18-04-2010
(എന്റെ കഴിഞ്ഞ കഥ കവര്‍ന്നെടുക്കുന്ന നഗ്നത വായിച്ച ചില സുഹൃത്തുക്കളുടെ സ്നേഹത്തോടെയുള്ള ചില നിര്‍ദേശങ്ങളും ആഗ്രഹവും കണക്കിലെടുത്താണ് ഞാനൊരു തുടര്‍ച്ച തയ്യാറാക്കാന്‍ മുതിര്‍ന്നത്. വായിച്ച് അഭിപ്രായം പറയേണ്ടത് നിങ്ങളാണ്)
കാര്‍പോര്‍ച്ചിലേക്ക് കയറ്റിയിട്ട ആഡംബരക്കാറായ ഹമ്മറില്‍ നിന്ന് രേഷ്മയാണ് ആദ്യം ഇറങ്ങിയത്. മുട്ടോളം വരുന്ന ഫ്രോക്കിനു താഴെ വലതുകാല്‍ കാറിനു വെളിയിലേക്ക് നീണ്ടു. രണ്ടിഞ്ച് ഹൈഹീല്‍ ചെരിപ്പ് തറയില്‍ പതിഞ്ഞപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ തിളങ്ങിയ വലത് കാല്‍വിരലുകളൂന്നി അനായാസം ഇടതുകാലും പുറത്തേക്കിഴഞ്ഞു. ചോരച്ചുവപ്പ് പടര്‍ന്ന വെളുത്ത കാലുകള്‍ക്ക് മുകളില്‍ കറുത്ത ഫ്രോക്ക് മനോഹരമാണ്.
അരുതായ്ക കണ്ടെന്ന ആശ്ചര്യമൊ അമ്പരപ്പോ ദേഷ്യമൊ ഓടിയെത്താതെ നനഞ്ഞൊരു വികാരം അരിച്ചിറങ്ങിയപ്പോള്‍ മകള്ക്കൊ മകളുടെ ബോയ്ഫ്രണ്ടിനൊ അതുപോലും ഇല്ലായിരുന്നു.
'ഹലോ ആന്റി ...ഹൌ ആര് യു.." കെട്ടിപ്പിടുത്തത്തില്‍ നിന്ന് സാവധാനം മുക്തനായി ഷോണ്‍ അനിലയോട് ചോദിച്ചു. അനിലയുടെ തോളിലൂടെ കയ്യിട്ട് അയാള്‍ അകത്തേക്ക് കയറുമ്പോള്‍ വെറുപ്പ് തോന്നിയെങ്കിലും അനുസരിക്കാനെ അനിലക്ക് കഴിഞ്ഞുള്ളൂ. രേഷ്മ പുറകെ നടന്നു.
പേരിനല്പം സൌഹൃദ സംഭാഷണം.
ഷോണ്‍ യാത്ര പറഞ്ഞിറങ്ങി.
ഒന്ന് മൂളുക മാത്രം ചെയ്ത അനില ഓര്‍ക്കുകയായിരുന്നു.
ഏഴ് വര്‍ഷം മുന്‍പ് പാശ്ചാത്യസംസ്ക്കാരത്തിന്റെ ചിറകിനുള്ളിലൊളിക്കാന്‍ ചാടിയിറങ്ങിയപ്പോള്‍ പുതു സംസ്ക്കാരവുമായി ഒത്തുചേരാനാകുമെന്ന വിശ്വാസം തെറ്റായിരുന്നെന്ന് ബോദ്ധ്യപ്പെടുന്നത് ഇപ്പോഴാണ്. മനസ്സിന്റെ സ്ഥായിയായ ഭാവങ്ങള്‍ എത്ര ഒളിച്ചുകളിക്കിടയിലും പുറത്ത് ചാടും. മനസ്സിനെ തൃപ്തിപ്പെടുത്താനാകുന്നില്ലെങ്കില്‍ അത്തരം പുതുമകളെ പുല്കുന്നത് സ്വയം ആത്മഹത്യയെ വരിക്കലാണ്.
കളങ്കത്തിന്റെ നേരിയ കറ പോലും കയറാതെ നിര്‍മ്മലമായിരുന്ന രേഷ്മയെ വേരോടെ പിഴുതെടുത്ത് അന്യസംസ്ക്കാരത്തിന്റെ ആഴങ്ങളില്‍ നട്ട് പിടിപ്പിക്കുമ്പോള്‍ അവള് വാവിട്ട് കരഞ്ഞിരുന്നത് ഇന്നും ഓര്‍ക്കുന്നു. പിന്നീട് എത്ര പെട്ടെന്നാണ് അവളീ സംസ്ക്കാരവുമായി ഇണങ്ങിയത്. ജനിച്ച നാടിന്റെ ആഴങ്ങളില്‍ നിന്ന് മാറി മാറ്റങ്ങള്‍ക്ക് വിധേയമായി പക്വമാകാത്ത മനസ്സില്‍ പക്വമായ പാശ്ചാത്യ സംസ്ക്കാരം വേരുറച്ചു കഴിഞ്ഞു, അടര്‍ത്തി മാറ്റാനാകാത്ത വിധം. തനിക്ക് പക്ഷെ, നാടിന്റെ നന്മ വേരുറച്ച മനസ്സിനെ താല്‍ക്കാലികമായി ഒന്നകറ്റാന്‍ കഴിഞ്ഞപ്പോഴും മറ്റൊരു സംസ്ക്കാരത്തിന് കീഴ്പെടാതെ മനസ്സ് കലുഷിതമാകുന്നു. ഇവിടെ എത്തിപ്പെട്ട ആദ്യനാളുകളില്‍ മനസ്സിനല്പം ആശ്വാസം കിട്ടിയിരുന്നെങ്കിലും അതെല്ലാം നൈമീഷികമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ സ്വന്തം മകളെ നശിപ്പിച്ചെന്ന കുറ്റബോധം വല്ലാതെ പിന്തുടരുന്നു. അരുതാത്തത് സംഭവിച്ചപ്പോള്‍ കടിഞ്ഞാണിടാന്‍ കഴിയാതിരുന്ന വികാരത്തിനു മുകളില്‍ സ്വയം തീരുമാനം എടുക്കുമ്പോള്‍ വരാനിരിക്കുന്ന തലമുറ വഴിതെറ്റി സഞ്ചരിക്കുന്ന ലോകത്തേക്കാണ് യാത്രയാവുന്നത് എന്ന് നിനച്ചില്ല. നേരുകളെ നേരേ കാണേണ്ടിവരുമ്പോള്‍ പോയ കാലങ്ങളിലെ തീരുമാനങ്ങളില്‍ പച്ഛാത്തപിച്ചാലും പുതുതലമുറയെ തിരിച്ച് കൊണ്ടുവരാന്‍ കഴിയാതെ അവര്‍ വികൃതപ്പെട്ട് ഒരു സ്പോടനത്തിന്റെ വക്കിലെത്തിയിരിക്കും എന്നത് സത്യം.
എല്ലാം തന്റെ തോന്നലണെന്ന് കരുതാന്‍ ശ്രമിച്ചു. വെറുതെ ഒരു പാഴ്ശ്രമം. നേരുകളും സംഭവങ്ങളും എങ്ങിനെ തോന്നലാകും..വര്‍ത്തമാനകാലത്തിലെ നേര്‍ക്കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ വരാനിരിക്കുന്ന കാലം ഭീകരരൂപം പ്രാപിക്കുമെന്ന് തീര്‍ച്ചയാണ്. അവളെ അവളുടെ വഴിക്ക് വിട്ടാല്‍ തനിക്കെന്നും സമാധാനമില്ലായ്ക മാത്രമായിരിക്കും സംഭവിക്കുന്നത്. അവളെ മറിച്ചൊരു ചിന്തയിലേക്ക് പ്രേരിപ്പിക്കുക എന്നത് അസംഭാവ്യവും. ആകെക്കൂടി നിലയില്ലാക്കയത്തില്‍ അകപ്പെട്ടതു പോലെ അനില പെരുകി. കൂട്ടിയോജിപ്പിക്കാനാകാതെ കീഴ്മേല്‍ മറിഞ്ഞിരിക്കുന്ന ചിന്തകളെ അടുക്കിയെടുക്കാനൊ അടുപ്പിക്കാനൊ കഴിയാതെ വീര്‍പ്പ് മുട്ടിയപ്പോള്‍ തല പെരുത്തു.
"വാട്ട് ആര് യു തിങ്കിങ്ങ് മമ്മി? ഇന്നലെ ജെയിംസ് എന്നെ കാണാന്‍ വന്നിരുന്നു. അവനാകെ ചൂടിലാണ്. ഞാനവനെ വിട്ട് ഷോണിനോട് കൂടിയത് അവനിഷ്ടമായില്ലെന്ന്. ജയിംസിനെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ റിവെഞ്ച് ചെയ്യുമെന്ന്. ഫൂൾ.... അതിന് അവനെന്തവകാശം എന്നില്‍?"
ഷോണിനു മുന്‍പ് രേഷ്മയുടെ ബോയ്ഫ്രണ്ടായിരുന്നു മലയാളിയായ ജയിംസ്. അതിനുമുന്‍പ് സ്റ്റെറ്റ്സണ്‍, സ്റ്റാഷ്, മിഖാസി അങ്ങിനേയും ചിലര്‍...
"നീ വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കല്ലെ? അവനില്‍ വെറുപ്പ് ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്ക്.അവനൊരു മലയാളിയാണെന്നത് മറക്കരുത്"
മകളെ വഴി തിരിച്ച് വിടാന്‍ ആവത് ശ്രമിക്കുമ്പോഴും എങ്ങുമെത്താതെ പടര്‍ന്നു പെരുകുന്ന അസ്വസ്ഥതകള്‍ മനസ്സിനെ വ്യാകുലപ്പെടുത്താന്‍ മാത്രം കാരണമാകുന്നു. നാട്ടിലേക്ക് തിരിച്ച് പോകാം എന്ന തീരുമാനത്തിലേക്കാണ് മനസ്സ് പായുന്നത്. ഒരിക്കല്‍ സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ട് നാടിനെ ഉപേക്ഷിച്ചതെങ്കിലും, അകാരണമായ തെറ്റിദ്ധാരണ കൊണ്ടുനടക്കാന്‍ കഴിയാത്ത ഒരു പെറ്റമ്മയുടെ വാത്സല്യത്തോടെ തന്നെ സ്വീകരിക്കാന്‍ സ്വന്തം നാടിന് മടിയുണ്ടാവില്ല. വിശ്വാസം അള്ളിപ്പിടിക്കുമ്പോള്‍ തിരിച്ച് പോകുക എന്നതിലേക്കു തന്നെയാണ് അവസാനം എത്തിച്ചേരുന്നത്. അവളെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ കഴിയുമൊ എന്ന കാര്യത്തില്‍ സംശയമാണ്. വെറും ലൈഗീകത മാത്രമാണ് ജീവിതം എന്ന് വിശ്വസിച്ച് മനസ്സിന്റെ ത്രസിപ്പിക്കുന്ന ഭാവങ്ങളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് ചിത്രം മെനയുന്ന കൌമാരത്തിന്റെ കളിവിളയാട്ടങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന അവളെ എങ്ങിനെ തിരുത്തും..!
എല്ലാം വിധിയെന്നു കരുതി സമാധാനിക്കാന്‍ കഴിയുന്നില്ല. ഒരഭിശപ്ത മുഹൂര്‍ത്തത്തില്‍ ജീവിതത്തിന്റെ താളം തെറ്റിച്ച് തിരിച്ചറിയാത്ത ഒരു മേഖലയെ കെട്ടിപ്പുണരേണ്ടി വന്നതിന്റെ വിവരക്കേടിനെ തിരുത്താനാകാതെ കുഴയുമ്പോള്‍ സംഭവിച്ച ദുരന്തത്തെ ശപിക്കാനല്ലാതെ മറ്റൊന്നിനും ആകുന്നില്ല.
ജോലി കഴിഞ്ഞെത്തിയ വൈശാഖിന്റെ മുഖത്ത് തൃപ്തിയുടെ ഭാവം കണ്ടെത്താന്‍ പ്രയാസമാണ്. എന്തൊക്കെയോ നഷ്ടപ്പെടുത്തുന്നു എന്ന നിഴല്‍ വ്യക്തമാണ്.
"പപ്പ ഇന്നെന്താ നേരത്തേ?"
"ഒരു സുഖം തോന്നിയില്ല. ഞാനിങ്ങ് പോന്നു"
"പപ്പാ..ആ ജയിംസ് വെറുതെ പ്രശ്നമുണ്ടാക്കുന്നു."
"ഞാനൊന്നു ഫ്രഷാകട്ടെ..എന്നിട്ട് പോരെ..?"
"എന്റെ കാര്യങ്ങള്‍ പറഞ്ഞാല്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ല. എല്ലാര്ക്കും തിരക്ക്. മമ്മിയാണെങ്കില്‍ എപ്പോഴും ആലോചന തന്നെ. പണ്ടെന്നൊ ഹോട്ടലില്‍ വെച്ച് അറിയാതെ ഒരു വീഡിയോ ചിത്രം എടുത്തെന്നുവെച്ച്... അതിത്ര വലിയ പ്രശ്നമാണോ. ഇപ്പോഴും അതാലോചിച്ച് ഒരുമാതിരി...സൊ ബാഡ്.... ഇത്രയായിട്ടും പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ മമ്മിക്കാകുന്നില്ലല്ലോ..?"
വേദന കിനിഞ്ഞുവരുന്ന രംഗങ്ങളില്‍ നിന്ന് അകലാനായി വൈശാഖ് അകത്തേക്കു പോയി.
പഴയ സംഭവങ്ങളേക്കാള്‍ മകളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളായിരുന്നു അനിലയെ മുറിപ്പെടുത്തിക്കൊണ്ടിരുന്നത്. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒന്നും ഇപ്പോള്‍ പ്രയാസമൊ സങ്കടമൊ ആകാറില്ല. സ്വന്തം കുടുംബം ചിന്നിച്ചിതറുന്നു എന്ന നീറ്റല്‍ താങ്ങാനാവുന്നില്ല. ചെറിയ സംഭവങ്ങള്‍ക്കു പോലും ലോകം കീഴടക്കിലിന്റെ മാനം കൈവരിക്കുന്ന രേഷ്മയുടെ ചിന്തകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം വര്‍ദ്ധിക്കുന്നു. ജീവിതത്തെ സുഖലോലുപതയില്‍ മാത്രം തളച്ചിടുന്ന യുവതലമുറയുടെ തരംതാഴലിനെ ഉള്‍ക്കൊള്ളാനാകാതെ അനില ഉരുകി.
അപ്രതീക്ഷിതമായ ജയിംസിന്റെ വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാണാനിഷ്ടമില്ലാത്ത വസ്തു കണുന്നത് പോലെ രേഷ്മ മുഖം കോട്ടി. വലിയ ഗൌരവമില്ലാത്ത വിഷയം എന്ന അനിലയുടെ ചിന്ത ജയിംസിനെ സ്വീകരിച്ചിരുത്തി. അതൃപ്തി നിറഞ്ഞനിന്ന ജയിംസിനെ നാട്ടുവിശേഷങ്ങള്‍ നിരത്തി അനില സൌഹൃദ സംഭാഷണം കൊണ്ട് വാചാലനാക്കിയപ്പോഴും രേഷ്മയില്‍ എന്തോ തിരയുകയായിരുന്നു അവൻ. സംഭാഷണത്തില്‍ രേഷ്മ കൂടി സഹകരിച്ചതോടെ വിഷയം ഷോണില്‍ എത്തി.
സംസാരത്തിനിടയില്‍ പകയും വിദ്വേഷവും നിറഞ്ഞ് വന്നു. രണ്ട് പേരേയും നിയന്ത്രിക്കാനാകാതെ അനില വിഷമിച്ചപ്പോള്‍ വൈശാഖ് പുറത്തേക്ക് വന്നു. അല്പം ഗൌരവത്തോടെ ജയിംസിനെ താക്കീത് ചെയ്തു. പ്രതികാരവും നിരാശയും കത്തിപ്പടര്‍ന്ന ജയിംസിന്റെ മുഖം ചുവന്ന് തുടുത്തു.
ക്ഷണനേരം കൊണ്ട് ജയിംസ് പാന്റിന്റെ പോക്കറ്റില്‍ നിന്ന് റിവോള്‍വറെടുത്ത് രേഷ്മയെ വെടിവെച്ചു.
ഒന്നല്ല.
പല തവണ...
തറയില്‍ വീണ് പിടയുന്ന രേഷ്മയെ താങ്ങിയെടുക്കാന്‍ അനില വെപ്രാളപ്പെടുമ്പോള്‍ ജയിംസ് തിരിഞ്ഞ് നടന്നു.