19/12/11

പ്രതിഷേധസമരം
19-12-2011
ജയലക്ഷ്മി പാവമാണ്‌. വീട്ടിലെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിൽ സർക്കാർ സ്കൂളിൽ പഠിക്കുന്നു. ആവരേജ്‌ പഠിപ്പ്‌. മറ്റുള്ളവരെപ്പോലെ മാതാപിതാക്കളെ നോക്കണം എന്നാണ്‌ ചിന്ത മുഴുവനും. എസ്‌.എസ്‌.എൽ.സി. കടന്നു കൂടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്‌ നേരത്തേ ചിന്തിച്ചു തുടങ്ങി. പഠിച്ചുകൊണ്ടതിന്‌ കഴിയില്ലെന്ന്‌ ജയലക്ഷ്മിക്ക്‌ നല്ല ബോദ്ധ്യമുള്ളതിനാൽ മറ്റു മാർഗ്ഗങ്ങളെക്കുറിച്ച അന്വേഷണത്തിലാണ്‌.

മോണോ ആക്റ്റ്‌, ഓട്ടന്തുള്ളൽ, നാടോടി നൃത്തം എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്‌ അർഹത നേടിയ ജയലക്ഷ്മി വെറും പാവമല്ലെന്ന്‌ സ്കൂൾ മുറുമുറുത്തു. ജയലക്ഷ്മിക്ക്‌ പക്ഷെ അവിടേയും തൃപ്തി കൈവന്നില്ല. ചുരുങ്ങിയത്‌ അഞ്ചെട്ട്‌ ഐറ്റത്തിനെങ്കിലും പങ്കെടുക്കാൻ ആയാലെ കാര്യമുള്ളു എന്നായി. ചിത്രം വരക്കാനൊ പാട്ട്‌ പാടാനൊ കഴിവ്‌ വേണം. ഭരതനാട്യമൊ മറ്റ്‌ ഡാൻസുകളൊ ആവാമെന്നു വെച്ചാൽ ഡ്രസ്സുകൾക്കുള്ള പണത്തിന്‌ എവിടെ പോകും? ഇവിടേയും പ്രതീക്ഷകൾ നശിക്കുന്നതായി അനുഭവപ്പെട്ടു. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സ്‌ കലുഷിതമായി തുടർന്നു.

സ്കൂൾ ഗ്രൗണ്ടിൽ സൊറ പറഞ്ഞ്‌ നടന്നപ്പോൾ ഒരു രസത്തിനാണ്‌ കൂട്ടുകാരിയുടെ അസ്ഥാനത്ത്‌ ഒന്ന് തോണ്ടിയത്‌. ഒപ്പം മൈതാനത്തിന്റെ അങ്ങേ തലക്കലേക്ക്‌ ഒരോട്ടവും കൊടുത്തു. സ്കൂളിന്റെ വേഗമേറിയ താരമുണ്ടൊ വിടുന്നു? അവൾ ജയലക്ഷ്മിയെ ഓടിച്ചു. പിടിക്കാനായില്ല. കിതച്ച്‌ തളർന്ന് ഗ്രൗണ്ടിന്റെ അറ്റത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്ന ജയലക്ഷ്മിക്കരുകിൽ ഓടിയെത്തിയ കൂട്ടുകാരിയുടെ ചമ്മൽ മുഖത്ത്‌ തെളിഞ്ഞു കാണാമായിരുന്നു.

കലാരംഗം എന്ന തട്ടകം കായിക രംഗത്തേക്ക്‌ വഴി മാറിയത്‌ ആ സംഭവത്തോടെയായിരുന്നു. ബാലാരിഷ്ടതകൾ കടന്ന്, ചെന്നെത്തി നിന്നത്‌ നൂറ്‌ മീറ്റർ ഓട്ടത്തിൽ. കൂട്ടുകാരിയുടെ വേഗവും മറികടന്ന് കുതിക്കുന്നതിന്‌ ശക്തി കിട്ടിയത്‌ കുടുംബത്തിലെ ജീവിതത്തിന്റെ തുറിച്ചു നോട്ടമാണ്‌.

തിരിഞ്ഞു നോക്കാതെ ജയലക്ഷ്മി കുതിച്ചു കൊണ്ടിരുന്നു. പഴയ റെക്കോഡുകൾ തിരുത്തി പുതിയ റെക്കോഡുകൾ സ്ഥാപിച്ചു‌. സബ്ജില്ല, ജില്ല, സംസ്ഥാനം, ദേശിയം എന്നിങ്ങനെ പടർന്നു കയറിയ വേഗം എസ്‌.എസ്‌.എൽ.സിയും കടന്ന് മുന്നോട്ട്‌ പോകാൻ സുഗമമായ വഴിയൊരുക്കി. അന്തർദ്ദേശിയ മത്സരങ്ങളിലെ സാന്നിദ്ധ്യം റെയിൽവേയിലെ ജോലിക്ക്‌ കാരണമായി. ഉൾക്കാഴ്ചയോടെയുള്ള നിശ്ചയദാർഢ്യത്തിന്റെ ചിഹ്നമായി ലഭിച്ച ഉദ്യോഗത്തിൽ ഏറെ സന്തോഷിച്ചു. ആഗ്രഹിച്ചത്‌ നേടിയെടുക്കാനായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന്‌ പങ്ക്‌ വഹിച്ച ദൃശ്യ-മാധ്യമ മീഡിയകൾക്ക്‌ ജയലക്ഷ്മി നന്ദി പറഞ്ഞു.

ഉദ്യോഗസ്ഥ ആയതോടെ കുടുംബവും ജീവിതവും കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചത്‌ കായിക രംഗത്തോട്‌ ചെറിയ അകൽച്ചക്ക്‌ കാരണമായി. പിന്നീട്‌, ഉദ്യോഗത്തിലെ ഉയർച്ചക്ക്‌ വേണ്ടി മാത്രം ട്രാക്കിലേക്കിറങ്ങുന്ന ജയലക്ഷ്മി വിവാഹം കഴിച്ചത്‌ സ്പോർട്ട്സ്‌ താരത്തെ തന്നെ.

കഠിന പ്രയത്നം നടത്തിയാണെങ്കിലും രാജ്യത്തിന്റെ യസസ്സ്‌ ഉയർത്തുന്നതിന്‌ അന്താരാഷ്ട്ര
വേദികളിൽ കടന്നു കൂടാനുള്ള ഭർത്താവിന്റെ ആഗ്രഹങ്ങൾ പലപ്പോഴും നിഷ്പ്രഭമായിത്തീർന്നു. കൂട്ടിയാൽ കൂടാത്ത തന്റെ കഴിവില്ലായ്മയെ പഴിക്കാതെ ജയലക്ഷ്മിയിലൂടെ അത്‌ നേടിയെടുക്കാമെന്ന്‌ അയാൾ കണക്കു കൂട്ടി.

അയാളുടെ കണക്ക്‌ കൂട്ടലുകൾ ജയലക്ഷ്മിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. മറിച്ച്‌ ദാമ്പത്യത്തിൽ അത്‌ ചെറിയ കല്ലുകടിയായി മുഴച്ചു നിന്നു.

റെയിൽവേയിൽ ജയലക്ഷ്മിക്ക്‌ ലഭിക്കാവുന്ന ഉയർന്ന മേഖലകൾ കൈപ്പിടിയിലൊതുക്കി കായികരംഗത്തെ കൈവെടിഞ്ഞു. ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിച്ചു നിലനിർത്താൻ കായികവേദി തടസ്സമാകുമെന്നും, കുടുംബസുഖത്തിന്റെ തൃപ്തിക്ക്‌ അതൊരു ബാദ്ധ്യതയാകുമെന്നും അവൾ ഭർത്താവിനോട്‌ വാദിച്ചു.

ജനിച്ച രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിയെടുക്കാൻ ഗവൺമന്റ്‌ ചെയ്യുന്ന സഹായങ്ങൾ സ്വന്തം ജീവിത സൗകര്യങ്ങൾക്ക്‌ മാത്രമായി ചുരുക്കി കാണുന്നത്‌ രാജ്യസ്നേഹമില്ലായമയാണ്‌. രാജ്യസ്നേഹം മുന്‍നിര്‍ത്തി തുടർന്നു വരുന്ന പ്രതിഭകൾക്ക്‌ ലഭിച്ചേക്കാവുന്ന നാടിന്റെ സഹായങ്ങൾ നഷ്ടപ്പെടുത്തുന്നതിന്‌ ഇത്തരം സംഭവങ്ങൾ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പുകൾ അവൾക്ക്‌ നൽകിയെങ്കിലും അതൊന്നും കേട്ടതായിപ്പോലും ജയലക്ഷ്മി നടിച്ചില്ല.

അവൾക്ക്‌ അവളുടെ ജീവിതമാണ്‌ വലുത്‌. അതിനു വേണ്ടി നടത്തുന്ന മത്സരം മാത്രം. അതിനിടയിൽ പല മാർഗ്ഗങ്ങളും സ്വീകരിച്ചേക്കാം. ലക്ഷ്യം നേടിക്കഴിയുമ്പോൾ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. അത്രമാത്രം. അതിലെ ന്യായാന്യായങ്ങൾ ചികയാൻ മുതിരാറില്ല.

അവളുമായുള്ള തർക്കങ്ങൾ കാലപ്പഴക്കത്തിൽ അലിഞ്ഞലിഞ്ഞ്‌ തകർന്നപ്പോൾ ഒരു കാലത്ത്‌ രാജ്യത്തിന്റെ അഭിമാനമെന്ന് പത്രങ്ങൾ വാഴ്ത്തിയ ജയലക്ഷ്മി തടിച്ച്‌ കൊഴുത്ത്‌ ഒരു ഡിപ്പാർട്ട്‌മന്റിനെ കൈപ്പിടിയിലൊതുക്കി സസുഖം വാഴുകയാണ്‌.

ഗാന്ധിപ്രതിമക്ക്‌ തൊട്ടരുകിലായി ജയലക്ഷ്മി കാറ് നിറുത്തി.

മുന്‍വശത്തെ മൈതാനം നിറയെ ജനങ്ങൾ. ഉണർന്നു വരുന്ന മോഹങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളും ഗ്രൗണ്ടിലെ ട്രാക്കുകളിൽ ഊഴവും കാത്ത്‌ ആകാംക്ഷ നിരത്തി കാത്തിരിക്കുന്നു.

ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മൽസരങ്ങളുടെ ആദ്യദിനം.

ഇരുപതോളം പേരടങ്ങുന്ന ഒരു ചെറു സംഘം ഗാന്ധിപ്രതിമക്ക്‌ ചുറ്റും പ്ലെക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്‌. പോയ വർഷങ്ങളിൽ കഴിവ്‌ തെളിയിച്ച്‌ പല മത്സരങ്ങളിലും പങ്കെടുത്ത്‌ ഇന്നിപ്പോൾ ജീവിക്കാൻ വഴിയില്ലാതെ, സർക്കാരുകൾ വേണ്ടത്ര ഗൗനിക്കാതെ, ജോലിയില്ലാത്തവർ. കായിക രംഗത്തെ പ്രതിഭകളെ നാടിന്‌ ഗുണകരമായ രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിൽ സർക്കാരുകൾ കാണിക്കേണ്ട ഉത്തരവാദിത്വത്തിലെ നിസ്സംഗത തുറന്നു കാണിക്കുന്നതിന്‌ വേണ്ടിയുള്ള പ്രതിഷേധം.

ഗാന്ധിപ്രതിമയോട് ചേർന്ന് നിന്ന് ജയലക്ഷ്മി പ്രതിഷേധസമരം ഉൽഘാടനം ചെയ്തു.

"നാളത്തെ വാഗ്ദാനങ്ങളാണ്‌ മുന്നിൽ കാണുന്ന ആ മൈതാനത്തിൽ അണിനിരന്നിരിക്കുന്നത്‌. അസ്തമിച്ച പ്രതീക്ഷകൾക്ക്‌ ഇനിയും ആശ്വാസം ലഭിക്കും എന്ന വിശ്വാസത്തോടെയല്ല ഇന്നിവിടെ ഈ മൈതാനത്തിനു മുന്നില്‍ നമ്മള്‍ പ്രധിഷേധം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇവരുടെ ഗതി, ഇന്ന് മൈതാനത്തിറങ്ങിയിരിക്കുന്ന കുട്ടികൾക്ക്‌ നാളെ വരാതിരിക്കാൻ ഗവൺമന്റിന്റെ ശ്രദ്ധ ഇവിടേക്ക്‌ തിരിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌. സർക്കാർ ജോലി നൽകി ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ഭാരതത്തിന്‌ നഷ്ടപ്പെടുന്നത്‌ നല്ല കായിക താരങ്ങളെയായിരിക്കുമെന്ന് ഓർക്കുന്നത്‌ നന്ന്. വർഷങ്ങളായി സ്കൂളുകളിലും കോളേജുകളിലും മറ്റ്‌ മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളിൽ ചിലരാണ്‌ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്‌. വേണ്ട പോലെ പഠിപ്പിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇവർ ഇന്നും നേരിയ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു എന്നത്‌ വാസ്തവം. സർക്കാരിന്റെ കനിവുണ്ടെങ്കിൽ ഈ യുവതിയുവാക്കൾക്ക്‌ ഇനിയും ജീവിതത്തിന്റെ വഴിയിലേക്ക്‌ നടന്നു കയറാനാകും."

മുകളിലൂടെ പറന്നു പോയ ഒരു കാക്ക തൂറിയത്‌ ജയലക്ഷ്മിയുടെ തലയിലൂടെ ഇഴുകി സാരിയിൽ പടർന്നു

1/12/11

പേടി

01-11-2011

"ഈയമ്മക്കെന്തിന്റെ കേടാ? പഠിക്കാനും സമ്മതിക്കില്ല....."ടീവിയിൽ നിന്ന് കണ്ണെടുത്ത്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ നിവർത്തിക്കൊണ്ട്‌ അനൂപ്‌ പിറുപിറുത്തു.

"സ്കൂളീന്ന് വന്നാ പുസ്തകം തുറന്നു നോക്കാത്ത നിനക്കിന്നെന്താ ഒരു പഠിപ്പ്‌? കരിന്തിരി കത്തുന്ന ആ വെളക്കെടുത്ത്‌ അകത്ത്‌ വെക്കാൻ പറഞ്ഞതിനാണൊ നിന്റെ ഈ ദേഷ്യം?" നാളെ കലത്ത്‌ കറി വെക്കാനുള്ള പയറ്‌ നന്നാക്കുന്നതിനിടയിൽ ടീവി സീരിയലിൽ നിന്ന് കണ്ണെടുക്കാതെ അമ്മ കോപിച്ചു.

വീട്ടിലിരുന്ന് മുഴുവൻ സമയവും പഠിക്കാത്തതിൽ അമ്മക്കുള്ള നീരസം വാക്കുകളിൽ വ്യക്തമാണ്‌. തന്നെ സംബന്ധിച്ച്‌ ടീ വി കാണൽ നിർബന്ധമുള്ള കാര്യമല്ല. പുറത്തെ ഇരുട്ടിലേക്ക്‌ കണ്ണോടിക്കുമ്പോൾ തോന്നുന്ന ഭയമാണ്‌ പ്രശ്നം. ഇരുട്ടിലേക്ക്‌ നോക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാലും അറിയാതെ നോക്കിപ്പോകുന്നു. 

മടിച്ച്‌ മടിച്ചെങ്കിലും ഉമ്മറത്ത്‌ നിന്ന് പതിയെ നിലവിളക്കെടുത്തു. പുകഞ്ഞുകൊണ്ടിരുന്ന തിരിയെടുത്ത്‌ പുറത്തേക്കെറിഞ്ഞു. അറിയാതെ ഇരുട്ടിലേക്ക്‌ നോക്കിപ്പോയി. ദേഹമാസകലം ഒരു കുളിര്‌, ഭയം.

പറമ്പിന്റെ തെക്ക്‌കിഴക്ക്‌ ഭാഗത്തായി ഇരുട്ടിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. പിൻതിരിയാതെ പുറകോട്ട്‌ നടന്ന് അകത്ത്‌ കയറി കതകടച്ചു. മുറിയിലെ വെളിച്ചത്തിൽ ഇരുട്ടിൽ നിന്ന് മോചനം കിട്ടി. എങ്കിലും മനസ്സിൽ കട്ടപിടിച്ച ഇരുട്ട്‌. ടീവിയിൽ നോക്കിയിരുന്നിട്ടും ശ്രദ്ധ മറ്റെങ്ങോ സഞ്ചരിച്ചു.

ഒരു കൊല്ലം മുൻപ്‌ പതിനൊന്നില് പഠിക്കുമ്പോഴാണ്‌ അപ്പൂപ്പൻ മരിക്കുന്നത്‌. തെക്കേപ്പുറത്തെ അതിരിനോട്‌ ചേർന്ന് വീടായതിനാൽ  കെഴക്കേപ്പുറത്ത്‌ തെക്കോട്ട്‌ നീക്കിയാണ്‌ ശവം ദഹിപ്പിക്കാൻ തീരുമാനിച്ചത്‌. 'സ്പുടം' ചെയ്യുകയായിരുന്നു.

തെക്കുവടക്കായി ആറടി നീളത്തിൽ ചെറിയൊരു തോട്‌ കീറി. പോള മാറ്റാത്ത വാഴപ്പിണ്ടി രണ്ടു വശത്തും നീളത്തിൽ വെച്ചു. അതിനു മുകളിൽ നാലഞ്ച്‌ കൈതത്തണ്ട്‌ കുറുകെ നിരത്തി. പിന്നെ, ഉണങ്ങിയ ചെറിയ വിറകും, ചാണവർളിയും, ചിരട്ടയും ചെറുതായി വിരിച്ച്‌ കിടക്ക പോലെ വരുത്തി രാമച്ചം വിരിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരം കിടത്തി. ചിരട്ട കൊണ്ടു തീർത്ത വലിയ മാലകൾ ദീർഘവൃത്താകൃതിയിൽ മൂന്ന് തട്ടുകളായി ചുറ്റും വെച്ചു. മൃതശരീരം മുഴുവനായി മൂടിയതിനു ശേഷം പഞ്ചസാരയും നെയ്യും രാമച്ചവും വിതറി മുകളിൽ ചാണവർളി നിരത്തി. പുറംഭാഗം കനം കുറച്ച്‌ വക്കോൽ നിരത്തി മുകളിൽ നനച്ച ചാക്കുകൊണ്ട്‌ മുഴുവനും മൂടി. പിന്നീട്‌ ചവുട്ടിക്കുഴച്ച കളിമണ്ണുകൊണ്ട്‌ പൂർണ്ണമായും തേച്ചുപിടിപ്പിച്ചു. ഇപ്പോൾ പുറത്തേക്ക്‌ ഒന്നും കാണാൻ കഴിയില്ല. ഏറ്റവും മുകളിലായി കളിമണ്ണും ചാക്കും തുരന്ന് മൂന്നിടത്ത്‌ വൃത്തത്തിൽ ദ്വാരമുണ്ടാക്കി.

അന്തരീക്ഷത്തിന്‌ പച്ചമാംസം കരിഞ്ഞ മണം. ആളുകളെല്ലാം ഒഴിഞ്ഞു. മൂന്ന് ദ്വാരങ്ങളിലൂടെ കട്ടപിടിച്ച പുക മുകളിലേക്ക്‌ ഉയരുന്നതൊഴിച്ചാൽ മറ്റ്‌ കാഴ്ചകളൊന്നും ഇല്ലായിരുന്നു. ചുറ്റും മതിൽ ഉണ്ടായിരുന്നെങ്കിൽ അയൽവക്കക്കാർക്കെങ്കിലും ഈ കാഴ്ചകളിൽ നിന്നും രക്ഷപ്പെടാമായിരുന്നു.

വർഷമൊന്ന് കഴിഞ്ഞിട്ടും എല്ലം ഇന്നലെ കണ്ടതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു. പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതിനാലാണൊ ഇത്രയും ഭയം? ടീവി കാഴ്ചകളിലെ നേരിൽ കാണാത്ത പ്രേതങ്ങളും പിശാചുക്കളും മനസ്സിനെ കഴിവ്‌ കെട്ടതാക്കുന്നതാണോ? ഭയവും, ഭയം മൂലം രൂപപ്പെടുന്ന മടിയും മറച്ചുവെക്കാൻ നുണ പറയാൻ ശീലിക്കുന്നുവൊ? ന്യായമായ സംശയങ്ങൾ.

അമ്മയുടെ ശകാരം കേട്ടാണ്‌ കാലത്തെഴുന്നേറ്റത്‌. അതൊരു ശീലമായി. അമ്മ ദേഷ്യപ്പെട്ടില്ലെങ്കിൽ എഴുന്നേൽക്കാൻ സമയമായില്ലെന്ന് തോന്നും.

അടുത്ത വീട്ടിലെ മണിക്കുട്ടന്റെ അമ്മൂമ്മ മരിച്ചിരിക്കുന്നു. അവിടെ പോകാനാണ്‌ അമ്മ വിളിച്ചെഴുന്നേൽപിക്കുന്നത്‌.

മരണവീട്ടിൽ പോകാനും മരിച്ചുകിടക്കുന്നവരെ കാണാനും എന്തോ ഒരിത്‌. കഴിവതും പോകാറില്ല. കുറെ നാളത്തേക്ക്‌ ആ രൂപം മനസ്സിലങ്ങനെ കിടക്കും. രാത്രിയിൽ ഭയപ്പെടുത്തും.

അയൽവക്കങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക്‌ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ തിരിച്ചിങ്ങോട്ടും പ്രതികരണം അതേപോലെ ആയിരിക്കുമെന്നാണ്‌ അമ്മക്ക്‌ പേടി. അച്ഛൻ സ്ഥലത്തില്ലാത്ത നിലക്ക്‌ അമ്മ പറയുന്നതും കാര്യമാണ്‌. താൻ തന്നെയാണ്‌ പോകേണ്ടത്‌.

മണിക്കുട്ടൻ നന്നായി കരയുന്നുണ്ട്‌. അമ്മൂമ്മക്ക്‌ അവനെ ജീവനായിരുന്നു, അവന്‌ അമ്മൂമ്മയേയും. തന്നെക്കാൾ പേടിത്തൊണ്ടനെങ്കിലും ആ ഭയമൊന്നും ഇപ്പോൾ അവനെ അലട്ടുന്നില്ല. നഷ്ടപ്പെട്ടതിന്റെ വേദനയാണ്‌ അവന്റെ മുഖത്ത്‌.

അഞ്ചു സെന്റ്‌ സ്ഥലം. ഒരു ചെറിയ പുര. തൊട്ടടുത്തായി ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു.

ഒരു വർഷത്തിനുശേഷം അവിടേയും  നിറയെ മാറ്റങ്ങൾ കടന്നുവന്നിരിക്കുന്നു. ചാണവർളിയും, വക്കോലും, ചാക്കും, കളിമണ്ണും ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു. സമയവും പണവും ലാഭിക്കാൻ പല മാറ്റങ്ങളും...

കനം കുറഞ്ഞ ഇരുമ്പ്‌ പട്ടികകളും കമ്പികളും വെൽഡ്‌ ചെയ്ത ആട്ടുതൊട്ടിൽ പോലെ ഒന്ന്. ആറടിയോളം നീളം വരുന്ന അതിന്റെ അടിഭാഗത്ത്‌ നാല്‌ ചെറിയ കാലുകൾ. കുറച്ച്‌ ഉണക്കവിറക്‌, കുറച്ച്‌ ചകിരിമടൽ, കുറച്ച്‌ ചിരട്ട. എല്ലാം ഒരു പെട്ടിവണ്ടിയിൽ നിന്ന് താഴെ ഇറക്കി.

പുരയുടെ തൊട്ടരുകിലായി കുറച്ച്‌ സ്ഥലം നിരപ്പാക്കി അവിടെ തൊട്ടിൽ എടുത്ത്‌ വെച്ചു. ശരിയാണ്‌, അതിനകത്ത്‌ കത്തിത്തീരുമ്പോൾ ചാരമെല്ലാം അഴികൾക്കിടയിലൂടെ താഴെ വീഴും. രണ്ടുപേർ ചേർന്ന് തൊട്ടിൽ തറയിൽ നന്നായി ഉറപ്പിക്കുകയാണ്‌.

ശരീരം പെരുത്ത്‌ വരുന്നത്‌ പോലെ തോന്നി. കൺമുന്നിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. കരയുന്ന മണിക്കുട്ടന്റെ ദയനീയഭാവം. ഭയം കൊണ്ടവൻ തന്നെ കെട്ടിപ്പിടിക്കുന്നതായി തോന്നി. ദേഹമാസകലം ഒരു വിറയൽ.

പെട്ടെന്നായിരുന്നു എല്ലാം. തൊട്ടിലിന്റെ ഒരു തല പിടിച്ചുയർത്തി അനൂപ്‌ താഴേക്ക്‌ മറച്ചിട്ടു. കൂടി നിന്നവരെല്ലാം ഓടി അകന്നതിനാൽ ആരുടേയും ദേഹത്ത്‌ തട്ടിയില്ല.


ഒരു കാരണവർ ഓടിവന്ന് അനൂപിനെപ്പിടിച്ച്‌ തല്ലി, താഴേക്ക് തള്ളിയിട്ടു. എല്ലാരും ഓടിക്കൂടി. അമ്മ അവനെ പിടിച്ചെഴുന്നേൽപിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു.

അവന്‍ കരഞ്ഞില്ല. അവന്‌ കണ്ണീര്‌ വന്നില്ല. കിതച്ചുകൊണ്ടിരുന്നു. ചിലർ ചേർന്ന് അനൂപിനെ അനുനയിപ്പിച്ച്‌ മാറ്റി നിർത്തി. ആർക്കും ഒന്നും പിടി കിട്ടിയില്ല.
പലരും അനൂപിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തൊട്ടിൽ സൂക്ഷിച്ചു നോക്കി അവന്‍‍ കിതച്ചുകൊണ്ടിരുന്നു.

പഞ്ചമിയിൽ മരിച്ചതിന്റെ അനർത്ഥം തുടങ്ങി എന്ന് ആൾക്കൂട്ടത്തിൽ പിറുപിറുപ്പ്‌.

തൊട്ടിൽ വീണ്ടും പഴയപടി വെച്ചു. അവന്റെ മുഖം ചുവന്നു. ശ്വാസഗതി വർദ്ധിച്ചു. ഭ്രാന്തമായ ആവേശത്തോടെ കുതിച്ചു ചെന്ന് തൊട്ടിലെടുത്തുയർത്തി വീണ്ടും മറിച്ചിട്ട്‌ അലറി. താഴെനിന്ന് കനം കൂടിയ വിറകു കൊള്ളിയെടുത്ത്‌ ശക്തിയോടെ ആഞ്ഞുവീശി. "കൊന്നുകളയും" എന്നലറി നടന്നു. പെട്ടെന്നാരും അടുക്കാൻ ധൈര്യപ്പെട്ടില്ല. കരഞ്ഞുകൊണ്ട്‌ ഓടിയടുത്ത അമ്മയെ കണ്ടപ്പോൾ വിറക്‌ താഴെയിട്ടു. അമ്മയെ കെട്ടിപ്പിടിച്ച്‌ തോളിൽ തല ചായ്ച്ച്‌ പൊട്ടിക്കരഞ്ഞു.

അനൂപിനേയും ചേർത്ത്‌ പിടിച്ച്‌ അമ്മ വീട്ടിലേക്ക്‌ നടന്നു. അവന്‍ പതിയെ തിരിഞ്ഞ്‌ നോക്കി അമ്മയോട്‌ കരഞ്ഞു പറഞ്ഞു. "അമ്മേ, മണിക്കുട്ടന്‌ പേട്യാവും...."


27/6/11

ശങ്കരങ്കുട്ടിക്കൊരു ജോലി വേണം.

27-06-2011

സിക്കീം ഭൂട്ടാൻ ലോട്ടറികൾ ഇല്ലാതായതോടെ ലോട്ടറി ടിക്കറ്റ്‌ വിറ്റുള്ള ജീവിതം ശങ്കരങ്കുട്ടിയെകൊണ്ട്‌ പറ്റാതായി. വരുമാനം വളരെ കുറഞ്ഞു. കേരള ഗവൺമന്റിന്റെ ടിക്കറ്റെടുക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. സിക്കീമിന്റേയും ഭൂട്ടാന്റേയും ആണെങ്കിൽ ഒരാൾ തന്നെ പലരിൽ നിന്നും വാങ്ങും. ശങ്കരങ്കുട്ടിയിൽ നിന്ന് വാങ്ങുന്ന ടിക്കറ്റില്‍ ഇടയ്ക്കിടക്ക് പ്രൈസ്‌ വീഴുന്നതിനാല്‍ നല്ല ചിലവായിരുന്നു. ടിക്കറ്റ്‌ ബാക്കി വന്നാലും ചിലപ്പോൾ അയ്യായിരമോ പതിനായിരമോ ആ ടിക്കറ്റിൽ കിട്ടാറുണ്ട്‌.

ഇനി പറഞ്ഞിട്ടെന്താ?

ടിക്കറ്റ്‌ നിരത്തി വെക്കാനുള്ള പലക പിടിപ്പിച്ച സൈക്കിൾ അധിക സമയവും തള്ളിക്കൊണ്ടാണ്‌ ശങ്കരങ്കുട്ടി വിൽപന നടത്തിയിരുന്നത്‌. സാധാരണയിൽ കവിഞ്ഞ തടിയുള്ളതിനാൽ 'ആന സൈക്കിൾ ചവിട്ടുന്നു' എന്നു പറഞ്ഞ്‌ എല്ലാവരും കളിയാക്കും. അത്രയൊന്നും ഇല്ലെങ്കിലും അൽപം തടി കൂടുതലാണ്‌.

ഭാര്യയും മക്കളുമുള്ള ഒരു മുപ്പത്തഞ്ചുകാരൻ തടിയന്‌ മറ്റെന്ത്‌ ജോലിയാണ്‌ പറ്റുക? ഇപ്പോള്‍ ആ പ്രതീക്ഷയും നശിച്ചു. ഇനിയെന്ത്‌..എന്നാലോചിച്ചിട്ട്‌ ഒരു പിടിയുമില്ല ശങ്കരങ്കുട്ടിക്ക്‌.

തറവാട്ടുവക അമ്പലത്തിലെ ഉത്സവമാണിന്ന്. പത്തറുപത്‌ കുടുംബം ഉണ്ടെങ്കിലും അമ്പലം നോക്കി നടത്താന്‍ ആർക്കും അത്ര താൽപര്യമില്ലായിരുന്നു. ഇടയ്ക്ക്‌ ആർക്കെങ്കിലും തോന്നുമ്പോൾ ഒരനക്കമൊക്കെ കുറച്ചുനാൾ ഉണ്ടാകും. പിന്നെ വീണ്ടും പഴയ പടി. എന്നിരുന്നാലും നോട്ടീസ്‌ അടിക്കുന്നത്‌ പോലെ ആണ്ടുതോറും നടത്തിവരാറുള്ള ഉത്സവം ഇത്തവണയും വിപുലമായ കാര്യപരിപാടികളോടെ കൊണ്ടാടുന്നു.

ഗോവിന്ദമാമയാണ്‌ ഇപ്പോൾ അമ്പലത്തിന്റെ പ്രമാണി. എല്ലാം നോക്കുന്നതും നടത്തുന്നതും അങ്ങേര്‌ തന്നെ. ഗോവിന്ദമാമ പറയുന്നതിനപ്പുറം മറുത്തൊരു വാക്ക്‌ മറ്റാർക്കുമില്ല.

നാലു കൊല്ലം മുൻപ്‌ അച്ഛൻ മരിക്കുന്നത്‌ വരെ എല്ലാം അച്ഛനായിരുന്നു. അന്നൊക്കെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്‌ വലിയ ജനക്കൂട്ടമെത്തും. ദൂരസ്ഥലങ്ങളിൽ നിന്നുപോലും അച്ഛന്റെ 'തുള്ളൽ' കാണാൻ ആളുകളെത്തുക പതിവാണ്. ശേഖരന്റെ ദേഹത്ത്‌ ദേവി കേറിയാൽ അതൊരു കാഴ്ചയായിരുന്നെന്നാണ്‌‍ ഓരോരുത്തരും പറയാറ്‌. മെലിഞ്ഞ ശരീരത്തിൽ ചുവന്ന കച്ച ചുറ്റി അരമണിയും കിലുക്കി ഉയരത്തിൽ ചാടിത്തുള്ളി, തല വെട്ടിപ്പൊളിച്ച്‌ ചോരയൊലിപ്പിക്കുന്ന രൗദ്രഭാവത്തിനു മുന്നിൽ ഭയവും ഭക്തിയും നിറഞ്ഞ ഒരന്തരീക്ഷം പിറവി കൊള്ളും. ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം വാളിന്റെ രണ്ടറ്റത്തും ഓരോ കൈകൊണ്ട്‌ പിടിച്ച്‌ ഒരു കാലുയർത്തി ചുവടു വെച്ചുള്ള നൃത്തം കണ്ടുനിൽക്കാൻ ശേലാണ്‌.

കലിയിറങ്ങിയാൽ ചുറ്റമ്പലത്തിനകത്ത്‌ കയറ്റി തലയിലെ മുറിവുകളിൽ മഞ്ഞൾപ്പൊടി പൊത്തി വെച്ച്‌ പുറത്ത്‌ നിന്ന് പൂട്ടും. പിന്നീടവിടെ നിൽക്കാറില്ല. എന്തൊക്കെയായാലും അച്ഛനല്ലേ?

പിന്നെ കുറച്ചു നേരത്തേക്ക്‌ ഭ്രാന്ത്‌ കയറിയത്‌ പോലെയാണെന്ന് ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. അതുകൊണ്ടാണത്രെ ചുറ്റമ്പലത്തിനകത്താക്കി പൂട്ടുന്നത്‌. ശങ്കരങ്കുട്ടിക്കെന്തോ അതത്ര ഉൾക്കൊള്ളാനായില്ല.

തുടർന്ന് ജീവിക്കാനുള്ള വഴി മുട്ടിയതിനാലാണ്‌ തുള്ളലിൽ ആദ്യം അത്ര വിശ്വാസമില്ലായിരുന്നെങ്കിലും ഭാര്യയുടെ നിർബന്ധത്തിന്റെ പേരിലെന്ന വ്യാജേന ദേവിയുടെ കോമരമാകാൻ തയ്യാറായത്‌.

അവൾ പറയുന്നതിലും കാര്യമുണ്ട്‌. കാശുള്ളവരും ഇല്ലാത്തവരുമായി ഏറെ കുടുംബങ്ങൾ ചേർന്നതാണ്‌ തറവാട്‌. അവരെ മുഷിപ്പിക്കാതെ അവരുടെ ഇഷ്ടങ്ങൾക്കൊത്ത്‌ നീങ്ങിയാൽ ഒരു ഭാവി ഉണ്ടായിക്കൂടെന്നില്ല. വെളിച്ചപ്പാട്‌ എന്ന നിലയിൽ പേരുകേട്ട ശേഖരന്റെ മകൻ മറ്റുള്ളവരെ നിഷേധിച്ചാൽ ഒരു നിഷേധി എന്ന പേര്‌ സമ്പാദിക്കാം എന്നല്ലാതെ.....

ക്ഷേത്രത്തിനു കിഴക്കു വശത്ത്‌ പത്തിരുന്നൂറ്‌ അടി ദൂരെ ക്ഷേത്രത്തിനഭിമുഖമായാണ്‌ എഴുന്നുള്ളിപ്പിനു വേണ്ട സജ്ജീകരണങ്ങളുടെ ആരംഭം. കലശക്കുടവും അരമണിയും വാളും ചിലമ്പും ചുവന്ന കച്ചയും ചൂരൽ വടിയും ഒക്കെയായി ഏറ്റവും കിഴക്കെ അറ്റത്ത്‌ ഒരു നിര. അവർക്കു തൊട്ടുമുന്നിലായി സാവധാനത്തിൽ തുടങ്ങിയ കൊമ്പു വിളികളും ചെണ്ടമേളവും ആരംഭിച്ചിരിക്കുന്നു. നാലു മണിയായിട്ടും പൊള്ളുന്ന ചൂട്. ചെണ്ടമേളം മുറുകിയാൽ ദേവി നൃത്തത്തിൽ വരും.

എല്ലാ കണ്ണുകളും ശങ്കരങ്കുട്ടിയിലേക്ക്‌.

കുളിച്ച്‌ കുറി തൊട്ട്‌ വെളുത്ത ഒറ്റമുണ്ടുടുത്ത്‌ കൈകെട്ടി അനങ്ങാതെ നിലപാണ്‌ ശങ്കരങ്കുട്ടി. ഒരു ഭാവവ്യത്യാസവുമില്ല. കൂടി നിൽക്കുന്നവരിൽ പരിചയക്കാരെ കണ്ടപ്പോൾ ചമ്മൽ തോന്നാതിരുന്നില്ല. തന്നെ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ്‌ ആവേശമായി.

തുള്ളലിൽ ഒരു കന്നിക്കാരൻ എന്നതിനാൽ ശങ്കരങ്കുട്ടിയുടെ തൊട്ടടുത്തായി പരിചയ സമ്പന്നരായ രണ്ട്‌ മദ്ധ്യവയസ്ക്കരും, അൽപം കരുത്തുള്ള മൂന്ന് ചെറുപ്പക്കാരും നിലയുറപ്പിച്ചിരുന്നു. അവരാണ്‌ പുതിയ കോമരത്തിന്റെ സുരക്ഷ നോക്കേണ്ടത്‌.

ശങ്കരങ്കുട്ടിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കാണാതിരുന്നത്‌ എല്ലാവരിലും നിരാശ പരത്തി. കിഴക്കു നിന്നു പടിഞ്ഞാട്ട്‌ തിരിഞ്ഞു നിൽക്കുന്ന ശങ്കരങ്കുട്ടി നേരെ അമ്പലത്തിലേക്ക്‌ നോക്കി. അമ്പലത്തിന്റെ ഇരുട്ട്‌ നിറഞ്ഞ ശ്രീകോവിലിൽ കിഴക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദേവി വിഗ്രഹം, ചുറ്റും കത്തുന്ന വിളക്കുകളുടെ പ്രകാശത്തിൽ നന്നായി ശോഭിച്ചു.

ദേഹമാസകലം ഒരു തരിപ്പ്‌ അനുഭവപ്പെട്ടു. പെട്ടെന്ന് കണ്ണുവെട്ടിച്ച്‌ ശ്രീകോവിലിനു പുറത്തായി മരത്തിന്റെ അഴികൾ കൊണ്ട്‌ നിർമ്മിച്ച ചുറ്റമ്പലത്തിന്‌ പുറത്തേക്ക്‌ നോക്കി. ചുറ്റും ചെറിയ മുല്ലത്തറകളിൽ വ്യത്യസ്ഥമായ മൂർത്തികൾ വേറെയും. മുത്തപ്പൻ, വിഷ്ണുമായ, കണ്ഠാകർണ്ണൻ, ഹനുമാൻ എന്നിങ്ങനെ തിരിച്ചറിയാൻ പേരെഴുതിവെച്ചിരിക്കുന്നു ഓരോന്നിലും. വീണ്ടും ദേവിയിൽ തന്നെ കണ്ണുടക്കി.

കള്ള്‌ കുടിച്ചവനെപ്പോലെ ബാലൻസ്‌ തെറ്റുന്നതായി തോന്നി. നിന്നനിൽപിൽ നിന്ന് കാലുകൾ അനങ്ങാതെ, കൈകൾ അഴിക്കാതെ ശരീരത്തിന്റെ നടുഭാഗം പിന്നിലേക്ക്‌ വളഞ്ഞു പോയി. ബാലൻസ്‌ തെറ്റും എന്നാകുന്നതിനു മുൻപ്‌ സുരക്ഷക്കാർ പിന്നിലൂടെ പിടിച്ചു.

പരിചയസമ്പന്നർ നീളത്തിലുള്ള കച്ചയെടുത്ത്‌ തിടുക്കത്തിൽ ശങ്കരങ്കുട്ടിയെ അണിയിച്ചു. എല്ലാം ശ്രദ്ധയോടെ നോക്കിയിരുന്ന ചെണ്ടമേളത്തിലെ മൂപ്പൻ കൊട്ട്‌ കൊഴുപ്പിച്ചു. അലറുന്ന കൊമ്പുവിളിക്കൊപ്പം 'തുള്ളട്ടങ്ങനെ...തുള്ളട്ടങ്ങനെ...' എന്ന താളത്തിലായി ചെണ്ടയിൽ നിന്നുള്ള ശബ്ദം. അരമണി കൂടി കെട്ടിയതോടെ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മ നഷ്ടപ്പെടുന്നത്‌ പോലെ തോന്നി.

ശ്രീകോവിലിലെ വെളിച്ചവും ദേവി വിഗ്രഹവും ചെണ്ടയുടെ ഭ്രമാത്മകമായ താളവും മാത്രമായി ശങ്കരങ്കുട്ടിയിൽ. കയ്യും കാലും അനങ്ങാതെ വെള്ളമുണ്ട് മാത്രം വിറക്കുന്നത്‌ ഇപ്പോൾ കാണാം. ഓർമ്മ പൂർണ്ണമായും നഷ്ടപ്പെട്ടു.

പെട്ടെന്ന് ഇളകിമറിഞ്ഞ്‌ ഉയർന്ന് ചാടി. കിണ്ടിയിൽ പിടിച്ചിരുന്ന വെള്ളം വാങ്ങി തലയിലൂടെ കമഴ്ത്തി. നാക്കുനീട്ടി, പള്ളിവാളും ചിലമ്പും പിടിച്ചു വാങ്ങി. ഇത്രയും വലിയ നാക്കോ ശങ്കരങ്കുട്ടിക്ക്‌?

രണ്ടും മൂന്നും സുരക്ഷക്കാർ ഓരോ കയ്യിലും ബലമായി പിടിച്ചു. ഇടതു കയ്യിൽ വാളും, വലതു കയ്യിൽ ചിലമ്പുമായി വന്യമായ ആവേശത്തോടെ മുന്നോട്ട്‌ കുതിക്കുമ്പോൾ പിടി വിടാതെ സുരക്ഷക്കാരും ഒപ്പം പാഞ്ഞു. ഈ സമയം അടുത്ത്‌ കാണാനായി ഉള്ളിലേക്ക്‌ കയറിയ ജനങ്ങൾ തനിയെ പിൻവാങ്ങി.

ഒരു ഞൊടിയിടയിലൊരു കുതറൽ. അപ്പോഴത്തെ ശങ്കരങ്കുട്ടിയുടെ ശക്തിക്കു മുന്നിൽ എല്ലാവരും നിഷ്പ്രഭരായി. ഇടതു കയ്യിലെ വാൾ നെറ്റിക്കു മുകളിലായി വെച്ച്‌ വലതു കയ്യിലെ ചിലമ്പു കൊണ്ട്‌ ആഞ്ഞടിക്കുന്നതിനു മുൻപ്‌ അവർ വീണ്ടും പിടിച്ചു. ചിലമ്പിന്റെ ആച്ചലിൽ അവരുടെ പിടുത്തത്തിന്‌ വേണ്ടത്ര ബലം കിട്ടിയില്ല.

വീതി കൂടിയ നെറ്റിയിലൂടെ ചോര ഇഴഞ്ഞിറങ്ങി. നെറ്റിയിൽ നിന്നിറങ്ങിയ ചോര മൂക്കിന്റെ രണ്ടു ഭാഗത്തു കൂടെ താഴോട്ട്‌ നീണ്ടു.‌ നാക്ക്‌ പുത്തേക്ക്‌ നീട്ടി ചോര നക്കിക്കൊണ്ടിരുന്നപ്പോൾ ആ മുഖത്തെ ഭീഭൽസരൂപം ശങ്കരങ്കുട്ടിയുടേതായിരുന്നില്ല.

ചോര നുണഞ്ഞ്‌ കഴിഞ്ഞപ്പോൾ ശാന്തമായി. കുതറലും ബഹളവും അവസാനിച്ചു. പിടിച്ചിരുന്നവരെല്ലാം പിടി വിട്ടു. സ്വതന്ത്രയായ ദേവി ചെണ്ടമേളക്കാർക്കു മുന്നിൽ പ്രത്യേക താളത്തിൽ നൃത്തം വെച്ചു. നൃത്തത്തിന്‌ വലിയ ഭംഗി ഒന്നും ഇല്ലായിരുന്നെങ്കിലും നെഞ്ചത്തെ കനം തൂങ്ങിയ ഭാഗങ്ങൾ മേലോട്ടും കീഴോട്ടും തുളുമ്പുന്നത്‌ കാണാൻ ചന്തമായിരുന്നു. ചുവന്ന കച്ചയും, ഇരു കയ്യിലെ വാളും ചിലമ്പും, മുഖത്തെ ഉണങ്ങിത്തുടങ്ങുന്ന ചോരയുടെ ചിത്രവും ഭീകരതയെക്കാൾ ഭക്തിസാന്ദ്രമാക്കി അന്തരീക്ഷം.

ചെണ്ടമേളത്തിനിടക്ക്‌ ശങ്കരങ്കുട്ടിക്ക്‌ ഓർമ്മകൾ തിരിച്ചു കിട്ടി. എന്നിട്ടും മേളത്തിനൊപ്പം നൃത്തം വെക്കാനെ കഴിഞ്ഞുള്ളു. തറയിൽ കാലുറപ്പിച്ച്‌ നിലക്കണമെന്ന് തോന്നി. പറ്റുന്നില്ല. നെറ്റിയിൽ വേദന തോന്നുന്നു. കയ്യും കാലും കഴക്കുന്നുണ്ടൊ? വ്യക്തമല്ലാത്ത പരിചയമുള്ള മുഖങ്ങൾ കാണുന്നു. തനിക്കെന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...ഓർമ്മ വീണ്ടും നഷ്ടപ്പെട്ടു.

തുള്ളിക്കൊണ്ട്‌ പാഞ്ഞു കയറിയത്‌ ക്ഷേത്രത്തിനോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള അലപം ഉയർന്ന ഒരു തറയിലേക്കാണ്‌. ജനങ്ങളോട്‌ ദേവിയുടെ വെളിപാട്‌ വിളിച്ചു പറയുന്നത്‌ ആ തറയിൽ നിന്നായിരുന്നു. സങ്കടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പരാതികൾ ദേവിക്കു മുന്നിൽ കെട്ടഴിച്ച് ജനങ്ങൾ കാണിക്ക നൽകി ആശ്വാസപ്പെടുന്നത്‌ 'ഞാനുണ്ടെന്ന'ദേവിയുടെ വാക്കുകളിൽ വിശ്വാസം കണ്ടെത്തിക്കൊണ്ടായിരുന്നു.

സാവധാനത്തിൽ തുള്ളിക്കൊണ്ടിരുന്ന ശങ്കരങ്കുട്ടിയിൽ വീണ്ടും ഓർമ്മകൾ തിരിച്ചെത്തി. അൽപം കൃത്യമായ ഓർമ്മകൾ... താൻ ദേവിയായി പ്രത്യക്ഷ്പ്പെട്ടിരിക്കയാണെന്നും, ദേവി മക്കളോട്‌ കൽപന നടത്തുകയാണെന്നും വ്യക്തമായി. വിഷാദം നിറഞ്ഞ മുഖത്തോടെ അൽപം മാറി നില്‍ക്കുന്ന ഭാര്യ. കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പിശുക്കൻ രമണേട്ടനെ കണ്ടതും, ഇയാളെ ഒരു വേല വെച്ചെങ്കിലോ എന്നു മനസ്സിൽ തോന്നിയതും ഒന്നിച്ചായിരുന്നു. ഓർമ്മ അപ്രത്യക്ഷമായി.

അമ്പലത്തിന്റെ പുനരുദ്ധാരണത്തിന്‌ പതിനായിരത്തൊന്നു രൂപ നൽകണമെന്ന് ദേവി കൽപിച്ചപ്പോൾ ഒന്നും മിണ്ടാതെ തല കുലുക്കാനെ രമണേട്ടന്‌ ആയുള്ളു. വേറേയും നലഞ്ചു പേരോട്‌ അത്തരത്തിൽ കൽപിച്ചു. സാമ്പത്തികമായി അൽപം ഉയർന്നവരായിരുന്നതിനാൽ ദേവിയുടെ കൽപന മറ്റുള്ളവർക്ക്‌ ശരിയായി തോന്നി.

-----------------------------------------------------------------------------------------

എഴുന്നുള്ളിപ്പ്‌ അവസാനിച്ചതോടെ അമ്പലപ്പറമ്പിലെ തിരക്ക്‌ കുറഞ്ഞു. ഭയത്തോടെ കുറച്ച്‌ കുട്ടികളും സഹതാപത്തോടെ യുവാക്കളും തെല്ലൊരഭിമാനത്തോടെ പ്രായമായവരും ചുറ്റമ്പലത്തിനകത്തേക്ക്‌ ആകാംക്ഷയോടെ നോക്കി നിൽക്കയാണ്‌. ശങ്കരങ്കുട്ടിയുടെ തലയിൽ മഞ്ഞൾപ്പൊടി പൊത്തിവെച്ചിരിക്കുന്നു‌. ചുറ്റമ്പലം പുറത്ത്‌ നിന്ന് പൂട്ടിയിരിക്കുന്നു.

കാഴ്ചബംഗ്ലാവിനകത്തെ സിംഹമാണൊ താനെന്ന് തോന്നിപ്പോയി ശങ്കരങ്കുട്ടിക്ക്‌. തലക്കൊരു കനവും ദേഹമാസകലം വേദനയുമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല. ഭ്രാന്ത്‌ പിടിച്ച അവസ്ഥയൊന്നും ഇല്ലായിരുന്നു.

അമ്പലമുറ്റത്ത്‌ ഒരു മേശയിട്ട്‌ ഗോവിന്ദമാമയും മറ്റ്‌ ചിലരും ഇരിപ്പുണ്ട്‌. സംഭാവന സ്വീകരിക്കുകയും പുസ്തകത്തിൽ വരവ്‌ വെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവർ പതിവിൽ കൂടുതൽ ഉത്സാഹഭരിതരായി കാണപ്പെട്ടു.

"ഈ പൂട്ടൊന്ന് തുറക്ക്‌ മാമ"

"സ്വൽപനേരങ്കൂടി കഴിഞ്ഞോട്ടെ..."

"ഇനിക്ക്‌ കൊഴപ്പൊന്നുംല്ലാ"

താഴ്‌ തുറന്ന് പുറത്ത്‌ കടന്നപ്പോൾ ചിലരൊക്കെ ഭവ്യതയോടെ എഴുന്നേറ്റു. നോക്കിനിന്നവരൊക്കെ അമ്പലമുറ്റത്തേക്ക്‌ അടുത്തു. ഗോവിന്ദമാമ ചീത്ത വിളിച്ചപ്പോൾ എല്ലാം തിരിച്ച്‌ പോയി.

ഒരു കസേര വലിച്ചിട്ട്‌ അവരോടൊപ്പം ഇരുന്നു. അഭിനന്ദനങ്ങളും പുകഴ്ത്തലുമായി ഓരോരുത്തർക്കും നൂറ്‌ നാവായിരുന്നു. ഭാര്യയും മകനും അവിടേക്കെത്തി. പൊടി നിറഞ്ഞ ഭാര്യയുടെ മുഖത്ത്‌ കണ്ണീരൊഴുകിയ പാടുകൾ തെളിഞ്ഞു കിടന്നു.

"ദാ..ഇതിരിക്കട്ടെ" മേശ തുറന്ന് ഒരു നൂറിന്റെ നോട്ടെടുത്ത് ശങ്കരങ്കുട്ടിക്ക്‌ നേരെ നീട്ടിക്കൊണ്ട്‌ ഗോവിന്ദമാമ പറഞ്ഞു.

"മാമൻ അത്‌ മേശയിൽ തന്നെ വെക്ക്‌"

"സാരമില്ലെടാ. നിനക്കിപ്പോൾ കാര്യമായ വരുമാനമൊന്നും ഇല്ലല്ലൊ. തുള്ളക്കാർക്ക്‌ പൈസ കൊടുക്കുന്ന കീഴ്‌വഴക്കം ഇല്ലെങ്കിലും നീയത്‌ കാര്യമാക്കണ്ട."

"അതല്ല മാമ. ഇതുകൊണ്ടെന്താവാനാ? അതു പോലെ ഒരു പത്തെണ്ണം കൂടി ഇങ്ങോട്ടെടുക്ക്‌. വല്ലാത്ത ക്ഷീണം. പോയൊന്ന് കെടക്കട്ടെ."

ഭാര്യയടക്കം മുഴുവൻ പേരും വിശ്വസിക്കാനാവാതെ ശങ്കരങ്കുട്ടിയെ നോക്കി. മറുത്തെന്തെങ്കിലും പറയാൻ തുനിയാതെ ഗോവിന്ദമാമ പണം കൊടുത്തു.

ശങ്കരങ്കുട്ടിക്കൊപ്പം വീട്ടിലേക്ക്‌ നടക്കുമ്പോൾ കണക്കു പറഞ്ഞ്‌ കാശ്‌ വാങ്ങിയതിനെക്കുറിച്ചുള്ള പ്രയാസമായിരുന്നു ഭാര്യയുടെ മനസ്സിൽ.

-------------------------------------------------------------------------------------------

ചെറിയ ചെറിയ പണികൾ നടത്തി പെയിന്റടിച്ച്‌  അമ്പലത്തെ പുതുക്കികൊണ്ടിരുന്നു. ഗോവിന്ദമാമയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി മുഴുവൻ കാര്യങ്ങളും ശങ്കരങ്കുട്ടി ഏറ്റെടുത്തു. ആഴ്ചയിലൊരിക്കൽ അമ്പലം നിറയെ ഓരോരോ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ എത്തുന്നവരാൽ നിറഞ്ഞുകൊണ്ടിരുന്നു.

പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലിരുന്ന് വരാൻ പോകുന്ന പ്രശ്നങ്ങളും അതിന്റെ പ്രതിവിധികളും ശങ്കരങ്കുട്ടി പറഞ്ഞു കൊണ്ടിരുന്നു. മുഖത്ത്‌ സ്പുരിക്കുന്ന ഭാവങ്ങൾ ആവശ്യാനുസരണം ക്രമീകരിച്ച്‌ ചോർത്താവുന്നത്ര പണം ചോർത്തുന്നതിന്‌ പഠിച്ചു. സിനിമാപ്രവർത്തകരുടെ സാന്നിദ്ധ്യം കൂടുതൽ പ്രശസ്തി ലഭിക്കാൻ ഇടയാക്കി.

ലക്ഷങ്ങൾ ചിലവഴിച്ച്‌ നിർമ്മിക്കുന്ന ആ ഗ്രാമത്തിലെ ഏറ്റവും വലിയ വീടായിരുന്നു ശങ്കരങ്കുട്ടി  പണിയിച്ചു കൊണ്ടിരിക്കുന്ന പുതിയ വീട്.

(ഇനി ഒരു ലീവ് കഴിഞ്ഞ് വന്നായിരിക്കും പുതിയ പോസ്റ്റ്‌. അത്രയും നാള്‍  വല്ലപ്പോഴും മാത്രമെ ഇവിടെയൊക്കെ കാണു)

9/6/11

വല കെട്ടാനറിയാത്ത ചിലന്തി.

09-06-2011

"ഈ ഭാര്യമാര്‌ ചാവാന്‍ കാത്തിരിക്കയാണ്‌ ചെല ആണുങ്ങള്‌. എങ്ങിനെയെങ്കിലും ചത്ത്‌ കിട്ടിയാല്‍ വേറെ ഒന്ന് കെട്ടാലോ. കെട്ടി, കൂടെ കെടക്കാന്നല്ലാണ്ട്‌ വേറൊരു വിചാരൊല്യ ഇവറ്റകള്‍ക്ക്‌."

അകന്ന ബന്ധത്തിലുള്ള ചന്ദ്രേട്ടന്റെ രണ്ടാം വിവാഹത്തിന് പോയി തിരിച്ചു വരുന്ന അമ്മയെ കണ്ടപ്പോള്‍ ഗൗരി പറഞ്ഞു.

"ആറും എട്ടും പ്രായമായ രണ്ടെണ്ണത്തിനെ നോക്കാനും ജോലിക്ക് പോയി കുടുംബം നോക്കാനും ഇക്കാലത്ത് ഒറ്റയ്ക്ക് കഴിയുമോ പെണ്ണെ?"

അമ്മക്കതിനും ന്യായമുണ്ടായിരുന്നു

ഭാര്യ മരിച്ച് ഒരു കൊല്ലം കഴിയുമ്പോഴേക്കും കേട്ടണമെന്നുണ്ടോ അതിന്??

എന്തോ ഗൌരിക്ക് അങ്ങനെ ചിന്തിക്കാനാണ് തോന്നിയത് .

അവളുടെ ഭര്‍ത്താവ്‌ മരിച്ചിട്ട്‌ രണ്ട്‌ വർഷം കഴിഞ്ഞു. ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു . മുപ്പത്‌ വയസ്സ്‌ പോലും തികയുന്നതിനു മുന്‍പേ ‌ വിധവയാകാനയിരുന്നു വിധി. എന്നിട്ടും ഇക്കാലമത്രയും വേറെ ഒരു വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുക പോലും ചെയ്തില്ല. ഈ കടുത്ത ഏകാന്തതയിലും അദ്ദ്യേഹം കൂടെ ഉണ്ടായിരുന്ന സമയങ്ങളിലെ ഓര്‍മ്മകളുമായി ജീവിക്കാനായിരുന്നു മനസ് വാശിയോടെ കൊതിച്ചത് !

അത്യാവശ്യം വിദ്യാഭ്യാസം ഒക്കെയുണ്ടെങ്കിലും ജോലിക്കൊന്നും ശ്രമിച്ചിരുന്നില്ല .ഭാര്യയുടെ ജോലിയും വരുമാനവും ഒന്നും കൊതിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ആ മുഖം, അദ്ദേഹത്തോടൊപ്പം പങ്കിട്ട മധുരമായ ഓര്‍മ്മകള്‍, അതില്‍ മാത്രം മുഴുകി കഴിയാനാണ് എന്നും ആഗ്രഹിച്ചത്‌ .

കോളേജില്‍ പഠിക്കുമ്പോള്‍ തെക്കേ വീട്ടിലെ സജീവന്‍ കുറെ നാള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രേമാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്നതാണ്‌. സജീവന് അന്നേ അദ്ധ്യാപക ജോലിയും ഉണ്ടായിരുന്നു. അവനെയെങ്ങാനും കെട്ടാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് വിധവ ആകില്ലായിരുന്നു എന്നു വെറുതെ തോന്നി.

പിളുന്തന്‍ ശരീരം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇഷ്ടപ്പെട്ടു പോയേനെ. ഇല്ല...മുഖത്ത്‌ നോക്കുമ്പോള്‍ ഒരു തരം വെറുപ്പ്‌ തോന്നിച്ചിരുന്നു. അയാളുടെ അന്നത്തെ പ്രേമാഭ്യര്‍ത്ഥന ഒരു മന്ദബുദ്ധിയുടെ രൂപമാണ് മനസ്സില്‍ പതിപ്പിച്ചത്.

വളരുന്ന വർഷങ്ങള്‍ക്കിടയില്‍ ഓര്‍മ്മകള്‍ക്ക് തുരുമ്പ്‌ പിടിക്കുന്നു. ഒത്തുകൂടല്‍ നഷ്ടപ്പെടുന്നത്‌ സ്നേഹത്തിന്റെ കാഠിന്യം കുറയ്ക്കുന്നു. അങ്ങനെ ഒരു തുരുമ്പു തന്റെ മനസിനെയും കാര്‍ന്നു തുടങ്ങിയോ എന്ന് ഈയിടെയായി തോന്നാറില്ലേ !

ഒറ്റപ്പെടുന്ന സമയങ്ങളില്‍ ഓടിയെത്തുന്ന ഓര്‍മ്മകളെ നിയന്ത്രിക്കാന്‍ കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം സഹായിച്ചു. ഓണ്‍ ലൈനില്‍ പരതുന്നതിനിടയിലാണ് ചിലന്തി എന്ന നാമം ശ്രദ്ധയിൽ പെട്ടത്‌, ഒരു വെല്ലുവിളി പോലെ. വല നെയ്ത്‌ ഇരയ്ക്ക്‌ വേണ്ടി കാത്തിരിക്കുന്ന ചിലന്തിയെക്കുറിച്ചോർത്തു. ഒരാകാംക്ഷ...അത്‌ മാത്രമായിരുന്നു ചിലന്തിയുമായി ഓൺ ലൈൻ ബന്ധം തുടങ്ങുന്നതിനുള്ള കാരണം. അദ്ദ്യേഹത്തിന്റെ 'ചിലന്തിവല' എന്ന ബ്ലോഗിലെ കാച്ചിക്കുറുക്കിയ വരികളിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിന്റെ വേറൊരു മേഖലയിലേക്ക്‌ കയറുന്നതായി തോന്നി.

ബ്ലോഗ്‌ എന്തെന്നറിയാനും ഒന്ന് ആരംഭിക്കാനും പ്രേരണയായത് ചിലന്തി തന്നെ.

ഈമെയിലിലൂടെ തന്റെ ഇംഗിതത്തിനനുസരിച്ചുള്ള മറുപടി ലഭിക്കുമ്പോൾ ഒരിഴുകിയ ഇഴചേരൽ സംഭവിച്ചു കൊണ്ടിരുന്നു. ഇരയ്ക്ക്‌ വേണ്ടി വല നെയ്യുന്ന ചിലന്തിയെപ്പോലെ ഒരു സൂചന പോലും തരാതെ അജ്ഞാതനായി തുടർന്ന ചിലന്തിക്കു മുന്നിൽ ഒന്നുപോലും ഒളിച്ചു വെക്കാതെ എല്ലാം എഴുന്നുള്ളിക്കാൻ ആവേശമായിരുന്നു,വിശ്വാസമായിരുന്നു.

തന്റെയുള്ളില്‍ ഇതുവരെ മെരുങ്ങിക്കിടന്ന ഒരു വ്യാഘ്രം സട കുടഞ്ഞ് ഉണര്‍ന്നത് പോലെ !

ചാറ്റിങ്ങിൽ എത്തിയിട്ടും ഒരിക്കൽ പോലും ശബ്ദം കേൾക്കാനൊ മുഖം കാണാനൊ ആഗ്രഹിക്കാതിരുന്നത്‌ അയാളോടുള്ള മതിപ്പ്‌ വർദ്ധിപ്പിച്ചതേ ഉള്ളു.

ചിലന്തിയെക്കുറിച്ചോർക്കാൻ സമയം തികയാതായി ഗൗരിക്ക്‌. പൂർവ്വകാലം വിസ്മൃതിയിൽ അകപ്പെട്ടത്‌ പുത്തൻ ആവേശത്തിന്റെ അലകളിൽ. സ്വയം ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്ത്‌ പൂർണ്ണത കൈവരിച്ചപ്പോൾ എവിടെ നിന്നെങ്കിലും സമ്മതമൊ അനുവാദമൊ വേണമെന്ന് ഗൗരിക്ക്‌ തോന്നിയില്ല. ഇല്ലെന്ന് പുറമെ പറഞ്ഞെങ്കിലും ചിലന്തിക്ക്‌ വല കെട്ടാൻ അകത്തിടം നല്‍കണമെന്ന് മനസ് ഉത്ക്കടമായി ആഗ്രഹിച്ചു ..

അകത്ത്‌ വല കെട്ടാൻ ചിലന്തിക്കു സമ്മതമാണൊ എന്നത്‌ ഗൗരിക്ക്‌ അറിയണ്ടായിരുന്നു.  സമ്മതം ആയിരിക്കും എന്ന ചിന്തയാണ് ‌ അതിനടിസ്ഥാനം. സ്വയം തോന്നിയ ആ ഉറപ്പിലായിരുന്നു ഗൗരിയുടെ നീക്കം. ചേരാത്ത വാക്കുകളും, ചേർച്ചയില്ലാത്ത വിവരങ്ങളും ചേർത്തു വെച്ച്‌ മാത്രം ചിന്തിച്ചു. നേരിടുന്ന സാഹചര്യങ്ങളും കടന്നു പോകുന്ന പ്രായവും വരുത്തിവെക്കുന്ന ചിന്തകളാണതെന്ന് മനസ്സിലാക്കിയില്ല. അത്‌ ചിലന്തിയുടെ കുഴപ്പം കൊണ്ടായിരുന്നില്ലെന്ന് വ്യക്തം.

നേരം വളരെ വൈകി. കമ്പ്യൂട്ടര്‍ അടച്ചുവെച്ച് കിടക്കാന്‍ തോന്നിയില്ല. തന്റെ മെയില്‍ വായിച്ചത് കൊണ്ടായിരിക്കണം ചിലന്തി ഇന്ന് ചാറ്റില്‍ വരാത്തതെന്ന് തോന്നി. ചാറ്റ് ബോക്സില്‍ വെറുതെ 'ഹെലോ' അടിച്ചു. 'ദാ അയക്കുന്നു' എന്ന മറുപടി തിരിച്ചു കിട്ടിയപ്പോള്‍ ചങ്കിടിക്കാന്‍ തുടങ്ങി. ആകാംക്ഷക്കറുതി വരുത്തി മെയിലെത്തി.

ഗൗരി,
അയച്ച മെയിൽ വായിച്ചിട്ട്‌ എന്ത്‌ മറുപടി എഴുതണം എന്നിപ്പോഴും എനിക്കറിയില്ല. എന്നിൽ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ..വ്യക്തമായ മറുപടി പറയാൻ എനിക്കറിയില്ല. വേണം...വേണ്ട..എന്ന വികാരം. വാക്കുകളിലെ സൗന്ദര്യം, നേരിട്ടുള്ള കാഴ്ചയിൽ നഷ്ടപ്പെട്ടെങ്കിലൊ എന്ന ഭയം. അതാണിപ്പോൾ എന്നിൽ.

ഞാൻ മുൻപെഴുതിയ ഒരു ബ്ലോഗിൽ പറഞ്ഞിരുന്നത്‌ പോലെ എന്റെ അജ്ഞാതവാസം പുറത്തായാൽ ഓഫ്‌ ലൈൻ ആകാനാണ്‌ ആഗ്രഹം. ഗൗരി ഇപ്പോൾ ശ്രമിക്കുന്നതും എന്നെ പുറത്ത്‌ ചാടിക്കാനാണ്‌.

തമ്മിൽ കാണാതെ എഴുതിയും പറഞ്ഞുമുള്ള ഈ സൗഹൃദത്തിനല്ലെ കൂടുതൽ സന്തോഷം ലഭിക്കുക. അങ്ങിനെ തുടരാനാണ്‌ ഞാനിഷ്ടപ്പെടുന്നത്‌. ഗൗരിയുടെ ജീവിതത്തിലേക്ക്‌ എന്നെ ക്ഷണിച്ചത്‌ എന്റെ വാക്കുകളുടെ ആകർഷണീയത മാത്രം പരിഗണിച്ചാണ്‌. ഞാൻ വിവാഹിതനാണൊ അവിവാഹിതനാണൊ എന്നു പോലും പറഞ്ഞില്ലല്ലോ. അതും എന്റെ എഴുത്തുകളിൽ നിന്ന് സ്വയം തീരുമാനിക്കുന്നു. വലിയ തെറ്റാണത്‌. അതുകൊണ്ട്‌....ഈ വിഷയം ഗൗരി എനിക്കെഴുതിയിട്ടില്ല, ഞാനത്‌ കണ്ടിട്ടുമില്ല എന്ന് കരുതാം. പഴയ സൗഹൃദം തുടരാം.

എതിർ ലിംഗത്തിൽ പെട്ടവരോടുള്ള ആകർഷണം എന്നിൽ ഉള്ളതുകൊണ്ടുതന്നെയാവാം ഞാനിത്രയും നീട്ടി എഴുതിയത്‌. ആ ആകർഷണത്തെ വികാരപരമാക്കി മാറ്റാൻ എനിക്കാഗ്രഹമില്ല. മനുഷ്യനെ ഉയരങ്ങളിലേക്ക്‌ നയിക്കുന്നത്‌ അനുഭവങ്ങളാണെന്ന് തോന്നിപ്പോകുന്നു. അൽപം കൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

എങ്കിലും ഗൗരി അയച്ച മെയിലിലെ വരികൾ എന്നിൽ ആശയക്കുഴപ്പമായി തുടരുന്നു.

മറുപടി കാത്തിരിക്കയാണെന്ന് അറിയാം.
സമയം രാത്രി പന്ത്രണ്ടാകുന്നു. ഞാനുറങ്ങട്ടെ.

വല കെട്ടാനറിയാത്ത
         ചിലന്തി.

സങ്കടവും കരച്ചിലും ദേഷ്യവും എല്ലാം ഒന്നിച്ചു കൂടി. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയതിനാല്‍ പ്രയാസം ഏറി. പുറത്തറിയാതിരിക്കാന്‍ ഏന്തലൊതുക്കി. കണ്ണ് നിറഞ്ഞതിനാല്‍ അക്ഷരങ്ങള്‍ നേരെ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരിച്ചും മറിച്ചും പിന്നേയും വായിച്ചു. 'വേണം...വേണ്ട...എന്ന വികാരം.' എന്ന ഒറ്റ വാക്കില്‍ വീണ്ടും പ്രതീക്ഷകള്‍ നിലനിര്‍ത്തി. അല്പം ആശ്വാസം. എത്ര നേരം കസേരയില്‍ അതെ ഇരിപ്പ്‌ തുടര്‍ന്നു എന്നറിയില്ല.

സ്ഥലകാലബോധം തിരിച്ചെടുത്ത്‌ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ വേറൊരു മെയില്‍ കൂടി
കണ്ടപ്പോള്‍ അരിശം തോന്നി. ദേഷ്യത്തോടെ ഓഫാക്കി ചെന്നുകിടന്നു.

നല്ല ഉറക്കത്തിൽ ആയതിനാൽ ഗൗരി ഒന്നു ഞെട്ടി. അയൽവക്കത്തെ കരച്ചിലും ബഹളവും കേട്ട്‌ ചാടിപ്പിടഞ്ഞെണീറ്റ്‌ ഉമ്മറത്ത്‌ ചെന്ന് നോക്കി. നേരം നന്നായി വെളുക്കുന്നതേ ഉള്ളു. തെക്കേ വീട്ടിലാണ്‌. ആളുകൾ ഓടിക്കൂടുന്നു. ആദ്യം അവിടെ എത്തിയത്‌ അമ്മയാണെന്ന് തോന്നുന്നു.

ഉറക്കച്ചടവോടെ മുഖം പോലും കഴുകാതെ പടി കടന്ന് ഓടിച്ചെന്നു. സജീവൻ മാഷ്‌ മരിച്ചു. അമ്മയും സഹോദരിയും അലമുറയിട്ട്‌ കരയുന്നു. പ്രത്യേക അസുഖമൊന്നും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റില്ല. അറ്റാക്കാണെന്നാണ്‌ നിഗമനം.

തിരിച്ച്‌ വീട്ടിലെത്തി ഗൗരി മുഖം കഴുകുമ്പോൾ പഴയ പ്രേമാഭ്യർത്ഥന ഓർത്തു. അന്നു തോന്നിയ വെറുപ്പ്‌ മാറിയത്‌ ഇപ്പോഴാണൊ എന്നൊരു സംശയം....ആദ്യം തന്നെ ഒരാളെ വെറുക്കുകയൊ ഇഷ്ടപ്പെടുകയൊ ചെയ്താൽ ആ ഒരു വികാരം പിന്നീട്‌ മാറ്റാൻ വലിയ പ്രയാസമാണെന്ന് തോന്നി. ഇനി മാറിയാലും ഒരു മുഴപ്പ്‌ അങ്ങിനെ നിന്നേക്കാം.

മരണവീട്ടിൽ പോകുന്നത്‌ സ്വതവെ മടിയാണ്‌. ഒഴിച്ചുകൂടാൻ പറ്റാത്തതാകുമ്പോൾ പോയല്ലേ പറ്റൂ. കുറേ നേരം കഴിഞ്ഞാണ്‌ വീണ്ടും അങ്ങോട്ട്‌ പോയത്‌.

അലറിക്കരച്ചിലില്ലാത്ത വരിഞ്ഞു മുറുക്കിയ നീറ്റലുകളുടെ നിശ്വാസങ്ങൾ ചെറിയ മർമ്മരം പോലെ മഴക്കാറിന്റെ പ്രതീതി ജനിപ്പിച്ച അവസ്ഥയാണിപ്പോൾ. നേർത്ത ഞരക്കങ്ങളും നെടുവീർപ്പുകളും. സ്കൂൾ കുട്ടികളും അദ്ധ്യാപകരുമായി ജനങ്ങൾ കൂടിക്കൊണ്ടിരുന്നു. ചുമരിനോട്‌ ചേർന്ന ഒരു മൂലയിൽ നിന്ന് ഗൗരി ജനങ്ങളെ ശ്രദ്ധിച്ചു.

തിരക്കിൽ നിന്നകന്ന് പറമ്പിന്റെ ഒരറ്റത്ത്‌ നിന്നിരുന്ന നാലഞ്ചു പേരിൽ കണ്ണുടക്കിനിന്നു. ഒന്നൊരു സ്ത്രീയാണ്‌, മറ്റുള്ളവർ പുരുഷന്മാരും. എല്ലാവരേയും നല്ല പരിചയം തോന്നി. എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.

ഗൗരി പതിയെ അവരുടെ അടുത്തേക്ക്‌ നടന്നു. ഗൗരിയുടെ വരവ്‌ പരിചിതഭാവത്തോടെ എതിരേൽക്കുന്ന അവരുടെ ഭാവത്തിൽ നിന്ന് ബ്ലോഗേഴ്സാണെന്ന് പിടികിട്ടി. മരണവീടിന്റെ മൗനം അവരുടെ കൂടിക്കാഴ്ചയിലെ ആഹ്ലാദം ഒതുക്കി നിർത്തിയിരുന്നു.

"ഗൗരിയും, ചിലന്തിയും അയൽവക്കക്കാരായിരുന്നു അല്ലേ?"

കാലിൽ നിന്ന് ഒരു തരിപ്പ്‌ കയറി ദേഹം മുഴുവൻ പടർന്നപ്പോൾ ഗൗരി പഞ്ഞി പോലെ ഭാരമില്ലാതായി. മുഴുവൻ കേൾക്കുന്നതിന്‌ മുൻപേ വീട്ടിലേക്കോടി ഒരു ഭ്രാന്തിയെപ്പോലെ....

ഒരു യന്ത്രം കണക്കെ മുറിക്കകത്ത്‌ കയറിയ ഗൗരി കമ്പ്യൂട്ടര്‍ തുറന്നു. ചിലന്തിയുടെ തുറക്കാത്ത അവസാന മെയിലിന്‌ മൗനം. ശക്തി ക്ഷയിച്ച കൈവിരലുകളിൽ മൗസ്‌ ചലനമറ്റു. എത്ര ശ്രമിച്ചിട്ടും മൗസിനെ ചലിപ്പിക്കാൻ ഗൗരിയുടെ കൈകൾക്കാവുന്നില്ല.

തുറക്കാത്ത മെയിലിലേക്ക്‌ തറപ്പിച്ച്‌ നോക്കിയപ്പോൾ 'പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗൗരിക്കാകട്ടെ' എന്ന മുൻ മെയിലിലെ വരികൾ തെളിഞ്ഞു. കയ്യൽപം ചലിപ്പിക്കാമെന്നായപ്പോള്‍ കൈ വിറക്കുന്നുണ്ട്‌.

മൗസിന്റെ വലത്‌ ഭാഗം അമർത്തി, തുറക്കാത്ത മെയിൽ എന്നേക്കുമായി നീക്കം ചെയ്യുമ്പോൾ ഒഴുകുന്ന കണ്ണീരിന്‌ നല്ല ചൂടായിരുന്നു.

22/5/11

കൂട്ടിച്ചേര്‍ക്കലുകള്‍

22-05-2011

പ്രഹരമേറ്റ പ്രതീക്ഷകൾ കലമ്പിക്കൂടിയ മനസ്സ്‌. ഒരൊറ്റ ചിന്തക്കു മേൽ ഒരു പിടി മോഹങ്ങളും സ്വപ്നങ്ങളും ചേർത്ത്‌ വെച്ച്‌ മൂന്നര കൊല്ലങ്ങൾക്ക്‌ ശേഷം നാട്ടിലെത്തുമ്പോൾ നിറമുള്ള സങ്കൽപങ്ങൾ ഇന്നൊ നാളെയൊ പ്രാവർത്തികമാകുമെന്ന് ഹരിഹരപ്രസാദ്‌ ഉറച്ച്‌ വിശ്വസിച്ചിരുന്നു. അമിതമായ ആ വിശ്വാസമായിരുന്നു തിരിച്ചു പോകാറായപ്പോൾ വേദന വർദ്ധിപ്പിച്ചത്‌.

മാതാപിതാക്കളുടെ സംരക്ഷണയിൽ പാറപോലെ വളർന്നപ്പോഴും ജോലിയൊ ഭാവിയൊ ഒന്നും ഗൗരവമായി കണ്ടിരുന്നില്ല. പക്ഷെ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയപ്പോൾ ജോലിയും കൂലിയും ഗൗരവം വരുത്തി. അങ്ങിനെയാണ്‌ ജോലിക്ക്‌ വേണ്ടി സൗദി അറേബ്യയിൽ എത്തിയത്‌. ആവേശവും അർത്ഥവും നൽകിയ ആദ്യ ശമ്പളം മുതൽ ഒരു മനുഷ്യനായി എന്ന തോന്നൽ. തുടർന്നങ്ങോട്ട്‌ വിവാഹവും കുടുംബവും സൃഷ്ടിക്കാനുള്ള വ്യഗ്രത.

"നീയിതുവരെ റെഡിയായില്ലേ...?"ഹരിയുടെ കൂട്ടുകാരൻ ജയ്സൺ ബൈക്ക്‌ നിർത്തി താഴെയിറങ്ങിക്കൊണ്ട്‌ ചോദിച്ചു.

പൂമുഖത്തിരുന്ന ഹരി തലയുയർത്തി നിർവ്വികാരതയോടെ ജയ്സനെ നോക്കി. വിഷാദത്തിന്റെ നിഴലുകൾ പടർന്ന മുഖം.

"രണ്ടര മാസം കഴിഞ്ഞു. ഇനി പതിനാലു ദിവസം കഴിഞ്ഞാൽ ഇനിക്ക്‌ തിരിച്ച്‌ പോണം. അതിനിടയിലൊരു പെണ്ണിനെ കൂടി കണ്ടിട്ട്‌ എന്തിനാ ജയ്സൺ?"

"അതെല്ലാം നീ വന്നപ്പഴേ ഓർക്കണമായിരുന്നു. നീ വന്ന അന്നു മുതൽ നടക്കുന്നതല്ലേ? ഒരു എഴുപതിനു മേൽ പെൺകുട്ടികളെ നീ കണ്ടില്ലേ? ഒന്നിനെപ്പോലും നിനക്ക്‌ പിടിച്ചൊ? എനിക്ക്‌ വരെ നാണക്കേട്‌ തോന്നിത്തുടങ്ങി നിന്റെ കൂടെ വരാൻ."

"ശരിയാ ജയ്സൺ. ഇനിക്കും മടുത്തു. അതോണ്ട്‌ ഇനി ഏതായാലും പോകുന്നേനു മുൻപ്‌ ഒന്നും വേണ്ടാന്ന് തീരുമാനിച്ചു. അതോണ്ടാ ഇങ്ങ്നെ ഇരുന്നേ."

"നിന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ."

"നിന്നെ ഇനിക്ക്‌ അറിയില്ലേടാ. തമ്മിൽ പറയുന്നതിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സുഹൃത്തുക്കളെന്ന് പറയുന്നതിൽ എന്താടാ അർത്ഥം?"

"എല്ലാം മനസ്സിലാക്കാൻ കഴിവുള്ള നീ എങ്ങനെ ഇങ്ങനെയായി എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്നത്‌. സൗദിയിലേക്ക്‌ പോകുന്നതിന്‌ മുൻപ്‌ നീയൊരിക്കൽ തമാശയായി പറഞ്ഞത്‌ ഓർമ്മയുണ്ടൊ?-പെണ്ണിന്റെ സൗന്ദര്യത്തിലല്ല സ്വഭാവത്തിലണ്‌ കാര്യം. ഒത്ത്‌ പോകാവുന്ന ഒരു പാവം കുട്ടി- എന്ന്. ആ നിന്നേയും ഈ നിന്നേയും എനിക്ക്‌ പിടി കിട്ടുന്നില്ലെടാ ഇപ്പൊ."

"ആ ഞാൻ തന്നെയാണ്‌ ഇപ്പോഴും. പക്ഷെ ആ എന്നിൽ ചില കൂട്ടിച്ചേർക്കലുകൾ സംഭവിച്ചിരിക്കുന്നുവെന്നാണ്‌ എനിക്കിപ്പൊ തോന്നുന്നത്‌. ആദ്യം കാണുന്ന കുട്ടിയെ തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു എന്റെ ആദ്യ തീരുമാനം. ചിന്തിക്കാൻ നല്ലൊരു തീരുമാനമെങ്കിലും പ്രായോഗികമായി ശരിവരാത്ത ഒന്നാണതെന്ന് കാര്യത്തോടടുക്കുമ്പോൾ തിരിയുന്നു."

"അതാണോ ഇത്രയും പെണ്ണു കണ്ടിട്ട്‌ നിനക്ക്‌ ഒന്നിനേം പിടിക്കാതിരുന്നത്‌?"

"അല്ല. ഇപ്പറഞ്ഞത്‌, വെല്യ ആദർശനത്തിന്‌ വേണ്ടി വികാരം കൊള്ളുമ്പൊ ഉരുത്തിരിയുന്ന തീരുമാനങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയാതെ വരുന്നതിലെ പൊള്ളത്തരത്തെക്കുറിച്ചാണ്‌. എന്റെ ആദ്യ ചിന്തയും ശരിയല്ലെന്ന് മാത്രം പറഞ്ഞതാണ്‌. ഇവിടെ മറ്റൊന്നാണ്‌. അതെന്താണെന്നാണ്‌ ഞാനിപ്പോൾ ആലോചിക്കുന്നത്‌."

"എങ്കിൽ പിന്നെ നീ നേരത്തെ പറഞ്ഞത്‌ പോലെ കൂട്ടിച്ചേർക്കലുകൾ തന്നെ കാരണം. ആ കൂട്ടിച്ചേർക്കലുകൾ എന്താണെന്ന് കണ്ടെത്തിയാപ്പോരെ? ഹരി മാത്രമല്ല, പലരും രണ്ടും മൂന്നും മാസത്തെ ലീവിന്‌ വിവാഹം കഴിക്കാൻ വന്നിട്ട് പെണ്ണിനെ ഇഷ്ടപ്പെടാതെ തിരിച്ച്‌ പോയത്‌ എനിക്കറിയാം."

"ജയ്സൺ പറഞ്ഞത്‌ ശരിയാണ്‌. ഞാനെന്റെ കാര്യം മാത്രമാ ആലോചിച്ചത്‌. ഇപ്പഴാ പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് തന്നെ ഓർക്കുന്നത്‌."

"സൗദിയിലെന്താടാ സുന്ദരികൾ മാത്രേ ഉള്ളോ?"

ജയ്സന്റെ ആ വാക്കുകളില്‍ എന്തോ ഒരു കുരുക്ക് പോലെ ഹരിക്ക് അനുഭവപ്പെട്ടു.  ചില അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആ വരികളില്‍ ഉടക്കി കിടക്കുന്നതായി അനുഭവപ്പെടുന്നു. അവിടെ നടന്ന കാണലുകളെ ഹരി ഓര്‍ത്തു. ശരിയാണ്... സൌന്ദര്യം തന്നെ....
"യെസ്‌...അതാടാ ജയ്സൺ കാര്യം...നീ തമാശക്ക്‌ ചോദിച്ചതാണെങ്കിലും സംഭവം അത്‌ തന്നെ."

"എന്ത്‌?"

"ഞങ്ങൾ അവിടെ കാണുന്നത്‌ സുന്ദരികളെ മാത്രമാണ്‌. അൽപം സൗന്ദര്യം കുറഞ്ഞ ആരേയും കാണാറില്ല. നല്ല വസ്ത്രങ്ങൾ ധരിച്ച സുന്ദരികളായ സ്ത്രീകളെ മാത്രം കണ്ട്‌ മനസ്സിൽ കയറിക്കൂടിയ കൂട്ടിച്ചേർക്കൽ."

"ഞാൻ ഗൾഫിലൊന്നും പോയിട്ടില്ലെങ്കിലും നീയിപ്പറഞ്ഞത്‌ ഒരു നുണ മത്രമായെ എനിക്ക്‌ തോന്നുന്നുള്ളു."

"നുണയല്ലെടാ... സത്യം. നിറങ്ങൾ വിതറി നിഴലുകൾ പോലെ എന്റെ മനസ്സിൽ അള്ളിപ്പിടിച്ച സ്ത്രീ സൗന്ദര്യം. ഒരു നിമിഷം ഒഴിവ്‌ കിട്ടിയാൽ പിന്നെ ഞങ്ങളുടെ ലോകം ടീവിക്ക്‌ മുന്നിലാണ്‌. കഴിഞ്ഞ മൂന്നര കൊല്ലവും ഞാൻ കണ്ടത്‌ ടീവിയിലെ ചായം തേച്ച സൗന്ദര്യമാണ്‌. ക്രമേണ പഴയ രൂപങ്ങൾ മാഞ്ഞു പോയി. അവിടെ തെളിച്ചമുള്ള കൂട്ടിച്ചേക്കലുകൾ നടന്നു. ചെറിയൊരു മോചനം കടന്നു വന്നപ്പോഴേക്കും വീണ്ടും തിരിച്ച്‌ പോകുന്നു."

ഹരിഹരപ്രസാദ്‌ ഒരു നിമിഷം മണൽഭൂമിയുടെ നെഞ്ചിലേക്ക്‌ ചാടി വീണു. തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. ഈർപ്പമില്ലാതെ മഴക്കാറില്ലാതെ നനവില്ലാതെ ഉണങ്ങിക്കിടക്കുന്ന അന്തരീക്ഷം എവിടേയും. കൃത്രിമ പച്ചപ്പുകൾക്ക്‌ നാടിന്റെ ഇരുളിച്ച ലഭിക്കില്ല. ക്രമേണ മനസ്സിൽ പരുവപ്പെടുന്ന തെളിച്ചം നാടിന്റെ ഇരുളിമയെ വെറുക്കാൻ തുടങ്ങും. അനുവാദം ആവശ്യമില്ലാതെ കയറിക്കൂടുന്ന, സ്വയം അറിയാതെ സ്വീകരിക്കുന്ന കൂട്ടിച്ചേർക്കലുകൾ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ കടിച്ചമർത്തുന്ന വേദന ഒരു പ്രവാസിയുടെ ദുഃഖം മാത്രമായി അവശേഷിക്കുന്നു.

"വെറുതെ പറയല്ലേ ഹരി. ടീവിയിലൂടെ മാത്രമല്ലാതെ പെണ്ണുങ്ങളെ കാണാറില്ലെന്ന് നീ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്‌."


"കാണാറില്ലെന്നല്ല. ഒറ്റയും തറ്റയും കാണാം. എത്ര സൗന്ദര്യം ഇല്ലാത്തവരാണെങ്കിലും തലയിലെ മുടിയടക്കം മൂടിയ കറുത്ത കുപ്പായത്തിനുള്ളിലെ പുറത്ത്‌ കണുന്ന മുഖം ഉദിപ്പുള്ളത്‌ മാത്രം. പണിയെടുക്കുകയും പണം അയക്കുകയും ചെയ്താൽ തൃപ്തിപ്പെടുന്ന മനസ്സ്‌ നാട്ടിലെ ദൈനംദിന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടാതെ ചെത്തിമിനുക്കിയ ടീവി കാഴ്ചകളിലെ നിറങ്ങളിൽ മയങ്ങും. ആ നിറങ്ങളിൽ പൂർണ്ണത കാണുകയും സുഖമുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടുകയും ചെയ്യും. നാട്ടിലെ യാഥാർത്ഥ്യങ്ങൾ നേരിടുമ്പോഴാണ്‌ ഉപേക്ഷിക്കാൻ കഴിയാതെ സ്വപ്നങ്ങൾ വേര്‌ പിടിച്ചത്‌ അറിയാതെ വരുന്നത്‌."

"ചിലതൊക്കെ പിടി കിട്ടി. എങ്കിലും കൃത്യമായി എനിക്കങ്ങട്ട്‌ മനസ്സിലാവുന്നില്ല."

"നിനക്ക്‌ മാത്രമല്ല, പലർക്കും മനസ്സിലാവില്ല. അവിടത്തെ അന്തരീക്ഷവും ജീവിതവും അറിയുമ്പോഴെ പൂർണ്ണമായി ഞാൻ പറയുന്നത്‌ ഉൾക്കൊള്ളാൻ കഴിയു. അവൻ ആളായപ്പൊ ഒന്നും പിടിക്കുന്നില്ല എന്ന് മാത്രമെ നിനക്ക്‌ ചിന്തിക്കാനാകു. രണ്ട്‌ വ്യത്യസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ഞങ്ങളുടെ ചില ആശയക്കുഴപ്പം."

"എന്ത്‌ ആശയക്കുഴപ്പമാണെങ്കിലും അതിന്റെ കാരണം പിടി കിട്ടിയല്ലോ.അപ്പോൾ ഇനി കാര്യങ്ങൾ എളുപ്പമാണ്‌."

"ഒരു പരിധി വരെ അങ്ങനെ പറയാം. എന്നാലും ഇത്തവണ സംഭവിച്ച ആഗ്രഹങ്ങളുടെ നഷ്ടവും, സമയം വൈകുന്നു എന്ന വേവലാതിയും അടുത്ത ലീവ്‌ വരെ മനസ്സിനെ ആക്രമിക്കും."

"അധികമൊന്നും ചിന്തിക്കണ്ട. അടുത്ത തവണ നീ വരുമ്പോഴേക്കും നിനക്ക്‌ പറ്റിയ ഒരുവളെ ഞാൻ കണ്ടെത്തി വീട്ടുകാരുമായി ആലോചിച്ച്‌ വെക്കാം. നീ ധൈര്യമായി പോയ്ക്കൊ."

"ഇനി അതു തന്നെയാണ്‌ ഞാനും കരുതിയിരിക്കുന്നത്‌."

"ശരി. എങ്കിൽ പിന്നെ കാണാം." ജയ്സൺ ബൈക്കെടുത്ത്‌ തിരിച്ച്‌ പോയി.

1/4/11

എല്‍സിയും വൃദ്ധനും (അവസാനഭാഗം)

01-04-2011

                        (ഈ കഥയുടെ ആദ്യഭാഗം പൂര്‍ണ്ണമായി ഇവിടെ വായിക്കാം )



[ആദ്യഭാഗം ചുരുക്കത്തില്‍......
രണ്ടു മക്കളുടെ അമ്മ നാല്‍പത്‌ കാരിയായ എല്‍സിയുടെ ഭര്‍ത്താവ്‌ പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മരിച്ചു.
താഴെയുള്ള മകന്റെയും ഭാര്യയുടെയും ഒപ്പം താമസിക്കുന്ന പണക്കാരനായ ഒരു വൃദ്ധനെ പരിചരിക്കാന്‍ എല്‍സി ഈയിടെ തയ്യാറായി.
വൃദ്ധനും എല്‍സിയും ഒരു പ്രത്യേകതരം മാനസികാവസ്ഥയിലേക്ക് നീങ്ങുന്നു.
വൃദ്ധനെ സംബോധന ചെയ്യേണ്ടത്‌ എങ്ങിനെയെന്ന് തിട്ടമില്ലാത്ത എല്‍സി......
തുടര്‍ന്ന് അവസാനഭാഗം താഴെ വായിക്കാം]
                   (ആദ്യഭാഗത്തിലെ സംഭാഷണരീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്)


"നീയെന്ത്‌ വിളിച്ചാലും അത്‌ വേണ്ടാന്നു ഞാന്‍ പറഞ്ഞില്ലല്ലൊ. നീ തന്നെ കുറച്ച്‌ കഴിയ്മ്പോ വേണ്ടാന്ന്‌ തോന്നണ്‌ത്‌ മാറ്റി വിളിക്കും."

ശരിയാണല്ലൊ. ആദ്യം കാര്‍ന്നോരെന്ന്‌ വിളിച്ചു. കുറച്ച്‌ ദിവസത്തെ ഇടപഴകലില്‍ കൂടി താന്‍ ശുശ്രൂഷിക്കുന്ന ഏതൊ ഒരു വൃദ്ധന്‍ എന്ന ധാരണയില്‍ നിന്ന്‌ ഒരപ്പച്ചന്റെ സാമിപ്യം അറിഞ്ഞു. അപ്പച്ചന്‍ മാത്രമാണൊ...ഒരു സുഹൃത്തും സഹോദരനും ഒക്കെ കൂടിയ എന്തൊ അല്ലെ? എങ്കില്‍പ്പിന്നെ അപ്പച്ച എന്ന്‌ വിളിക്കുന്നതില്‍ പൊരുത്തക്കേടുണ്ട്‌. ചൊല്ലി വിളിക്കാന്‍ വേറഎന്താണ്‌ ശരിയായ വാക്ക്‌?

എല്‍സി ആകെ ആശയക്കുഴപ്പത്തിലായി. ചെറിയൊരു കാര്യത്തിനാണൊ മനസ്സിനെ ഇങ്ങിനെ പുണ്ണാക്കുന്നത്‌. എന്തെങ്കിലും വിളിക്കുക. മാസം തികയുമ്പോള്‍ കിട്ടുന്ന പണം വാങ്ങുക എന്നതിനപ്പുറത്തേക്ക്‌ മറ്റെന്താ. അത്തരം തീരുമാനത്തിലെത്താനും മനസ്സ്‌ സമ്മതിക്കുന്നില്ല.

"ന്താ മോളൊന്നും മിണ്ടാത്തത്‌? നിയ്യിവ്ടെ വന്നതെന്നെ നോക്കാനാ."

"ഞാനൊരു കുറവും വരുത്തുന്നില്ലല്ലൊ. സ്വന്തം അപ്പനെപ്പോലെ നോക്കുന്നില്ലെ?"

"എന്നല്ല...."തുടര്‍ന്ന്‌ പറയാന്‍ വാക്കുകളില്ലാതെ ഒരു ശൂന്യത വൃദ്ധനെ പിടി കൂടി.

പരിചാരിക മാത്രമായി വന്നു കയറിയ എല്‍സി തന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പെരുമാറിയപ്പോള്‍ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിന്‌ ആശ്വാസമായി. സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ സ്നേഹം ഇപ്പോളവളില്‍ നിന്നാണ് ലഭിക്കുന്നത്.

എല്‍സി മാസങ്ങളോളം വൃദ്ധനില്‍ നിന്ന് വേതനം പറ്റി. കൂടുതല്‍ അറിയുകയും അടുക്കുകയും ചെയ്ത്‌ രണ്ടൊറ്റപ്പെട്ട ജന്‍മങ്ങള്‍ പരസ്പരം ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിലൂടെ സഞ്ചരിച്ചു. മാസാമാസം കിട്ടുന്ന ശമ്പളം കൂടാതെ എല്‍സിയുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ സഹായിക്കുന്നതിലും വൃദ്ധന്‍ സന്തോഷം കണ്ടെത്തി.

വൃദ്ധന്റെ കയ്യില്‍ നല്ലൊരു തുക സമ്പാദ്യമുണ്ട്‌. മക്കളെല്ലാം സ്വന്തമായി ഒരോ വീട്ടില്‍ കഴിയുന്നു. താഴെയുള്ള മകന്റെ കൂടെയാണ്‌ പൊറുതി. മകന്റെ ഭാര്യ ഉദ്യോഗസ്ഥയായതിനാല്‍ മകന്റെ തീരുമാനമാണ്‌ എല്‍സിയെ ഇവിടെ എത്തിച്ചത്‌. അവള്‍ ജോലിക്ക് പോകുന്ന സമയം തനിക്കൊരു കൂട്ടിന്.

മക്കളുടെ സ്ക്കൂള്‍ വിശേഷം തിരക്കുകയും പഠിപ്പിനെക്കുറിച്ച്‌ ചോദിച്ചറിയുകയും ചെയ്യുമ്പോള്‍ ഒരു സുരക്ഷിതത്വബോധം വന്നു ചേരുന്നത്‌ എല്‍സി അനുഭവിക്കുകയായിരുന്നു.

അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും വൃദ്ധന്റെ മനസ്സില്‍ ചില ശങ്കകള്‍ കടന്നു വന്നിരുന്നു. കാഴ്ചക്കുറവിന്റെ അഭാവം മുഖഭാവങ്ങളില്‍ നിന്ന്‌ ഒന്നും ശേഖരിക്കാനാകുന്നില്ലെങ്കിലും കാര്‍ന്നോര്‌, അപ്പച്ചാ വിളികള്‍ നിലച്ചതും പകരം ചില അജ്ഞാതമായ ഏതൊക്കെയൊ ശബ്ദങ്ങളിലൂടെ തന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതി സ്വീകരിച്ചതിലെ അര്‍ത്ഥം തേടി വൃദ്ധന്‍ കുഴഞ്ഞു. ആ അര്‍ത്ഥം തേടല്‍ മനുഷ്യമനസ്സിന്റെ ഇനിയും പിടി കിട്ടാത്ത ചില കെട്ടുപിണച്ചിലിലേക്ക്‌ യാത്രയാക്കി.

അവളിനി ഒരു പകരക്കാരന്റെ സാന്നിദ്ധ്യം തന്നിലൂടെ പ്രതീക്ഷിച്ചു കൂടായ്കയില്ല എന്ന ചിന്തയിലേക്ക്‌ കയറിയത്‌ ചെറിയ അസ്വസ്ഥത ഉളവാക്കി. പ്രായം കൊണ്ടുള്ള പൊരുത്തക്കേടുകള്‍, ജാതി മൂലമുള്ള പൊരുത്തക്കേടുകള്‍ എല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ ചുറ്റുവട്ടത്തു നിന്നുള്ള എതിര്‍പ്പുകള്‍ ശക്തമാകും. ഇത്രയും പ്രായവ്യത്യാസത്തില്‍ എത്രയോ പേര്‍ പരസ്പരം കൂട്ടെന്ന രീതിയില്‍ വിവാഹിതരാകുന്നു. തന്റെ ഭാഗത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ ശരിയെന്ന്‌ തോന്നാം. മിണ്ടീം പറഞ്ഞ്‌ ഇരിക്കാനും, സഹായത്തിനും ഒരു കൂട്ട്‌. അവിടെ തീരുന്നു തന്റെ ആഗ്രഹം.

ഇത്രയും നാളത്തെ ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷ നേടാന്‍ ഒരു പക്ഷെ എല്‍സിയും ആദ്യം അങ്ങിനെ ചിന്തിച്ചേക്കാം. ആദ്യചിന്തകളിലെ അനുഭവം പഴകുന്നതോടെ അവളുടെ ശരീരം ആഗ്രഹിക്കുന്നത്‌ നല്‍കാന്‍, മുരടിച്ച ഈ പടു വൃക്ഷത്തിനാകില്ല. മോഹിച്ചത്‌ നേടിക്കഴിഞ്ഞാല്‍, നേടിക്കഴിഞ്ഞതിലെ കുറവ്‌ തേടി പായുന്ന മനസ്സിന്റെ വികൃതി നല്ലത്‌ പോലെ വൃദ്ധന്‌ അറിയാമായിരുന്നു. എങ്കിലും എല്‍സിയെ നഷ്ടപ്പെടുത്താന്‍ അനുവദിക്കാത്ത മനസ്സും.

ഞാന്‍ ചേട്ടാന്ന്‌ വിളിച്ചോട്ടെ. എന്റെ ഭര്‍ത്താവിനെ ഞാന്‍ അങ്ങിനെയാണ്‌ വിളിച്ചിരുന്നതെന്ന്‌ ഒരിക്കല്‍ എല്‍സി പറഞ്ഞത്‌ മുതലാണ്‌ ഇത്തരം കാട്‌ കയറിയ ചിന്തകള്‍ തെളിഞ്ഞത്‌.

-ചേട്ടന്‍- മറ്റാരും കേള്‍ക്കാതെ എല്‍സിയില്‍ നിന്ന്‌ അത്‌ കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്‌. മരിച്ചു പോയ അനന്ദലക്ഷ്മിയെ ഓര്‍മ്മ വരും. ഒരു വയസ്സന്‍ നാണം നിഴലിക്കും.

ചേട്ടനൊ..ആരും കേള്‍ക്കണ്ട നിന്റെ പ്രാന്തെന്ന്‌ മറുപടി പറയുമ്പോഴും അവള്‍ അങ്ങിനെത്തന്നെ വിളിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, പിന്നീടങ്ങനെ ചോദിച്ചിട്ടില്ല...വിളിച്ചിട്ടില്ല.

"ഇന്നെന്താ...കാര്‍ന്നോര്‌ വെല്യ ചിന്തേലാണാല്ലൊ."

ആ വിളിയിലെ ഹാസ്യം ആസ്വദിച്ചു കൊണ്ടു തന്നെ വൃദ്ധന്‍ എല്‍സിയുടെ ഉള്ളറിയാന്‍ മോഹിച്ചു.

"ഇപ്പൊ എന്ത്ന്നാ വിളിക്കാന്നൊള്ള സംശയം മാറിക്കിട്ടി...അല്ലെ എല്‍സിക്കുട്ടി?"

"ഞാന്‍ തമാശക്ക്‌ പറഞ്ഞതാ. പറയണേന്റെ രീതി കേട്ടാലും മനസ്സിലാവ്‌ല്യേ...എന്ത്‌ വിളിക്കണംന്ന്‌ ഇത്‌വരെ തീരുമാനിച്ചില്ല. തീരുമാനമാകുന്നത്‌ വരെ ഒന്നും വിളിക്കണ്ടാന്ന് വിചാരിക്കാ."

"ഞാനൊരു കാര്യം പറയട്ടെ. നിന്റെ പേരില്‌ കുറച്ച്‌ പണം ഞാന്‍ ബാങ്കിലിടാം. അതിന്റെ പലിശ്യോണ്ട്‌ നിനക്കും മക്കള്‍ക്കും കഴിയാം."

താന്‍ കൂടുതല്‍ സുരക്ഷിതയാകുന്നതും ഉത്തരമില്ലാതിരുന്ന ചിലവ സഫലമാകുന്നതും ആവശ്യപ്പെടാതെ സംഭവിക്കുന്നത്‌, വേണ്ടെന്നൊ വേണമെന്നൊ പറയാന്‍ എല്‍സിക്കായില്ല. അത്ഭുതത്തിന്റേയും ആഹ്ളാദത്തിന്റേയും തിരിച്ചറിയാനാകാത്ത വികാരം മനസ്സില്‍ നിറഞ്ഞത്‌ സത്യം.

"മക്കളറിഞ്ഞാല്‍ അത്‌ ബുദ്ധിമുട്ടാകില്ലെ?" എല്‍സി പോലും ചിന്തിക്കാതിരുന്ന വാക്കുകളാണ്‌ പുറത്ത്‌ വന്നത്‌. പണം സ്വീകരിക്കാന്‍ പ്രയാസമില്ലെന്ന്‌ സ്വയമറിയാതെ ആ വാക്കുകളില്‍ പ്രകടമായി.

"മക്കള്‍ക്ക്‌ എന്റെ പണത്തില്‍ കണ്ണില്ല. എല്ലാരും നല്ല നിലയിലാ. പണം ഇണ്ടാക്കണംന്ന്ണ്ടെങ്കിലും മറ്റൊരുത്തന്റെ കൈക്കലാക്കണംന്ന ആര്‍ത്തി ആര്‍ക്കുല്യ. വയസ് കാലത്ത്‌ അവര്‍ക്കെന്നെ നോക്കണംന്ന്ണ്ടെങ്കിലും ആളെണ്ണം കുറഞ്ഞ ഇപ്പഴത്തെ വീടോളിലെ ചിറ്റ്പാടില്‍ അവര്‍ക്ക്‌ പറ്റാഞ്ഞിട്ടാ. അതോണ്ടല്ലെ നിന്നെ കണ്ടെത്തി ഇവ്ടെ കൊണ്ടാക്കിത്‌. എന്റെ ഒറ്റപ്പെടല്‌ അവ്‌രും കാണുന്നൂന്നല്ലെ അതിന്റര്‍ത്തം. അതോണ്ട്‌ പണത്തിന്റെ കാര്യത്തില്‌ മോള്‌ വെഷ്മിക്കണ്ട."

എല്‍സി പണം നിരസിക്കുമെന്ന സംശയം അകന്നത്‌ വൃദ്ധന്‌ തൃപ്തി നല്‍കി. അവള്‍ അന്യയല്ലെന്നും പരസ്പരം കൂടുതല്‍ അടുക്കുന്നുവെന്നും അനുഭവപ്പെടാന്‍ തുടങ്ങി.

ദിവസവും രാവിലെ വന്ന്‌, വൈകീട്ട്‌ വൃദ്ധന്റെ മരുമകള്‍ ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍, എല്‍സി തിരിച്ച്‌ പോകുകയാണ്‌ പതിവ്‌. എല്‍സിയുടെ പേരില്‍ പണം ബാങ്കിലായി. അതിനു ശേഷം വൈകീട്ട്‌ തിരിച്ച്‌ പോകുന്നത്‌ ശരിയല്ലെന്ന്‌ അവള്‍ക്ക്‌ തോന്നിത്തുടങ്ങി.

വൃദ്ധനോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരുന്നു. ചെറുപ്പ കാലത്തേക്ക്‌ തിരിച്ച്‌ പോകുന്നതും തന്റെ മനസ്സില്‍ പ്രണയം പുഷ്പിക്കുന്നതും തെല്ലൊരു നാണത്തോടെ മനസ്സിലാക്കി. കൌമാരക്കാരിയുടെ പകപ്പും പരിഭ്രമവും ഈയിടെ വൃദ്ധനുമായി സംസാരിക്കുമ്പോള്‍ കടന്നു വരുന്നു. ആരെങ്കിലും കാണുമൊ കേള്‍ക്കുമൊ എന്നൊക്കെയുള്ള വികാരം.

ഒരു ദിവസം രാത്രി എല്‍സി വൃദ്ധനോടൊപ്പം തങ്ങി. പലപ്പോഴായി വിചാരിക്കുന്നതാണ്‌. ഇതുവരെ കഴിഞ്ഞിരുന്നില്ല.

"എ‍ന്താ.. രണ്ടു പേരും കൂടി ഒരു ശൃംഗാരം." വൃദ്ധനും എല്‍സിയും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ വാതില്‍ക്കല്‍ മരുമകളുടെ ശബ്ദം‍.

"അല്ല. ഇതാര്‌? ജോലിക്കാരിയൊ..ഇന്നു ആപ്പീസില്‌ ചുള്ളമ്മാരെയൊന്നും വളയ്ക്കാന്‍ കിട്ടില്യേടി നിനക്ക്‌?" വൃദ്ധന്‍ തിരിച്ച്‌ കൊടുത്തു.

"ഈ അച്ചന്റെ ഒരു കാര്യം? വേറെ ആള്‍ക്കാര്‌ കേള്‍‍ക്കുംന്ന വിജാരേ ഇല്ല."

"നിയും അവളും എനിക്കെന്താ മോളെ വിത്യാസം?"

"എല്‍സിച്ചേച്ചി, കെളവന്‍ ആള്‌ ഭയങ്കരനാ..ഞാനത്‌ ആദ്യം പറയാന്‍ മറന്നു. വായില്‍ നിന്ന്‌ വരുന്നതിന്‌ നൂറ്‌ കിലോ തൂക്കം കാണും." ചിരിച്ചു കൊണ്ടാണ്‌ മരുമോളത്‌ പറഞ്ഞത്‌.

"കെളവന്‍ നിന്റെ നായരാടി. നായരും നായരിച്ചീം കൂടി പകലന്ത്യാവോളം ജോലീന്ന്‌ പറഞ്ഞ്‌ നടന്നൊ. പിന്നെന്റെ പ്രായാകുമ്പൊ പണ്ട്‌ ജീവിച്ചില്ലല്ലൊ എന്നോര്‍ത്ത്‌ വെഷമിക്കാം. ഞാനൊക്കെ ചെറുപ്പത്തില്‌ ഈ പണീം പണീംന്ന്‌ പറഞ്ഞ്‌ നടക്കല്ലായ്‌ര്‌ന്നു."

"നിങ്ങളിരിക്ക്‌. ഇനിക്ക്‌ ഇത്തിരി പണി കൂടി ഇണ്ട്‌. അത്‌ കഴിഞ്ഞ്‌ വരാം." മരുമകള്‍ പോയി.

എല്‍സി കട്ടിലില്‍ വൃദ്ധന്റെ അരികിലേക്ക്‌ ചേര്‍ന്നിരുന്നു. ചുള്ളിക്കമ്പ്‌ പോലുള്ള വൃദ്ധന്റെ കൈകള്‍ മടിയിലെടുത്തുവെച്ച്‌ തഴുകി കൊണ്ടിരുന്നു.

"എന്റെ മരുമോള്‌ പറഞ്ഞ പോലെ നെനക്കെന്താ ഒരു സൃംഗാരം?" എല്‍സി അതൊന്നും കേള്‍ക്കുന്നില്ലായിരുന്നു.

"ചേട്ടാ...."അവള്‍ വളരെ സാവധാനം വിളിച്ചു. ഒരിഴച്ചില്‍ പോലെ പ്രത്യേകതരം ശബ്ദമായിരുന്നു ആ വിളിക്ക്.

"കള്ളീടെ മൊകത്തൊര്‌ നാണംണ്ടാവുംല്ലോ ഇപ്പൊ. ഇനിക്കത്‌ കാണാമ്പറ്റ് ണ് ല്യല്ലൊ." ഇങ്ങിനെ ഒരു സന്ദര്‍ഭം നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ വൃദ്ധന്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

"ഒന്ന്‌ പോ ചേട്ടാ..എന്ത്‌ പറഞ്ഞാലും ഒര്‌ തമാശ. ഞാന്‍ കാര്യായിട്ടാ പറഞ്ഞെ. ചേട്ടനെന്നെ കെട്ടാമൊ?" കിളിര്‍ത്ത്‌ വന്ന നാണത്തോടെ എല്‍സി.

നമ്മളൊഴികെ മറ്റാര്‍ക്കും ഇതംഗീകരിക്കാന്‍ പറ്റില്ല. എന്റെ കാശ്‌ തട്ടിയെടുക്കാനുള്ള നിന്റെ അടവ്ന്നായ്‌രിക്യും പുറമേന്ന്‌ ആദ്യം കേള്‍ക്കാ. പിന്നെ ജാതി, നമ്മ്ടെ പ്രായത്തിന്റെ അന്തരം..അങ്ങനെ പല പ്രശ്നം."

വൃദ്ധന്‍ നേരത്തെ തന്നെ ഗൌരവമായി ഇത്തരം ബന്ധത്തില്‍ ഉടലെടുക്കാവുന്ന പ്രശ്നങ്ങളുടെ പല വശങ്ങളെക്കുറിച്ചും ചിന്തിച്ചു വെച്ചിരുന്നതിനാല്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ പറയാനായി.

"നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."

എല്‍സിക്ക്‌ പെട്ടെന്ന്‌ ഉള്‍ക്കൊള്ളാനായില്ലെങ്കിലും പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

"നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. അതുകൊണ്ട്‌ ആരും കേ‍ക്കാതെ നിയെന്നെ ചേട്ടാന്ന്‌ വിളിക്കണം."
                                                ------------------------

18/3/11

എല്‍സിയും വൃദ്ധനും

18-03-2011

"മൊലേം തലേം ഉണ്ടോടി പെണ്ണെ നിനക്ക്‌...?"


പത്തറുപത്തഞ്ച്‌ വയസ്സായെങ്കിലും കെളവന്റെ മനസ്സിലിരിപ്പ്‌ കൊള്ളാലൊ. ശരീരം ശോഷിച്ചാലും മനസ്സ്‌ ചെറുപ്പമായിരിക്കുമെന്നു പറയുന്നത്‌ ശരിയായിരിക്കും. കൊക്ക് പോലെ ഇരുന്നാലും വായില്‍ നിന്നു വരുന്നത്‌ വലിയ കാര്യങ്ങളാണ്‌. ചിലപ്പൊഴൊക്കെ അസ്ലീലച്ചുവ തോന്നിച്ചാലും വെറുപ്പ്‌ തോന്നാറില്ല. രണ്ടാഴ്ച കൊണ്ട്‌ കുറെയൊക്കെ മനസ്സിലായി.

"നിയിപ്പൊ വിജാരിക്കുന്നത്‌ ഈ കെളവന്റെ ഒരു പൂതീന്നായിരിക്കും അല്ലെ? ചെങ്കണ്ണ്‌ പിടിപെട്ടേനു ശേഷം കണ്ണിന്‌ ആകെ മൂടലായി. ഒരു നെഴല്‌ പോലെ എല്ലാം കാണാം."

മനസ്സില്‍ വിചാരിക്കുന്നത്‌ പോലും കെളവന്‍ തിരിച്ച്‌ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ എല്‍സിക്ക്‌ അത്ഭുതം. പല തവണ ഇങ്ങിനെ സംഭവിച്ചിരിക്കുന്നു.

"നിനക്ക്‌ സൌന്ദര്യം ഇണ്ടോന്നറിയാന്‍ ചോദിച്ചതാ‌." എല്‍സിയില്‍ നിന്ന്‌ മറുപടി കിട്ടാതായപ്പോള്‍ വീണ്ടും ചോദിച്ചു.

"ഇനിക്കെങ്ങനെ അറിയാമ്പറ്റും?"

"ചെറുപ്പത്തില്‌ നിന്നെ ആരെങ്കിലും പഞ്ചാരയടിച്ചിട്ട്ണ്ടൊ."

"അയിനിപ്പൊ സൌന്ദര്യം വേണംന്നില്ല. പെണ്ണെന്ന ഒരു രൂപം മതി."

"അപ്പൊ നീ സുന്ദരിയാണ്‌. അല്ലെങ്കിലും കണ്ണിക്കണ്ട ജന്തുക്കളുടെ എറച്ചി തിന്നുന്ന നസ്രാണിച്ചി നാപ്പത്‌ കഴിഞ്ഞാലും ഒരു മൊതല്‌ തന്നെ ആയിരിക്കും."

"ഈ കാര്‍ന്നോര് ‍ക്ക്‌ വേറെ ഒന്നും പറയാനില്ലെ."

"ഞാന്‍ ഇങ്ങിനെയൊക്കെ പറയുന്നത്‌ എനിക്കിഷ്ടാണെന്നും അത്‌ കേള്‍‍ക്കുന്നത്‌ നിനക്കിഷ്ടാണെന്നും നമ്മ‍ക്ക്‌ രണ്ടുപേര്‍ക്കും അറിയാം. അയിന്റെ കാരണം നിന്റെ മനസ്സിന്റെ നന്‍മയാണ്‌."

ആ വാക്കുകള്‍ എല്‍സിയുടെ മനസ്സില്‍ തട്ടി. തന്റെ മനസ്സറിയാന്‍ സ്വന്തം ഭര്‍ത്താവ്‌ പോലും ശ്രമിച്ചിട്ടില്ലെന്ന്‌ എല്‍സി വേദനയോടെ ഓര്‍ത്തു. അവിടെയാണ്‌ കാഴ്ച കുറഞ്ഞ ഒരു വൃദ്ധന്‍ മായാജാലക്കാരനെപ്പോലെ തന്റെ മനസ്സ്‌ വാരി പുറത്തേക്ക്‌ കുടയുന്നത്‌.

"നിന്റെ മാപ്ള ചത്ത്ട്ട്‌ പത്ത്‌ കൊല്ലം കഴിഞ്ഞില്ലെ? അതീപ്പിന്നെ നിന്നോട്‌ ആരും ഇതേപോലെ പറഞ്ഞിട്ട്ണ്ടാവില്ല. എന്തിനാ ല്ലാം അടക്കിപ്പിടിച്ച്‌ വീര്‍പ്പ്‌ മുട്ടി ജീവിക്കണെ."

വൃദ്ധന്‍ പറയുന്നതെല്ലാം അക്ഷരംപ്രതി ശരിയാണ്‌.
പത്ത്‌ വര്‍ഷം മുന്‍പ്‌ രണ്ട്‌ മക്കളെ സമ്മാനിച്ച്‌ ഭര്‍ത്താവ്‌ മരിക്കുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. ഇത്രയും നാള്‍ എങ്ങിനെയൊക്കെയൊ കഴിഞ്ഞു. നേരിയ തോതിലെങ്കിലും വേറൊരു വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാനാകാതിരുന്നത്‌ മതത്തിന്റെ സ്വാധീനം തന്നെ. ചിന്താശേഷിയില്ലാത്ത മാതാപിതാക്കളില്‍ വിധവയുടെ വേദനകളും ഒറ്റപ്പെടലുകളും വെറും കുമിളകള്‍. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലേക്ക്‌ മാത്രം ജീവിതം ഒതുക്കിയപ്പോള്‍ കെട്ടടങ്ങാത്ത മനസ്സിന്റെ മോഹങ്ങള്‍ പലപ്പോഴും തലപൊക്കി.

ഒരു വിധവ നേരിടേണ്ടി വരുന്ന കുത്തുവാക്കുകളും ശാപവചനങ്ങളും സുരക്ഷിതത്വക്കുറവും മൌനമായി സ്വീകരിച്ചത്‌ അനുഭവിക്കുന്ന വിധിയോടുള്ള ക്രൂരമായ പ്രതികാരം മാത്രമായിരുന്നു. സ്വയം വേദന സ്വീകരിച്ച്‌ നിര്‍വൃതിയടയുക.

മറ്റൊരു വിവാഹത്തെക്കുറിച്ച്‌ ആദ്യം ചെറിയൊരു സൂചന ‍പോലും തല പൊക്കിയില്ലെങ്കിലും പോകെപ്പോകെ നഷ്ടപ്പെട്ട കൂട്ടിനും പങ്കിനും പകരം കണ്ടെത്താന്‍ മനസ്സ്‌ തുടിച്ചിരുന്നു. ഒറ്റപ്പെടലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്തോറും പുതിയൊരു കൂട്ട്‌ എന്നതിന്റെ സാധ്യത മങ്ങുന്നത്‌ സമൂഹത്തിന്‌ മറവിയായും, മക്കളുടെ വളര്‍ച്ചയായും കണ്‍മുന്നില്‍ തെളിഞ്ഞു.

മോളെ ഞാന്‍ വേദനിപ്പിച്ചൊ...നിശ്ശബ്ദത ഇനിക്ക്‌ തരുന്ന ഉത്തരം അതാ‌. പഴേത്‌ വെറുതെ ഓര്‍ക്കാനെ പാടുള്ളു. അന്നത്തെ ജീവിതത്തിന്റെ കൂടെ നീന്താന്‍ ഇപ്പോ ശ്രമിക്കരുത്‌. പഴേതും പുത്യേതും കലര്‍ന്ന ഒരുത്തരല്ലായ്ക പ്രയാസണ്ടാക്കും. എന്റെ അനന്ദലക്ഷ്മി മരിച്ചേ‍പ്പിന്നെ മുഴ് വന്‍ സമയോം ഏകാന്തേലായിപ്പോയ ഞാന്‍ ആരേങ്കിലും കിട്ട്യാ‍ വാ തോരാതെ എന്തെങ്കിലൊക്കെ പറയുന്നത്‌ ഒന്നും ഓര്‍ക്കാണ്ടിരിക്കാനാ‌. നഷ്ടപ്പെടുമ്പോ‍ സംഭവിക്കണ ശൂന്യത സൃഷ്ടിക്കണ വേദന സഹിക്കാമ്പറ്റില്ല പലപ്പഴും."

"വേദനിപ്പിക്കണ് ല്യ. വേദനകള്‍ ശീലായോണ്ട്‍ മരവിപ്പാ‌ എപ്പഴും. ഒരാള്‍ അന്നെ മനസ്സിലാക്കുന്നുന്നോള്ള  അറിവ്‌ സന്തോഷാ‌." വൃദ്ധന്റെ വാക്കുകള്‍ക്ക്‌ മുന്നില്‍ എല്‍സിയും വാചാലയായി.

"നിനക്കിപ്പോ‍ വേറൊരു വിവാഹം വേണംന്ന്‌ തോന്നുന്നു അല്ലെ."

"ഇപ്പഴില്ല. ചെലപ്പഴൊക്കെ തോന്നിരുന്നു. മക്കള്‍ വളരുന്തോറും ആ ആഗ്രഹങ്ങ‍ക്ക്‌ മൊരടിപ്പ്‌ വരണ്."

"മൊരടിച്ചാലും അതൊരു നീറ്റലായി എപ്പഴും കുത്തി നോവിച്ചോണ്ടിരിക്കും."

"ഉം."

"നിന്റെ ചട്ട്യേം മുണ്ടും ഇനിക്കിഷ്ടാ. അലക്കിത്തേച്ച്‌ ഒതുക്കി വെച്ച പിന്നാമ്പോറത്തെ ഞൊറീള്ള വാല്‌ അന്സരണ്യോള്ള മയിലിനെ ഓര്‍മ്മിപ്പിക്കും." വൃദ്ധന്‍ മന:പ്പൂര്‍വം വിഷയം മാറ്റാന്‍ ഒരു ശ്രമം നടത്തി.

"കണ്ണ്‌ കാണില്യാന്ന്‌ പറഞ്ഞിട്ട്‌ എല്ലാം കൃത്യയി കാണ് ണ്ണ്ടല്ലോ ."

"ഞാമ്പറഞ്ഞില്ലെ ഒരു നെഴല്‌ പോലെ കാണാംന്ന്‌. മെഴുക്ക്‌ കലര്‍ന്ന പേപ്പറിലൂടെ നോക്കണത്‌ പോലെ. ബാഹ്യരൂപം കിട്ടിയാ‍ ബാക്ക്യെല്ലാം ഞാന്‍ നേരത്തെ കണ്ട്ട്ടൊള്ള തെളിഞ്ഞ കാഴ്ച്യോളിലെ ചിത്രങ്ങള്‍ ചേര്‍ത്ത്‌ വെക്കുന്നതാ‌. കൃസ്ത്യാനിക്കുട്ട്യോള്ടെ നല്ല വേഷം."

"കൃസ്ത്യാനി, നസ്രാണി എന്നൊക്കെ കൂടെക്കൂടെ പറയുന്നതെന്തിനാ?"

"കൂടുതല്‍ ഇഷ്ടം തോന്നുന്നവരെയാ ജാതിപ്പേര്‌ കൂട്ടി വിളിക്കുക. അടുത്തവരോട്‌ വര്‍ത്താനം പറയുന്ന പോലെ തൊന്നും ഇനിക്ക്‌. നിനക്ക്‌ ദേഷ്യം തോന്നുന്നെങ്കി ഇഞ്ഞി ഞാന്‍ പറയില്ല."

"അയ്യൊ, എനിക്ക്‌ ദേഷ്യം ഒന്നുംല്യ. ആദ്യം കേട്ടപ്പൊ ഒരു പ്രയാസം തോന്നി. ഇപ്പൊ ഇങ്ങിനെയൊക്കെ കേക്കുന്നതാ കൂടുതല്‍ ഇഷ്ടം."

എല്‍സി കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു. ശോഷിച്ച്‌ പൊക്കം കുറഞ്ഞ്‌ എല്ലുന്തിയ ശരീരത്തിന്‌ ഒരാവരണം പോലെ ചുക്കിച്ചുളിഞ്ഞ തൊലിയുമായുള്ള രൂപം ആദ്യം കണ്ടപ്പോള്‍ ഒരു സാധാരണ വൃദ്ധന്‍ എന്നേ തോന്നിയിരുന്നുള്ളു. വാശിയും ദേഷ്യവും ചേക്കേറിയ, തേരട്ട പോലെ ഞരമ്പുകള്‍ പിണഞ്ഞ ഒരു വൃദ്ധന്‍. ഒരു വ്യക്തിയെ കാണുന്ന മാത്രയില്‍ അയാളെക്കുറിച്ച്‌ ഗണിച്ചെടുക്കുന്ന തോന്നലുകള്‍ തെറ്റാവുമെന്ന്‌ ചുരുങ്ങിയ സമയം കൊണ്ട്‌ വൃദ്ധന്‍ തെളിയിച്ചിരിക്കുന്നു. ആ തോന്നലുകളില്‍ അശേഷം ശരിയില്ലായിരുന്നെന്ന്‌ അനുഭവങ്ങളില്‍ നിന്ന്‌ തിരിച്ചറിയുന്നു.

വൃദ്ധനെ, അല്ല..അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള അവസരം ലഭിച്ചത്‌ തന്റെ ഭാഗ്യമായി മാത്രമെ കാണാനാകുന്നുള്ളു. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനവും ചെറിയ സാമ്പത്തിക പ്രയാസങ്ങളും ഒരു പരിധി വരെ പരിഹരിക്കപ്പെടുന്നു. കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോള്‍ പണക്കാരായ മക്കള്‍ അച്ഛന്‌ നല്‍കിയ ഔദാര്യമാണ്‌ താന്‍. ഒരു വേലക്കാരിയായി അല്ലെങ്കില്‍ ഹോം നേഴ്സ്‌ ആയി ഇവിടെ എത്തിപ്പെടുമ്പോള്‍ അത്‌ തന്റെ വേദനകള്‍ക്ക്‌ ശമനമായിരിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

"ഇനി പേടിക്കാതെ ഇനിക്ക്‌ സംസാരിക്കാം....ല്ലെ എല്‍സിക്കുട്ടി."

'എല്‍സിക്കുട്ടി' ആരും അറിയാതെ മനസില്‍ സൂക്ഷിച്ചിരുന്ന,കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കായിരുന്നു അത്‌.

"അതെ അപ്പച്ചാ. എന്ത്‌ വേണെങ്കിലും..."

"നീ ആളാകെ മാറിയല്ലൊ...അന്യത നിഴലിക്കോങ്കിലും നമ്മ്ടെ പ്രായം കണക്കിലെടുത്താ‍ കാര്‍ന്നോര്‌ന്ന്‌ വിളിക്കുന്നതീ‍ തെറ്റില്ല. പരിജയോള്ളതും ശീലിച്ചതും ആയ കേള്‍വ്യോള്‍ക്ക്‌ പൊറത്ത്‌ അപ്പച്ചന്‍ എന്നേനെ പൂര്‍ണ്ണ തൃപ്ത്യോടെ സ്വീകരിക്കാന്‍ ഹിന്ദ്വായ എന്റെ മനസ്സ്‌ മടിക്കും. സ്വന്തം അച്ഛനും മോളും എന്നത് പോലും പൊറത്തേക്ക്‌ കേ‍പ്പിക്കാനുള്ള വിളികള്‍ മാത്രായി പരിണമിച്ചിരിക്കുന്ന ഇന്നില്‍ ഒരന്യ വ്യക്ത്യെ അപ്പച്ചാന്ന്‌ വിളിക്കുന്നത്‌ അര്‍ത്ഥശൂന്യതാ‌. വിളികളിലൊത്ങ്ങണ മധുരം മാത്രം."

"ഞാന്‍ മധ് രിപ്പിക്കാനല്ല വിളിച്ചത്‌. ശരിക്കും ഇഷ്ടം കൊണ്ടാ."

"ആയിരിക്കാം. എനിക്ക്‌ കൂടി അങ്ങിനെ തോന്നണ്ടെ? ആദ്യം നീ കാര്‍ന്നോര്‌ന്നെന്നെ ‌ വിളിച്ചിരുന്നു. പിന്നെ നിന്റെ പ്രയാസങ്ങള്‍ ഞാനൊരു കേള്‍വിക്കാരനെപ്പോലെ കേട്ടിരുന്നപ്പോ‍ അപ്പനെപ്പോലെ ഇഷ്ടപ്പെടുന്നു. അതിനര്‍ത്ഥം നിന്നില്‍ മയങ്ങിക്കെടക്കണ മോഹങ്ങള്‍ ഉണരുന്നൂന്നാ. അറിഞ്ഞ്‌ ഇഷ്ടപ്പെടാനും സ്നേഹിക്കാനുമുള്ള നിന്റെ കഴിവ്‌ നല്ലത്‌ന്നെ."

"ഞാന്‍ തര്‍ക്കത്തിനൊന്നും ഇല്ല. വേറെ എന്താ ഞാന്‍ വിളിക്കാ?"

(തുടരും)

14/2/11

ഞാനെന്തേ ഇങ്ങിനെ..?

14-02-2011

അമ്പാട്ടെ കേറ്റം കേറുന്ന "തൊഴിലാളി"യുടെ ശബ്ദം എന്റെ തിരക്കുകള്‍ക്ക്‌ വേഗത കൂട്ടി. കാറി വലിച്ചാണ്‌ എല്ലാ വണ്ടികളും ആ കയറ്റം കയറുന്നത്‌. മൂന്ന്‌ കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും വീട്ടില്‍ നിന്നാല്‍ കേള്‍ക്കുന്ന ആ ശബ്ദം ദൈനംദിന ഓഫീസ്‌ യാത്രയിലെ ആദ്യം ലഭിക്കുന്ന സൂചനയായി വന്നെത്തുന്നു


ഒരു പ്രദേശം മുഴുവന്‍ തണല്‍ വിരിച്ച്‌ പടര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന കൂറ്റന്‍‍ ഞാവല്‍ മരത്തിന്റെ തണലിനടിയിലൂടെ ഇറക്കം ഇറങ്ങി വന്നാല്‍ 'അമ്പല നട' സ്റ്റോപ്പില്‍ വണ്ടി നില്‍ക്കും. കാലത്ത്‌ എട്ടര എന്നതിനാല്‍ കോളേജ്‌ കുട്ടികളും ജോലിക്കാരുമായി ഒരു ബസ്സിനുള്ള യാത്രക്കാര്‍ അവിടെ തന്നെ കാണും. ചെറിയ പാടവും പാലവും പിന്നിട്ട്‌ കപ്പേള സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ എന്റെ ഊഴമാണ്‌.

തിടുക്കപ്പെട്ട്‌ ബാഗെടുത്ത്‌ വീട്ടില്‍ നിന്ന്‌ റോഡിലേക്കിറങ്ങി. റോഡിലേക്കിറങ്ങുന്നത്‌ തന്നെയാണ്‌ സ്റ്റോപ്പ്‌. മുന്നൂറ്‌ മീറ്റര്‍ മുന്നിലേക്കൊ പിന്നിലേക്കൊ നടന്നാല്‍ വേറെ സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും സമയമില്ലല്ലൊ..അതുകൊണ്ട്‌ ഞങ്ങള്‍‍ ചിലര്‍ ചേര്‍ന്ന്‌ രൂപപ്പെടുത്തിയതാണ്‌ ഈ സ്റ്റോപ്പ്‌.

സ്റ്റോപ്പെന്ന്‌ പറയാനൊന്നും ഇല്ല. ആദ്യം കട്ടി കൂടിയ ഒരു പേപ്പറില്‍ ചോക്കുകൊണ്ട്‌ ബസ്‌ സ്റ്റോപ്പ്‌ എന്നെഴുതി വേലിയില്‍ കെട്ടിവെച്ചു. പിന്നെ ഒരു മുളന്തൂണില്‍ പലകയടിച്ച്‌ പെയിന്റോണ്ടെഴുതി കാനയില്‍ കുത്തിനിര്‍ത്തി. ഇപ്പോളത്‌ വണ്ണം കുറഞ്ഞ പൈപ്പില്‍ വട്ടത്തിലുള്ള തകര ഷീറ്റില്‍ ഭംഗിയായി കാനക്ക്‌ മുകളിലായി സ്ഥാപിച്ചു. ബസ്റ്റോപ്പിന്റെ ചെറിയ ഗൌരവവും കൈവന്നു.

പലപ്പോഴും സ്റ്റോപ്പില്‍ ഞാന്‍ മാത്രമെ ഉണ്ടാകാറുള്ളു. ഞാനവിടെ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടാല്‍ പോലും അവിടെ നിന്നുള്ളവര്‍ തൊട്ടടുത്ത സ്റ്റോപ്പുകളിലേക്ക്‌ നടക്കും. പിന്നീട്‌ ഞാന്‍, കുറച്ചു മുന്‍പേ വീട്ടില്‍ നിന്നിറങ്ങി മറ്റു സ്റ്റോപ്പുകളിലേക്ക്‌ പോകുന്നവരെ തടഞ്ഞ്‌ എന്നോടൊപ്പം നിര്‍ത്തി. ഇപ്പോള്‍ ഈ ഭാഗത്തുള്ളവര്‍ ഇവിടെ തന്നെയാണ്‌ നില്‍ക്കുന്നത്‌.

സ്റ്റോപ്പിന്‌ പ്രത്യേകം പേരൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു കുറവ്‌ തോന്നിയിരുന്ന ഘട്ടത്തിലാണ്‌ 'തൊഴിലാളി'യിലെ കിളി "കുപ്പി വളവ്‌" ആളെറങ്ങാനുണ്ടൊ എന്നൊരിക്കല്‍ ചോദിച്ചത്‌. അങ്ങിനെയാണ്‌ 'കുപ്പിവളവ്‌' സ്റ്റോപ്പായത്‌.

ഇവിടെ റോഡിനൊരു ചെറിയ വളവുണ്ട്‌. വളവിന്‌ തൊട്ടടുത്ത വീട്ടിലെ രണ്ടാനമ്മ, ആദ്യ ഭാര്യയിലെ മകന്‌ കുപ്പിച്ചില്ല്‌ അരച്ച്‌ ചോറിലിട്ട്‌ കലര്‍ത്തി കൊടുത്തു. രണ്ടാനമ്മയുടെ ഒരു കണ്ണിന്‌ അല്‍പം കാഴ്ച കുറവായതിനാല്‍ കുപ്പിച്ചില്ല്‌ വേണ്ടവിധം പൊടിഞ്ഞില്ലെന്നത്‌ കാണാനായില്ല. മകന്‍ ചോറ്‌ വാരിയപ്പോള്‍ കരകര ശബ്ദം. ആദ്യമെ രണ്ടാനമ്മയില്‍ സംശയം തോന്നിയിരുന്ന മകന്‍ ചോറ്‌ കഴിക്കാതിരുന്നപ്പോള്‍ നിര്‍ബന്ധിച്ചവര്‍ വായില്‍ കുത്തിക്കയറ്റാന്‍ ശ്രമിച്ചു. അടിപിടി ബഹളം. നാട്ടുകര്‍ ഓടിക്കൂടി. സംഗതി കൈവിട്ടെന്ന്‌ കണ്ട രണ്ടാനമ്മ ചോറെടുത്ത്‌ മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു.

ഈ സമയത്താണ്‌ തൊഴിലാളി ബസ്സ്,‌ സംഭവ ദിവസം അന്നവിടെ നിര്‍ത്തിയിരുന്നത്‌. പേര്‌ കിട്ടാന്‍ വേറെന്ത്‌വേണം?

ഒരുവിധം ബസ്സിനകത്തേക്ക്‌ ഞാന്‍ നുഴഞ്ഞ്‌ കയറി. പുറമെ നിന്ന്‌ നോക്കിയാല്‍ ഇനി അതിനകത്തേക്ക്‌ ആര്‍ക്കും കയറാന്‍ പറ്റില്ലെന്ന്‌ തോന്നും. അത്രയും നിറഞ്ഞിരിക്കുന്നു. എന്നിരുന്നാലും അടുത്ത രണ്ട്‌ സ്റ്റോപ്പിലേയും യാത്രക്കാരെ ഇതിനുള്ളില്‍ തന്നെ കുത്തി നിറക്കും. എങ്ങിനെയും കയറിപ്പറ്റാന്‍ യാത്രക്കാരും, എത്ര പേരെ വേണമെങ്കിലും കയറ്റാന്‍ ബസ്സുകാരും തയ്യാറാണെന്നതിനാല്‍ പരിഭവങ്ങള്‍ക്ക്‌ സ്ഥാനമില്ല. അടുത്ത ബസ്സ്‌‌ വരാന്‍ ഇനിയും അര മണിക്കൂറില്‍ കൂടുതല്‍ വേണം.

ഇത്രയും തിരക്കിനുള്ളിലേക്ക്‌ ഇനിയും തിക്കിത്തിരക്കി ഈ ആള്‍ക്കാര്‍ കയറുന്നത്‌ എന്തിനാണെന്ന്‌ ബസ്സിനകത്തായ എനിക്ക്‌ മനസ്സിലാകുന്നില്ല. ഇനിയെങ്കിലും ഇവര്‍ക്ക്‌ ബസ്സ്‌ നിര്‍ത്താതിരുന്നു കൂടെ.

ഈ സ്റ്റോപ്പിലേയും മുഴുവന്‍ യാത്രക്കാരും കേറി. അല്‍പസ്വല്‍പം പഴുത്‌ ഉണ്ടായിരുന്നത്‌ കൂടി നികത്തി. മൂക്ക്‌ മുകളിലേക്ക്‌ ഉയര്‍ത്തിപ്പിടിച്ചാല്‍ ശ്വാസം കിട്ടുമെന്ന അവസ്ഥയായി. വിയര്‍പ്പില്‍ പുഴുകിയ തുണികളിലെ മണവും, പൌഡറിന്റെയും സ്പ്രേകളുടെയും തുളച്ച്‌ കയറുന്ന ഗന്ധവും കൂടി മനമ്പുരട്ടല്‍. താഴെ വെച്ചിടത്ത്‌ നിന്ന്‌ എങ്ങാനും കാലുയര്‍ത്തിയാല്‍ മറ്റാരുടെയെങ്കിലും കാലിനു മുകളില്‍ വെക്കുകയൊ അല്ലെങ്കില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിക്കുകയൊ ചെയ്യെണ്ട സ്ഥിതി.

ഒരഭ്യാസിയെപ്പോലെ ഒരു സൈഡിലേക്ക്‌ തല തിരിച്ച്‌ വെച്ചപ്പോള്‍ അല്‍പം ആശ്വാസം. ബാഗിന്റെ വള്ളി മാത്രമെ തോളിലുള്ളു എന്നറിഞ്ഞപ്പോള്‍ വള്ളിയില്‍ പിടിച്ച്‌ വലിച്ച്‌ ബാഗ്‌ ശരീരത്തോട്‌ അടുപ്പിച്ചു. സീറ്റിന്റെ അരികെ ശരീരം ചേര്‍ത്തുവെച്ച്‌ വളഞ്ഞ്‌ ബാലന്‍സോടെ നിന്നു.

കോളേജ്‌ സ്റ്റോപ്പ്‌ എത്തുന്നത്‌ വരെ ആ നില്‍പ്‌ തുടര്‍ന്നു. കയ്യും കാലും കഴച്ച്‌ വേര്‍പ്പെടുമെന്നു വരെ തോന്നി. ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ ജോലി ഉപേക്ഷിക്കണമെന്നും, ആരെയെങ്കിലും കൊന്നിട്ടായാലും ബൈക്കൊ കാറൊ വാങ്ങണമെന്നും തോന്നാറുള്ളത്‌.

കോളേജ്‌ പിള്ളേര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ബസ്സിനകത്തേക്ക്‌ കാറ്റും വെളിച്ചവും കടന്ന്‌ വന്നു. പുളിച്ച മണം കുറെ പുറത്തേക്ക്‌ ചാടി. ചെറിയൊരാശ്വാസം.

ഞാന്‍ ചാരി നില്‍ക്കുന്ന സീറ്റില്‍ രണ്ട്‌ പേര്‍ ഇരിപ്പുണ്ട്‌. ആരെങ്കിലും ഒരാള്‍ അടുത്തെങ്ങാനും ഇറങ്ങിയാല്‍ അവിടെ കയറി ഇരിക്കാം. മറ്റാരും അവിടം പിടിച്ചടക്കാതിരിക്കാന്‍ കാലൊക്കെ അകത്തി വെച്ച്‌ വിസ്തരിച്ച്‌ നിന്നു. അറ്റത്തിരിക്കുന്ന ചെറുപ്പക്കാരന്‍ മൊബൈലില്‍ നോക്കി ചിരിച്ചു കൊണ്ടിരിപ്പാണ്‌. ഞാന്‍ കാണുന്നത്‌ മുതല്‍ അവന്റെ പണി അതാണ്‌. എന്തൊക്കെയൊ ചിത്രങ്ങള്‍‍ കാണുകയാണ്‌. പിന്നെയുള്ളത്‌ ഒരു വൃദ്ധനാണ്‌. വിഷണ്ണനായി ഇരിക്കുന്ന അങ്ങേരുടെ ഭാവം കണ്ടാല്‍ ഏതൊ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്നു തോന്നുന്നു.

ബസ്സിനകത്തേക്ക്‌ വീണ്ടും യാത്രക്കാര്‍ കയറുകയാണ്‌. കുറഞ്ഞ തിരക്ക്‌ വീണ്ടും കനക്കുന്നു. കുട്ടിയെ എടുത്ത ഒരാള്‍ എവിടെയെങ്കിലും സീറ്റ്‌ കിട്ടുമൊ എന്ന്‌ വെപ്രാളപ്പെടുന്നു‌. അത്ര ചെറിയ കുട്ടിയൊന്നും അല്ല. അയാള്‍ക്ക്‌ ഇരിക്കാന്‍ വേണ്ടിയുള്ള അടവായിരിക്കുമൊ എന്ന്‌ സംശയം തോന്നി.

ഇരിക്കാനുള്ള ഇടം നേടിക്കൊടുക്കാന്‍, നില്‍ക്കുന്ന എനിക്കായിരുന്നു കൂടുതല്‍ ആവേശം. എനിക്കേതായാലും സീറ്റൊന്നും കിട്ടാന്‍ പൊകുന്നില്ല. എങ്കില്‍ പിന്നെ ആരെയെങ്കിലും എഴുന്നേല്‍പിക്കണമെന്ന കുശുമ്പ്‌ നിറഞ്ഞു. വൃദ്ധനോട്‌ എഴുന്നേല്‍ക്കാന്‍ പറയുന്നത്‌ മര്യാദയല്ല. എന്തുകൊണ്ടും കുട്ടിയെ എടുത്തയാളെക്കാള്‍ അവശത വൃദ്ധന്‌ തന്നെ.

കുട്ടിയെ എടുത്തയാള്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാന്‍ ഞാന്‍ വളരെ ഭവ്യതയോടെ ചെറുപ്പക്കാരനോട്‌ പറഞ്ഞു. ഞാന്‍ പറഞ്ഞത്‌ കേട്ടതായൊ, മൊബൈലില്‍ നിന്ന്‌ കണ്ണെടുക്കുകയൊ അയാള്‍ ചെയ്തില്ല. വീണ്ടും ഒന്നുകൂടി ആവര്‍ത്തിച്ചു. ചെറുപ്പക്കാരന്‍ പരുഷമായി എന്നെ നോക്കി. എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്ത്‌ കാണാം.

"ഞാന്‍ തൃശൂരിലേക്കാണ്‌. ഇനിയും മുക്കാല്‍ മണിക്കൂറ്‍ വേണം അവിടെ എത്താന്‍. സീറ്റിനുവേണ്ടി ബസ്‌ അങ്ങോട്ട്‌ പൊയപ്പഴേ കയറിയതാണ്‌ ഇതില്‍. അതുകൊണ്ട്‌ ഞാന്‍ എഴുന്നേല്‍ക്കുന്ന പ്രശ്നമെ ഉദിക്കുന്നില്ല. തനിക്ക്‌ അത്രയും വിഷമം തൊന്നുന്നുവെങ്കില്‍ ഒരു കാറ്‌ പിടിച്ച്‌ അവരെ കൊണ്ടാക്കിക്കൊടുക്ക്‌. അല്ലെങ്കില്‍ വേറെ എന്തെങ്കിലും വഴി നോക്ക്‌."

സൌമ്യമായി പറഞ്ഞിട്ടും മുഖത്തടിക്കുന്നത്‌ പോലുള്ള വാക്ക്‌ കേട്ടപ്പോള്‍ എന്റെ ശരീരം ഒന്ന്‌ പെരുത്തു. ചുറ്റും നോക്കി. അപഹാസ്യനായൊ എന്നൊരു സംശയം. ആരും ഒന്നും മിണ്ടുന്നില്ല. പറയേണ്ടിയിരുന്നില്ല എന്ന്‌ തോന്നി.

വൃദ്ധന്‍ പതിയെ എഴുന്നേറ്റു. മൊബൈലുകാരന്‍ വൃദ്ധനെ പിടിച്ച്‌ അവിടെത്തന്നെ ഇരുത്തി. എന്നിട്ട്‌ പറഞ്ഞു.
"അതത്ര കൊച്ച്‌ കുട്ടിയൊന്നും അല്ല. താഴെ നിര്‍ത്തിയാല്‍ അവനവിടെ നിന്നോളും. കൊച്ചുകുട്ടിയെന്ന്‌ കരുതി സഹതാപം കൊണ്ട്‌ ആരെങ്കിലും എഴുന്നേറ്റാല്‍ അയാള്‍ക്കവിടെ ഇരിക്കാന്‍ വേണ്ടിയുള്ള വേലയാണിത്‌"

ഇപ്പോള്‍ കുട്ടിയെ എടുത്ത മനുഷ്യനും ഒന്ന്‌ ചമ്മിയെന്നത്‌ നേരാണ്‌. മറ്റാരും ഒന്നും പറയാതിരുന്നതിനാല്‍ പെരുത്ത്‌ തുടങ്ങിയ ഞാന്‍ തണുത്തു. പരിഹാസനോട്ടങ്ങള്‍ തനിക്ക്‌ നേരെയാണൊ നീളുന്നത്‌.

അയാള്‍ കുട്ടിയെ താഴെ ഇറക്കി നിര്‍ത്തിയതോടെ ഞാനാകെ വല്ലാതായി. എങ്ങിനെയും ബസ്സി‍‌ന് പുറത്തേക്ക്‌ ചാടിയാലൊ എന്നായി ചിന്ത. വൃദ്ധനരികെ സീറ്റുകള്‍ക്കിടയിലായി കുട്ടി കയറി നിന്നു. ചെറുപ്പക്കാരന്‍ മൊബൈലിലേക്ക്‌ തന്നെ കൂപ്പുകുത്തി.

തൃശൂരിലേക്ക്‌ എത്താറായതോടെ ബസ്സില്‍ വീണ്ടും തിരക്ക്‌ വര്‍ദ്ധിച്ചു. ഇനി കുറച്ച്‌ ദൂരമെ ഉള്ളു എന്നതാണ്‌ സമാധാനം. മൊബൈല്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ച്‌ ചെറുപ്പക്കാരന്‍ എഴുന്നേറ്റു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനായിയിരിക്കും. ചെറിയൊരു വിരോധം മനസ്സില്‍ തോന്നിയതിനാല്‍ അവന്റെ എല്ലാ ചെയ്തികളും നിരീക്ഷിക്കാന്‍ കൌതുകം തോന്നി.

"ഒരു മണിക്കൂറിനകത്ത്‌ ഞാനവിടെ എത്തും. വിചാരിക്കാത്ത ഒരു കുരിശല്ലെ കാലത്ത്‌ തന്നെ തലയില്‍ വീണത്‌. കുറച്ച്‌ കാശടയ്ക്കാന്‍ ബാങ്കില്‍ വന്നതാ. ജപ്തി നോട്ടീസ്സ്‌ ബാങ്കീന്ന്‌ വന്നപ്പൊ അപ്പന്‍ എങ്ങാണ്ട്ന്നൊക്കെ ഒപ്പിച്ചതാ. ഇന്ന്‌ തന്നെ അടക്കാതെ പറ്റില്ല. നീയാ സീഡി വാങ്ങീട്ട്‌ വാ. ഞാനിതാ എത്തി." പരിസരം മറന്നാണ്‌ അവന്റെ ഫോണ്‍ സംഭാഷണം.

വേഗത കുറച്ച ബസ്സ്‌, സ്റ്റോപ്പിനോടടുത്തു. മുക്കാല്‍ ഭാഗം ആള്‍ക്കാരും ഇവിടെ ഇറങ്ങും. റെയില്‍വെ സ്റ്റേഷനിലേക്കും ബസ്സ്‌ സ്റ്റാന്റിലേക്കും ചന്തയിലേക്കും പോകേണ്ടവരൊക്കെ ഇവിടെയാണ്‌ ഇറങ്ങുന്നത്‌. അടുത്ത സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ തിരിച്ചുള്ള യാത്രക്ക്‌ തൊഴിലാളി തയ്യാറെടുക്കും.

ഇറങ്ങാനുള്ള തിക്കും തിരക്കും തള്ളിച്ചയും നടക്കുന്നതിനിടെ മതിമറന്നവന്‍ ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കയാണ്‌. മറ്റുള്ളവര്‍ കാണുമെന്നൊ അവര്‍ക്കൊരു ശല്യമാകുമെന്നൊ ചിന്തയില്ലാതെ ഫോണ്‍ ചെവിയില്‍ നിന്നെടുക്കാതെ തന്നെ താഴെയിറങ്ങി.

ബസ്സിലെ തിരക്ക്‌ റോഡിലൂടെ ചിതറി നീങ്ങി. ചെറുപ്പക്കാരന്റെ ഫോണ്‍ വിളിയും നിലച്ചിരിക്കുന്നു. അവന്‍ എന്തൊ ഓര്‍ത്ത പോലെ പോക്കറ്റ്‌ തപ്പാന്‍ തുടങ്ങി. നിമിഷം കൊണ്ട്‌ പരിഭ്രമവും പരവശവും മുഖത്ത്‌ നിഴലിച്ചു. ബസ്സില്‍ നിന്നിറങ്ങിയവരുടെ അടുത്തേക്ക്‌ നീങ്ങി സങ്കടവും വേദനയും കലര്‍ന്ന കരച്ചിലോടെ എന്തൊക്കെയൊ ചോദിക്കുന്നു.

സംഗതി ഇനിയും നേരം പോകാന്‍ ഉള്ള വഴിയായിരിക്കുന്നു. ബസ്സ്‌ പോകാന്‍ നോക്കാതെ കണ്ടക്ടര്‍ കാര്യം അന്വേഷിക്കാന്‍ പോയിരിക്കുന്നു.


"മാഷേ..വണ്ടി വിട്. അവന്‍ ശ്രദ്ധിക്കാതെ സംഭവിച്ചതല്ലേ? നമ്മളെന്ത് ചെയ്യാനാണ്? അതവന്‍ നോക്കിക്കോളും. നമുക്ക്‌ പോകാം."ബസ്സിനുള്ളില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലൊന്നില്‍ ഞാന്‍ കയറിയിരുന്നു.

24/1/11

കുറച്ച് രക്തം വേണമായിരുന്നു.

21-01-2011

അത്ര വലിയ അപകടം എന്നൊന്നും പറയാനില്ല. കാറിന്റെ മുന്‍ഭാഗം ഇലക്ട്രിക്‌ പോസ്റ്റില്‍ ഒന്ന്‌ തട്ടി എന്നേ തോന്നു. പക്ഷെ പോസ്റ്റ്‌ വളഞ്ഞു. ഡ്രൈവിംഗ്‌ സീറ്റ്‌ ആകെ തകര്‍ന്നത്‌ പോലെയാണ്‌. മറ്റ്‌ വാഹനങ്ങളൊന്നും പരിസരത്ത്‌ ഇല്ല.

ഇതെങ്ങിനെ സംഭവിച്ചു എന്നതാണ്‌ എല്ലാവര്‍ക്കും അത്ഭുതം. ടാറിംഗ്‌ റോഡാണ്‌. ഒരു ചെറിയ കുഴിയുണ്ടെന്നതൊഴിച്ചാല്‍ മറ്റ്‌ പ്രശ്നങ്ങളൊന്നും റോഡിനില്ല. ചിലപ്പോള്‍ കാറിന്റെ മുന്‍വശത്തെ വലതു ചക്രം കുഴിയില്‍ വീണ്‌ നിയന്ത്രണം തെറ്റിയതായിരിക്കാം. കാറൊരു പഴഞ്ചന്‍ അംബാസിഡര്‍ ആയതിനാല്‍ അത്ര നഷ്ടമൊന്നും പറയാനില്ല.

കുഞ്ഞുവര്‍ക്കിക്ക്‌ അറുപത്തഞ്ച്‌ കഴിഞ്ഞെന്നും പറഞ്ഞ്‌ പഴഞ്ചനാണ്‌, നഷ്ടമില്ല എന്നൊന്നും പറയാനൊക്കില്ലല്ലൊ? ഈ കാര്‍ന്നോരെന്തിനാ വയസ്സ്‌ കാലത്ത്‌ വണ്ടിയോടിക്കാന്‍ നടക്കുന്നതെന്ന്‌ വേണമെങ്കില്‍ ചോദിക്കാം. ഇന്നത്തെ കാലത്ത്‌ അങ്ങിനെ ചോദിക്കുന്നതിലും കഴമ്പില്ല.

ആണും പെണ്ണുമായി അഞ്ചെട്ടെണ്ണത്തിന്റെ അപ്പനായത്‌ പാടത്തും പറമ്പിലും എല്ലുമുറിയെ പണി ചെയ്ത്‌ തന്നെ. മക്കള്‍ വലുതായി എല്ലാം പച്ച പിടിച്ചു. അമേരിക്കയിലും, ഗള്‍ഫിലും, നാട്ടില്‍ ബിസ്സിനസ്സും ഒക്കെയായി നല്ല നിലയിലാണ്‌. അധികം പഠിപ്പൊന്നും ഇല്ലെങ്കിലും എല്ലാത്തിനും കാശുണ്ടാക്കാന്‍ അറിയാം. കാശായാല്‍പ്പിന്നെ പഴയത്‌ പോലെ തവ്ടും കപ്പയും കഞ്ഞിയും കുടിച്ച്‌ നടന്നാല്‍ പോരല്ലൊ. പണത്തിന്റെതായ ചുറ്റുപാടില്‍ ജീവിക്കണ്ടെ? അപ്പോള്‍പ്പിന്നെ പുത്തന്‍ ബംഗ്ളാവും കാറുമൊക്കെ ആകുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലല്ലൊ.

ഏത്‌ തവ്ട്‌ തിന്നിരുന്ന അപ്പനാണെന്ന്‌ പറഞ്ഞാലും ഇതൊക്കെ കണ്ടാല്‍ ഒരു പൂതി ഇല്ലാതിരിക്കൊ? എന്നാലും കുഞ്ഞുവര്‍ക്കിക്ക്‌ പഴയ കൈക്കോട്ടും ചെളിയും തന്നെയായിരുന്നു ഇഷ്ടം. കാറൊക്കെ കാണുമ്പോള്‍ കൌതുകത്തോടെ നോക്കും എന്നല്ലാതെ അതോടിക്കാന്‍ വലിയ കൊതിയൊന്നും ഇല്ലായിരുന്നു എന്ന്‌ പറഞ്ഞാല്‍ തെറ്റായിപ്പോകും. മനുഷ്യനല്ലെ. ആഗ്രഹങ്ങള്‍‍ എപ്പൊഴൊക്കെയാണ്‌ മാറുന്നതെന്ന്‌ പറയാന്‍ പറ്റില്ലല്ലൊ?

ബിസ്സിനസ്സുകാരന്‍, മൂത്തമകന്‍ ആദ്യമായി വാങ്ങിയ കാറാണ്‌ അംബാസിഡര്‍. അപ്പന്റെ ചെളിപിടിച്ച കയ്യോണ്ട്‌ അത് മ്മെ തൊട്ട്‌ ചീത്യാക്കണ്ടാന്ന്‌ അന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇപ്പോളത്‌ കുഞ്ഞുവര്‍ക്കി മാത്രെ തൊടു. മറ്റുള്ളവര്‍ക്കൊക്കെ വില കൂടിയ ഒന്നാന്തരം കാറുകളായി.

തൂറോളം പേടിയായിരുന്ന ഇളയമകള്‍ മേരിക്കുട്ടിവരെ കാറോടിച്ച്‌ പഠിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ മക്കള്‍ക്കൊരു പൂതി, അപ്പനും കൂടി പഠിക്കണമെന്ന്‌. അപ്പോള്‍ കുടുംബത്തിന്‌ ഒരു പേരായി.

അങ്ങിനെയാണ്‌ കുഞ്ഞുവര്‍ക്കിയും ഡ്രൈവിംഗ്‌ പഠിച്ചത്‌. പഠിച്ച്‌ കഴിഞ്ഞപ്പോള്‍ അതൊരാവേശമായി. ഷര്‍ട്ടിടാതെ കള്ള് കുടിക്കാന്‍വരെ കുഞ്ഞുവര്‍ക്കി കാറോടിച്ച്‌ പോയി. ബൈക്കിലെ മീന്‍ വില്‍പന പോലെ അംബാസിഡറിലെ കുഞ്ഞുവര്‍ക്കിയുടെ ഷര്‍ട്ടിടാത്ത ഡ്രൈവിങ്ങാണ്‌ കാറിന്റെ തരം താഴലിന്‌ കാരണമെന്ന്‌ ചിലരൊക്കെ കുശുമ്പ്‌ പറഞ്ഞു.

ഇത്തവണ കൃസ്തുമസ്സ്‌ തലേന്ന്‌ ചില മക്കളും പേരക്കുട്ടികളുമായി വീട്‌ നിറഞ്ഞു. വല്ലപ്പോഴുമെ ഇങ്ങനെ സംഭവിക്കാറുള്ളു. കൃസ്തുമസ്സിന്‌, തികയാത്ത ഒന്നുരണ്ട്‌ കുപ്പി കൂടി ഒപ്പിക്കാന്‍ പോയതാണ്‌ കുഞ്ഞുവര്‍ക്കി.

വണ്ടി ഇടിച്ചതും, എവിടെ നിന്നെന്നറിയില്ല റോഡ്‌ മുഴുവന്‍ ജനങ്ങള്‍. യുവതലമുറ മുഴുവന്‍ മൊബൈലെടുത്ത്‌ ഫോട്ടൊ കീച്ചുന്ന തിരക്കിലാണ്‌. ഇലക്ട്രിക്‌ പോസ്റ്റ്‌ 'റ' പോലെ വളഞ്ഞ്‌ നില്‍പ്പുണ്ട്‌. ഡ്രൈവിംഗ്‌ സീറ്റില്‍ കുരുങ്ങിയ കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊബൈലില്ലാത്തവര്‍ തന്നെ വേണ്ടിവന്നു. സ്റ്റിയറിംഗ്‌ നെഞ്ചോട്‌ ചേര്‍ന്ന്‌ അമര്‍ന്നിരുന്ന കുഞ്ഞുവര്‍ക്കിയുടെ തല പൊളിഞ്ഞ്‌ ചോര മുഖത്ത്‌ മുഴുവന്‍ പരന്നു. ഡോറ്‌ തുറക്കാന്‍ പറ്റാത്തതിനാല്‍ അത്‌ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. വഴിയെ വന്ന ഓട്ടോയില്‍ കയറ്റുമ്പോള്‍ കുഞ്ഞുവര്‍ക്കിക്ക്‌ ബോധം ഇല്ലായിരുന്നു.

അറിയപ്പെടുന്ന ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലാണ്‌ കുഞ്ഞുവര്‍ക്കി ഇപ്പോള്‍. ബോധം ഇല്ലാതിരുന്നതിനാലാണ്‌ സ്വകാര്യ ആശുപത്രിയില്‍ ആക്കാന്‍ കഴിഞ്ഞത്‌. അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേ കുഞ്ഞുവര്‍ക്കി പോകു. നാല്‌ കാശിന്‌ വഴിയുള്ളവരാണെന്ന്‌ അറിഞ്ഞാല്‍ അവരുടെ അടി വരെ കുഴിച്ചിട്ടേ സ്വകാര്യക്കാര്‍ രോഗികളെ പേര്‌ വെട്ടി പറഞ്ഞ്‌ വിടു എന്നായിരുന്നു കുഞ്ഞുവര്‍ക്കിയുടെ പക്ഷം.

ബിസ്സിനസ്സുകാരന്‍ മകനാണ്‌ ആദ്യം ആശുപത്രിയില്‍ ഓടിയെത്തിയത്‌. അത്യാഹിതവിഭാഗത്തില്‍ വേറെയും രോഗികള്‍ ഉള്ളതിനാല്‍ മുന്‍വശം അല്‍പം തിരക്കിലായിരുന്നു. വന്നപാടെ പെട്ടെന്നുള്ള ആകാംക്ഷ കൊണ്ട്‌ എല്ലാം വെറുതെ ഒന്നെത്തിനോക്കി‍ അയാള്‍ ഒഴിഞ്ഞുകിടന്ന ഒരു കസേരയില്‍ ചെന്നിരുന്നു.

ഡ്യൂട്ടി നേഴ്സ്മാരുടെ തിരക്ക്‌ പിടിച്ച ഓട്ടവും, പ്രിയപ്പെട്ടവരുടെ വേദന പങ്കിടാനെത്തുന്ന ഉറ്റവരുടെ വേവലാതികളും, ഗ്ളാസ്സിനകത്തേക്ക്‌ എത്തിനോക്കുന്നവരുടെ ആകാംക്ഷയും, സ്നേഹത്തിന്റെ കാഠിന്യം കവിഞ്ഞൊഴുകിയ കണ്ണുകളുമൊന്നും അയാളുടെ കാഴ്ചയില്‍ പെട്ടില്ല. ഒരു കടമ പോലെ അയാള്‍ എന്തിനൊ വേണ്ടി കസേരയില്‍ ഇരുന്ന് സ്വന്തം ബിസ്സിനസ്സിനെക്കുറിച്ചോര്‍ത്തു‌.

നാളെ കൃസ്തുമസ്സ്‌ കഴിഞ്ഞ്‌ പോകാനിരുന്നതാണ്‌. സ്വന്തം അനിയനെയാണ്‌ ഏല്‍പിച്ചിരുന്നതെങ്കിലും വിസ്വാസമില്ല. പോയേ തീരു. സ്വന്തം കാര്യം അവതാളത്തിലാക്കിയിട്ട്‌ അപ്പന്‌ കാവലിരിക്കാന്‍ പറ്റുമൊ? ഏത്‌ നേരത്താണാവൊ തനിക്ക്‌ കൃസ്തുമസ്സിന്‌ വരണം എന്ന്‌ തോന്നിയത്‌. സ്വന്തം മക്കള്‍‍ അപ്പൂപ്പനെ കാണണം എന്ന്‌ വാശി പിടിച്ചപ്പോള്‍ രണ്ടു ദിവസമല്ലെ എന്ന്‌ കരുതിയാണ്‌ മൂളിയത്‌. ഇതിങ്ങിനെ ആയിത്തീരുമെന്ന്‌ ആരറിഞ്ഞു? ആരെങ്കിലും വന്നാല്‍ ഇവിടെ നിന്ന്‌ രക്ഷപ്പെടണം.

മനസ്സ്‌ മുഴുവന്‍ ബിസ്സിനസ്സ്‌ സ്ഥലത്തായ അയാളെഴുന്നേറ്റ്‌ ഡെറ്റോള്‍ മണം നിറഞ്ഞ്‌ നിന്ന ഹാളിനകത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മരുന്നിന്റെ നേരിയ മണത്തിനിടയില്‍ പലരുടെയും ആശകളും ഭയവും ചിതറിക്കിടന്നിരുന്നു.

മുഖത്ത്‌ ദു:ഖം വരുത്തി ഓടിക്കിതച്ചെത്തുന്ന സഹോദരിമാരെ കണ്ടപ്പോള്‍ അല്‍പം ആശ്വാസം തോന്നി. നിമിഷം കൊണ്ട്‌ അയാള്‍ ബിസ്സിനസ്സില്‍ നിന്ന്‌ മനസ്സിനെ പറിച്ചെടുത്ത്‌ അത്യാഹിതവിഭാഗത്തിന്‌ മുന്നിലെ വിഷാദങ്ങളില്‍ കലര്‍ത്തി. അപ്പോഴും മറ്റ്‌ പുരുഷന്മാര്‍‍ ആരും വരാതിരുന്നത്‌ അയാളെ പ്രയാസപ്പെടുത്തി. സ്വന്തം ഭര്‍ത്താക്കാന്‍മാരെ അവരവരുടെ കാര്യങ്ങള്‍‍ക്ക്‌ പറഞ്ഞയച്ച്‌ കുറ്റങ്ങള്‍ക്ക്‌ ഇട നല്‍കാതെ വന്നെത്തിയ സഹോദരിമാര്‍ കേമികള്‍ തന്നെ. അയാള്‍ മനസ്സില്‍ ഓര്‍ത്തു.

"കുഞ്ഞുവര്‍ക്കിയുടെ കൂടെ ആരെങ്കിലും ഉണ്ടൊ?" ഒരു ചെറിയ തുണ്ടുകടലാസുമായി വാതില്‍ തുറന്ന്‌ പ്രത്യക്ഷപ്പെട്ട നേഴ്സിന്റെ ശബ്ദം ചിതറിക്കിടക്കുന്നവരെയെല്ലാം അങ്ങോട്ടടുപ്പിച്ചു. ചെറിയൊരു തിക്കിത്തിരക്കോടെ ആകാംക്ഷയോടെ ഓരോരുത്തരും വിവരങ്ങള്‍ അറിയാന്‍ അങ്ങോട്ടേക്ക്‌ നീങ്ങി. കൂട്ടത്തില്‍ നിന്ന്‌ അയാള്‍ നേരെ നേഴ്സിന്റെ മുന്നിലേക്ക്‌ ചെന്നു.

"ഏബി നെഗറ്റീവ്‌ രക്തം ഉടന്‍ വേണം. ഇവിടെ സ്റ്റോക്കില്ല" കൂടുതലൊന്നും പറയാതെ മറ്റാരേയും ശ്രദ്ധിക്കാതെ തുണ്ടുകടലാസ്സ്‌ അയാള്‍ക്ക്‌ കൊടുത്ത്‌ നേഴ്സ്‌ അകത്തേക്ക്‌ പോയി. പ്രതീക്ഷ മാത്രം ബാക്കിയാക്കി കൂട്ടം വീണ്ടും ചിതറി.

കയ്യിലിരുന്ന കടലാസ്സിലേക്ക്‌ നോക്കി 'മാരണം' എന്നയാള്‍ പിറുപിറുത്തു. ഇതിനുവേണ്ടി ഇനി എവിടെ പോകണം എന്ന്‌ നിശ്ചയമില്ലായിരുന്നു. മൊബൈലെടുത്ത്‌ ചിലരെ വിളിച്ചു. കയ്യിലിരുന്ന കടലാസ്‌ കഷ്ണവുമായി അയാള്‍ പുറത്തേക്കിറങ്ങി.

കാറോടിച്ച്‌ പോകുമ്പോഴും നാളെ കഴിഞ്ഞ്‌ തിരിച്ച്‌ പോകുന്നതിനെക്കുറിച്ചായിരുന്നു ചിന്ത.

റോഡിനോട്‌ ചേര്‍ന്ന പുറമ്പോക്കില്‍ ഓല കെട്ടി മേഞ്ഞ കുടില്‍ പോലെ തോന്നിക്കുന്ന ഒരിടത്ത്‌ അയാള്‍ കാര്‍ നിര്‍ത്തി. കോണ്‍ക്രീറ്റിന്റെ ഒടിഞ്ഞ ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ മുന്‍ഭാഗത്ത്‌ ബെഞ്ച്‌ പോലെ സ്ഥാപിച്ചിട്ടുണ്ട്‌. ഇറയില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന തകരത്തില്‍ ചുവന്ന പെയ്ന്റ്‌ കൊണ്ട്‌ ആര്‍ട്ട്സ്‌ &‌ സ്പോര്‍ട്ട്സ്‌ ക്ലബ്ബ്‌ എന്നെഴുതിയിരിക്കുന്നു. ആ പരിസരം എന്തൊ, അയാള്‍ക്കിഷ്ടപ്പെട്ടില്ല. വല്ലാതെ ഇടുങ്ങിയ, ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥ. ഇതാണൊ ഇത്ര വലിയ ക്ലബ്ബെന്നയാള്‍ മനസ്സിലോര്‍ത്തു.

കാറില്‍ നിന്നിറങ്ങി ക്ലബ്ബിലേക്ക്‌ നടന്നു. ക്യാരന്‍സ്‌ കളിച്ചുകൊണ്ടിരുന്നവര്‍ പരിചയമില്ലാത്ത മുഖം കണ്ട്‌ കളി നിര്‍ത്തി അയാളെ ശ്രദ്ധിച്ചു.

"ഷെരീഫ്‌...?" ചെറിയൊരു സങ്കോചത്തോടെ അയാള്‍ ചോദിച്ചു.

"ഞാനാണ്‌ ഷെരീഫ്‌. ക്ലബ്ബിന്റെ സെക്രട്ടറി."കൂട്ടത്തില്‍ താടി വെച്ചവന്‍ പറഞ്ഞു. സൌമ്യമായ മുഖം.

"ഡേവിസ്‌ മാഷ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ വന്നത്‌. അത്യാവശ്യമായി അല്‍പം രക്തം വേണ്ടിയിരിക്കുന്നു. അപ്പനൊരു ആക്സിഡന്റ്‌ പറ്റി." ഒറ്റ ശ്വാസത്തിനാണ്‌ പറഞ്ഞത്‌. കടലാസ്സിലെ കുറിപ്പ്‌ ഷെരീഫിന്‌ നല്‍കി.

"റെയര്‍ ഗ്രൂപ്പാണ്‌. ഞങ്ങളുടെ ലിസ്റ്റില്‍ രണ്ട്‌ പേരുണ്ട്‌. കൂലിപ്പണിക്കാരാണ്‌. ജോലിക്ക്‌ പോയിരിക്കുന്നു. സാരമില്ല. നമുക്കവരെ വിളിക്കാം." കുറിപ്പ്‌ നോക്കിക്കൊണ്ട്‌ ഷെരീഫ് പറഞ്ഞു.

കാര്യം നടക്കുമെന്ന്‌ ഡേവിസ്‌ മാഷ്‌ പറഞ്ഞത്‌ ശരിയാണെന്ന്‌ അയാളോര്‍ത്തു. ഒരു പൊല്ലാപ്പിന്‌ പരിഹാരമായി എന്നതില്‍ ആശ്വസിച്ചു. എത്രയും വേഗം അവരെയും കൂട്ടി പുറപ്പെടാന്‍ അയാള്‍ തയ്യാറായിരുന്നു.

"സാറിന്റെയും ബന്ധുക്കളുടെയും രക്തം നോക്കിയില്ലെ സാറെ. സാധാരണ ബന്ധുക്കളുടെ രക്തം ചിലപ്പോള്‍ ഒരേ ഗ്രൂപ്പില്‍ പെട്ടതായിരിക്കാറുണ്ട്‌." ഷെരീഫ്‌ ഒരു സംശയം ചോദിച്ചു.

പെട്ടെന്നയാള്‍ക്ക്‌ മറുപടി പറയാന്‍ കഴിഞ്ഞില്ല. ഒന്ന്‌ പരുങ്ങി. അല്ലെങ്കിലും കള്ളം പറയേണ്ടിവരുമ്പോള്‍ ഒരു പരുങ്ങല്‍ സ്വാഭാവികമാണല്ലൊ. ഒരിക്കല്‍ അമ്മയ്ക്ക്‌ രക്തത്തിന്‌ വേണ്ടി എല്ലാ മക്കളേയും ടെസ്റ്റ്‌ ചെയ്തിരുന്നത്‌ അയാള്‍ ഓര്‍ത്തു. തന്റെയും രണ്ട്‌ സഹോദരിമാരുടെയും രക്തം അതേ ഗ്രൂപ്പാണെന്ന്‌ ഇവരോടെങ്ങനെ പറയും? അല്ലേങ്കില്‍ തന്നെ തന്റെ രക്തം എടുത്തിട്ടുള്ള കളി ഒന്നും വേണ്ട. ഇവര്‍ക്ക്‌ എത്ര പണം വേണമെങ്കിലും കൊടുക്കാമല്ലൊ. പിന്നെന്തിനാ ഇവര്‍ വേണ്ടാത്ത കാര്യം അന്വേഷിക്കുന്നത്‌?

"ഇല്ല. തിരക്കിനിടയില്‍ അതോര്‍ത്തില്ല." അയാള്‍ പറഞ്ഞൊപ്പിച്ചു.

"പെട്ടെന്ന്‌ ചെയ്യേണ്ടതെല്ലാം മറക്കുന്നവരാണ്‌ ഇപ്പോള്‍ വരുന്നവരില്‍ അധികവും. സാറൊരു കാര്യം ചെയ്യ്‌. പെട്ടെന്ന്‌ തിരിച്ച്‌ പോയി സാറിന്റെയും ബന്ധുക്കളുടെയും ടെസ്റ്റ്‌ ചെയ്ത്‌ നോക്ക്‌. ചേരുന്നില്ലെങ്കില്‍ എനിക്ക്‌ ഫോണ്‍ ചെയ്യ്‌. അഞ്ച്‌ മിനിറ്റിനകം ഞങ്ങളെത്താം. വെറുതെ എന്തിനാ പണിക്ക്‌ പോയവരെ ബുദ്ധിമുട്ടിക്കുന്നത്‌?" അയാളുടെ മറുപടിയില്‍ സംശയം തോന്നിയ ഷെരീഫ്‌ പോംവഴി നിര്‍ദേശിച്ചു.

മറുത്തൊന്നും പറയാന്‍ അയാള്‍ക്കില്ലായിരുന്നു. തല കുമ്പിട്ട്‌ കാറിനടുത്തേക്ക്‌ തിരിച്ച്‌ നടന്നു.

പറഞ്ഞത്‌ അല്‍പം കൂടിപ്പോയൊ എന്ന്‌ ഷെരീഫിന്‌ തോന്നാതിരുന്നില്ല. ഇതിനെക്കാള്‍ ചെറുതാക്കി ഇത്തരക്കാരോട്‌ എന്താണ്‌ പറയുക? എങ്കിലും മനസ്സില്‍ പ്രയാസം തോന്നി. അധികം ആലോചിക്കാതെ ഓട്ടൊ വിളിച്ച്‌ രണ്ടാളേയും ജോലിസ്ഥലത്ത്‌ നിന്ന്‌ വിളിച്ച്‌ ആശുപത്രിയിലേക്ക്‌ പോയി. അവിടെ എത്തിയപ്പോഴാണ്‌ മനസ്സിന്‌ ആശ്വാസം കിട്ടിയത്‌.

ഹോസ്പ്പിറ്റലിന്‌ മുന്നില്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ മുന്‍വശത്ത്‌ തന്നെ മറ്റാരാടൊ സംസാരിച്ച്‌ നില്‍ക്കുന്നുണ്ടായിരുന്നു. ചെറിയൊരു പന്തികേട്‌ അയാളില്‍ ദൃശ്യമായിരുന്നു. ഷെരീഫിനെ കണ്ടതും അയാള്‍ അടുത്തേക്ക്‌ വന്നു.

"രക്തം വേണ്ടിവന്നില്ല ഷെരീഫ്‌. അതിന്‌ മുന്‍പ്‌ അപ്പന്‍ പോയി."

പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാത്ത അയാളുടെ മറുപടി ഷെരീഫും കൂട്ടരും പ്രതീക്ഷിച്ചിരുന്നൊ എന്തൊ...

7/1/11

കാളിപ്പെലിയെ പട്ടി കടിച്ചു.

07-01-2011

"അമ്മ്മ്മേ..അമ്മ്മ്മേ.."

കടയില്‍ നിന്ന്‌ വാങ്ങിയ ഒന്നുരണ്ട്‌ പൊതികളുമായി റോഡിലൂടെ നടന്നിരുന്ന കാളിപ്പെലി തിരിഞ്ഞു നോക്കി. സ്കൂള്‍ വിട്ടുവരുന്ന റോണിയും സഫറുവും ബാഗും തൂക്കിപ്പിടിച്ച്‌ ഓടിയടുത്തു. അഞ്ചാം ക്ളാസിലാണ്‌ രണ്ടുപേരും.

"അമ്മ്മ്മേ, പട്ടി കടിച്ചത്‌ എവ്ട്യ?"

കൈത്തണ്ട നീട്ടി കെട്ടഴിച്ച്‌ കാണിച്ച്‌ കൊടുത്തു. കടിച്ചുപൊളിച്ചിട്ടൊന്നുമില്ല. രണ്ടുമൂന്ന്‌ പല്ല്‌ ഏറ്റിട്ടുണ്ട്‌.

"ആസൊത്രി പോയ്.ല്ലെ? വെഷംണ്ടാവുന്ന്‌ അപ്പനും അമ്മേം ന്നലെ രാത്രി  പറയ്.ണ്ണ്ടാര്‍ന്നു"

"നീ പോട മണ്ട. പട്ടി കടിച്ചാ വെഷല്ലണ്ടാവ. പേയെളകും. ഉപ്പ പറഞ്ഞത്‌ അങ്ങ്നാ. നീ സില്‍മേല്‌ കണ്ട്ട്ട്.ല്ലെ, വായേന്ന്‌ പത വന്ന്‌ പട്ട്യേപ്പോലെ കൊരക്കണത്‌ മന്ഷ്യമ്മാര്‌."

"മൊക്കള് പേടിക്കണ്ട. അമ്മ്മ്മക്ക്‌ കൊഴപ്പൊന്നും ണ്ടാവ് ല്ല. പത്തറ്പത്‌ വയസിന്റെടേല് ഒര്‌ ജലദോശപ്പനിപ്പോലും വന്ന്റ്റ്.ല്ല."

"ഞാന്ന്.ലെ അപ്പനോട്‌ പറഞ്ഞതാ അയ്.നെ കൊന്നളയാന്‍. എനിക്കയ്.നെ ഇശ്റ്റാണെങ്കിലും ആളോളെ കടിച്ചാ കൊല്ലന്നെ വേണം."

"പട്ടീനെ കൂട്ടീ കേറ്റണേലും മുന്ന്‌ ഞാന്‍ വന്നോണ്ടല്ലെ കടിച്ചേ. അത്‌ പോട്ടെ. കുട്ടമ്മാര്ടെ വിസേസം പറയ്‌."

"ഞങ്ങള്‌ അമ്മ്മ്മേന്ന്‌ വിളിക്കണോണ്ട്‌ ചെലരൊക്കെ ഞങ്ങ്‌ളെ കളിയാക്ക്.ണ്ണ്ട്‌. ആ തുറുകണ്ണന്‍ തോമക്കാ കൂടുതല്‌ എളക്കം. റൂള്‍ പെന്‍സ്‌ലോണ്ട്‌ കണ്ണിലൊര്‌ കുത്ത്‌ കൊട്ക്കാന്‍ അറിയാണ്ടല്ല."

"മൊക്കളും കാളിപ്പെലീന്ന്‌ വിളിച്ചാ മതി. തല്ല്‌ കൂടാനൊന്നും പോണ്ട. ഇപ്പൊ രാമന്നായരേം, ചങ്ക്രന്‍ നമ്പൂരിയേം, മൊയ്തു ഹാജിയേം ആരാനും ചേട്ടാന്നൊ ഇക്കാന്നൊ വിളിക്കാറ്‍ണ്ടൊ? അത്പോലാ കാളിപ്പെലീന്നും."

ആ ഗ്രാമത്തിലെ കൊച്ചുകുട്ടികളടക്കം എല്ലാവരും കാളിപ്പെലീന്നാ വിളിക്കാറ്‌. അതില്‍ അവര്‍ക്കൊരു പ്രയാസവും ഇല്ല. അതൊരു ബഹുമതി പോലെയാണ്‌. വിളി കേള്‍ക്കുന്നതില്‍ അവര്‍ക്കും, വിളിക്കുന്നതില്‍ ഗ്രാമീണര്‍ക്കും എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല. അപൂര്‍വ്വം ചിലരെല്ലാം പ്രമാണിത്തം കാണിക്കാന്‍ കാളീന്നും, ചില പിള്ളേരൊക്കെ അമ്മൂമ്മേന്നും വിളിക്കും. കാളി എന്ന വിളിയില്‍ അധികാരവും അമ്മൂമ്മെ എന്ന വിളിയില്‍ സ്നേഹവും വിരിയും. കാളിപ്പെലീന്നുള്ള വിളിയില്‍ ഇത്‌ രണ്ടും ഉണ്ടാകാറില്ല.

"പേര്‌ വിളിക്കുമ്പൊ ഞങ്ങക്കൊര്‌ വെഷ്മം പോലെ. അതോണ്ടാ... ഈ സഫറൂന്‌ തന്നെ അമ്മ്മ്മേന്ന്‌ വിളിക്കാന്‍ മട്യാര്‍ന്ന്‌. മാപ്‌ളമാരൊക്കെ ഉമ്മുമ്മാന്നും, എളീമ്മാന്നും, വല്യുമ്മാന്നും വിളിക്കണ പോലെ ഒരിതില്ലല്ലൊ അമ്മ്മ്മാന്ന്‌ വിളിയ്ക്യാന്‍. ഇമ്മ്ക്കും അങ്ങ്നന്നെ."

"അപ്പൊ നസ്രാണികള്‌ മാമാനെ അച്ചാന്ന്‌ വിളിക്കണതൊ" സഫറുവും വിട്ട്‌ കൊടുക്കാന്‍ തയ്യാറായില്ല.

"യെങ്ങ്നെ വിളിച്ചാലും സ്നേഹംണ്ടായാ മതി. കുട്ടമ്മാര്‌ തല്ല്‌ കൂടണ്ട."

"അമ്മ്മ്മക്ക്‌ യിതൊക്കെ പൊറത്ത്ട്ട്‌ നടക്കാന്‍ നാണാവ് ല്ലെ? ജാക്കറ്റ്‌ ഇട്ടൂടെ..?"റോണിനായിരുന്നു സംശയം.

"നിക്ക്പ്പൊ അറ്പത്‌ ആയില്ലെ. ഞ്ഞിപ്പൊ ന്ത്‌ നാണംണ്ടാവാനാ?"

"നീയൊരു പൊട്ടന്‍ തന്നാ റോണി. വയസമ്മാരായാ നാണംണ്ടാവ് ല്യാന്ന്‌ ആര്‍ക്കാ അറിയാത്തെ?" അതും പറഞ്ഞ്‌ സഫറു അമ്മ്മ്മേടെ തൊറന്ന്‌ കെട്ക്കണ അതുമ്മെ ഒന്ന്‌ തൊട്ട്‌ നോക്കി.

ശരീരം മൊത്തമുള്ള കറുത്ത നിറത്തിന്‌ എണ്ണമയം തോന്നിച്ചിരുന്നു. ഒന്ന്‌ പോലും നഷ്ടപ്പെടാത്ത പല്ലുകള്‍ക്ക്‌ നല്ല വെളുപ്പ്‌ നിറം. അതുകൊണ്ടുതന്നെ കാളിപ്പെലിയുടെ ചിരിക്ക്‌ ഇപ്പോഴും സൌന്ദര്യമുണ്ട്‌. കുട്ടികളെ വലിയ ഇഷ്ടമായിരുന്ന അവര്‍ ഒറ്റമുണ്ട്‌ മാത്രം ഉടുത്തെ കാണാറുള്ളു. ആദ്യമെല്ലാം ബ്ളൌസ്‌ ഉപയോഗിച്ചിരുന്നെങ്കിലും പിന്നെ അത്‌ മാറ്റി. പകരം ഒരു തുണി മുന്‍ഭാഗത്തിട്ട്‌ അതിന്റെ തലഭാഗം കഴുത്തിന്‌ പിന്നില്‍ കെട്ടിവെക്കും. കുമ്പിട്ട്‌ നിന്ന്‌ പണിയെടുക്കുമ്പോള്‍ അതൊരു തടസ്സമായതിനാല്‍ പിന്നീടതും മാറ്റി. കറുത്ത നിറമുള്ള മൂരിനാക്ക്‌ പോലെ നെഞ്ചിനൊരലങ്കാരമായി അത്‌ രണ്ടും ഞാന്ന്‌ കിടക്കുന്നതല്ലാതെ പ്രത്യേകതകളൊന്നും ഇല്ലായിരുന്നു.

ചെറുപ്പം മുതലെ പണിയെടുത്ത്‌ ഉറച്ച ശരീരം. ഇപ്പോഴും അതേ ആവേശത്തോടെ ജോലി ചെയ്യും. സ്ഥിരമായി ഒരു സ്ഥലത്ത്‌ പണിയില്ല. നേരം വെളുത്താല്‍ എല്ലാ വീട്ടിലും കയറി ഇറങ്ങും. ചെല്ലുന്ന സമയത്ത്‌ ആ വീട്ടില്‍ എന്ത്‌ പണിയാണൊ നടക്കുന്നത്‌ അതിനൊപ്പം ചേരും. ഊണ്‌ കഴിക്കുന്ന നേരത്താണ്‌ ചെല്ലുന്നതെങ്കില്‍ അവിടെനിന്ന്‌ ചോറ്‌ വാങ്ങി പുറത്തിരുന്ന്‌ കഴിക്കും.

എതിരെ സൈക്കിളില്‍ വന്ന ദാമോദരന്‍ അവര്‍ക്ക്‌ മുന്നില്‍ സൈക്കിള്‍‍ നിര്‍ത്തി. 'ചുന്ദരിക്കാളീടെ എവ്ട്‌യാ പട്ടി കടിച്ചെ..?"

കാല്‌ തറയില്‍ കുത്തി സൈക്കിളില്‍ ഇരുന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു. കൈത്തണ്ട നീട്ടി കടിച്ച സ്ഥലം അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു.

"ന്ന്‌ എവ്ടേം വാര്‍ക്കപ്പണില്ലെ. പെണ്ണ്‍ങ്ങടെ വായേ നോക്കാന്‍ പുവ്വാന്‍."

വാര്‍ക്കപ്പണി നടക്കുന്നിടത്ത്‌ ചെന്ന്‌ പെണ്ണ്ങ്ങള്‍ടെ വായില്‍ നോക്കിയിരിക്കിലാണ്‌ പ്രധാന പണി. വേറെ ഉപദ്രവം ഒന്നും ഇല്ലാത്തതിനാല്‍ ആരും ഒന്നും പറയാറില്ല.

"ആസോത്രീ പോയി കൊറച്ച്‌ ഇഞ്ചെശ് ണം കുത്തിക്കൊ. അല്ലെങ്കി പേയെളകും. ചെലപ്പൊ തള്ളേടെ മൊല കണ്ട്ട്ടാവും പട്ടിക്ക്‌ പ്രാന്ത്‌ വന്നത്‌. ഈ ചെരനാക്കിന്റെ മോളീക്കൂടെ യെന്ത്ങ്കിലും ഇട്ത്ത്‌ ഇട്ടൂടെ തള്ളയ്ക്ക്‌."

"നീ പോട വായേനോക്കി. ഞാന്‍ ബോഡീം ജാക്കറ്റും ഇട്ട്‌ കുന്തം മായ്‌രി നിര്‍ത്തിറ്റ്‌ വേണം നെന്നെപ്പോലുള്ളോര് ‍ക്ക്‌ രാത്രി വന്നെന്നെ കൊല്ലാന്‍..?"

"ഉവ്വ. നല്ല മൊതല്‌ തന്നെ. കുഴില്‍ക്ക്‌ ഇട്ക്കാറായ നിങ്ങ്ടെ അട്ത്ത്‌ ആര്‌ വരാനാ..?"

"മൊലകുടി മാറാത്ത കൊച്ച്ങ്ങ്‌ളെ വരെ വെറ്‌തെ വിടാത്തോരാ നിങ്ങള്‌ കൊറെ ആണ്ങ്ങ്‌ള്‌.
എങ്ങ്ന് ത്ത് യാലും പെണ്ണാന്ന്‌ കണ്ടാ മിറ്‍ഗങ്ങളാകണോര്‌. നീ പോയി നെന്റെ പാട്‌ നോക്കട ചെക്കാ. വാ മക്കളെ."

അവര്‍ മുന്നോട്ട്‌ നടന്നു.

കൈകാലുകള്‍ പോലെ ശരീരത്തിന്റെ ഒരു ഭാഗം എന്നതില്‍ കവിഞ്ഞ പ്രത്യേകതളൊന്നും അവര്‍ക്ക്‌ തോന്നിയിരുന്നില്ല. ബ്ളൌസ്‌ ഉപയോഗിക്കാത്തതിനാല്‍ ശരീരത്തില്‍ നിറവ്യത്യാസം ഇല്ലായിരുന്നു. ആകെ കറുപ്പ്‌ മാത്രം. ചിലര്‍ക്കൊക്കെ തമാശ തോന്നും എന്നല്ലാതെ അങ്ങിനെ നടക്കുന്നതുകൊണ്ട്‌ ഗുണമെ ഉള്ളു എന്നായിരുന്നു കാളിപ്പെലിയുടെ തിയറി.

"അമ്മ്മ്മ ഈ കൈയ്യെടോയീക്കൂടെ പോട്ടെ. മൊക്കള്‌ നടന്നൊ"

"അമ്മ്മ്മ പോയി ഇഞ്ചെഷം ചെയ്തൊട്ടൊ. അല്ലെങ്കി അയാള്‌ പറഞ്ഞ പോലെ പേയെളഗ്യാലൊ" റോണിക്കാണ്‌ ആശങ്ക.

"അമ്മ്മ്മ പുവ്വാം. മൊക്കള്‌ പറഞ്ഞതല്ലെ."

നടക്കുന്തോറും റോണിയുടെ മനസ്സില്‍ സംശയം. സഫറുവിന്റെ ഉപ്പയുടെ വാക്കുകളും ദാമോദരന്റെ വാക്കുകളും കൊച്ചുമനസ്സില്‍ ഭയത്തിന്റെ കൂട്‌ കെട്ടി.

വീട്ടിലേക്ക്‌ കയറിയപ്പോള്‍ കറുപ്പും വെളുപ്പും നിറത്തോടുകൂടിയ പട്ടി കൂടിനകത്ത്‌ കിടന്ന്‌ വാലാട്ടി മുരണ്ടു. അതിനെ ഏറ്റവും ഇഷ്ടം റോണിക്കായിരുന്നു. സ്ക്കൂള്‍ വിട്ട്‌ വരുമ്പോള്‍ തന്നെ കൂടിനടുത്ത്‌ പോയി പട്ടിയെ ഒന്ന്‌ തലോടിയിട്ടേ വീടിനകത്ത്‌ പോലും കയറുമായിരുന്നുള്ളു. ഇന്നല്‍പം ദേഷ്യത്തോടെ ഒന്ന്‌ തല ചരിച്ച്‌ നോക്കിയതല്ലാതെ അതിനടുത്തേക്ക്‌ പോകാന്‍ റോണിക്കായില്ല. അകത്ത്‌ കടന്ന് ബാഗ്‌ വെച്ച്‌ കട്ടിലില്‍ പോയികിടന്നു. എന്ത്‌ പറ്റിയെന്ന അമ്മയുടെ ചോദ്യത്തിന്‌ തലവേദന എന്ന്‌ പറഞ്ഞൊഴിഞ്ഞു.

കനത്ത ഇരുമ്പഴികളോടെ നിര്‍മ്മിച്ച ഒരു മുറിക്കുള്ളില്‍ അമ്മ്മ്മയെ പൂട്ടിയിട്ടിരിക്കുന്നു. പട്ടിയെപ്പോലെ ചാടിച്ചാടി നടന്ന്‌ നിലത്ത്‌ വീഴുന്നു. മുറിക്കുള്ളില്‍ വെച്ചിരുന്ന ഭക്ഷണത്തിലൂടെ ചാടിമറിഞ്ഞ്‌ ചിറിയില്‍ നിന്ന്‌ പതയൊലിപ്പിച്ച്‌ വല്ലാത്ത ഒരു രൂപം. പട്ടി കുരക്കുന്നത്‌ പോലുള്ള ഭയപ്പെടുത്തുന്ന ശബ്ദം. മൊക്കളെ എന്ന്‌ വിളിച്ച്‌ അഴികള്‍ക്കിടയിലൂടെ കൈ പുറത്തേക്ക്‌ നീട്ടിയപ്പോള്‍ റോണിക്ക്‌ ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. അപ്പനും അമ്മയും കൂടി പിടിച്ച്‌ വെച്ചിരുന്നതിനാല്‍ ആയില്ല. കൈനീട്ടി വിളിച്ചിട്ടും ചെല്ലാതായപ്പോള്‍ ഇരുമ്പഴികളില്‍ അമ്മ്മ്മ തലയടിച്ച്‌ പൊളിച്ചുകൊണ്ടിരുന്നു. തലയില്‍ നിന്ന്‌ ചോര ചീറ്റി. മുഖത്തും ദേഹത്തും ഒറ്റമുണ്ടിലും എല്ലാം ചുവന്ന ചോര ചാലിട്ടൊഴുകി. റോണി സര്‍വ്വശക്തിയുമെടുത്ത്‌ കുതറിയപ്പോള്‍ കട്ടിലില്‍ നിന്ന്‌ താഴെ വീണു. ആരും കാണാതെ എഴുന്നേറ്റു.

അവന്റെ മനസ്സ്‌ ആകെ അസ്വസ്ഥമായിരുന്നു. കനത്തു കനത്തുവന്ന ഭീതി ഭീമാകാരം പൂണ്ട് അവനു ചുറ്റും നൃത്തം ചവിട്ടാന്‍ തുടങ്ങി. തനിക്കു ചുറ്റും കറങ്ങുന്ന ലോകം. അതില്‍ നിറയെ പേ പിടിച്ച പട്ടികള്‍. നടുവില്‍ ഇരയെപ്പോലെ താന്‍ അമ്മൂമ്മയെന്നു വിളിക്കുന്ന കാളിപ്പെലി. അവന്റെ ശരീരം തളര്‍ന്നു. കൈകാലുകള്‍ വിറപൂണ്ടു. മനസ്സ്‌ പിന്നെയും കാടു കയറാന്‍ തുടങ്ങി. ആ ദാരുണ രംഗം അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"ടാ..ആ വെട്ടിക്കൂട്ട്‌ ഇട്ത്ത്‌ പട്ടിക്ക്‌ കൊടുത്തേ.." റോണിയുടെ അനക്കം കേട്ടപ്പോള്‍ അമ്മ പറഞ്ഞു.

കാലത്ത്‌ ഇറച്ചിവെട്ടുകാരുടെ അരികില്‍ നിന്ന്‌ എല്ലും ഇറച്ചിക്കഷ്ണങ്ങളും പൊടിയും ഒക്കെ കലര്‍ന്ന വെട്ടിക്കൂട്ട്‌ പട്ടിക്ക്‌ വേണ്ടി വാങ്ങി വെച്ചിരുന്നതാണ്‌.

റോണി അതെടുത്ത്‌ പുറത്ത്‌ കൊണ്ടുവെച്ചു. ഇപ്പോള്‍ വലിയ പരിഭ്രമമാണ്‌ മുഖത്ത്‌. കയ്യും കാലും വിറക്കുന്നു. വീടിന്‌ അരികിലൂടെ നടന്ന്‌ ഒരു ചെറിയ കുപ്പിയുമായി തിരിച്ച്‌ വന്നു. വിറക്കുന്ന കൈകളോടെ കുപ്പി തുറന്ന്‌ അതിലേക്കൊഴിച്ചു. കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.

പതിയെ പാത്രവുമായി പട്ടിക്കൂടിനടുത്തേക്ക്‌ നടന്നു. കൂടിനകത്ത്‌ വലാട്ടിക്കൊണ്ട്‌ പട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പട്ടിയെ നോക്കാതെ കൂട്‌ തുറന്ന്‌ പാത്രം അകത്തേക്ക്‌ വെച്ചു.

കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണീര്‌ തുടച്ചുകൊണ്ട്‌ റോണി പിന്‍തിരിഞ്ഞ്‌ നടക്കുമ്പോള്‍ പട്ടി ആര്‍ത്തിയോടെ വെട്ടിക്കൂട്ട്‌ കഴിക്കുന്നതിന്റെ ഒച്ച കേള്‍ക്കാമായിരുന്നു.