയ്ക്കും അളവില്ല അല്ലേ........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഠിനമെങ്കിലും നമ്മള്‍ കാണുന്ന രംഗങ്ങള്‍ കുറയുന്നില്ലല്ലോ. പലേക്കറെപ്പോലെ ഉല്‍ക്കണ്ഠപ്പോള്‍ ഇന്ന് അദേഹത്തിന്റെ മാതൃക ഇന്ത്യയില്‍ ഇരുപത്തിഅഞ്ച് ലക്ഷത്തോളം പേര്‍ തുടരുന്നു എന്നാണ് പറയുന്നത്. ചെറിയൊരു ആശക്കുള്ള വകയായി അതിനെ കാണാം അല്ലേ? എല്ലാവര്ക്കും ഇതുപോലെ കൃഷി നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ആവശ്യമില്ലാത്ത അധികം വളം പ്രയോഗിച്ച് (വളം കൂടുന്നതിനനുസരിച്ച് വിളവും കൂടും എന്നാണല്ലോ വിശ്വാസം) മണ്ണിനെ നശിപ്പിക്കുന്നത് വേണ്ടെന്നു വെക്കാന്‍ ചെറിയൊരു ആഗ്രഹം മനസ്സില്‍ ഉദിച്ചാല്‍ നല്ലതല്ലേ.
      നന്ദി എച്മു വിശദമായ അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  15. പശുവിന്റെ ആത്മകഥ നന്നായി ..ഇനി പോയി ലേഖനം വായിച്ചു നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  16. അവതരണ രീതി വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  17. കഥയില്‍ പ്രമേയത്തെ വളരെ നന്നായി അവതരിപ്പിച്ചു.ആ ലേഖനത്തിലേക്ക് ചെന്നെത്താനുള്ള ഒരു വഴിതെളിക്കുകയായിരുന്നു കഥയുടെ ഉദ്ദേശ്യമെങ്കില്‍ അതും വിജയിച്ചു.സീറോ ബജറ്റ് കൃഷിരീതിയെക്കുറിച്ച് വായിച്ചിട്ടുണ്ട്.അത് വായിച്ചു ഒന്നു ചിന്തിച്ച് നോക്കിയാല്‍ തന്നെ അതിന്റെ ഗുണങ്ങള്‍ സ്വയം ബോദ്ധ്യപ്പെടുകയും ചെയ്യും.ജീവാമൃതത്തിന്റെ പ്രയോഗത്തിലും ഇത് ബാധകം.പക്ഷെ,മനുഷ്യര്‍ക്ക് അതൊന്നുമല്ലല്ലോ വേണ്ടത്.എങ്ങിനെയായാലും വേണ്ടില്ല എത്രയും വേഗം എല്ലാം വെട്ടിപ്പിടിക്കണമെന്ന ചിന്തമാത്രമല്ലേയുള്ളൂ?..എങ്കിലും എവിടെയൊക്കെയോ മനസ്സില്‍ നന്‍മയുള്ളവര്‍ ജീവിച്ചിരിക്കുന്നതുകൊണ്ട് നമുക്കും മനോഹരമായൊരു പ്രകൃതിയേയും ജീവിതത്തെയും ആശിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്ങിനെയായാലും വേണ്ടില്ല എത്രയും വേഗം....എന്ന ചിന്തകള്‍ക്ക് ഒരു ചെറിയ മന്ദത സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. എന്റെ തോന്നല്‍ ശരിയാണോ എന്ന് വ്യക്തമല്ല. ഇവിടെ ഇരുന്ന്‍ ഓരോന്ന് വായിക്കുക മാത്രം ചെയ്യുന്നത് കൊണ്ടാണോ അങ്ങിനെ തോന്നുന്നത് എന്ന് വ്യക്തമല്ല. എന്തായാലും ചെറിയ മാറ്റങ്ങള്‍ നമ്മള്‍ക്ക് പ്രതീക്ഷിക്കാം അല്ലേ മാഷെ.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  18. നാടൻ പശു ആണേലും ഇമ്മിണി ലോകവിവരം ഉള്ള കൂട്ടത്തിലാ ; നല്ല കഥ, പലേക്കറുടെ മാതൃക എല്ലാവരും പിന്തുടരട്ടെ. വളം ചെയ്തിട്ടല്ലല്ലോ കാട്ടിൽ മരങ്ങൾ വളരുന്നതും കായ്ക്കുന്നതും.
    ഡ്രാഫ്റ്റിൽ കിടക്കുന്ന എന്റെ ഒരു കഥ കുഴിച്ചു മൂടെണ്ടി വരുമെന്ന് തോനുന്നു. ഒരു പശുവും ഉടമയും അറവുകാരനും എല്ലാം ഉള്ള ഒരു കഥ ; ആശയം കുറച്ചൊക്കെ ഇതുപോലെ ; വെത്യസ്ഥ വീക്ഷണം.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ കുഴിച്ച് മൂടുകയോന്നും വേണ്ട. കഥയില്‍ പശു വന്നു എന്നത് കൊണ്ടു ഒരുപോലെ ഒന്നും ആവില്ലല്ലോ. എന്തായാലും ആ കഥയെ വേഗം പെറ്റിടു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  19. കഥയേക്കാൾ ഒരു ലേഖനമായി തോന്നി രാംജീ. എങ്കിലും ചെറുപ്പത്തിൽ ഒത്തിരി നോവിച്ച “മാണിക്യനെ” ഓർമ്മിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലേഖനച്ചുവയുള്ള കഥ അല്ലേ മാഷെ. കഥകളെ ഇങ്ങിനെയും ഒന്ന് മാറ്റിയൊക്കെ നോക്കാം അല്ലേ.
      നന്ദി.

      ഇല്ലാതാക്കൂ
  20. എല്ലാ കഥയിലും ഒരു കാര്യം പറയാനുണ്ടാവും ആ കാര്യം...ആരെങ്കിലും ഉറക്കെ പറയേണ്ടത്‌ തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  21. ഇപ്പോൾ ആണിത് കണ്ടത്
    ഇന്ന് വൈകിട്ട് വിശദമായി
    വായിച്ചു ഒരു മറുപടിയുമായി
    വരാം.
    കുറേക്കാലം മുൻപ്
    ഞാൻ എഴുതിയ
    കറുമ്പിയുടെ കഥയെന്ന
    കഥയിലെ കറുമ്പിയെ
    അറിയാതെ ഓർത്തുപോയി
    വീണ്ടും കാണാം.
    ഇമെയിൽ കുറി
    ഇപ്പോൾ മാത്രമാണു
    കിട്ടിയത്
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  22. ലേഖനം കഥയെ വിഴുങ്ങിയല്ലോ റാംജിഏട്ടാ . പലപ്പോഴും ഒരു പശുവിന്‍റെ കാഴ്ചപ്പാടില്‍ നിന്നും കഥകാരനിലേക്ക് വഴുതിച്ചാടുന്നു. കഥ പറയുവാന്‍ ശ്രമിച്ച മൂല്യങ്ങള്‍ക്ക് വിലമതിക്കുന്നു. പക്ഷെ , ഒരു കഥയെന്നതിനേക്കാള്‍ ലേഖനമായി പോയി എന്ന് സങ്കടപ്പെടുന്നു ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലേഖനച്ചുവയുള്ള കഥ അല്ലേ? ഇങ്ങിനെ ഒന്ന് പോയി വരുമ്പോള്‍ എന്താണെന്ന് അറിയാന്‍ ഒരാഗ്രഹം.
      നന്ദി അംജത്.

      ഇല്ലാതാക്കൂ
  23. ഓരോ കഥക്കും ഓരോ കാര്യങ്ങൾ പറയുവാനുണ്ട്, അക്കാര്യം വായനക്കാരന്റെ ഹൃദയത്തിൽ ഒരു കനല് പോലെ കത്തിച്ചു ചിന്തിപ്പിക്കുക എന്നത് ഇവിടെ വിജയം കണ്ടിരിക്കുന്നു.

    ആശംസകള്

    മറുപടിഇല്ലാതാക്കൂ
  24. നാട്ടിൽ പോയപ്പോൾ ഈ കൃഷി രീതി ഒരു കർഷകനിൽ നിന്നും അറിഞ്ഞിരുന്നു. തീര്ച്ചയായും കൂടുതൽ വ്യാപകമാക്കപ്പെടേണ്ട കൃഷി രീതി.

    പശുവിന്റെ സ്കെച്ച് വളരെ നന്നായി. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  25. റാംജിയേട്ടാ പാലേക്കറുടെ ലേഖനം മാതൃഭൂമിയില്‍ വായിച്ചിരുന്നു... കഥ എന്നതിലുപരി അതിനുള്ളിലുള്ള സന്ദേശത്തിനാണ്‌ ചേട്ടന്‍ പ്രാധാന്യം കൊടുത്തെതെന്നു തോന്നുന്നു.... നന്നായി... താങ്കളുടെ കഥകളെ പിന്തുടരുന്ന വ്യക്തിയെന്ന നിലയില്‍ പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്നിലെങ്കിലും നല്ലൊരു ശ്രമമാണ് ഇത്. പ്രത്യേകിച്ചും അവസാന രംഗങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ആ സന്ദേശം മാത്രമാണ് ഈ കഥ കൊണ്ടു ഞാന്‍ ഉദ്യേശിച്ചത്‌.
      നന്ദി കുട്ടന്‍.

      ഇല്ലാതാക്കൂ
  26. എഴുതിയ ശൈലി തന്നെയാണ് ഈ പോസ്റ്റിന്റെ മികവ്..........

    ഇഷ്ടായി

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  27. ഒരു ലേഘനം വായിച്ചതിൽ നിന്ന് ഒരു കഥ എഴുതാനുള്ള ശ്രമം അത് എത്ര കണ്ടു വിജയിച്ചോ ?

    സ്ഥിരം കഥകളുടെ തുടക്കം എന്നാലും അവസാനം കൊള്ളുന്ന രംഗം അതി ക്രൂരമായി അവതിപ്പിച്ചിരിക്കുന്നു
    സങ്കടം തോന്നി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്രൂരമായി അവതരിപ്പിച്ചതല്ല. ഫെയ്സ്ബുക്കില്‍ നേരിട്ട് കണ്ടപ്പോള്‍ തോന്നിയ വിഷമം....
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  28. കഥയും ലേഖനവും വായിച്ചു. കഥ റാംജിയുടെ മറ്റു കഥകളുടെ അത്രയും എത്തിയോ എന്നു സംശയമുണ്ട്. എങ്കിലും ലേഖനത്തിലേക്ക് വായനക്കാരനെ തിരിച്ചുവിടാൻ നടത്തിയ ശ്രമം നന്നായി. പിന്നെ ആ കൊലപാതകം, പണ്ട് ആദ്യമായി ഇറച്ചി കെട്ടിത്തൂക്കിയതു കണ്ട് അറച്ചുപോയത് ഓർമ്മിപ്പിച്ചു.
    ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം നേരത്തെ വായിച്ചിരുന്നു. ശ്രീനിവാസന്റെ കൃഷിയിടത്തിൽ അടുത്തിടെ നടന്ന വിളയെടുപ്പുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു. അദ്ദേഹം പ്രയോഗിച്ചതും പാലേക്കറുടെ വഴിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെറുതെ എന്തിനാ ജീവി മാറ്റ്‌ കഥകളുമായി താരതമ്യം ചെയ്യാന്‍ പോകുന്നത്.ഹ.ഹ.ഹ. ഈ കഥ മാത്രം നോക്കിയാല്‍ മതി. എന്തെങ്കിലും വ്യത്യാസം സംഭവിക്കുമ്പോള്‍ എങ്ങിനെ ഇരിക്കും എന്നറിയാമല്ലോ. ബ്ലോഗ്‌ സൗഹൃദം കൊണ്ടു ഇത്തരം കുറെ നല്ല ഗുണങ്ങള്‍ ഉണ്ട്.
      ആ ലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് സ്വയം അറിയാതെയാണ് എല്ലാവരും ലാഭത്തിനു വേണ്ടി മാത്രം കുതിക്കുന്നത് എന്നാണ്.
      നന്ദി ജീവി.

      ഇല്ലാതാക്കൂ
    2. താരത‌മ്യത്തിൽ കാര്യമില്ലെന്നറിയാം. അല്ലേലും ഈ വായനക്കാർ ഇങ്ങനാ, തന്റെ തൃപ്തിക്കുതകും വിധമായിരിക്കണം എഴുത്തുകൾ എന്ന് വെറുതെ വാശിപിടിക്കും :) . ചുമ്മാതാ റാംജീ...

      ഇല്ലാതാക്കൂ
    3. വെറുതെ ഒരു വാശി അല്ലേ? ഹ ഹ ഹ

      ഇല്ലാതാക്കൂ
  29. പശുവിന്റെ ആത്മഗതം .. ഇതിലൂടെ എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞു തരുന്നത് ഏട്ടൻ ..
    അവസാന ഭാഗം വായിച്ചപ്പോൾ വല്ലാതെ വിഷമം തോന്നി ..

    സത്യം പറയട്ടെ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് ഓരോ പോസ്റ്റിനും ഇടുന്ന പടങ്ങൾ ഏട്ടൻ തന്നെയാണ് വരക്കുന്നതെന്ന് ..really great

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ലേഖനവും വായിക്കണം കെട്ടോ.
      മൃഗങ്ങളെ ഇപ്പോള്‍ ഇങ്ങിനെയാണ്‌ കൊല്ലുന്നത് എന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്.
      പിന്നെ ക്രൂരത കണ്ടാല്‍ വിഷമം തോന്നാതിരിക്കുമോ?
      ചെറുതായി ചിത്രം വരക്കുക എന്ന സൂക്കേടും ഉണ്ട്.
      നന്ദി നീലിമ.

      ഇല്ലാതാക്കൂ
  30. കഥയിലൂടെ പറഞ്ഞ കാര്യം നന്നായിരിക്കുന്നു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  31. കഥ ഞാനും വായിച്ചു...നന്നായി നല്ലവരയും...:)

    മറുപടിഇല്ലാതാക്കൂ
  32. പശുവിന്‍റെ കണ്ണിലൂടെ കാര്യങ്ങള്‍ അവതരിപ്പിച്ച രീതി ഇഷ്ടായി....

    മറുപടിഇല്ലാതാക്കൂ
  33. സീറോ ബാഡ്ജറ്റ് കൃഷി രീതിയുടെ ആ ലേഖനം വായിച്ചിരുന്നു
    എന്നാലും ഈ കഥക്ക് എന്തോ ഒരു കുറവ് പോലെ .
    വായനക്കാര്‍ നല്ല കഥകള്‍ എപ്പോഴും എഴുത്തുകാരന് ബാധ്യതയാക്കും.
    അത് ആ എഴുത്തിനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടു തന്നെ.

    മറുപടിഇല്ലാതാക്കൂ
  34. റാംജി ഭായ് കഥ മികച്ചതായി... ഉദ്ദേശവും, രീതിയും പ്രത്യേകിച്ച്...കഥകൾ ഇതുപോലെ വായനക്കാരനുമായി സംവദിക്കുന്നവയാകണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പെട്ടെന്ന്‍ കാര്യങ്ങള്‍ മനസ്സിലാകുന്നത് അല്ലേ സുമേഷ്.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  35. ഒരു നാടാൻ പശുവ്നിറെ കണ്ണുകളിലൂടെ
    കാണിച്ചു തന്ന കാഴ്ചകൾ. നല്ല ഒരു ലേഖനം

    മറുപടിഇല്ലാതാക്കൂ
  36. പ്രിയപ്പെട്ട റാംജി ,

    നാലുകെട്ടും തൊഴുത്തുകളും പശുക്കളും കാളകളും ഉള്ള തറവാട്ടിൽ പ്രകൃതിയോടു ചേര്ന്ന ജീവിതം !

    മനോഹരമായ ആവിഷ്ക്കാരം !ഹൃദ്യമായ അവതരണം !

    പ്രകൃതിയിലേക്ക് നോക്കാൻ ,പ്രകൃതിയെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ ,പുണ്യം അര്ഹിക്കുന്നു .

    ഹാര്ദമായ അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  37. Priyappetta Ramji Mashe,
    Katha valare ishtamaayi.
    Ashamsakal.
    Snehathode,
    Gireesh

    മറുപടിഇല്ലാതാക്കൂ
  38. കഥയുടെ ചില ഭാഗങ്ങള്‍ ഒരു ലേഖന സ്വഭാവത്തിലേക്ക് മാറുന്നുണ്ട്. തീര്‍ച്ചയായും അത് കഥാകൃത്ത്‌ മനപ്പൂര്‍വ്വം തന്നെ ചെയ്യുന്നതാണ്. അല്ലാതെ ആ ആശയം വായനക്കാരോട് സംവദിക്കാന്‍ കഴിയില്ല. ചില കഥകളുടെ ധര്‍മ്മം വെറുതെ അത് വായിപ്പിക്കുക എന്നതിലുപരി പ്രധാനപ്പെട്ട ഒരു ആശയം വായനക്കരിലെക്കെത്തിക്കുക എന്നതാകും. അത്തരം അവസരങ്ങളില്‍ സാമ്പ്രദായിക കഥാരചനാ രീതിയില്‍ നിന്നും എഴുത്തുകാരന് വഴിമാറി സഞ്ചരിക്കേണ്ടി വരും. കഥ ഒരു സാഹിത്യരൂപം എന്ന നിലക്ക് അപ്പോള്‍ അല്‍പ്പം ദുര്‍ബലപ്പെടുമെങ്കിലും സാമൂഹിക മാധ്യമം എന്ന നിലക്ക് ശക്തമാകുകയാണ്. ഇവിടെയും അതാണ്‌ സംഭവിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലപ്പോഴൊക്കെ കഥകളുടെ ചട്ടക്കൂട്ടില്‍ നിന്നു ഞാന്‍ പുറത്ത് ചാടാറുണ്ട്. വിചാരിക്കുന്നതുപോലെ ആശയം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതാവുമ്പോള്‍ കഥ വിട്ട് ആശയവുമായി മുന്നോട്ട് നീങ്ങും.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  39. മിണ്ടാപ്രാണിയുടെ ദയനീയമായ കണ്ണുകളിലൂടെ കർഷക ആത്മഹത്യയും, അതിന്റെ മാനക്കേട് പേറാതിരിക്കാൻ ഹാർട്ട് അറ്റാക്കിന്റെ പട്ടികയിലേക്ക് എഴുതിത്തള്ളാൻ താൽപ്പര്യമെടുക്കുന്ന സർക്കാർ സംവിധാനങ്ങളും, സുഭാഷ് പലേക്കറിനെപ്പോലുള്ളവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കാർഷിക സംസ്കാരവും, അറവുശാലയിൽ കശാപ്പിനുള്ള മുഹൂർത്തവും കാത്തു കിടക്കുന്ന മിണ്ടാപ്രാണികളുടെ ദയനീയതയും എല്ലാം കൂടി ഒരു കഥയിൽ ഒതുക്കി.....

    മറുപടിഇല്ലാതാക്കൂ
  40. കഥാലേഖനം എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു ഞാന്‍ . ലേഖനസ്വഭാവം ഉള്ള കഥ ആയതിനാല്‍ ആണ് കേട്ടോ . മിണ്ടാപ്രാണിയുടെ വ്യുവില്‍ നിന്നും കഥ പറഞ്ഞത് നന്നായി . ( രണ്ടു ദിവസായി ഈ പോസ്റ്റ്‌ ഡാഷ് ബോഡില്‍ കാണുന്നു . ഇപ്പോളാ കാര്യം മനസ്സിലായത് ) .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാര്യം മനസിലായല്ലോ. അങ്ങിനെ മണ്ടത്തരം പറ്റിയതാ.
      നന്ദി ആമി

      ഇല്ലാതാക്കൂ
  41. നമിക്കുന്നു മാഷേ.... ഈ കഥയെഴുത്ത്‌ കാരോടിപ്പോ മൊത്തത്തില്‍ ഒരു കുഞ്ഞു അസൂയയാ .... ദാണ്ടേ ഇപ്പൊ അത് ഒന്നൂടെ കൂടി ....
    ലളിതം ,കാലികം , വ്യത്യസ്തം, മനോഹരം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അസൂയ കൂടുതല്‍ മൂപ്പിക്കല്ലേ ഷലീര്‍ ...ചെറിയ തോതില്‍ മതി.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  42. നല്ല കഥയാണ്... ലേഖനം വായിക്കാന്‍ ഇപ്പൊ സമയം ഇല്ല.. അതിനായി ഞാന്‍ ഇനിയും വരും...
    ആശംസകള്‍...,..

    മറുപടിഇല്ലാതാക്കൂ
  43. കഴിഞ്ഞ പോസ്റ്റിലും ഇത് പോലെ ഏറെ ഗൌരവമേറിയ ഒരു പ്രമേയമായിരുന്നു വല്ലോ കൈകാര്യം ചെയ്തിരുന്നത് , ഇവിടെ പശു വിന്റെ ആത്മഗതത്തില്‍ കഥ പറഞ്ഞു രാംജി വായനക്കാരനെ കൂട്ടി കൊണ്ട് പോകുന്നത് "ചാണകം കൊണ്ടൊരു ജീവാമ്രിതം " എന്ന ചര്‍ച്ച ചെയ്യപ്പെടേണ്ടമറ്റൊരു ഒരു ലേഖനത്തിലെക്കാണ് ,കഥയില്‍ കൂടി കാര്യം പറഞ്ഞപ്പോള്‍ അതില്‍ ലേഖന സ്വഭാവം വന്നെങ്കില്‍ കൂടി അതൊന്നും വായനക്കാര്‍ക്ക് നല്‍കുന്ന സന്തെഷത്തിന്റെ മാറ്റ് കുറക്കുന്നില്ല .... . കഥയെ കുറിച്ചല്ല കഥയിലെ പ്രമേയത്തെ കുറിച്ചാകട്ടെ ചര്‍ച്ച ,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുക എന്നൊരു രീതി ഞാന്‍ കഥയില്‍ സ്വീകരിക്കാറുണ്ട്. മറ്റ് വശങ്ങളെക്കുറിച്ച് അത്ര ശ്രദ്ധിക്കാറില്ല.
      നന്ദി ഫൈസല്‍

      ഇല്ലാതാക്കൂ
  44. ഉയര്ന്ന കാഴ്ചപ്പാടുകള്‍ ഉള്ള പശു!

    ചാണകം കൊണ്ടൊരു ജീവാമൃതം' വായിപ്പിക്കുകയാണ് പോസ്റ്റിന്ടെ ഉദേശ്യമെങ്കില്‍ വനവിയജം ആണ്, റാംജി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "മനുഷ്യർക്ക് ഞങ്ങടെ ചിന്തകൾ അറിയാൻ വഴിയൊന്നുമിത്തത് ഭാഗ്യം."

      നന്ദി ബിജു.

      ഇല്ലാതാക്കൂ
  45. വസ്തുതയെയും ഭാവനയെയും ഇഴചേര്ക്കുക ശ്രമകരമായ ഒരു ഏർപ്പാടാണ്.
    വെളിച്ചം പരത്തുന്ന ആശയം,
    ശുദ്ധവായനയുടെ സുഖം തരുന്ന ആഖ്യാനം...
    അഭിനന്ദനങ്ങൾ മാഷേ..!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വസ്തുതയെയും ഭാവനയെയും ഇഴചേര്ക്കുക ശ്രമകരമായ ഒരു ഏർപ്പാടാണ്.

      ഉസ്മാന്‍ ഭായി പറഞ്ഞത് വളരെ ശരി.
      നന്ദി.

      ഇല്ലാതാക്കൂ
  46. സധാരണമായ ഒരു തുടക്കം. എങ്കിലും വായനയിൽ മനുഷ്യരുടെയും, വളർത്തു മൃഗങ്ങളുടെയും മാനസികാവസ്ഥ സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നു. അഭിനന്ദനങ്ങൾ റാംജിയേട്ടാ..

    മറുപടിഇല്ലാതാക്കൂ
  47. "ഈ മനുഷ്യന്മാരുടെ കാര്യം പറഞ്ഞാ പൊട്ടന്മാര്‌ തന്നെ."
    ഒരു മിണ്ടാപ്രാണിയെ കൊണ്ട് ഇത്രയും സംസാരിപ്പിച്ചത് നന്നായി . ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മിണ്ടാപ്രാണികള്‍ മിണ്ടാന്‍ തുടങ്ങിയാല്‍ ആകെ പ്രശ്നമാവും അല്ലേ മാഷെ?
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  48. എന്താ പറയ്ക ,മനോഹരം
    ഒരു മിണ്ടാപ്രാണിയുടെ ചിന്തകളിലൂടെ ഉള്ള ഈ രചന വളരെ ഹൃദ്യമായി
    മനുഷ്യനും ജീവികളും തമ്മിലുള്ള ഒരു ആത്മബന്ധത്തിന്റെ ചിത്രം കൂടി ആണ് ഈ രചന നമ്മുക്ക് കാണിച്ചു തരുന്നത്
    മനസ്സില്‍ തൊടുന്ന രചന
    ഇഷ്ടമായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രപഞ്ചത്തിന്റെ നിലനില്പിനാധാരമായ പല ജീവികളും നശിക്കുകയോ നശിപ്പിക്കുകയോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീര്‍ച്ചയായും നാളെ ഒരു ചോദ്യചിഹ്നമാകുകയാണ്.
      ബ്ലോഗ്‌ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
      വളരെ നന്ദി ഗീതാകുമാരി.

      ഇല്ലാതാക്കൂ
  49. ത്രിശൂരിലോക്കെ തലക്കടിച്ചാണ് കൊല്ലുകയെന്നു കേട്ടിരുന്നു .
    കൊന്നു തിന്നുന്നതും പാപം അതിനേക്കാൾ പാപമാണ് ബാക്കി കുറെയെണ്ണം നോക്കി നില്ക്കെ ...

    ജൈവകൃഷിയും
    കര്ഷക ആത്മഹത്യയും
    ഗോഹത്യയും
    എല്ലാം വിഷയമായി
    നല്ല രചന

    ആശംസകൾ പ്രിയ കഥാക്രുത്തെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോര്‍ക്കിനെ തലടിച്ചാണ് കൊള്ളുക എന്ന് കേട്ടിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ കണ്ടപ്പോള്‍ വളരെ സങ്കടം തോന്നി. എന്തൊരു ക്രൂരമാണ് അല്ലേ?
      ബ്ലോഗ്‌ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  50. കഥയേക്കാൾ സമൂഹികവബോധം വലർത്താനുതകുന്ന ഒരു പോസ്റ്റായി ഞാനിതിനെക്കാണുന്നു.
    മനുഷ്യൻ നൈസർഗിക ജീവിതശൈലി വിട്ട് വിനാശത്തിലേക്കു നടന്നടുത്തുകൊണ്ടിരിക്കുകയാണ്.
    ഇക്കാണുന്ന പച്ച മുഴുവൻ കരിയാൻ ഇനി അധിക നാൾ വേണ്ട....

    നന്നായി റാംജി....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ നന്മകളെ നാളെ തിരികെ പ്രതിഷ്ടിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കാതെ കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ കുഴല്‍ക്കിണര്‍ തേടുന്നതും ചൂടിനു ശമനം ലഭിക്കാന്‍ ഇല്ലാത്ത കാശുണ്ടാക്കി ഏസിക്കു വേണ്ടി പരക്കം പായുമ്പോഴും ഇതൊക്കെക്കൊണ്ട് തുടര്‍ന്നു വരാവുന്ന മറ്റ് ഭീകര അവസ്ഥകളെക്കുറിച്ച് ചിന്തിക്കാത്ത മനുഷ്യന്റെ ആര്‍ത്തി കണ്ടു പ്രകൃതി ഊറിയൂറി ചിരിക്കുന്നുണ്ടാകും.
      നന്ദി ഡോക്ടര്‍

      ഇല്ലാതാക്കൂ
  51. കഥയിലെ സന്ദേശം ലേഖനമായി വായിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്ദേശം മനസ്സിലാകുന്നല്ലോ അല്ലേ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  52. എന്‍റെ പണി കളയാന്‍ വേണ്ടിയാണു ഈ പോസ്റ്റ്‌ ഇട്ടതു അല്ലെ..? മനുഷ്യന്‍ ജീവിക്കാന്‍ സമതിക്കില്ല അല്ലെ..? മാംസത്തിനു വേണ്ടി കന്നുകാലികളെ വളര്‍ത്തുന്ന ഒരു ഫാമില്‍ ആണ് ഇപ്പോള്‍ ഞാന്‍. ഇതൊക്കെ വായിച്ചു കൊല്ലാന്‍ കെട്ടിയിട്ടിരിക്കുന്ന പശുക്കളെ ഞാന്‍ തുറന്നു വിട്ടാല്‍...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അയ്യോ ശ്രീജിത്തേ കുഴപ്പമായോ? പണിയൊന്നും കളയല്ലേ. നമുക്ക് ഒരു കാര്യം ചെയ്യാം.കൊണ്ടുപോകുന്നവരോട് ഇവറ്റകളെ വേദനയില്ലാതെ മയത്തില്‍ കൊല്ലാന്‍ പറയാം. എന്താ...?
      എന്തായാലും തുറന്നു വിടണ്ട.
      നന്ദി ശ്രീജിത്.

      ഇല്ലാതാക്കൂ
  53. കൊന്നാൽ പാപം തിന്നാൽ തീരുമെന്നാരോ സൌകര്യപൂർവ്വം പറഞ്ഞു വച്ചിട്ടുണ്ടല്ലൊ. അതിന്റെ മറവിൽ ആയിരിക്കും ഈ മിണ്ടാപ്രാണികളോട് ഇത്രക്കും ക്രൂരത കാട്ടാൻ മനുഷ്യന്മാരെ പ്രേരിപ്പിക്കുന്നത്. കഥയിലൂടെ നല്ലൊരു സന്ദേശമാണ് നൽകാൻ ശ്രമിച്ചിരിക്കുന്നത്.
    അഭിനന്ദനങ്ങൾ റാംജി ഭായ്...

    മറുപടിഇല്ലാതാക്കൂ
  54. "ദൈവത്തില്‍ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ പ്രതിമയില്‍ വിശ്വസിക്കുക എന്നല്ല. പ്രതിമ ശില്പികള്‍ നിര്‍മിക്കുന്നതാണ്. അത് എങ്ങനെ ദൈവമാകും? യഥാര്‍ഥ ദൈവം അരൂപിയാണ്. പ്രകൃതി അരൂപിയായ ദൈവം തന്നെയാണ്.

    ദൈവത്തിന്റെ ഭരണഘടനയാണ് പ്രകൃതി. ദൈവത്തെ പ്രകൃതിയിലൂടെ കാണണം. ആ പ്രകൃതിക്ക് കോട്ടം തട്ടാത്ത കൃഷിയാണ് ഇത്. അപ്പോള്‍ ഞാന്‍ ദൈവത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഇത് ആത്മീയ കൃഷിയാകുന്നു."

    കഥാകാരനും സുഭാഷ് പലേക്കര്‍ക്കും നന്ദിയും ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "ചാണകം കൊണ്ടൊരു ജീവാമൃതം" എന്ന ലേഖനത്തിലെ ശക്തമായ വരികള്‍ ഇതുതന്നെയാണെന്നാണ് എനിക്കും തോന്നിയത്. ഈ അഭിപ്രായം വായിച്ചപ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നി.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  55. പശുവിലൂടെ പറഞ്ഞ് പ്രകൃതിയിലേക്കടുപ്പിക്കാനുള്ള പാടവം കാണാനുണ്ട്. അവസാനം കാടത്തം നിറഞ്ഞ വധവും പ്രതീക്ഷിച്ചുള്ള നില്‍പ്പ് ഭയാനകം. പക്ഷേ പഴയ പുലിയുടെ കഥയാണ് മനസ്സിലിപ്പോഴും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുലിയെ കൊണ്ടു നടന്നാല്‍ പുതിയതൊന്നും ഇഷ്ടമാകില്ല. വല്ലപ്പോഴും മാത്രമേ അങ്ങിനെ എല്ലാം ഒത്തിണങ്ങി കിട്ടു. പുലിയെ മറക്കാന്‍ പറ്റുന്നില്ല എന്നറിയുന്നതും സന്തോഷം തന്നെ.
      നന്ദി തുമ്പി.

      ഇല്ലാതാക്കൂ
  56. പ്രകൃതിയെ മറന്നതും സ്നേഹിക്കാത്തതും തന്നെയാണ് ഇന്നിന്റെ ഏറ്റവും വലിയ ദുരന്തം ,
    ദൈവത്തെ പ്രകൃതിയിലൂടെ കാണണം ,
    പ്രകൃതിയിലൂടെ മാത്രമേ കാണൂ ..
    കാര്യം പറയാൻ ഏറ്റവും നല്ല ഉപാധി കഥയാണെന്ന് റാംജി മുമ്പും തെളിയിച്ചതാണല്ലോ ..
    അത് കൊണ്ട് തന്നെ വിഷയത്തിന്റെ ഗൌരവം കഥയുടെ മാറ്റിനെ ഒരല്പം കുറച്ചിട്ടുണ്ടെങ്കിൽ തന്നെ അതൊരു കുറവാകുന്നില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രകൃതിയെ മറന്നതും സ്നേഹിക്കാത്തതും തന്നെയാണ് ഇന്നിന്റെ ഏറ്റവും വലിയ ദുരന്തം ,
      ദൈവത്തെ പ്രകൃതിയിലൂടെ കാണണം ,
      പ്രകൃതിയിലൂടെ മാത്രമേ കാണൂ ..

      തീര്‍ച്ചയായും.
      എന്തൊക്കെ പറഞ്ഞാലും വായാന ഓരോ വിഭാഗം തിരിഞ്ഞ് തന്നെയാണ് സംഭവിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു, അല്പം ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. അപ്പോള്‍ കഥ മാത്രം എന്നിടത്തേക്ക് കഥ പോലെ ലേഖനവിഷയവും വായിക്കപ്പെട്ടേക്കാം എന്നൊരു തോന്നല്‍ . ഒന്നുരണ്ടു കണക്കുകള്‍ സൂചിപ്പിച്ചത് ലേഖന സ്വഭാവം കാണിച്ചുവെങ്കിലും മാറ്റ് കുറഞ്ഞില്ല എന്ന് അറിഞ്ഞതില്‍ കൂടുതല്‍ സന്തോഷം അഷറഫ്.
      നന്ദി.

      ഇല്ലാതാക്കൂ
  57. കഥയും കാര്യവും ഒത്തിണക്കി മനോഹരമായി പറഞ്ഞ കഥ.
    ഏറെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  58. നമുക്ക് വേണ്ടി ക്രൂരമായി കൊല്ലപ്പെടുന്ന
    നാൽക്കാലി സമൂഹത്തത്തിൽനിന്നും , ഒരുവളുടെ
    ആത്മാംശം തുളുമ്പുന്ന കഥയിലൂടെ ഇത്തവണ അറിവിന്റെ
    കൂമ്പാരമായി സാമൂഹ്യ അവബോധം വളർത്താനുതകുന്ന ചില
    ചൂണ്ടികാണിക്കലുകൾ കാട്ടി തന്നിട്ടുള്ള ഈ അവതരണം നമ്മുടെ
    പ്രകൃതിയെ എങ്ങിനെയൊക്കെ പരിചരിക്കാമെന്നുമൊക്കെയുള്ള തിരിച്ചറിവുകൾ
    പ്രധാനം ചെയ്ത ഈ എഴുത്തിന് അഭിനന്ദനങ്ങൾ കേട്ടോ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലപ്പോള്‍ ഇങ്ങിനേയും കിടക്കട്ടെ അല്ലേ മുരളിയേട്ടാ.
      നന്ദി.

      ഇല്ലാതാക്കൂ
  59. >>പണ്ട് കൃഷി ചെയ്യാൻ പണം ആവശ്യമില്ലായിരുന്നെന്നും ഇന്ന് വളരെ കൂടുതാലായി എന്നും പരിഭവിക്കുന്നവർ, അന്ന് ഇതൊന്നും വാങ്ങാതെ കൃഷി ചെയ്തിരുന്നത് എങ്ങിനെയെന്ന് ആലോചിക്കാത്തതെന്താ? <<<

    ജൈവകൃഷിയെക്കുരിച്ചും ജീവാമൃതതെക്കുരിച്ചും ഒക്കെ ഒരുപാട് ചര്ച്ചകളും പരീക്ഷണങ്ങളും നടക്കുന്നത് ശുഭകരമാണ് . മനുഷ്യന്റെ ആരോഗ്യം സൂക്ഷിക്കുന്ന രാസമുക്തമായ ഭക്ഷ്യ വസ്തുക്കൾ മഹാരോഗങ്ങളെ അകറ്റി നിര്ത്തും എന്നതാണ് വാസ്തവം .

    കാലികളെ ഒറ്റ അടിക്കു കൊല്ലുന്നതൊക്കെ ഹൃദയ ഭേദകമായ രംഗങ്ങൾ തന്നെ. കഴിവുണ്ടെങ്കിൽ അവ കാണാതെ ഇരിക്കുക എന്നതാണ് എന്റെ രീതി.

    കാലിയുടെ വീക്ഷനകോണിൽ കൂടി ഉള്ള കഥനം നന്നായി രാംജി ഭായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനുഷ്യന്‍ ഇപ്പോള്‍ സ്വയം ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുന്നത് രോഗങ്ങളെക്കൊണ്ടാണ്. പണമുണ്ടെങ്കിലും പരിഹരിക്കാന്‍ ആകാതെ വളര്‍ന്ന രോഗങ്ങള്‍ . അതിന്റെ കാരണങ്ങള്‍ എവിടെയും വായിച്ചോ പഠിച്ചോ അല്ലാതെ സ്വയം ചിന്തിക്കാന്‍ ശ്രമിക്കുന്നു. അവസാനം എത്തിച്ചേരുന്നത് പ്രകൃതിയിലേക്ക് തന്നെയാണ്. അത്തരം ചിന്തകള്‍ ഇന്ന് സ്വയം ചില തിരിച്ചറിവുകള്‍ വരുത്തിവെക്കുന്നു എന്ന് തോന്നുന്നു. നശിപ്പിക്കുക എന്നതില്‍ നിന്ന്‍ ചെറിയൊരു മാറ്റം, വളരെ ചെറിയ. അത് വേണ്ട അത് ദോഷമാണ് എന്ന് സ്വന്തം കുടുമ്പത്തില്‍ പറയാനുള്ള ചെറിയ മാറ്റം.
      നല്ലൊരു നാളെ നമുക്ക് പ്രതീക്ഷിക്കാം വില്ലേജ്മാന്‍.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  60. വളരെ ലളിതം, വ്യത്യസ്ഥം. പൊട്ടന്മാരായ നമ്മെക്കുറിച്ച് എന്ത് പറയാന്‍ അല്ലേ ? മധ്യഭാഗത്ത് അല്പം ലേഖനത്തിന്റെ രൂപത്തിലേയ്ക്ക് മാറിയോ എന്നു തോന്നിയെങ്കലും, പിന്നെ തിരിച്ചു വന്നു. എന്തായാലും ഒരുപിടി അറിവുകളും ഈ പശു നമ്മള്‍ക്ക് തരുന്നുണ്ട്. നന്ദി, റാംജിസാര്‍ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലേഖനത്തിന്റെ രൂപത്തിലേക്ക് മാറിയോ എന്ന തോന്നല്‍ അല്ലേ...അത് നമുക്ക് അടുത്തതില്‍ ശരിയാക്കിയേക്കാം വിനോദ്.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  61. കഥയിൽ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കുന്നതിലും അത് വിജയിപ്പിക്കുന്നതിലും റാംജി ബ്ലോഗുലോകത്ത് മുന്നിൽ തന്നെ നിൽക്കുന്നു.
    പശുവിന്റെ ആത്മഗതങ്ങൾക്ക് ഒന്നിലേറെ മാനങ്ങളുണ്ട്. ഫേസ്ബുക്കിലെ സമയം കൊല്ലൽ കാരണം ഇങ്ങിനെയുള്ള വിലപ്പെട്ട പോസ്റ്റുകൾ വായിക്കാൻ വൈകുന്നതിൽ ഞാൻ തന്നെ പ്രതി.

    മറുപടിഇല്ലാതാക്കൂ
  62. വളരെ നന്നായിരിക്കുന്നു കഥ റാംജ്ജി സര്‍,
    ഭാരതത്തില്‍ ഗോക്കളെ(പശുക്കളെ) ദൈവ സങ്കല്പ്പത്തില്‍ ആണ് കണുന്നതു.( പാല്‍ തരുന്നവര്‍ അമ്മയാണ്)
    ഈ കഥ വയിച്ചവരാരും ബീഫ് വേണ്ടാ എന്നു വയ്ക്കന്‍ തയ്യാരണൊ?
    കേരളത്തില്‍ മാത്രമെ ഇത്രയും ഗൊ ഹത്യകള്‍ നടക്കുള്ളു

    മറുപടിഇല്ലാതാക്കൂ
  63. ജൈവ കൃഷിക്ക് ഇത് പ്രോത്സാഹനം, കര്ഷകന്റെ നൊമ്പരങ്ങൾ , മിണ്ടാപ്രാണിയുടെ ആത്മഗതം വായനക്കാരന് സന്ദേശം..................... ആശംസകൾ റാംജി സാബ്‌

    മറുപടിഇല്ലാതാക്കൂ
  64. ജൈവവളത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു പുറത്തിറങ്ങി, ആർത്തിപൂണ്ട മനുഷ്യർ രാസവളങ്ങളുപയോഗിച്ചു തുടങ്ങി. ഇഞ്ചിഞ്ചായി ഭൂമിയെ കൊല്ലുന്ന രാസവളം സൂക്ഷമൂലകങ്ങളെയും, സൂക്ഷ ജീവികളെയും ഇല്ലാതാക്കി. ഒരു നാടൻ പശുവിന്റെ മൂത്രവും ചാണകവും അല്പം ശർക്കരയും വേപ്പിൻ പിണ്ണാക്കും മറ്റും ചേർത്തുണ്ടാക്കുന്ന ജീവമൃതം നാടൻ കർഷകർക്ക് ഒരനുഗ്രഹം തന്നെയാണു. ജൈവകർഷകർക്ക് വളരെയധികം സഹായകമായ ഒരു വളക്കൂട്ട്. മേൽമണ്ണിനെ സമ്പുഷ്ടമാക്കി, ജൈവഘടകങ്ങൾക്ക് പെരുകാനുള്ള സാഹചര്യം ഒരുക്കുന്നു ഈ അമൃതം. ഒരു കർഷകൻ അല്ലെങ്കിലും, കൃഷിയെ ഗൗരവമായി കാണുകയും, കർഷകർക്കു വേണ്ടി ആവും വിധം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണു ഞാൻ. ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പിൽ ഇതേക്കുറിച്ച് വളരെ ഗൗരവമായ ചർച്ചകൾ നടന്നിട്ടുണ്ട്.

    ഇതൊരു കഥയെന്നുപരി ഒരു ലേഖനമായി കാണാനാണു എനിക്കു താത്പര്യം. അതിന്റെ സ്വഭാവത്തിലൂന്നി നിന്നു കൊണ്ട് തന്നെയാണു ഞാൻ വായിച്ച് വന്നതും. ഇഷ്ടമായി, കഥാകാരന്മാർ മണ്ണിനും, കൃഷിക്കുമായി തൂലിക ചലിപ്പിക്കുമ്പോ അഭിനന്ദിക്കാതിരിക്കാൻ വയ്യ.. ആശംസകൾ റാംജിയേട്ടാ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വന്തം ശരീരത്തിന് വേദന എല്‍ക്കുമ്പോള്‍ തിരിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.
      വിശദമായ അഭിപ്രായത്തിന് നന്ദി നവാസ്.

      ഇല്ലാതാക്കൂ
  65. ഊർവരത നഷ്ടമാവുന്ന മനസ്സുകളെ കുറിച്ച് തന്നെ കൃതി .
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  66. ഒരു മിണ്ടാപ്രാണിയുടെ ആത്മരോദനം ..
    അവസാനഭാഗം വേദനയായി ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നേരിട്ട് കാണേണ്ടി വരുന്ന ചില വേദനകള്‍ .....
      നന്ദി കുങ്കുമം

      ഇല്ലാതാക്കൂ
  67. സാമൂഹ്യപ്രസക്തിയുള്ള പാഠം
    പ്രകൃതിയിലേക്ക്കൊരു തിരിഞ്ഞു നോട്ടം...
    അങ്ങിനെയൊക്കെയാണെനിക്ക് തോനുന്നത്. കഥയല്ല, റാംജിയുടെ കഥകളുടെ കൂട്ടത്തിലേക്കെത്തി നില്ല്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
    പക്ഷേ, പുതൊയൊരു ശൈലിയുമായി, വായനക്കാരെ മണ്ണിലേക്കും പ്രകൃതിജീവനത്തിലേക്കും വഴിതെളിയിച്ച ഒരു ധനാത്മക രചന!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കാരായ സുഹൃത്തുക്കളുടെ നേരിട്ടുള്ള അഭിപ്രായങ്ങള്‍ ഉടനെ അറിയാന്‍ സാധിക്കുന്നതിനാല്‍ ഇത്തരം ചില പരീക്ഷണങ്ങള്‍ കഥകളില്‍ കൂടി നടത്തി എന്താകും അതിന്റെ പരിണതഫലങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വളരെ ഉപകാരമാണ്.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  68. കഥ പറയുന്ന ഈ പശുവിലൂടെ ഒരു പാട് കാര്യങ്ങള്‍ കഥാകൃത്ത് പറഞ്ഞു.

    ജീവിതം മുഴുവന്‍ പാലും, വളമായുമൊക്കെയായി മനുഷ്യനും പ്രകൃതിക്കും നല്‍കിയിട്ടും അവസാനം അറവു കത്തിയിലേക്ക് എന്നത് വല്ലാത്തൊരു ശാപം തന്നെ. തനിക്ക് നഷ്ട്ടപെട്ട യജമാനന്റെ ഓര്‍മ്മകളിലൂടെ പ്രസക്തമായ പല വിഷയങ്ങളും കഥയിലേക്ക് ആവാഹിക്കാന്‍ നടത്തിയ ശ്രമം നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കര്‍ഷകന്റെ ആത്മഹത്യക്ക് താല്‍ക്കാലികമായി പണം നല്‍കി തൃപ്തിപ്പെടുന്ന ഒരു ധാരണക്ക് വിരുദ്ധമായി എന്താണ് ആത്മഹത്യക്ക് കാരണമാകുന്നത് എന്ന പശുവിന്റെ കാഴ്ചയിലൂടെ ഉള്ള ചിന്തകള്‍ക്കൊടുവിലും ചിന്തിക്കേണ്ടവര്‍ താല്‍ക്കാലിക ലാഭത്തിനായി എന്തിനേയും കാശാപ്പു ചെയ്ത് പണവും തീറ്റയും സുഭിക്ഷമാക്കുക എന്ന നെല്ലിപ്പടിയിലേക്ക് എത്തിയിരിക്കുന്നു.
      നന്ദി വേണുവേട്ടാ.

      ഇല്ലാതാക്കൂ
  69. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ കൃഷി എന്ന ഏര്‍പ്പാടുതന്നെ പ്രകൃതിവിരുദ്ധമല്ലേ, റാംജി. ഭൂമിയിലെ ജൈവവൈവിധ്യത്തെ അറുത്തുമാറ്റി (മനുഷ്യനെന്ന) ഒരു തരം ജീവിയ്ക്കുമാത്രം ഉപകരിക്കുന്നവ വളര്‍ത്തിയെടുക്കുന്ന ഏര്‍പ്പാടല്ലേ അത്. ഇനി ജൈവകൃഷിയൊക്കെയായാല്‍ ഇതിലും കൂടുതല്‍ ഭുമി കൃഷിക്കായി കയ്യേറുന്നതില്‍നിന്ന് ഒരുപക്ഷേ രക്ഷിക്കാനായെങ്കില്‍ അത്രയും നന്നായി.

    എഴുന്നൂറുകോടിയില്‍പ്പരം മനുഷ്യരുടെ ഉപഭോഗരീതികളുടേയും ഉപഭോഗസ്വപ്നങ്ങളുടേയും ഭാരം പേറുന്ന കൊച്ചുഗ്രഹമാണീ ഭൂമി. ഒരു കിലോ ഇറച്ചി ഉല്‍പാദിപ്പിക്കാന്‍ നൂറ്റുക്കണക്കിന് കിലോ ധാന്യവും വെള്ളവും ചിലവാക്കിക്കളയുന്നവര്‍ പാര്‍ക്കുന്ന ഭൂമി. അങ്ങനെ ഉല്‍പാദിപ്പിക്കപ്പെട്ട ഇറച്ചിയില്‍ ഇരുപത്തിയഞ്ചുശതമാനത്തിലേറെ പാഴാക്കി കുപ്പത്തൊട്ടിയിലെറിയുന്നവരുടെ ഭൂമി. സ്പിരിച്വല്‍ ഫാ(ര്‍)മിങ്ങെങ്കിലും നടക്കട്ടെ - ഭൂമി രക്ഷപെട്ടില്ലെങ്കിലും മനസ്സാക്ഷിക്കെങ്കിലും ഗുണം ചെയ്യും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്ങിനെ നോക്കിയാലും ഒരു പൊരുത്തപ്പെടല്‍ സംഭവിക്കുന്നില്ല അല്ലേ? അല്പമെങ്കിലും ആശ്വാസം ലഭിക്കാന്‍ എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ അല്ലേ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ

  70. ഒരു ഉത്തമ സന്ദേശവാഹിയായ ഈ കഥയ്ക്കും കഥാകൃത്തിനും എന്റെ ആശംസകൾ. കൂടംകൊണ്ട്‌ തലയ്ക്കടിച്ചു വകവരുത്തുന്ന വീഡിയോ മുഖപുസ്തകതിൽ കാണുകയുണ്ടായി. അതീവ ക്രൂരം മൃഗങ്ങളോടുള്ള ഈ സമീപനം..ഇത്തരം നല്ല കഥകൾ താങ്കളിൽനിന്ന്‌ ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  71. പുരോഗമനവും കണ്ടുപിടുത്തങ്ങളും ഒരു വശത്തു തകൃതിയായി നടക്കുമ്പോൾ. സത്യത്തിൽ മറുവശത്ത്‌ ശരിക്കും നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം മറന്നു പോകുന്നു. ഒരു പശുവിന്റെ ആത്മ രോദനത്തിലൂടെ കഥാകാരാൻ ഒരു വലിയ സത്യം ഇവിടെ ഓർമ്മപ്പെടുത്തുന്നു. എല്ലാവർക്കും താൽക്കാലിക ലാഭം മാത്രം ലക്ഷ്യം, ഭാവിയെപ്പറ്റിയോ തുടർന്നുണ്ടാകുവാൻ പോകുന്ന ഭവിഷ്യത്തുകളേക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം, കഥയിലൂടെ അല്ല ഒരു കഥാ ലേഖനത്തിലൂടെ റാംജി അത് നാനായിപ്പറഞ്ഞു ആശംസകൾ മാഷെ നേരത്തെ വന്നു എന്റെ കറുമ്പി എന്ന പശുവിനെപ്പറ്റിപ്പറഞ്ഞിരുന്നു അവിടെ വീണ്ടും വരാം വിശദമായി പറയാം ആതത്രേ വീണ്ടും ഇവിടെ. ഇനി ഒരു മാസം മലയാളം ബ്ലോഗിലേക്കില്ല A to Z Blog Challenge നാളെ തുടങ്ങുന്നു വീണ്ടും കാണാം വൈകാതെ

    മറുപടിഇല്ലാതാക്കൂ
  72. നന്നായി, റാംജി മാഷേ. ഇനി 'ചാണകം കൊണ്ടൊരു ജീവാമൃതം' വായിച്ചു നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  73. റാംജിയുടെ എഴുത്തും ഈയെഴുത്തിനു പിന്നിലെ ഉദ്ധേശവും ഒരു പോലെ ഇഷ്ട്ടപ്പെട്ടു. നൂറിൽ നൂറ്റി പത്ത് മാർക്ക് :)
    ഹരിത വിപ്ലവം ആ കാലഘട്ടത്തിലെ ഏറ്റവും വലിയൊരു ആവശ്യമായിരുന്നു. പട്ടിണിമരണം സംഭവിക്കുമ്പോൾ ജൈവ കൃഷിയെ കുറിച്ചാലോചിക്കാൻ കഴിയില്ലല്ലോ. ഇന്നത്തെ കാലഘട്ടത്തിൽ ജൈവകൃഷി രീതിയുടെ ആവശ്യകത മനസ്സിലാക്കാൻ ഹരിതവിപ്ലവത്തെ തള്ളികളയേണ്ടത് ഇല്ല. റാംജി അങ്ങിനെ പറഞ്ഞിട്ടില്ല, പക്ഷെ പലരും ചെയ്യുന്നൊരു കാര്യമാണ് :( പലപ്പോഴും തിരിച്ചു പോവലുകളാണ് പോംവഴിയെന്ന ധാരണയാണ് ഉണ്ടാക്കുന്നത്‌. ഇത് തെറ്റായൊരു സമീപനമാണ്. ഏതൊരു സാങ്കേതിക വിദ്യയും എന്നും ഗവേഷങ്ങളിലൂടെ മെച്ചപെടുത്തി കൊണ്ടേ ഇരിക്കണം, അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്. അതേ വിജയിക്കൂ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തിരിച്ചു പോകുക എന്നത് നടക്കാത്ത കാര്യമാണ്. ബോധപൂര്‍വ്വമായ ചില ചതികള്‍ എല്ലാത്തിലും ഒളിഞ്ഞിരിക്കുന്നു. ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ചതികള്‍ . അതിനിടയില്‍ ആശയക്കുഴപ്പത്തില്‍ പെടുന്നത് സാധാരണക്കാരാണ്.
      ഇതെന്താ പേരും വിവരവും ഇല്ലാതെ ഒരു ബ്ലോഗ്‌.
      വിശദമായ അഭിപ്രായത്തിന് വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  74. നല്ല കഥ. വേഗം മനസ്സിലാവുകയും ചെയ്യുന്നുണ്ട്. പാവം പശു...! അതിനെ കൊല്ലാന്‍ കൊടുക്കണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പശൂനെ ഒക്കെ നോക്കാന്‍ ആര്‍ക്കാ ഇപ്പൊ നേരം ലിനുക്കുട്ടി? ഞെക്കിപ്പിഴിഞ്ഞാ ഒരു തുള്ളി പാല് കിട്ട്ണോണ്ട് എന്താകാനാ. ചാണം ആര്‍ക്കുവേണം ഇപ്പൊ. അപ്പൊ കൂടുതല് കാശ് തരുന്നോര്‍ക്ക് വിക്കന്നെ. ഇച്ചിരി വേഷമംണ്ടാവും കൊറച്ച് നേരത്തേക്ക്.....!
      വെല്യ കഥ വായിക്കാന്‍ വന്ന ലിനുക്കുട്ടിക്ക് ധാരാളം നന്ദിട്ടോ.
      മോള്‍ടെ സമ്മാനം കിട്ടിയ നന്നായിരുന്നുട്ടോ. ഇനീം നല്ലോണം എഴുതണം.

      ഇല്ലാതാക്കൂ
  75. ഉദ്ദേശശുദ്ധിയാണ്‌ മനസ്സില് തങ്ങിയത് .. ഉപകാരപ്രദം പല ചിന്തകളും .
    നന്ദി ..

    മറുപടിഇല്ലാതാക്കൂ
  76. കുറെ നാളുകൾക്ക് ശേഷം ഈ വഴി ...
    വയിച്ചത് ഒരു ദുഃഖകഥയും...:(
    പാവം പശു..

    കഥ വായിച്ച് വന്നപ്പോൾ മാതൃഭൂയിലെ ആ ലേഖനമാണ് മനസ്സിലേക്ക് ഓടിയെത്തിയത്. പിന്നെ മനസ്സിലായി ആ ലേഖനം അറിയാത്തവർ അറിഞ്ഞോട്ടെ എന്ന് ഉദ്ദേശ്യത്തോടെയാ ഈ കഥ എഴുതിയതെന്ന്.

    നല്ല ശ്രമം റാംജി. ഇനിയെങ്കിലും കുറച്ച് പേരെങ്കിലും ഒന്ന് മാറി ചിന്തിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. പ്രകൃതിയെ കുറിച്ച് മറക്കാതിരിക്കാന്‍.
      കുറെ നാളുകള്‍ക്കു ശേഷം കണ്ടതില്‍ നന്ദി സ്നേഹ.

      ഇല്ലാതാക്കൂ
  77. സദുദ്ദേശ്യപരം, നന്നാവട്ടെ, ആശംസ റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  78. Nannaayittundu....
    Prakruthi --- sneham --- aarthi --- durupayogam --- ellaam koodikkuzhanja "Oru pashuvinte Jeeva charithram" ....
    veendum ezhuthuka....
    Warm Regards ... Santhosh Nair
    http://www.sulthankada.blogspot.in/

    മറുപടിഇല്ലാതാക്കൂ
  79. സത്യം പശുവിന്റെ റോൾ ചെയ്യുമ്പോഴും ധര്മം മാധവേട്ടന്റെ റോൾ ചെയ്യുമ്പോഴും അറിവ് സുഭാഷ്‌ പലേക്കർ എന്നാ അതിഥി താരമായി എത്തുമ്പോഴും നന്മ സ്നേഹം ഒരു കഥയായ് എഴുതിയ റാംജി ഭായ്ക്ക് ഒരുപാടു പുണ്യം സ്നേഹാശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പശുവിനു ദീർഖായുസ്സ് നേരുന്നു! നേര്ന്നില്ലെങ്കിലും പശു ജീവിച്ചേ പറ്റൂ (നമ്മൾ ജീവിക്കണം എങ്കിൽ) കാണുന്ന കണ്ണിൽ ആര്ദ്രത പകരുന്ന കഥ, അര്ദ്രമുള്ള കണ്ണ് കൂടുതൽ കാഴ്ചകൾ കാണുമല്ലോ!

      ഇല്ലാതാക്കൂ
  80. ആദ്യമായി ഈ ലേഖനം ശ്രദ്ദയില്‍ പെടുത്തിയതിന് എത്രത്തോളം നന്ദി പറയണമെന്ന് എനിക്കറിയില്ല.
    വിഷയവുമായി അടുപ്പമുള്ള കൃഷിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഞാന്‍ ലിങ്ക് അയച്ചു....
    ലേഖനം കഥയായി, ഹൃദയ സ്പര്‍ശിയായി പറഞ്ഞു. ഗോവിന്റെ കാഴ്ചപാടില്‍ നിന്ന് visualize ചെയ്യുമ്പോള്‍ സങ്കടം തോന്നി...

    ഇന്നിപ്പോള്‍ ചാണകത്തിനും അതിന്റെ ശുദ്ധി നഷ്ടപെട്ടു എന്നാണ് എനിക്ക് തോന്നിയിടുള്ളത് ... കാലിതീറ്റയും കടല പിണ്ണാക്കും മാത്രം കലക്കി കൊടുത്തു ചാണകത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തി .. കാരണം.. വീട്ടില്‍ പറയ്ക്കും. പൊങ്കാലയ്ക്കും മുറ്റം ചാണകം കൊണ്ട് മെഴുകാറുണ്ട് ... പണ്ടോകെ അതിനു പ്രത്യേക മണവും നിറവും ആയിരുന്നു.. ഇന്നിപ്പോള്‍ നാറ്റമാണ് എന്ന് പറയാതെ വയ്യ....
    പാലും, വെണ്ണയും, മോരും, നെയ്യും, ചാണകവും, ഒക്കെ തരുന്ന പശുവിനെ വെട്ടി കണ്ടിച്ചു തിന്നുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും.( അതും കഥയിലൂടെ താങ്കള്‍ അവതരിപിച്ചു ) .. കര്‍ഷകര്‍ക്ക് 'ജീവാമൃതം' നല്‍കുന്ന ഗോവിനെ, മാതാവായി കാണുന്നത്തിന്റെ പ്രസക്തിയും ആ ലേഖനം ചൂണ്ടിക്കാട്ടുന്നു.. അത്രത്തോളം പശു നമുക്ക് വേണ്ടപെട്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  81. ജീവാമൃതത്തിന്‌ നല്ല മണമാണത്രെ. അതുകൊണ്ട് പതിനഞ്ച് അടി താഴെ വരെ എത്തുന്ന മണം നാടൻ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന്. മണ്ണിര കമ്പോസ്റ്റിൽ വളരുന്ന മണ്ണിര ചവറാണ്‌ ഭക്ഷിക്കുന്നതെന്നും മണ്ണ്‌ തിന്നുന്ന നാടൻ മണ്ണിര ഉണ്ടായാൽ മാത്രമേ മണ്ണിനെ ഉഴുതുമറിച്ച് മാർദ്ദവമുള്ളതാക്കു എന്നും പറയുന്നു.

    ഇത് ഇഷ്ടമായി
    പക്ഷെ ഒടുവില്‍ മൂരിയെ കൊല്ലുന്ന വിവരണം
    ദൈവമേ മറ്റുള്ളവ ഇത് കണ്ടു നില്‍ക്കുന്നുണ്ടാവില്ലേ..
    മനുഷ്യന്റെ ക്രൂരത..

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....