7/3/14

സൂക്ഷ്മപ്പെരുപ്പ്

                                                                                                                                   7/3/2014


അബോധം പിടിവിട്ട ചിന്തപക്ഷെ, പരിപൂർണ്ണ ബോധത്തിൽ എത്തിയിരുന്നില്ല.

ചിന്ത, ശേഷിയില്ലാത്ത തലയനക്കി നോക്കി. ജനിച്ചുവീണതു പോലുള്ള തന്റെ നഗ്നമേനി നിഴൽച്ചിത്രം കണക്കെ നയനങ്ങളെ ദ്രോഹിച്ചു. ആരുമില്ല, ഒറ്റക്കാണ്‌.

കാട്ടുമുളകളും വളവേതുമില്ലാത്ത മരങ്ങളും കാട്ടുവള്ളികളാൽ മനോഹരമായി കെട്ടിയൊരുക്കിയ മേൽക്കൂരയ്ക്കു കീഴെ താൻ മലർന്നു കിടക്കയാണ്‌, അർദ്ധബോധത്തിൽ. മേൽക്കൂരയ്ക്കു മുകളിൽ ഒതുക്കത്തോടെ പാകിയ ഉണങ്ങിയ ഈറ്റയിലകൾ തളത്തിനകത്ത് നേർത്ത കുളിർമ്മ വാരിയിട്ടു. കിടന്നകിടപ്പിൽ ചുറ്റും കണ്ണോടിച്ചു. ഒരു ഗൃഹാന്തരീക്ഷത്തിന്‌ അനുയോജ്യമായ ചമയങ്ങളെല്ലാം തളത്തിനകത്തുണ്ട്. പ്രത്യേക മുറികളില്ലെന്നതൊഴിച്ചാൽ തളം കലാപരമായിത്തന്നെ രൂപകല്പന ചെയ്തിരിക്കുന്നു, സജ്ജീകരിച്ചിരിക്കുന്നു. മുളയൊ മരമൊ ഇലകളൊ മാത്രം ഉപയോഗിച്ചു നിർമ്മിച്ചവയായിരുന്നു മുഴുവൻ ഗൃഹോപകരണങ്ങളും. എതിർവശത്തെ മുളഞ്ചുവരിനോടു ചേർന്ന് രണ്ടു കട്ടിലുകൾ. കാട്ടുമുളകൾ മിനുസപ്പെടുത്തി കാട്ടുവള്ളികളാൽ വരിഞ്ഞു മുറുക്കിയ കൈവിരുതിന്റെ ശേലായിരുന്നു കട്ടിലുകൾ.

ചിന്ത, തന്റെ കട്ടിലിലേക്കു നോക്കി. മനുഷ്യശരീരങ്ങൾ മിനുസ്സപ്പെടുത്തിയ മുളന്തണ്ടുകളിലൂടെ വിരലുകളോടിച്ചു. അറിയാതൊരു കുളിരിൽ സ്ഥലകാലബോധം വീണ്ടെടുക്കാനുള്ള ശ്രമം നടത്തി. എഴുന്നേൽക്കണമെന്നുണ്ട്. സാധിക്കുന്നില്ല. തന്റെയീ ഒഴുക്കൻ ശരീരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകുമൊ എന്ന സ്ത്രീസഹജമായ ഉൾക്കണ്ഠയും ഭയവും, പരിഭ്രമം സൃഷ്ടിച്ചു.

എന്തിനിത്ര പരിഭ്രമം...?

തന്റെ കൂട്ടുകാരിയാണല്ലൊ ശ്രുതി? ഭൂലോകത്തിലെ സകല വിഷയങ്ങളും തമ്മിൽ സംസാരിച്ചിരുന്നതല്ലേ? പിന്നെന്തിനാണ്‌ അവളുടെ ശരീരത്തിലേക്ക് അവൾ കാണാതെ ശ്രദ്ധിയ്ക്കാനും വെമ്പൽ പൂണ്ട് ഒളിഞ്ഞു നോക്കാനും മുതിർന്നത്? എപ്പോഴെങ്കിലും താനതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? രണ്ടു പെൺശരീരങ്ങൾ. ഒന്ന് മറ്റൊന്നിനെ ഒളിഞ്ഞു നോക്കുക. ഉത്തരമില്ലാതാകുന്ന ഇത്തരം നോട്ടങ്ങൾക്കായിരിക്കുമൊ മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങൾ എന്നൊക്കെ പറയുന്നത്....ഒളിപ്പിച്ചു വെക്കുന്നതിനെ ഒളിഞ്ഞു നോക്കുന്ന ഞാനൊന്നും അറിഞ്ഞില്ലെന്ന നിസ്സംഗ ഭാവത്തിന്റെ പൊരുൾ....അവളും തന്നെ ഒളിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കണം. മോശം...! വസ്ത്രങ്ങൾക്കിടയിലൂടെ കള്ളനോട്ടത്തിനുള്ള കുഞ്ഞിക്കൊതി. ഹേയ്...അതൊക്കെ വെറുതെയിവിടെ വാരിവലിച്ചിടണ്ട! പുരുഷന്മാരെയൊന്നും താനങ്ങനെ ഒളിഞ്ഞു നോക്കാറില്ലല്ലോ, നോക്കാൻ തോന്നാറുമില്ല. അല്പവസ്ത്രം ധരിച്ച് പണിയ്ക്കു വരുന്ന പുരുഷന്മാരെ സ്ഥിരമായി കാണുന്നതിനാലായിരിക്കുമൊ അവരെ ഒളിഞ്ഞു നോക്കാൻ തോന്നാത്തത്? താനെന്തിന്‌ വേണ്ടാത്തതൊക്കെ ചിന്തിക്കണം? ചിലപ്പോൾ അങ്ങിനെയൊക്കെ നോക്കിയെന്നിരിക്കും. അത്രയേ തനിക്കറിയാമ്പറ്റു.

മൃഗത്തിന്റേയോ മരത്തിന്റേയോ തോലുകൊണ്ടുള്ളൊരു തൊട്ടിലിൽ ശാന്തമായുറങ്ങുന്ന ഒരു കൊച്ചല്ലാതെ തളത്തിനുള്ളിൽ മറ്റാരേയും കണ്ടില്ലെന്നുള്ളത് പരിഭ്രമത്തിന്റെ തോത് കുറച്ചു. ഒരു തുണിയ്ക്കുവേണ്ടി കണ്ണുകൾ വിശന്നു പാഞ്ഞു. തുണിക്കഷ്ണം പോയിട്ട് ഒരുതരി നൂലുപോലും അവിടെയെങ്ങും കണ്ടെത്താനായില്ല.

തനിക്ക് ബോധം നശിക്കുന്നതിനു മുൻപ് വസ്ത്രങ്ങളുണ്ടായിരുന്നു. അബോധാവസ്ഥയിലാതിനുശേഷം അഴിച്ചു മാറ്റിയതായിരിക്കാം. അപ്പോൾ ബോധത്തിനും അബോധത്തിനും ഇടയിലുള്ള സമയം എന്തായിരിക്കും സംഭവിച്ചിരിക്കുക? അവ്യക്തമായ ശരിയും തെറ്റും...?

വികൃതമായ ഭാഷയിൽ സംസാരിച്ചുകൊണ്ട് നാലഞ്ചു സ്ത്രീകൾ തളത്തിന്റെ ഉയരം കുറഞ്ഞ കവാടത്തിലൂടെ അകത്തേക്കു വന്നു. അപ്രതീക്ഷിതമായി യാതൊന്നും സംഭവിക്കാത്ത മുഖഭാവങ്ങൾ അവർക്കുണ്ടായിരുന്നു. സംസാരത്തിൽ നാടൻ ചായയുടെ രുചി. തന്നെപ്പോലെ വിവസ്ത്രകളായിരുന്ന അവർ നാണത്തിന്റെ ചെറിയ ലാഞ്ചനപോലും കാണിക്കാത്ത സ്വാഭാവികത സ്വീകരിച്ചവരായിരുന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്ത സ്ത്രൈണശരീരങ്ങൾ  തന്റരുകിലേക്ക് നടന്നടുത്തു. കൂട്ടത്തിൽ പ്രായം കൂടിയ സ്ത്രീ തന്റെ നെറ്റിത്തടത്തിൽ കൈവെച്ചത് തട്ടിമാറ്റണമെന്ന് ആഗ്രഹിച്ചു. പൂർണ്ണ ബോധം തിരിച്ചെത്തിയിട്ടില്ലാത്തതിനാൽ ശരീരവും ദുർബ്ബലമാണെന്ന് അപ്പോഴാണ്‌ മനസ്സിലായത്. അവർ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചിരിക്കുകയും ചെയ്യുണ്ടായിരുന്നു. ഒന്നും തിരിയാതെ മ്ളാനമൂകയായി നോക്കിക്കിടന്നു. അവർ, തന്നെ, പിടിച്ചെഴുന്നേല്പിച്ചു കട്ടിലിലിരുത്തി. പ്രായം കൂടിയ സ്ത്രീ മുളങ്കുറ്റിയിൽ സൂക്ഷിച്ചിരുന്ന പച്ചിലച്ചാറ്‌ തന്റെ വായിലേക്കുറ്റിച്ചു. സട കുടഞ്ഞെണീറ്റ സിംഹം കണക്കെ പെട്ടെന്നുണരാൻ സഹായിച്ച പച്ചിലച്ചാറിൽ അത്ഭുതം കൂറി. അപരിചിതത്വമേതുമില്ലാതെ അവരുടെ ശരീരഭാഗങ്ങൾ തന്നിൽ മുട്ടിയുരുമ്മിയിരുന്നത് അല്പം വെറുപ്പോടെയെങ്കിലും ജാള്യതയോടെ ആ സ്പർശന സുഖം ആസ്വദിച്ചുവൊ എന്നൊരു തോന്നൽ.

“എന്നെ നിങ്ങളെന്തിനാ ഇവിടെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നത്? എന്റെ വസ്ത്രങ്ങൾ താ. എനിക്ക് പോണം” ശബ്ദം ഉയർത്തി പറയണമെന്ന് കരുതിയിരുന്നതല്ല.

ഇനി, തന്നെയിവർ പിടിച്ചുകൊണ്ടു വന്നതായിരിക്കില്ലെന്നുണ്ടോ? നാട്ടിലൊക്കെ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് അടിപ്പെട്ട് അവസാനം ഇവരുടെ കൈകളിലകപ്പെട്ടതോ? ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലൊ. ഇപ്പോൾ സംഭവിക്കുന്നതല്ലാതെ ഒന്നും ഓർമ്മിക്കാനാവാതെ ശൂന്യമാണ്‌ മനസ്സ്..! ഈയിടെയായി മനസ്സെപ്പോഴും അങ്ങിനെയാണ്‌. കണ്ടതും കേട്ടതും മറന്ന് ചിന്തകളേതുമില്ലാതെ കൺമുന്നിൽ കാണുന്നതിൽ മാത്രം ഒതുങ്ങുക...! അല്പായുസ്സായ ചിന്തകൾ മാത്രം.

ശബ്ദം ഉയർന്നതിനാലായിരിക്കണം നാലഞ്ചു പുരുഷന്മാർ തളത്തിനകത്തേക്ക് ചെറിയ പരിഭ്രമത്തോടെ കയറിവന്നത്.  അന്യപുരുഷന്മാർ തന്റെ നഗ്നത കാണുന്നുവെന്ന കുറച്ചിൽ ഒരു കനലായി ജ്വലിച്ചു നിൽക്കാനിടയാക്കി. കൈകൾകൊണ്ട് പൊത്തിപിടിക്കാനുള്ള പാഴ്ശ്രമം ചരുക്കോല*പോലെ നേർത്തതായി. അവർക്കാർക്കും ഇത്തരം ഒരനുഭവമുള്ളതായി തോന്നിയില്ല. കൂട്ടത്തിലാർക്കെങ്കിലും എന്തെങ്കിലും അപകടം പിണഞ്ഞോ എന്ന ഭാവമായിരുന്നു.

തന്നോടൊപ്പം നിന്നിരുന്ന സ്ത്രീകൾക്കു ജ്വലിക്കാതിരുന്ന എന്തുതരം സവിശേഷതയായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ഒരു നിമിഷം ഓർത്തു, പലരും തന്നെക്കാൾ സുന്ദരികളും. കറുത്തവരല്ല, നന്നായി വെളുത്തവരുമല്ല. എന്നാൽ വെളുത്തവർ തന്നെ. ഒത്ത ഉയരവും തടിയും മുഴുപ്പും. തന്നേക്കാൾ നിറമല്പം കുറവെന്ന് തോന്നുമെങ്കിലും അനാവശ്യമായ ദുർമ്മേദസ്സുകളില്ലാത്ത ശരീരങ്ങൾ ശിലാവിഗ്രഹങ്ങൾ പോലെ ആകർഷണിയമായിരുന്നു. ഇടതൂർന്ന് ചുളിവുകളില്ലാതെ നീണ്ടുനിവർന്ന കാർകൂന്തൽ ചന്തിയ്ക്കു താഴെ വരെ കിടന്നിരുന്നത് സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയിഴകൾ നിരയൊപ്പിച്ച് വെട്ടി നിറുത്തിയിരുന്നു. സ്കൂൾ യൂണിഫോം പോലെ എല്ലാവർക്കും ഒരേ സ്റ്റൈൽ.

മാർദ്ദവമായ മൃഗത്തോലുകൊണ്ട് അരയ്ക്കു കീഴെയുള്ള മുൻവശത്തെ ബലമുള്ള മറ, സ്ത്രീകളുടേതിൽ നിന്നും അവിടേക്കു കയറിവന്ന പുരുന്മാരുടെ പ്രത്യേകതയിൽപ്പെടും. പ്രകൃതിയുടെ താക്കീതായി ബലമുള്ള മറ അരയ്ക്കു കീഴെ ഇടുങ്ങിക്കിടന്നു. അവർ സ്ത്രീകൾക്ക് നിർദേശങ്ങൾ നൽകി. തന്നെ കട്ടിലിൽ നിന്ന് താഴെയിറക്കി. നാണത്താൽ ചൂളിപ്പോയ ശരീരം മറ്റു സ്ത്രീകളുടെ മറ തേടി. തനിക്കൊരു പ്രത്യേകതയും കല്പിക്കാത്ത ഇവിടുത്തെ പുരുഷന്മാരുടെ സ്വാഭാവിക ചലനങ്ങൾക്ക് എന്തായിരിക്കാം കാരണം? മുഴുവനോടെ നിൽക്കുന്ന ഒരു സ്ത്രീയുടെ അസ്ഥാനങ്ങളിലേക്കെങ്കിലും നോക്കാത്ത പുരുഷന്മാരൊ? ഇതേത് ലോകം? ഭൂമി തന്നെയല്ലെ?

രണ്ടു സ്ത്രീകൾ തന്റെ കൈകളിൽ പിടിച്ച് പുരുഷന്മാർക്കു പുറകേ, പുറത്തേക്കു നടത്തി. ഒറ്റക്കവാടമുള്ള തളത്തിൽനിന്നു പുറത്തു കടക്കാൻ തലയല്പം കുനിക്കേണ്ടി വന്നു. വസ്ത്രങ്ങളേതുമില്ലാത്ത തന്റെ അരയിലെ വെള്ളിയരഞ്ഞാണത്തിലേക്ക് പല നയനനിരീക്ഷണങ്ങൾ പറ്റിച്ചേർന്നെങ്കിലും മടിച്ചു മടിച്ചകലുന്ന നാണത്തെ ഉൾക്കൊള്ളാതിരിക്കാൻ സാധിക്കുന്നില്ല. അവരുടെ ശ്രദ്ധ അരഞ്ഞാണത്തിലേക്കല്ലെങ്കിലോ എന്ന നാട്ടുനടപ്പ് ചിന്ത, തന്നിലെ കരുതിപ്പോരുന്ന സ്ത്രീത്വത്തിനു വെല്ലുവിളിയുയർത്തി. ഒരുവൾ പതിയെ അരഞ്ഞാണത്തിൽ സ്പർശിച്ച നിമിഷം തന്റെ വികലമായ ചിന്തകളുടെ മുനയൊടിഞ്ഞു.

പുറത്തെ വെയിലിനും തളത്തിനകത്തെ സുഖമുണ്ടായിരുന്നു. വിശാലമായ തളത്തിന്റെ പുറന്തോട് ഈറ്റയിലകളുടെ ഒതുക്കത്തിൽ ഭൂമിയെ തഴുകിനിൽക്കുന്ന വലിയൊരു വക്കോൽ കൂനപോലെ നിർമ്മലം. വേറേയും നലഞ്ചു കൂനകൾ. ചുറ്റുമുള്ള കൂനകൾക്കു മദ്ധ്യത്തിലായി, മരുഭൂമിയുടെ ഉച്ഛ്വാസമായി, കടൽത്തീരം പോലെ ശുദ്ധമായ മണൽത്തരികളാൽ സമൃദ്ധമായ വിശാലയിടം. കൂനക്കൾക്കു ചുറ്റും, പുറകുവശത്തായി അകന്നു പോകുന്ന മണൽത്തരികൾ നേർത്തുവരുന്നത് വൃക്ഷങ്ങളുടെ തുടക്കത്തിനായിരുന്നു. പിന്നീടങ്ങോട്ട് വളർന്നു പന്തലിച്ച കൂറ്റൻ മരങ്ങൾ. ശോഭ വിതറുന്ന തെളിമയുള്ള തുരുത്ത് കരിമ്പച്ച കാടുകളാൽ ബന്ധിക്കപ്പെട്ടുകിടന്നു.

വിശാലയിടത്തിന്‌ ഒത്ത നടുക്ക് പേരമരം പോലെ മൃദുവായ സാമാന്യം ഉയരത്തിലുള്ള ഉണങ്ങിയ നേർമരം*. കുഴിച്ചിട്ടിരിക്കുന്നു. ഇരുപതടി ഉയരമുള്ള മരത്തിനു മുകളിൽ കുരുത്തോലയെന്നു തോന്നിക്കുന്ന തോരണങ്ങൾ. ഇന്നെന്തോ വിശേഷദിവസമാണെന്നു തോന്നുന്നു. കുട്ടികളും മുതിർന്നവരും വൃദ്ധരുമെല്ലാം അവരവരുടേതായ ചെറുതും വലുതുമായ പ്രവൃത്തികളിൽ വ്യാപൃതരാണ്‌. പരിഭവമില്ലാത്ത പഞ്ചാരമണലിലിരുന്ന്‌ കുറച്ചു സ്ത്രീകൾ മറ്റുള്ളവരുടെ മുടിയെല്ലാം ചെത്തിയൊരുക്കുന്ന തിരക്കിലാണ്‌. ഇലകളും പൂക്കളും ഉണക്കിപ്പൊടിച്ച് നിറങ്ങളുണ്ടാക്കുന്ന മറ്റൊരു വിഭാഗം. ചമയങ്ങളുടെ ശ്രദ്ധയിലേക്കാണ്‌ അധികംപേരും തിരിഞ്ഞിരിക്കുന്നത്.

വിശാലയിടത്തിന്റെ മദ്ധ്യത്തിലൂടെ നേരേ എതിർ വശത്തേക്ക് നാലഞ്ചു സ്ത്രീകൾ ചേർന്ന് തന്നെ നടത്തിച്ചു. പലതരം ജോലികളിൽ മുഴുകിയിരിക്കുന്നവർ ഒരു നിമിഷം തന്റെ അരഞ്ഞാണത്തിലേക്ക് ശ്രദ്ധിക്കുന്നത് കണ്ടു. അവരെല്ലാവരുടേയും അരകൾ ഒഴിഞ്ഞവയായിരുന്നു. നടത്തത്തിനിടയിൽ അരുകിലേക്ക് ഒഴിഞ്ഞു മാറിയിരിക്കുന്ന ഒരു മദ്ധ്യവയസ്ക്കനെ കാണാനിടയായി. അയാളുടെ നോട്ടം വിശക്കുന്ന സിംഹത്തിന്റെ ആർത്തിപോലെ തോന്നി. അയാൾക്കരുകിലെത്തിയതും കൂടെയുള്ള സ്ത്രീകൾ ഉച്ചത്തിൽ അയാളെ ശകാരിക്കുകയും കാലുകൾകൊണ്ട് മണൽ കോരി എറിയുകയും ചെയ്തു. അയാളുടെ അരയിലെ മറ വരിഞ്ഞു മുറുക്കിയിരുന്നു.

കുട്ടികൾക്കും വൃദ്ധന്മാർക്കും ഇത്തരം മറകിളില്ലല്ലോയെന്ന് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. തിരിഞ്ഞുനോക്കി. ശരിയാണ്‌. ആൺവർഗ്ഗത്തിലെ അപൂർവ്വം ചില വൃദ്ധർക്കും കുട്ടികൾക്കും മറയുണ്ടെന്നതൊഴിച്ചാൽ മറ്റ് കുട്ടികളും വൃദ്ധരും പെറ്റിടുമ്പോഴത്തെ രൂപംതന്നെ. അനവസരത്തിലെ സൂക്ഷ്മപ്പെരുപ്പിനെപ്പോലും നിയന്ത്രിക്കാൻ പ്രകൃതികല്പിതമായ മാർഗ്ഗം സ്വീകരിക്കുകയാണെന്ന വിചാരമായിരുന്നു തനിക്കപ്പോൾ. മദ്ധ്യവയസ്ക്കനിൽ മറ്റുള്ളവരാൽ വരിഞ്ഞുമുറുക്കിയ മറയെന്നത് കണിശമാണ്‌.

പളുങ്കുപോലെ വെള്ളം. അരുവിയിലേക്കിറഞ്ഞുമ്പോഴും അവർ തന്റെ കയ്യിൽ പിടിച്ചിരുന്നു. പരിചിതമല്ലാത്ത പ്രയാസങ്ങൾ പരിമിതപ്പെടുത്തുന്ന പിടുത്തം. തന്റെ തലമുടി ഉയർത്തിപ്പിടിച്ചവർ കഴുത്തോളം വെള്ളത്തിൽ അല്പസമയം നിറുത്തി. കരയ്ക്കു കയറ്റി നനവുള്ള ശരീരത്തിലെ തലമുടിയൊഴികെയുള്ള രോമങ്ങളെല്ലാം കത്തിപോലെയുള്ള രണ്ടു കല്ലുകളുടെ കൂർത്തുപരന്ന ഭാഗംകൊണ്ട് വിദഗ്ദമായവർ നീക്കം ചെയ്തു. പലപ്പോഴും ബലപ്രയോഗത്തിലൂടെയാണ്‌ അവർക്കത് നിർവ്വഹിക്കാൻ കഴിഞ്ഞത്. തന്റെ തോളത്തു തട്ടിയും ആശ്വാസ ശബ്ദങ്ങൾ പുറപ്പെടുവിച്ചും സാന്ത്വനപ്പെടുത്താൻ ആവത് ശ്രമിച്ചെങ്കിലും ആദ്യമായുള്ള അവരുടെ ബലപ്രയോഗം വരാനിരിക്കുന്ന തിക്താനുഭവങ്ങളുടെ മുന്നറിയിപ്പാകുമോ എന്ന ശങ്ക വിട്ടകന്നില്ല. തലമുടിയുടെ തുമ്പറ്റം വെട്ടി നേരെയാക്കി. നെറ്റിയിലേക്കു കോതിയിട്ട മുടിയിഴകളെ നിരയൊപ്പിച്ച് വെട്ടി. വീണ്ടും അരുവിയിലേക്കിറക്കി തലയടക്കം കുളിപ്പിച്ചു. ചതച്ചുപിഴിഞ്ഞ പച്ചിലത്താളി തലയിൽ തേച്ച് മുടി നന്നായി കഴുകി. സുഗന്ധമുള്ള നേർപ്പിച്ച മരത്തൊലികൊണ്ട് ദേഹമെല്ലാം തേച്ചുകഴുകി. മുങ്ങിനിവർന്നപ്പോൾ അവർ തന്റെ കൈകൾ വിട്ടിരുന്നു. അരഞ്ഞാണമൊഴിച്ചാൽ താനും ആ സ്ത്രീകളിലൊരുവളായി തീർന്നിരിക്കുന്നു. തന്റെ മുഖത്തു നോക്കി ചിരിച്ചും താടിയ്ക്കു പിടിച്ചും കെട്ടിപ്പിടിച്ചും അവർ സന്തോഷസ്വരങ്ങൾ പുറപ്പെടുവിച്ചു.

വിശാലയിടത്തെത്തുമ്പോൾ ദേഹത്തെ വെള്ളമെല്ലാം വറ്റിയിരുന്നു. തന്റെ വെള്ളിയരഞ്ഞാണത്തിനു സമാനമായി പലരുടേയും അരകളിൽ വള്ളിയരഞ്ഞാണങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പരിണാമത്തിന്റെ പുതുമകളായി സൗന്ദര്യത്തിന്റെ പൂതിമണം പവിഴ മനസ്സുകളിൽ പറ്റിച്ചേരുന്നതായി തോന്നി. മാറ്റത്തിന്റെ അച്ചടക്കമില്ലായ്മയിൽ നിന്ന് അകന്നു നിൽക്കണമെന്ന് മനസ്സാഗ്രഹിക്കുന്നു. എന്നാലും അറിയാതൊരു മോഹം മുന്നേ നിൽക്കുന്നുണ്ട്.

കടുത്തതല്ലാത്ത നിറങ്ങളുടെ ധാരാളിത്തമാണ്‌  മദ്ധ്യവയസ്ക്കനൊഴികേ മറ്റെല്ലാവരുടേയും ശരീരങ്ങൾ. ശരീരത്തിലെ ചമയങ്ങളിൽ അറ്റകുറ്റപണികൾ നടത്തുന്നവരും തുള്ളിച്ചാടി സന്തോഷം പങ്കിടുന്ന കുട്ടികളും ചെറുകൂട്ടങ്ങളായി വിശാലയിടത്തിൽ ചിതറിക്കിടപ്പുണ്ട്.

നേരിയ നിറമുള്ള ചായങ്ങൾ കലാവിരുതോടെ തേച്ചുപിടിപ്പിച്ച മാറിടവുമേന്തി അടുത്തേക്കു വന്ന സ്ത്രീ തന്നെ പിടിച്ചു കൊണ്ടുപോയി കുത്തിനിറുത്തിയിരിക്കുന്ന ഒരു മരക്കുറ്റിയിലിരുത്തി. മറയുള്ളൊരു പുരുഷൻ ഏതോ കായുടെ പുറന്തോടിൽ ചായവുമായെത്തി.

ഏകാഗ്രതയോടെ, ചായത്തിൽ ചെടിത്തണ്ടു മുക്കി തന്റെ മുഖത്ത് വരക്കാൻ തുടങ്ങി. എതിർപ്പുകളെ കീഴടക്കുന്ന ശക്തികൾക്കിടയിലെന്ന ബോധം തന്നെ അനുസരണയുള്ള കുട്ടിയാക്കി. മുഖത്തും പുറത്തും നെഞ്ചത്തും വയറ്റത്തുമൊക്കെയായി ചായങ്ങൾ താഴോട്ടിഴഞ്ഞു. അയാൾ പലതരം മരക്കമ്പുകളുപയോഗിച്ച് ചായം പിടിപ്പിച്ചുകൊണ്ടിരുന്നു. ഏതൊരു സ്ത്രീയും പുരുഷന്റെ നേരിട്ടുള്ള നോട്ടത്തിൽ ചൂളിപ്പോകേണ്ട ഭാഗം പിന്നിടുമ്പോൾ, ശരീത്തിൽ നിന്ന് നാണത്തിന്റെ ചീളുകൾ നാണമില്ലാതെ പടിയിറങ്ങുന്നതായി അനുഭവപ്പെട്ടു.

ചായം തേച്ച ശരീരത്തിനിപ്പോൾ വസ്ത്രങ്ങളില്ലെന്ന കുറവ് തിരിച്ചറിയാനാകുന്നില്ല. തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നില്ലാതായി. ക്ഷണിക്കാതെ, കൈ പിടിച്ചു വലിക്കാതെ മറ്റുള്ളവരുടെ കൂട്ടത്തിലേക്ക് നടന്നു.

അവർ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു. പെട്ടെന്നുതന്നെ ചിതറിക്കിടന്ന കൂട്ടങ്ങളെല്ലാം ഒന്നായി. മറ്റൊരു കൂനയിലേക്ക് വരിയായി നീങ്ങി. ആദ്യം കണ്ട തളത്തിനേക്കാൾ വലിപ്പമുണ്ടായിരുന്നു അതിനകത്തെ തളത്തിന്‌. വിവിധ വർണ്ണങ്ങളോടെ ഉയരത്തിലുള്ള കുറേ വടികൾ തളത്തിനകത്ത് അലങ്കരിച്ചു വെച്ചിരുന്നു. കൂട്ടത്തിൽ പ്രായം കൂടുതൽ തോന്നിക്കുന്ന മറയില്ലാത്ത ഒരു വൃദ്ധൻ വടിയെടുത്ത് കണ്ണിനോടു ചേർത്ത് കണ്ണടച്ചു പ്രാർത്ഥിച്ച് അകത്തേക്കു കയറിവന്ന ഓരോ പുരുന്മാർക്കും നൽകി. വടി ലഭിച്ചവർ പുറത്തേക്കു നീങ്ങി. ഓരോ പുരുഷന്റെ പിന്നിൽ നിന്നും ഓരോ സ്ത്രീകൾ പുരുഷന്മാരുടെ തോളത്തു പിടിച്ച് പുറത്തു കടന്നു. തീവണ്ടിപോലെ നിര നീണ്ടു. അവശേഷിച്ചവർ നിരയായി തീവണ്ടിക്കൊപ്പം ചേർന്നു. മുഴുവൻ കൂനകൾക്കകത്തും കുണുങ്ങിക്കുണുങ്ങി വടികളൊരു പ്രത്യേക താളത്തിൽ ചലിപ്പിച്ച്, തീവണ്ടി കയറിയിറങ്ങി. കുണുങ്ങുമ്പോൾ ശരീരം മൊത്തം കുലുങ്ങും. ആചാരത്തിന്റെ പ്രഥമ ഭാഗം തീർന്നപ്പോൾ എല്ലാരും വിശാലയിടത്തിന്റെ ഒരരുകിൽ ഒത്തുകൂടി.

പലതരം ഡാൻസുകളും മത്സരങ്ങളും ആഹ്ളാദത്തോടെ കണ്ടും അറിഞ്ഞും അനുഭവിച്ചും നിന്നു. ആണെന്നോ പെണ്ണെന്നോ തരന്തിരിവില്ലാതെ നഗ്നശരീരങ്ങളുടെ ഗുസ്ഥി പോലുള്ള മത്സരം കഴിഞ്ഞതോടെ മുഴുവൻ ശരീരങ്ങളും മണലിൽ കുളിച്ചിരുന്നു. മത്സരം അവസാനിച്ചതും എല്ലാവരും ഒരാരവത്തോടെ മദ്ധ്യത്തിലായി സ്ഥാപിച്ച നേർമരത്തിനടുത്തേക്ക് പാഞ്ഞടുത്തു. മരത്തെ തലങ്ങും വിലങ്ങും വടികൊണ്ടടിതുടങ്ങി. വടികളെല്ലാം ഒടിഞ്ഞു താഴെ വീണതിനുശേഷം മരത്തെ ശക്തിയായി തള്ളി താഴെയിടുന്നതോടെ ചടങ്ങവസാനിക്കുന്നു.

അതവരുടെ പതിവായി നടക്കാറുള്ള ഉത്സവമായിരുന്നില്ലെന്നും, പുതിയൊരു വ്യക്തിയെ തങ്ങളോടൊപ്പം ചേർക്കുന്ന ചടങ്ങാണെന്നും, ചടങ്ങു തീരുമ്പോൾ പുതിയ വ്യക്തിയെ തങ്ങളിലൊരാളായി മാറ്റിയെടുക്കാനുമുള്ള ശാരീരികവും മാനസികവുമായ അഭ്യാസങ്ങളായിരുന്നെന്നും മനസ്സിലാക്കിയത് ഒരു മാസത്തെ അവരോടൊത്തുള്ള ജീവിതത്തോടെയാണ്‌. എങ്കിലും ആണുങ്ങൾക്കുള്ള മറ സ്ത്രീപുരുഷ സമത്വത്തിന്റെ തെന്നിനില്പായി തനിക്കു തോന്നി. പ്രകൃതികല്പന അംഗീകരിക്കാനാകാത്ത മനസ്സാണൊ തന്റേതും?.

ശരീരാവയവങ്ങൾ കാഴ്ചവസ്തുവല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. അമിത കാഴ്ചകൾക്കുള്ള ഉപകരണമല്ല തങ്ങളെന്ന് ഈ അന്തരീക്ഷം പഠിപ്പിക്കുന്നു. ഭോഗവസ്തുവാണ്‌ സ്ത്രീയെന്ന ധാരണയോടെ പുരുഷന്മാരുടെ നോട്ടം കടന്നുവരുന്നില്ലല്ലോ. സന്ദര്യം കൊണ്ട് നേടാവുന്ന അഹങ്കാരങ്ങൾ അറ്റുവീഴുന്നത് എത്ര തിടുക്കത്തോടെയാണ്. പ്രത്യേക പരിഗണനകൾ അനാവശ്യമാകുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദയാദാക്ഷിണ്യങ്ങൾ കൈവിടേണ്ടി വരുന്നതിലെ നഷ്ടബോധം മനസ്സിനെ കീഴ്പ്പെടുത്തുന്നുമുണ്ട്.

കൂനകളുടെ അരികു ചേർന്ന് നടക്കുമ്പോൾ താനേതൊക്കെയോ ലോകത്തുകൂടി സഞ്ചരിച്ചുകൊണ്ടിരുന്നു. വിവസ്ത്രയാണെന്ന നേരിയ ഓർമ്മ പോലും സമീപത്തെങ്ങുമില്ല. ഭയക്കാതെ സ്വാതന്ത്രത്തോടെ നടക്കാം. ആരേയും ഒളിഞ്ഞു നോക്കേണ്ടതായ ആവശ്യം വരുന്നില്ല.

പെട്ടെന്നൊരു മുരൾച്ച കേട്ട് തിരിഞ്ഞു നോക്കി. ഒറ്റപ്പെട്ട ഒരു മണൽവൃക്ഷത്തിനു കീഴെ വിശന്ന സിംഹത്തിന്റെ കണ്ണുകളോടെ മദ്ധ്യവയസ്ക്കൻ. പൊട്ടിവീണ ഭയം മൂലം തന്റെ ശരീരം വിറക്കാൻ തുടങ്ങി. നേരേ മണലിൽ കൂടി വേഗത്തിലോടാൻ തിടുക്കം കൂട്ടി. കടൽക്കരയിലൂടെ ഓടുന്നതുപോലെ കാലു കുഴയുന്നു. മദ്ധ്യവയസ്ക്കൻ തന്നെ പിന്തുടരുന്നു. ഭയം പുറപ്പെടുവിച്ച ശബ്ദത്തിന്‌ വലിയ മുഴക്കമായിരുന്നു. വക്കോൽക്കൂനകളിൽ നിന്ന് മനുഷ്യർ പുറത്തു ചാടി. തന്റെ അരഞ്ഞാണത്തിൽ പിടികൂടിയ മദ്ധ്യവയസ്ക്കനോടൊപ്പം മണലിൽ വീണ്‌ ഉരുണ്ടുമറിഞ്ഞു. വടികളുമായി പാഞ്ഞെത്തിയ മനുഷ്യർ പേപ്പട്ടിയെ തല്ലുന്നതുപോലെ മദ്ധ്യവയസ്ക്കനെ മാറ്റിയിട്ട് അടിയ്ക്കാൻ തുടങ്ങി. പാതി ചത്ത മൃഗത്തെയെന്നവണ്ണം അതിനെ വലിച്ചിഴച്ചവർ കാടിനു നേർക്കു നടന്നു. തന്റെ ദേഹത്തെ മണലെല്ലാം തുടച്ചുമാറ്റി സമാധാനിപ്പിക്കുന്നതിനിടയിൽ ‘ആ മൃഗത്തിന്റെ ശല്യം അവസാനിച്ചെന്നും, മൃഗങ്ങൾക്കൊപ്പം കാട്ടിലാണ്‌ അതിന്റെ സ്ഥാനമെന്നുമുള്ള’ അവരുടെ വികൃതഭാഷയുടെ അർത്ഥം മനസ്സിലാക്കാനുള്ള അറിവ് സ്വായത്തമാക്കിയതിൽ കൃതാർത്ഥയായി. ലിംഗഭേദം വിഘ്നമാകാതെ പൊതുശത്രു വേരറ്റു വീഴുന്ന വക്കോൽകൂനകളിൽ ഒരിളങ്കാറ്റ് ഉരസി നിൽപ്പുണ്ടായിരുന്നു.

സ്വയമേ, ദേഹത്തെ വെള്ളിയരഞ്ഞാണം വലിച്ചുപൊട്ടിച്ച് ദൂരേക്കെറിഞ്ഞ് അവർക്കൊപ്പം സാവധാനം നടന്നു.

      -----------------------------
ചരുക്കോല* = തെങ്ങിന്റെ ഓല മെടഞ്ഞ് പുര കെട്ടി, വീണ്ടും ഒരു വർഷം കഴിഞ്ഞ് പുതുക്കിപ്പണിയാൻ, പഴയ ഓല പൊളിച്ചു മാറ്റുമ്പോൾ ലഭിക്കുന്ന മഴയും വെയിലും കൊണ്ട് നുറുമ്പിച്ച ഓല. ഈ ഓലകൾ നിറയെ വ്യക്തമായ പഴുതുകളായിരിക്കും, ദുർബലവുമായിരിക്കും.

നേർമരം*= വളവില്ലാതെ നേരെ വളർന്ന മരം.

129 അഭിപ്രായങ്ങൾ:

  1. ക്ഷമിക്കണം.
    വായിച്ചു പോകാന്‍ ഒരു സുഖമില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യവായനക്ക് നന്ദി രൂപേഷ്.
      അടുത്ത കഥയില്‍ നമുക്ക് പരിഹരിക്കാം എന്താ.

      ഇല്ലാതാക്കൂ
  2. ഏതൊരു സ്ത്രീയും പുരുഷന്റെ നേരിട്ടുള്ള നോട്ടത്തിൽ ചൂളിപ്പോകേണ്ട ഭാഗം പിന്നിടുമ്പോൾ, ശരീത്തിൽ നിന്ന് നാണത്തിന്റെ ചീളുകൾ നാണമില്ലാതെ പടിയിറങ്ങുന്നതായി അനുഭവപ്പെട്ടു.
    ഭ്രമകല്പനകളുടെ നൂതന ആവിഷ്കാരം. നല്ല കഥ.
    വിശന്ന സിംഹത്തിന്റെ കണ്ണുകളോടെ മദ്ധ്യവയസ്ക്കൻ ഒരു പക്ഷെ ഒരു മലയാളി ആയിരിക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാണം നാണമാല്ലാതാവുന്ന സന്ദര്‍ഭങ്ങള്‍ അല്ലെ.
      നന്ദി ഉടയപ്രഭന്‍

      ഇല്ലാതാക്കൂ
  3. ബലമേറിയ ഇരുമ്പ് മറകൾ തീര്ക്കാത്ത
    പുരുഷത്വം ഒരു സ്വപ്ന ലോകം തന്നെ..

    ആ സമത്വത്തിലും മൃഗ തുല്യരെ ആട്ടിപ്പായിക്കാൻ
    ഒന്നിക്കുന്ന സമൂഹത്തെ ഇഷ്ട്ടപ്പെട്ടു..കഥയും
    ഒരു സ്വപ്ന ലോകത്തെ ഊര് ചുറ്റൽ പോലെ തന്നെ
    അനുഭവപ്പെട്ടു..കൊള്ളാം ഇനിയും പ്രതീക്ഷ
    അസ്തമിക്കാത്ത ഒരു നാളേക്ക് വേണ്ടി നമുക്കും
    കാത്തിരിക്കാം അല്ലേ

    ആശംസകൾ രാംജി ഈ കഥയ്ക്ക് ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രകൃതിയുടെ ചിലതിനെയൊക്കെ ഇല്ലാതാക്കാന്‍ നോക്കിയാലും അത് നടക്കില്ല. അക്കാര്യത്തില്‍ മനുഷ്യന്‍ മൃഗം തന്നെ ആകുന്നു. മൃഗത്തിന്റെ അതേ അനക്കങ്ങള്‍ തന്നെ. അവിടെ മനുഷ്യന്‍ മനുഷ്യനു ലഭിച്ചിട്ടുള്ള വിവേകം പ്രയോഗിക്കുന്നു. അപ്പോഴാണ്‌ അവന്‍ മൃഗമല്ലാതെ ആകുന്നത്. അപ്പോഴും അനക്കങ്ങള്‍ ഇല്ലാതാകുന്നില്ല. അതുള്‍ക്കൊള്ളാന് പലര്‍ക്കും കഴിയാതെ വരുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പോള്‍ പല ഭാഗത്തുനിന്നും പൊട്ടിത്തെറിക്കുന്ന വികാരങ്ങള്‍ ശരിയായി കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്ന് തോന്നുന്നു. ഇതൊരു വശം മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്.
      വിന്‍സെന്റ് ഇത്തവണ തിരക്കിട്ട് വായിച്ചെന്നു ഞാന്‍ കരുതുന്നു.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
    2. വായന അല്ല രാംജി.കമന്റ്‌ ആണ് അൽപ്പം
      തിരക്കിട്ട് എഴുതിയത്‌..അത് കൊണ്ട് പൂരണം ആയി
      ഒരു വിശകലനം എഴുതാൻ പറ്റിയില്ല :)

      ഇല്ലാതാക്കൂ
    3. അതെയോ.

      വേറെ എന്തൊക്കെ വാര്‍ത്തകള്‍?

      ഇല്ലാതാക്കൂ
  4. സ്വപ്നം കൊള്ളാല്ലോ മാഷെ
    ചിത്രം വിചിത്രമായ് തോന്നി
    ഒപ്പം സ്വപ്നവും.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങിനേയും ചില സ്വപ്‌നങ്ങള്‍.
      ചിത്രം ഞാന്‍ മാറ്റിയിട്ടുണ്ട്.
      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  5. നന്നായിരിക്കുന്നു റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  6. മാർഗരറ്റ് മീഡ് എന്ന പ്രശസ്ത നരവംശശാസ്ത്രഞ്ജ പപ്പുവ ന്യൂ ഗിനിയയിലെ ആദിമഗോത്രങ്ങൾക്കിടയിൽ പഠനം നടത്തി Sex and Temperament in Primitive Societies എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട് . സാസ്കാരിക നരവംശശാസ്ത്രം പഠിക്കാനായി സമൂഹശാസ്ത്ര വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്ന ഒരു പുസ്തകമാണിത് .Gender consciousness എന്ന പരികൽപ്പന ആദ്യമായി നരവംശശാസ്ത്രം ചർച്ചചെയ്യുന്നത് മാർഗരറ്റ് മീഡിന്റെ കണ്ടെത്തലുകളിലൂടെയാണ്

    നരവംശശാസ്ത്രജ്ഞർ ഏറെ അദ്ധ്വാനിച്ച് കണ്ടെത്തുന്ന അത്തരം നിഗമനങ്ങളെ ഒരു കഥാകാരൻ ഭാവനയിലൂടെ വിരിയിച്ചെടുക്കുന്നത് ഇവിടെ കണ്ടു . പുരാതനഗോത്രസംസ്കാരത്തിന്റെ ചുറ്റുപാടുകളിലേക്ക് ഒരു കഥാപാത്രത്തെ പറിച്ചുനട്ട് ആ കഥാപാത്രം, അവിടെ കണ്ടെത്തുന്ന സാംസ്കാരികത്തനിമകളും, അതിന്റെ പാശ്ചാത്തലത്തിൽ തന്റെ ജെൻഡറിനെ നിർവ്വചിക്കാൻ ശ്രമിക്കുന്നതുമായ ഒരു അവസ്ഥയെ ഈ കഥയിൽ വായിക്കാനാവുന്നു . കഥയുടെ ഓരോ തുടുപ്പിലും കഥാകൃത്ത് അറിഞ്ഞോ അറിയാതെയോ കൊണ്ടുവരുന്ന ഈ പ്രിമിറ്റീവ് ജെൻഡർ കോൺഷ്യസ് പ്രധാനപ്പെട്ട അന്തഃർധാരയായി മാറുന്നു

    സ്വയമേ, ദേഹത്തെ വെള്ളിയരഞ്ഞാണം വലിച്ചുപൊട്ടിച്ച് ദൂരേക്കെറിഞ്ഞ് അവർക്കൊപ്പം സാവധാനം നടന്നു - എന്നിടത്ത് കഥ അവസാനിപ്പിച്ചിരുന്നെങ്കിൽ എന്നിലെ വായനക്കാരന് ഈ കഥ കൂടുതൽ സംതൃപ്തി പകരുമായിരുന്നു എന്നു തോന്നി .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ കമന്റ് ഇട്ടതിനു ശേഷമാണ് പ്രദീപ് കുമാറിന്റെ കമന്റ് കണ്ടത്.ദേഹത്തെ വെള്ളിയരഞ്ഞാണം വലിച്ചുപൊട്ടിച്ച് ദൂരേക്കെറിഞ്ഞ് അവർക്കൊപ്പം സാവധാനം നടന്നു - എന്നിടത്ത് കഥ അവസാനിപ്പിച്ചിരുന്നെങ്കിൽ എന്ന് എനിക്കും തോന്നി.. പിന്നെ എന്റെ നാട്ടിൽ ഒരു ആശ്രമമുണ്ട്. അതിനകത്ത് മറ്റുള്ളവർക്ക് പ്രവേശനമില്ലാ...എന്നാലും എനിക്ക് ഒരു നാൾ അവിടെ പോകേണ്ടി വന്നു.അവിടുള്ളവർ ഒക്കെ ഉടയാട അണിയാതെയാണ് നടക്കുന്നത്.ർനിക്ക് നാണം വന്നു,അതു കണ്ട് അവർ ചിരിച്ചു....ആദിമഗോത്രങ്ങൾക്കിടയിൽ ഒന്നും പോകണ്ട നമ്മുടെ നാട്ടിലും ഇതൊക്കെയുണ്ട്...

      ഇല്ലാതാക്കൂ
    2. വളരെ നന്ദി പ്രദീപ്‌ മാഷെ.
      അറിഞ്ഞു തന്നെയാണ് അതങ്ങിനെ പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ ഇങ്ങിനെ ഒരു കഥയുടെ കാര്യമില്ലല്ലോ.
      വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി കൂടി എന്നാവുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് അവസാന വാചകം വേണമെന്ന് എനിക്ക് കൂടെക്കൂടെ തോന്നി. അതും കഥയെല്ലാം തയ്യാറായിക്കഴിഞ്ഞു ഒരു മാസം കയ്യില്‍ വെച്ചിട്ടും അവസാനത്തെ ആ ഒരു വാചകം ഞാന്‍ ചേര്ത്തിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് ചേര്‍ത്തത്. ഞാനത് ഇപ്പോള്‍ ഒഴിവാക്കുന്നു.

      വളരെ സന്തോഷം.

      ഇല്ലാതാക്കൂ
    3. ഒഴിവാക്കിയത് ശ്രദ്ധയിൽ പെട്ടു - വായനയിൽ എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞു എന്നു മാത്രമെ ഉള്ളു - ഇതേ അഭിപ്രായംതന്നെ ശ്രീ ചന്തുനായർ സാറും പറഞ്ഞു. ഒരുപക്ഷേ ഈ കാര്യത്തിൽ ഞങ്ങളുടേതിൽ നിന്ന് ഭിന്നമായ അഭിപ്രായക്കാരും ഉണ്ടാവാം.

      ഇല്ലാതാക്കൂ
    4. ആ അഭിപ്രായങ്ങള്‍ എന്റെ വിചാരമായിരുന്നു.
      എന്റെ വിചാരങ്ങള്‍ക്ക് ശക്തി വന്നപ്പോഴാണ് ഞാനത് ഒഴിവാക്കിയത്.
      അതാണ്‌ കഥയുടെ ശരിയും.
      നിര്‍ദേശം നന്നായി മാഷെ.

      ഇല്ലാതാക്കൂ
  7. സ്ത്രീ പുരുഷ സമത്വം, സൌന്ദര്യം അഹങ്കാരമായി കൊണ്ട് നടക്കുന്ന സ്ത്രീകൾക്കൊരു പാഠം, കാമഭ്രാന്തന്മാരുടെ പ്രതീകമായി ഒരു മദ്ധ്യവയസ്കൻ, അവന്റെ ആർത്തിക്ക് മർദ്ദനമേൽ‌പ്പിക്കുന്ന കാട്ടുകാർ(നാട്ടുകാരല്ലാത്തവർ-കാടർ എന്ന് ഞാൻ പറയുന്നില്ലാ..... കാല്പനികതയിലൂടെ,സിമ്പോളിസത്തിലൂടെ റാം ജി അനാവരണം ചെയ്ത ഈ കഥ വളരെ ഇഷ്ടമായി. മറച്ചുവക്കപ്പെടുന്നതിലാണ് സൌന്ദര്യം എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.നഗ്നമേനിയിൽ ഒരു പെണ്ണു വന്ന് മുന്നിൽ നിൽക്കുന്നത് കാണുന്നതിനേക്കാൾ എനിക്കേറെ ഇഷ്ടാം,മുലയും,ഗോപ്യമായതും മറച്ചു നിൽക്കുന്ന പെണ്ണിനെയാണ്.... അവിടെ യാണ് ഒളിഞ്ഞു നോക്കാൻ ആണിനും പെണ്ണിനും അഗ്രഹം മുറുകുന്നത്. ഉടയാടകൾ ഒന്നും ഇല്ലെങ്കിൽ പിന്നെ ഒളിഞ്ഞു നോട്ടത്തിന്റെ ആവശ്യവും ഇല്ലല്ലോ, ഇവിടെ കഥാകാരൻ വിജയിച്ചിരിക്കുന്നു. എനിക്ക് ഒരു വിയോജനക്കുറിപ്പും ഉണ്ട്.....അവസാനത്തെ ആ ഭാഗം-അതു ഒരു സ്വപ്നം ആണെന്നുള്ളത്- ഈ കഥക്ക് ആവശ്യമില്ലാ....““എടി പെണ്ണേ, നിനക്കിന്നു ഓഫിസിലൊന്നും പോണ്ടേ? കെടന്നൊറങ്ങ്യാ മത്യൊ?” അമ്മയുടെ ശബ്ദം കേട്ട് ചിന്ത പിടഞ്ഞെണീറ്റൂ. “ ഈ ഒരു വാചകം ഈ കഥക്ക് വേണ്ട..................... നല്ല കഥക്ക് എന്റെ നമസ്കാരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റുപാടുകളില്‍ സൌന്ദര്യസങ്കല്പങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എല്ലാത്തിലും പൊതുവായ ഒരു സമീപനം എന്നത് ശരിയാകും എന്ന അഭിപ്രായം എനിക്കില്ല. അപ്രീയസത്യങ്ങളായി നിലനില്‍ക്കുന്ന പല ശരികളേയും അല്പം ചളിപ്പോടെ കടിച്ചുപിടിക്കുമ്പോഴും അത് കേള്‍ക്കുമ്പോഴുണ്ടാകുന്ന നെറ്റി ചുളിക്കലും യതാര്‍ത്ഥ കാര്യത്തെ അറിയാതെയല്ല അറിഞ്ഞുകൊണ്ട് മറച്ചുപിടിക്കലായി തോന്നിയിട്ടുണ്ട്. ഇത് കഥയുമായ മറുപടിയല്ല കെട്ടോ ചന്തുവേട്ടാ.

      കഥയിലെ അവസാന വാചകം ഒഴിവാക്കിയിട്ടുണ്ട്.
      വളരെ നന്ദി മാഷെ.

      ഇല്ലാതാക്കൂ
  8. സ്വപ്നം വിചിത്രം.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വപ്നങ്ങളെയല്ലേ വിചിത്രമാക്കാന്‍ പറ്റു.
      ചില വിചിത്ര സ്വപ്‌നങ്ങളെ പോസ്റ്മാര്‍ട്ടം ചെയ്‌താല്‍ ചിലപ്പോള്‍ ചിലതെല്ലാം കിട്ടാറുമുണ്ട്.
      നന്ദി ഡോക്ടര്‍.

      ഇല്ലാതാക്കൂ
  9. കഥ വായിച്ചു തുടങ്ങിയപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദിവാസികളുടെ കഥയാണ് പറയുന്നതെന്ന് ശങ്കിച്ചു. അവർ ശരീരം മറക്കാനുള്ള ബോധോദയം ഒന്നും ഇല്ലാത്തവരാണ്. അതുകൊണ്ട് തന്നെ ആണിനായാലും പെണ്ണിനായാലും നാണമെന്ന വികാരം ഉണ്ടാകാറേയില്ല. ഒളിഞ്ഞു നോട്ടത്തിന് ഒരു സാദ്ധ്യതയും ഇല്ല. അതുകൊണ്ട് തന്നെ പീഢനവും ഇല്ലെന്നു തന്നെ പറയാം. അഥവാ ആരെങ്കിലും അത്തരം ഭ്രാന്തൻ സ്വഭാവം കാണിച്ചാൽ കഥയിൽ പറയുന്നപോലെ ശിക്ഷ ഭയങ്കരമായിരിക്കും. പക്ഷേ, പുരോഗമനം ബാധിച്ചവർക്ക് പലതും മറക്കാനുണ്ട്.അതുകൊണ്ട് തന്നെ ആകാംക്ഷ പൂണ്ടവരിൽ നിന്നും ഒളിഞ്ഞു നോട്ടവും പീഢനവും കൂടുതലുമാണ്. ഈ പുരോഗമിച്ച ജനതയിലും ആ ആദിവാസികളുടെ സംസ്കാരം കാണിക്കുന്നതല്ലെ വാസ്തവത്തിൽ പുരോഗതി. വ്യവസ്ഥിതി മാറുമ്പോൾ സംസ്കാരവും മാറും. മനുഷ്യർ തന്നെ ചരക്കുകളായി മാറ്റപ്പെടുന്ന ഈ പുതുകാലത്തെ വ്യവസ്ഥിതിയിൽ പ്രത്യേകിച്ച്...
    വളരെ വിചിത്രമായ സ്വപ്നം തന്നെ..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. അത് തന്നെയാണ് സംഭവിക്കുന്നത്. 'വ്യവസ്ഥിതി മാറുമ്പോൾ സംസ്കാരവും മാറും.' ആ മാറ്റത്തെ കാണേണ്ടത് എന്തെങ്കിലും പുറക്കാഴ്ച്ചകളിലൂടെ മാത്രമായിരിക്കരുതെന്നു മാത്രം. സ്ത്രീപുരുഷ വികാരങ്ങളുടെ സ്വാഭാവികമായ ചില കണികകളെ അങ്ങിനെയല്ല എന്ന് പറയാമെങ്കിലും അങ്ങിനെയാകുന്നില്ല എന്ന തോന്നലാണ് ആദിവാസികളുടെ ജീവിതം സൂക്ഷ്മായി നോക്കിയപ്പോള്‍ എനിക്ക് തോന്നിയത്. അവിടെയും പക്ഷെ നിയന്ത്രിക്കാന്‍ കഴിയാത്ത മാനസ്സിക വിഭ്രാന്തികള്‍ക്കടിമപ്പെട്ട മദ്യവയസ്ക്കനെപ്പോലെയുള്ളവരെ കാണാം. ഒളിഞ്ഞുനോട്ടം കൊണ്ടാണ് പീഡനം ഉണ്ടാകുന്നത് എന്ന അഭിപ്രായം എനിക്കില്ല. ഒളിച്ചു വെച്ചിരിക്കുന്നതിനെ കാണാനുള്ള മനുഷ്യന്റെ (അതില്‍ ലിംഗഭേദമില്ല) ആകാംക്ഷയും, ഓരോ മനുഷ്യന്റെയും സൌന്ദര്യാസ്വാദനത്തെക്കുറിച്ച (സൌന്ദര്യം എന്നത് എല്ലാ വസ്തുവില്‍ നിന്നും ലഭിക്കുന്നു) കാഴ്ചകളും ഈയവസ്ഥയില്‍ തെറ്റിദ്ധരിക്കലുളില്‍ കുടുങ്ങിപ്പോകുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ആ തെറ്റിദ്ധാരണ മാറണമെങ്കില്‍ ലൈംഗീകതയില്‍ ഇപ്പോള്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസത്തില്‍ മാറ്റം സംഭവിക്കണം. പുതുതലമുറയില്‍ നേരിയ തോതിലെങ്കിലും അത്തരം മാറ്റം ഉണ്ടാകുന്നു എന്നാണ് മനസ്സിലാകുന്നത്. ആ മാറ്റം അതിന്റെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ മാറ്റത്തിനിടയിലൂടെ ജനിക്കുന്നവര്‍ക്കെ കഴിയൂ. നമ്മളൊക്കെ എത്ര ശ്രമിക്കുമ്പോഴും നമ്മളില്‍ വേരൂന്നിയ ശീലങ്ങളുടെ നിഴലുകള്‍ പൂര്‍ണ്ണമായും നശിക്കുന്നില്ല എന്ന്‍ മനസ്സിലാക്കേണ്ടി വരും. അതുവരെ ഇത്തരം തെറ്റിദ്ധാരണകള്‍ വഴക്കും വക്കാണവും പോര്‍വിളികളുമായി തുടരും എന്ന്‍ തോന്നുന്നു. ചരക്കുകളാക്കപ്പെടുന്ന വ്യവസ്ഥിതിക്ക് മനുഷ്യനെ മാറ്റുന്നതിന് കാലഘട്ടങ്ങള്‍ക്കനുസൃതമായി അവര്‍ ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടത്തുന്നുവെന്നത് മറ്റൊരു വശം. ഇവിടെ മാനസികമായ വശത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ ഒരു ശ്രമം.
      വിശദമായ അഭിപ്രായത്തിന് നന്ദി അശോക്‌.

      ഇല്ലാതാക്കൂ
  10. കഥ പതിവുപോലെ പരിണാമചിന്തകളിലേക്ക് കയറുകയും നിഴലും വെളിച്ചവുമുള്ള ആദിമമനുഷ്യരുടെ വിശാലയിടങ്ങളിലേക്ക് കൊണ്ടെത്തിക്കയും ചെയ്തു. ചിന്തയെന്ന പേര് കഥാപാത്രത്തിന്‍റെ, ഉബോധമനസ്സിന്റെ സ്വപ്നവ്യാഖ്യാനവുമായി പൊരുത്തപ്പെടുവാന്‍ എളുപ്പം കഴിഞ്ഞു..
    മദ്ധ്യവയസ്ക്കനിൽ മറ്റുള്ളവരാൽ വരിഞ്ഞുമുറുക്കിയ മറയെന്നത് കണിശമാണ്‌...
    പരിചിതമല്ലാത്ത പ്രയാസങ്ങൾ പരിമിതപ്പെടുത്തുന്ന പിടുത്തം.. തുടങ്ങിയ രീതിയിലുള്ള വാക്യശൈലികള്‍ ഈ സ്വപ്നലോകത്തിന് വളരെ അനുയോജ്യമായ പാശ്ചാത്തലഭംഗിയും പകര്‍ന്നു..
    ഒരു കഥ സ്വപ്നംപോലെ പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിയുന്നത് കൈത്തഴക്കം കൊണ്ടുമാത്രമാണ് .. ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയെ മനസ്സിലാക്കാന്‍ കഴിയുന്നു എന്ന അഭിപ്രായം എഴുതുന്നയാളെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
      സൂക്ഷ്മമായ വായനക്ക് നന്ദി മാഷെ.

      ഇല്ലാതാക്കൂ
  11. റാംജിയുടെ പതിവ് രചനകളില്‍ നിന്നു വ്യത്യസ്ഥമായ രീതി. ശ്രദ്ധിച്ച് വായിച്ചു മുന്നോട്ട് പോയി. കഴിഞ്ഞപ്പോള്‍ ഒന്നും പ്രത്യേകിച്ചു തോന്നിയില്ല. ഏച്ച് കൂട്ടിയതിന്‍റെ മുഴപ്പ് ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലപ്പോള്‍ അങ്ങിനെയും സംഭാവച്ചിരിക്കാം. വായനക്കാര്‍ പറയുമ്പോഴേ അതൊക്കെ ശ്രദ്ധിക്കാന്‍ തന്നെ കഴിയൂ. വിഷയവും ഒരു കഥയായി എളുപ്പം പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസം തോന്നിയിരുന്നു. വായനയെ അതേരീതിയില്‍ അഭിപ്രായപ്പെടുമ്പോഴാണു എഴുത്ത് കൂടുതല്‍ നന്നാക്കാന്‍ കഴിയുന്നത്.
      വളരെ നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  12. സര്‍ കഥ പകുതിവരെ വളരെ നന്നായി പിന്നീട് ഒരല്‍പ്പം ഇഴഞ്ഞുനീങ്ങിയതുപോലെ തോന്നി ? എങ്കിലും നല്ല കഥാതന്തു ! ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്തതില്‍ ഇഴച്ചില്‍ അങ്ങ് മാറ്റിയേക്കാം അല്ലെ.
      നന്ദി മിനി.

      ഇല്ലാതാക്കൂ
  13. വേറിട്ടൊരു വായന എപ്പോഴും ഏട്ടൻ നൽകാറുണ്ട്‌..ഇത്തവണയുമതെ.. പാശ്ചാതല വിവരങ്ങളിലൂടെ അവളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു..കുള്ളന്മാരുടെയും അന്ധരുടെയുമൊക്കെ ലോകത്ത്‌ എത്തിപ്പെടും പോലെ ഞാനുമങ്ങ്‌ എത്തിപ്പെട്ടു. തന്റെ ഗണത്തിൽപ്പെട്ടവരെ കാണാനാവാത്ത വേദനയേക്കാൾ അവളെ നയിച്ചത്‌ തന്റെ നഗ്നത മറയ്ക്കാനുള്ള ആകുലതയും ( തീർച്ചയായും പ്രാധാന്യമർഹിക്കുന്നു ) ആ ഗോത്ര സമൂഹത്തെ അറിയുവാനുള്ള ആകാംക്ഷയുമായിരുന്നുവെന്ന് മനസ്സിലാക്കുമ്പോൾ സ്വജനങ്ങളെ അന്വേഷിക്കുവാനുള്ള മാർഗ്ഗങ്ങൾ അവൾ അന്വേഷിക്കുന്നില്ല..അവരിലൊരുവളായി അവരെ പിൻതുടരുന്ന അവളുടെ മനസ്സിൽ എന്തായിരിക്കും..? കൂട്ടുകാരിയുടെ സ്വകാര്യങ്ങളെ ഒളിഞ്ഞു നോക്കുകയും പുരുഷന്മാരുടെ നഗ്നതയെ അവഗണിക്കുകയും ചെയ്തിരുന്ന അവൾ, അവരുടെ സംസ്കാരങ്ങൾ സ്വീകരിക്കുമെന്നൊ..അതൊ അവളുടെ സംസ്കാരം അവരിലേയ്ക്ക്‌ പകർത്തുമെന്നൊ..? അങ്ങനെയൊരു ചിന്ത നിയ്ക്കുണ്ടായിരിക്കുന്നു :) നന്ദി ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി സുഹൃത്തെ. നല്ല വായന. ഇത്തരം ഒരു ചിന്തയെ ഈ കഥയിലൂടെ വരുത്താന്‍ കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമുണ്ട്. ഈ കഥ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നെഗറ്റീവായി വായിക്കപ്പെടുമോ എന്ന ഭയം നന്നായി ഉണ്ടായിരുന്നു. സമീപകാലത്ത് നടക്കുന്ന സംഭവങ്ങളെയും പ്രശ്നങ്ങളേയും പലരും സമീപിക്കുന്നത് തല്‍ക്കലത്തെക്കുള്ള ഒരു മണ്ണിടല്‍ പോലെ തോന്നിയപ്പോള്‍ കാണാതെ പോകുന്ന ചിലതൊക്കെ ഉണ്ടെന്ന എന്റെ സംശയമാണ് ഈ കഥ. മാനസികമായ ചില ശരികളെ കണ്ടില്ലെന്നോ ഇല്ലെന്നോ കല്‍പിക്കാതെ ശരിയായ ഒരു ചിന്തയും ബോധാവല്‍ക്കരണവുമാണ് എല്ലാരും സ്വയം മനസ്സിലാക്കേണ്ടത് എന്നും തോന്നി. അവിടെ നമ്മള്‍ മറ്റുള്ളവരേക്കാള്‍ തോല്‍ക്കുന്നു എന്ന സ്വയംബോധം പല ചര്‍ച്ചകളിലും മുന്നിട്ടു നില്‍ക്കുകയും അതനുസരിച്ച വാക്കേറ്റവുമായി കലാശിക്കുന്നു. നമ്മള്‍ മാറ്റത്തെ നേരത്തേ സ്വീകരിക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ അതിനുള്ള പക്വത (എല്ലാ തലത്തിലും) വൈരാഗ്യമില്ലാതെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ രാഷ്ടീയ ചുറ്റുപാടുകള്‍ക്കനുസൃതമായി പുതിയ തലമുറയിലൂടെ കൃത്യമായി സംഭവിക്കും. ഞാനീ കഥയില്‍ അതിന്റെ ഒരു മാനസിക വശം മാത്രമേ സൂചിപ്പിച്ചുള്ളു.

      ഏറെ സന്തോഷം വര്‍ഷിണി.

      ഇല്ലാതാക്കൂ
  14. ഈ കഥയ്ക്ക്‌ ഉപയോഗിച്ച ശൈലി ഇഷ്ടമായി.എന്നാല്‍ കഥയിലേക്ക്‌ കഥാകാരനിലേക്ക് ഞാനെന്നെ വായനക്കാരന്‍ എത്തുന്നത്തില്‍ പരാജയപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പരാജയപ്പെട്ടിട്ടൊന്നും ഉണ്ടാകില്ല അനീഷ്‌.
      എന്തെങ്കിലുമൊക്കെ തടഞ്ഞിട്ടുണ്ടാകും.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  15. ഒരു കഥയായല്ല, എഴുത്തുകാരന്റെ ചിന്തകൾ പങ്കുവെക്കുന്നതിനുള്ള ഉപാധിയായാണ് അനുഭവപ്പെട്ടത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിന്തകള്‍ പങ്കുവെക്കുന്ന ഉപാധിയായല്ലേ കഥകള്‍ ഉരുത്തിരിയുന്നത് എന്ന സംശയം ബാക്കി വന്നു?
      എനിക്കെന്തോ ഈ കഥ എന്ന് പറഞ്ഞാല്‍ മനസ്സിലാവാത്തത് പോലെ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  16. കഥ വായിച്ചു. ചില അനുഭവചിന്തകളാണ് മനസ്സില്‍ വന്നത്. സിംഗപ്പൂരില്‍ ജോലികിട്ട് അവിടെ ചെന്നിറങ്ങിയ ആദ്യകാലം. ജോലി കഴിഞ്ഞ് എല്ലാവരും ഡ്രസിംഗ് റൂമിനോട് അനുബന്ധിച്ചുള്ള ബാത് റൂമിലേയ്ക്ക് ഓടും. പതിനഞ്ച് മിനിറ്റ് കൊണ്ട് കുളി കഴിഞ്ഞ് പുറത്തിറങ്ങി ഡ്രസ് ചെയ്ത് ബസ് പിടിയ്ക്കണം. ഇതിലെന്താ ഇത്ര വിശേഷമെന്ന് ചോദിച്ചാല്‍!! കുളീക്കാനുള്ള ഓട്ടം തന്നെ ആദ്യത്തെ വിശേഷം. എല്ലാരും തുണിയൊക്കെ പറിച്ചെറിഞ്ഞിട്ട് പിറന്ന പടിയാണ് ഓട്ടം. കുളിമുറി പ്രത്യേകം തിരിച്ചതൊന്നുമല്ല. തുറന്ന കുളിമുറി. എല്ലാരും നിരന്ന് നിന്ന് കുളിക്കും. ആദ്യമൊക്കെ നാണം കാരണം ഞങ്ങള്‍ കുറെപ്പേര്‍ ടവ്വല്‍ ഉടുത്തുകൊണ്ടാണോടിയത്. എന്നാല്‍ നൂറുകണക്കിന് പുരുഷന്‍മാര്‍ ഉടുക്കാക്കുണ്ടന്മാരായി കുളിക്കുമ്പോള്‍ നമ്മള്‍ നാലഞ്ചുപേര്‍ ടവ്വല്‍ ഉടുത്ത് കുളിയ്ക്കുന്നത് വലിയ അശ്ലീലമായിത്തോന്നി. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഞങ്ങളും മറയില്ലാത്തവരായി. കുളിമുറിയില്‍ മാത്രമല്ല, ടോയ് ലറ്റില്‍ കയറിയാലും അവര്‍ക്ക് വാതില്‍ അടയ്ക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പറഞ്ഞുവന്നത്, നാം ആയിരിയ്ക്കുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ചാണ് നമ്മുടെ നാണവും സ്വഭാവവും എല്ലാം. (അവിടത്തെ വാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ നാണം മടങ്ങിവന്നു)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെയുള്ള ആ ചുറ്റുപാടുകള്‍ക്കിടയില്‍ നിന്നും എന്തെങ്കിലും ഇപ്പോഴത്തേക്ക് കിട്ടിയെങ്കിലോ എന്ന ഒരന്വേഷണം നടത്തി നോക്കിയതാ അജിത്തെട്ടാ.

      വളരെ നന്ദി അജിതേട്ടാ.

      ഇല്ലാതാക്കൂ
  17. "അനവസരത്തിലെ സൂക്ഷ്മപ്പെരുപ്പിനെപ്പോലും നിയന്ത്രിക്കാൻ പ്രകൃതികല്പിതമായ മാർഗ്ഗം സ്വീകരിക്കുകയാണെന്ന വിചാരമായിരുന്നു തനിക്കപ്പോൾ. മദ്ധ്യവയസ്ക്കനിൽ മറ്റുള്ളവരാൽ വരിഞ്ഞുമുറുക്കിയ മറയെന്നത് കണിശമാണ്‌..."
    ഏതു കൂട്ടത്തിലും ഉണ്ടാകുമല്ലോ അസുരവിത്തുകള്‍.....
    നമ്മുടെ നാട്ടില്‍ നടക്കുന്ന പീഡന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍,ചിന്തിക്കുമ്പോള്‍
    ചിന്തയുടെ സ്വപ്നം നമ്മിലും ആവേശിക്കും തീര്‍ച്ച.
    നന്നായിട്ടുണ്ട് മാഷെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പലതും ഇത്തരം കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് ഞാന്‍ കരുതുന്നു.

      നന്ദി മാഷെ.

      ഇല്ലാതാക്കൂ
  18. കഥ വളരെ നന്നായിട്ടുണ്ട്...റാംജി ഏട്ടാ ..!

    മറുപടിഇല്ലാതാക്കൂ
  19. കഥ അവതരണവും ആശയവും ഇഷ്ടപ്പെട്ടു..ആശംസകള്‍ രാംജി ചേട്ടാ

    മറുപടിഇല്ലാതാക്കൂ
  20. ഒരു വായനയില്‍ ഒന്നും മനസ്സിലായില്ല. ചില കമെന്റുകളില്‍നിന്ന് ആശയത്തേക്കുറിച്ച് ഒരു രൂപം കിട്ടുന്നുണ്ട്. അതിന്റെ ബലത്തില്‍ ഒന്നുകൂടി വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  21. പുതു ലോകത്തിനു അപരിചിതമായ ഒരു വിഭ്രമ തലത്തിലൂടെ കഥയെ വായനക്കാരനെ മുന്നോട്ടു നയിച്ചു. വര്‍ത്തമാനകാലത്തിലെ ഒരു പ്രതിനിധിയെ മറ്റൊരു നൂതന തലത്തിലേക്ക് (ഒരു പക്ഷേ ജീവന്റെ അതിപുരാതന തലത്തിലേക്ക്) മാറ്റി പ്രതിഷ്ഠിക്കുന്ന അസുലഭ മുഹൂര്‍ത്തത്തെ വരച്ചു കാണിക്കുന്നു കഥ. അഭിനന്ദനങ്ങള്‍ റാംജി.

    മറുപടിഇല്ലാതാക്കൂ
  22. വേറൊരു തലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  23. പലരുടെയും കമെന്റുകളും കഥയും കൂട്ടി വീണ്ടും വായിക്കുമ്പോഴാണ് കഥയുടെ മാറ്റ് കൂടുന്നത്.
    നന്നായി റാംജി ചേട്ടാ...

    മറുപടിഇല്ലാതാക്കൂ
  24. മറകളില്ലാത്ത വായനക്ക് നന്ദി റാംജി rr

    മറുപടിഇല്ലാതാക്കൂ
  25. കഥ നന്നായി. ഇതിന്ന് കൂടുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്‌. പഠനവിധേയമാക്കണം.
    ഭാഗം I ഭാഗം II ഭാഗം III

    വിദേശരാജ്യങ്ങളിൽ ഇത്തരം ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനകൾ പോലുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൂന്നു ഭാഗങ്ങളും വായിച്ചു. അതെ. പഠനവിധേയമാക്കേണ്ടത് തന്നെ.

      നന്ദി ഹരിനാഥ് ഈ സഹായത്തിന്

      ഇല്ലാതാക്കൂ
  26. ഒരു വിചിത്രമായ കഥ, മാഷേ...

    മറുപടിഇല്ലാതാക്കൂ
  27. കഥാ ബീജം മനസ്സിലായി എങ്കിലും കഥ പൂര്‍ണ്ണമായി ആസ്വദിക്കാനായില്ല

    മറുപടിഇല്ലാതാക്കൂ
  28. എനിക്ക് ഈ കഥ ഒന്നൂടെ വായിക്കണം....

    മറുപടിഇല്ലാതാക്കൂ
  29. വിഷയ സംബന്ധമായി സാമ്യതകൾ ഇല്ലെങ്കിലും വായിക്കുമ്പോൾ മനസ്സില് വന്നത് ഗുരു എന്ന ഫിലിം ആണ്. വായനയിൽ ഉടനീളം അതെ ഒരു ഫീലിംഗ് ഉണ്ടായിരുന്നു. സമകാലിക ചര്ച്ചയായ സ്ത്രീയോടുള്ള പുരുഷ കാഴ്ച്ചപ്പാട്, ലിംഗവ്യത്യാസം ഇല്ലാതെ ഉള്ള തുല്യ പരിഗണന തുടങ്ങിയ വിഷയങ്ങൾ പറഞ്ഞ ഒരു ഷോര്ട്ട് ഫിലിം പോലെ തോന്നി. ആശംസകൾ റാംജിയേട്ടാ

    മറുപടിഇല്ലാതാക്കൂ
  30. കഥയില്‍ ചോദ്യമുണ്ടോ? ഉണ്ടെങ്കില്‍ കുറെ കാര്യങ്ങള്‍ ചോദിക്കണം എന്നുണ്ട് :) കഥ പശ്ചാത്തലം മനസ്സില്‍ നിറച്ചാണ് വായിച്ചത്... ആശംസകൾ റാംജിക്കാ...

    മറുപടിഇല്ലാതാക്കൂ
  31. (ചിലപ്പോൾ അങ്ങിനെയൊക്കെ നോക്കിയെന്നിരിക്കും. അത്രയേ തനിക്കറിയാമ്പറ്റു.).ഈ വരി എനിക്കിഷ്ടപ്പെട്ടു. കഥയിലൂടെ ഒരു നഗ്നസത്യം ഓതിയിരിക്കുന്നു. ഗോപ്യമാക്കുന്നിടത്തെ ഒളിച്ചുനോട്ടം കടന്നെത്തൂ.

    മറുപടിഇല്ലാതാക്കൂ
  32. ഒളിപ്പിച്ചു വെക്കുന്നതിനെ ഒളിഞ്ഞു നോക്കുന്ന
    ഞാനൊന്നും അറിഞ്ഞില്ലെന്ന നിസ്സംഗ ഭാവത്തിന്റെ പൊരുൾ പൊളിച്ചെഴുതിയ കഥ.
    ഇവിടെ ചിലപ്പോൾ പാശ്ചാത്യ സമൂഹമൊക്കെ പൂർണ്ണ നഗ്നരായി ലിംഗഭേദമില്ലാതെ ,നാണം
    കുണുങ്ങാതെ ചില ആചാരങ്ങളൂം മറ്റും നടത്തി വരുന്നതൊക്കൊ ഈ പൊരുൾ പേരിൽ തന്നെ...

    രജനീഷ് പറഞ്ഞ്
    വെച്ചതും ഇതൊക്കെ തന്നെയല്ലേ
    എന്തായാലും ഈ വേറിട്ട കഥ മലയാള
    കഥാ ലോകത്തിന് ഒരു മുതൽ കൂട്ട് തന്നെ ...!

    മറുപടിഇല്ലാതാക്കൂ
  33. വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ട ഒരു ആശയമായിരുന്നുവെങ്കിലും അവതരണം കുറച്ചുക്കൂടി ലളിതമാക്കായിരുന്നു എന്നാണ്‌ എന്റെ എളിയ അഭിപ്രായം. എങ്കിലും ഇത്തരം ഒരു വിഷയം തിരഞ്ഞെടുത്തതിന്‌ താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിചാരിച്ചത് പോലെ എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു മനസ്സിലാക്കുന്നു.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  34. ശ്രീ റാംജിയുടെ കഥയുടെ ലിങ്ക് കണ്ടാല്‍ എത്രയുംവേഗം കഥ വായിക്കുക എന്നതാണ് എന്‍റെ രീതി ഈ കഥയും വായിക്കുവാന്‍ ആകാംക്ഷയോടെ തന്നെയാണ് ബ്ലോഗില്‍ എത്തിയത് പക്ഷെ എന്തോ എനിക്ക് അത്ര രസിച്ചില്ല ഈ കഥ എന്നതാണ് വാസ്തവം .വെറുതെ കഥ നന്നായി എന്ന് പറയുവാന്‍ എനിക്ക് കഴിയില്ല റാംജി .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കുമ്പോള്‍ ഉരുത്തിരിയുന്ന അഭിപ്രായം അതേപോലെ പറയുക എന്നതാണ് ശരിയായ അഭിപ്രായം. അതാണ്‌ പറയേണ്ടതും. അതാണ്‌ കൂടുതല്‍ സന്തോഷം നല്‍കുന്നതും. അപ്പോഴേ ഒരു കഥയെ എങ്ങനെയൊക്കെ വായിച്ചു എന്ന് എഴുത്തുകാരന് മനസ്സിലാക്കാന്‍ കഴിയുക, തിരുത്താനും.

      വളരെ സന്തോഷം സുഹൃത്തെ.

      ഇല്ലാതാക്കൂ
  35. സ്വപ്നമായാലും മിഥ്യയായാലും ചില സത്യങ്ങള്‍ ഉണ്ട് ഇതില്‍ . ജീവിതം ആഗോളവല്‍ക്കരിക്കപ്പെട്ടതോടെ സ്ത്രീ ഒരു ഉപഭോകവസ്തുവായി മാറിയിരിക്കുന്നു...അത് സ്ത്രീ കാട്ടിലെക്കോ പിറവിയിലെക്കോ തിരിച്ചു നടത്തിക്കപ്പെടുകയാണ് ഇന്ന് !
    നല്ല ആശയം റാംജി ..കീപ്‌ ഇറ്റ്‌ അപ്പ്‌
    നല്ല ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റായ കുറെ ധാരണകളുടെയും വിശ്വാസങ്ങളുടെയും തര്‍ക്കങ്ങളുടെയും വാശികളുടെയും ഒക്കെ പുറകെ നടന്ന് എന്താണ് വസ്തുത എന്നിടത്തെക്ക് സഞ്ചരിക്കാതെ ശത്രുക്കളായി തമ്മില്‍ പോര്‍വിളി നടത്തി അവസാനിപ്പിക്കുകയാണ് കാര്യങ്ങള്‍. ചെറിയൊരു എത്തിനോട്ടം നടത്തിയതാണ്.

      നല്ല വായനക്ക് നന്ദി അസ്രൂ.

      ഇല്ലാതാക്കൂ
  36. എനിക്ക് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. കമന്റുകള്‍ ഒക്കെയും വായിച്ചപ്പോള്‍ ആകെ ഒരു ചിന്താകുഴപ്പവും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ.ഹ. ഒരു ചിന്താക്കുഴപ്പം കൂടി ഇരിക്കട്ടെ ശ്രീക്കുട്ടാ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  37. സാറേ നമിച്ചിരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ വായും തുറന്ന് പിടിച്ച് ഒരു സിനിമകാണും പോലെ വായിച്ച് ലയിച്ചിരുന്ന് പോയി. എങ്ങിനെയാ ഇങ്ങിനൊക്കെ എഴുതാന്‍ ഒക്കുന്നത്? അസൂയയും കുശുമ്പുമൊക്കെ ഒരുമിച്ച് തോന്നിപോയി. [അടുപ്പ് എന്നൊരു സാധനം ഉണ്ടെങ്കില്‍, പൊടിക്കാത്ത മുളക് കിട്ടിയാല്‍, പൊടിയല്ലാത്ത ഉപ്പ് കിട്ടിയാല്‍ ഒന്ന് ചുറ്റിയേക്ക്..]{പക്ഷെ, എനിക്കാപേരിന്റെ അര്‍ത്ഥം അത്ര മനസ്സിലായില്ല. സൂക്ഷമം = ചെറുത് എന്നാണോ? പെരുപ്പ്= തരിപ്പാണോ?}

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൂക്ഷ്മം എന്നത് ചെറുതെന്നോ ശരിയായതെന്നോ കൃത്യമായതെന്നോ കരുതലോടു കൂടിയതെന്നോ കൂര്‍ത്തതെന്നോ ഒക്കെ നമുക്ക് യുക്തം പോലെ തിരിക്കാം.
      പെരുപ്പ്‌ എന്നത് ഒരുതരം പെരുകല്‍ പോലെ എന്നാണ് ഉദ്യേശിച്ചത്.

      പൊടിക്കാത്ത മുളകും പൊടിയില്ലാത്ത ഉപ്പും തന്നെ വേണോ. ചെറിയ മാറ്റം ആകാലോ ല്ലേ. രണ്ടു ദിവസം വൈകിയാലും കുഴപ്പം ഇല്ലല്ലോ.

      സന്തോഷം
      നല്ല വാക്കുകള്‍ക്ക് നന്ദി അനശ്വര.

      ഇല്ലാതാക്കൂ
  38. ഈ അടുത്ത് കണ്ട അമേരിക്കയിലെ ആദിവാസികളെ കുറിച്ചുള്ള ഒരു ഡോക്യുമെന്‍റെറിയില്‍ സമാനമായ ഒരു ആചാരം കണ്ടിരുന്നു .ഈ കഥയുടെ ഏറ്റവും പ്രത്യേകതയായി എനിക്ക് ഫീല്‍ ചെയ്തത് ,കഥാ പശ്ചാത്തലം ഒറ്റയടിക്ക് പറയാതെ കഥ തീരുന്നത് വരെ സാവധാനം പറഞ്ഞു കഥ പോലെ തന്നെ ആകാംക്ഷ നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണ് . രാംജിയുടെ കഥകള്‍ എപ്പോഴും വ്യത്യസ്തത നല്‍കുന്നു . ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  39. വിചിത്രമായ സ്വപ്നം റാംജി ..!!!

    മറുപടിഇല്ലാതാക്കൂ
  40. രണ്ടു കഥകള്‍ ഒട്ടിച്ചു ചേര്‍ത്തത് പോലെ തോന്നി .

    മറുപടിഇല്ലാതാക്കൂ
  41. കഥ വ്യത്യസ്തമായി ...
    പരസ്പരം നഗ്നത ശ്രദ്ധിക്കാത്ത ഒരിടം

    മറുപടിഇല്ലാതാക്കൂ
  42. കഥയും ചേർക്കപ്പെട്ട അഭിപ്രായങ്ങളും വായിച്ചു. എന്റേതായ ഒരു അഭിപ്രായം പറയാൻ ഞാൻ ആളായിട്ടില്ല. വായിച്ചു എന്ന് പ്രിയ റാംജിയേട്ടനെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ഒരു മറുപടി എഴുതട്ടെ.... വികാരങ്ങൾ വില്പ്പനയ്ക്കു വയ്ക്കാൻ കൊതിക്കുന്ന, സ്വാതന്ത്ര്യത്തിനെ അതിന്റെ അങ്ങേയറ്റത്തേ പ്രയോഗതലത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ന്യൂ ജെനറേഷനിൽ പെട്ട സ്ത്രീപക്ഷശ്രേണിയിൽ ചേർന്ന്നില്ക്കുന്ന ഒരാളുടെ നിഗൂഡാഭിവാഞ്ചകളുടെ പ്രകാശനമായി തോന്നി ഈ കഥ. സന്തോഷം അറിയിക്കട്ടെ...!

    മറുപടിഇല്ലാതാക്കൂ
  43. വായിച്ചു. നല്ല കഥയാണ്.

    മറുപടിഇല്ലാതാക്കൂ
  44. വായിചൂട്ടോ... ഈഗോ കള്‍ ഇല്ലാത്ത ഒരു ലോകം....

    മറുപടിഇല്ലാതാക്കൂ
  45. പുതുമയുള്ള മറ്റൊരു കഥ

    മറുപടിഇല്ലാതാക്കൂ
  46. വിഷു ആശംസകള്‍..ഇവിടെയാണല്ലോ കൊന്നപ്പൂ മുഴുവനും. അതു കൊണ്ടാ ഇവിടെ ഒരു തണ്ടു പൂവുപോലും കിട്ടാഞ്ഞെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആവശ്യമുള്ളത് ഇവടന്ന്‍ ഇടുത്തോ.
      നന്ദി സുഹൃത്തെ.

      ഇല്ലാതാക്കൂ
  47. വായിച്ചു റാംജി ഏട്ടാ... എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ കഥക്ക്... ഇങ്ങനത്തെ ഇടങ്ങളും ഉണ്ടാവും അല്ലെ

    മറുപടിഇല്ലാതാക്കൂ
  48. വ്യത്യസ്തം... എന്നത്തേയും പോലെ വ്യത്യസ്തം ... തലക്കെട്ടിലും പ്രമേയത്തിലും ആവർത്തനമില്ലാത്ത കഥാശൈലി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  49. കഥ നന്നായി ആസ്വദിച്ചു വായിച്ചു.
    ആശംസകൾ റാംജി സാർ..

    മറുപടിഇല്ലാതാക്കൂ
  50. ജി!!! മറ്റൊരു ലോകത്തില്‍ ചെന്നുപെട്ട ഒരു അനുഭൂതി! പ്രമേയത്തിലും വ്യത്യസ്ഥത പുലര്‍ത്തി!

    മറുപടിഇല്ലാതാക്കൂ
  51. സ്വപ്നഭാവനകളില്‍ ഒരു കഥ... ഗംഭീരമായ ആശയം.. ടോട്ടോച്ചാന്‍ എന്ന നോവലില്‍ നഗ്നതയെ കുറിച്ചുള്ള പിള്ളേര്‍ ടെ ബോധം നിസ്സാരവല്‍ക്കരിക്കുന്ന കൂട്ടക്കുളി പോലെ, ഈ കഥ നന്നായി...

    മറുപടിഇല്ലാതാക്കൂ
  52. മാഷെ വീണ്ടും വന്നൊന്നെത്തി നോക്കി!!
    പുതിയത് പുതിയത് പുതിയത് ????????
    എഴുതുക അറിയിക്കുക
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  53. കഥ നന്നായി ആസ്വദിച്ചു വായിച്ചു.
    ആശംസകൾ റാംജി സാർ..

    മറുപടിഇല്ലാതാക്കൂ
  54. നാണം തോന്നലും തോന്നാതിരിക്കലും ആപേക്ഷികമാണ് എന്ന് വീണ്ടും പറയുന്ന ഒരു കഥ കൂടി. എഴുത്തിലെ ഈ വേറിട്ട പാതകള്‍ ബ്ലോഗ്‌ ലോകത്ത് റാംജിക്ക് സ്വന്തം. അഭിനന്ദഞങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  55. വ്യത്യസ്തമായ ആഖ്യാനം.. ഏറെ ഇഷ്ടം...

    മറുപടിഇല്ലാതാക്കൂ
  56. റാംജിയേട്ടാ...... മറയാണ് പ്രശ്നം..... മറയില്ലാത്തിടത്ത് നന്മയുണ്ട്.... അല്ലേ..... മറ നീങ്ങട്ടെ മനസ്സിന്‍റെ......
    ആശംസകൾ.......

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....