8/11/09

ഹംസക്കോയ നാട്ടിലേക്കു തിരിച്ചു

8-11-2009
ഇടത്തരം മുതലാളിയെന്ന്‌ വിളിക്കാവുന്ന വ്യക്തിയാണ്‌ ചാക്കോസാര്‍. സര്‍ക്കാര്‍ അദ്ധ്യാപകനായിരുന്നു. പെന്‍ഷന്‍ പറ്റിയതിനുശേഷമാണ്‌ അല്ലറ ചില്ലറ കൃഷിപ്പണിയും മറ്റുമായി പറമ്പ്‌ നോക്കി സമയം കളയമെന്നുവെച്ചത്‌. പതിനൊന്നേക്കര്‍ സ്ഥലമുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കാതെ പറമ്പ്‌ കാട്‌ പിടിച്ച്‌ കിടക്കുകയായിരുന്നു. സ്ത്രീയും പുരുഷനുമടക്കം നാലഞ്ച്‌ തമിഴരെ മാസ ശബളത്തിന്‌ പണിക്ക്‌ നിറുത്തിയതോടെ പറമ്പിന്‍റെ ദയനീയാവസ്ഥ മാറി. പുല്ലൊക്കെ ചെത്തി വൃത്തിയാക്കി. അനാവശ്യമായ പാഴ്ചെടികള്‍ വെട്ടിമാറ്റി. വേണ്ടത്ര പരിചരണം കിട്ടിയപ്പോള്‍ കുരുടിച്ചു നിന്ന തെങ്ങുകള്‍ പുത്തനുണര്‍വ്വോടെ തല നീട്ടി. സമയം പോലെ ഇടവിളയായി ചേമ്പ്‌ ഇഞ്ചി കുരുമുളക്‌ കപ്പ തുടങ്ങിയവ കൂടിയായപ്പോള്‍ പറമ്പ്‌ കരിമ്പച്ച നിറത്താല്‍ നിറഞ്ഞുനിന്നു.

വെറുതെയിരിക്കാന്‍ കഴിയാത്ത ചാക്കോസാറിലെ കൃഷിക്കാരന്‍ അങ്ങിനെയാണ്‌ പുറത്തുവന്നത്‌. സാമ്പത്തികമായും മാനസികമായും അടിവെച്ചടിവെച്ച്‌ മുന്നേറി.

മടിയന്‍മാരായ പലര്‍ക്കും സറിന്‍റെ സമ്പത്തിക വളര്‍ച്ചയില്‍ അസൂയ വര്‍ദ്ധിച്ചു. മൂരാച്ചി പിശുക്കന്‍ മുരടന്‍ അറുത്ത കൈക്ക്‌ ഉപ്പു തേക്കാത്തവന്‍ എന്നിത്യാദി നാമങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ മത്സരിച്ചു. അസൂയക്കാര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ചാക്കോസാര്‍ പരോപകാരിയായിരുന്നു. പരദൂഷണമില്ല. വഴക്കില്ല. നാട്ടിലെ സാമൂഹിക വിഷയങ്ങള്‍ അറിയുകയും കൈയ്യയച്ച്‌ സംഭാവന നല്‍കുകയും ചെയ്തുപോന്നു.

പള്ളിക്കു നല്‍കുന്ന സംഭാവന കുറയുന്നതില്‍ പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു.സാറതത്ര കാര്യമാക്കാറില്ല. ദൈവത്തിന്‌ പണം ആവശ്യമില്ലെന്നാണ്‌ അദ്ദ്യേഹത്തിന്‍റെ ഭാഷ്യം.



പറമ്പിനേയും പണിക്കാരേയും മറന്നുള്ള ഒന്നിനും ചാക്കോസാര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ അയ്യായിരവും ആറായിരവും ശബളം നല്‍കി പണിക്കാരെ നിയോഗിച്ചത്‌. താമസം ഭക്ഷണം ആശുപത്രിചിലവ്‌ എല്ലാം സ്വയം വഹിച്ചു. പണിക്കാരിലും അതിന്‍റെ ആത്മാര്‍ത്ഥത ദൃശ്യമായിരുന്നു. സാറവര്‍ക്കിന്ന്‌ ദൈവമായിരിക്കുന്നു.

ഇത്രയൊക്കെയാണെങ്കിലും തെങ്ങു കയറാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ അല്‍പം പതറി. ദിവസവും കൊഴിഞ്ഞു വീഴുന്ന തേങ്ങ പറുക്കിയെടുക്കുന്നത്‌ ഒരു പുതിയ ജോലിയായി. എന്തൊക്കെ ചെയ്താലും എത്രയൊക്കെ കൊടുത്താലും തെങ്ങു കയറാന്‍ ആളില്ലാത്ത സ്ഥിതി. പുതിയൊരു പോംവഴിയെക്കുറിച്ചാലോചിച്ച്‌ ചാക്കോസാറിന്‍റെ ഉറക്കം ദിവസേന നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ഒടുവിലാണ്‌ പത്ര പരസ്യം നല്‍കാന്‍ തീരുമാനിച്ചത്‌-തെങ്ങു കയറാന്‍ ആളെ ആവശ്യമുണ്ട്‌. എണ്ണായിരം രൂപ മാസശബളം. എട്ടു മണിക്കൂറ്‍ പണി. വിശേഷ ദിവസങ്ങള്‍ക്കു പുറമെ ഞായറഴ്ചയും അവധി. താമസവും ഭക്ഷണവും നല്‍കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക-

ഒരാഴ്ചത്തേക്ക്‌ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നീട്‌ രണ്ടു പേര്‍ വിളിച്ചു. ശബളം പോരെന്ന്‌ പറഞ്ഞ്‌ അവര്‍ പന്‍മാറി. ദുബായില്‍ ഈന്തപ്പനത്തോട്ടത്തില്‍ പണിയെടുക്കുന്ന നാരായണനും സേവിയറൂം ഹംസക്കൊയയുമൊക്കെ വിളിച്ചപ്പോഴാണ്‌ ചാക്കോസാര്‍ ശരിക്കും ഞെട്ടിയത്‌.

ഒന്നു രണ്ടു തവണ നാരായണനും സേവിയറും ഫോണ്‍ ചെയ്ത്‌ പിന്‍മാറിയെങ്കിലും ഹംസക്കോയ പിന്‍മാറിയില്ല.

ടെലഫോണിലൂടെ കാര്യങ്ങള്‍ വിശദമാക്കി. ദുബായിലെ മണലാരണ്യത്തില്‍ എത്തിപ്പെട്ടിട്ട്‌ അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതിനിടയില്‍ അനുഭവിക്കാത്ത കഷ്ടപ്പാടുകളില്ല. കൊടും തണുപ്പും കടുത്ത ചൂടും ഹംസക്കോയയുടെ ശരീരത്തെ നോവിച്ചെങ്കിലും ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാനായി. വല്ലപ്പോഴും ലഭിക്കുന്ന അറുന്നൂറ്‌ ദിര്‍ഹം വീട്ടിലെത്തിച്ചാലും ചിലവുകള്‍ ബാക്കി. വങ്ങിയ കടം കുമിഞ്ഞുകൂടുന്നു.

തെങ്ങു കയറി പരിചയമില്ലെങ്കിലും വളരെ ഉയരത്തിലുള്ള ഈന്തപ്പനയില്‍ അള്ളിക്കയറുന്ന താന്‍ ഒരാഴ്ചക്കുള്ളില്‍ തെങ്ങു കയറിത്തരാമെന്ന്‌ സറിന്‌ വാക്കു കൊടുത്തു. ഹംസക്കോയ ശബളമൊന്നും കൂടുതല്‍ ആവശ്യപ്പെട്ടില്ലെങ്കിലും പതിനായിരം നല്‍കാമെന്ന്‌ ചാക്കോസാര്‍ ഉറപ്പു നല്‍കി.

തെങ്ങു കയറ്റം അറിയില്ലെന്നും ഒരാഴ്ചക്കുള്ളില്‍ കയറിത്തരാമെന്ന വാക്കും സാറിന്‌ വിശ്വാസമായി. മുകളില്‍ കയറാന്‍ ധൈര്യമുള്ള ഒരാളെയായിരുന്നു സാറിനാവശ്യം. കാരണം തെങ്ങുകയറ്റ യന്ത്രം ഉപയോഗിക്കുന്നതിക്കുറിച്ച്‌ സാറ്‌ മനസ്സിലാക്കി വെച്ചിരുന്നു. ടെലഫോണില്‍ കൂടി കരാര്‍ ഉറപ്പിച്ചു.

സ്വര്‍ണ്ണം കൊയ്യാനിറങ്ങിത്തിരിച്ച ഹംസക്കോയ പുത്തനാവേശത്തോടെ അഞ്ചു വര്‍ഷത്തിനുശേഷം നാട്ടിലേക്ക്‌ തിരിച്ചു. നാടിന്‍റെ പച്ചപ്പുകളിലേക്ക്‌ വിമാനമിറങ്ങുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍ നാളെയുടെ അന്നം തെളിഞ്ഞുനിന്നു.