19/12/11

പ്രതിഷേധസമരം
19-12-2011
ജയലക്ഷ്മി പാവമാണ്‌. വീട്ടിലെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിൽ സർക്കാർ സ്കൂളിൽ പഠിക്കുന്നു. ആവരേജ്‌ പഠിപ്പ്‌. മറ്റുള്ളവരെപ്പോലെ മാതാപിതാക്കളെ നോക്കണം എന്നാണ്‌ ചിന്ത മുഴുവനും. എസ്‌.എസ്‌.എൽ.സി. കടന്നു കൂടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്‌ നേരത്തേ ചിന്തിച്ചു തുടങ്ങി. പഠിച്ചുകൊണ്ടതിന്‌ കഴിയില്ലെന്ന്‌ ജയലക്ഷ്മിക്ക്‌ നല്ല ബോദ്ധ്യമുള്ളതിനാൽ മറ്റു മാർഗ്ഗങ്ങളെക്കുറിച്ച അന്വേഷണത്തിലാണ്‌.

മോണോ ആക്റ്റ്‌, ഓട്ടന്തുള്ളൽ, നാടോടി നൃത്തം എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്‌ അർഹത നേടിയ ജയലക്ഷ്മി വെറും പാവമല്ലെന്ന്‌ സ്കൂൾ മുറുമുറുത്തു. ജയലക്ഷ്മിക്ക്‌ പക്ഷെ അവിടേയും തൃപ്തി കൈവന്നില്ല. ചുരുങ്ങിയത്‌ അഞ്ചെട്ട്‌ ഐറ്റത്തിനെങ്കിലും പങ്കെടുക്കാൻ ആയാലെ കാര്യമുള്ളു എന്നായി. ചിത്രം വരക്കാനൊ പാട്ട്‌ പാടാനൊ കഴിവ്‌ വേണം. ഭരതനാട്യമൊ മറ്റ്‌ ഡാൻസുകളൊ ആവാമെന്നു വെച്ചാൽ ഡ്രസ്സുകൾക്കുള്ള പണത്തിന്‌ എവിടെ പോകും? ഇവിടേയും പ്രതീക്ഷകൾ നശിക്കുന്നതായി അനുഭവപ്പെട്ടു. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സ്‌ കലുഷിതമായി തുടർന്നു.

സ്കൂൾ ഗ്രൗണ്ടിൽ സൊറ പറഞ്ഞ്‌ നടന്നപ്പോൾ ഒരു രസത്തിനാണ്‌ കൂട്ടുകാരിയുടെ അസ്ഥാനത്ത്‌ ഒന്ന് തോണ്ടിയത്‌. ഒപ്പം മൈതാനത്തിന്റെ അങ്ങേ തലക്കലേക്ക്‌ ഒരോട്ടവും കൊടുത്തു. സ്കൂളിന്റെ വേഗമേറിയ താരമുണ്ടൊ വിടുന്നു? അവൾ ജയലക്ഷ്മിയെ ഓടിച്ചു. പിടിക്കാനായില്ല. കിതച്ച്‌ തളർന്ന് ഗ്രൗണ്ടിന്റെ അറ്റത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്ന ജയലക്ഷ്മിക്കരുകിൽ ഓടിയെത്തിയ കൂട്ടുകാരിയുടെ ചമ്മൽ മുഖത്ത്‌ തെളിഞ്ഞു കാണാമായിരുന്നു.

കലാരംഗം എന്ന തട്ടകം കായിക രംഗത്തേക്ക്‌ വഴി മാറിയത്‌ ആ സംഭവത്തോടെയായിരുന്നു. ബാലാരിഷ്ടതകൾ കടന്ന്, ചെന്നെത്തി നിന്നത്‌ നൂറ്‌ മീറ്റർ ഓട്ടത്തിൽ. കൂട്ടുകാരിയുടെ വേഗവും മറികടന്ന് കുതിക്കുന്നതിന്‌ ശക്തി കിട്ടിയത്‌ കുടുംബത്തിലെ ജീവിതത്തിന്റെ തുറിച്ചു നോട്ടമാണ്‌.

തിരിഞ്ഞു നോക്കാതെ ജയലക്ഷ്മി കുതിച്ചു കൊണ്ടിരുന്നു. പഴയ റെക്കോഡുകൾ തിരുത്തി പുതിയ റെക്കോഡുകൾ സ്ഥാപിച്ചു‌. സബ്ജില്ല, ജില്ല, സംസ്ഥാനം, ദേശിയം എന്നിങ്ങനെ പടർന്നു കയറിയ വേഗം എസ്‌.എസ്‌.എൽ.സിയും കടന്ന് മുന്നോട്ട്‌ പോകാൻ സുഗമമായ വഴിയൊരുക്കി. അന്തർദ്ദേശിയ മത്സരങ്ങളിലെ സാന്നിദ്ധ്യം റെയിൽവേയിലെ ജോലിക്ക്‌ കാരണമായി. ഉൾക്കാഴ്ചയോടെയുള്ള നിശ്ചയദാർഢ്യത്തിന്റെ ചിഹ്നമായി ലഭിച്ച ഉദ്യോഗത്തിൽ ഏറെ സന്തോഷിച്ചു. ആഗ്രഹിച്ചത്‌ നേടിയെടുക്കാനായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന്‌ പങ്ക്‌ വഹിച്ച ദൃശ്യ-മാധ്യമ മീഡിയകൾക്ക്‌ ജയലക്ഷ്മി നന്ദി പറഞ്ഞു.

ഉദ്യോഗസ്ഥ ആയതോടെ കുടുംബവും ജീവിതവും കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചത്‌ കായിക രംഗത്തോട്‌ ചെറിയ അകൽച്ചക്ക്‌ കാരണമായി. പിന്നീട്‌, ഉദ്യോഗത്തിലെ ഉയർച്ചക്ക്‌ വേണ്ടി മാത്രം ട്രാക്കിലേക്കിറങ്ങുന്ന ജയലക്ഷ്മി വിവാഹം കഴിച്ചത്‌ സ്പോർട്ട്സ്‌ താരത്തെ തന്നെ.

കഠിന പ്രയത്നം നടത്തിയാണെങ്കിലും രാജ്യത്തിന്റെ യസസ്സ്‌ ഉയർത്തുന്നതിന്‌ അന്താരാഷ്ട്ര
വേദികളിൽ കടന്നു കൂടാനുള്ള ഭർത്താവിന്റെ ആഗ്രഹങ്ങൾ പലപ്പോഴും നിഷ്പ്രഭമായിത്തീർന്നു. കൂട്ടിയാൽ കൂടാത്ത തന്റെ കഴിവില്ലായ്മയെ പഴിക്കാതെ ജയലക്ഷ്മിയിലൂടെ അത്‌ നേടിയെടുക്കാമെന്ന്‌ അയാൾ കണക്കു കൂട്ടി.

അയാളുടെ കണക്ക്‌ കൂട്ടലുകൾ ജയലക്ഷ്മിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. മറിച്ച്‌ ദാമ്പത്യത്തിൽ അത്‌ ചെറിയ കല്ലുകടിയായി മുഴച്ചു നിന്നു.

റെയിൽവേയിൽ ജയലക്ഷ്മിക്ക്‌ ലഭിക്കാവുന്ന ഉയർന്ന മേഖലകൾ കൈപ്പിടിയിലൊതുക്കി കായികരംഗത്തെ കൈവെടിഞ്ഞു. ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിച്ചു നിലനിർത്താൻ കായികവേദി തടസ്സമാകുമെന്നും, കുടുംബസുഖത്തിന്റെ തൃപ്തിക്ക്‌ അതൊരു ബാദ്ധ്യതയാകുമെന്നും അവൾ ഭർത്താവിനോട്‌ വാദിച്ചു.

ജനിച്ച രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിയെടുക്കാൻ ഗവൺമന്റ്‌ ചെയ്യുന്ന സഹായങ്ങൾ സ്വന്തം ജീവിത സൗകര്യങ്ങൾക്ക്‌ മാത്രമായി ചുരുക്കി കാണുന്നത്‌ രാജ്യസ്നേഹമില്ലായമയാണ്‌. രാജ്യസ്നേഹം മുന്‍നിര്‍ത്തി തുടർന്നു വരുന്ന പ്രതിഭകൾക്ക്‌ ലഭിച്ചേക്കാവുന്ന നാടിന്റെ സഹായങ്ങൾ നഷ്ടപ്പെടുത്തുന്നതിന്‌ ഇത്തരം സംഭവങ്ങൾ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പുകൾ അവൾക്ക്‌ നൽകിയെങ്കിലും അതൊന്നും കേട്ടതായിപ്പോലും ജയലക്ഷ്മി നടിച്ചില്ല.

അവൾക്ക്‌ അവളുടെ ജീവിതമാണ്‌ വലുത്‌. അതിനു വേണ്ടി നടത്തുന്ന മത്സരം മാത്രം. അതിനിടയിൽ പല മാർഗ്ഗങ്ങളും സ്വീകരിച്ചേക്കാം. ലക്ഷ്യം നേടിക്കഴിയുമ്പോൾ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. അത്രമാത്രം. അതിലെ ന്യായാന്യായങ്ങൾ ചികയാൻ മുതിരാറില്ല.

അവളുമായുള്ള തർക്കങ്ങൾ കാലപ്പഴക്കത്തിൽ അലിഞ്ഞലിഞ്ഞ്‌ തകർന്നപ്പോൾ ഒരു കാലത്ത്‌ രാജ്യത്തിന്റെ അഭിമാനമെന്ന് പത്രങ്ങൾ വാഴ്ത്തിയ ജയലക്ഷ്മി തടിച്ച്‌ കൊഴുത്ത്‌ ഒരു ഡിപ്പാർട്ട്‌മന്റിനെ കൈപ്പിടിയിലൊതുക്കി സസുഖം വാഴുകയാണ്‌.

ഗാന്ധിപ്രതിമക്ക്‌ തൊട്ടരുകിലായി ജയലക്ഷ്മി കാറ് നിറുത്തി.

മുന്‍വശത്തെ മൈതാനം നിറയെ ജനങ്ങൾ. ഉണർന്നു വരുന്ന മോഹങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളും ഗ്രൗണ്ടിലെ ട്രാക്കുകളിൽ ഊഴവും കാത്ത്‌ ആകാംക്ഷ നിരത്തി കാത്തിരിക്കുന്നു.

ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മൽസരങ്ങളുടെ ആദ്യദിനം.

ഇരുപതോളം പേരടങ്ങുന്ന ഒരു ചെറു സംഘം ഗാന്ധിപ്രതിമക്ക്‌ ചുറ്റും പ്ലെക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്‌. പോയ വർഷങ്ങളിൽ കഴിവ്‌ തെളിയിച്ച്‌ പല മത്സരങ്ങളിലും പങ്കെടുത്ത്‌ ഇന്നിപ്പോൾ ജീവിക്കാൻ വഴിയില്ലാതെ, സർക്കാരുകൾ വേണ്ടത്ര ഗൗനിക്കാതെ, ജോലിയില്ലാത്തവർ. കായിക രംഗത്തെ പ്രതിഭകളെ നാടിന്‌ ഗുണകരമായ രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിൽ സർക്കാരുകൾ കാണിക്കേണ്ട ഉത്തരവാദിത്വത്തിലെ നിസ്സംഗത തുറന്നു കാണിക്കുന്നതിന്‌ വേണ്ടിയുള്ള പ്രതിഷേധം.

ഗാന്ധിപ്രതിമയോട് ചേർന്ന് നിന്ന് ജയലക്ഷ്മി പ്രതിഷേധസമരം ഉൽഘാടനം ചെയ്തു.

"നാളത്തെ വാഗ്ദാനങ്ങളാണ്‌ മുന്നിൽ കാണുന്ന ആ മൈതാനത്തിൽ അണിനിരന്നിരിക്കുന്നത്‌. അസ്തമിച്ച പ്രതീക്ഷകൾക്ക്‌ ഇനിയും ആശ്വാസം ലഭിക്കും എന്ന വിശ്വാസത്തോടെയല്ല ഇന്നിവിടെ ഈ മൈതാനത്തിനു മുന്നില്‍ നമ്മള്‍ പ്രധിഷേധം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇവരുടെ ഗതി, ഇന്ന് മൈതാനത്തിറങ്ങിയിരിക്കുന്ന കുട്ടികൾക്ക്‌ നാളെ വരാതിരിക്കാൻ ഗവൺമന്റിന്റെ ശ്രദ്ധ ഇവിടേക്ക്‌ തിരിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌. സർക്കാർ ജോലി നൽകി ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ഭാരതത്തിന്‌ നഷ്ടപ്പെടുന്നത്‌ നല്ല കായിക താരങ്ങളെയായിരിക്കുമെന്ന് ഓർക്കുന്നത്‌ നന്ന്. വർഷങ്ങളായി സ്കൂളുകളിലും കോളേജുകളിലും മറ്റ്‌ മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളിൽ ചിലരാണ്‌ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്‌. വേണ്ട പോലെ പഠിപ്പിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇവർ ഇന്നും നേരിയ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു എന്നത്‌ വാസ്തവം. സർക്കാരിന്റെ കനിവുണ്ടെങ്കിൽ ഈ യുവതിയുവാക്കൾക്ക്‌ ഇനിയും ജീവിതത്തിന്റെ വഴിയിലേക്ക്‌ നടന്നു കയറാനാകും."

മുകളിലൂടെ പറന്നു പോയ ഒരു കാക്ക തൂറിയത്‌ ജയലക്ഷ്മിയുടെ തലയിലൂടെ ഇഴുകി സാരിയിൽ പടർന്നു

1/12/11

പേടി

01-11-2011

"ഈയമ്മക്കെന്തിന്റെ കേടാ? പഠിക്കാനും സമ്മതിക്കില്ല....."ടീവിയിൽ നിന്ന് കണ്ണെടുത്ത്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ നിവർത്തിക്കൊണ്ട്‌ അനൂപ്‌ പിറുപിറുത്തു.

"സ്കൂളീന്ന് വന്നാ പുസ്തകം തുറന്നു നോക്കാത്ത നിനക്കിന്നെന്താ ഒരു പഠിപ്പ്‌? കരിന്തിരി കത്തുന്ന ആ വെളക്കെടുത്ത്‌ അകത്ത്‌ വെക്കാൻ പറഞ്ഞതിനാണൊ നിന്റെ ഈ ദേഷ്യം?" നാളെ കലത്ത്‌ കറി വെക്കാനുള്ള പയറ്‌ നന്നാക്കുന്നതിനിടയിൽ ടീവി സീരിയലിൽ നിന്ന് കണ്ണെടുക്കാതെ അമ്മ കോപിച്ചു.

വീട്ടിലിരുന്ന് മുഴുവൻ സമയവും പഠിക്കാത്തതിൽ അമ്മക്കുള്ള നീരസം വാക്കുകളിൽ വ്യക്തമാണ്‌. തന്നെ സംബന്ധിച്ച്‌ ടീ വി കാണൽ നിർബന്ധമുള്ള കാര്യമല്ല. പുറത്തെ ഇരുട്ടിലേക്ക്‌ കണ്ണോടിക്കുമ്പോൾ തോന്നുന്ന ഭയമാണ്‌ പ്രശ്നം. ഇരുട്ടിലേക്ക്‌ നോക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാലും അറിയാതെ നോക്കിപ്പോകുന്നു. 

മടിച്ച്‌ മടിച്ചെങ്കിലും ഉമ്മറത്ത്‌ നിന്ന് പതിയെ നിലവിളക്കെടുത്തു. പുകഞ്ഞുകൊണ്ടിരുന്ന തിരിയെടുത്ത്‌ പുറത്തേക്കെറിഞ്ഞു. അറിയാതെ ഇരുട്ടിലേക്ക്‌ നോക്കിപ്പോയി. ദേഹമാസകലം ഒരു കുളിര്‌, ഭയം.

പറമ്പിന്റെ തെക്ക്‌കിഴക്ക്‌ ഭാഗത്തായി ഇരുട്ടിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. പിൻതിരിയാതെ പുറകോട്ട്‌ നടന്ന് അകത്ത്‌ കയറി കതകടച്ചു. മുറിയിലെ വെളിച്ചത്തിൽ ഇരുട്ടിൽ നിന്ന് മോചനം കിട്ടി. എങ്കിലും മനസ്സിൽ കട്ടപിടിച്ച ഇരുട്ട്‌. ടീവിയിൽ നോക്കിയിരുന്നിട്ടും ശ്രദ്ധ മറ്റെങ്ങോ സഞ്ചരിച്ചു.

ഒരു കൊല്ലം മുൻപ്‌ പതിനൊന്നില് പഠിക്കുമ്പോഴാണ്‌ അപ്പൂപ്പൻ മരിക്കുന്നത്‌. തെക്കേപ്പുറത്തെ അതിരിനോട്‌ ചേർന്ന് വീടായതിനാൽ  കെഴക്കേപ്പുറത്ത്‌ തെക്കോട്ട്‌ നീക്കിയാണ്‌ ശവം ദഹിപ്പിക്കാൻ തീരുമാനിച്ചത്‌. 'സ്പുടം' ചെയ്യുകയായിരുന്നു.

തെക്കുവടക്കായി ആറടി നീളത്തിൽ ചെറിയൊരു തോട്‌ കീറി. പോള മാറ്റാത്ത വാഴപ്പിണ്ടി രണ്ടു വശത്തും നീളത്തിൽ വെച്ചു. അതിനു മുകളിൽ നാലഞ്ച്‌ കൈതത്തണ്ട്‌ കുറുകെ നിരത്തി. പിന്നെ, ഉണങ്ങിയ ചെറിയ വിറകും, ചാണവർളിയും, ചിരട്ടയും ചെറുതായി വിരിച്ച്‌ കിടക്ക പോലെ വരുത്തി രാമച്ചം വിരിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരം കിടത്തി. ചിരട്ട കൊണ്ടു തീർത്ത വലിയ മാലകൾ ദീർഘവൃത്താകൃതിയിൽ മൂന്ന് തട്ടുകളായി ചുറ്റും വെച്ചു. മൃതശരീരം മുഴുവനായി മൂടിയതിനു ശേഷം പഞ്ചസാരയും നെയ്യും രാമച്ചവും വിതറി മുകളിൽ ചാണവർളി നിരത്തി. പുറംഭാഗം കനം കുറച്ച്‌ വക്കോൽ നിരത്തി മുകളിൽ നനച്ച ചാക്കുകൊണ്ട്‌ മുഴുവനും മൂടി. പിന്നീട്‌ ചവുട്ടിക്കുഴച്ച കളിമണ്ണുകൊണ്ട്‌ പൂർണ്ണമായും തേച്ചുപിടിപ്പിച്ചു. ഇപ്പോൾ പുറത്തേക്ക്‌ ഒന്നും കാണാൻ കഴിയില്ല. ഏറ്റവും മുകളിലായി കളിമണ്ണും ചാക്കും തുരന്ന് മൂന്നിടത്ത്‌ വൃത്തത്തിൽ ദ്വാരമുണ്ടാക്കി.

അന്തരീക്ഷത്തിന്‌ പച്ചമാംസം കരിഞ്ഞ മണം. ആളുകളെല്ലാം ഒഴിഞ്ഞു. മൂന്ന് ദ്വാരങ്ങളിലൂടെ കട്ടപിടിച്ച പുക മുകളിലേക്ക്‌ ഉയരുന്നതൊഴിച്ചാൽ മറ്റ്‌ കാഴ്ചകളൊന്നും ഇല്ലായിരുന്നു. ചുറ്റും മതിൽ ഉണ്ടായിരുന്നെങ്കിൽ അയൽവക്കക്കാർക്കെങ്കിലും ഈ കാഴ്ചകളിൽ നിന്നും രക്ഷപ്പെടാമായിരുന്നു.

വർഷമൊന്ന് കഴിഞ്ഞിട്ടും എല്ലം ഇന്നലെ കണ്ടതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു. പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതിനാലാണൊ ഇത്രയും ഭയം? ടീവി കാഴ്ചകളിലെ നേരിൽ കാണാത്ത പ്രേതങ്ങളും പിശാചുക്കളും മനസ്സിനെ കഴിവ്‌ കെട്ടതാക്കുന്നതാണോ? ഭയവും, ഭയം മൂലം രൂപപ്പെടുന്ന മടിയും മറച്ചുവെക്കാൻ നുണ പറയാൻ ശീലിക്കുന്നുവൊ? ന്യായമായ സംശയങ്ങൾ.

അമ്മയുടെ ശകാരം കേട്ടാണ്‌ കാലത്തെഴുന്നേറ്റത്‌. അതൊരു ശീലമായി. അമ്മ ദേഷ്യപ്പെട്ടില്ലെങ്കിൽ എഴുന്നേൽക്കാൻ സമയമായില്ലെന്ന് തോന്നും.

അടുത്ത വീട്ടിലെ മണിക്കുട്ടന്റെ അമ്മൂമ്മ മരിച്ചിരിക്കുന്നു. അവിടെ പോകാനാണ്‌ അമ്മ വിളിച്ചെഴുന്നേൽപിക്കുന്നത്‌.

മരണവീട്ടിൽ പോകാനും മരിച്ചുകിടക്കുന്നവരെ കാണാനും എന്തോ ഒരിത്‌. കഴിവതും പോകാറില്ല. കുറെ നാളത്തേക്ക്‌ ആ രൂപം മനസ്സിലങ്ങനെ കിടക്കും. രാത്രിയിൽ ഭയപ്പെടുത്തും.

അയൽവക്കങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക്‌ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ തിരിച്ചിങ്ങോട്ടും പ്രതികരണം അതേപോലെ ആയിരിക്കുമെന്നാണ്‌ അമ്മക്ക്‌ പേടി. അച്ഛൻ സ്ഥലത്തില്ലാത്ത നിലക്ക്‌ അമ്മ പറയുന്നതും കാര്യമാണ്‌. താൻ തന്നെയാണ്‌ പോകേണ്ടത്‌.

മണിക്കുട്ടൻ നന്നായി കരയുന്നുണ്ട്‌. അമ്മൂമ്മക്ക്‌ അവനെ ജീവനായിരുന്നു, അവന്‌ അമ്മൂമ്മയേയും. തന്നെക്കാൾ പേടിത്തൊണ്ടനെങ്കിലും ആ ഭയമൊന്നും ഇപ്പോൾ അവനെ അലട്ടുന്നില്ല. നഷ്ടപ്പെട്ടതിന്റെ വേദനയാണ്‌ അവന്റെ മുഖത്ത്‌.

അഞ്ചു സെന്റ്‌ സ്ഥലം. ഒരു ചെറിയ പുര. തൊട്ടടുത്തായി ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു.

ഒരു വർഷത്തിനുശേഷം അവിടേയും  നിറയെ മാറ്റങ്ങൾ കടന്നുവന്നിരിക്കുന്നു. ചാണവർളിയും, വക്കോലും, ചാക്കും, കളിമണ്ണും ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു. സമയവും പണവും ലാഭിക്കാൻ പല മാറ്റങ്ങളും...

കനം കുറഞ്ഞ ഇരുമ്പ്‌ പട്ടികകളും കമ്പികളും വെൽഡ്‌ ചെയ്ത ആട്ടുതൊട്ടിൽ പോലെ ഒന്ന്. ആറടിയോളം നീളം വരുന്ന അതിന്റെ അടിഭാഗത്ത്‌ നാല്‌ ചെറിയ കാലുകൾ. കുറച്ച്‌ ഉണക്കവിറക്‌, കുറച്ച്‌ ചകിരിമടൽ, കുറച്ച്‌ ചിരട്ട. എല്ലാം ഒരു പെട്ടിവണ്ടിയിൽ നിന്ന് താഴെ ഇറക്കി.

പുരയുടെ തൊട്ടരുകിലായി കുറച്ച്‌ സ്ഥലം നിരപ്പാക്കി അവിടെ തൊട്ടിൽ എടുത്ത്‌ വെച്ചു. ശരിയാണ്‌, അതിനകത്ത്‌ കത്തിത്തീരുമ്പോൾ ചാരമെല്ലാം അഴികൾക്കിടയിലൂടെ താഴെ വീഴും. രണ്ടുപേർ ചേർന്ന് തൊട്ടിൽ തറയിൽ നന്നായി ഉറപ്പിക്കുകയാണ്‌.

ശരീരം പെരുത്ത്‌ വരുന്നത്‌ പോലെ തോന്നി. കൺമുന്നിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. കരയുന്ന മണിക്കുട്ടന്റെ ദയനീയഭാവം. ഭയം കൊണ്ടവൻ തന്നെ കെട്ടിപ്പിടിക്കുന്നതായി തോന്നി. ദേഹമാസകലം ഒരു വിറയൽ.

പെട്ടെന്നായിരുന്നു എല്ലാം. തൊട്ടിലിന്റെ ഒരു തല പിടിച്ചുയർത്തി അനൂപ്‌ താഴേക്ക്‌ മറച്ചിട്ടു. കൂടി നിന്നവരെല്ലാം ഓടി അകന്നതിനാൽ ആരുടേയും ദേഹത്ത്‌ തട്ടിയില്ല.


ഒരു കാരണവർ ഓടിവന്ന് അനൂപിനെപ്പിടിച്ച്‌ തല്ലി, താഴേക്ക് തള്ളിയിട്ടു. എല്ലാരും ഓടിക്കൂടി. അമ്മ അവനെ പിടിച്ചെഴുന്നേൽപിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു.

അവന്‍ കരഞ്ഞില്ല. അവന്‌ കണ്ണീര്‌ വന്നില്ല. കിതച്ചുകൊണ്ടിരുന്നു. ചിലർ ചേർന്ന് അനൂപിനെ അനുനയിപ്പിച്ച്‌ മാറ്റി നിർത്തി. ആർക്കും ഒന്നും പിടി കിട്ടിയില്ല.
പലരും അനൂപിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തൊട്ടിൽ സൂക്ഷിച്ചു നോക്കി അവന്‍‍ കിതച്ചുകൊണ്ടിരുന്നു.

പഞ്ചമിയിൽ മരിച്ചതിന്റെ അനർത്ഥം തുടങ്ങി എന്ന് ആൾക്കൂട്ടത്തിൽ പിറുപിറുപ്പ്‌.

തൊട്ടിൽ വീണ്ടും പഴയപടി വെച്ചു. അവന്റെ മുഖം ചുവന്നു. ശ്വാസഗതി വർദ്ധിച്ചു. ഭ്രാന്തമായ ആവേശത്തോടെ കുതിച്ചു ചെന്ന് തൊട്ടിലെടുത്തുയർത്തി വീണ്ടും മറിച്ചിട്ട്‌ അലറി. താഴെനിന്ന് കനം കൂടിയ വിറകു കൊള്ളിയെടുത്ത്‌ ശക്തിയോടെ ആഞ്ഞുവീശി. "കൊന്നുകളയും" എന്നലറി നടന്നു. പെട്ടെന്നാരും അടുക്കാൻ ധൈര്യപ്പെട്ടില്ല. കരഞ്ഞുകൊണ്ട്‌ ഓടിയടുത്ത അമ്മയെ കണ്ടപ്പോൾ വിറക്‌ താഴെയിട്ടു. അമ്മയെ കെട്ടിപ്പിടിച്ച്‌ തോളിൽ തല ചായ്ച്ച്‌ പൊട്ടിക്കരഞ്ഞു.

അനൂപിനേയും ചേർത്ത്‌ പിടിച്ച്‌ അമ്മ വീട്ടിലേക്ക്‌ നടന്നു. അവന്‍ പതിയെ തിരിഞ്ഞ്‌ നോക്കി അമ്മയോട്‌ കരഞ്ഞു പറഞ്ഞു. "അമ്മേ, മണിക്കുട്ടന്‌ പേട്യാവും...."