28/12/09

പാത്തുമ്മീവി വരുന്നേ...

28-12-2009
പാത്തുമ്മീവി പെറ്റു. അവള്‍ പെറ്റിട്ടത്‌ തങ്കക്കുടം പോലെ ഒരാണ്‍ കുഞ്ഞിനെ .

പേറെടുത്തത്‌ അമ്മിണിപ്പറച്ചി തന്നെ. ആശുപത്രിയില്‍ നേഴ്സാണ്‌. താഴ്ന്ന ജാതിക്കാരിയായതിനാല്‍ വളരെ കുറച്ചു പേര്‍ മാത്രമെ അമ്മിണി സിസ്റ്റര്‍ എന്ന്‌ വിളിച്ചിരുന്നുള്ളു. അന്നാട്ടിലെ മുഴുവന്‍ പ്രസവവും കൈകാര്യം ചെയ്തിരുന്നത്‌ അവരാണ്‌. ആരും പ്രസവത്തിന്‌ ആശുപത്രിയില്‍ പോകാറില്ല. മാസന്തോറും മെഡിക്കല്‍ ചെക്കപ്പില്ല. ബെഡ്‌ റെസ്റ്റില്ല. പേറ്റ്നോവ്‌ തുടങ്ങുന്നതിനു മുന്‍പ്‌ അവരെ അറിയിക്കും. പിന്നെയെല്ലാം അമ്മിണിപ്പറച്ചിയുടെ കൈകളിലാണ്‌.

ഓല കൊണ്ടൊ ഓടു കൊണ്ടൊ ഉണ്ടാക്കിയ ചെറിയ പുര. ഭൂരിഭാഗം വീടുകളിലും ഒന്നൊ രണ്ടൊ മുറി കൂടാതെ ഒരു ചായ്പ്പും* മാത്രമെ ഉണ്ടാകു. മിക്കവാറും ചായ്പ്പിനകത്താകും പ്രസവം നടക്കുക. വെളിച്ചം തീരെ കുറവായ ചായ്പ്പില്‍ മണ്ണെണ്ണ വിളക്ക്‌ കത്തികൊണ്ടിരിക്കും.

പാത്തുമ്മീവിക്ക്‌ കൂട്ടിരിക്കാനും സഹായിക്കാനും ഉമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. നിക്കാഹ്‌ കഴിയാതെ പെറ്റതാണ്‌. അതുകൊണ്ടുതന്നെ എല്ലാരും ഒരകല്‍ച്ച കാത്ത്‌ സൂക്ഷിച്ചിരുന്നു. പാത്തുമ്മീവി പക്ഷെ പതറിയില്ല. കുഞ്ഞിനെ നശിപ്പിച്ചില്ല.ചെറുപ്രായത്തില്‍ ഗള്‍ഫില്‍ പോയി നേടിയതാണ്‌ അതിനെ. പണമുണ്ടാക്കി പ്രസവിക്കാനായി അവധിക്കു വന്നവളാണ്‌. പാത്തുമ്മീവി കാശുകാരിയായത്‌ അന്നാട്ടിലാര്‍ക്കും ദഹിച്ചില്ല.

തന്തയില്ലാത്ത കുഞ്ഞിനെ വളര്‍ത്താന്‍ ഉമ്മക്കൊരു നീരസം തോന്നിയെങ്കിലും തന്നെ സഹായിക്കാനുള്ള മകളെ വെറുപ്പിക്കാന്‍ അവര്‍ക്കായില്ല. അവള്‍ തിരിച്ചു പോയാല്‍ കുഞ്ഞിനെ നോക്കല്‍ പ്രശ്നമാണ്‌. ഒരാണ്‍ തുണയില്ലാതെ ഉമ്മയും മകളും കുഞ്ഞും എങ്ങനെ കഴിയാനാണ്‌? ഉമ്മ തന്നെയാണ്‌ പോംവഴി കണ്ടെത്തിയത്‌. പാത്തുമ്മീവി നിക്കാഹ്‌ കഴിക്കണം.


അങ്ങിനെയാണ്‌ പ്രസവം കഴിഞ്ഞ പത്തുമ്മീവിയെ ഒടികലനന്ത്രു കെട്ടിയത്‌.പ്രത്യേക പണിയൊന്നും ഇല്ല. ചീട്ടു കളിയാണ്‌ മുഖ്യ തൊഴില്‍. കള്ള്‌ കുടിയും പെണ്ണ്‌ പിടുത്തവും വേറെ. രണ്ട്‌ കെട്ടി. രണ്ടിനേയും മൊഴി ചൊല്ലി. തൊട്ടടുത്ത വീട്ടിലെ സരസുവിനെ കാണുമ്പോള്‍ അന്ത്രുവിന്‍റെ വായില്‍ വെള്ളമൂറും. സരസു മൊഞ്ചത്തിയാണ്‌. ചെറുപ്പമാണ്‌. അന്ത്രു പഠിച്ചപണി പത്തൊന്‍പത് നോക്കിയിട്ടും ഒരു കടാക്ഷം പോലും ലഭ്യമായില്ല.

സരസു ഒരിക്കല്‍ മറപ്പുരയില്‍ കുളിക്കാന്‍ കയറി. ഒളിച്ചുനോട്ടം കൈമുതലായ അന്ത്രു കുറുക്കനെപ്പൊലെ പതുങ്ങിപ്പതുങ്ങി മറപ്പുരക്കിലരുകിലെത്തി. ഓലകൊണ്ട്‌ മറച്ച മറപ്പുരയുടെ ഓലയിലെ ചെറിയൊരു ദ്വാരം അനക്കമുണ്ടാക്കതെ അല്‍പം വികസിപ്പിച്ചു. ഒരു കണ്ണടച്ച്‌ മുഖം ഓലയോട്‌ ചേര്‍ത്തു വെച്ച്‌ അകത്തേക്ക്‌ നോക്കി. ഓലയിലെ പരപര ശബ്ദം കേട്ട്‌ പാമ്പാണെന്നു വിചാരിച്ച്‌ സരസു ഞെട്ടിത്തിരിഞ്ഞു. ഓലക്കിടയിലൂടെ ഒരുണ്ടക്കണ്ണ്‌ കണ്ട്‌ അവള്‍ ഭയന്നു. വെപ്രാളപ്പെട്ട്‌ ബ്ളൌസെടുത്ത്‌ മാറത്ത്‌ ചേര്‍ത്തതും അലറി


പുറത്തേക്കോടിയതും ഒരുമിച്ചായിരുന്നു. ആളുകളെത്തുന്നതിനു മുന്‍പ്‌ അന്ത്രു പുറം തിരിഞ്ഞോടാന്‍ ശ്രമിച്ചു. തൊട്ടടുത്ത തെങ്ങും കുഴിയില്‍ അയാള്‍ വീണു. നാട്ടുകാരുടെ മേളം കഴിഞ്ഞപ്പോള്‍ അത്ന്റുവിന്റെ കാലിന്‍റെ താളം തെറ്റിയിരുന്നു. അന്ന്‌ നാട്ടുകാരിട്ട പേരാണ്‌ ഒടികാലനന്ത്രൂന്ന്‌. ഇന്നും അത്‌ മാറ്റമില്ലാതെ തുടരുന്നു.

പെറ്റിട്ട്‌ ഒരു മാസം കഴിഞ്ഞാണ്‌ പാത്തുമ്മീവിയുടെ നിക്കാഹ്‌ നടന്നത്‌. അടുത്ത മാസം അവള്‍ക്ക്‌ തിരികെ പോകണം. അതുകൊണ്ടാണ്‌ എടിപിടീന്ന്‌ നിക്കാഹ്‌ നടത്തിയത്‌. പളപളാന്ന്‌ മിന്നുന്ന കുപ്പായമിട്ട്‌ അന്ത്രു പുയ്യാപ്ളയായി. മൂന്നാമത്തേതാണെങ്കിലും പുയ്യാപ്ള പുയ്യാപ്ള തന്നെയ. അത്രുവിനത്‌ നന്നായറിയാം.

കാര്യങ്ങള്‍ താളം തെറ്റിയത്‌ ആദ്യരാത്രിയാണ്‌. രണ്ടെന്നം പൂശിയാണ്‌ അന്ത്രു മണിയറയിലേക്ക്‌ കാലെടുത്തു വെച്ചത്‌. കുഞ്ഞിനെ താലോലിച്ചിരുന്ന പാത്തുമ്മീവി അത്രുവിനോട്‌ വിവരം പറഞ്ഞു.

"ങ്ള്‌ കുറച്ചീസം ചായ്പീ കെടന്നൊ. മോന്‌ക്ക്‌ ബെല്യ വാശി. കരച്ചിലന്നെ."അന്ത്രുവിന്റെ തലച്ചോറില്‍ കടന്നല്‍ കയറി. കണക്കു കൂട്ടലുകളില്‍ പിഴവ്‌ വന്നു. രണ്ടെണ്ണം വിട്ടതിന്റെ പറ്റൊക്കെ മാറി. സ്റ്റോക്ക്‌ വെക്കാത്തത്തിന്റെ വിഷമം ആദ്യമായി അനുഭവപ്പെട്ടു.

തടിച്ചു വീര്‍ത്ത പാത്തുമ്മീവിയുടെ ശരീരം മെലിഞ്ഞുണങ്ങിയ ഒടികാലനന്ത്രുവിന്റെ മനസ്സില്‍ തിരയിളക്കം നടത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ ഉറങ്ങാനായില്ല. കണ്ണടക്കുമ്പോള്‍ കാണുന്നത്‌ പാത്തുമ്മീവിയെ. എങ്ങനുറങ്ങും...സ്വപ്നങ്ങളും ആഗ്രഹങ്ങളും വെറുതെയായൊ? മാസാമാസം ലഭിച്ചേക്കാവുന്ന പണത്തെക്കുറിച്ചോര്‍ത്തപ്പോള്‍ സമാധാനമായി.

ഒന്നും അറിയാത്തവളെപ്പൊലെ ഉമ്മ എല്ലാത്തിനും മൂകസക്ഷിയായി. ആദ്യരാത്രിയും മണിയറയും തകര്‍ത്ത്‌ നേരം പുലര്‍ന്നപ്പോള്‍ അന്ത്രു തണുത്തിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ ദൈനംദിന പ്രവര്‍ത്തികളില്‍ അയാള്‍ വ്യാപ്ര്തനായി .

അന്ത്രു ആവശ്യപ്പെടാതെ തന്നെ ആവശ്യത്തിലധികം പണം പത്തുമ്മീവി നല്‍കിക്കൊണ്ടിരുന്നു. ചീട്ടുകളിയും വെള്ളമടിയുമായി അന്ത്രു കുശാല്‍. സ്ക്കൂട്ടറൊന്ന്‌ വങ്ങിക്കൊടുത്തു. യാത്ര സ്ക്കൂട്ടറിലായി.പാത്തുമ്മീവിയോടുള്ള സ്നേഹം വര്‍ദ്ധിച്ചു. കുഞ്ഞിനെ താലോലിക്കാനും ഉമ്മയുടെ ആവശ്യങ്ങള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും ഉത്സാഹമായി. സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

തിരിച്ചു പോകേണ്ട സമയമായി. കറുത്ത ബുര്‍ക്കയിട്ട* പത്തുമ്മീവി അന്ത്രുവിനെ മുറിക്കുള്ളിലേക്ക്‌ വിളിച്ചു. ബുര്‍ക്കക്കുള്ളില്‍ മുഴച്ചുനിന്ന മാറിടം അന്ത്രുവിന്റെ കരളില്‍ വിങ്ങലായി മാറി.

"ഉമ്മ്യേം മോനേം ങ്ളെ ഏല്‍പ്പിക്കാണ്‌. നല്ലോണം നോക്കണം. പൈസ എന്തോരം വേണേലും അയച്ചരാം. അവര്‍ക്ക്‌ കൊറവൊന്നും ഇണ്ടാകരുത്‌. മോന്ത്യാവണേലും മുന്നം വീട്ടീ വരണം. അത്രുക്കാനെ നിക്ക്‌ പെരുത്ത്‌ ഇഷ്ടാ. ത്റശൂപൂരത്തിന്റെ അമിട്ട്‌ പൊട്ടിവിരിഞ്ഞു അന്ത്രുവിന്‍റെ ഉള്ളില്‍. പത്തുമ്മീവിയുടെ ചുണ്ടില്‍ നിന്ന്‌ ആദ്യമായി ഇക്ക പുറത്തു ചാടിയപ്പോള്‍ അയാളാകെ കോരിത്തരിച്ചു. ഇനി ഒന്നും ആവശ്യമില്ലെന്ന്‌ തോന്നി.

നിനച്ചിരിക്കാതെയാണ്‌ പത്തുമ്മീവിയുടെ തുടിച്ച ചുണ്ടുകള്‍ അന്ത്രുവിന്റെ ഞളങ്ങിയ കവിളില്‍ മുത്തമിട്ടത്‌. അയാളാകെ വിയര്‍ത്തു കുളിച്ചു. പ്രതീക്ഷകള്‍ നശിച്ചില്ലെന്ന വിശ്വാസം അയാളില്‍ ശേഷിച്ചു.

ഒരു മാസം കഴിഞ്ഞപ്പോള്‍ പണമെത്തി. അത്രൂന്‌ പെരുത്ത്‌ സന്തോഷായി. കുഞ്ഞിന്‌ കുഞ്ഞുടുപ്പുകളും ഉമ്മാക്ക്‌ കാച്ചിമുണ്ടും കുപ്പായവും വങ്ങിക്കൊടുത്തു. പിന്നെ പെരുന്നാള്‍ പോലെ ആഘോഷിച്ചു. ആര്‍ത്തുല്ലസിച്ച്‌ സ്ക്കൂട്ടറില്‍ തെക്കുവടക്ക്‌ പാഞ്ഞു. പിന്നെപ്പിന്നെ മാസന്തോറും പെരുന്നാളാഘോഷിച്ചുകൊണ്ടേയിരുന്നു.

ഒരു ദിവസം രാത്രി രണ്ടെണ്ണം കൂടുതലടിച്ച്‌ അന്ത്രു പുരയിലെത്തി. ഉമ്മ ഉറങ്ങിയിട്ടില്ല. ഓരം ചരിഞ്ഞ്‌ കിടക്കുന്നു. അരികെ കുഞ്ഞ്‌ നല്ല ഉറക്കത്തിലും. പുറംതിരിഞ്ഞ്‌ കിടക്കുന്ന ഉമ്മയെ ചുറ്റിവരിഞ്ഞ്‌ അന്ത്രുകൂടി കട്ടിലിലേക്ക്‌ വീണു. തള്ളി താഴെയിട്ട്‌ ഉമ്മ അയാളുടെ മുഖത്ത്‌ ആഞ്ഞടിച്ചു.മദ്യത്തിന്റെ കെട്ട്‌ വിട്ടപ്പോള്‍ മാപ്പ്‌ പറഞ്ഞ്‌ രാശിയായി. പിന്നീടത്തരം സംഭവം ആവര്‍ത്തിച്ചിട്ടില്ല.

കുഞ്ഞിന്‌ മൂന്ന്‌ വയസ്സ്‌ കഴിഞ്ഞു. പാത്തുമ്മീവി വീണ്ടും അവധിക്ക്‌ വരുന്നു. അന്ത്രുവിന്റെ മനസ്സില്‍ പൂമഴ പെയ്തു. നിക്കാഹ്‌ കഴിഞ്ഞ്‌ രണ്ട്‌ മാസത്തിനിടയില്‍ ലഭിച്ച ആദ്യത്തേതും അവസാനത്തേതുമായ ചുംബനത്തിന്റെ ചൂരും ചൂടും അതേപടി നിലനില്‍ക്കുന്നു. ഓര്‍ത്തോര്‍ത്ത്‌ അയാളുടെ സിരാപടലങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരുന്നു.

വിമാനത്താവളത്തിലേക്ക് പോകാന്‍ കാറ്‌ ബുക്ക്‌ ചെയ്തു. അര്‍ബനമുട്ടുപോലെ ഹ്ര്‍ദയം ഇടിക്കാന്‍ തുടങ്ങി. കാണാനും പുണരാനും വെമ്പുന്ന അയാളുടെ ജിഞ്ജാസ അളവില്‍ കവിഞ്ഞു. ഏറ്റവും നല്ല കുപ്പായങ്ങള്‍ ധരിച്ച്‌ അന്ത്രുവും ഉമ്മയും കുഞ്ഞും കൂടി യാത്രയായി.

നെടുമ്പാശേരി വിമാനത്താവളം ആദ്യമായാണ്‌ കാണുന്നത്‌. കരച്ചിലും പിഴിച്ചിലുമ്മായി യാത്രയാക്കലും, ആഹ്ളാദവും കെട്ടിപ്പിടുത്തവുമായി വരവേല്‍ക്കാന്‍ നിരവധി പേര്‍. മുറ്റം നിറയെ ആളുകള്‍,കാറുകള്‍. പലവിധ പെട്ടികളുമായ്‌ ആകെ ബഹളം തന്നെ. തിരക്കിനിടയില്‍ അന്ത്രുവും സംഘവും പാത്തുമ്മീവിയെ കാത്തു നിന്നു. വിമാനം വന്നിറങ്ങിയതിന്റെ തിരക്ക്‌ പുറത്തേക്കൊഴുകി. കൂട്ടത്തിലതാ പാത്തുമ്മീവി. അന്ത്രുവും ഉമ്മയും മുഖത്തോടുമുഖം നോക്കിനിന്നു.

വീണ്ടും രണ്ടാമത്തെ ഗള്‍ഫ്‌ സമ്പാദ്യവുമായി പത്ത്‌ തികഞ്ഞ പാത്തുമ്മീവി ബുര്‍ക്കക്കുള്ളിലെ വീര്‍ത്ത വയറും താങ്ങി അവര്‍ക്കരുകിലെത്തി. അപ്പോഴും അവര്‍ക്ക്‌ സ്ഥലകാലബോധം വീണ്ടുകിട്ടിയിരുന്നില്ല.

ചായ്പ്പ്‌-ഇറയത്തുനിന്ന് മാത്രം പ്രവേശനമുള്ള ഒറ്റമുറി.
ബുര്‍ക്ക-മുസ്ളീം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒറ്റയുടുപ്പ്‌

26/11/09

കുഷ്ണാറക്കുളത്തിന്‍റെ തീരത്ത്‌

26-11-2009
കുഷ്ണാറക്കുളത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നുരണ്ടാവര്‍ത്തി മുങ്ങി നിവര്‍ന്നപ്പോള്‍ മൃണാളിനിയുടെ ക്ഷീണം പമ്പ കടന്നു. ആറാം തരം വരെ പഠിച്ചു. രണ്ടുകൊല്ലമായി അച്ചനേയും അമ്മയേയും സഹായിച്ച്‌ വീട്ടില്‍ തന്നെ. വെളുത്ത കൊച്ചുസുന്ദരി. അരപ്പാവാടയും നീണ്ട ബ്ളൌസും വേഷം. പ്രായത്തിനേക്കാള്‍ വളര്‍ന്ന ശരീരം.

നേരം പരപരാന്ന്‌ വെളുത്തപ്പോള്‍ മുതല്‍ തുടങ്ങിയ കറ്റ(മുറിച്ചെടുക്കുന്ന നെല്‍ച്ചെടികള്‍ ചെറിയ കെട്ടാക്കി വെക്കുന്നത്‌.)മെതിക്കല്‍ ഒന്നൊതുങ്ങിയത്‌ ഉച്ചയായപ്പോഴാണ്‌. രണ്ടു ദിവസം മുന്‍പ്‌ കൊയ്ത്‌ അടുക്കി വെച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ മുളച്ചു തുടങ്ങുമെന്ന അച്ഛന്‍റെ മുന്നറിയിപ്പ്‌ വകവെക്കാതിക്കാനായില്ല. അച്ഛന്‍ അങ്ങിനെയാണ്‌. കണിശക്കാരന്‍. ദേഷ്യം വന്നാല്‍ പരിസരം മറക്കും. പിന്നെ ഈറ്റപ്പുലിയാണ്‌. കൊയ്തവ സൂക്ഷിക്കാനും മെതിക്കാനും നെല്ല്‌ ചേറ്റാനുമൊക്കെ വേണ്ടിയാണ്‌ പറമ്പിന്‍റെ ഒരറ്റത്ത്‌ കൊയ്തുപുര ഉണ്ടാക്കിയിരിക്കുന്നത്‌.

കൊയ്ത്ത്‌ സമയം മുതല്‍ നെല്ലളന്ന്‌ മാറ്റുന്നതുവരെ കൊയ്ത്തു പുര സജീവമാണ്‌. ബഹളവും ആട്ടവും പാട്ടുമായ്‌-നല്ല രസമാണ്‌. അയല്‍ വക്കത്തെ നാണിയമ്മായിയും പാത്തുത്തായും ഉഷച്ചേച്ചിയും തങ്ക വെല്ലിമ്മയും അന്നമാപ്ളിച്ചിയുമാണ്‌ കൊയ്ത്തുകാര്‍. അവരെ സഹായിക്കാന്‍ അവരുടെ മക്കളൊ ഭര്‍ത്താക്കന്‍മാരൊ ഉണ്ടാകും.

ചേമ്പും കൊള്ളിയും(കപ്പ) ചേര്‍ത്ത്‌ അമ്മ വെക്കുന്ന കറിയും കഞ്ഞിയും കാലത്തു തന്നെ പാടത്തേക്കെത്തിക്കുന്നത്‌ എന്‍െറ പണിയായിരുന്നു. കഞ്ഞി കുടിക്കുമ്പോഴും അന്നമാപ്ളിച്ചി കൊയ്ത്തു പാട്ട്‌ പാടികൊണ്ടിരിക്കും. ഉഷച്ചേച്ചി ഉടുമുണ്ട്‌ കാല്‍മുട്ടിനു മുകളിലാക്കി ചൊറിഞ്ഞുകൊണ്ടിരിക്കും.

ചേറ്‌ വികൃതമാക്കിയ വയല്‍ വരമ്പിലൂടെ മാംസം നഷ്ടപ്പെട്ട ഞവിണിത്തൊണ്ടുകള്‍ തട്ടിക്കൊണ്ട്‌ നാണിയമ്മായിയുടെ മകന്‍ ശാരങ്ങരതന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇടക്കിടെ ഞണ്ടിന്‍റെ ഉണങ്ങിയ തോടുകള്‍ അവന്‍ പൊറുക്കിയെടുക്കും. സമപ്രായക്കാരാണെങ്കിലും അല്‍പം മൂത്തത്‌ അവനായതുകൊണ്ട്‌ ചാരുച്ചേട്ടന്‍ എന്നാണ്‌ മൃണാളിനി വിളിച്ചിരുന്നത്‌. മൂട്‌ കീറിയ ചുവന്ന ട്രൌസര്‍ തുന്നിച്ചേര്‍ത്താണ്‌ ഇട്ടിരുന്നത്‌. മുണ്ടുടുക്കേണ്ട വളര്‍ച്ചയെത്തിയിട്ടും അവന്‌ ട്രൌസര്‍ തന്നെ. ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്നു. സ്ക്കൂളില്‍ പോയിരുന്നതും ഒന്നിച്ചാണ്‌. എന്‍റടുത്തു വന്നാല്‍ അവനെന്നെ പിച്ചുകയും നുള്ളുകയും ഇക്കിളിയാക്കുകയും ആണ്‌ പണി. എനിക്കതില്‍ പരിഭവമില്ലായിരുന്നു. അത്തരം വികൃതികള്‍ ഞാനും ആഗ്രഹിച്ചിരുന്നു.

"നീയിപ്പോള്‍ ഇള്ളക്കുട്ടിയല്ല. ഒത്ത പെണ്ണായി. തലേം മൊലേം വളര്‍ന്ന പെണ്ണ്‌. തൊട്ടും പിടിച്ചും കളി ഇനി വേണ്ട. ചാരുവും മുത്തനാണായി." ഞങ്ങളുടെ കളി കണ്ടപ്പോള്‍ ഒരിക്കല്‍ അമ്മ താക്കീതു നല്‍കി.

പിന്നെപ്പിന്നെ അമ്മ കാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അത്‌ പക്ഷെ നിര്‍വൃതിയുടെ മറ്റൊരു മേഘലയിലേക്കുള്ള പ്രയാണമായിരുന്നു. ഒരിക്കല്‍ പാടത്ത്‌ വളം ചേര്‍ക്കുന്നതിനു വേണ്ടി ഉഷച്ചേച്ചി ചാണകപ്പൊടി തയ്യാറാക്കുകയായിരുന്നു. നിലം ഉഴുന്നതിനുവേണ്ടി രണ്ട്‌ മൂരി(കാള)കള്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ ചാണകം വാങ്ങേണ്ടതില്ല. വീടിന്‍റെ പടിഞ്ഞാറ്‌ വശത്തായിട്ടായിരുന്നു തൊഴുത്ത്‌. തൊഴുത്തിനോടുചേര്‍ന്ന്‌ ചാണകക്കുഴി. ദിവസവും തൊഴുത്ത്‌ വൃത്തിയാക്കി ചാണകവും മൂത്രവും കൂടി ചാണകക്കുഴിയിലേക്ക്‌ മാറ്റും. തൊഴുത്തിനോട്‌ ചേര്‍ന്ന്‌ ഒരു വലിയ കുഴി മാത്രമാണ്‌ ചാണകക്കുഴി. കുഴിയുടെ പുറം ഭാഗത്ത്‌ ചാണകം ഉണങ്ങിയിരിക്കും. ഉള്ളിലേക്ക്‌ നിങ്ങുന്നതിനനുസരിച്ച്‌ ചാണകത്തിന്‌ നനവ്‌ കൂടികൊണ്ടിരിക്കും. ഉഷച്ചേച്ചി പുറത്തെ ഉണങ്ങിയ ചാണകവും ചാരവും ചേര്‍ത്താണ്‌ പൊടി തയ്യാറാക്കുന്നത്‌. ഉണങ്ങിയതിനാല്‍ കട്ടയായ ചാണകം രണ്ടു കൈകളിലെടുത്ത്‌ തിരുമ്മി ഉടക്കും. നനവ്‌ വിട്ടുമാറിയിട്ടില്ലാത്ത ചാണകത്തിന്‍റെ ഉള്ളില്‍ അല്‍പം തടിച്ച്‌ വീര്‍ത്ത്‌ ഭംഗിയുള്ള തൂവെള്ള പുഴുക്കളെ കാണാന്‍ എന്ത്‌ രസമാണെന്നൊ.

കുറെ നേരം നോക്കിയിരുന്നപ്പോള്‍ മടുപ്പ്‌ തോന്നി. ഉഷച്ചേച്ചിയെ സഹായിക്കാമെന്നുവെച്ചു. ചേച്ചിക്ക്‌ അഭിമുഖമായി കുന്തുകാലിലിരുന്നു.


"പാവാട നേരെയിട്ടിരിക്കെടി. തറവാട്‌ മുഴുവന്‍ എനിക്ക്‌ കാണാല്ലൊ..."കള്ളച്ചിരിയോടെ ഉഷച്ചേച്ചി.

ഒന്ന്‌ ചൂളിയെങ്കിലും അത്‌ കാര്യമാക്കാതെ ചാണകം തിരുമ്മിയുടക്കാന്‍ തുടങ്ങി.

"സൂക്ഷിച്ച്‌ തിരുമ്മ്‌. നിന്‍റെ മൊല കൂടി ചാണത്തിലേക്ക്‌ വീഴൂല്ലോ ഇപ്പൊ."
വെട്ടിത്തുറന്ന്‌ പറയാന്‍ മടിയില്ലാത്ത ഉഷച്ചേച്ചി ബ്ലൌസിനുള്ളില്‍ തിങ്ങിയമര്‍ന്ന മാറിടം കഴുത്തിനു താഴെ തുടിക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു. ചേച്ചിയുടെ വാക്കുകളില്‍ അസൂയയുടെ ചുവ ഉണ്ടായിരുന്നു. കൊയ്ത്ത്‌ കഴിഞ്ഞ്‌ രണ്ടു ദിവസത്തിനുശേഷമാണ് കറ്റ മതിക്കുന്നത്‌. കുണ്ട(കറ്റകളുടെ കൂന)കൂട്ടിയിരിക്കുന്ന കറ്റകള്‍ രണ്ടു ദിവസം കൊണ്ട്‌ പുഴുകി ആവിയെടുക്കും. അതിനുശേഷം മെതിക്കാന്‍ തുടങ്ങിയാല്‍ നെല്‍മണികള്‍ പെട്ടെന്ന്‌ വേര്‍പെട്ട്‌ കിട്ടും. കൊയ്ത്തവസാനിച്ചാലുടനെ അച്ഛന് നിലം പാടത്ത്‌ തന്നെയായിരിക്കും. കാലത്ത്‌ ചായ കുടിച്ച്‌ മൂരികളുമായിറങ്ങിയാല്‍ വൈകിട്ടെ തിരിച്ചെത്തു. അതിനിടയില്‍ ചായയും ചോറും പാടത്തെത്തിക്കും. വൈകീട്ട്‌ ഉഴവ കഴിഞ്ഞ്‌ മൂരികളെ കുഷ്ണാറക്കുളത്തില്‍ കൊണ്ടുപോയി തേച്ച്‌ കഴുകി സന്ധ്യയോടുകൂടി തിരിച്ചെത്തും.

അന്ന്‌ ഉച്ചയൂണ്‌ കഴിഞ്ഞ്‌ അമ്മ കൊയ്ത്ത്‌ പുരയിലേക്ക്‌ പോയി. പണിക്കിടയില്‍ സൊറ പറഞ്ഞിരിക്കുന്നത്‌ അമ്മക്കും പണിക്കാര്‍ക്കും സന്തോഷമായിരുന്നു. അച്ഛന് ചോറ്‌ കൊടുത്ത്‌ തിരികെ വന്നപ്പോള്‍ തൊഴുത്തിനരുകില്‍ ചാരുച്ചേട്ടന്‍ എന്തൊ തിരയുന്നു. പാത്രങ്ങള്‍ അകത്തുവെച്ച്‌ അവള്‍ തൊഴുത്തിനരുകിലെത്തി.

"ചേട്ടനെന്താ തിരയുന്നത്‌?"

"നിന്റച്ഛന്‍ കോവിന്ദന്‍ മൂരികളെ തല്ലുന്ന വടി എടുത്തോണ്ട്‌ വരാന്‍ പറഞ്ഞു. തൊഴുത്തിന്‍റെ ഇറയില്‍(ഓല മേഞ്ഞ ഇറക്ക്‌)വെച്ചിട്ടുണ്ടത്രെ"

ഉഴു
ത്‌

മറിക്കാതെ ഉറക്കം വരില്ല.
ഒരാഴ്ച
പുല്ലട്ടിനു(പുല്ലുകൂട്‌-തൊഴുത്തില്‍ പുല്ലും വൈക്കോലും കാളകള്‍ക്ക്‌ കൊടുക്കാന്‍ കെട്ടിയുണ്ടാക്കുന്ന കൂട്‌)മുകളിലെ ഓലകള്‍ക്കിടയില്‍ ഉണക്കിയെടുത്ത കണലി വടി തിരുകിവെച്ചിരിക്കുന്നത്‌ അവള്‍ കണ്ടു. പുല്ലൂട്ടിനു മുകളില്‍ കയറി നിന്ന്‌ അവള്‍ വടിയെടുക്കാന്‍ കൈ നീട്ടിയപ്പോള്‍ പിടി വിട്ട്‌ താഴേക്ക്‌ മറിഞ്ഞു. താഴെ നിന്ന ചാരുവിന്‍റെ ദേഹത്ത്‌ തട്ടി രണ്ടുപേരും കൂടി പുല്ലൂട്ടിലേക്ക്‌ വീണു. അള്ളിപ്പിടിച്ച്‌ അവര്‍ പുല്ലൂട്ടിലൊതുങ്ങിക്കൂടി. വിമുക്തരാവണമെന്ന്‌ രണ്ടുപേര്‍ക്കും തോന്നിയില്ല. കുറെ നിമിഷം അവരനുഭവിക്കാത്ത അനുഭൂതികളിലേക്ക്‌ ഊളയിട്ടു. സമയം പോയ്ക്കൊണ്ടിരുന്നതവരോര്‍ത്തതേയില്ല.

ചാരുവിനെ കാണാതെ അന്വേഷിച്ചെത്തിയ ഗോവിന്ദന്‍ പുല്ലൂട്ടിലെ അനക്കം കേട്ട്‌ നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. ഭ്രാന്ത്‌ കയറിയ അയാള്‍ കണലി വടിയെടുത്ത്‌ തൊഴിച്ചു. പുല്ലൂടിന്‍റെ അഴികളില്‍ തട്ടിയ വടി ഒടിഞ്ഞു. തല്ല്‌ കൊള്ളാതെ അവളെഴുന്നേറ്റ്‌ പുറത്ത്‌ ചാടി. പുലൂട്ടില്‍ കുടുങ്ങിയ അവന്‍ അയാളുടെ ചവിട്ടിനോടും തൊഴിയോടും മല്ലിടുമ്പോള്‍ അവള്‍ കാളത്തൊട്ടിക്ക്‌ പുറകിലായി ഒളിച്ചു.

അയാളുടെ കൈകളില്‍ നിന്ന്‌ രക്ഷപ്പെട്ട അവന്‍ വീട്ടിലേക്കോടി. ഇര നഷ്ട്പ്പെട്ട അയാളുടെ കോപം വര്‍ദ്ധിച്ചു. തൊഴുത്തിനു പുറത്തിറങ്ങിയ അയാള്‍ കോപം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു. ഒളിച്ചിരിക്കുന്ന മൃണാളിനിയുടെ കണ്ണുകളില്‍ ഭയവും പകപ്പുമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന്‌ ആശ്വസിക്കാമെങ്കിലും അച്ചനത്‌ വിശ്വാസമാകില്ല.

കാളത്തൊട്ടിക്കു പിന്നില്‍ നിന്ന്‌ മുടിക്കുത്തിനു പിടിച്ച്‌ അവളെ അയാള്‍ പുറത്തെടുത്തു. രൌദ്രഭാവത്തോടെ ഗോവിന്ദന്‍ അവളെ പിടിച്ചു വലിച്ച്‌ കൊയ്ത്ത്‌ പുരക്കരുകിലെത്തി. കൊയ്ത്തു പുരയുടെ അരികു ചേര്‍ന്ന്‌ നില്‍ക്കുന്ന പഴയ മുവാണ്ടന്‍ മാവിന്‍റെ താഴെ അവരെത്തി. എന്താണ്‌ സംഭവിക്കുന്നത്‌ എന്നറിയാതെ പണിക്കാരെല്ലാം സ്തംഭിച്ചുനിന്നു. അവളെ മാവില്‍ കെട്ടിയിട്ടു. പിന്‍ഭാഗം പുറത്തേക്കായി മുഖം മാവിനോട്‌ ചേര്‍ത്താണ്‌ കെട്ടിയത്‌.

"ഗോവിന്ദേട്ടന്‍ എന്ത്‌ പ്രാന്താ ഇക്കാണിക്കുന്നത്‌?"ഉഷച്ചേച്ചി ഇടപെട്ടു.

"മിണ്ടല്ലെടി കൂത്തിച്ചി. പ്രാന്ത്‌ നിന്റച്ഛനാ." കനത്ത ശബ്ധത്തില്‍ അയാളലറി.

ഒടിഞ്ഞ കണലി വടി കൊണ്ടവളുടെ പുറത്തയാള്‍ അടിക്കാന്‍ തുടങ്ങി. ഉഷച്ചേച്ചി വടി വങ്ങി ഒടിച്ചു കളഞ്ഞു. അച്ഛന്‍ ഉഷ്ച്ചേച്ചിയെ തള്ളി താഴെയിട്ടു. വര്‍ദ്ധിച്ച വീര്യത്തോടെ വേലിയില്‍ നിന്ന്‌ നീരോലി വടിയൊടിച്ച്‌ പാഞ്ഞടുത്തു. ചറപറാ പുറത്തടിച്ചു. എത്ര അടിച്ചിട്ടും മൃണാളിനിയില്‍ നിന്ന്‌ പ്രതികരണമൊന്നും വരാതായപ്പോള്‍ അയാള്‍ക്ക്‌ കലി കയറി. അയാള്‍ ഇടതു കൈ കൊണ്ട്‌ അരപ്പാവാടയും അടിയുടുപ്പും താഴെനിന്ന്‌ മുകളിലേക്ക്‌ ഉയത്തി പിടിച്ചു. കറുത്ത ഷഡ്ഡിക്കു മുകളില്‍ ചന്തികള്‍ നഗ്നമായി. പിന്നീട്‌ വടികൊണ്ടയാള്‍ ആഞ്ഞാഞ്ഞടിച്ചു. അവള്‍ നിയന്ത്രണം വിട്ട് അലറി കരഞ്ഞു. വെളുത്ത തുടകള്‍ ചുവന്നു തുടുത്തു. മൂക്കത്ത്‌ വിരല്‍ വെച്ച്‌ അത്ഭുതം കൂറിയ പെണ്ണുങ്ങള്‍ ശ്വാസം വിടാതെ നിന്നു. വടിയൊടിഞ്ഞ്‌ അകത്തുട പൊട്ടി ചോര വന്നപ്പോള്‍ അയാള്‍ നിറുത്തി. അപമാനവും ജാളൃതയും സഹിക്കാനാവാതെ മൃണാളിനി ബോധം നഷ്ടപ്പെട്ടതു പോലെ തല കുമ്പിട്ട്‌ നിന്നു.

മൃണാളിനിയെ കാണാനില്ലെന്ന തിരിച്ചറിവോടെയാണ്‌ നേരം വെളുത്തത്‌. കിണറുകളും കുറ്റിക്കാടുകളും തോടുകളും കുളങ്ങളും നാട്ടുകാര്‍ അരിച്ചുപൊറുക്കി.

കുഷ്ണാറക്കുളം തെരഞ്ഞ്‌ വരുന്നവരോടായി നാണിയമ്മായി വിളിച്ചു പറഞ്ഞു-
"അവനും അവളും കൂടി പൊറപ്പെട്ടു പോയി. "

8/11/09

ഹംസക്കോയ നാട്ടിലേക്കു തിരിച്ചു

8-11-2009
ഇടത്തരം മുതലാളിയെന്ന്‌ വിളിക്കാവുന്ന വ്യക്തിയാണ്‌ ചാക്കോസാര്‍. സര്‍ക്കാര്‍ അദ്ധ്യാപകനായിരുന്നു. പെന്‍ഷന്‍ പറ്റിയതിനുശേഷമാണ്‌ അല്ലറ ചില്ലറ കൃഷിപ്പണിയും മറ്റുമായി പറമ്പ്‌ നോക്കി സമയം കളയമെന്നുവെച്ചത്‌. പതിനൊന്നേക്കര്‍ സ്ഥലമുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കാതെ പറമ്പ്‌ കാട്‌ പിടിച്ച്‌ കിടക്കുകയായിരുന്നു. സ്ത്രീയും പുരുഷനുമടക്കം നാലഞ്ച്‌ തമിഴരെ മാസ ശബളത്തിന്‌ പണിക്ക്‌ നിറുത്തിയതോടെ പറമ്പിന്‍റെ ദയനീയാവസ്ഥ മാറി. പുല്ലൊക്കെ ചെത്തി വൃത്തിയാക്കി. അനാവശ്യമായ പാഴ്ചെടികള്‍ വെട്ടിമാറ്റി. വേണ്ടത്ര പരിചരണം കിട്ടിയപ്പോള്‍ കുരുടിച്ചു നിന്ന തെങ്ങുകള്‍ പുത്തനുണര്‍വ്വോടെ തല നീട്ടി. സമയം പോലെ ഇടവിളയായി ചേമ്പ്‌ ഇഞ്ചി കുരുമുളക്‌ കപ്പ തുടങ്ങിയവ കൂടിയായപ്പോള്‍ പറമ്പ്‌ കരിമ്പച്ച നിറത്താല്‍ നിറഞ്ഞുനിന്നു.

വെറുതെയിരിക്കാന്‍ കഴിയാത്ത ചാക്കോസാറിലെ കൃഷിക്കാരന്‍ അങ്ങിനെയാണ്‌ പുറത്തുവന്നത്‌. സാമ്പത്തികമായും മാനസികമായും അടിവെച്ചടിവെച്ച്‌ മുന്നേറി.

മടിയന്‍മാരായ പലര്‍ക്കും സറിന്‍റെ സമ്പത്തിക വളര്‍ച്ചയില്‍ അസൂയ വര്‍ദ്ധിച്ചു. മൂരാച്ചി പിശുക്കന്‍ മുരടന്‍ അറുത്ത കൈക്ക്‌ ഉപ്പു തേക്കാത്തവന്‍ എന്നിത്യാദി നാമങ്ങള്‍ നല്‍കാന്‍ നാട്ടുകാര്‍ മത്സരിച്ചു. അസൂയക്കാര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ചാക്കോസാര്‍ പരോപകാരിയായിരുന്നു. പരദൂഷണമില്ല. വഴക്കില്ല. നാട്ടിലെ സാമൂഹിക വിഷയങ്ങള്‍ അറിയുകയും കൈയ്യയച്ച്‌ സംഭാവന നല്‍കുകയും ചെയ്തുപോന്നു.

പള്ളിക്കു നല്‍കുന്ന സംഭാവന കുറയുന്നതില്‍ പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു.സാറതത്ര കാര്യമാക്കാറില്ല. ദൈവത്തിന്‌ പണം ആവശ്യമില്ലെന്നാണ്‌ അദ്ദ്യേഹത്തിന്‍റെ ഭാഷ്യം.



പറമ്പിനേയും പണിക്കാരേയും മറന്നുള്ള ഒന്നിനും ചാക്കോസാര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ അയ്യായിരവും ആറായിരവും ശബളം നല്‍കി പണിക്കാരെ നിയോഗിച്ചത്‌. താമസം ഭക്ഷണം ആശുപത്രിചിലവ്‌ എല്ലാം സ്വയം വഹിച്ചു. പണിക്കാരിലും അതിന്‍റെ ആത്മാര്‍ത്ഥത ദൃശ്യമായിരുന്നു. സാറവര്‍ക്കിന്ന്‌ ദൈവമായിരിക്കുന്നു.

ഇത്രയൊക്കെയാണെങ്കിലും തെങ്ങു കയറാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ അല്‍പം പതറി. ദിവസവും കൊഴിഞ്ഞു വീഴുന്ന തേങ്ങ പറുക്കിയെടുക്കുന്നത്‌ ഒരു പുതിയ ജോലിയായി. എന്തൊക്കെ ചെയ്താലും എത്രയൊക്കെ കൊടുത്താലും തെങ്ങു കയറാന്‍ ആളില്ലാത്ത സ്ഥിതി. പുതിയൊരു പോംവഴിയെക്കുറിച്ചാലോചിച്ച്‌ ചാക്കോസാറിന്‍റെ ഉറക്കം ദിവസേന നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ഒടുവിലാണ്‌ പത്ര പരസ്യം നല്‍കാന്‍ തീരുമാനിച്ചത്‌-തെങ്ങു കയറാന്‍ ആളെ ആവശ്യമുണ്ട്‌. എണ്ണായിരം രൂപ മാസശബളം. എട്ടു മണിക്കൂറ്‍ പണി. വിശേഷ ദിവസങ്ങള്‍ക്കു പുറമെ ഞായറഴ്ചയും അവധി. താമസവും ഭക്ഷണവും നല്‍കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക-

ഒരാഴ്ചത്തേക്ക്‌ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നീട്‌ രണ്ടു പേര്‍ വിളിച്ചു. ശബളം പോരെന്ന്‌ പറഞ്ഞ്‌ അവര്‍ പന്‍മാറി. ദുബായില്‍ ഈന്തപ്പനത്തോട്ടത്തില്‍ പണിയെടുക്കുന്ന നാരായണനും സേവിയറൂം ഹംസക്കൊയയുമൊക്കെ വിളിച്ചപ്പോഴാണ്‌ ചാക്കോസാര്‍ ശരിക്കും ഞെട്ടിയത്‌.

ഒന്നു രണ്ടു തവണ നാരായണനും സേവിയറും ഫോണ്‍ ചെയ്ത്‌ പിന്‍മാറിയെങ്കിലും ഹംസക്കോയ പിന്‍മാറിയില്ല.

ടെലഫോണിലൂടെ കാര്യങ്ങള്‍ വിശദമാക്കി. ദുബായിലെ മണലാരണ്യത്തില്‍ എത്തിപ്പെട്ടിട്ട്‌ അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതിനിടയില്‍ അനുഭവിക്കാത്ത കഷ്ടപ്പാടുകളില്ല. കൊടും തണുപ്പും കടുത്ത ചൂടും ഹംസക്കോയയുടെ ശരീരത്തെ നോവിച്ചെങ്കിലും ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാനായി. വല്ലപ്പോഴും ലഭിക്കുന്ന അറുന്നൂറ്‌ ദിര്‍ഹം വീട്ടിലെത്തിച്ചാലും ചിലവുകള്‍ ബാക്കി. വങ്ങിയ കടം കുമിഞ്ഞുകൂടുന്നു.

തെങ്ങു കയറി പരിചയമില്ലെങ്കിലും വളരെ ഉയരത്തിലുള്ള ഈന്തപ്പനയില്‍ അള്ളിക്കയറുന്ന താന്‍ ഒരാഴ്ചക്കുള്ളില്‍ തെങ്ങു കയറിത്തരാമെന്ന്‌ സറിന്‌ വാക്കു കൊടുത്തു. ഹംസക്കോയ ശബളമൊന്നും കൂടുതല്‍ ആവശ്യപ്പെട്ടില്ലെങ്കിലും പതിനായിരം നല്‍കാമെന്ന്‌ ചാക്കോസാര്‍ ഉറപ്പു നല്‍കി.

തെങ്ങു കയറ്റം അറിയില്ലെന്നും ഒരാഴ്ചക്കുള്ളില്‍ കയറിത്തരാമെന്ന വാക്കും സാറിന്‌ വിശ്വാസമായി. മുകളില്‍ കയറാന്‍ ധൈര്യമുള്ള ഒരാളെയായിരുന്നു സാറിനാവശ്യം. കാരണം തെങ്ങുകയറ്റ യന്ത്രം ഉപയോഗിക്കുന്നതിക്കുറിച്ച്‌ സാറ്‌ മനസ്സിലാക്കി വെച്ചിരുന്നു. ടെലഫോണില്‍ കൂടി കരാര്‍ ഉറപ്പിച്ചു.

സ്വര്‍ണ്ണം കൊയ്യാനിറങ്ങിത്തിരിച്ച ഹംസക്കോയ പുത്തനാവേശത്തോടെ അഞ്ചു വര്‍ഷത്തിനുശേഷം നാട്ടിലേക്ക്‌ തിരിച്ചു. നാടിന്‍റെ പച്ചപ്പുകളിലേക്ക്‌ വിമാനമിറങ്ങുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍ നാളെയുടെ അന്നം തെളിഞ്ഞുനിന്നു.

16/10/09

പാവം ഗംഗാധരക്കുറുപ്പ്‌


16-10-2009
സുമംഗല ഭായി പഠിക്കാന്‍ മിടുക്കിയായിരുന്നു. എസ്സ്‌.എസ്സ്‌.എല്‍.സി. ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായി. പ്ളസ്‌ ടൂവിന്‌ നല്ല മാര്‍ക്ക്‌ കിട്ടി. മനസ്സില്ലാതിരുന്നിട്ടും എഡ്റന്‍സ് എഴുതാന്‍ പ്രേരണയായത്‌ അദ്ധ്യാപകരും സഹപാഠികളുമായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോള്‍ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പായി. അപ്പോഴേക്കും മെഡിസിന്‍ എന്ന സ്വപ്നം മുളപൊട്ടി വളര്‍ന്നു തുടങ്ങിയിരുന്നു. അതോടെ വീട്ടിലെ സ്ഥിതി അവള്‍ക്ക്‌ രൂപം മാഞ്ഞ നിഴലായി. സ്വകാര്യ സ്ഥാപനത്തില്‍ സീറ്റ്‌ തരപ്പെടുത്തണമെന്ന അടക്കാനാവാത്ത ആഗ്രഹം. സാമ്പത്തിക പരിമിതികള്‍ അവള്‍ ഓര്‍ത്തതേയില്ല,അല്ലെങ്കില്‍ അതവള്‍ക്ക്‌ പ്രശ്നമായിരുന്നില്ല. പഠിപ്പു കഴിഞ്ഞ്‌ ജോലി ലഭിക്കുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ നിന്ന്‌ ഒരു ഭാഗം പഠിക്കാനെടുത്ത കടം വീട്ടാനുപയോഗിക്കുന്നു. പിന്നീടങ്ങോട്ട്‌ ഉയര്‍ന്ന ജീവിതം-ഇതു മാത്രമായിരുന്നു മനസ്സു നിറയെ.

ഒരു വൈകുന്നേരം ഗംഗാധരക്കുറുപ്പിനോട്‌ സുമഗല ഭായി കാര്യം അവതരിപ്പിച്ചു. പണം കൊടുത്താല്‍ സീറ്റ്‌ കിട്ടും. പഠിച്ചുകഴിഞ്ഞാല്‍ ഡോക്ടറാകാം. കേട്ടപ്പോള്‍ എല്ലാം മറന്ന്‌ ആ പാവം മനുഷ്യന്‍ അഭിമാനംകൊണ്ടു.

"കാശെവിടെ മോളെ?"

"അതൊക്കെ അചഛന്‍ മനസ്സുവെച്ചാല്‍ നടക്കും. പഠിക്കുന്നതിന്‌ ഗവണ്മെന്‍റ് ലോണ്‍ കിട്ടും. പഠിച്ചുകഴിഞ്ഞാല്‍ നമുക്കത്‌ വീട്ടാമല്ലൊ"

" സര്‍ക്കാര്‌ ‌പറഞ്ഞാലും കാശെടുക്കാന്‍ ബാങ്കീ ചെല്ലുമ്പൊ ആധാരം കൊടുക്കേണ്ടിവരും. നമ്മുടെ കൈയ്യില്‍ എന്തുണ്ട്‌?"

"അമ്മായി തരാമെന്ന്‌ ഏറ്റിട്ടുണ്ട്‌."

അമ്പടി ഭയങ്കരീ. ഞാനറിയാതെ അവളെല്ലാം ശരിയാക്കിയിട്ടാണ്‌ എന്നോട്‌ പറയുന്നത്‌. ചെറിയ ചെറിയ വീടുകളുടെ പെയിന്‍റീങ് എടുത്തു നടത്തുന്ന ഗംഗാധരക്കുറുപ്പ്‌ മനസ്സിലോത്തു.

അച്ഛനും അമ്മയും മകളും. ഒരു കൊച്ചു കുടുമ്പം. അമിതമല്ലാത്ത വരുമാനം കൊണ്ട്‌ കടം കയറാതെ ജീവിക്കുന്നു. ചെറുപ്പം മുതല്‍ വീട്ടിലും നാട്ടിലും ആദരവ്‌ പിടിച്ചുപറ്റിയ കുറുമ്പിയായ കൊച്ചുകുറുമ്പിയായിരുന്നു സുമംഗല ഭായി. ദു:ശ്ശീലങ്ങളൊ വാശിയൊ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി.
meDikkal കോളേജില്‍ സീറ്റ്‌ തരപ്പെടുത്തി. ഗംഗാധരക്കുറുപ്പ്‌ ആദ്യമായി ലക്ഷങ്ങള്‍ക്ക്‌ കടക്കാരനായി. കടത്തെക്കുറിച്ചുള്ള ആധി അയാളുടെ ഉറക്കം നഷ്ടപ്പെടുത്തി. കൂടുതല്‍ പ്രസന്നവതിയായ സുമംഗല ഭായി ചിറകുവിരിച്ച സ്വപ്നങ്ങളുമായി ഒഴുകിനടന്നു.

സങ്കല്‍പങ്ങള്‍ക്കപ്പുറം വളരെ ഉയര്‍ന്നതായിരുന്നു മെഡിക്കല്‍ കോളേജ്‌ പരിസരവും ചുറ്റുപാടുകളും. കോളേജിനകത്തു കയറിയപ്പോള്‍ സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞു. ഹോസ്റ്റലിലാണ്‌ താമസിക്കെണ്ടത്‌. മാസത്തിലൊരിക്കലെ മാതാപിതാക്കളെ കാണാനാകു എന്ന പ്രയാസം പുത്തന്‍ അന്തരീക്ഷത്തില്‍ വലുതായി അലട്ടിയില്ല.

ഹോസ്റ്റലിനകത്തെ സൌകര്യങ്ങള്‍ തന്‍റേതായ വ്യക്തിത്വത്തിലേക്ക്‌ സമന്വയിപ്പിക്കുന്നതിനിടയിലാണ്‌ പുറത്തൊരു ചെറിയ ബഹളം. ആകാക്ഷയോടെ പുറത്തെത്തി നോക്കി.

"ദേ അളിയ....കറുത്തൊരു പീസ്‌."

നാട്ടുകാരുടെ കറുത്ത സുന്ദരിയായ സുമംഗല ഭായിയെയാണ്‌ അന്നവര്‍ ഉന്നം വെച്ചത്‌. റാഗിങ്ങിന്റെ ഭീകരത അറിവിനപ്പുറമായിരുന്നു. നടക്കാനിരിക്കുന്ന സ്വപ്നങ്ങള്‍ക്കുള്ളില്‍ പരാതികളെല്ലം ഒളിപ്പിച്ചു. എങ്കിലും ഒരിക്കല്‍ മാത്രം സുഹ്ര്‍ത്തായ അദ്ധ്യാപകനോട്‌ വിവരങ്ങള്‍ വിശദീകരിച്ചപ്പോള്‍ അയാളശ്വസിപ്പിച്ചു.

സ്വപ്നങ്ങള്‍ക്ക്‌ വിള്ളല്‍ വീണ്‌ തുടങ്ങിയപ്പോഴും മാനസികനില തകര്‍ന്നു തുടങ്ങിയപ്പോഴും മാതാപിതാക്കളെ അറിയിക്കാന്‍ കുറ്റബോധം അനുവധിച്ചില്ല. വീര്‍പ്പുമുട്ടിയപ്പോള്‍ അച്ഛനെ കാണണമെന്നു തോന്നി.

ഗംഗാധരക്കുറുപ്പൊരിക്കല്‍ മകളെ കാണാന്‍ കോളേജിലെത്തി. സമയാസമയങ്ങളില്‍ മാത്രമെ കാണാനൊക്കു എന്ന മാനേജ്മെന്‍റിന്‍റെ കര്‍ക്കശ നിലപാടില്‍ മനം നൊന്ത്‌ മടങ്ങേണ്ടിവന്നു. സ്വന്തം മകളെ കാണാന്‍ കാത്ത്‌ നില്‍ക്കേണ്ടി വന്നപ്പൊഴും വരാനിരിക്കുന്ന നല്ല നാളെയെക്കുര്‍ച്ചോര്‍ത്ത്‌ അയാളാശ്വസിച്ചു.

സുമംഗല ഭായി എന്ന മെഡിക്കല്‍ കോളേജ്‌ വിദ്യാര്‍ത്തിനി കോളേജിന്‍റെ നാലാം നിലയില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്തു. റ്റി.വി. ചാനലുകളില്‍ വാര്‍ത്ത. മരണം നടന്ന്‌ ഒന്നര മണിക്കൂറിനുശേഷം വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

ഗംഗാധരക്കുറുപ്പും ഭാര്യയും സ്തംഭിച്ചിരുന്നു.

മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ആ കുട്ടി പിഴ അടക്കേണ്ടിവന്നു. കോളേജ്‌ അദ്ധ്യാപകനുമായി പ്രണയം. മാനേജ്മെന്‍റിന്‍റെ ക്രൂരതകള്‍ക്കിര-കാറ്റുപോലെ കഥകള്‍ പിറന്നു വീണുകൊണ്ടിരുന്നു.

പുതിയ കഥകളുടെ അപമാനവും പേറി കടക്കെണിയുടെ ഊരാക്കുടുക്കിലകപ്പെട്ട പാവം പിതാവ്‌.