24/7/10

ഗ്രാമങ്ങള്‍ ഇനിയും ഉറങ്ങരുത്.

19-07-2010

ഷാഫി പമ്മിപ്പമ്മിയാണ്‌ ഇറച്ചിപ്പുരയോട്‌ ചേര്‍ന്നുള്ള തോട്ടരുകില്‍ എത്തിയത്‌.

വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്ത വെളുപ്പാന്‍ കാലം. ആരും അറിയാതെയാണ്‌ എഴുന്നേറ്റു പോയത്‌.

കുറച്ചിട ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കാട്ടുചെടികള്‍ ചോര കുടിച്ച്‌ വീര്‍ത്തു നില്‍ക്കുന്നു. ശേഷിക്കുന്ന ഭാഗം തുറസ്സായി കിടക്കുന്നു. നെഞ്ചിടിപ്പുണ്ടെങ്കിലും കാട്ടുചെടികള്‍ക്കിടയിലെ അരിക്കിലാമ്പിന്‍റെ വെളിച്ചം ഭയത്തെ നേര്‍പ്പിച്ചു.

"ആരടാ അത്‌?" ആ നേരത്ത്‌ ഒന്നു ഞെട്ടിക്കാന്‍ വറീതാപ്ളയുടെ ചുക്കിച്ചുളിഞ്ഞ ശബ്ദത്തിനു കഴിഞ്ഞു.

"ഞാനാ വറീതാപ്ളെ..ഷാഫി"

"ങേ..മോനായിരുന്നോ...എന്താ ഈ നേരത്ത്‌?"

"ഒന്നു കാണാന്‍ വേണ്ടിയാ....."

"അതിനെന്താ..? മോനാ മരത്തിന്‍റെ കടയ്ക്കലേക്ക്‌ നീങ്ങി നിന്നോ..പേടീണ്ടോ?"

"ഇച്ചിരീശ്ശെ ഇണ്ട്"

മരത്തിന്‍റെ കടയോടു ചേര്‍ന്ന്‌ ആകാംക്ഷയോടെ നിന്നു.
മൂന്നുനാലു പേരുണ്ട് അവിടെ.

ചോര ചീറ്റിയപ്പോള്‍ മൂരി ഒന്നു പിടഞ്ഞു. ബന്ധിച്ചിരുന്ന കൈകാലുകള്‍ ശക്തിയോടെ കുതറി വിറച്ചു.

ചോര കണ്ട്‌ രണ്ടു കൈകൊണ്ടും കണ്ണുപൊത്തി. കൈവിരലുകള്‍ക്കിടയിലൂടെ എന്നിട്ടും കണ്ണ്‌ പുറത്തേക്കു നീണ്ടു. ഇരുട്ടിനുള്ളിലെ അരിക്കിലാമ്പിന്‍റെ വെളിച്ചത്തില്‍ ചോരയ്ക്കു കറുപ്പു നിറം. അത്‌ ഭീകരതയുടെ കാഠിന്യം കുറച്ചു.

തോലു നീക്കം ചെയ്ത്‌ ചെറിയ ഭാഗങ്ങളായി പിന്നീട്‌ ഇറച്ചിപ്പുരയിലേക്ക്. ഓല വെച്ചുകെട്ടിയ ഒരു താല്‍ക്കാലിക ഷെഡ്ഡാണ്‌ ഇറച്ചിപ്പുര. വീടിരിക്കുന്ന പറമ്പിന്‍റെ തെക്കേ മൂലയിലാണ്.

വെളിച്ചം വീണു തുടങ്ങിയ ഇരുട്ടിലൂടെ പന്ത്രണ്ടു വയസുകാരന്‍റെ കുസൃതിയോടെ വീട്ടിലേക്ക്‌ കുതിച്ചു. ഭയപ്പെട്ടതു പോലെ സംഭവിച്ചിരിക്കുന്നു. അയല്‍ വീടുകളില്‍ ജോലിക്കു പോകാനായി ഉമ്മ നേരത്തേ എഴുന്നേറ്റിരിക്കുന്നു. തന്നെ കാണാതുള്ള പരിഭ്രമം ഉമ്മയുടെ കയ്യിലിരിക്കുന്ന ചിമ്മിനി വെട്ടത്തില്‍ തെളിയുന്നുണ്ട്‌.

ഉമ്മ കാണാതെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പതുങ്ങി നിന്നപ്പോള്‍ ക്ഷയരോഗിയായ ഉപ്പായുടെ ചുമ ചെമ്പുകുടം തറയില്‍ വീണതു പോലെ കുലുങ്ങി.

മൂത്തവര്‍ മൂന്നു പേരും സഹോദരികളാണ്. ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത മൂത്തവള്‍ ഉമ്മയോടൊപ്പം പോകും. ഉപ്പായുടെ നിറം മങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നും പുറത്തു വരുന്ന കുപ്പായങ്ങള്‍ക്ക്‌ ബട്ടന്‍സ്‌ തുന്നി രണ്ടാമത്തവളും ജീവിക്കാനുള്ള സഹായം നല്‍കി വീട്ടില്‍ തന്നെ. മൂന്നാമത്തവള്‍ക്കാണ്‌ വീട്ട്‌ ജോലികള്‍. പരിചയമുള്ള എല്ലാവരും ഒരു സഹായം പോലെ തുണികള്‍ തുന്നാന്‍ ഉപ്പായെ ഏല്‍പിക്കും. വീട്ടിലിരുന്നാണ്‌ തയ്ച്ചു  കൊടുക്കുന്നത്. അസഹ്യമായ ചുമ വരുമ്പോള്‍ മാത്രം തുന്നല്‍ മെഷീനില്‍ നിന്ന്‌ അല്‍പനേരം വിട്ടു നില്‍ക്കും.

മൂന്നാമത്തേതും പെണ്ണായതുകൊണ്ടാണ്‌ നാലാമതും ഉമ്മാക്ക്‌ പെറേണ്ടി വന്നത്. തലമുറകളായി താമസിച്ചിരുന്ന വീടിനോട്‌ ചേര്‍ന്ന പത്തു സെന്‍റ്‌ സ്ഥലം കൃസ്ത്യന്‍‍ പള്ളിക്കാര്‍ കുടികിടപ്പവകാശം തന്നതാണ്.

വീട്ടുകാരെ സഹായിക്കണമെന്ന ചിന്ത കൌമാര മനസ്സില്‍ കലശലായി. വറീതാപ്ളയുടെ സഹായിയായി. സൈക്കിളില്‍ പല വീടുകളിലും ഇറച്ചി എത്തിച്ചു കഴിഞ്ഞാല്‍ അല്ലറ ചില്ലറ എല്ലു പറക്കലായി ഞായറാഴ്ചകളില്‍ ചെറിയ വരുമാനം. പണം ഉപ്പായെ ഏല്പിക്കുമ്പോള്‍ അഭിമാനം തോന്നി.

പഠിത്തത്തില്‍ ഒന്നാമനായിരുന്ന ഷാഫി സ്ക്കൂളിലും നാട്ടിലും വേണ്ടപ്പെട്ടവനായി മാറി.

എട്ടില്‍ പഠിക്കുമ്പോള്‍ തന്നെ ഉപ്പ മരിച്ചു.

അനാഥമായ കുടുംബത്തിന്‍റെ ഭാരം പേറേണ്ടിവന്നപ്പോള്‍ പഠിപ്പ്‌ നഷ്ടപ്പെട്ടു. ചുമട്ടു തൊഴിലാളിയായി പരിണാമം സംഭവിച്ചപ്പോള്‍ ഇറച്ചിക്കട വിട്ടു. പകരം സ്വന്തമായി ആടുകളെ വാങ്ങി ഞായറാഴ്ചളില്‍ അവയെ അറുത്തു വിറ്റും സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ യത്നിച്ചു.

അല്പം മെച്ചപ്പെട്ട കുടുംബാന്തരീക്ഷം എല്ലാവരിലും ആവേശമുണര്‍ത്തി. സഹോദരിമാരുടെ ശരീരത്തില്‍ എണ്ണമയം തിളങ്ങി. ചിന്തകളന്ന ചിരികളില്‍ സൗന്ദര്യം തുടിച്ചു.

താമസിയാതെ സഹോദരിമാരുടെ വളര്‍ച്ച ഷാഫിയുടെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി. ചെയ്യുന്ന ജോലിയുടെ വരുമാനത്തില്‍ ഒതുങ്ങി നിന്ന്‌ സഹോദരി മാരെ കെട്ടിച്ചയയ്ക്കാന്‍ ആകില്ലെന്ന ചിന്ത സദാസമയവും...

വല്ലപ്പോഴും മാത്രം എത്തിച്ചേരുന്ന ലോഡിങ്ങിനെ മാത്രം ആശ്രയിക്കാതെ ആടിനെ അറവ്‌ ഞായറാഴ്ച എന്ന ഒറ്റ ദിവസത്തിലൊതുക്കാതെ ഇട ദിവസങ്ങളിലേക്കും ഉയര്‍ത്തിനോക്കി. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ അലട്ടുന്ന ചിന്തകള്‍ തന്നെ ബാക്കിയായി.

വാചാലമായിരുന്ന ഷാഫിയുടെ സ്വരത്തില്‍ വിളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങിയത് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ വാക്കുകളിലെ അനുഭാവം തൃപ്തി നല്‍കാതെ പണത്തിനു വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു മനസ്സ്‌.

എങ്ങിനേയും പണം ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമായി..!!

രണ്ടു ദിവസം കാണാതിരുന്ന ഷാഫി തിരിച്ചെത്തിയത്‌ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തിയായിരുന്നു. പുത്തന്‍ ബൈക്കും പുത്തന്‍ ഡ്രസ്സുമായി ഗ്രാമത്തിന്‍റെ നെഞ്ചില്‍ ഊക്കോടെ ചാടിയിറങ്ങി.

പുതിയ ജോലി ലഭിച്ചെന്നറിഞ്ഞതില്‍ സഹപ്രവര്‍ത്തകരില്‍ സന്തോഷം. ചുമട്ടുതൊഴിലാളി പട്ടം തിരിച്ചു നല്‍കിയതും ആടിന്‍റെ ചുടുചോര അറപ്പായതും പിന്നീട്‌ സംഭവിച്ചത്‌.

സഹോദരിമാര്‍ നല്ല കുപ്പായങ്ങളിട്ട്‌ സുന്ദരികളായി. നിഴലായി കൂടിയിരുന്ന വിഷാദ ഭാവങ്ങള്‍ ഓടിയകന്നു. ഉമ്മയോട്‌ വീട്ടു ജോലികള്‍ക്ക്‌ ഇനി പോകെണ്ടെന്നു പറഞ്ഞപ്പോള്‍ കൂട്ടാക്കിയില്ല. പക്ഷെ തരിശായി കിടന്നിരുന്ന പത്തു സെന്റില്‍ വലിയ വീടായപ്പോള്‍ അയല്‍വക്കങ്ങള്‍ തന്നെ ഉമ്മയെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കി.

അപ്പോഴും ഷാഫിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കാതെ ഗ്രാമം ഉണര്‍ന്നെണീറ്റുകൊണ്ടിരുന്നു.

അധിക സമയവും ബൈക്കില്‍ കറങ്ങി നടക്കുന്ന ഷാഫി വല്ലപ്പോഴും ഒരാഴ്ചയൊ രണ്ടാഴ്ചയൊ തുടര്‍ച്ചയായി മാത്രമാണ്‌ നാടു വിട്ട്‌ ജോലിക്കു പോയ്ക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള ഷാഫിയുടെ ഉയര്‍ച്ചയില്‍ ആദ്യം ഗ്രാമം അത്ഭുതപ്പെട്ടിരുന്നെങ്കിലും പിന്നീടത്‌ ചുരുങ്ങി വന്നു. അത്ഭുതം അസൂയയിലേക്കും, അസൂയ അംഗീകാരത്തിലേക്കും വഴിമാറിയത്‌ പണത്തിന്‍റെ ശക്തി തന്നെ.

ഗ്രാമവാസികളില്‍ ഷാഫിയെന്ന വ്യക്തിത്വം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയപ്പോഴും പുറം കാഴ്ചകളിലെ ഭ്രമത്തില്‍ ഗ്രാമം കുടുങ്ങിക്കിടന്നു...

വെട്ടും കുത്തും കൊലപാതകവും കവര്‍ച്ചയും കള്ളനോട്ടും ബലാല്‍ക്കാരവും പത്രങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോഴും ഷാഫിയുടെ ഗ്രാമം ശാന്തമായി തുടിച്ചു, വിദ്വേഷങ്ങളില്ലാതെ പകയില്ലാതെ.

അപ്പോഴും ഷാഫി ഇടക്കെല്ലാം ദൂരെ ജോലിക്ക്‌ പോയ്ക്കൊണ്ടേയിരുന്നു. ബൈക്കിന് പകരം മുന്തിയ കാറായെന്ന് മാത്രം.....

രണ്ടു സഹോദരിമാരുടെ വിവാഹം ഒരുമിച്ചാണ്‌ നടത്താന്‍ തീരുമാനിച്ചത്. ഗ്രാമം അതുവരെ കണ്ടിട്ടില്ലാത്ത ആഡംബരക്കല്യാണം.

"അവനെ സമ്മതിക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വാപ്പ മരിച്ചപ്പോള്‍ എല്ലാം തീര്‍ന്നേനെ. ആരേയും ദ്രോഹിക്കാതെ അവന്‍ കഷ്ടപ്പെട്ട്‌ വലിയ നിലയിലായി. നമ്മളൊക്കെ അവനെ കണ്ടാണ്‌ പഠിക്കേണ്ടത്....." വിവാഹത്തിനെത്തിയവര്‍ വിലയിരുത്തി.

"അവനെപ്പോലെ ഒരു ജോലി നമുക്കും കിട്ടിയാല്‍ നമ്മളും ഇങ്ങിനെയൊക്കെ ആവും. ശരിക്കും അവന്‍റെ ജോലി എന്താ..? ഏത് സ്ഥലത്താ അവന്‍റെ ജോലി..?"

"അതൊക്കെ എന്തിനാ നോക്കണേ... നാട്ടില്‍ എല്ലാവരേയും സഹായിക്കുക എന്നല്ലാതെ അവനാര്‍ക്കും ഇതുവരെ ദ്രോഹൊന്നും ചെയ്തിട്ടില്ലല്ലൊ? പിന്നെ നമ്മളെന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്.....!"

"വാ.. നമുക്ക്‌ ബിരിയാണി കഴിക്കാം. അവസാനം അല്ലെങ്കില്‍ അടിയും പൊടിയും മാത്രേ കാണൂ."

അപ്പോഴും ഷാഫി ആരോടൊ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു....!!!

5/7/10

ബാലകൃഷ്ണന്‍ മാഷും നടക്കുകയാണ്.

05-07-2010

നേരം പരപരാ വെളുത്തപ്പോള്‍ ബാലകൃഷ്ണന്‍ മാഷ്‌ നടക്കാനിറങ്ങി.

സ്ക്കൂള്‍ അദ്ധ്യാപകനാണ്‌.

ഡോക്ടറുടെ കര്‍ശന നിര്‍ദേശമാണ്‌ എന്നും രാവിലെ അര മണിക്കൂറെങ്കിലും നടക്കണം എന്നത്‌. വെറുതെ നടന്നാല്‍ പോര. പതിയെ തുടങ്ങി പിന്നെ കയ്യ്‌ വീശി കാല്‌ നീട്ടി വെച്ച്‌ നിവര്‍ന്ന്‌ വേണം നടക്കാന്‍. തിരിച്ചെത്തുമ്പോഴേക്കും നന്നായി വിയര്‍ക്കണം.

ഇപ്പോള്‍ കാലത്തും വൈകീട്ടും റോഡ്‌ നിറയെ നടത്തക്കാരാണ്‌. ജോലി കഴിഞ്ഞ്‌ വരുന്ന സ്തീകള്‍ വീടെത്തുന്നതിന്‍റെ രണ്ടൂമൂന്ന്‌ സ്റ്റോപ്പ്‌ മുന്‍പ്‌ ബസ്സില്‍ നിന്നിറങ്ങി, നടക്കും. പണ്ടൊക്കെ സ്കൂളില്‍ പോയിരുന്ന സമയത്ത്‌ ബസ്സില്‍ കയറി സ്കൂളില്‍ പോകാന്‍ കൊതിയായിരുന്നു. അതെല്ലാം മാറി ഒന്നു്‌ നടന്നു പോകാന്‍ കൊതിയായിത്തുടങ്ങി. കൊതിച്ചാലും നടക്കാന്‍ കഴിയാതായിരിക്കുന്നു. രണ്ടടി വെച്ചാല്‍ അണപ്പാണ്‌. പിന്നെ, നടക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ അഭിമാനം ഉടനെ തകര്‍ന്ന്‌ വീഴേം ചെയ്യും.

ആരോടും കൂടാതെ ഒറ്റയ്ക്കാണ്‌ നടപ്പ്‌. ആദ്യമൊക്കെ നടക്കാന്‍ ഒരു ചമ്മലായിരുന്നു. ആരെങ്കിലും കണ്ടാല്‍ ഒരു രോഗിയാണെന്ന്‌ ധരിച്ചെങ്കിലൊ എന്നൊക്കെ. അതുകൊണ്ട്‌ നേരം വെളുക്കുന്നതിന്‌ മുന്‍പേ നടത്തം നടത്തിയിരുന്നു. അപ്പോള്‍ രാവിലെ സൈക്കിളില്‍ പത്രം കൊണ്ടിടുന്ന പിള്ളേരും ചായക്കടയിലേക്ക്‌ പാല്‌ കൊണ്ടുപോകുന്ന ചിലരേയും മാത്രമെ കാണാനാകു. തിരിച്ച്‌ വരുമ്പോള്‍ പീടികച്ചായ കുടിക്കാന്‍ പോണവരേയും കാണാം. ഇരുട്ട്‌ വിട്ട്‌ മാറിയിട്ടില്ലാത്തതിനാല്‍ പട്ടികളുടെ ശല്യം കൊണ്ടാണ്‌ നേരം വെളുത്തതിനു ശേഷം നടന്നാല്‍ മതിയെന്ന്‌ തീരുമാനിച്ചത്‌. അപ്പോഴേക്കും ചമ്മലും കുറഞ്ഞ്‌ തുടങ്ങിയിരുന്നു.

ഓരോന്ന്‌ ചിന്തിച്ച്‌ ആരേയും ശ്രദ്ധിക്കാതെ തന്നെയാണ്‌ മാഷ്‌ നന്നിരുന്നത്‌. വീടിന്‍റെ പടി ഇറങ്ങുന്നതും ചിന്തകള്‍ ഓടിക്കയറുന്നതും ഒരുമിച്ചാണ്‌.

തൊണ്ണൂറ്റിനാലാമത്തെ വയസ്സില്‍ ഒരു അടയ്ക്കാമരം വെട്ടിപ്പൊളിക്കുന്നതിടയില്‍ കുഴഞ്ഞു വീണാണ്‌ അച്ഛാച്ചന്‍ മരിക്കുന്നത്‌. ഒത്ത ശരീരവും അതിനൊത്ത പൊക്കവും. ഒരു നിമിഷവും വെറുതെ ഇരിക്കാത്ത ഇരുനിറക്കാരാന്‍. മൂന്ന്‌ കെട്ട്‌ തെറുപ്പ്‌ ബീഡിയും ഒരു കെട്ട്‌ ചുരുട്ടും ഒരു ദിവസം വലിച്ച്‌ തള്ളും. ചെത്താന്‍ കൊടുത്ത തെങ്ങിന്‍റെ പാട്ടമായി ലഭിക്കുന്ന ഒരു കപ്പ്‌ കള്ള്‌ രാവിലെ അകത്താക്കും. അഞ്ചെട്ടെണ്ണത്തില്‍ മൂന്നാമനായ താനായിരുന്നു അച്ഛാച്ചന്റെ സഹായി. കള്ള്‌ മോന്തുന്നത്‌ നോക്കിയിരിക്കുമ്പോള്‍ കപ്പിന്‍റെ അടിഭാഗം നുണയാന്‍ കിട്ടിയിരുന്നു.

പാടത്ത്‌ മത്തനും കുബളവും പടവലവും പാവയ്ക്കായും നട്ട്‌ വളര്‍ത്തിയിരുന്നതിന്‌ നനയ്ക്കാന്‍ അച്ഛാച്ചനോടൊപ്പം കൂടിയിരുന്നു. വെള്ളം തിരിക്കുന്ന പണി തന്റേതാണ്‌. അച്ഛാച്ചന്‍ തേവും. എഞ്ചിനും കറണ്ടും ഒന്നും എത്തി നോക്കിയിട്ടില്ലാത്തതിനാല്‍ ത്-ലാത്തേക്കായിരുന്നു വീട്ടില്‍. മുഴുവന്‍ മുള കൊണ്ട്‌ കെട്ടിയുണ്ടാക്കിയ അന്നത്തെ നനയന്ത്രമായിരുന്നു ത്-ലാവ്‌ എന്ന്‌ പറയുന്ന പലതില്‍ ഒന്നായ ത്-ലാത്തേക്ക്‌. പിന്നെയുള്ളത്‌ കാളത്തേക്കാണ്‌. അന്ന്‌ രണ്ട്‌ കാളകളെ വാങ്ങാന്‍ കഴിവുള്ളവന്‍ നാട്ടിലെ ചെറുപ്രമാണിയാണ്‌. അച്ഛാച്ചന്‌ അത്രയൊന്നും സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു.

ക്രമേണ വെള്ളം തേവാന്‍ പഠിച്ചു. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തേക്ക്‌ പൂര്‍ണ്ണമായും ഏറ്റെടുത്തു. വെള്ളം തിരിയ്ക്കാന്‍ അനിയത്തിയും. അച്ഛാച്ചന്‌ വീട്ടില്‍ വേറെ പണികള്‍ കാണും.

നല്ല ആയാസമുള്ള പണിയായിരുന്നു തേക്ക്‌(തേവല്‍‍). കിണറിനോളം തന്നെ നീളമുള്ള ത്-ലാക്കണ എന്ന ഒരു മുളയില്‍ വെള്ളം കോരിയെടുക്കാന്‍ പാകത്തില്‍ പലക കൊണ്ട്‌ തയ്യാറാക്കിയ ഒരു ത്-ലാക്കൊട്ട പിടിപ്പിക്കും. കിണറിന്‌ മുകളില്‍ പാലം പോലെ മെതി വെച്ചിരിക്കും. പാലത്തില്‍ കയറി മുളയില്‍ പിടിച്ച്‌ താഴ്ത്തി കിണറിന്‍റെ അടിയില്‍ നിന്ന്‌ ത്-ലാക്കൊട്ടയില്‍ വെള്ളം നിറയ്ക്കും. മെതിയില്‍ കുനിഞ്ഞ്‌ നിന്ന്‌ രണ്ട്‌ കൈകൊണ്ടും മുളയില്‍ പിടിച്ച്‌ ശക്തിയോടെ മുകളിലേക്ക്‌ ഒറ്റ ശ്വാസത്തില്‍ പൊക്കിവിടും. കിണറിന്‍റെ മദ്ധ്യഭാഗം വരെ ആ ആച്ചലില്‍ വെള്ളം അടങ്ങിയ ത്-ലാക്കൊട്ട ഉയര്‍ന്ന്‌ വരും. പിന്നീട്‌ ഓരോ കൈ മാറിമാറി മുളയില്‍ പിടിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടിരിക്കും. മുകളിലെത്തിയ വെള്ളം പ്രത്യേകമായി കെട്ടിയുണ്ടാക്കിയ തേപ്പട്ക്ക എന്ന ഭാഗത്തേക്ക്‌ ഒഴിക്കും. അതങ്ങിനെ ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കും.

നാലഞ്ച്‌ കൊട്ട വെള്ളം എത്തിക്കുന്നതിനിടയില്‍ വിയര്‍ത്ത്‌ കുളിച്ചിരിക്കും. ശരീരത്തിന്‍റെ ഓരോ ഭാഗവും ഇളകും.

നാല്‍പത്തിയഞ്ച്‌ മിനിറ്റിനുള്ളില്‍ ആവശ്യത്തിനുള്ള വെള്ളം തേവിക്കഴിയും. തേക്ക്‌ നിര്‍ത്തി ഇടവിളത്തോട്ടത്തിലെ ചെടികളുടെ വളര്‍ച്ചയും പൂക്കളും നോക്കി ചുറ്റിത്തിരിയുന്നതിനിടയില്‍, വേരുകള്‍ കൊണ്ട്‌ സ്പ്രിംഗ്‌ നിര്‍മ്മിച്ച്‌ മുകളിലേക്ക്‌ കയറിപ്പോകുന്ന പടവലത്തിന്‍റെ തണ്ടില്‍ നിന്ന്‌ ചെറിയ പടവലം ഞാന്ന്‌ കിടക്കുന്നത്‌ കണ്ടു. വാഴനാരില്‍ ഒരു ചെറിയ കല്ല്‌ കെട്ടി പടവലത്തിന്‍റെ താഴെ ഞാത്തിയിട്ടു. അല്ലെങ്കില്‍ നീളം വെക്കുന്ന പടവലം ചുരുണ്ട്‌ കൂടി വികൃതമാകും.

പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും വിയര്‍പ്പ്‌ എല്ലാം വറ്റി. കിണറ്റിന്‍ കരയിലെത്തി രണ്ട്‌ കൊട്ട വെള്ളം കോരി തേപ്പട്ക്കയില്‍ നിന്ന്‌ സുഖമായി കുളിച്ചു. ത്-ലാക്കൊട്ട ഊരി തോളില്‍ കമിഴ്ത്തി വെച്ച്‌ വീട്ടിലേക്ക്‌ നടന്നു. സ്കൂളില്‍ പോകേണ്ട സമയം ആയിരിക്കുന്നു. കാന്താരി മുളക്‌ അരച്ച ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ച്‌ സ്കൂളിലേക്ക്‌ പുറപ്പെട്ടു. മൂന്നര കിലോമീറ്റര്‍ നടന്നുവേണം സ്കൂളിലെത്താന്‍.

നടക്കാന്‍ വേണ്ടി നടന്ന ബാലകൃഷ്ണന്‍ മാഷ്‌ വാച്ച്‌ നോക്കി. ഇന്ന്‌ ഇരുപത്‌ മിനിറ്റ്‌ കൊണ്ട്‌ തിരിച്ചെത്തി. ഓ..സാരമില്ല. അല്ലെങ്കിലും ഇത്‌ നനയും തേക്കുമൊന്നും അല്ലല്ലൊ കൃത്യമായി ചെയ്യാന്‍..? നമ്മുടെ സൌകര്യത്തിന്‌ ചില വിട്ടുവീഴ്ചകളൊക്കെ ആകാം.

മുറ്റത്ത്‌ സൈക്കിള്‍ ചവുട്ടിക്കൊണ്ടിരുന്ന മകനെ ഭാര്യ ശകാരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ വീടിന്‍റെ പടി കയറിയത്‌.

"നേരം വെളുത്തപ്പോള്‍ തൊടങ്ങ്യതാണ്‌ അവന്‍റെയൊരു സൈക്കിള്‌ ചവിട്ട്‌. വെയര്‍ത്തൊഴുകുന്നത്‌ കണ്ടൊ? നീയിന്ന്‌ എന്തെങ്കിലും വരുത്തിവെയ്ക്കും. പനി പിടിച്ച്‌ കെടന്നാല്‍ അവ്ടെ കെടക്കലെ ഇണ്ടാകു. നീയ്യാ തെക്കേലെ ഉണ്ണ്യെ കണ്ട്‌ പഠിക്ക്‌...അവന്‌ എല്ലാത്തിനും ഏ-പ്ളസ്സാ. നിനക്ക്‌ ഒരെണ്ണത്തില്‌ മാത്രല്ലെ ഏ-പ്ളസ്‌ കിട്ടീത്‌. പഠിക്കുന്നില്ലെങ്കില്‍ പോട്ടെ, കംബ്യൂട്ടറുണ്ടിവിടെ....ഈ നേരം കൊണ്ട്‌ അതിലെന്തെങ്കിലും പഠിച്ചാ എത്ര കാര്യംണ്ട്‌? ആരോട്‌ പറയാനാ...അവനൊരു കുലുക്കം ഇണ്ടോന്ന്‌ നോക്ക്‌ ഞാനിത്രേം കൊരച്ചിട്ട്‌..?"

"പ്ളീസ്‌ അമ്മേ..പത്ത്‌ മിനിറ്റ്‌ കൂടെ.. "

"അല്ലെങ്കിലും ഞാന്‍ പറയണേന്‌ ഇവ്ടെ ആര്‍ക്കാ വെല...പട്ട്യേപ്പോലെ കൊരച്ച്‌ തൊള്ളേലെ വെള്ളം വറ്റിക്കാന്നല്ലാണ്ട്‌..?ദേഷ്യത്തോടെ അടുക്കളയിലേക്ക്‌ നടന്നു.

"അമ്മ പറയുന്നത്‌ കേക്ക്‌ മോനെ. സൈക്കിള്‌ വൈകീട്ടായാലും ചവ്ട്ടിക്കൂടെ?"

സൈക്കിള്‍ നിറുത്തി താഴെ ഇറങ്ങി.

"അപ്പൊ അച്ഛന്‌ ഒന്നും പറയാനില്ല അല്ലെ? അച്ഛന്‌ നേരം വെളുക്കുമ്പം നടക്കാന്‍ പുവ്വാം. ഇനിക്ക്‌ സൈക്കിള്‌ ചവ്ട്ടാന്‍ പാടില്ല. നാല്‌ മണിക്ക്‌ സ്കൂള്‌ വിട്ടെത്തിയാ അപ്പത്തന്നെ ട്യൂഷന്‌ പോണം. അത്‌ കഴിഞ്ഞ്‌ വന്നാ പിന്നേം പഠിക്കണം. ഒന്ന്‌ മൂത്രം മുള്ളാങ്കൂടി അമ്മ സമ്മതിക്കില്ല. പിന്നെവിട്യാ നേരം...?" ദേഷ്യത്തോടെ സൈക്കിള്‍ ഒതുക്കി വെച്ചു.

പിള്ളേരോട്‌ പോലും നോക്കീം കണ്ടും പറയേണ്ട കാലം. മാഷ്‌ അകത്തേക്ക്‌ കയറി. ഇനിയും കുറേ നേരം ബാക്കിയാണ്‌ സ്കൂളിലേക്ക്‌ പോകാന്‍. സ്കൂട്ടറൊന്ന്‌ തുടച്ച്‌ വെച്ചാലൊ..പിന്നീടാകാം...! ടീവി ഓണ്‍ ചെയ്ത്‌ കട്ടിലില്‍ കിടന്നു.

"അപ്പോഴേക്കും അനന്തശയനം തുടങ്ങിയൊ?" അടുക്കളയില്‍ നിന്ന്‌ ഭാര്യയുടെ പരിഭവം.

"നേരം വെളുത്തപ്പോ മുതല്‍ ഞാനീ അടുക്കളേല്‌ കെടന്ന്‌ മറിയാ. ഒരു പണീം ഇല്ലെങ്കി ഇവ്ടെ വന്നിരുന്ന്‌ രണ്ട്‌ ഉള്ളി തൊണ്ട്‌ പൊളിച്ചെങ്കിലും തന്നൂടെ. അതെങ്ങിനെയാ...വള ഊരിപ്പോകില്ലെ, സ്കൂള്‍ മാഷല്ലെ? ആ കട്ടില്‌ ആദ്യം തല്ലിപ്പൊളിച്ച്‌ കളയണം. നേരം വെളുക്കുമ്പോത്തന്നെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..."

അവള്‍ക്കിന്ന്‌ ചെകുത്താന്‍ കയറിയിരിക്കയാണ്‌. ഇനി രക്ഷയില്ല. കട്ടില്‌ കളഞ്ഞാലും ടീവി കളയില്ലവള്‍.

മാഷ്‌ അടുക്കളയിലേക്ക്‌ നടന്നു

20/6/10

മോര്‍ച്ചറിയുടെ മരവിപ്പ്

15-06-2010


(എന്‍റെ കഴിഞ്ഞ കഥ ശാപമാകുന്ന ശവങ്ങളുടെ ഒരു തുടര്‍ച്ച ഞാനിവിടെ കുറിക്കുന്നു.)


ഇന്ന്‌ ഞായറാഴ്ചയാണ്‌.

മധുസൂദനന്‍പിള്ളയുടെ മൃതദേഹം അധികം വൈകാതെ വീട്ടിലെത്തും.

ഒരു സാധാരണ ഗ്രാമപ്രദേശം. ഒഴുകിയെത്തുന്ന ജനങ്ങളെ ഉള്‍‍ക്കൊള്ളാനാകാതെ കൊച്ചുഗ്രാമം വീര്‍പ്പ്‌ മുട്ടി നിന്നു. പത്ത്‌ മണിക്ക്‌ വീട്ടിലെത്തിക്കുന്ന മൃതദേഹത്തെ അധികം വൈകിക്കാതെ മറവ്‌ ചെയ്യുമെന്നതിനാല്‍ തിക്കിത്തിരക്കി നേരത്തെ എത്തിയവരാണ് അധികവും. മൌനം പൂണ്ട്‌ ദു:ഖം തളം കെട്ടി നിന്ന നാല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുടുംബത്തെ അനാഥമാക്കിയെത്തുന്ന അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍.

അത്രയൊന്നും അറിയപ്പെടുന്ന വ്യക്തി അല്ലാതിരുന്നിട്ടും മരണവീട്ടിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങളില്‍ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചത്‌ നല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പെന്ന്‌ വ്യക്തം. ഞായറാഴ്ച കൂടി ആയതോടെ ആ നാട്ടില്‍ ഒരു നോക്ക്‌ കാണാനെത്തിയവരുടെ ഏറ്റവും വലിയ കൂട്ടമായി മാറി.

ആകാംക്ഷ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വീടിന്‍റെ പുറം കാഴ്ചയിലെ വലിപ്പം നാട്ടുകാരില്‍ ഉളവാക്കിയ പിള്ളയുടെ സാമ്പത്തികനില മുഴച്ചു നില്‍ക്കുന്നതായിരുന്നു.

ശരിയാണ്‌. പിള്ള ഒരു വീടുണ്ടാക്കി എന്നതാണ്‌ ശേഷിക്കുന്ന അയാളുടെ കുടുംബത്തിന്‍റെ ദുരന്തം. സമ്പന്നതയുടെ അടയാളമായി വീട്‌ മാറുമ്പോള്‍ ആ വീട്ടില്‍ കഞ്ഞിവെക്കാന്‍ വകയില്ലെന്ന്‌' ചിന്തിക്കാന്‍ ആര്‍ക്കും ആകില്ല. വലിയ ചിന്തകളില്ലാതെ ജീവിക്കാന്‍ മാത്രമായി കുടിയേറുന്ന ഒരു സാധാരണക്കാരന്‍റെ ചിന്തകളെ മായക്കാഴ്ചയുടെ മാസ്മരികത സ്വാധീനിക്കുന്നത്‌ സ്വാഭാവികം മാത്രം. നാട്ടിന്‍പുറത്തെ വിവാഹം, അടിയന്തിരം, പിറന്നാള്‍, പെരുന്നാല്‍, ഓണം, കൃസ്തുമസ്സ്‌ എല്ലാം ഒരു ചടങ്ങുപോലെ ഓര്‍മ്മകളില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ പിന്നെ ജോലിയും പണവും മാത്രമായി രൂപാന്തരപ്പെടുന്ന മനസ്സിലേക്ക്‌ പുതിയ ചിന്തകളുടെ വേലിയേറ്റം സ്വയമറിയാതെ കടന്ന്‌ കയറുമ്പോള്‍ ആഢംബര ജീവിതത്തിന്‍റെ ആലസ്യം അവനില്‍ കുന്നുകൂടുന്നത്‌ ഒരു സാധാരണ ജീവിതത്തിന്‍റെ ഭാഗമായ തോന്നല്‍ ഉളവാക്കുന്നു.

പിള്ളയുടെ ഭാര്യ സരസു നാല്‍പത്തിയാറ്‌ ദിവസം കൊണ്ട്‌ ശക്തി ക്ഷയിച്ച ഒരു രൂപം മാത്രമായി. മുറിഞ്ഞുവീഴുന്ന കരച്ചിലില്‍ നിരാലംബയുടെ നിശ്വാസം പടരുന്നത്‌ ഏവരേയും തളര്‍ത്തി.

അന്ന്‌, മരണവാര്‍ത്ത അറിഞ്ഞ ദിവസം ഓടിക്കൂടിയ ജനങ്ങള്‍ അധികം വൈകാതെ പിരിഞ്ഞു പോയിരുന്നു. രണ്ട്‌ ദിവസം കൊണ്ട്‌ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കായ സരസു കടിച്ചമര്‍ത്തിയ വേദന വിങ്ങിപ്പൊട്ടുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.

ലഭിച്ചേക്കാവുന്ന പണത്തിന്‍റെ അവ്യക്തത മനസ്സില്‍ സംശയം വിതച്ച അപൂര്‍വ്വം ചിലരൊഴികെ മറ്റാരും ഇന്നുവരെ ആ വീടിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. സഹായിക്കേണ്ടി വന്നെങ്കിലൊ എന്ന ഭയവും ആവശ്യമില്ലാതെ ബാദ്ധ്യത തലയിലേറ്റേണ്ടെന്ന ചിന്തയും മുന്‍നിര്‍ത്തി പലരും അകന്നു നിന്നു.

ചിന്തിക്കാനാകാതെ സഹായിക്കാനാളില്ലാതെ എന്തുചെയ്യണമെന്നറിയാതെ ചോദ്യമായി മാറിക്കഴിഞ്ഞ മക്കളെ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍ മോര്‍ച്ചറിയുടെ മരവിപ്പ്‌ സരസുവിനെ പിടി കൂടുന്നു. ഇനിയും വറ്റാത്ത കണ്ണുനീര്‍ കവിള്‍ത്തടങ്ങളിലൂടെ അരിച്ചിറങ്ങി. ശ്വാസം നിലച്ച നേര്‍ പാതിയെ കാത്തിരിക്കുന്ന അമ്മയും മക്കളും തിന്നെങ്കിലായി ഉടുത്തെങ്കിലായി കുളിച്ചെങ്കിലായി എന്ന്‌ തിട്ടമില്ലാതെ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നറിയാതെ ജീവച്ഛവങ്ങളായി ജീവിക്കേണ്ടതിന്‍റെ ദുര്യോഗം പേറി ദൈര്‍ഘ്യമേറിയ ദിനങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു.

സഹതപിക്കാന്‍ മാത്രമായി വന്നെത്തുന്ന പലരില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്ന മൂര്‍ച്ചയുള്ള വാക്കുകള്‍ ചിതറിവീണിരുന്നു. എല്ലാം സഹിച്ച്‌ ശവത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ആശ്വാസത്തിനായി കൊതിച്ച അവരെ സാന്ത്വനിപ്പിക്കാന്‍ നൌഷാദിന്‍റെ കുടുംബം വന്നു കയറിയത്‌ വീട്ടുകാരിലും ഒപ്പം നാട്ടുകാരിലും മുറുമുറുപ്പിന്റെ ചീളുകള്‍ ചിതറിച്ചുകൊണ്ടായിരുന്നു.

പിള്ള പറഞ്ഞറിഞ്ഞ ബന്ധങ്ങള്‍ സരംക്ഷണത്തിന്‌ പകരം സംഹരിക്കാനുള്ള വഴി തേടുന്നവരാണെന്ന്‌ മനസ്സിലാക്കിയ നൌഷാദിന്‍റെ നിര്‍ദേശം ഭാര്യ റസിയയും മകനും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മരണം കഴിഞ്ഞ്‌ അധികം വൈകാതെ അവരെത്തിയപ്പോള്‍ നഷ്ടപ്പെടലിന്‍റെ തീവ്രത ചുരുങ്ങുന്നത്‌ സരസു കണ്ടെത്തി. അപ്പോഴും വെറുതെയുള്ള കാത്തിരിപ്പ്‌ ചങ്ക്‌ തകര്‍ത്തു കൊണ്ട്‌ തന്നെ.

നേരം വെളുക്കുന്നതും അന്തിയാകുന്നതും ഒന്നും അറിയാതെ ഓരോ ദിവസവും ഇനിയും മരിച്ചിട്ടില്ലെന്ന വിശ്വാസം മനസ്സിലേക്ക്‌ തള്ളിക്കയറ്റിയ നിമിഷങ്ങള്‍ വെറുതെ ആശിപ്പിച്ചുകൊണ്ട്‌ കടന്നു പോകുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുന്നത്‌ പോലെ.

ആദ്യനാളുകളില്‍ റസിയയുടെ സാമിപ്യം ആശ്വാസം നല്‍കിയെങ്കിലും പതിയെപ്പതിയെ ആ ആശ്വാസത്തിന്‍റെ ശക്തി ക്ഷയിക്കുന്നത്‌ കാത്തിരിപ്പിന്‍റെ വേദന തന്നെ. ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മരണത്തിന്‍റെ നേരിലേക്ക്‌ ഇനിയും എത്ര നാള്‍... നാല്‍പത്‌ ദിവസം കഴിഞ്ഞിരിക്കുന്നു. ഇനിയും എത്ര മാസം എന്ന് കരുതിയാണ് ഇങ്ങിനെ...

"ഞാനിനി എങ്ങിനെ ജീവിക്കും റസിയ.... ?

"ചേച്ചി വിഷമിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ?"

"എത്ര ദിവസം....?

പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള ഈ ചോദ്യത്തിന് ആദ്യമൊന്നും റസിയയ്ക്ക്‌ ഉത്തരമില്ലായിരുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. നൌഷാദുമായി നിരന്തരം ഫോണിലൂടെ സംസാരിച്ച്‌ രണ്ടുപേരും കൂടി ഒരു പോംവഴി കണ്ടെത്തിയിരിക്കുന്നു. പെട്ടെന്നാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനത്തിന്‌ സരസുവിന്‍റെ പ്രതികരണം മാത്രമെ ആവശ്യമുള്ളു. നൌഷാദില്‍ നിന്ന്‌ ആദ്യം കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാനാകാതെ റസിയ പരിഭവിച്ചെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ ശരിയെന്ന്‌ തോന്നി. ഒന്നുമില്ലെങ്കിലും പറയാനും കേള്‍ക്കാനും മനസ്സറിഞ്ഞ്‌ സ്നേഹിക്കാനും കൂടുതല്‍ പേരെ ലഭിക്കുന്നത്‌ രണ്ട്‌ കൂട്ടര്‍ക്കും ആശ്വാസം തന്നെ. പക്ഷെ ഇപ്പോഴെങ്ങിനെ ഇക്കാര്യം അവതരിപ്പിക്കും? മൃതദേഹം എന്നെത്തുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതുവരെ കാത്തിരിക്കാന്‍ റസിയയ്ക്ക് എന്തുകൊണ്ടോ ആയില്ല.

"ഇനിയുള്ള കാലം നമുക്ക്‌ ഒരേ വീട്ടില്‍ ഒരുമിച്ച്‌ കഴിയാമെന്നാണ്‌ ഇക്ക ഇന്നലെ എന്നോട്‌ പറഞ്ഞത്‌. ചേച്ചിയുടെ അഭിപ്രായം ചോദിച്ച്‌ അറിയിക്കാനും എന്നോട്‌ പറഞ്ഞു."

പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഈ സമയത്ത്‌ പറയണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ സരസുവിന്റെ പ്രയാസം മറ്റാരെക്കാളും മനസ്സിലാക്കിയിരുന്ന റസിയ വ്യക്തമല്ലാത്ത കാത്തിരിപ്പിന് ആശ്വാസം നല്‍കി.

ഒരു നിമിഷം സ്തംഭിച്ചുപോയ സരസു ഉറച്ച തീരുമാനത്തിനായി ഉഴറി. എന്ത്‌ പറയണമെന്നറിയാതെ മനസ്സ്‌ വികലമായി.

"പെട്ടെന്ന്‌ ഒരുത്തരം പറയണ്ട. ചേച്ചി ആലോചിച്ച്‌ സാവധാനം പറഞ്ഞാ മതി. ഇവിടെയൊ അവിടെയൊ നമുക്ക്‌ ഒരുമിച്ച്‌ ജീവിക്കാം. ആരോടെങ്കിലും ചോദിക്കാനൊ പറയാനൊ ഉണ്ടെങ്കില്‍ അത്‌ കഴിഞ്ഞ്‌ മതി. നാട്ടുകാരുടെ പഴി കുറയ്ക്കാന്‍ ഇവിടെ താമസിക്കുന്നതാണ്‌ നല്ലതെന്നും ഇക്ക പറഞ്ഞു. ചേച്ചി പറയുന്നത്‌ പോലെ ചെയ്യാം എന്നാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ പറയേണ്ടെന്ന് കരുതിയതാണ്. എനിക്ക് പറയാതിരിക്കാന്‍ ആയില്ല ചേച്ചി"

യോജിക്കാനാകാത്ത വിഷയം പോലെ തോന്നിയെങ്കിലും കൂടുതല്‍ ചിന്തിക്കുന്തോറും നേരായ വഴി തെളിഞ്ഞ സംതൃപ്തി നിറഞ്ഞു വന്നു. ഉറച്ചെടുത്ത തീരുമാനത്തിനൊടുവില്‍ അറിയിക്കേണ്ടവരെ അറിയിച്ചപ്പോള്‍ എല്ലാരും ഉറഞ്ഞ്‌ തുള്ളി.

"മുസ്ളീംങ്ങളെ കൂടെ കയറ്റി താമസിപ്പിക്കാനാണ്‌ ഭാവമെങ്കില്‍ ഇനി ഞങ്ങളെ നീ പ്രതീക്ഷിക്കേണ്ട" എല്ലരും കട്ടായം പറഞ്ഞു.

സ്വന്തമായി തീരുമാനമെടുക്കാന്‍ ത്രാണിയില്ലെന്ന്‌ പിള്ള ധരിച്ചിരുന്ന സരസു മറ്റുള്ളവരുടെ എതിര്‍പ്പ്‌ വകവെക്കാതെ നൌഷാദിനെ അറിയിക്കാന്‍ റസിയയ്ക്ക്‌ വാക്ക്‌ കൊടുത്തു. ചെറിയൊരു സഹായത്തിന്‌ പോലും ലഭിക്കാതിരുന്ന സ്വന്തക്കാരും വീട്ടുകാരും അവരുടെ പൊള്ളയായ അഭിമാനം ഉയര്‍ത്തി അക്രോശിക്കുമ്പോള്‍ നാളെയുടെ നീര്‍ച്ചുഴിക്ക്‌ ഒരു കൈത്താങ്ങായി വന്നെത്തിയ സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‌ കനിവ്‌ കാണിക്കാത്ത ഭദ്രകാളിയായി സരസു യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

ആബുലന്‍സിന്‍റെ ശബ്ദം കൂട്ടം കൂടി നില്‍ക്കുന്നവരില്‍ അനക്കം സൃഷ്ടിച്ചു. കരച്ചില്‍ അലമുറകളായി പരിണമിച്ചു. ജനങ്ങളെ നിയന്ത്രിക്കാന്‍ അല്‍പം പണിപ്പെട്ടെങ്കിലും ഡെഡ്ബോഡി അടങ്ങുന്ന നീളന്‍ പെട്ടി ഉമ്മറത്ത്‌ തയ്യാറാക്കിയ മേശയിലേക്ക്‌ വെച്ചു.

ചുണ്ടുകള്‍ കടിച്ചുപിടിച്ച്‌ പെട്ടിയിലേക്ക്‌ നോക്കിനില്‍ക്കുന്ന നൌഷാദില്‍ നിന്ന്‌ കണ്ണുനീര്‍ പൊട്ടിയടര്‍ന്നത്‌ ഒരലര്‍ച്ചയോടെയായിരുന്നു.

അര മണിക്കൂറ്‍ നേരത്തെ പൊതു ദര്‍ശനത്തിന്‍ ശേഷം ശവം മറവ്‌ ചെയ്തു.

നൌഷാദിനെ സമീപിച്ച്‌ നല്ല വാക്കുകള്‍ പറയുന്ന നാട്ടുകാര്‍ക്കിടയില്‍ മുഖം വീര്‍പ്പിച്ചവരും നടന്നു നീങ്ങിയപ്പോള്‍ ആശ്വാസത്തിന്‍റെ ചെറിയ വെള്ളിവെളിച്ചം തെളിഞ്ഞ സരസുവിന്‍റെ കുടുംബം പുതിയൊരു നാളെയുടെ പുത്തന്‍ ഉദയത്തിനായി കാത്തുനിന്നു.

7/6/10

ശാപമാകുന്ന ശവങ്ങള്‍

02-06-2010

മരണത്തിന്‍റെ പകപ്പുകള്‍ കുത്തിനിറച്ച മുറിക്കുള്ളിലെ തണുത്ത അന്തരീക്ഷത്തെ താലോലിച്ച്‌ വെന്റിലേറ്ററിന്‍റെ കാരുണ്യത്തോടെ ജീവന്‍ വെറും ചെറുതുടിപ്പുകളായ്‌ അവശേഷിക്കുമ്പോഴും സ്വന്തം നാടും ഭാര്യയും മക്കളുമെല്ലാം നിറം മങ്ങിയ നിഴലുകളായി മാത്രം നശിച്ചിട്ടില്ലാത്ത ഓര്‍മ്മകളുടെ ഓരത്ത്‌ കൊത്തിവലിക്കുന്നു. പണക്കൊഴുപ്പിന്‍റെ ധാരാളിത്തം ആശുപത്രിയിലെ ഓരോ അണുവിലും പ്രതിഫലിക്കുമ്പോള്‍ ഗള്‍ഫെന്ന സ്വപ്നഭൂമിയുടെ തിളക്കം നഷ്ടപ്പെടുത്താതെ വേദനകളുടെ വിമ്മിട്ടം വെറുമൊരു നെടുവീര്‍പ്പുപോലെ അലിഞ്ഞില്ലാതായി.

ഏത്‌ നിമിഷവും പിടി മുറുക്കിയേക്കാവുന്ന മരണത്തെ കണ്‍മുന്നില്‍ കാണുമ്പോഴും ഇരുപത്തിമൂന്ന്‌ വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ യൌവ്വനവും ദാമ്പത്യവും ശരീരവും നഷ്ടപ്പെട്ട ഒരു മനുഷ്യായുസ്സിനെക്കുറിച്ച്‌ ആലോചിക്കാതെ ജീവിച്ചിരിക്കുന്ന സ്വന്തങ്ങള്‍ക്ക്‌ ഒന്നും കരുതിവെയ്ക്കാന്‍ കഴിയാതിരുന്നതിന്‍റെ നിസ്സഹായത മധുസൂദനന്‍ പിള്ളയില്‍ ചുറ്റിത്തിരിഞ്ഞു നിന്നു. തുച്ഛമായി ലഭിക്കുന്ന വേതനം മാസാമാസം നാട്ടിലേക്കെത്തിച്ചുകൊണ്ടിരുന്നപ്പോഴും നാളെ നന്നാവും എന്ന വിശ്വാസം ഇപ്പോഴവസാനിച്ചിരിക്കുന്നു. ഒന്ന്‌ കഴിയുമ്പോള്‍ മറ്റൊന്നായി കുമിഞ്ഞുകൂടുന്ന വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുമ്പോള്‍ മനസ്സില്‍ നാളെ ഒരു നീറ്റലായി എന്നും അയാളില്‍ കുരുങ്ങിക്കിടന്നിരുന്നു. നേരിയ തോതിലെങ്കിലും വേതനത്തിന്റെ വര്‍ദ്ധനവ്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ലഭിക്കില്ലെന്നറിയുമ്പോള്‍ രോഷവും വേദനയും പുറത്ത്‌ കാണിക്കാനാവാതെ ഒതുങ്ങിക്കൂടി പണിയെടുക്കേണ്ട സാഹചര്യം വീടിനെക്കുറിച്ചാലോചിക്കുമ്പോള്‍ അയാളില്‍ വന്ന്‌ ചേരുകയായിരുന്നു.

അറിയാതെ അല്‍പനേരം മയങ്ങിപ്പോയ അയാള്‍ കണ്ണ്‌ തുറന്ന്‌ ആശകള്‍ കൈവിടാതെ ചുറ്റും കണ്ണോടിക്കുമ്പോള്‍ യന്ത്രങ്ങളുടെ ഭയപ്പെടുത്തുന്ന ചെറു മര്‍മ്മരമല്ലാതെ സാന്ത്വനത്തിന്റെ നേരിയ കണിക വിരിക്കാന്‍ ഭാര്യയോ സ്നേഹത്തിന്റെ പനിനീര്‍പ്പൂക്കളുമായി‌ മക്കളോ സഹായത്തിന്റെ മനസ്സുമായി സുഹൃത്തുക്കളോ അരികിലില്ലെന്ന തിരിച്ചറിവ്‌....ക്രൂരം തന്നെ.

ഓര്‍മ്മകളില്‍ നിഴലായ്ക്കൊണ്ടിരിക്കുന്ന ഭാര്യയേയും മക്കളേയും അവസാനമായി കാണണമെന്ന മോഹം പ്രവാസദു:ഖത്തിന്‍റെ അവസാന നെരിപ്പോടായ്‌ അവശേഷിക്കുകയാണോ...

മൂത്ത മകളേയും താഴെയുള്ള മകനേയും വേണ്ട വിധത്തില്‍ പഠിപ്പിക്കാന്‍ പോലും കഴിയാതെവന്ന അയാളില്‍ ധര്‍മ്മസങ്കടത്തേക്കാള്‍ മൈനസായ ബാങ്ക്‌ ബാലന്‍സും ഇനിയും തവണകള്‍ അവസാനിച്ചിട്ടില്ലാത്ത ലോണും ആധി പടര്‍ത്തി. ആറ്‌ മാസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം സ്വപ്നഭൂമിയിലേക്ക്‌ ചേക്കേറുമ്പോള്‍ നിറം പിടിപ്പിച്ച ചിത്രങ്ങള്‍ മനസ്സിനെ ഉന്‍മാദാവസ്ഥയില്‍ എത്തിച്ചിരുന്നു. തന്റെ അഭാവത്തില്‍ സ്വന്തം നിലനില്‍പിനുവേണ്ടി എന്തെങ്കിലും ചെയ്ത്‌ ജീവിക്കാന്‍ ഇനിയും ത്രാണിയില്ലാത്ത ഭാര്യയുടെ മുഖം അയാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.

"എന്താ പിള്ളച്ചേട്ടാ...ഉഷാറായല്ലൊ?" മലയാളി എന്ന പരിഗണന നേടിത്തന്ന ആശ്വാസം. തന്നെ പരിചരിക്കുന്ന ഈ മലയാളി നേഴ്സിന്റെ വാക്കുകള്‍ മാത്രമാണ്‌ ഇപ്പോള്‍ സ്വന്തമായി അവശേഷിക്കുന്നത്‌.

"അല്‍പം ആശ്വാസം തോന്നുന്നുണ്ട്‌. ഇന്ന്‌ തന്നെ എന്നെ വാര്‍ഡിലേക്ക്‌ മാറ്റാന്‍ മോള്‌ ഡോക്ടറോട്‌ ഒന്ന്‌ പറയണം. ആശുപത്രിയിലെ ചെലവ്‌ കമ്പനി വഹിക്കില്ല."

"ഞാന്‍ സംസാരിക്കാം..."

സ്നേഹവും ബഹുമാനവും കലര്‍പ്പില്ലാതെ വാരിവിതറുന്ന പരിചാരിക പുഞ്ചിരിയോടെ മൊഴിയുമ്പോള്‍ സ്വന്തം നാടിന്റെ നന്‍മ അല്‍പം പോലും നഷ്ടപ്പെടുത്താതെ സഹജീവിയോട്‌ കാണിക്കുന്ന സഹതാപത്തിന്റെയൊ സഹായിക്കാന്‍ കഴിയാത്തതിന്റെ പരിമിതികളോ മുഖത്ത്‌ ദൃശ്യമാക്കാതെ മറ്റൊരു ജീവന്‍ മുറി വിടുന്നത്‌ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു.

ഇനിയും നന്‍മകള്‍ വറ്റിവരണ്ടിട്ടില്ലാത്ത നേഴ്സ്‌ നേടിത്തന്ന ഔദാര്യത്തിന്റെ ആനുകൂല്യം ജനറല്‍ വാര്‍ഡിലേക്കുള്ള മാറ്റത്തിന്‌ സഹായമായപ്പോള്‍ മാത്രമാണ്‌ കാലങ്ങളായി ഒരുമിച്ചുണ്ട്‌ ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത്‌ നൌഷാദിനെ കാണാനായതും മനസ്സിനിത്തിരി അയവ്‌ ലഭിച്ചതും.

പോയ വര്‍ഷങ്ങളിലെ സഹവാസം നേടിത്തന്ന സ്നേഹത്തിന്റെ മാസ്മരികമായ കരുത്ത്‌ രക്തബന്ധത്തേക്കാള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ നൌഷാദ്‌ അന്യനല്ലാത്തതുപോലെ അയാള്‍ക്കവനും അന്യനല്ലെന്ന തിരിച്ചറിവ്‌ പരസ്പരം തിരിച്ചറിയാന്‍ അധിക കാലം വേണ്ടിവന്നിരുന്നില്ല. ഒരു ദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ മൂന്ന്‌ ദിവസം ആപ്സന്റാകുന്ന കമ്പനി നിയമങ്ങളെ അവഗണിച്ച്‌ ഒരു രോഗിക്ക്‌ കൂട്ടിരിക്കാന്‍ കഴിയാതെ വരുമ്പോഴുള്ള മാനസിക സംഘര്‍ഷം അവനിലുണ്ടാക്കിയിരുന്ന നിരാശയുടെ കരിനിഴല്‍ മുഖത്ത്‌ നിന്ന്‌ മാഞ്ഞുപോയിട്ടില്ല. പരിമിതമായി ലഭിക്കുന്ന ശബളംകൊണ്ട് ആശുപത്രിയിലെ ഇത്രയും ഭീമമായ തുക എങ്ങിനെ കൊടുക്കാനായി എന്നതിന്‌ ലഭിച്ച മറുപടി ഗല്‍ഫ്‌ രാജ്യങ്ങളില്‍ മാത്രം കാണുന്ന കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്നേഹസ്പര്‍ശത്തിന്റെ നനവാണ്.

ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അടുത്ത്‌ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെ സമീപിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ച്‌ അവരുടെ സുഹൃത്തുക്കളെ കൂടി കണ്ട്‌ അങ്ങിനെ അങ്ങിനെ ഓരോ ദിവസവും....

ചിലയിടങ്ങളില്‍ നിന്ന്‌ കേട്ടിരുന്ന പുച്ഛവും പരിഹാസവും നിറഞ്ഞ വാക്കുകളടക്കം അവന്‍ സ്വരുപിച്ച പണമായിരുന്നു ഇപ്പോള്‍ മരണത്തില്‍ നിന്ന്‌ തല്‍ക്കാലത്തേക്കെങ്കിലും തന്നെ രക്ഷപ്പെടുത്തിയിരിക്കുന്നത്‌. സ്വന്തം കൂടപ്പിറപ്പ്‌ പോലും തിരിഞ്ഞ്‌ നോക്കാതായിരിക്കുന്ന കാലത്താണ്‌ ഒരു പബ്ളിസിറ്റിക്കോ നാലാളെ അറിയിക്കാനോ ആഗ്രഹിക്കാതെ സാദ്ധ്യമാകില്ല എന്ന്‌ കരുതാവുന്ന ഒന്നിന്‌ വേണ്ടി സമയവും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നത്‌. അടുത്തുള്ള ആര്‍ക്കും സഹായം വേണ്ട ഘട്ടങ്ങളിലെല്ലാം സ്വന്തം സാമ്പത്തിക പരിമിതിയോ സമയമോ കണക്കിലെടുക്കാതെ സാദ്ധ്യമാകുന്നതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന ദൃഢനിശ്ചയത്തെ നൌഷാദില്‍ കാണാന്‍ പ്രയാസമില്ല. ആരും അറിയാതെ പോകുന്ന അല്ലെങ്കില്‍ അറിയാനാഗ്രഹിക്കാത്ത എത്രയോ നല്ല മനസ്സുകളുടെ കനിവാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന നിരവധി മനുഷ്യരെ സഹായിച്ചവരുടെ കൂട്ടത്തില്‍ നൌഷാദും നിറഞ്ഞുനില്‍ക്കുമ്പോള്‍ മധുസൂദനന്‍ പിള്ളക്ക്‌ അഭിമാനം തോന്നി.

അസൂയയുടേയും പകയുടേയും നേരിയ നിഴല്‍ പോലും വീഴാതെ വ്യത്യസ്ഥ ജില്ലകളില്‍ താമസിക്കുന്ന രണ്ട്‌ കുടുംബങ്ങളും സ്വന്തബന്ധങ്ങളേക്കാള്‍ കൂടിക്കഴിച്ചിലുകള്‍ തുടരുമ്പോള്‍ അവരറിയാത്ത രോഗിയായ മധുസൂദനന്‍ പിള്ള അവരെ ഓര്‍ത്ത്‌ ദു:ഖിക്കുന്നത്‌ അയാള്‍ക്ക്‌ മാത്രം അറിയാവുന്ന സത്യം. പ്രതീക്ഷകള്‍ക്ക്‌ ആശ്വാസം നല്‍കി ഉണര്‍വ്വിന്റെ ഉന്മേഷം എത്തിനോക്കിയ മധുസൂദനന്‍ പിള്ളയുടെ സന്തോഷം നുകര്‍ന്ന്‌ നൌഷാദ്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സമയം രാത്രി പത്ത്‌ കഴിഞ്ഞിരുന്നു. നൌഷാദിന്റെ സാമിപ്യം പോലും സാന്ത്വനമാകുന്ന അയാളിലെ അപ്പോഴത്തെ അവസ്ഥ ശൂന്യത പടര്‍ന്ന ഇരുട്ടായി പരിണമിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ ഇറിക്കിയടച്ചു.

പിറ്റേന്ന്‌ പതിവ്‌ പോലെ കമ്പനിയിലെത്തിയ നൌഷാദ്‌ മധുസൂദനന്‍ പിള്ളക്ക്‌ ഫോണ്‍ ചെയ്യാന്‍ മുതിര്‍ന്നപ്പോഴാണ്‌ ചങ്ക്‌ തകര്‍ന്ന വാര്‍ത്ത കേട്ടത്‌.

ഇന്നലെ രാത്രി പതിനൊന്നു മണിക്ക്‌ ഹെവി അറ്റാക്ക്‌ മൂലം പിള്ള മരിച്ചു.

തിരിച്ചറിയാനാകാത്ത വികാരത്തിനടിമപ്പെട്ട്‌ തറയില്‍ തളര്‍ന്നിരുന്ന നൌഷാദിന്റെ തലച്ചോറില്‍ നിന്ന്‌ അരിച്ചിറങ്ങിയ മൂളല്‍ ദേഹമാസകലം ഉഴിഞ്ഞ്‌ പുറത്തേക്ക്‌ പ്രവഹിച്ചത്‌ ഉണ്ടായിരുന്ന ശക്തിയും ക്ഷയിപ്പിച്ചു കൊണ്ടായിരുന്നു. അല്‍പം വെള്ളം കുടിച്ച്‌ സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചത്‌ ചിന്തകളുടെ അവസാനിക്കാത്ത പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കണ്ണുനീര്‍ കയത്തിലേക്കായിരുന്നു.

പിള്ളയുടെ ഭാര്യയും മക്കളും...? മറ്റൊരു ചിന്തയും നൌഷാദിനെ സ്വാധീനിച്ചിരുന്നില്ല അപ്പോള്‍.

സ്ഥലകാലബോധം വീണ്ടെടുത്ത്‌ അടുത്ത നടപടികളുടെ ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ വഴി തേടിയെത്തിയത്‌ കാരുണ്യ പ്രവര്‍ത്തകരുടെ സംഘടന എന്നിടത്താണ്‌. മൃതശരീരം ഇവിടെ മറവ്‌ ചെയ്യാന്‍ നിയമം അനുവദിക്കാത്തതിനാല്‍ എത്രയും വേഗം നാട്ടിലെത്തിക്കുകയാണ്‌ ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ത്തന്നെ ജീവനോടെ ജീവിതമാര്‍ഗ്ഗം തേടിപ്പൊയ മനുഷ്യന്റെ ജീവനറ്റ ശരീരത്തേയെങ്കിലും ഒരു നോക്ക്‌ നേരില്‍ കാണാതെ ഏത്‌ മനസ്സുകള്‍ക്കാണ്‌ സമാധാനിക്കാനാകുക.... !

നിരവധി ദിവസത്തെ കഠിനമായ പ്രയത്നങ്ങള്‍ക്കൊടുവില്‍ നാല്‍പത്തിയാറാമത്തെ ദിവസം എല്ലാ പേപ്പറുകളും തയ്യാറാക്കി ഡെഡ്ബോഡി നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറായി. കൂടെ അനുഗമിക്കാനുള്ള നൌഷാദിന്റെ തീരുമാനം അംഗീകരിക്കാതിരുന്ന കമ്പനിയില്‍ നിന്ന്‌ ജോലി ഉപേക്ഷിച്ച്‌ സ്വന്തം ശരീരത്തോട്‌ ഇഴുകിച്ചേര്‍ന്ന ഹൃദയ ബന്ധത്തിന്റെ തീവ്രത കാത്ത്‌ സൂക്ഷിക്കാനുള്ള തീരുമാനത്തിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല.

ഒരു മരീചിക പോലെ നീണ്ട്‌ കിടക്കുന്ന രണ്ട്‌ കുടുംബങ്ങളുടെ നാളെയെക്കുറിച്ചോര്‍ത്ത്‌ വീമാനത്താവളത്തിലെ ഒഴുക്കിനിടയില്‍ ശൂന്യമായ മനസ്സോടെ നാട്ടിലേക്കുള്ള ഊഴം കാത്തിരിക്കുന്ന നൌഷാദില്‍ ശവം പോലും ശാപമാകുന്ന പ്രവാസി ഭവനങ്ങളിലെ വേദന തളം കെട്ടുമ്പോള്‍ മരിച്ചാലും മരിക്കാത്ത മുറിവുകള്‍ നല്‍കാന്‍ വിധിക്കപ്പെട്ട മധുസൂദനന്‍ പിള്ളയുടെ മൃതശരീരവും ഒരു നിയോഗം പോലെ...... !
     
      തുടരും....

23/5/10

മീസാന്‍ കല്ലുകള്‍ കാത്തിരിക്കുന്നു

15-05-2010

വെളുത്ത തുണികൊണ്ട്‌ മൂടി ഇട്ടിരിക്കയാണ്‌ എന്‍റെ മയ്യത്ത്‌.

മയ്യത്ത്‌ കട്ടില്‍ കൊണ്ടുവരാന്‍ നാല്‌ പേര്‌ പള്ളിയിലേയ്ക്ക് പോയിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്ന് ആദ്യമായി ഹജ്ജിനുപോയ മൂസാ ഹാജിയാണ്‌ മയ്യത്ത്‌ കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കിയത്‌. നാല്‌ പതിറ്റാണ്ട് മുന്‍പ്‌ ഒരു കട്ടില്‍ പള്ളിക്ക്‌ സംഭാവന നല്‍കുക എന്നാല്‍ അതൊരു വലിയ സംഭവമാണ്‌. ഹാജിയാര്‍ക്ക്‌ അന്നതിനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളു. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അല്‍പം തലയെടുപ്പും ഹാജിയാര്‍ക്കുണ്ടായിരുന്നു.

ഏഴടിയോളം നീളം വരുന്ന മയ്യത്ത്‌ കട്ടില്‍ വരാന്തയ്ക്ക്‌ താഴെ ഉമ്മറത്ത്‌ കൊണ്ടുവെച്ചപ്പോള്‍ എന്‍റെ ബീവി കരച്ചിലിന്‍റെ ശബ്ദത്തിന്‌ വേഗത കൂട്ടി. അവള്‍ മാത്രമാണ്‌ ഉച്ചത്തില്‍ കരയുന്നത്‌. മറ്റുള്ളവര്‍ അവാര്‍ഡ്‌ സിനിമപോലെ ശബ്ദമുണ്ടാക്കാതെ മുഖത്ത്‌ ദയനീയഭാവം വരുത്തി മറ്റെന്തൊക്കെയൊ ചിന്തിച്ചിരിപ്പാണ്‌. മൂക്ക്‌ പിഴിയുന്നവരേയും കണ്ണ് തുടയ്ക്കുന്നവരേയും പലരും ശ്രദ്ധിക്കുന്നുണ്ട്‌. ഇതിനിടയിലും മരണവീട്ടിലെ നിശ്ശബ്ദദയെ കീറി മുറിക്കുന്നത്‌ അവളുടെ എണ്ണിപ്പെറുക്കിയുള്ള നിലവിളിയാണ്‌. ഇനിയൊരിക്കലും ഇത്രയും കരയേണ്ടിവരില്ലല്ലൊ എന്നതായിരിക്കാം ഉച്ചത്തില്‍ അലമുറയിടാന്‍ പ്രേരിപ്പിക്കുന്ന വികാരം. ഇതിനുമുന്‍പും ഞാനവളെ ഒരുപാട്‌ കരയിപ്പിക്കാറുണ്ടായിരുന്നു. അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത്‌ വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം.

ഇന്നലെ രാത്രി മുതല്‍ ഇതേ ഇരിപ്പാണ്‌ എല്ലാരും. പലരുടേയും മുഖത്ത്‌ ഉറക്കച്ചടവ്‌ ദൃശ്യമാണ്. ഇന്നലെ രാത്രി വന്നെത്തിനോക്കിപ്പോയ പലരും സുഖമായുറങ്ങി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്‌. ഇനിയീപണ്ടാരത്തെ എങ്ങിനെയും ഖബറിസ്ഥാനിലെത്തിക്കണമെന്നാണവരുടെ ചിന്ത. എന്നാലെ സ്വന്തം കര്യത്തിനായി തിരിയാന്‍ പറ്റു.

ഒരു മരണവീട്ടിലെ ഗന്ധം അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്നുണ്ട്‌. പലരും കൂട്ടമായ്‌ നിന്ന് സ്വകാര്യം പറച്ചില്‍ പോലെ സംസാരിക്കുന്നു‌. മരണവീടാവുമ്പോള്‍ അങ്ങനെയാണല്ലൊ വേണ്ടതും. ഉച്ചത്തില്‍ സംസാരിക്കുകയൊ ചിരിക്കുകയൊ ചെയ്യെരുതെന്നാണല്ലൊ അലിഖിത നിയമം. അത്‌ പാലിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്‌. സമയം ഇനിയും വൈകിക്കാതെ എന്നെ, മയ്യത്ത്‌ കട്ടിലിനകത്താക്കാനാണ്‌ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. പോകാന്‍ തിരക്കുള്ളവരാണ്‌ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്‌. ചത്തെങ്കിലും ഈ കാത്തുകിടപ്പ്‌ എനിയ്ക്കും അരോചകമാണ്‌.

എത്ര മണിക്കൂറുകളാണ്‌ അവള്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടിരിക്കുന്നത്‌. ഒരു മടുപ്പുപോലും തോന്നുന്നില്ല. ശല്യം ഒഴിവായി എന്നു കരുതി സമാധാനിക്കേണ്ടതിനു പകരം കരച്ചിലോടുകരച്ചില്‍. അവള്‍ക്കങ്ങനെ കരുതാന്‍ കഴിയുമായിരിക്കില്ലായിരിക്കാം. വര്‍ഷങ്ങളോളം ഒരുമിച്ച്‌ ജീവിച്ചതല്ലെ. രണ്ടു തരം സ്വഭാവമായിരുന്നെങ്കിലും രണ്ട് പിള്ളേരുണ്ടായല്ലൊ.

പണം സമ്പാദിക്കാനുള്ള ത്വര കൂടിയതിനാല്‍ മറ്റുള്ളവരുടെ സങ്കടവും പ്രയാസവും കാണാന്‍ എനിക്കായില്ല. പണം സമ്പാദിക്കണമെങ്കില്‍ മനസ്സില്‍ ദയ പാടില്ലെന്നാണ്‌ എന്‍റെ പോളിസി. അതുകൊണ്ടുതന്നെ വളരെയേറെ സമ്പാദിക്കാനും എനിക്കായി. ആരേയും സഹായിക്കാന്‍ തുനിയാഞ്ഞതാണ് അവളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഒരു കാരണം.

അയല്‍ വീട്ടിലെ മൊയ്തുക്കയുടെ ഏഴ് മക്കളില്‍ മൂത്തവളായ ആയിഷയുടെ നിക്കാഹ്‌ നടത്താന്‍ പണ്ട് അവളെന്നോട്‌ അയ്യായിരം രൂപ്‌ കൊടുത്ത്‌ സഹായിക്കന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കലി തുള്ളി. ഞാനവളെ അടിക്കുകയും ഇടിക്കുകയും ചെയ്തു. പണമില്ലാതെ ആ നിക്കാഹും മുടങ്ങി.

വീടുവീടാന്തിരം കയറി ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന ഒരു തമിഴന്‍റെ കൂടെ ആയിഷ പിന്നീട്‌ ഓടിപ്പോയി. ഒന്നരവര്‍ഷം കഴിഞ്ഞ്‌ ഒരു കൈക്കുഞ്ഞുമായി വീട്ടില്‍ തിരിച്ചെത്തി. കാണാന്‍ മൊഞ്ചത്തിയായ ആയിഷ പേറ് കഴിഞ്ഞപ്പൊ ഒന്ന് കൂടി പെരുത്തു. പ്രായധിക്യം കൊണ്ടു വളഞ്ഞുതുടങ്ങിയ മൊയ്തുക്ക അപ്പോഴും കുട്ടയും മുറവും കാവില്‍ തൂക്കി വില്‍പനയ്ക്കിറങ്ങുമായിരുന്നു. കൈ കാലുകള്‍ സാധാരണയില്‍ കവിഞ്ഞ നീളമുള്ള മൊയ്തുക്ക കറുത്തതാണെങ്കിലും പല്ലുകള്‍ നഷ്ടപ്പെട്ട്‌ മെലിഞ്ഞിരുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ ഗാന്ധിജിയെപോലിരിക്കും.

മൂക്ക്‌ പിഴിയുന്നവരുടെ കൂട്ടത്തില്‍ ആയിഷയെ കണ്ടപ്പോള്‍ അല്‍പം വേദന തോന്നി. അന്നൊന്ന് സഹായിച്ചിരുന്നെങ്കില്‍ ആയിഷയ്ക്കൊരു ജീവിതം ഉണ്ടായേനെ. ആയിഷ തന്തയില്ലാത്ത കൊച്ചിനെ നോക്കി ജീവിക്കേണ്ട ഗതികേടിനുത്തരവാദി ഞാനും കൂടിയാണ്‌.

ഒരീച്ച മൂക്കില്‍ വന്നിരുന്നു.ആരൊ കൈവീശി അതിനെ ഓടിച്ചു. വീണ്ടും അതേ സ്ഥാനത്തുതന്നെ ഈച്ച പിന്നേയും വന്നിരുന്നു. ഏറെ കോപം വരേണ്ടതാണ്‌. എന്തുകൊണ്ടൊ യാതൊരു വികാരവും തോന്നിയില്ല. ബീവി ഇടയ്ക്കിടെ ദയനീയമായി എന്‍റെ മുഖത്തേക്ക്‌ നോക്കുന്നുണ്ട്‌. പാവം...കരഞ്ഞുകരഞ്ഞ്‌ തളര്‍ന്നിരിക്കുന്നു.

കരഞ്ഞ്‌ തളര്‍ന്നിരിക്കുന്ന ഈ മുഖം ഇതിനുമുന്‍പ്‌ പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്‌. പക്ഷെ അപ്പോഴൊന്നും ഇനി തനിച്ചായി എന്ന ഭാവം ആ മുഖത്ത്‌ കാണാറില്ലായിരുന്നു. ഇപ്പോള്‍ ചന്ദ്രേട്ടന്റെ ഭാര്യ ലീലേച്ചിയാണ് അവളെ സമാധാനിപ്പിക്കുന്നത്.

ചന്ദ്രേട്ടന്‍ ക്യാന്‍സര്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ വിവരം ഒരിക്കല്‍ ബീവി പറഞ്ഞത് ഓര്‍ക്കുന്നു. വെറുതെ പറഞ്ഞതല്ല. അവര്‍ക്കും അല്‍പം സാമ്പത്തിക സഹായം വേണമത്രെ! ലീലേച്ചി കരഞ്ഞുകൊണ്ടോടിയെത്തിയത്‌ എന്‍റെ ബീവിയുടെ അരികില്‍. മനസ്സലിഞ്ഞ അവള്‍ പണം കൊടുക്കാമെന്നേറ്റു. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ ഡ്രൈവറായിരുന്നുങ്കിലും മൂന്ന് പെണ്‍മക്കളുടെ വിവാഹത്തോടെ ചന്ദ്രേട്ടന്‍ പാപ്പരായി. കിടപ്പാടം പണയത്തിലായി ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ പെന്‍ഷനും ആയി. ഇതിനിടയിലാണ്‌ ക്യാന്‍സര്‍ എത്തിപ്പെട്ടത്‌.

പണത്തെച്ചൊല്ലി ഞാനും ബീവിയും ശണ്ഠ കൂടി.

“കൊടുക്കുന്ന പണം തിരിച്ചുതരാന്‍ ചന്ദേട്ടനിനി എങ്ങിനെ കഴിയും-“

“ലീലേച്ചി അതെങ്ങിനേയും തന്ന് വീട്ടിക്കോളും” ബീവി വീറോടെ വാദിച്ചു.

“എങ്ങിനെ എന്നുകൂടി നീ തന്നെ പറയണം. മാത്രമല്ല ഈ പണം ബാങ്കില്‍ കിടന്നാല്‍ സുരക്ഷിതവുമാണ്‌, പലിശയും കിട്ടും”

“പലിശപ്പണം നമുക്ക്‌ ഹറാമല്ലെ?”

ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ വെളുത്ത കവിള്‍ത്തടം ചുവന്ന് തുടുത്തു.പലപ്പോഴും ഉത്തരം കിട്ടാതെ വരുമ്പോള്‍ ബീവിയുടെ കവിള്‍ത്തടമായിരുന്നു ആശ്വാസം. അവളുടെ വിട്ടുമാറാത്ത പല്ലുവേദനയുടെ കാരണവും എന്‍റെ പലപ്പോഴായുള്ള ഉത്തരം മുട്ടലായിരുന്നു.

“നിങ്ങളെ ഖബറിലേക്കെടുക്കുമ്പോള്‍ ഈ പണവും കെട്ടിപ്പിടിച്ച്‌ കിടക്കാം” കണ്ണീരൊഴുകിയ കവിള്‍ത്തടം തലയിണയിലമര്‍ത്തി തേങ്ങി.

ഒരു വെളുപ്പാങ്കാലത്ത്‌ ചന്ദ്രേട്ടന്‍ ചത്തു. വീട്ടിലെത്തിയ മൃതദേഹത്തില്‍കെട്ടിപ്പിടിച്ച് ലീലേച്ചിയും മക്കളും ഭ്രാന്തമായ ആവേശത്തോടെ അലറി വിളിച്ചു. എന്‍റെ ബീവി നിസ്സംഗയായി ജനാലിലൂടെ നോക്കി നിന്നു, നേരിയ കണ്ണീര്‍ ചാലുകളോടെ. അന്നല്‍പം സഹായിച്ചിരുന്നെങ്കില്‍ ചന്ദ്രേട്ടന് കുറച്ചു കാലം കൂടി ജീവിച്ചിരിക്കാമായിരുന്നു.

വളരെ ശ്രദ്ധയോടെ എന്നെ തൂക്കിയെടുത്ത്‌ മയ്യത്ത്‌ കട്ടിലില്‍ കിടത്തി. ഇപ്പോള്‍ പല താളത്തില്‍ കരച്ചില്‍ ഉയരുന്നു. ബീവി കരച്ചില്‍ മൂലം തളര്‍ന്നു വീണു.

ശവമഞ്ചം പതിയെ പള്ളിയിലേക്ക്‌ നീങ്ങി.

ഖബറ്‌ തയ്യാറായിരിക്കുന്നു.

പച്ച മാംസത്തിന്‍റെ ഗന്ധമുള്ള കമ്മ്യൂണിസ്റ്റ്‌ പച്ച കാട്‌ പിടിച്ച്‌ കറുത്തിരുണ്ട് നില്‍ക്കുന്നു. അതിനോട്‌ ചേര്‍ന്നാണ്‌ ആറടി നീളമുള്ള എന്‍റെ കുഴി. കുഴിയ്ക്കിരുവശവും കറുത്ത മണ്ണ് കോരി വെച്ചിക്കുന്നു. മീസാന്‍ കല്ല് ഊഴവും കാത്ത്‌ കിടക്കുന്നു.

ഇനി അധികം താമസമില്ല. കുഴിയിലേക്കിറക്കിയാല്‍ പിന്നെ എല്ലാം പെട്ടെന്നാകും. എല്ലാരും മണ്ണ് വാരി എന്‍റെ മേലെ ഇടും.

-പടച്ചോനെ- ഇതിനായിരുന്നോ ദേഹത്ത്‌ അഴുക്ക്‌ പറ്റിക്കാതെ ഇത്രയും കാലം പലരേയും ദ്രോഹിച്ച്‌ സമ്പാദിച്ചുകൂട്ടിയത്‌...! സമ്പാദിച്ച പണമത്രയും വെറുതെ ആയല്ലോ.

മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.


(ഞാന്‍ ബ്ലോഗ്‌ ആരംഭിച്ച് ആദ്യമായി [19-01-2009] പ്രസിദ്ധീകരിച്ച കഥ വീണ്ടും റീ പോസ്റ്റ്‌ ചെയ്യുന്നതാണ്.)

13/5/10

ഭ്രൂണം

03-05-2010
അമ്മയുടെ പേര് നിങ്ങള്‍ക്കറിയില്ലല്ലൊ...
സുമംഗലഭായി.
നല്ല പേര്‌ അല്ലെ? പേര്‌ പോലെ തന്നെ സുന്ദരിയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ നിറയെ കാമുകന്‍മാരായിരുന്നു. പക്ഷെ അമ്മയ്ക്കാരേയും ബോധിച്ചില്ല. എല്ലാം വെള്ളമൊലിപ്പിച്ച്‌ പിന്നാലെ നടന്നത്‌ മെച്ചം.

പഠിപ്പ്‌ അവസാനിക്കുന്നതിന്‌ മുന്‍പ്‌ അച്ഛന്‍ അമ്മയെ കെട്ടി. അച്ഛനും സുന്ദരനാണ്. ബിസ്സിനനുകാരന്. വിവാഹക്കമ്പോളത്തിലെ ഡിമാന്‍റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ ബിസ്സിനസ്സുകാരന്‍ എന്ന്‌ പറയുന്നത്. ഒരു തുക്കട തുണിക്കട നടത്തുന്ന ആള്‍ എങ്ങിനെയാണ്‌ ബിസ്സിനസ്സുകാരന്‍ ആകുന്നത്‌.? എന്തായാലും അച്ഛന്‍റെ ബിസ്സിനസ്സില്‍ അമ്മേടെ കുടുംബം കുടുങ്ങി എന്ന്‌ പറയുന്നതാവും ശരി. ദോഷം പറയരുതല്ലൊ, അമ്മേടെ വരവോടെ അച്ഛന്‌ വെച്ചടി വെച്ചടി കേറ്റമായിരുന്നു.

അമ്മ പക്ഷെ അന്നൊക്കെ നിരാശയിലായിരുന്നു. വര്‍ഷം ഒമ്പത്‌ കഴിഞ്ഞിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. വീട്ടുകാരെല്ലാവരും അമ്മയെ കുരുത്തം കെട്ടവള്‍ എന്ന്‌ പറഞ്ഞ്‌ നടന്നു. ഒരു കുഞ്ഞിക്കാല്‌ കാണാന്‍ കഴിയാതെ അച്ഛന്‍റെ അമ്മ പഴി പറഞ്ഞ്‌ ശണ്ഠ കൂട്ടി. അച്ഛനും അമ്മയും കൂടി അമ്പലങ്ങളായ അമ്പലങ്ങളൊക്കെ നിരങ്ങി ഉരുളി കമഴ്ത്തി. ഫലം കാണാതെ രണ്ട്‌ വര്‍ഷം മുന്‍പ്‌ അമ്പലം തെണ്ടല്‍ നിര്‍ത്തി. പകരം ഡോക്ടര്‍മാരെ തിരക്കിയിറങ്ങി. സര്‍വ്വ ടെസ്റ്റ്‌ നടത്തിയിട്ടും രണ്ട്‌ പേര്‍ക്കും ഒരു കുഴപ്പവും ഇല്ലത്രെ..! ഊണും ഉറക്കവും ഇല്ലാതെ എല്ലും തോലും ആയി അമ്മ. അച്ഛന്‌ അത്രക്ക്‌ പ്രയാസം ഉണ്ടെന്ന്‌ തോന്നിയില്ല.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ അമ്മ ഗര്‍ഭിണിയായി. അതിരില്ലാത്ത ആഹ്ളാദത്തോടെ അമ്മയും അഭിമാനത്തോടെ തലയുയര്‍ത്തി അച്ഛനും ശണ്ഠക്ക്‌ പകരം സ്നേഹം പൊതിഞ്ഞ്‌ അമ്മൂമ്മയും. ആകെക്കൂടി സന്തോഷമയം.

പ്രശ്നം ഇതൊന്നുമല്ല. എനിക്കപ്പോള്‍ നാല്‌ മാസം മാത്രമെ വളര്‍ച്ച എത്തിയിട്ടുള്ളു. ഞാനപ്പോഴും സുമംഗലഭായിയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവരുന്ന കൈയ്യും കാലും ഒതുക്കിവെച്ച്‌ അടങ്ങിക്കിടക്കുന്ന പകുതി വളര്‍ച്ച മാത്രമായിട്ടുള്ള മനുഷ്യക്കുഞ്ഞായിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടയില്‍ സുമംഗലഭായി പടിഞ്ഞാമ്പുറത്തെ ചാച്ചിറക്കിലിരുന്ന്‌ പെണ്‍സഭകളില്‍ വിളമ്പിയ കാര്യങ്ങളായതുകൊണ്ടാണ്‌ എനിക്കിതൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗര്‍ഭപാത്രം സുരക്ഷിതമായ ഒരിടമായി തോന്നുന്നു. എല്ലാം മറ്റുള്ളവര്‍ ചെയ്തോളും. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഊര്‍ജ്ജമെല്ലാം പൊക്കിള്‍കൊടിവഴി എനിക്ക്‌.; മൂത്രമൊഴിക്കണ്ട, കക്കൂസില്‍ പോകണ്ട, പല്ല്‌ തേക്കണ്ട, കുളിക്കണ്ട, തുണി മാറണ്ട. അങ്ങിനെ എല്ലാം കൊണ്ടും പരമസുഖം. വളഞ്ഞുകൂടി ഒരേ കിടപ്പാണെങ്കിലും ഒരു മടുപ്പും ഇല്ലായിരുന്നു. എന്നെ തട്ടാതേയും മുട്ടാതേയും കൊണ്ടുനടക്കാന്‍ എന്ത്‌ സന്തോഷമായിരുന്നു പാവം അമ്മയ്ക്ക്. അമ്മയെ പ്രയാസപ്പെടുത്താതെ ഞാനും അടങ്ങിക്കിടക്കുമായിരുന്നുട്ടോ.

എന്‍റെ ചലനങ്ങള്‍ കേള്‍ക്കാന്‍ അച്ഛന്‍ അമ്മയുടെ വയററില്‍ ചെവി ചേര്‍ക്കുമ്പോള്‍ ഞാനനങ്ങാതെ കിടക്കും. അല്ലെങ്കില്‍ തന്നെ എനിക്കപ്പോള്‍ വലിയ അനക്കമൊന്നും ആയിട്ടില്ല.

കൊച്ചുകുട്ടികള്‍ അമ്മയുടെ വയറ്റില്‍ തടവി സന്തോഷിപ്പിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ ദേഷ്യം വരും. അമ്മയെ ആരെങ്കിലും തൊടുന്നത്‌ എനിക്കിഷ്ടമല്ല. അമ്മ എന്‍റെ മാത്രമാണ്‌., അങ്ങിനെയിപ്പൊ ആരും തൊടണ്ട. ഈ വിവരം എങ്ങിനെ അറിയിക്കും? എല്ലാം ഉള്ളിലൊതുക്കി. പുറത്തെ വിവരങ്ങളൊക്കെ എനിക്കറിയാന്‍ കഴിയുന്നു എന്ന്‌ അമ്മക്കറിയില്ലല്ലൊ.

രണ്ട്‌ പേരും കൂടി ടീവി കാണുമ്പോഴാണ്‌ പൊതു വിവരങ്ങള്‍ ലഭിക്കുന്നത്. അമേരിക്കയും, റഷ്യയും, ഗള്‍ഫും, മന്‍മോഹന്‍സിങ്ങും, അച്ചുതാനന്ദനും ഒക്കെ എനിക്കറിയാം. അമ്മ തനിച്ച്‌ ടീവി കാണുമ്പോള്‍ കാമ്പില്ലാത്ത കുറേ സീരിയലും കാണാം. അമ്മ പത്രം വായിക്കാത്തതുകൊണ്ട്‌ അച്ഛന്‍ അമ്മയോട്‌ പറയുന്നത്‌ കേട്ട്‌ വേണം അങ്ങിനെയുള്ള വിവരങ്ങള്‍ അറിയാന്‍.

വളരേ നേരത്തെ മുതല്‍ ഞാന്‍ ആണൊ പെണ്ണൊ എന്നറിയാന്‍ അമ്മയ്ക്കാണ്‌ തിടുക്കം. സ്കാന്‍ ചെയ്താല്‍ അറിയാമെന്ന്‌ അമ്മ. ഏഴ്‌ മാസം ഗര്‍ഭിണിയായിരുന്ന വടക്കേലെ സറീനയെ സ്കാന്‍ ചെയ്ത്‌ പറഞ്ഞത്‌ പെണ്ണായിരുന്നെന്നും പ്രസവിച്ചപ്പോള്‍ ആണായി പോയതും പറഞ്ഞ്‌ അച്ഛന്‍ കളിയാക്കി. ഞാനിപ്പൊ ആണായാലും പെണ്ണായാലും അമ്മയ്ക്കെന്താ? ഇതാ ചിലപ്പോഴൊക്കെ എനിക്ക്‌ ദേഷ്യം വരുന്നത്‌.

പെണ്ണായാല്‍ മറ്റുള്ളവര്‍ എന്ത്‌ പറയും എന്നാണ്‌ അമ്മയുടെ ഏറ്റവും വലിയ ആധി. പിന്നെ പെണ്ണുങ്ങളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന ഓരോരൊ കഥകള്‍ , പ്രായമാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ സ്വര്‍ണ്ണം ഉണ്ടാക്കേണ്ടത്.......അങ്ങിനെ പോകുന്നു.

കുട്ടികളില്ലെങ്കില്‍ ഉണ്ടാവത്തതിന്‍റെ വിഷമങ്ങള്‍ . പഴി പറച്ചിലും, കുത്തുവാക്കുകളും, കളിയാക്കലും, അമ്പലവും, പള്ളിയും, ആശുപത്രിയും, ഡോക്ടറുമായി അങ്ങിനെ. അഥവാ ഉണ്ടായാലോ..ആഴ്ച ചെക്കപ്പ്‌, മാസചെക്കപ്പ്‌, സ്ക്കാന്‍, ടെസ്റ്റ്‌, കുഞ്ഞിന്‍റെ കുത്തിവെയ്പ്‌, പാല്‌, പോഷകാഹാരം, സ്ക്കൂള്‍, ഉന്നതപഠനം, കല്യാണം ഇങ്ങിനേയും. മനുഷ്യരുടെ ഓരോരു കാര്യങ്ങളേ. എ‍ങ്ങിനെ ചിരി വരാതിരിക്കും..?

അഞ്ച്‌ മാസം ആയപ്പോഴേക്കും എനിക്ക്‌ പുറത്ത്‌ വരണമെന്ന്‌ തോന്നിത്തുടങ്ങി. മറ്റു കുട്ടികളുടെ ചിരിയും കളിയും മൊബൈല്‍ തമാശകളും ഒക്കെ കാണുമ്പോള്‍ ഈ കിടപ്പ്‌ അത്ര സുഖമല്ലെന്ന തോന്നല്‍ വന്ന്‌ തുടങ്ങി. ഒതുങ്ങിക്കൂടിയുള്ള ഒളിച്ചിരിപ്പ്‌ ആദ്യമൊക്കെ രസമായിരുന്നു. പക്ഷെ പുറത്തെ കാഴ്ചകളാണ്‌ മധുരം. ഇനിയും എത്ര നാള്‍ ഇവിടെ ഒതുങ്ങിക്കൂടേണ്ടി വരുമെന്നറിയില്ല. പുതിയതോരോന്ന്‌ കാണുമ്പോഴും ഇപ്പൊ വേണം എന്ന തോന്നല്‍ ശക്തമായി തുടങ്ങി.

അമ്മയോടുള്ള സ്നേഹം കൊണ്ട്‌ ഇത്രനാളും അടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അത്യാവശ്യം അനങ്ങാനും മറിയാനും ശ്രമിക്കുന്നുണ്ട്. പണ്ടത്തെ കാലമൊന്നും അല്ലല്ലൊ. പണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള ഭ്രൂണങ്ങളെ വയറ്റിലിട്ട്‌ അലക്കലും തേക്കലും കുളിക്കലും എന്തിനേറെ വാര്‍ക്കപ്പണിവരെ ചെയ്യുന്ന അമ്മമാരായിരുന്നു. അന്ന്‌ പെറാന്‍ മാത്രമായിരുന്നു അമ്മമാര്‍ക്ക്‌ ഒഴിവ്‌ കിട്ടിയിരുന്നത്. ഇന്ന്‌ അണ്ഡത്തില്‍ ബീജം പ്രവേശിക്കുമ്പോള്‍ മുതല്‍ റെസ്റ്റാണ്. അപ്പോപ്പിന്നെ ഞങ്ങള്‍ അനങ്ങേം മറിയേം ചെയ്താല്‍ ഒരു തെറ്റുമില്ല.

ഒരീസം തെക്കേലെ ടോണിച്ചേട്ടന്‍ നെറ്റിലൂടെ എന്തോ വേണ്ടാത്തതൊക്കെ കാണുകയോ ചെയ്യുകയോ ചെയ്തെന്നും പറഞ്ഞ്‌ നെറയെ പോലീസ്‌ വന്നു. ടോണിച്ചേട്ടന്‍റെ അമ്മ കരയേം മൂക്ക്‌ പിഴിയേം എല്ലാം ചെയ്തീട്ടും പൊലീസ്‌ കുലുങ്ങിയില്ല. അവര്‌ ചേട്ടനേം കൊണ്ടുപോയി. ഈ വേണ്ടാത്തത്‌ എന്തെന്ന്‌ എനിക്കൊരു പിടിയും കിട്ടുന്നില്ല. എന്തായാലും രസമുള്ളതായിരിക്കും. അല്ലെങ്കില്‍ ഇത്ര കുഴപ്പം വരാവുന്ന കാര്യം കാണിക്കില്ലല്ലൊ. അതെങ്ങിനാ ഒന്ന്‌ അറിയാന്‍ പററ്വാ. കൊറേ പിള്ളേര്‌ നെറ്റില്‍ വേണ്ടാത്തതാണ്‌ കണുന്നതെന്ന്‌ അമ്മ പറഞ്ഞ്‌ ഞാനും കേട്ടിട്ടുണ്ട്. എന്തായാലും അതൊന്നറിഞ്ഞിട്ട്‌ തന്നെ കാര്യം. അതിനെങ്ങിനെയാ? എനിക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അമ്മേടെ വയറ്‌ ചവുട്ടിപ്പൊളിച്ച്‌ പുറത്ത്‌ ചാടും. ഇനീം മൂന്ന്‌ മാസം കഴിഞ്ഞ്‌ പുറത്ത്‌ കടക്കുമ്പോഴേക്കും ഈ വേണ്ടാത്തതൊക്കെ വേണ്ടതായാലോ....അപ്പൊ ഒരു രസോം ഇണ്ടാവില്ല. എനിക്കിപ്പൊത്തന്നെ കാണണം.

ഞങ്ങടെ നാട്ടിലെ വെല്യേ ആശുപത്രീല്‌ അമ്മേനെ കൊണ്ടോയി. ബ്ളെയിഡ്‌ കമ്പനീന്ന എല്ലാരും വിളിക്കണേ. കാല്‌ തല്ലിപ്പൊട്ടിയാലും മല-മൂത്ര-രക്ത ടെസ്റ്റുകള്‍ കൂടാതെ എക്സ്രെ-സ്ക്കാന്‍ അടക്കം മിനിമം അഞ്ച്‌ ടെസ്റ്റ്‌ നടത്താതെ മരുന്ന്‌ കുറിക്കാന്‍ പാടില്ലെന്നാണ്‌ അവിടത്തെ നിയമം. എല്ലാം ഒരു സ്ഥലത്ത്‌ നടത്താം എന്നതിനാല്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്ത എല്ലാരും ആ ആശുപത്രിയെ നല്ല ആശുപത്രീന്നു പറയും. ഞാന്‍ ആണൊ പെണ്ണൊ എന്നറിയാനാണ്‌ അമ്മയെ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട്‌ സ്കാന്‍ മാത്രം മതി.

ഒരു നേഴ്സ്‌ വന്ന്‌ അമ്മയെ ഇത്തിരിക്കോളം പോന്ന മേശപ്പുറത്ത്‌ കിടത്തി സാരി അടിവയറിനു താഴെ വരെ ഇറക്കിവെച്ചു. തണുപ്പ്‌ കൊണ്ട്‌ എനിക്ക്‌ വരെ കുളിര്‌ വന്നു. ഉടനെ ഞാനെന്‍റെ വര്‍ഗ്ഗം തെളിയിക്കുന്ന ഭാഗം പൊത്തിപ്പിടിച്ച്‌ ഡോക്ടറെ പറ്റിക്കാന്‍ നോക്കി. പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ എല്ലാം കഴിഞ്ഞു.

ഞാന്‍ ആണ്‍കുട്ടിയാണെന്ന്‌ ഡോക്ടറുടെ സര്‍ട്ടിഫിക്കററ്. അച്ഛന്‌ സന്തോഷം, അമ്മക്ക്‌ അതിലേറെ. എല്ലാം ശുഭം.

വീട്ടുപടിക്കല്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ പിള്ളേരൊക്കെ മുറ്റത്ത്‌ ക്രിക്കറ്റ്‌ കളിക്കുന്നു. വയറ്‌ പൊട്ടിച്ച്‌ ചാടണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. അമ്മയിപ്പോള്‍ എളിയില്‍ കൈകുത്തിയാണ്‌ നടപ്പ്. അതിനര്‍ത്ഥം ഏതാണ്ടൊക്കെ ആയിത്തുടങ്ങി എന്നാണ്. എന്നാലും ഇനിയും രണ്ട്‌ മാസം ബാക്കി കിടക്കയാണ്. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കാവില്ല. പെട്ടെന്ന്‌ പെട്ടെന്നാണ്‌ പുതിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോള്‍ എനിക്കും അത്തരം മാറ്റങ്ങള്‍ സ്വാഭാവികമല്ലെ? ഇതൊക്കെ ആരോട്‌ എങ്ങിനെയാ ഒന്ന്‌ ഞാന്‍ ചോദിയ്ക്കാ. പണ്ടത്തെ കൂട്ടുകുടുംബം ആയിരുന്നെങ്കില്‍ അപ്പൂപ്പന്‍റെയും അമ്മൂമ്മയുടേയും അമ്മാവന്‍റെയും വെല്ലിച്ഛന്റേം ഒക്കെ അഭിപ്രായം അറിയാമായിരുന്നു. ഒറ്റയ്ക്ക്‌ ഒരു തീരുമാനം എടുക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല. ഇപ്പൊ അതാണൊ സ്ഥിതി? എനിക്കിനി തീരെ കാത്തിരിക്കാന്‍ വയ്യ.

അച്ഛന്‍ ടീവി ഓണാക്കിയപ്പോള്‍ അമ്മയും അടുത്ത്‌ ചെന്നിരുന്നു. വാര്‍ത്തകള്‍ വായിക്കുകയാണ്‌ ഒരു സുന്ദരിക്കോത.
"എണ്‍പതില്‍ പരം രാജ്യങ്ങളിലെ ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞര്‍ ഫ്രാന്‍സ്‌-ന്യൂസിലാന്‍റ്‌ അതിര്‍ത്തിയിലെ കടലിനടിയില്‍ അന്‍പത്‌ മുതല്‍ നൂറ്റിഎഴുപത്തഞ്ച്‌ മീറ്റര്‍ വരെ താഴ്ചയില്‍ ഇരുപത്തിഏഴ്‌ കിലോമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന വായുശൂന്യമായ ഉപകരണത്തില്‍ കണികാപരീക്ഷണം തകൃതിയായി നടത്തുന്നു. പ്രപഞ്ചസൃഷ്ടിക്ക്‌ ശാസ്ത്രലോകം കണ്ടെത്തിയ കാരണമെന്ന്‌ കരുതുന്ന മഹാവിസ്പോടനം നടന്ന്‌ ഏതാനും മൈക്രോ സെക്കന്‍റുകള്‍ക്കുള്ളിലുള്ള പ്രപഞ്ചാവസ്ഥ സൃഷ്ടിച്ച്‌ കണികാരഹസ്യം കണ്ടുപിടിക്കുക എന്ന മഹാസംഭവം ആണ്‌ പരീക്ഷിക്കപ്പെടുന്നത്. പരീക്ഷണം പരാജയപ്പെട്ടാല്‍ ലോകം നശിക്കുമെന്ന്‌ വിമര്‍ശനം ഉയര്‍ന്ന്‌ കഴിഞ്ഞു. പരീക്ഷണം കൊണ്ട്‌ ഭൂമിയില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുമെന്നും ഭൂമിയുടെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കുമെന്നും പറയപ്പെടുന്നു."

അമ്മയ്ക്ക്‌ ഒന്നും മനസ്സിലായില്ല എഴുന്നേറ്റ്‌ പോയി കട്ടിലില്‍ കിടന്നു.
എനിക്കാകെ പരവേശം തുടങ്ങി. ഇനി ഞാനെന്ത്‌ ചെയ്യും? ഇവന്‍മാരുടെ ഒക്കെ പരീക്ഷണം കൊണ്ട്‌ ലോകം നശിച്ചാലോ? ഞാനീ വയറ്റിനകത്തെ വഴുവഴുപ്പില്‍ ഒടുങ്ങും. ഒരു ദിവസം പോലും ഒന്നും കാണാനാകാതെ നശിക്കും.

അമ്മയുടെ വേദനയും അച്ഛന്‍റെ വിഷമവും എല്ലാം എനിക്കന്യമായി. എന്‍റേതു മാത്രമായ ഒരു ലോകത്തേക്ക്‌ ചുരുങ്ങി. നഷ്ടപ്പെടലുകളെക്കുറിച്ച്‌ ചിന്തിക്കാനാകാതെ കൈകാലിട്ടട്ച്ച്‌ ബഹളം കൂട്ടി.

അമ്മയുടെ നിലവിളി കേട്ട്‌ അച്ഛന്‍ ഓടിവന്നു. സുമംഗലഭായി വേദന കൊണ്ട്‌ പുളുകയാണ്. അച്ഛന്‌ കാര്യം മനസ്സിലായില്ല. എന്‍റെ ശക്തമായ പിടച്ചിലാണ്‌ വേദനക്ക്‌ കാരണം. വയറു പൊത്തിപ്പിടിച്ച്‌ ഞെരിപിരികൊള്ളുന്നത്‌ കണ്ടു നില്‍ക്കാനാകാതെ അച്ഛന്‍ തളര്‍ന്നു. പ്രസവിക്കാന്‍ രണ്ട്‌ മാസവും കൂടി ബാക്കിയിരിക്കെ പെട്ടെന്നുണ്ടായ വേദന എല്ലാവരിലും ആശങ്കയുണര്‍ത്തി. ആരു ശ്രമിച്ചിട്ടും സമാധാനിപ്പിക്കാനാകാതെ പിടയുന്ന അമ്മയെ ഉടനെ ആശുപത്രിയിലെത്തിച്ചു.

ബോധരഹിതയായിരുന്ന സുമംഗലഭായിയുടെ അനങ്ങിക്കൊണ്ടിരുന്ന വയറ്‌ കണ്ട്‌ ആശുപത്രി അധികൃതരിലും ഭയം കടന്നുകൂടിയിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ഉടനെ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക്‌ കയറ്റി. എന്നിലും ഭയം കടന്നുകൂടി. ഓപ്പറേഷന്‍ നടക്കുമ്പോള്‍ കണക്ക്‌ തെറ്റി ബ്ളെയിഡ്‌ താഴ്ന്നാല്‍ ശരീരം മുറിയുമെന്ന ഭയം. എല്ലാ ശക്തിയും സംഭരിച്ച്‌ ഞാന്‍ പുറത്തേക്ക്‌ ചാടാന്‍ ശ്രമിച്ചു.

ഓപ്പറേഷന്‌ മുന്‍പ്‌ തന്നെ പ്രസവം നടന്നു.

കൈകാലിട്ടടിച്ച്‌ കരച്ചിലോടെ പുറത്തേക്കു വന്നത്‌ മാത്രമെ എനിക്കോര്‍മ്മയുള്ളു.


(മാസം തികയാതെ പ്രസവിക്കുമോള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം നശിച്ച്‌ പോകാനാണ്‌ ഏറെ സാദ്ധ്യത. ക്ഷമയില്ലാതെ വളര്‍ന്നു വരുന്ന ഒരു പുതു തലമുറ സഹനശക്തി നഷ്ടപ്പെടുത്തി കാണുന്നതെല്ലാം സ്വന്തമാക്കാന്‍ എന്തും ചെയ്യാവുന്ന വിധത്തില്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ (തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രാദേശികവാദത്തിനും പുതിയ അംഗങ്ങളെ ലഭിക്കുന്ന പോലെ) തെറ്റും ശരിയും തിരിച്ചറിയാനാകാതെ സുഖം തേടി നശിക്കുകയല്ലെ...? നശിപ്പിക്കുകയല്ലെ...? പഴയ തലമുറ കാണാതെപോകുന്നതും പുതിയ തലമുറ മനസ്സിലാക്കാനാകാതെ പിടയുന്നതും ഒരു കഥയിലൂടെ ലളിതമായി പറയുവാന്‍ ശ്രമിക്കുകയാണ്‌ ഞാനിവിടെ. ഇനി ഇത്‌ പൂര്‍ണ്ണമാക്കേണ്ടത്‌ വായിക്കുന്ന ഓരോരുത്തരും അഭിപ്രായം പറഞ്ഞാണ്.)

ചിത്രം ഗൂഗിളില്‍ നിന്ന്. 

28/4/10

രേഷ്മ എങ്ങോട്ടാണ്‌...... !

18-04-2010
(എന്റെ കഴിഞ്ഞ കഥ കവര്‍ന്നെടുക്കുന്ന നഗ്നത വായിച്ച ചില സുഹൃത്തുക്കളുടെ സ്നേഹത്തോടെയുള്ള ചില നിര്‍ദേശങ്ങളും ആഗ്രഹവും കണക്കിലെടുത്താണ്‌ ഞാനൊരു തുടര്‍ച്ച തയ്യാറാക്കാന്‍ മുതിര്‍ന്നത്‌. വായിച്ച്‌ അഭിപ്രായം പറയേണ്ടത്‌ നിങ്ങളാണ്‌)

കാര്‍പോര്‍ച്ചിലേക്ക്‌ കയറ്റിയിട്ട ആഡംബരക്കാറായ ഹമ്മറില്‍ നിന്ന്‌ രേഷ്മയാണ്‌ ആദ്യം ഇറങ്ങിയത്‌. മുട്ടോളം വരുന്ന ഫ്രോക്കിനു താഴെ വലതുകാല്‍ കാറിനു വെളിയിലേക്ക്‌ നീണ്ടു. രണ്ടിഞ്ച്‌ ഹൈഹീല്‍ ചെരിപ്പ്‌ തറയില്‍ പതിഞ്ഞപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ തിളങ്ങിയ വലത്‌ കാല്‍വിരലുകളൂന്നി അനായാസം ഇടതുകാലും പുറത്തേക്കിഴഞ്ഞു. ചോരച്ചുവപ്പ്‌ പടര്‍ന്ന വെളുത്ത കാലുകള്‍ക്ക്‌ മുകളില്‍ കറുത്ത ഫ്രോക്ക്‌ മനോഹരമാണ്‌.

ഒരു ചെറു ചിരിയോടെ ഷോണ്‍ ഡ്രൈവിങ്ങ്‌ സീറ്റില്‍ നിന്ന്‌ പുറത്തിറങ്ങിയപ്പോള്‍ കയ്യിലിരുന്ന കാറിന്‍റെ റിമോട്ട്‌ അടങ്ങിയ കീ ചെയിന്‍ താഴെ വീണു. ആറടിയോളം ഉയരമുള്ള അയാളത് കുനിഞ്ഞെടുത്ത്‌ കാറിന്‍റെ മുന്‍വശത്തുകൂടി രേഷ്മയുടെ അരികിലെത്തി. ഇരു കൈകളും അവളുടെ തോളിലൂടെ കടത്തിയിട്ട്‌ ചേര്‍ത്ത്‌ നിര്‍ത്തി ചുംബിക്കുമ്പോള്‍ അനില വീടിന് വെളിയിലേക്ക്‌ വന്നു.

അരുതായ്ക കണ്ടെന്ന ആശ്ചര്യമൊ അമ്പരപ്പോ ദേഷ്യമൊ ഓടിയെത്താതെ നനഞ്ഞൊരു വികാരം അരിച്ചിറങ്ങിയപ്പോള്‍ മകള്‍ക്കൊ മകളുടെ ബോയ്ഫ്രണ്ടിനൊ അതുപോലും ഇല്ലായിരുന്നു.

'ഹലോ ആന്റി ...ഹൌ ആര്‍ യു.." കെട്ടിപ്പിടുത്തത്തില്‍ നിന്ന്‌ സാവധാനം മുക്തനായി ഷോണ്‍ അനിലയോട്‌ ചോദിച്ചു. അനിലയുടെ തോളിലൂടെ കയ്യിട്ട്‌ അയാള്‍ അകത്തേക്ക്‌ കയറുമ്പോള്‍ വെറുപ്പ്‌ തോന്നിയെങ്കിലും അനുസരിക്കാനെ അനിലക്ക് കഴിഞ്ഞുള്ളൂ. രേഷ്മ പുറകെ നടന്നു.
പേരിനല്പം സൌഹൃദ സംഭാഷണം.
ഷോണ്‍ യാത്ര പറഞ്ഞിറങ്ങി.

"മമ്മി..ആ മരുന്ന്‌ കഴിച്ചിട്ടും അബോര്‍ഷന്‍ ആയില്ലെന്ന്‌ തോന്നുന്നു. വേറൊരു ഡോക്ടറെ കണ്ട്‌ ഒന്ന്‌ ചെക്കപ്പ്‌ ചെയ്താലൊ എന്നെനിക്ക്‌ തോന്നുന്നു."

ഒന്ന്‌ മൂളുക മാത്രം ചെയ്ത അനില ഓര്‍ക്കുകയായിരുന്നു.
ഏഴ്‌ വര്‍ഷം മുന്‍പ്‌ പാശ്ചാത്യസംസ്ക്കാരത്തിന്‍റെ ചിറകിനുള്ളിലൊളിക്കാന്‍ ചാടിയിറങ്ങിയപ്പോള്‍ പുതു സംസ്ക്കാരവുമായി ഒത്തുചേരാനാകുമെന്ന വിശ്വാസം തെറ്റായിരുന്നെന്ന്‌ ബോദ്ധ്യപ്പെടുന്നത്‌ ഇപ്പോഴാണ്. മനസ്സിന്‍റെ സ്ഥായിയായ ഭാവങ്ങള്‍ എത്ര ഒളിച്ചുകളിക്കിടയിലും പുറത്ത്‌ ചാടും. മനസ്സിനെ തൃപ്തിപ്പെടുത്താനാകുന്നില്ലെങ്കില്‍ അത്തരം പുതുമകളെ പുല്‍കുന്നത്‌ സ്വയം ആത്മഹത്യയെ വരിക്കലാണ്‌.

കളങ്കത്തിന്‍റെ നേരിയ കറ പോലും കയറാതെ നിര്‍മ്മലമായിരുന്ന രേഷ്മയെ വേരോടെ പിഴുതെടുത്ത്‌ അന്യസംസ്ക്കാരത്തിന്‍റെ ആഴങ്ങളില്‍ നട്ട്‌ പിടിപ്പിക്കുമ്പോള്‍ അവള്‍ വാവിട്ട്‌ കരഞ്ഞിരുന്നത്‌ ഇന്നും ഓര്‍ക്കുന്നു. പിന്നീട്‌ എത്ര പെട്ടെന്നാണ്‌ അവളീ സംസ്ക്കാരവുമായി ഇണങ്ങിയത്. ജനിച്ച നാടിന്‍റെ ആഴങ്ങളില്‍ നിന്ന്‌ മാറി മാറ്റങ്ങള്‍ക്ക്‌ വിധേയമായി പക്വമാകാത്ത മനസ്സില്‍ പക്വമായ പാശ്ചാത്യ സംസ്ക്കാരം വേരുറച്ചു കഴിഞ്ഞു, അടര്‍ത്തി മാറ്റാനാകാത്ത വിധം. തനിക്ക്‌ പക്ഷെ, നാടിന്‍റെ നന്‍മ വേരുറച്ച മനസ്സിനെ താല്‍ക്കാലികമായി ഒന്നകറ്റാന്‍ കഴിഞ്ഞപ്പോഴും മറ്റൊരു സംസ്ക്കാരത്തിന്‌ കീഴ്പെടാതെ മനസ്സ്‌ കലുഷിതമാകുന്നു. ഇവിടെ എത്തിപ്പെട്ട ആദ്യനാളുകളില്‍ മനസ്സിനല്‍പം ആശ്വാസം കിട്ടിയിരുന്നെങ്കിലും അതെല്ലാം നൈമീഷികമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ സ്വന്തം മകളെ നശിപ്പിച്ചെന്ന കുറ്റബോധം വല്ലാതെ പിന്തുടരുന്നു. അരുതാത്തത്‌ സംഭവിച്ചപ്പോള്‍ കടിഞ്ഞാണിടാന്‍ കഴിയാതിരുന്ന വികാരത്തിനു മുകളില്‍ സ്വയം തീരുമാനം എടുക്കുമ്പോള്‍ വരാനിരിക്കുന്ന തലമുറ വഴിതെറ്റി സഞ്ചരിക്കുന്ന ലോകത്തേക്കാണ്‌ യാത്രയാവുന്നത്‌ എന്ന്‌ നിനച്ചില്ല. നേരുകളെ നേരേ കാണേണ്ടിവരുമ്പോള്‍ പോയ കാലങ്ങളിലെ തീരുമാനങ്ങളില്‍ പച്ഛാത്തപിച്ചാലും പുതുതലമുറയെ തിരിച്ച്‌ കൊണ്ടുവരാന്‍ കഴിയാതെ അവര്‍ വികൃതപ്പെട്ട്‌ ഒരു സ്പോടനത്തിന്‍റെ വക്കിലെത്തിയിരിക്കും എന്നത്‌ സത്യം.

എല്ലാം തന്‍റെ തോന്നലണെന്ന്‌ കരുതാന്‍ ശ്രമിച്ചു. വെറുതെ ഒരു പാഴ്ശ്രമം. നേരുകളും സംഭവങ്ങളും എങ്ങിനെ തോന്നലാകും..വര്‍ത്തമാനകാലത്തിലെ നേര്‍ക്കാഴ്ചകള്‍ കണ്ടില്ലെന്ന്‌ നടിക്കുമ്പോള്‍ വരാനിരിക്കുന്ന കാലം ഭീകരരൂപം പ്രാപിക്കുമെന്ന്‌ തീര്‍ച്ചയാണ്‌. അവളെ അവളുടെ വഴിക്ക്‌ വിട്ടാല്‍ തനിക്കെന്നും സമാധാനമില്ലായ്ക മാത്രമായിരിക്കും സംഭവിക്കുന്നത്. അവളെ മറിച്ചൊരു ചിന്തയിലേക്ക്‌ പ്രേരിപ്പിക്കുക എന്നത്‌ അസംഭാവ്യവും. ആകെക്കൂടി നിലയില്ലാക്കയത്തില്‍ അകപ്പെട്ടതു പോലെ അനില പെരുകി. കൂട്ടിയോജിപ്പിക്കാനാകാതെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്ന ചിന്തകളെ അടുക്കിയെടുക്കാനൊ അടുപ്പിക്കാനൊ കഴിയാതെ വീര്‍പ്പ്‌ മുട്ടിയപ്പോള്‍ തല പെരുത്തു.

"വാട്ട്‌ ആര്‍ യു തിങ്കിങ്ങ്‌ മമ്മി? ഇന്നലെ ജെയിംസ്‌ എന്നെ കാണാന്‍ വന്നിരുന്നു. അവനാകെ ചൂടിലാണ്‌. ഞാനവനെ വിട്ട്‌ ഷോണിനോട്‌ കൂടിയത്‌ അവനിഷ്ടമായില്ലെന്ന്. ജയിംസിനെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ റിവെഞ്ച്‌ ചെയ്യുമെന്ന്. ഫൂൾ.... അതിന്‌ അവനെന്തവകാശം എന്നില്‍?"

ഷോണിനു മുന്‍പ്‌ രേഷ്മയുടെ ബോയ്ഫ്രണ്ടായിരുന്നു മലയാളിയായ ജയിംസ്. അതിനുമുന്‍പ്‌ സ്റ്റെറ്റ്സണ്‍, സ്റ്റാഷ്‌, മിഖാസി അങ്ങിനേയും ചിലര്‍...

"നീ വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കല്ലെ? അവനില്‍ വെറുപ്പ്‌ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്ക്.അവനൊരു മലയാളിയാണെന്നത്‌ മറക്കരുത്"

മകളെ വഴി തിരിച്ച്‌ വിടാന്‍ ആവത്‌ ശ്രമിക്കുമ്പോഴും എങ്ങുമെത്താതെ പടര്‍ന്നു പെരുകുന്ന അസ്വസ്ഥതകള്‍ മനസ്സിനെ വ്യാകുലപ്പെടുത്താന്‍ മാത്രം കാരണമാകുന്നു. നാട്ടിലേക്ക്‌ തിരിച്ച്‌ പോകാം എന്ന തീരുമാനത്തിലേക്കാണ്‌ മനസ്സ്‌ പായുന്നത്. ഒരിക്കല്‍ സാഹചര്യങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ നാടിനെ ഉപേക്ഷിച്ചതെങ്കിലും, അകാരണമായ തെറ്റിദ്ധാരണ കൊണ്ടുനടക്കാന്‍ കഴിയാത്ത ഒരു പെറ്റമ്മയുടെ വാത്സല്യത്തോടെ തന്നെ സ്വീകരിക്കാന്‍ സ്വന്തം നാടിന്‌ മടിയുണ്ടാവില്ല. വിശ്വാസം അള്ളിപ്പിടിക്കുമ്പോള്‍ തിരിച്ച്‌ പോകുക എന്നതിലേക്കു തന്നെയാണ്‌ അവസാനം എത്തിച്ചേരുന്നത്. അവളെ പറഞ്ഞ്‌ സമ്മതിപ്പിക്കാന്‍ കഴിയുമൊ എന്ന കാര്യത്തില്‍ സംശയമാണ്. വെറും ലൈഗീകത മാത്രമാണ്‌ ജീവിതം എന്ന്‌ വിശ്വസിച്ച്‌ മനസ്സിന്‍റെ ത്രസിപ്പിക്കുന്ന ഭാവങ്ങളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച്‌ ചിത്രം മെനയുന്ന കൌമാരത്തിന്‍റെ കളിവിളയാട്ടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന അവളെ എങ്ങിനെ തിരുത്തും..!

എല്ലാം വിധിയെന്നു കരുതി സമാധാനിക്കാന്‍ കഴിയുന്നില്ല. ഒരഭിശപ്ത മുഹൂര്‍ത്തത്തില്‍ ജീവിതത്തിന്‍റെ താളം തെറ്റിച്ച്‌ തിരിച്ചറിയാത്ത ഒരു മേഖലയെ കെട്ടിപ്പുണരേണ്ടി വന്നതിന്‍റെ വിവരക്കേടിനെ തിരുത്താനാകാതെ കുഴയുമ്പോള്‍ സംഭവിച്ച ദുരന്തത്തെ ശപിക്കാനല്ലാതെ മറ്റൊന്നിനും ആകുന്നില്ല.

ജോലി കഴിഞ്ഞെത്തിയ വൈശാഖിന്‍റെ മുഖത്ത്‌ തൃപ്തിയുടെ ഭാവം കണ്ടെത്താന്‍ പ്രയാസമാണ്. എന്തൊക്കെയോ നഷ്ടപ്പെടുത്തുന്നു എന്ന നിഴല്‍ വ്യക്തമാണ്‌.

"പപ്പ ഇന്നെന്താ നേരത്തേ?"

"ഒരു സുഖം തോന്നിയില്ല. ഞാനിങ്ങ്‌ പോന്നു"

"പപ്പാ..ആ ജയിംസ്‌ വെറുതെ പ്രശ്നമുണ്ടാക്കുന്നു."

"ഞാനൊന്നു ഫ്രഷാകട്ടെ..എന്നിട്ട്‌ പോരെ..?"

"എന്‍റെ കാര്യങ്ങള്‍ പറഞ്ഞാല്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ല. എല്ലാര്‍ക്കും തിരക്ക്. മമ്മിയാണെങ്കില്‍ എപ്പോഴും ആലോചന തന്നെ. പണ്ടെന്നൊ ഹോട്ടലില്‍ വെച്ച്‌ അറിയാതെ ഒരു വീഡിയോ ചിത്രം എടുത്തെന്നുവെച്ച്‌... അതിത്ര വലിയ പ്രശ്നമാണോ. ഇപ്പോഴും അതാലോചിച്ച്‌ ഒരുമാതിരി...സൊ ബാഡ്.... ഇത്രയായിട്ടും പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ മമ്മിക്കാകുന്നില്ലല്ലോ..?"

വേദന കിനിഞ്ഞുവരുന്ന രംഗങ്ങളില്‍ നിന്ന്‌ അകലാനായി വൈശാഖ്‌ അകത്തേക്കു പോയി.

പഴയ സംഭവങ്ങളേക്കാള്‍ മകളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളായിരുന്നു അനിലയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നത്. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒന്നും ഇപ്പോള്‍ പ്രയാസമൊ സങ്കടമൊ ആകാറില്ല. സ്വന്തം കുടുംബം ചിന്നിച്ചിതറുന്നു എന്ന നീറ്റല്‍ താങ്ങാനാവുന്നില്ല. ചെറിയ സംഭവങ്ങള്‍ക്കു പോലും ലോകം കീഴടക്കിലിന്‍റെ മാനം കൈവരിക്കുന്ന രേഷ്മയുടെ ചിന്തകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം വര്‍ദ്ധിക്കുന്നു. ജീവിതത്തെ സുഖലോലുപതയില്‍ മാത്രം തളച്ചിടുന്ന യുവതലമുറയുടെ തരംതാഴലിനെ ഉള്‍ക്കൊള്ളാനാകാതെ അനില ഉരുകി.

അപ്രതീക്ഷിതമായ ജയിംസിന്‍റെ വരവ്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. കാണാനിഷ്ടമില്ലാത്ത വസ്തു കണുന്നത്‌ പോലെ രേഷ്മ മുഖം കോട്ടി. വലിയ ഗൌരവമില്ലാത്ത വിഷയം എന്ന അനിലയുടെ ചിന്ത ജയിംസിനെ സ്വീകരിച്ചിരുത്തി. അതൃപ്തി നിറഞ്ഞനിന്ന ജയിംസിനെ നാട്ടുവിശേഷങ്ങള്‍ നിരത്തി അനില സൌഹൃദ സംഭാഷണം കൊണ്ട്‌ വാചാലനാക്കിയപ്പോഴും രേഷ്മയില്‍ എന്തോ തിരയുകയായിരുന്നു അവൻ. സംഭാഷണത്തില്‍ രേഷ്മ കൂടി സഹകരിച്ചതോടെ വിഷയം ഷോണില്‍ എത്തി.

സംസാരത്തിനിടയില്‍ പകയും വിദ്വേഷവും നിറഞ്ഞ്‌ വന്നു. രണ്ട്‌ പേരേയും നിയന്ത്രിക്കാനാകാതെ അനില വിഷമിച്ചപ്പോള്‍ വൈശാഖ്‌ പുറത്തേക്ക്‌ വന്നു. അല്‍പം ഗൌരവത്തോടെ ജയിംസിനെ താക്കീത്‌ ചെയ്തു. പ്രതികാരവും നിരാശയും കത്തിപ്പടര്‍ന്ന ജയിംസിന്‍റെ മുഖം ചുവന്ന്‌ തുടുത്തു.

ക്ഷണനേരം കൊണ്ട്‌ ജയിംസ്‌ പാന്റിന്‍റെ പോക്കറ്റില്‍ നിന്ന്‌ റിവോള്‍വറെടുത്ത്‌ രേഷ്മയെ വെടിവെച്ചു.
ഒന്നല്ല.
പല തവണ...

തറയില്‍ വീണ്‌ പിടയുന്ന രേഷ്മയെ താങ്ങിയെടുക്കാന്‍ അനില വെപ്രാളപ്പെടുമ്പോള്‍ ജയിംസ്‌ തിരിഞ്ഞ്‌ നടന്നു.

31/3/10

ചുവന്ന കണ്ണുകള്‍

23-03-2010

വേലിക്കുറുപ്പല്ല ശരിക്കും വേലുക്കുറുപ്പാണ്‌.
ഉണ്ണിക്ക്‌ പക്ഷെ വേലിക്കുറുപ്പാണ്‌. ഉണ്ണിക്ക്‌ മാത്രമല്ല ആ ഗ്രാമത്തില്‍ എല്ലാരും വേലിക്കുറുപ്പ്‌ എന്നു തന്നെയാണ്‌ വിളിച്ചിരുന്നത്‌. കുറുപ്പ്‌ എന്നു പറയുമ്പോള്‍ സംശയിക്കേണ്ട. ഇത്‌ അമ്പട്ടന്‍ വിഭാഗത്തില്‍പ്പെട്ട കുറുപ്പാണ്‌.

വേലിക്കുറുപ്പാണ്‌ അന്ന്‌ മുടി വെട്ടുന്നതില്‍ വിദഗ്ദന്‍. ഉണ്ണി രണ്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‌ വേലിക്കുറുപ്പ്‌ ആദ്യമായി അവന്റെ മുടിവെട്ടിയത്‌.

ഒരു പ്രത്യേക തരം മനുഷ്യന്‍. കറുത്തിട്ടാണ്‌. അതും ഒരു മയമില്ലാത്ത കറുപ്പ്‌. എണ്ണ തൊടാതെ മൊരി പിടിച്ച കൈകാലുകള്‍. നടക്കുമ്പോള്‍ ഒരു കാല്‍മുട്ടിനു മുകളില്‍ മറ്റേ കാല്‍മുട്ട്‌ പിണഞ്ഞ്‌ വരും. രണ്ട്‌ മുട്ട്‌ കാലുകളും അല്‍പം അകത്തേക്ക്‌ തള്ളിയാണ്‌. കയ്യുടെ കക്ഷത്തില്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ കത്രികയും ചീര്‍പ്പും. ഉയര്‍ന്നും വളഞ്ഞും ഇരിക്കുന്ന കൈവിരലുകള്‍. കാലിന്റെ വിരലുകള്‍ രണ്ട്‌ ഭാഗത്തേക്കും ചരിഞ്ഞ്‌ വളര്‍ന്നിരിക്കുന്നു. ഷര്‍ട്ടിടില്ല. വെളുത്ത ഒറ്റമുണ്ടാണ്‌ വേഷം. അടിയില്‍ മറ്റൊന്നും ഉപയോഗിക്കില്ല.

അന്നാഗ്രാമത്തില്‍ കുറുപ്പിനെ കൂടാതെ മുടി വെട്ടാനുണ്ടായിരുന്നത്‌ പത്രോസ്സാപ്ളയാണ്‌ (പത്രോസ്‌ മാപ്പിള). ആളല്‍പം ലൂസാണ്‌. ചെറുപ്പമാണ്‌. മുടിവെട്ടിയാല്‍ മുഴുവന്‍ കത്തിരപ്പഴുതും. അതുകൊണ്ട്‌ വേലിക്കുറുപ്പ്‌ തന്നെയാണ്‌ അന്നത്തെ താരം. കടകളില്‍ ബോര്‍ഡ്‌ വെച്ച്‌ മുടി വെട്ടില്ലായിരുന്നു അന്ന്‌. ഓരോ വീട്ടിലും കയറി ഇറങ്ങിയാണ്‌ മുടി വെട്ടിയിരുന്നത്‌. മുറ്റത്ത്‌ ഒരു സ്റ്റൂളില്‍ കണ്ണാടിയും പിടിച്ച്‌ മുതിര്‍ന്നവര്‍ മുടി വെട്ടാനിരിക്കുമ്പോള്‍ ഉണ്ണിയെപ്പോലുള്ളവര്‍ താഴെ മുട്ടിപ്പലകയിലിരുന്നാണ്‌ തല നീട്ടി കൊടുത്തിരുന്നത്‌.

താഴെ ഇരിക്കുമ്പോള്‍ കുറുപ്പിന്‌ ഒരു സൌകര്യമുണ്ട്‌. മുട്ട്‌ കാലുകള്‍ അല്‍പം ഉള്ളിലേക്ക്‌ തള്ളിയിരിക്കുന്നതിനാല്‍ കുട്ടികളുടെ തല കാല്‍മുട്ടുകള്‍ക്കിടയിലാക്കി ഇറുക്കി പിടിക്കും. കുട്ടികളാവുമ്പോള്‍ തല ഇളക്കാതിരിക്കാനാണ്‌ അങ്ങിനെ ചെയ്യുന്നത്‌. ഉണ്ണി ഒരു നാള്‍ ഒരു പണി പറ്റിച്ചു. മുടി വെട്ടാനിരിക്കുന്നതിടയില്‍ കുറുപ്പ്‌ ഒന്ന്‌ നടു നിവര്‍ത്തിയപ്പോള്‍ ഉണ്ണി തല ചരിച്ച്‌ മുകളിലേക്ക്‌ നോക്കി. നല്ല രസം. കുറുപ്പ്‌ അതറിഞ്ഞില്ല. കുറേ നാളായി അത്തരം ഒരാഗ്രഹം മനസ്സില്‍ തത്തിക്കളിക്കയായിരുന്നു. ഇതൊന്നും അറിയാതെ വീണ്ടും മുടി വെട്ട്‌ തുടര്‍ന്നു. കുനിഞ്ഞിരിക്കുന്ന ഉണ്ണി മുറ്റത്തെ മണ്ണ്‌ വാരിയും ചെറിയ കല്ലുകളെടുത്തിട്ടും അനുസരണയോടെ ഇരുന്നു കൊടുത്തു. കത്രികക്ക്‌ മൂര്‍ച്ചയില്ലാതെ പലപ്പോഴും മുടി പിടിച്ച്‌ വലിക്കുന്നതു പോലെ അനുഭവപ്പെട്ടു. അപ്പോഴൊക്കെ 'അ' എന്നൊരു ശബ്ദം ഉണ്ണി പുറപ്പെടുവിക്കും. മുടിവെട്ട്‌ തീര്‍ന്നപ്പോള്‍ താഴെ നിന്ന്‌ പൊറുക്കിയ ഒരു കുഞ്ഞിക്കല്ല്‌ ഉണ്ണിയുടെ കയ്യില്‍ ഉണ്ടായിരുന്നു.

"ഇനി എന്‍റ്റോ" എന്ന്‌ പറഞ്ഞ്‌ കുറുപ്പ്‌ നിവര്‍ന്ന്‌ നിന്നു.
കുനിഞ്ഞിരുന്ന ഉണ്ണി മടക്കിക്കുത്തിയ കുറുപ്പിന്റെ മുണ്ടിനടിയിലൂടെ താഴെനിന്ന്‌ മുകളിലേക്ക്‌ കല്ല്‌ തെറിപ്പിച്ചു. കല്ല്‌ തെറിപ്പിച്ചതും ശരം വിട്ടതുപോലുള്ള ഉണ്ണിയുടെ പാച്ചിലും ഒന്നിച്ചായിരുന്നു. കുറുപ്പ്‌ കൈകൊണ്ടൊന്നുഴിഞ്ഞ്‌, ഉണ്ണിയെ പിടിക്കാന്‍ നോക്കിയെങ്കിലും അവന്റെ പൊടി പോലും കാണാനായില്ല.

വൈകുന്നേരം അഞ്ചു മണിയായാല്‍ കുറുപ്പ്‌ കള്ള്‌ ഷാപ്പിലേക്ക്‌. രണ്ട്‌ കുപ്പി അകത്താക്കും. കുറുപ്പ്‌ ചെല്ലുന്ന എല്ലാ സമയത്തും പത്രോസ്സാപ്ള അവിടെ ഉണ്ടാകും. പത്രോസിന്‌ കുറുപ്പിന്റെ വക രണ്ട്‌ ഗ്ളാസ്സ്‌ എപ്പോഴും ഫ്രീ ആണ്‌. അത്‌ കഴിഞ്ഞ്‌ ആടിയാടി "കായലരികത്ത്‌...."എന്ന പാട്ട്‌ കുറുപ്പിന്റെ ഈണത്തില്‍ ഉറക്കെ പാടി റോഡിലൂടെ നടന്നു നീങ്ങും. കുറുപ്പിന്റെ പാട്ട്‌ കേള്‍ക്കാന്‍ പലരും റോഡുവക്കിലേക്ക്‌ ശ്രദ്ധിക്കാറുണ്ട്‌. യാതൊരു ശല്യവുമില്ലാത്ത കുറുപ്പിനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

നാലാംതരം കഴിഞ്ഞതോടെ മകന്‍ പുരുഷന്‍ ഒരു നിഴലായി കുറുപ്പിന്റെ കൂടെ കൂടി. അവന്‍റെ അമ്മയെ ആരും കണ്ടിട്ടില്ല. അതാരും അന്വേഷിച്ചിട്ടില്ലതാനും. പുരുഷന്‍ പക്ഷെ വെളുത്തിട്ടാണ്‌. നല്ല മുഖം. വള്ളിട്രൌസറുമിട്ട്‌ അച്ഛന്റൊപ്പം നടന്നു നടന്ന്‌ മുടിവെട്ട്‌ പഠിച്ചു. കുറുപ്പിനത്‌ കുറെ സഹായമായി.
എവിടെ പോണേലും കുറുപ്പിന്‌ പുരുഷന്‍ വേണം, പുരുഷന്‌ കുറുപ്പും......

അവന്‍ കുറുപ്പിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ഒഴിവു സമയം ധാരാളമായി. കള്ളുകുടിയുടെ ദൈര്‍ഘ്യം കൂടി. ഇടക്കൊക്കെ പുരുഷനും ലഭിച്ചിരുന്നു കള്ള്‌. അവന്‍ പിന്നീട്‌ ഒരു പലചരക്കുകടയുടെ ചെരുവില്‍ ഒരു കസേരയും കണ്ണാടിയും സ്ഥാപിച്ച്‌ മുടിവെട്ടിന്‌ ഒരാസ്ഥാനം ഉണ്ടാക്കി. വീടുകളില്‍ പോയി വെട്ടുന്നത്‌ കുറക്കുകയൊ അല്ലെങ്കില്‍ ആ ജോലി കുറുപ്പ്‌ ഏറ്റെടുക്കുകയൊ ചെയ്തു. വരുമാനം വര്‍ദ്ധിച്ചു.

സ്ഥലങ്ങള്‍ മാറിക്കൊണ്ടേ ഇരുന്നു. കറങ്ങുന്ന കസേര, മേശ, മുന്നിലും പിന്നിലും കണ്ണാടി ഒക്കെ വന്നപ്പോല്‍ ഹെയര്‍ കട്ടിങ്ങ്‌ സലൂണ്‍ ആയി. കുറിപ്പിനേക്കാള്‍ വേഗത്തില്‍ മുടി വെട്ടുന്നതിനാല്‍ പുരുഷന്‌ മതിപ്പ്‌ കൂടി. കുറുപ്പ്‌ വൈകുന്നേരം അല്‍പം അകത്താക്കി മകന്റെ കടയില്‍ വന്നിരിക്കും. അപ്പോള്‍ പാട്ട്‌ പാടാറില്ല. അതൊരിക്കല്‍ മകന്‍ തന്നെ വിലക്കിയതാണ്‌.

അല്ലെങ്കിലും ഈയിടെയായി അച്ഛനോടുള്ള മമത അല്‍പം കുറഞ്ഞിട്ടുണ്ട്‌. ബീഡി പോലും വലിക്കാത്ത അച്ഛന്റെ കള്ളുകുടി ഇഷ്ടമല്ലാതായിത്തുടങ്ങി. പാന്റും ഇസ്തിരിയിട്ട ഷര്‍ട്ടുമായ്‌ നടന്നു. കുറുപ്പിന്റെ തുറന്നു കിടക്കുന്ന ശരീരം കണ്ട്‌ അവജ്ഞ തോന്നിത്തുടങ്ങി. വല്ലാത്തൊരു വെറുപ്പ്‌.

പയ്ക്കറ്റ്‌ കണക്കിന്‌ പനാമ സിഗരറ്റും വിസ്ക്കിയുമാണ്‌ പുരുഷന്‌ താല്‍പര്യം. കള്ളിനോട്‌ പുച്ഛം. വളരുന്തോറും കുറുപ്പിനോടുള്ള അകല്‍ച്ച വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കുറുപ്പ്‌ നടക്കാന്‍ പാടില്ല, ആടാന്‍ പാടില്ല, നിക്കാന്‍ പാടില്ല, പാടാന്‍ പാടില്ല. എന്നുവേണ്ട പുറത്തിറങ്ങാന്‍ പാടില്ല എന്നു വരെയായി.

ഉണ്ണിയുടെ അച്ഛന്‍ എപ്പോഴും പറയും... "നിയാ പുരുഷനെ കണ്ട്‌ പഠിക്ക്‌. ഇത്ര ചെറുപ്പത്തിലേ അവനെത്രയാ സമ്പാദിക്കുന്നത്‌? അവനെന്തു പഠിച്ചിട്ടാ...? നീയോ... ഒരു ഡിഗ്രീം കൈയ്യീപ്പിടിച്ച്‌ ജോലിക്ക്‌ തെണ്ടി നടക്കുന്നു. എന്നിട്ടെന്തായി..? ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്ക്‌."

ഈ ഒരു പുരുഷന്‍ കാരണം ഞങ്ങള്‍ക്ക്‌ കണ്ണും ചെവിയും പൊത്തേണ്ടി വന്നിരിക്കുന്നു. ഇവനെ ഇങ്ങിനെ വിട്ടാല്‍ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റില്ല. അവനെ പുരുഷ കുറുപ്പെന്ന്‌ ആരും വിളിക്കുന്നുമില്ല. ഒരമ്പട്ടനാണെന്ന്‌ അവന്‍ പോലും മറന്നിരിക്കുന്നു. അവന്റെ കടയില്‍ ഇപ്പോള്‍ അഞ്ചുപേരാണ്‌ ജോലിക്കാര്‍.

പുരുഷന്‍ അവിടം കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

യാത്ര തുടര്‍ന്നു....ഇത്തവണ ടൌണില്‍ തന്നെ ഒരു മുറി ഒപ്പിച്ചെടുത്തു. നല്ല സ്ഥലസൌകര്യമുള്ള ഒരു മുറി. അപാരമായ ഗ്ളാസ്സൊക്കെ പതിപ്പിച്ച്‌ പുതുപുത്തന്‍ ഡിസൈനോടു കൂടിയ ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തി ഒരടിപൊളി ഫാഷന്‍ ഹോമാക്കി മാറ്റി.

സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അക്ഷരങ്ങളില്‍ 'ഐശ്വര്യ ബ്യൂട്ടിപാര്‍ലര്‍ കം മസാജ്‌ സെന്റര്‍' എന്ന്‌ തിളങ്ങി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍. കസ്റ്റമേഴ്സിന്‌ സ്വര്‍ഗ്ഗത്തിലെത്തുന്ന പ്രതീതി. നിറയെ ജോലിക്കാര്‍. വൃ‍ത്തിയായ ഡ്രസ്സുകളും സുഗന്ധപൂരിതമായ അന്തരീക്ഷവും. ഒരിക്കല്‍ കയറിയവന്‍ വീണ്ടും വീണ്ടും കയറിച്ചെല്ലാന്‍ ആഗ്രഹിക്കുന്നു. പുരുഷന്‌ തീരെ സമയമില്ല. തിരക്കോട്‌ തിരക്ക്‌. ആവശ്യക്കാരുടെ തള്ളിച്ച ആവേശമായി. ജോലിക്കാരുടെ എണ്ണം കൂട്ടിയും തൊട്ടടുത്ത സ്ഥലം കൈക്കലാക്കിയും പ്രസ്ഥാനം വികസിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.

വീട്ടില്‍ പോക്ക്‌ വല്ലപ്പോഴുമൊക്കെയായി. ഇത്രയൊക്കെയായിട്ടും കുറുപ്പ്‌ മുടിവെട്ട്‌ നിറുത്തിയിരുന്നില്ല. പക്ഷ്‌ ഇപ്പോള്‍ വെട്ടുന്നത്‌ പ്രായമായി നടക്കാന്‍ വയ്യാത്തവരുടെ മുടി ആണെന്നുമാത്രം. മകന്‍ ഇത്രയും ഉയരത്തിലെത്തിയിട്ടും കുറുപ്പ്‌ മുടിവെട്ടുന്നതിനെ നാട്ടുകാര്‍ പരിഹസിച്ചിരുന്നു. പണ്ടത്തെ മധുരമില്ലെങ്കിലും കുറുപ്പിന്‌ കള്ള്‌ കുടിക്കാന്‍ മറ്റൊരു വഴിയും ഇല്ലായിരുന്നു. മകന്‍ എപ്പോഴെങ്കിലും വന്നെങ്കിലായി. എന്തെങ്കിലും കൊടുത്തെങ്കിലായി. പുരുഷനെ കാണാതെ പലപ്പോഴും കുറുപ്പ്‌ ഐശ്വര്യയില്‍ പോകാറുണ്ട്‌. ഷര്‍ട്ട്‌ ഇടാത്തതിനാല്‍ അകത്ത്‌ കയറാന്‍ ശ്രമിക്കാറില്ല. ദൂരെ നിന്ന്‌ മകനെ കണ്ട്‌ സംതൃപ്തിയോടെ മടങ്ങും. നേരിട്ട്‌ കണ്ടാല്‍ അവന്‍ വഴക്ക്‌ പറയുമെന്നറിയാം. ചിലപ്പോള്‍ രണ്ടടിയും തന്ന്‌ ചവുട്ടി പുറത്താക്കുമെന്നും നിശ്ചയമുണ്ടായിരുന്നു.

കുറുപ്പ്‌ ഇന്ന്‌ ഷര്‍ട്ടിടാന്‍ ഒരു കാരണമുണ്ട്‌. ഐശ്വര്യയില്‍ കയറാനും മകനെ കാണാനും കുറുപ്പ്‌ തീരുമാനിച്ചു. സെക്യൂരിറ്റിക്കാരെ ധിക്കരിച്ച്‌ അകത്ത്‌ കയറാന്‍ കഴിയാതെ വന്ന സമയത്താണ്‌ പുരുഷന്റെ വരവ്‌. ചുവന്ന കണ്ണുകള്‍ കോപം കൊണ്ട്‌ വിറച്ചു.

"എന്നെ നാറ്റിച്ചേ അടങ്ങു ഈ കിഴവന്‍. ഇവിടെ വരരുതെന്ന്‌ ഞാനെത്രവട്ടം പറഞ്ഞു. ഇന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ വരുന്നുണ്ട്‌. അപ്പൊ കാണിച്ചു തരാം" എന്നു പറഞ്ഞ്‌ കുറുപ്പിനെ തള്ളി താഴെ ഇട്ടു
..........

ഐശ്വര്യയുടെ മുന്നില്‍ ജനക്കൂട്ടം. പതിവില്ലാതെ ബ്യൂട്ടി പാര്‍ലര്‍ പോലീസ്‌ വളഞ്ഞിരിക്കുന്നു. ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം ഓരോ ചലങ്ങളും നിരീക്ഷിക്കുന്നു. കൈയ്യാമം വെച്ച്‌ പുരുഷനെ പുറത്തേക്ക്‌ കൊണ്ടുവന്നു. ഐശ്വര്യയില്‍ നിന്നും പുറത്തു വന്ന സ്ത്രീകളേയും പുരുഷന്‍മാരേയും വരിവരിയായി ജീപ്പുകളിലേക്ക്‌ കയറ്റി. ഐശ്വര്യയുടെ വാതില്‍ പോലീസുകാര്‍ പൂട്ടി സീല്‍ ചെയ്തു. വേലിക്കുറുപ്പിന്റെ കൊലയാളിയെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാര്‍ക്ക്‌ ബോണസായി ലഭിച്ചതായിരുന്നു അനാശാസ്യത്തിന്റെ ഇരകളെ.

പുരുഷന്റെ കണ്ണുകള്‍ അപ്പോഴും ചുവന്നു തന്നെ ഇരുന്നു....

11/3/10

വിയര്‍ക്കുന്ന ജന്‍മങ്ങള്‍......!

11-03-2010
നട്ടുച്ച.
തലനാരിഴ പോലും കരിഞ്ഞു പോകാന്‍ ശക്തിയുള്ള ചൂട്‌.
പറഞ്ഞറിഞ്ഞതില്‍ നിന്ന്‌ ഏറെ വ്യത്യാസമുണ്ട്‌ അനുഭവിച്ചറിയുമ്പോള്‍.
എത്ര വെള്ളം കുടിച്ചിട്ടും ദാഹത്തിന് ശമനമില്ല.
കുറെ നേരമായി
പൊടിക്കാറ്റിലിങ്ങിനെ നിലയുറപ്പിച്ചിട്ട്‌ . ചൂടിനെക്കുറിച്ചും തണുപ്പിനെക്കുറിച്ചും പലരും പറഞ്ഞിരുന്നെങ്കിലും ഇത്രയും ക്രൂരമായിരിക്കുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയില്ല. നാട്ടില്‍ വെച്ച്‌ കണ്ണെത്താ ദൂരത്ത്‌ കാണാനായിരുന്ന മരിചിക ഇവിടെ തൊട്ടുമുന്നില്‍ നൃത്തം ചെയ്യുന്നു. നീണ്ടു കിടക്കുന്ന മണലാരണ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഈന്തപ്പനകളും കെട്ടിടങ്ങളും.

വെള്ളിയാഴ്ച ആയതിനാല്‍ ഫാക്ടറികളില്‍ നിന്നുള്ള രൂക്ഷ ഗന്ധത്തിന്‌ അയവുണ്ട്‌. അരമണിക്കൂറിലേറെയായി മനു വെയിലിനോട്‌ മല്ലിട്ട്‌ ഈ നില്‍പ്‌ തുടരുന്നു. ഇതിനിടയില്‍ പല വാഹനങ്ങളും കടന്നു പോയി. ഒന്നുപോലും നിറുത്തിയില്ലെന്നു മാത്രം.
കൂട്ടുകാര്‍ എന്നും തന്റെ ദൌര്‍ബല്യമായിരുന്നു.
അതുകൊണ്ടുതന്നെ ഞാനവനെക്കാണാന്‍ പോകുന്നു.
മരുഭൂമിയേയും ഇവിടത്തെ മനുഷ്യരേയും കൂടുതലറിയാന്‍ ഒരുപക്ഷെ ഈ സന്ദര്‍ശനം ഉപകരിച്ചേക്കാം. ഈ ഭാഗത്ത്‌ ടാക്സികളും മറ്റും കുറവായതിനാലാകണം ഇന്നേ ദിവസം യാത്രക്കാരെ കാണാനാകാത്തത്‌.

ഇവിടം പുതുമുഖമായ തനിക്ക്‌ യാത്രകളിലെ വിരസതയും അലസതയും കാത്തുനില്‍പും പുത്തനാണല്ലൊ. എല്ലാം അറിയാനുള്ള ആകാംക്ഷ മുന്നിട്ട്‌ നില്‍ക്കുമ്പോള്‍ കാത്തുനില്‍പ്‌ വിരസമാകുന്നില്ല.
ചൂടേറ്റിട്ടും വിയര്‍ക്കുന്നില്ലെന്നത്‌ ആശ്വാസം.
പഴയൊരു വെളുത്ത കാര്‍ ബ്രേക്കിട്ടു.
മനുവിന്റെ മനസ്സില്‍ പുതിയ ആശങ്കകള്‍ വിരിഞ്ഞു. കൂട്ടുകാരുടെ ഉപദേശം മനസ്സില്‍ തെളിഞ്ഞു. ഒരാള്‍ മാത്രമുള്ള കാറില്‍ കയറരുത്‌. പേഴ്സും പൈസയും പുറത്ത്‌ കാണിക്കരുത്‌. ഒറ്റക്ക്‌ ആര്‌ ക്ഷണിച്ചാലും എങ്ങോട്ടും പോകരുത്‌-ഉപദേശങ്ങളുടെ പട്ടിക ഇനിയും നീണ്ടതാണ്‌.

അതേക്കാള്‍ മനുവിനെ അപ്പോള്‍ അലട്ടിയിരുന്നത്‌ ഇയാളുമായി എങ്ങിനെ ആശയവിനിമയം നടത്തും എന്നതായിരുന്നു. അറബി ഭാഷ കേട്ടു തുടങ്ങുന്നതേ ഉള്ളു. ഇംഗ്ളീഷും ഹിന്ദിയുമാണെങ്കില്‍ അയാള്‍ക്കറിയണമെന്നില്ലല്ലൊ. ഡ്രൈവര്‍ ഒരു മലയാളി ആയിരിക്കണമേ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാറിനകത്തേക്ക്‌ നോക്കി.
'മലയാളി ആണോ? എവിടേക്കാ..?' താടി തടവിക്കൊണ്ട്‌ ഡ്രൈവര്‍.
സന്തോഷവും സമാധാനവും ഒരുമിച്ച്‌ ലഭിച്ചു മനുവിന്‌.
'അസിസിയ..'
'ഞാന്‍ വിട്ടു തരാം.' ഡോര്‍ തുറന്ന്‌ മുന്നില്‍ കയറി. ചെറുചിരിയോടെ അയാള്‍ മനുവിനെ എതിരേറ്റു . വൃത്തിയായി ചെത്തി മിനുക്കിയ കുറ്റിത്താടിയുള്ള ഡ്രൈവറെ നല്ല പരിചയം തോന്നി. ചിലപ്പോള്‍ അങ്ങിനെയാണ്‌, ചില മുഖങ്ങള്‍ക്ക്‌ പരിചയത്തിന്റെ ആവരണം....

മിനിറ്റുകള്‍ക്ക്‌ ശേഷമാണ്‌ ചൂടിന്റെ വലയത്തില്‍ നിന്നും മുക്തി തേടി കാറിനകത്തെ ശീതളിമയില്‍ ഒത്തുചേരാനായത്‌.

'അസിസിയായില്‍ എവിടെയാണ്‌ പോകേണ്ടത്‌..'
'കൃത്യമായ സ്ഥലം എനിക്കറിയില്ല. കൂട്ടുകാരന്‍ അവിടെകാത്തുനില്‍ക്കാംഎന്നാണ്‌പറഞ്ഞിരിക്കുന്നത്.'
'സൌദിയില്‍ വന്നിട്ട്‌ എത്ര നാളായി..?'
'രണ്ട്‌ മാസം ആകുന്നതേ ഉള്ളു.'
'അപ്പോള്‍ കൂട്ടുകാരന്‍ ഇങ്ങോട്ട്‌ വരുന്നതല്ലായിരുന്നൊ നല്ലത്‌..'
'വെറുതെ അവനെ എന്തിന്‌ ബുദ്ധിമുട്ടിക്കണം എന്ന്‌ കരുതി. ഞാനാണെങ്കില്‍ പുതിയ ആള്‍ എന്ന നിലക്ക്‌ കാര്യമായ പരിപാടികളൊന്നും ഇല്ലല്ലൊ. ചേട്ടന്‍റെ നാട്‌ എവിടെയാ?'
'കണ്ണര്. മണിയറ എന്ന്‌ പറയും. കേട്ടിട്ടുണ്ടൊ'
'മണിയറ കേട്ടിട്ടില്ല. ഞാന്‍ തൃശ്ശൂര്‍. നെല്ലായി എന്ന സ്ഥലത്ത്‌. പേര്‌ മനു. ബീകോം കഴിഞ്ഞ്‌ കംബ്യൂട്ടറും പഠിച്ച്‌ അങ്ങിനെ ഇരിക്കുമ്പോഴാണ് വിസ തരപ്പെട്ടത്‌. ഒന്നര ലക്ഷം കൊടുത്തെങ്കിലും നല്ല കമ്പനിയാണെന്ന്‌ പറഞ്ഞു. ഇപ്പോള്‍ ലേബറാണ്‌. ക്രമേണ മാറിക്കിട്ടും എന്നാണ്‌ പറഞ്ഞത്‌. പന്തീരായിരം രൂപ മാസം കിട്ടും. ഇപ്പോള്‍ പണി അല്‍പം കഠിനമാണെങ്കിലും പിന്നീട്‌ ശരിയാവും എന്ന്‌ ഏജെന്റ്റ് പറഞ്ഞിരുന്നു. '

' പ്രതീക്ഷകളാണ് മനു മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌. ഈ മണല്‍ ഭൂമിയെക്കുറിച്ച്‌ ഏറെ അറിയാന്‍ കിടക്കുന്നതേ ഉള്ളു. ഞാനിവിടെ പതിനേഴു വര്‍ഷമായി. പലപല ജോലി ചെയ്തു. രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തായ് ലാന്റ് ലോട്ടറിയെക്കുറിച്ചറിയാമൊ..? നമ്മുടെ നാട്ടിലെ സിക്കിം ബൂട്ടാന്‍ ലോട്ടറി പോലെ മാസത്തില്‍ രണ്ടു തവണ ഇവിടേയും ഒളിവില്‍ നടത്തുന്ന ചൂതാട്ടം. ഇതിന്റെ ഏജന്‍റുമാര് കോടിക്കണക്കിനാണ്‌ പണമുണ്ടാക്കുന്നത്‌. ഇതിന്‍റെയെല്ലാം ഇരകള്‍ പ്രതീക്ഷകള്‍ നശിച്ചു തുടങ്ങുന്ന ഒട്ടനേകം സ്വപ്നാടകര്‍. സ്വപ്നങ്ങള്‍ തകരുന്നത്‌ ഉള്‍ക്കൊള്ളാനാകാതെ നിലയില്ലാക്കയത്തില്‍ അകപ്പെട്ടവര്‍. പ്രതീക്ഷകള്‍ വെറും പ്രതീക്ഷ മാത്രമായി അസ്തമിക്കുമ്പോള്‍ നിരവധി രോഗങ്ങള്‍ കൂട്ടിനായി കൂട്ടിക്കൊണ്ടു പോകുന്നവര്‍.'

എല്ലം കേട്ടിരുന്ന മനുവില്‍ നിന്ന്‌ ഒരു നിശ്വാസമുയര്‍ന്നു. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവ കേട്ടതുപോലെ. തന്റെ വിശ്വാസങ്ങള്‍ക്കപ്പുറത്ത്‌ ക്രൂരമായ ഒരു മുഖം കൂടി ഇവിടെ കുടിയിരിക്കുന്നു. മനുവിന്റെ ചിന്തകളില്‍ ഒരിക്കലും എത്തിപ്പെടാത്തവ.
കട്ടാല്‍ കട്ടവന്റെ കൈ വെട്ടുന്ന നാട്‌. കൊന്നാല്‍ കൊന്നവന്റെ തല വെട്ടുന്ന നാട്‌.

മനസ്സില്‍ സംശയങ്ങള്‍ പെരുകി.
'അപ്പോള്‍ പുറമെ കാണിക്കുന്ന ചിരി കാപട്യം നിറഞ്ഞതാണോ?' മനു ചോദിച്ചു.

' എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. നന്‍മകള്‍ ശേഷിക്കുന്നവര്‍ ഇനിയും നമുക്ക്‌ ചുറ്റുമുണ്ട്‌. പക്ഷെ നന്‍മ നശിച്ചവരും നശിപ്പിക്കുന്നവരുമാണ്‌ അധികവും. ലോകമാകെ പണത്തിനു വേണ്ടി പരക്കം പായുന്നു. ഈ പാച്ചിലിനിടയില്‍ മനുഷ്യന്റെ മനുഷ്യത്വം നശിക്കുന്നതാണ്‌.
ഇവിത്തന്നെ നമുക്ക്‌ കാണാം.
വര്‍ഷങ്ങളായി പണിയെടുക്കുന്നവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ അവനെ കൊത്തിവലിക്കുന്നു. കഴിഞ്ഞത്‌ ഓര്‍ക്കാതെ ഭാവിക്ക്‌ വേണ്ടി കൈ നീട്ടുന്നവരുടെ ഒരു പട തന്നെ അവനെ വീണ്ടും പിടിച്ചു വലിക്കുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയുമൊന്നും ബാധകമല്ലാത്തവരാണല്ലൊ പ്രവാസികള്‍...!'

പക്ഷെ മനുവിലെ ആശകള്‍ പുഷ്പിക്കാന്‍ തന്നെ വെമ്പിനിന്നു. ധരിച്ചുവെച്ചിരിക്കുന്ന വിശ്വാസത്തെ തള്ളിക്കളയാന്‍ മനസ്സിന്‌ കഴിയുന്നില്ല. മനസ്സിലെ വിശ്വാസങ്ങള്‍ക്ക്‌ എതിരാണ്‌ വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ എന്ന്‌ കണ്‍മുന്നില്‍ കാണുമ്പോഴും അതംഗീകരിക്കാന്‍ തയ്യാറാകാത്ത മനസ്സ്‌.
കാറ്‌ നിന്നു.
അസിസിയ എത്തിയിരിക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ ഡോര്‍ തുറന്ന്‌ പുറത്തിറങ്ങി. ഡ്രൈവറെ നോക്കി പുഞ്ചിരിച്ച്‌ പുറം തിരിഞ്ഞ്‌ നടക്കുമ്പോള്‍"മനു" എന്ന വിളി.
കൂട്ടുകാരനായിരിക്കും എന്ന്‌ കരുതി തിരിഞ്ഞുനോക്കിയത്‌ ഡ്രൈവറുടെ മുഖത്ത്‌.
'രണ്ട്‌ റിയാല്‍ തന്നില്ല'
വൃത്തിയുള്ള താടിക്കുള്ളിലെ മന്ദസ്മിതം കലര്‍ന്ന ഡ്രൈവറുടെ നിര്‍വ്വികാരതയില്‍ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍രേഖ തനിക്കുനേരെ തുറിച്ചു നോക്കുന്നതായി മനു തിരിച്ചറിയുകയായിരുന്നു.

രണ്ട്‌ റിയാല്‍ കൈ നീട്ടി വാങ്ങുമ്പോഴും അയാളുടെ മുഖത്ത് മന്ദസ്മിതത്തില്‍ അലിഞ്ഞ നിര്‍വ്വികാരത അതേപടി നിലനിന്നിരുന്നു. ചുറ്റും കണ്ണോടിച്ച് കൂട്ടുകാരനെ തിരഞ്ഞു.

ഇനി അവന്‍ വരാതിരിക്കുമൊ എന്ന സംശയം ആദ്യമായി മനസ്സില്‍ ഓടിയെത്തി.

മൊബൈലെടുത്ത്‌ വിളിച്ചു നോക്കി.

സ്വിച്ച്‌ ഓഫ്‌..!
ഇപ്പോള്‍ വെയിലിന്റെ ചൂടില്‍ വിയര്‍ക്കാനും തുടങ്ങി.

6/3/10

ചുഴലി കയറിയ പാര്‍വതി

2010 ഫെബ്രുവരി 18

ഞങ്ങള്‍, പെണ്ണുങ്ങള്‍ക്ക്‌ അവളോട്‌ അസൂയയാണ്‌. അസൂയയുടെ കാരണവും ഞങ്ങള്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌.
കടഞ്ഞെടുത്ത ശരീരമാണ്‌ പാര്‍വതിയുടേത്. എണ്ണക്കറുപ്പ്‌. നീളം കുറഞ്ഞതെങ്കിലും തിങ്ങി ഇടതൂര്‍ന്ന മുടി. വശ്യതയുടെ മര്‍മരം ഒളിഞ്ഞിരിക്കുന്ന കണ്ണുകള്‍ക്കു മുകളില്‍നീളം കൂടിയ പുരികങ്ങള്‍ ഒരലങ്കാരമാണ്‌. അല്‍പം ഉയര്‍ന്ന നെറ്റിത്തടത്തില്‍ അനുസരണയില്ലാത്ത മുടിയിഴകള്‍ താളം തെറ്റി തെറിച്ചു നില്‍പുണ്ട്‌. കവിള്‍ത്തടങ്ങള്‍ എണ്ണമയം ഏറ്റതുപോലെ തിളങ്ങുന്നു. ഉയര്‍ന്ന മൂക്കിനു താഴെ തടിച്ചു വിടര്‍ന്ന ചുണ്ടുകള്‍. അരികുചേര്‍ന്ന്‌ നിര തെറ്റി വളര്‍ന്ന മുകള്‍നിരയിലെ കൊച്ചുപല്ല്‌ ഏഴഴകാണ്‌. ചിരിക്കുമ്പോള്‍ തെളിയുന്ന വലതു കവിളിലെ നുണക്കുഴി തേന്‍പൊഴിക്കും. മിനുസമുള്ള താടിയില്‍ തൊടാന്‍ കൊതി തോന്നും.

പാര്‍വതിക്ക്‌ ചുഴലി കയറി.....
അതാണവളുടെ ശാപം. മുപ്പത്തഞ്ച്‌ കഴിഞ്ഞിട്ടും മംഗല്യം നടന്നില്ല. അയല്‍ വക്കവീടുകളിലെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവളൊരു സഹായിയായിരുന്നു. വീട്ടിലെ ചെറിയ ചെറിയ പണികള്‍ക്ക്‌ അവളെ വിളിക്കും. പണിയെടുപ്പിക്കുന്നതിനേക്കാള്‍ അവളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്‍െറ ഭര്‍ത്താവിന്റെ കണ്ണുവെട്ടത്തുനിന്ന് അവളെ അകറ്റി നിര്‍ത്താന്‍ ഞാന്‍ വളരെ പാടുപെട്ടിരുന്നു. ഒതുങ്ങിവികസിച്ച അരക്കെട്ടിന്‌ വെളുത്ത ഒറ്റമുണ്ട്‌ നന്നായി ചേരുമായിരുന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞാണ്‌ പാര്‍വതിക്ക്‌ രോഗം കൂടിയ വിവരം അറിഞ്ഞത്‌. ഒരുദിവസം വായില്‍ നിന്ന്‌ നുരയും പതയും വന്ന്‌ പുഞ്ചപ്പാടത്തെ തോട്ടുവക്കില്‍ വീണുകിടന്നത്‌ അയാളാണ് കണ്ടത്‌. അച്ചുതന്‍ നായരും പര്‍വതിയും പുഞ്ചപ്പാടത്തിന്‍റെ മദ്ധ്യത്തില്‍. നുരയും പതയും ഒലിപ്പിച്ച്‌ താഴെ കിടന്നു പിടയുന്ന പാര്‍വതിയെ നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അവളുടെ ശരീരത്തില്‍ തൊടാന്‍ എന്തുകൊണ്ടോ കൈ വിറച്ചു. പകപ്പോടെ ചുറ്റും നോക്കിയതല്ലാതെ അനങ്ങാനായില്ല. സമയം കളയാതെ അയാള്‍ വയല്‍ വരമ്പിലൂടെ വീട്ടിലേക്കോടി. ഒറ്റ ശ്വാസത്തില്‍ ഭാര്യയോട്‌ വിവരങ്ങള്‍ പറഞ്ഞു. ഭാര്യയും സംഘവും പുഞ്ചപ്പാടത്തേക്കു പാഞ്ഞു.

പര്‍വതി എഴുന്നേറ്റിരുന്ന്‌ ചിറി തുടച്ച്‌ മോന്ത കഴുകി. പതിയെ എഴുന്നേറ്റ്‌ ഉടുമുണ്ടില്‍ പറ്റിയ ചളി തുടച്ചു നീക്കുമ്പോള്‍ സംഘം എത്തി. അവരോടൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ സഹതാപത്തിന്‍റെ സാന്ത്വനം നിറഞ്ഞ വാക്കുകള്‍ ചുറ്റും ചിതറി വീണു. അച്ചുതന്‍ നായര്‍ അവര്‍ക്കു പിന്നാലെ എന്തോ നഷ്ടപ്പെട്ടതു പോലെ കുമ്പിട്ട്‌ നടന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഇനി പാര്‍വതിയുടെ സ്ഥിതി കൂടുതല്‍ വഷളാകാനാണ്‌ സദ്ധ്യത. വീട്ടുപണിയില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നതാണ്‌ ഉചിതം. എന്തൊ, അവളെ ഒഴിവാക്കികൊണ്ടൊരു തീരുമാനത്തിന്‌ എനിക്കാകുന്നില്ല. അസൂയയുണ്ടെങ്കിലും അവളുടെ സൌന്ദര്യത്തില്‍ ഞാന്‍ അടിമപ്പെട്ടിരിക്കുന്നു എന്ന ബോധം തിരിച്ചറിയുന്നു.

ഒന്നും സംഭവിക്കാത്തതുപോലെ പിറ്റെ ദിവസം പാര്‍വതി എത്തി. വന്നപാടെ ചൂലെടുത്ത്‌ മുറ്റം തൂത്തുവാരി. തെക്കുഭാഗത്തെ അടുക്കള ചെരുവില്‍ കുന്തുകാലിലിരുന്ന്‌ പാത്രങ്ങള്‍ ഓരോന്നായി എടുത്ത്‌ കഴുകുവാന്‍ തുടങ്ങി. ഞാനെല്ലാം നോക്കിനിന്നു. ഇന്നവള്‍ക്ക്‌ പതിവിനു വിപരീതമായി കൂടുതല്‍ അഴക്‌ തോന്നുന്നു. കുനിഞ്ഞിരുന്ന്‌ പാത്രം കഴുകുന്ന പാര്‍വതിയുടെ ഇടത്‌ ചെവിക്കും കൈത്തോളിനുമിടയിലൂടെ എന്‍െറ കണ്ണുകള്‍ കള്ളപ്രദക്ഷിണം നടത്തി.

പര്‍വതിയുടെ മനോനിലയില്‍ മാറ്റം സംഭവിച്ചുതുടങ്ങിയത്‌ തൊട്ടടുത്ത ദിനങ്ങളിലായിരുന്നു. പിന്നീടങ്ങോട്ട്‌ വീട്ടില്‍ വരവ്‌ വല്ലപ്പോഴുമായി. അലസമായ വസ്ത്രധാരണം തന്നെ അതിനു ഉദാഹരണമായിരുന്നു. വീട്ടില്‍ തീരെ വരാതായിത്തുടങ്ങിയപ്പോള്‍ എനിക്ക്‌ വേവലാധിയായി. ആരോട്‌ തിരക്കാന്‍. വളരെ നാളായി അച്ചുതന്‍ നായരുടെ ഭാര്യയെ കണ്ടിട്ട്‌. അവര്‍ ഇടക്കിടെ വരുമായിരുന്നെങ്കില്‍ ധാരാളം നാട്ടുവാര്‍ത്തകള്‍ കിട്ടുമായിരുന്നു. പുറത്തിറങ്ങാത്തതിനാല്‍ എനിക്കണെങ്കില്‍ വര്‍ത്തകളൊന്നും ലഭിക്കുമായിരുന്നില്ല. പിന്നീടെപ്പോഴൊ അവര്‍ തന്നെയായിരുന്നു പര്‍വതിയെക്കുറിച്ച്‌ വിവരങ്ങള്‍ അറിയിച്ചത്‌.

അവളിപ്പോള്‍ പുറത്തേക്കിറങ്ങാറില്ലത്രെ. വീട്ടില്‍ തന്നെയാണ്‌. അവളുടെ അമ്മയാണ്‌ കൂട്ടിരിപ്പ്‌. സദാസമയവും ചിന്തിച്ചുകൊണ്ട്‌ ഏകാന്തതയില്‍ നോക്കിയിരിക്കും. ഇടക്കിടക്ക്‌ ചുഴലി വരും. മനോനില ആകെ തകര്‍ന്നു. വീട്ടിലേക്ക്‌ സന്ദര്‍ശകരെ ആരേയും കടത്താറില്ല അവളുടെ അമ്മ. കാരണം അവള്‍ ബ്ലൌസ് ഉപേക്ഷിച്ചിരിക്കുന്നു. അരയ്ക്കു മുകള്‍ ഭാഗം നഗ്നമേനിയാണ്‌. എന്‍െറ അസൂയ ക്രമേണ അലിഞ്ഞില്ലാതായി. പകരം അലിവ്‌ തോന്നി. ഉടനെത്തന്നെ അവളെ കാണണമെന്ന്‌ മനസ്സ്‌ പറഞ്ഞു. അവളുടെ അമ്മ സമ്മതിക്കാതെ വരുമൊ എന്ന ശങ്ക നില്‍നില്‍പുണ്ടെങ്കിലും കാണാതിരിക്കാനാകില്ല. ഒപ്പം എന്തൊക്കെയൊ നഷ്ടപ്പെട്ടെന്ന തോന്നലും. സത്യത്തില്‍ തോന്നലായിരുന്നില്ല, നഷ്ടപ്പെടല്‍ തന്നെയായിരുന്നു. ഇനി അവളെ ഒന്നരുകില്‍ കിട്ടുമൊ എന്നുപോലും തിട്ടമില്ല. പതിയെ പതിയെ എല്ലാം ആസ്വദിക്കാമെന്നു കരുതിയതായിരുന്നു.

ഒരു കൊച്ചു വീടാണ്‌ അവളുടേത്‌. ഞാനങ്ങോട്ട്‌ കയറുമ്പോള്‍ താടിയ്ക്ക്‌ കയ്യും കൊടുത്ത്‌ ഉമ്മറത്ത്‌ അവളുടെ അമ്മ ഇരിപ്പുണ്ട്‌. എന്നെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റ്‌ കരഞ്ഞുകൊണ്ടടുത്തുവന്നു. ഏന്തിയേന്തികരയുന്നതില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. ഞാനവളെയൊന്നു കാണട്ടെയെന്നു പറഞ്ഞ്‌ അകത്തു കയറി.

മുറിക്കകത്ത് കടന്നപ്പോള്‍ എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവളുടെ അര്‍ദ്ധനഗ്നമേനിയുടെ അഴകു കണ്ടപ്പോള്‍ മനോവിഭ്രാന്തിയെക്കുറിച്ചുള്ള എന്‍െറ അറിവ്‌ നഷ്ടപ്പെട്ടു. കണ്ണിമവെട്ടാതെ നോക്കിനിന്നു. അവളുടെ ചുണ്ടിന്‍റെ കോണിലൊരു മന്ദഹാസം വിരിഞ്ഞു.

ശില്‍പികളുടെ കരവിരുതിനെ വെല്ലുന്ന അവളുടെ സ്തനങ്ങള്‍. ചിത്രം വരച്ച പോലെ അത്ര മനോഹരം. ജാളൃത കൂടാതെ അവളെന്‍റെ അരുകിലേക്കു വന്നു. ഒന്നു തൊടണമെന്ന്‌ തോന്നി. അഭിമാനം അനുവദിച്ചില്ല. അരികില്‍ വന്ന്‌ ദയനീയമായി എന്‍െറ കണ്ണുകളിലേക്ക്‌ നോക്കി.പിന്നെ തിരിച്ചു നടന്നു. അരക്കെട്ടിലിറുകിയ വെള്ളമുണ്ടിനു മുകളില്‍ ചന്തികള്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടകന്നു.

നേരം വളുത്തപ്പോള്‍ പര്‍വതി രക്തത്തില്‍ കുളിച്ച്‌ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റിയില്ല. കഴുത്ത്‌ ഞെരിച്ച്‌ കൊലചെയ്യപ്പെട്ട നിലയില്‍ അവളുടെ അമ്മ ഉമ്മറത്ത്‌.

അച്ചുതന്‍ നായരെ കാണാനില്ലെന്ന വാര്‍ത്ത ഇതോടു ചേര്‍ക്കേണ്ടതാണ്‌.

വാല്‍ക്കഷ്ണം :ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രി എന്ന് എവിടെയോ വായിച്ചു. അപ്പോള്‍ അത് ആസ്വദിക്കാനും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല.
ഒരു പഴയ പോസ്റ്റ് ആണ് . വായിച്ചവര്‍ ക്ഷമിക്കണം.

17/1/10

അച്ഛന്‍ മരിച്ചു

2010 ജനുവരി 18

കാക്കേം പട്ടീം തൂറിയ ഭാരതപ്പുഴയുടെ പഞ്ചാരമണലില്‍ മുട്ടുകാല്‍
ഊന്നിയിരുന്നാണ് അച്ഛനെ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കയച്ചത്‌.
ചെളിപിടിച്ച് വൃത്തികെട്ട പുണൂല്‍ ധാരികളായ രണ്ടു നമ്പൂതിരിമാരാണ്‌
അച്ഛനെ യാത്രയാക്കാന്‍ കാര്‍മ്മികത്വം നല്‍കിയത്‌.
കേട്ട്‌ തഴമ്പിച്ച ഏതോ മന്ത്രോച്ചാരണങ്ങള്‍ പറപറ ശബ്ദത്തോടെ
നമ്പൂതിരിമാരുടെ വായില്‍ നിന്ന്‌ പുറത്തുചാടിക്കൊണ്ടിരുന്നു.

രാവിലെ നാലുമണി കഴിഞ്ഞതെ ഉള്ളു. തണുപ്പില്‍ ശരീരമാകെ മരവിച്ചിരിക്കുന്നു. തണുപ്പിന്‍റെ കാഠിന്ന്യത്താല്‍ ശരീരം വിറച്ചുകൊണ്ടിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ഭാരതപ്പുഴയിലെ തണുത്ത വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന്‌ മണലില്‍ വന്നിരുന്നപ്പോള്‍ നമ്പൂതിരിമാരെ മനസ്സില്‍ പിരാകി. എന്‍റൊപ്പം രണ്ടനിയത്തിമാരേയും
നമ്പൂതിരിമാര്‍ വെള്ളത്തില്‍ മുക്കിച്ചു. ദര്‍ഭപ്പുല്ലുകൊണ്ട്‌ ചെറിയ വളയമുണ്ടാക്കി എന്‍റെ കൈവിരലിലിട്ടു. നനച്ചുവെച്ചിരിക്കുന്ന എള്ളും അരിയും എടുത്ത്‌ അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ നാക്കിലയിലേക്കിട്ടു. നമ്പൂതിരിമാര്‍ കല്‍പിച്ചുകൊണ്ടേയിരിക്കുന്നു
-പൂവെട്ക്കൂ..
ധ്യാനിക്കൂ..
ഇടു..
അരിയെടുക്കൂ.. ധ്യാനിക്കൂ..ഇടു- പല തവണ ആവര്‍ത്തിച്ചു.

ഇനി ദക്ഷിണ വെക്കു. ദക്ഷിണ കൊടൂത്തു. നമ്പൂതിരിമാരുടെ നോട്ടം
നോട്ടിലേക്കായി.
ദക്ഷിണ വാങ്ങി നോക്കിയ അവര്‍ വീണ്ടും മുങ്ങി വരാന്‍ കല്‍പിച്ചു. മനസ്സലിഞ്ഞതുകൊണ്ടാകാം ഇത്തവണ
അനിയത്തിമാരെ മുങ്ങലില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു.

ഞാന്‍ മുങ്ങി നിവര്‍ന്ന്‌ വിറച്ചുകൊണ്ട്‌ ബലിത്തറയിലേക്ക് നടന്നു.
സഹോദരിമാരുടെ നനഞ്ഞൊട്ടിയ ശരീരം നമ്പൂതിരിമാരുടെ
ചൂഴ്ന്നിറങ്ങുന്ന കഴുകന്‍ കണ്ണുകള്‍ കൊത്തിവലിക്കുന്നു.
അച്ഛനെ മാത്രം മനസ്സില്‍ നിനച്ച്‌ തൊഴുകൈകളോടെയിരിക്കുന്ന സഹോദരിമാര്‍ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി. എന്‍റെ തിരിച്ചുവരവ്‌ അവര്‍ക്ക്‌ ധൈര്യം പകര്‍ന്നു.
വീണ്ടും മണലിലിരുന്ന്‌ അരിയും പൂവും ഏറ്‌ തുടര്‍ന്നു.
-ദക്ഷിണ-.
ദക്ഷിണയുടെ കനം കുറയുമ്പോള്‍ അവരെന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്
വെള്ളത്തില്‍ മുക്കിക്കൊണ്ടിരുന്നു.
ആ സമയം സഹോദരിമാരെ മണലിലിരുത്തി അവരുടെ സൗന്ദര്യം ആവോളം നുകര്‍ന്നുകൊണ്ടിരുന്നു ആ വൃത്തികെട്ട ജന്തുക്കള്‍.
ഞാന്‍ തണുത്ത്‌ വിറച്ച്‌ മരിച്ച്‌ പോകുമൊ എന്നുപോലും ഭയപ്പെട്ടു. നിരവധി തവണ ഭാരതപ്പുഴയില്‍ മുങ്ങിമുങ്ങി എന്‍െറ ക്ഷമ നശിച്ചു.

അവസാനനാളുകളില്‍ അച്ചനും ഇങ്ങിനെ ക്ഷമ നശിച്ചിട്ടുണ്ടാകാം. മരിക്കാനായ്‌ കിടക്കുന്നു എന്ന തിരിച്ചറിവ്‌ ഒരുപക്ഷെ ക്രൂരമായിരുന്നിരിക്കണം.

എണ്‍പത്‌ വയസ്സ്‌ പിന്നിട്ടെങ്കിലും പ്രായത്തിന്‍റേതായ തളര്‍ച്ച
അവസാനനാളുകളിലും ശരീരത്തെ ബാധിച്ചിരുന്നില്ല.
ചെറുപ്രായത്തില്‍ നന്നായി അദ്ധ്വാനിച്ചിരുന്നതുകൊണ്ടായിരിക്കണം ആ പ്രായത്തിലും ആരോഗ്യം ക്ഷയിക്കാതിരുന്നത്‌.
പെട്ടെന്നാണ് ശരീരം തളര്‍ന്നത്‌.
സംസാരിക്കുന്നതിന്‌ പ്രയാസമില്ലായിരുന്നു.
അന്നൊന്നും മരിക്കുമെന്ന്‌ അച്ഛനും കരുതിയിട്ടുണ്ടാകില്ല.
പിന്നെപ്പിന്നെ വീട്ടില്‍ കിടക്കാന്‍ കഴിയാത്ത അവസ്ഥയായി.
ഇളയസഹോദരിയായിരുന്നു അന്നൊക്കെ അച്ഛനെ പരിചരിച്ചിരുന്നത്‌.

കുറെ ദൂരെ, അന്നന്നത്തെ അന്നത്തിനുവേണ്ടിയുള്ള തത്രപ്പാടില്‍ പാടുപെടുകയായിരുന്നു ഞാന്‍. അതിനിടയില്‍ അച്ഛനെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം ഇപ്പോഴെന്നെ വേട്ടയാടുന്നുണ്ട്‌. വളരെ കഷ്ടപ്പെട്ടാണെങ്കിലും ആശ്രുപത്രിയിലെ എന്‍െറ സാന്നിധ്യം അച്ഛന് ആശ്വാസമായിരുന്നെന്നു്
ഞാന്‍ മനസ്സിലാക്കിയിരുന്നു.

സംസാരിക്കന്‍ കഴിയുന്നില്ല, തീരെ ക്ഷീണിച്ചു എന്നൊക്കെ അനിയത്തി
ഫോണില്‍ പറഞ്ഞപ്പോഴും ഞാനിത്രയ്ക്കും കരുതിയിരുന്നില്ല.
കണ്ടപ്പോള്‍ വല്ലായ്മ തോന്നി.
ശരീരമെല്ലാം ശോഷിച്ച്‌ എല്ലും തോലുമായിരിക്കുന്നു.
ആരോഗ്യം ക്ഷയിച്ച് അനങ്ങാനാകാതെ കട്ടിലില്‍ തളര്‍ന്നുകിടപ്പാണ്‌.
എന്നെ കണ്ടതും ചലനശേഷി നഷ്ടപ്പെടാത്ത കണ്ണുകളില്‍
തെളിച്ചത്തിന്‍റെ നീര്‍കണങ്ങള്‍ നിറഞ്ഞതും വേദനയുടെ രൌദ്രഭാവങ്ങള്‍
ഇടതു ചുണ്ടിനു താഴെ വിറയാര്‍ന്നതും ഒന്നിച്ചായിരുന്നു.
ഞാന്‍ പൊട്ടിക്കരയുമൊ എന്ന്‌ ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല.
കനം തൂങ്ങിയ തൊണ്ടയിലെ കിടുകിടുപ്പ്‌ മുരടനക്കി ഞാന്‍ നിയന്ത്രിച്ചു.
സംസാരിക്കാനൊ അനങ്ങാനൊ കഴിയുന്നില്ലെങ്കിലും എല്ലാം കാണാനും
കേള്‍ക്കാനും സാധിക്കുന്നുണ്ട്‌.
അതാണ്‌ ഏറ്റവും പ്രയാസവും. സഹോദരിമാര്‍ രണ്ടു പേരും സദാസമയവും അച്ഛനടുത്തുണ്ട്.

മുറിക്കു ചുറ്റും ഒന്ന്‌ കണ്ണോടിച്ചു. ആശുപത്രിയിലെ മണം എനിക്ക്‌ പണ്ടെ പിടിക്കില്ലായിരുന്നു മനസ്സിലലയടിക്കുന്ന പ്രയാസങ്ങളും വിഷമങ്ങളും മറന്ന്‌
രോഗികളെ പരിചരിക്കുന്ന മാലാഖമാരെ കണ്ടപ്പോള്‍
ഞാനൊക്കെ എന്ത് എന്ന് തോന്നി.
കൈത്തണ്ടയില്‍ കുത്തിയിറക്കിയ സൂചിയിലൂടെ കയറിപ്പോകുന്ന
ഗ്ളൂക്കോസിന്‍റെ തെളിമ നോക്കി നിന്നപ്പോള്‍ വേദന വിങ്ങി.
കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്ന്‌ ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. മൂക്കിലൂടെ ഓക്സിജന്‍ കടത്തിവിടുന്നതാണ്‌ ഏറെ പ്രയാസമുണ്ടാക്കുന്നത്‌. അവസാനനാളുകളില്‍ ഇത്രയും ക്രൂരത........

മരിക്കാറായെന്നു് എല്ലാവര്‍ക്കുമറിയാം.
എന്നിട്ടും എന്തിനാണിത്രയും ക്രൂരത ആ മനുഷ്യനോട്‌ കാണിക്കുന്നത്‌ ?
ഒന്നൊ രണ്ടൊ ദിവസം കൂടി ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി
വേദനിപ്പിക്കുന്നതിന്‌ ഒരു കണക്കില്ലെ..!
അനാവശ്യമായ സാമ്പത്തികനഷ്ടം....
ചലനമറ്റ്‌ വേദനതിന്ന്‌ രണ്ടൊ നാലൊ ദിവസം കൂടി കിടന്നാല്‍ എന്ത്മെച്ചം.... നമ്മള്‍ക്കെന്ത് കിട്ടാന്‍.....
കുറെ വേദനയും പണനഷ്ടവും മാത്രം.
എന്നെ കണ്ടതുകൊണ്ടായിരിക്കണം സഹോദരിമാര്‍ പുറത്തേക്കുപോയി. വരാന്തയില്‍ നിന്ന്‌ അവര്‍ എന്തൊക്കെയൊ ചര്‍ച്ചകള്‍ നടത്തുകയാണ്‌.

എല്ലാരും പുറത്തു പോയതിനാലായിരിക്കണം അച്ഛനെന്നെ ദയനീയമായി നോക്കി.
ആ നോട്ടത്തില്‍ എന്തൊക്കെയൊ അടങ്ങിയിരിക്കുന്നു.
അതെന്താണെന്ന്‌ മനസ്സിലാക്കാന്‍ എനിക്കാവുന്നില്ല.
എന്തൊ യാചിക്കുകയാണെന്ന്‌ തീര്‍ച്ച. അത്രയും വികാരങ്ങള്‍ അടങ്ങിയിരിക്കുന്നു ആ നോട്ടത്തിന്‍. കണ്ണുകൊണ്ട്‌ സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ നിമിഷം എല്ലാം വെട്ടിത്തുറന്ന്‌ പറഞ്ഞേനെ.

അനുഭവിക്കുന്ന വേദന പുറത്തു കാണിക്കാതെ കണ്‍കോണിലൂടെ ഉരുകിയൊലിക്കുന്ന കണ്ണുനീരില്‍ എന്തൊക്കെയൊ അടങ്ങിയിരിക്കുന്നെന്ന് മനസ്സിലാക്കന്‍ അധികം വിഷമമുണ്ടായിരുന്നില്ല. ചില നിമിഷങ്ങളില്‍ ചിന്തകള്‍ കാട്‌ കയറുന്നുവൊ എന്ന്‌ തോന്നിച്ചു.
ഇല്ല-
ഞാന്‍ ചിതിക്കുന്നതാണ്‌ ശരി.
അതു മാത്രമാണ്‌ ശരി.

കണ്ണുകളിലേക്ക്‌ നോക്കികൊണ്ടുതന്നെ കട്ടിലിനരുകിലേക്ക്‌ നീങ്ങി. പതിയെ കണ്ണുനീര്‍ തുടച്ചു. അച്ഛന്റെ മുഖത്ത്‌ പ്രതീക്ഷയുടെ ഒരു ചെറിയ ഉറവ അനങ്ങുന്നത്‌ എനിക്ക്‌ കാണാനായി. കണ്ണുനീര്‍ പടര്‍ന്ന എന്‍െറ കൈ ഓക്സിജന്‍ ട്യൂബില്‍ തൊട്ടു. ആരുമില്ലെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ ട്യൂബ്‌ മടക്കിപ്പിടിച്ചു. അച്ഛന്റെ മുഖത്ത്‌ ആശ്വാസത്തിന്‍റെ അലയൊലി. അച്ചന്‍ ചെറുതായൊന്നനങ്ങി. പിന്നെ നിശ്ചലമായി. ഞാന്‍ ട്യൂബിന്‍റെ പിടി വിട്ടു.

അല്‍പം പരിഭ്രമം കലര്‍ത്തി സഹോദരിമാരെ വിളിച്ചു. എന്‍െറ ശബ്ദത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞതിനാല്‍ അവരോടിയെത്തി. കട്ടിലിലേക്കുനോക്കി അലമുറയിടാന്‍ തുടങ്ങി.

നമ്പൂതിരിമാര്‍ എന്തൊ ചോദിക്കുന്നത്‌ കേട്ട്‌ ഞാന്‍ ചിന്തകള്‍ വെടിഞ്ഞ്‌ പുറത്തിറങ്ങി. അവര്‍ക്ക്‌ വേണ്ടതെല്ലാം ലഭിച്ചുകഴിഞ്ഞപ്പോള്‍ കര്‍മ്മത്തിന്റെ അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. പിണ്ഢം വെച്ചതെല്ലാം എടുത്തുകൊണ്ട്‌ പുഴയില്‍ മുങ്ങിയാല്‍ എല്ലാം ശുഭം.
-താനാദ്യം നടന്ന്വോളു-നമ്പൂതിരി മൊഴിഞ്ഞു.

എന്‍െറ പുറകിലായി സഹോദരിമാരും. ഞെരിഞ്ഞമരുന്ന മണല്‍ത്തരികകള്‍ക്കു മുകളിലൂടെ ഞങ്ങള്‍ നടന്നു. നനഞ്ഞൊട്ടി ഇഴുകിച്ചേര്‍ന്ന വസ്ത്രങ്ങള്‍ക്കിടയിലൂടെ സഹോദരിമാരുടെ മേനിയഴക്‌ ഞൊട്ടിനുണങ്ങ്‌ പീറ നമ്പൂതിരിമാര്‍ പുറകെ.

പുഴയില്‍ അവസാനമായ്‌ മുങ്ങി നിവര്‍ന്നപ്പോള്‍ നാക്കിലകള്‍ മാത്രം വെള്ളത്തിനു മുകളില്‍ ഒഴുകി നടന്നു.

ഒരാളെ സ്വര്‍ഗ്ഗത്തിലേക്കയച്ചെന്ന അഹങ്കാരത്തോടെ നടന്നു നീങ്ങുന്ന നമ്പൂതിരിമാര്‍ക്കു പിന്നില്‍ തണുത്ത്‌ വിറച്ച്‌ ഞാനും-

28/12/09

പാത്തുമ്മീവി വരുന്നേ...

28-12-2009
പാത്തുമ്മീവി പെറ്റു. അവള്‍ പെറ്റിട്ടത്‌ തങ്കക്കുടം പോലെ ഒരാണ്‍ കുഞ്ഞിനെ .

പേറെടുത്തത്‌ അമ്മിണിപ്പറച്ചി തന്നെ. ആശുപത്രിയില്‍ നേഴ്സാണ്‌. താഴ്ന്ന ജാതിക്കാരിയായതിനാല്‍ വളരെ കുറച്ചു പേര്‍ മാത്രമെ അമ്മിണി സിസ്റ്റര്‍ എന്ന്‌ വിളിച്ചിരുന്നുള്ളു. അന്നാട്ടിലെ മുഴുവന്‍ പ്രസവവും കൈകാര്യം ചെയ്തിരുന്നത്‌ അവരാണ്‌. ആരും പ്രസവത്തിന്‌ ആശുപത്രിയില്‍ പോകാറില്ല. മാസന്തോറും മെഡിക്കല്‍ ചെക്കപ്പില്ല. ബെഡ്‌ റെസ്റ്റില്ല. പേറ്റ്നോവ്‌ തുടങ്ങുന്നതിനു മുന്‍പ്‌ അവരെ അറിയിക്കും. പിന്നെയെല്ലാം അമ്മിണിപ്പറച്ചിയുടെ കൈകളിലാണ്‌.

ഓല കൊണ്ടൊ ഓടു കൊണ്ടൊ ഉണ്ടാക്കിയ ചെറിയ പുര. ഭൂരിഭാഗം വീടുകളിലും ഒന്നൊ രണ്ടൊ മുറി കൂടാതെ ഒരു ചായ്പ്പും* മാത്രമെ ഉണ്ടാകു. മിക്കവാറും ചായ്പ്പിനകത്താകും പ്രസവം നടക്കുക. വെളിച്ചം തീരെ കുറവായ ചായ്പ്പില്‍ മണ്ണെണ്ണ വിളക്ക്‌ കത്തികൊണ്ടിരിക്കും.

പാത്തുമ്മീവിക്ക്‌ കൂട്ടിരിക്കാനും സഹായിക്കാനും ഉമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. നിക്കാഹ്‌ കഴിയാതെ പെറ്റതാണ്‌. അതുകൊണ്ടുതന്നെ എല്ലാരും ഒരകല്‍ച്ച കാത്ത്‌ സൂക്ഷിച്ചിരുന്നു. പാത്തുമ്മീവി പക്ഷെ പതറിയില്ല. കുഞ്ഞിനെ നശിപ്പിച്ചില്ല.ചെറുപ്രായത്തില്‍ ഗള്‍ഫില്‍ പോയി നേടിയതാണ്‌ അതിനെ. പണമുണ്ടാക്കി പ്രസവിക്കാനായി അവധിക്കു വന്നവളാണ്‌. പാത്തുമ്മീവി കാശുകാരിയായത്‌ അന്നാട്ടിലാര്‍ക്കും ദഹിച്ചില്ല.

തന്തയില്ലാത്ത കുഞ്ഞിനെ വളര്‍ത്താന്‍ ഉമ്മക്കൊരു നീരസം തോന്നിയെങ്കിലും തന്നെ സഹായിക്കാനുള്ള മകളെ വെറുപ്പിക്കാന്‍ അവര്‍ക്കായില്ല. അവള്‍ തിരിച്ചു പോയാല്‍ കുഞ്ഞിനെ നോക്കല്‍ പ്രശ്നമാണ്‌. ഒരാണ്‍ തുണയില്ലാതെ ഉമ്മയും മകളും കുഞ്ഞും എങ്ങനെ കഴിയാനാണ്‌? ഉമ്മ തന്നെയാണ്‌ പോംവഴി കണ്ടെത്തിയത്‌. പാത്തുമ്മീവി നിക്കാഹ്‌ കഴിക്കണം.


അങ്ങിനെയാണ്‌ പ്രസവം കഴിഞ്ഞ പത്തുമ്മീവിയെ ഒടികലനന്ത്രു കെട്ടിയത്‌.പ്രത്യേക പണിയൊന്നും ഇല്ല. ചീട്ടു കളിയാണ്‌ മുഖ്യ തൊഴില്‍. കള്ള്‌ കുടിയും പെണ്ണ്‌ പിടുത്തവും വേറെ. രണ്ട്‌ കെട്ടി. രണ്ടിനേയും മൊഴി ചൊല്ലി. തൊട്ടടുത്ത വീട്ടിലെ സരസുവിനെ കാണുമ്പോള്‍ അന്ത്രുവിന്‍റെ വായില്‍ വെള്ളമൂറും. സരസു മൊഞ്ചത്തിയാണ്‌. ചെറുപ്പമാണ്‌. അന്ത്രു പഠിച്ചപണി പത്തൊന്‍പത് നോക്കിയിട്ടും ഒരു കടാക്ഷം പോലും ലഭ്യമായില്ല.

സരസു ഒരിക്കല്‍ മറപ്പുരയില്‍ കുളിക്കാന്‍ കയറി. ഒളിച്ചുനോട്ടം കൈമുതലായ അന്ത്രു കുറുക്കനെപ്പൊലെ പതുങ്ങിപ്പതുങ്ങി മറപ്പുരക്കിലരുകിലെത്തി. ഓലകൊണ്ട്‌ മറച്ച മറപ്പുരയുടെ ഓലയിലെ ചെറിയൊരു ദ്വാരം അനക്കമുണ്ടാക്കതെ അല്‍പം വികസിപ്പിച്ചു. ഒരു കണ്ണടച്ച്‌ മുഖം ഓലയോട്‌ ചേര്‍ത്തു വെച്ച്‌ അകത്തേക്ക്‌ നോക്കി. ഓലയിലെ പരപര ശബ്ദം കേട്ട്‌ പാമ്പാണെന്നു വിചാരിച്ച്‌ സരസു ഞെട്ടിത്തിരിഞ്ഞു. ഓലക്കിടയിലൂടെ ഒരുണ്ടക്കണ്ണ്‌ കണ്ട്‌ അവള്‍ ഭയന്നു. വെപ്രാളപ്പെട്ട്‌ ബ്ളൌസെടുത്ത്‌ മാറത്ത്‌ ചേര്‍ത്തതും അലറി


പുറത്തേക്കോടിയതും ഒരുമിച്ചായിരുന്നു. ആളുകളെത്തുന്നതിനു മുന്‍പ്‌ അന്ത്രു പുറം തിരിഞ്ഞോടാന്‍ ശ്രമിച്ചു. തൊട്ടടുത്ത തെങ്ങും കുഴിയില്‍ അയാള്‍ വീണു. നാട്ടുകാരുടെ മേളം കഴിഞ്ഞപ്പോള്‍ അത്ന്റുവിന്റെ കാലിന്‍റെ താളം തെറ്റിയിരുന്നു. അന്ന്‌ നാട്ടുകാരിട്ട പേരാണ്‌ ഒടികാലനന്ത്രൂന്ന്‌. ഇന്നും അത്‌ മാറ്റമില്ലാതെ തുടരുന്നു.

പെറ്റിട്ട്‌ ഒരു മാസം കഴിഞ്ഞാണ്‌ പാത്തുമ്മീവിയുടെ നിക്കാഹ്‌ നടന്നത്‌. അടുത്ത മാസം അവള്‍ക്ക്‌ തിരികെ പോകണം. അതുകൊണ്ടാണ്‌ എടിപിടീന്ന്‌ നിക്കാഹ്‌ നടത്തിയത്‌. പളപളാന്ന്‌ മിന്നുന്ന കുപ്പായമിട്ട്‌ അന്ത്രു പുയ്യാപ്ളയായി. മൂന്നാമത്തേതാണെങ്കിലും പുയ്യാപ്ള പുയ്യാപ്ള തന്നെയ. അത്രുവിനത്‌ നന്നായറിയാം.

കാര്യങ്ങള്‍ താളം തെറ്റിയത്‌ ആദ്യരാത്രിയാണ്‌. രണ്ടെന്നം പൂശിയാണ്‌ അന്ത്രു മണിയറയിലേക്ക്‌ കാലെടുത്തു വെച്ചത്‌. കുഞ്ഞിനെ താലോലിച്ചിരുന്ന പാത്തുമ്മീവി അത്രുവിനോട്‌ വിവരം പറഞ്ഞു.

"ങ്ള്‌ കുറച്ചീസം ചായ്പീ കെടന്നൊ. മോന്‌ക്ക്‌ ബെല്യ വാശി. കരച്ചിലന്നെ."അന്ത്രുവിന്റെ തലച്ചോറില്‍ കടന്നല്‍ കയറി. കണക്കു കൂട്ടലുകളില്‍ പിഴവ്‌ വന്നു. രണ്ടെണ്ണം വിട്ടതിന്റെ പറ്റൊക്കെ മാറി. സ്റ്റോക്ക്‌ വെക്കാത്തത്തിന്റെ വിഷമം ആദ്യമായി അനുഭവപ്പെട്ടു.

തടിച്ചു വീര്‍ത്ത പാത്തുമ്മീവിയുടെ ശരീരം മെലിഞ്ഞുണങ്ങിയ ഒടികാലനന്ത്രുവിന്റെ മനസ്സില്‍ തിരയിളക്കം നടത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറങ്ങാനായില്ല. കണ്ണടക്കുമ്പോള്‍ കാണുന്നത്‌ പാത്തുമ്മീവിയെ. എങ്ങനുറങ്ങും...സ്വപ്നങ്ങളും ആഗ്രഹങ്ങളും വെറുതെയായൊ? മാസാമാസം ലഭിച്ചേക്കാവുന്ന പണത്തെക്കുറിച്ചോര്‍ത്തപ്പോള്‍ സമാധാനമായി.

ഒന്നും അറിയാത്തവളെപ്പൊലെ ഉമ്മ എല്ലാത്തിനും മൂകസക്ഷിയായി. ആദ്യരാത്രിയും മണിയറയും തകര്‍ത്ത്‌ നേരം പുലര്‍ന്നപ്പോള്‍ അന്ത്രു തണുത്തിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ ദൈനംദിന പ്രവര്‍ത്തികളില്‍ അയാള്‍ വ്യാപ്ര്തനായി .

അന്ത്രു ആവശ്യപ്പെടാതെ തന്നെ ആവശ്യത്തിലധികം പണം പത്തുമ്മീവി നല്‍കിക്കൊണ്ടിരുന്നു. ചീട്ടുകളിയും വെള്ളമടിയുമായി അന്ത്രു കുശാല്‍. സ്ക്കൂട്ടറൊന്ന്‌ വങ്ങിക്കൊടുത്തു. യാത്ര സ്ക്കൂട്ടറിലായി.പാത്തുമ്മീവിയോടുള്ള സ്നേഹം വര്‍ദ്ധിച്ചു. കുഞ്ഞിനെ താലോലിക്കാനും ഉമ്മയുടെ ആവശ്യങ്ങള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും ഉത്സാഹമായി. സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

തിരിച്ചു പോകേണ്ട സമയമായി. കറുത്ത ബുര്‍ക്കയിട്ട* പത്തുമ്മീവി അന്ത്രുവിനെ മുറിക്കുള്ളിലേക്ക്‌ വിളിച്ചു. ബുര്‍ക്കക്കുള്ളില്‍ മുഴച്ചുനിന്ന മാറിടം അന്ത്രുവിന്റെ കരളില്‍ വിങ്ങലായി മാറി.

"ഉമ്മ്യേം മോനേം ങ്ളെ ഏല്‍പ്പിക്കാണ്‌. നല്ലോണം നോക്കണം. പൈസ എന്തോരം വേണേലും അയച്ചരാം. അവര്‍ക്ക്‌ കൊറവൊന്നും ഇണ്ടാകരുത്‌. മോന്ത്യാവണേലും മുന്നം വീട്ടീ വരണം. അത്രുക്കാനെ നിക്ക്‌ പെരുത്ത്‌ ഇഷ്ടാ. ത്റശൂപൂരത്തിന്റെ അമിട്ട്‌ പൊട്ടിവിരിഞ്ഞു അന്ത്രുവിന്‍റെ ഉള്ളില്‍. പത്തുമ്മീവിയുടെ ചുണ്ടില്‍ നിന്ന്‌ ആദ്യമായി ഇക്ക പുറത്തു ചാടിയപ്പോള്‍ അയാളാകെ കോരിത്തരിച്ചു. ഇനി ഒന്നും ആവശ്യമില്ലെന്ന്‌ തോന്നി.

നിനച്ചിരിക്കാതെയാണ്‌ പത്തുമ്മീവിയുടെ തുടിച്ച ചുണ്ടുകള്‍ അന്ത്രുവിന്റെ ഞളങ്ങിയ കവിളില്‍ മുത്തമിട്ടത്‌. അയാളാകെ വിയര്‍ത്തു കുളിച്ചു. പ്രതീക്ഷകള്‍ നശിച്ചില്ലെന്ന വിശ്വാസം അയാളില്‍ ശേഷിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള്‍ പണമെത്തി. അത്രൂന്‌ പെരുത്ത്‌ സന്തോഷായി. കുഞ്ഞിന്‌ കുഞ്ഞുടുപ്പുകളും ഉമ്മാക്ക്‌ കാച്ചിമുണ്ടും കുപ്പായവും വങ്ങിക്കൊടുത്തു. പിന്നെ പെരുന്നാള്‍ പോലെ ആഘോഷിച്ചു. ആര്‍ത്തുല്ലസിച്ച്‌ സ്ക്കൂട്ടറില്‍ തെക്കുവടക്ക്‌ പാഞ്ഞു. പിന്നെപ്പിന്നെ മാസന്തോറും പെരുന്നാളാഘോഷിച്ചുകൊണ്ടേയിരുന്നു.

ഒരു ദിവസം രാത്രി രണ്ടെണ്ണം കൂടുതലടിച്ച്‌ അന്ത്രു പുരയിലെത്തി. ഉമ്മ ഉറങ്ങിയിട്ടില്ല. ഓരം ചരിഞ്ഞ്‌ കിടക്കുന്നു. അരികെ കുഞ്ഞ്‌ നല്ല ഉറക്കത്തിലും. പുറംതിരിഞ്ഞ്‌ കിടക്കുന്ന ഉമ്മയെ ചുറ്റിവരിഞ്ഞ്‌ അന്ത്രുകൂടി കട്ടിലിലേക്ക്‌ വീണു. തള്ളി താഴെയിട്ട്‌ ഉമ്മ അയാളുടെ മുഖത്ത്‌ ആഞ്ഞടിച്ചു.മദ്യത്തിന്റെ കെട്ട്‌ വിട്ടപ്പോള്‍ മാപ്പ്‌ പറഞ്ഞ്‌ രാശിയായി. പിന്നീടത്തരം സംഭവം ആവര്‍ത്തിച്ചിട്ടില്ല.

കുഞ്ഞിന്‌ മൂന്ന്‌ വയസ്സ്‌ കഴിഞ്ഞു. പാത്തുമ്മീവി വീണ്ടും അവധിക്ക്‌ വരുന്നു. അന്ത്രുവിന്റെ മനസ്സില്‍ പൂമഴ പെയ്തു. നിക്കാഹ്‌ കഴിഞ്ഞ്‌ രണ്ട്‌ മാസത്തിനിടയില്‍ ലഭിച്ച ആദ്യത്തേതും അവസാനത്തേതുമായ ചുംബനത്തിന്റെ ചൂരും ചൂടും അതേപടി നിലനില്‍ക്കുന്നു. ഓര്‍ത്തോര്‍ത്ത്‌ അയാളുടെ സിരാപടലങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരുന്നു.

വിമാനത്താവളത്തിലേക്ക് പോകാന്‍ കാറ്‌ ബുക്ക്‌ ചെയ്തു. അര്‍ബനമുട്ടുപോലെ ഹ്ര്‍ദയം ഇടിക്കാന്‍ തുടങ്ങി. കാണാനും പുണരാനും വെമ്പുന്ന അയാളുടെ ജിഞ്ജാസ അളവില്‍ കവിഞ്ഞു. ഏറ്റവും നല്ല കുപ്പായങ്ങള്‍ ധരിച്ച്‌ അന്ത്രുവും ഉമ്മയും കുഞ്ഞും കൂടി യാത്രയായി.

നെടുമ്പാശേരി വിമാനത്താവളം ആദ്യമായാണ്‌ കാണുന്നത്‌. കരച്ചിലും പിഴിച്ചിലുമ്മായി യാത്രയാക്കലും, ആഹ്ളാദവും കെട്ടിപ്പിടുത്തവുമായി വരവേല്‍ക്കാന്‍ നിരവധി പേര്‍. മുറ്റം നിറയെ ആളുകള്‍,കാറുകള്‍. പലവിധ പെട്ടികളുമായ്‌ ആകെ ബഹളം തന്നെ. തിരക്കിനിടയില്‍ അന്ത്രുവും സംഘവും പാത്തുമ്മീവിയെ കാത്തു നിന്നു. വിമാനം വന്നിറങ്ങിയതിന്റെ തിരക്ക്‌ പുറത്തേക്കൊഴുകി. കൂട്ടത്തിലതാ പാത്തുമ്മീവി. അന്ത്രുവും ഉമ്മയും മുഖത്തോടുമുഖം നോക്കിനിന്നു.

വീണ്ടും രണ്ടാമത്തെ ഗള്‍ഫ്‌ സമ്പാദ്യവുമായി പത്ത്‌ തികഞ്ഞ പാത്തുമ്മീവി ബുര്‍ക്കക്കുള്ളിലെ വീര്‍ത്ത വയറും താങ്ങി അവര്‍ക്കരുകിലെത്തി. അപ്പോഴും അവര്‍ക്ക്‌ സ്ഥലകാലബോധം വീണ്ടുകിട്ടിയിരുന്നില്ല.

ചായ്പ്പ്‌-ഇറയത്തുനിന്ന് മാത്രം പ്രവേശനമുള്ള ഒറ്റമുറി.
ബുര്‍ക്ക-മുസ്ളീം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒറ്റയുടുപ്പ്‌