11/3/10

വിയര്‍ക്കുന്ന ജന്‍മങ്ങള്‍......!

11-03-2010
നട്ടുച്ച.
തലനാരിഴ പോലും കരിഞ്ഞു പോകാന്‍ ശക്തിയുള്ള ചൂട്‌.
പറഞ്ഞറിഞ്ഞതില്‍ നിന്ന്‌ ഏറെ വ്യത്യാസമുണ്ട്‌ അനുഭവിച്ചറിയുമ്പോള്‍.
എത്ര വെള്ളം കുടിച്ചിട്ടും ദാഹത്തിന് ശമനമില്ല.
കുറെ നേരമായി
പൊടിക്കാറ്റിലിങ്ങിനെ നിലയുറപ്പിച്ചിട്ട്‌ . ചൂടിനെക്കുറിച്ചും തണുപ്പിനെക്കുറിച്ചും പലരും പറഞ്ഞിരുന്നെങ്കിലും ഇത്രയും ക്രൂരമായിരിക്കുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയില്ല. നാട്ടില്‍ വെച്ച്‌ കണ്ണെത്താ ദൂരത്ത്‌ കാണാനായിരുന്ന മരിചിക ഇവിടെ തൊട്ടുമുന്നില്‍ നൃത്തം ചെയ്യുന്നു. നീണ്ടു കിടക്കുന്ന മണലാരണ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഈന്തപ്പനകളും കെട്ടിടങ്ങളും.

വെള്ളിയാഴ്ച ആയതിനാല്‍ ഫാക്ടറികളില്‍ നിന്നുള്ള രൂക്ഷ ഗന്ധത്തിന്‌ അയവുണ്ട്‌. അരമണിക്കൂറിലേറെയായി മനു വെയിലിനോട്‌ മല്ലിട്ട്‌ ഈ നില്‍പ്‌ തുടരുന്നു. ഇതിനിടയില്‍ പല വാഹനങ്ങളും കടന്നു പോയി. ഒന്നുപോലും നിറുത്തിയില്ലെന്നു മാത്രം.
കൂട്ടുകാര്‍ എന്നും തന്റെ ദൌര്‍ബല്യമായിരുന്നു.
അതുകൊണ്ടുതന്നെ ഞാനവനെക്കാണാന്‍ പോകുന്നു.
മരുഭൂമിയേയും ഇവിടത്തെ മനുഷ്യരേയും കൂടുതലറിയാന്‍ ഒരുപക്ഷെ ഈ സന്ദര്‍ശനം ഉപകരിച്ചേക്കാം. ഈ ഭാഗത്ത്‌ ടാക്സികളും മറ്റും കുറവായതിനാലാകണം ഇന്നേ ദിവസം യാത്രക്കാരെ കാണാനാകാത്തത്‌.

ഇവിടം പുതുമുഖമായ തനിക്ക്‌ യാത്രകളിലെ വിരസതയും അലസതയും കാത്തുനില്‍പും പുത്തനാണല്ലൊ. എല്ലാം അറിയാനുള്ള ആകാംക്ഷ മുന്നിട്ട്‌ നില്‍ക്കുമ്പോള്‍ കാത്തുനില്‍പ്‌ വിരസമാകുന്നില്ല.
ചൂടേറ്റിട്ടും വിയര്‍ക്കുന്നില്ലെന്നത്‌ ആശ്വാസം.
പഴയൊരു വെളുത്ത കാര്‍ ബ്രേക്കിട്ടു.
മനുവിന്റെ മനസ്സില്‍ പുതിയ ആശങ്കകള്‍ വിരിഞ്ഞു. കൂട്ടുകാരുടെ ഉപദേശം മനസ്സില്‍ തെളിഞ്ഞു. ഒരാള്‍ മാത്രമുള്ള കാറില്‍ കയറരുത്‌. പേഴ്സും പൈസയും പുറത്ത്‌ കാണിക്കരുത്‌. ഒറ്റക്ക്‌ ആര്‌ ക്ഷണിച്ചാലും എങ്ങോട്ടും പോകരുത്‌-ഉപദേശങ്ങളുടെ പട്ടിക ഇനിയും നീണ്ടതാണ്‌.

അതേക്കാള്‍ മനുവിനെ അപ്പോള്‍ അലട്ടിയിരുന്നത്‌ ഇയാളുമായി എങ്ങിനെ ആശയവിനിമയം നടത്തും എന്നതായിരുന്നു. അറബി ഭാഷ കേട്ടു തുടങ്ങുന്നതേ ഉള്ളു. ഇംഗ്ളീഷും ഹിന്ദിയുമാണെങ്കില്‍ അയാള്‍ക്കറിയണമെന്നില്ലല്ലൊ. ഡ്രൈവര്‍ ഒരു മലയാളി ആയിരിക്കണമേ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാറിനകത്തേക്ക്‌ നോക്കി.
'മലയാളി ആണോ? എവിടേക്കാ..?' താടി തടവിക്കൊണ്ട്‌ ഡ്രൈവര്‍.
സന്തോഷവും സമാധാനവും ഒരുമിച്ച്‌ ലഭിച്ചു മനുവിന്‌.
'അസിസിയ..'
'ഞാന്‍ വിട്ടു തരാം.' ഡോര്‍ തുറന്ന്‌ മുന്നില്‍ കയറി. ചെറുചിരിയോടെ അയാള്‍ മനുവിനെ എതിരേറ്റു . വൃത്തിയായി ചെത്തി മിനുക്കിയ കുറ്റിത്താടിയുള്ള ഡ്രൈവറെ നല്ല പരിചയം തോന്നി. ചിലപ്പോള്‍ അങ്ങിനെയാണ്‌, ചില മുഖങ്ങള്‍ക്ക്‌ പരിചയത്തിന്റെ ആവരണം....

മിനിറ്റുകള്‍ക്ക്‌ ശേഷമാണ്‌ ചൂടിന്റെ വലയത്തില്‍ നിന്നും മുക്തി തേടി കാറിനകത്തെ ശീതളിമയില്‍ ഒത്തുചേരാനായത്‌.

'അസിസിയായില്‍ എവിടെയാണ്‌ പോകേണ്ടത്‌..'
'കൃത്യമായ സ്ഥലം എനിക്കറിയില്ല. കൂട്ടുകാരന്‍ അവിടെകാത്തുനില്‍ക്കാംഎന്നാണ്‌പറഞ്ഞിരിക്കുന്നത്.'
'സൌദിയില്‍ വന്നിട്ട്‌ എത്ര നാളായി..?'
'രണ്ട്‌ മാസം ആകുന്നതേ ഉള്ളു.'
'അപ്പോള്‍ കൂട്ടുകാരന്‍ ഇങ്ങോട്ട്‌ വരുന്നതല്ലായിരുന്നൊ നല്ലത്‌..'
'വെറുതെ അവനെ എന്തിന്‌ ബുദ്ധിമുട്ടിക്കണം എന്ന്‌ കരുതി. ഞാനാണെങ്കില്‍ പുതിയ ആള്‍ എന്ന നിലക്ക്‌ കാര്യമായ പരിപാടികളൊന്നും ഇല്ലല്ലൊ. ചേട്ടന്‍റെ നാട്‌ എവിടെയാ?'
'കണ്ണര്. മണിയറ എന്ന്‌ പറയും. കേട്ടിട്ടുണ്ടൊ'
'മണിയറ കേട്ടിട്ടില്ല. ഞാന്‍ തൃശ്ശൂര്‍. നെല്ലായി എന്ന സ്ഥലത്ത്‌. പേര്‌ മനു. ബീകോം കഴിഞ്ഞ്‌ കംബ്യൂട്ടറും പഠിച്ച്‌ അങ്ങിനെ ഇരിക്കുമ്പോഴാണ് വിസ തരപ്പെട്ടത്‌. ഒന്നര ലക്ഷം കൊടുത്തെങ്കിലും നല്ല കമ്പനിയാണെന്ന്‌ പറഞ്ഞു. ഇപ്പോള്‍ ലേബറാണ്‌. ക്രമേണ മാറിക്കിട്ടും എന്നാണ്‌ പറഞ്ഞത്‌. പന്തീരായിരം രൂപ മാസം കിട്ടും. ഇപ്പോള്‍ പണി അല്‍പം കഠിനമാണെങ്കിലും പിന്നീട്‌ ശരിയാവും എന്ന്‌ ഏജെന്റ്റ് പറഞ്ഞിരുന്നു. '

' പ്രതീക്ഷകളാണ് മനു മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌. ഈ മണല്‍ ഭൂമിയെക്കുറിച്ച്‌ ഏറെ അറിയാന്‍ കിടക്കുന്നതേ ഉള്ളു. ഞാനിവിടെ പതിനേഴു വര്‍ഷമായി. പലപല ജോലി ചെയ്തു. രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തായ് ലാന്റ് ലോട്ടറിയെക്കുറിച്ചറിയാമൊ..? നമ്മുടെ നാട്ടിലെ സിക്കിം ബൂട്ടാന്‍ ലോട്ടറി പോലെ മാസത്തില്‍ രണ്ടു തവണ ഇവിടേയും ഒളിവില്‍ നടത്തുന്ന ചൂതാട്ടം. ഇതിന്റെ ഏജന്‍റുമാര് കോടിക്കണക്കിനാണ്‌ പണമുണ്ടാക്കുന്നത്‌. ഇതിന്‍റെയെല്ലാം ഇരകള്‍ പ്രതീക്ഷകള്‍ നശിച്ചു തുടങ്ങുന്ന ഒട്ടനേകം സ്വപ്നാടകര്‍. സ്വപ്നങ്ങള്‍ തകരുന്നത്‌ ഉള്‍ക്കൊള്ളാനാകാതെ നിലയില്ലാക്കയത്തില്‍ അകപ്പെട്ടവര്‍. പ്രതീക്ഷകള്‍ വെറും പ്രതീക്ഷ മാത്രമായി അസ്തമിക്കുമ്പോള്‍ നിരവധി രോഗങ്ങള്‍ കൂട്ടിനായി കൂട്ടിക്കൊണ്ടു പോകുന്നവര്‍.'

എല്ലം കേട്ടിരുന്ന മനുവില്‍ നിന്ന്‌ ഒരു നിശ്വാസമുയര്‍ന്നു. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവ കേട്ടതുപോലെ. തന്റെ വിശ്വാസങ്ങള്‍ക്കപ്പുറത്ത്‌ ക്രൂരമായ ഒരു മുഖം കൂടി ഇവിടെ കുടിയിരിക്കുന്നു. മനുവിന്റെ ചിന്തകളില്‍ ഒരിക്കലും എത്തിപ്പെടാത്തവ.
കട്ടാല്‍ കട്ടവന്റെ കൈ വെട്ടുന്ന നാട്‌. കൊന്നാല്‍ കൊന്നവന്റെ തല വെട്ടുന്ന നാട്‌.

മനസ്സില്‍ സംശയങ്ങള്‍ പെരുകി.
'അപ്പോള്‍ പുറമെ കാണിക്കുന്ന ചിരി കാപട്യം നിറഞ്ഞതാണോ?' മനു ചോദിച്ചു.

' എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. നന്‍മകള്‍ ശേഷിക്കുന്നവര്‍ ഇനിയും നമുക്ക്‌ ചുറ്റുമുണ്ട്‌. പക്ഷെ നന്‍മ നശിച്ചവരും നശിപ്പിക്കുന്നവരുമാണ്‌ അധികവും. ലോകമാകെ പണത്തിനു വേണ്ടി പരക്കം പായുന്നു. ഈ പാച്ചിലിനിടയില്‍ മനുഷ്യന്റെ മനുഷ്യത്വം നശിക്കുന്നതാണ്‌.
ഇവിത്തന്നെ നമുക്ക്‌ കാണാം.
വര്‍ഷങ്ങളായി പണിയെടുക്കുന്നവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ അവനെ കൊത്തിവലിക്കുന്നു. കഴിഞ്ഞത്‌ ഓര്‍ക്കാതെ ഭാവിക്ക്‌ വേണ്ടി കൈ നീട്ടുന്നവരുടെ ഒരു പട തന്നെ അവനെ വീണ്ടും പിടിച്ചു വലിക്കുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയുമൊന്നും ബാധകമല്ലാത്തവരാണല്ലൊ പ്രവാസികള്‍...!'

പക്ഷെ മനുവിലെ ആശകള്‍ പുഷ്പിക്കാന്‍ തന്നെ വെമ്പിനിന്നു. ധരിച്ചുവെച്ചിരിക്കുന്ന വിശ്വാസത്തെ തള്ളിക്കളയാന്‍ മനസ്സിന്‌ കഴിയുന്നില്ല. മനസ്സിലെ വിശ്വാസങ്ങള്‍ക്ക്‌ എതിരാണ്‌ വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ എന്ന്‌ കണ്‍മുന്നില്‍ കാണുമ്പോഴും അതംഗീകരിക്കാന്‍ തയ്യാറാകാത്ത മനസ്സ്‌.
കാറ്‌ നിന്നു.
അസിസിയ എത്തിയിരിക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ ഡോര്‍ തുറന്ന്‌ പുറത്തിറങ്ങി. ഡ്രൈവറെ നോക്കി പുഞ്ചിരിച്ച്‌ പുറം തിരിഞ്ഞ്‌ നടക്കുമ്പോള്‍"മനു" എന്ന വിളി.
കൂട്ടുകാരനായിരിക്കും എന്ന്‌ കരുതി തിരിഞ്ഞുനോക്കിയത്‌ ഡ്രൈവറുടെ മുഖത്ത്‌.
'രണ്ട്‌ റിയാല്‍ തന്നില്ല'
വൃത്തിയുള്ള താടിക്കുള്ളിലെ മന്ദസ്മിതം കലര്‍ന്ന ഡ്രൈവറുടെ നിര്‍വ്വികാരതയില്‍ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍രേഖ തനിക്കുനേരെ തുറിച്ചു നോക്കുന്നതായി മനു തിരിച്ചറിയുകയായിരുന്നു.

രണ്ട്‌ റിയാല്‍ കൈ നീട്ടി വാങ്ങുമ്പോഴും അയാളുടെ മുഖത്ത് മന്ദസ്മിതത്തില്‍ അലിഞ്ഞ നിര്‍വ്വികാരത അതേപടി നിലനിന്നിരുന്നു. ചുറ്റും കണ്ണോടിച്ച് കൂട്ടുകാരനെ തിരഞ്ഞു.

ഇനി അവന്‍ വരാതിരിക്കുമൊ എന്ന സംശയം ആദ്യമായി മനസ്സില്‍ ഓടിയെത്തി.

മൊബൈലെടുത്ത്‌ വിളിച്ചു നോക്കി.

സ്വിച്ച്‌ ഓഫ്‌..!
ഇപ്പോള്‍ വെയിലിന്റെ ചൂടില്‍ വിയര്‍ക്കാനും തുടങ്ങി.