ഇത്തിരിക്കുഞ്ഞന്‍

26-11-10

ഒരു പെഗ്ഗ്‌ അകത്താക്കി വീണ്ടും ഒന്നുകൂടി ഗ്ലാസ്സിനകത്തൊഴിച്ച്‌ ഷിവാസ്‌ റീഗിളിന്റെ കുപ്പി അടച്ചുവെച്ചു. അലമാരി തുറന്ന് സഞ്ചിയില്‍ നിന്ന് ഒരുപിടി കശുവണ്ടിപ്പരിപ്പ്‌ വാരി മേശപ്പുറത്തിട്ടു.

നിവേദനത്തോടൊപ്പം സന്തോഷത്തിന്‌ അവര്‍ നല്‍കിയതാണ്‌ ഒരു സഞ്ചി നിറയെ കശുവണ്ടിപ്പരിപ്പ്‌. അതങ്ങിനെത്തന്നെ അലമാരയില്‍ തള്ളുകയായിരുന്നു. പിന്നീടത്‌ ഇപ്പോഴാണ്‌ ഓര്‍മ്മ വന്നത്‌.

അകത്തേക്കിറങ്ങിയ മദ്യത്തിന്റെ അലകള്‍ ഒരുറുമ്പുകടി പോലെ ശരീരത്തെ തഴുകി. മേശപ്പുറത്തിനൊരലങ്കാരം പോലെ വെളുത്ത്‌ മുഴുത്ത കശുവണ്ടിപ്പരിപ്പുകള്‍‍ ചിതറിക്കിടന്നു. അതിലൊന്നെടുത്ത്‌ വായിലിട്ട്‌ ചവച്ചു. മറ്റുള്ളവ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

അതെന്താ..ഒരു കശുവണ്ടിപ്പരിപ്പിന്റെ തല മാത്രം വലുതായിരിക്കുന്നത്‌..?കണ്ണുകള്‍ നന്നായി തിരുമ്മി നോക്കി. കണ്ണിന്റെ കുഴപ്പമല്ല. അതിന്റെ തല വളരുകയാണ്‌. സോമാലിയായിലെ കുട്ടികളുടെ തല‍ പോലെ അത് വളര്‍ന്നു. ചെറിയ കൈകാലുകള്‍. തൊലിയ്ക്കടിയില്‍ കൊഴുപ്പിന്റെ അംശം പോലുമില്ലാതെ എല്ലുന്തി ശുഷ്ക്കിച്ച ശരീരം അസ്ഥികൂടം പോലെ പല്ലിളിച്ചു.

മറ്റുള്ളവ ഓരോന്നായി ജീവന്‍ വെക്കുന്നു.

മുലപ്പാല്‍ തിങ്ങി കഴപ്പ്‌ ഒലിച്ചിറങ്ങുന്ന മുലഞെട്ടുകള്‍ കുഞ്ഞിന്റെ വായിലേക്ക്‌ വെയ്ക്കാന്‍ വെമ്പുന്ന അമ്മ, വായയുടെ സ്ഥാനത്ത്‌ ഒരു ചെറിയ കീറല്‍ മാത്രം കണ്ട്‌ അന്ധാളിക്കുന്നു.

തല നരച്ച്‌ വാര്‍ദ്ധക്യത്തിന്റെ വടുക്കള്‍ പാകിയ മുപ്പത്കാരി യൗവ്വനം അറിയാതെയും, ഇനിയും കൗമാരത്തിലേക്ക്‌ എത്തിനോക്കാന്‍ കഴിയാതെ മുരടിച്ച്‌ നില്‍ക്കുന്ന മുപ്പത്കാരിയും ഒരുപോലെ...

ക്യാന്‍സര്‍ ബാധിച്ച്‌ വീര്‍ത്ത്‌ തൂങ്ങിയ നാവ്‌ വായിനകത്തേക്ക്‌ ഇടാന്‍ കഴിയാതെ വര്‍ഷങ്ങളോളം നരകയാതന തുടരുന്ന കുരുന്നുകള്‍ കശുവണ്ടിപ്പരിപ്പില്‍ നിര്‍വ്വികാരമായി നിലകൊള്ളുന്നു.

മരിയ്ക്കാത്തവന്റെ മരിച്ച നോട്ടം തീഷ്ണത വിതക്കുമ്പോള്‍ ഗ്ലാസ്സിലൊഴിച്ചുവെച്ച പച്ചച്ചോര വളരെ ലാഘവത്തോടെ അയാള്‍ മോന്തി. കശുവണ്ടിപ്പരിപ്പിലെ പച്ച മനുഷ്യന്റെ പ്രതീക്ഷകള്‍ വായിലിട്ട്‌ ചവച്ചിറക്കി.

"എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ല. ഇത്തവണ തെളിച്ച മരുന്ന് മൂലം ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല."

വലിയ വായില്‍ നിന്നുള്ള വാക്ക്‌ കേട്ട്‌ വിഷം ഉറഞ്ഞുകൂടിയ മണ്ണിന്‌ പോലും ചിരി വന്നു. നിവേദനം സ്വീകരിക്കുകയും പാരിതോഷികങ്ങള്‍ വാങ്ങി അനുഭവിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക്‌ അയാള്‍ക്ക്‌ ചിന്തകളില്ലായിരുന്നു.

വളരെ നാളുകള്‍ക്കു മുന്‍പ്‌ പതിനാറു കമ്മിറ്റികള്‍ അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്‌ എന്നത്‌ അറിയാതെയല്ല വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്‌.

എഴുപത്തിനാല്‌ രാജ്യങ്ങള്‍ ഈ വിഷം നിരോധിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാതെയല്ല ഇവിടെ നിരോധിക്കേണ്ടതില്ല എന്ന്‌ പറയുന്നത്‌.

പണ്ടൊരിക്കല്‍ ആകാശത്ത്‌ പാറിക്കളിച്ച നീണ്ട വാല്‍ത്തുമ്പി പോലുള്ള ഹെലികോപ്റ്ററില്‍ നിന്ന് മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ വിരിയിച്ച്‌ പുറത്തേക്ക്‌ ചീറ്റിയ വിഷം അറിവില്ലായ്മയുടെ കൌതുകക്കാഴ്ചകളായിരുന്നു. ആ കാഴ്ച മരണത്തിന്റെ മണം പിടിക്കലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാസര്‍ഗോട്ടെ നെഞ്ചംപറമ്പെന്ന പാവം ഗ്രാമത്തിന്റെ നെറുകയില്‍ കശുമാവ്‌ തണല്‍ വിരിച്ച മണ്ണില്‍ ആഴത്തില്‍ കുഴിവെട്ടി ഗര്‍ഭഗൃഹം തീര്‍ത്ത്‌ ബാക്കി വന്ന ക്വിന്റല്‍ കണക്കിന്‌ വിഷക്കുപ്പികള്‍ അതിലിട്ട്‌ മൂടി.

കാലപ്പഴക്കത്തില്‍ കുപ്പികളില്‍ നിന്ന് പുറത്ത്‌ ചാടിയ വിഷം മണ്ണിനെ പ്രണയിച്ച്‌ ആശ്ലേഷിച്ച്‌ ഒന്നായി കിനിഞ്ഞിറങ്ങി. കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും എത്തി നോക്കി. പിതാവിന്റെ ബീജത്തിലും അമ്മയുടെ ഗര്‍ഭപാത്രത്തിലും ഊഴ്ന്നിറങ്ങിയപ്പോള്‍ ജനിക്കുന്ന കുട്ടികളുടെ കണ്ണുകള്‍ വികൃതമായി, ചുണ്ടുകള്‍ കോടി, തലയിലെ രോമങ്ങള്‍ വറ്റി, കൈകാലുകള്‍ ശോഷിച്ചു, ബാല്യമറിയാതെ കൗമാരമറിയാതെ വാര്‍ദ്ധക്യം പെട്ടെന്നായി.

ദുരിതങ്ങള്‍ കൂട്ടുതാമസക്കാരായി വീടുകളില്‍ ചേക്കേറിയപ്പോള്‍ വേദനകളും ശബ്ദങ്ങളും നിശ്ശബ്ദതയില്‍ മുങ്ങി മരിച്ചു. യജമാനനായി ദാരിദ്ര്യവും കൂട്ടുകാരനായി രോഗവും കടന്നു വന്നപ്പോള്‍ മരണം രക്ഷകനായി മാറിയ ഒരു പുതിയ ജീവിതക്രമം രൂപപ്പെട്ടത്‌ കാണേണ്ടവര്‍ കണ്ടില്ലെന്ന് നടിച്ചു.

അന്‍പത്‌ വ്യത്യസ്ഥ തരത്തിലുള്ള രോഗങ്ങളാണ്‌ ഈ വിഷം നല്‍കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്‌. ബ്രിട്ടണിലെ രാജകൊട്ടാരത്തിലേക്ക്‌ ആയിരങ്ങള്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ റാലി നടത്തിയതും, അന്‍പത്തിഎട്ട്‌ രാജ്യങ്ങളിലെ മുലപ്പാല്‍ സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്ളതായി തെളിഞ്ഞതും, ലോകമന:സ്സാക്ഷി എന്‍ഡോസള്‍ഫാന്‌ ആഗോള നിയന്ത്രണം വേണമെന്ന് വാദിക്കാന്‍ ഇടയാക്കി.

ഇതൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

മദ്യക്കുപ്പികള്‍ കാലിയാകാതെ അയാള്‍ ശ്രദ്ധിച്ചു. നിവേദനക്കാര്‍ നല്‍കിയ കശുവണ്ടിപ്പരിപ്പ്‌ അവസാനിക്കാറായിരിക്കുന്നു.

അന്നയാള്‍ പതിവില്‍ കൂടുതല്‍ മദ്യപിക്കുകയും കശുവണ്ടിപ്പരിപ്പ്‌ ചവക്കുകയും ചെയ്തു. പെട്ടെന്നു തന്നെ തളര്‍ന്നുറങ്ങി.

നല്ല ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടിന്റെ ആവരണം. അയാളുടെ തല പെരുത്തു. പൊട്ടിപ്പൊളിയുന്ന വേദന. എഴുന്നേറ്റിരിക്കാന്‍ നോക്കി. കഴിയുന്നില്ല. തല പൊങ്ങുന്നില്ല. എന്താണ്‌ സംഭവിക്കുന്നത്‌... അയാള്‍ക്കാകെ വെപ്രാളമായി. തല വ‍ളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്നു എന്ന അറിവ്‌ ഞെട്ടലുളവാക്കി. കൈകാലുകള്‍ ചെറുതായി. അയാള്‍ ഒച്ചവെച്ചു. വീട്ടുകാര്‍ എഴുന്നേറ്റു വന്നു ലൈറ്റിട്ടു.

അത്ഭുതം...
അയാളുടെ സ്ഥാനത്ത്‌ തല വളര്‍ന്ന ഇത്തിരിക്കുഞ്ഞന്‍.
എഴുന്നേല്‍പ്പിച്ചിരുത്താന്‍ ശ്രമിച്ചു. തലയുടെ ഭാരം താങ്ങാനാവാതെ വീണ്ടും കിടന്നു.

വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയുമായി നേരം പുലര്‍ന്നു. അയാളുടെ പണത്തിന്റേയും പദവിയുടേയും പാദസേവകരായിരുന്ന അനുയായികള്‍ ഒത്തുകൂടി. സംഭവിച്ചത്‌ എന്താണെന്ന് അജ്ഞാതമായിരുന്നെങ്കിലും അവരും മദ്യം കഴിച്ച്‌ ചര്‍ച്ച തുടങ്ങി.

മനുഷ്യബീജത്തില്‍ വരെ എന്‍ഡോസള്‍ഫാന്‍ ചലനം സൃഷ്ടിക്കുന്നുവെങ്കില്‍ അത്‌ തെളിക്കുന്ന പ്രദേശത്തെ ചെടികളെക്കുറിച്ച്‌ പറയാനുണ്ടൊ...അപ്പോള്‍ സ്വാഭാവികമായും ആ ചെടിയുടെ കായ്ഫലങ്ങളില്‍ അതിന്‍റെ അംശം നിലനില്‍ക്കും. അവ കഴിക്കുന്ന മറ്റ്‌ മനുഷ്യരിലേക്കും വിഷത്തിന്‍റെ സ്വാധീനം കടന്ന് വരുന്നു എന്നതിലേക്ക്‌ ചര്‍ച്ച നീങ്ങി.

അല്‍പം മദ്യം ബുദ്ധി ഉണര്‍ത്തും എന്ന് പറഞ്ഞാല്‍ അധികം മദ്യം അപാര ബുദ്ധിയോടെ തെരുവിലേക്ക്‌ ചാടാന്‍ പ്രേരിപ്പിക്കും എന്നു തീര്‍ച്ച.
ബസ്സുകള്‍ കത്തിച്ചു. കടകള്‍‍ തകര്‍ത്തു. നാടും നഗരവും നിശ്ചലമാക്കി നേതാവിനോട്‌ കൂറ്‌ പുലര്‍ത്തി.

അപ്പോഴും അയാളുടെ വീടിന്‌ മുകളില്‍ ഭീകരജീവി നിഴല്‍ വിരിച്ച്‌ പരന്നു കിടന്നു. ചിറകുകളില്‍ നിന്ന് നാല്‌ ഭാഗത്തേക്കും കാറ്റടിച്ചു. നിഴലിനടിയില്‍ അയാളും കുടുംബവും അപ്പോഴും കാറ്റേല്‍ക്കാതെ കഴിഞ്ഞ്‌ കൂടാന്‍ ശ്രമിച്ചു.

ഇത്തിരിക്കുഞ്ഞനായി രൂപാന്തരം പ്രാപിച്ച്‌ ദുരന്തം ഏറ്റ്‌ വാങ്ങേണ്ടി വന്നപ്പോഴും സ്വയം മനസ്സിലാക്കി തിരുത്താനാകാതെ ഭീകര ജീവിയുടെ ചിറകിനടിയില്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങി വീണ്ടും അയാളുടെ നാവിറങ്ങിയത്‌ അയാളുടെ തന്നെ അനുയായികള്‍ തിരിച്ചറിഞ്ഞു.

കാര്‍മേഘം ഉരുണ്ടുകൂടി. തുള്ളി തുള്ളിയായി മഴ ചാറി. പിന്നെ പെരുമഴയായി. കലക്കവെള്ളം കുത്തിയൊലിച്ച് കുളവും തോടും പുഴയും നിറഞ്ഞു. എല്ലാം ഒന്നായ്‌ ഒഴുകിച്ചേര്‍ന്ന് കടലിലെ ഗര്‍ജിക്കുന്ന തിരമാലകളായി ഉയര്‍ന്നു.

കലിയടങ്ങാത്ത തിരമാലകളുടെ ഭീതിത താണ്ഡവങ്ങളില്‍ ഭീകര ജീവിയുടെ തണലില്‍ സുരക്ഷിതത്വം തേടിയിരുന്ന വീടുകളുടെ അടിത്തറ പൊളിഞ്ഞു. നമ്മുടെ മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങിയിരുന്ന ജീവിയുടെ നാരായവേര്‌ പിഴുത് മാറ്റി.

103 comments:

ബിഗു said...

ശാസ്ത്രം തോറ്റു മനുഷ്യന്‍ ജയിച്ചു. :( :( :(

mayflowers said...

നന്നായി റാംജി നന്നായി..
മദ്യത്തിന്റെ ലഹരിയില്‍ അണ്ടിപ്പരിപ്പ് ചവക്കുന്നത്ത്ര ലാഘവത്തോടെയാണല്ലോ എന്‍ഡോസള്‍ഫാന്റെ ഇരകളെ ഭരണവര്‍ഗം കാണുന്നത് എന്നോര്‍ക്കുമ്പോള്‍ ധാര്‍മിക രോഷം കൊണ്ട് വിരല്‍ ഞെരിച്ചു പോകുന്നു.
ജനീവയില്‍ വെച്ച് ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധത്തെ എതിര്‍ത്തപ്പോള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ ലജ്ജിച്ചു തല താഴ്ത്തിയിരിക്കണം.
ഇത്തരം ഒരു പോസ്റ്റില്‍ ആദ്യത്തെ കമന്റിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍..

DIV▲RΣTT▲Ñ said...

"ഇത്തിരിക്കുഞ്ഞനായി രൂപാന്തരം പ്രാപിച്ച്‌ ദുരന്തം ഏറ്റ്‌ വാങ്ങേണ്ടി വന്നപ്പോഴും സ്വയം മനസ്സിലാക്കി തിരുത്താനാകാതെ ഭീകര ജീവിയുടെ ചിറകിനടിയില്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങി വീണ്ടും അയാളുടെ നാവിറങ്ങിയത്‌"

ഇത് സംഭവിക്കുന്നു. പക്ഷെ അനുയായികള്‍ തിരിച്ചറിയുന്നില്ല എന്ന് മാത്രം....

ഭാഷയുടെ സൗന്ദര്യവും, ലാളിത്യവും എടുത്തുപറയാതെ വയ്യ. GREAT !!

റാണിപ്രിയ said...

എന്‍ഡോസള്‍ഫാന്‍ എന്ന വിഷവിത്തിന്റെ പരിണിത ഫലം നാം മനുഷ്യര്‍ അനുഭവിക്കുന്നു.അനുദിനം പത്രത്താളുകളില്‍ വരുന്ന ദയനീയ വാര്‍ത്തകള്‍ കേട്ട് നമ്മുടെ മനസ്സ് വിറങ്ങലിക്കുന്നു .......ഈ പോസ്റ്റ്‌ നമ്മുടെ ഗവണ്മെന്റ് നുള്ള മുന്നറിയിപ്പ് ആകട്ടെ
റാംജി ക്ക് അഭിനന്ദനങ്ങള്‍ ...

വഴിപോക്കന്‍ said...

അതി ലളിതമായി ഒരു ഭീകര സത്യം വായിക്കാനായി.
ഇങ്ങനെ എത്ര കഥകള്‍, കവിതകള്‍, നിവേദനങ്ങള്‍ ക്കാണ് "കാഴ്ച"യില്‍ മമ്മൂട്ടിയുടെ കത്ത് ഗുജറാത്തി ഓഫീസരുടെ കയ്യില്‍ കിട്ടിയ അവസ്ഥ.
നമ്മുടെ നാടിനു ഇനിയും നൂറു ശതമാനം സ്വാതന്ത്ര്യം കിട്ടിയില്ലേ എന്ന് തോന്നിപ്പോകുന്നു.
രാംജി കഥകള്‍ക്ക് എന്റെ ആശംസകള്‍

ജീവി കരിവെള്ളൂര്‍ said...

ഇനിയും പാഠം പഠിക്കാതെ പിന്നെയും പിന്നെയും വോട്ടുകള്‍ നല്കി ഇവനെയൊക്കെ അധികാരത്തിന്റെ സുവര്‍ണ്ണസിംഹാസനത്തില്‍ ഇരുത്തി , പാകിയവിഷവിത്തിന്റെ ഫലത്താല്‍ രോഗാതുരമായ ഒരു സംസ്കാരത്തിന്റെ ഭാഗമായ നമ്മളല്ലേ ഇത്തിരികുഞ്ഞന്മാരായി പരിണമിക്കുന്നത് .പ്രതിഷേധം നിറഞ്ഞ തല ഒന്നും പുറത്തു വിടാനാവാതെ വളര്‍ന്നു കൊണ്ടിരിക്കുന്നു .

റാംജീ പ്രതിഷേധത്തിന്റെ അലകളുയരട്ടെ

റ്റോംസ്‌ || thattakam .com said...

We need to BAN endosalfan.
Ramji....Good way to express the reality...Thanks anyway to support abolish endosalfan.

ente lokam said...

ഇത്തിരി കുഞ്ഞനിലൂടെ ശക്തമായി കാലിക പ്രാധാന്യം
ഉള്ള വിഷയത്തെ എറിഞ്ഞു തന്നു..മുഷിപ്പിക്കാതെ അവതരിപ്പിച്ചു
രാംജി സ്റ്റൈല്‍ മനോഹരം...

മുകിൽ said...

athe indiakkar naanam kettu chooliya avasthayaanithu. manushyathwaththinu oru vilayum ille ennu antham vitta samayam. katha nannaayi.

മഹേഷ്‌ വിജയന്‍ said...

കാലിക പ്രാധാന്യമുള്ള ഒരു വിപത്തിനെക്കുറിച്ച് വളരെ ശക്തമായ രീതിയില്‍ പ്രതികരിച്ചിരിക്കുന്നു..
കഥ നന്നായിരിക്കുന്നു.. കഥകളിലൂടെ ഉള്ള ഇത്തരം പ്രതികരണങ്ങള്‍ പലപ്പോഴും ഒരു വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ ശക്തമായി അല്ലെങ്കില്‍ ആഴത്തില്‍ മനുഷ്യ മനസ്സുകളിലേക്ക് ഇറങ്ങി, ചിന്തിപ്പിക്കുന്നവ ആയിരിക്കും.. ഒരു കഥാകാരന്റെ ധര്‍മ്മം കൂടി ആണത്. റാംജി, താങ്കളെ പോലുള്ളവര്‍ അത് കൃത്യമായി നിര്‍വ്വഹിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.. അഭിനന്ദനങ്ങള്‍...!!

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍ :)

പട്ടേപ്പാടം റാംജി said...

ബിഗു,
ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി.

mayflowers,
ഒരു മഹാവിപത്തിനെ അതിന്റെ ഗൌരവം ചിലരിലെങ്കിലും എത്തിക്കാന്‍ കഴിയുന്നു എങ്കില്‍ ഒരാശ്വാസം. ആദ്യമായെത്തി അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്.

DIV▲RΣTT▲Ñ
നന്ദി ദിവാരേട്ടാ.

റാണിപ്രിയ,
സന്ദര്ശിനത്തിനും അഭിപ്രായത്തിനും
വളരെ നന്ദി.

വഴിപോക്കന്‍,
പലതും കണ്ണില്‍ കണ്ടു അനുഭവിക്കേണ്ടി വരുമ്പോള്‍ നമ്മുടെ മനുഷ്യര്ക്ക് ‌ എന്ത് പറ്റിയെന്ന അത്ഭുതമാണ് മനസ്സ്‌ നിറയെ.
നന്ദി സുഹൃത്തെ.

ജീവി കരിവെള്ളൂര്‍,
ശരിതന്നെ. നമ്മുടെ പ്രതികരണങ്ങളുടെ ശക്തിയില്ലായ്മ തന്നെ. നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ നമ്മുടെ വോട്ടിന്റെ ആവശ്യമുണ്ടോ അവര്ക്ക് ‌? അവരുടെ (സ്വന്തം) വോട്ട്‌ മാത്രം പോരെ അവര്ക്ക് ‌ നമ്മെ ഭരിക്കാന്‍.
എന്നാലും നമ്മള്‍ ഇനിയും ജാഗരൂകരാകേണ്ടിയിക്കുന്നു എന്നത് സത്യം.
നന്ദി ജീവി.

റ്റോംസ്‌ || thattakam .com,
നന്ദി ടോംസ്.

ente lokam,
എളുപ്പത്തില്‍ ഉള്ള ഒരു വായന തന്നെയാണ് ഈ കഥ കൊണ്ട് ഞാന്‍ ആഗ്രഹിച്ചത്‌.
നന്ദി വിന്സെ‌ന്റ്.

മുകിൽ,
ഞാന്‍,സ്വന്തം, എന്നതിനപ്പുരത്തെക്ക് ഒന്നുമില്ല എന്ന ചിന്തയോടെ ജീവിക്കുന്നവര്‍ സ്വയം അനുഭവിച്ചാലും ആര്ത്തി അവസാനിക്കുന്നില്ല എന്ന് വന്നാല്‍........
നന്ദി സുഹൃത്തെ

മഹേഷ്‌ വിജയന്‍,
മഹേഷ്‌ പറഞ്ഞത്‌ തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്‌. ഇഷ്ടപ്പെട്ട രൂപത്തില്‍ കിട്ടിയാല്‍ വായിക്കാനും മനസ്സിലാക്കാനും എല്ലാവരും തയ്യാറാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
നന്ദി മഹേഷ്‌.

കുസുമം ആര്‍ പുന്നപ്ര said...

വളരെ നന്നായി. കാലിക പ്രാധാന്യം ഉള്ള കഥ
നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍.

ചെറുവാടി said...

കഥയിലൂടെ പറഞ്ഞ ഈ കാര്യം മികച്ചതായി രംജി.
ആഖ്യാനത്തിലെ വിത്യസ്തതകൊണ്ട് തീര്‍ച്ചയായും ഈ കഥ ശ്രദ്ധിക്കപ്പെടും.
അഭിനന്ദനങ്ങള്‍

ManzoorAluvila said...

ആനുകാലിക വിഷയങ്ങളിൽ കലാകാരന്മാർക്ക്‌ ഒരുപാട്‌ പറയാൻ കഴിയും..ഇടപെടാൻ കഴിയുമെന്ന് ഈ പേസ്റ്റ്‌ തെളിയിക്കട്ടെ..വളരെ മനോഹരമായ്‌ പറഞ്ഞു..റാംജി എല്ലാ ആശംസകളും

ചാണ്ടിക്കുഞ്ഞ് said...

ഹൃദയത്തിന്റെ ആഴങ്ങളില്‍ മുറിവേല്‍പ്പിക്കുന്ന കഥ...നന്നായി പറഞ്ഞു റാംജി...അഭിനന്ദനങ്ങള്‍...
എന്‍ഡോസള്‍ഫാന്‍ തുലയട്ടെ...കശുവണ്ടി മുതലാളിമാര്‍ നശിക്കട്ടെ...

Abdulkader kodungallur said...

അതീവ ഗുരുതരമായ , കാലികമായ ഒരു വിപത്തിനെ അതിന്‍റെ എല്ലാ ഗൌരവങ്ങളും ഉള്‍ക്കൊണ്ട് കഥാരൂപത്തില്‍ അവതരിപ്പിച്ച കഥാകാരന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു . വാളെടുത്തവന്‍ വാളാല്‍ എന്ന പ്രയോഗം ഇത്തിരിക്കുഞ്ഞന്‍ എന്ന കഥാ പാത്രത്തിലൂടെ അതി സമര്‍ത്ഥമായി അവതരിപ്പിച്ചിരിക്കുന്നു . ജനകീയ പ്രക്ഷോഭം എന്ന തിരയിളക്കത്തില്‍ അധികാര ധാര്‍ഷ്ട്യത്തിന്റെ എല്ലാ അടിവേരുകളും ഇളകുമെന്ന മുന്നറിയിപ്പും എല്ലാ അര്‍ത്ഥത്തിലും ചിന്തോദ്ദീപകം . ശക്തമായഒരു പ്രതിഷേധ ലേഖന വിഷയത്തെ ആത്മ സ്പര്‍ശിയായ ഒരു കഥയാക്കി അനുവാചക ഹൃദയങ്ങളില്‍ തന്ത്രപരമായി വിതയ്ക്കുന്ന ഈ കഴിനെ സമ്മതിക്കുന്നു .

faisu madeena said...

ഇവരൊക്കെ എന്ത് ചെയ്താലാണാവോ ഒന്ന് കണ്ണ് തുറക്കുക ..........

നല്ല അവതരണം ....

ആചാര്യന്‍ said...

വളരെ നന്നായി റാംജി സര്‍
ഈ മഹാവിപത്തിനെക്കുരിച്ചു കാസര്കൊടുകാരനായ എനിക്ക് നന്നായി അറിയാം ഞങ്ങളുടെ മൂന്നു പഞ്ചായത്തിലെ പാവപ്പെട്ടവരുടെ കണ്ണീരില്‍ തളിര്‍ത്ത കശുവണ്ടികള്‍ ..ഇപ്പോഴും മൂവായിരത്തിലേറെ ജീവച്ചവങ്ങള്‍ ..ഇതിന്റെ വിപത്ത് ഇനിയും എത്രയോ തലമുറകള്‍ അനുഭവിക്കെണ്ടിയും വരും..എത്രയോ അന്വേഷണം നടത്തി മതിയകാഞ്ഞിട്ടാണോ ലക്ഷങ്ങള്‍ ചിലവഴിച്ചു വീണ്ടും ഒരു അന്വേഷണം? വ്യാജ കള്ള് കുടിച്ചു മരിച്ചവന് കൊടുക്കുന്നത് അഞ്ചു ലക്ഷം ..സര്‍ക്കാരിന്റെ അനാസ്തയാല്‍ എന്‍ഡോ സള്‍ഫാന്‍ മൂലം കഷ്ട്ടപ്പെടുന്നവര്‍ക്ക് 25000 ഉലുവ ..അനുഭവിക്കാണ്ട് മരിക്കുവോ ഈ..-----

jayanEvoor said...

ഒന്നാം തരം കഥ, റാം ജീ!

അഭിനന്ദനങ്ങൾ!

sreee said...

ചുറ്റും നടക്കുന്ന കോലാഹലം ബ്ലോഗില്‍ ചലനം ഉണ്ടാക്കിയില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.ഇത് നല്ല ഭാഷയില്‍ ,ശക്തിയായ ഒരു പ്രതിഷേധം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ വേറിട്ട കഥ ഈ സമയെത്തെന്തായാലും നന്നായി ഭായ്.

ദുരിതം ഏറ്റുവാങ്ങിയവനെ ആയതിന്റെ ദൈന്യം അറിയുകയുളൂ....!

കൊല്ലങ്ങളായി നമ്മൾ കാണുകയും ,കേൾക്കുകയും ചെയ്യുന്ന ഒരു സംഭവം...,അപ്പപ്പോൾ കാണുകയും,കേൾക്കുകയും ചെയ്യുമ്പോൾ കുറെ സങ്കടകണ്ണീർ പൊഴിപ്പിക്കാനല്ലാതെ നമ്മളെകൊണ്ടൊക്കെ എന്താകും ഭായ്...?

നമ്മളൊക്കെ ഒന്നിച്ചുനിന്നൊന്ന് ഊതിയാൽ മതി ഈ എൻഡോസൾഫാന്റെ എല്ലാ എൻഡിനും...!

എന്തുചെയ്യാം.....

നമ്മളും ഈ ദുരിതപക്ഷത്ത് ചേരാതെ ഭരണകർത്താക്കളേയും,പ്രതിപക്ഷത്തേയും മാറിമാറി താലോലിച്ചു കൊണ്ടിരിക്കുന്ന കാലം വരെ ഇതിനൊന്നും ഒരു എൻഡ് പോയിട്ട് ഒരു തുമ്പ് പോലും ഉണ്ടാകില്ല ..കേട്ടൊ

പട്ടേപ്പാടം റാംജി said...

ഉമേഷ്‌ പിലിക്കൊട്,
നന്ദി ഉമേഷ്‌.

കുസുമം ആര്‍ പുന്നപ്ര,
നന്ദി ടീച്ചര്‍.

ചെറുവാടി,
പലതും വായിക്കപ്പെടാതെയും അറിയപ്പെടാതെയും പോകുന്നത് വേണ്ട വിധത്തില്‍ ലഭിക്കാത്തത്‌ കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്.
നന്ദി ചെറുവാടി.

ManzoorAluvila,
അണ്ണാറക്കണ്ണനും തന്നാലായത്.
നന്ദി മാഷേ.

ചാണ്ടിക്കുഞ്ഞ്,
നന്ദി സുഹൃത്തെ ഈ പ്രധിഷേധസ്വരത്തിന്.

Abdulkader kodungallur,
നമ്മളാല്‍ കഴിയുന്നത് നമുക്ക്‌ ചെയ്യാം. ലേഖനങ്ങള്‍ വായിക്കാന്‍ മടി തോന്നുന്നവര്ക്ക് കഥയിലൂടെ അല്പം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് നല്ലതല്ലേ?
നന്ദി മാഷെ എപ്പോഴുമുള്ള താങ്കളുടെ നിരീക്ഷണങ്ങള്ക്ക്.

faisu madeena,
നന്ദി ഫൈസു.

ആചാര്യന്‍,
ഇതിന്റെ കൃത്യമായ ചലനങ്ങള്‍ മനസ്സിലാക്കുന്ന നിങ്ങളുടെ പ്രയാസങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. പാവപ്പെട്ടവന്റെ വേദനകളും പ്രയാസങ്ങളും കാണാന്‍ കണ്ണില്ലാത്ത ഒരു പശ്ചാത്തലത്തിലാണ് നാമിപ്പോള്‍. എണ്ണിയാല്‍ ഒടുങ്ങാത്ത പൂജ്യങ്ങള്‍ ചേര്ന്ന് കോടികള്‍ അഴിമതിയായി ഇവിടെ കിടന്നു ഉരുളുംപോഴും ഇത്തരം കണ്ണീര് കാണാന്‍ കഴിയാത്ത ഒരു കൂട്ടം.....!!
നന്ദി ആചാര്യന്‍.

jayanEvoor,
നന്ദി ഡോക്ടര്‍.

sreee,
വെറും ഒരു കൊലാഹലത്തിനപ്പുറത്തേക്ക് മനുഷ്യമനസ്സാക്ഷി ഉണരെണ്ടിയിരിക്കുന്നു.
നന്ദി ശ്രീ.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം
BILATTHIPATTANAM,
എല്ലാം നശിക്കുമ്പോഴും പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് അന്വേഷിച്ചുള്ള പാച്ചില്‍ തന്നെ പാവപ്പെട്ടവന്റെ ജീവിതം.
നന്ദി മുരളിയേട്ടാ.

ബിജിത്‌ :|: Bijith said...

റാംജി, നല്ല അവതരണം... എന്താ പറയാ, ഇങ്ങനെ ഒരു പോസ്റ്റു കൊണ്ടോ ഈ കമന്റുകള്‍ കൊണ്ടോ മാറ്റം വരില്ലായിരിക്കാം, എങ്കിലും ഇതെങ്കിലും ചെയ്യേണ്ടേ നമ്മള്‍.
മാതൃഭൂമി ആഴ്ചപതിപ്പില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച വിപത്തിനെ കുറിച്ച് വായിച്ചപ്പോള്‍ അതിലെ ചിത്രങ്ങള്‍ കുറെ നാളേക്ക് ദുസ്വപ്നം ആയിരുന്നു. കാസര്‍ഗോഡ്‌ നമ്മുടെ കേരളത്തില്‍ തന്നെ അല്ലെ ഇപ്പോഴും...

രമേശ്‌അരൂര്‍ said...

സത്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന അധികാര വര്‍ഗത്തിനെതിരെയുള്ള ചാട്ടുളിയായി ഈ കഥ .ഒരു കഥാ സന്ദര്‍ഭം എന്ന് പറയാം .
ഇടയ്ക്ക് അറിവ് പകരുന്ന വാര്‍ത്തയും കയറി (informative news )..എഴുത്തുകാരന്‍ എന്ന നിലയ്ക്കുള്ള രാംജിയുടെ വലിയ ഉത്തരവാദിത്വം ഈ കഥയിലൂടെ നിറവേറ്റി .അഭിനന്ദനങ്ങള്‍ !

haina said...

അണ്ടിപരിപ്പും,എന്‍ഡോസള്‍ഫാനും.

റഷീദ്‌ കോട്ടപ്പാടം said...

ശക്തമായ ഭാഷ.
ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വളരെ ശക്തമായ, വ്യക്തമായ അവതരണം
നന്നായി..അഭിനന്ദങ്ങള്‍ റാംജി ചേട്ടാ



പുതിയ പോസ്റ്റിടുമ്പോള്‍ ഒരു മെയില്‍ അയച്ചൂടേ...?
mizhineerthully@gmail.com

Echmukutty said...

ഇത് വളരെ നന്നായി.
ഒരു ദുരിതവും കാണാനാവാത്ത തിമിരമാണ് അധികാരത്തിന്റെയും ധനത്തിന്റെയും ഒടുങ്ങാത്ത ആസക്തികൾക്ക്.
ഇൻഡ്യാക്കാരായിപ്പോയതിൽ ലജ്ജയും സങ്കടവുമുണ്ട് എന്ന് പറയാൻ നമ്മെ പ്രേരിപ്പിയ്ക്കുന്ന ഒരു പ്രകടനമാണ് ഈ കൊടും വിഷത്തിനു വേണ്ടി വാദിയ്ക്കുമ്പോൾ നമ്മുടെ ഭരണാധികാരികൾ കാഴ്ചവെയ്ക്കുന്നത്.

തീർത്തും മനുഷ്യവിരുദ്ധമായ ഒരു നിലപാടാണത്.

ഭംഗിയായി എഴുതി.
അഭിനന്ദനങ്ങൾ.

ഹംസ said...

കഥ കാലിക പ്രാധാന്യമുള്ളത് .

എഴുത്തുകാരന്‍ തന്‍റെ പ്രതിഷേധം അറിയിക്കേണ്ടത് തന്‍റെ രചനകളില്‍കൂടി തന്നെയാണ് റാംജി അത് ഭംഗിയായി നിര്‍വഹിച്ചു.

എത്ര കൊണ്ടാലും പഠിക്കാത്ത ജനം വീണ്ടും വോട്ട് നല്‍കി യജമാനന്മാരെ സൃഷ്ടിക്കുമ്പോള്‍ തന്‍റെ സംരക്ഷണത്തിനവര്‍ എന്തു ചെയ്യുന്നു എന്ന് ചിന്തിക്കുന്നില്ല.
മാരകമായ വിഷത്തിന്‍റെ ഭവിഷത്ത് മനുഷ്യര്‍ അനുഭവിക്കുന്നത് നേരില്‍ കാണുമ്പോഴും അന്വേഷണം നടക്കട്ടെ അതുകൊണ്ടാണോ സംഭവിക്കുന്നത് എന്ന റിസള്‍ട്ട് വരട്ടെ എന്നിട്ട് നിരോധിക്കാം എന്ന പ്രസ്ഥാവനയിറക്കുന്ന നേതാക്കന്മാര്‍ക്ക് കുത്തക മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഒരു ഉദ്ദേശം മാത്രമേ ഉള്ളൂ ..

നന്നായി റാംജി നന്നായി... താങ്കളുടെ രോക്ഷം വരികളില്‍ കാണുന്നു... അഭിനന്ദനങ്ങള്‍ :)

ജയിംസ് സണ്ണി പാറ്റൂര്‍ said...

നരേന്ദ്രനാഥിന്റെ കുട്ടികള്‍ക്കായിട്ടുള്ള ഇതേ
പേരിലുള്ള കഥാപാത്രം ഏവര്‍ക്കും ഉപകാരി
യാണ്.
കേരളത്തിലെ പച്ചക്കറി കൃഷി ഇല്ലാ
താക്കി മറ്റു സംസ്ഥാനങ്ങളിലെ മലക്കറികള്‍
വാങ്ങി ഇഷ്ടം പോലെ എന്‍ഡോസള്‍ഫാന്‍
നാം യഥേഷ്ടം അകത്താക്കുന്നുണ്ട്. എന്തു
പറയാന്‍ ബ്രോയിലര്‍ കോഴിയിറച്ചിയിലൂടെ
ഹോര്‍മോണുകളും ഉള്ളിലെത്തുന്നുണ്ട്.ജൈവ
കീടനാശിനി ഉണ്ടാക്കാനുള്ള എല്ലാ വിഭവ
ങ്ങളുമുള്ള രാജ്യത്തിനാണ് ഈ ദുര്‍ഗ്ഗതി.

ആളവന്‍താന്‍ said...

പ്രസക്തമായ വിഷയം... നന്നായി മാഷേ.

Mohamedkutty മുഹമ്മദുകുട്ടി said...

നേതാക്കള്‍ക്കു കൊറിക്കാന്‍ അണ്ടിപ്പരിപ്പും കഴിക്കാന്‍ മദ്യവും ഉള്ളേടത്തോളം കാലം ഇതൊന്നും പ്രശ്നമല്ല.കാലിക പ്രാധാന്യമുള്ള വിഷയം,നല്ല കഥ.

Manoraj said...

കാലീകപ്രസക്തമായ വിഷയം റാംജി. എന്‍ഡോസള്‍ഫാനാവും വിഷയം എന്ന് ഇത്തിരികുഞ്ഞന്റെ തല കണ്ടപ്പോളേ തോന്നി. നമുക്കുള്ള രോഷം ഇങ്ങിനെയൊക്കെ പ്രതികരിച്ചെങ്കിലും തീര്‍ക്കണം. ചെറിയ കുറേ അക്ഷരതെറ്റുകള്‍ ഉണ്ട്. ഒന്ന് കറക്റ്റ് ചെയ്യുമല്ലോ

കുമാരന്‍ | kumaran said...

തകര്‍ത്തു മാഷേ..

ഒഴാക്കന്‍. said...

ഇത്തവണ എന്‍ഡോസള്‍ഫാന്‍ ആണല്ലേ .. സംഭവം കലക്കി

പട്ടേപ്പാടം റാംജി said...

ബിജിത്‌ :|: Bijith,
നമുക്ക്‌ ചെയ്യാന്‍ കഴിയുന്നത് ചെയ്യാം. അത്രമാത്രം.
നന്ദി ബിജിത്‌.

രമേശ്‌അരൂര്‍,
നന്ദി മാഷെ.

haina,
നന്ദി ഹൈന.

റഷീദ്‌ കോട്ടപ്പാടം,
നന്ദി റഷീദ്‌.

റിയാസ് (മിഴിനീര്ത്തു ള്ളി),
മെയില്‍ ചെയ്യാം.
നന്ദി റിയാസ്‌.

Echmukutty,
എല്ലാ നിലക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ.
നന്ദി എച്മു.

ഹംസ,
എല്ലാ രാഷ്ടീയത്തിനും അതീതമായി മനുഷ്യര്‍ അനുഭവിക്കുന്ന ഒടുങ്ങാത്ത വേദനകള്‍...
നന്ദി ഹംസ.

ജയിംസ് സണ്ണി പാറ്റൂര്‍ ,
ഇതൊക്കെയാണ് ഇന്നത്തെ നമ്മുടെ ചുറ്റുപാടുകള്‍.
നന്ദി മാഷെ.

ആളവന്താാന്‍ ,
നന്ദി സുഹൃത്തെ.

Mohamedkutty മുഹമ്മദുകുട്ടി ,
നന്ദി കുട്ടിക്കാ.

Manoraj ,
നന്ദി മനു.

കുമാരന്‍ | kumaran ,
നന്ദി സുഹൃത്തെ.

ഒഴാക്കന്‍. ,
നന്ദി ഒഴാക്കന്‍.

Muneer said...

സമകാലീന പ്രസക്തിയുള്ള വിഷയം തന്നെ
തിരഞ്ഞെടുത്തു അതൊരു കഥാ രൂപമാക്കി
അവതരിപ്പിച്ചത് വളരെ നന്നായി..ശക്തമായ
ഭാഷയില്‍തന്നെ ഏന്ഡോസള്‍ഫാന്‍
ഭീകരത കൈകാര്യം ചെയ്തതതില്‍
താങ്കള്‍ വിജയിച്ചു..അഭിനന്ദനങ്ങള്‍

ശ്രീനാഥന്‍ said...

എൻഡോസൾഫാൻ- ഒരു ശക്തമായ പ്രതികരണമായി ഈ കഥ! കാസറഗോട്ടേ വിഷം തീണ്ടിയ കശുവണ്ടിത്തോട്ടങ്ങളെക്കുറിച്ചോർത്തപ്പോൾ കശുവണ്ടി കഥയിൽ കൃത്യമായി ഉപയോഗിക്കപ്പെട്ടത് തികച്ചും ശ്രദ്ധേയമായി തോന്നി.

Vayady said...

കാലീകപ്രസക്തമായ വിഷയം ഇത്തിരിക്കുഞ്ഞനിലൂടെ വളരെ ശക്തമായി വായനക്കാരുടെ മനസ്സുകളിലേക്ക് എത്തിച്ചു. റാംജി എന്ന എഴുത്തുകാരന്റെ തൊപ്പിയില്‍ ഒരു തൂവല്‍കൂടി ! അഭിനന്ദനങ്ങള്‍.

jazmikkutty said...

ഇത്തിരിക്കുഞ്ഞന്‍ ഒത്തിരി ഭീതിയുണര്‍ത്തി.എന്‍ഡോ സള്‍ഫാന്‍ മിക്കവരും ഒരു വാര്‍ത്ത എന്ന രീതിയില്‍മാത്രമാണ്കാണുന്നത്.ഇതിനെതിരെ നാം ഓരോരുത്തരായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പതിവ് പോലെ
ശക്തവും,ലളിതവുമായ എഴുത്ത് റാംജി..

ജിഷാദ് said...

ഈ വിഷയത്തെ കുറിച്ച് മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കാസര്‍ഘോടുള്ള ഒരു സുഹൃത്തിനോട് ഇതിനെ കുറിച്ച് ചോതിച്ചപോള്‍ അവന്‍ പറഞ്ഞു, എന്ത് സള്‍ഫാന്‍ ? അവിടെ അങ്ങനെ ഒന്നും ഇല്ല എന്ന്... എന്തായാലും മാധ്യമങ്ങളില്‍ കാണുമ്പോള്‍ ശരിക്കും വേദന തോന്നാറുണ്ട്...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കഥയും ലേഖനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി നന്നായി.
ഇനി ആരെങ്കിലും അണ്ടിപ്പരിപ്പ് കൊറിക്കുമ്പോള്‍ താങ്കളുടെ ഈ കഥ ഓര്‍മ്മിച്ചെങ്കില്‍ താങ്കളുടെ ഉദ്യമം വിജയിച്ചു.
അഭിനന്ദനങ്ങള്‍ ....

ആദൃതന്‍ | Aadruthan said...

തികച്ചും കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച രാംജിക്ക് അഭിനന്ദനങ്ങള്‍.

ശ്രീക്കുട്ടന്‍ said...

റാംജി സാബ്,
ടെലിവിഷനിലും മറ്റും ആവര്‍ത്തിച്ചാവര്‍ത്തിച്ച് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെക്കാട്ടുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിപ്പോവുകയാണ്.ഉറക്കത്തില്‍ പോലും ആ ദയനീയരൂപങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.നമ്മുടെ അധികാരിവര്‍ഗ്ഗങ്ങള്‍ എന്നാണിനി അവരുടെ പ്രജകളോട് ഒരല്‍പ്പം കരുണയുള്ളവരായിതീരുക.ഈ മാരകവിഷങ്ങള്‍ നിര്‍ത്തലാക്കുവാന്‍ എന്തേ അവര്‍ മടിക്കുന്നു.പഴുത്തിലകള്‍ വീഴുമ്പോള്‍ പച്ചില ആര്‍ത്തു ചിരിക്കുന്നത് പോലെ ഇതെല്ലാം നിസ്സാരമായി കാണുന്നവര്‍ ഈ വിപത്ത് നാളെ തങ്ങളുടെ തലമുറയ്ക്കും ദുരിതം വിതയ്ക്കും എന്ന് മനസ്സിലാക്കിയെങ്കിലുമാവശ്യമായ നടപടികളെടുക്കുവാന്‍ തയ്യാറായെങ്കില്‍....മനുഷ്യജീവനുകള്‍ക്ക് നായ്ക്കളുടെ വിലപോലും കല്‍പ്പിക്കാത്ത ഒരു രാജ്യത്ത് ജനിച്ചുപോയ ഗതികേടേ................

തെച്ചിക്കോടന്‍ said...

എന്‍ഡോ സള്‍ഫാന്‍ കൊണ്ടുള്ള ദുരിതമനുഭവിക്കുന്നവരുടെ ചിത്രങ്ങള്‍ പോലും നമ്മെ അസ്വസ്തരാക്കുമ്പോള്‍ അതിന്റെ അനുഭവസ്ഥരുടെ വേദനകള്‍ എത്രത്തോലമായിരിക്കും.

തികച്ചും കാലികമായ വിഷയം സമയോചിതമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍ റാംജി.

the man to walk with said...

കാലിക പ്രസക്തമായ വിഷയം ..ആശംസകള്‍

Sukanya said...

നന്നായി റാംജി,കഥയിലൂടെ എന്‍ഡോസള്‍ഫാന്‍
എന്ന വിഷത്തിനെതിരെയും അതിലേറെ വിഷം നിറഞ്ഞ അധികാര വര്‍ഗത്തെ കുറിച്ചും പ്രതികരിക്കാന്‍ കഴിഞ്ഞുവല്ലോ

പട്ടേപ്പാടം റാംജി said...

Muneer,
കഥ ആകുമ്പോള്‍ വായനക്ക് മുഷിവ് വരില്ലല്ലോ എന്നതാണ് കഥ ആക്കാന്‍ പ്രേരിപ്പിച്ചത്‌.
നന്ദി മുനീര്‍.

ശ്രീനാഥന്‍,
ഒരു കഥ ആക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നു. മോശം ആയില്ല എന്നറിഞ്ഞതില്‍ സന്തോഷം.
നന്ദി മാഷെ.

Vayady,
നല്ല വാക്കുകള്ക്ക്ി നന്ദി വായാടി.

jazmikkutty,
സാധാരണ എന്തും നമ്മളെ നേരിട്ട് ബാധിക്കുമ്പോഴാണ് നമ്മള്‍ ഒന്നനങ്ങുന്നത് അല്ലെ? അത് പോരെന്നാണ് പല സംഭവങ്ങളും തെളിയിക്കുന്നത്.
നന്ദി ജാസ്മിക്കുട്ടി.

ജിഷാദ്,
കാസേര്ഗോസടുള്ള സുഹൃത്ത്‌ നുണ പറഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. ഇതില്‍ തന്നെ കാസേര്ഗോസടുള്ള ആചാര്യന്‍ എന്ന ബ്ലോഗര്‍ എഴുതിയ കമന്റ് വായിച്ച് നോക്ക്.
നന്ദി ജിഷാദ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍),
സ്വയം ഓര്മ്മി പ്പിക്കാന്‍ ഒരു ഉദേശവും ഇല്ലാതില്ല.
നന്ദി ഇസ്മായില്‍.

ആദൃതന്‍ | Aadruthan,
നന്ദി സുഹൃത്തെ.

ശ്രീക്കുട്ടന്‍,
ലോകം മുഴുവന്‍ ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നതെങ്കിലും നമ്മുടെ രാജ്യം പോലെ ഇത്രയും കെടുകാര്യസ്ഥത മറ്റെവിടെയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.
നന്ദി ശ്രീക്കുട്ടന്‍.

തെച്ചിക്കോടന്‍,
അതെ.നമുക്കൊക്കെ വായിച്ചും ചിത്രം കണ്ടും ഉള്ള അറിവ്‌ മാത്രമേ ഉള്ളു.. എന്നിട്ടും ഇങ്ങിനെ ആവുമ്പോള്‍ ജനിച്ചത്‌ മുതല്‍ ജീവിക്കാന്‍ കഴിയാത്തവരുടെ പ്രയാസങ്ങള്‍ എത്രത്തോളമായിരിക്കും അല്ലെ?
നന്ദി സുഹൃത്തെ.

the man to walk with,
നന്ദി സുഹൃത്തെ.

Sukanya.
അതെ അത്രയും കഴിഞ്ഞല്ലോ എന്ന തൃപ്തി.
നന്ദി സുകന്യ.

krishnakumar513 said...

ആ തീഷ്ണത ഉള്‍ക്കൊള്ളുന്നു,അഭിനന്ദനങ്ങള്‍..

ramanika said...

കഥയായാലും കാര്യമായാലും ഭരണ വര്‍ഗത്തിന് ഒരു പ്രശ്നവും ഇല്ല
ഷിവാസ്‌ റീഗിളിന്റെ കുപ്പി തുറന്നു ഒരു പെഗ്ഗ്‌ അകത്താക്കി വീണ്ടും ഒന്നുകൂടി ഗ്ലാസ്സിനകത്തൊഴിച്ച്‌ അവര്‍ ചര്‍ച്ചയും അന്വേഷണവും അവലോകനവും ആയി മുന്നോട്ടു പോകും
ശക്തമായഒരു പ്രതിഷേധ വിഷയത്തെ ഒരു കഥയാക്കി
അവതരിപ്പിച്ച താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു
hats off !!!!!

thalayambalath said...

കഥകളായും നാടകങ്ങളായും ഇത്തരം വിഷയങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലട്ടെ.... അധികാരികള്‍ കണ്ണുതുറക്കട്ടെ.... അഭിനന്ദനങ്ങള്‍ റാംജീ....

Renjith said...

കാലീകപ്രസക്തമായ വിഷയം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു ,അഭിനന്ദനങ്ങള്‍ റാംജി ഭായി

സാബിബാവ said...

ഇതുകൊണ്ടൊന്നു മാറ്റം വരില്ലെങ്കിലും
നമുക്കും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് . .
അടിത്തറയിട്ടു പറയാം നല്ല പോസ്റ്റ്‌

കുഞ്ഞൂസ് (Kunjuss) said...

അതി ലളിതമായി ഒരു ഭീകര സത്യം വായിക്കാനായി. അനുദിനം പത്രത്താളുകളില്‍ വരുന്ന ദയനീയ വാര്‍ത്തകള്‍ കേട്ട് മനസ്സ് വിറങ്ങലിക്കുന്നു..!

റാംജി,വളരെ മനോഹരമായ്‌ പറഞ്ഞു,അഭിനന്ദനങ്ങള്‍..

MyDreams said...

കഥയെകാള്‍ കൂടുതല്‍ ഇഷ്ട്ടപെട്ടത്‌ അതിന്റെ പ്രസകതിയാണ് ...പക്ഷെ കഥയിലേക്ക് വന്നില്ല എന്ന് തോനുന്നു

റോസാപ്പൂക്കള്‍ said...

റാംജി,കഥ വളരെ നന്നായി.ശരിക്കും നമ്മള്‍ എഴുത്തുകാര്‍ ചെയ്യേണ്ട ഒരു കാര്യമാണ് താങ്കള്‍ ചെയ്തത്.അഭിനന്ദനന്ങ്ങള്‍

junaith said...

കാലികപ്രസക്തമായ കഥ..

elayoden.com said...

ഞാന്‍ ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ്‌ കാണുന്നത്. വളരെ നാന്നായിരിക്കുന്നു. ആദ്യം വായിച്ചതു തന്നെ കാലിക പ്രസക്തിയുള്ളതും, ഇപ്പോള്‍ ചര്‍ച്ചാ വിഷയവുമായ എന്ടോ സള്‍ഫാന്‍.

രാംജിക്ക് ആശംസകള്‍.

പട്ടേപ്പാടം റാംജി said...

krishnakumar513,
നന്ദി സുഹൃത്തെ.

ramanika,
സ്വയം അനുഭവപ്പെട്ടാലും പഠിക്കാത്ത വര്ഗ്ഗങ്ങള്‍....
നന്ദി മാഷെ.

thalayambalath,
നമ്മള്ക്ക് ആകുന്നത് പോലെ.
നന്ദി മാഷെ.

Renjith,
നന്ദി രഞ്ജിത്.

സാബിബാവ,
നമുക്ക്‌ പ്രതീക്ഷിക്കാം,ഇന്നല്ലെങ്കില്‍ നാളെ... പ്രതീക്ഷ കൈവിടരുത്‌.
നന്ദി സാബിറ

കുഞ്ഞൂസ് (Kunjuss),
കേട്ടറിവ് കൊണ്ട് നമ്മള്‍ ഇത്രയും വിഷമിക്കുമ്പോള്‍ അനുഭവിക്കുന്നവരുടെ സ്ഥിതി?
നന്ദി കുഞ്ഞൂസ്.

MyDreams,
സത്യത്തില്‍ ഒരു കഥക്ക് പറ്റിയ വിഷയമാണോ എന്ന് സംശയമുണ്ട്. പക്ഷെ മറ്റുള്ളവരുമായി പങ്കിടാന്‍ കഥയാണ് നല്ലതെന്നു തോന്നി. ഒന്ന് സൂചിപ്പിക്കാന്‍ മാത്രേ കഴിഞ്ഞു എന്നറിയാം.
നന്ദി സുഹൃത്തെ.

റോസാപ്പൂക്കള്‍,
കഴിയാവുന്നത് പറഞ്ഞു എന്ന് മാത്രം.
നന്ദി റോസ്.

junaith,
നന്ദി ജുനൈത്.

elayoden.com,
ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.
വീണ്ടും കാണുമല്ലോ.

ajith said...

രാംജി, സത്യം പറഞ്ഞാല്‍ വളരെ അസ്വസ്ഥമായ മനമായിരുന്നു അന്നു കെ.വി. തോമസ് എന്‍ഡോസള്‍ഫാന്‍ അനുകൂലമായി സംസാരിച്ച വാര്‍ത്ത കണ്ടപ്പോള്‍. വലിയ അന്യായങ്ങള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി ഇരിക്കുമ്പോള്‍ വല്ലാത്ത ഒരു എരിച്ചില്‍. സമകാലികമായ ഒരു ദുരന്തത്തെ ശക്തമായി അവതരിപ്പിച്ചു.

സി. പി. നൗഷാദ്‌ said...

valare nalla vishyam nannaayii

C.K.Samad said...

ലോകത്തില്‍ വികസിത രാജ്യങ്ങളായ ഇ. യു,അമേരിക്ക തുടങ്ങിയ എഴുപതോളം രാജ്യങ്ങളില്‍ നിരോധിച്ച ഈ സാധനം ഇനിയും നമ്മള്‍ അതിന്റെ മാറ്റ് കൂട്ടി നോക്കുന്നു..... കഷ്ടം.....

ഷിമി said...

പലരുടെയും കണ്ണുതുറപ്പിക്കുന്ന രീതിയിലുളള അവതരണം. ഉറക്കം നടിക്കുന്നവരുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ കഴിയില്ലെന്നതാണു സങ്കടം.

ഗൌരവമേറിയ വിഷയം. സാറിനു അഭിനന്ദനങ്ങള്‍ !

ജുവൈരിയ സലാം said...

ഇത്തിരികുഞ്ഞനിലുടെ എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദൂഷ്യ ഫലങ്ങൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു.ആശംസകൾ..

Sneha said...

രാംജി, ഈ കഥ കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ കണ്ണുകള്‍ തുറപ്പിക്കെട്ടെ...കഥാവതരണം പതിവ് പോലെ തന്നെ നന്നായിരിക്കുന്നു.. സ്വയം പാരയാവുന്ന ഒരു ലോകം..ഇനിയെങ്കിലും ഒരു പാഠം പഠിക്കെട്ടെ....!

jyo said...

എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനി ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന പരിണതഫലം ഈ കഥയിലൂടെ പലരുടെയും കണ്ണുതുറക്കാന്‍ സഹായിച്ചു.വളരെ വ്യത്യസ്തമായ അവതരണം.

lekshmi. lachu said...

കാലിക പ്രാധാന്യം ഉള്ള കഥ
നന്നായി അവതരിപ്പിച്ചു...അഭിനന്ദനങ്ങള്‍.

പട്ടേപ്പാടം റാംജി said...

ajith,
അല്പം പോലും മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത കാര്യങ്ങള്‍ കേള്ക്കുകയും കാണുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസം അല്ലെ...
നന്ദി മാഷെ.

സി. പി. നൗഷാദ്‌,
നന്ദി നൌഷാദ്.

C.K.Samad,
എന്ത് ചെയ്യാം..നമ്മുടെ യോഗം.
നന്ദി മാഷെ.

ഷിമി,
അതെ...ഉറക്കം നടിക്കുന്നവരെ ഉണര്ത്താന്‍ പ്രയാസമാണ്.
നന്ദി ഷിമി.

ജുവൈരിയ സലാം,
നന്ദി ജുവൈരിയ.

Sneha,
എത്ര കൊണ്ടാലും പഠിക്കാത്ത നമ്മള്‍....
നന്ദി സ്നേഹ.

jyo,
നന്ദി ജ്യോ.

lekshmi. lachu,
നന്ദി ലക്ഷ്മി.

ഭൂതത്താന്‍ said...

ഇത്തിരിക്കുഞ്ഞനായി രൂപാന്തരം പ്രാപിച്ച്‌ ദുരന്തം ഏറ്റ്‌ വാങ്ങേണ്ടി വന്നപ്പോഴും സ്വയം മനസ്സിലാക്കി തിരുത്താനാകാതെ ഭീകര ജീവിയുടെ ചിറകിനടിയില്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങി വീണ്ടും അയാളുടെ നാവിറങ്ങിയത്‌ അയാളുടെ തന്നെ അനുയായികള്‍ തിരിച്ചറിഞ്ഞു.

ആ തിരിച്ചറിവുകള്‍ കുമിളകള്‍ പോലെ നൈമിഷികം മാത്രമായി പോകുന്നു ...വീണ്ടും മറ്റൊരു ലഹരിയില്‍ ആ തിരുവായ തുറക്കുമ്പോള്‍ എല്ലാം മറന്നു അനുയായികള്‍ ജയ് വിളിക്കുന്നു ...ഇതൊരു തുടര്‍ക്കഴ്ചയായി അധ:പതിക്കുന്നു ...

appachanozhakkal said...

എന്ടോസള്‍ഫാന്‍ ഒരു പ്രാവശ്യം ഞാനും തോട്ടത്തില്‍ തളിച്ചിട്ടുണ്ട്. പക്ഷെ, അന്നെനിക്ക് ഇതിന്റെ മാരക പ്രഹരശേഷിയെക്കുറിച്ച് അറിയില്ലായിരുന്നു. വളരെ അധികം ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയം, തന്മയത്വത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

Sabu M H said...

കാലികമാണല്ലോ. നന്നായി.

വിജയലക്ഷ്മി said...

ഭീകര സത്യം നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്ന കഥ .വളരെ ലളിതമായി ആവിഷ്കരിച്ചു....

ശങ്കരനാരായണന്‍ മലപ്പുറം said...

മൊയ്തു വാണിമേലും താങ്കളുടെ അനുയായിയാണല്ലേ?

ജോഷി പുലിക്കൂട്ടില്‍ . said...

ഇവനെ പോലെ ഉള്ള ഇത്തിരി കുഞ്ഞന്‍ മാരെ ജയിപ്പിച്ച നമ്മളൊക്കെ ആണ് ആ പെരിനി യോഗ്യര്‍ എന്ന് തോന്നുന്നു

Wash'llenⒿⓚ | വഷളന്‍'ജേക്കെ said...

ഉച്ചത്തില്‍ പറയാന്‍ അല്ലേ പറ്റൂ. എത്ര പറഞ്ഞാലും ആരും കേള്‍ക്കുന്നില്ലല്ലോ റാംജീ...
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ കഥയിലൂടെ ശക്തമാക്കി. അണ്ടിപ്പരിപ്പിലൂടെ അവതരിപ്പിച്ച ബിംബം ഇഷ്ടപ്പെട്ടു.

നാട്ടുവഴി said...

കേരളത്തിലും വികസിത രാഷ്ട്രങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ കീടനാശിനി ഉപയോഗിച്ച്‌ വിളയിക്കുന്ന വിളകൾ തമിഴ്‌ നാട്ടിൽ നിന്ന്‌ നിർലോഭം കേരളത്തിലെത്തുന്നുണ്ടത്രേ !

ഭാവി തലമുറയെ വരെ ബാധിക്കുന്ന മാരക രോഗങ്ങൾ സൃഷ്ടിക്കുന എൻഡോസൾഫാന്‌ തമിഴ്‌ നാട്ടിൽ കർശന നിരോധനം ഏർപെടുത്തിയിട്ടില്ലത്ത താണ്‌ കാരണം. മധുര,തിരുനൽവേലി തുടങ്ങിയ ജില്ലകളിലെ കൃഷിയിടങ്ങളിലാണ്‌ ഏറ്റവും അധികം എൻഡോസൽഫാൻ ഉപയോഗിക്കുന്നത്‌
ഓർക്കുക........
കേരളത്തിലേക്ക്‌ വരുന്ന "തണ്ണിമത്തൻ" കുടുതലും കൃഷിചെയ്യുന്നത്‌ ഇവിടെത്തന്നെയാണ്.

റാംജി, ഒരു സമകാലീക വിഷയം കഥയാക്കിയതിന് അഭിനന്ദനങ്ങൾ......

Kalavallabhan said...

നല്ലൊരു വിഷയം നന്നായവതരിപ്പിച്ചു.

jayarajmurukkumpuzha said...

kadha hridaya sparshiyayittundu,..... abhinandanangal.....

പട്ടേപ്പാടം റാംജി said...

ഭൂതത്താന്‍,
താല്ക്കാലികമായ തിരിച്ചറിവുകള്‍ വന്നാലും അല്പം സമാധാനമായേനെ.
നന്ദി സുഹൃത്തെ.

appachanozhakkal,
നന്ദി അച്ചായാ.

Sabu M H,
നന്ദി സാബു.

വിജയലക്ഷ്മി,
നന്ദി ചേച്ചി.

ശങ്കരനാരായണന്‍ മലപ്പുറം,
സന്ദര്ശനത്തിനും അഭിപ്രായത്തിനും
നന്ദി മാഷെ.

Wash'llenⒿⓚ | വഷളന്‍'ജേക്കെ,
അതെ മറ്റൊന്നിനും നമുക്കാകുന്നില്ലല്ലോ.
നന്ദി ജെകെ.

നാട്ടുവഴി,
നമ്മള്‍ കശുവണ്ടി പോലെ എല്ലാം തിന്നുന്നു.
നന്ദി ആശ.

Kalavallabhan,
നന്ദി സുഹൃത്തെ.

jayarajmurukkumpuzha,
നന്ദി ജയരാജ്‌.

വീ കെ said...

പ്രസക്തമായ വിഷയം...
വളരെ നന്നായി അവതരിപ്പിച്ചു....
തലപ്പത്തിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനു ഇതൊക്കെ മനസ്സിലാകുമോ...?

വാസ്ഥവത്തിൽ അവർ പാവങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ എപ്പോഴെങ്കിലും,തങ്ങളുടെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും മറ്റും ബിനാമി കമ്പനികളിൽ ഒഴുക്കി വിടുന്ന കോടികളെക്കുറിച്ചല്ലാതെ...!

ആശംസകൾ....

നിശാസുരഭി said...

അഭിവാദ്യങ്ങള്‍, അക്ഷരങ്ങളാല്‍ അഗ്നിജ്വാല തീര്‍ത്തതിന്!

ഉമ്മുഅമ്മാർ said...

കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ കഥയിലൂടെ വായനക്കരിൽ എത്തിച്ച രീതി എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു.ദുരിതം ഏറ്റുവാങ്ങി ജീവിക്കുന്നവരുടെ അവസ്ഥ ഏസി റൂമിലിരുന്നു വിശ്രമം നയിക്കുന്നവർക്കെങ്ങിനെ അറിയാനാ ഒരിക്കലെങ്കിലും അവ ചിന്തിച്ചിരുന്നെങ്കിൽ …….എത്രകുരുന്നുകളുടെ ദയനീയ മുഖങ്ങൾ എന്തു കൊണ്ടിവർ കണ്ടില്ലെന്ന് നടിക്കുന്നു… അതി ഗംഭീരം ഈ പോസ്റ്റ് ഒരു കഥയുടെ ധർമ്മം നന്നായി മനസ്സിലാക്കി തന്നു താങ്കൾ… അഭിനന്ദനങ്ങൾ

സുജിത് കയ്യൂര്‍ said...

Valiyoru durithathe kurich ormikkaanum munnariyippu nalkaanum ee post upakarikkumallo.

salam pottengal said...

you have written it in the effect of a science fiction. so effective and convincing. The govt say they need to study it again before a final decision. What study they need other than seeing these tragedy unfolding in front of our eyes.

സലീം ഇ.പി. said...

എന്‍ഡോ സള്‍ഫര്‍ ദുരന്തം ഒരു നാടിന്‍റെ പ്രശ്നമെന്നതില്‍ നിന്നും ഒരു രാജ്യത്തിന്റെ പ്രശ്നമായി ഉയര്‍ത്തെണ്ടതുണ്ട്.
കാലികമായ പ്രമേയം. മികച്ച രചനാ ശൈലി..ആശംസകള്‍!

കണ്ണൂരാന്‍ / K@nnooraan said...

@@
എന്ടോസള്‍ഫാന്‍ ദുരന്തം കണ്മുന്‍പില്‍ കിടന്നു പിടയുന്നു. എത്രയോപേര്‍ ജീവച്ഛവമായി കഴിയുന്നു. എന്തൊരു വിധിയാണ് നമ്മുടേത്!

(നന്നായി ഭായീ ഈ ലേഖന-കഥ)

**

Rasheed Punnassery said...

ഇതിലും മനോഹരമായി ഒരു കഥാകാരന്‍
എങ്ങനെയാണ് സാമൂഹിക പ്രതിബദ്ദത കട്ടാനാവുക
നമ്മുടെ സാറന്മാര്‍ ഇതൊക്കെ കാണുമോ ആവോ
ഭായിക്ക് മാര്‍ക്കിടാന്‍ ഞാന്‍ ആളല്ല

ഒരു യാത്രികന്‍ said...

നല്ല കഥ. കാലിക പ്രസക്തം. നന്നായി പറഞ്ഞു.......സസ്നേഹം

Aneesa said...

എന്ടോസള്‍ഫാന്‍,വയ്യ ....ആ വാക്ക് പോലും വെറുത്തു

പട്ടേപ്പാടം റാംജി said...

വീ കെ,
അതെ അതാണ്‌ നമ്മുടെ ഇന്നത്തെ ഏറ്റവും വലിയ ദുരന്തം...
നന്ദി വീ കെ.

നിശാസുരഭി,
നന്ദി നിശാസുരഭി.

ഉമ്മുഅമ്മാർ,
വിശദമായ വായനക്കും അഭിപ്രായത്തിനും നന്ദി.
സാധാരണക്കാരന്റെ ജീവിതം മനസ്സിലാക്കാവുന്നവര്‍ ഇനി നമ്മളെ എന്ന് നയിക്കും എന്ന് കാത്തിരിക്കാം.

സുജിത് കയ്യൂര്‍,
കഥയിലൂടെ ഒരു ദുരന്തം പറയാന്‍ നോക്കിയതാണ്.
നന്ദി മാഷേ.

salam pottengal,
അതെ. നമ്മുടെ കണ്മുന്നില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഈ സത്യങ്ങള്‍ (നിരവധി അന്വേഷണങ്ങള്‍ കഴിഞ്ഞിട്ടും) ഇനിയും അന്വേഷിക്കണം എന്നതിലെ തട്ടിപ്പാണ് മനസ്സിലാകാത്തത്.
നന്ദി മാഷെ.

സലീം ഇ.പി.,
എത്രയോ രാജ്യങ്ങള്‍ നിരോധിച്ച വിഷം നമ്മുടെ രാജ്യത്ത്‌ വേണം എന്ന് വാശി പിടിക്കുന്നത്...
നന്ദി സലിം.

കണ്ണൂരാന്‍ / K@nnooraan ,
നന്ദി കണ്ണൂരാന്‍.

Rasheed Punnassery,
ഇത്രയായിട്ടും ഇത്രയും പ്രതിഷേധം ഉയര്ന്നിട്ടും കുലുക്കമില്ലാത്ത്തവര്‍.
അഭിപ്രായത്തിന് നന്ദി റഷീദ്‌.

ഒരു യാത്രികന്‍,
നന്ദി സുഹൃത്തെ.

Aneesa,
വെറുപ്പ്‌ മാത്രമല്ല, കലി കയറുന്നു.
നന്ദി Aneesa.

Shukoor said...

എന്‍ഡോസള്‍ഫാന്റെ ഭീകര മുഖം അനാവരണം ചെയ്യുന്ന ഈ കഥ വളരെ ഇഷ്ടപ്പെട്ടു. സാമൂഹിക പ്രസക്തിയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ ബൂലോകത്ത് ഉയര്‍ന്നു വരേണ്ടത് വളരെ അത്യാവശ്യമാണ്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കും തുനയില്ലാതവര്‍ക്കും നമുക്കൊരു കൈത്താങ്ങാവാം . ആശംസകള്‍ റാംജി

pournami said...

നന്നായി വളരെ നല്ലൊരു പോസ്റ്റ്‌ ആയി .

a.faisal said...

ഇരകള്‍ എന്നും ഇരകള്‍..!

Ranjith Chemmad / ചെമ്മാടന്‍ said...

കാലികം! നന്നായി അവതരിപ്പിച്ചു!

Pranavam Ravikumar a.k.a. Kochuravi said...

ഒരു ഇടവേളയ്ക്കു ശേഷം ഇന്നാണ് കഥ വായിക്കുന്നത്... ഇന്ന് പലരും പറയാന്‍ തുടിച്ചു നില്‍കുന്ന കാലിക പ്രസക്തമുള്ള ചിന്തയാണ്.അത് വളരെ ശക്തിയായി തന്നെ പറഞ്ഞിരിക്കുന്നു.. അതിനു ആദ്യമായി നന്ദി... തൂലിക തുമ്പിന്റെ ശക്തി പ്രതികരണത്തിന്റെ ഏറ്റവും വലിയൊരു വഴിയാണ്...

ഈ വിപത്ത് ഇല്ലാതാക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും? കാണാം ആ കേമര്‍ ആരാണെന്ന്!!!

ആശംസകള്‍

Please see this comment also in: http://enikkuthonniyathuitha.blogspot.com/

pushpamgad said...

നല്ലമൂര്‍ച്ചയുള്ള ശൈലി കഥക്കു വിജയമായിട്ടുണ്ട്.
ചിന്തിക്കാനും പ്രതികരിക്കാനും തുണയായിനില്‍ക്കുന്ന വാക്കുകള്‍.
അവ ഗര്‍ജ്ജിക്കുമ്പോള്‍ ആരൊക്കെയോ ഉണര്‍ന്നെഴുന്നേല്‍ക്കുന്നപോലെ.
അഭിനന്ദനങ്ങള്‍...

അനില്‍കുമാര്‍. സി.പി. said...

തീഷ്ണമായ,മൂര്‍ച്ചയുള്ള വാക്കുകളിലൂടേ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ക്രൂര മുഖം തന്റേതായ ശൈലിയില്‍ വ്യക്തമായി വരച്ചു വെക്കാന്‍ രാംജിക്കു കഴിഞ്ഞൂ.

ആരെല്ലാം, എന്തെല്ലാം പറഞ്ഞിട്ടും അറിയേണ്ടവര്‍ അറിയുന്നില്ല എന്നത് നമ്മുടെ ദുരന്തം!

പട്ടേപ്പാടം റാംജി said...

Shukoor,
ഇനിയും ഇതിന്റെ വിപത്ത്‌ മനസ്സിലാക്കാതെ വരുന്നത് മഹാകഷ്ടം തന്നെ.
നമ്മളാലാവുന്നത് നമുക്കും......
നന്ദി മാഷെ.

pournami,
നന്ദി പൌര്ണ്ണെമി.

a.faisal,
അതെ എന്നും ഇരകള്‍ തന്നെ.
നന്ദി ഫൈസേല്‍.

Ranjith Chemmad / ചെമ്മാടന്‍,
നന്ദി രഞ്ജിത്.

Pranavam Ravikumar a.k.a. Kochuravi,
കാണാനും കാണിക്കാനും ഒരു രാഷ്ട്രീയപാര്ട്ടിയല്ല വേണ്ടത്‌. ഈ വിപത്ത്‌ ഇല്ലാതാകുക എന്നതാണ്.
മനുഷ്യരെ മനസ്സിലാക്കാനും അവരുടെ പ്രയാസങ്ങള്‍ കാണാനും കഴിവുള്ളവര്‍.
നല്ല വാക്കുകള്ക്ക് നന്ദിയുണ്ട് രവി.

pushpamgad,
സന്ദര്ശനത്തിനും അഭിപ്രായത്തിനും
നന്ദി സുഹൃത്തെ.

അനില്കുമാര്‍. സി.പി.,
അറിയേണ്ടവര്‍ അറിയുന്നില്ല എന്നത് തന്നെ നമ്മുടെ ദുര്യോഗം.
നന്ദി മാഷെ.

Typist | എഴുത്തുകാരി said...

ചെറിയ കഥയിലൂടെ പറഞ്ഞ വലിയ സത്യം!

siya said...

ഞാന്‍ വരാന്‍ വളരെ വൈകി ,എന്നാലും ശക്തമായ വിഷയം എനിക്കും വായിക്കാന്‍ അവസരം കിട്ടി .നന്ദി

ഹാപ്പി ബാച്ചിലേഴ്സ് said...

സമയോചിതമായ നല്ല കഥ.
കശുവണ്ടി പരിപ്പില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ തല വളരുന്നത് പോലെ കണ്ടെത്തിയ റാംജിയുടെ ഭാവന സമ്മതിച്ചിരിക്കുന്നു.
ആശംസകള്‍

moideen angadimugar said...

ബലിച്ചോറുണ്ടകൾ ഉണങ്ങിക്കരിയുമ്പോഴും ബലിക്കാക്കകൾപോലും കടന്നുവരാത്ത പ്രദേശമാണു ഇന്നു എന്റോസൾഫാൻ ഉപയോഗിച്ച കാസറഗോട്ടെ ഗ്രാമങ്ങൾ.
നിത്യേന ഇളം പുഷ്പങ്ങൾ കൊഴിഞ്ഞുതീരുന്നു.
തിരഞ്ഞെടുപ്പ് അടുക്കാറായില്ലേ, അതുകൊണ്ടാവണം മുതലക്കണ്ണീരുമായി വരുന്നുണ്ട്
ഇപ്പോൾ നേതാക്കളൊക്കെ.

 
©2009 കഥകള്‍ | by TNB