09/01/2015
പൊലീസ് അയാളെ അറസ്റ്റു ചെയ്തു. അയാളെ അറിയാവുന്നവർക്കെല്ലാം പൊലീസിന്റേത് തെറ്റായ
പ്രവൃത്തിയായി അനുഭവപ്പെട്ടു. അറുപത്തൊന്നു വയസ്സിനിടക്ക് അയാൾ ഗുരുതരമായ തെറ്റൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാർക്കെല്ലാം നല്ല നിശ്ചയമാണ്. മക്കളേയും പേരമക്കളേയും കൂട്ടാതെ അയാളൊറ്റക്ക് ജീവിക്കാൻ തുടങ്ങിയത് ഒൻപതു വർഷം മുൻപ് ഭാര്യ മരിച്ചേപ്പിന്നെ. തികച്ചും ഒറ്റക്കാണെന്ന് പറഞ്ഞുകൂടാ. കൂടെ ട്വിറ്റിയും കൂട്ടിനുണ്ട്. ഇരുപത് കഴിഞ്ഞ സുന്ദരി പെൺകുട്ടി. ദാരിദ്ര്യം ട്വിറ്റിയെ അയാളുടെ സഹായിയായി നില്ക്കാൻ നിർബന്ധിച്ചു. സുരക്ഷിതമായ ഒരിടത്ത് അവൾ ജോലി ചെയ്യുന്നതിൽ ട്വിറ്റിയുടെ അപ്പനും അമ്മയും തൃപ്തരായിരുന്നു.
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന എമണ്ടൻ എസ്റ്റേറ്റിനകത്ത് ഒരു കൊച്ചു ടറസുവീട്, എല്ലാ സൗകര്യങ്ങളോടും കൂടി. ചുറ്റുവട്ടത്തൊന്നും ആളനക്കമില്ല.
അയാളുടെ ദിനചര്യകളിലെ സമയവും ക്രമവും കണിശമാണ്. രാവിലെ എഴുന്നേറ്റ് പറമ്പിലൂടെയുള്ള ഓട്ടം, അര മണിക്കൂർ. ഒരാഴ്ചകൊണ്ട് എസ്റ്റേറ്റ് ഒരുവട്ടം ഓടിത്തീർക്കും. ഓട്ടം കഴിഞ്ഞെത്തിയാൽ കട്ടൻചായ കുടിച്ചുള്ള അല്പസമയത്തെ വിശ്രമത്തിനിടയിൽ പത്രം വായന. കുളി കഴിഞ്ഞ് ട്വിറ്റി തയ്യാറാക്കുന്ന നാസ്ത. നാസ്തക്കിടയിൽ ആദ്യമൊക്കെ ട്വിറ്റിയുടെ തമാശകൾ പതിവായിരുന്നു. “നേരത്തെ ഉണരുന്നവർ കൂടുതൽ നുണയന്മാരാണെന്നാ പുതിയ കണ്ടുപിടുത്തം“ എന്ന ട്വിറ്റിയുടെ തമാശയാണ് അവസാനത്തേത്. അന്നയാൾ സമനില തെറ്റിയവനെപ്പോലെ അടിക്കാനായി കൈയ്യുയർത്തി. കോപംകൊണ്ടു വിറച്ച അയാളെപ്പിന്നെ ട്വിറ്റി തമാശിച്ചിട്ടില്ല. പുറത്തു കാണാത്ത അയാളിലെ ഏതോ കള്ളത്തരമാണ് കോപമെന്ന് ട്വിറ്റി വെറുതെ ഓർത്തു.
പൂക്കളുടേയും ഇലകളുടേയും മരങ്ങളുടേയും മണ്ണിന്റേയും സൗന്ദര്യം കൺകുളുർക്കെ കണ്ടുകൊണ്ടാണ് ഓട്ടം. കയ്യിൽ കിട്ടുന്ന ഏതെങ്കിലും ഒരു പുവ്വിറുത്ത് മണപ്പിച്ച് അതിന്റെ ഭംഗി ആസ്വദിച്ച് പിന്നെപ്പിന്നെ അതിന്റെ ഇതളുകൾ ഓരോന്നായി പിഴുതുകളഞ്ഞ് അയാൾ ഓടിക്കൊണ്ടിരിക്കും. എണ്ണം പറഞ്ഞൊരു സൗന്ദര്യ ആരാധകൻ. ആസ്വാദനം കഴിഞ്ഞ് അതിനെ നശിപ്പിക്കുന്നതോടെ കൂടുതൽ സംതൃപ്തി നേടുന്നു. സകലതിന്റേയും ബാഹ്യസൗന്ദര്യം അയാളെ ഉന്മത്തനാക്കാറുണ്ടായിരുന്നു.
പെണ്ണുടലുകളിലെ ആകാരവടിവ് പ്രകടമാക്കുന്ന വസ്ത്രധാരണത്തെ അവരറിയാതെ അയാളാവോളം ആസ്വദിച്ചിരുന്നത് അയാൾക്കുമാത്രം അറിയാവുന്ന രഹസ്യമാക്കി സൂക്ഷിച്ചു. അതതു കാലങ്ങളിലെ ഭൂരിപക്ഷത്തിനനുകൂലമായ നിലപാടുകൾക്കൊപ്പം ചേർന്നു നിന്നതാണ് നല്ല മനുഷ്യനെന്ന പട്ടികയിലേക്ക് അയാളെ ജനം കല്പിച്ചു വെച്ചത്. ജനകല്പനയുടെ സ്വാധീനം അയാൾക്കയാളുടെ മനസ്സിന്റെ മോഹങ്ങൾ നുകരാൻ വിശാലമായി തുറന്നു കിടന്നു. മങ്ങലേല്ക്കുന്ന കാഴ്ചകളെ എന്നും പുതുക്കിക്കൊണ്ട് പീഡനങ്ങളെ സഹിക്കേണ്ടിവരുന്ന ഒരു ന്യൂനപക്ഷത്തെ അയാൾ അനുകൂലിക്കുകയൊ പ്രതികൂലിക്കുകയൊ ചെയ്യാതെ മനസ്സിനെ സുഖിപ്പിച്ച് ജീവിച്ചുപോന്നു.
കൈകളിൽ വിലങ്ങണിയിച്ച് അയാളെ വീടിനു പുറത്തേക്കിറക്കി. അധികം മനുഷ്യസ്പർശമേല്ക്കാത്ത എസ്റ്റേറ്റിനകത്ത് ജനങ്ങൾ കാഴ്ചക്കാരായി, അത്ഭുതത്തിലേറെ അവിശ്വസനീയതയോടെ....ഒരിക്കലും വിശ്വസിക്കാൻ കഴിയാതെ കാഴ്ചക്കാരിൽ പൊലീസിനോടുള്ള സംശയം മുറുമുറുപ്പായി ‘ടപ്പേന്ന് ’ മനുഷ്യഗന്ധമേറ്റ മണ്ണിൽ പകച്ചുകിടന്നു.
നവീനതകളും കാഴ്ചകളും അടക്കിയാസ്വദിച്ചിരുന്ന അയാളുടെ ജീവിതചര്യകൾക്ക് പ്രത്യേകതകൾ എന്നു പറയാൻ കാര്യമായൊന്നുമില്ലായിരുന്നു. നാസ്തക്കു ശേഷം ജീപ്പെടുത്ത് അയാൾ മാർക്കറ്റിലേക്ക് തിരിക്കും. മുന്തിയയിനം മത്സ്യവുമായി തിരിച്ചെത്തും. ട്വിറ്റി അത് നന്നായി കറി വെച്ചുകൊടുക്കും. സ്ഥിരമായി ഒരേ മത്സ്യം തന്നെയാണ് അയാൾ വാങ്ങുക. മടുക്കുമ്പോൾ മാത്രമാണ് മറ്റൊന്നിലേക്കു തിരിയുക. മീൻ മടുക്കുമ്പോൾ ഇറച്ചി. പൂർണ്ണമായി മടുത്തു കഴിയുമ്പോൾ അതൊഴിവാക്കി പുതിയതൊന്നിലേക്ക് എന്നതാണ് ഭക്ഷണ കാര്യത്തിലെ അയാളുടെ ശീലങ്ങൾ.
ട്വിറ്റി അയാൾക്കൊപ്പം ചേർന്നതില്പിന്നെ മൂന്നു മാസങ്ങൾക്കു ശേഷമാണ് ഒരു ജോഡി വസ്ത്രങ്ങൾ അയാളവൾക്ക് വാങ്ങിക്കൊടുക്കുന്നത്. ജീൻസും ചുവന്ന ടീഷർട്ടും. അതുവരെ അവളുപയോഗിച്ചിരുന്നത് ചുരിദാറായിരുന്നു. പുതുമോഡൽ വസ്ത്രങ്ങൾ ധരിക്കാൻ എന്നും മോഹമായിരുന്നു ട്വിറ്റിക്ക്. ഒരാശങ്ക അവളെ അതിൽ നിന്നു പിൻതിരിപ്പിച്ചിരുന്നു. എസ്റ്റേറ്റിനകത്ത് കാഴ്ചക്കാരില്ലെന്നത് ശങ്കയെ ദുരീകരിക്കാൻ മതിയായ സാഹചര്യമൊരുക്കി. പുതിയ വസ്ത്രം ധരിച്ചു കാണണമെന്ന അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ട്വിറ്റിക്ക് വൈമനസ്യമേതുമുണ്ടായില്ല.
അയാളവളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. ട്വിറ്റിക്കും സ്വയം അഭിമാനമൊക്കെ തോന്നി. കട്ടി കൂടിയ തൊലികൊണ്ട് പൊതിഞ്ഞതുപോലെ അവൾക്കവളുടെ ശരീരം സുരക്ഷിതത്വത്തോടെ ഇരിക്കുന്നതായി അനുഭവപ്പെട്ടു. അയാളിൽ പുതിയ ഭാവങ്ങളൊന്നും കാണാതിരുന്നത് അവളുടെ തോന്നലുകളെ ശരിവെച്ചു. അടക്കിപ്പിടിച്ച അയാളുടെ ആസ്വാദനം മുറപോലെ നടന്നു. സഹകരണത്തിനു പ്രതിഫലമെന്നോണം മനുഷ്യദൗർബല്യമായി പരിഗണിക്കപ്പെടുന്ന പണത്തെ പ്രത്യേക പാരിതോഷികമായി അവൾക്കു നൽകാനയാൾ മറന്നില്ല.
അയാളുടെ കാഴ്ചകളും പണത്തോടുള്ള ട്വിറ്റിയുടെ ദൗർബല്യവും ഇഴപിരിച്ചയാൾ മുന്നോട്ട് സഞ്ചരിച്ചു. കാണാത്തതും കേൾക്കാത്തതും കഴിച്ചിട്ടില്ലാത്തതുമായ മൃഗമാംസ ഭക്ഷണത്തിന്റെ രുചികളിലൂടെ ട്വിറ്റിയും സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഒരു കൊല്ലമൊ അതിനപ്പുറമൊ ഒക്കെ ഒന്നിന്റെ മാത്രം മാംസം ഭക്ഷണമാക്കുന്നതിൽ അയാൾ അതൃപ്തിയൊന്നും കാണിക്കാറില്ല. ഇട കലർത്തി വാങ്ങുന്നതാണ് നല്ലതെന്ന ട്വിറ്റിയുടെ അഭിപ്രായത്തിനയാൾ വില കല്പിച്ചില്ല.
മോഹങ്ങളും പ്രതീക്ഷകളും അവയുടെ സാക്ഷാത്ക്കരണവുമായി എസ്റ്റേറ്റിനകത്ത് ഒരു പുതുലോകത്തിന്റെ സാദ്ധ്യതകൾ ചാരം മൂടി കിടന്നു. കൂടുവിട്ട് കൂടുമാറുന്ന ഭക്ഷണക്രമമെന്ന പോലെ ട്വിറ്റിക്ക് വാങ്ങിക്കൊണ്ടിരുന്ന ഡ്രസ്സുകളിലും പുതുശീലങ്ങളുടെ ഡിസൈനുകൾ ആവോളം പ്രതിഫലിച്ചിരുന്നു. ‘ലെഗിൻസ് ’ കഴിഞ്ഞ് ‘ബിക്കിനി’യും കടന്നപ്പോൾ ട്വിറ്റിയുടെ സാമ്പത്തിക നിലയിലും കാര്യമായ വ്യത്യാസം പ്രകടമായി. കാഴ്ചക്കാരുടെ ബാഹുല്യമേതുമില്ലാത്ത ലോകത്ത് അയാളുമവളും അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ ആവോളം ആസ്വദിച്ചു, നിർദേശങ്ങൾ സ്വീകരിക്കാതേയും എതിർപ്പുകൾ ഏൽക്കാതേയും. ട്വിറ്റിയുടെ ശരീരത്തിൽ സ്പർശിക്കാതെയുള്ള അയാളുടെ ആസ്വാദനം അവളിൽ ദിനചര്യയായി വർത്തിച്ചു. കടുത്ത സമ്മർദങ്ങൾ കെട്ടുപിണഞ്ഞ് കുന്നുകൂടുന്നതിന് ദർശനതൃപ്തി കാരണമാകുന്നുവെന്ന് അയാൾ അറിഞ്ഞിരുന്നില്ല.
ബിക്കിനിയിൽ കാണുന്ന ട്വിറ്റി എന്ന കാഴ്ചക്ക് മങ്ങലേറ്റു തുടങ്ങി. നാസ്ത കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു നാൾ അയാൾ അവളോട് പറഞ്ഞു...“നിന്റെ ബിക്കിനിയും ഒഴിവാക്കാൻ സമയമായി ട്വിറ്റി.” പെട്ടെന്ന് അതവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ഉൾക്കൊള്ളാൻ കഴിയാതെ വരുന്നത് ഇതാദ്യമായല്ല. ആദ്യമായി കേൾക്കുന്ന കാണുന്ന എല്ലാറ്റിനോടും ട്വിറ്റിയുടെ മനോഭാവം അതായിരുന്നു. പിന്നെ.. ആട്ടിയോടിച്ചാലും പടിയിറങ്ങാതെ ഒരു ശീലമായി കൂടെ തുടരും. ആഡംബരഭ്രമം വർദ്ധിപ്പിക്കുന്ന ത്വരയെ നേടാൻ, പണം വരുന്ന വഴികളുടെ ന്യായങ്ങൾ നോക്കാതെ കണ്ണടക്കും. കാഴ്ചക്കാരില്ലെന്നത്, തോന്നിയപോലെ നടക്കാനുള്ള പ്രേരണക്ക് ഹേതുവായി. നേടിയതുമായി പൊതുബോധത്തിനൊപ്പം ജീവിക്കാൻ ശ്രമിക്കുമ്പോൾ ഒറ്റപ്പെടുന്നുവെന്ന പരിഹരിക്കാനാകാത്ത വേദന സംഭവിക്കും. ഓർക്കുന്തോറും ട്വിറ്റി ആകെ കൺഫ്യൂഷനിലാകുന്നു.
സാദ്ധ്യമല്ലെന്നു പറഞ്ഞ് അയാളുടെ വാക്കുകളെ നിഷേധിക്കാൻ ട്വിറ്റിക്ക് കഴിയില്ല. സമൂഹത്തിൽ അവളെ നാറ്റിക്കാൻ അയാളെടുത്ത അവളുടെ ഫോട്ടോകൾ തന്നെ ഇപ്പോഴും ധാരാളമാണ്. സദാചാരക്കുടുക്കിൽ കുരുക്കാൻ ഫോട്ടോക്കുള്ള സ്ഥാനം വലുതായി തന്നെ തുടരുന്നു. അയാളൊരു മോശം മനുഷ്യനാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല.
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ജീൻസിലേക്ക് മാറിയതുപോലെ ബിക്കിനിയിലേക്കു മാറിയതുപോലെ അവൾ വിവസ്ത്രയായി മാറി. ടെറസ്സിനകത്ത് ട്വിറ്റി ജനിച്ചതുപോലെ ജീവിക്കാൻ തുടങ്ങി. ആദ്യ ദിവസം മാത്രമെ ഉൾക്കൊള്ളാനാകായ്ക ട്വിറ്റിയെ ബാധിച്ചുള്ളു. ക്രമേണ അയാളും വിവസ്ത്രനായി ആ വീടിനകത്ത് കഴിഞ്ഞു.
ജീപ്പിനകത്തൊരു കൊച്ചു ഫ്രീസറുമായാണ് അന്നയാൾ മാർക്കറ്റിൽ നിന്നും തിരിച്ചെത്തിയത്. കാണാൻ മോശമല്ലാത്ത പതിനഞ്ചുകാരി ഇരുനിറവും അയാൾക്കൊപ്പം ജീപ്പിനകത്തുണ്ടായിരുന്നു. ചെല്ലുളിയില്ലാതെ കിടന്ന മുടികളും ശ്രദ്ധയില്ലാതെ ധരിച്ചിരുന്ന പിന്നിത്തുടങ്ങിയ വസ്ത്രങ്ങളും ജീപ്പിനകത്തെ പെൺകുട്ടിയുടെ സൗന്ദര്യത്തെ നിറം കെടുത്തിയിരുന്നു. അവളുടെ കണ്ണുകൾ ഭക്ഷണ ലഭ്യതയെ തേടിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടും.
അകത്തേക്കു നോക്കി അയാൾ ട്വിറ്റിയെ വിളിച്ചു. അര മാത്രം ടവലുകൊണ്ട് മറച്ച ട്വിറ്റിയെ കണ്ട പെൺകുട്ടി സംശയത്തോടെ അയാളുടെ മുഖത്തേക്കു നോക്കി. അയാൾ പെൺകുട്ടിക്കൊരു മന്ദഹാസം സമ്മാനിച്ച് ട്വിറ്റിയോടായി പറഞ്ഞു...“ഇവളെ അകത്തേക്ക് കൊണ്ടുപോ. തേച്ചു കഴുകി നന്നായി കുളുപ്പിക്ക്. എന്ന്ട്ടവളെ നല്ല ഡ്രസ്സ് ഇടുവിപ്പിക്ക്. വയറു നിറയെ ഭക്ഷണം കൊടുക്ക്. പാവം..വിശന്നുവലഞ്ഞ് നില്ക്കണെ കണ്ടപ്പൊ കൂടെ കൂട്ടിതാ. നിനക്കൊരു സഹായിയായി ഇവ്ടെ നിന്നോട്ടെ. കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ചാൽ അവളൊന്നാന്തരം തമിഴ് അഴകിയാകും.”
പരസഹായമില്ലാതെ ഇറക്കി വെക്കാവുന്ന ഫ്രീസർ അയാൾ ഉമ്മറത്ത് ഇറക്കി വെച്ചു. ജീപ്പെടുത്ത് വീണ്ടും പുറത്തേക്കിറങ്ങി.
തന്റെ സ്ഥാനം തെറുപ്പിക്കാൻ വന്ന ശത്രുവെന്ന വിചാരത്തോടെ ട്വിറ്റി പെൺകുട്ടിയെ അകത്തേക്കു കൂട്ടി. ചെറുതെങ്കിലും ആകൃതിയൊത്ത ട്വിറ്റിയുടെ മുലകളെ നോക്കിക്കൊണ്ടാണ് പെൺകുട്ടി അകത്തേക്കു നടന്നത്.
ഉച്ചഭക്ഷണ സമയത്താണ് പിന്നീടാ പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചത്. കറുപ്പുനിറം അല്പം മുന്നിട്ടു നില്ക്കുന്നുവെങ്കിലും സുന്ദരിയായിരിക്കുന്നു. കണ്ണുകളപ്പോഴും ട്വിറ്റിയുടെ മാറിടത്തിൽ കള്ളനോട്ടം നടത്തിക്കൊണ്ടിരുന്നു. പെൺകുട്ടിയുടെ വിശപ്പിന് വ്യതിയാനം സംഭവിച്ചിരിക്കുന്നതായി അയാൾ മനസ്സിലാക്കി.
ഒരാഴ്ചകൊണ്ട് പെൺകുട്ടിയും ട്വിറ്റിയും വളരെ കൂട്ടായി. അവർ ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ തുടങ്ങി. ആ വീടിനകത്ത് പെൺകുട്ടി മാത്രം വസ്ത്രം ധരിക്കുന്നതിനാൽ പെൺകുട്ടിക്കെന്തൊ അരുതായ്ക തോന്നാൻ തുടങ്ങി. അയാളോട് അതേക്കുറിച്ച് സൂചിപ്പിക്കാനും ശ്രമിച്ചു.
“താത്തേ...നാനും ഉങ്കളെപ്പോലെ തുണിയില്ലാമെ നടക്കട്ടുമാ”
“അത് മുടിയാത്. നീ സുന്ദരമാണ തമിഴ് അഴകി. അതപ്പടി ഇരിക്കട്ടും.”
പെൺകുട്ടിയുടെ മോഹം അതോടെ അവസാനിച്ചു. ഒന്നുരണ്ടാഴ്ചകൊണ്ട് അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാൻ പഠിച്ചു.
ട്വിറ്റിക്ക് ഒരാഴ്ചയെങ്കിലും സ്വന്തം വീട്ടിൽ നിൽക്കാനുള്ള സാഹചര്യം ഒരുങ്ങിയതിൽ പെൺകുട്ടിയോടു നന്ദി തോന്നി. ഒരുപാടു മുന്നേ സഞ്ചരിക്കുന്ന ജീവിതത്തിൽ നിന്ന് വളരെ താഴോട്ടിറങ്ങിയാണ് ട്വിറ്റി വീട്ടിലേക്കു നടന്നത്. ജീൻസും ടി ഷർട്ടുമായിരുന്നു വേഷം. എന്നിട്ടും ട്വിറ്റിയെ വഴിക്കണ്ണുകൾ നോക്കുകുത്തിയാക്കി. അതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അപ്പോഴേക്കും മറന്നു തുടങ്ങിയിരുന്നു. അപ്പനും അമ്മയും വസ്ത്രത്തെ എതിർത്തപ്പോൾ വിഡ്ഡിച്ചിരി ചിരിച്ച് ആശ്വസിക്കാൻ ശ്രമിച്ചു. നിലവിലെ സദാചാര മൂല്യങ്ങളെ ഖണ്ഡിക്കാൻ തുനിയുമ്പോഴാണ് ഒറ്റപ്പെടലുകൾ സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ തുടങ്ങി. വ്യക്തമായ നിശ്ചയങ്ങളോടെ മുന്നോട്ട് ജീവിക്കുന്നത് പ്രയാസങ്ങൾക്ക് വഴിവെക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച ജീവിതം ആശ്വാസം സമ്മാനിക്കുമെന്നും ട്വിറ്റിയെ തോന്നിപ്പിച്ചു.
ഒരാഴ്ചക്കുശേഷം എസ്റ്റേറ്റിൽ തിരിച്ചെത്തിയത് സാരി ധരിച്ചായയിരുന്നു. എസ്റ്റേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ തന്റെ ശരീരത്തെ എന്തൊക്കെയൊ അനാവശ്യ വസ്തുക്കളാൽ പൊതിയപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. ജീപ്പിന്റെ കുറവ് അയാൾ പുറത്തുപോയിരിക്കുമെന്ന അറിവ് നൽകി. ചാവിയെടുത്ത് വീടു തുറക്കുമ്പോൾ പെൺകുട്ടി പുറത്ത് പോയിരിക്കും എന്ന സംശയം പിടികൂടി. അവളെ പറഞ്ഞുവിട്ടിരിക്കാം എന്ന് പിന്നെ ആശ്വസിച്ചു. വസ്ത്രം അഴിച്ചു കളഞ്ഞപ്പോൾ വല്ലാത്തൊരു സുഖം. ആ സുഖത്തിനിടയിലും തമിഴത്തി പെൺകുട്ടിയുടെ അസാന്നിധ്യം എന്തുകൊണ്ടാണെന്നതിന്റെ കാരണം തേടുകയായിരുന്നു മനസ്സപ്പോഴും.
മുറിക്കകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രീസർ ശ്രദ്ധയില്‍പെട്ടു. താൻ വീട്ടിലേക്കു പോകുന്ന സമയത്തുപോലും വരാന്തയിൽ അലക്ഷ്യമായിട്ടിരുന്ന ഫ്രീസർ മുറിക്കകത്ത് സൂക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് സംശയം ജനിച്ചു. ഫ്രീസറിന്റെ വെളുത്ത പ്രതലത്തിലൂടെ മെല്ലെ കൈവിരലുകളോടിച്ചു. പുറം നന്നായി തണുത്തിരിക്കുന്നു, ചെറിയൊരു മൂളിച്ചയും. വെറുതെ ഇരിക്കുകയല്ല. വർക്ക് ചെയ്യുന്നുണ്ട്. ഇതിനകത്ത് എന്താണാവൊ അയാൾ വാങ്ങിവെച്ചിട്ടുണ്ടാകുക? അകം തുറന്നു കാണാനുള്ള ജിജ്ഞാസ ട്വിറ്റിയിൽ വന്നുകൂടി.
ഫ്രീസർ പൂട്ടിയിട്ടില്ലെന്നത് ആശ്വാസമായി. പതിയെ ഫ്രീസറിന്റെ ഹാന്റിലിൽ പിടിച്ച് ഉയർത്തി. കട്ടകുത്തി തണുത്തുവെളുത്ത പുക മുഖത്തേക്കടിച്ചു. ഫ്രീസറിന്റെ അകം ശൂന്യമെന്ന് തോന്നിപ്പിച്ചു. അല്പനിമിഷത്തെ ശൂന്യത അകന്നു. ഫ്രീസറിന്റെ അകം പതിയെ അനാവരണം ചെയ്യാൻ തുടങ്ങി. പ്ളാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തണുത്തു വെറുങ്ങലിച്ച മാംസക്കഷ്ണങ്ങൾ പതിയെ ദൃശ്യമായിക്കൊണ്ടിരുന്നു.
പെട്ടെന്നു തല ചുറ്റുന്നതുപോലെ തോന്നി. ഫ്രീസറിൽ പിടിച്ച് താഴെ ഇരുന്നു. സമനില വീണ്ടെടുത്ത ട്വിറ്റി ഭയവിഹ്വലതയോടെ അവളുടെ മുറിയിലേക്കോടി. അഴിച്ചു മാറ്റിയിട്ട സാരിയും ബ്ലൗസും വലിച്ചുവാരി ചുറ്റി. പരിഭ്രമവും ഭയവും അവളുടെ ബുദ്ധി നശിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ തിടുക്കപ്പെട്ട് പുരക്കകത്ത് ഭ്രാന്തിയെപ്പോലെ ഓടിനടന്നു. എവിടെ തിരിഞ്ഞാലും അവിടെല്ലാം ഭയത്തിന്റെ നിഴലുകൾ പിന്തുടരാൻ തുടങ്ങി. ഉണങ്ങിപ്പിടിച്ച ചോരക്കീറുകൾ കണ്മുന്നിൽ വേടനൃത്തം ചെയ്തു.
ചെറുഭാഗങ്ങളാക്കിയ പെൺകുട്ടിയുടെ ശരീരം പ്ലാസ്റ്റിക്ക് കവറിനകത്ത് മരവിച്ചിരുന്നു....
മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം! കണ്ണിൽ ഒരൊറ്റ കാഴ്ച മാത്രം! വിറക്കുന്ന കരങ്ങളോടെ വളരെ പണിപ്പെട്ട് തപ്പിപ്പിടിച്ചാണ് മൊബൈൽ എടുത്തത്. പലവട്ടം ട്രൈ ചെയ്തപ്പോൾ അപ്പനെ കിട്ടി. കണ്ണീരോടെ കിതപ്പോടെ ഒറ്റ ശ്വാസത്തിന് അവിടത്തെ ഭീകരാവസ്ഥ പറഞ്ഞുതീർത്ത് ട്വിറ്റി നിന്നു കിതച്ചു. ഉടനെ പൊലീസുമായി എത്തണമെന്ന് അപേക്ഷിക്കുമ്പോഴും മനസ്സ് ഭയത്തിൽ നിന്ന് ഒട്ടും മുക്തമായില്ല.
ഇനിയും എന്തുചെയ്യണമെന്ന് രൂപമില്ലാതെ പരിഭ്രമിക്കുമ്പോഴും അയാളുടെ വാക്കുകൾ ട്വിറ്റിക്കോർമ്മിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“നിന്റെ മുലകൾ കാണുമ്പോൾ കടിച്ചു തിന്നാനാണെനിക്കു തോന്നുന്നത്. അതെങ്ങിനെയാ..ഇത്തിരിയെങ്കിലും കഴമ്പ് വേണ്ടെ ശരീരത്തിൽ? നിയീ ഭക്ഷണം കഴിക്കുന്നതൊക്കെ എങ്ങോട്ടാ പോകുന്നത്? ഇനിയെങ്കിലും ഭക്ഷണം കഴിച്ച് ശരീരം നന്നാക്കാൻ നോക്ക്.”
“ഈയിടെയായി അച്ചായന്റെ തമാശകൾ ഇച്ചിരീശ്ശെ കൂടുന്നുണ്ട്.” അന്ന് പറഞ്ഞൊഴിഞ്ഞതോർക്കുന്നു.
അയാളിതുവരെ മൊഴിഞ്ഞിരുന്ന ഓരോ വാക്കുകൾക്കു പിന്നിലും ആഴത്തിലുള്ള നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു ട്വിറ്റി. ഇനിയിവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന വിശ്വാസത്തിൽ വാതിൽ കടന്ന് പുറത്തേക്കിറങ്ങി. മുറ്റത്ത് ബ്രേക്കിട്ട ജീപ്പിൽനിന്നും അയാളിറങ്ങി. വളരെ പ്രയാസപ്പെട്ടാണ് മുഖത്തെ പരിഭ്രമവും വിറയലും അടക്കിനിർത്താൻ ട്വിറ്റി ശ്രമിച്ചുകൊണ്ടിരുന്നത്. അവളെല്ലാം മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ അയാൾ തിരിച്ചറിഞ്ഞെങ്കിലും ഭാവഭേദമില്ലാതെ ചിരിച്ചുനിന്നു. ഫ്രീസർ ലോക്കു ചെയ്യാൻ മറന്നതിൽ സ്വയം പിറുപിറുത്തു.
“ഒരാഴ്ച വീട്ടിൽ പോയി നിന്നപ്പോഴേക്കും നീ സാരിയിലേക്കു തന്നെ തിരിച്ചു പോയൊ?”
“ഇപ്പഴെത്തിയതെ ഉള്ളു. ആരേം കാണാതായപ്പൊ പുറത്ത് വന്നു നോക്കിയതാ.”
ഉം..അകത്തുപോയി സാരിയൊക്കെ മാറ്റി ഒരു ചായ ഇട്ടോണ്ട് വാ വേഗം.“
രണ്ടുപേരും അകത്തേക്ക് കയറുമ്പോൾ ട്വിറ്റിയുടെ മനസ്സ് പിടയ്ക്കുകയായിരുന്നു, ഇനിയെന്താകണമെന്ന ചിന്തയിൽ അയാളും.
ചായയുമായി വന്നപ്പോൾ അയാൾ ചോദിച്ചു. ”നിയെന്താ സാരി മാറാത്തത്?“ ട്വിറ്റി സ്വന്തം ശരീരത്തിലേക്ക് നോക്കി. ശരിയാണല്ലൊ. താനത് മറന്നിരിക്കുന്നു. തിരിച്ചുപോയി സാരി മാറ്റി. പഴയതുപോലെ അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇപ്പോഴാകുന്നില്ലെന്നത് വല്ലാതെ കുഴച്ചു. വേണ്ടായ്കയോടെ അയാൾക്കുമുന്നിൽ മടിച്ചുനിന്നു. രക്ഷാമാർഗ്ഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടൊ എന്നവൾ പുറത്തേക്കു നോക്കി
”എന്താ പെണ്ണിനൊരു പുതിയ നാണം? ഒരാഴ്ചകൊണ്ട് നീ ആളാകെ മാറിയല്ലൊ?“ അയാൾ എഴുന്നേറ്റുചെന്ന് ട്വിറ്റിയുടെ തോളിൽ കൈവെച്ചു. അവളെ അയാൾ ആദ്യമായി സ്പർശിക്കുകയായിരുന്നു.
തന്റെ തോളിൽ ശവം വന്നുവീണ അറപ്പോടേയും വെറുപ്പോടേയും അവജ്ഞയോടേയും ഭയപ്പെട്ടു. ഒന്നും പുറത്തു കാണിക്കാതെ ദൈവത്തെ പ്രാർത്ഥിച്ചു.
“ഇന്ന് നമുക്കൊരുമിച്ച് ബാത്തുറൂമിൽ കയറി ഒന്നു കുളിക്കാം.” അയാളങ്ങിനെ ഒരാവശ്യം ഉന്നയിച്ചത് ട്വിറ്റിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. ഓരോ നിമിഷവും യുഗങ്ങൾ പോലെ നീളം വെക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. അയാളുടെ സാന്നിധ്യം ട്വിറ്റിയെ കൂടുതൽ തളർത്തിക്കൊണ്ടിരുന്നു.
ട്വിറ്റി മുൻപിലും അയാൾ പുറകിലുമായി ബാത്ത് റൂമിലേക്ക് കയറി. അകത്ത് കടന്ന ഉടനെ തിരിഞ്ഞോടാൻ ശ്രമിച്ച ട്വിറ്റിയെ അയാൾ തടഞ്ഞു. പിന്നിൽ നിന്ന് കുളിമുറിയുടെ കുറ്റിയിട്ടു. കരയാൻ ശ്രമിച്ച ട്വിറ്റിയുടെ വായ് പൊത്തിപ്പിടിച്ചു.
കുളിമുറിക്കകത്തു പ്രവേശിച്ച ട്വിറ്റിക്ക് കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടപ്പോഴാണ് ഒച്ചയിട്ട് അലറാൻ തയ്യറെടുത്തത്. അയാൾ മാസ്ക്കിങ്ങ് ടാപ്പുകൊണ്ട് അവളുടെ വായ് മൂടി. ചെറുതായൊന്ന് ചെറുത്തു നില്ക്കാൻപോലും ശക്തി നഷ്ടപ്പെട്ട ട്വിറ്റിയുടെ കൈകൾ പിന്നിലേക്ക് പിടിച്ച് ബന്ധിച്ചു. കാലുകൾ കൂടി കൂട്ടിക്കെട്ടിയപ്പോൾ അനങ്ങാൻ വയ്യാതായി.
കുളിമുറിക്കകത്ത് ആറടി നീളത്തിൽ ഒരു ബഞ്ച് തറയിൽ ഉറപ്പിച്ചു വെച്ചിരുന്നു. തല ബഞ്ചിനു പുറത്തേക്കു നില്ക്കത്തക്ക വിധത്തിൽ ട്വിറ്റിയെ ബഞ്ചിൽ കിടത്തി ബന്ധിച്ചു. നഗ്നതയെക്കുറിച്ചോർക്കാൻ അപ്പോൾ ട്വിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭയം അത്രമേൽ അവളെ ദുബ്ബലയാക്കിക്കൊണ്ടിരുന്നു. തലമാത്രം ബഞ്ചുവിട്ട് അല്പം താഴേക്ക് ചരിഞ്ഞു കിടന്നിരുന്നു. ആശ്രയമില്ലാതാകുമ്പോൾ പൊട്ടിയടരുന്ന ലാവ കണ്ണിൽ നിന്ന് തറയിലേക്ക് ഉരുകിയിറങ്ങിക്കൊണ്ടിരുന്നു. കൊരക്കിലെ മുഴ താഴേക്കും മുകളിലേക്കും തിടുക്കപ്പെട്ടു.
അയാൾ ചുമരലമാര തുറന്ന് തിളങ്ങുന്ന കത്തിയെടുത്തു. ട്വിറ്റിയ്ക്ക് ശ്വാസം നിലച്ചതുപോലെ.. ആരാച്ചാരുടെ ചൂര് ആഗിരണം ചെയ്ത് അറവുശാല പുളകിതമാകുന്നത് നരമാംസഭോജികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതായും, അവർക്കിടയിൽ തൃപ്തിയുടെ താല്‍ക്കാലിക പുതുമ പടരുന്നതായും അവളിൽ തെളിഞ്ഞു. അടക്കിപ്പിടിക്കലുകൾക്കവസാനം പിറവി കൊള്ളുന്നത് മൗനങ്ങളാകുന്ന നെറികെട്ട ദുഷ്ടതകളാണല്ലൊ എന്നവൾ തേങ്ങി.
പൊലീസ് അയാളെ വരാന്തയിൽ നിന്നിറക്കി ജീപ്പിനടുത്തേക്ക് നയിച്ചു. പറമ്പിനകത്തെ ജനങ്ങളുടെ മുറുമുറുപ്പ് വലിയ ആരവങ്ങളായി മുദ്രാവാക്യങ്ങളായി മുഴങ്ങിത്തുടങ്ങി. കണ്ണീരുണങ്ങിയ പാടുകൾക്കു പുറത്ത് ആശ്വാസകണങ്ങളുടെ നീരുറവയുമായി തകർന്നുനിന്ന ട്വിറ്റിയേയും പോലീസ് ജീപ്പിനകത്തേക്ക് കയറ്റി.
“പൊലീസ് നീതി പാലിക്കുക. നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക. അച്ചായനെ വിട്ടു തരിക.” ജനങ്ങൾ കൂടുതൽ ബഹളം വെക്കാൻ തുടങ്ങുന്നതിനു മുൻപ് പൊലീസ്ജീപ്പ് മുന്നോട്ടു നീങ്ങി.
ജീപ്പിനു പിറകെ ഓടിക്കൊണ്ടിരുന്ന ജനക്കൂട്ടം ട്വിറ്റിയെ കണ്ട് കൂടുതൽ പ്രകോപിതരാകാനും കല്ലെറിയാനും തെറി വിളിക്കാനും തുടങ്ങി. “കൂത്തിച്ചി...മനുഷ്യരെ ഇക്കിളിയാക്കുന്ന തുണിയും ചുറ്റി വയസന്മാരെ പറ്റിച്ച് പണം പിടുങ്ങി ജീവിച്ചോള്... വൃദ്ധരെ അനാശാസ്യത്തിൽ കുടുക്കുന്ന അറുവാണിച്ചി. നിനക്കുമില്ലേടി പ്രായമായ അപ്പൻ...”
സദാചാര സമൂഹത്തിന്റെ നഗ്നമായ ഒരാവിഷ്ക്കരണം!
മറുപടിഇല്ലാതാക്കൂഅവസാന വാക്യം വായിക്കുന്നതുവരെ കഥയോട് വലിയൊരു താൽപര്യം തോന്നിയിരുന്നില്ല. പക്ഷേ ധാരണ ആകെ മാറ്റിമറിക്കുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു. ആശംസകൾ!
ആദ്യ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സതീസ്
ഇല്ലാതാക്കൂഎന്ന് മുതലാണ് റാംജീപാട്ടപ്പാടത്തിന്റെ കഥകൾ ഞാൻ വായിച്ച് തുടങ്ങിയത് എന്ന് ഓർമ്മയില്ല........... ചിലപ്പോൾ നേർവഴിയിലും,ചിലപ്പോൾ വഴിമാറിയും റാംജി സഞ്ചരിക്കാറുണ്ട്. അത് തന്നെയാണ് നല്ല കഥാകാരന്റെ ലക്ഷണവും.‘പരിണാമത്തിന്റെ പിഴവുകൾ‘ റാംജിയുടെ നല്ല കഥകളിലൊന്നായി എനിക്കനുഭവപ്പെട്ടത് .അതിന്റെ കഥയും ആഖ്യാന പാടവവും തന്നെയാണ്. എന്റെ ഒരു തിരക്കഥയിൽ ഞാൻ അതിനെപ്പെറ്റിപറയുന്നുമുണ്ട്(ചില ആരോഗ്യകാരണങ്ങളാൽ ആ ചിത്രം ഇറങ്ങാൻ കുറച്ച്കൂടെ സമയം എടുക്കും) കൂത്തിച്ചി എന്ന കഥ വായിച്ച് തുടങ്ങിയപ്പോൾ,ഇദി അമീനും,അഘോരികളും,അന്യനാട്ടിൽ നടന്ന ഒരു കൊലാാതകവും മറ്റുമൊക്കെ ഓർമ്മ വന്നു.മനുഷ്യ മനസ്സിന്റെ വിചിത്രഭാവനകളാണ് റാംജി ഇവിടെ കഥയാക്കിയിരിക്കുന്നത്. നായകനു ഒരു ഇണയെമാത്രമല്ല ആവശ്യം അയാൾ ട്വിറ്റിയെ തൊടുന്നുപോലുമില്ല. അയാളും അവളും,വിവസ്ത്രരായപ്പോഴും,അയാൾ അവളെ അനുഭവിച്ചില്ലാ............ ഉണ്ണി ആറിന്റെ ഒരു കഥ ഇടക്ക് വായിച്ചു കുട്ടിച്ചൻ എന്ന നായകനു .ഒരു പെൺകുട്ടിയെ നഗ്നയാക്കി ആനയുടെ തുമ്പിക്കൈയ്യിൽ ചേർത്ത് നിർത്തി ഭോഗിക്കണം,അതും രണ്ട് കൊമ്പുകൾക്കിടയിൽ വച്ച്,അയാൾ അവളെ അത്തരത്തിൽ നഗ്നയാക്കി തുമ്പിക്കൈക്കിടയിൽ നിർത്തി.പക്ഷേ ഭോഗിച്ചില്ലാ... അയാൾ തിരിഞ്ഞു നടന്നു. ആകുട്ടിയുടെ ശരീരത്തിൽ ആന കൊമ്പുകൾ കുത്തിയിടക്കുന്നിടത്താണ് ആ കഥ അവസാനിക്കുന്നത്.....ഞാൻ രണ്ടു കൂട്ടിവായിക്കുകയല്ല ചെയ്യുന്നത്............ അതിന്റെ മറ്റൊരു പതിപ്പായ തമിഴ്ക്കുട്ടിയെ ഇക്കഥയിലെ നായകൻ വീട്ടിൽകൊണ്ട് വന്നപ്പോൾ,കൂടെ ഒരു കൊച്ചു ഫ്രീസറുമായാണെത്തിയത്,അവളുടെ കൊച്ചു മുലകൾ അയാൾക്ക് ഹരമായി.................പഴമയെ നായകൻ വെറുത്തതാണോ,അതോ പുതുമകൾ തേടി അലയുന്ന ഇന്നത്തെ മനുഷ്യന്റെ നേരൂപമാണോ...ഈ നായകൻ...? അയാൾ തികച്ചും വ്യത്യസ്ഥനാണ്.കഥയും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. അവസാന ഭാഗങ്ങളിൽ വായനക്കാരനെ ചിന്തിക്കാൻ വിട്ട് കൊണ്ട് കാഥാകാരൻ കൂത്തിച്ചി അവസാനിപ്പിക്കുമ്പോൾ, എനിക്ക് ഒരു അപൂർണ്ണതതോന്നിയത് എന്റെ വായനയുടെ തെറ്റാകാം, അല്ലെങ്കിൽ,ഒരു ന്യൂജനറേഷൻ ചലച്ചിത്രം പോലെ വേഗതയുള്ള എഡിറ്റിംഗ് ആകാം റാംജി ഉദ്ദേശിച്ചത്,,,,,,, തക്ക സമയത്ത് പോലീസ്സോ,അല്ലെങ്കിൽ ട്വിറ്റിയുടെ പിതാവോ അവിടെ എത്തിയിരിക്കാം.അത് റാംജി വായനക്കാർക്ക് വിടുന്നു. റാംജിയുടെ കഥകൾക്ക് എന്നും പുതുമയുണ്ട്, ആ പുതുമയെ ഞാൻ ഇഷ്ടപെടുന്നു,കഥാകാരനേയും................ ആശംസകൾ
മറുപടിഇല്ലാതാക്കൂവിശദമായ അഭിപ്രായത്തിനു നന്ദിയുണ്ട് ചന്തുസാര്‍.
ഇല്ലാതാക്കൂമനുഷ്യമനസ്സ് ആര്‍ക്കും പിടി തരാത്ത ഒരു സമസ്യയാണ്. തൃപ്തി തേടി അലയുന്ന മനസ്സുകള്‍ക്ക് എവിടെയും പൂര്‍ണ്ണ തൃപ്തി ലഭിക്കുന്നില്ല. അത് കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ അവനു ഭ്രാന്ത് പിടിക്കുന്നുണ്ട്. ആ ഭ്രാന്തിനിടയില്‍ കാണിച്ചുകൂട്ടുന്നത് എന്താണെന്ന് പോലും അറിയാതെ വരുന്നുണ്ട്. കണ്ടുകൊണ്ടിരുന്നത് അടപ്പിക്കാനും അടച്ചതിനെ വീണ്ടും കാണാനും മാറിമാറി വരുന്ന കാലങ്ങള്‍ അവനെ തോന്നിപ്പിക്കുന്നു. അവസാനിക്കാത്ത തൃപ്തികള്‍ സ്വന്തം വര്‍ഗത്തെ തന്നെ കൊന്നു തിന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ വാര്‍ത്തകള്‍ ആണ് ഈ കഥക്ക് ആധാരം.
ഈ അഭിപ്രായം എന്റെ തുടര്‍ന്നുള്ള എഴുത്തിനു പ്രചോദനമാണ്.
വളരെ നന്ദി.
പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഇല്ലാതെയാകുമ്പോൾ എത്രമേൽ ക്രൂരമായ ആനന്ദത്തിലേക്ക് അധപതിക്കാമെന്ന തിരിച്ചറിവ്. സമൂഹം പക്ഷേ മഞ്ഞക്കണ്ണാടിയിലൂടെ മാത്രം കാഴ്ചകൾ കാണുന്ന ക്ലീഷെ... വേഗതയാർന്ന ആഖ്യാനം .
മറുപടിഇല്ലാതാക്കൂവേഗ യാത്രയില്‍ ആര്‍ക്കും ഒന്നും മനസ്സിലാക്കാനോ പ്രതികരിക്കാനോ സമയം ഇല്ലെന്നായിരിക്കുന്നു.
ഇല്ലാതാക്കൂവളരെ നന്ദി ജീവി.
സമൂഹസംബന്ധിയായ ചില കാഴ്ചപാടുകള്‍ ഇഷ്ടപ്പെട്ടു. പരീക്ഷണങ്ങള്‍ തുടരട്ടെ.. ആശംസകള്‍.
മറുപടിഇല്ലാതാക്കൂനന്ദി സുധീര്‍ദാസ്
ഇല്ലാതാക്കൂദില്ലിയെ നിഥാരി കൊലക്കേസ് ഓര്‍മ്മ വന്നു. കഥാവസാനം പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. ട്വിറ്റിയെ ഇത്രയും കാലം കൊല്ലാന്‍ തുനിയാഞ്ഞ അച്ചായന് തമിഴത്തിയെ കൊന്ന ശേഷം എങ്ങനെ ആ തോന്നല്‍ വന്നു എന്നത് ദഹിക്കുന്നില്ല.
മറുപടിഇല്ലാതാക്കൂഞാനൊരു തെറ്റ് ചെയ്താല്‍ അത് കണ്ടുപിടിക്കും എന്നാവുമ്പോള്‍ അതിന് കാരണമാകുന്നതിനെ നശിപ്പിക്കുക എന്നത് സ്വാഭാവികമാണ്. രുചികള്‍ ഇല്ലാതാവുമ്പോള്‍ പുതിയ രുചി തേടിയുള്ള അന്വേഷണങ്ങള്‍ മനുഷ്യമാസം ഭക്ഷിച്ചും കണ്ടെത്താന്‍ ശ്രമിക്കുന്ന കാലത്തിന്റെ വിളികള്‍ പല ഭാഗങ്ങളില്‍ നിന്നും നമുക്കിപ്പോള്‍ വാര്‍ത്തകളായി ലഭിക്കുന്നുണ്ട്.
ഇല്ലാതാക്കൂനന്ദി റോസ്.
വിചിത്രമായും ഭയാനകമായും തോന്നി. റിയൽ ലൈഫിൽ നടക്കാതിരിക്കട്ടെ
മറുപടിഇല്ലാതാക്കൂനടക്കാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
വായിച്ചു..വിത്യസ്തമായ പ്രമേയവും അവതരണവും..ഒരുപാടു പ്രതികരണങ്ങൾ ആവശ്യപ്പെടുന്ന വിഷയം.
മറുപടിഇല്ലാതാക്കൂനന്ദി മാഷെ.
ഇല്ലാതാക്കൂസത്യത്തിൽ ഒരിക്കലും തൃപ്തി വരാത്ത മനുഷ്യ മനസ്സു തന്നെയാണു മനുഷ്യരാശിയുടെ മുന്നോട്ടുള്ള ഓട്ടത്തിൽ ഊർജ്ജം എന്നു തോന്നുന്നു.പക്ഷേ ആഗ്രഹങ്ങൾ ഭ്രാന്തുകളും,കല്പനകൾ വൈകൃതങ്ങളും ആകുമ്പോൾ ഇങ്ങനെ സംഭവിക്കുന്നു.വായിച്ചപ്പോൾ ഉള്ളിലൊരു ആന്തൽ!
മറുപടിഇല്ലാതാക്കൂമനസ്സിന്റെ വാതിലുകളുടെ താക്കോൽ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ പല മുഖം മൂടികളും അഴിഞ്ഞു വീണേനെ.പക്ഷേ അക്കൂട്ടത്തിൽ നമ്മളെല്ലാം പെടില്ലേ?
മികച്ച കഥ.
തീര്‍ച്ചയായും ജെവെല്‍.
ഇല്ലാതാക്കൂആഗ്രഹങ്ങള്ക്ക് ഭ്രാന്തുപിടിക്കുമ്പോള്‍ കല്പനകള് വൈകൃതമാതെ തരമില്ലല്ലോ അല്ലെ.
മുഖം മൂടികള്‍ അഴിക്കുമ്പോള്‍ നമ്മള് കാണുന്നതല്ല സത്യം എന്ന് കണ്ട് അന്ധാളിക്കുന്ന ഒരുതരം ലോകം പ്രത്യക്ഷപ്പെടും.
വളരെ നന്ദി സുഹൃത്തെ.
വായിച്ചു - ചില വായനക്കാരെ മുന്നില്‍ കണ്ടാണ് ആഖ്യാനം വേഗം കൂട്ടിയത് എന്ന് തോന്നുന്നു. വ്യത്യസ്ത ചിന്ത. ചില അപൂർന്നതകൾ അനുഭവപ്പെട്ടു - അടുത്ത വായനയിൽ ശരിയായേക്കാം.
മറുപടിഇല്ലാതാക്കൂഒരു ഷെർലക് ഹോംസ് കഥ പോലെ വായിപ്പിക്കുന്ന അവതരണമാണ്. പുലിക്കധകളുടെ ഇടങ്ങളിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.
ഒന്നും കൂടി വായിക്കണം - സാവകാശം.
ഹ്ഹ്ഹ്ഹ പുലികളെ ഫയങ്കര ഫയമാണോ ശിഹാബെ.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ വായനക്കും അഭിപ്രായത്തിനും.
നാട്ടുകാരുടെ ഇടപെടൽ വായനക്കാരൻ അതുവരെ സ്വരൂപിച്ച മുൻവിധികളെ തകർത്തെറിയുന്നു. അവരാണ് ഈ കഥയിലെ മിന്നും താരങ്ങൾ. വർത്തമാന കേരളവുമായി ബന്ധിപ്പിച്ച് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന കഥ.
മറുപടിഇല്ലാതാക്കൂഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
സാവധാനം മാറ്റിയെടുക്കാനാവുന്നതാണ് നമ്മുടെ ശീലങ്ങൾ. ആരും കാണില്ലെന്ന് ഉറപ്പുണ്ടെങ്കിൽ സ്വന്തം നഗ്നത കണ്ണാടിയിൽ കണ്ട് ആസ്വദിക്കുന്നതും ഒരു ശീലമാക്കാം. ഇവിടെ പക്ഷേ, പണത്തിനു വേണ്ടിയാണ് നായിക അത്തരത്തിൽ നഗ്നതയിൽ കഴിയുന്നത്. നല്ല ഭക്ഷണം കൊടുത്ത് അവളുടെ ശരീരം കൊഴുത്തുരുണ്ടതാക്കിയെടുക്കാൻ പരിശ്രമിക്കുകയാണ് കിളവൻ. അതവൾ അറിയുന്നില്ലാതാനും. കൊള്ളാവുന്ന ശരീരമുള്ള തമിഴത്തിയെ താമസമില്ലാതെ കറിയാക്കി. സംഗതി പുറത്തായെന്നറിഞ്ഞ കിളവൻ ആ നിമിഷം തന്നെ നായികയുടെ ശരീരം കൊഴുപ്പിക്കൽ നിറുത്തി കറിയാക്കാൻ പ്ലാനിടുന്നു...!
മറുപടിഇല്ലാതാക്കൂഎന്തൊരു ഭാവന....!
ചില രാജ്യങ്ങളിൽ മനുഷ്യമാംസം കറിയായി കിട്ടുമെന്നും അതിന് ക്യൂവാണെന്നും കേട്ടിട്ടുണ്ട്. പക്ഷേ, വിശ്വസിച്ചിട്ടില്ല.
ചില തീവ്രവാദ സംഘങ്ങൾ മനുഷ്യരെ കൊന്നൊടുക്കുന്ന രീതി കാണുമ്പോൾ ഇതല്ലാ ഇതിലപ്പുറവും നടക്കുമെന്ന് നാമറിയാതെ പോലും ചിന്തിച്ചു പോകും.
നന്നായിരിക്കുന്നു കഥയും അതിലേക്കു നയിച്ച ഭാവനയും.
ആശംസകൾ...
ചൈനയിലെയും തായലന്റിലെയും ചില ഉള്‍ഗ്രാമങ്ങളില്‍ മനുഷ്യമാംസം ഓരോ ഭാഗങ്ങളായി തിരിച്ച് ഇറച്ചിക്കടകളിലെതുപോലെ വില്പനക്ക് വെച്ചിരിക്കുന്നതായ ഒരു വാര്‍ത്ത കാണാനിടയായി. തീരെ വിശ്വാസം തോന്നാത്തതിനാല്‍ ആ വാര്‍ത്തയിലെ മുഴുവന്‍ ലിങ്കുകളും നോക്കിയപ്പോള്‍ ഇത്തരം പ്രവൃത്തിക്കെതിരെ പ്രതിഷേധിക്കുന്ന ഒരു പോതുപ്രവര്ത്തകന്റെ പ്രതികരണം കൂടി അതില്‍ കാണാന്‍ കഴിഞ്ഞു. തന്നെയുമല്ല മനുഷ്യനെ അറുത്ത് മാംസം എടുത്ത് അതുകൊണ്ട് ഭക്ഷണം ഉണ്ടാക്കി അഞ്ചാറുപേര് ചേര്‍ന്ന് കഴിക്കുന്ന ഒരു വീഡിയോയും ഞാന്‍ കണ്ടിരുന്നു. അതുകൊണ്ട് ഇതൊക്കെ പൂര്‍ണ്ണമായും ഇല്ലാത്തതല്ല എന്നതില്‍ നിന്നാണ് ഈ കഥ ഉരുത്തിരിഞ്ഞത്. അത്രയും ഭീകരമായ ഒരവസ്ഥയിലേക്ക് ലോകം സഞ്ചരിക്കുന്നു എന്ന ഭയം.
ഇല്ലാതാക്കൂനന്ദി മാഷെ.
കഥയുടെ കാല് ഭാഗം വലിയ ആകാംക്ഷയൊന്നും തോന്നിയില്ല എന്നാല്‍ പിന്നീട് എന്താകും അവസാനം എന്ന് ആകാംക്ഷയോടെ വായിച്ചു പോയി. ഒരു ക്രൈം കഥയുടെ കെട്ടുറപ്പുള്ള കഥ.. ഇന്നത്തെ ,ലോകത്ത് കഥവെറുമൊരു ഭാവനയായി മാത്രം വായിച്ചു പോവാന്‍ കഴിയില്ല ,, ഇടവേളക്ക് ശേഷം റാംജി കഥകള്‍ കണ്ടതില്‍ ഏറെ സന്തോഷം !! .
മറുപടിഇല്ലാതാക്കൂഭാവന മാത്രമായി കഥ ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഇല്ലാതാക്കൂഈ കഥക്കുള്ള കാരണം ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്.
ഈ സ്നേഹത്തിനും, എന്റെ എഴുത്തിനു പ്രചോദനം നല്കുന്ന പ്രചരണത്തിനും
വളരെ നന്ദി ഫൈസല്‍.
പുലിക്കഥയ്ക്കും,
മറുപടിഇല്ലാതാക്കൂഒട്ടകക്കഥയ്ക്കും ശേഷം
മറ്റൊരു ഘടാഘടിയന്‍ വായന സമ്മാനിച്ചു,
അഭിനന്ദനങ്ങള്‍,,!
ആകാംക്ഷയോടെ വായിച്ചു,
തമിഴത്തിക്കുട്ടിയുടെ കൂടെ ഫ്രീസര്‍ കൂടി കൊണ്ടുവന്നതും,
അച്ചായന്റെ മാംസാഹാരത്തോടുള്ള വേറിട്ട പ്രിയവും ക്ലൈമാക്സ് ഞാന്‍
മുന്‍കൂട്ടിക്കണ്ടു. ആദ്യകൊലയുടെ ചുരുളഴിയുമെന്ന് മനസിലാകുമ്പോള്‍,
ട്വിറ്റിയെ കൊല്ലാന്‍ പ്ലാന്‍ ചെയ്യുന്നത് ഏതൊരു ക്രിമിനലിന്റെയും മനസ്സ്.
പിന്നെ, പൊതുജനം..
അവരങ്ങിനെയാണ്..
കൂത്ത് (ഡാന്‍സ്) നടത്തി ഉപജീവനം നടത്തിയിരുന്ന പുരാണങ്ങളിലെ
അച്ചികള്‍ക്ക് ചാര്‍ത്തിക്കൊടുത്ത 'കൂത്തച്ചി' എന്ന മനോഹരനാമധേയം
ഇന്നിപ്പോള്‍ തെരുവ് വേശ്യകളെപോലും ആ പേരിട്ട് വിളിക്കുവാന്‍ തുടങ്ങിയതും
മറ്റൊരു വിരോധാഭാസം.
മനോഹരമായ വായന സമ്മാനിച്ചതിന് ഒരിക്കല്‍ക്കൂടി
നന്ദി പറഞ്ഞുകൊണ്ട്...
സ്നേഹപൂര്‍വ്വം..
ഓരോ മനുഷ്യനും വ്യത്യസ്തരെങ്കിലും പല കാര്യങ്ങളിലും പലരും ഒരേ പോലെ ചിന്തിക്കാറുണ്ട്. അത്തരത്തില്‍ എന്റെ ചില ചിന്തകള്‍ പോലെ അക്കാക്കക്ക്യും (ഈ പേര് എഴുതാന്‍ എന്ത് പാടാന്റെ പൊന്നെ) ഉണ്ടാകാം. അതോണ്ടായിരിക്കും ക്ലൈമാക്സ് പെട്ടെന്ന് പിടിച്ചെടുത്തത് അല്ലെ.
ഇല്ലാതാക്കൂശരിക്കും "കൂത്തിച്ചി" യുടെ ഉത്ഭവം ഇപ്പോള്‍ മാത്രമാണ് എനിക്ക് മനസ്സിലായത്. ഒരു മോശം വാക്കായി മാത്രം കേട്ടിരുന്നതെ ഉള്ളു.
വിശദമായ അഭിപ്രായത്തിനു എന്റെ സന്തോഷം നിറഞ്ഞ നന്ദി സുഹൃത്തെ.
പഴയ കാല കേരളത്തിലെ കൂത്തമ്പലങ്ങളിൽ കൂത്താടിയിരുന്നവർ അമ്പലം മറയാക്കി മറ്റു സദാചാര വിരുദ്ധ പ്രവൃത്തികളിലെർപ്പെടുകയോ അവരെ ചൂഷണം ചെയ്യപ്പെടുകയോ ചെയ്തപ്പോ ആണത്രേ അതൊരു ചീത്ത വാക്കായി പരിണമിച്ചത്.. എന്നാണ് എന്റെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ പറഞ്ഞത്..
ഇല്ലാതാക്കൂഎല്ലാം വാക്കുകള്‍ക്കും പോകെപ്പോകെ സംഭവിക്കുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് അര്‍ത്ഥ വ്യത്യാസം സംഭവിക്കുന്നു അല്ലെ കുഞ്ഞുറുമ്പെ. എന്തായാലും ഇപ്പോള്‍ ആ വാക്കിനു ചീത്ത അര്‍ത്ഥം മാത്രമേ ഉള്ളു. എല്ലാത്തിനു പിന്നിലും ഒരു യഥാര്‍ത്ഥ കഥ ഉണ്ടാകും. അദ്ധ്യാപകന് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.
ഇല്ലാതാക്കൂവളരെ ഇഷ്ട്ടമായി....വായിക്കുകയായിരുന്നില്ല..കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.....ആശംസകള്‍...റാംജിയെട്ടാ...
മറുപടിഇല്ലാതാക്കൂസന്തോഷം.
ഇല്ലാതാക്കൂനന്ദി അന്നൂസ്.
വായിച്ചു രാംജി ഏട്ടാ, ഇഷ്ടപ്പെട്ടു. കഥയുടെ വിവിധ മാനങ്ങള്‍ ഒന്നിച്ച് ഇഴചേര്‍ത്ത് നല്ലൊരു കഥയായി പാകപ്പെടുത്തിയിരിക്കുന്നു. എല്ലാ മനുഷ്യരിലും ഒരു അച്ചായന് ഉറങ്ങി കിടക്കുന്നുണ്ട് എന്നതല്ലേ സത്യം?!. ആശംസകള്‍!
മറുപടിഇല്ലാതാക്കൂസത്യത്തില് പുറത്ത് കാണുന്നതൊന്നും യഥാര്‍ത്ഥ മനുഷ്യമനസ്സുകള്‍ അല്ലെന്നാണ് എന്റെയും പക്ഷം.
ഇല്ലാതാക്കൂനന്ദി പ്രവീണ്‍.
എഴുത്തുകാരന്റെ മുന്‍വിധികള്‍ കഥയെ അല്പമെങ്കിലും പുറകോട്ടു വലിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതികരണം തന്നെ ഉദാഹരണം. മുമ്പിവിടെ കണ്ട കഥകളുടെ അടുത്ത് എത്തിയില്ല എന്നാണ് എന്റെ വായന, ഭാവനാപരമായും ഭാഷാപരമായും.
മറുപടിഇല്ലാതാക്കൂകുറെ എഴുതിക്കഴിയുമ്പോള്‍ ഇനി എങ്ങിനെ പുതിയത് എന്ന ചിന്ത വലിയ കുഴപ്പമാണ് മനോജ്. അതുകൊണ്ട് തന്നെ ചില താഴ്ചകളും ഉണ്ടാകുന്നുണ്ട്. ഞാനെഴുതുമ്പോള്‍ ബ്ലോഗ് വായന എന്ന് മാത്രം ഞാന്‍ കാണുന്നുണ്ട്. അതെല്ലാം എഴുത്തിനെ ബാധിക്കും എന്നും അറിയുന്നുണ്ട്. എങ്കിലും ശ്രമിക്കുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ തുടര്‍ന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇല്ലാതാക്കൂവളരെ നന്ദി സുഹൃത്തെ.
മുന്‍വിധി എന്ന് പറഞ്ഞത്, നാട്ടുകാര്‍ ഇങ്ങനെ പ്രതികരിക്കണം എന്ന് കഥാകൃത്ത് ആദ്യമേ കരുതി വയ്ക്കുകയും കഥയെ അതിലേക്ക് എത്തിക്കുകയും ആണ് ഇവിടെ ചെയ്തിരിക്കുന്നത്. പക്ഷെ വായനക്കാര്‍ക്ക് മനസിലാകാത്തവിധത്തില്‍ അത് ചെയ്തില്ല. മാത്രമല്ല, നാട്ടുകാര്‍ അങ്ങനെ പ്രതികരിക്കുന്നതിനെ ന്യായീകരിക്കുന്ന ഒന്നും കഥയില്‍ പറയുന്നില്ല.
ഇല്ലാതാക്കൂകഥ ഇന്നത്തെ കാലത്ത് അസംഭവ്യം അല്ല. അല്പം ചെത്തിമിനുക്കിയാല്‍ നല്ല ഭാഷയും ഒഴുക്കുമാണ്. പക്ഷെ മഞ്ഞുകട്ടയില്‍ ഇടിച്ച ടൈറ്റാനിക് പോലെയായി ക്ലൈമാക്സ്..
പോലീസ് അയാളെ അറസ്റ്റു ചെയ്യുന്നതാണ് കഥ എന്ന് തീരുമാനിച്ചാണ് എഴുത്ത് തുടങ്ങിയത്. പക്ഷെ അവസാന ഭാഗം എഴുതി വന്നപ്പോള്‍ സംഭവിച്ചതും. ആ ഭാഗമൊന്നും എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ ഇല്ലായിരുന്നു. അയാളെ അറിയാവുന്ന നാട്ടുകാര്‍ അങ്ങിനെ പ്രതികരിക്കുന്നത് സ്വാഭാവികമല്ലേ മനോജ്.
ഇല്ലാതാക്കൂവീണ്ടുമുള്ള ഈ അന്വേഷണത്തിലെ സ്നേഹത്തിന് നന്ദി സുഹൃത്തെ.
ഞാൻ വായിച്ചു ... ഒരുപാടു ഇഷ്ട്ടമായ്..... മനസ്സിൽ പലതും പറയാനുള്ളത് ഒളിപ്പിച്ചു .... എന്നാൽ വായനക്കാരന് അത് മനസ്സിലാവുന്ന രീതിയിൽ എഴുതുന്ന രീതി ഇഷ്ട്ടമായ് .... ആരുടെയും മനസ്സ് വേദനിപ്പിക്കുവാൻ ഒരു കലാകാരനും കഴിയില്ല...... അല്ലെ ???
മറുപടിഇല്ലാതാക്കൂവെറുതെ മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് എന്തിനാ മാനവന്. വായനയില്‍ കാര്യങ്ങള്‍ മനസ്സിലാകുന്നു എന്നറിയുമ്പോള്‍ എഴുതിയത് മോശം ആയില്ല എന്നറിയുമ്പോഴാണ് എഴുതിയതിന്റെ തൃപ്തി ലഭിക്കുന്നത്.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
മനുഷ്യമനസ്സിനെ ത്രസിപ്പിക്കുന്ന സ്തോഭജനകമായ കഥ!
മറുപടിഇല്ലാതാക്കൂബാഹ്യപ്രകടനങ്ങളിലൂടെ അച്ചായന് എല്ലാവരെയും പാട്ടിലാക്കാന്‍ കഴിഞ്ഞുവല്ലോ.
ശ്രീ.ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സീസ് ഇട്ടിക്കോര എന്ന നോവലിലെ ഒരുഭാഗത്ത് മാംസഭോജികള്‍ മനുഷ്യാവയവങ്ങള്‍ പങ്കുവെക്കുന്ന രംഗമുണ്ട്.............ഹോ..............
കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.കഥയുടെ പേരില്‍ മാത്രമാണ് എനിക്കല്പം തൃപ്തിയില്ലായ്മ.
ആശംസകള്‍
ചില സംഭവങ്ങള്‍ കഥകളെക്കാള്‍ ഭീകരമാണ് തങ്കപ്പന് സാര്‍. നാം ഒരിക്കലും ആഗ്രഹിക്കാത്തത് അറിയാത്തത് കേള്‍ക്കുമ്പോള്‍ ഞെട്ടലും ഭയവും ഒന്നിച്ചാകുന്നു.
ഇല്ലാതാക്കൂഅടുത്ത കഥയുടെ പേര് നമുക്ക് ഉഷാറാക്കിയേക്കാം ല്ലേ.
നന്ദി മാഷെ.
അവതരണ വിത്യസ്തത വളരെ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂമിന്നുന്നതോന്നും പൊന്നല്ല എന്നാ പഴംചോല്ല് കഥയിൽ ഒളിച്ചിരിക്കുന്നു
നല്ല എഴുത്തിനു അഭ്നന്ദനം റാംജിയേട്ട
എവിടെയാണ്? കാണാനില്ലല്ലോ..
ഇല്ലാതാക്കൂനന്ദി പൈമ
വ്യത്യസ്തമായ ചിന്ത. നല്ല അവതരണം. എന്തൊക്കെയോ നിഗൂഢതകള്‍ ആദ്യമേ തോന്നിയിരുന്നു. ആകാംക്ഷയോടെ വായിച്ചു. ഭാര്യയുടെ വേര്‍പാടിനു ശേഷം മാനസികനില തെറ്റിയ ഒരാളായിട്ടാണെനിക്ക് തോന്നിയത്. പണത്തിനു വേണ്ടി മാത്രം അയാളുടെ ഭ്രാന്തിനു കൂട്ടുനില്‍ക്കുന്ന ട്വിറ്റിയും, കാര്യമറിയാതെ അവളെ പഴിക്കുന്ന സമൂഹവും.
മറുപടിഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും
ഇല്ലാതാക്കൂനന്ദി സ്വപ്നസഖി.
സ്ത്രീക്ക് സ്വാതന്ത്ര്യം കീഴടങ്ങലിലേ സാധ്യമാകൂ...?
മറുപടിഇല്ലാതാക്കൂസ്ത്രീ ആയാലും പുരുഷന് ആയാലും എല്ലാം വേണം എന്ന് കൊതിക്കുന്ന മനസ്സുകള്‍ക്ക് ചിലപ്പോഴൊക്കെ സ്വാതന്ത്ര്യവും കീഴടങ്ങലിലൂടെ മാത്രമേ സാധ്യമാവു.
ഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും വളരെ നന്ദി സുഹൃത്തെ.
നല്ല മനുഷ്യരുടെ പട്ടികയിലേയ്ക്ക് ജനങ്ങൾ അയാളെ ഉൾപ്പെടുത്തിയത് എങ്ങിനെയെന്ന് അൽപ്പം ഒന്നുവിശദീകരിയ്ക്കാത്തത് പോരായ്മയായി തോന്നി. അത് കഥയുടെ ഗതിയേയും അന്ത്യത്തെയും ബാധിച്ചു. മൃഗ മാംസ ഭക്ഷണത്തിന്റെ കുറിച്ച് പറയുന്നത്,അതിനൊപ്പം കൂടു വിട്ടു കൂടുമാറുന്ന ഭക്ഷണ ക്രമം അതൊക്കെ കുറച്ചു കൂടി പ്രതീതി ജനിപ്പിയ്ക്കുന്ന രീതിയിൽ ഉപയോഗിചിരുന്നുവെങ്കിൽ കഥാന്ത്യം കുറച്ചു കൂടി തീവ്രം ആയേനെ. ചെറു ഭാഗങ്ങളാക്കിയ ശരീര ഭാഗങ്ങൾ കണ്ടു പിടിയ്ക്കുന്നത് അൽപ്പം ധൃതിയിൽ ആയോ എന്നൊരു സംശയം.
മറുപടിഇല്ലാതാക്കൂകഥ നന്നായി.
മാഷിവിടെ നിര്‍ദേശിച്ച ഭാഗങ്ങള്‍ എഴുതി വന്നപ്പോള്‍ അതത് ഭാഗങ്ങളില്‍ എത്തിയപ്പോള്‍ തോന്നിച്ചിരുന്നതായിരുന്നു. നീളം എന്ന ഒരു പരിഗണന പലപ്പോഴും ഞാന്‍ സ്വീകരിക്കുന്നതാണ് അത്തരം കുറവുകള്‍ സൃഷ്ടിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ തുടര്‍ന്നുള്ള എന്റെ എഴുത്തുകളില്‍ കാര്യമായ സ്വാധീനം ചെലുത്തും. തുടര്‍ന്നും നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇല്ലാതാക്കൂവളരെ വളരെ സന്തോഷം.
നന്ദി സര്.
അല്പ്പകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കഥയുമായി കാണാൻ കഴിഞ്ഞതിൽ സന്തോഷം.
മറുപടിഇല്ലാതാക്കൂകഥയുടെ തലക്കെട്ട് കണ്ടു ഒരൽപ്പ പകച്ചു പോയിയെങ്കിലും കഥക്കുള്ളിലേക്ക് കടന്നു അടിവാരത്തിൽ എത്തിയപ്പോഴല്ലേ സംഗതിയുടെ കിടപ്പു മനസ്സിലായത്. എന്തായാലും കലോചിതമായിരിക്കുന്നു ഈ കുറി. പണത്തിനായി ചിലതിനെല്ലാം കൂട്ടു നിന്നെങ്കിലും ട്വിറ്റിയുടെ നിരപരാധിത്തം അറിയാതെ അലറിവിളിക്കുന്ന പൊതുജനം ഇവിടെ വീണ്ടും കഴുതകൾ ആയി മാറി എന്നു പറഞ്ഞാൽ മതി. എന്തിനു ഇല ചെന്ന് മുള്ളിൽ വീണാലും.... ഇവിടെ അർത്ഥവത്തായിരിക്കുന്നു. റാംജി മാഷെ. മെയിൽ അറിയിപ്പ് കണ്ടില്ല അതാണ് വൈകിയത്.
ആശംസകൾ
പുതിയ പോസ്റ്റ് ഇടാന്‍ അല്പം വൈകി എന്നെ ഉള്ളു. ഞാന്‍ ഇവിടെയൊക്കെ ഉണ്ടായിരുന്നല്ലോ.
ഇല്ലാതാക്കൂചില വാര്‍ത്തകളുടെ വായനയാണ് ഇത്തരം ഒരു കഥക്ക് പ്രേരണ ആയത്.
പുറം കാഴ്ചകളില്‍ മാത്രം വിശ്വസിക്കുന്ന ഒരു പറ്റം എന്നും ഉണ്ടായിട്ടുണ്ട്.
അതിപ്പോഴും ഉണ്ട്.
pvariel@gmail.com ഈ മയില്‍ ഐഡി യില്‍ മെയില്‍ ചെയ്തിരുന്നുവല്ലോ.
നന്ദി പീവി മാഷെ.
idavelakku seshamulla katha - kooduthal sakthamaaya prameyam avatharam.
മറുപടിഇല്ലാതാക്കൂഎന്തെ പുതിയ കവിതകള്‍ ഒന്നും ഇല്ലാത്തെ.
ഇല്ലാതാക്കൂബ്ലോഗ് ഉപേക്ഷിച്ചതോ അതോ മടിയോ?
വായനക്കും അഭിപ്രായത്തിനും
നന്ദി മുകില്‍.
പൂർണ്ണമായി മടുത്തു കഴിയുമ്പോൾ അതൊഴിവാക്കി
മറുപടിഇല്ലാതാക്കൂപുതിയതൊന്നിലേക്ക് എന്നതാണ് ഭക്ഷണ കാര്യത്തിലെ
അയാളുടെ ശീലം .ഒപ്പം എണ്ണം പറഞ്ഞൊരു സൗന്ദര്യ ആരാധകൻ.
ആസ്വാദനം കഴിഞ്ഞ് അതിനെ നശിപ്പിക്കുന്നതോടെ കൂടുതൽ സംതൃപ്തി
നേടുന്ന ശീലം. സകലതിന്റേയും ബാഹ്യസൗന്ദര്യങ്ങളിൽ മാത്രം ഉന്മത്വനാകുന്ന
ഈ നായക കഥാ പാത്രത്തെ പോലുള്ള മനോനില (തെറ്റിയവർ ) എല്ലാ സമൂഹങ്ങളിലും
ഉണ്ട്....
എന്നാൽ ഇവരിൽ ഒട്ടുമിക്കവരും അതതു കാലങ്ങളിലെ
ഭൂരിപക്ഷത്തിനനുകൂലമായ നിലപാടുകൾക്കൊപ്പം ചേർന്ന് നിന്ന് ,
നല്ല മനുഷ്യനെന്ന പട്ടികയിൽ സ്ഥാനം പിടിച്ച് , മാന്യരായി പല ഉന്നതങ്ങളിൽ
വാഴുന്നവരും ആയിരിക്കാം ..!
ഏതൊരു മനുഷ്യ സമൂഹത്തിലും ഇവരെയൊക്കെ ദുഷിപ്പിക്കുവാൻ
ശ്രമിക്കുന്നവരായിരിക്കും കൂത്തിച്ചികളും, വിടന്മാരും ,നെറി കെട്ടവരുമൊക്കെയായിരിക്കുക ...!
ഇതെല്ലാം വ്യക്തമായി പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രവും,
സമൂഹവുമൊക്കെയായി , ഒരു നീണ്ട ഇടവേളക്ക് ശേഷം റാംജി ഭായ്
നമ്മുക്കെല്ലാം ഇതാ നല്ലൊരു കഥയുടെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ്...
അഭിനന്ദനങ്ങൾ കേട്ടൊ ഭായ്
ആഴത്തിലുള്ള വായനയും
ഇല്ലാതാക്കൂഅറിഞ്ഞുള്ള വിലയിരുത്തലും
മുരളിഭായിയുടെ അഭിപ്രായങ്ങളുടെ
പ്രത്യേകതയാണ്.
ചില കാഴ്ചകളും കേള്വികളും ഭയവും
പരിഭ്രമവും നല്കുമ്പോള് ലോകത്തിനു മൊത്തത്തില്‍ ഭ്രാന്തു
പിടിക്കുന്നോ എന്ന് തോന്നിപ്പോകുന്നു.
നന്ദി ഭായ്.
Orupad kalamayi oru blog vayikkunnu. Ishtamayi. Congrats.
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിക്കാതെ ഇരുന്ന ആളെ വായിപ്പിക്കാന്‍ ആയല്ലോ കഥക്ക്.
ഇല്ലാതാക്കൂവളരെ നന്ദി യാസ്മിന്
നന്നായിരിക്കുന്നു റാംജിയേട്ടാ
മറുപടിഇല്ലാതാക്കൂനന്ദി ജുനൈത്.
ഇല്ലാതാക്കൂനിലവിലുള്ള അഭിരുചികളെയും പൊതുബോധത്തെയും ഭേദിച്ചു കൊണ്ടു തന്നെയാണ് മനുഷ്യൻ പുതിയ ബോധങ്ങളും രുചികളും സൃഷ്ടിക്കുന്നത്.
മറുപടിഇല്ലാതാക്കൂഎങ്കിലും 'എന്തു വരെ?' എന്ന ചോദ്യം കുഴപ്പിയ്ക്കുന്നത് തന്നെ.
ഗംഭീരം രംജിയെട്ടാ.
അതെ, എന്തുവരെ എന്നതാണ് അജ്ഞാതം.
ഇല്ലാതാക്കൂഅപ്പോഴേക്കും ഓരോ മനുഷ്യായുസ്സും അവസാനിക്കുന്നു.
ഉബൈദിന്റെ ഈ അഭിപ്രായം എന്റെ എഴുത്തിനു കൂടുതല്‍ ബലം നല്‍കും.
വളരെ നന്ദി സുഹൃത്തെ.
പെണ്ണെപ്പഴും അങ്ങിനെ തന്നെ...ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്ന
മറുപടിഇല്ലാതാക്കൂഒരു കറി വേപ്പില!! rr
പെണ്ണായാലും ആണായാലും മനസ്സിന്റെ മാറ്റങ്ങള്‍ എല്ലാരെയും ബാധിക്കുന്നുണ്ട്. അതല്ലെന്ന് പറയാന്‍ കഴിയില്ലല്ലോ.
ഇല്ലാതാക്കൂനന്ദി റിഷ.
വ്യത്യസ്തമായ അവതരണം... അതാണ് കഥയെ അകര്‍ഷകമാക്കിയത്. കഥ ഇഷ്ടായി റാംജിയേട്ടാ...
മറുപടിഇല്ലാതാക്കൂനന്ദി മുബി.
ഇല്ലാതാക്കൂനിഥാരി കൊലക്കേസ് ആണ് പെട്ടെന്നു ഓര്‍മ്മ വന്നത്. നല്ല നിലയില്‍ പുരോഗമിച്ച കഥ പെട്ടെന്നു അവസാനിപ്പിച്ചതിന്റെ ഒരു വിഷമം ഉണ്ട്. നല്ല അവതരണം.മികച്ച അപഗ്രഥനം.
മറുപടിഇല്ലാതാക്കൂഅല്പം കൂടി പതിയെ ആക്കാമായിരുന്നു അവസാനം അല്ലെ?
ഇല്ലാതാക്കൂബ്ലോഗ് ബ്ലോഗ് എന്ന ചിന്ത പോസ്റ്റിന്റെ നീളം വല്ലാതെ കുഴപ്പിക്കുന്നു മാഷെ.
വളരെ നന്ദി സുഹൃത്തെ.
കുറേ വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട ഏക നരഭോജി സിനിമയായ ഈറ്റൺ എലൈവിനെ മനസിലേക്കെത്തിച്ചു ഈ വായന.
മറുപടിഇല്ലാതാക്കൂബ്ലോഗ് സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും
ഇല്ലാതാക്കൂനന്ദി സുധീഷ്
കഥ നന്നായി അവതരിപ്പിച്ചു റാംജി. ട്വിറ്റിയെ വധിക്കുവാന്‍ തുടങ്ങിയ ഭാഗം കഴിഞ്ഞ് പെട്ടന്ന് കഥ പോലീസിലേക്ക് പോയപ്പോള്‍ ഒഴുക്ക് ചെറുതായി ഒന്ന് തടസപ്പെട്ടു എന്ന് തോന്നി. എങ്കിലും പുതുമയുള്ള വിഷയം . ആശംസകള്‍
മറുപടിഇല്ലാതാക്കൂഅവസാനം പെട്ടെന്നായി ഉള്ള അഭിപ്രായം പല സുഹൃത്തുക്കള്‍ക്കും ഉണ്ട്.
ഇല്ലാതാക്കൂനന്ദി മാഷെ ഈ സ്നേഹത്തിന്.
ഞാന്‍ ഫോണില്‍ വായനശാലയിലൂടെയാണ് ഈ കഥ വായിച്ചത് . എന്റെ ചോദ്യം ഇതാണ് . എന്ത് കൊണ്ട് “ഇന്ന് നമുക്കൊരുമിച്ച് ബാത്തുറൂമിൽ കയറി ഒന്നു കുളിക്കാം.” എന്ന് അച്ചായന് പറഞ്ഞപ്പോള്‍ ട്വിറ്റി എതിര്‍ത്തൊന്നും പറഞ്ഞില്ല. ചിലയിടത്തെല്ലാം എന്തോ ചില പൊരുത്തകേടുകള്‍ .
മറുപടിഇല്ലാതാക്കൂറാംജി ചേട്ടാ ബാത്തുറൂം ആണോ ബാത്ത് റൂം ആണോ . ബാത്ത് റൂം അല്ലേ കുറച്ച് കൂടി ഉചിതം . പിന്നെ ഈ ആംഗലേയ പദങ്ങള്‍ ഒഴിവാക്കി മലയാള പദങ്ങള്‍ തന്നെ ഉപയോഗിക്കാമായിരുന്നു .
ചിലപ്പോ ട്വിറ്റിക്കും തോന്നിക്കാണും ഒരുമിച്ച് ഒന്ന് കുളിച്ചാലെന്താ എന്ന്.ഹ.ഹ.
ഇല്ലാതാക്കൂഅടുത്ത കഥയില്‍ ഒന്നുകൂടി ഉഷാറാക്കാം പ്രവാഹിനി.
വളരെ സന്തോഷം നന്ദി.
എന്റെ അഭിപ്രായം കാണുന്നില്ല.
മറുപടിഇല്ലാതാക്കൂപോട്ടെ രണ്ടാമതും എഴുതാം.
മാനസികനിലയിൽ ഒരുപാട് വ്യതിയാനങ്ങൾ ഉള്ള അനവധി മനുഷ്യരുണ്ട്. അവർക്കും
കഥകളുണ്ട്. എത്രയോ ഉദാഹരണങ്ങൾ കുറ്റവാളികളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ കാണാൻ കഴിയും. കുറ്റവാളികൾ മാത്രമല്ല സാധാരണ മനുഷ്യരിലും
ഈ വ്യതിയാനങ്ങൾ ഉണ്ട്. പിടിക്കപ്പെടുന്നതു വരെ കഥാനായകനെപ്പോലെ തന്നെയാകുന്നു എല്ലാവരും..
കഥ നന്നായി .. ആ ഫ്രീസർ കടന്നുവന്നപ്പോൾ കഥയുടെ അവസാനം അല്പം വേഗത്തിൽ വെളിപ്പെട്ടു എന്ന് തോന്നി.
കഥയുടെ പേരും വളരെ ഉചിതമായി.
അഭിനന്ദനങ്ങൾ രാംജി.
രണ്ടാമത്തെ അഭിപ്രായത്തില്‍ ഒന്നാമത്തേതില്‍ നിന്നും മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ലല്ലോ അല്ലെ.
ഇല്ലാതാക്കൂ"കുറ്റവാളികൾ മാത്രമല്ല സാധാരണ മനുഷ്യരിലും
ഈ വ്യതിയാനങ്ങൾ ഉണ്ട്. പിടിക്കപ്പെടുന്നതു വരെ കഥാനായകനെപ്പോലെ തന്നെയാകുന്നു എല്ലാവരും.."
തീര്‍ച്ചയായും. സാധാരണ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തി പറയുകയോ പ്രവര്‍ത്തിക്കുകയോ പെരുമാറുകയോ ചെയ്യുമ്പോള്‍ അതിനെ ആ വ്യക്തിയുടെ മനോവിഭ്രാന്തിയായോ ഭ്രാന്തായോ പ്രശ്നത്തെ ചുരുക്കി അവസാനിപ്പിക്കുന്ന ഒരു ശീലമാണ് പൊതുവില്‍ പിന്തുടരുന്നത്. അതൊരുപക്ഷേ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനും ഒരു പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റുള്ളവരെ സഹായിക്കുകയും മാത്രമാണ് ചെയ്യുന്നത് എന്ന് തോന്നുന്നു. എന്തായാലും മനുഷ്യനില്‍ ഭ്രാന്തല്ലാത്ത ചില മാറ്റങ്ങള്‍ വന്നു ചേര്‍ന്നിക്കുന്നു എന്നത് കാണാതിരിക്കുന്നത് ശരിയല്ല എന്ന് കരുതുന്നു.
വളരെ സന്തോഷം എച്ചുമുക്കുട്ടി.
മറുപടിഇല്ലാതാക്കൂവളരെ വ്യത്യാസമുള്ള കഥാപാത്രങ്ങളെ, അവരുടെ മനോവിചാരങ്ങളെ ഭംഗിയായി അവതരിപ്പിച്ചകഥ. സാഡിസം അതിന്റെ ഗൂഡതയിൽ എന്നാൽ തീവ്രത ഒട്ടും കുറയാതെ അച്ചായനിലൂടെ വായനക്കാർക്ക് അനുഭവവേദ്യമാകുന്നു ഈ കഥയിൽ. ആശംസകൾ പ്രിയ റാംജി.
നന്ദി അമ്പിളി.
ഇല്ലാതാക്കൂനല്ല കഥ. അവസാനഭാഗം വായനക്കാരന്. അതും കൊള്ളാം.
മറുപടിഇല്ലാതാക്കൂനന്ദി കുസുമം
ഇല്ലാതാക്കൂവിത്യസ്ഥമായ ഒരു കഥ കൂടി. അഭിനന്ദനങ്ങൾ...
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂസംഭവ്യം. നല്ല പ്രമേയം; അവതരണം. ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂനന്ദി ഡോക്ടര്‍
ഇല്ലാതാക്കൂവ്യത്യസ്തമായ പ്രമേയങ്ങള്‍. അത് രാംജി കഥകളുടെ ഒരു മാര്‍ക്ക് ആണ്. ശ്രീ കണക്കൂര്‍ പറഞ്ഞ ആ ഒഴുക്കിന്റെ ഭംഗം. അതെനിക്കും അനുഭവപ്പെട്ടു. അത് കൊണ്ട് തന്നെ കഥാന്ത്യവും പെട്ടെന്നായി. ആഖ്യാന മികവ് ആവോളം പ്രകടമാക്കിയ നിരവധി കഥകള്‍ വായിച്ച ഈ ബ്ലോഗ്ഗില്‍ ഇതൊരു കൊച്ചുകാര്യം. എന്നാലും പറഞ്ഞു പോകുന്നു എന്ന് മാത്രം . ആശംസകള്‍ രാംജി
മറുപടിഇല്ലാതാക്കൂവേണുവേട്ടാ സുഖമെന്ന് കരുതുന്നു.
ഇല്ലാതാക്കൂഎല്ലാ സുഹൃത്തുക്കളുടെയും നിര്‍ദേശങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു.
അത് തുടര്‍ന്നുള്ള എന്റെ എഴുത്തിനെ സ്വാധീനിക്കും.
വളരെ നന്ദി സുഹൃത്തെ.
വായന പെട്ടന്നു കഴിഞ്ഞു. പിന്നെ ചിന്തയായിരുന്നു.. സുഖം തേടിയുള്ള മനുഷ്യന്റെ യാത്ര എവിടെ അവസാനിക്കും ? മനുഷ്യമാംസത്തിൽ രുചിയുടെ പുതുമ തേടുന്നവർ ഉണ്ടാവാതെ തരമില്ലെന്ന് എനിക്കും തോന്നുന്നു. ജീവനുള്ള ഒരാളുടെ മസ്തിഷ്ക്കം മരവിപ്പിച്ച് തലച്ചോറിൽ നിന്ന് ഒരു ഭാഗം എടുത്തു തിന്നുന്ന ഒരു ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ട്. പേരോർക്കുന്നില്ല ), പക്ഷേ എഴുത്തുകാരൻ പറയുന്നതു പോലെ, മനുഷ്യനെ തന്നെ കൊന്നു തിന്നുന്നതും ഒരു താൽക്കാലിക പുതുമ മാത്രമായിരിക്കും.( ഒരിക്കലും നിയമ വിധേയമാവാൻ സാധ്യതയുമില്ല. ). പക്ഷേ, പിന്നെയെന്ത് ? എനിക്കു തോന്നുന്നത്, സാങ്കേതിക വിദ്യകളായിരിക്കും മനുഷ്യനെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുക എന്നാണ്.( മനുഷ്യമാംസം തന്നെ കൃത്രിമമായി ഉത്പാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യ അനതിവിദൂരമല്ലെന്ന് കരുതുന്നു.) കഥയുടെ ഉന്നം മനുഷ്യന്റെ സുഖാന്വേഷണ ത്വരയാണെങ്കിലും, ആ യാത്രയുടെ സവിശേഷതകളും എഴുത്തുകാരൻ വരച്ചു കാട്ടുന്നുണ്ട്. ഒന്ന്, ആ യാത്രയ്ക്ക് വേണ്ടുവോളം പണം വേണം എന്നതാണ്. രണ്ട്, ആ പണം മുടക്കുന്നവരുടെ ഇച്ഛയ്ക്ക് വിധേയരാവാൻ തയ്യാറുള്ള മറ്റു ചില മനുഷ്യർ/ഇരകൾ വേണം എന്നതാണ്. പണത്തോടുള്ള ഭ്രമം തന്നെയായിരിക്കും ആ ഇരകളെയും നയിക്കുന്നത്. മൂന്നാമത്തേത്, ഇങ്ങനെ മുമ്പേ പറക്കുന്നവരുടെ യഥാർത്ഥ ലോകം, സമൂഹത്തിനു അജ്ഞാതമായിരിക്കും എന്നുള്ളതാണ്.
മറുപടിഇല്ലാതാക്കൂഒരേ സമയം വർത്തമാനത്തിൽ കാലൂന്നി നിൽക്കുകയും ഭാവിയിലേക്ക് പാഞ്ഞോടുകയും ചെയ്യുന്ന ഈ കഥ, 'മേരി - പുലി'ക്കു ശേഷമുള്ള റാംജിയേട്ടന്റെ ഏറ്റവും മികച്ച കഥയായി കാണുന്നു.
ഒന്നു രണ്ടിടത്ത് പിഴവുകൾ കണ്ടു. >>
1. മങ്ങലേല്ക്കുന്ന കാഴ്ചകളെ എന്നും പുതുക്കിക്കൊണ്ട് പീഡനങ്ങളെ സഹിക്കേണ്ടിവരുന്ന ഒരു ന്യൂനപക്ഷത്തെ അയാൾ അനുകൂലിക്കുകയൊ പ്രതികൂലിക്കുകയൊ ചെയ്യാതെ മനസ്സിനെ സുഖിപ്പിച്ചുകൊണ്ട് ജീവിച്ചുപോന്നു. - വാചകത്തിലെവിടെയോ തകരാറുള്ളതു പോലെ.
2. “നിന്റെ മുലകൾ കാണുമ്പോൾ കടിച്ചു തിന്നാനാണെനിക്കു തോന്നുന്നത്. അതെങ്ങിനെയാ..ഇത്തിരിയെങ്കിലും കഴമ്പ് വേണ്ടെ ശരീരത്തിൽ? നിയീ ഭക്ഷണം കഴിക്കുന്നതൊക്കെ എങ്ങോട്ടാ പോകുന്നത്? ഇനിയെങ്കിലും ഭക്ഷണം കഴിച്ച് ശരീരം നന്നാക്കാൻ നോക്ക്.” >> മുലകൾക്ക് കഴമ്പില്ലെങ്കിൽ കടിച്ചു തിന്നാൻ തോന്നില്ലല്ലോ.
ഒന്നും അസംഭവ്യം അല്ല എന്നുള്ള ഒരു കാലത്തിന്റെ തീഷ്ണതയിലൂടെയാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ശരികളും കൂടുതല്‍ കൂടുതല്‍ നിഴലുകളില്‍ ഒളിഞ്ഞു കിടക്കുകയാണ്. എന്തും സംഭവിച്ചു കഴിഞ്ഞാല്‍ മാത്രം അറിയാവുന്ന ഒരു തരം അവസ്ഥ. സുഖം തേടിയുള്ള മനുഷ്യന്റെ പാച്ചില്‍ എല്ലാ ചിന്തകളെയും നിഷ്പ്രഭമാക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഈ കഥ എഴുതുവാന്‍ ഉണ്ടായ കാരണം ഞാന്‍ മുകളില്‍ സൂചിപ്പിച്ചതിനാല്‍ വീണ്ടും ഇവിടെ ചേര്‍ക്കുന്നില്ല. കഥയെ വിശദമായ വായനയിലൂടെ ഉള്ളില്‍ ഇറങ്ങിയുള്ള അഭിപ്രായം അതെന്റെ എഴുത്തിന് കൂടുതല്‍ കരുത്ത് നല്‍കും എന്നതില്‍ സന്തോഷിക്കുന്നു.
ഇല്ലാതാക്കൂഒന്നാമാത്തെതിലെ പിഴവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷെ, പുതുക്കിക്കൊണ്ട് എന്നതിലെയും സുഖിപ്പിച്ചുകൊണ്ട് എന്നതിലെയും 'കൊണ്ട് ' ഒരെണ്ണം ഒഴിവാക്കി.
രണ്ടാമത്തേതില്‍, കഴമ്പിനെക്കുറിച്ച് കഥയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ വിശപ്പിന്റെ തോന്നല്‍ അയാളുടെ മനസ്സിലായിരിക്കും മനോജ്.
വളരെ വളരെ നന്ദി സുഹൃത്തെ.
നന്നായിട്ടുണ്ട് റാംജി. നല്ല കഥ.
മറുപടിഇല്ലാതാക്കൂനന്ദി അലി.
ഇല്ലാതാക്കൂസാഡിസം സദാചാര പോലിമയോട് ചേർത്ത് വച്ച ഈ കഥാ പരീക്ഷണം ശരിക്ക് വിജയിച്ചിട്ടുണ്ട്. വിഡ്ഡീമാൻ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല.
മറുപടിഇല്ലാതാക്കൂനന്ദി മാഷെ.
ഇല്ലാതാക്കൂമനുഷ്യനെ തിന്നേണ്ടി വന്ന കഥകൾ മുൻപ് വായിച്ചിട്ടുണ്ടെങ്കിലും ഈ ഒരു പശ്ചാത്തലത്തിൽ ഇങ്ങനെ ആദ്യം.
മറുപടിഇല്ലാതാക്കൂനന്ദി ജെഫു.
ഇല്ലാതാക്കൂപൂവിനെ പറിച്ചു മണപ്പിച്ചു ഇതളുകൾ ഒന്നൊന്നായി എന്ന് പറയുന്ന ഭാഗത്ത് കഥ ഷോകേസിൽ ആമുഖമായി വച്ചിരുന്നു. പിന്നെ എഴുത്തിന്റെ ഭംഗി കൊണ്ടാണ് വായനയെ പിടിച്ചിരുത്തിയത്, ഗംഭീരമായി ആ നേരത്തെ എണീക്കുന്നവർ കൂടുതൽ നുണയന്മാർ എന്നുള്ള തമാശ പോലും സുന്ദരം
മറുപടിഇല്ലാതാക്കൂഅതവള് തമാശ പറഞ്ഞതാണെങ്കിലും പരീക്ഷണങ്ങളിലൂടെ ഈയിടെ കണ്ടു പിടിച്ച ഒരു പുതിയ തിരുത്തിയെഴുത്ത് വാര്‍ത്ത വായിച്ചതാണ് ബൈജു.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
കഥയിൽ പ്രതിപാതിപ്പിച്ചിരിയ്ക്കുന്ന ചില വിഷയങ്ങളിലെ വായനക്കാരന്റെ അജ്ഞതകളെ (വിവസ്ത്രരായ കഥാപാത്രങ്ങൾ, മനുഷ്യമാംസം കഴിയ്ക്കാനുള്ള ത്വര തുടങ്ങിയവ ) ദൂരീകരിയ്ക്കുവാൻ കഥ പറഞ്ഞ രീതി മികവുറ്റു നിൽക്കുന്നു.
മറുപടിഇല്ലാതാക്കൂ'മേഘങ്ങൾക്കിടയിൽനിന്ന് ഊളിയിടുന്ന വിമാന ദൃശ്യം ' ട്വീറ്റിയെന്ന കഥാപാത്രത്തിന്റെ ബോധമണ്ഡലത്തിൽ വിഹരിയ്ക്കുവാനിടയുണ്ടാകുമോ എന്നുപോലെയുള്ള വളരെ ന്യൂനമായ സംശയങ്ങൾ വായനയ്ക്കിടയിൽ തോന്നിപ്പിച്ചുവെങ്കിലും,
അങ്ങയുടെ കഥകളുടെ മികവും ആശയങ്ങളുടെ മിടുക്കും അഭിനന്ദനം അർഹിക്കുന്നു..
വളരെ സന്തോഷം തോന്നുന്നൂ..ഏറെ നാളുകൾക്കുശേഷമുള്ള വായനയിൽ..നന്ദി
വൈകിയതിൽ ക്ഷമിയ്ക്കൂ ഏട്ടാ..
എവിടെ പോയിരിക്കുകയാണ് എന്ന് കരുതിയപ്പോഴാണ് വര്‍ഷിണിയുടെ വരവ്.
ഇല്ലാതാക്കൂഅഭംഗി വേണ്ട എന്ന് കരുതി ആ വാചകം ഒഴിവാക്കി.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സുഹൃത്തെ.
അവിശ്വസനീയമായ കഥ എന്നെ ഈ കഥയെക്കുറിച്ച് എനിക്ക് പറയുവാന്‍ കഴിയുകയുള്ളൂ .കഥയില്‍ ചോദ്യമില്ല എങ്കിലും പറയാതെവയ്യ .മനുഷ്യരെ കൊന്നു ഭക്ഷിക്കുന്ന നരഭോജികള്‍ ഭൂലോകത്തിന്റെ എതൊക്കയോ ഭാഗങ്ങളില്‍ വസിക്കുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിട്ടുണ്ട് .ദൃശ്യം സിനിമ വന്നതില്‍ പിന്നെ സിനിമയിലെ കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കുന്നത് പല കൊലപാതകങ്ങളും തെളിവുകള്‍ നശിപ്പിക്കപ്പെട്ടു .നമ്മള് എഴുതുന്നത് മറ്റുള്ളവര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ പ്രചോദനം ആവരുത് കഥകളിലെല്ലാം നന്മയുടെ സന്ദേശങ്ങള്‍ പ്രതിഫലിക്കട്ടെ എന്ന് ആശംസിക്കുന്നു .
മറുപടിഇല്ലാതാക്കൂദൃശ്യം സിനിമ കണ്ടിട്ട് പല കൊലപാതകങ്ങളുടെയും തെളിവ് നശിപ്പിക്കപ്പെട്ടു എന്നത് വായിച്ചപ്പോള്‍ എനിക്ക് ചിരി വന്നു സുഹൃത്തെ. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ പ്രചോദനത്തിന്റെ ബലത്തിലല്ല അത് ചെയ്യുന്നത്, മറിച്ച് അവന്റെ ക്രിമിനല്‍ മനസ്സും സാഹചര്യവും ആണ് അത് ചെയ്യിക്കുന്നത്.
ഇല്ലാതാക്കൂനന്ദി ചിന്താക്രാന്തന്‍.
ജീപ്പിനു പിറകെ ഓടിക്കൊണ്ടിരുന്ന ജനക്കൂട്ടം ട്വിറ്റിയെ കണ്ട് കൂടുതൽ പ്രകോപിതരാകാനും കല്ലെറിയാനും തെറി വിളിക്കാനും തുടങ്ങി. “കൂത്തിച്ചി...മനുഷ്യരെ ഇക്കിളിയാക്കുന്ന തുണിയും ചുറ്റി വയസന്മാരെ പറ്റിച്ച് പണം പിടുങ്ങി ജീവിച്ചോള്... വൃദ്ധരെ അനാശാസ്യത്തിൽ കുടുക്കുന്ന അറുവാണിച്ചി. നിനക്കുമില്ലേടി പ്രായമായ അപ്പൻ...” ---- സമൂഹത്തിൽ നിന്ന് അകന്നു തന്റെ മാത്രം ലോകത്ത് നഗ്നനായി ഒരു പെണ്‍കുട്ടിയോടൊപ്പം ജീവിക്കുന്ന ഒരാളെപെറ്റി കൂടുതലൊന്നും അവിടുത്തെ ജനങ്ങൾക്ക് അറിയാൻ വഴിയില്ലല്ലോ. അപ്പോൾ അങ്ങനെയുള്ള ഒരാളുടെ അറസ്റിനെ കഥയിൽ പ്രധിപാധിക്കുന്നതരത്തിൽ ജനം ഇങ്ങനെ ചെറുക്കാൻ വഴിയുണ്ടോ എന്ന ചോദ്യം അവസാനിക്കുന്നു. എന്നിരുന്നാലും നല്ല വ്യാഖാനം, ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂറാംജി,
മറുപടിഇല്ലാതാക്കൂവ്യത്യസ്തമായ തീം.
അതുകൊണ്ടു തന്നെ ഒറ്റയിരുപ്പിനു വായിച്ചു.
എന്നാൽ കഥയിൽ അവിശ്വസനീയതയുണ്ട്.
1. അയാൾ പിടിയിലാകാനുണ്ടായ സാഹചര്യം വ്യക്തമല്ല. ട്വിറ്റി അയാളിൽ നിന്ന് രക്ഷപെട്ട് പോലീസിൽ അറിയിച്ചതാണെങ്കിൽ അവളെ കൊല്ലാൻ ശ്രമിച്ഛതും, ഫ്രീസറിൽ മറ്റൊരു പെൺകുട്ടിയെ കശാപ്പു ചെയ്തു വച്ചിട്ടുള്ളതും പോലീസിനോട് പറയുമല്ലോ.. അപ്പോൾ ജനം അവൾക്കെതിരെ തിരിയാൻ ഒരു സാധ്യതയുമില്ല.
2. പക്ഷേ കഥയിൽ ട്വിറ്റി പോലീസിൽ അറിയിച്ചതായി ഒരു സൂചന ഇല്ല. പിന്നെ, ഒറ്റപ്പെട്ട ആ ബംഗ്ലാവിൽ പോലീസ് എങ്ങനെ വന്നു? ജനങ്ങൾ എങ്ങനെ വന്നു?
ഇങ്ങനെ കുറേ സംശയങ്ങളാണ് എനിക്കു വന്നത്.
കഥയ്ക്കു പ്രസക്തിവരണമെങ്കിൽ,
"ജീപ്പിനു പിറകെ ഓടിക്കൊണ്ടിരുന്ന ജനക്കൂട്ടം ട്വിറ്റിയെ കണ്ട് കൂടുതൽ പ്രകോപിതരാകാനും കല്ലെറിയാനും തെറി വിളിക്കാനും തുടങ്ങി. “കൂത്തിച്ചി...മനുഷ്യരെ ഇക്കിളിയാക്കുന്ന തുണിയും ചുറ്റി വയസന്മാരെ പറ്റിച്ച് പണം പിടുങ്ങി ജീവിച്ചോള്... വൃദ്ധരെ അനാശാസ്യത്തിൽ കുടുക്കുന്ന അറുവാണിച്ചി. നിനക്കുമില്ലേടി പ്രായമായ അപ്പൻ...”"
എന്ന ഭാഗം ശരിയാവണമെങ്കിൽ ഈ ചോദ്യങ്ങൾക്കു മറുപടി വേണ്ടേ?
അവിശ്വനീയതാണ് അവിശ്വസനീയതയിലാണ് നാമിപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത് മാഷെ. അവിശ്വനീയത നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില മനുഷ്യമാനുസ്സുകളില് സുഖം തേടി എന്തുംചെയ്യാനുള്ള കാടത്തം ആരംഭിച്ചിരിക്കുന്നു എന്ന സൂചനകള്‍ ചില വാര്‍ത്തകളില്‍ നിന്ന് വായിക്കാന്‍ കഴിയുന്നു ഇപ്പോള്‍. പിന്നെ രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കഥയില്‍ തന്നെ ഒന്നോ രണ്ടോ വരിയില്‍ ചെറുതായി പറഞ്ഞിട്ടുണ്ട്. ഒരു സൂചന എന്ന നിലക്ക് മാഷത് പെട്ടെന്നുള്ള വായനയില്‍ ശ്രദ്ധില്ലെന്നു തോന്നുന്നു. അത്തരം വിവരങ്ങള്‍ (പോലീസില്‍ അറിയിക്കാന്‍ അച്ഛനോട് പറയുന്നതും, പോലീസ് എത്തി അവളെ രക്ഷപ്പെടുത്തുന്നതും ) കൂടുതല്‍ വിശദീകരിക്കാതിരുന്നത് വായനക്കാരുടെ ഭാവനക്ക് വിട്ടതാണ്. കഥാവായനക്ക് അത് പ്രാധാന്യമെങ്കിലും കഥയില്‍ അവ അപ്രധാനമാണല്ലോ.
ഇല്ലാതാക്കൂവിശദമായ വായനക്കും വളരെ നന്ദി ഡോക്ടര്‍. സന്തോഷം.
മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം! കണ്ണിൽ ഒരൊറ്റ കാഴ്ച മാത്രം! വിറക്കുന്ന കരങ്ങളോടെ വളരെ പണിപ്പെട്ട് തപ്പിപ്പിടിച്ചാണ് മൊബൈൽ എടുത്തത്. പലവട്ടം ട്രൈ ചെയ്തപ്പോൾ അപ്പനെ കിട്ടി. കണ്ണീരോടെ കിതപ്പോടെ ഒറ്റ ശ്വാസത്തിന് അവിടത്തെ ഭീകരാവസ്ഥ പറഞ്ഞുതീർത്ത് ട്വിറ്റി നിന്നു കിതച്ചു. ഉടനെ പൊലീസുമായി എത്തണമെന്ന് അപേക്ഷിക്കുമ്പോഴും മനസ്സ് ഭയത്തിൽ നിന്ന് ഒട്ടും മുക്തമായില്ല.ഽ///////
മറുപടിഇല്ലാതാക്കൂഇങ്ങനെ ആകാം പോലീസ് വന്നത്.
.
പക്ഷേ ജനക്കൂട്ടത്തിന്റെ പെരുമാറ്റത്തിനു ഒരു ന്യായീകരണവുമില്ല.ജനം അങ്ങനെയേ പെരുമാറുകയുള്ളായിരിക്കും.
.
.
ദുൽഖുവിന്റെ "തീവ്രം" എന്ന സിനിമ ഓർത്തു പോയി..
വിശദമായ വായനക്കും അഭിപ്രായത്തിനും
ഇല്ലാതാക്കൂവളരെ നന്ദി സുധീഷ്.
ഒരു നരഭോജിയുടെ കഥ വായിക്കാന്‍, കഥയായാലും വാര്‍ത്തയായാലും എനിക്ക് ഇഷ്ടമില്ല. വായിച്ചു തുടങ്ങിയത് കൊണ്ടും ട്വിറ്റിക്ക് എന്ത് സംഭവിക്കും എന്ന ആകാംഷ കൊണ്ടും മുഴുവനും വായിച്ചു. ഇങ്ങിനെയൊക്കെ സംഭവിക്കും എന്ന് കേള്‍ക്കാറുണ്ട്. എന്നാലും ഇങ്ങിനെയൊന്നും ലോകത്ത് എവിടെയും സംഭവിക്കാറില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കഥയുടെ ഈ വശങ്ങള് വിട്ടാല്‍ കഥയില്‍ സന്നിവേശിപ്പിച്ച സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മാറു മറയ്ക്കാത്ത കാലത്ത് മറക്കുന്നതായിരുന്നു നാണക്കേട്. സദാചാര ചിന്തകള്‍ ആപേക്ഷികമാണ്. കഥയില്‍ പറയാതെ പറഞ്ഞ ഒത്തിരി കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി.
മറുപടിഇല്ലാതാക്കൂനമുക്ക് ഇഷ്ടമില്ലാത്തതാണ് നാം അധികം കാണുകയും കേള്‍ക്കേണ്ടിയും വരുന്നത് സലാം ഭായി.
ഇല്ലാതാക്കൂനരഭോജി ആണെന്ന് അറിയുന്നത് അവസാനം മാത്രമല്ലെ. അതുകൊണ്ട് വായനക്ക് ആദ്യം തടസ്സമൊന്നും വരുന്നില്ലല്ലോ.
സലാം ഭായിയുടെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.
വളരെ നന്ദി.
മറുപടിഇല്ലാതാക്കൂറാംജിയുടെ കഥ വ്യത്യസ്തമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കുമെന്ന മുൻ വിധിയോടെ തന്നെയാണ് വായിക്കാൻ ആരംഭിച്ചത്. ഒരു ബലാൽസംഗം ഞാൻ പ്രതീക്ഷിച്ചിരുന്നു. വായനക്കാരന്റെ പ്രതീക്ഷകൾ മാറ്റിമറിച്ച് അവനെ അല്പനേരം തരിപ്പിച്ച് ഇരുത്തുന്ന ആ പരിണാമഗുപ്തി (tactical surprise) എനിക്ക് ഇഷ്ടമായി.
സാറിന്റെ ഈ നല്ല വാക്കുകള്‍ എന്റെ എഴുത്തിനു കരുത്തേകുന്നു.
ഇല്ലാതാക്കൂവളരെ സന്തോഷം.
നന്ദി സുഹൃത്തെ.
കഥ കഥയാണെന്ന് തോന്നിപ്പിക്കാതെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ മേല്‍ കമന്റ് കൊണ്ട് പറയാന്‍ നോക്കിയത് റാംജി . ഇത് എഴുത്തിന്റെ വിജയയമാണ്. ഒരു നരഭോജിയുടെ
മറുപടിഇല്ലാതാക്കൂഫ്രീസറിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോയപ്പോള്‍ ഇത് ഒരു കഥയാണ് എന്ന് തോന്നിയല്ല എന്നും ഞാന്‍ നടുങ്ങിപ്പോയി എന്നും അത് കാരണം എനിക്ക് തിരിഞ്ഞോടാന്‍ തോന്നി എന്നും ആണ് ഞാന്‍ പറയുന്നത്. ഞാന്‍ ആ സമയത്ത് ട്വിറ്റിയായി. മികച്ച കഥ എഴുത്തിന് മാത്രം കഴിയുന്നതാണ് ഇത്. ഞാന്‍ ട്വിറ്റിയായി മാറിയത് കൊണ്ട് എനിക്ക് ഓടി പോകാനും കഴിയില്ലല്ലോ.
എഴുതി അറിയിക്കുന്നതും നേരിട്ടു പറയുന്നതിലും ഒരേ വാചകത്തിന് രണ്ടു തരം അര്‍ത്ഥം വരും അല്ലെ സലാം ഭായി. ശരിക്കും നമ്മള് സംസാരിക്കുന്നത് പോലെ ഞാന്‍ എഴുതിയതാണ് മുകളിലെ മറുപടി. നമ്മള് തമ്മില്‍ വര്‍ത്താനം പറയുന്ന രീതിയില്‍. വായിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം മാറുന്നു അല്ലെ. ഞാന്‍ എഴുതിയ മറുപടിയിലെ ആദ്യ വാചകത്തിന്റെ അവസാനം ഒരു സ്മൈലിയൊ രണ്ടാമത്തെ വാചകത്തിന്റെ അവസാനം ഒരു അല്ലെ എന്ന് ചേര്ത്തിന്നെങ്കിലോ സലിം ഭായിക്ക് രണ്ടാമതൊരു വിശദീകരണം ആവശ്യം വരില്ലായിരുന്നു. ചിലതൊക്കെ ഇങ്ങിനേയും പഠിക്കാം അല്ലെ ഭായി.
ഇല്ലാതാക്കൂസന്തോഷം.
രാംജി,
മറുപടിഇല്ലാതാക്കൂകഥാ ശീർഷകം കണ്ട് ഒരു അര മനസ്സോടെ വായിച്ചു തുടങ്ങിയതാ...
പക്ഷെ കഥയിലേക്ക് ഇറങ്ങി ചെന്നുകഴിഞ്ഞപ്പോ .. ഇപ്പൊ...ഞാൻ ആ ഫ്രീസറിനു മുന്നിൽ ത്തന്നെ ഞെട്ടി വിറങ്ങലിച്ചു നില്‍ക്കുവാ... തിരിഞ്ഞോടാനും പറ്റുന്നില്ല....
ഒരുവിധം അവിടുന്ന് മാറി. ഇപ്പോൾ നെഞ്ഞിടിപ്പ് കൂടിയത് കുറയുന്നുമില്ല...
ഞാൻ വായിച്ചു തുടങ്ങി. പിന്നീട് ഞാൻ കഥ അനുഭവിച്ചു..
ഉറങ്ങാൻ പോകുവാണ് .. പക്ഷെ മനസ്സിലെ ഫ്രീസറിൽ ആ ഇരുണ്ട നിറക്കാരി തമിഴ് പെണ്‍കുട്ടിയുടെ തല മാത്രം ഒരു പ്ലാസ്ടിക് കവറിൽ.. കണ്ണുകൾ തുറന്നു എന്നെനോക്കുന്നു...
വായനക്കാരനെ ഇങ്ങനെയും ഞെട്ടിക്കാൻ വായനയ്ക്ക് കഴിയുമോ മാഷെ?
ഓരോ നാള് പിന്നിടുമ്പോഴും കൂടുതല്‍ കൂടുതല്‍ ഭയപ്പെടുത്തലിലേക്കും അരക്ഷിതാവസ്തയിലേക്കും മനുഷ്യര്‍ സഞ്ചരിച്ചുകൊണ്ടിരിക്കയാണെന്നു തോന്നിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ അത്തരം ഭയങ്ങളുടെ നിഴലുകള്‍ ഈ കഥയിലും പടര്‍ന്നതായിരിക്കാം സുഹൃത്തെ.
ഇല്ലാതാക്കൂഈ വാക്കുകള്‍ എന്റെ എഴുത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്കുന്നു.
സന്തോഷത്തോടെ, വളരെ നന്ദി സുഹൃത്തെ.
ഈ കഥക്ക് ഇത്രയും കമന്റുകൾ കണ്ടപ്പോൾ സന്തോഷം. ബ്ലോഗ് വായനയുടെ കാലം കഴിഞ്ഞിട്ടില്ലാ എന്ന അറിവ് സന്തോഷം നൽകുന്നൂ...ആശംസകൾ അനിയാ
മറുപടിഇല്ലാതാക്കൂപുതിയത് പുതിയത് എന്നതിലേക്ക് മാറുക എന്നത് മനുഷ്യസഹജമാണ്. എല്ലാം ഒന്ന് പരീക്ഷിച്ച് അവസാനം ഭേദം എന്നിടത്തെക്ക് തിരിയുന്നതും സാധാരണ സംഭവിക്കുന്നതാണ്. കാശുകൊടുത്ത് വിഷമുള്ള പച്ചക്കറി വാങ്ങി കഴിക്കുമ്പോള്‍ സംഭവിക്കുന്ന ദോഷം സ്വയം അനുഭവപ്പെടുമ്പോള്‍ വീടിനകത്ത് പച്ചക്കറി കൃഷി ചെയ്ത് കഴിക്കുന്നതും അനുഭവങ്ങള്‍ പഠിപ്പിക്കുന്നതാണ്. എളുപ്പവും വേഗവും എല്ലാം വേണം എന്ന ചിന്തകൊണ്ട് പലപ്പോഴും യഥാര്‍ത്ഥ രുചി കിട്ടാതെ വരുമ്പോള്‍ അത്തരം വേഗങ്ങളെ മാറ്റിനിര്‍ത്താന്‍ പലരും ശ്രമിക്കും. എല്ലാത്തിലും ഇങ്ങിനെ ഒക്കെയാണ് കാര്യങ്ങള്‍ മാഷെ. അതുകൊണ്ട് തന്നെ ഒന്നിന്റെയും കാലങ്ങള്‍ പെട്ടെന്നവസാനിക്കുന്നില്ല.
ഇല്ലാതാക്കൂഈ പിന്തുടരലിലെ സ്നേഹത്തിനും ബ്ലോഗിന്റെ നിലനില്പിനോടുള്ള ആത്മാര്‍ഥമായ ആകാംക്ഷക്കും വളരെ നന്ദി സാര്‍.
വായിച്ചു വന്നപ്പോൾ കഥയാണ് എന്ന് മറന്നു പോയി ...ഞെട്ടിച്ചു റാംജി ..
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
കുറെ മാസങ്ങൾക്ക് ശേഷമാണ് ബ്ലോഗ് വായന. റാംജിയേട്ട നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല മികച്ച ഒരു വായന സമ്മാനിച്ചു. നരഭോജിയായ അയാളുടെ ജീവിത രീതിയിൽ നിന്നും തുടങ്ങി ഫ്രീസർ വരെ എത്തുമ്പോൾ കഥനം അതിന്റെ ഉന്നതങ്ങളിലെത്തി. ആകാംക്ഷയോടെ തന്നെ അവസാനം വരെ വായിപ്പിക്കാൻ ഈ കഥന രീതിയ്ക്ക് കഴിഞ്ഞിരിക്കുന്നതിനാൽ ഇതിനെ ഒരു മികച്ച കഥയായി തന്നെ കാണാം. അഭിനന്ദനങ്ങൾ ! കൂത്തച്ചികൾ ഉണ്ടാവുന്നതും ഉണ്ടാക്കുന്നതും പൊതു ജനം തന്നെ! അവരുടെ ഉള്ളുകള്ളികളോ സത്യാവസ്ഥയോ അറിയാൻ ആർക്കും താല്പര്യമില്ല.
മറുപടിഇല്ലാതാക്കൂബ്ലോഗ് വായന തുടങ്ങിയല്ലോ. ഇനി അങ്ങോട്ട് തുടര്‍ന്നോട്ടെ. ബ്ലോഗില്‍ പോസ്റ്റുകളും വരട്ടെ.
ഇല്ലാതാക്കൂതീര്ച്ചയായും മൊഹി. പോതുസ്വീകാര്യം എന്ന ലേബലില്‍ വേണ്ടതിനെയും വേണ്ടാത്തതിനെയും തിരിച്ചറിയാന്‍ കഴിയാത്തവരും തിരിച്ചറിയിക്കില്ലെന്ന ശാഠൃം ബലമായി കൊണ്ടുനടക്കുന്നവരും കൂടിച്ചേര്‍ന്ന് സത്യാവസ്ഥയെ അസത്യമാക്കി തീര്‍ക്കുമ്പോള്‍ ഉരുകിത്തീരുന്ന മനസ്സുകള്‍ ഏറെയാണ്.
ആഴത്തിലുള്ള വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തെ.
സമൂഹം , എപ്പൊഴും എങ്ങനെ ഒരൊന്നും
മറുപടിഇല്ലാതാക്കൂകാണുന്നു എന്നത് പൊലെയാണീ കഥയുടെ
അവസ്സാനവും ചെന്നെത്തി നില്‍ക്കുന്നത് ..
അവളുടെ നോവും , അവളെങ്ങനെ ജീവിക്കുന്നു
എന്നും , അരിമണി വേവുന്നുണ്ടൊ എന്നു പൊലും
നോക്കാത്ത കണ്ണുകളാണ് പിന്നീട് വായില്‍ നിറയുന്നത്
വിളിച്ച് കൂവുന്നത് .. കഥയുടെ തുടക്കം ചിലത് പൊയിന്റ്
ചെയ്യുന്നുണ്ട് .. ഭൂരിപക്ഷത്തൊടൊപ്പൊം ചേര്‍ന്ന് നില്‍ക്കുകയും
അതില്‍ ശരിയെന്ന് കൈയ്യ് പൊക്കുകയും , കൂടേ നിന്ന്
എതിര് ദിശയിലേക്ക് നോക്കുക പൊലും ചെയ്യാതെ
ഒഴുകുന്ന ചിലരുണ്ട് കള്ളന് കഞ്ഞി വച്ചവര്‍ .. അവരില്‍
ചിലരുടെ ഉള് യാത്രകള്‍ ഇങ്ങനെ വേറിട്ട ക്രൂരചിന്തകളുടെ
നീച രുചികളുടെ താവളങ്ങളാകുമെന്ന് കഥ അടിവരയിടുന്നു ..
മനുഷ്യനെന്നത് എത്രത്തൊളം പൊകുമെന്നും , അവന്റെ മനൊനില
ഏതൊക്കെ രീതികളില്‍ വ്യതിയാനപെടുമെന്നും കൂടെയുള്ളവന്
പൊലും അറിയുവാനാകാത്ത ഒന്നാകുന്നു .. ഭ്രാന്തമായ പല
തലങ്ങളിലേക്കും നടന്ന് കേറുന്ന മനുഷ്യ മനസ്സുകളേ നാം
ദിനം പ്രതി വായിക്കുന്നു ..എന്നിട്ടും പഴി , വിളി അവള്‍ക്ക് തന്നെ ..
കണ്ണടച്ചിരിട്ടാകുന്ന നമ്മുടെ ..പലതരം ആളുകളുടെ പലതരം
സ്വഭാവ വൈകൃതങ്ങള്‍ ദിനം പ്രതി നമ്മേ അലോസരപെടുത്തുന്നുണ്ട് ,
നമ്മുടേ ഒരൊരുത്തരുടെയുമുള്ളില്‍ ഒരൊ ക്രൂര മനുഷ്യനും ഒളിച്ചിരിപ്പുണ്ടാകാം ,
സാഹചര്യങ്ങളുടെ വളമിടാതെ അവ നശിച്ച് പൊകുന്നതില്‍ ആശ്വസ്സിക്കാം ....!
കുറേ നാളുകള്‍ക്ക് ശേഷമാണ് റാംജിയേട്ടനേ വായിക്കുന്നത് ..
സത്യത്തില്‍ ബ്ലൊഗ് തന്നെയെന്ന് പറയാം .. ! ആശംസകള്‍ ഏട്ടാ
നമ്മുടേ ഒരൊരുത്തരുടെയുമുള്ളില്‍ ഒരൊ ക്രൂര മനുഷ്യനും ഒളിച്ചിരിപ്പുണ്ടാകാം ,
ഇല്ലാതാക്കൂസാഹചര്യങ്ങളുടെ വളമിടാതെ അവ നശിച്ച് പൊകുന്നതില്‍ ആശ്വസ്സിക്കാം ....!
ഈഗോഗള് ഇല്ലാതെ തിരിച്ചറിയാന്‍ സാധിക്കുന്ന മനുഷ്യര്‍ക്കാണ് തിരുത്തലുകള്‍ നയിക്കാന്‍ കഴിയു. ഇഗോ സമ്മാനിക്കുന്ന ഒളിക്കലുകള്‍ സ്വയം പരിശോധനക്ക് തയ്യാറക്കാന്‍ സന്മനസ്സ് ഇല്ലെങ്കില്‍ മനുഷ്യന് മനുഷ്യനെ ഭക്ഷിക്കുന്ന കാലം വിദൂരമല്ല എന്നും കാണേണ്ടി വരുന്നു. സാഹചര്യങ്ങളുടെ വളമിടാതെ നശിപ്പിച്ചു കളയുന്ന മനുഷ്യരില്‍ പോലും എന്തിന് എന്ന ചിന്ത പടരാന്‍ തുടങ്ങിയിരിക്കുന്നതായി ഞാന്‍ ഭയക്കുന്നു റിനി. (പണം ഉണ്ടാക്കാന്‍ ആദര്‍ശമെല്ലാം ബലി കഴിച്ച് പാര്‍ട്ടി മാറുന്ന നേതാക്കള്‍ അതിനൊന്നാന്തരം ഉദാഹരണമാണ്.) അയാളുടെ രുചി അയാളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് സമാധാനിക്കാന്‍ എനിക്ക് കഴിയാത്തത് ഇത്തരം സമീപകാല സംഭവങ്ങളുടെ കാഴ്ചകളാണ്. പെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ ആര്‍ത്തിയും വേഗവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. അവിടെയും റിനി സൂചിപ്പിച്ചത് പോലെ അവള്/അവന് എങ്ങനെ ജീവിക്കുന്നു എന്നൊക്കെ അന്വേഷിക്കേണ്ട മനുഷ്യന്റെ ഗുണങ്ങള്‍ നിഷ്പ്രഭാമാകുകയാണ്.
ഈ കഥയുടെ അഭിപ്രായങ്ങളില്‍ തന്നെ ചില സുഹൃത്തുക്കള്‍ നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗ് വായിക്കുന്നത് എന്ന് പറയുമ്പോള്‍ കൂടുതല്‍ സന്തോഷവും തോന്നുന്നു. ഇനിയും കൂടുതല്‍ സുഹൃത്തുക്കള്‍ ബ്ലോഗിലേക്ക് തിരിച്ചു വരികയും എഴുതുകയും ചെയ്യും എന്ന വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നു.
കഥയുടെ അകത്തിറങ്ങി കരണ്ടെടുത്ത ഈ അഭിപ്രായങ്ങള്‍ എനിക്കെഴുതാന്‍ കൂടുതല്‍ ശക്തി സമ്മാനിക്കുന്നു.
വളരെ വളരെ നന്ദി സുഹൃത്തെ. സന്തോഷം. സ്നേഹം.
പുതുമയുള്ള കഥാ വഴികളിലൂടെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച് അവസാനം സമൂഹത്തിന്റെ ഇന്നത്തെ മുഖവും വരച്ചു വെച്ചു.
മറുപടിഇല്ലാതാക്കൂറാംജിയുടെ കഥകൾ ബ്ലോഗിലേക്ക് തിരികെ വിളിക്കുന്നു. ആശംസകൾ.
ഇടക്കിടക്ക് ബ്ലോഗിലൊക്കെ കറങ്ങുന്നത് നല്ലതാ അലി.
ഇല്ലാതാക്കൂസന്തോഷം ഈ വാക്കുകള്‍ക്ക്.
നന്ദി സുഹൃത്തെ.
മനോഹരം. ലളിതമായ ശൈലിയാണ് എന്നെ ഏറെ ആകര്‍ഷിയ്ക്കുന്നത്........
മറുപടിഇല്ലാതാക്കൂനന്ദി വിനോദ്.
ഇല്ലാതാക്കൂപുതുമയുള്ള പ്രമേയം..ആദ്യാന്ത്യം വായനയിൽ ആകാംക്ഷ നില നിർത്താനായി. നന്നായി റാംജി.
മറുപടിഇല്ലാതാക്കൂമടി പിടിച്ചോ.
ഇല്ലാതാക്കൂനന്ദി അകബര്
ബ്ലോഗ് വാപ്പസി എന്തായാലും മോശമായില്ല. കഥയെ കുറിച്ച് മുകളില്‍ പറഞ്ഞതില്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല.
മറുപടിഇല്ലാതാക്കൂകഥയെ പരമാവധി ചെറുതാക്കാന്‍ റാംജി ചേട്ടന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായിട്ടുണ്ട് എന്ന് ഇവിടെ വ്യക്തമാണ്. വായനക്കാരന്റെ സൗകര്യം നോക്കി ദയവായി കഥ എഴുതരുത്. സൗകര്യമുള്ളവന് വായിക്കട്ടെ എന്ന് കരുതണം. കഥയും അതിനുവന്ന കമന്റുകളും വായിക്കുന്ന ഒരാള്‍ക്ക് കഥയുടെ നീളം ഒരിക്കലും ഒരു പ്രശ്നമാകില്ല.
ആശംസകള്‍
അഭിപ്രായത്തിനും നിര്‍ദേശത്തിനും
ഇല്ലാതാക്കൂവളരെ നന്ദി സുഹൃത്തെ.
ആളുകളുടെ 'തനിനിറം' അറിയാത്ത സമൂഹത്തെ മുന്പില് കണ്ട് എഴുതിയ കഥ.
മറുപടിഇല്ലാതാക്കൂഎന്നും പുതുമകള്‍ തേടുന്ന ആസക്തി.
എന്തുകൊണ്ട്? എന്ന ചോദ്യത്തിന്റെ ഉത്തരം = 'ഉത്തരം കിട്ടാത്ത മനസ്സ്'!
കഥ പറച്ചില് ഇടക്ക് നിര്‍ത്തി അല്പം താത്വികമായ വിശകലനം ചിലയിടങ്ങളില്‍. ചിലപ്പോള്‍ വായനയുടെ സുഗമമായ ഒഴുക്കിനെ അത് തടസപ്പെടുത്തും. എങ്കിലും റാംജി കഥകളുടെ ഐഡന്റിറ്റി കിടക്കുന്നത് അവിടെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂനന്ദി ജോസ്
വായിക്കാൻ വൈകിയതുകൊണ്ട് കഥയിലൂടെ മാത്രമല്ല - അതിനെ സൂക്ഷ്മതലങ്ങളിൽ വിലയിരുത്തിയ പലതരത്തിലുള്ള വായനകളെയും വായിക്കാൻ കഴിഞ്ഞു. മലയാളിയായ ഒരു വനിതാ ഡോക്ടർ കാമുകനെ കൊന്ന് പല കഷണങ്ങളായി ബ്രീഫ്കെയ്സിൽ വെച്ചത് ഊട്ടിയിലെ ഒരു ലോഡ്ജിൽ വെച്ച് പിടിക്കപ്പെട്ട ഒരു വാർത്ത വർഷങ്ങൾക്ക് മുമ്പ് വായിച്ചത് ഓർക്കുന്നു. വീട്ടിൽ നഗ്നരായി നടക്കുന്ന ഭാര്യാഭർത്താക്കന്മാരെക്കുറിച്ച് പി.ജെ ജെയിസ് സാറിന്റെ അതിമനോഹരമായ ഒരു കഥയുണ്ട്. സമൂഹശാസ്ത്രം ഫെറ്റിഷിസം എന്നു വിളിക്കുന്ന പലതരം സ്വഭാവവിശേഷങ്ങളുള്ള മനുഷ്യരുണ്ട്. അതീവരഹസ്യമായി ഓരോ മനുഷ്യരും ചില രീതിയിലുള്ള ഫെറ്റിഷുകളെ തങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അതിന് സാമൂഹ്യവിരുദ്ധമായ മാനങ്ങൾ കൈവരുകയും, സാമൂഹ്യശരീരത്തോട് അക്രമോത്സുകമാവുകയും ചെയ്യുമ്പോഴാണ് സമൂഹം ഇത് അറിയുക. അപ്പോഴും ഒരുപക്ഷേ ആ വ്യക്തിയുടെ മറ്റ് പ്രത്യേകതകളോട് തുലനം ചെയ്യുമ്പോൾ ഇത് അവിശ്വസനീയമായി തോന്നും. ഈ കഥയിൽ അതിഭാവുകത്വം എവിടെയും കടന്നുവന്നിട്ടില്ല എന്നതിന് ഇതൊക്കെ മതിയായ തെളിവുകൾ...
മറുപടിഇല്ലാതാക്കൂഷബീർ പറഞ്ഞതുപോലെ എഴുത്തുകാരൻ വായനക്കാരെ മുന്നിൽ കണ്ടുകൊണ്ട് എഴുതി എന്നൊരു കുറ്റം മാത്രമെ ഈ കഥക്ക് കണ്ണുതട്ടാതിരിക്കാനായി പറയാനാവുന്നുള്ളു. കഥ പറഞ്ഞവസാനിപ്പിക്കാനുള്ള ഈ തിടുക്കം നല്ലൊരു ആശയത്തിന്റെ ഒഴുക്ക് പെട്ടെന്ന് അണകെട്ടി നിർത്തിയ പോലുള്ള അനുഭവമാണ് തന്നത്...
കഥയുടെ പുതുവഴികൾ താങ്കളെപ്പോലുള്ള ചുരുക്കം എഴുത്തുകാർ എപ്പോഴും തേടിക്കൊണ്ടിരിക്കുന്നു. ഈ അന്വേഷണമാണ് സൈബർ മേഖലയിലെ എഴുത്തിന് പ്രതീക്ഷകൾ നൽകുന്നത്.....
കുറവുകളും പോരായമകളും മനസ്സിലാക്കുന്നു.
ഇല്ലാതാക്കൂപ്രദീപ് മാഷ്ടെ നിര്‍ദേശങ്ങള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്.
തുടരന്നും പ്രതീക്ഷിക്കുന്നു.
ഒരുപാട് സ്നേഹം
നന്ദി മാഷെ.
ഒരു പാട് താമസിച്ചു വായിച്ചത് കൊണ്ട് പല വിലപ്പെട്ട അഭിപ്രായങ്ങളും വായിക്കാനും കഥയെ കൂടുതല്‍ മാനങ്ങളില്‍ വിലയിരുത്താന്‍ കഴിഞ്ഞു .ഇവിടുത്തെ പല വിശകലനങ്ങളും നല്ല നിരൂപണങ്ങളാണ് ..റാംജി വളരെ മികച്ച എഴുത്തുകാരുടെ നിരയിലേക്കുയര്‍ന്ന് കഴിഞ്ഞ ഒരാളാണ് .അത് കൊണ്ട് അക്ഷരത്തെറ്റ് ,വാക്യ ഘടന എന്നിവയില്‍ സൂക്ഷ്മത പുലത്തിയെ തീരൂ ...ശ്രദ്ധിക്കുമല്ലോ !
മറുപടിഇല്ലാതാക്കൂകണ്ട ചില അക്ഷരക്കുറവുകള് ശരിയാക്കിയിട്ടുണ്ട്. ഒന്നുരണ്ടു തവണ വായിച്ചു കഴിഞ്ഞാല്‍ പിന്നെ ഡോക്ടറുടെ കുറിപ്പ് നോക്കുന്നത് പോലെ വായിക്കും. ആദ്യ അക്ഷരം കാണുമ്പോള്‍ തന്നെ തുടര്‍ന്ന് ഇന്നത് ആയിരിക്കും എന്ന രീതി. അതുകൊണ്ട് പറ്റുന്ന കുഴപ്പമാണ്. ഒന്നുകൂടി ശ്രദ്ധിക്കാം സിയാഫ്.
ഇല്ലാതാക്കൂതുടര്ന്നും നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കും.
വളരെ നന്ദി സുഹൃത്തെ.
കഥ ഞാൻ നേരത്തെ വായിച്ചിരുന്നു.ഒരു രണ്ടാം
മറുപടിഇല്ലാതാക്കൂവായനക്ക് ശേഷം കമന്റ് ഇടാം എന്ന് കരുതി.അതു
നീണ്ടു പോയി.സിയാഫ് എഴുതിയതു പോലെ
അതും നന്നായി.ഇത്രയും കമന്റുകൾ കാണാൻ
കഴിഞ്ഞു..ചന്തു ചേട്ടാ ശരിയാണ്.ബ്ലോഗിന്റെ
കാലം കഴിഞ്ഞിട്ടില്ല...
ഒരു ആഗോള കാഴ്ചപ്പാടോടെ ഉള്ള വിശകലനത്തിന്
രംജിയുടെ കഥ വഴി ഒരുക്കുന്നു.ഇന്നത്തെ കാലഘട്ടത്തെ
നമുക്കു നന്മയും തിന്മയും ആയി മാത്രം വേര് തിരിക്കാനാവില്ല .
ശരിയും തെറ്റും മാത്രം ആയി നിർവചിക്കാനും ആവില്ല.അതിനൊക്കെ
ഇടയിലോ അതിനുപരിയോ എന്തെല്ലാമോ ആണു മനുഷ്യ
മനസ്സിന്റെ ഗതി വിഗതികൾ..അത് വളരെ വ്യക്തം ആയി
കഥയിൽ പ്രതിഫലിപ്പിക്കാൻ കഥാകൃത്തിനു കഴിഞ്ഞു.ആ
ലക്ഷ്യം നിറവേറിയാൽ ബാക്കിയൊക്കെ അപ്രസക്തം ആണു
എന്നു തീർത്തു പറയാൻ കഴിയില്ലെങ്കിലും അവഗണിക്കാവു
ന്നതാണ് എന്ന് ഞാൻ പറയും..
ഫ്രാൻസിസ് ഇട്ടിക്കോരയിൽ രാമ കൃഷ്ണൻ ഇതിന്റെ കൂടുതൽ
പൈശാചികം ആയ ഭാവവും മഞ്ഞ വെയിൽ മരണങ്ങളിൽ
ബെന്യാമിൻ കുറെ ലളിതം ആയ മാനസിക വ്യതിയാനങ്ങളും
പ്രതി പാദിക്കുന്നുണ്ട്...
അഭിനന്ദങ്ങൾ രാംജി ....
വിന്‍സെന്റ് പറഞ്ഞതത് ശരിയാണ്.
ഇല്ലാതാക്കൂഎപ്പോഴും ഒരു വ്യക്തമായ തിരിയായ്ക മനുഷ്യര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്.
രണ്ടു പുസ്തകവും വായിച്ചിട്ടില്ല.
ഇനി നാട്ടില്‍ പോകുമ്പോള്‍ വേണം വായിക്കാന്‍.
വിശദമായ വിലയിരുത്തലിനു വളരെ നന്ദി സുഹൃത്തെ.
കഥയില്‍ ഏറ്റവും ഇഷ്ടപെട്ടത് അതിന്റെ ക്ലൈമാക്സ്] ആണ്...
മറുപടിഇല്ലാതാക്കൂഒറ്റ നോട്ടത്തില്‍ കുറെ ചോദ്യങ്ങള്‍ ഉണ്ട്...
1) ടിറ്റി എന്തൊക്കെ കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ടാകും എന്നതു ?
2) ആരാണ് പോലീസിനെ അറിയിച്ചത് എന്നുള്ളത് ?
3) പോലീസ് വന്നപ്പോള്‍ നാട്ടുകാര്‍ ആരും അന്വേഷിച്ചില്ല എന്നതും, അവരെല്ലാം ഒറ്റക്കെട്ടായി തന്നെ അവള്ക്കെതിരാനെന്നതും കഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു..
4) പൂര്‍ണമായും അച്ചായന്റെ കാരക്ടര്‍ ആര്‍ക്കും അറിവുള്ളതല്ല എന്നത്, വിശ്വാസ യോഗ്യമല്ല...
പക്ഷെ ഈ കഥയുടെ ഇത്തരം ചോദ്യങ്ങളെ നിഷ്പ്രഭമാക്കുന്നത് അവസാന സംഭാഷണമാണ്, അവിശ്വസനീയതയുടെ പരകൊടിയിലാണ് നാമിന്നു ജീവിക്കുന്നത് എന്നുള്ള കാര്യം ഒര്മിപ്പിക്കാനായി ആ കഥയെ വളരെ പെട്ടെന്ന് തീര്‍ത്തു കളഞ്ഞ രീതി ഉചിതം തന്നെ.. മേല്‍പ്പറഞ്ഞ ചോദ്യങ്ങല്കുള്ള മറുപടി പറഞ്ഞു കഥ ഇനിയും നീട്ടിയിരുന്നെങ്കില്‍ ഇതിന്റെ സൌന്ദര്യം നഷ്ടപ്പെട് പോകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മേല്‍പ്പറഞ്ഞ ചോദ്യങ്ങല്ടെ ഉത്തരം ഞാന്‍ ചുവടെ ചേര്‍ക്കുന്നു.
അവള് പുതിയ പെണ്‍കുട്ടിയുടെ മരണകാരണം മാത്രമേ അപ്പനോട് പറഞ്ഞിട്ടുള്ളൂ, അത് പ്രകാരം അപ്പന് പോലിസിനെ അറിയിച്ചു. ഒരു cunning criminal ആയ അച്ചായനോട് വിധേയത്വമുള്ള കാവല്ക്കാര് ആ പെങ്കുട്ടിക്കെതിരായ് ഫയല്‍ ഉണ്ടാക്കുന്നു, അത് ജനങ്ങളെ ധരിപ്പിക്കുന്നു, അപ്പോഴും അച്ചായന് മാന്യനായി തുടരും..... ഒരു ഖാദര്‍ അയാളെ ധരിപ്പിച്ചിരുന്നു എങ്കില്‍ കഥയുടെ അവസാനത്തെ പറ്റി ഒരു തര്‍ക്കമുണ്ടാകില്ലായിരുന്നു എന്ന് തോന്നുന്നു...
സംവേദനക്ഷമതയുള്ള ഒരു മികച്ച സൃഷ്ടിയായി അമ്ഗീകരിക്കപ്പെടട്ടെ....
എന്താ വിനീതെ ഇപ്പോള്‍ എഴുത്തുകളൊന്നും കാണാറില്ലല്ലോ.
ഇല്ലാതാക്കൂചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം വിനീത് തന്നെ പറഞ്ഞുവെച്ചു അല്ലെ.
കഥയില്‍ എന്തെങ്കിലുമൊക്കെ വായനക്കാര്‍ക്കും വേണ്ടെ അല്ലെ.
വിശദമായ വായനക്കും അഭിപ്രായത്തിനും
നന്ദി സുഹൃത്തെ.
കുറേ നാളായ് ബ്ലോഗിലോട്ട് വന്നിട്ട്... നല്ല കഥ
മറുപടിഇല്ലാതാക്കൂനന്ദി ശ്രീനി.
ഇല്ലാതാക്കൂഒരു വല്ലാത്ത അനുഭവം തന്നെയായിപ്പോയി റാംജി ഭായ് ഈ കഥ... മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് കാപട്യം വെളിച്ചത്ത് കൊണ്ടു വരുന്ന ആ രീതി ഇഷ്ടപ്പെട്ടു...
മറുപടിഇല്ലാതാക്കൂആശംസകൾ...
നന്ദി വിനുവേട്ട
ഇല്ലാതാക്കൂപുതുവര്ഷത്തില് ഇപ്പോഴാണ് ഈ വഴി വരാനൊത്തത്.
മറുപടിഇല്ലാതാക്കൂനന്നായി, റാംജി മാഷേ
നന്ദി ശ്രീ.
ഇല്ലാതാക്കൂഇതിന് ഞാന്‍ ഇട്ട അഭിപ്രായം ഇവിടെ കാണുന്നില്ല ... തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയ്ക്കു എന്തോ സംഭവിച്ചതാണെന്ന് തോന്നുന്നു ...സര് വളരെ ഒതുക്കത്തില്‍ പറഞ്ഞു തീര്‍ത്ത കാമ്പുള്ള കഥയാണിത് .
മറുപടിഇല്ലാതാക്കൂസാരമില്ല മിനി.
ഇല്ലാതാക്കൂഇപ്പോള് ഉണ്ടല്ലോ.
നന്ദി.
മനോഹരം !വീണ്ടും വീണ്ടും വായിച്ചു...വേറിട്ട കാഴ്ചകൾക്ക് ഒരുപാട് നന്ദി
മറുപടിഇല്ലാതാക്കൂപ്രോത്സാഹനങ്ങള് എഴുത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
കഥ നന്നായി..
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു..
സമൂഹത്തെക്കുറിച്ചു ചിന്തിപ്പിച്ചു...
കഥയെഴുത്തു രീതിയിൽ മാറ്റം വരുത്താമെന്നു തോന്നുന്നു.. വായനക്കാരനെ പിടിച്ചുനിർത്താനുള്ള പുതുമ ആവശ്യം. അതിനാവശ്യമായ ബിംബങ്ങൾ ധാരാളമുണ്ട് കഥയിൽ. പക്ഷെ ഏകോപനത്തിലോ, പറച്ചിലിലോ ഒരു പഴമ മണക്കുന്നു..
ശ്രമിക്കാം ശ്രീജിത്ത്.
ഇല്ലാതാക്കൂവളരെ നന്ദി.
ശീരഷകത്തിലും പുതുമ കണ്ടെത്തേണ്ടിയിരിക്കുന്നു. കൂത്തിച്ചി എന്ന ശീര്‍ഷകത്തേക്കാള്‍ അനുയോജ്യമായത് മറ്റൊന്നാണെന്ന് എനിക്ക് തോന്നുന്നു.
മറുപടിഇല്ലാതാക്കൂആദ്യത്തെ അഭിപ്രായം കാണാനില്ല.വായന താമസിച്ചതില്‍ ക്ഷമാപണം. വായനാനുഭവം. നന്മയില് നിന്നും തിന്മയിലേക്കുള്ള നായകന്റെ ക്രമാനുഗതമായ മാറ്റത്തിന്റെ ആവിഷ്ക്കാരം നന്നായി. പകല്മാന്യന്മാരുടെ തനിനിറം വെളിച്ചത്ത് കൊണ്ട് വരുവാന്‍ പെട്ടെന്ന് സാധിക്കില്ല തന്നെ. ശീരഷകത്തിലും പുതുമ കണ്ടെത്തേണ്ടിയിരിക്കുന്നു. കൂത്തിച്ചി എന്ന ശീര്‍ഷകത്തേക്കാള്‍ അനുയോജ്യമായത് മറ്റൊന്നാണെന്ന് എനിക്ക് തോന്നുന്നു.(ആരാച്ചാരുടെ ചൂര് ആഗിരണം ചെയ്ത് അറവുശാല പുളകിതമാകുന്നത് നരമാംസഭോജികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതായും, അവർക്കിടയിൽ തൃപ്തിയുടെ താല്‍ക്കാലിക പുതുമ പടരുന്നതായും അവളിൽ തെളിഞ്ഞു. അടക്കിപ്പിടിക്കലുകൾക്കവസാനം പിറവി കൊള്ളുന്നത് മൗനങ്ങളാകുന്ന നെറികെട്ട ദുഷ്ടതകളാണല്ലൊ എന്നവൾ തേങ്ങി.) ഈ വരികള്‍ വായനയ്ക്കിടെ മുഴച്ച് നില്ക്കുന്നതായി അനുഭവപ്പെട്ടു. വ്യത്യസ്തതയുടെ കഥാകാരാ വീണ്ടും കണ്ടു മുട്ടാം.
മറുപടിഇല്ലാതാക്കൂഇനിയും എഴുതി എഴുതി ശരിയാകുമായിരിക്കും തുമ്പി.
ഇല്ലാതാക്കൂനിര്ദേശങ്ങള്ക്കും അഭിപ്രായത്തിനും
നന്ദി സുഹൃത്തെ.
റാംജി, chilling story.മാനസിക രോഗികളായ sexual perverts നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട് എന്ന സത്യം മനസ്സിനെ അലട്ടി.
ഇല്ലാതാക്കൂനന്ദി ജ്യോ.
ഇല്ലാതാക്കൂപുതിയ കഥയുണ്ടോയെന്നു നോക്കി കയറിയതാണ്. ഇത് ഞാൻ നേരത്തെ വായിച്ചതും ആണ്. അഭിപ്രായം രേഖപ്പെടുത്തിയതായാണോർമ്മ. പക്ഷെ കാണുന്നില്ല. എന്തു പറ്റിയതാണോ? കഥ വ്യത്യസ്തം. അച്ചായന്റെ ക്രൂരത ഭീകരം. അവസാനം സത്യത്തിൽ അന്നു വായിച്ചിട്ടും മനസ്സിലായില്ല, ഇന്നു വീണ്ടും വായിച്ചിട്ടും മനസ്സിലായില്ല. പ്രിറ്റി രക്ഷപെട്ടതോ,ബഹളം വച്ച് ആളെ കൂട്ടിയതോ? പോലീസ് എത്തിയത്?
മറുപടിഇല്ലാതാക്കൂട്വിറ്റി അപ്പനെ ഫോണ്‍ ചെയ്ത് അറിയിക്കുന്നത് ആദ്യം ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്.
ഇല്ലാതാക്കൂഅന്വേഷിച്ച് വീണ്ടും വന്ന വായനക്ക് നന്ദി ഗീത.
റാംജിചേട്ടാ.
മറുപടിഇല്ലാതാക്കൂഒന്നൂടെ ഇപ്പോൾ വായിച്ചു.
പുതിയ കഥ ഒന്നും ആയില്ലേ??
അധികം വൈകാതെ പുതിയത് വരും എന്ന് കരുതാം സുധി.
ഇല്ലാതാക്കൂഈ സ്നേഹത്തിന് വളരെ നന്ദി സുഹൃത്തെ.
വളരെയധികം നന്നിയിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്ദി അല്ജു
ഇല്ലാതാക്കൂകൊറിയൻ സിനിമകളിലേക്ക് മനസ് ഒരു വട്ടം പോയി. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബോഗ് സന്ദർശിക്കാൻ മറക്കരുതേ.ലിങ്ക് www.kappathand.blogspot.in
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ.
ഇല്ലാതാക്കൂകഥ വല്ലാതെ ഭയപ്പെടുത്തി.....പ്രത്യേകിച്ചും മനുഷ്യ മനസ്സുകളുടെ ഇപ്പോഴുള്ള ക്രൗര്യമനോഭാവം കൂടി വരുന്ന കാലഘട്ടത്തില്‍..... മനുഷ്യൻ ഏതു വരെയും പോകും എന്ന ഓര്‍മ്മപ്പെടുത്തലായി......ആശംസകൾ.......
മറുപടിഇല്ലാതാക്കൂവല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഇല്ലാതാക്കൂനന്ദി സുഹൃത്തെ.
രുചിയുള്ള എഴുത്ത്..
മറുപടിഇല്ലാതാക്കൂതുടരട്ടെ..
നന്ദി മുബാറക്ക്.
ഇല്ലാതാക്കൂതികച്ചും വ്യത്യസ്തമായ പ്രമേയം ആയതിനാല്‍ വായന പതിവില്‍ കൂടുതല്‍ ആവേശഭരിതമാക്കി. പാതിയെതിയപ്പോഴേക്കും ' ഇട്ടിക്കോര' എന്ന നോവലിനെ ഓര്‍മ്മിപ്പിച്ചു . ഭയപ്പെടുത്തി.
മറുപടിഇല്ലാതാക്കൂതികച്ചും ഈ കഥ അഭിനന്ദനം അര്‍ഹിക്കുന്നു .
ഒരിടവേളക്കു ശേഷം ബ്ലോഗിനെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു എന്നറിയുന്നതില്‍ സന്തോഷം.
ഇല്ലാതാക്കൂഇസ്മായിലിന്റെ അഭിപ്രായം എനിക്ക് പ്രചോദനമാണ്.
ഒരുപാട് നന്ദി സുഹൃത്തെ.
കഥ ഇഷ്ടപ്പെട്ടു...അവസാനഭാഗം (പത്യേകിച്ചും....
മറുപടിഇല്ലാതാക്കൂനന്ദി അനശ്വര.
ഇല്ലാതാക്കൂഏറെ നാളായി കഥകളുടെ ലോകത്ത് നിന്നും വഴി മാറി നടന്നിരുന്ന ഞാന്‍ ഇന്ന് താങ്കളുടെ ബ്ലോഗ് തിരഞ്ഞെടുത്ത് വായിക്കുകയായിരുന്നു. കാരണം ഞാന്‍ ആഗ്രഹിക്കുന്ന പ്രതീക്ഷിക്കുന്ന നിലവാരം ഇതിനുള്ളില്‍ ഉണ്ടാകുമെന്ന ഉറപ്പുള്ളതാണ്.
മറുപടിഇല്ലാതാക്കൂഇനി കഥയെപ്പറ്റി... എനിക്ക് ഇഷ്ടമായി. കീറി മുറിച്ച് അവലോകനം ചെയ്യാനും മാത്രമുള്ള ഒരു അറിവും എനിക്കില്ല. എന്നാല്‍ കഥ വായിച്ച് ഏറെ നേരം ചിന്തിച്ചിരുന്നു.
ഇനിയും വ്യത്യസ്തമായ കഥകളുമായി ഞങ്ങള്ക്കരികിലെക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ നന്ദി വൃന്ദ.
ഇല്ലാതാക്കൂപ്രിയപ്പെട്ട റാംജി ഭായ്
മറുപടിഇല്ലാതാക്കൂകുറെ നാളായല്ലൊ ഒരു പോസ്റ്റ് കണ്ടിട്ട് ...
എന്തുപറ്റി, ലോങ്ങ് ലീവായി നാട്ടിലാണോ ?
നാട്ടില്‍ ഒന്നും പോയിട്ടില്ല. പോകണം.
ഇല്ലാതാക്കൂകമ്പനിയില് അല്പം തിരക്കിലാണ്. ശാന്തമായ ഒരു മൂഡ് കിട്ടുന്നില്ല.
ഈ സ്നേഹത്തിനു വളരെ സന്തോഷം.
ഞാനും അതാ ആലോചിക്കുന്നേ!!!റാംജിയേട്ടൻ ഒരു കഥ എഴുതിയിരുന്നെങ്കിൽ എന്നു.
മറുപടിഇല്ലാതാക്കൂസുധീ.....
ഇല്ലാതാക്കൂകുറേ നാളായി വായന മുടങ്ങിക്കിടക്കുകയായത് കൊണ്ട് ഇത് വായിക്കാന്‍ സാധിച്ചില്ലാ ... റാംജിയുടെ വ്യത്യസ്ഥമായ മറ്റൊരു കഥയുംകൂടി വൈകിയാണെങ്കിലും വായിക്കാന്‍ സാധിച്ചു ...!
മറുപടിഇല്ലാതാക്കൂനന്ദി കുങ്കുമം.
ഇല്ലാതാക്കൂമനോഹരമായ നല്ല കഥ, എന്റെ ആശംസകൾ.
മറുപടിഇല്ലാതാക്കൂകുറേയേറെ നാളുകൾക്കു ശേഷമാണ് ബ്ലോഗ് വായിയ്ക്കുന്നത്
മറുപടിഇല്ലാതാക്കൂനമ്മുടെ സമൂഹം ഇങ്ങനെയാണ് അതെനിയ്ക്ക് നന്നായി ബോധ്യപ്പെട്ട ഒന്നാണ്
കഥ ഇഷ്ടമായി.