30/4/19

ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക



രക്തവും മാംസവും എചുമുക്കുട്ടിയും

“ഒരു ഫോൺ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണിത് “

ആമുഖത്തിലെ ആദ്യവരി.
നേരിയ സംശയം പോലും തോന്നാതെ ഈ വരി വയിച്ചു പോകാൻ കഴിയുന്നവർ ഉണ്ടാകുമൊ എന്ന് സംശയമാണ്. 272 പേജുകൾ ഉള്ള പുസ്തകം മുഴുവനായി ഫോണിൽ മാത്രം സൃഷ്ടിക്കുക.. ഒരു ഫോണിൽ ഇത്രയും എഴുതുകയൊ? അഞ്ചൊ ആറൊ വരികളിൽ മാത്രം തുടങ്ങുന്ന മുൻ അധ്യായങ്ങൾ ക്രമേണ നീളം വെക്കുന്നത് നമുക്ക് കാണാവുന്നതാണ്. യാത്രകളിലും ആശുപത്രികളിലുമായി എഴുതി തീർത്ത ജീവിത കഥയുടെ എഡിറ്റിങ്ങും ആശുപത്രിയിലിരുന്ന് ഫോണിൽ നിർവഹിച്ചു എന്നറിയുമ്പോൾ “നിത്യഭ്യാസി ആനയെ എടുക്കും“ എന്ന് പറയുന്നത് വെറുതെയാവില്ല. യാതൊരു അവകാശവാദമൊ മറ്റു വികാരങ്ങളൊ പ്രതിഫലിപ്പിക്കാതെ ഒരു സാധാരണ പറച്ചിൽ, തികച്ചും സത്യസന്ധമായി. ഈ പുസ്തകത്തിലെ ഒരോ വാചകങ്ങളിലൂടെയും കടന്നു പോകുന്ന വായനക്കാർ ആമുഖത്തിലെ ആദ്യവരി വായിച്ച അത്ഭുതത്തോടേയും ഉല്‍ക്കണ്ഠയോടേയും ആയിരിക്കും തുടർന്നുള്ള വായനയോട് ചേരുക. ഒരുപക്ഷെ, ഫോണിൽ രചിച്ച മലയാളത്തിലെ ആദ്യത്തെ വലിയ പുസ്തകം ““ ഇതായിരിക്കും.

വിവാഹാജീവിതത്തിൽ സ്ത്രീയും പുരുഷനും പല തരത്തിലുള്ള അരുതായ്‌മകളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുഭവിക്കുക എന്നത് സാധാരണമാണ്. സമൂഹത്തിൽ കാലങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആൺക്കോയ്‌മയിൽ ഇന്നത്തെ പുരുഷന്മാർ സ്വയം ആഗ്രഹിക്കാതെ വന്നുചേർന്ന സ്ത്രീകൾക്കു മേലുള്ള ആധിപത്യം ഒരു ശീലമായ അവകാശമായി ഭൂരിപക്ഷത്തിലും തുടരുന്നു എന്നതാണ് വസ്തുത. കുടുംബം എന്ന ജീവിതരീതി തുടരുന്നതിനും അതൊരു കാരണമായിരിക്കാം. പുരുഷനും സ്ത്രീയും ജോലിക്കാർ ആകുന്ന ഇന്നത്തെ സാഹചര്യത്തിൽ രണ്ടിൽ ഒരാൾക്ക് കൂടുതൽ ജോലിഭാരം നൽകുന്നത് മനുഷ്യത്വപരമല്ല.

മാംസത്തിൽ നിന്നിറ്റുവീണ രക്തത്തിൽ ഭീകരതയും നിസ്സഹായതയും ജീവിതാനുഭവക്രൂരതകളായി ഒരു പെണ്ണിനുമേൽ പകർന്നാടിയത്, കണ്ണീരുപ്പിട്ട ശക്തിയോടെ സമൂഹത്തിനു മുന്നിലേക്കെറിഞ്ഞിരിക്കുകയാണ് ഡീസി ബുക്സ് പുറത്തിറക്കിയ എച്ചുമുക്കുട്ടിയുടെ “ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക“ എന്ന പുസ്തകത്തിലെ അത്മകഥാപരമായ അനുഭവ വിവരണങ്ങളിലൂടെ..

മുന്തിയ ജാതിസ്ത്രീയും മുന്താത്ത ജാതിപുരുഷനും തമ്മിൽ ഒന്നിക്കേണ്ടി വന്നതിലെ ബാക്കിപത്രമായി പിറവിയെടുത്ത ജാതി തിരിച്ചറിയാൻ കഴിയാത്ത പെണ്ണിന്റെ, ചോദിക്കാനും പറയാനും ആളില്ലെന്ന ഈഗോകൾ സൃഷ്ടിക്കുന്ന അവസ്ഥ മുതലെടുത്തുകൊണ്ട് ദുരിതമാക്കിത്തീർക്കുന്ന പെൺജീവിതമാണ് ഈ പുസ്തകം.

ആമുഖത്തിലെ ആദ്യവരിയിലെ ഉല്‍ക്കണ്ഠപോലെ തുടർന്നുള്ള വായനയും സമ്മാനിക്കുന്നുവെന്ന് പറഞ്ഞുവല്ലൊ. അതിന്റെ കാരണം ഇതൊരു നോവലൊ നീണ്ടകഥയൊ അല്ലെന്നുള്ളതാണ്. ഒരു സ്ത്രീ അതിജീവനത്തിനുവേണ്ടി അനുഭവിച്ചു തീർത്ത സമാനതകളില്ലാത്ത പൊള്ളിയടരുകളുടെ വ്രണമായി തുടരുന്ന നേർസാക്ഷ്യങ്ങളാണ്. വീടകങ്ങളിൽ ധാരാളം സ്ത്രീകൾ പലതരം പീഡനങ്ങൾക്കും വിധേയമാകാറുണ്ട്. ശാരീരിക പീഡനം, മതപരമായ പീഡനം, ലൈംഗികമായ പീഡനം എന്നിങ്ങനെ പലതരം പീഡനങ്ങൾ. ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. ഒരു സ്ത്രീ അനുഭവിച്ച പീഡനം, ഈ പുസ്തകം വായിക്കുമ്പോൾ ആ സ്ത്രീക്ക് അതേപോലെ വായിക്കാൻ സാധിക്കുന്നത് അവരെ അത്ഭുതപരതന്ത്രരാക്കും. തുടർന്ന് വായിക്കുമ്പോൾ ആ സ്ത്രീ അനുഭവിച്ചതിനേക്കാൾ കൂടിയ പീഡനങ്ങളിലേക്ക് എഴുത്തുകാരി സഞ്ചരിക്കുന്നു. താൻ അനുഭവിച്ചതാണ് ഏറ്റവും വലിയ വേദന എന്ന് അത്ര നാളും ദൃഡമാക്കിയിരുന്ന ആ സ്ത്രീക്ക്, തനിക്ക് അനുഭവമില്ലാത്തിടത്തേക്ക് എഴുത്തുകാരി പ്രവേശിക്കുമ്പോൾ അവിശ്വനീയത പടരുന്നത്, തന്റെ അനുഭവമാണ് എറ്റവും വലിയത് എന്ന ധാരണയെ കയ്യൊഴിയാൻ മനസ്സ് സമ്മതിക്കാത്തതിനാലാണ്. അത് സ്വാഭാവികവുമാണ്. പക്ഷെ, ആ സ്ത്രീ അനുഭവിക്കാത്ത പീഡനം മറ്റൊരു സ്ത്രീ അനുഭവിച്ചിട്ടുണ്ടായിരിക്കും. അവർക്കും അവരുടെ അനുഭവം മാറ്റിനിർത്തിയാൽ മുൻസ്ത്രീയുടെ ഉല്‍ക്കണ്ഠ തന്നെയായിരിക്കും. പറയാൻ ശ്രമിച്ചത് പല സ്ത്രീകളുടേയും പലതരം അനുഭവങ്ങൾ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്നതിക്കുറിച്ചാണ്. ബെന്യാമിന്റെ “ആടുജീവിത“ വായനയും ഇതേ സമാനതകൾ നൽകുന്നുണ്ട്.

സ്വന്തം കുടുംബത്തിന്റെ വരുംകാല പ്രതീക്ഷകൾ നിർലോഭം വാഗ്ദാനം ചെയ്യപ്പെടുമ്പോൾ കാമുകനിൽ രക്ഷകനെ കണ്ടെത്തുകയും യൗവ്വനമോഹങ്ങൾക്ക് സ്വപ്നചിറക് വിരിയുകയും ചെയ്യുന്നത് സ്വാഭാവികം. പ്രണയ സാക്ഷാത്ക്കാരം താൽക്കാലിക രെജിസ്റ്റ്രേഷനലൂടെ പറ്റിക്കപ്പെട്ട വിവാഹമായിരുന്നുവെന്ന് നിഷ്ക്കളങ്കമനം തിരിച്ചറിയുന്നത് കാമശമനത്തിനായി മാത്രമുള്ള ഏകപക്ഷീയമായ രതിക്രൂരതയുടെ പരകോടിയിലാണ്. അത്തരം നിരവധി അനുഭവസാക്ഷ്യങ്ങളുടെ രചനയാണ് ഈ പുസ്തകം.

ഗാർഹികപീഡനത്തിന്റെ സമാനതകളില്ലാത്ത ക്രൂരതക്കൾക്ക് ഇരയായ ഒരു പെണ്ണിന്റെ മാംസമഴുകിയ രക്തത്തുടിപ്പ് സമൂഹം പൊതുബോധാടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുമ്പോൾ മുഖം‌മൂടികൾ കപട ചിരിയുമായി ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കും. സമൂഹത്തിൽ വീശിയെറിയുന്ന നുണകളുടെ നാരായവേര് പുറത്താകുമ്പോഴാണ് ബഹുമുഖ മുഖമ്മൂടികളുടെ തനിനിറം തുണിയുരിക്കപ്പെടുന്നത്. അത്തരം നാരായവേരുകൾ ഈ പുസ്തകം പുറന്തള്ളുന്നുണ്ട്.

“ഒരു പുരുഷനൊപ്പം ജീവിച്ച പെണ്ണിനേക്കാൾ ആ പുരുഷനെ ഞങ്ങൾക്കറിയാം എന്ന് വരെ സ്ത്രീകൾ പറഞ്ഞുകളയും.“ പുസ്തകത്തിലെ ഒരു വരിയാണിത്. സമൂഹത്തിൽ വിതറുന്ന നുണകൾ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധനിർമ്മിതിക്ക് ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല.

ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്‌. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു. അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി.

പുസ്തകത്തിന്റെ പുറംചട്ടയിൽ ചേർത്തിരിക്കുന്ന ഗ്രന്ഥപ്രശംസാക്കുറിപ്പ് ആ പുസ്തകത്തോട് കാണിച്ച അന്യായമായിത്തോന്നി. പുസ്തകം മുഴുവൻ വായിച്ചിട്ടും ഇത്രയും തരം താണ ഒരു വരി പോലും ആ പുസ്തകത്തിന്റെ ഉള്ളിൽ നിന്ന് കണ്ടെത്താനായില്ല. എന്നിരുന്നാലും സ്വയം സൃഷ്ടിച്ചെടുക്കുന്ന തേൻ പുരട്ടിയ നുണകൾ സമൂഹത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ ഈ പുസ്തകം വായിക്കുന്നത് കുറച്ചൊന്നുമല്ല ഓരോ മനുഷ്യനേയും സഹായിക്കുക.

15/8/17

ട്രാന്‍സ്ജെന്റെഴ്സിനെക്കുറിച്ചുള്ള  മലയാളത്തിലെ ആദ്യ നോവലാണ്‌ എച്ചുമുക്കുട്ടി എഴുതിയ "വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍" എന്ന് തോന്നുന്നു. എന്റെ പരിമിതമായ വായന ഞാനിവിടെ പങ്കു വെക്കുന്നു.




എനിക്ക്‌  ആണും പെണ്ണുമല്ലാത്തതെന്ന ആ  ഛക്ക  പ്രയോഗം മനസ്സിലായിത്തുടങ്ങുകയായിരുന്നു

‘ കേസാവും.. ഇത്‌  ചെയ്ത ആ നായിൻറെ  മോൻ ഡോക്ടർ സുഖമായി രക്ഷപ്പെടുകയും ചെയ്യും . പോലീസ്‌  പിന്നെ  സീമയുടെ പുറകേ കൂടും..  അവർക്ക്‌ വഴങ്ങി വഴങ്ങി  വായിലും  കുണ്ടിയിലും ക്യാൻസർ പിടിക്കും.  വഴങ്ങാൻ  മടിച്ചാൽ  ഈ പച്ചമുറിവിൽ  ലാത്തിയിറക്കാൻ മടിക്കില്ല  പോലീസുകാർ.  ആ അനുഭവമുണ്ട്‌ .’  ഗരു മുരണ്ടു.

‘എല്ലാവർക്കും കാശു  മതി  ദീദി.. അത്‌  ഇരന്നായാലും   കൊള്ളാം  കിടന്നായാലും കൊള്ളാം..ആണുങ്ങൾ  ഞങ്ങളെ  കല്യാണം കഴിക്കുന്നത്‌  ഞങ്ങൾ വായും കുണ്ടിയും വിറ്റിട്ടായാലും അവർക്ക്‌  പണം സമ്പാദിച്ചുകൊടുക്കാനാണ്‌. ’

പഴയ ഗരു  ശരീര വിൽപനക്ക്‌  പറഞ്ഞു വിട്ട്‌  പണം  സമ്പാദിക്കുകയും ഒടുവിൽ ഗുണ്ടകളുടേയും  പോലീസുകാരുടെയും പീഡനത്തിൽ മലദ്വാരം പിളർന്നു  പോവുകയും ചെയ്ത  കഥയാണ്‌ സ്വപ്ന  പറഞ്ഞത്‌.

. ആണുങ്ങളൂടെ ഘനമുള്ള  ശബ്ദത്തിൽ  സംസാരിക്കുകയും  ആൺ ശരീര രൂപങ്ങളിൽ സാരി ധരിക്കുകയും  ചെയ്യുന്നവരുമായി  ഇങ്ങനെ പരിചയപ്പെടുമെന്ന്‌ സ്വപ്നത്തിൽ കൂടി ഞാൻ കരുതിയിരുന്നില്ല.  പൊടുന്നനെ ഒരു പ്രേതലോകത്തെത്തിയതു പോലെയാണ്‌  എനിക്ക്‌  തോന്നിയത്‌.

നോവലിലെ പ്രധാന കഥാപാത്രമായ ശാന്തിയുടെ കഴ്ചകൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്‌ നാമൊന്നും മനസ്സിൽ പോലും കരുതാത്ത മൃഗീയമായ ക്രൂരതകളുടെ അതിഭീകരമായ നടുക്കത്തിലേക്കാണ്‌. വായനിക്കിടയിൽ നമുക്ക്‌ സംഭവിക്കുന്ന നടുക്കങ്ങൾ ഒരിക്കലും നമ്മെ വിട്ടുപിരിയില്ല എന്നത്‌ ഈ നോവലിന്റെ വലിയ പ്രത്യേകതയാണ്‌. ഇങ്ങനെയൊക്കെ ഈ ലോകത്തിൽ സംഭവിക്കുമൊ എന്ന അന്തിച്ചിരിപ്പുകൾ യാഥാർത്ഥ്യങ്ങളായി മനോഹരമായൊരു ചിത്രം പോലെ നമുക്ക്‌ മുന്നിൽ വരച്ചുവെക്കുന്നു എച്‌മുക്കുട്ടി.

ട്രാൻസ്ജെന്റെഴ്സ്‌ മാത്രം ജീവിക്കുന്ന ഒരിടത്തേക്ക്‌  ശാന്തി എന്ന സ്ത്രീ കടന്നു ചെല്ലുമ്പോൾ അനുഭവപ്പെട്ട തീവ്രതകാളാണ്‌ എച്ചുമുക്കുട്ടി നേരിൽ കാണുന്നത്‌ പോലെ ഇവിടെ പറഞ്ഞിരിക്കുന്നത്‌. ആണായോ പെണ്ണായോ ജീവിക്കാൻ കഴിയാത്ത ഒരു വിഭാഗത്തിന്റെ ശക്തവും ദാരുണവുമായ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ നേരിൽ വരച്ചു കാട്ടുന്ന നേരിട്ടനുഭവിപ്പിക്കുന്ന ഒരു പുസ്തകം ഇതിനു മുൻപ്‌ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. ഞാൻ അങ്ങിനെ ഒന്ന്‌ ഇതിനുമുൻപ്‌ വായിച്ചിട്ടില്ല.

‘ തുണിയൂരി മുഖത്തിട്ടാൽ മാത്രം  മതി..  ബാക്കിയൊക്കെ  ഒ കെ ’ എന്ന ചില പുരുഷന്മാരാകട്ടെ വെടലച്ചിരിയും അശ്ലീല കമൻറും  കേൾക്കേണ്ടി വരുന്ന ശാന്തിയുടെയും പൂജയുടെയും കഥ ഇതിലടങ്ങിയിരിക്കുന്നു.

‘എനിക്ക്‌ ഓർമ്മകൾ    വേണ്ട.. എനിക്ക്‌  ഇന്നലെകൾ വേണ്ട..  എനിക്ക്‌  ഇനി  ഒരു പുരുഷൻറെ നെഞ്ചിലെ  ചൂടും അവൻറെ  കരവലയവും ഒന്നും   ആവശ്യമില്ല..  എന്ന്‌ പറയുന്ന ശാന്തി...

“കാണാത്തതു  കണ്ടുവെന്നും കേൾക്കാത്തത്‌  കേട്ടുവെന്നും അനുഭവിക്കാത്തത്‌ അനുഭവിച്ചുവെന്നും  പറയുന്നതിനാണ്‌   ഒരു  പതിനഞ്ചുകാരി കുട്ടിയ്ക്ക്‌ എല്ലാവരും  ശിക്ഷ നൽകുന്നത്‌.    എന്തിനാണ്‌ കുട്ടി  കളവ്‌ പറയുന്നതെന്ന്‌ എല്ലാവരും  ചോദിക്കും. മെഡിക്കൽ  കോളേജിലെ  ഹോസ്റ്റലിൽ  നിന്ന്‌ വരുമ്പോഴൊക്കെയും ചേട്ടൻ  കുട്ടിയെ അടിച്ചു.. ചെവി  പിടിച്ചു തിരുമ്മി.. കൊല്ലുമെന്ന്‌  അലറി. അമ്മ കുട്ടിയ്ക്ക്‌ ആഹാരം കൊടുത്തില്ല. ഇങ്ങനെയൊന്ന്‌ എൻറെ ഈ   വയറ്റിൽ പൊട്ടിയല്ലോ  എന്ന്‌ തലയ്ക്കടിച്ചുകൊണ്ട്‌  സ്വയം ശപിച്ചു. അനിയത്തി  തരം  കിട്ടുമ്പോഴെല്ലാം  കള്ളി  എന്നു വിളിച്ചു. ടീച്ചറും കന്യാസ്ത്രീ പ്രിൻസിപ്പലും ഉപദേശിച്ചു. കുരിശു വരച്ചു മുട്ടു കുത്തിച്ചു. കുട്ടിയ്ക്ക്‌ പാരനോയിയ  എന്ന മനോരോഗമായിരുന്നു.” എന്നെല്ലാം കേൾക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ശന്തി..

ജീവിതത്തിന്റെ കഠിനമായ വൈതരണികൾ നേരിട്ട്‌ പതംവരുമ്പോൾ ഒരു ജീവിതത്തെ സ്വീകരിച്ച്‌ മുന്നേറുന്ന പെൺമനസ്സിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ  ശാന്തിയിലൂടെ ഹൃദയസ്പർശ്ശിയായി ഈ നോവൽ അനാവരണം ചെയ്യുന്നുണ്ട്‌.

കൂട്ടുകാരിയുടെ നിരാശാഭരിതനായ  കാമുകൻ കൂട്ടുകാരിയുടെ മുഖത്തേക്കെറിഞ്ഞ ആസിഡ്‌  പ്രയോഗത്തെ എതിർത്തപ്പോൾ സ്വീകരിക്കേണ്ടി വന്ന ബീഭൽസവും കത്തിക്കരിഞ്ഞു വികൃതമായ മുഖത്തിന്റെ ഒരു ഭാഗവും പേറി ജീവിക്കുന്ന പൂജ എന്ന സ്ത്രീയുടെ കഥയിലൂടെ നോവൽ ഏറെ ജ്വലിക്കുന്നു. സമൂഹത്തിൽ അവഗണിക്കപ്പെട്ട മനുഷ്യർക്ക്‌ വേണ്ടി ജീവിക്കുന്ന പൂജ ഇംഗ്ളീഷുകാരനായ പ്ളാസ്‌റിക്‌ സർജറി ഡോക്ടർ ഗ്രിഗറി സ്മിത്തെന്ന സുന്ദരനെ അറിയാതെ ഹൃദയത്തിൽ സ്വീകരിക്കുമ്പോഴും തനിക്കോ ഡോക്ടർക്കോ തന്റെ മുഖത്തെ വികൃതരൂപം സർജ​‍ീ ചെയ്ത് സുന്ദരമാക്കണം എന്ന് തോന്നാത്തത്‌ അവരുടെ വ്യക്തിത്വത്തിലെ പ്രത്യേകതകളാണ്‌.

കാലുകൾ നഷ്ടപ്പെട്ട സ്വൻസിൽ എന്ന കാശ്മീരി ബ്രാഹ്മണ പെൺകുട്ടി ഇച്ചാക്കയെന്ന മുസ്ലീമിനെ വിവാഹം കഴിച്ചു ജീവിക്കുന്ന കഥയും മനുഷ്യരിലെ ജാതിമത ചിന്തകളുടെ നേർക്കാഴ്ച്ചയാക്കി നോവലിനെ ശക്തമാക്കാൻ ശ്രമിച്ച കഥാകാരിയുടെ കഴിവ്‌ എടുത്ത്‌ കാണിക്കുന്നു.

കൂടാതെ മുസ്ലീങ്ങളാണ്‌ ഇന്ത്യയെ നശിപ്പിക്കുന്നതെന്നും അവരെയെല്ലാം പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ നാട്‌ കടത്തണമെന്നു കൂടെകുടെ പിറുപിറുക്കുന്ന ‘ബേൻചോ (പെങ്ങളെ ഭോഗിക്കുന്നവൻ) എന്ന ശൈലി കൂടെകൂട്ടിയ പ്രദീപ്‌ ജെയിനും, നിരവധി കാര്യങ്ങൾ പൂജക്ക്‌ പറഞ്ഞുകൊടുത്ത അശ്വനി ശർമ്മയും ഉൾപ്പെടുന്ന ആർക്കിടെക്റ്റ്‌ ഫേമിന്റെ മുഴുവൻ കഥയും പറയുന്നത്‌ കൂടാതെ ട്രാൻസ്ജെന്റെഴ്സായ ഗരുവിന്റെയും സീമയുടെയും മോനയുടെയും സ്വപനയുടെയും മുന്നിയുടെയും കഥകൾ കാണാം ദില്ലി പശ്ചാത്തലമായി രചിച്ച ഈ നോവലിൽ.

സാമൂഹികസാമ്പത്തിക കെട്ടുപാടുകളും വ്യവസ്ഥകളും ഒരു നിസ്സഹായയായ മനുഷ്യനിൽ ഏതൊക്കെ തലങ്ങളിലൂടെ വർത്തിക്കുന്നു എന്ന നല്ല നിരീക്ഷമാണ്‌ നോവൽ കാണിച്ചു തരുന്നത്‌. അതിന്റെ നല്ലൊരു ഉദാഹരണമാണ്‌ ചികിത്സക്കായി ചെല്ലുമ്പോൾ ഡോക്ടരുടെ വാക്കുകൾ സമ്മാനിക്കുന്നത്‌  “സാധ്യമല്ല.  ഒരു  ഛക്കയുടെ  മനോരോഗം ചികിൽസിക്കേണ്ട ഗതികേട്‌ എനിക്കില്ല. പൂജയ്ക്ക്‌ അവരെയും കൂട്ടി വേഗം തന്നെ  സ്ഥലം വിടാം .‘ ഛക്കകൾക്ക്‌  വ്യക്തമായ ഒരു  മനസ്സില്ല..  അതാണ്‌ അവരിൽ സംഭവിച്ചിട്ടുള്ള  എറർ. അവർ വെറും ക്രിമിനലുകളാണ്‌.  ഈ സിറ്റിയിൽ  നടക്കുന്ന  പല കുറ്റകൃത്യങ്ങളിലും ഛക്കകൾ ഇൻവോൾവ്ഡ്‌  ആണ്‌. അവരെയൊന്നും  ആരു വിചാരിച്ചാലും നന്നാക്കാൻ കഴിയില്ല.  കഴിഞ്ഞ ജന്മത്തിൽ  കൊടിയ പാപം  ചെയ്തവരാണ്‌ ഇജ്ജന്മം ഛക്കകളായി പിറക്കുന്നത്‌.”  

- ’ഇല്ലാത്തവരേയും കുറഞ്ഞവരേയും  നമ്മുടെ  സമൂഹത്തിനു  വെറുപ്പാണ്‌.. ധനവും അധികാരവും ഇല്ലാത്തവരെ..  ബുദ്ധി കുറഞ്ഞവരെ.. ജീവിതസമരങ്ങളിൽ  തോറ്റു പോയവരെ  അവരെയൊന്നും  നമുക്ക്‌  സഹിക്കാൻ  കഴിയില്ല.  ഉള്ളവർ  ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഉള്ളവരുടെ ധാർഷ്ട്യം അഹന്ത, ആർത്തി   അതൊക്കെ നമ്മൾ  തുപ്പൽ കൂട്ടി വിഴുങ്ങും.. എന്നാൽ  ഇല്ലാത്തവരുടെ കളവ്‌ , ആർത്തി, അഭിമാനം, ആഗ്രഹം ഇതൊന്നും  നമുക്ക്‌  സഹിക്കാനോ  ക്ഷമിക്കാനോ പറ്റില്ല. -

- ‘അവരിൽ പലരും  ലിംഗച്ഛേദനം കഴിയുമ്പോൾ  ചിലപ്പോഴൊക്കെ സമനില തെറ്റിയവരെപ്പോലെ ആയിത്തീരാറുണ്ടെന്ന്‌  . ആ   കഠിന വേദനയെ സഹിക്കുന്നത്‌ അത്‌  കഴിഞ്ഞാൽ  പെണ്ണായിത്തീരാമെന്ന മോഹത്തിലാണ്‌. പക്ഷെ,  എത്രയായാലും  ഒരു മുഴുവൻ പെണ്ണാവാൻ ആർക്കും  കഴിയില്ലല്ലോ.  ആ സത്യവുമായി  പൊരുത്തപ്പെടേണ്ടി വരുമ്പോൾ കഠിന വേദനയ്ക്കും യാതനകൾക്കും ശേഷവും ജീവിതം പഴയതു പോലെ തന്നെ വഴിയോരങ്ങളിൽ  നൃത്തം ചെയ്തും  കൈ നീട്ടി യാചിച്ചും കണ്ടവരുടേയെല്ലാം  കാമം  ശമിപ്പിച്ചും മാത്രം  തുടരേണ്ടി വരുമെന്നറിയുമ്പോൾ  പലരുടേയും സമനില തെറ്റാറുണ്ട്‌..’ ഗരു   പറയുകയായിരുന്നു. -

- ‘ബൃഹന്നളയും ശിഖണ്ഡിയുമാണ്‌  ഛക്ക.  ദില്ലിയിൽ  ഇന്ദ്രപ്രസ്ഥത്തിൻറെ  കാലം മുതൽ  അവരുണ്ട്‌. എല്ലാ ആവശ്യങ്ങൾക്കും  ഈ രാജ്യം  അവരെ  എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്‌.  ശത്രു  രാജാവിനെ വിഷം കൊടുത്ത്‌  കൊല്ലാനും  യുദ്ധത്തിൽ മറയായി മുന്നിൽ  നില്ക്കാനും അന്തപ്പുരങ്ങൾക്കും  വേശ്യാലയങ്ങൾക്കും കാവൽ നില്ക്കാനും   എല്ലാം  ധാരാളമായി അവരെ ഉപയോഗിച്ചിട്ടുണ്ട്‌.  എന്നാലും അവർ ജീവിച്ചിരിപ്പില്ല  എന്ന്‌  ഭാവിക്കാനാണ്‌ ഇപ്പോഴും ഈ രാജ്യത്തിനിഷ്ടം.‘ അശ്വനി ശർമ്മ. -

- “മൂന്നാലു വയസ്സായിട്ടും  എൻറെ  ജ്യേഷ്ഠന്‌ ജട്ടിയിടാതെ നടക്കാൻ അനുവാദമുണ്ടായിരുന്നു. എന്നോട്‌  പറയുമ്പോലെ  കുണ്ടിക്കുപ്പായമിടാതെ പുറത്തിറങ്ങിയാൽ  അടിച്ചു ശരിപ്പെടുത്തുമെന്നൊന്നും  ആരും   ജ്യേഷ്ഠനോട്‌ പറഞ്ഞിരുന്നില്ല.  കുടപ്പനാടുന്ന സ്വർണ അരഞ്ഞാണവുമായി  നഗ്നനായി  ഓടുന്ന ജ്യേഷ്ഠനെ എല്ലാവരും  വാരിയെടുത്തുമ്മ  വെക്കാറുണ്ടായിരുന്നു.” -

- ’അവർ തൊടും.. വഴക്ക്‌ മൂത്താൽ  കെട്ടിപ്പിടിക്കും.. അതവരുടെ ഒരു തന്ത്രമാണ്‌. ഒരു രീതിയാണ്‌. അവർ തൊടുന്നത്‌ പൊതുസമൂഹത്തിനു അറപ്പാണ്‌. ആ അറപ്പുണ്ടാക്കി ഭയപ്പെടുത്തലാണ്‌ അവർക്കാകെ കൂടി കഴിയുന്ന ഒരു പ്രതിഷേധം. ശാരീരിക വൈകല്യങ്ങളും അതുണ്ടാക്കുന്ന  ദുർബലതയും കൊണ്ട്‌  ആരേയും കായികമായി നേരിടാൻ അവർക്ക്‌ കഴിയില്ല.“ -

എന്നിങ്ങനെയുള്ള കുടുംബവും സമൂഹവുമായി ബന്ധപ്പെട്ടുകിടക്കുന്ന ധാരാളം നിരീക്ഷണങ്ങൾ ഈ നോവലിലുടനീളം നമുക്ക്‌ കണ്ടെത്താൻ കഴിയും.
ദില്ലിയില്‍, അതിക്രൂരമായി ബലാല്‍സംഗത്തിന് ഇരയായി മരണപ്പെട്ട നിര്‍ഭയ സംഭവത്തെ പകര്‍ത്തി വെച്ചാണ് നോവല്‍ അവസാനിപ്പിക്കുന്നത്

"....ആ ഇരുമ്പ് വടികളില്‍ അവളുടെ ചെറുകുടല്‍ ഒരു രക്തഹാരമായി അവശേഷിച്ചു. ആശരീരം മുഴുവന്‍ ആഴത്തിലിറങ്ങിയ ദന്തക്ഷതങ്ങളും നഖപ്പാടുകളുമയിരുന്നു.

കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ, രാത്രി ഒമ്പതുമണിയ്ക്ക് ചാര്‍ട്ടേട് ബസ്സില്‍ കയറുന്ന പെണ്‍കുട്ടിയെ, അപമര്യാദ കാണിച്ച പുരുഷനോട് പ്രതിഷേധം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി ബലാല്‍സംഗം ചെയ്ത് ബസ്സില്‍ നിന്ന് വലിച്ചെറിയാമെന്ന് നമ്മുടെ പൊതു സമൂഹവും ഇന്ത്യയുടെ തലസ്ഥാനനഗരവും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു....."

വളരെ മനോഹരമായി ലളിതമായി തയ്യാറാക്കിയിരിക്കുന്ന ഈ നോവൽ നമ്മുടെ കൂട്ടുകാരെക്കൊണ്ട്‌ വായിപ്പിച്ച്‌ പ്രചരണവും കഥാകാരിക്ക്‌ പ്രോത്സാഹനവും  നൽകുന്നത്‌ നന്നായിരിക്കും എന്ന്‌ ഞാൻ കരുതുന്നു. 

Logos Books,
Vilayoor post,
Pattambi
679 309 
Mobile no 8086126024
എന്ന വിലാസത്തിലും ഫോണ്‍ നമ്പറിലും അന്വേഷിച്ചാല്‍ പുസ്തകം ലഭ്യമാകും. 



24/7/15

ചെരിപ്പ്‌


മരത്തിന്‍റെ നിറമുള്ള രണ്ടു ചെരിപ്പ്‌.

ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്‌. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു. കണ്ടാല്‍ വിരൂപനല്ലാത്ത പരമേശ്വരവാരിയര്‍ നിത്യവും ഉപയോഗിച്ചിരുന്ന എന്നു പറയാന്‍ കഴിയില്ലെങ്കിലും, വിശേഷാല്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ചെരിപ്പ്‌. വിശേഷാല്‍ ദിവസങ്ങളിലേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഈ ചെരിപ്പുകള്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ പോലെയായിരുന്നു.

വികാരങ്ങള്‍ വിവേകത്തെ നശിപ്പിച്ചിരുന്ന ഇളം പ്രായത്തില്‍ വാങ്ങിയ ചെരിപ്പ്‌. ഒരു വികാരത്തിന്‌ അന്നത്‌ വാങ്ങി എന്നു പറയുന്നത്‌ തെറ്റാണ്‌. വികാരത്തേക്കാള്‍ പാദങ്ങളുടെ രക്ഷയെ ഓര്‍ത്തു എന്നതാണ്‌ ശരി. അന്നത്‌ പുത്തനായിരുന്നു. തേയ്മാനം സംഭവിച്ചിട്ടില്ലായിരുന്നു.....

അന്നുകാലത്ത്‌ മിക്കവരും നഗ്നപാദരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നില്ല പ്രശ്നം. പാദരക്ഷയെക്കുറിച്ച ബോധം തലമണ്ടകളിലെത്തിയിരുന്നില്ല എന്നതു കൊണ്ടാണ്‌. പിന്നൊന്ന്‌, മരച്ചെരിപ്പ്‌ വാങ്ങി കാലിലിട്ട്‌ നടക്കുമ്പോഴുണ്ടാകുന്ന അല്ലറചില്ലറ പരിചയക്കുറവ്‌ മുന്‍ കൂട്ടി മനസ്സിലാക്കി പലരും പിന്‍ വാങ്ങുകയാണുണ്ടായത്‌. സാമ്പത്തികമൊ അല്ലെങ്കില്‍ മറ്റുവിധ ബുദ്ധിമുട്ടുകളൊ കാരണം മരച്ചെരിപ്പ്‌ വാങ്ങാന്‍ കഴിയാതിരുന്നവരില്‍ ഏറെപ്പേരും മരച്ചെരുപ്പിനെ മനസ്സിലിട്ട്‌ താലോലിച്ച്‌ ആരാധിച്ചിരുന്നു. പാടെ അവഗണിച്ചിരുന്ന നഗ്നപാദര്‍ മരച്ചെരിപ്പുമായി ബന്ധമുള്ള സകലതിനേയും ഭയന്നിരുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ പലരേയും അലട്ടിയിരുന്ന സന്ദര്‍ഭത്തിലാണ്‌ പരമേശ്വരവാരിയര്‍ മരച്ചെരിപ്പ്‌ വാങ്ങിയത്‌. വിവാഹം കഴിക്കുന്നതും ഇളം പ്രായത്തില്‍ തന്നെയാണ്‌. വിവഹത്തിനു വന്ന മുഴുവന്‍ പേരുടെ ശ്രദ്ധയും മരച്ചെരുപ്പില്‍ കുടുങ്ങിക്കിടന്നു. അതോടെയാണ്‌ ആ ഗ്രാമത്തില്‍ മരച്ചെരിപ്പ്‌ വാര്‍ത്തയാകുന്നതും പമേശ്വരവാരിയര്‍ ആളാകുന്നതും.


പലര്‍ക്കും സംശയങ്ങളുണര്‍ന്നു. അത്ഭുതം-പരഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു,-മങ്ങി,-അറ്റുവീണു.-


എല്ലാം കണ്ടും കേട്ടും പരമേശ്വരവാര്യര്‍ക്ക്‌ കൂടുതല്‍ ഉന്‍മേഷം.

ചെരിപ്പ്‌ നിത്യവും ഉപയോഗിച്ചുത്തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ നെഞ്ഞല്‍പം മുന്നിലേക്കുന്തിച്ച്‌ ഞെളിഞ്ഞു നടന്നു. പിന്നിത്തുടങ്ങിയ അരക്കയ്യന്‍ വെള്ളഷര്‍ട്ട്‌ തുന്നിച്ചേര്‍ത്ത്‌ തേച്ച്‌ മിനുക്കിയിട്ടു. നീലത്തില്‍ മുക്കി വെളുപ്പിച്ച വെള്ളമുണ്ടിന്‍റെ താഴത്തെ അറ്റം ഇടതുകൈകൊണ്ട്‌ അല്‍പം ഉയര്‍ത്തിപ്പിടിച്ച്‌ റോഡിലൂടെ നടക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും കടക്കണ്ണിലൂടെ വീക്ഷിച്ചിരുന്നു. കല്ലും മുള്ളും കാലില്‍ കയറി പഴുത്ത്‌ വ്രണമായിക്കഴിഞ്ഞിരുന്ന പലരേയും നേരിട്ടുകണ്ട്‌ ചെരുപ്പിന്‍റെ കഴിവിനെക്കുറിച്ച്‌ വര്‍ണ്ണിച്ചു. ആരും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അജ്ഞാതമായൊരു ഭയം അവരെ അലട്ടിയിരുന്നു എന്നത്‌ വ്യക്തമാണ്‌. മനമില്ലാമനസ്സോടെ ചിലരൊക്കെ തലയാട്ടി സമ്മതിച്ചു. കുറച്ചുപേര്‍ മരച്ചെരിപ്പ്‌ ഉപയോഗിച്ചുതുടങ്ങി. മരച്ചെരിപ്പിന്‍റെ മഹിമ കണ്ടെത്തിയ നാട്ടുകാരെ കാണുന്നത്‌ ആഹ്ളാദമേകി.

മൂത്ത പെണ്‍ക്കുട്ടിയ്ക്ക്‌ പന്ത്രണ്ട്‌ വയസ്സായപ്പോഴാണ്‌ ഭാര്യാവീട്ടില്‍ ഒരടിയന്തിരത്തിനു പോകേണ്ടിവന്നത്‌. അവിടെ എത്തിച്ചേര്‍ന്ന ബഹുമുഖ ജനങ്ങളും നഗ്നപാദരല്ലായിരുന്നുവെന്നുള്ളത്‌ സന്തോഷത്തിന്‍റെ നേരിയ ചലനങ്ങളുണര്‍ത്തി. പക്ഷെ, ഈടും ഉറപ്പും ഭംഗിയുമുള്ള മരച്ചെരുപ്പിനുപകരം പലരും പല വര്‍ണങ്ങളിലുള്ള റബര്‍ ചെരിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. മരച്ചെരിപ്പുകള്‍ക്കിടയില്‍ കടന്നു കയറിയ റബര്‍ ചെരിപ്പുകളെ മനസ്സാ വെറുത്തു.

എത്രയൊക്കെ തല പുകഞ്ഞാലോചിച്ചിട്ടും ഈടും ഉറപ്പും ഭംഗിയും മരച്ചെരുപ്പിനുമാത്രമാണെന്നാണ്‌ കണ്ടെത്താനായത്‌. റബര്‍ ചെരുപ്പിന്‌ വെറും പോളിച്ച മാത്രമാണ്‌. ആ പോളിച്ചയില്‍ പലരും കുടുങ്ങി. റബര്‍ ചെരിപ്പിനടിയില്‍ കൂടി മുള്ള്‌ പാദങ്ങളില്‍ കയറാനിടയുണ്ടെന്ന്‌ ആരും മനസ്സിലാക്കുന്നില്ല. എന്നാണിനി ഇക്കാണായ ജനങ്ങളുടെയൊക്കെ തലമണ്ടയില്‍ ബുദ്ധിയുദിക്കാന്‍ പോകുന്നത്‌.

അങ്ങിങ്ങായി ഒറ്റയും തറ്റയും കാണപ്പെട്ട മരച്ചെരിപ്പുകള്‍ മാത്രമായിരുന്നു അല്‍പം ആശ്വാസത്തിന്‌ വക നകിയത്‌. അപ്പോഴും പരമേശ്വരവാരിയരെ പരിഹസിച്ച്‌ ചിരിക്കുന്നവര്‍ ഏറെയായിരുന്നു. കളിയാക്കുകയാണെന്നറിഞ്ഞിട്ടും ഞെളിഞ്ഞു നടന്നു. എന്നിരുന്നാലും മനസ്സിന്‍ ഒരു തരം ചളിപ്പ്‌ അനുഭവപ്പെടാതിരുന്നില്ല. ഏറെ വിദൂരമല്ലാത്ത ഒരു നാളെ മുഴുവന്‍ പേരും മരച്ചെരിപ്പ്‌ ഉപയോഗിക്കുമെന്ന പ്രതീക്ഷ, എല്ലാവിധ ചളിപ്പുകളേയും അല്‍പം പരിഹാസത്തോടെ സ്വീകരിക്കാന്‍ പ്രചോദനമായി.

സദ്യ കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ ചെരിപ്പൂരി ഇറയത്തുവെച്ചു. പെട്ടെന്നാണ്‌ ശ്രദ്ധ സ്വന്തം ചെരിപ്പുകളില്‍ പതിഞ്ഞത്‌. ഇടതുകാലിന്‍റെ ഉപ്പുറ്റി പതിയുന്ന ഭാഗം പതിവില്‍ക്കൂടുതല്‍ താഴ്ന്നിരിക്കുന്നു. എടുത്തുനോക്കിയപ്പോള്‍ തേയ്മാനം സംഭവിച്ചതാണെന്ന്‌ ബോദ്ധ്യമായി. ചെരിപ്പിന്‌ സഭവിച്ചിരിക്കുന്ന തേയ്മാനത്തില്‍ മനംനൊന്ത്‌ 'ഇനി എന്ത്‌' എന്നൊരു നിമിഷം ചിന്തിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒന്നാകയാല്‍ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്‍റെ ആഴങ്ങളിലേക്ക്‌ ഉരുണ്ടു വീഴാനാണ്‌ മനസ്സ്‌ വെമ്പിയത്‌. ഉറപ്പ്‌ നഷ്ടപ്പെടാത്തതും ഭംഗി അസ്തമിക്കാത്തതുമെന്ന്‌ മനസ്സിലായിരം വട്ടം ഉയര്‍ന്നു പൊങ്ങിയിരുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ്‌ ഇവിടെ ക്ഷതമേറ്റിരിക്കുന്നത്‌.

താല്‍ക്കാലികമായ വിഭ്രാന്തിയില്‍ നിന്ന്‌ മോചനം ലഭിച്ചപ്പോള്‍ ആശാരിയെ തിരക്കിയിറങ്ങി. ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരാശാരിയെ സമീപിച്ചപ്പോഴും മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. വേദനയോടെ ചെരിപ്പൂരി ആശാരിക്ക്‌ കൊടുത്തു. തന്‍റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി ചെരിപ്പിന്‌ കട്ട വെച്ചു.  ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്‍മ നഷ്ടപ്പെട്ടൊ എന്ന ശങ്ക ആശ്വാസത്തിന്‍റെ വക്കത്ത്‌ ഒട്ടിച്ചേര്‍ന്നുനിന്നു. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്‍റെ ആഗ്രഹമായിരുന്നു ശങ്ക. എങ്കിലും പതിവായുള്ള ഉപയോഗം മൂലം ഗുണം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അറിഞ്ഞിരുന്നില്ല.

വെറുതെയിരുന്ന്‌ ചെരിപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തൊ ഒരു പിഴവ്‌ തോന്നിയിരുന്നു.

ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ മകളുടെ വിവാഹം കേമമായി നടന്നു. വികാരവിചാരങ്ങള്‍ക്കതീതമായിരുന്ന മരുമകന്‍റെ കറുത്ത നിറമുള്ള ഷൂ ഒരാധിയായി പടര്‍ന്നു. എല്ലാം മനസ്സിലൊതുക്കി അരിശം കൊള്ളാനല്ലാതെ എതിര്‍ക്കാനൊ മറുത്തെന്തെങ്കിലും പറയാനൊ കഴിഞ്ഞില്ല. വിവാഹത്തിനെത്തിച്ചേര്‍ന്ന മറ്റുള്ളവരുടെ കാലുകളായിരുന്നു അതിനേക്കാള്‍ വിചിത്രം. നിറത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലയിനം ചെരിപ്പുകള്‍. നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണൊ ഇത്‌. ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നിന്നു. പഴയ ചെരിപ്പുകള്‍ ഉപേക്ഷിച്ചില്ല.

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖം ബാധിച്ച്‌ കിടപ്പിലായപ്പോഴും ചെരിപ്പുകള്‍ വളരെ വൃത്തിയായിത്തന്നെ കട്ടിലിനടിയില്‍ സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. ആഴ്ചകളോളം കട്ടിലില്‍ കിടന്നു. ഇനി ശരീരത്തിന്‍റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്ന അറിവ്‌ ദു:ഖിതനാക്കി. മറ്റുള്ളവരുടെ സഹായത്തോടെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നപ്പോഴും അറിയാതെ കണ്ണുകള്‍ കട്ടിലിനടിയില്‍ പരതിയിരുന്നു.

കാട്ടുതീപോലെ രോഗവിവരം ഗ്രാമത്തില്‍ പരന്നു. കേട്ടറിഞ്ഞവര്‍ ഓട്ടം തുടങ്ങി. ജാതിമതഭേതമന്യേ തൊട്ടടുത്ത പട്ടണത്തിലെ പല മാന്യന്‍മാരും പരമേശ്വരവാരിയരെ സന്ദര്‍ശിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്തു സംഭവിക്കുമെന്ന ജിജ്ഞാസ എല്ലാവരിലും പ്രകടമായിരുന്നു. ഒറ്റയും തറ്റയും വന്നുകൊണ്ടിരുന്നവര്‍ പിന്നെ ചെറു കൂട്ടങ്ങളായി.

പിന്നെപ്പിന്നെ ഘോഷയാത്രകള്‍പോലെ-

കിടന്നകിടപ്പില്‍ നിന്നനങ്ങാന്‍ കഴിയാതെ, കറുത്ത്‌ കരുവാളിച്ച കുഴികളില്‍ കുടുങ്ങിയ കണ്ണുകള്‍ സന്ദര്‍ശകരെ കണ്ടു. അപ്പോഴും നിറം മങ്ങിയ കണ്ണുകള്‍ ജനങ്ങളുടെ ചെരിപ്പുകളിലുടക്കിനിന്നു.

പെട്ടെന്ന്‌- നിറം മങ്ങിയ കണ്ണുകള്‍ തിളങ്ങി. മുഖത്തെ മാറാലപോലെ, ചുക്കിച്ചുളിഞ്ഞ തൊലിയില്‍ വികാരങ്ങള്‍ സ്പുരിച്ചു. കണ്‍കോണുകളില്‍ സന്തോഷാശ്രുക്കള്‍. നെഞ്ഞല്‍പം ഉയര്‍ന്നു താണു. മുളച്ചുയര്‍ന്ന പറങ്കിമാവിന്‍ തൈ ഉപേക്ഷിച്ച പുറം തോടുപോലുള്ള ചുണ്ടുകള്‍ ഒന്നനങ്ങി. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മരച്ചെരിപ്പുകളുപയോഗിച്ചുള്ള ജനങ്ങളുടെ സന്ദര്‍ശനം പരമേശ്വരവാരിയരെ വേണ്ടതിലധികം വികാരവിവശനാക്കി. ഘോഷയാത്രകളുടെ നീളത്തില്‍ വര്‍ദ്ധന ദിനം പ്രതി സംഭവിച്ചിരുന്നു. ശ്വാസഗതി പലപ്പോഴും ഉച്ചത്തിലായി. എന്നിരുന്നാലും കട്ടിലിനടിയിലെ ചെരിപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരിപ്പ്‌ അന്വേഷിക്കുകയാണെന്ന്‌ മനസ്സിലായി. ആ അറിവ്‌ വലിയ ആശ്വാസമായിരുന്നു.

പരിചാരികയായി‍ അപ്പൂപ്പനരുകില്‍ സദാസമയവും പേരക്കിടാവ്‌ ഉണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചുകുഞ്ഞ്‌. ആ കുഞ്ഞിന്‍റെ ദയനീയ ഭാവവും ഉല്‍ക്കണ്ഠയും ആവേശവും ശ്രദ്ധ പിടിച്ചുപാറ്റന്‍ തക്കതായിരുന്നു. ഒരു മുഴുവന്‍ സമയ പരിചാരിക.

ഒരു ദിവസം ഉച്ച സമയത്ത്‌ പമേശ്വരവാരിയര്‍ ചത്തു.

പലരും ചെരിപ്പ്‌ നോട്ടം വെച്ചു. കരഞ്ഞിരുന്ന പലരുടെ മനസ്സിലും ചെരിപ്പിന്‍റെ ആകൃതിയും ഭംഗിയുമാണ്‌ തുടിക്കൊട്ടിയിരുന്നത്‌.

'സ്പുടം' ചെയ്യുന്നതിന്‌ ശവമെടുത്തപ്പോള്‍ രണ്ടുപേര്‍ കട്ടിലിനരുകിലേക്കു നീങ്ങി. പിന്നെ ശവമൊഴികെ ബാക്കിയെല്ലാവരും കട്ടിലിനരുകിലേക്ക്‌ പാഞ്ഞു.

തല മുട്ടാതെ കട്ടിലിനടിയില്‍നിന്ന്‌ ഇറങ്ങിവന്നത്‌ പേരക്കിടാവായിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞ കണ്ണുകളോടെ വലുപ്പം കൂടിയ മരച്ചെരിപ്പുകള്‍ കുഞ്ഞിക്കാലുകളില്‍ തളപളാ കടത്തി ഏന്തി വലിഞ്ഞ്‌ ആ കുട്ടി നടന്നു വരുന്നതു കണ്ടപ്പോള്‍ ഒന്നായെല്ലാം സ്തംഭിച്ചൂനിന്നു.

(01-04-2009നു ഞാന്‍ ഇത് ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ഒന്നുകൂടി പോസ്റ്റ്‌ ചെയ്യുന്നു.)

9/1/15

കൂത്തിച്ചി


                                                                                                                                                09/01/2015
പൊലീസ് അയാളെ അറസ്റ്റു ചെയ്തു. അയാളെ അറിയാവുന്നവർക്കെല്ലാം പൊലീസിന്റേത് തെറ്റായ
പ്രവൃത്തിയായി അനുഭവപ്പെട്ടു. അറുപത്തൊന്നു വയസ്സിനിടക്ക് അയാൾ ഗുരുതരമായ തെറ്റൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാർക്കെല്ലാം നല്ല നിശ്ചയമാണ്‌. മക്കളേയും പേരമക്കളേയും കൂട്ടാതെ അയാളൊറ്റക്ക് ജീവിക്കാൻ തുടങ്ങിയത് ഒൻപതു വർഷം മുൻപ് ഭാര്യ മരിച്ചേപ്പിന്നെ. തികച്ചും ഒറ്റക്കാണെന്ന് പറഞ്ഞുകൂടാ. കൂടെ ട്വിറ്റിയും കൂട്ടിനുണ്ട്. ഇരുപത് കഴിഞ്ഞ സുന്ദരി പെൺകുട്ടി. ദാരിദ്ര്യം ട്വിറ്റിയെ അയാളുടെ സഹായിയായി നില്ക്കാൻ നിർബന്ധിച്ചു. സുരക്ഷിതമായ ഒരിടത്ത് അവൾ ജോലി ചെയ്യുന്നതിൽ ട്വിറ്റിയുടെ അപ്പനും അമ്മയും തൃപ്തരായിരുന്നു.

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന എമണ്ടൻ എസ്റ്റേറ്റിനകത്ത് ഒരു കൊച്ചു ടറസുവീട്, എല്ലാ സൗകര്യങ്ങളോടും കൂടി. ചുറ്റുവട്ടത്തൊന്നും ആളനക്കമില്ല.

അയാളുടെ ദിനചര്യകളിലെ സമയവും ക്രമവും കണിശമാണ്‌. രാവിലെ എഴുന്നേറ്റ് പറമ്പിലൂടെയുള്ള ഓട്ടം, അര മണിക്കൂർ. ഒരാഴ്ചകൊണ്ട് എസ്റ്റേറ്റ് ഒരുവട്ടം ഓടിത്തീർക്കും. ഓട്ടം കഴിഞ്ഞെത്തിയാൽ കട്ടൻചായ കുടിച്ചുള്ള അല്പസമയത്തെ വിശ്രമത്തിനിടയിൽ പത്രം വായന. കുളി കഴിഞ്ഞ് ട്വിറ്റി തയ്യാറാക്കുന്ന നാസ്ത. നാസ്തക്കിടയിൽ ആദ്യമൊക്കെ ട്വിറ്റിയുടെ തമാശകൾ പതിവായിരുന്നു. “നേരത്തെ ഉണരുന്നവർ കൂടുതൽ നുണയന്മാരാണെന്നാ പുതിയ കണ്ടുപിടുത്തം“ എന്ന ട്വിറ്റിയുടെ തമാശയാണ്‌ അവസാനത്തേത്. അന്നയാൾ സമനില തെറ്റിയവനെപ്പോലെ അടിക്കാനായി കൈയ്യുയർത്തി. കോപംകൊണ്ടു വിറച്ച അയാളെപ്പിന്നെ ട്വിറ്റി തമാശിച്ചിട്ടില്ല. പുറത്തു കാണാത്ത അയാളിലെ ഏതോ കള്ളത്തരമാണ്‌ കോപമെന്ന് ട്വിറ്റി വെറുതെ ഓർത്തു.

പൂക്കളുടേയും ഇലകളുടേയും മരങ്ങളുടേയും മണ്ണിന്റേയും സൗന്ദര്യം കൺകുളുർക്കെ കണ്ടുകൊണ്ടാണ്‌ ഓട്ടം. കയ്യിൽ കിട്ടുന്ന ഏതെങ്കിലും ഒരു പുവ്വിറുത്ത് മണപ്പിച്ച് അതിന്റെ ഭംഗി ആസ്വദിച്ച് പിന്നെപ്പിന്നെ അതിന്റെ ഇതളുകൾ ഓരോന്നായി പിഴുതുകളഞ്ഞ് അയാൾ ഓടിക്കൊണ്ടിരിക്കും. എണ്ണം പറഞ്ഞൊരു സൗന്ദര്യ ആരാധകൻ. ആസ്വാദനം കഴിഞ്ഞ് അതിനെ നശിപ്പിക്കുന്നതോടെ കൂടുതൽ സംതൃപ്തി നേടുന്നു. സകലതിന്റേയും ബാഹ്യസൗന്ദര്യം അയാളെ ഉന്മത്തനാക്കാറുണ്ടായിരുന്നു.

പെണ്ണുടലുകളിലെ ആകാരവടിവ് പ്രകടമാക്കുന്ന വസ്ത്രധാരണത്തെ അവരറിയാതെ അയാളാവോളം ആസ്വദിച്ചിരുന്നത് അയാൾക്കുമാത്രം അറിയാവുന്ന രഹസ്യമാക്കി സൂക്ഷിച്ചു. അതതു കാലങ്ങളിലെ ഭൂരിപക്ഷത്തിനനുകൂലമായ നിലപാടുകൾക്കൊപ്പം ചേർന്നു നിന്നതാണ്‌ നല്ല മനുഷ്യനെന്ന പട്ടികയിലേക്ക് അയാളെ ജനം കല്പിച്ചു വെച്ചത്. ജനകല്പനയുടെ സ്വാധീനം അയാൾക്കയാളുടെ മനസ്സിന്റെ മോഹങ്ങൾ നുകരാൻ വിശാലമായി തുറന്നു കിടന്നു. മങ്ങലേല്ക്കുന്ന കാഴ്ചകളെ എന്നും പുതുക്കിക്കൊണ്ട് പീഡനങ്ങളെ സഹിക്കേണ്ടിവരുന്ന ഒരു ന്യൂനപക്ഷത്തെ അയാൾ അനുകൂലിക്കുകയൊ പ്രതികൂലിക്കുകയൊ ചെയ്യാതെ മനസ്സിനെ സുഖിപ്പിച്ച് ജീവിച്ചുപോന്നു.

കൈകളിൽ വിലങ്ങണിയിച്ച് അയാളെ വീടിനു പുറത്തേക്കിറക്കി. അധികം മനുഷ്യസ്പർശമേല്ക്കാത്ത എസ്റ്റേറ്റിനകത്ത് ജനങ്ങൾ കാഴ്ചക്കാരായി, അത്ഭുതത്തിലേറെ അവിശ്വസനീയതയോടെ....ഒരിക്കലും വിശ്വസിക്കാൻ കഴിയാതെ കാഴ്ചക്കാരിൽ പൊലീസിനോടുള്ള സംശയം മുറുമുറുപ്പായി ‘ടപ്പേന്ന് ’ മനുഷ്യഗന്ധമേറ്റ മണ്ണിൽ പകച്ചുകിടന്നു.

നവീനതകളും കാഴ്ചകളും അടക്കിയാസ്വദിച്ചിരുന്ന അയാളുടെ ജീവിതചര്യകൾക്ക് പ്രത്യേകതകൾ എന്നു പറയാൻ കാര്യമായൊന്നുമില്ലായിരുന്നു. നാസ്തക്കു ശേഷം ജീപ്പെടുത്ത് അയാൾ മാർക്കറ്റിലേക്ക് തിരിക്കും. മുന്തിയയിനം മത്സ്യവുമായി തിരിച്ചെത്തും. ട്വിറ്റി അത് നന്നായി കറി വെച്ചുകൊടുക്കും. സ്ഥിരമായി ഒരേ മത്സ്യം തന്നെയാണ്‌ അയാൾ വാങ്ങുക. മടുക്കുമ്പോൾ മാത്രമാണ്‌ മറ്റൊന്നിലേക്കു തിരിയുക. മീൻ മടുക്കുമ്പോൾ ഇറച്ചി. പൂർണ്ണമായി മടുത്തു കഴിയുമ്പോൾ അതൊഴിവാക്കി പുതിയതൊന്നിലേക്ക് എന്നതാണ്‌ ഭക്ഷണ കാര്യത്തിലെ അയാളുടെ ശീലങ്ങൾ.

ട്വിറ്റി അയാൾക്കൊപ്പം ചേർന്നതില്പിന്നെ മൂന്നു മാസങ്ങൾക്കു ശേഷമാണ്‌ ഒരു ജോഡി വസ്ത്രങ്ങൾ അയാളവൾക്ക് വാങ്ങിക്കൊടുക്കുന്നത്. ജീൻസും ചുവന്ന ടീഷർട്ടും. അതുവരെ അവളുപയോഗിച്ചിരുന്നത് ചുരിദാറായിരുന്നു. പുതുമോഡൽ വസ്ത്രങ്ങൾ ധരിക്കാൻ എന്നും മോഹമായിരുന്നു ട്വിറ്റിക്ക്. ഒരാശങ്ക അവളെ അതിൽ നിന്നു പിൻതിരിപ്പിച്ചിരുന്നു. എസ്റ്റേറ്റിനകത്ത് കാഴ്ചക്കാരില്ലെന്നത് ശങ്കയെ ദുരീകരിക്കാൻ മതിയായ സാഹചര്യമൊരുക്കി. പുതിയ വസ്ത്രം ധരിച്ചു കാണണമെന്ന അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ട്വിറ്റിക്ക് വൈമനസ്യമേതുമുണ്ടായില്ല.

അയാളവളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. ട്വിറ്റിക്കും സ്വയം അഭിമാനമൊക്കെ തോന്നി. കട്ടി കൂടിയ തൊലികൊണ്ട് പൊതിഞ്ഞതുപോലെ അവൾക്കവളുടെ ശരീരം സുരക്ഷിതത്വത്തോടെ ഇരിക്കുന്നതായി അനുഭവപ്പെട്ടു. അയാളിൽ പുതിയ ഭാവങ്ങളൊന്നും കാണാതിരുന്നത് അവളുടെ തോന്നലുകളെ ശരിവെച്ചു. അടക്കിപ്പിടിച്ച അയാളുടെ ആസ്വാദനം മുറപോലെ നടന്നു. സഹകരണത്തിനു പ്രതിഫലമെന്നോണം മനുഷ്യദൗർബല്യമായി പരിഗണിക്കപ്പെടുന്ന പണത്തെ പ്രത്യേക പാരിതോഷികമായി അവൾക്കു നൽകാനയാൾ മറന്നില്ല.

അയാളുടെ കാഴ്ചകളും പണത്തോടുള്ള ട്വിറ്റിയുടെ ദൗർബല്യവും ഇഴപിരിച്ചയാൾ മുന്നോട്ട് സഞ്ചരിച്ചു. കാണാത്തതും കേൾക്കാത്തതും കഴിച്ചിട്ടില്ലാത്തതുമായ മൃഗമാംസ ഭക്ഷണത്തിന്റെ രുചികളിലൂടെ ട്വിറ്റിയും സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഒരു കൊല്ലമൊ അതിനപ്പുറമൊ ഒക്കെ ഒന്നിന്റെ മാത്രം മാംസം ഭക്ഷണമാക്കുന്നതിൽ അയാൾ അതൃപ്തിയൊന്നും കാണിക്കാറില്ല. ഇട കലർത്തി വാങ്ങുന്നതാണ്‌ നല്ലതെന്ന ട്വിറ്റിയുടെ അഭിപ്രായത്തിനയാൾ വില കല്പിച്ചില്ല.

മോഹങ്ങളും പ്രതീക്ഷകളും അവയുടെ സാക്ഷാത്ക്കരണവുമായി എസ്റ്റേറ്റിനകത്ത് ഒരു പുതുലോകത്തിന്റെ സാദ്ധ്യതകൾ ചാരം മൂടി കിടന്നു. കൂടുവിട്ട് കൂടുമാറുന്ന ഭക്ഷണക്രമമെന്ന പോലെ ട്വിറ്റിക്ക് വാങ്ങിക്കൊണ്ടിരുന്ന ഡ്രസ്സുകളിലും പുതുശീലങ്ങളുടെ ഡിസൈനുകൾ ആവോളം പ്രതിഫലിച്ചിരുന്നു. ‘ലെഗിൻസ് ’ കഴിഞ്ഞ് ‘ബിക്കിനി’യും കടന്നപ്പോൾ ട്വിറ്റിയുടെ സാമ്പത്തിക നിലയിലും കാര്യമായ വ്യത്യാസം പ്രകടമായി. കാഴ്ചക്കാരുടെ ബാഹുല്യമേതുമില്ലാത്ത ലോകത്ത് അയാളുമവളും അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ ആവോളം ആസ്വദിച്ചു, നിർദേശങ്ങൾ സ്വീകരിക്കാതേയും എതിർപ്പുകൾ ഏൽക്കാതേയും. ട്വിറ്റിയുടെ ശരീരത്തിൽ സ്പർശിക്കാതെയുള്ള അയാളുടെ ആസ്വാദനം അവളിൽ ദിനചര്യയായി വർത്തിച്ചു. കടുത്ത സമ്മർദങ്ങൾ കെട്ടുപിണഞ്ഞ് കുന്നുകൂടുന്നതിന്‌ ദർശനതൃപ്തി കാരണമാകുന്നുവെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

ബിക്കിനിയിൽ കാണുന്ന ട്വിറ്റി എന്ന കാഴ്ചക്ക് മങ്ങലേറ്റു തുടങ്ങി. നാസ്ത കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു നാൾ അയാൾ അവളോട് പറഞ്ഞു...“നിന്റെ ബിക്കിനിയും ഒഴിവാക്കാൻ സമയമായി ട്വിറ്റി.” പെട്ടെന്ന് അതവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

ഉൾക്കൊള്ളാൻ കഴിയാതെ വരുന്നത് ഇതാദ്യമായല്ല. ആദ്യമായി കേൾക്കുന്ന കാണുന്ന എല്ലാറ്റിനോടും ട്വിറ്റിയുടെ മനോഭാവം അതായിരുന്നു. പിന്നെ.. ആട്ടിയോടിച്ചാലും പടിയിറങ്ങാതെ ഒരു ശീലമായി കൂടെ തുടരും. ആഡംബരഭ്രമം വർദ്ധിപ്പിക്കുന്ന ത്വരയെ നേടാൻ, പണം വരുന്ന വഴികളുടെ ന്യായങ്ങൾ നോക്കാതെ കണ്ണടക്കും. കാഴ്ചക്കാരില്ലെന്നത്, തോന്നിയപോലെ നടക്കാനുള്ള പ്രേരണക്ക് ഹേതുവായി. നേടിയതുമായി പൊതുബോധത്തിനൊപ്പം ജീവിക്കാൻ ശ്രമിക്കുമ്പോൾ ഒറ്റപ്പെടുന്നുവെന്ന പരിഹരിക്കാനാകാത്ത വേദന സംഭവിക്കും. ഓർക്കുന്തോറും ട്വിറ്റി ആകെ കൺഫ്യൂഷനിലാകുന്നു.

സാദ്ധ്യമല്ലെന്നു പറഞ്ഞ് അയാളുടെ വാക്കുകളെ നിഷേധിക്കാൻ ട്വിറ്റിക്ക് കഴിയില്ല. സമൂഹത്തിൽ അവളെ നാറ്റിക്കാൻ അയാളെടുത്ത അവളുടെ ഫോട്ടോകൾ തന്നെ ഇപ്പോഴും ധാരാളമാണ്‌. സദാചാരക്കുടുക്കിൽ കുരുക്കാൻ ഫോട്ടോക്കുള്ള സ്ഥാനം വലുതായി തന്നെ തുടരുന്നു. അയാളൊരു മോശം മനുഷ്യനാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല.

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ജീൻസിലേക്ക് മാറിയതുപോലെ ബിക്കിനിയിലേക്കു മാറിയതുപോലെ അവൾ വിവസ്ത്രയായി മാറി. ടെറസ്സിനകത്ത് ട്വിറ്റി ജനിച്ചതുപോലെ ജീവിക്കാൻ തുടങ്ങി. ആദ്യ ദിവസം മാത്രമെ ഉൾക്കൊള്ളാനാകായ്‌ക ട്വിറ്റിയെ ബാധിച്ചുള്ളു. ക്രമേണ അയാളും വിവസ്ത്രനായി ആ വീടിനകത്ത് കഴിഞ്ഞു.

ജീപ്പിനകത്തൊരു കൊച്ചു ഫ്രീസറുമായാണ്‌ അന്നയാൾ മാർക്കറ്റിൽ നിന്നും തിരിച്ചെത്തിയത്. കാണാൻ മോശമല്ലാത്ത പതിനഞ്ചുകാരി ഇരുനിറവും അയാൾക്കൊപ്പം ജീപ്പിനകത്തുണ്ടായിരുന്നു. ചെല്ലുളിയില്ലാതെ കിടന്ന മുടികളും ശ്രദ്ധയില്ലാതെ ധരിച്ചിരുന്ന പിന്നിത്തുടങ്ങിയ വസ്ത്രങ്ങളും ജീപ്പിനകത്തെ പെൺകുട്ടിയുടെ സൗന്ദര്യത്തെ നിറം കെടുത്തിയിരുന്നു. അവളുടെ കണ്ണുകൾ ഭക്ഷണ ലഭ്യതയെ തേടിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടും.

അകത്തേക്കു നോക്കി അയാൾ ട്വിറ്റിയെ വിളിച്ചു. അര മാത്രം ടവലുകൊണ്ട് മറച്ച ട്വിറ്റിയെ കണ്ട പെൺകുട്ടി സംശയത്തോടെ അയാളുടെ മുഖത്തേക്കു നോക്കി. അയാൾ പെൺകുട്ടിക്കൊരു മന്ദഹാസം സമ്മാനിച്ച് ട്വിറ്റിയോടായി പറഞ്ഞു...“ഇവളെ അകത്തേക്ക് കൊണ്ടുപോ. തേച്ചു കഴുകി നന്നായി കുളുപ്പിക്ക്. എന്ന്ട്ടവളെ നല്ല ഡ്രസ്സ് ഇടുവിപ്പിക്ക്. വയറു നിറയെ ഭക്ഷണം കൊടുക്ക്. പാവം..വിശന്നുവലഞ്ഞ് നില്ക്കണെ കണ്ടപ്പൊ കൂടെ കൂട്ടിതാ. നിനക്കൊരു സഹായിയായി ഇവ്ടെ നിന്നോട്ടെ. കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ചാൽ അവളൊന്നാന്തരം തമിഴ് അഴകിയാകും.”

പരസഹായമില്ലാതെ ഇറക്കി വെക്കാവുന്ന ഫ്രീസർ അയാൾ ഉമ്മറത്ത് ഇറക്കി വെച്ചു. ജീപ്പെടുത്ത് വീണ്ടും പുറത്തേക്കിറങ്ങി.

തന്റെ സ്ഥാനം തെറുപ്പിക്കാൻ വന്ന ശത്രുവെന്ന വിചാരത്തോടെ ട്വിറ്റി പെൺകുട്ടിയെ അകത്തേക്കു കൂട്ടി. ചെറുതെങ്കിലും ആകൃതിയൊത്ത ട്വിറ്റിയുടെ മുലകളെ നോക്കിക്കൊണ്ടാണ്‌ പെൺകുട്ടി അകത്തേക്കു നടന്നത്.

ഉച്ചഭക്ഷണ സമയത്താണ്‌ പിന്നീടാ പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചത്. കറുപ്പുനിറം അല്പം മുന്നിട്ടു നില്ക്കുന്നുവെങ്കിലും സുന്ദരിയായിരിക്കുന്നു. കണ്ണുകളപ്പോഴും ട്വിറ്റിയുടെ മാറിടത്തിൽ കള്ളനോട്ടം നടത്തിക്കൊണ്ടിരുന്നു. പെൺകുട്ടിയുടെ വിശപ്പിന്‌ വ്യതിയാനം സംഭവിച്ചിരിക്കുന്നതായി അയാൾ മനസ്സിലാക്കി.

ഒരാഴ്ചകൊണ്ട് പെൺകുട്ടിയും ട്വിറ്റിയും വളരെ കൂട്ടായി. അവർ ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ തുടങ്ങി. ആ വീടിനകത്ത് പെൺകുട്ടി മാത്രം വസ്ത്രം ധരിക്കുന്നതിനാൽ പെൺകുട്ടിക്കെന്തൊ അരുതായ്‌ക തോന്നാൻ തുടങ്ങി. അയാളോട് അതേക്കുറിച്ച് സൂചിപ്പിക്കാനും ശ്രമിച്ചു.

“താത്തേ...നാനും ഉങ്കളെപ്പോലെ തുണിയില്ലാമെ നടക്കട്ടുമാ”

“അത് മുടിയാത്. നീ സുന്ദരമാണ തമിഴ് അഴകി. അതപ്പടി ഇരിക്കട്ടും.”

പെൺകുട്ടിയുടെ മോഹം അതോടെ അവസാനിച്ചു. ഒന്നുരണ്ടാഴ്ചകൊണ്ട് അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാൻ പഠിച്ചു.

ട്വിറ്റിക്ക് ഒരാഴ്ചയെങ്കിലും സ്വന്തം വീട്ടിൽ നിൽക്കാനുള്ള സാഹചര്യം ഒരുങ്ങിയതിൽ പെൺകുട്ടിയോടു നന്ദി തോന്നി. ഒരുപാടു മുന്നേ സഞ്ചരിക്കുന്ന ജീവിതത്തിൽ നിന്ന് വളരെ താഴോട്ടിറങ്ങിയാണ്‌ ട്വിറ്റി വീട്ടിലേക്കു നടന്നത്. ജീൻസും ടി ഷർട്ടുമായിരുന്നു വേഷം. എന്നിട്ടും ട്വിറ്റിയെ വഴിക്കണ്ണുകൾ നോക്കുകുത്തിയാക്കി. അതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അപ്പോഴേക്കും മറന്നു തുടങ്ങിയിരുന്നു. അപ്പനും അമ്മയും വസ്ത്രത്തെ എതിർത്തപ്പോൾ വിഡ്ഡിച്ചിരി ചിരിച്ച് ആശ്വസിക്കാൻ ശ്രമിച്ചു. നിലവിലെ സദാചാര മൂല്യങ്ങളെ ഖണ്ഡിക്കാൻ തുനിയുമ്പോഴാണ്‌ ഒറ്റപ്പെടലുകൾ സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ തുടങ്ങി. വ്യക്തമായ നിശ്ചയങ്ങളോടെ മുന്നോട്ട് ജീവിക്കുന്നത് പ്രയാസങ്ങൾക്ക് വഴിവെക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച ജീവിതം ആശ്വാസം സമ്മാനിക്കുമെന്നും ട്വിറ്റിയെ തോന്നിപ്പിച്ചു.

ഒരാഴ്ചക്കുശേഷം എസ്റ്റേറ്റിൽ തിരിച്ചെത്തിയത് സാരി ധരിച്ചായയിരുന്നു. എസ്റ്റേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ തന്റെ ശരീരത്തെ എന്തൊക്കെയൊ അനാവശ്യ വസ്തുക്കളാൽ പൊതിയപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. ജീപ്പിന്റെ കുറവ് അയാൾ പുറത്തുപോയിരിക്കുമെന്ന അറിവ് നൽകി. ചാവിയെടുത്ത് വീടു തുറക്കുമ്പോൾ പെൺകുട്ടി പുറത്ത് പോയിരിക്കും എന്ന സംശയം പിടികൂടി. അവളെ പറഞ്ഞുവിട്ടിരിക്കാം എന്ന് പിന്നെ ആശ്വസിച്ചു. വസ്ത്രം അഴിച്ചു കളഞ്ഞപ്പോൾ വല്ലാത്തൊരു സുഖം. ആ സുഖത്തിനിടയിലും തമിഴത്തി പെൺകുട്ടിയുടെ അസാന്നിധ്യം എന്തുകൊണ്ടാണെന്നതിന്റെ കാരണം തേടുകയായിരുന്നു മനസ്സപ്പോഴും.

മുറിക്കകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രീസർ ശ്രദ്ധയില്പെട്ടു. താൻ വീട്ടിലേക്കു പോകുന്ന സമയത്തുപോലും വരാന്തയിൽ അലക്ഷ്യമായിട്ടിരുന്ന ഫ്രീസർ മുറിക്കകത്ത് സൂക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് സംശയം ജനിച്ചു. ഫ്രീസറിന്റെ വെളുത്ത പ്രതലത്തിലൂടെ മെല്ലെ കൈവിരലുകളോടിച്ചു. പുറം നന്നായി തണുത്തിരിക്കുന്നു, ചെറിയൊരു മൂളിച്ചയും. വെറുതെ ഇരിക്കുകയല്ല. വർക്ക് ചെയ്യുന്നുണ്ട്. ഇതിനകത്ത് എന്താണാവൊ അയാൾ വാങ്ങിവെച്ചിട്ടുണ്ടാകുക? അകം തുറന്നു കാണാനുള്ള ജിജ്ഞാസ ട്വിറ്റിയിൽ വന്നുകൂടി.

ഫ്രീസർ പൂട്ടിയിട്ടില്ലെന്നത് ആശ്വാസമായി. പതിയെ ഫ്രീസറിന്റെ ഹാന്റിലിൽ പിടിച്ച് ഉയർത്തി. കട്ടകുത്തി തണുത്തുവെളുത്ത പുക മുഖത്തേക്കടിച്ചു. ഫ്രീസറിന്റെ അകം ശൂന്യമെന്ന് തോന്നിപ്പിച്ചു. അല്പനിമിഷത്തെ ശൂന്യത അകന്നു. ഫ്രീസറിന്റെ അകം പതിയെ അനാവരണം ചെയ്യാൻ തുടങ്ങി. പ്ളാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തണുത്തു വെറുങ്ങലിച്ച മാംസക്കഷ്ണങ്ങൾ പതിയെ ദൃശ്യമായിക്കൊണ്ടിരുന്നു.

പെട്ടെന്നു തല ചുറ്റുന്നതുപോലെ തോന്നി. ഫ്രീസറിൽ പിടിച്ച് താഴെ ഇരുന്നു. സമനില വീണ്ടെടുത്ത ട്വിറ്റി ഭയവിഹ്വലതയോടെ അവളുടെ മുറിയിലേക്കോടി. അഴിച്ചു മാറ്റിയിട്ട സാരിയും ബ്ലൗസും വലിച്ചുവാരി ചുറ്റി. പരിഭ്രമവും ഭയവും അവളുടെ ബുദ്ധി നശിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ തിടുക്കപ്പെട്ട് പുരക്കകത്ത് ഭ്രാന്തിയെപ്പോലെ ഓടിനടന്നു. എവിടെ തിരിഞ്ഞാലും അവിടെല്ലാം ഭയത്തിന്റെ നിഴലുകൾ പിന്തുടരാൻ തുടങ്ങി. ഉണങ്ങിപ്പിടിച്ച ചോരക്കീറുകൾ കണ്മുന്നിൽ വേടനൃത്തം ചെയ്തു.

ചെറുഭാഗങ്ങളാക്കിയ പെൺകുട്ടിയുടെ ശരീരം പ്ലാസ്റ്റിക്ക് കവറിനകത്ത് മരവിച്ചിരുന്നു....

മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം! കണ്ണിൽ ഒരൊറ്റ കാഴ്ച മാത്രം! വിറക്കുന്ന കരങ്ങളോടെ വളരെ പണിപ്പെട്ട് തപ്പിപ്പിടിച്ചാണ്‌ മൊബൈൽ എടുത്തത്. പലവട്ടം ട്രൈ ചെയ്തപ്പോൾ അപ്പനെ കിട്ടി. കണ്ണീരോടെ കിതപ്പോടെ ഒറ്റ ശ്വാസത്തിന്‌ അവിടത്തെ ഭീകരാവസ്ഥ പറഞ്ഞുതീർത്ത് ട്വിറ്റി നിന്നു കിതച്ചു. ഉടനെ പൊലീസുമായി എത്തണമെന്ന് അപേക്ഷിക്കുമ്പോഴും മനസ്സ് ഭയത്തിൽ നിന്ന് ഒട്ടും മുക്തമായില്ല.

ഇനിയും എന്തുചെയ്യണമെന്ന് രൂപമില്ലാതെ പരിഭ്രമിക്കുമ്പോഴും അയാളുടെ വാക്കുകൾ ട്വിറ്റിക്കോർമ്മിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“നിന്റെ മുലകൾ കാണുമ്പോൾ കടിച്ചു തിന്നാനാണെനിക്കു തോന്നുന്നത്. അതെങ്ങിനെയാ..ഇത്തിരിയെങ്കിലും കഴമ്പ് വേണ്ടെ ശരീരത്തിൽ? നിയീ ഭക്ഷണം കഴിക്കുന്നതൊക്കെ എങ്ങോട്ടാ പോകുന്നത്? ഇനിയെങ്കിലും ഭക്ഷണം കഴിച്ച് ശരീരം നന്നാക്കാൻ നോക്ക്.”

“ഈയിടെയായി അച്ചായന്റെ തമാശകൾ ഇച്ചിരീശ്ശെ കൂടുന്നുണ്ട്.” അന്ന് പറഞ്ഞൊഴിഞ്ഞതോർക്കുന്നു.

അയാളിതുവരെ മൊഴിഞ്ഞിരുന്ന ഓരോ വാക്കുകൾക്കു പിന്നിലും ആഴത്തിലുള്ള നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു ട്വിറ്റി. ഇനിയിവിടെ നില്ക്കുന്നത് പന്തിയല്ലെന്ന വിശ്വാസത്തിൽ വാതിൽ കടന്ന് പുറത്തേക്കിറങ്ങി. മുറ്റത്ത് ബ്രേക്കിട്ട ജീപ്പിൽനിന്നും അയാളിറങ്ങി. വളരെ പ്രയാസപ്പെട്ടാണ്‌ മുഖത്തെ പരിഭ്രമവും വിറയലും അടക്കിനിർത്താൻ ട്വിറ്റി ശ്രമിച്ചുകൊണ്ടിരുന്നത്. അവളെല്ലാം മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ അയാൾ തിരിച്ചറിഞ്ഞെങ്കിലും ഭാവഭേദമില്ലാതെ ചിരിച്ചുനിന്നു. ഫ്രീസർ ലോക്കു ചെയ്യാൻ മറന്നതിൽ സ്വയം പിറുപിറുത്തു.

“ഒരാഴ്ച വീട്ടിൽ പോയി നിന്നപ്പോഴേക്കും നീ സാരിയിലേക്കു തന്നെ തിരിച്ചു പോയൊ?”

“ഇപ്പഴെത്തിയതെ ഉള്ളു. ആരേം കാണാതായപ്പൊ പുറത്ത് വന്നു നോക്കിയതാ.”

ഉം..അകത്തുപോയി സാരിയൊക്കെ മാറ്റി ഒരു ചായ ഇട്ടോണ്ട് വാ വേഗം.“

രണ്ടുപേരും അകത്തേക്ക് കയറുമ്പോൾ ട്വിറ്റിയുടെ മനസ്സ് പിടയ്ക്കുകയായിരുന്നു, ഇനിയെന്താകണമെന്ന ചിന്തയിൽ അയാളും.

ചായയുമായി വന്നപ്പോൾ അയാൾ ചോദിച്ചു. ”നിയെന്താ സാരി മാറാത്തത്?“ ട്വിറ്റി സ്വന്തം ശരീരത്തിലേക്ക് നോക്കി. ശരിയാണല്ലൊ. താനത് മറന്നിരിക്കുന്നു. തിരിച്ചുപോയി സാരി മാറ്റി. പഴയതുപോലെ അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇപ്പോഴാകുന്നില്ലെന്നത് വല്ലാതെ കുഴച്ചു. വേണ്ടായ്കയോടെ അയാൾക്കുമുന്നിൽ മടിച്ചുനിന്നു. രക്ഷാമാർഗ്ഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടൊ എന്നവൾ പുറത്തേക്കു നോക്കി

”എന്താ പെണ്ണിനൊരു പുതിയ നാണം? ഒരാഴ്ചകൊണ്ട് നീ ആളാകെ മാറിയല്ലൊ?“ അയാൾ എഴുന്നേറ്റുചെന്ന് ട്വിറ്റിയുടെ തോളിൽ കൈവെച്ചു. അവളെ അയാൾ ആദ്യമായി സ്പർശിക്കുകയായിരുന്നു.

തന്റെ തോളിൽ ശവം വന്നുവീണ അറപ്പോടേയും വെറുപ്പോടേയും അവജ്ഞയോടേയും ഭയപ്പെട്ടു. ഒന്നും പുറത്തു കാണിക്കാതെ ദൈവത്തെ പ്രാർത്ഥിച്ചു.

“ഇന്ന് നമുക്കൊരുമിച്ച് ബാത്തുറൂമിൽ കയറി ഒന്നു കുളിക്കാം.” അയാളങ്ങിനെ ഒരാവശ്യം ഉന്നയിച്ചത് ട്വിറ്റിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. ഓരോ നിമിഷവും യുഗങ്ങൾ പോലെ നീളം വെക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. അയാളുടെ സാന്നിധ്യം ട്വിറ്റിയെ കൂടുതൽ തളർത്തിക്കൊണ്ടിരുന്നു.

ട്വിറ്റി മുൻപിലും അയാൾ പുറകിലുമായി ബാത്ത് റൂമിലേക്ക് കയറി. അകത്ത് കടന്ന ഉടനെ തിരിഞ്ഞോടാൻ ശ്രമിച്ച ട്വിറ്റിയെ അയാൾ തടഞ്ഞു. പിന്നിൽ നിന്ന് കുളിമുറിയുടെ കുറ്റിയിട്ടു. കരയാൻ ശ്രമിച്ച ട്വിറ്റിയുടെ വായ് പൊത്തിപ്പിടിച്ചു.

കുളിമുറിക്കകത്തു പ്രവേശിച്ച ട്വിറ്റിക്ക് കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടപ്പോഴാണ്‌ ഒച്ചയിട്ട് അലറാൻ തയ്യറെടുത്തത്. അയാൾ മാസ്ക്കിങ്ങ് ടാപ്പുകൊണ്ട് അവളുടെ വായ് മൂടി. ചെറുതായൊന്ന് ചെറുത്തു നില്ക്കാൻപോലും ശക്തി നഷ്ടപ്പെട്ട ട്വിറ്റിയുടെ കൈകൾ പിന്നിലേക്ക് പിടിച്ച് ബന്ധിച്ചു. കാലുകൾ കൂടി കൂട്ടിക്കെട്ടിയപ്പോൾ അനങ്ങാൻ വയ്യാതായി.

കുളിമുറിക്കകത്ത് ആറടി നീളത്തിൽ ഒരു ബഞ്ച് തറയിൽ ഉറപ്പിച്ചു വെച്ചിരുന്നു. തല ബഞ്ചിനു പുറത്തേക്കു നില്ക്കത്തക്ക വിധത്തിൽ ട്വിറ്റിയെ ബഞ്ചിൽ കിടത്തി ബന്ധിച്ചു. നഗ്നതയെക്കുറിച്ചോർക്കാൻ അപ്പോൾ ട്വിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭയം അത്രമേൽ അവളെ ദുബ്ബലയാക്കിക്കൊണ്ടിരുന്നു. തലമാത്രം ബഞ്ചുവിട്ട് അല്പം താഴേക്ക് ചരിഞ്ഞു കിടന്നിരുന്നു. ആശ്രയമില്ലാതാകുമ്പോൾ പൊട്ടിയടരുന്ന ലാവ കണ്ണിൽ നിന്ന് തറയിലേക്ക് ഉരുകിയിറങ്ങിക്കൊണ്ടിരുന്നു. കൊരക്കിലെ മുഴ താഴേക്കും മുകളിലേക്കും തിടുക്കപ്പെട്ടു.

അയാൾ ചുമരലമാര തുറന്ന് തിളങ്ങുന്ന കത്തിയെടുത്തു. ട്വിറ്റിയ്ക്ക് ശ്വാസം നിലച്ചതുപോലെ.. ആരാച്ചാരുടെ ചൂര്‌ ആഗിരണം ചെയ്ത് അറവുശാല പുളകിതമാകുന്നത് നരമാംസഭോജികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതായും, അവർക്കിടയിൽ തൃപ്തിയുടെ താല്ക്കാലിക പുതുമ പടരുന്നതായും അവളിൽ തെളിഞ്ഞു. അടക്കിപ്പിടിക്കലുകൾക്കവസാനം പിറവി കൊള്ളുന്നത് മൗനങ്ങളാകുന്ന നെറികെട്ട ദുഷ്ടതകളാണല്ലൊ എന്നവൾ തേങ്ങി.

പൊലീസ് അയാളെ വരാന്തയിൽ നിന്നിറക്കി ജീപ്പിനടുത്തേക്ക് നയിച്ചു. പറമ്പിനകത്തെ ജനങ്ങളുടെ മുറുമുറുപ്പ് വലിയ ആരവങ്ങളായി മുദ്രാവാക്യങ്ങളായി മുഴങ്ങിത്തുടങ്ങി. കണ്ണീരുണങ്ങിയ പാടുകൾക്കു പുറത്ത് ആശ്വാസകണങ്ങളുടെ നീരുറവയുമായി തകർന്നുനിന്ന ട്വിറ്റിയേയും പോലീസ് ജീപ്പിനകത്തേക്ക് കയറ്റി.

“പൊലീസ് നീതി പാലിക്കുക. നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക. അച്ചായനെ വിട്ടു തരിക.” ജനങ്ങൾ കൂടുതൽ ബഹളം വെക്കാൻ തുടങ്ങുന്നതിനു മുൻപ് പൊലീസ്‌ജീപ്പ് മുന്നോട്ടു നീങ്ങി.

ജീപ്പിനു പിറകെ ഓടിക്കൊണ്ടിരുന്ന ജനക്കൂട്ടം ട്വിറ്റിയെ കണ്ട് കൂടുതൽ പ്രകോപിതരാകാനും കല്ലെറിയാനും തെറി വിളിക്കാനും തുടങ്ങി. “കൂത്തിച്ചി...മനുഷ്യരെ ഇക്കിളിയാക്കുന്ന തുണിയും ചുറ്റി വയസന്മാരെ പറ്റിച്ച് പണം പിടുങ്ങി ജീവിച്ചോള്‌... വൃദ്ധരെ അനാശാസ്യത്തിൽ കുടുക്കുന്ന അറുവാണിച്ചി. നിനക്കുമില്ലേടി പ്രായമായ അപ്പൻ...”

1/9/14

ശില്പസൗന്ദര്യം

                                                                                                                                              01/09/2014

മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി മുലയരിഞ്ഞെറിഞ്ഞ സമരങ്ങൾ വാഴുന്ന കാലത്തും നഗരമധ്യത്തിനടുത്ത് പഴക്കം തിട്ടമില്ലാത്ത കരിങ്കൽ പ്രതിമ ഓജസ്സോടെ നിലകൊണ്ടിരുന്നു. സ്ത്രീനഗ്നതയുടെ നയനവീക്ഷണമായ പൂർണ്ണകായ പ്രതിമ ഉണങ്ങിയ കാക്കക്കാഷ്ഠങ്ങളോടുപോലും പരിഭവമില്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാഭാവികതയോടെ....

പഴകിപ്പിഞ്ഞിയ ഭൂതകാലത്തിന്റെ കണക്കെടുപ്പിലേക്കു കടന്നുചെന്നാൽ ഒരുപക്ഷെ മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി കാണാൻ കഴിഞ്ഞേക്കാവുന്ന കരിങ്കൽ പ്രതിമ.

മുഷിഞ്ഞ ചാരനിറം. നൂറ്റാണ്ടുകളേല്പിച്ച വടുക്കൾ പ്രതിമയെ ഒന്നുകൂടി കറുപ്പിച്ചു. മാറിമാറി വന്ന ഋതുക്കൾ ചാരനിറത്തിന്‌ കടുപ്പം കൂട്ടി. ആകൃതിയിലൊ അളവിലൊ മാറ്റം സംഭവിച്ചില്ല. പ്രതിമയിരിക്കുന്ന ഇടത്തിലെ പുല്ലും ചെടികളും കരിയുകയും പുതിയവ തഴച്ചു വളരുകയും ചെയ്തുകൊണ്ടിരുന്നു. പണ്ടൊന്നും ഇല്ലാതിരുന്ന ഒരദൃശ്യ സൗന്ദര്യം നാൾക്കുനാൾ പ്രതിമയിൽ തിളങ്ങി.

കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവർ ഒരു ഭാഗത്ത്. മറ്റാരും കാണാതെ നോക്കിനിൽക്കാൻ കഴിയാത്തതിനാൽ നിരശ കൂടെ കൊണ്ടുനടക്കുന്നവർ മറുഭാഗത്ത്. ഇവരെല്ലാവരുംതന്നെ പ്രതിമയെ സ്നേഹിച്ചിരുന്നു.

മനുഷ്യൻ തുണി കണ്ടുപിടിക്കുന്നതിനു മുൻപ് വെറുമൊരു ശില്പസൗന്ദര്യം മാത്രമായിരുന്നു പ്രതിമ. ഒളിവില്ലാത്ത നോട്ടങ്ങളാൽ സമ്പന്നമായ ചുറ്റുപാടുകളിൽ പ്രതിമ ശരിക്കും ബാഹ്യസമ്മർദങ്ങളെ നേരിടേണ്ടി വന്നിരുന്നില്ല. വളരെ വളരെ സാവധാനത്തിലാണ്‌ പ്രതിമയിൽ സമ്മർദങ്ങൾ കനത്തു തുടങ്ങിയത്, നൂറ്റാണ്ടുകളുടെ പ്രയാണങ്ങൾക്കൊടുവിൽ...

പ്രതിമയുടെ മുലകളും ഗുഹ്യഭാഗങ്ങളും മറച്ച് അതേപടി നിലനിർത്തുക.

നിലനിൽക്കുന്ന ഭാരതസംസ്ക്കാരത്തിനുയോജ്യമെന്ന തിട്ടൂരം കല്പിക്കപ്പെടുമ്പോൾ ജയിച്ചത് നിരാശരായിരുന്നു. പ്രതിമ എടുത്തു മാറ്റില്ലെന്ന അറിവിൽ താൽക്കാലിക തൃപ്തി ലഭിച്ച സംതൃപ്തർ ‘ഹാവു’ എന്ന ആശ്വാസസ്വരം പുറപ്പെടുവിച്ചു. മുഴുവൻ പേർക്കും സ്വീകാര്യമായ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അധികാരികൾക്കും ഹാവു.

കരിങ്കൽ ശില്പത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തുണിയുടുപ്പിക്കാനുള്ള ഒരു സംഘത്തിന്റെ കണ്ടെത്തലായിരുന്നു ചപ്രചിപ്ര താടിക്കാരൻ ശില്പി. മെലിഞ്ഞുണങ്ങിയ ശരീരത്തിൽ ഒട്ടിയ കവിൾത്തടം. മകിണ്ട തോൾസഞ്ചിയിൽ നിന്ന് ഉളികളും ചുറ്റികയും ചുള്ളിക്കമ്പുകൾ പോലുള്ള കൈവിരലുകൾ നിധിപോലെ പുറത്തെടുത്തു.

തുണിയുടുപ്പിക്കൽ പ്രക്രിയയിലേക്ക് ഉളിയും ചുറ്റികയും കലപില കൂട്ടി. മറയക്കാൻ പോകുന്ന കാഴ്ച അവസാനമായി കാണാനും, ഇയാൾ എങ്ങിനെയാണ്‌ പ്രതിമയെ തുണിയുടുപ്പിക്കുന്നതെന്ന് കാണാനും, ശില്പിയെന്ന സാധനം എങ്ങിനെയിരിക്കുന്നുവെന്ന് കാണാനുമായി ധാരാളം ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. രൂപഭാവത്തിലും പ്രവൃത്തിയിലും അസാധാരണത്തം പ്രകടമായ ശില്പിക്കാണിപ്പോൾ പ്രതിമയുടേതിനേക്കാൾ കാഴ്ചക്കാർ.

ഇടതു കൈക്കുഴ പ്രതിമയിൽ ചേർത്തുവെച്ച് കൈപ്പത്തിയല്പം ഉയർത്തിയാണ്‌ വിരലുകളിൽ ഉളിയുടെ സ്ഥാനം. വിരലുകൾകൊണ്ട് പിടിച്ചു പിടിച്ചില്ല എന്ന മട്ടിലുള്ള കരുതലായിരുന്നു ശില്പി ഉളിയോടു സ്വീകരിച്ചിരുന്ന രീതി. ഉളിത്തലയിൽ ചുറ്റികയുടെ തലോടൽ പതിയുമ്പോൾ മാത്രം ഉളിമുന പ്രതിമയെ തഴുകി. ചുറ്റികയുടെ തലോടൽ ലഭിക്കാത്തപ്പോഴെല്ലാം പ്രതിമയുമായി ഉളിയല്പം അകലം പാലിച്ചേ നിന്നുള്ളു. അമ്മി കൊത്തുമ്പോഴുണ്ടാകുന്ന ചിലമ്പിച്ച മണിനാദത്തിൽ കരിങ്കൽ ധൂളികൾ മഴത്തൂളൽ പോലെ..

വളരെ സൂക്ഷ്മതയോടെയാണ്‌ പ്രതിമയുടെ പൊക്കിളിനു താഴെ ശില്പിയുടെ ഉളി ചിത്രം വരഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞ നേരംകൊണ്ട് പൊക്കിളിനു താഴെയായി വളഞ്ഞൊരു ഉരുളൻ വടിപോലെ തിണർത്ത ഒരു വര പ്രതിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബീഡി വലിച്ച് വിശ്രമിക്കാനുള്ള മനസ്സാന്നിദ്ധ്യമായിരുന്നില്ല അപ്പോൾ ശില്പിയുടേത്, പ്രതിമയുടെ നഗ്നത പൂർണ്ണമായും മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു വശത്തേക്കല്പം ചെരിഞ്ഞു നിൽക്കുന്ന പ്രതിമ ഒരു കാലല്പം ഉയർത്തി മറുതുടയിൽ ചേർത്താണ്‌ നില്പ്. യോനി ദൃശ്യമാകാത്ത ശില്പചാതുരിയാണ്‌ പ്രതിമയെ ജീവസ്സുറ്റതാക്കിയത്. രണ്ടു തുടകളുടേയും മുകൾ ഭാഗത്തായി തിണർത്ത രണ്ടു വരകൾ കൂടി സൃഷ്ടിച്ച ശില്പി താഴേക്കിറങ്ങി.

ജുബ്ബാപോക്കറ്റിൽ നിന്ന് ബീഡിയെടുത്ത് കത്തിച്ചു. പ്രതിമയെ നോക്കാതെ മുന്നോട്ടു നടന്നു. അല്പം മുന്നിലെത്തിയ ശില്പി പെട്ടെന്നു തിരിഞ്ഞുനിന്ന് കണ്ണെടുക്കാതെ പ്രതിമയെ നോക്കിനിന്നു. ബീഡിത്തുമ്പത്തെ ചുവപ്പുരാശി മിന്നുകയും മങ്ങുകയും ചെയ്തിരുന്നത് വളരെ തിടുക്കപ്പെട്ടാണ്‌്. പ്രതിമയെ നിരീക്ഷിച്ചുകൊണ്ടുതന്നെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി തുപ്പിയെറിഞ്ഞു. കണ്ണെടുക്കാതെ  പ്രതിമക്കരികെ ചെന്നുനിന്ന് ഉളിയും ചുറ്റികയുമെടുത്ത് ഒന്നുരണ്ടു കോറലുകൾ കൂടി വീഴ്ത്തി. വീണ്ടും പഴയ സ്ഥലത്ത് തിരികെയെത്തി ഒരു ബീഡി കൂടി കത്തിച്ചു. പ്രതിമയെ ഒന്നു നോക്കിയ അയാൾ താഴെ പൊടിമണ്ണിൽ ചമ്രം പടിഞ്ഞിരുന്ന് ബീഡി ആസ്വദിച്ചു വലിച്ചു.

ഇപ്പോൾ കാഴ്ചക്കാരെല്ലാം അത്ഭുതപ്പെട്ടിരിക്കയാണ്‌. അല്പം വിചിത്രമെന്ന് തോന്നാവുന്ന ശില്പിയിലേക്ക് ബഹുമാനങ്ങളും ആരാധനകളും കൂക്കിവിളിയുടെ ആരവമായി.

മാറിടം മറയ്ക്കാനായി ശില്പി വീണ്ടും പ്രതിമയിലേക്ക് കയറി. ഉളിയെടുത്ത് ശില്പത്തിന്റെ മുലക്കണ്ണുകൾ നീക്കം ചെയ്തു. അരുതെന്ന നിഷേധസ്വരം ജനങ്ങൾക്കിടയിൽ പൊട്ടിയൊലിച്ചു. അത്രനേരംവരേയും ശില്പിയുടെ കഴിവിനെ ബഹുമാനിച്ചിരുന്നവരിൽ പോലും വെറുപ്പ് കിനിയാൻ തുടങ്ങി. ശില്പി എന്തെങ്കിലും കാണുകയൊ കേൾക്കുകയൊ ചെയ്യുന്നില്ലായിരുന്നു. കലയുടെ കൃത്യമായ പൂർണ്ണതയിലേക്ക് ഒരു ധ്യാനത്തിലെന്നപോലെ ഉളിയും ചുറ്റികയും പ്രതിമയുടെ മാറിടത്തിൽ ഒഴുകി നടന്നു. അധികസമയമെടുക്കാതെ പണി പൂർത്തിയാക്കി ശില്പി താഴെയിറങ്ങി.

തെറിച്ചു നിന്നിരുന്ന മാറിടം മുലക്കച്ചയിൽ ഒതുങ്ങിയപ്പോൾ വൃത്തിയായ സൗന്ദര്യമായി പ്രതിമ തിളങ്ങി. നേരിയ നിരാശ പടർന്നിരുന്ന മുഖങ്ങളിൽ പോലും നിറഞ്ഞ തൃപ്തിയുടെ പൂത്തിരിവെട്ടം പ്രകാശിച്ചു. പുതുതായി ഒന്നും കൂട്ടിച്ചേർക്കാതെ നിലവിലെ വസ്തുവിനെ സ്നേഹപൂർവ്വം തഴുകി തൃപ്തരേയും അതൃപ്തരേയും സമന്വയിപ്പിച്ചുകൊണ്ട് ശില്പി തോൾസഞ്ചിയും തൂക്കി നടന്നകന്നു.

കൂട്ടിച്ചേർക്കലുകൾ നടത്തിയില്ലെങ്കിലും കരിങ്കല്ലിന്റെ പഴമയുടെ നിറം ചില ഭാഗങ്ങളിൽ നിന്ന് തെറിച്ചുപോയിരുന്നു. ആ ഭാഗങ്ങളിൽ, ഇപ്പോഴത്തെ സ്വാഭാവികതയോട് ചേരാത്തതായ പുത്തൻ നിറം മുഴച്ചുനിന്നു. നാളെയത് പഴയതുമായി സമന്വയിച്ചേക്കാം.

കാലം അവിടേയും നിന്നില്ല. അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേ ഇരുന്നു....

നവീകരിക്കപ്പെട്ട പ്രതിമ നടപ്പുകാലത്തിന്റെ വേവുകളിൽ തൃപ്തി കാണിച്ചു.

പുത്തൻ ചേലൊക്കെ ആർജ്ജിച്ച അനുഭൂതി. ഇരിപ്പിടവും ചുറ്റുപാടും ശ്രദ്ധിച്ചു. എല്ലാം ചേലാക്കിയിട്ടുണ്ട്. പ്രതിമയുടെ ശരീരത്തെ പൊളിച്ചു വാർത്തില്ലെങ്കിലും സിമന്റ് തറയും ഇരിപ്പിടവും മനോഹരമായ ഗ്രാനൈറ്റ് പതിപ്പിച്ച് മോടിയാക്കിയിട്ടുണ്ട്. പ്രതികരണശേഷിയില്ലാത്ത പ്രതിമ എല്ലാം സഹിച്ചു.

ഈയിടെയായി കാഴ്ചക്കാരുടെ ബാഹുല്യം വർദ്ധിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്തുപോലും പ്രതിമക്കു മുന്നിലുള്ള വൃക്ഷച്ചുവട്ടിൽ സൊറ പറഞ്ഞിരിക്കുന്നവർ പതിവു കാഴ്ചയാണ്‌. കളിയും കാര്യവും ചിരിയുമായി അവരെല്ലാം ഉല്ലസിക്കുകയും ഗൗരവപ്പെടുകയും ചെയ്യുന്നത് കാണാം. അതിനിടയിലെല്ലാം ഒരോരുത്തരും അവരവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാൽ, പ്രതിമയെ ഒളിഞ്ഞൊ തെളിഞ്ഞൊ നോക്കാതിരിക്കുന്നില്ല. ആ നോട്ടം തന്നെയാണ്‌ പ്രതിമയുടെ ഇന്നത്തെ പ്രസക്തി. പ്രസക്തി നഷ്ടപ്പെടാൻ ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതിമയിലവശേഷിക്കുന്ന പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറുമൊരു ജീവനില്ലാത്ത കാഴ്ച മാത്രമായി മാറും.

വെയിലെന്നൊ തണലെന്നൊ ഭേദമില്ലാതെ ചിലപ്പോഴൊക്കെ ചിലർ പ്രതിമയുടെ കാലിനു കീഴെയുള്ള ഗ്രാനൈറ്റ് തറയിലിരുന്ന് മുകളിലേക്ക് നോക്കും. അപ്പോഴവർക്ക് തല ഏങ്കോണിച്ച് ഉടലും കാലും വലുതായ പ്രതിമയുടെ രൂപം കിട്ടും. നോട്ടം കാലിടുക്കിലൂടെ മേലോട്ട് കയറുമ്പോൾ അനുഭവപ്പെടുന്ന വല്ലായ്മയിൽ പ്രതിമ തന്നെ ചൂളിപ്പോകാറുണ്ട്. അതുപക്ഷെ, പലർക്കും മനസ്സിലാവാറില്ല. ‘ഈ കിളികളെക്കൊണ്ട് തോറ്റു’ എന്നു പറഞ്ഞ് ഗ്രാനൈറ്റ് തറ കഴുകുന്നവർക്കറിയില്ലല്ലൊ അത് കിളികളുടെ മാത്രം കാഷ്ഠമല്ലെന്നും ഇരുട്ടുള്ള രാത്രികളിൽ ചിലരുടെ നിർവൃതി പൂത്തുലഞ്ഞുണങ്ങിയ അവശിഷ്ടങ്ങൾ കൂടെയുണ്ടെന്നും.

കഷായത്തിൽ ചേരാൻ അറപ്പുകാട്ടുന്ന മേമ്പൊടി പോലെ സമരങ്ങൾ അതത് കാലത്തെ വേവുകളായി തൊണ്ടകീറി പാഞ്ഞു. ഇന്നലത്തെ സമരങ്ങൾ ഇന്ന് തെറ്റായും ഇന്നത്തെ സമരങ്ങൾ നാളെ തെറ്റാകാനുമായി....സ്നേഹവും കരുണയും വ്യക്ത്യാതിഷ്ഠിതമായി പകച്ചു നിൽക്കുമ്പോൾ പ്രതിമയൊരു കരിങ്കല്ല് മാത്രം. എല്ലാം കാണാനും കേൾക്കാനും ശ്രമിച്ചാൽ എങ്ങുമെത്താതെ അങ്ങിനെ...

സമൂഹത്തിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും പ്രതിമയുടെ അനുവാദം കൂടാതെ പ്രതിമയിലേല്പിക്കുന്നത് തടയാൻ കഴിയാത്ത സങ്കടം പ്രതിമ കടിച്ചമർത്തുമായിരിക്കും. എല്ലാതും എതിർപ്പില്ലാതെ സ്വീകരിക്കാൻ മാത്രമേ പ്രതികരണശേഷിയില്ലാത്ത പ്രതിമയ്ക്കാകു.

കഴിഞ്ഞ ആഴ്ചയിലാണ്‌ പ്രതിമയുടെ മുന്നിലൂടെ സമരാവേശമായി അഴിമതി ഇല്ലാതാക്കാനും സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കാനും വോട്ടു ചോദിച്ചുകൊണ്ട് ഒരു പുത്തൻ കൂട്ടം കടന്നു പോയത്. ഇനിയും നാരായവേര്‌ കണ്ടെത്തിയിട്ടില്ലാത്ത സ്ത്രീപീഡനവും അഴിമതിയും ഇവരെങ്ങനെയാണ്‌ അവസാനിപ്പിക്കുക എന്നോർത്ത് പ്രതിമ തലതല്ലി ചിരിച്ചില്ല.

ഓരോ കാലത്തും സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമായി പ്രതിമയുടെ ശരീരത്തേയും വസ്ത്രങ്ങളേയും പുതുപുതു ശില്പികൾ അഴിച്ചു പണിതുകൊണ്ടിരുന്നു. കരിങ്കല്ലിനോടു ചേരാത്തതും ചേരുന്നതുമായ വിധത്തിൽ ഏച്ചുകെട്ടലുകളോടെ പ്രതിമയുടെ ശരീരം വികൃതമായിക്കൊണ്ടിരുന്നു. തുടക്കങ്ങളിൽ മാത്രം തോന്നാവുന്ന വികൃതമെന്ന ഭാവം. തുടക്കങ്ങളിലെ തോന്നൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമ്പോൾ അതൊരു പരിചയമായി പ്രതിമയോടു ചേരും. ഇത്തരം പുതിയ പരിചയങ്ങൾ കുന്നുകൂടിയായിരിക്കാം അൺപെൺ പക്ഷമില്ലാത്ത വ്യക്തിസ്വാതന്ത്ര്യം വിലുങ്ങുകളില്ലാതെ പ്രവേശനം നേടിയിട്ടുണ്ടാകുക എന്ന് പ്രതിമക്ക് തോന്നിക്കൂടായ്കയില്ല. കാരണം ഇത്തരം വ്യക്തിസ്വാതന്ത്ര്യങ്ങൾ കൂട്ടംകൂട്ടമായാണ്‌ പ്രതിമയുടെ കരിങ്കൽ പ്രതലത്തിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നത്.

പ്രതിമയുടെ രൂപത്തിൽ സംഭവിച്ച സാരമായ വ്യത്യാസങ്ങൾ ഒരു നൂറ്റാണ്ടുപോലും തികച്ച് ജീവിതമില്ലാത്ത മനുഷ്യർക്ക് കാര്യമായൊന്നും മനസ്സിലാകാൻ വഴിയില്ല. രൂപഭാവങ്ങളിലെ ആകർഷകത്വം നശിച്ചാൽ പ്രതിമയൊരു കരിങ്കല്ലുമാത്രം. ആകർഷകത്വം നശിപ്പിക്കുന്ന ചേലുകളാണ്‌ പ്രതിമയിലേക്കിപ്പോൾ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ആണെന്നൊ പെണ്ണെന്നൊ തരം തിരിക്കേണ്ടതില്ല. നിലവിലെ സ്ത്രീപീഡനങ്ങൾക്ക് ചേലാണ്‌ കാരണമെന്നും ചേല്‌ ഞങ്ങളുടെ അവകാശവും വ്യക്തിസ്വാതന്ത്ര്യമാണെന്നും ശാഠ്യം പിടിക്കുമ്പോൾ പ്രതിമയുടെ രൂപമാണ്‌ കൂടുതൽ വികൃതമാകുന്നത്.

കാലം കാത്തുനിൽക്കുന്നില്ല....

പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരിക്കയാണ്‌. മാറ്റങ്ങളെ സ്വീകരിക്കേണ്ടിവരുമ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യസങ്കല്പം മാത്രമായിരുന്നില്ല അതിനു കാരണം, വർദ്ധിച്ചുവരുന്ന പുത്തൻ ശില്പങ്ങളുടെ നിലനില്പില്ലാത്ത കാഴ്ചകൾ കൂടിയായിരുന്നു. കാഴ്ചക്കാരുടെ ക്രമാതീതമായ കുറവ് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പുതുമ നശിക്കുകയും പ്രത്യേകതകൾ അവസാനിക്കുകയും ചെയ്യും. അങ്ങിനെ വന്നാൽ മനുഷ്യജീവിതം വരെ ദുസ്സഹമായിത്തീർന്നേക്കാം. കൂടുതൽ കൂടുതൽ മടങ്ങിവരാ പോയിന്റുകൾ സൃഷ്ടിച്ചുകൊണ്ട് സമയക്ളിപ്തമായ ജീവിതങ്ങൾ മുന്നേറുമ്പോൾ ആ ജീവിതത്തിലെ ശരിയും തെറ്റും ചേർന്ന് വികൃതമാക്കിക്കൊണ്ടിരിക്കുന്നത് പ്രതിമയെ മാത്രമാണ്‌. അവസാനം സ്വന്തം രൂപം തന്നെ നഷ്ടമാകാവുന്ന അവസ്ഥയോർത്ത് പ്രതിമക്ക് വല്ലായമ തോന്നാൻ തുടങ്ങി. കാലപ്രവാഹത്തിന്റെ അങ്ങേത്തല പ്രതിമക്കു മുന്നിൽ ചോദ്യചിഹ്നംപോലെ ഉടക്കിക്കിടന്നു.

പ്രതിമയുടെ മുന്നിലൂടെ കടന്നുപോയ കഴിഞ്ഞ ദിവസത്തെ നഗ്നരായ സ്ത്രീകളുടെ പ്രതിഷേധപ്രകടനം നാളെ പ്രതിമയിലേൽപിക്കാൻ പോകുന്ന നിർബന്ധിത മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുന്നു. ഭൂതകാലവും വർത്തമാനകാലവും പ്രതിമക്കു നൽകുന്ന സൂചന ഭാവികാലത്തിന്റെ കാഴ്ചകളാണ്‌. തുടക്കത്തിൽ ചെന്നവസാനിക്കുന്ന വികൃതമായ മറ്റൊരു തുടക്കത്തിലേക്ക്...

പുത്തൽ ശില്പികൾ മൂർച്ചയേറിയ തുളകൾ വീഴ്ത്തുന്ന ഡ്രില്ലുകളും ഗ്രൈന്ററുകളും ശരീരഘടനയെ മാത്രമല്ല ശരീരം നിർമ്മിക്കാനുപയോഗിച്ച കരിങ്കല്ലിന്റെ കാഠിന്യത്തെത്തന്നെ നശിപ്പിച്ചിരിക്കുന്നു. തൊട്ടാൽ പൊടിഞ്ഞുപോകാവുന്ന ചിതൽപ്പുറ്റുപോലെ തകർന്നിരിക്കുന്നു പ്രതിമയിലെ കടുത്ത പ്രതലങ്ങൾ പോലും.

കുറെനാൾ കഴിഞ്ഞൊരു ദിവസമാണ്‌ ശക്തിയായ് മഴ പെയ്തത്. മഴയിലലിഞ്ഞ ചിതൽപ്പുറ്റ് കലക്കവെള്ളമായി കുത്തിയൊഴുകി.   

1/8/14

ഗര്‍ഭജാഥകള്‍

                                                                                                                                       01/08/2014        
അവിഹിതഗർഭം എന്നു കേട്ടാൽ സാധാരണ ഒരു പുളകമൊക്കെ തോന്നാറുള്ളതാണ്‌. ഗർഭസ്വീകരണത്തിന്‌ നിദാനമായ കാരണങ്ങളന്വേഷിച്ചും സ്വീകരണസമയത്ത് അവരിൽ സംഭവിക്കുന്ന തരളിതമായ ഭാവചലങ്ങളുടെ ഭാവന ആവാഹിച്ചെടുത്തും സംഭവിക്കുന്ന പുളകം. വന്നുവന്ന്, കേട്ടുകേട്ട് ഇപ്പോഴത് പുളകം പോയിട്ട് ഒരു സംഭവമേ അല്ലാതായി.

ഇത്തരം ഗർഭങ്ങളിൽ പോലും സവർണ്ണനും അവർണ്ണനും ആകുന്നതിനനുസരിച്ച് അതിന്റെ പരസ്യ വിസ്തീർണ്ണത്തിലും ആരോഹണാവരോഹണക്രമങ്ങൾ താളം പിടിച്ചിരുന്നു.

ഇവിടെയിപ്പോൾ ഒരു പുലയപ്പെണ്ണിന്റെ അവിഹിത ഗർഭമാണ്‌ ചർച്ചയായത്. വിഹിതമാണൊ അവിഹിതമാണൊ എന്നൊക്കെ തീരുമാനിക്കുന്നത് നാട്ടുനടപ്പാണ്‌. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല, ഗർഭം ധരിച്ചവൾക്കും ധരിപ്പിക്കുന്നവനുപോലും...! അതുകൊണ്ട് അവിഹിതം കളഞ്ഞ് വെറും ഗർഭമാക്കുകയാണിവിടെ.

വാസന്തിയെന്ന പുലയപ്പെണ്ണിന്റെ ഗർഭം പത്തരമാറ്റൊന്നുമല്ല. നായര്‌ചെക്കന്റെ ബീജവും പുലയപ്പെണ്ണിന്റെ അണ്ഡവും സംയോജിച്ചതിനെ പൂർണ്ണമായും പുലയഗർഭമെന്ന് പറയാൻ കഴിയില്ലല്ലൊ. വേണമെങ്കിൽ നായര്‌-പുലയ ഗർഭമെന്ന് പറയാം. വാർത്തക്ക് പഴയ പുളകമൊന്നുമില്ലെങ്കിലും ഗർഭകാരണമന്വേഷിക്കാനും പെണ്ണിന്റെ പൂർവ്വ ചരിത്രം മെനഞ്ഞെടുക്കാനും ഇപ്പോഴും രസം തന്നെയാണ്‌. കൂടുതൽ വിദ്യാഭ്യാസം നേടിയ ഹരിജൻ പെൺകുട്ടിയാണെങ്കിൽ രസം ഒന്നുകൂടി വർദ്ധിക്കും. നട്ടുനടപ്പിന്റെ അസൂയയേയും അടിച്ചമർത്തലിനേയും ശക്തിയാർജ്ജിപ്പിക്കാൻ സിവിൽ എഞ്ചിനിയർ പെലിച്ചിപ്പെണ്ണിന്‌ പള്ളേലായി എന്നു പറഞ്ഞാൽ....കൊള്ളാം.

വാസന്തിയുടെ പൂർവ്വ ചരിത്രം അപ്പോഴേക്കും ഒന്നിനു പുറകെ മറ്റൊന്നായി മിച്ചഭൂമി കോളനിയിലെ ഇടവഴികളിലും പഞ്ചായത്ത് കിണറിന്റെ ചുവരെഴുത്തുകളിലും നിറം തെളിഞ്ഞു. വാസന്തിയുടെ ആദ്യ ഗർഭമായിരുന്നില്ല ഈ സങ്കര ജാതി ഗർഭമെന്നതാണ്‌ ഒന്നാമത്തെ ന്യൂസ്. നസ്രാണിഗർഭവും മാപ്ളഗർഭവും നമ്പൂരിഗർഭവുമെല്ലാം ഇതിനുമുൻപ് പൂപോലെ വാസന്തി നുള്ളിക്കളഞ്ഞിട്ടുണ്ടത്രെ. പോലീസുകാർ ചവ്ട്ടിക്കലക്കിയ ഗർഭം വേറെയും.. എത്ര വേഗമാണ്‌ ഗർഭജാഥകൾ കോളനി ഉഴുതു മറിച്ചിട്ടത്. പ്രായോഗികതയേക്കാൾ പ്രയോഗത്തിൽ വരുന്നത് ഭാവനകളാണ്‌... എളുപ്പവും... ശക്തവും..!

സ്വജാതിസംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്‌ വാസന്തിയുടെ അച്ഛൻ നാരായണൻ. ജാതിയുമായി പുലബന്ധം പോലുമില്ലാത്ത പേര്‌. ജാതിയുടെ തലപ്പത്തിരിക്കുന്നവനാകുമ്പോൾ പേരിനും ഒരു എടുപ്പൊക്കെ വേണം. കറുത്ത് കറുത്ത് കരിവീട്ടിയുടെ നിറമാണ്‌. പൊണ്ണത്തടി. കുംഭവയർ. ഉയരം കുറവ്. അലക്കിത്തേച്ച ഖദർ മുണ്ടും ജുബ്ബയും. കരിവീട്ടി, തൂവെള്ള തുണികൾ കൂടി അണിയുമ്പോൾ പ്രത്യേക കാഴ്ചയാണ്‌. മൂക്കിന്റെ ഇടതുഭാഗത്തായി കറുത്ത അരിമ്പാറ കൂടിയായപ്പോൾ പറയേം വേണ്ട.

അടുത്ത കാലങ്ങളിലായാണ്‌ ശരീരം ഇമ്മാതിരി പരുവപ്പെട്ടത്. പന്നിമലത്തും കള്ളുകുടിയുമായി നടന്ന ചെറുപ്പകാലത്ത് ഒരെലുമ്പൻ. അന്ന് നാരായണൻ മാക്കോതയായിരുന്നു. വെറും മാക്കോതയല്ല, അട്ട മാക്കോത. പന്നിമലത്തുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...കള്ള് കുടിക്കുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...എന്നുവേണ്ട എല്ലാത്തിലും മാക്കോത അട്ട തന്നെ. ചോര ഊറ്റിയെടുത്തിട്ടേ കടി വിടു. അട്ട മാക്കോത കെട്ടിയത് കാർത്തുവിനെ. കാർത്തുവും അന്നൊരു മൊതലായിരുന്നു, വായാടിയും. കാർത്തുവിന്റെ നാക്കായിരുന്നു മാക്കോതയുടെ ശക്തി വർദ്ധിപ്പിച്ചത്. ആരോടും തുറന്നടിച്ച് എന്തും പറയാൻ കാർത്തുവിന്‌ ലൈസൻസ് വേണ്ടായിരുന്നു. രണ്ടുപേരും നല്ല കമ്മ്യൂണിസ്റ്റുകാരും.

ഇല്ലായ്മയായിരുന്നു കമ്മ്യൂണിസത്തിൽ അവരെ ആകൃഷ്ടയാക്കിയത്. പാരമ്പര്യമായിട്ടും അത്തരം സമീപനം നിലനിന്നിരുന്നു എന്നും കൂട്ടിക്കോളു.

മിച്ചഭൂമി സമരമൊക്കെ സ്വന്തം അവകാശം പിടിച്ചുവാങ്ങുന്ന തർക്കമായി മാക്കോതയുടെ കൂടെക്കൂടി. പൊലീസിന്റെ അടി കിട്ടുമ്പോഴൊക്കെ ചെരങ്ങൻ തവളയെപ്പോലെ ശ്വാസം പിടിച്ച് വീർത്ത് നിന്നു. തക്കം കിട്ടുമ്പോൾ ഇരക്കുമേൽ ചാടിവീഴാൻ കാത്തു നിൽക്കുന്ന സിംഹത്തെപ്പോലെ മാക്കോത മാറി.

അന്നത്തെ സമരം വിജയിച്ചു. പുല്ലാനിവളപ്പിൽ തൊമ്മി മുതലാളിയുടെ കണ്ണായ മണ്ണ്‌ പത്ത് സെന്റ് വീതം പകുത്ത് കിട്ടിയപ്പോൾ മാക്കോതക്കും കാർത്തുവിനും സ്വന്തമായി ഭൂമിയായി. പത്ത് സെന്റിന്റെ അവകാശികൾ.

ശേഷിക്കുന്നവർക്കും ഭൂമിയെന്ന സമരവുമായി പാർട്ടി മുന്നേറിക്കൊണ്ടിരുന്നു. മാക്കോതയുടെ ആവശ്യം പത്തു സെന്റിൽ ഇനിയോരു വീടാണ്‌. മറ്റുള്ളവർക്കുകൂടി ഭൂമി വാങ്ങിക്കൊടുക്കാൻ സമരം ചെയ്യാനിറങ്ങി നടന്നിട്ട് കാര്യമില്ലെന്ന് മാക്കോതക്ക് തോന്നാൻ തുടങ്ങി. അട്ട പതിയെ കടി ലൂസാക്കാൻ തുടങ്ങി. പുതുരക്തം തേടി മാക്കോത ഭൂതകാല കടി വിട്ടു. ഭരണമുന്നണിയിലെ ഒരു ചെറുപാർട്ടിയെ സാവധാനത്തിൽ കടിക്കാൻ തുടങ്ങി. കടി മുറുകിയപ്പോൾ തൊമ്മി മുതലാളിയുടെ ഒരു പത്തു സെന്റിൽ കണ്ണായ മണ്ണിൽ എണ്ണം പറഞ്ഞൊരു കൊച്ചു ടെറസ് വീട് മാക്കോതക്കും കാർത്തുവിനും സ്വന്തം.

കറുത്ത് കരഞ്ഞ വാസന്തിയെ കടിഞ്ഞൂൽ പ്രസവത്തിൽ കാർത്തു പെറ്റിട്ടത് ടെറസ് വീട്ടിൽ. വാസന്തി വളർന്ന് ബ്ലാക്ക് ബ്യൂട്ടിയായി. അച്ഛന്റെ കുരുട്ടു ബുദ്ധിയും അമ്മയുടെ വായാടിത്തവും ഇഴ പിരിഞ്ഞ വാസന്തി ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് മിച്ചഭൂമി കോളനിയിൽ നട്ടുച്ച പോലെ തെളിഞ്ഞു. ഇതിനിടയിൽ പഴയ കടികൾ ഉപേക്ഷിച്ചും പുതിയതിനെ കടിച്ചുപിടിച്ചും അട്ട ചീർത്തുകൊണ്ടിരുന്നു.

സംവരണാനുകൂല്യങ്ങൾ കുത്തിയൊഴുകി മാക്കോതയുടെ പത്ത് സെന്റ് നിറഞ്ഞു കിടന്നു. വാസന്തി ഒന്നാം ക്ലാസ്സോടെ പത്താം തരം പാസ്സായപ്പോൾ മാക്കോതയും കനം വെച്ച് തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് ഒരു പോക്കായിരുന്നു മാക്കോതയുടെ തടി. അട്ട എന്നൊ മാക്കോത എന്നൊ വിളിക്കാൻ കോളനിക്കാർ ഭയപ്പെട്ടുതുടങ്ങി. മാക്കോതക്കും, ഹരിജൻ പേരായി തുടരുന്ന മാക്കോതയെ വെറുപ്പ് തോന്നാൻ തുടങ്ങി. അവിടെയാണ്‌ അട്ട മാക്കോത മരിക്കുന്നതും നാരായണൻ പിറവി കൊള്ളുന്നതും.

പയ്യെപ്പയ്യെയല്ല, പെട്ടെന്നാണ്‌ നാരായണൻ സ്വന്തം സമുദായത്തിന്റെ മേലേക്ക് ചാടിക്കയറിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെയാണ്‌ അപ്പോൾ അട്ട കടിച്ചിരുന്നത്. ഹരിജനങ്ങൾക്ക് നാരയണൻ അങ്ങുന്നായി സാറായി മൊതലാളിയായി...പിന്നെ എമ്മെല്ലെയായി മന്ത്രിയായി. സ്വത്തുവകകൾ കുന്നുകൂടി.

സിവിൽ എഞ്ചിനിയറിങ്ങ് പാസ്സായ വാസന്തി സർക്കാരിൽ എഞ്ചിനിയറാകാനായി ശ്രമം ആരംഭിച്ച സമയത്താണ്‌ തൂക്കുമന്ത്രിസഭയിൽ നിന്ന് നാരായണൻ രാജി വെക്കുന്നത്. ആദ്യത്തെ ലാവണമായ കമ്മ്യൂണിസ്റ്റുകാരാണ്‌ രാജിക്കു പിന്നിലെന്ന് ഒരു ശ്രുതിയുണ്ട്. ഒരാളെ ഇപ്പുറത്തേക്കു കിട്ടിയാൽ മതി മന്ത്രിസഭ താഴെ വീഴുമെന്നത് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്‌. അതുകൊണ്ട് ചിലപ്പോൾ സംഗതി ശരിയാകാനും വഴിയുണ്ട്. ഒരു മനുഷ്യായുസ്സിനകത്ത് നേടേണ്ടതെല്ലാം നേടിയ നാരായണന്‌ സ്വന്തം നാട്ടിലൊരു സൽപ്പേര്‌ മെരുക്കിയെടുക്കാൻ കമ്മ്യൂണിസ്സം തന്നെയാണ്‌ നല്ലതെന്നു തീരുമാനിച്ചതാണെന്നും കിംവദന്തിയുണ്ട്. രണ്ടായാലും നാരായണൻ രാജി വെച്ചു.

വെറുതെ രാജിവെച്ചതുകൊണ്ടായില്ല. ആദ്യം പാർട്ടി മാറിയതിൽ പഴയ കമ്മ്യൂണിസ്റ്റുകാർക്കുള്ള വൈരാഗ്യവും പുതുതലമുറയിലെ യുവാക്കൾക്കുള്ള പുച്ഛവും അവസാനിപ്പിക്കാതെ അതിനകത്തേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് നാരായണന്‌ നല്ല ബോധ്യമുണ്ട്. തന്ത്രങ്ങൾ ഒന്നും ലഭിക്കാതെ രാവും പകലും ഒന്നാക്കി പാദം വരെ വളർന്നു കിടന്ന വെരിക്കോസിന്റെ വേരു പടലങ്ങളിൽ തലോടിക്കൊണ്ടിരുന്നു.

ഒരു ദിവസം കാലത്തുതന്നെ ടെറസ്സിനകത്തെ വാഷ്ബെയ്സിനിൽ വാസന്തി വളഞ്ഞുകുത്തി ഛർദ്ദിക്കുന്നത് കാർത്തു കണ്ടെത്തിയ വിവരം നാരായണനെ അറിയിക്കുന്നത് ആയിടക്കാണ്‌. ഐഡിയാ...നാരായണൻ മനസ്സിൽ പറഞ്ഞു. നായര്‌ചെക്കനാണെന്നും മറ്റാരും അറിഞ്ഞിട്ടില്ലെന്നുമൊക്കെ നിസ്സാരമായി മോള്‌ പറഞ്ഞെന്നും കാർത്തു നാരായണനെ ധരിപ്പിച്ചു. നന്നായൊന്ന് കടിക്കാൻ കിട്ടിയ അവസരം അട്ടയുണ്ടോ വേണ്ടെന്നു വെക്കുന്നു? അതിനിപ്പോൾ മോളാണ്‌ എന്നതൊന്നും വലിയ തടസ്സമല്ല. ഇത്രേം നല്ലൊരു ചാൻസ് ഇനി കിട്ടാൻ വഴിയില്ലെന്ന് നാരായണൻ കണക്കു കൂട്ടി. നായര്‌ചെക്കൻ പുലയപ്പെണ്ണിനെ പെഴപ്പിച്ചു. സംഗതി നിസ്സാരമല്ല. ഹരിജനങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സംഭവമാണ്‌. ഒന്നു കൊഴുപ്പിച്ചാൽ സംഗതി ഏറ്റതുതന്നെ. പാർട്ടി പ്രവേശനം എളുപ്പം. വാസന്തി അറിഞ്ഞാൽ ഒന്നിനും സമ്മതിക്കില്ലെന്ന് നാരായണന്‌ നന്നായറിയാം.

കട്ടും ചതിച്ചും കൊന്നും നശിപ്പിച്ചും അല്ലാതെ വല്യേ വല്യേ മോഹങ്ങൾ സാധിക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന് നാരായണൻ പഠിച്ചിരിക്കുന്നു. ചിലപ്പോൾ അതിനുവേണ്ടി തമ്മിൽ തമ്മിൽ ചതിക്കേണ്ടി വരും. പൂച്ചയെപ്പോലെ കണ്ണടച്ച് കക്കും. എല്ലാവരേയും ചതിക്കും. ഭാര്യയെ മക്കളെ ഒക്കെ.

അനുസരണകൊണ്ട് അടിമകളായ സ്വന്തം സമുദായത്തിലെ വിശ്വസ്തരായ തീവ്രാനുഭാവികളെ നാരായണൻ കാര്യം ധരിപ്പിച്ചു. അധികവും സ്ത്രീകളടങ്ങുന്ന ഇരുപതംഗ സംഘത്തെ ചട്ടം കെട്ടി. കാർത്തുവിനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു. പഴഞ്ചൻ ഏർപ്പാടാണെങ്കിലും പെട്ടെന്ന് രക്തം തിളപ്പിക്കാൻ ഇതൊക്കെയാണ്‌ ഇപ്പോഴും നല്ല മാർഗ്ഗം.

പിറ്റേന്ന് കാലത്ത് വാസന്തി കെട്ടിയൊരുങ്ങി പുറത്തിറങ്ങി. വാസന്തി ബസ്സ് കയറി പോയെന്ന് ഉറപ്പു വരുത്തിയ കാർത്തുവും സംഘവും ഒരു ജാഥ പോലെ യാത്രയായി. നാരായണന്റെ നിർദ്ദേശപ്രകാരം കാർത്തു പോകുന്ന പോക്കിൽ സംഭവം വിളമ്പി. കേൾക്കുന്നവർ കേൾക്കുന്നവർ പ്രത്യേക ഉന്മേഷത്തോടെ ജാഥക്കൊപ്പം കൂടി.

അപ്രതീക്ഷിതമായി നായരുടെ വീട്ടുപടിക്കലെ സമരം കണ്ട് ജനം അത്ഭുതംകൂറി എത്തി നോക്കി.

“പെലിച്ച്യായാലും നായര്‌ച്ച്യായാലും കുണ്ടാണം കുണ്ടാണം തന്ന്യാടി വെള്ളച്ചി” വായിലെ മുറുക്കാനും തുപ്പലും പുറത്തേക്ക് ചിതറിപ്പിച്ച് കാർത്തു ഭദ്രകാളിയായി. രണ്ടും കല്പിച്ചാണ്‌. നാരായണന്‌ ഒത്ത പെണ്ണ്‌.

ഇനിയും പോരട്ടെ എന്ന ആഗ്രഹത്തോടെ പെണ്ണിന്റെ വായിൽ നിന്നു വീണ തെറി ആസ്വദിച്ച ജനക്കൂട്ടം ‘ഛെ..ഛെ..’ എന്ന് പ്രദർശിപ്പിച്ചു.

“വെള്‌ത്ത ചെക്കനെ കണ്ട് കറമ്പി മലന്ന് കെടന്ന് സുകിച്ചപ്പൊ ഓർത്തില്ലേടി ചെള്‌ക്കെ ഇങ്ങ്ന്യൊക്കെ വരുംന്ന്” ജനത്തിന്റെ ആഗ്രഹ സഫലീകരണമെന്നോണം നായര്‌ചെക്കന്റെ അമ്മ മുണ്ടല്പം തെരുത്ത് കേറ്റി തണ്ടല്‌ മുന്നിലേക്കുന്തിച്ച് ഒന്നാട്ടിക്കാണിച്ച് നീട്ടിത്തുപ്പി.

സംഭവം അത്ര രഹസ്യമല്ലെന്ന് ജനത്തിന്‌ പിടികിട്ടി. നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലൊ എന്നൊരു പ്രയാസമെ അവർക്കുള്ളു.

രാഷ്ട്രീയകാർ ഇടപെട്ട് ഒതുക്കാനും പടർത്താനും പ്രയത്നം തുടങ്ങി. പെണ്ണിനോടും ചെറുക്കനോടും ചോദിച്ച് തീരുമാനിക്കാമെന്ന പൊതുജനാഭിപ്രായം സ്വീകരിക്കാതെ തരമില്ലെന്നായി. സമദൂരസമുദായ സംഘടനയും ദൂരമേതുമില്ലാത്ത സംഘടനയും തണുത്തു. തൽക്കാലം അന്നത്തെ ഭരണിപ്പാട്ടിന്‌ അറുതിയായി. ജാഥ പിൻവാങ്ങി.

തിരിച്ചുപോകുന്ന ജാഥാംഗങ്ങളും ബസ്സിറങ്ങി വരുന്ന നായര്‌ചെക്കനും കോളനിക്കടുത്ത റോഡിൽ നേർക്കുനേർ കണ്ടുമുട്ടി. ജാഥാംഗങ്ങളുടെ രക്തം തിളച്ചു. സംഭവം മനസ്സിലാകാതെ പകച്ചു നിന്ന അവനെ പിടിച്ച് റോഡ് സൈഡിലുള്ള പോസ്റ്റിൽ കെട്ടിയിട്ടു. ചിലർ അവന്റെ പാന്റടക്കം ലിംഗത്തെ മുറുകെപ്പിടിച്ച് ഞെരിക്കുകയും തിരിക്കുകയും ചെയ്തു. പള്ളക്ക് കുത്തി രസിച്ചു. തലയിൽ ഞോണ്ടി പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.

അവനും വാസന്തിയും ഒരേ ബസ്സിലാണ്‌ വന്നിറങ്ങിയത്. കോളനി പരിസരത്ത് ഇത്തരം സംഭവം നടക്കുന്നതായി ഇരുവർക്കും അറിയില്ലായിരുന്നു. വാസന്തി കോളനിക്കകത്തേക്ക് നടക്കുന്നതിനിടയിലാണ്‌ സംഭവത്തെക്കുറിച്ചറിയുന്നത്. അവനെ പിടിച്ചുകെട്ടി മർദ്ദിക്കുന്നുവെന്ന് അറിഞ്ഞ വാസന്തി തിരിച്ച് റോഡിലേക്കോടി. അവളുടെ വ്യക്തി ജീവിതത്തിൽ നാരായണന്റെ ജൈവ സംജ്ഞകൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ആൾക്കൂട്ടത്തിലെത്തിയ വാസന്തി അവന്റെ കെട്ടുകളഴിച്ച് പോസ്റ്റിൽനിന്ന് സ്വതന്ത്രനാക്കി. തല്ലുകൊണ്ട ക്ഷീണം അവന്റെ മുഖത്ത് പ്രകടമായിരുന്നു.

“ഇത്തരം ഞരമ്പ് രോഗികളെ വെറുതെ വിടരുത് മോളെ.” ആൾക്കൂട്ടം.

“ഞാനൊന്ന് ഛർദ്ദിച്ചുവെന്നത് നേരാ. അതിനാ കാലത്ത് തന്നെ ആസ്പത്രീ പോയെ. മരുന്നും കഴിച്ചു. ഇപ്പൊ ഛർദ്ദീം മാറി. പിന്നെ നിങ്ങൾക്കെന്താ കൊഴപ്പം?” വാസന്തി അവന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തോടായി പറഞ്ഞു.

5/7/14

അമ്മീമ്മക്കഥകളുടെ കഥാകാരി.

                                                                                                                                  5/7/2014

അഗ്രഹാരങ്ങളുടെ അടരുകളിൽ അസ്തമിച്ചിട്ടില്ലത്ത ആകുലതകൾ വിങ്ങിക്കൊണ്ടിരിക്കുന്നു... സവർണ്ണതയിൽ ഒരിക്കലും സമരസപ്പെടാത്ത ജാതിവൈര്യത്തിന്റെ വലിഞ്ഞുമുറുകിയ ചോരക്കുഴലുകളിൽ രക്തസമ്മർദം നിലച്ചിട്ടില്ല.

ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്‌. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു.

അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരി തന്നെയാണ്‌ “അമ്മീമ്മക്കഥകൾ”ടെ കഥാകാരിയായ എച്ചുമുക്കുട്ടി എന്ന കല എന്നതിൽ സംശയത്തിന്‌ സ്ഥാനമുണ്ടെന്നു തോന്നുന്നില്ല.

മുഖ്യധാരാ എഴുത്തുകാരെ നമ്മൾ വല്ലപ്പോഴും വായിക്കുന്നു. എന്നാൽ ബ്ലോഗേഴ്സിനെ സ്ഥിരം വായിക്കുന്നു. തന്മൂലം അവരെ നമ്മൾ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചയപ്പെടുന്നു/സ്നേഹിക്കുന്നു, അവരുടെ എഴുത്തുകളിലൂടെ. വ്യക്തിപരമായ അവരുടെ ചിന്തകളേയും ജീവിതത്തെത്തന്നേയും ഒരു പരിധി വരെ അടുത്തറിയുന്നുണ്ട്.

നമുക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്‌ എച്ചുമുക്കുട്ടിയുടേത്.

ബ്ലോഗ് പോസ്റ്റുകളെല്ലാം വായിച്ചതാണെങ്കിലും കഴിഞ്ഞ ദിവസമാണ്‌ അമ്മീമ്മക്കഥകൾ പുസ്തക രൂപത്തിൽ ഞാൻ വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുറിപ്പെഴുതണമെന്നു തോന്നി. കാരണം അതൊരു ഓർമ്മപ്പുസ്തകമല്ലെ.., കഥകളല്ലല്ലൊ?  നമ്മുടെ പല സുഹൃത്തുക്കളും അമ്മീമ്മക്കഥകളെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും ഒരാവർത്തനം എന്നതിലുപരി എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകളിലൂടെ ഞാനൊന്ന് കണ്ണോടിക്കുവാൻ ശ്രമിക്കുകയാണ്‌.

അമ്മീമ്മക്കഥകളിലെ കഥാകാരിയുടെ ചില വാക്കുകൾ ഇതാ.... “വേരുകളുടെ പടലങ്ങളില്ലാതെ...” എന്ന ഒർമ്മക്കുറിപ്പിൽ നിന്ന്.

“വേരുകളെക്കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂർവ്വം ചൂണ്ടിക്കാണിക്കാൻ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാപ്പുരകളുമില്ലാത്ത ഒരാളാണു ഞാൻ. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട്, എന്റെ അമ്മ വീട്, എന്റെ അച്ഛൻ വീട്, എന്റെ ബന്ധുവീടുകൾ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാൻ ഇല്ല. എന്തിന്‌, എല്ലാവരും എന്റെ ജാതി എന്ന് പറയുന്നത് പോലെ ഞാൻ ഒരു നമ്പൂതിരിയാണെന്നോ.....എന്നോ അല്ലെങ്കിൽ ഞാൻ ഒരു ചോവനാണെന്നോ അതുമല്ലെങ്കിൽ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാൻ എനിക്ക് കഴിയില്ല. അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതിയിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളിൽ പതിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും’ ‘ഇതാ നോക്കൂ, ഇതാണ്‌ എന്റേത് ’ എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാഭിമാനവും ‘നമ്മുടെ കൂട്ടത്തിലെയാ’ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്‌.“    

ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും പൊള്ളല്‍ സമ്മാനിച്ച ജനനവും, ജനനത്തോടെ നികൃഷ്ടജീവികളെപ്പോലെ അകറ്റി നിർത്തപ്പെട്ട ബാല്യവും ബ്ലോഗിന്റെ തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തലായി പ്രത്യക്ഷപ്പെട്ട പോസ്റ്റുകളായിരുന്നു. പെണ്ണെന്ന അവജ്ഞയെ പുല്ലുപോലെ നേരിട്ടത് മുൻവിധികളെ കുടഞ്ഞെറിഞ്ഞ തുടക്കം മുതലുള്ള തുറന്നു പറച്ചിലിലൂടെയാണ്‌. എന്റെ ജാതിയറിഞ്ഞാൽ, നിറമറിഞ്ഞാൽ, സൗന്ദര്യമറിഞ്ഞാൽ, ജീവിതമറിഞ്ഞാൽ അങ്ങിനേയുമിങ്ങനേയും ധരിക്കുമെന്ന വേവലാതികളില്ലാതെ തികഞ്ഞ ബോധ്യത്തോടെയുള്ള എഴുത്ത്. അവനവനെത്തന്നെ ബലികൊടുക്കാൻ തയ്യാറല്ലാത്ത എഴുത്തുകാരന്‌/കാരിക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന കാഴ്ചപ്പാട് നിറഞ്ഞുനിൽക്കുന്ന എഴുത്ത്.

ബാല്യകാലജീവിതം സമ്മാനിച്ച കയ്പുനീരിന്റെ അനുഭവങ്ങളും ഒറ്റപ്പെടലുമാണ്‌ കുട്ടികളുടെ മനസ്സും അവരുടെ വേദനകളും ഇത്രയും തന്മയത്വമായി പകർത്താൻ എച്ചുമുക്കുട്ടിയെ പ്രാപ്തമാക്കിയിരിക്കുക. ഒരു കുട്ടി ജന്മം കൊള്ളുന്നതിനുവേണ്ടി വളർന്നു വികസിക്കുന്ന സാഹചര്യം മുതൽ പ്രസവം ബാല്യം കൗമാരം ജീവിതം എന്നത് പോലെ ആരംഭം മുതൽ പടിപടിയായാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകൾ വളർന്നു രൂപം പ്രാപിക്കുന്നതെന്ന് കാണാം.

സർവ്വ പ്രായങ്ങളിലും സമരം ചെയ്ത് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട അവസ്ഥകളാണ്‌ തുടർന്നുള്ള എഴുത്തുകളിൽ ഉടനീളം നിഴലിച്ചു കിടക്കുന്നത്. അത്തരം എഴുത്തുകളിലാണ്‌ എച്ചുമുക്കുട്ടിയുടെ അപാരമായ കഴിവ് നമ്മെ അസൂയപ്പെടുത്തുന്നത്. അനുഭവങ്ങള്‍  കണ്ടെത്തുന്നതിനായുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നായിരിക്കാം... ആ യാത്രക്കുവേണ്ട ഊർജ്ജം സമ്പാദിച്ചെടുത്തത് അമ്മീമ്മയിൽ നിന്നായിരുന്നുവെന്ന് വ്യക്തം.

ഒരൗദാര്യം പോലെ ഭിക്ഷപോലെ അമ്മീമ്മക്ക് നൽകുന്ന വീടും പറമ്പും പുരുഷാധിപത്യത്തിന്റേയോ സവർണ്ണാധിപത്യത്തിന്റേയോ കാർക്കശ്യങ്ങൾക്കുള്ള അവകാശമായി ഒരു കൂട്ടം മനുഷ്യർ സ്ഥാപിച്ചെടുക്കുന്നത് അമ്മീമ്മക്കഥകളിലെ “സ്വത്ത്, ധനം, സമ്പാദ്യം.....പെണ്ണിന്റെ കാര്യമാണു പറയുന്നത്...”എന്ന ഓർമ്മക്കുറിപ്പിൽ  കാണാം. അമ്മീമ്മയുടെ മരണശേഷം വീടിന്റേയും പറമ്പിന്റേയും അവകാശം സഹോദരന്റെ മകനു നൽകുന്ന നിബന്ധന എഴുതിച്ചേർക്കുന്നതോടെ അവകാശങ്ങൾക്ക് അർഹരല്ല സ്ത്രീകളെന്നും വെറുമൊരു കാവൽക്കാരി മാത്രമാണെന്നും ഓർമ്മപ്പെടുത്തുന്നതോടൊപ്പം പുരുഷാവകാശത്തിന്റെ നെറികേടിനെതിരെ ഉയരുന്ന ഗർജ്ജനവും കൂടി ആകുന്നുണ്ട് ആ ഭാഗങ്ങൾ.

ഇത്തരം ഓർമ്മകളുടെ ചിറകേറി പറക്കുന്ന എഴുത്തുകാരി മാതൃത്വത്തിന്റെ കനി തട്ടിപ്പറിക്കപ്പെടുന്ന ക്രൂരതയെക്കുറിച്ചും എഴുതുന്നത് പല പോസ്റ്റുകളിലും നമുക്ക് വായിക്കാനാവും.  സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന കോടതിവിധിയിൽ ബോധംകെട്ടു വീഴുന്ന നായികയെപ്പറ്റി എഴുതുന്നത് "പൂച്ചമ്മ" എന്ന കഥയിലാണ്‌. നമ്മുടേതെന്നു കരുതി നാം സർവ്വസമയവും കൂടെ കൊണ്ടുനടക്കുന്നത് ഒരു സുപ്രഭാതത്തിൽ അന്യമായി തീരുമ്പോൾ ചങ്ക് കഴയ്ക്കുന്ന വേദന മനുഷ്യനായി ജീവിക്കുന്നവർക്കെല്ലാം തുല്യമാണ്‌. അതൊരു തിരിച്ചറിവാകുന്നതോടെ നേടി എന്നു കരുതി സ്വന്തമാക്കിയതെല്ലാം ഇട്ടെറിയുകയും തന്നെക്കാൾ കൂടുതൽ നഷ്ടപ്പെടലുകളോടെ ജീവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുക എന്നത് തുടർന്ന് ജീവിക്കാൻ പ്രേരക ശക്തിയാവുകയും ഇല്ലായ്മയെ നേടിയെടുക്കാനുള്ള ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം ശക്തി നേടിയെടുക്കുക എന്നത് അതീവ ശ്രമകരമായ ഒരദ്ധ്വാനവും പലർക്കും ചിന്തിക്കാൻ കൂടി കഴിയാത്തതുമാണ്‌..!

തുടർന്നുവരുന്ന കഥകളിലും ലേഖനങ്ങളിലും കുറിപ്പുകളിലും എല്ലാം തന്നെ അശരണരും ദരിദ്രരും ആയവരുടെ അനുഭവങ്ങൾ പതിഞ്ഞിരിക്കുന്നതിൽ നിന്ന് അത്തരമൊരു ശക്തിയെ വായിച്ചെടുക്കാനാവുന്നു. വിശിഷ്യ പെൺപക്ഷങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെയുള്ള ഈറ്റപ്പുലിശക്തി....

ഒന്നുകൂടി വ്യക്തമാക്കിയാൽ ബ്രാഹ്മണ്യത്തിലെ സാമ്പത്തിക സമ്പന്നതയേയും സവർണ്ണ സമ്പന്നതയേയും തിരസ്ക്കരിച്ചിറങ്ങിപ്പോകുന്ന ഒരു ശക്തിയെ എച്ചുമുക്കുട്ടിയുടെ പോസ്റ്റുകളിലുടനീളം കാണാനാവുന്നു. ആ തിരസ്ക്കരണ ശക്തിയുടെ ഇന്നത്തെ രൂപത്തിലുള്ള ചില സൂചനകൾ ഈയിടെ പുറത്തിറങ്ങുന്ന കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും വായിച്ചെടുക്കാനാവുന്നുണ്ട്. കുറച്ചുനാൾ മുമ്പെഴുതിയ ‘ചങ്ങാതി’ എന്ന കഥയിലെ നായികയുടെ വർത്തമാനകാല ചിത്രം ഒരുദാഹരണം മാത്രമാകാനാണ്‌ വഴി. അതിലെ രണ്ടു വരികൾ ഇപ്രകാരമാണ്‌. “ജീവിതം അടിച്ച് പതം വരുത്തിയ അവളുടെ ദാരിദ്ര്യം അവനിന്നു കണ്ടു മനസ്സിലാക്കുകയാണ്‌. നീലനിറമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റ്, ചുരുട്ടിയ പുല്പായ, മൂന്നു അലുമിനിയം പാത്രങ്ങൾ, അരിയും പരിപ്പും ഉപ്പും മുളകുപൊടിയും ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക്ക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ടു സാൽവാർ കമ്മീസുകൾ......“ കഴിഞ്ഞു സമ്പാദ്യം!

അമ്മീമ്മക്കഥകളുടെ പരിചയപ്പെടുത്തൽ ഈ-മഷിയിലൂടെ നടത്തിയ നിഷയുടെ വക്കുകൾ കേൾക്കു. അമ്മീമ്മ കാണിച്ച വഴികളിലൂടെ, അവർ പകർന്നു കൊടുത്ത നന്മയും സ്നേഹവും മുതൽകൂട്ടായി യാത്ര ആരംഭിച്ച കഥാകാരി ഇന്നും ആ വഴികളിലൂടെത്തന്നെയാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്‌ അവരുമായുള്ള എന്റെ പരിമിതമായ ഇടപഴകലിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്.“ സൗഹൃദത്തിന്റെ തലത്തിൽ നിന്ന് നിഷക്ക് അത്തരം യാഥാർഥ്യങ്ങൾ കാണാനായിട്ടുണ്ടെങ്കിൽ എഴുത്തിലൂടെ സ്വന്തം ജീവിതത്തിനു ജീവൻ നൽകുന്ന കഥാകാരിയാണ്‌ എച്ചുമുക്കുട്ടി എന്നു കരുതുന്നതിൽ തെറ്റില്ല.

ആറു മാസത്തേക്ക്, മാധ്യമം ദിനപ്പത്രത്തിലെ വെള്ളിയാഴ്ചകളില്‍ പുറത്തിറങ്ങുന്ന കുടുംബമാധ്യമത്തില്‍ സ്വകാര്യം എന്ന കോളം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ മുഖ്യധാരയിൽ നിലനിൽക്കേണ്ട പൊതുബോധത്തെക്കുറിച്ച് വാചാലയായത് നാം കണ്ടതാണ്‌. ആ എഴുത്തിനുള്ള ജനങ്ങളുടെ സ്വീകാര്യതയായിരുന്നു ആറുമാസം എന്ന കാലവധി രണ്ടര വർഷമായി നീണ്ടുപോകാൻ കാരണം. ആളും അർത്ഥവും സമ്മർദവും ആവശ്യമില്ലാതെ പ്രസിദ്ധികരിക്കപ്പെടാവുന്ന അച്ചടി മാധ്യമങ്ങളിൽ ഇതിനോടകം തന്നെ എച്ചുമുക്കുട്ടിയുടേതായ രചനകൾ കാണാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ആഴത്തിലുള്ള വിപുലമായ വായനയും അതുമൂലം സ്വായത്തമാക്കിയ അറിവും മാത്രമല്ല യാത്രകളിലൂടെ നേടിയെടുത്ത അനുഭവങ്ങളുടെ തീഷ്ണമായ കണ്ടെത്തലുകളും സ്വന്തം ജീവിതം തന്നെയും പകർത്തിയെഴുതുമ്പോൾ എച്ചുമുക്കുട്ടിയെന്ന എഴുത്തുകാരി നേടിയ ബിരുദാനന്തരബിരുദമെന്ന അക്കാദമിക്ക് ഡിഗ്രിയേക്കാൾ എത്രയോ ഉയരത്തിലാണിന്നവർ.

ഞാനിത്രയും പറഞ്ഞുവെച്ചത് അമ്മീമ്മക്കഥകളെക്കുറിച്ച് മറ്റുള്ളവർ സൂചിപ്പിക്കാത്ത എന്റെ ചില ചിന്തകൾ ധ്വനിപ്പിക്കാനാണ്‌. എന്തുകൊണ്ട് എച്ചുമുക്കുട്ടി വായിക്കപ്പെടണം എന്നിടത്തേക്കാണ്‌.

സാധാരണ പുസ്തകങ്ങളേയും എഴുത്തുകാരേയും പറ്റിയുള്ള പരിചയപ്പെടുത്തൽ നമ്മൾ വായിക്കാറുണ്ട്. ഒരു ബ്ലോഗറെന്ന നിലക്ക് നമ്മുടെയെല്ലാം സുഹൃത്തായ പ്രിയപ്പെട്ട എഴുത്തുകാരി സഹജീവികളുടെ വേദന സ്വന്തം ജീവിത ലക്ഷ്യമാക്കുമ്പോള്‍ ലഭിക്കുന്ന ഏക മനസ്സമാധാനവും എഴുത്താണെന്ന് കാണാവുന്നതാണ്. ചിലര്‍ ജീവിത പ്രയാസങ്ങളെ ഒന്നുമല്ലാതാക്കാൻ ചില കണ്ടെത്തലുകള്‍ നടത്തും. തന്നെക്കാളേറെ പീഡനങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതം കണ്ടെത്തി അവരുടെ ഇടയിലേക്ക് ഊഴ്ന്നിറങ്ങുക എന്ന മനസ്സിനെ ബലപ്പെടുത്തുന്ന തന്ത്രം ഉപയോഗിക്കുന്ന രീതി. അത്തരം പേടിപ്പെടുത്തുന്ന ചുറ്റുപാടുകൾക്ക് വലിയ ഉദാഹരണങ്ങളാണ്‌ ഇപ്പോൾ തുടർക്കഥയായി ബ്ലോഗിൽ പ്രസിദ്ധികരിക്കുന്ന 'ഇച്ചാക്കയുടെയും' 'പൂജയുടെയും' 'സ്വന്‍സലിന്റെയും' 'ഗരുവിന്റെയും' 'സീമയുടെയും' കഥകൾ. ജീവിതത്തെ ശക്തിപ്പെടുത്താൻ എഴുത്തുകാരി തെരഞ്ഞെടുത്തതെന്നു തോന്നാവുന്ന  അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ്‌ പറഞ്ഞത് അവനവനെ തന്നെ ബലികൊടുക്കാൻ തയ്യാറാവാത്തവർക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന്.

ബ്ലോഗർ കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് ജീവിതം ചീന്തിയെടുത്ത് തയ്യാറാക്കിയ എച്ചുമുക്കുട്ടിയുടെ രചനകൾ കേരളമാകെ വ്യാപിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്നെനിക്ക് തോന്നുന്നു. അതിനുവേണ്ടി നമുക്കോരോരുത്തർക്കും ചെയ്യാനാകുന്നത് നമ്മൾ ചെയ്യണം. നമ്മുടെ മറ്റ് സുഹൃത്തുക്കളെക്കോണ്ട് അമ്മീമ്മക്കഥകൾ വായിപ്പിക്കാനും വ്യപകമായ പുസ്തകലഭ്യതക്ക് വഴിയൊരുക്കുവാൻ കഴിയാവുന്നവർ അത് ചെയ്യുകയും വേണം. അമ്മീമ്മക്കഥകളിൽ വന്നതിനേക്കാൾ മഹത്തായ സൃഷ്ടികളാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗുകളിൽ ഇനിയും ധാരാളമായി കാണാൻ കഴിയുന്നത്. അതെല്ലാം പുസ്തകരൂപത്തിൽ സമാഹരിക്കുന്നതിന്‌ കൂടുതൽ ഔട്ട്ലെറ്റുകളുള്ള പ്രസാധകരെ പരിചയപ്പെടുത്താനും അതിനാവശ്യമുള്ള സൗകര്യങ്ങൾ ചെയ്യാനും കഴിയുന്നവർ അങ്ങിനേയും നമ്മുടെ കുടുംബാംഗത്തിന്റെ മാനസ്സികോല്ലാസം വർദ്ധിപ്പിച്ച് എല്ലാ തലത്തിലും ദരിദ്രമായ സഹജീവികൾക്ക് ആശ്വാസം ലഭിക്കേണ്ടുന്ന എഴുത്തിലേക്ക് എച്ചുമുക്കുട്ടിയെ നയിക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യണമെന്നുമാണ്‌ എനിക്ക് തോന്നുന്നത്, പ്രത്യേകിച്ചും അറിവു കൊണ്ടുമാത്രം കാര്യങ്ങൾ നടത്താൻ കഴിയാത്ത ഇന്നത്തെ കാലത്ത്. ലാഭവും പണവും പ്രശസ്തിയും ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിനകം തന്നെ എച്ചുമുക്കുട്ടിയുടെ പുസ്തകങ്ങൾ വിപണികൾ കീഴടക്കിയേനെ എന്നും ഞാൻ വിശ്വസിക്കുന്നു.

അമ്മീമ്മക്കഥകൾ ലഭ്യമാകുന്ന ഇടങ്ങൾ:-

1. http://indulekha.com/ വഴി ഒൺലൈൻ വഴി വിദേശത്ത് പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ പോയാല്‍ ലഭിക്കും . ഇന്ദുലേഖയില്‍ പോയി Ammeemma Kathakal എന്ന് സേര്‍ച്ച്‌ ചെയ്താലും കാണാം.

2. ഇന്ത്യയില്‍ എവിടെയും വി പി പി ആയി സി എല്‍ എസ് പബ്ലിക്കേഷനില്‍ നിന്ന് ബുക്ക് അയച്ചു തരും.
മാനേജർ, സി എൽ എസ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ, 670 141 എന്ന വിലാസത്തിൽ ആവശ്യപ്പെട്ടാലും മതി.
അല്ലെങ്കിൽ clsbuks@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അഡ്രസ്സും ഫോൺ നമ്പറും മെയിൽ ചെയ്യാം.
09747203420 ഈ മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ആയി മെസേജ് അയച്ചാലും ബുക്ക് ലഭിക്കും.

3. തൃശൂർ വടക്കേച്ചിറ ബസ്സ്സ്റ്റാന്റിലെ ജോർജ്ജേട്ടന്റെ പെട്ടിക്കടയിൽ പുസ്തകം വില്പനക്കുണ്ട്.

4. തിരുവനന്തപുരത്തെ കേശവദാസപുരത്ത് കേദാരം ഷോപ്പിങ്ങ് കോബ്ലക്സിലുള്ള എക്സെൽ ബുക്ക്ഷോപ്പിലും (ഷോപ്പ് നമ്പർ- 70) അമ്മീമ്മക്കഥകൾ കിട്ടും.

പരിചയപ്പെടുത്തലിനു എച്ചുമുക്കുട്ടിയോടു ചോദിച്ചപ്പോള്‍ തന്ന ചിത്രങ്ങള്‍ ആണ്.





26/5/14

കരുതലുകള്‍ നഷ്ടപ്പെടുത്താതെ....

                                                                                                                               26/05/2014

രണ്ടാമത്തെ ഡെലിവെറി അല്പം കോമ്പ്ലികേറ്റഡ് ആയിരുന്നു. അതുകൊണ്ടായിരുന്നു ആറു വർഷം പിന്നിട്ട ദാമ്പത്യത്തിനിടയിലേക്ക് അതൃപ്തി എത്തിനോക്കുന്നുവെന്ന് തോന്നിത്തുടങ്ങിയത്. അങ്ങിനെ തോന്നിയതിൽ കുറ്റം കണ്ടെത്താന്‍ കഴിയുന്നില്ല. തീവ്രപ്രണയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നല്ലൊ ഞങ്ങളുടെ വിവാഹം.

ശരീരത്തിന്റെ ഫിസിക്കലായ കുറവുകൾ സ്നേഹത്തിനു മുകളിൽ പതിക്കുന്ന നിഴലുകളാണെന്ന് തോന്നിയതും ശിവേട്ടന്റെ കിടക്കറ രുചികളിലെ മാറ്റങ്ങളോടെയാണ്‌. തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ശിവേട്ടനിലെ മാറ്റം. എന്റെ ശരീരത്തെ സ്പർശിക്കാതെ എനിക്കറപ്പുളവാക്കുന്ന ശിവേട്ടന്റെ പ്രവൃത്തികളിൽ ആദ്യകാല പ്രണയത്തിലെ ശോഭ മങ്ങുന്നതായി അനുഭവപ്പെടാൻ തുടങ്ങി. എന്റെ കുറവുകൾ സ്വയം മനസ്സിലാക്കി അറപ്പകറ്റി പൊരുത്തപ്പെട്ടിരുന്നപ്പോഴും ഒരിഷ്ടക്കുറവ് മനസ്സറിയാതെ മനസ്സിൽ രൂപം കൊണ്ടിരുന്നു എന്നുവേണം കരുതാൻ.

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനും പാർവ്വതിയുമെന്ന് കൂടെക്കൂടെ പറയുമായിരുന്ന ശിവേട്ടനിൽ അപകർഷതാബോധത്തിന്റെ അപകട സാദ്ധ്യതകൾ ഏറിവന്നു. ശിവേട്ടന്റെ കറുത്ത നിറവും കാണാനുള്ള ചന്തക്കുറവും വിദ്യാഭ്യാസക്കമ്മിയും പ്രണയാരംഭത്തെ എന്നിൽ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അല്ലെങ്കിൽ സ്നേഹത്തിനിടയിലേക്ക് കടന്നുവരാവുന്ന വില്ലന്മാരായിരുന്നില്ല അതൊന്നുമെന്ന പൂർണ്ണവിശ്വാസം ശക്തവുമായിരുന്നു.

ഒരു സോഫ്റ്റ് വെയർ എഞ്ചിനിയർ എന്നത് ഇക്കാലത്ത് വലിയ സംഭവമൊന്നുമല്ലെന്ന് നന്നായറിയാം. പക്ഷെ, അതേ ശ്രേണിയിലുള്ള സഹപ്രവർത്തകരൊത്തുള്ള സഹവാസവും സൗഹൃദവും ശിവേട്ടനേയും ശിവേട്ടന്റെ സ്നേഹത്തേയും വളരെ പുറകിലേക്ക് നീക്കി നിർത്തുന്നില്ലേ? അപ്ഡേറ്റ് ചെയ്യപ്പെടാത്ത സ്നേഹം പോലെ പഴഞ്ചനായ പ്രതീതി. തൃപ്തിയുടെ രുചികളിൽ കാലോചിതമായ മാറ്റം ആഗ്രഹിക്കുന്ന സ്നേഹം. അതൊരു പക്ഷെ വികലമായ സംസ്ക്കാരത്തിന്റെ ചട്ടക്കൂടിനകത്ത് സ്നേഹത്തെ നിയന്ത്രിച്ചു നിർത്തിയതിനാലും ആകാം...ആലോചിക്കുന്തോറും തല പെരുക്കുന്നതുപോലെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരവിക്കുന്ന മോഹങ്ങൾ.

സരസനായ സഹപ്രവർത്തകൻ ശ്രീനിയുടെ സംഭാഷണങ്ങളും ചേഷ്ടകളും ആരേയും മോഹിപ്പിക്കുന്നതായിരുന്നു. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന നിലക്ക് ശ്രീനിയുമായുള്ള സൗഹൃദം രൂപപ്പെട്ടത് പെട്ടെന്നായിരുന്നു. ഒരേ സ്ഥാപനത്തിലെ ഒരേ ജോലിക്കാർ. എന്നെപ്പോലെ തന്നെയാണ് ശ്രീനിയുടെ കുടുംബവും. ഭാര്യയും മക്കളും. വിപുലമായ ശ്രീനിയുടെ ആൺപെൺ സൗഹൃദങ്ങൾക്കിടയിൽ എനിക്ക് പ്രത്യേക പരിഗണന വേണമെന്ന് ഞാൻ ഗൂഢമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ആഗ്രഹ സഫലീകരണത്തിനായി ഏതറ്റം വരെ പോകാനും തയ്യറായിക്കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും. അത്രയൊന്നും സംഭവിക്കാതെ തന്നെ ശ്രീനിയുടെ പ്രത്യേക പരിഗണനക്ക് ഞാൻ അർഹയായി. എന്തോ നേടിയ അഹംഭാവത്തോടെ ആളൊഴിഞ്ഞിടത്ത് കാണാനും ഏറെ നേരം സസാരിച്ചിരിച്ചിരിക്കാനും സമയം കണ്ടത്തി ഞങ്ങൾ. സൗഹൃദം വേറെ എങ്ങോട്ടോ യാത്ര തുടങ്ങി. സ്വപ്നതുല്യമായി ചിറകുവിടർത്തിയ ജീവിതവുമായി ഞാൻ മതിമറന്നു. ശ്രീനിയുടെ കുടുംബവും, എന്റെ കുടുംബവും എന്റെ രാപ്പകലുകളിൽ നിന്നൊഴിഞ്ഞുപോയി. രാത്രിയിലെ മെസേജുകളും ഫോൺ കോളുകളും അവസാനിച്ച് നേരം പുലരുമ്പോൾ കാണാനും സംസാരിക്കാനും മാത്രമുള്ളതാക്കി ദിനചര്യകളെ ക്രമീകരിച്ചു. കണ്ടില്ല കേട്ടില്ല അറിയില്ല എന്ന എന്റെ നാട്യങ്ങൾ ശിവേട്ടനിൽ സംശയം ബലപ്പെടുത്തി.

“ നീയിതെന്തു ഭാവിച്ചാ ഹേമേ...? ഈയിടെയായി കുടുംബ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലല്ലൊ?” പ്രണയവിവാഹത്തിലെ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ ആവത് ശ്രമിച്ചുകൊണ്ടുള്ള വാക്കുകളായിരുന്നു ശിവേട്ടന്റേത്. ഈയിടെയായി ശിവേട്ടന്റെ ശബ്ദം പോലും ഇറിറ്റേഷൻ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. മക്കളുടെ കൊഞ്ചിക്കുഴയലുകൾ സമനില തെറ്റിക്കുന്നു.

“ഞാനെന്തുവേണമെന്നാണ്‌ ശിവേട്ടൻ പറയുന്നത്?” ദേഷ്യപ്പെടരുതെന്ന് മനസ്സിൽ കരുതിയെങ്കിലും ശബ്ദം പുറത്ത് വന്നപ്പോൾ അതിനു കഴിഞ്ഞില്ലെന്നു തിരിച്ചറിഞ്ഞത് കിടക്കറ രംഗങ്ങൾ മനസ്സിൽ മിന്നിയതിനാലാണ്‌. വാ തുറന്നപ്പോൾ തെങ്ങിൻ പട്ട ചീഞ്ഞ ചൂര്‌ ചുറ്റും വിന്യസിച്ചതു പോലെ...

നെല്ല് പുഴുങ്ങുന്ന മണമായിരുന്നു ശ്രീനിയ്ക്ക്. ഭോഗാലസ്യത്തിന്റെ കെട്ടു പൊട്ടുന്നതിനു മുൻപ് വിയർത്തു കുളിച്ചെഴുന്നേൽക്കുന്ന ശ്രീനി, ഒറ്റവീർപ്പിന്‌ കുടിക്കുന്ന വെള്ളമാണ്‌ മരണവെപ്രാളമാകുന്ന ശ്രീനിയുടെ തോണ്ട വറ്റലിന്‌ ശമനം ൻൽകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് വിയർപ്പാറുന്നതുവരെ ആ ശരീരത്തിൽ തൊടുന്നത് ശ്രീനിക്കിഷ്ടമല്ല.

ചിലപ്പോഴെല്ലാം ബോധമനസ്സിനെ കീഴടക്കി അബോധമനസ്സിലെ ഞാൻ തന്നെ പുറത്തുവന്ന് എന്നെ ചോദ്യം ചെയ്യാറുണ്ട്.

- നിനക്കെന്താ ഹേമേ വട്ടായോ? നീ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്? ഒന്നിലും പൂർണ്ണമായ സംതൃപ്തി ലഭിക്കാതിരിക്കുന്നതാണ്‌ മനുഷ്യമനസ്സുകളുടെ പ്രത്യേകത. അതുതന്നെയാണ്‌ ജീവിതം മുന്നോട്ട് നയിക്കാൻ മനുഷ്യർക്ക് ലഭിക്കുന്ന പ്രതീക്ഷയും. പൂർണ്ണ തൃപ്തി കണ്ടെത്താനുള്ള അന്വേഷണം... അവിടെ നീ നിന്റെ ജീവിതം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വലിയ അല്ലലില്ലാതെ ഒരു കുടുംബം മുന്നോട്ട് നീങ്ങുന്നുവെങ്കില്പിന്നെ അവനവന്റെ സ്വന്തം തൃപ്തി തേടി അലയുന്ന മനസ്സ്. അപ്പോഴാണ്‌ കുടുംബത്തെ മറന്നു പോകുന്നത്. കാരണം കുടുംബത്തിന്റെ തൃപ്തി നീ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി അതിനപ്പുറത്തേക്ക്....ഇവിടെ നീ ചിന്തിക്കേണ്ടതായ വസ്തുത നമ്മുടെ നിലനിൽക്കുന്ന സംസ്ക്കാരത്തിന്‌/സമൂഹത്തിന്‌ അനുയോജ്യമായി സഞ്ചരിക്കണൊ അതോ നിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സ്വതന്ത്രമായി ജീവിക്കണൊ എന്നാണ്‌. രണ്ടാമത്തെ വഴിയാണ്‌ തെരഞ്ഞെടുക്കുന്നതെങ്കിൽ നീ ജീവിക്കാൻ പോകുന്നത് പാകമാകാത്ത ഒരു സംസ്ക്കാരത്തിൽ കടന്നു കയറിയാണ്‌. അവിടെ നിനക്ക് പഴയതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരും. അങ്ങിനെയൊരു ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ തെരഞ്ഞെടുക്കുന്ന എതു തരത്തിൽപ്പെട്ട ഇണയാണെങ്കിലും ഇടക്കുവെച്ച് നിനക്ക് നഷ്ടപ്പെട്ടേക്കാം. എന്തുകൊണ്ടെന്നാൽ അവൻ പിന്നേയും പുതിയ ജീവിതം ആഗ്രഹിച്ചുകൊണ്ടേയിരിക്കും, മറിച്ചും. നിനക്കും അതോടൊപ്പം സഞ്ചരിക്കാനായില്ലെങ്കിൽ ഇന്നുണ്ടാവുന്നതുപോലുള്ള വേദന വീണ്ടും അപ്പോൾ നീ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിച്ചുകൊണ്ട് കുടുംബത്തെ നിലനിർത്തിക്കൊണ്ടു തന്നെ അവർക്കൊക്കെ അനുയോജ്യമായ തീരുമാനത്തിലൂടെ, ലഭിക്കാവുന്ന സ്വാതന്ത്ര്യത്തിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ്‌ വിവേകിയായ നീ ചെയ്യേണ്ടത്.-

“ എല്ലാം എനിക്കറിയം. പക്ഷെ കഴിയുന്നില്ല. ആ സ്നേഹം നഷ്ടപ്പെടുത്താൻ പറ്റില്ല.”

- ഇത് സ്നേഹമല്ല... സ്നേഹം കൊണ്ട് നീ സ്വയം നിർമ്മിച്ച ഒരുതരം ലഹരിയാണ്‌. ആ ലഹരിക്കടിപ്പെട്ടു കിടക്കാൻ നീ മാത്രമാണ്‌ ആഗ്രഹിക്കുന്നത്... ശ്രീനിയല്ല. ശ്രീനി അവസാനമായി നിന്നോടെന്താണ്‌ പറഞ്ഞത്? -

“ഇന്നെനിക്ക് എന്റെ കുടുംബം തകരരുത് എന്നതാണ്‌ മുഖ്യം. നാളെ ഹേമയെ എനിക്കെങ്ങനെ കാണാനാകും എന്നിപ്പോൾ പറയാനാവില്ലെന്നും പരസ്പരം സുഹൃത്തുക്കളായി കഴിയാം എന്നുമാണ്‌. പക്ഷെ, എനിക്കറിയാം എന്റെ ശ്രീനിയെ...“

- കണ്ടൊ .....ഇതാണ്‌ ശ്രീനി. ശ്രീനി പറയുന്നതല്ല യഥാർത്ഥ ശ്രീനിയെന്നും, നീ വിചാരിക്കുന്നതാണ്‌ ശരിയായ ശ്രീനിയെന്നും തെറ്റിദ്ധരിച്ചുകൊണ്ട് നീ നിന്റെ മനസ്സിനെ പരുവപ്പെടുത്തി വെച്ചിരിക്കുന്നു. കുടുംബത്തിന്‌ പ്രാധാന്യം നൽകി ജീവിക്കുന്ന ശ്രീനി നിന്റെ ഫോൺ കോളുകൾപോലും അറ്റന്റ് ചെയ്തു എന്ന് വരില്ല. കുടുംബത്തെക്കാൾ പ്രാധാന്യം ശ്രീനിയ്ക്ക് നൽകുന്ന നിനക്കത് വേദനകൾ മാത്രമായിരിക്കും സമ്മാനിക്കുക. ഈ വിരോധാഭാസം മനസ്സിലാക്കാനായില്ലെങ്കിൽ നീ നിന്റെ ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടുപോകും. ശ്രീനി പറഞ്ഞതുപോലെ ഒന്നും ആഗ്രഹിക്കാത്ത സുഹൃത്തുക്കൾ ആയിരിക്കുന്നതാണ്‌ തുടർന്ന് സംഭവിച്ചേക്കാവുന്ന വാശിയും വൈരാഗ്യവും ഇല്ലാത്തതാക്കാൻ പോലും പര്യാപ്തമാകുക.-

” അപ്പോൾ എന്റെ സ്നേഹമൊ..?“

-സ്നേഹം എന്നത് നിർവ്വചിക്കാൻ കഴിയാത്ത ഒരനുഭൂതിയാണ്‌. ഒരാളുടെ സ്നേഹം മുഴുവനായി നിനക്കുമാത്രം കിട്ടണം എന്ന വാശി വേദനകൾ മാത്രമെ സമ്മാനിക്കു. മറിച്ച് ആ സ്നേഹം എല്ലാർക്കും കിട്ടട്ടെ എന്ന് കരുതി നോക്കു. ഒരിറ്റ് സ്നേഹത്തിനായി നിന്നെക്കാളൊക്കെ ദരിദ്രമായി കഴിയുന്നവർ നിനക്ക് ചുറ്റുമുണ്ട്...അവരെ സ്നേഹിക്കാൻ നിനക്ക് ശ്രമിച്ചുകൂടെ? എന്തുകൊണ്ട് നിനക്കതിനു കഴിയുന്നില്ല? നിനക്ക് നിന്റെ മാത്രം എന്ന സ്വാർത്ഥത -

“ ഒന്നാണെന്ന് ഉറപ്പിച്ച ബന്ധത്തെ കേവലം ഒരു സുഹൃദ്ബന്ധമായി കാണാൻ എനിക്കെങ്ങനെ കഴിയും?”

- സുഹൃദ്ബന്ധങ്ങൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉദിക്കുന്നില്ലല്ലൊ... അതാണ്‌ ആ സ്നേഹത്തിന്‌ കൂടുതൽ മധുരം ലഭിക്കുന്നത്. ദു:ഖങ്ങളെ സങ്കടങ്ങളെ ബലപ്രദമായി ആശ്വസിപ്പിക്കാൻ കഴിയുന്നിടം സുഹൃദ്ബന്ധങ്ങളിലല്ലേ? കാരണം യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുന്നത് സമാന ആശയങ്ങളുടെ തിരിച്ചറിവുകളിലൂടെയാണ്‌. അല്ലാതെ വിട്ടുവീഴ്ചകളിൽ മാത്രം നിലനിൽക്കുന്ന വിവാഹബന്ധങ്ങൾ പോലെയല്ല. പക്ഷെ, ഒരു യുദ്ധത്തിന്റെ സംഘർഷങ്ങൾ നിറഞ്ഞ ആദ്യഘട്ടം പോലെയാകരുത് നിന്റെ ജീവിതം. പുതിയൊരു സസ്ക്കാരത്തിന്റെ പിറവി നേരിടുന്ന പേറ്റുനോവിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രമിക്കേണ്ടത് വിവേകമുള്ളവരാണ്‌. വളരെ പെട്ടെന്ന് മറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്‌ നീയിപ്പോൾ ജീവിക്കുന്നത്. മാറ്റങ്ങൾക്കനുസൃതമായി ജീവിക്കുന്ന നിന്റെ മനസ്സിനും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്‌. ആ സ്വാഭാവികത ഉൾക്കൊള്ളാൻ കഴിയാത്ത മണ്ടിയൊന്നുമല്ലല്ലൊ നീ? അതുകൊണ്ടുതന്നെ ഈ ബന്ധത്തെ, നിലനിൽക്കുന്ന സംസ്ക്കാരത്തിനുസൃതമായി കെട്ടിപ്പടുത്ത ജീവിതത്തിനിടയിലേക്കു വലിച്ചിട്ടാൽ നിലനിൽക്കുന്ന ബന്ധത്തേക്കാൾ കൂടുതൽ എന്തു മേന്മയാണ്‌ ലഭിക്കുക എന്ന് നീ തന്നെ പറയൂ. നിലനിൽക്കുന്ന ബന്ധത്തിന്റെ ഒരു പുനരവതാരം മാത്രമല്ലെ ആകുന്നുള്ളു. തൽക്കാലത്തേക്കുള്ള ഓട്ടയടക്കൽ എന്നല്ലാതെ മറ്റെന്താണ്‌?-

“എന്തൊ...എന്നാലും ഒരു തൃപ്തി ലഭിക്കാത്തത് പോലെ തോന്നുന്നു....കൈപ്പിടിയിൽ ഒതുങ്ങിയത് അകന്നു പോകുന്നതുപോലെ നിരശ പടരുന്നു.”

- കൈപ്പിടിയിലൊതുങ്ങി എന്നത് നിന്റെ മോഹം മാത്രമായിരുന്നു. സ്വന്തം കുടുംബം നഷ്ടമായേക്കുമൊ എന്ന വല്ലാത്ത ഭയം നിന്റെ അമിത സ്നേഹപ്രകടനങ്ങളിൽ ശ്രീനിയെ അതൃപ്തനാക്കുന്നുണ്ട്. നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ്‌ നിർമ്മിച്ചു വെച്ചിരിക്കുന്നത്. ആ സംസ്ക്കാരത്തിൽ ലൈംഗികതയ്ക്കു കല്പിച്ചിരിക്കുന്ന സ്ഥാനം ഇല്ലാതായാൽ മാത്രമെ യഥാർത്ഥ സ്നേഹം ദർശിക്കാനാവു. ഇപ്പോൾ ജീവിതത്തിലെ ചില കരുതലുകളെ നഷ്ടപ്പെടുത്തിയാൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും പ്രയാസപ്പെടുകയും ആയിരിക്കും സംഭവിക്കുക. അല്ലെങ്കിൽ ആ കരുതലുകളെ ഒന്നായിക്കാണാനും സംരക്ഷിക്കാനുമുള്ളൊരു വ്യവസ്ഥ നീയടങ്ങുന്ന സമൂഹത്തിൽ സംജാതമാകണം. -

“പിന്നെന്തുകൊണ്ടാണ്‌ ശ്രീനിയെപ്പോലെ എനിക്ക് ഭയം തോന്നാത്തത്?“

- നിനക്ക് ഭയമില്ലെന്ന് ആരു പറഞ്ഞു? നീയും നന്നായി ഭയക്കുന്നുണ്ട്. അതേക്കാൾ കൂടുതൽ നീ ശ്രീനിയെ ഇഷ്ടപ്പെടുന്നു. അതിന്റെ കാരണമാണ്‌ നീ കണ്ടെത്തേണ്ടത്? നിന്റെ വിവാഹത്തിനു മുൻപുള്ള സാഹചര്യങ്ങളിലെ പ്രയാസങ്ങൾക്കിടയിൽ നീ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന നിന്റെ ശിവേട്ടനെ ഒന്നോർത്തുനോക്കു. അന്നതായിരുന്നു നിന്റെ ജീവിതത്തിലെ വലിയ ലക്ഷ്യം. വിവാഹത്തിൽ എത്തിയതോടെ അന്നത്തെ സങ്കടങ്ങൾക്ക് പ്രതിവിധി ലഭിച്ചു. പിന്നീട് കുടുംബത്തിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളിൽ പ്രണയത്തിന്റെ തോത് കുറയുന്നതായി അനുഭവപ്പെട്ടു. ക്രമേണ നിന്റെ ജോലിയിൽ നിനക്ക് ലഭിച്ച കയറ്റവും സ്വീകാര്യതയും സൗഹൃദങ്ങളും നീയറിയാതെ നിന്റെ മനസ്സിനെ സ്വപ്നലോകത്തേക്ക് നയിക്കുന്നു. സമൂഹക്കാഴ്ചകളാണ്‌ ശരിയെന്നും അതിനൊത്ത ഒരു ബന്ധമാണ്‌ നിനക്കിപ്പോൾ ആവശ്യമെന്നും നീ നിന്റെ നമസ്സിനെ ദിനംപ്രതി പഠിപ്പിച്ചുകൊണ്ടിരുന്നു. അവിടെ നീയറിയാതെ നിന്റെ കുടുംബത്തെ നീ ബോധപൂർവ്വം മറന്നിരിക്കുന്നു. നിന്റെ കുടുംബമൊ ശ്രീനിയുടെ കുടുംബമൊ നിന്റെ കാഴ്ചയിൽ നിന്ന് അകലാൻ തുടങ്ങുന്നു. ഇതാപത്താണ്‌.-

” എല്ലാം അറിയാം. മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.“

- നിയന്ത്രിച്ചേ പറ്റു! അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്താ വ്യത്യാസം? നേരത്തെ പറഞ്ഞല്ലൊ, നമ്മളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അതിശീഘ്രം പായുന്ന പരിണാമഘട്ടങ്ങളിലൂടെ ആണെന്ന്. അതിനിടയിലെ വിലയില്ലാത്ത ചാവേറുകളാകാതിരിക്കാൻ ഹേമേ നീ ശ്രമിക്കുക-
---------------


ഇന്ന്‍ ഹേമ ഓഫീസിലെത്തിയത് ചിരിക്കുന്ന മുഖത്തോടെയാണ്‌. മലയാള സിനിമയിലെ ചെറുപ്പകാലത്തുള്ള ഊർവ്വശിയെപ്പോലെ അവൾ പ്രസന്നവതിയായിരുന്നു. സ്കൂട്ടി നിർത്തി സീറ്റുയർത്തിപ്പിടിച്ച് ചോക്ലേറ്റ് പാക്കറ്റ് എടുത്തു. സഹപ്രവർത്തകരിൽ അഹ്ളാദവും അത്ഭുതവും ഒരുപോലെ. ആദ്യ ചോക്ലേറ്റ് ശ്രീനിയ്ക്കു നേരെ നീട്ടുമ്പോൾ കൈ വിറച്ചിരുന്നില്ല.

ഉച്ചക്കു ശേഷം എല്ലാവർക്കുമുള്ള ചായ ഹേമയുടെ വകയായിരുന്നു. ചായ കുടി കഴിഞ്ഞ് ഹേമ പട്ടുപാടി. ഇന്നലെവരെ മൂഡിയായി മൂടിപ്പുതച്ചിരുന്ന ഹേമയുടെ ചെറുപ്പകാലത്തിന്റെ കുസൃതികളും പൊട്ടിച്ചിരിയും ഓഫീസിലെ കസേരകളിൽ പൊസിറ്റീവ് എനർജി അലതല്ലിയൊഴുകി. ശ്രീനിയോടെന്ന പോലെ എല്ലാവരോടും കളിചിരികളിൽ മുഴുകിയപ്പോൾ സ്നേഹത്തിന്റെ ഒരു വൻമല തന്നെ ഹേമയിൽ പതിക്കയായിരുന്നു.

ഓറഞ്ചും ജിലേബിയുമായി വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ശിവേട്ടന്റേയും മക്കളുടേയും മുഖത്തെ ആകാംക്ഷയുടെ സ്നേഹസ്പർശം ഹേമയുടെ കരുതലുകൾക്ക് കരുത്തേകി.

7/3/14

സൂക്ഷ്മപ്പെരുപ്പ്

                                                                                                                                   7/3/2014


അബോധം പിടിവിട്ട ചിന്തപക്ഷെ, പരിപൂർണ്ണ ബോധത്തിൽ എത്തിയിരുന്നില്ല.

ചിന്ത, ശേഷിയില്ലാത്ത തലയനക്കി നോക്കി. ജനിച്ചുവീണതു പോലുള്ള തന്റെ നഗ്നമേനി നിഴൽച്ചിത്രം കണക്കെ നയനങ്ങളെ ദ്രോഹിച്ചു. ആരുമില്ല, ഒറ്റക്കാണ്‌.

കാട്ടുമുളകളും വളവേതുമില്ലാത്ത മരങ്ങളും കാട്ടുവള്ളികളാൽ മനോഹരമായി കെട്ടിയൊരുക്കിയ മേൽക്കൂരയ്ക്കു കീഴെ താൻ മലർന്നു കിടക്കയാണ്‌, അർദ്ധബോധത്തിൽ. മേൽക്കൂരയ്ക്കു മുകളിൽ ഒതുക്കത്തോടെ പാകിയ ഉണങ്ങിയ ഈറ്റയിലകൾ തളത്തിനകത്ത് നേർത്ത കുളിർമ്മ വാരിയിട്ടു. കിടന്നകിടപ്പിൽ ചുറ്റും കണ്ണോടിച്ചു. ഒരു ഗൃഹാന്തരീക്ഷത്തിന്‌ അനുയോജ്യമായ ചമയങ്ങളെല്ലാം തളത്തിനകത്തുണ്ട്. പ്രത്യേക മുറികളില്ലെന്നതൊഴിച്ചാൽ തളം കലാപരമായിത്തന്നെ രൂപകല്പന ചെയ്തിരിക്കുന്നു, സജ്ജീകരിച്ചിരിക്കുന്നു. മുളയൊ മരമൊ ഇലകളൊ മാത്രം ഉപയോഗിച്ചു നിർമ്മിച്ചവയായിരുന്നു മുഴുവൻ ഗൃഹോപകരണങ്ങളും. എതിർവശത്തെ മുളഞ്ചുവരിനോടു ചേർന്ന് രണ്ടു കട്ടിലുകൾ. കാട്ടുമുളകൾ മിനുസപ്പെടുത്തി കാട്ടുവള്ളികളാൽ വരിഞ്ഞു മുറുക്കിയ കൈവിരുതിന്റെ ശേലായിരുന്നു കട്ടിലുകൾ.

ചിന്ത, തന്റെ കട്ടിലിലേക്കു നോക്കി. മനുഷ്യശരീരങ്ങൾ മിനുസ്സപ്പെടുത്തിയ മുളന്തണ്ടുകളിലൂടെ വിരലുകളോടിച്ചു. അറിയാതൊരു കുളിരിൽ സ്ഥലകാലബോധം വീണ്ടെടുക്കാനുള്ള ശ്രമം നടത്തി. എഴുന്നേൽക്കണമെന്നുണ്ട്. സാധിക്കുന്നില്ല. തന്റെയീ ഒഴുക്കൻ ശരീരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകുമൊ എന്ന സ്ത്രീസഹജമായ ഉൾക്കണ്ഠയും ഭയവും, പരിഭ്രമം സൃഷ്ടിച്ചു.

എന്തിനിത്ര പരിഭ്രമം...?

തന്റെ കൂട്ടുകാരിയാണല്ലൊ ശ്രുതി? ഭൂലോകത്തിലെ സകല വിഷയങ്ങളും തമ്മിൽ സംസാരിച്ചിരുന്നതല്ലേ? പിന്നെന്തിനാണ്‌ അവളുടെ ശരീരത്തിലേക്ക് അവൾ കാണാതെ ശ്രദ്ധിയ്ക്കാനും വെമ്പൽ പൂണ്ട് ഒളിഞ്ഞു നോക്കാനും മുതിർന്നത്? എപ്പോഴെങ്കിലും താനതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? രണ്ടു പെൺശരീരങ്ങൾ. ഒന്ന് മറ്റൊന്നിനെ ഒളിഞ്ഞു നോക്കുക. ഉത്തരമില്ലാതാകുന്ന ഇത്തരം നോട്ടങ്ങൾക്കായിരിക്കുമൊ മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങൾ എന്നൊക്കെ പറയുന്നത്....ഒളിപ്പിച്ചു വെക്കുന്നതിനെ ഒളിഞ്ഞു നോക്കുന്ന ഞാനൊന്നും അറിഞ്ഞില്ലെന്ന നിസ്സംഗ ഭാവത്തിന്റെ പൊരുൾ....അവളും തന്നെ ഒളിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കണം. മോശം...! വസ്ത്രങ്ങൾക്കിടയിലൂടെ കള്ളനോട്ടത്തിനുള്ള കുഞ്ഞിക്കൊതി. ഹേയ്...അതൊക്കെ വെറുതെയിവിടെ വാരിവലിച്ചിടണ്ട! പുരുഷന്മാരെയൊന്നും താനങ്ങനെ ഒളിഞ്ഞു നോക്കാറില്ലല്ലോ, നോക്കാൻ തോന്നാറുമില്ല. അല്പവസ്ത്രം ധരിച്ച് പണിയ്ക്കു വരുന്ന പുരുഷന്മാരെ സ്ഥിരമായി കാണുന്നതിനാലായിരിക്കുമൊ അവരെ ഒളിഞ്ഞു നോക്കാൻ തോന്നാത്തത്? താനെന്തിന്‌ വേണ്ടാത്തതൊക്കെ ചിന്തിക്കണം? ചിലപ്പോൾ അങ്ങിനെയൊക്കെ നോക്കിയെന്നിരിക്കും. അത്രയേ തനിക്കറിയാമ്പറ്റു.

മൃഗത്തിന്റേയോ മരത്തിന്റേയോ തോലുകൊണ്ടുള്ളൊരു തൊട്ടിലിൽ ശാന്തമായുറങ്ങുന്ന ഒരു കൊച്ചല്ലാതെ തളത്തിനുള്ളിൽ മറ്റാരേയും കണ്ടില്ലെന്നുള്ളത് പരിഭ്രമത്തിന്റെ തോത് കുറച്ചു. ഒരു തുണിയ്ക്കുവേണ്ടി കണ്ണുകൾ വിശന്നു പാഞ്ഞു. തുണിക്കഷ്ണം പോയിട്ട് ഒരുതരി നൂലുപോലും അവിടെയെങ്ങും കണ്ടെത്താനായില്ല.

തനിക്ക് ബോധം നശിക്കുന്നതിനു മുൻപ് വസ്ത്രങ്ങളുണ്ടായിരുന്നു. അബോധാവസ്ഥയിലാതിനുശേഷം അഴിച്ചു മാറ്റിയതായിരിക്കാം. അപ്പോൾ ബോധത്തിനും അബോധത്തിനും ഇടയിലുള്ള സമയം എന്തായിരിക്കും സംഭവിച്ചിരിക്കുക? അവ്യക്തമായ ശരിയും തെറ്റും...?

വികൃതമായ ഭാഷയിൽ സംസാരിച്ചുകൊണ്ട് നാലഞ്ചു സ്ത്രീകൾ തളത്തിന്റെ ഉയരം കുറഞ്ഞ കവാടത്തിലൂടെ അകത്തേക്കു വന്നു. അപ്രതീക്ഷിതമായി യാതൊന്നും സംഭവിക്കാത്ത മുഖഭാവങ്ങൾ അവർക്കുണ്ടായിരുന്നു. സംസാരത്തിൽ നാടൻ ചായയുടെ രുചി. തന്നെപ്പോലെ വിവസ്ത്രകളായിരുന്ന അവർ നാണത്തിന്റെ ചെറിയ ലാഞ്ചനപോലും കാണിക്കാത്ത സ്വാഭാവികത സ്വീകരിച്ചവരായിരുന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്ത സ്ത്രൈണശരീരങ്ങൾ  തന്റരുകിലേക്ക് നടന്നടുത്തു. കൂട്ടത്തിൽ പ്രായം കൂടിയ സ്ത്രീ തന്റെ നെറ്റിത്തടത്തിൽ കൈവെച്ചത് തട്ടിമാറ്റണമെന്ന് ആഗ്രഹിച്ചു. പൂർണ്ണ ബോധം തിരിച്ചെത്തിയിട്ടില്ലാത്തതിനാൽ ശരീരവും ദുർബ്ബലമാണെന്ന് അപ്പോഴാണ്‌ മനസ്സിലായത്. അവർ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചിരിക്കുകയും ചെയ്യുണ്ടായിരുന്നു. ഒന്നും തിരിയാതെ മ്ളാനമൂകയായി നോക്കിക്കിടന്നു. അവർ, തന്നെ, പിടിച്ചെഴുന്നേല്പിച്ചു കട്ടിലിലിരുത്തി. പ്രായം കൂടിയ സ്ത്രീ മുളങ്കുറ്റിയിൽ സൂക്ഷിച്ചിരുന്ന പച്ചിലച്ചാറ്‌ തന്റെ വായിലേക്കുറ്റിച്ചു. സട കുടഞ്ഞെണീറ്റ സിംഹം കണക്കെ പെട്ടെന്നുണരാൻ സഹായിച്ച പച്ചിലച്ചാറിൽ അത്ഭുതം കൂറി. അപരിചിതത്വമേതുമില്ലാതെ അവരുടെ ശരീരഭാഗങ്ങൾ തന്നിൽ മുട്ടിയുരുമ്മിയിരുന്നത് അല്പം വെറുപ്പോടെയെങ്കിലും ജാള്യതയോടെ ആ സ്പർശന സുഖം ആസ്വദിച്ചുവൊ എന്നൊരു തോന്നൽ.

“എന്നെ നിങ്ങളെന്തിനാ ഇവിടെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നത്? എന്റെ വസ്ത്രങ്ങൾ താ. എനിക്ക് പോണം” ശബ്ദം ഉയർത്തി പറയണമെന്ന് കരുതിയിരുന്നതല്ല.

ഇനി, തന്നെയിവർ പിടിച്ചുകൊണ്ടു വന്നതായിരിക്കില്ലെന്നുണ്ടോ? നാട്ടിലൊക്കെ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് അടിപ്പെട്ട് അവസാനം ഇവരുടെ കൈകളിലകപ്പെട്ടതോ? ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലൊ. ഇപ്പോൾ സംഭവിക്കുന്നതല്ലാതെ ഒന്നും ഓർമ്മിക്കാനാവാതെ ശൂന്യമാണ്‌ മനസ്സ്..! ഈയിടെയായി മനസ്സെപ്പോഴും അങ്ങിനെയാണ്‌. കണ്ടതും കേട്ടതും മറന്ന് ചിന്തകളേതുമില്ലാതെ കൺമുന്നിൽ കാണുന്നതിൽ മാത്രം ഒതുങ്ങുക...! അല്പായുസ്സായ ചിന്തകൾ മാത്രം.

ശബ്ദം ഉയർന്നതിനാലായിരിക്കണം നാലഞ്ചു പുരുഷന്മാർ തളത്തിനകത്തേക്ക് ചെറിയ പരിഭ്രമത്തോടെ കയറിവന്നത്.  അന്യപുരുഷന്മാർ തന്റെ നഗ്നത കാണുന്നുവെന്ന കുറച്ചിൽ ഒരു കനലായി ജ്വലിച്ചു നിൽക്കാനിടയാക്കി. കൈകൾകൊണ്ട് പൊത്തിപിടിക്കാനുള്ള പാഴ്ശ്രമം ചരുക്കോല*പോലെ നേർത്തതായി. അവർക്കാർക്കും ഇത്തരം ഒരനുഭവമുള്ളതായി തോന്നിയില്ല. കൂട്ടത്തിലാർക്കെങ്കിലും എന്തെങ്കിലും അപകടം പിണഞ്ഞോ എന്ന ഭാവമായിരുന്നു.

തന്നോടൊപ്പം നിന്നിരുന്ന സ്ത്രീകൾക്കു ജ്വലിക്കാതിരുന്ന എന്തുതരം സവിശേഷതയായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ഒരു നിമിഷം ഓർത്തു, പലരും തന്നെക്കാൾ സുന്ദരികളും. കറുത്തവരല്ല, നന്നായി വെളുത്തവരുമല്ല. എന്നാൽ വെളുത്തവർ തന്നെ. ഒത്ത ഉയരവും തടിയും മുഴുപ്പും. തന്നേക്കാൾ നിറമല്പം കുറവെന്ന് തോന്നുമെങ്കിലും അനാവശ്യമായ ദുർമ്മേദസ്സുകളില്ലാത്ത ശരീരങ്ങൾ ശിലാവിഗ്രഹങ്ങൾ പോലെ ആകർഷണിയമായിരുന്നു. ഇടതൂർന്ന് ചുളിവുകളില്ലാതെ നീണ്ടുനിവർന്ന കാർകൂന്തൽ ചന്തിയ്ക്കു താഴെ വരെ കിടന്നിരുന്നത് സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയിഴകൾ നിരയൊപ്പിച്ച് വെട്ടി നിറുത്തിയിരുന്നു. സ്കൂൾ യൂണിഫോം പോലെ എല്ലാവർക്കും ഒരേ സ്റ്റൈൽ.

മാർദ്ദവമായ മൃഗത്തോലുകൊണ്ട് അരയ്ക്കു കീഴെയുള്ള മുൻവശത്തെ ബലമുള്ള മറ, സ്ത്രീകളുടേതിൽ നിന്നും അവിടേക്കു കയറിവന്ന പുരുന്മാരുടെ പ്രത്യേകതയിൽപ്പെടും. പ്രകൃതിയുടെ താക്കീതായി ബലമുള്ള മറ അരയ്ക്കു കീഴെ ഇടുങ്ങിക്കിടന്നു. അവർ സ്ത്രീകൾക്ക് നിർദേശങ്ങൾ നൽകി. തന്നെ കട്ടിലിൽ നിന്ന് താഴെയിറക്കി. നാണത്താൽ ചൂളിപ്പോയ ശരീരം മറ്റു സ്ത്രീകളുടെ മറ തേടി. തനിക്കൊരു പ്രത്യേകതയും കല്പിക്കാത്ത ഇവിടുത്തെ പുരുഷന്മാരുടെ സ്വാഭാവിക ചലനങ്ങൾക്ക് എന്തായിരിക്കാം കാരണം? മുഴുവനോടെ നിൽക്കുന്ന ഒരു സ്ത്രീയുടെ അസ്ഥാനങ്ങളിലേക്കെങ്കിലും നോക്കാത്ത പുരുഷന്മാരൊ? ഇതേത് ലോകം? ഭൂമി തന്നെയല്ലെ?

രണ്ടു സ്ത്രീകൾ തന്റെ കൈകളിൽ പിടിച്ച് പുരുഷന്മാർക്കു പുറകേ, പുറത്തേക്കു നടത്തി. ഒറ്റക്കവാടമുള്ള തളത്തിൽനിന്നു പുറത്തു കടക്കാൻ തലയല്പം കുനിക്കേണ്ടി വന്നു. വസ്ത്രങ്ങളേതുമില്ലാത്ത തന്റെ അരയിലെ വെള്ളിയരഞ്ഞാണത്തിലേക്ക് പല നയനനിരീക്ഷണങ്ങൾ പറ്റിച്ചേർന്നെങ്കിലും മടിച്ചു മടിച്ചകലുന്ന നാണത്തെ ഉൾക്കൊള്ളാതിരിക്കാൻ സാധിക്കുന്നില്ല. അവരുടെ ശ്രദ്ധ അരഞ്ഞാണത്തിലേക്കല്ലെങ്കിലോ എന്ന നാട്ടുനടപ്പ് ചിന്ത, തന്നിലെ കരുതിപ്പോരുന്ന സ്ത്രീത്വത്തിനു വെല്ലുവിളിയുയർത്തി. ഒരുവൾ പതിയെ അരഞ്ഞാണത്തിൽ സ്പർശിച്ച നിമിഷം തന്റെ വികലമായ ചിന്തകളുടെ മുനയൊടിഞ്ഞു.

പുറത്തെ വെയിലിനും തളത്തിനകത്തെ സുഖമുണ്ടായിരുന്നു. വിശാലമായ തളത്തിന്റെ പുറന്തോട് ഈറ്റയിലകളുടെ ഒതുക്കത്തിൽ ഭൂമിയെ തഴുകിനിൽക്കുന്ന വലിയൊരു വക്കോൽ കൂനപോലെ നിർമ്മലം. വേറേയും നലഞ്ചു കൂനകൾ. ചുറ്റുമുള്ള കൂനകൾക്കു മദ്ധ്യത്തിലായി, മരുഭൂമിയുടെ ഉച്ഛ്വാസമായി, കടൽത്തീരം പോലെ ശുദ്ധമായ മണൽത്തരികളാൽ സമൃദ്ധമായ വിശാലയിടം. കൂനക്കൾക്കു ചുറ്റും, പുറകുവശത്തായി അകന്നു പോകുന്ന മണൽത്തരികൾ നേർത്തുവരുന്നത് വൃക്ഷങ്ങളുടെ തുടക്കത്തിനായിരുന്നു. പിന്നീടങ്ങോട്ട് വളർന്നു പന്തലിച്ച കൂറ്റൻ മരങ്ങൾ. ശോഭ വിതറുന്ന തെളിമയുള്ള തുരുത്ത് കരിമ്പച്ച കാടുകളാൽ ബന്ധിക്കപ്പെട്ടുകിടന്നു.

വിശാലയിടത്തിന്‌ ഒത്ത നടുക്ക് പേരമരം പോലെ മൃദുവായ സാമാന്യം ഉയരത്തിലുള്ള ഉണങ്ങിയ നേർമരം*. കുഴിച്ചിട്ടിരിക്കുന്നു. ഇരുപതടി ഉയരമുള്ള മരത്തിനു മുകളിൽ കുരുത്തോലയെന്നു തോന്നിക്കുന്ന തോരണങ്ങൾ. ഇന്നെന്തോ വിശേഷദിവസമാണെന്നു തോന്നുന്നു. കുട്ടികളും മുതിർന്നവരും വൃദ്ധരുമെല്ലാം അവരവരുടേതായ ചെറുതും വലുതുമായ പ്രവൃത്തികളിൽ വ്യാപൃതരാണ്‌. പരിഭവമില്ലാത്ത പഞ്ചാരമണലിലിരുന്ന്‌ കുറച്ചു സ്ത്രീകൾ മറ്റുള്ളവരുടെ മുടിയെല്ലാം ചെത്തിയൊരുക്കുന്ന തിരക്കിലാണ്‌. ഇലകളും പൂക്കളും ഉണക്കിപ്പൊടിച്ച് നിറങ്ങളുണ്ടാക്കുന്ന മറ്റൊരു വിഭാഗം. ചമയങ്ങളുടെ ശ്രദ്ധയിലേക്കാണ്‌ അധികംപേരും തിരിഞ്ഞിരിക്കുന്നത്.

വിശാലയിടത്തിന്റെ മദ്ധ്യത്തിലൂടെ നേരേ എതിർ വശത്തേക്ക് നാലഞ്ചു സ്ത്രീകൾ ചേർന്ന് തന്നെ നടത്തിച്ചു. പലതരം ജോലികളിൽ മുഴുകിയിരിക്കുന്നവർ ഒരു നിമിഷം തന്റെ അരഞ്ഞാണത്തിലേക്ക് ശ്രദ്ധിക്കുന്നത് കണ്ടു. അവരെല്ലാവരുടേയും അരകൾ ഒഴിഞ്ഞവയായിരുന്നു. നടത്തത്തിനിടയിൽ അരുകിലേക്ക് ഒഴിഞ്ഞു മാറിയിരിക്കുന്ന ഒരു മദ്ധ്യവയസ്ക്കനെ കാണാനിടയായി. അയാളുടെ നോട്ടം വിശക്കുന്ന സിംഹത്തിന്റെ ആർത്തിപോലെ തോന്നി. അയാൾക്കരുകിലെത്തിയതും കൂടെയുള്ള സ്ത്രീകൾ ഉച്ചത്തിൽ അയാളെ ശകാരിക്കുകയും കാലുകൾകൊണ്ട് മണൽ കോരി എറിയുകയും ചെയ്തു. അയാളുടെ അരയിലെ മറ വരിഞ്ഞു മുറുക്കിയിരുന്നു.

കുട്ടികൾക്കും വൃദ്ധന്മാർക്കും ഇത്തരം മറകിളില്ലല്ലോയെന്ന് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. തിരിഞ്ഞുനോക്കി. ശരിയാണ്‌. ആൺവർഗ്ഗത്തിലെ അപൂർവ്വം ചില വൃദ്ധർക്കും കുട്ടികൾക്കും മറയുണ്ടെന്നതൊഴിച്ചാൽ മറ്റ് കുട്ടികളും വൃദ്ധരും പെറ്റിടുമ്പോഴത്തെ രൂപംതന്നെ. അനവസരത്തിലെ സൂക്ഷ്മപ്പെരുപ്പിനെപ്പോലും നിയന്ത്രിക്കാൻ പ്രകൃതികല്പിതമായ മാർഗ്ഗം സ്വീകരിക്കുകയാണെന്ന വിചാരമായിരുന്നു തനിക്കപ്പോൾ. മദ്ധ്യവയസ്ക്കനിൽ മറ്റുള്ളവരാൽ വരിഞ്ഞുമുറുക്കിയ മറയെന്നത് കണിശമാണ്‌.

പളുങ്കുപോലെ വെള്ളം. അരുവിയിലേക്കിറഞ്ഞുമ്പോഴും അവർ തന്റെ കയ്യിൽ പിടിച്ചിരുന്നു. പരിചിതമല്ലാത്ത പ്രയാസങ്ങൾ പരിമിതപ്പെടുത്തുന്ന പിടുത്തം. തന്റെ തലമുടി ഉയർത്തിപ്പിടിച്ചവർ കഴുത്തോളം വെള്ളത്തിൽ അല്പസമയം നിറുത്തി. കരയ്ക്കു കയറ്റി നനവുള്ള ശരീരത്തിലെ തലമുടിയൊഴികെയുള്ള രോമങ്ങളെല്ലാം കത്തിപോലെയുള്ള രണ്ടു കല്ലുകളുടെ കൂർത്തുപരന്ന ഭാഗംകൊണ്ട് വിദഗ്ദമായവർ നീക്കം ചെയ്തു. പലപ്പോഴും ബലപ്രയോഗത്തിലൂടെയാണ്‌ അവർക്കത് നിർവ്വഹിക്കാൻ കഴിഞ്ഞത്. തന്റെ തോളത്തു തട്ടിയും ആശ്വാസ ശബ്ദങ്ങൾ പുറപ്പെടുവിച്ചും സാന്ത്വനപ്പെടുത്താൻ ആവത് ശ്രമിച്ചെങ്കിലും ആദ്യമായുള്ള അവരുടെ ബലപ്രയോഗം വരാനിരിക്കുന്ന തിക്താനുഭവങ്ങളുടെ മുന്നറിയിപ്പാകുമോ എന്ന ശങ്ക വിട്ടകന്നില്ല. തലമുടിയുടെ തുമ്പറ്റം വെട്ടി നേരെയാക്കി. നെറ്റിയിലേക്കു കോതിയിട്ട മുടിയിഴകളെ നിരയൊപ്പിച്ച് വെട്ടി. വീണ്ടും അരുവിയിലേക്കിറക്കി തലയടക്കം കുളിപ്പിച്ചു. ചതച്ചുപിഴിഞ്ഞ പച്ചിലത്താളി തലയിൽ തേച്ച് മുടി നന്നായി കഴുകി. സുഗന്ധമുള്ള നേർപ്പിച്ച മരത്തൊലികൊണ്ട് ദേഹമെല്ലാം തേച്ചുകഴുകി. മുങ്ങിനിവർന്നപ്പോൾ അവർ തന്റെ കൈകൾ വിട്ടിരുന്നു. അരഞ്ഞാണമൊഴിച്ചാൽ താനും ആ സ്ത്രീകളിലൊരുവളായി തീർന്നിരിക്കുന്നു. തന്റെ മുഖത്തു നോക്കി ചിരിച്ചും താടിയ്ക്കു പിടിച്ചും കെട്ടിപ്പിടിച്ചും അവർ സന്തോഷസ്വരങ്ങൾ പുറപ്പെടുവിച്ചു.

വിശാലയിടത്തെത്തുമ്പോൾ ദേഹത്തെ വെള്ളമെല്ലാം വറ്റിയിരുന്നു. തന്റെ വെള്ളിയരഞ്ഞാണത്തിനു സമാനമായി പലരുടേയും അരകളിൽ വള്ളിയരഞ്ഞാണങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പരിണാമത്തിന്റെ പുതുമകളായി സൗന്ദര്യത്തിന്റെ പൂതിമണം പവിഴ മനസ്സുകളിൽ പറ്റിച്ചേരുന്നതായി തോന്നി. മാറ്റത്തിന്റെ അച്ചടക്കമില്ലായ്മയിൽ നിന്ന് അകന്നു നിൽക്കണമെന്ന് മനസ്സാഗ്രഹിക്കുന്നു. എന്നാലും അറിയാതൊരു മോഹം മുന്നേ നിൽക്കുന്നുണ്ട്.

കടുത്തതല്ലാത്ത നിറങ്ങളുടെ ധാരാളിത്തമാണ്‌  മദ്ധ്യവയസ്ക്കനൊഴികേ മറ്റെല്ലാവരുടേയും ശരീരങ്ങൾ. ശരീരത്തിലെ ചമയങ്ങളിൽ അറ്റകുറ്റപണികൾ നടത്തുന്നവരും തുള്ളിച്ചാടി സന്തോഷം പങ്കിടുന്ന കുട്ടികളും ചെറുകൂട്ടങ്ങളായി വിശാലയിടത്തിൽ ചിതറിക്കിടപ്പുണ്ട്.

നേരിയ നിറമുള്ള ചായങ്ങൾ കലാവിരുതോടെ തേച്ചുപിടിപ്പിച്ച മാറിടവുമേന്തി അടുത്തേക്കു വന്ന സ്ത്രീ തന്നെ പിടിച്ചു കൊണ്ടുപോയി കുത്തിനിറുത്തിയിരിക്കുന്ന ഒരു മരക്കുറ്റിയിലിരുത്തി. മറയുള്ളൊരു പുരുഷൻ ഏതോ കായുടെ പുറന്തോടിൽ ചായവുമായെത്തി.

ഏകാഗ്രതയോടെ, ചായത്തിൽ ചെടിത്തണ്ടു മുക്കി തന്റെ മുഖത്ത് വരക്കാൻ തുടങ്ങി. എതിർപ്പുകളെ കീഴടക്കുന്ന ശക്തികൾക്കിടയിലെന്ന ബോധം തന്നെ അനുസരണയുള്ള കുട്ടിയാക്കി. മുഖത്തും പുറത്തും നെഞ്ചത്തും വയറ്റത്തുമൊക്കെയായി ചായങ്ങൾ താഴോട്ടിഴഞ്ഞു. അയാൾ പലതരം മരക്കമ്പുകളുപയോഗിച്ച് ചായം പിടിപ്പിച്ചുകൊണ്ടിരുന്നു. ഏതൊരു സ്ത്രീയും പുരുഷന്റെ നേരിട്ടുള്ള നോട്ടത്തിൽ ചൂളിപ്പോകേണ്ട ഭാഗം പിന്നിടുമ്പോൾ, ശരീത്തിൽ നിന്ന് നാണത്തിന്റെ ചീളുകൾ നാണമില്ലാതെ പടിയിറങ്ങുന്നതായി അനുഭവപ്പെട്ടു.

ചായം തേച്ച ശരീരത്തിനിപ്പോൾ വസ്ത്രങ്ങളില്ലെന്ന കുറവ് തിരിച്ചറിയാനാകുന്നില്ല. തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നില്ലാതായി. ക്ഷണിക്കാതെ, കൈ പിടിച്ചു വലിക്കാതെ മറ്റുള്ളവരുടെ കൂട്ടത്തിലേക്ക് നടന്നു.

അവർ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു. പെട്ടെന്നുതന്നെ ചിതറിക്കിടന്ന കൂട്ടങ്ങളെല്ലാം ഒന്നായി. മറ്റൊരു കൂനയിലേക്ക് വരിയായി നീങ്ങി. ആദ്യം കണ്ട തളത്തിനേക്കാൾ വലിപ്പമുണ്ടായിരുന്നു അതിനകത്തെ തളത്തിന്‌. വിവിധ വർണ്ണങ്ങളോടെ ഉയരത്തിലുള്ള കുറേ വടികൾ തളത്തിനകത്ത് അലങ്കരിച്ചു വെച്ചിരുന്നു. കൂട്ടത്തിൽ പ്രായം കൂടുതൽ തോന്നിക്കുന്ന മറയില്ലാത്ത ഒരു വൃദ്ധൻ വടിയെടുത്ത് കണ്ണിനോടു ചേർത്ത് കണ്ണടച്ചു പ്രാർത്ഥിച്ച് അകത്തേക്കു കയറിവന്ന ഓരോ പുരുന്മാർക്കും നൽകി. വടി ലഭിച്ചവർ പുറത്തേക്കു നീങ്ങി. ഓരോ പുരുഷന്റെ പിന്നിൽ നിന്നും ഓരോ സ്ത്രീകൾ പുരുഷന്മാരുടെ തോളത്തു പിടിച്ച് പുറത്തു കടന്നു. തീവണ്ടിപോലെ നിര നീണ്ടു. അവശേഷിച്ചവർ നിരയായി തീവണ്ടിക്കൊപ്പം ചേർന്നു. മുഴുവൻ കൂനകൾക്കകത്തും കുണുങ്ങിക്കുണുങ്ങി വടികളൊരു പ്രത്യേക താളത്തിൽ ചലിപ്പിച്ച്, തീവണ്ടി കയറിയിറങ്ങി. കുണുങ്ങുമ്പോൾ ശരീരം മൊത്തം കുലുങ്ങും. ആചാരത്തിന്റെ പ്രഥമ ഭാഗം തീർന്നപ്പോൾ എല്ലാരും വിശാലയിടത്തിന്റെ ഒരരുകിൽ ഒത്തുകൂടി.

പലതരം ഡാൻസുകളും മത്സരങ്ങളും ആഹ്ളാദത്തോടെ കണ്ടും അറിഞ്ഞും അനുഭവിച്ചും നിന്നു. ആണെന്നോ പെണ്ണെന്നോ തരന്തിരിവില്ലാതെ നഗ്നശരീരങ്ങളുടെ ഗുസ്ഥി പോലുള്ള മത്സരം കഴിഞ്ഞതോടെ മുഴുവൻ ശരീരങ്ങളും മണലിൽ കുളിച്ചിരുന്നു. മത്സരം അവസാനിച്ചതും എല്ലാവരും ഒരാരവത്തോടെ മദ്ധ്യത്തിലായി സ്ഥാപിച്ച നേർമരത്തിനടുത്തേക്ക് പാഞ്ഞടുത്തു. മരത്തെ തലങ്ങും വിലങ്ങും വടികൊണ്ടടിതുടങ്ങി. വടികളെല്ലാം ഒടിഞ്ഞു താഴെ വീണതിനുശേഷം മരത്തെ ശക്തിയായി തള്ളി താഴെയിടുന്നതോടെ ചടങ്ങവസാനിക്കുന്നു.

അതവരുടെ പതിവായി നടക്കാറുള്ള ഉത്സവമായിരുന്നില്ലെന്നും, പുതിയൊരു വ്യക്തിയെ തങ്ങളോടൊപ്പം ചേർക്കുന്ന ചടങ്ങാണെന്നും, ചടങ്ങു തീരുമ്പോൾ പുതിയ വ്യക്തിയെ തങ്ങളിലൊരാളായി മാറ്റിയെടുക്കാനുമുള്ള ശാരീരികവും മാനസികവുമായ അഭ്യാസങ്ങളായിരുന്നെന്നും മനസ്സിലാക്കിയത് ഒരു മാസത്തെ അവരോടൊത്തുള്ള ജീവിതത്തോടെയാണ്‌. എങ്കിലും ആണുങ്ങൾക്കുള്ള മറ സ്ത്രീപുരുഷ സമത്വത്തിന്റെ തെന്നിനില്പായി തനിക്കു തോന്നി. പ്രകൃതികല്പന അംഗീകരിക്കാനാകാത്ത മനസ്സാണൊ തന്റേതും?.

ശരീരാവയവങ്ങൾ കാഴ്ചവസ്തുവല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. അമിത കാഴ്ചകൾക്കുള്ള ഉപകരണമല്ല തങ്ങളെന്ന് ഈ അന്തരീക്ഷം പഠിപ്പിക്കുന്നു. ഭോഗവസ്തുവാണ്‌ സ്ത്രീയെന്ന ധാരണയോടെ പുരുഷന്മാരുടെ നോട്ടം കടന്നുവരുന്നില്ലല്ലോ. സന്ദര്യം കൊണ്ട് നേടാവുന്ന അഹങ്കാരങ്ങൾ അറ്റുവീഴുന്നത് എത്ര തിടുക്കത്തോടെയാണ്. പ്രത്യേക പരിഗണനകൾ അനാവശ്യമാകുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദയാദാക്ഷിണ്യങ്ങൾ കൈവിടേണ്ടി വരുന്നതിലെ നഷ്ടബോധം മനസ്സിനെ കീഴ്പ്പെടുത്തുന്നുമുണ്ട്.

കൂനകളുടെ അരികു ചേർന്ന് നടക്കുമ്പോൾ താനേതൊക്കെയോ ലോകത്തുകൂടി സഞ്ചരിച്ചുകൊണ്ടിരുന്നു. വിവസ്ത്രയാണെന്ന നേരിയ ഓർമ്മ പോലും സമീപത്തെങ്ങുമില്ല. ഭയക്കാതെ സ്വാതന്ത്രത്തോടെ നടക്കാം. ആരേയും ഒളിഞ്ഞു നോക്കേണ്ടതായ ആവശ്യം വരുന്നില്ല.

പെട്ടെന്നൊരു മുരൾച്ച കേട്ട് തിരിഞ്ഞു നോക്കി. ഒറ്റപ്പെട്ട ഒരു മണൽവൃക്ഷത്തിനു കീഴെ വിശന്ന സിംഹത്തിന്റെ കണ്ണുകളോടെ മദ്ധ്യവയസ്ക്കൻ. പൊട്ടിവീണ ഭയം മൂലം തന്റെ ശരീരം വിറക്കാൻ തുടങ്ങി. നേരേ മണലിൽ കൂടി വേഗത്തിലോടാൻ തിടുക്കം കൂട്ടി. കടൽക്കരയിലൂടെ ഓടുന്നതുപോലെ കാലു കുഴയുന്നു. മദ്ധ്യവയസ്ക്കൻ തന്നെ പിന്തുടരുന്നു. ഭയം പുറപ്പെടുവിച്ച ശബ്ദത്തിന്‌ വലിയ മുഴക്കമായിരുന്നു. വക്കോൽക്കൂനകളിൽ നിന്ന് മനുഷ്യർ പുറത്തു ചാടി. തന്റെ അരഞ്ഞാണത്തിൽ പിടികൂടിയ മദ്ധ്യവയസ്ക്കനോടൊപ്പം മണലിൽ വീണ്‌ ഉരുണ്ടുമറിഞ്ഞു. വടികളുമായി പാഞ്ഞെത്തിയ മനുഷ്യർ പേപ്പട്ടിയെ തല്ലുന്നതുപോലെ മദ്ധ്യവയസ്ക്കനെ മാറ്റിയിട്ട് അടിയ്ക്കാൻ തുടങ്ങി. പാതി ചത്ത മൃഗത്തെയെന്നവണ്ണം അതിനെ വലിച്ചിഴച്ചവർ കാടിനു നേർക്കു നടന്നു. തന്റെ ദേഹത്തെ മണലെല്ലാം തുടച്ചുമാറ്റി സമാധാനിപ്പിക്കുന്നതിനിടയിൽ ‘ആ മൃഗത്തിന്റെ ശല്യം അവസാനിച്ചെന്നും, മൃഗങ്ങൾക്കൊപ്പം കാട്ടിലാണ്‌ അതിന്റെ സ്ഥാനമെന്നുമുള്ള’ അവരുടെ വികൃതഭാഷയുടെ അർത്ഥം മനസ്സിലാക്കാനുള്ള അറിവ് സ്വായത്തമാക്കിയതിൽ കൃതാർത്ഥയായി. ലിംഗഭേദം വിഘ്നമാകാതെ പൊതുശത്രു വേരറ്റു വീഴുന്ന വക്കോൽകൂനകളിൽ ഒരിളങ്കാറ്റ് ഉരസി നിൽപ്പുണ്ടായിരുന്നു.

സ്വയമേ, ദേഹത്തെ വെള്ളിയരഞ്ഞാണം വലിച്ചുപൊട്ടിച്ച് ദൂരേക്കെറിഞ്ഞ് അവർക്കൊപ്പം സാവധാനം നടന്നു.

      -----------------------------
ചരുക്കോല* = തെങ്ങിന്റെ ഓല മെടഞ്ഞ് പുര കെട്ടി, വീണ്ടും ഒരു വർഷം കഴിഞ്ഞ് പുതുക്കിപ്പണിയാൻ, പഴയ ഓല പൊളിച്ചു മാറ്റുമ്പോൾ ലഭിക്കുന്ന മഴയും വെയിലും കൊണ്ട് നുറുമ്പിച്ച ഓല. ഈ ഓലകൾ നിറയെ വ്യക്തമായ പഴുതുകളായിരിക്കും, ദുർബലവുമായിരിക്കും.

നേർമരം*= വളവില്ലാതെ നേരെ വളർന്ന മരം.