12/11/10

വിശ്വസിച്ചാലും ഇല്ലെങ്കിലും....

12-11-2010

ഇരുട്ട്‌ വീണ് തുടങ്ങുന്നതേ ഉള്ളു. എങ്കിലും ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്‌, പ്രത്യേകിച്ചും ആ ക്ഷേത്ര പരിസരത്ത്‌.


കുന്നിന്‍ ചെരിവ്‌ പോലെ താഴ്ന്ന പ്രദേശത്താണ്‌ ക്ഷേത്രം. സമതലനിരപ്പില്‍ നിന്ന്‌ ഒരിറക്കം ഇറങ്ങിച്ചെല്ലുന്നത്‌ ക്ഷേത്രത്തിന്റെ പൂമുഖത്തേക്കാണ്‌. ചുറ്റുവട്ടത്തെങ്ങും വീടുകള്‍ ഇല്ല. ആളും അനക്കവും ഇല്ലാതെ കിടന്നതിനാല്‍ പരിസരമാകെ കമ്മ്യൂണിസ്റ്റ്‌ പച്ചയും പുല്ലാനിവള്ളികളും കെട്ടുപിണഞ്ഞ്‌ കിടന്നിരുന്നു. കടുത്ത കരിമ്പച്ച നിറം അന്തരീക്ഷത്തിന്‌ ഭീകരരൂപം നല്‍കുന്നു. ഒറ്റക്കൊരാള്‍ ആ പരിസരത്ത്‌ കൂടെ തനിച്ച്‌ പോകാറില്ലെന്നത്‌ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഒന്നുരണ്ട്‌ മുത്തശ്ശന്‍ മരങ്ങള്‍ കൂടി ഈ ഭയത്തിന്‌ എരിവ്‌ പകരുന്നു. ക്ഷേത്രത്തില്‍ നിന്ന്‌ കയറിച്ചെല്ലുന്ന സമതല നിരപ്പില്‍ തന്നെയാണ്‌ ഒരു പഴയ ആല്‍വൃക്ഷം. പൊട്ടിപ്പൊളിഞ്ഞ ആല്‍ത്തറയും അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന കുറ്റിച്ചെടികളും പ്രത്യേക ശ്രദ്ധയൊന്നും അവിടേക്കില്ലെന്ന്‌ വ്യക്തമാക്കുന്നു. തൊട്ട്‌ തന്നെ ചെറിയ ഇടവഴി. ആലിന്റെ അരികില്‍ വരെ കാറ്‌ കടന്ന്‌ വരാവുന്ന വഴി പിന്നീടങ്ങോട്ട്‌ ആള്‍ സഞ്ചാരമില്ലാതെ പുല്ല്‌ പിടിച്ച്‌ കിടക്കുന്നു.

ആലിന്റെ അരികിലെത്തിയ തെങ്ങുകയറ്റക്കാരന്‍ കുമാരന്‍ ഇടവഴി തിരിഞ്ഞ്‌ അമ്പലപ്പറമ്പിലേക്ക്‌ കയറി. അയാള്‍ക്ക്‌ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വെള്ള സാരിയുടുത്ത ഒരു സ്ത്രീ രൂപം അമ്പലത്തിനടുത്ത്‌ നിന്ന്‌ കയറ്റം കയറി വരുന്നു.

അയാള്‍ ഏണി ചരിച്ച്‌ തൊട്ടടുത്ത പറമ്പിലേക്ക്‌ കയറി. വേലിയോട്‌ ചേര്‍ത്തി ഏണി താഴെ കിടത്തിവെച്ചു. വേലിപ്പടര്‍പ്പില്‍ ഒളിഞ്ഞിരുന്ന്‌ ആ രൂപത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. വെളുത്ത സാരി മാത്രമാണ്‌ കാണാന്‍ കഴിയുന്നത്‌. പിന്നെ ആകെ ഒരു കറുത്ത രൂപം.

ഇരുട്ടായാലും അമ്പലപ്പറമ്പിലൂടെ തന്റെ വീട്ടിലേക്ക്‌ ഒറ്റയ്ക്ക് പോകുന്ന ധൈര്യവാനാണ്‌ കുമാരന്‍. എത്ര വൈകിയാലും രണ്ട്‌ കുപ്പി കള്ള്‌ അകത്താക്കി ഇരുപതടി നീളം വരുന്ന ഏണിയും ചുമലില്‍ വെച്ചാല്‍ ധൈര്യം താനെ വരും. പിന്നെ എല്ലാം പുല്ലാണ്‌.

മറ്റൊന്നും ശ്രദ്ധിക്കാതെ ആലിനെ ലക്ഷ്യം വെച്ച്‌ ചെറിയ കയറ്റം കയറുന്ന രൂപത്തെ കുമാരന്‍ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. കള്ളിന്റെ വീര്യം നഷ്ടപ്പെട്ടെങ്കിലും ഇല്ലാത്ത ധൈര്യം സംഭരിച്ച്‌, അടുത്ത്‌ വരുന്ന രൂപത്തിന്റെ മുഖം കാണാന്‍ ശ്രമിച്ചു.

ദേവിയാണ്‌ പ്രതിഷ്ഠ. ഇതിന്‌ മുന്‍പും പലരും കണ്ടീട്ടുണ്ടത്രെ, രാത്രി അല്ലെന്ന്‌ മാത്രം. ഉച്ച സമയങ്ങളില്‍ ചിലപ്പോള്‍ അമ്പലത്തില്‍ നിറുത്താതെയുള്ള മണിയടി ഒച്ച കേട്ടാല്‍ അന്ന്‌ ദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ജനങ്ങള്‍ ഓടിക്കൂടുമ്പോഴേക്കും മുടി അഴിച്ചിട്ട്‌ കടും ചുവപ്പ്‌ നിറത്തിലുള്ള സാരിയുമായി തുറന്നു കിടക്കുന്ന അമ്പലവാതിലിലൂടെ അകത്ത്‌ കയറുന്ന ദേവിയുടെ പിന്‍ഭാഗം പലരും കണ്ടിട്ടുണ്ട്‌. കൂപ്പ്‌ കൈകളോടെ അടഞ്ഞ വാതിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്ന ഭക്തര്‍, പത്ത്‌ മിനിറ്റിന്‌ ശേഷം തുറക്കപ്പെടുന്ന ശ്രീകോവിലിനുള്ളിലെ ജ്വലിച്ചു നില്‍ക്കുന്ന വിളക്കുകളുടെ പ്രകാശത്തില്‍ ദേവി വിഗ്രഹം വണങ്ങി സായൂജ്യമടയും. പൂജാരി നല്‍കുന്ന പ്രസാദം വാങ്ങി തിരിച്ച്‌ പോകും.

ഈയിടെയാണ്‌ ക്ഷേത്രത്തിന്‌ അല്‍പം ജീവന്‍ വെച്ചത്‌. അതും ചെറുപ്പക്കാരനായ പൂജാരിയുടെ വരവോടെ. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം അമ്പലം നിറയെ ജനങ്ങളാണ്‌, പെണ്ണുങ്ങളും കുട്ടികളും പുരുഷന്‍മാരുമായി. ശാന്തിയുടെ കൈപ്പുണ്യമാണെന്ന്‌ ഒരു കൂട്ടര്‍ പറയുമ്പോള്‍ ദേവി തിരിച്ചെത്തിയതാണെന്ന്‌ മറ്റൊരു കൂട്ടര്‍. ദേവി ഒരിക്കലും വെള്ള വസ്ത്രം ധരിക്കില്ലെന്നാണ്‌ ഒരു ന്യായം. എങ്ങിനെ ആയാലും ജനങ്ങള്‍ക്ക്‌ ഈ ക്ഷേത്രത്തിനോടുള്ള മതിപ്പ്‌ വര്‍ദ്ധിച്ചിരിക്കുന്നു.

അങ്ങ്‌ തെക്കാണ്‌ പൂജാരിയുടെ നാട്‌. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയുമാണ്‌ ശാന്തിപ്പണി സ്വീകരിക്കാന്‍ കാരണം. രണ്ട്‌ കൊല്ലം മുമ്പ്‌ ഈ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ആരും അത്ര ഗൌനിച്ചിരുന്നില്ല. വിവാഹം കഴിക്കാത്ത ഒരു പയ്യന്‍ എന്നേ കരുതിയിരുന്നുള്ളു. കുറെ നാള്‍ പൂജയൊക്കെ മുറയ്ക്ക്‌ നടന്നെങ്കിലും ജനങ്ങള്‍ അത്ര അടുത്തിരുന്നില്ല.

ഒരിക്കല്‍ അലഞ്ഞുതിരിഞ്ഞ്‌ നടന്നിരുന്ന ഒരു ഭ്രാന്തി അമ്പലപ്പറമ്പില്‍ കിടന്നുറങ്ങിയതോടെ കാര്യങ്ങള്‍ തിരിഞ്ഞു. രാത്രിയില്‍ ക്ഷേത്രവളപ്പില്‍ യക്ഷിയെ കണ്ടെന്ന വാര്‍ത്ത ചുറ്റുവട്ടം പരന്നു. കുമാരന്‍ മാത്രമായിരുന്നു അവരെ ആ സ്ഥലത്ത്‌ നേരില്‍ കണ്ടത്‌. അന്നത്‌ കുമാരന്‍ കള്ള്ഷാപ്പില്‍ എടുത്തിട്ടപ്പോള്‍ ഉണ്ടായ പുകില്‌ പറയാതിരിക്കുന്നതാണ്‌ ഭംഗി. അവിടെ നിന്നാണ്‌ ഭ്രാന്തി യക്ഷിയെന്ന ധാരണ പരന്നത്.

ആ സംഭവത്തിന്‌ ശേഷം ഒറ്റയും തറ്റയുമായി ജനങ്ങള്‍ അമ്പലത്തില്‍ എത്തി. പൂജാരിക്ക്‌ അതൊരാശ്വാസമായെങ്കിലും ജനങ്ങളില്‍ കടന്നു വന്ന വിശ്വാസത്തിന്‌ അടിത്തറയിട്ട് നിര്‍ത്താന്‍ മറ്റെന്തെങ്കിലും ചെയ്തേ പറ്റു എന്ന ചിന്ത കലശലായി.

ദേവി പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയെന്ന വാര്‍ത്ത പിന്നീട്‌ പരിസരപ്രദേശങ്ങളില്‍ കാട്ടുതീ പോലെ പടരന്നു. ആദ്യം കണ്ടത്‌ പൂജാരിയാണ്‌. ദേവിയെ കാണാന്‍ ജനങ്ങള്‍ക്ക്‌ ആകാംക്ഷ വര്‍ദ്ധിച്ചു. മുടി അഴിച്ചിട്ട്‌ അമ്പലത്തിനകത്തേക്ക്‌ കയറിപ്പോകുന്ന ദേവിയെ ചിലരൊക്കെ കണ്ടതോടെ ക്ഷേത്രം ഉണര്‍ന്നു. ദേവീമാഹാത്മ്യം കുഞ്ഞു മനസ്സുകളിലും മറ്റുള്ളവരിലും ആഴ്ന്നിറങ്ങി തൊട്ടടുത്ത ക്ഷേത്രത്തിലെ ദേവിയില്‍ ചെന്നെത്തിനിന്നു. അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി കാഴ്ചകള്‍ മനസ്സുകള്‍ കീഴടക്കിയപ്പോള്‍ ക്ഷേത്രത്തിലെ വരുമാനം കുന്നുകൂടി.

വീടുകളിലെ പൂജയും ഹോമവും മറ്റുമായി പൂജാരി കേമനായി. സംഭാവനയിലൂടെ ലഭിച്ച കാറിലാണ്‌ പൂജാരി ഇപ്പോള്‍ ക്ഷേത്രത്തില്‍ വരുന്നത്‌.

ക്ഷേത്രാങ്കണം ആളും അ‍നക്കവും വെളിച്ചവും വന്നതോടെ ദേവിയുടെ പ്രത്യക്ഷപ്പെടല്‍ നിലച്ചു എന്നു പറയാം. ഇപ്പോഴാരും ദേവിയെ കാണാറില്ലെങ്കിലും ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ ക്ഷേത്രം ആഴ്ചയിലൊരിക്കല്‍ തിളങ്ങി നിന്നു. മറ്റ്‌ ദിവസങ്ങളില്‍ ഇപ്പോഴും ആരും അങ്ങോട്ട്‌ പോകാറില്ല, പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. വല്ലപ്പോഴുമൊക്കെ രാത്രിയില്‍ കാണുന്ന യക്ഷി തന്നെ പ്രശ്നം. ഒരു നിഴലായി എന്തെങ്കിലും കണ്ടാല്‍ പോലും പെട്ടെന്ന്‌ പ്രചാരം ലഭിക്കുന്നു എന്നത്‌ യക്ഷിക്കഥകളുടെ പ്രത്യേകതയാണല്ലൊ.

ആലിനോട്‌ അടുക്കുന്ന രൂപത്തെ ഒരു നിലയ്ക്കും തിരിച്ചറിയാന്‍ കഴിയാതെ കുമാരന്‍ വിഷമിച്ചു. മുന്‍പ്‌ തോന്നിയിരുന്ന നേരിയ ഭയം ഇപ്പോള്‍ ഒരു കണ്ടെത്തലിന് ‍സാക്ഷ്യം വഹിക്കുന്ന ആകാംക്ഷയായി പരിണമിച്ചിരിക്കുന്നു.

പെട്ടെന്നുള്ള ഇടിമിന്നലില്‍ ആ രൂപം ഒന്ന്‌ ഞെട്ടി. കുമാരന്‍ അവിശ്വസനീയമായ കാഴ്ച കണ്ട് വിശ്വാസം വരാതെ തരിച്ച് നിന്നു. ഒരു സൈഡ്‌ മാത്രമെ കണ്ടുള്ളുവെങ്കിലും കുമാരന്‌ ഉറപ്പായി.

നാളികേരക്കൊലയും പട്ടയും വെട്ടിയിടുന്ന അറ്റം വളഞ്ഞ വെട്ടുകത്തിക്കായി അയാള്‍ ഇരുട്ടില്‍ തപ്പി. ചെറിയ ഒരനക്കം ശ്രദ്ധയില്‍പ്പെട്ട രൂപം ആ ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോഴാണ്‌ വീണ്ടും മിന്നല്‍.

കുമാരനെ കണ്ടെത്താന്‍ ആ രൂപത്തിന്‌ കഴിഞ്ഞില്ലെങ്കിലും അയാള്‍ക്കെല്ലാം വ്യക്തമായി.

-സീരിയലില്‍ അഭിനയിക്കാന്‍ ഓടിപ്പോയ നമ്മുടെ പേങ്ങന്റെ മോള്‌....-

ചാടിയിറങ്ങി ആ ചെള്‌ക്കേടെ കഴുത്ത്‌ കണ്ടിക്കാനാണ്‌ തോന്നിയത്‌. ഇത്രേം പാവങ്ങളുടെ വിശ്വാസത്തിന്മേല്‍‍ അന്ധവിശ്വാസത്തിന്റെ അലകള്‍ സൃഷ്ടിച്ച്‌ പണം ഉണ്ടാക്കുന്ന കൂട്ടരുടെ കൂട്ടത്തില്‍ അവിളിനി ഉണ്ടാകാന്‍ പാടില്ല.

അയാള്‍ വെട്ടുകത്തിയില്‍ പിടി മുറുക്കിയതും ഇടവഴിയിലൂടെ റിവേഴ്സായി ഒരു കാറ്‌ വന്നതും ഒരുമിച്ചായിരുന്നു. വേലിപ്പടര്‍‍പ്പിലേക്ക്‌ ഒതുങ്ങി നിന്നു. കുമാരനെ അവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.

ആലിനോട്‌ ചേര്‍ന്ന് കാര്‍ നിന്നു. ലൈറ്റ്‌ ഓഫായി. ഡോര്‍ തുറന്നു. അടഞ്ഞു. വേഗത്തില്‍ കാര്‍ മുന്നോട്ട്‌ നീങ്ങി.

കുമാരന്‍ ഏണിയെടുത്ത്‌ തോളില്‍ വെച്ച്‌ തൊട്ടടുത്ത പറമ്പില്‍ നിന്ന് പുറത്ത്‌ കടന്നു. അമ്പലത്തിന്‌ നേരെ നടന്നു. ഇരുട്ടിലും അയാള്‍ക്ക്‌ വഴി കൃത്യമായിരുന്നു.

"കുമാരേട്ടാ ഏണി ഇപ്പോള്‍ എന്റെ തല പൊളിച്ചേനെ. ഭാഗ്യത്തിണ്‌ ഞാന്‍ മാറി." അമ്പലത്തില്‍ നിന്ന് നടന്നു വരികയായിരുന്ന പൂജാരിയുടെ ശബ്ദം.

"ശാന്തിയെന്താ ഈ നേരത്ത്‌? നിന്റെ കാറ്‌ പോയല്ലൊ..."

"അല്‍പം വൈകി. അവര്‍ മെയിന്‍ റോഡില്‍ നില്‍ക്കും. ഇവിടെ ആകെ ഇരുട്ടല്ലെ?"

"എന്നാ മോന്‍ ചെല്ല്..."

കുമാരന്‍ ഇരുട്ടിലൂടെ പിന്നേയും മുന്നോട്ട്‌.